“നാം നമ്മുടെ കര്‍ത്തവ്യം നിര്‍വഹിക്കുക മാത്രമാണു ചെയ്തിട്ടുള്ളത്. ഈശ്വരന്റെ ഇരിപ്പിടങ്ങളായ ക്ഷേത്രങ്ങളില്‍ ഹിന്ദുക്കളില്‍ ഒരു വലിയ വിഭാഗത്തിനു അനേക നൂറ്റാണ്ടുകളായി പ്രവേശനമില്ലായിരുന്നു. അത്തരം ഒരു നിരോധനംകൊണ്ട് ഒരു കാലത്ത് വല്ല ഉപയോഗവുമുണ്ടായിരുന്നിരിക്കാമെങ്കിലും ഇപ്പോള്‍ അതുകൊണ്ട് പുരോഗതിയല്ല പ്രതിബന്ധം മാത്രമാണുണ്ടായിട്ടുള്ളത്. കഴിഞ്ഞ കാലങ്ങളില്‍ അതുകൊണ്ടുണ്ടായ പ്രയോജനം എന്തുതന്നെയായിരുന്നാലും മനുഷ്യരാശിയോടു ചെയ്യുന്ന ഒരു അനീതിയാണു അതെന്നു നമുക്കു തോന്നി. ഹിന്ദുമതത്തില്‍ ഒരു കളങ്കമായിരുന്നു അതെന്നുള്ളത് സ്പഷ്ടമാണു. അതുകൊണ്ട് നാം വിളംബരം പുറപ്പെടുവിച്ചു.”
യശസ്വിയും മലയാളം കണ്ട മഹാനുമായ ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ വാക്കുകളാണിവ. ക്ഷേത്രകവാടങ്ങള്‍ അനാചാരത്തിന്റെ കാവല്‍ ഗോപുരങ്ങളായപ്പോള്‍ കേവലം 24 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ എന്ന യുവരാജാവ് പുറപ്പെടുവിച്ച ക്ഷേത്രപ്രവേശന വിളംബരം, ജാത്യനാചാരങ്ങളുടേയും പിഴച്ചുപോയ ക്ഷേത്രതന്ത്രവിധികളുടേയും യാഥാസ്ഥിതിക മനോഭാവത്തിന്റെ മുഖത്തേറ്റ കനത്ത പ്രഹരമായിരുന്നു. കഴിഞ്ഞകാലത്തിന്റെ പുകയും ചാരവും മൂടിയ ജീവിതങ്ങളുടെ ഭീതിദമായ യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ പഞ്ചേന്ദ്രിയങ്ങള്‍ കൊട്ടിയടച്ചു വിരാജിക്കുന്നവര്‍ക്കുള്ള ഓര്‍മപ്പെടുത്തലെന്നോണം കേരളചരിത്രത്തില്‍ സാമദ്രോഹ കഥകള്‍ എണ്ണിയെണ്ണിപ്പറയാനുണ്ട്. ക്ഷേത്രപ്രവേശനവിളംബരത്തിനും നാല്‍പ്പത്തിനാലു വര്‍ഷങ്ങള്‍ക്കു മുമ്പാണ്, ജാതിപറയാന്‍ തയ്യാറാവാതിരുന്നതിനാല്‍ പച്ചവെള്ളം കിട്ടാതെ കൊടുങ്ങല്ലൂര്‍ ദേവിയുടെ തട്ടകത്തിലിരുന്ന് കേരളജനതയുടെ ഭാഗധേയത്തെയോര്‍ത്ത് സ്വാമി വിവേകാനന്ദന്‍ സങ്കടപ്പെട്ടത്.
സരസശ്ലോകക്കാരും പൂണൂല്‍മേന്മക്കാരും അവരുടെ ഏറാന്‍മൂളികളായ സവര്‍ണപ്പരിഷകളും വാഴുന്ന കൊടുങ്ങല്ലൂരില്‍ നിന്നു സ്വാമിജിക്കു അനുഭവിക്കേണ്ടി വന്ന അവഗണന ഇതായിരുന്നെങ്കില്‍ മലയാളക്കരയിലെ അടിയാളരായ ചെറുമനും പുലയനും ഈഴവനും ഒരു പരിധിവരെ നായര്‍ക്കും ബ്രാഹ്മണ്യത്തിന്റെ ദുഷിച്ച അനാചാരങ്ങള്‍മൂലം ഏറ്റുവാങ്ങേണ്ടി വന്ന കൊടിയ യാതനകളുടെ കഥകളാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദംവരെ നമുക്കു പറയാനുണ്ടായിരുന്നത്. കേരളചരിത്രത്തിന്റെ അധോമണ്ഡലങ്ങളിലൂടെ അനുയാത്ര ചെയ്താല്‍ അവിടെ സംസ്‌കൃതത്തിന്റെ വൈദികമേന്മയില്‍ നിങ്ങള്‍ അഹങ്കരിക്കാന്‍ തയ്യാറല്ലെങ്കില്‍, സഹതാപാര്‍ദ്രമായ സാധാരണക്കാരന്റെ ജീവിതംകണ്ട് കണ്ണില്‍ നിന്നും ചോരപൊടിയും. അത്രയ്ക്കുണ്ടായിരുന്നു കേരളോല്‍പ്പത്തിയും കേരളമാഹാത്മ്യവും ഒരു സമൂഹത്തിനു മുകളില്‍ ചെലുത്തിയ ആധിപത്യം. ബ്രാഹ്മണാധിപത്യംമൂലം എരിഞ്ഞൊടുങ്ങിയ ജീവിതങ്ങള്‍ ജാതിയില്‍ താഴ്ന്നവന്റേതു മാത്രമായിരുന്നില്ല. മറക്കുടക്കുള്ളിലെ മഹാനരകങ്ങളില്‍ നിന്നു വീര്‍പ്പുമുട്ടിയത് നാലുകെട്ടിലെ അന്തപ്പുരങ്ങളില്‍ ജിവിതംഹോമിക്കേണ്ടിവന്ന അന്തര്‍ജനങ്ങളുടേതുകൂടിയാണെന്നോര്‍ക്കണം. അതുകൊണ്ടാണല്ലോ മുണ്ടമുക അയ്യപ്പന്‍കാവില്‍നിന്നു ഒരു തിയ്യാടിപ്പെണ്‍കുട്ടി കൊളുത്തിക്കൊടുത്ത ജ്ഞാനദീപത്തില്‍ നിന്നും തിരിച്ചറിവുവന്ന് ബ്രാഹ്മണ്യത്തിന്റെ ദുഷിച്ച പലയോലക്കെട്ടുകള്‍ കത്തിച്ചുകളയാന്‍ വിടി ഭട്ടതിരിപ്പാടിനെപ്പോലുള്ള പ്രാതഃസ്മരണീയര്‍ മുന്നോട്ടു വന്നത്.
മലയാളത്തില്‍ അവതാരം കൈക്കൊണ്ട ഗുരുക്കന്മാര്‍ക്കെല്ലാം കൃത്യമായ ജീവിത-സാമൂഹിക ലക്ഷ്യങ്ങളുണ്ടായിരുന്നു. അവരുടെ അക്ഷീണമായ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു വെളിച്ചത്തെ പ്രദാനം ചെയ്തു. അത്തരം നവോത്ഥാന കാലഘട്ടത്തില്‍ നിന്നു സമൂഹം മുന്നോട്ടുപോയി. ഉരഗങ്ങള്‍ ഉറയൂരിക്കളയുമ്പോള്‍ത്തന്നെ പുതിയ ആവരണം അതിനു അലങ്കാരമായിത്തീരാറുണ്ട്. ഒന്നു നശിച്ചു മറ്റൊന്നുണ്ടാകുമ്പോള്‍ കാലക്രമേണ ആരുമറിയാതെ അതിനും ക്ലാവു പിടിക്കുന്ന അവസ്ഥ സംഭവിക്കാറുണ്ട്. പ്രാണപ്രതിഷ്ഠ നടത്തിയ വിഗ്രഹങ്ങള്‍ക്കു ചൈതന്യലോപം വരാറുള്ളതു പോലെത്തന്നെ. എന്നാല്‍, ചൈതന്യലോപത്തിനു പ്രതിക്രിയകള്‍ ചെയ്യാതെ സമൂഹത്തെ പതിനെട്ടാം നൂറ്റാണ്ടിലെ അന്ധകാരത്തിലേക്കു ആനയിക്കാനെന്നോണം ‘ഞങ്ങള്‍ കാത്തിരുന്നോളാ’മെന്ന അശ്ലീലമായ കീഴ്‌വഴക്കത്തിന്റെ മറക്കുടയ്ക്കുള്ളിലേക്കു മനസ്സാക്ഷി ചുരുങ്ങിക്കൊണ്ടിരിക്കുന്നു എന്നതാണ് ശബരിമലവിഷയത്തില്‍ നമ്മുടെ സമൂഹം ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന ആശയക്കുഴപ്പവും സാമൂഹ്യമായ സ്വത്വപ്രതിസന്ധിയും.
ലക്ഷ്യം മറക്കുന്ന ക്ഷേത്രസങ്കല്‍പ്പം
തികച്ചും അനന്യമായ ആചാരവിശേഷങ്ങളുടെ കലവറയാണ് ശബരിമല. നാനാജാതിമതസ്ഥര്‍ക്കു ഭേദഭാവങ്ങളില്ലാതെ ആരാധനനടത്താന്‍, യാതൊരു തടസ്സവുമില്ലാത്ത ദേവസ്ഥാനമാണ് ഈ പൂങ്കാവനം. ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ വരുമാനത്തില്‍ രണ്ടാം സ്ഥാനത്താണ് ശബരിമല. ഒന്നാംസ്ഥാനത്ത് തിരുപ്പതി ദേവസ്ഥാനം. തിരുപ്പതിയിലും ജാതി-മത-ഭേദഭാവങ്ങളില്ലാതെ ആരാധന നടത്താന്‍ വിശ്വാസികള്‍ക്കു കഴിയും. എന്നാല്‍, അന്യമതസ്ഥര്‍ ദര്‍ശനത്തിനെത്തുമ്പോള്‍ അന്നേദിവസം താന്‍ വിശ്വാസിയാണെന്നു എഴുതിക്കൊടുക്കണം. ഇന്ത്യന്‍ പ്രധാനമന്ത്രിയും നെഹ്രുവിന്റെ പുത്രിയും ഫിറോസ് ഗണ്ഡിയുടെ ദാര്യയുമായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി ഒരിക്കല്‍ തിരുപ്പതിയില്‍ ദര്‍ശനം നടത്തി. അന്നേദിവസം താന്‍ വിശ്വാസിയാണെന്നു എഴുതിക്കൊടുത്താണ് ശ്രീമതി ഇന്ദിര തിരുപ്പതി ഭഗവാനെ ദര്‍ശിച്ചത്. ഇതേ ഇന്ദിരാഗാന്ധി നമ്മുടെ ഭൂലോകവൈകുണ്ഠമായ ഗുരുവായൂരുമെത്തി. എന്നാല്‍, തിരുപ്പതിയല്ലല്ലോ നമ്മുടെ ഗുരുവായൂര്‍. ഇന്ദിരാഗാന്ധിക്കു ഗുരുവായൂര്‍ ദേവസ്വം ദര്‍ശനാനുമതി നിഷേധിച്ചു. തന്റെ ചുണ്ടിന്റെ കോണില്‍ ചെറിയൊരു പരിഹാസമുണര്‍ത്തിയായിരിക്കണം ശ്രീമതി ഇന്ദിര അന്ന് ഗുരുവായൂരില്‍ നിന്നു മടങ്ങിയിട്ടുണ്ടാവുക.
ഇതിനേക്കാള്‍ ക്രൂരവും അപഹാസ്യവുമായ സംഗതി നടന്നത് തിരുവനന്തപുരം പഴവങ്ങാടി ഗണപതിക്ഷേത്രത്തിലാണ്. സഹനത്തിന്റെയും സ്‌നേഹത്തിന്റെയും മൂര്‍ത്തിമദ്ഭാവമായ ദലൈയ്‌ലാമ പഴവങ്ങാടി ക്ഷേത്രം സന്ദര്‍ശിക്കാന്‍ വന്നപ്പോള്‍ ഹിന്ദുവല്ലാത്തതുകൊണ്ട് പ്രവേശനാനുമതി കൊടുത്തില്ല. വേദം ജപിച്ച് ജരാനരകള്‍ വന്ന ബ്രാഹ്മണ്യമൂര്‍ത്തികളല്ല പഴവങ്ങാടി ക്ഷേത്രത്തിലെ ഊരാണ്മക്കാര്‍. ഇന്ത്യന്‍ പട്ടാളത്തിന്റെ മദ്രാസ് റെജിമെന്റ് നടത്തുന്ന ക്ഷേത്രമാണത്. എന്നിട്ടും വിലക്കുകളും വിലങ്ങുകളും നിര്‍ബാധം അരങ്ങേറുന്നു. കേരളത്തിലെ ക്ഷേത്രങ്ങളുടെ മതിലിനുപുറത്ത് പരിഹാസ്യമായൊരു ബോര്‍ഡ് കണ്ടുമാത്രമേ നിങ്ങള്‍ക്കു ദേവനെ ദര്‍ശനം നടത്താന്‍ സാധിക്കുകയുള്ളു. ‘അഹിന്ദുക്കള്‍ക്ക് പ്രവേശനം ഇല്ല’ എന്നതാണത്. എന്തുകൊണ്ട് നമുക്കത് ‘അവിശ്വാസികള്‍ക്ക് പ്രവേശനമില്ലെ’ന്നു മാറ്റിയെഴുതാന്‍ കഴിയുന്നില്ല എന്നിടത്താണ് പുരോഗതിയുടെ അധോഗമനം നാമറിയുന്നത്. കേരളത്തിലെ ക്ഷേത്രാരാധനയിലുളവാകുന്ന സാമൂഹ്യബോധസ്ഥിതിയെക്കുറിച്ച് ഏതാണ്ടൊരു രൂപം മേല്‍പ്പറഞ്ഞ ചിത്രം നമ്മളിലുണ്ടാക്കുന്നു. പക്ഷെ, അപ്പോഴും സാമാന്യബുദ്ധിക്കു മനസ്സിലാകാത്ത ഒരു യുക്തി നമ്മെ വേട്ടയാടുന്നുണ്ട്. നൂറ്റാണ്ടുകളായി സര്‍വജാതികള്‍ക്കും നാനാജാതിമതസ്ഥര്‍ക്കും ശബരിമലയില്‍ മാത്രം ദര്‍ശനസൗകര്യമുണ്ടായതെങ്ങനെ? മറ്റേതൊരു ക്ഷേത്രത്തിലും നടക്കുന്ന പൂജാവിധികള്‍ തന്നെയാണ് ശബരിമലയിലും നടക്കുന്നത്. ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടിന്റെ തന്ത്രസമുച്ചയമനുസരിച്ചാണ് ക്രിയാപദ്ധതി. കിഴക്കോട്ടു ദര്‍ശനമായിരിക്കുന്ന ശാസ്താവാണ് (അയ്യപ്പനല്ല) പ്രധാനപ്രതിഷ്ഠ. മൂന്നു പൂജ. തന്ത്രം താഴമണ്‍. ജാതിയില്ലാ, മതമില്ലാ, ഭേദഭാവങ്ങളില്ലാ എന്നിങ്ങനെ വാഴ്ത്തലുകള്‍ ഏറെയാണ് ശബരിമലയില്‍. എന്നിട്ടും യുവതികള്‍ക്കു പ്രവേശനം നല്‍കാത്ത ക്രൂരമായൊരു വിവേചനം ലബ്ധപ്രതിഷ്ഠനേടിയ ഇടം കൂടിയാണ് ഈ അയ്യപ്പസന്നിധി എന്നിടത്താണ് ആചാരങ്ങളെപ്പോലെ വൈരുധ്യങ്ങളുടെയും കലവറയായി ഈ ദേവസ്ഥാനം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ശ്ലോകങ്ങളും സദാചാരകഥകളുമൊക്കെ പുരാണങ്ങളില്‍ ധാരാളമുണ്ടായിരുന്നെങ്കിലും ജാത്യസമത്വത്തിന്റെ കൂത്തമ്പലങ്ങളായിരുന്നു ഒരുകാലത്ത് നമ്മുടെ ഭാര്‍ഗവക്ഷേത്രം. ഒരു ശ്ലോകം നോക്കുക:
‘വിദ്യാവിഷയ സംപന്നെ
ബ്രാഹ്മണേ ഗവി ഹസ്തിനി
ശൂനചൈവശ്വാപാകേ ച
പണ്ഡിതാഃ സമദര്‍ശിനഃ’
‘വിവരമുള്ളവര്‍ ഒരു ബ്രാഹ്മണനേയും ഒരു പശുവിനേയും ആനയേയും പട്ടിയേയും അധഃകൃതനേയും ഒരുപോലെ വിചാരിക്കുന്നു’ എന്നാണ് ശ്ലോകത്തിന്റെ താല്‍പ്പര്യം. പഴയകാലത്ത് ഈ ശ്ലോകം ജാതിയില്‍ മുതിര്‍ന്നവര്‍ കണ്ടിരിക്കാന്‍ വഴിയില്ലെന്നു സമാധാനിക്കാനേ ഇന്നത്തെക്കാലത്ത് നമുക്കു പറ്റൂ. വഴിനടക്കാന്‍, നഗ്‌നതമറയ്ക്കാന്‍, ഭക്ഷണം കഴിക്കാന്‍, കുളിക്കാന്‍, സമാധാനമായി കിടന്നുറങ്ങാന്‍ എന്നുവേണ്ട ജീവിതത്തിന്റെ സകലമുഖങ്ങളിലും ജാതിയില്‍ താഴ്ന്നവന്‍ അഭിമുഖീകരിക്കേണ്ട വന്ന യാതനകള്‍ വിവരണാതീതമാണ്. ഈയൊരു സാമൂഹികാന്തരീക്ഷത്തില്‍ ജീവിച്ചുപോന്ന മലയാളനാട്ടില്‍ ജാതിമതഭേദമെന്യേ ശബരിമലദര്‍ശനം നടത്താന്‍ അവസരം ലഭിക്കുക എന്നതിന്റെ പിന്നിലെ സത്യാവസ്ഥ ദുരൂഹമാണ്. അത്തരമൊരു ജനകീയ ദേവസ്ഥാനത്ത് യുവതികളെ മാറ്റിനിര്‍ത്തുക എന്നത് കേവലയുക്തിക്കുപോലും മനസ്സിലാകാത്ത മറ്റൊരു ദുരൂഹതയാണ്.
ആര്‍ത്തവം എന്ന ആയുധം
കേരളത്തിന്റെ പ്രാഗ്ചരിത്രത്തിലേക്കു ബ്രാഹ്മണ്യത്തിന്റെ പൂണൂല്‍ബന്ധം മുറിച്ചു കടന്നുനോക്കിയാല്‍ കാണാന്‍ കഴിയുന്ന ഭീതിദമായ ഒരു ചിത്രമുണ്ട്. നമ്പൂതിരി പുരുഷമേല്‍ക്കോയ്മ ഋതുമതികളായ സ്ത്രീകളെ, അതും സ്വസമുദായത്തില്‍പ്പെട്ടവരെ നികൃഷ്ടരും നീചരുമായി കണ്ടിരുന്നതാണത്. അന്തപ്പുരത്തിനകത്തെ കരിന്തിരിപ്പുക കെട്ടടങ്ങിയ കനത്ത ഇരുട്ടില്‍ സ്വന്തം കാമവെറിയുടെ പുഷ്പാഞ്ജലി കഴിക്കാനുള്ള പൂജാദ്രവ്യം എന്നതിലുപരി നമ്പൂതിരി പുരുഷമേധാവിത്വം സ്ത്രീകളെ മറ്റൊരു വിധത്തിലും പരിഗണിച്ചിരുന്നില്ല. ഗ്രന്ഥകാരന്റെ മിതഭാഷിത്വം വെടിഞ്ഞ്, ഒരുവേള പി. ഭാസ്‌കരനുണ്ണി എന്ന എഴുത്തുകാരന്റെ വികാരവിക്ഷോഭം കൊണ്ട വാക്കുകള്‍ ഇവിടെ ഉദ്ധരിക്കാം: ‘ഘോഷാസമ്പ്രദായം സ്വീകരിച്ചിരുന്ന നമ്പൂതിരി സ്ത്രീയത്രെ അന്തര്‍ജനം. അന്യപുരുഷദര്‍ശനം കര്‍ശനമായി നിഷേധിച്ചിരുന്നു. ഋതുവായ കന്യക, സമാവര്‍ത്തനം കഴിഞ്ഞ ഭര്‍ത്യസഹോദരനെപ്പോലും കണ്ടുകൂടെന്നായിരുന്നു നിയമം. പുരുഷന്‍ കാണാതെ, പുരുഷനെക്കാണാതെ അവര്‍ അകത്തളങ്ങളില്‍ ജീവിച്ചു. അന്യപുരുഷദര്‍ശനം മഹാപാപമോ, പാതകമോ ആയി അവര്‍ കരുതി. അകായിലുള്ളോര്‍ അകത്തുള്ളാളുകള്‍, ആത്തേമ്മാര്‍, ആത്തോല്, കുഞ്ഞാത്തോല്, വലിയാത്തോല്, മൊളാത്തോല്, തമ്പുരാട്ടി എന്നെല്ലാം അവസ്ഥപോലെ അവരെ മറ്റുള്ളവര്‍ വിളിച്ചു.’1
ഇതുമാത്രമോ, പാപഗര്‍ഭവും നരകസമാനവുമായ ശാംകരസ്മൃതി പ്രമാണഗ്രന്ഥമായി കൊണ്ടാടിയ കേരളത്തിലെ വൈദികപ്രമത്തന്മാര്‍ കാണിച്ച ക്രൂരതകള്‍ എണ്ണിയെണ്ണിപ്പറഞ്ഞാലും അത് അധികമാവില്ല. നമ്പൂതിരി സമുദായത്തിന്റെ സംസ്‌കൃത കള്ളക്കളികള്‍ ഒരുപക്ഷേ ആധികാരികമായി ഛേദിച്ച മഹാനാണ് ചട്ടമ്പിസ്വാമികള്‍. ബ്രാഹ്മണഭക്തരായ നായര്‍മാര്‍ക്ക് പക്ഷെ, സ്വാമികളെ തിരിച്ചറിയാനും കഴിഞ്ഞിരുന്നില്ല എന്നിടത്താണ് അതിന്റെ വിരോധാഭാസം. ശാംകരസ്മൃതി കൊണ്ടാടിയ രജസ്വലാ ധര്‍മങ്ങള്‍ എന്തായിരുന്നെന്നു നവീന ആര്‍ത്തവ വക്താക്കള്‍ ഒന്നറിഞ്ഞിരുന്നാല്‍ കൊള്ളാം. ശാംകരസ്മൃതി പന്ത്രണ്ടാം അധ്യായം മൂന്നാം പാദത്തിലുള്ള തീട്ടൂരം ഇങ്ങനെ: ‘പകല്‍സമയം രജസ്സു സ്രവിച്ചാല്‍ (തീണ്ടായിരുന്നാല്‍) തല്‍ക്ഷണം തന്നെ ഒന്നും മിണ്ടാതെയും തനിക്കു തൊടാമെന്നുള്ള വസ്തുക്കളൊഴിച്ച് മറ്റൊന്നും തൊടാതെയും അകത്തുനിന്നും പുറത്തേക്കു പോകണം. പുര തൊടരുത്. പിന്നെ അകത്തു രജസ്വലയ്ക്കിരിപ്പാനുള്ള സ്ഥലത്തു ചെന്നിരിക്കണം. പല്ലുതേയ്ക്കുകയും എണ്ണ തേച്ചു കുളിക്കുകയും കണ്ണെഴുതുകയും ചെയ്യുവാന്‍ പാടില്ല. തനിക്കുപയോഗിക്കേണ്ട ജലപാത്രവും മറ്റുമൊഴിച്ചു മറ്റൊന്നും തൊട്ടുകൂട. മുലകുടിയുള്ള തന്റെ കുട്ടിയെ ഒഴിച്ച് മറ്റാരേയും തൊടരുത്. സന്ധ്യാസമയങ്ങളില്‍ വെളിയില്‍ ചെന്നിരിക്കരുത്. ദൂരയാത്ര പാടില്ല. ഇണപ്പുടവ ഉടുക്കരുത്. പൂ ചൂടരുത്. ഓട്ടുപാത്രത്തില്‍ ഉണ്ണരുത്. ഇലയില്‍ ഉണ്ണണം. മൂന്നു ദിവസം ബ്രഹ്മചര്യം അനുഷ്ഠിക്കണം. വെറും നിലത്ത് കിടക്കരുത്. പകല്‍ ഉറങ്ങരുത്. തീണ്ടായിരിക്കുമ്പോള്‍ പൂ ചൂടിയാല്‍ അവളിലുണ്ടാകുന്ന പുത്രനും പുത്രിയും കഷണ്ടിക്കാരായിത്തീരും. കണ്ണെഴുതിയാല്‍ പുത്രന്മാര്‍ ജാത്യന്ധന്മാരായിത്തീരും. ചന്ദനം മുതലായതു കുറിയിട്ടാല്‍ പുത്രന്മാര്‍ ശ്വിത്രരോഗമുള്ളവരാകും. തേച്ചു കുളിച്ചാല്‍ ശോഭയില്ലാത്തവരുമാകും. നാലാം ദിവസം, കുളിക്കുന്നതിനു മുമ്പ്ു പല്ലുതേച്ചാല്‍ പുത്രന്മാര്‍ കരുവാളിച്ച പല്ലുള്ളവരോ ദന്തരോഗികളോ കൊന്തറമ്പല്ലുള്ളവരോ ആയിത്തീരും. സന്ധ്യാസമയം പുറത്തിരുന്നാല്‍ കുട്ടികള്‍ അപസ്മാരബാധിതന്മാരും വഴിനടന്നാല്‍ മുടന്തന്മാരും ഇണപ്പുടവയുടുത്താല്‍ കുഷ്ഠരോഗികളും ഓട്ടുപാത്രത്തിലുണ്ടാല്‍ ഭിക്ഷയെടുത്തുപജീവനം കഴിക്കുന്നവരുമായിത്തീരും. ഋതുസ്‌നാനം ചെയ്തുവന്നാല്‍ ഒന്നാമതായി ഭര്‍ത്താവിന്റെ മുഖത്തുനോക്കണം. പാതിവ്രത്യമുള്ളവള്‍ മനമല്ലാമനസ്സോടുകൂടിപ്പോലും മറ്റൊരു പുരുഷനെ നോക്കരുത്.’2
പഴയകാലത്തെ നമ്പൂതിരി സമുദായത്തിലെ ആചാരങ്ങള്‍ എന്ന പേരിലുള്ള അനാചാരങ്ങള്‍ ആചരിച്ചതും കൊണ്ടാടിയതും നിരക്ഷരകുക്ഷികളായിരുന്നില്ല. അവരാകട്ടെ അഭ്യസ്ത വിദ്യരുമായിരുന്നു. എന്നാല്‍ ഇത്തരം അനാചാരങ്ങള്‍ക്കെതിരെ രംഗത്തിറങ്ങാന്‍ മുമ്പന്തിയില്‍ നിന്നതു ആ സമുദായത്തിലെ സ്ത്രീകള്‍ തന്നെയായിരുന്നു എന്നത് ‘കാത്തിരിക്കാന്‍ തയ്യാറാണെന്ന’ പ്ലക്കാര്‍ഡു കൊച്ചമ്മമാര്‍ അറിഞ്ഞിരിക്കാന്‍ ഇടയില്ല എന്നതുതന്നെയാണ് ഇതെടുത്തെഴുതാന്‍ മുതിരുന്നതും. 1931ല്‍ തളിപ്പറമ്പില്‍ ചേര്‍ന്ന നമ്പൂരി യുവജനസമ്മേളനത്തില്‍ പാര്‍വതി നെന്മിനിമഗലം എന്ന പ്രഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ച ഒരു ചെറുപ്പക്കാരിയുടെ ‘വിധവകളെ വിവാഹം ചെയ്യാനാരുണ്ട്?’ എന്ന ‘ഇടിവെട്ടീടുംവണ്ണ’മുള്ള വാക്കുകള്‍ കേട്ടാണ് എം. ആര്‍.ബി. വിധവയായ ഉമാദേവി അന്തര്‍ജനത്തെ പാണിഗ്രഹണം നടത്തിയത്. പാര്‍വതി നെന്മിനിംഗലം ഋതുമതികളുടെ ദുര്യോഗം വിവരിക്കുന്നതിങ്ങനെയാണ്: ‘ശാസനങ്ങളും മര്‍ദനങ്ങളും സഹിച്ചിട്ടാണെങ്കില്‍ക്കൂടി സഹോദരന്മാരുമായി സൗഹാര്‍ദത്തോടുകൂടി സഹകരിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഋതുവാകുന്നതുവരെയാണ് ഒരു നമ്പൂതിരിപ്പണ്‍കുട്ടിക്കുള്ളത്. അതിനുശേഷം അവള്‍ക്ക് അടുക്കളവിട്ട് പുറത്തിറങ്ങിക്കൂടാ; ആരേയും കണ്ടുകൂടാ. അടുക്കളപ്പണിമാത്രം കൊണ്ട് അവളുടെ നേരം പോക്കണം – നമ്പൂതിരിക്കുടുംബത്തില്‍ പെണ്‍കുട്ടിയായി പിറന്ന കുറ്റത്തിനു അവള്‍ അനുഭവിക്കുന്ന തടവുശിക്ഷ.’3 വള്ളത്തോളിന്റെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ ‘ഭാരതക്ഷമേ നിന്റെ പെണ്‍മക്കളടുക്കളക്കാരികള്‍/വീടാം കൂട്ടില്‍ കുടുങ്ങും തത്തമ്മകള്‍’ എന്ന, അലങ്കാര ഗോപുരത്തോളമെത്തുന്ന ദുര്യോഗജീവികള്‍.
പണ്ടുകാലത്ത് വിഡ്ഢിപ്പെട്ടിയില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ‘ആത്മവിശ്വാസം കൈയിലുണ്ടോ’ എന്ന സാനിറ്ററിപാഡിന്റെ പരസ്യം മലയാളി കുടുംബങ്ങളില്‍ ഉളവാക്കിയ കണ്ണെറിയലിനും അമര്‍ത്തിച്ചിരികള്‍ക്കും കണക്കുണ്ടായിരുന്നില്ല. ബീവറേജില്‍ നിന്നും മദ്യംവാങ്ങി ആരുമറിയാതിരിക്കാന്‍ ധൃതിയില്‍ ബാഗിലേക്കു തിരുകുന്ന സദാചാരിയായ മദ്യപന്റെ അതേ ശരീരഭാഷയാണ് ഷോപ്പുകളില്‍ നിന്നും സാനിറ്റി പാഡ് വാങ്ങുന്നവന്റേയും. ആര്‍ത്തവം എന്നത് വെറുക്കപ്പെടേണ്ടതാണെന്ന അധമബോധത്തില്‍ നിന്നും ഉയിര്‍ക്കൊണ്ട ഒരു സമൂഹത്തിനു ഇതിലപ്പുറം പെരുമാറാന്‍ കഴിയില്ല എന്നുവേണം പറയാന്‍. ശബരിമലയില്‍ യുവതീപ്രവേശനം നിരോധിച്ചതിന്റെ പിറകില്‍ ആര്‍ത്തവം തന്നെയായിരുന്നു എന്നതു ഒളിച്ചുവെയ്ക്കാന്‍ കഴിയാത്ത വസ്തുതയാണ്. എന്നാല്‍, ശബരിമലയിലെ വിലക്കുകള്‍ സമൂഹമധ്യത്തിലും മാധ്യമങ്ങളിലും പൊതുവേദികളിലും ചര്‍ച്ചയായപ്പോള്‍ തികച്ചും ബയോളജിക്കലായ ഒരു പ്രതിഭാസം എന്നതില്‍ക്കവിഞ്ഞ് ആര്‍ത്തവത്തിനു എന്തു അശുദ്ധിയാണുള്ളതെന്ന ചോദ്യം തിരിച്ചടിച്ചപ്പോള്‍ ‘ആചാരം’ എന്ന വാക്കിന്റെ നിരര്‍ത്ഥകതയിലൂന്നി നിന്നായി പിന്നീടുള്ള മറുപടികള്‍.
ശബരിമലയില്‍ യുവതികള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് കേരള ഹൈക്കോടതയിലെ ഒരു ഉത്തരവു പ്രകാരമാണ്. 1991ല്‍ ജസ്റ്റിസ് പരിപൂര്‍ണനും ജസ്റ്റിസ് കെ.ബി. മാരാരും അടങ്ങിയ ബഞ്ചിന്റെ വിധിയിലാണ് ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കിയത്. അവരെ പോലീസിനെ ഉപയോഗിച്ച് തടയാന്‍ തുടങ്ങിയത്. 91ലെ കോടതി ഉത്തരവുണ്ടാകുന്നതുവരെ ശബരിമലയില്‍ എല്ലാ മലയാളമാസം ഒന്നാം തീയതിയും പ്രായഭേദമെന്യേ സ്്ത്രീകള്‍ കയറാറുണ്ടെന്നു സ്ഥിരീകരിക്കപ്പെട്ടു. അന്നൊന്നും അയ്യപ്പന്റെ നൈഷ്ഠികബ്രഹ്മചര്യം ഹനിക്കപ്പെട്ടില്ല എന്നതാണ് ജുഗുപ്‌സാവഹം. മുന്‍ ദേവസ്വം കമ്മീഷണര്‍ ചന്ദ്രികാദേവിയുടെ മകളുടെ കുഞ്ഞിനു ചോറൂണു നടത്തിയ ഒരു പൊതുതാല്‍പ്പര്യ ഹരജിയുമായി ബന്ധപ്പെട്ടാണ് ശബരിമലയില്‍ കോടതി 10നും 50നും ഇടയിലുള്ള സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഈ കേസിന്റെ പരിശോധനയ്ക്കിടയില്‍ ശബരിമലയില്‍ നാമിന്നു കാണുന്ന മാറ്റങ്ങളും ആചാരങ്ങളും കൊണ്ടുവന്നത് 1950നുശേഷമാണെന്നു കണ്ടെത്തുകയുണ്ടായി.
ശബരിമല നിരവധിതവണ തീപ്പിടുത്തത്തിനു വിധേയമായിട്ടുണ്ട്. പലതും ബോധപൂര്‍വമായിരുന്നു. ശബരിമലക്ഷേത്രം നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏറ്റവും ഒടുവിലായി തീവെച്ചു നശിപ്പിച്ചത് 1950ലായിരുന്നു. അതിനുശേഷമുള്ള ക്ഷേത്രനിര്‍മാണത്തിനുശേഷമാണ് മാറ്റങ്ങളെല്ലാം തന്ത്രം ധരിച്ചത്. അതിനുശേഷമാണ് ശബരിമലയില്‍ കൊടിമരം സ്ഥാപിച്ചത്. അതിനുശേഷമാണ് കൊടിയേറ്റുല്‍സവം തുടങ്ങിയത്. അതിനുശേഷമാണ് പടിപൂജ എന്ന ചടങ്ങു തുടങ്ങിയത്. അതിനുശേഷമാണ് പതിനെട്ടാം പടിയില്‍ നാളികേരം ഉടയ്ക്കുന്നത് ഇല്ലായ്മ ചെയ്തത്. അതിനുശേഷമാണ് പതിനെട്ടാം പടിയില്‍ പഞ്ചലോഹവും സ്വര്‍ണവും ഭക്തന്റെ കാല്‍ക്കീഴിലമര്‍ന്നത്. 1950ല്‍ വൈക്കത്തിനടുത്തുള്ള ക്രിസ്ത്യാനിയായ ‘കോടാലിസ്വാമി’യാണ് തീവെച്ചതെന്നു റിട്ട. ഐ.ജിയുടെ സ്മരണകളെ ഉദ്ധരിച്ച് ക്ഷേത്രവിജ്ഞാനകോശത്തില്‍ പി.ജി. രാജേന്ദ്രന്‍ പറയുന്നു. എന്നാല്‍ തീവെപ്പു കേസന്വേഷണ റിപ്പോര്‍ട്ട് മറ്റൊന്നായിരുന്നു.
ശബരിമലയിലെ ഇന്നുകാണുന്ന മാറ്റങ്ങള്‍ക്കു കാരണമായ 1950നു മുമ്പ് എന്തായിരുന്നു ശബരിമലയിലെ അവസ്ഥ എന്നത് പരിശോധിക്കുന്നത് നന്നായിരിക്കും. ‘മകരസംക്രമത്തിനുശേഷം അഞ്ചാം ദിവസം ഇവിടെ മതിലിനു പുറത്ത് ആടിനെ അറുത്തിരുന്നു എന്നും വെളിച്ചപ്പാടുണ്ടായിരുന്നു എന്നും പുരാവൃത്തങ്ങള്‍.’4. ഈ സൂചന ശബരിമലയുടെ അസ്തിത്വം കാവുതന്നെയായിരുന്നു എന്നതിനുള്ള വ്യക്തമായ സൂചനയാണ്. എങ്ങനെയായിരുന്നു പണ്ടുകാലത്ത് മലയാളനാട്ടിലെ കാവുകള്‍ എന്നതറിയുമ്പോള്‍ ഈ സംശയം ദുരീകരിക്കപ്പെടും. ‘ശിവനും വിഷ്ണുവിനും മറ്റുമുള്ള ക്ഷേത്രങ്ങളെ കാവുകളെന്നു പറയാറില്ല. കള്ളും മാംസവുമായിരുന്നു കാവുകളിലെ നിവേദ്യങ്ങള്‍. ജന്തുബലി മാത്രമല്ല, തക്കതായ കാര്യസാദ്ധ്യത്തിനായി മനുഷ്യക്കുരുതിപോലും കാവില്‍ നടന്നിരുന്നു. കേരളത്തിലെ ഭാഷ തമിഴായിരുന്ന കാലത്തെ തമിഴിലെ വാക്കാണ് ‘കുരുതി’. ആരിവേപ്പിന്‍ ചോട്ടിലെ ദേവതയ്ക്ക് പശുവിനെ വെട്ടി കുരുതി തൂകിയിട്ടു ശേഷിച്ച മാംസം (പുലവു) കൊണ്ടു പുഴുക്കുണ്ടാക്കി മറവര്‍ എന്ന വര്‍ഗക്കാര്‍ ഉണ്ടതായി കരുവൂര്‍ കുന്ദപിള്ളൈ ചാത്തനാര്‍ എന്ന കവി തമിഴ്‌സംഘകാലസാഹിത്യകൃതിയായ അകനാനൂറിലെ 309-ാമത്തെ പാട്ടില്‍ പറയുന്നു: ‘തെയ്‌വം ചേര്‍ന്ത പരാരൈ വേമ്പിര്‍/കൊഴുമ്പാ എറിന്തു കുരുതി തൂയ്യ പുലവു പുഴുക്കുണ്ടേ…’5 ശബരിമലയില്‍ പണ്ടുകാലത്ത് ഗുരുതി നടന്നിരുന്നു എന്നതും മേല്‍പ്പറഞ്ഞതിനു സമാധാനമരുളുന്നു. ഈ വിധം ഗുരുതി നടന്നിരുന്നത് മാളികപ്പുറത്തമ്മയ്ക്കും വാവര്‍ സ്വാമിക്കും കടുത്തസ്വാമിക്കും വേണ്ടിയായിരുന്നത്രെ.
ഇതൊക്കെ കാണിക്കുന്നത് വൈദികവല്‍ക്കരണത്തിനു ഇരയായ ശബരിമലയേയും അയ്യപ്പനേയുമാണ്. പണ്ടുകാലത്ത് മലമ്പണ്ടാരങ്ങളുടെ ആരാധനാ സ്ഥലമായിരുന്നു ശബരിമല എന്നാണ് ഒട്ടുമിക്ക ഗവേഷകരുടേയും സമ്യക്കായ അഭിപ്രായം. ഈ അഭിപ്രായത്തിനു ഉപോല്‍ബലകമായി ആദ്യകാലങ്ങളില്‍ ശബരിമലയ്ക്കുചുറ്റും മലമ്പണ്ടാരങ്ങള്‍ താമസിച്ചിരുന്നു എന്നതു തെളിവായി സ്വീകരിക്കുകയും ചെയ്യുന്നു. 1950ലെ ശബരിമല തീവെപ്പുകേസ് അന്വേഷിച്ച ഡി.ഐ.ജി. കെ.കേശവമേനോന്റെ റിപ്പോര്‍ട്ടില്‍ കേസിന്റെ തെളിവിലേക്കു കണ്ടുപിടിച്ച ഒരു മലമ്പണ്ടാരത്തെക്കുറിച്ചുള്ള കുറിപ്പ് ഇങ്ങനെയാണ്: ‘നീലകണ്ഠന്‍ എന്ന മലയപണ്ടാരത്തെ 22-8-1950ല്‍ മാത്രമാണ് കണ്ടുപിടിച്ചത്. അതിനാല്‍ അയാളുടെ തെളിവിനു കാലവിളംബം വന്നുപോയി. അയാളെ കണ്ടുപിടിക്കാത്തതില്‍ ആരും കുറ്റക്കാരല്ല. എന്തെന്നാല്‍ വനാന്തരങ്ങളില്‍ ചുറ്റിത്തിരിയുന്ന ഒരു മലയപണ്ടാരമാണ് അയാള്‍.’6 ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ യംങ് ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രീംകോടതിയെ സമീപിച്ചതോടുകൂടിയാണ് വീണ്ടും ശബരിമലയും ആര്‍ത്തവവും വാര്‍ത്തകളില്‍ നിറയുന്നത്.
യുവതീപ്രവേശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു. ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തിദേശായി ശബരിമലയിലേക്കു മാര്‍ച്ചുചെയ്യുമെന്നു പ്രഖ്യാപിച്ചു. നവമാധ്യമങ്ങളില്‍ക്കൂടിയുള്ള കാംപെയിന്‍ സാധ്യത മുന്നില്‍ക്കണ്ട് ആര്‍ത്തവത്തെ സ്വാഗതം ചെയ്യുന്ന ‘ഹാപ്പി ടു ബ്ലീഡ്’ കാരും ആര്‍ത്തവം കഴിയുന്നതുവരെ കാത്തിരിക്കാമെന്നു പറയുന്ന ‘റെഡി ടു വെയിറ്റു’കാരും പബ്ലിസിറ്റിക്കുവേണ്ടി അഹോരാത്രം പ്രയത്‌നിച്ചുകൊണ്ടിരിക്കുന്ന കാഴ്ച ദയനീയമാണ്.
ആര്‍ത്തവത്തിന്റെ പേരിലാണ് ശബരിമലയില്‍ വിലക്കുള്ളതെങ്കില്‍ അതു അന്യായമാണെന്നാണ് പ്രവേശനത്തിനു വേണ്ടി വാദിക്കുന്നവരുടെ ന്യായം. എന്നാല്‍ മലയാളത്തിന്റെ ഗതകാലചരിത്രത്തിന്റെ നാലുവരിപോലും വായിക്കാതെ ബ്രാഹ്മണ്യത്തിന്റെ ദുഷിച്ചുനാറിയ ദുഷ്ടലാക്കിനെ നെഞ്ചോടുചേര്‍ത്ത് തങ്ങള്‍ ആര്‍ത്തവവും ആര്‍ജവവും അവസാനിച്ചതിനുശേഷം അയ്യനെ കണ്ടോളാമെന്നു പറയുന്നത്, പതിനെട്ടാം നൂറ്റാണ്ടിന്റെ കറുത്ത അധ്യായങ്ങളിലേക്കുള്ള മടങ്ങിപ്പോക്കാണെന്നു പറഞ്ഞാല്‍ അതില്‍ അതിശയക്തിയില്ല.
കദനഭാരമാര്‍ന്ന ഭൂതകാല ചരിത്രത്തിന്റെ വസ്തുസ്ഥിതികഥനങ്ങളില്‍നിന്നു കഥാംശം ഉള്‍ക്കൊള്ളാതെ സ്ഖലിച്ചുപോയ ചിന്താധാരയെന്നുവേണം ഇതിനെ വിശേഷിപ്പിക്കാന്‍. കാത്തിരിപ്പിന്റെ രാഷ്ട്രീയം ഭാരതീയ സ്ത്രീത്വത്തിന്റെ മുഖലക്ഷണമെന്നാണ് മുഖപുസ്തകത്തിലെ വീരാംഗനമാര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഭാരതീയത ഇത്തരം വിവേചനങ്ങള്‍ക്കു കൂട്ടുനിന്ന ദര്‍ശനമാണോ? അല്ലെന്നുതന്നെയാണ് ആര്‍.എസ്.എസ്. ബൗദ്ധികാചാര്യന്‍ ആര്‍.ഹരി പറയു ന്നത്: ‘ആരാധനയുടെ കാര്യത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല എന്നത് വേദകാലം മുതലുള്ള നമ്മുടെ പാരമ്പര്യമാണ്. വേദകാലത്ത് ഏതാണ്ട് 30-35 സ്ത്രീ ഋഷികള്‍ ഉണ്ടായിരുന്നു. വേദത്തിലെ മന്ത്രങ്ങള്‍ ഋഷീശ്വരന്മാര്‍ക്കു വെളിപ്പെട്ടു എന്നു പറയുന്നു. അങ്ങനെ വെളിപ്പെട്ടവരില്‍ പുരുഷന്മാര്‍ മാത്രമല്ല, മുപ്പത്തഞ്ചോളം സ്ത്രീകളുമുണ്ട്.’ 7
ഭാരതീയമായ തത്വസംഹിതയില്‍ ഉറച്ചുനിന്നുകൊണ്ട് ശബരിമലയിലെ നാല്‍പ്പത്തൊന്നു ദിവസത്തെ വ്രതകാലത്തേയും ആര്‍. ഹരി നോക്കിക്കാണുന്നു. ‘ശബരിമല ക്ഷേത്രത്തില്‍ എന്തുകൊണ്ട് യുവതികളായ സ്ത്രീകള്‍ക്കു പോകാന്‍ പാടില്ല? ചിലര്‍ പറയുന്നത് 41 ദിവസത്തെ വ്രതത്തെക്കുറിച്ചാണ്. അതു സ്ത്രീക്കു സാധ്യമല്ലല്ലോ? ഈ 41 ദിവസത്തെ വ്രതം നിശ്ചയിച്ച യോഗത്തില്‍ ഒരൊറ്റ സ്ത്രീയും ഉണ്ടായിട്ടുണ്ടാകില്ല. ഉണ്ടായിരുന്നെങ്കില്‍ ആ സ്ത്രീ പറഞ്ഞേനെ, ഇത് ഞങ്ങള്‍ക്കു സാധ്യമല്ലെന്ന്. അപ്പോള്‍ ആ സ്ത്രീക്കു പറ്റുന്ന തരത്തില്‍ തീരുമാനം വരുമായിരുന്നു. 41 ദിവസത്തെ വ്രതം ആരു നിശ്ചയിച്ചു? പുരുഷവിഭാഗം നിശ്ചയിച്ചു. പുരുഷന്‍ പുരുഷനു വേണ്ടിമാത്രം നിശ്ചയിക്കുമ്പോഴേ 41 ദിവസത്തെ ചിന്തവരൂ. അന്നത്തെ ആ വേളയില്‍ അയാള്‍ സ്ത്രീകളെക്കുറിച്ചു ചിന്തിച്ചിരുന്നെങ്കില്‍ കുടുംബസ്ഥനും ഈശ്വരഭക്തനുമായ അയാള്‍ അവര്‍ക്കുവേണ്ടി വേറെ ചിന്തിച്ചേനെ.’8 ഇത്രയും ലളിതമാണ് ശബരിമല വിഷയത്തിലെ സങ്കീര്‍ണത. ഇതിനു പരിഹാരം കാണുക എന്നതാണ് ഉല്‍പതിഷ്ണുത്വത്തിലേക്കു നീങ്ങുന്ന സമൂഹത്തിന്റെ പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം.
ശബരിമലയെന്ന കാവ്
ശബരിമലയിലെ ധര്‍മശാസ്താ വിഗ്രഹത്തില്‍ വീരനായ അയ്യപ്പന്‍ ലയിച്ചുചേരുകയായിരുന്നെന്നാണ് നാം കേട്ട കഥകളെല്ലാം. പന്തളം രാജവംശവുമായുള്ള ബന്ധുത്വം കാരണം അയ്യപ്പന്‍ പുരാണാന്തര്‍ഗതനായ ദേവത എന്നതിലപ്പുറം വീരനായ ചരിത്രപുരുഷന്‍ എന്ന നിലയിലാണ് സാമാന്യബുദ്ധിയ്ക്കു മനസ്സിലാക്കാന്‍ പറ്റുന്നതും. ചരിത്രപുരുഷനായ അയ്യപ്പന്‍ തന്റെ ഐതിഹാസികമായ പ്രവൃത്തിയിലൂടെ വീരത്വം നേടുകയും വീരാരാധനയുടെ ഭാഗമായിത്തീരുകയും ചെയ്തിരിക്കണം. എന്നാല്‍ വൈദികാരാധനാരീതികള്‍ മലയാളത്തില്‍ പ്രചുരപ്രചാരമാകുന്നതിനും എത്രയോ മുമ്പുതന്നെ അയ്യപ്പന്‍ എന്ന അവൈദികദേവതാരാധന ആരംഭിച്ചിരിക്കണം. മലയാളിയുടെ പ്രാക്തനമായ സങ്കല്‍പ്പങ്ങളെയെല്ലാം സംസ്‌കൃതപുരാണങ്ങളുമായി കൂട്ടിക്കെട്ടി അത്തരം ആചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ഏകതാന സ്വഭാവം നല്‍കി, മലയാളത്തിന്റെ അനുഷ്ഠാനപരമായ ബഹുസ്വരതയെ തകര്‍ക്കാനുള്ള ഗൂഢശ്രമങ്ങള്‍ അനവരതം തുടരുന്നുണ്ട്.
ശബരിമലയെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ നാം ആധുനികജീവിതസാഹചര്യങ്ങളുടെ കണ്ണാടിയാണ് പിടിക്കുന്നതെങ്കില്‍ യാഥാര്‍ത്ഥ്യത്തില്‍നിന്നും ഏറെദൂരം പിന്തള്ളപ്പെടും എന്നതിനു സംശയമൊന്നുമില്ല. ക്ഷേത്രം എന്ന സാങ്കേതിക സംജ്ഞയും പൂജാവിധാനങ്ങളും രൂപപ്പെടുന്നതിനും മുന്‍പ് മലയാള നാടിന്റെ അവൈദികാരാധനയുടെ മൂലസ്ഥാനം കാവുകളായിരുന്നു എന്ന തിരിച്ചറിവില്‍ നിന്നും അന്വേഷണം തുടങ്ങണം. കാവുകളെ ക്ഷേത്രസങ്കേതത്തിലേക്കു സംക്രമിപ്പിച്ചപ്പോഴാണ് ചിലപ്പോഴെങ്കിലും നമ്മുടെ ദേവതാസങ്കല്‍പ്പങ്ങളും ആരാധനാക്രമവും വൈരുധ്യത്തിന്റെ മുഴുക്കാപ്പ് ചാര്‍ത്തുന്നത്. ‘അവൈദികവിഭാഗങ്ങളുടെ ഈശ്വരസങ്കല്‍പ്പങ്ങള്‍ വൈദികവിഭാഗങ്ങളുടെ ഈശ്വരസങ്കല്‍പ്പവുമായി കൂടിക്കലരുന്നത് മഹോദയപുരം പെരുമാക്കന്മാരുടെ കാലത്താണ്. (9-ാം നൂറ്റാണ്ടു മുതല്‍ 12-ാം നൂറ്റാണ്ടു വരെ).’9 അതായത് ക്രിസ്തുവര്‍ഷം രണ്ടാം ശതകത്തോടെ മലയാളനാട്ടില്‍ നമ്പൂതിരി കുടിയേറ്റം പ്രമാണ്യം നേടിയിരുന്നു എന്നാണ് പുതിയ നിഗമനങ്ങള്‍ സൂചിപ്പിക്കുന്നത്. ‘സംഘം കൃതികളുടെ സൂക്ഷ്മപരിശോധനയില്‍ നിന്നും വ്യക്തമാകുന്നത് ഏ.ഡി. രണ്ടാം ശതകത്തിനു മുമ്പുതന്നെ കേരളം നമ്പൂതിരി പ്രാമുഖ്യം നേടിക്കഴിഞ്ഞു എന്നതാണ്. ബുദ്ധ-ജൈന മതങ്ങളുടെ കടന്നുവരവിനു മുമ്പ് തന്നെ കേരളത്തില്‍ നമ്പൂതിരിമാര്‍ ആധിപത്യമുറപ്പിച്ചിരുന്നു.’10 എന്നാല്‍ തദ്ദേശീയമായ ആരാധനയിലേക്ക് വൈദികാരാധന പൂവും നീരും നീട്ടുന്നത് അവിടെ നിന്നും നൂറ്റാണ്ടുകള്‍ കഴിഞ്ഞാണെന്നാണ് ഗവേഷകരുടെ നിഗമനങ്ങള്‍. ഈയൊരു സാംസ്‌കാരിക പരിപ്രേക്ഷ്യത്തിലാണ് ശബരിമലയുടെ ആരാധനാരീതിയെ നാം കാണേണ്ടത്. കാവുകളായിരുന്നു ഒരുകാലത്ത് നമ്മുടെ അവൈദികമായ ദേവതാരാധനാകേന്ദ്രങ്ങള്‍. ഭഗവതി, അയ്യപ്പന്‍, വേട്ടേയ്ക്കരന്‍, നാഗങ്ങള്‍ എന്നീ ദൈവങ്ങള്‍ കുടികൊള്ളുന്ന ഇടങ്ങള്‍ കാവുകള്‍ എന്നായിരുന്നു പണ്ടുകാലത്ത് പൊതുവെ അറിയപ്പെട്ടിരുന്നത്. വൈദികാരാധനയില്‍ ക്ഷേത്രങ്ങളില്‍ നടക്കുന്ന ഉല്‍സവങ്ങളായ അംഗുരാദി-പടഹാദി-ധ്വജാദി മുതലായ സാങ്കേതിക സംജ്ഞകള്‍ രൂപപ്പെടുന്നതിനും മുന്നേ കാവുകളില്‍ പാട്ടുല്‍സവങ്ങളായിരുന്നു നടന്നിരുന്നത്. കൂറപാവി, കളമെഴുതുകയും പാട്ടിലൂടെയും കൂത്തിലൂടെയുമൊക്കെയുള്ള കാവുല്‍സവങ്ങള്‍ ഇപ്പോഴും നടന്നുവരുന്നുണ്ട്. നെന്മാറ-വല്ലങ്ങി വേലയില്‍ പ്രാചീനമായ നമ്മുടെ കാവുല്‍സവത്തിന്റെ മായ്ച്ചുകളയാന്‍ വയ്യാത്ത അനുരണനം കാണാന്‍ പറ്റും.
വൈദികാരാധനയുടെ ഭാഗമായി അംഗുരാദിയുല്‍സവങ്ങള്‍ക്കു പ്രാമാണ്യവും പ്രാധാന്യവും കൈവന്നപ്പോള്‍ പാട്ടുല്‍സവങ്ങള്‍ക്കു രൂപത്തിലും ഭാവത്തിലും മാറ്റങ്ങളുണ്ടായി. എന്നാല്‍ ഈ മാറ്റങ്ങള്‍ സ്വാഭാവികമോ പ്രകൃതിദത്തമോ ആയിരുന്നില്ല. അതു മനുഷ്യനിര്‍മിതമായിരുന്നു. പ്രാക്തനമായ അവൈദിക സങ്കല്‍പ്പനങ്ങളെ വൈദികനുകത്തിനു കീഴില്‍ കെട്ടിപ്പൂട്ടാനുള്ള ബോധശ്രമങ്ങളായി വേണം പാഠം നിര്‍മിക്കാനെന്നു ചുരുക്കം. ജാതിചിന്തയില്ലാതെ നടന്നുവന്നിരുന്ന ആചാരങ്ങളെല്ലാം വൈദികവല്‍ക്കരിക്കുകയും കാവുകള്‍ ക്ഷേത്രങ്ങളായി അപനിര്‍മിക്കപ്പെടുകയും ചെയ്തു. ഇതിന്റെ പ്രത്യക്ഷോദാഹരണങ്ങള്‍ കേരളത്തിലെ എല്ലാ ക്ഷേത്രൈതിഹ്യങ്ങളിലും കാണാം.
കാവുകള്‍ ക്ഷേത്രങ്ങളായി പരിണമിച്ചപ്പോഴും ഐതിഹ്യകഥനങ്ങളില്‍ ഒരു കൈക്കുറ്റപ്പാടു നമുക്കു വായിച്ചെടുക്കാന്‍ കഴിയും. കേരളത്തിലെ ഏതാണ്ടെല്ലാ ക്ഷേത്രങ്ങളുടേയും ഐതിഹ്യകഥ തുടങ്ങുന്നത് ഒരു പുലയി/ചെറുമി പുല്ലരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അരിവാള്‍ ഒരു കല്ലില്‍ കൊള്ളുകയും ആ കല്ലില്‍ നിന്നു രക്തം പൊടിയുകയും ചെയ്യുമ്പോഴാണ്. ഭയപരവശയായ പുലയി തൊട്ടടുത്തുള്ള നമ്പൂതിരിയുടെ ഇല്ലത്തു ചെന്നു വിവരം പറയുന്നു. ഉടന്‍തന്നെ നമ്പൂരി മേപ്പടി സ്ഥലത്തെത്തെത്തുകയും തന്റെ ഭൂതവര്‍ത്തമാനഭവിഷ്യല്‍ക്കാര്യങ്ങളിലുള്ള പരിജ്ഞാനം കൊണ്ടു ആ കല്ലില്‍ ദേവചൈതന്യം കണ്ടെത്തുകയും ചെയ്യുന്നു. അപ്പോള്‍ത്തന്നെ നമ്പൂതിരി ദേവതാരൂപം ധ്യാനിക്കുകയും തന്റെ കണ്‍വെട്ടത്തിലുള്ള വസ്തുക്കള്‍കൊണ്ട് വഴിപാടു ചെയ്തു എന്ന മട്ടിലുമാണ് കഥകളുടെ പോക്ക്. പിന്നീട് ആ ക്ഷേത്രത്തിന്റെ ഊരാളനായി ആ നമ്പൂതിരിക്കുടുംബം മാറുകയും ചെയ്യുന്നു.
നാമിന്നു കാണുന്ന എല്ലാ മഹാക്ഷേത്രങ്ങളുടേയും ഐതിഹ്യത്തില്‍ ഒരു ചെറുമിയോ പുലയിയോ പ്രത്യക്ഷപ്പെടുന്നതിന്റെ അന്തര്‍രഹസ്യം ലളിതമാണ്. പണ്ടുകാലത്തെ കാവുകളെ ക്ഷേത്രമാക്കി മാറ്റിയിട്ടും യഥാര്‍ത്ഥ ക്ഷേത്രാധികാരികളെ മറന്നാലുണ്ടാകുന്ന ദേവകോപത്തെ ഇല്ലാതാക്കുക എന്നതാണ് ആ ലളിതയുക്തി. ഇതിനു പ്രത്യക്ഷോദാഹരണം നമ്മുടെ ഭൂലോകവൈകുണ്ഠമായ ഗുരുവായൂര്‍ ക്ഷേത്രമാണ്. ആ മഹാക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയവര്‍ക്കു കാണാന്‍ സാധിക്കുന്ന ഒരു കാര്യം, പ്രധാനദേവനായ ഉണ്ണിക്കണ്ണന്റെ ഇടതുഭാഗത്ത് ഉപദേവതയായി ഒരു കൊച്ചുശ്രീകോവിലില്‍ കുടികൊള്ളുന്ന ഇടത്തരികത്ത് ദേവിയെയാണ്. എന്താണീ ദേവിയെ കണ്ണന്റെ ഇടത്തരികത്തുതന്നെ പ്രതിഷ്ഠിച്ചതെന്നു ആലോചിക്കുമ്പോഴാണ് ചില സത്യങ്ങള്‍ മറനീക്കി പുറത്തുവരുന്നത്.
പണ്ടുകാലത്ത് ഇവിടെ ഒരു കാവായിരുന്നെന്നും അവിടെ സര്‍വാഭീഷ്ടദായിനിയായി കുടികൊണ്ടിരുന്ന ദേവിയെ ബ്രാഹ്മണ്യത്തിന്റെ വൈദികാധികാരികള്‍ മാറ്റി വിഷ്ണുചൈതന്യത്തെ സ്ഥാപിക്കുകയുമായിരുന്നു. എന്നാല്‍ ദേവതാസ്ഥാനം മാറ്റുകയും ദേവിയുടെ പ്രാമുഖ്യം കുറയ്ക്കുകയും ചെയ്തപ്പോഴും ദേവിയെ പുറന്തള്ളാന്‍ കഴിഞ്ഞില്ല. അതിന്റെ ഭാഗമായാണ് കണ്ണന്റെ ഇടത്തരികത്തായി ദേവിയെ പ്രതിഷ്ഠിച്ചതും. ഗുരുവായൂരില്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥ ഇന്നും ദേവിയാണ്, കൃഷ്ണനല്ല. ദേവീസ്ഥാനമായിരുന്ന പണ്ടുകാലം ഗുരുവായൂരിന്റെ പേര് ‘കുരവയൂര്‍’ എന്നായിരുന്നു എന്നോര്‍ക്കണം. ക്രിസ്തുവര്‍ഷം പതിനാലാം ശതകത്തിലെ കോകസന്ദേശത്തില്‍ ഇന്നത്തെ ഗുരുവായൂര്‍ ‘കുരവയൂരാണ്’:
‘അമ്പില്‍ കുമ്പിട്ടചലതനയാം
പിന്നെ നീ പോക പോനാല്‍
മുന്നില്‍ കാണാമഥ കുരവയൂരെന്‌റു
പേരാം പ്രദേശം.’
എന്നാല്‍ ദേവിയെ മാറ്റി വിഷ്ണുവിനെ പ്രതിഷ്ഠിച്ചപ്പോള്‍ കുരവയൂരിനെ സംസ്‌കൃതവക്താക്കള്‍ ഗുരുവായൂര്‍ എന്നാക്കിമാറ്റുകയും ഗുരുവായ ബൃഹസ്പതിയും വായുവും ചേര്‍ന്നു പ്രതിഷ്ഠിച്ചു എന്ന കഥാഖ്യാനവും സന്നിവേശിപ്പിച്ചു. എത്ര ലളിതവും നിഷ്‌കളങ്കവമുമായ അടിച്ചുമാറ്റല്‍! അതുമാത്രമല്ല, ക്ഷേത്രനാഥയായ ദേവിയെ ഗുരുവായുരിലെ നാലമ്പലത്തിനകത്ത് പ്രതിഷ്ഠിച്ചതിലുമുണ്ട് ഒരു കുരുട്ടുബുദ്ധി. കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ ‘അകത്തല്ല പുറത്താണ്, പുറത്തല്ല അകത്താണ’ എന്ന പ്രമാണമനുസരിച്ചാണ്. ഗുരുവായൂരിലും ഈ പ്രമാണമനുസരിച്ചാണ് ഇടത്തരികത്ത് ദേവിയെ കുടിയിരുത്തിയിരിക്കുന്നത്. നാലമ്പലത്തിനു പുറത്തു നിന്നു നോക്കുന്നയാള്‍ക്കു പ്രതിഷ്ഠ അകത്താണെന്നു തോന്നണം. എന്നാല്‍ നാലമ്പലത്തിനകത്തു കയറിയാല്‍ പ്രതിഷ്ഠ പുറത്താണെന്നും തോന്നണം! ഇതാണ് ആ തന്ത്രം.
കാവുകളെ ഗളച്ഛേദനം നടത്തി ക്ഷേത്രങ്ങളാക്കി മാറ്റുന്ന പ്രക്രിയയില്‍ ബ്രാഹ്മണ്യത്തെപ്പോലെത്തന്നെ ദൈവജ്ഞന്മാര്‍ക്കും ഒഴിച്ചുകൂടാന്‍ വയ്യാത്ത സ്ഥാനമുണ്ട്.
കൊല്ലം ജില്ലയില്‍ പഴമകൊണ്ടും ആരാധനാരീതികൊണ്ടും അപൂര്‍വമായൊരു ക്ഷേത്രമാണ് മലനട ദുര്യോധനക്ഷേത്രം. നൂറ്റുവരില്‍ പ്രധാനിയായ ദുര്യോധനനെ ദൈവമായി ആരാധിക്കുന്ന വ്യതിരിക്തവും വിശേഷതയാര്‍ന്നതുമായ ആരാധനാകേന്ദ്രം. ദുര്യോധനനോടൊപ്പം നൂറ്റുവരില്‍ പ്രധാനികള്‍ക്കെല്ലാം അവിടെ ആരാധനാസ്ഥലങ്ങളുണ്ട്. ഇതില്‍ അവരുടെ ഗുരുവായ ദ്രോണരും കുടിയിരിക്കുന്നു. പൂജകളും മറ്റും ചെയ്യുന്നത് ജാതിയില്‍ താഴ്ന്നവരെന്നു മുദ്രയടിക്കപ്പെട്ടവരും. ദ്രോണര്‍ ജാതിയില്‍ ബ്രാഹ്മണനായതിനാല്‍ അടിയാളന്‍ പൂജചെയ്യുന്നതു വൈദികവക്താക്കള്‍ക്കു രുചിക്കാതെയായി. അതിനു മറുമരുന്നായി അവര്‍ ദേവപ്രശ്‌നമെന്ന കൊടുവാളില്‍ തങ്ങളുടെ അനിഷ്ടം പ്രകടിപ്പിച്ചു. ദ്രോണര്‍ക്കു ബ്രാഹ്മണന്‍ തന്നെ പൂജ ചെയ്യണമെന്നും വര്‍ഷത്തില്‍ രണ്ടുതവണ മാത്രം പൂജാചടങ്ങുകള്‍ മതിയെന്നും വിധിച്ചു.
ഈ അധിനിവേശം നടന്നത് ചരിത്രാതീത കാലത്തൊന്നുമല്ല. ആധുനികമെന്നു നാം വിശേഷിപ്പിക്കുന്ന ഇക്കാലത്തുതന്നെയായിരുന്നു. ‘കേരളത്തിലെ പ്രാചീനദേവാലയങ്ങള്‍ കാവുകള്‍ മാത്രമായിരുന്നു. മേല്‍പ്പുരയില്ലാതിരുന്ന ആദികാവുകളുടെ സ്ഥാനത്തു കല്ലും കുമ്മായവും കൊണ്ടു കെട്ടിപ്പണിത ക്ഷേത്രങ്ങളാണ് ഇന്നുള്ളത്. ആകൃതിക്കും രൂപത്തിനും മാറ്റം ഭവിച്ചങ്കിലും കാവ് എന്ന പേര് ഇന്നും നിലനിന്നുപോരുന്നുണ്ട്. ‘അയ്യപ്പനും അമ്മ’യ്ക്കുമാണ് കാവുകളുണ്ടായിരുന്നത്. കാലക്രമത്തില്‍ അയ്യപ്പന്‍ ശാസ്താവും അമ്മ ഭഗവതിയുമായി.’11
പണ്ടുകാലത്ത് അയ്യപ്പാരാധന നടന്നിരുന്നത് കാവുകളിലായിരുന്നു എന്നത് നിസ്തര്‍ക്കമാണ്. കാവുകളിലെ അയ്യപ്പാരാധന സജീവമായിരുന്ന കാലത്ത് ശബരിമല ഇന്നത്തെരീതിയില്‍ പ്രാമാണ്യം നേടിയിരുന്നില്ല എന്ന കാര്യവും നാം മറന്നുപോകരുത്. ശബരിമല എന്നുപോലും ആയിരുന്നില്ല പഴയകാല സ്ഥലനാമം. ‘ശൗര്യമലെക്കാവ്’ എന്നായിരുന്നു അത്. വാര്‍ഡ് ആന്റ് കോണറിന്റെ സര്‍വേ റിപ്പോര്‍ട്ടിലും ശൗര്യമലെക്കാവ് എന്നാണ് പ്രയോഗം. പ്രകൃതിദത്തമായ സുരക്ഷിതത്വത്തിലായിരുന്നു ശൗര്യമലെക്കാവില്‍ അയ്യപ്പന്‍ വാണിരുന്നത്. വൈദികാചാരങ്ങളുടെ ഭാഗമായുള്ള കീഴടക്കലില്‍ അയ്യപ്പനെ ക്ഷേത്രത്തിന്റെ നാലമ്പലത്തിനകത്തേക്ക് ആനയിക്കുകയും മണിമുട്ടിപ്പൂജയും കൊടിയേറ്റി ഉല്‍സവവും കല്‍പ്പിച്ചരുളുകയും ചെയ്തതാവാനെ തരമുള്ളൂ.
അയ്യപ്പന്‍: മലനാടിന്റെ കുലദൈവം
അവൈദികമായ സങ്കല്‍പ്പങ്ങളും ആരാധനയും നടന്നിരുന്ന ശബരിമല ഒരു കാലത്ത് നമ്മുടെ പ്രാക്തനാരാധനാ കേന്ദ്രമായ കാവ് സങ്കല്‍പ്പത്തിലായിരുന്നു എന്നതിനുള്ള വലിയ തെളിവ് നല്‍കുന്ന അനുഷ്ഠാനകലാരൂപമാണ് അയ്യപ്പന്‍ തീയാട്ടുപാട്ടുകള്‍. ‘ചാലക്കുടിപ്പുഴ മുതല്‍ വടക്ക് പയ്യന്നൂര്‍ വരെയുള്ള പ്രദേശത്ത് പ്രചാരമുള്ള കളംപാട്ട് സമ്പ്രദായമാണ് അയ്യപ്പന്‍ തീയാട്ട്. തിയ്യാടി നമ്പ്യാരെന്ന അതിന്യൂനപക്ഷ സമുദായമാണ് പാരമ്പര്യമായി ഇതവതരിപ്പിച്ചുവരുന്നത്. മധ്യകേരളത്തില്‍ അടിയന്തിര രൂപേണയും അല്ലാതേയും അയ്യപ്പന്‍ തീയാട്ടുകള്‍ അരങ്ങേറുന്നുണ്ടെങ്കിലും ഉത്തരകേരളത്തിലാണ് ഈ കലാരൂപം കൂടുതല്‍ വളര്‍ന്ന് പുഷ്‌കലമായത്. ഗീത-നൃത്ത-വാദ്യ ആലേഖ്യാഭിനയാദി സുകുമാരകലകളുടെ സമന്വയമാണ് തീയാട്ട്. കളങ്ങള്‍, തോറ്റങ്ങള്‍, പാട്ടുകള്‍, കൊട്ടിപ്പാടല്‍, മുദ്രാഭിനയക്കൂത്ത്, കോമരനൃത്തം എന്നിവയാണ് അയ്യപ്പന്‍ തീയാട്ടിലെ ക്രിയാംശങ്ങള്‍.’12 അയ്യപ്പന്‍ തീയാട്ടുപാട്ടില്‍, ഉച്ചപ്പാട്ട്, കാവെണ്ണല്‍ തോറ്റം, വലിയപാട്ട്, പുലിപ്പാട്ട്, അമൃതമഥനകഥ തോറ്റം, ഉദയാസ്തമനക്കൂത്തിലെ വേട്ട വിളിത്തോറ്റം എന്നിവയാണ് പ്രധാനമായ സാഹിത്യരൂപങ്ങള്‍. അയ്യപ്പന്‍ തീയാട്ടുപാട്ടിലെ കാവെണ്ണല്‍ തോറ്റം, വലിയപാട്ട്, വേട്ടവിളിത്തോറ്റം എന്നിവയില്‍ നിന്നും അയ്യപ്പന്‍ കാവുകളെക്കറിച്ചുള്ള വിവരങ്ങള്‍ നമുക്കു കിട്ടുന്നു. ഇതിലെല്ലാം കാവ് എന്ന സംജ്ഞ മാത്രമാണ് നാം കാണുന്നത്.
‘ഒന്നെ ലോകവുമായി ഒരു മനമെ ദൈവവുമായി ചെന്നാലങ്ങറിവോരുമായി ചെങ്കോല്‍വട്ടത്തിനു തുള്ളീടുകായാല്‍ പോലും ദൈവമേ – ഒന്നായി നിന്നൊരു അമൃതിനെ ആടിനിന്നു പാടി വിളയാടി ആരോമ്പിലെന്നുടെ കാവിലയ്യന്‍ തിരുവടി താനും കേട്ടിങ്ങെഴുന്നെള്ളി തിരുവുള്ളമായി വരിക വരിക പോലും ദൈവമെ. നിന്തിരുവടിക്കു ശ്രീമൂലസ്ഥാനമായി ഉള്ളോരു ആദിയെ തൃക്കുന്നപ്പുഴെക്കാവ്, തിരുവുള്ളക്കാവ്, തിരുവളക്കയ്യൂര്‍ക്കാവ്, ചമ്രകുളങ്ങരെക്കാവ്, ചമ്രവട്ടത്തു പൂങ്കാവ്, അശ്ശന്‍കോവില്‍ക്കാവ്, ആര്യങ്കാവ്, കൊളത്തൂക്കാവ്, കൊളത്തൂപള്ളിക്കാവ്, ശൗര്യമലെക്കാവ് (ശബരിമലക്കാവ്)’13 എന്നിങ്ങനെയാണ് 108 അയ്യപ്പന്‍ കാവുകള്‍ കാവെണ്ണല്‍ തോറ്റത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മറ്റുചില പാഠങ്ങളില്‍ മൂന്നാമതയായി ശൗര്യമലെക്കാവ് വരുന്നുമുണ്ട്. എന്തായാലും ശബരിമല ഇതിലൊന്നും പ്രഥമവും പ്രധാനവുമാകുന്നില്ല. ചരിത്രം അപനിര്‍മിക്കപ്പെടാതിരുന്ന കാലത്ത്, മലയാളത്തിന്റെ കുലദൈവമായി മാറുന്ന അയ്യപ്പനെയാണ് തീയാട്ടുപാട്ടുകളില്‍ കാണുന്നത്.
അയ്യപ്പന്‍ തീയാട്ടുപാട്ടിന്റെ ഏറ്റവും പ്രധാനമായ വസ്തുത ഇതില്‍ പന്തളം രാജവംശത്തെക്കുറിച്ചുള്ള യാതൊരു പരാമര്‍ശവും വരുന്നില്ല എന്നതാണ്. ‘അയ്യപ്പന്‍ തീയാട്ടുപാട്ടിന്റെ ഉല്‍ഭവകാലം കണ്ടെത്തുക ശ്രമകരമാണ്. ശിവന്റെയും വിഷ്ണുവിന്റെയും മകനായ അയ്യപ്പനെപ്പറ്റി തേവാരം പാട്ടുകളിലാണ് ആദ്യപരാമര്‍ശം എന്നതിനാല്‍ അവയുടെ നിര്‍മാണകാലമായ ഏഴാം നൂറ്റാണ്ടിനുശേഷമായിരിക്കാം ഈ കലാരൂപത്തിന്റെ ഉല്‍ഭവം. പന്തളരാജാവിന്റെ കഥ പരാമര്‍ശിക്കാത്തതിനാല്‍ പന്ത്രണ്ടാം നൂറ്റാണ്ടിനു മുമ്പായിരിക്കാം അയ്യപ്പന്‍ തീയാട്ടിന്റെ ഉല്‍ഭവമെന്നു വാദിക്കാം.’14 അയ്യപ്പന്‍ തീയാട്ടുപാട്ടില്‍ പന്തളം രാജവംശത്തെ പരാമര്‍ശിക്കാത്തതും, പന്തളം രാജവംശത്തിന്റെ സ്ഥാപനവും കണക്കിലെടുത്താല്‍ അയ്യപ്പസങ്കല്‍പ്പത്തിന്റെ പ്രാചീനത തെളിഞ്ഞുവരും. ‘കൊല്ലവര്‍ഷം 345-377 (ഏ.ഡി.1170 – 1202)ല്‍ ചെമ്പഴന്നൂര്‍ ശാഖ പന്തളത്തെത്തിയ പതിമൂന്നാം നൂറ്റാണ്ടിനു ശേഷം മാത്രമാണ് പന്തളത്ത് രാജശേഖരനെന്ന രാജാവും മണികണ്ഠനെന്ന പുത്രന്‍ അഥവാ അയ്യപ്പനെന്ന വീരപുരുഷനും ഉണ്ടായിരിക്കുക എന്ന കാര്യം നിസ്സംശയമാണ്. ഇക്കാലത്തെ പന്തളരാജ്യചരിത്രത്തില്‍ അയ്യപ്പസ്വാമിയെപ്പറ്റി പരാമര്‍ശമുള്ള രേഖകളൊന്നും തന്നെ ലഭ്യമല്ലെന്നുള്ളത് വളരെ വിചിത്രമായ സംഗതിയാണ്.’15
അയ്യപ്പന്റെ വീരനായകത്വം എല്ലാ കഥകളിലും ഒരു പോലെയാണ്. കാലത്തിന്റെ ഒഴുക്കിനനുസരിച്ച് അയ്യപ്പന്റെ കഴുത്തില്‍ മണിമാല ചാര്‍ത്തി പന്തളം രാജകൊട്ടാരത്തിലെത്തിച്ചതിന്റെ പരിണിതഫലമാണ് നാമിന്നു കേള്‍ക്കുന്ന കഥാകഥനങ്ങള്‍ എന്നു വിചാരിക്കേണ്ടിയിരിക്കുന്നു. അയ്യപ്പന്‍ തീയാട്ടിന്റെ തോറ്റരൂപത്തില്‍ പാടിവരുന്ന അമൃതമഥനം കഥയില്‍ അയ്യപ്പന്റെ ബ്രഹ്മചര്യം തകര്‍ക്കുന്ന ഒരു സന്ദര്‍ഭമുണ്ട് എന്നത് രസകരമാണ്. ഇതില്‍ പക്ഷെ അര്‍വാചീനമായ പല കൂട്ടിച്ചേര്‍ക്കലുകളും കാണാന്‍ കഴിയും. ‘തേജസ്വിയും ജ്ഞാനപാരംഗതനും ബ്രഹ്മചാരിയുമായ അയ്യപ്പന്‍ സര്‍വജ്ഞപീഠം കയറാനായി സ്വര്‍ഗത്തിലെ ദേവരാജാവിനെ സമീപിക്കുന്നു. തോറ്റാല്‍ സ്വര്‍ഗംതന്നെ വഴങ്ങിത്തരാമെന്നു ദേവേന്ദ്രനും പണയം വെയ്ക്കാന്‍ കൈയിലൊന്നുമില്ലാത്തതിനാല്‍ ഉള്ളം കൈയില്‍ തുപ്പി സുരയും മാംസവുമെന്നു കല്‍പ്പിച്ച് ഭുജിച്ച് ഭ്രഷ്ടനായിപ്പോകാമെന്നു അയ്യപ്പനും വാക്കു കൊടുക്കുന്നു. എന്നാല്‍ പരാജയഭീതിയുള്ള ദേവേന്ദ്രന്‍ അയ്യപ്പനെ ചതിക്കാന്‍ ജ്യേഷ്ഠാഭഗവതിയെ കൂട്ടുപിടിക്കുന്നു. ഒടുവില്‍, അയ്യപ്പനുമായുള്ള വേദപരീക്ഷയില്‍ ദേവേന്ദ്രന്‍ പരാജയപ്പെടുന്നു. ജയിക്കാന്‍ മറ്റും പോംവഴി കാണാതെ ദേവേന്ദ്രന്‍ ബ്രഹ്മചാരിക്കു നിഷിദ്ധമായ കാമശാസ്ത്രസംബന്ധമായ ചോദ്യം ചോദിക്കുന്നു. ചോദ്യത്തിനുമുന്നില്‍ ഉത്തരം മുട്ടിപ്പോയ അയ്യപ്പന്‍ മൂന്നേമുക്കാല്‍ നാഴിക ഇടവേള ചോദിക്കുകയും പ്രഭയെന്ന കന്യകയെ വിവാഹം ചെയ്ത് സത്യകന്‍ എന്ന പുത്രനെ ജനിപ്പിച്ച് കാമശാസ്ത്രരഹസ്യങ്ങള്‍ പഠിച്ച് ഇന്ദ്രനുമായി വാദമുഖത്തില്‍ ഏര്‍പ്പെട്ടു. ഇതിലും താന്‍ പരാജയപ്പെടുമെന്നു മനസ്സിലാക്കിയ ഇന്ദ്രന്‍ ചതിപ്രയോഗത്തിലൂടെ ജ്യേഷ്ഠാഭഗവതിയെക്കരുവാക്കി അയ്യപ്പനെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. ഇതറിഞ്ഞ അയ്യപ്പന്‍ സ്വര്‍ഗം തന്നെ ചുട്ടുപൊട്ടിക്കുന്നു. രക്ഷയില്ലെന്നു കണ്ട ദേവേന്ദ്രന്‍ തന്നെ രക്ഷിക്കണമെന്നു പറഞ്ഞ് കൈലാസനാഥനെ ശരണം പ്രാപിച്ചു. അയ്യപ്പനെ പിടിച്ചുകെട്ടി കാഴ്ചവെക്കാന്‍ ശിവന്‍ തന്റെ ഭൂതഗണങ്ങള്‍ക്കു കല്‍പ്പന കൊടുത്തു. എന്നാല്‍, അയ്യപ്പനടുത്തെത്തിയ ഭൂതഗണങ്ങള്‍ എന്തോ നിയോഗമാംവണ്ണം അയ്യപ്പന്റെ ആജ്ഞാനുവര്‍ത്തികളായി മാറുക യാണുണ്ടായത്. കഥാന്ത്യത്തില്‍ ദേവരാജാവ് തന്റെ പരാജയം സമ്മതിക്കുകയും അയ്യപ്പന്‍ സര്‍വജ്ഞപീഠം കയറുകയും ചെയ്യുന്നു. തുടര്‍ന്ന് ശിവന്‍ അയ്യപ്പനെ മലനാടിന്റെ കുലദൈവമായി അവരോധിക്കുന്നു. പ്രഭ എന്നുപേരുള്ള തന്റെ ഭാര്യയോടും സത്യകന്‍ എന്നുപേരായ മകനോടും ചേര്‍ന്നു അയ്യപ്പന്‍ തൃക്കുന്നപ്പുഴ, തിരുവള്ളക്കാവ്, ശൗര്യമല ആദിയായ 108 കാവുകളില്‍ എഴുന്നെള്ളി ഇളകൊള്ളുന്നു.’16 ഈ കഥയില്‍ ദേവലോകത്തുനിന്നും അയ്യപ്പന്‍ കുടുംബസമേതം നേരെ വരുന്നത് മലയാളത്തിന്റെ കുലദൈവതമായിട്ടാണ്. എന്തായിരിക്കും ഈ സങ്കല്‍പ്പത്തിന്റെ പിന്നിലെ രഹസ്യം? ഒരു കാലത്ത് മലയാളനാട്ടില്‍ കാവല്‍ദേവതയെന്ന നിലയില്‍ പ്രചുരപ്രചാരം സിദ്ധിച്ച ആരാധനാമൂര്‍ത്തിയുടെ നേര്‍ചിത്രമായിരിക്കാം ഈ കല്‍പ്പനയില്‍ അടങ്ങിയിരിക്കുന്നത്.
അയ്യപ്പന് തീയാട്ടിനു കൊട്ടിപ്പാടുന്ന ‘വലിയ പാട്ടില്‍’ അയ്യപ്പന്‍ തീയാട്ടിലെ ‘വലിയ പാട്ടില്‍’ എന്നാല്‍, തികച്ചും മറ്റൊരു കഥയാണ് പറയുന്നത്. അന്യത്ര സൂചിപ്പിച്ച കഥാസന്ദര്‍ഭവുമായി യാതൊരു സാധര്‍മ്യവുമില്ല. ഇതിലെ കഥയുടെ പശ്ചാത്തലം പാണ്ഡ്യരാജ്യമാണ്. പിന്നീട് മലയാളത്തില്‍ പ്രചരിച്ചതും പന്തളം രാജകുടുംബത്തില്‍ നടന്നതായി പറയപ്പെടുന്ന സംഭവങ്ങളുടെയും ഛായ ഇതില്‍ കാണാവുന്നതുമാണ്.
ചേകവനായിത്തീരണമെന്ന ആഗ്രഹത്താല്‍ അയ്യപ്പന്‍ മധുരയില്‍ പാണ്ഡ്യരാജാവിന്റെ സമീപമെത്തുന്നു. തന്നെ ചേകിപ്പാനായി സമീപിച്ച അയ്യന്റെ പിറന്നവിടവും വളരുന്നേടവും ഉറയുന്നേടവും രാജാവ് ചോദിച്ചറിയുന്നു. വിഷ്ണുഭഗവാന്റെ തൃത്തുടയില്‍ പിറന്ന് നാടതൊക്കെ താനുറയുന്ന അയ്യപ്പന്റെ നായാട്ടുപാടവം കണ്ട് രാജാവ് അമ്പരക്കുന്നു. നായാട്ടിന്റെ നാട്ടുഭോഗം രാജാവിനു കൊടുക്കാന്‍ തയ്യാറാകാത്ത അയ്യനോടു പടപൊരുതാന്‍ രാജാവ് കല്‍പ്പിക്കുന്നു. അമ്പ് എയ്ത് കരിമ്പാറ പിളര്‍ന്നതും കരിമ്പന മുത്തുണ്ടമാക്കിയതും കണ്ടുഭയന്ന രാജാവ് ‘ഇത്തിനക്ക് നറുപ്പമുള്ള’ അയ്യനെ ഒഴിവാക്കാനായി കുറുപ്പു-കൈമള്‍-വൈത്തിയന്മാരുടെ ദുഷ്‌പ്രേരണയാല്‍ പുലിപ്പാല്‍ കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ രാജാവിനെ ഞെട്ടിച്ചുകൊണ്ട് അയ്യപ്പന്‍ ‘കച്ചഴിച്ചു കടുവതന്നെ കെട്ടിക്കൊണ്ട് കിടാവിനെയൊന്നെടുത്തു ചുമലിലിട്ടു’ വന്നതുകണ്ടപ്പോള്‍ സര്‍വരും പേടിച്ചോടാന്‍ തയ്യാറായി. ഒടുവില്‍ കൊട്ടാരവാസികളെല്ലാം അഭയം ഇരന്നപ്പോള്‍ അയ്യപ്പന്‍ അവര്‍ക്കു അഭയം നല്‍കി, തൃക്കുന്നപ്പുഴ ആദിയായ 108 കാവുകളില്‍ ഇരുന്നരുളിക്കൊണ്ട് ഭക്തജനങ്ങളുടെ നേര്‍ച്ചയും തേങ്ങേറും കളവും ചുറ്റുവിളക്കും കൈക്കൊണ്ട്, ഈതിബാധകള്‍ തീര്‍ത്ത്, സന്തതിയും സമ്പത്തും നല്‍കി, മലനാട്ടിന്റെ കുലദൈവമായി ഇളകൊള്ളുന്നു.
ഈ രണ്ടുകഥയിലുമുള്ള പൊതുവായ സാധര്‍മ്യം എന്നത് ലക്ഷ്യം നിര്‍വഹിച്ച് അയ്യപ്പന്‍ ഇരുന്നരുളുന്നത് 108 അയ്യപ്പന്‍ കാവിലാണ്. രണ്ടുകഥയിലും ശബരിമല പരാമര്‍ശിക്കുന്നില്ല. പന്തളം കഥാപാഠത്തില്‍ പറയുന്നതുപോലെ, പന്തളത്തുനിന്നു അമ്പയക്കുന്നുമില്ല, ശബരിമലയില്‍ വീഴുന്നുമില്ല. ഒരു പക്ഷെ, പാണ്ഡ്യരാജ്യത്തുനടന്ന കഥയെ കേരളത്തിലെ പന്തളം രാജകൊട്ടാരത്തിലേക്കു പറിച്ചുനടുന്ന ഒരു പരാവര്‍ത്തന സ്വഭാവവും ഈ കഥയില്‍ കാണാവുന്നതാണ്. അയ്യപ്പന്‍ തീയാട്ടുപാട്ടുകളിലൊന്നും പന്തളം കഥ പരാമര്‍ശിക്കാത്തതിനാല്‍, പന്തളം രാജകുടുംബം കേരളത്തിലെത്തുന്നതിനും മുമ്പു തന്നെ അയ്യപ്പന്റെ കഥ പ്രചാരത്തിലുണ്ടായിരുന്നെന്നും തങ്ങളുടെ വംശകഥാചരിത്രവുമായി അതു പിന്നീട് നിബന്ധിച്ചതാണെന്നുമുള്ള അനുമാനത്തിലെത്തിച്ചേരേണ്ടി വരും. തീയാട്ട് വലിയപാട്ടില്‍ അയ്യപ്പനെ പരീക്ഷിക്കുന്നതും പുലിപ്പാലിനയക്കുന്നതും പാണ്ഡ്യരാജാവാണ്. പന്തളം രാജവംശത്തിന്റെ ആഗമവും അവിടെ നിന്നുതന്നെ എന്നത് ശ്രദ്ധേയമാണ്. ഒരേ കഥയെ മാറ്റങ്ങളോടെ സ്വീകരിക്കുന്നത് പണ്ടുകാലം മുതലുള്ള കാര്യവുമാണ്. ചുരുക്കത്തില്‍ അയ്യപ്പന്റെ ജീവിതം ഒളിപ്പിക്കുന്ന ചില കുസൃതികള്‍ ഈ കഥകളില്‍ നിന്നു കാണാം. ചുരുക്കത്തില്‍ അയ്യപ്പസങ്കല്‍പ്പത്തിന്റെ ആഗമം തമിഴ്‌സംസ്‌കൃതിയുടെ സംഭാവനയാണെന്നും സഭാര്യനായ അയ്യപ്പനില്‍ നിന്നും ഭാര്യയെ അടര്‍ത്തി മാറ്റി ശാസ്താവില്‍ ലയിപ്പിച്ചതുമായ വൈദികാദേശം സുവ്യക്തവുമാണ്. ‘തമിഴ്‌നാട്ടിലെ ഒരു ഗ്രാമദേവതയാണ് അയ്യന്‍ അല്ലെങ്കില്‍ അയ്യനാര്‍. തുടക്കത്തില്‍ ഒരു ശുദ്ധ അനാര്യദേവനായിരുന്നിരിക്കാമെങ്കിലും വലിയ തോതില്‍ ആര്യവല്‍ക്കരണം അയ്യന് തമിഴ്‌സമൂഹത്തില്‍ സംഭവിച്ചിരിക്കുന്നു.’17
കേരളത്തിലെ അയ്യപ്പാരാധനയുടെ ചരിത്രം തേടിപ്പോകുമ്പോള്‍ ലഭിക്കുന്ന ഏറ്റവും പഴയ തെളിവ് തിരുവല്ലാച്ചെപ്പേടുകളില്‍ നിന്നാണെന്നു ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. ഈ ചെപ്പേടുകള്‍ ക്രോഡീകരിക്കപ്പെട്ടത് ഏതാണ്ട് പന്ത്രണ്ടാം ശതകത്തിലാണെന്നു ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു. തിരുവല്ലാ ചെപ്പേടിലെ 410 മുതല്‍ 412 വരെയുള്ള വരികളില്‍ ഈ തെളിവു നമുക്കു ലഭിക്കും. ‘…അതിനാലെ എഴുനൂറ്റി നാഴി നിക്കി നിന്റരിയാല്‍ വരാകപ്പനു നാനാഴി തിരുവായമ്പാടിക്കു നാനാഴി ആതിര ചാലൈക്കു നാനാഴി അയ്യപ്പനു നാനാഴി പൂതപലിക്കു പന്തിരുനാഴി…..(അതിനാല്‍ എഴുനൂറ്റുനാഴി നീക്കി ഉള്ള അരിയാല്‍ വരാകപ്പനു നാലുനാഴി. തിരവമ്പാടിക്ക നാലുനാഴി. ആതുരശാലയ്ക്കു നാലുനാഴി. അയ്യപ്പനു നാലുനാഴി. ഭൂതബലിയ്ക്കു പന്ത്രണ്ടു നാഴി…)’18 എന്നിങ്ങനെയാണ് തിരുവല്ലാച്ചെപ്പേടിലെ വിവരണം. അതായത്, പന്തളം രാജവംശത്തിന്റെ സംസ്ഥാപനത്തിനു മുന്നേ തന്നെ അയ്യപ്പാരാധനയുണ്ടായിരുന്നു എന്നതിനുള്ള തെളിവായി ഇതിനെ സ്വീകരിക്കാമെന്നര്‍ത്ഥം. ബ്രാഹ്മണകുടിയേറ്റത്തിന്റെ കേരളത്തിലെ ഒരു പ്രധാനകേന്ദ്രമായ തിരുവല്ലയിലെ ശ്രീവല്ലഭ ക്ഷേത്രത്തില്‍ അയ്യപ്പാരാധന പണ്ടു പണ്ടേ നടന്നിരുന്നു എന്നത് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. ‘പ്രാചീന നമ്പൂതിരിഗ്രാമങ്ങളില്‍ ഏറെ പ്രസിദ്ധമായതാണ് തിരുവല്ല. ഒമ്പതാം ശതകമായപ്പോഴേക്കും കേരളത്തിലെ നമ്പൂതിരി ഗ്രാമങ്ങളില്‍ ഏറ്റവും സമ്പല്‍ സമൃദ്ധമായിരുന്നു തിരുവല്ല.’19 ഇതേ തിരുവല്ല ക്ഷേത്രത്തിലാണ് ക്ഷേത്രദര്‍ശനത്തിന് കേരളത്തില്‍ ആദ്യമായി സ്ത്രീവിലക്കുണ്ടായതെന്നും പിന്നീട് അത് മാറ്റിക്കൊണ്ടുള്ള ആചാര്യമതം പുറപ്പെടുവിച്ചതുമായ സംഭവം നമുക്കു തുടര്‍ന്നു കാണാവുന്നതാണ്.
അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയോ?
വൈദികാചാരത്തിന്റെയോ ബ്രാഹ്മണ്യത്തിന്റെയോ പൂജാവിധാനങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നതാണോ അയ്യപ്പന്റെ അസ്തിത്വം? ‘ബുദ്ധജൈനമതങ്ങളുടെ ക്ഷയോന്മുഖ കാലമായ പത്താം ശതകത്തിലോ പതിനൊന്നാം ശതകത്തിലോ നടന്ന അയ്യപ്പവീരേതിഹാസകഥകള്‍ക്ക് ഒരു മിത്തിന്റെ പരിവേഷം കൈവരികയും വീരാരാധനോല്‍സുകരായ മലയാളികള്‍ക്ക് അയ്യപ്പന്‍ ആരാധ്യദേവനായി മാറുകയും ചെയ്തു. പതിമൂന്നാം ശതകമാകുമ്പോഴേക്കും അയ്യപ്പന്‍ ആര്യബ്രാഹ്മണരുടെ സങ്കേതങ്ങളില്‍പ്പോലും ആരാധനാമൂര്‍ത്തിയായിക്കഴിഞ്ഞു.’20 തികച്ചും വൈദികേതരമായ ഒരു പ്രാചീനമൂര്‍ത്തിയാണ് അയ്യപ്പന്‍ എന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. ‘അയ്യപ്പന്റെ പരിവാരമൂര്‍ത്തിയായ കറുപ്പസ്വാമി ദേവാര്‍ച്ചനാ പദ്ധതിപ്രകാരം പൂജിക്കപ്പെടുന്ന ദേവനല്ല. പണ്ട് ശബരിമലയ്ക്ക് പോകുന്നവര്‍ കറുപ്പും കഞ്ചാവും മദ്യവും നിവേദ്യമായി കൊണ്ടു പോകുമായിരുന്നു. കറുപ്പസ്വാമിയുടെ ഇഷ്ടപ്പെട്ട നിവേദ്യങ്ങളാണിവ. തമിഴ്‌നാട്ടില്‍ പരക്കെ പ്രചാരമുള്ള ദേവ നാണ് കറുപ്പസ്വാമി. കല്ലര്‍ സമുദായത്തിന്റെ പ്രധാനമൂര്‍ത്തിയുമാണ്.
കറുപ്പസ്വാമിയും ഭാര്യ കറുപ്പായിയമ്മയും കേരളത്തില്‍ ശബരിമലയില്‍ മാത്രമേയുള്ളൂ.’21 ശാസ്താവില്‍ അയ്യപ്പനെ ആരോപിക്കുന്നവര്‍ക്കുള്ള സമാധാനമാണിത്. ശാസ്താപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലൊന്നും കറുപ്പസ്വാമിയും കറുപ്പായിയമ്മയേയും കാണുന്നില്ല. നാം കാണുന്ന മറ്റു ക്ഷേത്രങ്ങളിലൊക്കെ ശാസ്താവ് ഉപദേവനുമാണ് എന്നതത്രെ ഇതിനുള്ള സമാധാനം. വൈദിക ദേവാര്‍ച്ചനാ പദ്ധതിയില്‍പ്പെടാത്ത അയ്യപ്പന് എന്തുപ്രമാണത്തിലാണ് ശബരിമലയില്‍ പൂജചെയ്യുന്നതെന്നും അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നു കണ്ടെത്തിയ ശാസ്ത്രം എന്താണെന്നും പറയേണ്ടിയിരിക്കുന്നു. തമിഴ്‌നാട്ടിലെ കാവല്‍ ദേവതയായ അയ്യനാര്‍ സഭാര്യനാണ്. അയ്യപ്പന്‍ തീയാട്ടു പാട്ടില്‍ അയ്യപ്പനും സഭാര്യനാണ്. അയ്യനില്‍ നിന്നും ഭാര്യയെ മാറ്റി മാളികപ്പുറത്തമ്മയാക്കിയതാകാനും വഴിയുണ്ട്. ‘മാളികപ്പുറം ഇന്നത്തെ രീതിയില്‍ ദേവീക്ഷേത്രമായത് കൊല്ലം 1126ലാണ്. ഇരുനിലയിലുള്ള ഒരു ചെറിയ മാളികയുടെ മുകളിലത്തെ തട്ടിലാണ് അമ്മയെ ആദ്യം കുടിയിരുത്തിയിരുന്നത്. തന്മൂലം മാളികപ്പുറത്തമ്മ എന്നു പേരു വന്നു. സാത്വികപൂജയ്ക്ക് പ്രചാരം സിദ്ധിച്ചപ്പോള്‍ ആസുരപൂജ മാളുകപ്പുറത്ത് നിലച്ചു. എങ്കിലും എല്ലാ വര്‍ഷവും മകരം 7നു പന്തളത്തു രാജാവിന്റെ മോല്‍നോട്ടത്തില്‍ മാളികപ്പുറത്തു നടക്കുന്ന കുരുതി അന്യംനിന്ന കറുപ്പനൂട്ടിന്റെ അനുസ്മരണമാണ്.’22
ഒരേസമയം ജനപദത്തിനു വീരനായകനായും ചരിത്രപുരുഷനായും താഴമണ്‍ തന്ത്രികുടുംബത്തിനു പുരാണന്തര്‍ഗതനും യുവതീവിരോധിയായും അയ്യപ്പന്‍ മാറിപ്പോയതിന്റെ അറിവും പൊരുളും എന്തായിരിക്കാം? താഴമണ്‍ തന്ത്രിയടക്കം കേരളത്തിലെ തന്ത്രികുടുംബങ്ങളെല്ലാം അംഗീകരിച്ച ക്ഷേത്രപൂജാക്രിയാ പദ്ധതിയാണ് ചേന്നാസിന്റെ തന്ത്രസമുച്ചയം. ശബരിമലയിലെ യുവതീപ്രവേശനവിലക്കിനെ അനുകൂലിക്കുന്നവരെല്ലാം പറയുന്ന വാദം തന്ത്രശാസ്ത്രമനുസരിച്ചുള്ള പൂജാവിധിയിലാണ് അയ്യപ്പന്‍ നൈഷ്ഠികബ്രഹ്മചാരിയാവുന്നതെന്നാണ്. അവൈദികാരാധനയേറ്റുവാങ്ങി വീരത്വത്തിലൂടെ ആരാധനാപുരുഷനായ അയ്യപ്പനു തന്ത്രശാസ്ത്രത്തില്‍ പൂജാവിധികളില്ല തന്നെ. താന്ത്രിക കര്‍മത്തിന്റെ ഫലം, ആഗ്രഹിക്കുന്നവര്‍ക്കൊക്കെ ലഭിക്കണം എന്നതാണ് ആ ശാസ്ത്രത്തിന്റെ ഫലശ്രുതി. ‘താന്ത്രികകര്‍മത്തിന്റെ ഫലം ആഗ്രഹിക്കുന്നവരെല്ലാവരും അധികാരികളോ പ്രാപ്തന്മാരോ അല്ല എന്നതാണ്’ ഇതിനുള്ള ന്യായം. ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകള്‍ പ്രവേശിക്കരുതെന്നു പറയുന്ന ശാസ്ത്രമേതാണ്? തന്ത്രസമുച്ചയത്തില്‍ അയ്യപ്പനു പൂജയോ ആചാരപദ്ധതികളോ ഇല്ല. ആകെ ഏഴു ദേവതകളുടെ ക്രിയകള്‍ മാത്രമേ തന്ത്രസമുച്ചയത്തില്‍ പ്രതിപാദിക്കുന്നുള്ളൂ. ശിവന്‍, വിഷ്ണു, ദുര്‍ഗ, ഗണപതി, സുബ്രഹ്മണ്യന്‍, ശങ്കരനാരായണന്‍, ശാസ്താവ് എന്നീ ദേവതകളാണവ. തന്ത്രശാസ്ത്രത്തില്‍ അയ്യപ്പനുപൂജാക്രിയകള്‍ ഇല്ലെന്നിരിക്കെ ശബരിമലയിലെ അയ്യപ്പപ്രതിഷ്ഠ എങ്ങനെയാണ് നൈഷ്ഠികബ്രഹ്മചാരിയായി മാറുന്നത്? തന്ത്രശാസ്ത്രത്തില്‍ ഋതുമതികളുടെ സ്ഥാനം വളരെ വലുതാണെന്നു നാമറിയണം. തന്ത്രത്തില്‍, മാതംഗീദേവിയെക്കുറിച്ചുള്ള ധ്യാനം ‘സ്മരേത് പ്രഥമ പുഷ്പിണീ’ (പുഷ്പിണി എന്നാല്‍ രജസ്വല) എന്നാണ്. എന്നിട്ടും ആര്‍ത്തവം നിലയ്ക്കാത്തതിന്റെ പേരില്‍ മാത്രം ഒരു വലിയ വിഭാഗത്തെ അകറ്റി നിര്‍ത്തുകയാണ് ശബരിമലയില്‍. ‘കാലംപിന്നിട്ടപ്പോള്‍ തന്ത്രസമുച്ചയത്തിലെ ഏഴുദേവതാക്രിയകള്‍ മതിയാകാതെവന്നു നമ്മുടെ ആരാധനാപദ്ധതിക്ക്. അതിനു പരിഹാരമെന്നോണം തന്ത്രസമുച്ചയകാരന്റെ പുത്രനും ശിഷ്യനുമായ ശങ്കരന്‍ നമ്പൂതിരിപ്പാട് എഴുതിയ ഗ്രന്ഥമാണ് ‘ശേഷസമുച്ചയം’. ബ്രഹ്മാവ്, സൂര്യന്‍, വൈശ്രവണന്‍, ഗോപാലകൃഷ്ണന്‍, സരസ്വതി, ശ്രീഭഗവതി, ശ്രീപാര്‍വതി, ജ്യേഷ്ഠാഭഗവതി, ഭദ്രകാളി, വീരഭദ്രനും ഗണപതിയും ചേര്‍ന്ന സപ്തമാതൃക്കള്‍, ക്ഷേത്രപാലന്‍, രുരുജിത് ഭഗവതിയോടുകൂടിയ ഭൈരവശിവന്‍, ഇന്ദ്രാദി പരിവാരങ്ങള്‍ തുടങ്ങിയ ദേവതകളുടെ പൂജാക്രിയകളാണ് ശേഷസമുച്ചയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.’23 ഇതിലും അയ്യപ്പന്റെ പൂജാവിധാനം പ്രത്യക്ഷപ്പെടുന്നില്ല. താഴമണ്‍ ഇല്ലത്തെ ഏതു ഗ്രന്ഥവരിയിലാണ് അയ്യപ്പന്റെ പൂജാവിധി ഒളിപ്പിച്ചിരിക്കുന്നതെന്നു തന്ത്രിമാര്‍ പറയണം. അങ്ങനെയൊരു ഗ്രന്ഥവരിയുണ്ടെങ്കില്‍ അതു പരസ്യപ്പെടുത്തി കാര്‍ബണ്‍ ഡേറ്റിംങ്ങിനു വിധേയമാക്കുവാന്‍ തന്ത്രികുടുംബം തയ്യാറാകണം. എന്നാല്‍, നാമിന്നു കാണുന്ന കാരണങ്ങളെല്ലാം തന്നെ ദേവപ്രശ്‌നവിധികളില്‍ നിന്നുണ്ടാകുന്ന വെളിപാടുകളാണെന്നതാണ് ദുഃഖകരം. തന്ത്രസമുച്ചയപദ്ധതിയില്‍ ആദ്യകാലത്ത് മുഹൂര്‍ത്തം കുറിയ്ക്കാന്‍ മാത്രം ഉപയോഗപ്പെടുത്തിയിരുന്ന ‘പ്രശ്‌നമാര്‍ഗം’ പോകെപ്പോകെ ജ്യോതിഷികളെ ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തില്‍വരെയെത്തിച്ചു. ജ്യോതിഷികളുടെ വാക്കിനനനുസരിച്ചായി പിന്നീട് ക്ഷേത്രങ്ങളുടെ നിത്യനിദാനക്രിയകള്‍. ജ്യോതിഷത്തെ പ്രാമാണ്യശാസ്ത്രമായി ക്ഷേത്രങ്ങളില്‍ കൊണ്ടാടപ്പെട്ടപ്പോഴാണ് ശബരിമലയില്‍ യുവതീവിലക്കുകള്‍ വന്നിട്ടുണ്ടാവുക.
പ്രശ്‌നമാര്‍ഗവും തന്ത്രിമാരുടെ അജ്ഞതയും
ജ്യോതിഷികളുടെ ഗൂഢതന്ത്രത്തിന്റെ പിടിയിലായിരുന്നു ശബരിമലയും താഴമണ്‍ തന്ത്രികളുമെന്നതിനു തെളിവായി പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കരുടെ പ്രശ്‌നംവെക്കല്‍ നമുക്കു മുന്നിലുണ്ട്. ശബരിമലയില്‍ സ്ത്രീസാന്നിധ്യം ഉണ്ടായിട്ടുണ്ടെന്ന കാര്യത്തിനു പ്രമാണം കണ്ടെത്താന്‍ ജയമാലയെന്ന സിനിമാ നടിയുടെ സത്യവാങ്മൂലം ഉണ്ടാക്കിയ കോക്കസ്സാണത്. ജ്യോതിഷം തന്ത്രശാസ്ത്രത്തിന്‍ ആധികാരികമോ അവസാനവാക്കോ അല്ല എന്നറിയുന്ന തന്ത്രിമാര്‍ പോലും ശബരിമലയില്‍ ഇല്ല. എന്തുകൊണ്ടാണ് ക്ഷേത്രത്തില്‍ ജ്യോതിഷികള്‍ നിരങ്ങുന്നതെന്ന ചോദ്യത്തിനു പ്രസിദ്ധനായൊരു തന്ത്രശാസ്ത്ര പണ്ഡിതന്‍ തന്ന ഉത്തരം ചിന്തനീയമാണ്. തന്ത്രസമുച്ചയത്തിലെ പ്രതിപാദ്യ വിഷയങ്ങള്‍ മനസ്സിലാക്കാന്‍ പറ്റാത്തതുകൊണ്ടാണ് തന്ത്രിമാര്‍ ജ്യോതിഷത്തെ പിന്‍പറ്റി നില്‍ക്കുന്നതത്രെ. നിത്യനിദാന ക്രിയകളെപ്പറ്റി തന്ത്രസമുച്ചയം വ്യക്തമായി വിവരിക്കുമ്പോള്‍ ജ്യോതിഷികളെ ആശ്രയിക്കുന്ന പാപ്പരത്തത്തിലേക്കാണ് നമ്മുടെ തന്ത്രികള്‍ അധഃപതിച്ചു പോകുന്നതത്രെ. പ്രസിദ്ധമായ അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തില്‍ പ്രതിഷ്ഠനടത്തിയത് ഏതു ജ്യോതിഷപ്രകാരമായിരുന്നു എന്നത് ദൈവജ്ഞര്‍ വെളിപ്പെടുത്തിയാല്‍ നന്നാവും. പ്രതിഷ്ഠാ സമയത്ത് വിഗ്രഹം അയോഗ്യമാണെന്നു കണ്ടെത്തിയപ്പോള്‍ പുതിയ വിഗ്രഹം തെക്കുംകൂറിലെ കുറിച്ചി കരികുളം ക്ഷേത്രത്തില്‍ നിന്നു മോഷ്ടിച്ചു കൊണ്ടുവന്നത് ഏതു ജ്യോതിഷിയുടെ ദേവഹിതം കൊണ്ടാണെന്നു വെളിപ്പെടുത്തിയാല്‍ നന്നായിരുന്നു. സുബ്രഹ്മണ്യനെ പ്രതിഷ്ഠിക്കാന്‍ തയ്യാറാക്കിയ കുമാരനല്ലൂരിലെ ശ്രീകോവിലില്‍ ദേവിയെ പ്രതിഷ്ഠിച്ചത് ഏതു ജ്യോതിഷിയുടെ പ്രശ്‌നമാര്‍ഗത്താണെന്നും അറിയാമോ? പഴയകാലത്തെ ക്ഷേത്രൈതിഹ്യകഥകള്‍ പരിശോധിച്ചാല്‍ തന്ത്രിമാര്‍ ഓര്‍ക്കാന്‍ കൊതിക്കാത്ത പലതും ഉയര്‍ന്നുവരും. എന്തിനധികം പറയുന്നു, അമ്പലപ്പുഴയിലെ ശ്രീകൃഷ്ണ വിഗ്രഹത്തെ പ്രതിഷ്ഠിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അത്യാചാരിയായ നാറാണത്ത് ഭ്രാന്തനാണത്രെ പ്രതിഷ്ഠിച്ചത്. അതൊന്നും ഇപ്പോള്‍ ബ്രാഹ്മണ്യത്തിനു വലിയ പാതകമായി തോന്നുന്നുണ്ടാവില്ല. തന്ത്രിമാര്‍ ജ്യോതിഷികളെ ശരണം പ്രാപിക്കുന്നത് ശാസ്ത്രത്തിലുള്ള അജ്ഞതകൊണ്ടാണെന്നു നേരത്തെ സൂചിപ്പിച്ചു. സത്യത്തില്‍ തന്ത്രിമാര്‍ നാം പുറമെക്കാണുന്നതുപോലെ തന്ത്രശാസ്ത്ര വിശാരദന്മാരാണോ?
തന്ത്രിമാരുടെ പാണ്ഡിത്യം
അടിസ്ഥാനമില്ലാത്ത നിയമങ്ങള്‍ ആചാരമെന്ന നിലയില്‍ അഷ്ടബന്ധമിട്ടുറപ്പിക്കുന്നത് വിശ്വാസിസമൂഹത്തിനോടുള്ള വെല്ലുവിളിയാണ്. ക്ഷേത്ര പൂജാവിധാനങ്ങളില്‍ തന്ത്രിയാണ് അവസാനവാക്കെന്നാണ് ഭക്തരുടെ വിശ്വാസം. അതിനു കാരണവുമുണ്ട്. സാധാരണക്കാര്‍ക്കു മനസ്സിലാകാത്തതും അപ്രാപ്യവുമായ തന്ത്രവിധികളും പൂജാവിശേഷങ്ങളുമാണ് ക്ഷേത്രാരാധനാപദ്ധതിയിലുള്ളത്. അതാവട്ടെ ‘ദുര്‍ഗ്രഹവും സംഭ്രാന്തിജനകവുമാണ്’, ‘രഹസ്യവും സങ്കേതജടിലവുമാണ്’. അപ്പോള്‍ പൂജകന്റെ ആധ്യാത്മികോന്നതിയും സ്ഥൈര്യവും എത്രമാത്രം ബലവത്തും ഫലവത്തുമാകണം ക്ഷേത്രചൈതന്യത്തെ ആവഹിക്കാന്‍ എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
ആ നിലയ്ക്ക് ശബരിമല ക്ഷേത്രത്തെ സംബന്ധിച്ചും അവിടുത്തെ പൂജകളെ സംബന്ധിച്ചും ഭക്തനുണ്ടാവുന്ന ബഹമാനവും ബഹുമതിയും നിസ്സീമമാണ്. അതില്‍ നിന്നുണ്ടാകുന്ന ആദരവും ഭയഭക്തിയും വാക്കുകള്‍ക്കതീതമാണ്. അതാണ് എന്തൊക്കെപ്പറഞ്ഞാലും പൗരോഹിത്യത്തെക്കുറിച്ച് മറുത്തൊരു വാക്കു ചിന്തിക്കാന്‍ സാധാരണക്കാരനു കഴിയാത്തത്. എന്നാല്‍, പറഞ്ഞുകേട്ടപോലെയും എഴുതിവെച്ചതുപോലെയമാണോ കാര്യങ്ങള്‍? നാം കാണുന്ന ചില പുരോഹിതരെങ്കിലും കള്ളനാണയങ്ങളല്ലേ? ആ ചോദ്യത്തിനും ഉത്തരം തരുന്നത് ശബരിമല താഴമണ്‍ തന്ത്രി തന്നെയാണെന്നതാണ് സങ്കടകരം. ഒരേ സമയം നൈഷ്ഠിക ബ്രഹ്മചാരിക്കു പൂജചെയ്യുകയും ഇടനേരങ്ങളില്‍ ഫ്‌ളാറ്റുകളിലെ ദേവദാസികളിലേക്കു തന്റെ വിയര്‍പ്പും വിഴുപ്പും കുത്തിവെക്കുകയും ചെയ്ത കഥകള്‍ വായനക്കാരാരും മറന്നുകാണാനിടയില്ല. ശബരിമല സോപാനത്തില്‍ സിനിമാ നടി ജയമാലയെ കയറാന്‍ അനുവദിച്ചു എന്നതടക്കമുള്ള വിവാദങ്ങളില്‍ കുടുങ്ങിയ തന്ത്രി കണ്ഠരര് മോഹനരെ ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മീഷന്‍ ചോദ്യം ചെയ്തത് ഇത്തരുണത്തില്‍ ഒരു പുനര്‍വായനക്കു വിധേയമാക്കുന്നത് നന്നായിരിക്കും. ശ്രദ്ധിക്കുക, നാം കൊട്ടിഘോഷിക്കുന്ന പരിജ്ഞാനമൊന്നും ഇത്തരക്കാര്‍ക്കില്ലെന്ന ഞെട്ടിക്കുന്ന വിവരമായിരുന്നു അന്ന് പുറത്തറിഞ്ഞത്. കമ്മീഷന്റെ ചോദ്യവും അതിനു തന്ത്രി കണ്ഠരര് മോഹനര് നല്‍കിയ മറുപടിയും:
‘കമ്മീഷന്‍: ശബരിമല ക്ഷേത്രത്തിലെ പൂജകളെല്ലാം വിധിപോലെ നടക്കുന്നുണ്ടോ?
തന്ത്രി: അതെല്ലാം മുറപോലെ നടക്കുന്നുണ്ട്.
കമ്മീഷന്‍: താങ്കള്‍ക്ക് സംസ്‌കൃതം അറിയമോ?
തന്ത്രി: ഇല്ല.
കമ്മീഷന്‍: പിന്നെ താങ്കളെങ്ങനെ ക്ഷേത്രപൂജാരികളെ തെരഞ്ഞെടുക്കുന്ന ഇന്റര്‍വ്യു ബോര്‍ഡിലെ പ്രധാന അംഗമായി?
തന്ത്രി: ഞാന്‍ ഉദ്യോഗാര്‍ത്ഥികളുടെ പൂജകള്‍ക്കു മാത്രമാണ് മാര്‍ക്ക് ഇടുന്നത്.
കമ്മീഷന്‍: താങ്കള്‍ തന്ത്രങ്ങളും മന്ത്രങ്ങളും പഠിച്ചിട്ടുണ്ടോ
തന്ത്രി: ഞങ്ങള്‍ പാരമ്പര്യമായി താന്ത്രിക കുടുംബമാണ്.
കമ്മീഷന്‍: പാരമ്പര്യമൊക്കെ ശരി. പക്ഷെ അച്ഛന്‍ ആനപ്പുറത്തുകയറി എന്നതിനാല്‍ മകനു ആസനത്തില്‍ തഴമ്പു കാണണമെന്നില്ലല്ലോ. താങ്കള്‍ വേദങ്ങള്‍ പഠിച്ചിട്ടുണ്ടോ?
തന്ത്രി: ഇല്ല
കമ്മീഷന്‍: താങ്കള്‍ക്ക് വേദമന്ത്രങ്ങള്‍ അറിയുമോ?
തന്ത്രി: ഇല്ല
കമ്മീഷന്‍: താങ്കള്‍ക്ക് ഭാഗ്യസൂക്തം അറിയാമോ?
തന്ത്രി: ഇല്ല.
കമ്മീഷന്‍: പിന്നെങ്ങിനെയാണ് താങ്കള്‍ ശബരിമലയില്‍ പൂജകള്‍ ചെയ്യുന്നത്?
തന്ത്രി: ഞങ്ങള്‍ പൂജ നടത്താന്‍ ഈ മന്ത്രങ്ങള്‍ ഉപയോഗിക്കാറില്ല.
കമ്മീഷന്‍: അവിടെ നിങ്ങള്‍ ഗണപതിഹോമവും മറ്റു പൂജകളും ചെയ്യാറില്ലേ?
തന്ത്രി: മറ്റു ചില മന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഞാന്‍ പൂജകള്‍ ചെയ്യാറുള്ളത്.
കമ്മീഷന്‍: പക്ഷേ, ഗണപതിഹോമം നടത്താന്‍ ഭാഗ്യസൂക്തം അനിവാര്യമാണല്ലോ. ശരി. അതുവിട്ടേക്കൂ. ഗണപതി ഭഗവാന്റെ ജന്മനക്ഷത്രം അറിയാമോ?
തന്ത്രി: ഇല്ല
കമ്മീഷന്‍: ഇത് അതിശയമായിരിക്കുന്നു. ഈ കാര്യങ്ങള്‍ പ്രശസ്തമായ ഈ ക്ഷേത്രത്തിലെ ഈശ്വരനും വിശ്വാസികളും തമ്മിലുള്ള അഭേദ്യബന്ധത്തെ ബാധിക്കുമല്ലോ. ഞങ്ങള്‍ക്ക് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച് താങ്കളെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹമില്ല. ശരിക്കും പറഞ്ഞാല്‍ ഇതുപോലുള്ള ചോദ്യങ്ങള്‍ താങ്കളോടു ചോദിക്കണമെന്നു മനപ്പൂര്‍വം ഞങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല. സാഹചര്യം ഞങ്ങളെ ഇവിടെ കൊണ്ടെത്തിക്കുകയായിരുന്നു.’24
നോക്കൂ, അത്രയും കാലം ഞാനും നിങ്ങളുമടങ്ങിയ വിശ്വാസിസമൂഹം നെഞ്ചേറ്റി നടന്ന പൂജകന്റെ വായില്‍നിന്നുമുതിര്‍ന്നുവീണ കാര്യങ്ങളാണ് നാം കേട്ടത്? സത്യത്തില്‍ ഇക്കണ്ട കാലമത്രയും ആര് ആരെയാണ് പറ്റിച്ചത്? സത്യപരാക്രമനും ശിഷ്ടസംരക്ഷകനുമായ അയ്യപ്പസ്വാമിയുടെ ശിക്ഷയല്ലേ ഈ തന്ത്രിക്കു ലഭിച്ചതെന്നു പറഞ്ഞാല്‍ അതു അതിശയോക്തിയല്ല തന്നെ. സന്നിധാനത്തു നിന്നു യുവതികളെ അകറ്റി നിര്‍ത്തുന്നത് പൂജകന്റെ കണ്‍ട്രോള്‍ നിലനിര്‍ത്തുക എന്ന ഉദ്ദേശ്യത്തിന്റെ പുറത്തുനിന്നാവണം. എന്നാല്‍ താന്ത്രികവിധിപ്രകാരമാണ് കാര്യങ്ങളുടെ പോക്കെന്നു പറഞ്ഞു നേരംകളയുന്നവര്‍ക്കറിയാമായിരിക്കാമോ തന്ത്രി എന്നാല്‍ ആരായിരിക്കണമെന്ന്? ഇല്ലെങ്കില്‍ അതിനുള്ള ഉത്തരം തന്ത്രസമുച്ചയത്തിലുണ്ട്.
‘വിപ്രഃ കുലീനഃ കൃതസംസ്‌ക്രിയൗഘഃ
സ്വധീതവേദാഗമതത്ത്വവേത്താ
വര്‍ണാശ്രമാചാരപരോളധിദീക്ഷോ
ദക്ഷസ്തപസ്വീ ഗുരുരാസ്തികോളസ്തു
(തന്ത്രസമുച്ചയം, ഒന്നാം പടലം, ശ്ലേകം -5)
ശരിയായ തന്ത്രി വിപ്രനും കുലപാരമ്പര്യമുള്ളവനും ഷോഡശാദി സംസ്‌കാരക്രിയകള്‍ കഴിഞ്ഞവനും പഠിച്ചവനും വേദാഗമങ്ങളുടെ പൊരുള്‍ അറിഞ്ഞവനും വര്‍ണാശ്രമാചാരങ്ങളില്‍ നിഷ്ഠയുള്ളവനും അധിദീക്ഷിതനും സമര്‍ത്ഥനും തപസ്വിയും ഈശ്വരവിശ്വാസിയുമായിരിക്കണമത്രെ.’25 എന്തായാലും ഇത്തരം ഡക്കറേഷനുകള്‍ ഉള്ളവരെ കാണുക എന്നത് ഇന്നത്തെക്കാലത്ത് അപൂര്‍വമാണെന്നതാണ് ദുഃഖം. രാഹുല്‍ ഈശ്വറിനെപ്പോലെ എപ്പോഴും തന്ത്രം, തന്ത്രം എന്നു വായ്ക്കുരവയിട്ടു നടക്കുമ്പോള്‍ ഇടയ്‌ക്കെങ്കിലും ഇത്തരം ഗ്രന്ഥങ്ങള്‍ ഒന്നു വായിക്കുന്നതു നല്ലതാണ്. സംസ്‌കൃതം കൈയ്ക്കുമെന്ന പേടിവേണ്ട. കുഴിക്കാട്ടില്ലത്ത് മഹേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മലയാള വ്യാഖ്യാനമുണ്ട്. ഇനി അതും കിട്ടിയില്ലെങ്കില്‍ കുന്നംകുളത്തെ പഞ്ചാംഗം പുസ്തകശാല പുറത്തിറക്കിയ കെ.പി.സി.അനുജന്‍ ഭട്ടതിരിപ്പാടിന്റെ വ്യാഖ്യാനം കിട്ടും.
താഴമണ്‍ കുടുംബത്തിന്റെ ഋതുമതീ പൂജ
താഴമണ്‍ കുടുംബക്കാര്‍ക്ക് തന്ത്രാധികാരമുള്ള മറ്റൊരു ക്ഷേത്രമാണ് ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം. പ്രധാനപ്രതിഷ്ഠ ശിവനാണെങ്കിലും പ്രാധാന്യം ദേവിക്കാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ ഇരുന്നരുളുന്ന ദേവാലയത്തില്‍ ഭാര്യ മേല്‍ക്കൈ നേടി വിരാജിക്കുന്ന സ്ഥിതി. ചെങ്ങന്നൂര്‍ ദേവീക്ഷേത്രം എന്നു പറഞ്ഞാലേ ഭക്തര്‍ക്കു മനസ്സിലാവുകയുള്ളു. ഇതേ അവസ്ഥയാണ് കൊടുങ്ങല്ലൂര്‍ ഭഗവതിക്ഷേത്രത്തിലും. പ്രധാനദേവന്‍ ശിവനാണെങ്കിലും പ്രാധാന്യംമുഴുവന്‍ ദേവിയ്ക്കാണ്. ഈ കാരണംകൊണ്ടുതന്നെ, ഭാര്യമാര്‍ ഭരണം നടത്തുകയും ഭര്‍ത്താവ് നോക്കുകുത്തിയാവുകയും ചെയ്യുന്ന വീട്ടിലെ പുരുഷന്മാരെ കളിയാക്കുന്ന ഒരു പഴഞ്ചൊല്ല് കൊടുങ്ങല്ലൂരിലുണ്ട്: ‘തട്ടകത്തിലെ ശിവന്‍ പോലെ’ എന്നാണത്. എന്നാല്‍, കൊട്ടാരക്കരയില്‍ അച്ഛനെ തോല്‍പ്പിച്ച് മകന്‍ മേല്‍ക്കൈ നേടിയിരിക്കുന്നതാണ് നാം കാണുന്നത്. പറഞ്ഞുവന്നത്, ദേവന്മാര്‍ക്കുളളില്‍പ്പോലും തരംതിരിവും സ്ഥാനവലിപ്പവും സ്ഥാനച്ചെറുപ്പവും ഉണ്ടാകുന്നു. പിന്നെയാണോ മനുഷ്യന്റെ കാര്യം?
ചെങ്ങന്നൂര്‍ ദേവീക്ഷേത്രത്തില്‍ അത്യപൂര്‍വമായൊരു ചടങ്ങുണ്ട്. അതാവട്ടെ ഇന്ത്യയില്‍ മറ്റൊരിടത്തും ഇല്ല താനും! ‘തൃപ്പുത്ത്’ അഥവാ ദേവി രജസ്വലയാകുന്നതാണ് ഈ ഉല്‍സവം. വിധിയുടെ വൈപരീത്യം നോക്കൂ. ഇല്ലാത്ത തന്ത്രത്തിന്റെയും മറ്റു മുട്ടാപ്പോക്കും പറഞ്ഞ് ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചതിന്റെ ഒരേയൊരു കാരണം ആര്‍ത്തവമാണെങ്കില്‍, അതേ ആര്‍ത്തവത്തിന്റെ പേരില്‍ ഉല്‍സവം കൊണ്ടാടാന്‍് വിധിക്കപ്പെട്ടവരാണ് താഴമണ്‍ തന്ത്രികുടുംബക്കാര്‍. ഏതൊന്നില്‍ നിന്നാണോ തങ്ങള്‍ ഒളിച്ചോടുന്നത്, അതേ കാരണം വിടാതെ പിന്തുടരുക എന്ന വിധിവൈപരീത്യം. അതുമാത്രമല്ല, ദേവി രജസ്വലയായാല്‍ കാരാണ്മശാന്തിക്കാരന്‍ പൂജകളോടു ഗുഡ്‌ബൈ പറയും. പിന്നീട്, ദേവിയുടെ ആര്‍ത്തവം നിലയ്ക്കുന്നതുവരെ പൂജചെയ്യേണ്ടത് താഴമണ്‍ തന്ത്രിയാണ്! കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന അവസ്ഥ.
ശബരിമല വിഷയത്തില്‍ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യം ചെങ്ങന്നൂര്‍ ദേവിയെയാണ്. ദേവി രജസ്വലയാകുമ്പോള്‍ വിഗ്രഹം ക്ഷേത്രത്തില്‍നിന്നു മാറ്റും എന്നാണ്. വിഗ്രഹം മാറ്റുകയും പിടിക്കുകയുമൊന്നും ചെയ്യുന്നില്ല. മൂലബിംബത്തില്‍ നിന്നും ചൈതന്യത്തെ ബലിബിംബത്തിലേക്കു ആവാഹിച്ച് മാലിപ്പുരയില്‍ വെക്കുന്നു. ഈയവസരങ്ങളില്‍ അഭിഷേകം ഇല്ലെന്നേയുള്ളൂ. പൂജകള്‍ നടക്കുന്നുണ്ട്. ഏതൊരു പാപപരിഹാരാര്‍ത്ഥമായിരിക്കണം താഴമണ്‍ തന്ത്രിമാര്‍ക്കു ഒരു രജസ്വലയെ പൂജിക്കേണ്ടി വരുന്നത്? നൈഷ്ഠികബ്രഹ്മചാരിയെ പൂജിച്ച അംഗുലീമുദ്രകൊണ്ട് ഋതുമതിയ്ക്കും മുദ്രചാര്‍ത്തുന്നത് ഏതൊരു കാവ്യനീതിയാണ്? പാമ്പിന്‍മാളത്തില്‍ കൈയിട്ട് സത്യപരീക്ഷ നടത്തുന്ന ഒരു ചടങ്ങുണ്ടായിരുന്നു പണ്ടുകാലത്ത് ചെങ്ങന്നൂര്‍ ദേവീക്ഷേത്രത്തില്‍. പുതിയ കാലത്തും ഇതൊന്നു പരീക്ഷിക്കാവുന്നതാണ്. ശബരിമല വിഷയത്തില്‍ കളവുപറയുന്നത് ദേവസ്വമോ ബ്രഹ്മസ്വമോ എന്നൊന്നു കണ്ടുപിടിക്കാന്‍.
വിലപ്പോകാത്ത സ്ത്രീ വിലക്കുകള്‍
ചോരപൊടിഞ്ഞ കേരളത്തിന്റെ ചരിത്രരേഖകളില്‍ അധികമാരും അറിയപ്പെടാതെ കിടക്കുന്ന ചില സ്ത്രീ വിലക്കുകളുണ്ട്. ബ്രാഹ്മണ്യം പരാജയപ്പെട്ടവ. സ്ത്രീത്വം വിജയം കണ്ടവ. ക്ഷേത്രങ്ങളിലെ സ്ത്രീപ്രവേശനവിലക്ക് കേരളത്തില്‍ നടാടെയല്ല എന്ന വിഷയത്തിലേക്കു ഞാന്‍ ശ്രദ്ധക്ഷണിക്കട്ടെ. പ്രസിദ്ധിപെറ്റതും സവിശേഷതകളാല്‍ സമ്പന്നമായതുമായ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ പണ്ടുകാലത്ത് നാലമ്പലത്തിനകത്ത് സ്ത്രീകള്‍ പ്രവേശിക്കുന്നതിനു കടുത്ത വിലക്കുണ്ടായിരുന്നു. ഇതാവട്ടെ, സ്ത്രീവര്‍ഗത്തിനു മൊത്തമായാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. കുടുംബസമേതം ദേവനെ തൊഴാനെത്തിയാല്‍ പുരുഷന്മാര്‍ക്ക് നാലമ്പലത്തില്‍ പ്രവേശിക്കാം. സ്ത്രീകള്‍ തലയും താഴ്ത്തി തങ്ങളുടെ ജന്മത്തെത്തന്നെ ശപിച്ച് ചുറ്റമ്പലത്തിനു പുറത്തെ നിര്‍വികാരതയില്‍ ലയിച്ചിരിക്കണംപോലും!
നാലമ്പലത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചതിനു പറയുന്ന ഐതിഹ്യത്തിന്റെ മൂലകാരണം കേള്‍ക്കുക. സര്‍വാംഗഭൂഷണനായ ശ്രീവല്ലഭനെക്കണ്ട് ഒരിക്കല്‍ ഒരു സ്ത്രീ മോഹിച്ചത്രെ! തുടര്‍ന്ന് പ്രതിഷ്ഠയ്ക്ക് എന്തോ വൈകല്യം ഭവിച്ചെന്നും അന്നുമുതല്‍ക്കാണ് ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചതെന്നും പറയുന്നു! ആലങ്കാരികവും ആധികാരികവുമായ കാരണം എന്നു പ്രത്യക്ഷത്തില്‍ തോന്നാം. എന്നാല്‍ നാലമ്പലത്തിലെ ഈ സ്ത്രീ പ്രവേശനനിഷേധത്തിന്റെ പിന്നാമ്പുറമെന്തായിരുന്നു? ചുരുക്കിപ്പറഞ്ഞാല്‍, തികച്ചും സ്വാര്‍ത്ഥവും ജീവിച്ചിരുന്നവരുടെ കാമതൃഷ്ണയെ പ്രകോപിപ്പിക്കാതിരിക്കാനും വേണ്ടിയായിരുന്നു ഈ കാരണം ചമച്ചതെന്നറിയുമ്പോള്‍ ഇത്തരം ആചാരങ്ങളിലൂടെ പൗരോഹിത്യം പാവപ്പെട്ട ഭക്തനുമേല്‍ ചുമത്തിയ പാപഭാരങ്ങള്‍ ദേവന്‍പോലും പൊറുത്തെന്നു വരില്ല. ശ്രീവല്ലഭക്ഷേത്രത്തിലെ നാലമ്പലത്തില്‍ സ്ത്രീകളെ വിലക്കിയ കാലത്ത് ഇവിടെ നിത്യവും ഒരു നേരം ഏതോ സ്വാമിയാരായിരുന്നത്രെ പൂജ ചെയ്തിരുന്നത്. സ്വാമിയാര്‍ പൂജ നടത്തിയിരുന്ന ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ചിരുന്നില്ല. അതുമാത്രമോ, ഇവിടെയുള്ള ശാന്തിക്കാരും കടുത്ത ബ്രഹ്മചര്യനിഷ്ഠ പാലിക്കണമെന്നു നിയമം ഉണ്ടായിരുന്നു. അവര്‍ക്കും സ്ത്രീകളെ ദര്‍ശിച്ചുകൂട. അന്നത്തെക്കാലത്തു സോപാനത്തിലും നമസ്‌കാരമണ്ഡപത്തിലും പരശ്ശതം ബ്രഹ്മചാരികളും ബ്രാഹ്മണരും പെരുമാറിയിരുന്നതിനാല്‍ അവിടെ സ്ത്രീകള്‍ വരുന്നത് തടയാന്‍ തന്ത്രശാലികള്‍ കണ്ടുപിടിച്ച മറയായിരുന്നു വിഗ്രഹത്തിലെ ‘വൈകല്യം!’ നാലമ്പലത്തിനകത്തിരിക്കുന്നവരുടെ അനിയന്ത്രിതമായ കാമച്ചൊരുക്ക് ഇല്ലാതാക്കാന്‍ കണ്ടുപിടിച്ച ദേവമാര്‍ഗമാണ് നാം കണ്ടത്. അതിനു കരുവാക്കിയതോ ശ്രീകോവിലിലെ ദേവനേയും. സമൂഹത്തിനോടു പ്രതിബദ്ധതയില്ലാത്ത പൗരോഹിത്യമേലാളന്മാര്‍ എല്ലാക്കാലത്തും കുതിരകയറാന്‍ ഉപയോഗിച്ച ഉപകരണമാണ് ശ്രീകോവിലിലെ ഭക്തവല്‍സലനായ ദേവന്‍. ആ ചൈതന്യത്തില്‍ പിതൃത്വമാരോപിച്ച് തന്ത്രി, ദേവന്റെ അവകാശത്തിലുള്ള തന്റെ പവര്‍ ഓഫ് അറ്റോര്‍ണി സ്ഥാപിക്കുകയും ചെയ്യും. ഈ കൊടിയ അനാചാരംമൂലം എത്രയെത്ര സ്ത്രീ ആത്മാവുകള്‍ ഭഗവാന്റെ ഇരിപ്പിടത്തിനിപ്പുറം നിന്ന് ഉള്ളുനൊന്തു കരഞ്ഞുവിളിച്ചുണ്ടാവണം?
ശ്രീവല്ലഭക്ഷേത്രത്തില്‍ സ്ത്രീകളുടെ നാലമ്പല പ്രവേശനവുമായി ബന്ധപ്പെട്ടു കൊല്ലവര്‍ഷം 1016ലെ ഗ്രന്ഥവരിയില്‍ നിന്നും മനസ്സിലാക്കാവുന്ന വസ്തുത, എത്രമാത്രം കര്‍ശനമായിട്ടായിരുന്നു ഈ ആചാരം ഇവിടെ പാലിച്ചിരുന്നതെന്നാണ്. ഗ്രന്ഥവരി ഇപ്രകാരമാണ്: ‘മതിലകത്തെ പുണ്ണിയാഹം 1016-ാമാണ്ട തുലാമാസം 22നു വ്യാഴാഴ്ചയും ദെശമിയും പൂരൂരുട്ടാതിയും കൂടിയ ദിവസം തിരുവല്ലാ മതിലകത്തു ഉച്ചപ്പൂജ കഴിഞ്ഞ ശിവെലിക്ക മാതൃക്കല്ലുങ്കല്‍ തൂവിത്തുടങ്ങിയപ്പോള്‍ കണ്ണഞ്ചിറ വെളത്തെടത്തെ ഒരുത്തി മതിലകത്തു കെറിവന്ന നാലമ്പലത്തിന്റെ പടിഞ്ഞാറെ നടയില്‍ കൂടെ അകത്തുകടന്ന കിഴക്കെനടയില്‍ച്ചെന്ന തിരുവെല്ലാഴപ്പനെ (പണ്ടുകാലത്ത് തിരുവല്ല വാഴപ്പന്‍ എന്നായിരുന്നു ദേവന്‍ അറിയപ്പെട്ടിരുന്നത്. ശ്രീവല്ലഭന്‍ എന്ന പേരു വന്നതു പിന്നീടാണ്). തൊഴുതുനിക്കുമ്പോള്‍ ആളുകള്‍ കണ്ടപിടിച്ചിറക്കി കൊയിമ്മയിങ്കല്‍ ഏള്‍പ്പിച്ച പിന്നെത്തെതില്‍ ഞങ്ങള്‍ മതിലകത്തു ചെന്ന കുളിച്ച അകത്തുചെന്ന പതിനൊന്ന കലിയന്‍ മെടിച്ച ഒര പശുദ്ദാനവും ചൈയ്ത എഴരകലി മെടിച്ച പതിവുപ്രകാരം തിരുവല്ല വാഴപ്പന്നു പുണ്യാഹവും കഴിച്ച ശീവെലി മുതലായതും കഴിക്കെണമെന്നും പൊരികയും ചൈയ്തു ശുഭം.’26
മാറിയ കാലത്തിന്റെ കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ ശ്രീകോവിലിലെ ദേവതകള്‍ക്കാവില്ലല്ലോ. ആ വിലക്കു നീങ്ങുക തന്നെ ചെയ്തു. അനാചാരത്തിന്റെ ആടയലങ്കാരങ്ങള്‍ വെകിളിപിടിപ്പിച്ച ശ്രീവല്ലഭന്റെ നാലമ്പലത്തിനകത്ത് സ്ത്രീകള്‍ക്കു പ്രവേശനം നല്‍കാന്‍ പൗരോഹിത്യം നിര്‍ബന്ധിതമായി. 1960നുശേഷം സ്ത്രീകള്‍ശ്രീവല്ലഭനെ നാലമ്പലത്തില്‍ കയറി ദര്‍ശനം നടത്തി. പ്രവേശനം അനുവദിച്ചുകൊണ്ട് ആചാര്യന്മാര്‍ പറഞ്ഞതിനു ഭൂമിമലയാളം ഉണ്ടായിരിക്കുന്നിടത്തോളം കാലം സാംഗത്യമുണ്ട്. തറയില്‍ കുഴിക്കാട്ടു രേഖയില്‍ പ്രതിപാദിച്ച ആചാര്യമതം ഇങ്ങനെയായിരുന്നു: ‘ഏതുകാലത്തും ക്ഷേത്രനിര്‍മാണത്തിന്റെയും ദേവാരാധനക്രമങ്ങളുടേയും പ്രധാനമായ ഉദ്ദേശം കൂടുതല്‍ക്കൂടുതല്‍ ജനതയെ ആസ്തികത്വത്തിലേക്കും ഈശ്വരാരാധനയിലേക്കും ആകര്‍ഷിക്കുകയാണ്. ഏതു കാരണത്താലായാലും ഒരു പ്രത്യേകവിഭാഗത്തില്‍പ്പെട്ടവരെ മാത്രം ഒഴിച്ചുനിര്‍ത്തുന്നതുകൊണ്ട് മേല്‍പ്പറഞ്ഞ പ്രയോജനങ്ങള്‍ ഉണ്ടാകുന്നുമില്ല. പ്രത്യേകിച്ചും അടിസ്ഥാനം ക്ഷേത്രസങ്കേതങ്ങള്‍ വേദാധ്യായനങ്ങളോ സന്ന്യാസിമാരുടെ വേദാന്തചിന്തകളോ മാത്രമായിട്ടല്ലാതെ ആര്‍ഭാടങ്ങളായ ആഘോഷങ്ങളും വികാരോത്തേജകങ്ങളായ വിവധവിഷയങ്ങളേയും അ്ത്രത്തോളം പരിവര്‍ജിക്കുന്നുമില്ല. ആകയാല്‍ തല്‍ക്കാലം പ്രസക്തങ്ങളല്ലാത്തതും ഒഴിച്ചുകൂടാന്‍ വയ്യാത്തവയും ആയ ഭക്തജനങ്ങളായ സ്ത്രീജനങ്ങളുടെ നാലമ്പലത്തിനകത്തേയ്ക്കുള്ള പ്രവേശനത്തെ അനുവദിക്കുന്നതുകൊണ്ട് ശാസ്ത്രവിരോധത്തിനോ ദവചൈതന്യഹാനിയ്‌ക്കോ ഇടവരുന്നതല്ല.’27
സ്ത്രീവിലക്കറിയാതെ, ശ്രീവല്ലഭ ക്ഷേത്രത്തിലെ നാലമ്പലത്തിനകത്ത് പ്രവേശിച്ച കണ്ണഞ്ചിറ വേളുത്തേടത്തെ ‘ഒരുത്തി’ എന്തായാലും ആധുനികകാലത്തെ തൃപ്തിദേശായിമാരുടെ പൂര്‍വമാതൃക അല്ലതന്നെ. ഭക്തിയുടെ ഒടുങ്ങാത്ത ആത്മദാഹവുമായി ജീവിച്ച ഒരു പാവപ്പെട്ട നാട്ടുമ്പുറത്തുകാരി. ‘കാത്തിരിപ്പിനും’ ‘ബലംപ്രയോഗിച്ചു കയറാനും’ തയ്യാറാകാതെ, അനുവദിക്കുകയാണെങ്കില്‍ ഇന്നും ഇതുപോലെ കലിയുഗവരദനെ കാണാന്‍ കാത്തിരിക്കുന്ന ‘ഒരുത്തി’മാര്‍ പരശ്ശതമായിരിക്കുമെന്ന കാര്യം ആരും കാണാതെ പോകരുത്. തിരുവല്ല ക്ഷേത്രത്തിലെ സ്ത്രീവിലക്കും പിന്നീടുള്ള അനുവാദവും ശബരിമല വിഷയവുമായി കൂട്ടിയോജിപ്പിച്ചു നോക്കുമ്പോള്‍ ചില സാമാന്യധര്‍മങ്ങള്‍ നമുക്കു കാണാന്‍ സാധിക്കും. വളരെ സുവ്യക്തമാണ്, ശ്രീവല്ലഭക്ഷേത്രത്തിലെ നാലമ്പലത്തില്‍ സ്ത്രീകളെ വിലക്കിയതിനു കാരണം തന്ത്രശാസ്ത്രമോ, ശ്രുതി-സ്മൃതി നിയമങ്ങളോ അല്ല. അമ്പലത്തിനകത്ത് വിരാജിക്കുന്നവര്‍ക്ക്, തൊഴാന്‍ വരുന്ന പെണ്ണുങ്ങളെ കാണുമ്പോള്‍ ഉണ്ടാകുന്ന ‘അസ്‌കിത’യ്ക്കുള്ള മരുമരുന്നായിരുന്നു വിലക്കും നിരോധനവും. അടിസ്ഥാനമില്ലാത്ത, ശ്രീശബരീശ സന്നിധിയി ലെ യുവതീവിലക്കിനെക്കുറിച്ചു മിണ്ടാന്‍ തുനിയാത്ത ആചാര്യ-തന്ത്രി വിഭാഗങ്ങളുടെ കണ്ണുതുറക്കാന്‍ ശ്രീവല്ലഭക്ഷേത്രത്തിലെ ഈ മാതൃക ഉപകാരപ്പെടേണ്ടതല്ലേ?
ശബരിമലയില്‍ സാധാരണയുക്തിക്കു നിരക്കാത്ത എത്രയോ വികലാചാരങ്ങള്‍ നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്.
- നാല്‍പ്പത്തൊന്നു ദിവസത്തെ വ്രതമെടുത്തുമാത്രമേ മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്താവൂ എന്നാണ് ഇപ്പോഴത്തെ ആചാരം. മണ്ഡലകാലം തുടങ്ങുന്നത് വൃശ്ചികം ഒന്നിനും. എന്നാല്‍ മണ്ഡലകാല പൂജകള്‍ക്കുവേണ്ടി ശബരിമല നടതുറക്കുന്നതു വൃശ്ചികം ഒന്നിനു തന്നെയാണ്. അതായത് ഒരു ഭക്തന്‍ മണ്ഡലം തുടങ്ങുന്ന വൃശ്ചികം ഒന്നിനു മാലയിട്ടാല്‍ വ്രതം പൂര്‍ത്തിയാകുന്നത് ധനുമാസം 11-ാം തീയതിയാണ്. അങ്ങനെയെങ്കില്‍ ധനു 11 -ാം തീയതിയല്ലേ ശബരിമല നട തുറക്കേണ്ടതുള്ളൂ. എന്തിനാണ് വൃശ്ചികം ഒന്നിനു തന്നെ നടതുറക്കുന്നത്? വൃശ്ചികം ഒന്നിനു മാലയിട്ടു സന്നിധാനത്തെത്തുന്ന ഭക്തന്‍ അതിനു പിറകിലോട്ടു മാറി കന്നിമാസം 19നു നോയ്‌മ്പെടുക്കണം! എങ്കിലേ മണ്ഡലം ഒന്നാം തീയതി 41 തികയുകയുള്ളൂ. ഇങ്ങനെ പതിവുണ്ടോ? പണത്തിന്മേലുള്ള കണ്ണുകൊണ്ടുമാത്രമല്ലേ ഇത്തരം കള്ളക്കളികള്‍ക്കു ശബരിമല ദേവസ്ഥാനത്തെ കരുവാക്കുന്നത്?
- ശബരിമല ശ്രീകോവിലിന്റെ അടിസ്ഥാനം തകര്‍ത്ത് കണ്‍വെയര്‍ ബെല്‍റ്റ് സ്ഥാപിച്ച് പണം വാരുന്നതിനെ തന്ത്രശാസ്ത്രമോ, മനുഷ്യാലയചന്ദ്രികയോ, കുഴിക്കാട്ടു പച്ചയോ, തന്ത്രികളോ തടസ്സം പറഞ്ഞില്ല. പണത്തിനു മേലെ ഒരു തന്ത്രവും ഇല്ലെന്നാണോ?
- ശബരിമലയില്‍ വിതരണം ചെയ്യുന്ന അരവണ ദേവന്റെ പ്രസാദമാണല്ലോ. യന്ത്രങ്ങള്‍ വെച്ച് ഫാക്റ്ററിയില്‍ എന്ന പോലെ ഉല്‍പ്പാദിപ്പിക്കുന്ന അരവണ ഏതു സന്ദര്‍ഭത്തിലാണു പ്രസാദമായി മാറുന്നത്? അതിനെ ദേവപ്രസാദമാക്കി മാറ്റുന്ന വല്ല ചടങ്ങുകളും അവിടെയുണ്ടോ?
- ശബരിമലയില്‍ കാലങ്ങളായി നടന്നു വന്ന ശയനപ്രദക്ഷിണം മാറ്റിയത് ദേവപ്രശ്‌നം വെച്ചതുകൊണ്ടോ, ദേവനു അഹിതകരമായി തോന്നിയതു കൊണ്ടോ ആണോ? സ്ഥലസൗകര്യം ഇല്ലാത്തതു കൊണ്ടല്ലേ? അവിടെ തന്ത്രശാസ്ത്രത്തിനു പ്രശ്‌നമൊന്നും വന്നില്ലല്ലോ?
- തന്ത്രശാസ്ത്രത്തിലെ ഏതു പടലപ്രമാണമനുസരിച്ചാണ് തുലുക്കനായ വാവര്‍ക്ക് ശബരിമലയില്‍ സ്ഥാനം കൊടുത്തിരിക്കുന്നത്?
തന്ത്രശാസ്ത്രവിശാരദനായ കെ.പി.സി. അനുജന്‍ ഭട്ടതിരിപ്പാടിന്റെ വാക്കുകള്‍ ഈയവസരത്തില്‍ ഉദ്ധരിക്കുന്നത് ഉചിതമാവും. ‘ക്ഷേത്രകാര്യങ്ങള്‍ ദേവന്റെ കാര്യം മാത്രമായിട്ടു കാണുന്ന സങ്കുചിതബുദ്ധി നമ്മെ അമ്പലങ്ങളില്‍ നിന്നു അത്യധികം അകറ്റിയിട്ടുണ്ട് എന്ന സത്യം എത്ര ആവര്‍ത്തിച്ചാലും അധികമാവില്ല. ക്ഷേത്രാചാരങ്ങളില്‍ എല്ലാം തന്നെ നാട്ടുകാര്‍ക്കു വേണ്ടിയുള്ളതാണ്.’28
ശബരിമലയിലെ വിലക്കിനെസംബന്ധിച്ച് വിവേകികളുടെ മനസ്സില്‍ ഉയരുന്ന ചോദ്യങ്ങളെ ഈ വിധം ക്രോഡീകരിക്കാം. എന്താണ് ശബരിമലയിലെ സത്യം? യുവതീവിലക്കിനു എന്തെങ്കിലും പ്രമാണമുണ്ടോ? അയ്യപ്പന്‍ ശ്രൗതസ്മാര്‍ത്താന്തര്‍ഗതമായ ദേവതയോ ചരിത്രപുരുഷനോ? നൈഷ്ഠികബ്രഹ്മചാരിയോ വീരപുരുഷനോ? തന്ത്രസമുച്ചയത്തില്‍ നൈഷ്ഠികബ്രഹ്മചാരിയായ അയ്യപ്പനു പൂജാവിധാനങ്ങള്‍ കല്‍പ്പിച്ചിട്ടുണ്ടോ? പുഷ്പിണികളായവര്‍ക്കു താന്ത്രികാന്തര്‍ഗതമായ സാധനയ്ക്ക് ശബരിമലയില്‍ ഇടമില്ലേ? യുവതീവിലക്ക് കപോലകല്‍പ്പിതമോ?
അയ്യപ്പന്‍ തീയാട്ടുപാട്ടില്‍, അയ്യപ്പന്‍ മലനാടിന്റെ കുലദേവതയായി കുടിയിരിക്കുന്നത് തന്റെ ഭക്തര്‍ക്ക് സന്തതിയും സമ്പത്തും കല്‍പ്പിച്ചരുളിക്കൊണ്ടാണ്. സന്തതിയുണ്ടാവാനും സമ്പത്തുണ്ടാവാനും ശബരിമല കവിഞ്ഞ് കേരളത്തില്‍ മറ്റൊരു ക്ഷേത്രമില്ലത്രെ. അതുകൊണ്ടാണല്ലോ അന്യസംസ്ഥാനങ്ങളിലെ ഭക്തര്‍ അയ്യപ്പനെ തങ്ങളുടെ ബിസിനസ്സ് പാര്‍ട്ണര്‍വരെ ആക്കുന്നത്. മുന്‍ ദേവസ്വം കമ്മീഷണര്‍ ചന്ദ്രികാദേവി യുടെ മകള്‍ക്കു വിവാഹം കഴിഞ്ഞ് കാലങ്ങളോളം കുഞ്ഞുണ്ടാവാതിരുന്നതിനാലാണത്രെ അയ്യപ്പനെ കരളുരുകി പ്രാര്‍ഥിച്ച് കുഞ്ഞുണ്ടായാല്‍ ആ സന്നിധിയില്‍ വെച്ച് ചോറൂണ്‍ നടത്താമെന്നു നേര്‍ന്നത്. ആ ചോറൂണ്‍ സംഭവമാണ് യുവതീവിലക്കിന്റെ കോടതിനടപടികളിലേക്കു ശബരിമലയെ വലിച്ചിഴച്ചത്. കുടുംബത്തിനു സന്തതിയുണ്ടാവാനും സമ്പത്തുണ്ടാവാനും ഏറ്റവുമധികം പ്രാര്‍ത്ഥിക്കുന്നതും ആഗ്രഹിക്കുന്നതും സ്ത്രീകളാണ്. അങ്ങനെയുള്ള നമ്മുടെ അമ്മയേയും പെങ്ങളേയും തടഞ്ഞുനിര്‍ത്തിയാണോ നാം ആധ്യാത്മികത പ്രസരിപ്പിക്കാന്‍ മെനക്കെടുന്നതെന്നു ചോദിച്ചാല്‍ ഉത്തരമില്ല. ഒരു സുഹൃത്ത് വളരെ സ്വകാര്യമായി ഈ ലേഖകനോടു ചോദിച്ച കാര്യം ഇവിടെ കുറിക്കുന്നതു അനൗചിത്യമാവില്ലെന്നു കരുതുന്നു. അതിങ്ങനെയായിരുന്നു: ‘ഒന്നുമില്ലെങ്കിലും കാര്യസാധ്യത്തിനായി ഹിന്ദുയുവതികളെ മറ്റു മതദേവാലയങ്ങളുടെ മുന്നിലേക്കാനയിക്കുന്നതിനെക്കാള്‍ നല്ലതല്ലേ ശബരിമലസന്നിധാനത്ത് അവര്‍ക്കു ആരാധിക്കാന്‍ അവസരമുണ്ടാക്കിക്കൊടുക്കുന്നത്?’ ചോദ്യത്തില്‍ പ്രത്യക്ഷത്തില്‍ വര്‍ഗീയത ദര്‍ശിക്കാമെങ്കിലും എനിക്കു അതിനു സമാധാനം പറയാനുണ്ടായിരുന്നില്ല.
ചോദ്യം ചോദിക്കുന്നവരും ഉത്തരം ആഗ്രഹിക്കുന്നവരും താമസപ്രകൃതികളാണെന്നും അവര്‍ക്കു വേദം, യജ്ഞം, തന്ത്രം, ക്ഷേത്രം എന്നിവ പറഞ്ഞാല്‍ മനസ്സിലാകില്ലെന്നുമുള്ള സാമാന്യവല്‍ക്കരണത്തിലേക്കു ഈയവസരത്തില്‍ തന്ത്രിവര്യന്മാരേ, നിങ്ങളുടെ മനോവിചാരങ്ങളെ നയിക്കരുതെന്നു അപേക്ഷിക്കുന്നു. പരീക്ഷിത്തിന്റെ മകനായ ജനമേജയന്‍ തന്റെ സര്‍പ്പസത്രം നടത്തിയതിനുശേഷം അശ്വമേധയാഗത്തിനു ഒരുങ്ങുമ്പോള്‍ അവിടേക്കു മന്ത്രദ്രഷ്ടാവായ സാക്ഷാല്‍ വ്യാസമഹര്‍ഷി കടന്നുവന്നു. അപ്പോള്‍ ജനമേജയന്‍ വ്യാസനോടു ഒരു ചോദ്യം ചോദിക്കുന്നുണ്ട്. ‘ദുരന്തയജ്ഞാംഗമായ രാജസൂയയാഗം നടത്താന്‍ ധര്‍മപുത്രര്‍ ആഗ്രഹിച്ചപ്പോള്‍ ഭൂതഭവിഷ്യല്‍ജ്ഞാനവിശാരദനായ അങ്ങ് എന്താണ് മിണ്ടാതിരുന്നത്? രാജസൂയയാഗം നടത്തിയാല്‍ നടത്തുന്നവരുടെ കുലം മുടിയും എന്നുറപ്പുണ്ടായിരുന്ന അങ്ങേയ്‌ക്കെങ്കിലും ധര്‍മപുത്രരെ തല്‍കൃത്യത്തില്‍ നിന്നും തടയാമായിരുന്നില്ലേ? എന്തുകൊണ്ടാണ് അങ്ങ് കുറ്റകരമായ മൗനം പാലിച്ചത്?’ നാശം വിതയ്ക്കുന്നതായിരുന്നത്രെ രാജസൂയം! പണ്ടാരാരൊക്കെ രാജസൂയം നടത്തിയോ അവരെല്ലാം മുച്ചൂടും നശിച്ച കഥയും ജനമേജയന്‍ ചൂണ്ടിക്കാട്ടുന്നു. ഈ ചോദ്യത്തിനുത്തരമായി വ്യാസന്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞത് ഭാരതവര്‍ഷത്തിന്റെ ധര്‍മചിന്തയിലേക്കുള്ള സൗമ്യമായ ചൂണ്ടുപലകയാണ്. വ്യാസന്‍ പറഞ്ഞു: ‘കുഞ്ഞേ, കാലപാശമടുത്തവന്‍ തന്റെ കര്‍മങ്ങളുടെ ന്യായാന്യായങ്ങള്‍ വിചിന്തനം ചെയ്യുന്നില്ല. അവരെന്നോടു ഒരിക്കല്‍പ്പോലും യാഗത്തിന്റെ ധര്‍മാധര്‍മങ്ങളെക്കുറിച്ചു ചോദിച്ചില്ല. ചോദിക്കാത്തവരോടു ഞാനൊട്ടു പറയുകയുമില്ല.’ സാധാരണക്കാര്‍ സംശയങ്ങള്‍ ചോദിക്കുമ്പോള്‍ ആചാര്യര്‍ ഉത്തരം പറയുകതന്നെ വേണം.
സഹായകഗ്രന്ഥങ്ങള്‍:
1. പി.ഭാസ്‌കരനുണ്ണി , സ്മാര്‍ത്തവിചാരം
2. ശാംകരസ്മൃതി, തൃശ്ശിവപേരൂര്‍ ഭാരതവിലാസം അച്ചുകൂടത്തില്‍ അടിച്ചത് – 1081
3. പി. ഭാസ്‌കരനുണ്ണി , സ്മാര്‍ത്തവിചാരം
4. പി.ജി. രാജേന്ദ്രന്‍, ക്ഷേത്രവിജ്ഞാനകോശം,
5. വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥലനാമചരിത്രങ്ങള്‍ – തൃശൂര്‍ ജില്ല
6. ശബരിമല തീവെയ്പ്പുകേസ്: അന്വേഷണറിപ്പോര്‍ട്ട്, http://www.haindavam.org)
7. ആര്‍. ഹരി, ക്ഷേത്രാരാധനയിലെ ലിംഗസമത്വവും ഹിന്ദുത്വവും. കേസരി വാരിക, പുസ്തകം 65, ലക്കം 37
8. Ibid
9. എം.ജി.ശശിഭൂഷണ്‍, കേരളീയരുടെ ദേവതാസങ്കല്‍പ്പം
10. ഡോ. വി. രാജീവ്, ആര്യാധിനിവേശവും നമ്പൂതിരി സംസ്‌കാരവും
11. വി.വി.കെ. വാലത്ത്, സ്ഥലനാമചരിത്രങ്ങള്‍ തൃശൂര്‍ ജില്ല
12. തിയ്യാടി രാമന്‍ നമ്പ്യാര്‍, അയ്യപ്പന്‍ തീയാട്ട്
13. Ibid
14. എം.ജി.ശശിഭൂഷണ്‍, അയ്യപ്പന്‍ തീയാട്ട് – വിജ്ഞാനകൈരളി
15. കെ.ചന്ദ്രഹരി, അയ്യപ്പനെ ബ്രാഹ്മണവല്‍ക്കരിക്കാമോ?-മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2011
16. തിയ്യാടി രാമന്‍ നമ്പ്യാര്‍, അയ്യപ്പന്‍ തീയാട്ട്
17. എന്‍. വി. കൃഷ്ണവാരിയര്‍, വിചിന്തനങ്ങള്‍ വിശദീകരണങ്ങള്‍
18. ഡോ. പുതുശ്ശേരി രാമചന്ദ്രന്‍, കേരളചരിത്രത്തിന്റെ അടിസ്ഥാനരേഖകള്‍
19. ഡോ. വി. രാജീവ്, ആര്യാധിനിവേശവും നമ്പൂതിരി സംസ്‌കാരവും
20. ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍, കേരളചരിത്രധാരകള്‍
21. Ibid
22. Ibid
23. പി. മാധവന്‍, ക്ഷേത്രചൈതന്യരഹസ്യം
24. പത്രവാര്‍ത്ത
25. പി. മാധവന്‍, ക്ഷേത്രചൈതന്യരഹസ്യം
26. പി.ഉണ്ണികൃഷ്ണന്‍ നായര്‍, ശ്രീവല്ലഭ ക്ഷേത്രചരിത്രം
27. Ibid
28. ഡോ. കെ. എച്ച്. സുബ്രഹ്മണ്യന്‍, ക്ഷേത്രം: താന്ത്രികം, സ്മൃതി, ഉപാസന
(മഹസ്സ് മാസികയില്‍ പ്രസിദ്ധീകരിച്ചത്)
ജനം ടി വി പ്രാഗ്രാം ഹെഡ്. ആനുകാലികങ്ങളില്‍ ആത്മീയലേഖനങ്ങള്‍ എഴുതാറുണ്ട്.