EDITORIAL
ഹൈസ്കൂളിന്റെ മുറ്റത്തിനപ്പുറമുള്ള പാറയിൽ ഉച്ചത്തെ ഇടവേളക്കുള്ള പതിവ് പാട്ടുചർച്ചയിലാണ് പാട്ടുകാരിയായ നസീം എന്ന കൂട്ടുകാരി ആദ്യം പറഞ്ഞത് – ഒരു പുതിയ ഗായകൻ ഉണ്ട്. വേറിട്ട ശബ്ദം അതി സുന്ദരം.
പ്രേമചകോരി…..
അവൾ മൂളി കേൾപ്പിച്ചു. ആറു പതിറ്റാണ്ടുകൾക്ക് ശേഷവും ആ ഗാനത്തിൽ നിന്ന് കൗമാരം ചോർന്നുപോയിട്ടില്ല. ഇന്നും അത് കേൾക്കുമ്പോൾ നമ്മൾ അന്നത്തെ ഭാവപ്രപഞ്ചത്തിലേക്കു പരകാലപ്രവേശം നടത്തുകയാണ്.
യേശുദാസ് ഹിറ്റ് ഗാനങ്ങളുമായി നിറഞ്ഞു നിൽക്കുമ്പോഴാണ് താരതമ്യേന സാന്ദ്രത കുറഞ്ഞ, യൗവനത്തിലേക്കു കാലുവെക്കുന്ന പ്രായത്തിലുള്ള പുതുപുരുഷശബ്ദം മലയാളി ആസ്വാദകരുടെ മനസ്സിന്റെ വാതിലിൽ മുട്ടിവിളിക്കുന്നത്. മല്ലികപ്പൂവിൻ മധുരഗന്ധംപോലെ..ചന്ദനമണമൂറും മലർവല്ലികളായി.
കഴിവുള്ളവരുടെ പ്രവേശനം യേശുദാസ് തടയുന്നു എന്ന് എല്ലാകാലത്തും ചില കോണുകളിൽ നിന്നുയർന്ന ആക്ഷേപത്തിന്റെ നിരാകരണം കൂടിയാണ് ജയചന്ദ്രന്റെ വരവും ഭാവഗായകനായി സ്ഥിരപ്രതിഷ്ഠ നേടലും.
ഇന്ദുമുഖീ, ഇന്നുരാവിൽ എന്തു ചെയ്വൂ നീ, എന്ന് അരുമയോടെ തേടിയെത്തിയ ആ സ്നേഹാന്വേഷണം
ഇനിയും പുഴയൊഴുകും, ഇനിയും കുളിർ കാറ്റോടി വരും എന്ന സാന്ത്വനം
എൻ നെഞ്ചിലിന്നുമാ ഗാനമൂറും നിന്നുള്ളിലിന്നുമാ രാഗമുണ്ടോ എന്ന പരിഭവം
വർണരഹിതമാം നിമിഷദലങ്ങളെ നീ സ്വർണപതംഗങ്ങളാക്കി എന്ന പ്രണയപൂജ
കാവ്യപുസ്തകമല്ലോ ജീവിതം, ഇതിൽ കണക്കെഴുതാൻ ഏടുകളെവിടെ എന്ന കൈപിടിച്ചു കയറ്റൽ
താരണിമണിമഞ്ചം നീ വിരിച്ചീടുകിൽ പോരാതിരിക്കുമോ കണ്ണൻ എന്ന കണ്ണീർ തുടയ്ക്കൽ….
എല്ലാം ആ ശബ്ദത്തിൽനിന്നും ഭാവ വിഹ്വലമായ ആലാപനത്തിൽനിന്നുമാണ് സാക്ഷാൽക്കരിച്ചത്.
നന്ദി.
മനസ്സിനെ മാംസത്തിൽ നിന്നുയർത്തേണമേ എന്നും നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു പാഴ്മുളം തണ്ടാണ് ഞാൻ എന്നും ഭക്തിയിൽ മുഴുകുമ്പോഴും ആ ശബ്ദം പ്രണയാർദ്രമാണ്. ഭാവ പാരമ്യത്തിൽ അലിഞ്ഞിലാതെയാവുന്നതാണല്ലോ പ്രണയത്തിന്റെയും ഭക്തിയുടെയും അതിർവരമ്പുകൾ.
യാത്രപറയുന്നില്ല, പിരിയുന്നവരോടാണല്ലോ അത്തരം ഔപചാരികതകൾ.
പതിറ്റാണ്ടുകൾ നീണ്ട സംഗീതസപര്യക്ക് മലയാളനാടിന്റെ ആദരാഞ്ജലി.

കവർ : വിൽസൺ ശാരദ ആനന്ദ്
Image Courtesy : Google
എം ടി ക്ക് ശേഷം എസ് ജയചന്ദ്രൻ നായരും വിടവാങ്ങിയിരിക്കുന്നു. രണ്ടുപേരും മലയാളം കണ്ട മികച്ച പത്രാധിപന്മാർ. മലയാള സാഹിത്യത്തിൽ ആധുനികതയുടെ സ്വാംശീകരണത്തിന് വഴി ഒരുക്കുന്നതിൽ രണ്ടുപേരും നടന്ന് തീർത്ത ഭൂമിക വളരെ വലുതാണ്. മാതൃഭൂമിയുടെ തട്ടകമായ കോഴിക്കോട് നഗരത്തിന്റെ വളക്കൂറുള്ള മണ്ണിൽ നിന്ന് എം ടി വളർന്ന് വലുതായെങ്കിൽ അന്ന് ഇതൊന്നും വലുതായി അവകാശപ്പെടാൻ ഇല്ലാതിരുന്ന തലസ്ഥാനനഗരിയിൽ നിന്നാണ് ജയചന്ദ്രൻ നായർ തന്റെ നിയോഗം ഏറ്റെടുത്തത് എന്ന വ്യത്യാസമുണ്ട്. മലയാള സാഹിത്യരംഗത്തെ നിരവധി നവാഗതപ്രതിഭകളെ കണ്ടെത്തുന്നതിലും അവരെ ഗഹനമായ വായന ഇഷ്ടപ്പെടുന്നവരിലേക്ക് എത്തിക്കുന്നതിലും എം ടി യോടൊപ്പം ജയചന്ദ്രൻ നായരും വലിയ പങ്ക് വഹിച്ചു. എഴുത്തുകാർക്ക് ഇന്ന് കിട്ടുന്ന അംഗീകാരത്തിനും പ്രതിഫലത്തിനും പിന്നിലെ കാരണഭൂതർ ഇവർ രണ്ടുപേരുമാണെന്ന് നിസ്സംശയം പറയാം.
കെ. ബാലകൃഷ്ണൻ എന്ന അതികായന്റെ കീഴിൽ തന്റെ കരിയർ ആരംഭിച്ച ജയചന്ദ്രൻ നായർ സ്വയം ഒരു അതികായനായി വളരുന്ന കാഴ്ചയാണ് നാം കണ്ടത്. മലയാള സാഹിത്യവും വായനക്കാരും ആധുനികതയെ രണ്ടുകൈയും ചേർത്ത് സ്വീകരിക്കാൻ വെമ്പുന്ന കാലമായിരുന്നു അത്. മാതൃഭൂമി വാരികയ്ക്ക് ഉൾക്കൊള്ളാവുന്നതിനും അപ്പുറമായിരുന്നു ആ പ്രവാഹം. മാതൃഭൂമിക്ക് പുറത്ത് ആ പ്രവാഹത്തിന് ഒത്തുചേരാനും പരിണമിക്കാനും വളക്കൂറുള്ള നിലം ഒരുക്കുന്നതിൽ ജയചന്ദ്രൻ നായർ നിർണ്ണായകമായ പങ്ക് വഹിച്ചു.
എഴുപത്-എൺപതുകളിൽ ഗൗരവമുള്ള വായനയ്ക്ക് കോഴിക്കോട് നിന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കോട്ടയം കേന്ദ്രീകരിച്ച് മനോരമയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചിരുന്ന പൈങ്കിളി വാരികകളാണ് കളം നിറഞ്ഞുനിന്നത്. ഇങ്ങനെയൊരു ഇടത്തേയ്ക്കാണ് കൊല്ലത്ത് നിന്ന് എസ് കെ നായർ എന്ന കശുവണ്ടി മുതലാളി തുടങ്ങിയ “മലയാളനാട്” എന്ന വാരിക എത്തുന്നത്. മാതൃഭൂമിയിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു മലയാളനാടിന്റെ ഉള്ളടക്കം. ഗൗരവമുള്ള വായനയ്ക്കും പൈങ്കിളി വായനയ്ക്കും ഇടയിൽ മലയാളനാട് സ്വന്തം ഇടം കണ്ടെത്തിയെന്ന് വേണമെങ്കിൽ പറയാം. ഇതിന്റെ ചുവട് പിടിച്ചാണ് കലാകൗമുദി എത്തുന്നത്. പക്ഷെ ജയചന്ദ്രൻ നായർ എന്ന പത്രാധിപർ കലാകൗമുദിയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തതോടെ എണ്ണം പറഞ്ഞ എഴുത്തുകാരുടെ കൃതികൾ അതിലൂടെ പ്രകാശിതമാവാൻ തുടങ്ങി. പിന്നീട് നമ്മൾ കണ്ടത് മലയാള സാഹിത്യരംഗത്തെ ആധുനികതയുടെയും ഒരു വിപ്ലവമാണ്. “സാഹിത്യ വാരഫലം” എന്ന ജനകീയ പംക്തി മലയാളനാട് വിട്ട് കലാകൗമുദിയിൽ എത്തി. കലാകൗമുദി വിട്ട് മലയാളം വാരിക തുടങ്ങിയപ്പോഴും ഉള്ളടക്കത്തിലെ ഉന്നതനിലവാരം അദ്ദേഹം തുടർന്നു. എം ടി, ഓ വി വിജയൻ, എം മുകുന്ദൻ, മാധവിക്കുട്ടി, എം പി നാരായണപിള്ള, വി കെ എൻ, മലയാറ്റൂർ എന്നിവരുടെയെല്ലാം കൃതികൾ, മാതൃഭൂമി കഴിഞ്ഞാൽ, പ്രകാശിതമായത് കലാകൗമുദിയിലൂടെയും മലയാളം വരികയിലൂടെയും ആണെന്നത് എടുത്തുപറയേണ്ടതാണ്. നമ്പൂതിരി എന്ന രേഖാചിത്രകാരനെ കൂടാതെയുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പ് സങ്കൽപ്പിക്കാൻ കഴിയാത്ത സമയത്താണ് അദ്ദേഹം മാതൃഭൂമി വിട്ട് മലയാളം വാരികയിൽ എത്തുന്നത്. രണ്ടാമൂഴം എന്ന എം ടി യുടെ നോവലിന് അദ്ദേഹം വരച്ച ചിത്രങ്ങൾ പ്രത്യേകം പരാമർശം അർഹിക്കുന്നു. സാഹിത്യകാരന്മാർക്ക് മാത്രമല്ല, നമ്പൂതിരിയെ പോലുള്ള കലാകാരന്മാർക്കും ജയചന്ദ്രൻ നായരോടുള്ള അടുപ്പവും ബഹുമാനവും ഇത് കാണിക്കുന്നു.
മലയാളസാഹിത്യത്തിന്റെ വളർച്ചയുടെ ഏടുകൾ അടയാളപ്പെടുത്തുമ്പോൾ ആ വളർച്ചയിൽ ജയചന്ദ്രൻ നായർ വഹിച്ച പങ്ക് തീർച്ചയായും അംഗീകരിക്കപ്പെടും. പ്രദക്ഷിണവഴികൾ പിന്നിട്ട പ്രതിഭാധനന് വിട.
കവർ: വിൽസൺ ശാരദ ആനന്ദ്
വയനാടിന്റെ കണ്ണുനീർ, നമ്മോടു പറയുന്നത് മിനിമലിസത്തിലേക്കു – ആവശ്യാധിഷ്ഠിത മിതജീവിത ശൈലിയിലേക്ക്- തിരിച്ചു നടക്കുക എന്നാണ്.മറ്റാരോ ആണ് ഇതിനുത്തരവാദികൾ എന്ന മനോഭാവത്തോടെയാണ് വിമർശകർ വിരൽ ചൂണ്ടുക, പ്രകൃതി ദുരന്ത മുന്നറിയിപ്പുകളെ കുറിച്ച് വേവലാതിപ്പെടുക. ദുരന്തത്തിൽ നമ്മൾ ഓരോരുത്തരുടെയും വിരലടയാളം പതിഞ്ഞിട്ടുണ്ട് എന്ന് തിരിച്ചറിയുമ്പോഴേ ഭാവിയെ കുറിച്ച് തീരുമാനങ്ങൾ ഉണ്ടാവുകയുള്ളൂ.
വീടാവട്ടെ, റോഡോ പാലമോ ദേവാലയമോ, സുഖവാസമന്ദിരമോ ആവട്ടെ,ഓരോ പുതു നിർമ്മിതിയിലും കുന്നുകൾ ഇടിയുകയും മലകൾ പൊടിയുകയും മരങ്ങൾ നശിക്കുകയും നീരരുവികൾ വറ്റുകയും വഴിമാറിയൊഴുകുകയും ചെയ്യുന്നുണ്ട്. കേരളകുടുംബങ്ങളിൽ അംഗങ്ങൾ കുറയുമ്പോഴും വീടുകളിൽ കിടപ്പുമുറികൾ കൂടുകയാണ്. എണ്ണമറ്റ വീടുകൾ ഒഴിഞ്ഞു കി ടക്കുമ്പോഴും പുതിയ വീടുകൾ നിർമ്മിക്കപ്പെടുന്നു.ഓരോ മതങ്ങളും മണിമേടകൾ പണിതു ഗർവ് കാണിക്കാൻ മത്സരിക്കുന്നു. നാക്കിലവീതിയുള്ള നാട്ടിൽ അനുദിനം പാതവരികൾ ഇരട്ടിക്കുന്നു.ഭൂമിയിൽ ഇടം പോരാതെ ആകാശപാതകൾ ഉയരുന്നു എന്നിട്ടും തികയാത്തവിധം വാഹനങ്ങൾ പെരുകുന്നു. പടിഞ്ഞാറെ അതിർത്തി മുഴുവൻ കടൽ ഭിത്തി പണിയാൻ മുറവിളി ഉയരുന്നു.
മിതവും എന്നാൽ സൗകര്യപ്രദവും ആസ്വാദ്യവും ആയ ജീവിതം എങ്ങനെ സംവിധാനം ചെയ്യാം എന്നാണ് നമ്മൾ ഇനി ആലോചിക്കേണ്ടത്. വിദ്യാർഥികളും തൊഴിലാളികളും രാഷ്ട്രീയക്കാരും സാംസ്കാരിക പ്രവർത്തകരും ഒരുമിച്ച് ചർച്ച ചെയ്യേണ്ട വിഷയമാണ്. ഇനി വൈകിക്കൂട.
ചില ചിന്തകൾ
സ്വകാര്യ വ്യക്തിഗത വാഹനങ്ങൾ നിരത്തിൽ നിന്ന് കഴിയുന്നത്ര പിൻവാങ്ങുകയും പകരം പര്യാപ്തമായ പൊതു വാഹനങ്ങൾ സർക്കാർ / സ്വകാര്യ മേഖലയിൽ വരികയും ചെയ്യുന്നു വെന്നിരിക്കട്ടെ. ഒന്നോ രണ്ടോ ആളുകളെ വഹിക്കുന്ന കാറുകൾ, ഓട്ടോ റിക്ഷകൾ എന്നിവ ഒഴിയുന്ന നിരത്തുകളിൽ ആവശ്യത്തിന് ഗുണ നിലവാരമുള്ള ബസ്സുകൾ സർവീസ് നടത്തുക. റെയിൽപാതകൾ ഒഴിഞ്ഞു കിടക്കുന്ന നീണ്ട ഇടവേളകൾ ഉപയോഗിച്ചു ഹ്രസ്വദൂര മെമുകൾ വർധിപ്പിക്കുക. ഇനി ഈ സംസ്ഥാനത്തിന് ഏറെ പുതിയ റോഡുകളും പാതകളും താങ്ങാനുള്ള ഭൂവിഭവശേഷിയില്ല.
പഴയ കൂട്ടുകുടുംബവാസ വ്യവസ്ഥയിൽ നിന്ന് ഈ തലമുറ ഏറെ ദൂരം നടന്നു കഴിഞ്ഞു. ഇനി വലിയ വീടെന്ന വൃഥാഭിമാനങ്ങൾ വെടിയണം. പല options ഉണ്ട്. ആധുനിക സൗകര്യങ്ങൾ ഉള്ള ചെറു ഭവനങ്ങൾ, പഴയ വീടുകൾ പുതുക്കി ഉപയോഗിക്കൽ തുടങ്ങിയവ.ഇന്നത്തെ ആഡംബരഭവനങ്ങൾ പോലും അടുത്ത തലമുറയിലെ അവകാശികൾ വാസത്തിനു തിരഞ്ഞെടുക്കുമോ എന്ന് സംശയമാണ്. അഭിരുചി വ്യത്യാസങ്ങൾ, തൊഴിൽ സാഹചര്യങ്ങൾ മൂലം ഉണ്ടാവുന്ന പ്രവാസം എന്നിവ ഇതിനു കാരണമാകുന്നു.അങ്ങനെ നോക്കുമ്പോഴാണ് പാർപ്പിട ബാഹുല്യം നിയന്ത്രണം അർഹിക്കുന്നു എന്ന് തോന്നുക.
അധിക കാലം പൂട്ടിക്കിടക്കുന്ന വീടുകൾ നിഷ്ക്രിയ ആസ്തിയാണ്. അവ monetise ചെയ്യുവാൻ, വേണ്ട സാമ്പത്തിക വിദ്യാഭ്യാസം നാം നേടേണ്ടിയിരിക്കുന്നു. സർക്കാരും ധനകാര്യ സ്ഥാപനങ്ങളും second hand വീടുകൾ വാങ്ങിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക. നികുതിയിലും പലിശയിലും ഇളവ് നൽകുക തുടങ്ങിയ incentives നടപ്പിലാക്കുക.അങ്ങനെ നിലവിലുള്ള പാർപ്പിടങ്ങളുടെ പരമാവധി ഉപഭോഗം ലക്ഷ്യമാക്കാം. ഒപ്പം പുതു നിർമിതികളെ കഴിയുന്നത്ര കുറയ് ക്കുകയും.
തീരദേശങ്ങൾ കടലെടുക്കുമ്പോൾ കടൽ ഭിത്തിക്കു വേണ്ടിയുള്ള സമരങ്ങൾ ഉണ്ടാവുക പതിവാണ്. പടിഞ്ഞാറെ അതിർത്തി മുഴുവൻ സമുദ്രമുള്ള സംസ്ഥാനത്തു എത്ര അപ്രായോഗികമാണത്! അത്രയും പാറകൾക്ക് മുഖ്യമായും ഉറവിടമാവുക പശ്ചിമ ഘട്ടം തന്നെയാണല്ലോ പ്രത്യേകിച്ച് കാലവസ്ഥാവ്യതിയാനത്തിൽ ആഗോളമായി കടൽ നിരപ്പുയരുന്ന സാഹചര്യത്തിൽ!ഇടിഞ്ഞു കുനിയുന്ന പർവതങ്ങൾക്ക് കാറ്റുകളെ പിടിച്ചു കെട്ടാനാവാത്ത അവസ്ഥയും വന്നിരിക്കുന്നു. കടൽ തീരത്ത് എടുത്തു മാറ്റി സ്ഥാപിക്കാവുന്ന നിർമിത ഭവനങ്ങൾ ഉണ്ടാക്കുകയാണ് കൂടുതൽ ഫലപ്രദം. പ്രതികൂല കാലാവസ്ഥകളിൽ അവയെ താത്കാലികമായി മാറ്റി സ്ഥാപിക്കാൻ ഇടമൊരുക്കണം. ദുരിതാശ്വാസ ക്യാമ്പുകൾക്ക് പകരം.
വികസനം ആവശ്യവും അവകാശവുമാണ്. പക്ഷെ വിഴിഞ്ഞത്തു കടൽ തൂർക്കുമ്പോൾ പശ്ചിമ – പൂർവ ഘട്ടങ്ങളുടെ ശിരസ്സ് കുനിയുന്നുണ്ട്, കടലാഴങ്ങൾ കൂടുന്നതിനൊപ്പം ഉടനീളം തീരങ്ങൾ അപ്രത്യക്ഷമാവുകയും ആവാസയിടങ്ങൾ നഷ്ടമാവുകയും ചെയ്യുന്നുണ്ട്. വിഴിഞ്ഞത്തിനു വേണ്ടി പ്രവർത്തിച്ച ക്വാറികൾ ചർച്ചാ വിഷയമായതു ഓർക്കുമല്ലോ പാലക്കാട്- കോഴിക്കോട് ഹരിത ദേശീയ പാതക്കുവേണ്ടി പാലക്കാട് ജില്ലയിൽ മാത്രം നൂറു കണക്കിന് വീടുകളാണ് പൊളി ച്ചുമാറ്റാൻ ഉത്തരവായിരിക്കുന്നത്.ഫലമോ?ഒരുവശത്തു കോൺക്രീറ്റ്മാലിന്യം,മറുവശത്ത് നിർമാണ സാമഗ്രികളുടെ വർധിച്ച ഡിമാൻഡ്.
കഴിഞ്ഞ കുറേ വർഷങ്ങളായി വയനാട് ചെറിയ ഉരുൾ പൊട്ടലും മണ്ണിടിച്ചിലും നടക്കുന്നുണ്ട്. വാർത്തയാവാറി ല്ലെന്നേയുള്ളൂ. എന്നിട്ടും മുഖ്യമന്ത്രി വിഭാവനം ചെയ്യുന്നത് വയനാടൻ മലകൾ തുരന്നു മൈസൂർക്കു തുരംഗപാത നിർമ്മിക്കുന്നതിനെ കുറിച്ചാണ്, ഭീമമായ ചിലവേറ്റെടുത്തും ഗുരുതര പരിസ്ഥിതി ആ ഘാതം സൃഷ്ടിച്ചും കെ റെയിൽ എന്ന സംസ്ഥാന തീവണ്ടിപ്പാത നിർമ്മിക്കുന്നതിനെ കുറിച്ചാണ്. വീണ്ടു വിചാരങ്ങൾ അനിവാര്യവും അടിയന്തിരവുമായിരിക്കുന്നു.
ദുരന്തങ്ങളിൽ പ്രതികരിക്കാൻ മലയാളി രണ്ടാമതൊന്നാലോചിക്കാറില്ല അവശർക്ക് പെൻഷനും ആശാ വർക്കർക്കു ശമ്പളവും കുടിശ്ശികയായ പ്രതിസന്ധിയിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക ശേഷിക്കു കനത്ത വെല്ലുവിളിയാണ് വയനാട് ദുരന്തം ഉയർത്തുന്നത്. എല്ലാ സന്നാഹങ്ങളുമായി ഇവിടെയും ഈ ജനത മുന്നിട്ടിറങ്ങുമെന്ന് ഉറപ്പുണ്ട്. അവരോടൊപ്പം. പ്രതികൂല സാഹചര്യങ്ങളിൽ കൈമെയ് മറന്നു കർമ്മ നിരതരായിരിക്കുന്ന എല്ലാ മേഖലയിലുമുള്ള പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ.
ജ്യോതിസ് പരവൂര്
ബൈസാന്റിയവും കോൺസ്റ്റാന്റിനോപ്പിളും
ബി.സി. 6000 മുതലുള്ള ചരിത്രം അവകാശപ്പെടാവുന്ന നഗരമാണ് ഇസതാംബൂൾ. ഒരു കാലത്ത് അശ്വാരൂഢരായ നാടോടികളുടെ നഗരമായിരുന്ന ഇവിടം. പിന്നീട് വൻ കപ്പലുകളിൽ എത്തുന്ന കച്ചവടക്കാരുടെ കേന്ദ്രമായി. ഗ്രീക്ക്, റോമൻ, ബൈസാന്റിൻ, ഓട്ടോമൻ എന്നീ സാമ്രാജ്യങ്ങളുടെ ഭാഗമായിരുന്ന നഗരത്തിൽ ഓർത്തഡോക്സ് പുരോഹിതന്മാരും കത്തോലിക്കാ പാതിരിമാരും ഇസ്ലാംമതപണ്ഡിതരും തങ്ങളുടെ കാലടിപ്പാടുകൾ പതിച്ചു കടന്ന് പോയി.
ബിസി 6000ത്തിൽ ഇസ്താംബൂൾ നിയോലിത്തുകളുടെ അധിവാസ സ്ഥലം ആയിരുന്നു. ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിൽ ഒന്നായ ‘കാറ്റൽഹോയുക്ക്’ (catalhoyuk-bc 7500) ഇസ്താൻബൂളിന് 300 മൈൽ തെക്ക് കിഴക്കാണ്.
ബിസി 2000ൽ ഇന്ന് അനറ്റോളിയ എന്നും ഏഷ്യ മൈനർ എന്നും വിളിക്കപ്പെടുന്ന ഏഷ്യൻ ടർക്കിയിൽ ഹിറ്റൈറ്റ്സ (Hittites) എന്ന ഇൻഡോ യൂറോപ്യൻ ജനസമൂഹമാണ് ജീവിച്ചിരുന്നത്. ഈജിപ്തിനെ വെല്ലുന്ന സംസ്കാരവും നിയമങ്ങളും ഇവർക്കുണ്ടായിരുന്നു. ചെറിയ ഗ്രാമങ്ങളും ഗോത്രങ്ങളുമായി ജീവിച്ചിരുന്ന ഇവരെ ഒന്നിച്ചു ചേർത്ത് ഇന്ന് തുർക്കി എന്നറിയപ്പെടുന്ന രാജ്യത്തിന്റെ ആദിമരൂപം ഇവരാണ് സൃഷ്ടിച്ചത്. ബിസി 1200 കളിൽ അസീറിയൻ, ലീഡിയൻ, ഫ്രിജിയൻ എന്നീ സംസ്കാരങ്ങളും ഇവിടെ പല കാലത്തായി വന്ന് പോയി. സംഗീത ഉപകരണമായ ഹാർപ്പും നാണയ നിർമ്മാണവും ലീഡിയക്കാരുടെ സംഭാവനയായി കരുതപ്പെടുന്നു. തൊടുന്നതെല്ലാം സ്വർണ്ണമായിപ്പോകുന്ന കഥയിലെ മിഡാസ് രാജാവ് മദ്ധ്യ അനറ്റോളിയലെ ഫ്രിജിയൻന്മാരിൽപ്പെട്ടതാണ്.
ഗ്രീക്ക് സിറ്റി സ്റ്റേറ്റ് ആയ ബൈസാന്റിയം ആണ് പിന്നീട് ഇവിടെ ആധിപത്യം സ്ഥാപിച്ചത്. ബി സി 660ൽ ബൈസാസ് (Byzas) എന്ന ഗ്രീക്ക് ഭരണാധിപനാണ് സ്വന്തം പേരിൽ ബൈസാന്റിയം നഗരം സ്ഥാപിച്ചത്. ഇപ്പോഴത്തെ തുർക്കിയിലെ ഓൾഡ് ടൗൺ എന്നറിയപ്പെടുന്ന ഭാഗമായിരുന്നു ഇത്. ഗ്രീസിൽ നിന്ന് യാത്ര പുറപ്പെടുന്നതിന് മുൻപ് എവിടെയാണ് തന്റെ ആസ്ഥാനം ഉറപ്പിക്കേണ്ടതെന്ന് പുരോഹിതന്മാരോട് അഭിപ്രായം ചോദിച്ചപ്പോൾ ‘കണ്ണ് കാണാത്തവരുടെ നാടിന്റെ മറുകരയിൽ’ എന്ന് അവർ പറഞ്ഞുവത്രേ! ഈ യാത്രയ്ക്ക് 15 വർഷം മുൻപ് ഗോൾഡൻ ഹോണിന്റെ മറുവശത്തായി അനറ്റോളിയയിൽ ബോസ്ഫറസിന്റെ കരയിൽ സൃഷ്ടിക്കപ്പെട്ട ഗ്രീക്ക് കോളനി ആയ കാൽസിലോണി(Chalcedon)നെയാണ് ഇവർ സൂചിപ്പിച്ചത്. സുരക്ഷിതമായ തുറമുഖം , തന്ത്ര പ്രാധാന്യമുള്ള സ്ഥാനം എന്നീ നിലകളിൽ അനുഗ്രഹീതമായ ഒരു സ്ഥലം മറുകരയിൽ ഉള്ളപ്പോൾ അത് കാണാൻ കഴിയാതെ പോയ ആളുകൾ തീർച്ചയായും അന്ധന്മാർ തന്നെയായിരിക്കണമല്ലോ?
സുരക്ഷിതമായ നഗരം എന്ന നിലയ്ക്കും മെഡിറ്ററേനിയനും കരിങ്കടലും തമ്മിലുള്ള സമുദ്രയാത്രകൾക്ക് ഉത്തമമായ തുറമുഖത്തിന് പറ്റിയ ഇടമായിരുന്നതിനാലും നഗരം പെട്ടെന്ന് തന്നെ സാമ്പത്തികവും തന്ത്രപരവുമായിട്ടുള്ള പ്രാധാന്യം കൊണ്ട് അഭിവൃദ്ധിപ്പെട്ടു. അളവറ്റ മത്സ്യസമ്പത്തും ബോസ്ഫറസ് വഴി പോകുന്ന കപ്പലുകളിൽ നിന്നുള്ള ചുങ്കവും ചേർന്ന് ഈ നഗരത്തിന്റെ തെരുവോരങ്ങളെ സമ്പത്തും സൗന്ദര്യവും കൊണ്ട് നിറച്ചു.
ബി സി 490 ൽ പേർഷ്യൻ ചക്രവർത്തിയായ ഡാരിയസ് ബോസ്ഫറസിന് കുറുകെ ബോട്ടുകൾ കൂട്ടിയിണക്കി ഒരു പാലം നിർമ്മിച്ചതിലൂടെ ആയിരക്കണണക്കിന് പട്ടാളക്കാർ യൂറോപ്യൻ ഭാഗത്തേക്ക് കടന്നു. ബിസി 334 ൽ മഹാനായ അലക്സാണ്ടർ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഇതേ വഴിയിൽ യാത്ര ചെയ്തു വന്ന് പേഷ്യാക്കാരെ പുറത്താക്കുകയും ഗ്രീക്ക് ഭാഷയും സംസ്കാരവും വേരുറപ്പിക്കുന്ന വിധത്തിൽ അനട്ടോളിയയിൽ താമസമാക്കുകയും ചെയ്തു. ഹിപ്പോഡ്രോമും ഇസ്താംബുൾ ആർക്കിയോളജിക്കൽ മ്യൂസിയത്തിൽ ഉളള അലക്സാണ്ടറിന്റെ സാക്രോഫാഗസും ഇതിന്റെ ബാക്കി പത്രങ്ങളാണ്. ബി സി 323 ൽ അദ്ദേഹത്തിന്റ മരണത്തോടെ അനട്ടോളിയ അലക്സാണ്ടറിന്റെ പിൻഗാമികൾ വിഭജിച്ചെടുത്തു. പിന്നീട് ഈ നാട് സുരക്ഷിതത്വത്തിനായി റോമിനെയാണ് ആശ്രയിച്ചത്.

റോമൻ ഭരണം
AD 73 ൽ വെസ്പേസിയൻ ചക്രവർത്തിയുടെ കീഴിൽ ഇത് റോമാ സാമ്രാജ്യത്തിലെ ഒരു പ്രധാന പട്ടണമായി മാറി. സെപ്റ്റിമിയസ് സെവെറസ് (AD 200) ആണ് നഗരത്തെ രക്ഷിക്കാനായി ശക്തമായ മതിലുകൾ പണിതത്. ഇതിന്റെ അവശിഷ്ടങ്ങൾ ഇന്നു പല ഭാഗത്തും കാണാം. ഇതിനിടയിൽ ഗോത്തുകളുടെ ആക്രമണം ഉണ്ടായെങ്കിലും പിന്നീട് വന്ന കോൺസ്റ്റാന്റൈൻ എന്ന റോമൻ ചക്രവർത്തിയുടെ കീഴിൽ നഗരം അഭിവൃദ്ധി പ്രാപിച്ചു. നാശോന്മുഖമായ റോമിനെ ഉപേക്ഷിച്ചു കൊണ്ട് അദ്ദേഹം സാമ്രാജ്യത്തിന്റെ മദ്ധ്യഭാഗത്തുള്ള ബൈസാന്റിയം തലസ്ഥാനമായി തിരഞ്ഞെടുത്തു. നോവ റോം (New Rome) എന്ന് നാമകരണം ചെയ്തുവെങ്കിലും കോൺസ്റ്റാന്ൻ്റൈന്റെ നഗരം എന്നർത്ഥം വരുന്ന കോൺസ്റ്റാന്റിനോപ്പിൾ എന്ന പേരാണ് പ്രസിദ്ധമായത്.
ഇപ്പോൾ സുൽത്താൻ അഹമ്മദ് പാർക്ക് സ്ഥിതിചെയ്യുന്ന ഇടത്തായിരുന്നു കോൺസ്റ്റാന്റൈന്റെ കൊട്ടാരം. സമീപത്ത് തന്നെ മിലിയോൺ എന്ന പേരിൽ ‘zero mile marker’ നിർമ്മിച്ചു. ഇവിടെ നിന്നാണ് സാമ്രാജ്യത്തിലെ മറ്റ് നഗരങ്ങളിലേക്കുള്ള ദൂരം കണക്കാക്കിയത്.
എഡി നാലാം നൂറ്റാണ്ടിലെ അവസാനം ഭരിച്ച തിയഡോസിയസ് ഒന്നാമനായിരുന്നു അവസാനത്തെ റോമൻ ചക്രവർത്തി. എ ഡി 400ൽ റോമാസാമ്രാജ്യം ഭരണ സൗകര്യത്തിനായി രണ്ടായി വിഭജിച്ചു. പടിഞ്ഞാറൻ ഭാഗം ക്രമേണ ‘ബാർബേറിയൻ’മാരുടെ കീഴിൽ ഇരുണ്ട കാലത്തിലേക്ക് നീങ്ങി. ബാക്കിയുള്ള കിഴക്കൻ ഭാഗം ബൈസാന്റിൻ സാമ്രാജ്യം എന്ന പേരിലാണ് പിന്നീട് അറിയപ്പെട്ടത്. ആദ്യകാല റോമാസാമ്രാജ്യത്തിൽ നിന്നും വ്യത്യസ്തമായിരുന്നു കോൺസ്റ്റാൻന്റൈന്റെ ഭരണകാലം. ഇവിടെ ക്രിസ്തുമതം ഔദ്യോഗിക മതമായും ഗ്രീക്ക് ഭരണ ഭാഷയായും തുടർന്നു.
പിന്നീടുള്ള 500 വർഷം സാമ്രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗം ഇരുണ്ടകാലത്ത് തന്നെ തുടർന്നെങ്കിലും ബൈസാന്റൈൻ സാമ്രാജ്യം ശാന്തിയിലും സമൃദ്ധിയിലും സമാധാനത്തിലും അതിൻറെ സാംസ്കാരിക മുന്നേറ്റം തുടർന്നു. ആധുനികകാലത്തെ തുർക്കി, ഗ്രീസ്, പാലസ്റ്റീൻ, ഈജിപ്ത് എന്നിവ അടങ്ങിയതായിരുന്നു ഈ സാമ്രാജ്യം.
ബൈസാന്റൈൻ ചക്രവർത്തിമാരിൽ ഏറ്റവും പ്രസിദ്ധനും പ്രഗൽഭനും എഡി 527 മുതൽ 565 വരെ ഭരിച്ച ജസ്റ്റിനിയൻ ചക്രവർത്തിയായിരുന്നു. കോഡെക്സ് ജസ്റ്റിനസ് (Codex Jastinius) എന്ന പേരിൽ അദ്ദേഹം നിർമ്മിച്ച നിയമസംഹിത പിൽക്കാലത്ത് യൂറോപ്പിലെ പല രാജ്യങ്ങളുടെയും നിയമനിർമ്മാണത്തിന് മാർഗദർശിയായി. പൊതുജനങ്ങൾക്ക് കുടിവെള്ളം എത്തിക്കാനായി അദ്ദേഹം നിർമ്മിച്ച ബസിലിക്ക സിസ്റ്റെർൺ എന്ന ജലസംഭരണിയും ഹയ സോഫിയ പള്ളിയും ഇന്നും കാഴ്ചക്കാരെ അതിശയിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇവരുടെ കാലത്താണ് മൊസൈക് കൊണ്ടുള്ള ചിത്രപ്പണികൾ നിർമ്മിക്കുന്ന രീതികൾ സ്ഫുടം ചെയ്തെടുക്കപ്പെട്ടത്. ലോകത്തിൻറെ പൊക്കിൾകൊടി എന്നറിയപ്പെട്ട ഹയ സോഫിയയിലെ ഒംഫാലിയോൺ എന്ന പ്രത്യേക ഭാഗത്ത് വച്ചാണ് ചക്രവർത്തിമാരുടെ സ്ഥാനാരോഹണം നടന്നിരുന്നത്. ഏകദേശം 500 കൊല്ലം ബൈസാന്റീൻ സാമ്രാജ്യം യൂറോപ്പിലെ തിളങ്ങുന്ന സൂര്യനായി വർത്തിച്ചു.
അടുത്ത 400 വർഷം കൊണ്ട് നാശോന്മുഖമായ ഈ സാമ്രാജ്യo ചുരുങ്ങി ഗ്രീസും അനറ്റോളിയയും മാത്രം ബാക്കിയായി. മധ്യപൂർവദേശത്ത് ഇസ്ലാം മതം പ്രചരിക്കാൻ തുടങ്ങിയതോടെ ഇവരിൽ പെട്ട സെൽജുക്ക് ടർക്കുകൾ (1037-1243) എന്ന നാടോടികളുടെ സംഘം ഇറാനിൽ നിന്ന് തുർക്കിയിൽ എത്തുകയും ഇന്നത്തെ ഏഷ്യൻ ടർക്കിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഭരണം ഉറപ്പിക്കുകയും ചെയ്തു. അങ്ങനെ ബൈസാന്റീൻ സാമ്രാജ്യത്തിൽ കോൺസ്റ്റാന്റിനോപ്പിളും ഗ്രീസും മാത്രം ബാക്കിയായി. സാംസ്കാരികമായി വളരെ ഉന്നത നിലവാരം പുലർത്തിയിരുന്ന ഇവരുടെ കാലത്തെ നീക്കിയിരിപ്പുകൾ ഇസ്താംബൂളിലെ ആർക്കിയോളജി മ്യൂസിയത്തിലും ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിലും പ്രദർശിപ്പിച്ചിട്ടുണ്ട് .
1204 ൽ നാലാം കുരിശുയുദ്ധകാലത്ത് ഇറ്റാലിയൻ കൂലിപ്പട്ടാളം കോൺസ്റ്റാന്റിനോപ്പിൾ കൊള്ളയടിക്കുകയും ‘ലാറ്റിൻ എംപയർ’ എന്ന പേരിൽ അമ്പതു വർഷത്തോളം ഈ നഗരം ഭരിക്കുകയും ചെയ്തു. ഇക്കാലത്ത് ഇവിടെ നിന്ന് കടത്തിക്കൊണ്ടു പോയ നാല് കുതിരകളുടെ പ്രതിമകളും മറ്റു പല കൊള്ള മുതലുകളും വെനീസിലെ സെന്റ് മാർക്ക് സ്ക്വയറിലെ പള്ളിയിൽ ഇന്നും കാണാം.
ബൈസാന്റീൻ രാജാക്കന്മാർ ഈ നഗരം തിരികെപ്പിടിച്ചെങ്കിലും 1243 ൽ മംഗോളിയക്കാരുടെ ആക്രമണത്തിൽ ഈ സാമ്രാജ്യം തുടച്ചു നീക്കപ്പെട്ടു. ഇവരോടൊപ്പം അനറ്റോളിയയിലേക്ക് എത്തിയ ചില തുർക്കിഷ് ഗോത്രവർഗ്ഗക്കാർ ഇതിനിടയിൽ നേതൃസ്ഥാനത്തേക്ക് ഉയർന്ന് വന്നു. ഇവരാണ് പിൽക്കാലത്ത് ഓട്ടമൻമാര് എന്നറിയപ്പെട്ടത്.
1453 ൽ ഓട്ടൊമൻ സുൽത്താനായ മെഹമ്മദ് രണ്ടാമൻ കോൺസ്റ്റാന്റിനോപ്പിളിന് ചുറ്റും ഉപരോധം തീർത്തു. സഹായത്തിനായി ബൈസാന്റീൻ രാജാവ് പടിഞ്ഞാറൻ നാടുകളിൽ ഉള്ള ക്രിസ്ത്യൻ രാജ്യങ്ങളോട് സഹായം അഭ്യർത്ഥിച്ചുവെങ്കിലും ലഭിച്ചില്ല. രണ്ടുമാസം ഉപരോധം നീണ്ട് പോയി. അക്കാലത്ത് അറിയപ്പെട്ട ലോകത്തിലെ ഏറ്റവും ബലമേറിയ മതിലുകളായിരുന്നു കോൺസ്റ്റാന്റിനോപ്പിളിന്റേത്. ഗോൾഡൻ ഹോണിന്റെ കുറുകെ വലിച്ചു കെട്ടിയിരുന്ന ഭീമകാരനായ ഇരുമ്പ് ചങ്ങല ശത്രുയാനങ്ങളെ പ്രതിരോധിച്ചു. വലിയ ഉരുളൻ തടിക്കഷണങ്ങളിൽ ഒലീവ് എണ്ണ പുരട്ടി അതിന് മുകളിലൂടെ തന്റെ കപ്പലുകൾ കരയിലൂടെ ഉരുട്ടി നീക്കിയാണ് മെഹമ്മദ് ഈ ചങ്ങലയെ മറികടന്നത്. ഈ സുപ്രധാന നീക്കത്തിലൂടെ 29 മേയ് 1453 ൽ ഓട്ടോമൻമാർ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കി. അങ്ങനെ ഏകദേശം 1000 കൊല്ലം നിലനിന്ന റോമൻ ഭരണം അവസാനിച്ചു.
അങ്ങനെ അധികാരത്തിലേറിയ മെഹമ്മദ് രണ്ടാമൻ കോൺസ്റ്റാന്റിനോപ്പിളിനെ ഇസ്ലാമിക സാമ്രാജ്യത്തിന്റെ തലസ്ഥാനമായ പ്രഖ്യാപിച്ചു. ക്രിസ്ത്യൻ ഓർത്തഡോക്സ് പള്ളികളുടെ ആസ്ഥാനമായിരുന്ന ഹയാ സോഫിയ മുസ്ലിം പള്ളിയായി പരിവർത്തനം ചെയ്യപ്പെട്ടു. പണ്ഡിതനായിരുന്ന ഇദ്ദേഹം ആറുഭാഷകൾ സംസാരിക്കുമായിരുന്നു.കലയും ശാസ്ത്രവും പ്രോത്സാഹിപ്പിക്കുന്നതിൽ അതീവ താൽപ്പരനുമായിരുന്നു. മത സൗഹാർദ്ദത്തിന്റെ അന്തരീക്ഷം നിലനിർത്തിയ ഇദ്ദേഹം ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും ഒരു പോലെ തൻറെ സഭയിലേക്ക് സ്വാഗതം ചെയ്തു.
കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയ ശേഷം പതിവ് പോലെ വിജയിച്ച പട്ടാളക്കാർക്ക് മൂന്ന് ദിവസം പരിധികളില്ലാതെ നഗരം കൊള്ള ചെയ്യാനുള്ള അധികാരം ലഭിച്ചു. ഈ മൂന്ന് ദിവസം അവർക്ക് പിടിച്ചടക്കിയ രാജ്യത്ത് ഏതു വിധത്തിലുള്ള പ്രവർത്തനങ്ങളും അനുവദനീയമായിരുന്നു. അക്കാലത്ത് കോൺസ്റ്റാന്റിനോപ്പിളിൽ ഉണ്ടായിരുന്ന എല്ലാ പള്ളികളും പിടിച്ചെടുക്കുകയും മുസ്ലിം പള്ളികൾ ആക്കി മാറ്റുകയും ചെയ്തു എന്നാണ് പൊതുവേയുള്ള വിശ്വാസം. പക്ഷേ എന്നാൽ ഔദ്യോഗികമായി അവിടെയുള്ള നാല് പള്ളികൾ മാത്രമേ ഇത്തരത്തിൽ മാറ്റപ്പെട്ടുള്ളു എന്നാണ് രേഖകളിൽ പറയുന്നത്. ഉപരോധം അവസാനിക്കാറായപ്പോൾ നഗരത്തിന്റെ പല ഭാഗങ്ങളിലും ഉള്ള ഭരണാധികാരികൾ തങ്ങളുടെ കീഴിലുള്ള പ്രദേശത്തിന്റെ താക്കോലുമായി സുൽത്താനെ കണ്ട് കീഴടങ്ങാനായി അവിടെ എത്തി. അവരുടെ പള്ളികളും ആരാധനാലയങ്ങളും ക്രിസ്ത്യാനികൾക്ക് തന്നെ സൂക്ഷിക്കാനുള്ള അനുവാദം സുൽത്താൻ നൽകി. പിൽക്കാലത്ത് സുലൈമാൻ ദി മാഗ്നഫിസന്റിന്റെ കാലത്തു പ്രശ്നം വീണ്ടും പൊന്തി വന്നു. അദ്ദേഹം തന്റെ ഗ്രാൻഡ് മുഫ്തിയുമായി കൂടിയാലോചിക്കുകയും ക്രിസ്ത്യൻപള്ളികളിൽ അവർക്ക് തന്നെ സമാധാനപൂർണമായ ആരാധനക്ക് അനുവാദം നൽകുകയും ചെയ്തു.
കവർ: വിൽസൺ ശാരദ ആനന്ദ്