ഫാസിസ്റ്റ് ശക്തികൾക്കെതിരായ ഐക്യത്തിന് വികാരഭരിതമായ ആഹ്വാനവുമായി ഫാറൂഖ് അബ്ദുള്ള. കേരളസർക്കാരിന്റെ’ വിഷൻ 31′ സെമിനാറിൽ പങ്കെടുത്തുകൊണ്ട് മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ നേതാവിൽ നിന്ന് ഉയർന്നത് വർത്തമാന ഇന്ത്യയുടെ ഹൃദയത്തിൽ അടക്കിപ്പിടിച്ച നിലവിളിയാണ്.
അദ്ദേഹത്തിന്റെ പ്രസംഗത്തിലെ കാതലായ പരാമർശങ്ങൾ താഴെ കൊടുക്കുന്നു:
ഇത് സംസ്ഥാനങ്ങൾക്ക് അവരവരുടെ അധികാരങ്ങളും കേന്ദ്രത്തിന് അതിന്റേതായ അധികാരങ്ങളും ഉള്ള ഒരു ഫെഡറൽ രാജ്യമാണ്. എന്നാൽ ഇന്ന് കേന്ദ്രം എല്ലാം നിയന്ത്രിക്കുന്നു; സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുത്ത മേഖലകളിലേക്കും ഇടപെടുന്നു,
ഉയർന്നുവരുന്ന ഫാസിസം, അധികാരങ്ങളുടെ കേന്ദ്രീകരണം, പൊതുസംവാദങ്ങളിൽ സത്യത്തിന്റെ ക്ഷയം, വർധിച്ചുവരുന്ന സാമുദായിക വിഭജനം എന്നിവ അടയാളപ്പെടുത്തുന്ന വലിയൊരു പ്രതിസന്ധി ഇന്ത്യ നേരിടുകയാണ്. മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ ഐക്യം ആവശ്യമാണ്.
എല്ലാ മതങ്ങളെയും എല്ലാ മനുഷ്യരെയും ആദരിക്കുന്നതിലൂടെ മതസൗഹാർദ്ദവും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനവും കേരളം നിലനിർത്തുന്നു. കേന്ദ്രത്തിന്റെ കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും കേരളം ദാരിദ്ര്യം ഏകദേശം ഇല്ലാതാക്കി
ജമ്മു–കശ്മീരിന്റെ പുനഃസംഘടനയും ആർട്ടിക്കിൾ 370 റദ്ദാക്കിയതും ഭീകരവാദം ഇല്ലാതാക്കിയോ? 40 സൈനികർക്ക് ജീവൻ നഷ്ടപ്പെട്ട ഫുല്വാമ നിങ്ങൾ മറന്നുവോ? പഹൽഗാം? ഉധംപൂർ? കാത്യ? ആർട്ടിക്കിൾ 370 അല്ല, നമ്മുടെ അയൽപക്കമാണ് പ്രശ്നം. കാശ്മീർ അവരുടെ രാജ്യത്തിന്റെ ഭാഗമാണെന്ന് അവർ ഇപ്പോഴും കരുതുന്നു. ഐക്യരാഷ്ട്രസഭയുടെ നിരീക്ഷകർ ഇപ്പോഴും നമ്മുടെ സംസ്ഥാനത്ത് അതിർത്തിക്കു കാവൽ നിൽക്കുന്നു… ഞങ്ങൾ ഇന്ത്യക്കാരാണെന്നതിൽ അഭിമാനിക്കുന്നു. എന്നും അങ്ങനെയായിരിക്കുകയും ചെയ്യും. ഇത് ഈ രാജ്യത്തെ ഓരോരുത്തരുടെയും ഉള്ളിൽ കൊത്തിവെയ്ക്കണം. എല്ലാവരും അംഗീകരിക്കുന്ന ഒരു അന്താരാഷ്ട്ര അതിർത്തിരേഖ മാത്രമാണ് ഇതിന് ശാശ്വത പരിഹാരം.

ജമ്മു–കശ്മീർ ഒരു യൂണിയൻ ടെറിട്ടറിയാക്കി മാറ്റിയതോടെ അവിടത്തെ തെരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ അധികാരങ്ങൾ കുറഞ്ഞു. പ്രധാന തീരുമാനങ്ങൾ പലതും ലെഫ്റ്റനന്റ് ഗവർണറുടെ അംഗീകാരം കാത്തിരിക്കുകയാണ്.
വടക്കേ ഇന്ത്യയിലെ ജനങ്ങൾ ഇപ്പോഴും വിവേചനവും ഭയവും അനുഭവിക്കുകയാണ്. ഹിന്ദുക്കളുടെ ഭൂരിപക്ഷവും സാമുദായികവാദികളല്ല; എന്നാൽ ഭയം ഞങ്ങളെ കോണിലേക്കു തള്ളിയിരിക്കുന്നു. ഞങ്ങൾ ശക്തി നേടുന്നത് നിങ്ങളിൽ നിന്നാണ് — ”തെക്കിൽ നിന്ന്. ഒരുദിവസം ഞങ്ങൾക്കും സ്വതന്ത്രമായി നടക്കാനും സംസാരിക്കാനും ചിന്തിക്കാനും കഴിയുന്ന ദിനത്തിനായി നിങ്ങളെ നോക്കി ഞങ്ങൾ പ്രാർത്ഥിക്കുന്നു,”
അമേരിക്ക യുമായുള്ള ഇന്ത്യയുടെ വ്യാപാരക്കരാറിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കും. കരാറിന്റെ വിശദാംശങ്ങൾ ഇപ്പോഴും വ്യക്തമല്ലെങ്കിലും, ഇത് കർഷകരിലും സാമ്പത്തികമായി പിന്നോക്കമായ സംസ്ഥാനങ്ങളിലുമുള്ളവരിൽ ഉത്കണ്ഠ സൃഷ്ടിച്ചിട്ടുണ്ട്. ഞങ്ങൾ ഭയത്തിലാണ്. ഞങ്ങൾക്ക് എണ്ണയില്ല, വാതകവുമില്ല. ദൈവം നൽകിയ പ്രകൃതിസൗന്ദര്യമാണുള്ളത്. ഞങ്ങൾ തോട്ടവിള കർഷകരാണ്. ഞങ്ങളുടെ ആപ്പിളുകൾക്ക്, വാൾനട്ടുകൾക്ക്, ബദാംപരിപ്പുകൾക്ക് എന്ത് സംഭവിക്കും? വ്യാപാര വ്യവസ്ഥകൾ അനുകൂലമല്ലെങ്കിൽ, ഹിമാചൽ പ്രദേശ് പോലുള്ള, കൃഷിയെയും തോട്ടവിളകളെയും ആശ്രയിക്കുന്ന സംസ്ഥാനങ്ങൾക്കും മറ്റു പ്രദേശങ്ങൾക്കും ഇത് ദോഷകരമാവുകയും ചെറുകിട ഉൽപ്പാദകർ കൂടുതൽ അരക്ഷിതരാവുകയും ചെയ്യും.
റഷ്യൻഎണ്ണ വാങ്ങുന്നത് നിർത്താൻ രാജ്യങ്ങൾക്കുമേൽ വാഷിംഗ്ടൺ ചെലുത്തുന്ന ആഗോളസമ്മർദ്ദം രാജ്യങ്ങളുടെ പരമാധികാരത്തെ ദുർബലപ്പെടുത്തുന്നു. റഷ്യൻഎണ്ണ നിങ്ങൾ വാങ്ങരുതെന്ന് യു.എസ്. നിർദേശിക്കുന്നു. അവർ നൽകുന്നതേ സ്വീകരിക്കൂ എന്നതാണ് കേന്ദ്രനിലപാട്. ഇന്ത്യ തന്റെ സാമ്പത്തികതാൽപ്പര്യങ്ങൾ അതീവ ജാഗ്രതയോടെ സംരക്ഷിക്കേണ്ടതാണ്.
ഇന്ത്യയുടെ രാഷ്ട്രീയയാത്രയിൽ, ജവഹർലാൽ നെഹ്റുവിനെ പോലുള്ള നേതാക്കളുടെ സംഭാവന മഹത്തായതാണ്. ഐഎസ്ആർഒ, ഐഐടികൾ, ഐഐഎമ്മുകൾ എന്നിവ ഉൾപ്പെടെയുള്ള ഉന്നത ദേശീയസ്ഥാപനങ്ങൾക്ക് അടിത്തറ പാകിയത് നെഹ്റുവാണ്. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അയൽരാജ്യങ്ങൾ ചേർന്ന് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള വേദിയായി കണ്ടിരുന്ന ദക്ഷിണേഷ്യൻ പ്രാദേശിക സഹകരണ സംഘടന (സാർക്ക്) സ്തംഭിച്ചത് ഖേദകരമാണ്.
സംഘർഷഭരിതമായ നിരവധി രാഷ്ട്രീയസന്ദർഭങ്ങളും സാഹചര്യങ്ങളും അഭിമുഖീകരിച്ചിട്ടുള്ള, 88 വയസ്സുള്ള നേതാവ് വികാരനിർഭരമായ പ്രസംഗത്തിനിടയിൽ തേങ്ങലടക്കാൻ പാടുപെട്ടു. റിഹേഴ്സൽ ചെയ്യാത്ത, ക്യാമറ- ആക്ഷൻ വിളികൾ ഇല്ലാത്ത ഹൃദയംഗമമായ ഒരാലിംഗനത്തിൽ അദ്ദേഹം ഈ കൊച്ചു സംസ്ഥാനത്തേയും, മത്സരബുദ്ധിയോടെ വിളയാടുന്ന ജാതി- മത കാര്യ പരിപാടികൾക്കിടയിലും ഭരണഘടനാ മൂല്യങ്ങളെ കൈവിടാതിരിക്കാൻ യത്നിക്കുന്ന ഇവിടത്തെ ജനങ്ങളെയും സർക്കാരിനെയും മുഖ്യമന്ത്രിയെയും വരവ് വെയ്ക്കുകയായിരുന്നു. അത് വലിയ ഒരു അംഗീകാരമാണ്. ഇന്ത്യയുടെ അങ്ങേ അറ്റത്തുനിന്ന് ഇത്ര ദൂരം സഞ്ചരിച്ചു നിർഭയം ആവിഷ്കരിക്കപ്പെട്ട ആ പ്രത്യാശയും വിശ്വാസവും കാത്ത് സൂക്ഷിക്കേണ്ടത് ഈ സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്.
കവര്: ജ്യോതിസ് പരവൂര്

