കവിത
കാത്തിരിപ്പിനൊടുവില് അയാള് ആ കുന്നിറങ്ങി
അപ്പോഴും അയാള് തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു
ഇല്ല, കാണുന്നില്ല
കൈയിലുണ്ടായിരുന്ന തൂവാലയെടുത്ത് മുഖം തുടച്ചു
ആ കാത്തിരിപ്പ്
അയാളുടെ യൗവനത്തെ തളര്ത്തിയപോലെ അനുഭവപ്പെട്ടു
കാത്തിരുന്ന് തളര്ന്നൊടുവില് കഴുത്തുവെട്ടി വീഴുന്ന
റോസാപൂവിനെ പോലെയായിരുന്നു അയാള്
മണ്ണിലേക്ക് തളര്ന്നുവീണപ്പോഴും
പാതിമിടിപ്പില് അയാള്
മണ്ണോട് കാതുചേര്ത്തുതന്നെ കിടന്നു
അകലെനിന്നെങ്ങാനും
ഒരു പദചലനം കേള്ക്കുന്നുണ്ടോ
ഇല്ല, പിന്നെ നിശബ്ദനും നിസഹായനുമായി
അയാള് കണ്ണുകളടച്ചു
അപ്പോള്, മഴ അയാള്ക്കു മേല് പതിച്ചുകൊണ്ടിരുന്നു
എങ്കിലും അയാള്ക്ക് തണുപ്പ് തോന്നിയില്ല
കാലടികളെ പ്രളയം തൊടുന്നതായി അയാള്ക്ക് തോന്നി
പിന്നെ, അയാള് ഒന്നുമറിഞ്ഞില്ല
പോസ്റ്റർ ഡിസൈൻ : ജ്യോതിസ് പരവൂർ
ശരിയാണ്, ചിലതൊന്നും
മാറിയിട്ടില്ല
പക്ഷികളുടെ
ആകാശപ്പറക്കലുകൾ
മരക്കൊമ്പുകളിലെ
അവയുടെ കൂടുകൾ
പടിഞ്ഞാറോട്ടൊഴുകുന്ന
മെലിഞ്ഞ നദി
പട്ടണത്തെരുവുകളിൽ
കുത്തിയൊലിച്ച രക്തത്തിൻ്റെ
ഉണങ്ങിയ പാടുകൾ
ഊഹക്കച്ചവടങ്ങളുടെയും
ചൂതാട്ടങ്ങളുടെയും
കുടുസ്സുമുറികൾഒക്കെയും
അതു പോലെ തന്നെ
ലോകം ഒരു വട്ടം ചുറ്റി
ഞാൻ തിരിച്ചുവരുമ്പോഴേക്കും
അതൊന്നും മാറുന്നില്ല.
ഇനി നൂറുവട്ടം ചുറ്റിവരുമ്പോഴേക്കും
ഇതു തന്നെയാവും സ്ഥിതി
പക്ഷെ മനുഷ്യർ മാറിപ്പോയി
ഞാനും മാറിപ്പോയോ ?
സത്യമാണ്,
എൻ്റെ വേഷവും പെരുമാറ്റവും
അല്പം മാറിയിട്ടുണ്ടാകാം
പക്ഷെ എൻ്റെ കാഴ്ചപ്പാടും ലോകവീക്ഷണവും
വലുതായൊന്നും മാറിയതായി തോന്നുന്നില്ല
എന്നിട്ടും ഞാൻ
തിരിച്ചറിയാൻ പറ്റാത്ത വിധമായോ ?
ഇവിടെ മുന്നിൽ കാണുന്ന
എതിരെ വരുന്ന
ആർക്കും തന്നെ
എന്നെ മനസ്സിലായതിൻ്റെ
ലക്ഷണമില്ല
എനിക്കും പലരെയും പിടികിട്ടിയില്ല.
ഞാൻ ഒന്ന് പോയി വരുമ്പോഴേക്കും
നാട് എങ്ങനെ ഇത്രയും മാറിപ്പോയി !
എൻ്റെ പരിചിതരായ മനുഷ്യർ എവിടെപ്പോയി?
അവരൊക്കെയും നാടുവിട്ടു
യാത്ര പോയോ?
അതോ വധിക്കപ്പെട്ടോ?
പ്രളയം വന്ന് മരണത്തിന്റെ
ആഴങ്ങളിലേക്കാണ്ടു പോയോ ?
ഈ കവലയ്ക്കു തൊട്ടപ്പുറത്തെ
കെട്ടിടത്തിലാണ് ഞാൻ താമസിച്ചിരുന്നത്
പൂമരങ്ങൾ അതിരിട്ട
ആ പഴയ വീട്ടിൽ
എത്രയോ വർഷങ്ങൾ
ഞാൻ എൻ്റെ കുടുംബത്തോടൊപ്പം താമസിച്ചു.
ചെടികൾ നട്ടുപിടിപ്പിച്ചും
മരങ്ങളെയും പക്ഷികളെയും പരിപാലിച്ചും
വായിച്ചും എഴുതിയും
ഉറങ്ങിയും സ്വപ്നം കണ്ടും
ഞാൻ കഴിഞ്ഞു
സഹവാസവും പങ്കുവെയ്ക്കലും കൊണ്ട് മനുഷ്യർ
ബന്ധുക്കളാകുന്നുവെന്നും അവർക്കിടയിൽ വെറുപ്പു
വിതയ്ക്കരുതെന്നും ഞാൻ എഴുതി
ഇരുളിൻ്റെ മറവിൽ
എന്നെത്തേടി വന്നവർ
എൻ്റെ കുടുംബാംഗങ്ങളെ
നിഷ്ഠൂരമായി കൊലചെയ്തു
നഗരത്തിൽ പലരും
അന്ന് അങ്ങനെ വധിക്കപ്പെട്ടതായി
അറിഞ്ഞു
ഞാൻ ആ സമയം സ്ഥലത്തില്ലാത്തതിനാൽ
മരണത്തിൽ നിന്നും ഒഴിവായി
പക്ഷെ നിരന്തരമായ ഭീതി
എങ്ങും തളം കെട്ടി നിന്നു
പിന്നെ അധികം കാലം
ഇവിടെ നിൽക്കാൻ എനിക്കായില്ല
ഞാൻ എങ്ങോട്ടെന്നില്ലാതെ
പുറപ്പെട്ടു
സമ്മതിക്കുന്നു
അതൊരു പലായനംതന്നെയായിരുന്നു.
പക്ഷെ ഞാനെൻ്റെ മണ്ണിൽ തിരിച്ചെത്തിയിരിക്കുന്നു
ഇന്നു നോക്കുമ്പോൾ പക്ഷേ
എൻ്റെ വീട് അവിടെയില്ല
ഞാൻ പുറപ്പെട്ടു പോയപ്പോൾ ഉണ്ടായിരുന്ന പഴയ കെട്ടിടം
അപ്രത്യക്ഷമായിരിക്കുന്നു
എല്ലാ ഋതുക്കളിലും പൂവിട്ടിരുന്ന അപൂർവ്വ മരങ്ങളും
അവിടെ വേറെ കെട്ടിടങ്ങൾ വന്നിരിക്കുന്നു
ഞാൻ ശ്രദ്ധിച്ചു
അവിടെ അപരിചിതരായ ആളുകൾ
പുതിയ വ്യാപാരങ്ങൾ നടത്തുന്നു
ഇന്നു ഞാനിവിടെ വന്നു നില്ക്കുന്നു
പഴയ പരിചയക്കാരായ പലരെയും
കണ്ടുകിട്ടാനാകാതെ
കണ്ടുമുട്ടിയ ഒരാളുപോലുമെന്നെ തിരിച്ചറിയാത്തത്
എന്തു കൊണ്ടാണെന്നറിയാതെ
എന്നെ പരിചയമുള്ള ആരെയെങ്കിലും
കണ്ടെത്താനാവുമോയെന്ന് കരുതി ഞാൻ ചിലരെ
അന്വേഷിച്ചു ചെന്നു
വഴിക്കവലയിലെ
ഒരു പ്രത്യേക സ്ഥലത്ത്
എനിക്ക് എത്രയോ വർഷങ്ങളായി പരിചയമുണ്ടായിരുന്ന
പെട്ടിക്കടകാരനുണ്ടായിരുന്നു
ആ പെട്ടിക്കട ഞാൻ സന്ദർശിച്ചു.
പക്ഷെ ഞാൻ ചെല്ലുമ്പോൾ അയാൾ അവിടെ ഉണ്ടായിരുന്നല്ല
അച്ഛൻ ഉടൻ വരുമെന്ന് അയാളുടെ മകനെന്നു
തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ പറഞ്ഞു
ഞാൻ കാത്തിരുന്നു
അല്പസമയം കഴിഞ്ഞ്
അയാൾ കയറി വരുന്നതു കണ്ട്
ഞാൻ എഴുന്നേറ്റ് അഭിവാദ്യം ചെയ്തു
പക്ഷെ അയാൾക്ക് എന്നെ തീരെ പരിചയം കിട്ടിയില്ല
എന്നെപ്പോലൊരാളെ കണ്ടതായി ഓർക്കുന്നില്ലെന്ന്
അയാൾ പറഞ്ഞു.
പിന്നെ
തപ്പാലാപ്പീസിലെ
ശിപായിയെ ഞാൻ അന്വേഷിച്ചു
അയാൾ സർവീസിൽ നിന്നും പിരിഞ്ഞു പോയിരുന്നു
എനിക്ക് എത്രയോ കത്തുകളും പത്രമാസികകളും മണി ഓർഡറുകളും വന്നിരുന്ന തപ്പാലാപ്പീസ്
അവിടെയുള്ള ഒരാൾക്കും എന്നെയോ എൻ്റെ പഴയ വിലാസമോ
തിരിച്ചറിയാൻ കഴിഞ്ഞില്ല
ഇവിടെ സർവ്വരും
ഓർമ്മ നഷ്ടപ്പെട്ട പോലെ
പെരുമാറുന്നു
അവർ സത്യം തന്നെയാണോ പറയുന്നത്?
അതോ ഏതെങ്കിലും ഭീതിയിൽ മറവി
അഭിനയിക്കുകയാണോ?
മറവിക്കാർക്കിടയിൽ എനിക്കൊരാൾക്കു മാത്രം
ഓർമ്മകളുള്ള
വളരെ വിചിത്രമായ സാഹചര്യം
തകർന്ന തെരുവുകളിലൂടെ
ഞാൻ കടന്നു പോകുന്നു
പുതിയ കെട്ടിടങ്ങൾക്കരികിലൂടെ
പുതിയ കമ്പോളങ്ങളിലൂടെ
ഞാൻ കടന്നുപോകുന്നു
ദുരിതത്തിന്റെ ഇടനാഴികളിലൂടെ
ഞാൻ കടന്നുപോകുന്നു
കടന്നു പോകുന്നവഴികൾ
പഴയതു തന്നെയെന്നു വിശ്വസിക്കാനാവുന്നില്ല
എൻ്റെ നാടു തന്നെ
നാട്ടുകാർ തന്നെയെന്നതു വിശ്വസിക്കാനാവുന്നില്ല
അകം കുത്തിക്കീറി കുടൽ പുറത്തെടുക്കുന്ന
കൂർത്ത നോട്ടങ്ങൾ
എന്നെ പിന്തുടരുന്നു
എങ്കിലും ഞാനിനി
ഈ മണ്ണു വിട്ടു പോവുകയില്ല
മാറി മറഞ്ഞ വഴികളുടെ
പഴയ പേരുള്ള മണ്ണേ
ഞാൻ തിരിച്ചു വന്നിരിക്കുന്നു
നിന്നിൽ എൻ്റെ ഉപ്പും ലവണങ്ങളും അലിയിച്ചു കളയാൻ
ഒരിക്കൽ നഷ്ടപ്പെട്ട
നിൻ്റെ സ്നേഹം
തിരിച്ചെടുക്കാൻ
ദാരുണമായി വധിക്കപ്പെട്ട്
ബലിയാടുകളായി
മാറിയവരോടു നീതി പുലർത്താൻ
എന്നോടൊപ്പം പോരാടിയവരോടുള്ള കടപ്പാടു തീർക്കാൻ
എന്നെ പ്രേമിച്ചിരുന്നവളുടെ
ഓർമ്മകളോടൊത്തു കഴിയാൻ
ഞാൻ വന്നിരിക്കുന്നു
എവിടെയും ചടഞ്ഞിരിക്കാനായല്ല
എല്ലാം കീഴ്മേൽ മറിഞ്ഞു കിടക്കുന്ന
മറവിയുടെ ഈ രാജ്യത്ത്
കാണാതായ എൻ്റെ അടയാളങ്ങൾ കണ്ടെടുക്കാൻ
വെയിലിലും മഴയിലുമിട്ട്
അതു തുടച്ചു മിനുക്കി വെക്കാൻ മറവിയിലേക്ക്
കൂപ്പുകുത്തിയ
എൻ്റെ ജനങ്ങളുടെ ഓർമ്മകൾ കുത്തിയിളക്കിക്കൊണ്ട്
ഞാനിവിടെത്തന്നെയുണ്ടാകും.
പോസ്റ്റർ ഡിസൈൻ : ജ്യോതിസ് പരവൂർ
അത്രമേൽ സ്നേഹത്തോടെ
ചുറ്റിപ്പിടിക്കും ഇത്തിക്കണ്ണികൾ
ആരും പാടാത്തൊരീണത്തിൽ
സ്നേഹമന്ത്രങ്ങളുരുവിടും
കാണാതെ കേൾക്കാതെ
ഒളിഞ്ഞൊളിഞ്ഞു ചുറ്റും നടക്കും
വീശുന്ന കാറ്റും, നിശ്വാസവും
അവനിലൂടെപ്പോകും
പതുക്കെപ്പതുക്കെ
വെളിപ്പെടുത്തും
ആദ്യം ചിന്ത
സ്നേഹം, കരുതൽ, സ്വത്വം എല്ലാം
പഴമുതിർന്നു പൂകൊഴിഞ്ഞു
തളിരുണങ്ങി ഇലകൊഴിഞ്ഞു
വാടിയുണങ്ങി മുരടിക്കുമ്പോഴും
വാക്കിനാൽ ചുറ്റിപ്പടർന്ന്
പിന്നെ മരമൊരു വള്ളിയായും
അവനൊരു മരമായും വളരും
ആരുമറിയില്ല ചില മരങ്ങൾ
ആത്മാഹുതി ചെയ്യുന്നത്
പോസ്റ്റർ ഡിസൈൻ : ജ്യോതിസ് പരവൂർ
ആകാശം
(അഹമദ് ഫൈസൽ)
മരങ്ങളെ
കുരങ്ങുകൾ
എഴുതിക്കൊണ്ടിരിക്കുമ്പോൾ
നീരിനെ
അണിയാൻ തുടങ്ങുന്നു
മാനുകൾ
ഭൂമിയെ
വിടർത്തിക്കൊണ്ടിരിക്കുന്നു
ഇടയൻ
ആരുടെയോ
ഉള്ളംകൈയ്യിൽ നിന്ന്
രക്ഷപ്പെട്ടു പറക്കുന്നു
ഒരു അടക്കാക്കുരുവി
ഒരിക്കലും
ആകാശം മുകളിലല്ല
മുകളിലും മുകളിലായി.
വരകൾ
(ഫിറോസ്ഖാൻ ജാമാലുദീൻ, ശ്രീലങ്ക).
ഞാൻ ചില മത്സ്യങ്ങളെ
വരച്ച് കഴിഞ്ഞ്
ഉറങ്ങുകയാണ്.
ആരോ എൻ്റെ
ഉറക്കത്തെ
ശല്യപ്പെടുത്തും വിധം
ഒച്ചയിട്ട്
സംസാരിച്ചുകൊണ്ടിരിക്കുന്നു
പെട്ടെന്ന്
ഞാൻ മിഴി തുറന്നു
കുട്ടി
ഉറക്കത്തിൽ നിന്ന്
എഴുന്നേറ്റ്
മത്സ്യങ്ങളോട്
സംസാരിച്ചുകൊണ്ടിരിക്കുന്നു
അവരുടെ
സംഭാഷണങ്ങളെ
അവസാനിപ്പിക്കാൻ
ഞാൻ
ഉറക്കം നഷ്ടപ്പെട്ട
കൈയോടെ
ചില മീൻകൊത്തിയെ
വരക്കുന്നു
അത്
ചിറകു വിടർത്തി
പറന്ന് പറന്ന്
കുട്ടിയിൽ നിന്ന്
മത്സ്യങ്ങളെ പറിച്ച് കൊണ്ടുപോയി
അപ്പോൾ
കുട്ടി കരയുവാൻ തുടങ്ങി
ഉടനെ
ഞാനൊരു
ആകാശം വരച്ചു
കുട്ടി ഇപ്പോൾ
ആ പക്ഷി ഈ ആകാശത്തിൽ
തന്നെയല്ലേ താമസിക്കുക
എന്ന് ചോദിച്ചു
അതെ എന്ന് പറഞ്ഞു ഞാൻ
അപ്പോൾ എൻ്റെ മത്സ്യങ്ങൾ എവിടെ
എന്ന് കുട്ടി വീണ്ടും
ഉടനെ ഞാൻ കടലൊന്നിനെ
വരക്കുവാൻ തുടങ്ങുന്നു…….
വെയിൽമരം
(എ കെ മുജരത്, ശ്രീലങ്ക)
അവർ വെയിലിനെക്കുറിച്ച്
എഴുതിക്കൊണ്ടിരിക്കുകയായിരുന്നു
ഞാൻ
ഒരു കാടൻപൂച്ചയെപോലെ
ഇരുന്നു വായിക്കുവാൻ തയ്യാറായി
വെയിലിനെ കുറിച്ചെഴുതിയ
കവിത എന്നതിനാൽ
പെട്ടെന്ന് അത്
വിയർക്കുവാൻ തുടങ്ങി
ഈ ചൂടിനെ കുറയ്ക്കുവാൻ
എന്തു ചെയ്യണമെന്ന്
പരിഗണിച്ചപ്പോൾ
എൻ്റെ എണ്ണങ്ങളിൽ
ഒരു മരത്തെ ഞാൻ നട്ടു
പിന്നീട്
അതിനെ കുറിച്ച്
ആലോചിച്ചപ്പോൾ
എനിക്കായി
ഒരു മരത്തെ
വെയിലിൽ
ഉണങ്ങാൻ വെക്കുന്നത്
സ്വാർത്ഥത എന്ന് തോന്നി
അതുകൊണ്ട്
മരത്തെ പുഴക്കി
മഴയെക്കുറിച്ച്
ഞാൻ എഴുതിയ
കവിതക്കുള്ളിൽ
കൊണ്ട് വെച്ചു
ഇപ്പോൾ
എല്ലാ വായനക്കാർക്കും
മഴ നനഞ്ഞു പോകാൻ കഴിയും
വിയർപ്പില്ലാതെ.
ശലഭങ്ങൾ
(അബ്ദുൾ ജമീൽ, ശ്രീലങ്ക)
മുറിയുടെ ചുമരിൽ
ഒരേയൊരു പൂവിനെയാണ്
അവൾ വരഞ്ഞത്
ഇപ്പോൾ മുറി മുഴുവനും
ചിറകുകളടിക്കുന്നു ചിത്രശലഭങ്ങൾ.
വാക്കുകൾ
(അബ്ദുൾ ഹഖ് ലറീന, ശ്രീലങ്ക)
സഹായം ചെയ്യാൻ
ആഗ്രഹിക്കുന്നുവെങ്കിൽ
ചുറ്റളവിന്റെ അതിർത്തിയിൽ
ഒരിടത്തെ
മെല്ലെ മായ്ക്കുക
നീ വിതച്ച ചില വാക്കുകൾ
മെല്ലെ തളിർത്ത്
പിന്നെ സഞ്ചരിച്ച്
സംസം നീരുറവയായി
പെരുകി
നുരഞ്ഞു ചുഴിയായി
പുറമേ പോകാൻ
വഴിയില്ലാതെ
ചുറ്റി ചുറ്റി
നിരാശയോടെ
ഞാൻ മുങ്ങി
വാക്കുകൾ ഒരു മുളങ്കാട്
വാക്കുകൾ പെരും കാട്ടുതീ
വാക്കുകൾ അടർ മഴ പൊഴിവ്
വാക്കുകളേ നീ എന്ന പ്രണയം.
ചില നേരങ്ങളിൽ
(റിയാസ് ഖുറാന, ശ്രീലങ്ക)
അവിടെ പറവകൾ
ഉണ്ടെങ്കിലും
അവയെ എനിക്ക്
കാണുവാൻ കഴിയുകയില്ല
പക്ഷേ, എനിക്ക് മാത്രം
അവ
പറന്നു കൊണ്ടിരുന്നതിൽ
ഉണരാൻ കഴിയും
അതിൻ്റെ ചിറകടിയെ
നിരന്തരമായി
പിന്തുടരാൻ കഴിയും
അതിൻ്റെ ദുരിതത്തെ
ശ്രദ്ധിച്ചു വരുന്നതിൽ
ചില നേരങ്ങളിൽ
നിങ്ങളും ഉണ്ടാകും……
ചിറകുകളിൻ
പുറം ഭാഗം മാത്രമേ
ഞാൻ അറിയുന്നുള്ളൂ
അവിടെ പറവകൾ പറന്നാലും.
ഏണി
(എ നസ്ബുള്ള, ശ്രീലങ്ക)
വാക്കുകൾ ചിലതിനെ
അടുക്കി
ഞാൻ ആണിയടിച്ചു
അത് ഏണിയായി
രൂപാന്തരപ്പെട്ടു
ഏണിയിൽ പതുക്കെ
കാൽ വെച്ച്
ജനാല തുറന്ന്
ആകാശത്തെ എത്തിനോക്കി
അവിടെ
എൻ്റെ കൂടെയുള്ള ചിലർ
രാഷ്ട്രീയ പ്രശ്നങ്ങളെ കുറിച്ച്
വായിച്ചു കൊണ്ടിരിക്കുന്നു
ഇനിയും ചിലർ
ചായയാണെന്നു വിചാരിച്ച്
വെറും ചായകോപ്പയെ
നൂകർന്നുകൊണ്ടിരിക്കുന്നു
ഒരെയൊരാൾ മാത്രം
കമ്പ്യൂട്ടറിൽ എന്തോ ചെയ്യുന്നതിനിടെ
മൊബൈലിൽ ആരോ ഒരാളിനെ
വിളിച്ച് തനിക്ക് സിദ്ധിച്ച
എഴാം ഇന്ദ്രിയത്തെ പറ്റി
സംസാരിച്ചുകൊണ്ടിരിക്കുന്നു
ഭാവനയിൽ
കുറച്ചു നേരം
ഊഞ്ഞാൽ കെട്ടി
ആടിയതിന് ശേഷം
ആദം ഹവ്വായിൻ
മക്കളാണല്ലോ നമ്മൾ
എന്ന് വിചാരിച്ചുകൊണ്ട്
ഏണിയിൽ നിന്ന്
ഞാൻ ഇറങ്ങി
ചില മഴത്തുള്ളികൾ
എന്നെ നനക്കുന്നു
വാക്കൊന്നിനെ വിളിച്ച്
കുടയായി രൂപാന്തരപ്പെടാൻ
ഞാൻ ആജ്ഞാപിച്ചു
മഴത്തുള്ളികളും ഞാനും
ഇപ്പോൾ ചൂടായി
ചായ കുടിച്ചുകൊണ്ടിരിക്കുന്നു
മഴത്തുള്ളികൾ
ജനാലക്ക് പുറത്തും
ഞാൻ വീട്ടിനുള്ളിൽ
ഒരു കസേരയിൽ ഇരുന്നും.
പോസ്റ്റർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്
