അഭിമുഖം
1. കൃത്രിമബുദ്ധിയുടെ വികാസത്തോടെ വ്യവസായമേഖലയിൽ പ്രത്യേകിച്ചും ഐ ടി മേഖലയിൽ വലിയ തോതിൽ തൊഴിൽനഷ്ടം ഉണ്ടാകുമെന്നു കേട്ടു തുടങ്ങിയിട്ട് കുറച്ചു നാളായി. എന്താണ് ഇപ്പോഴത്തെ അവസ്ഥ?
ഈ അടുത്തകാലം വരെ ബുദ്ധി, യന്ത്രങ്ങൾക്ക് അപ്രാപ്യമായിരുന്ന ഒന്നായിരുന്നു. ബുദ്ധിയുള്ള യന്ത്രങ്ങളെ ഉണ്ടാക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങൾ വളരെ കാലം മുൻപു തുടങ്ങിയതാണ് കൃത്രിമ ബുദ്ധി (Artificial Intelligence – AI) എന്നത് മനുഷ്യന്റെ ബുദ്ധിപരവും തീരുമാനപരവുമായ പ്രവർത്തനങ്ങളെ അനുകരിക്കാനോ അതിനുള്ള കഴിവുകളെ ശക്തിപ്പെടുത്താനോ കഴിയുന്ന ഒരു സാങ്കേതിക വിദ്യയാണ്. ഇത് വെറും ചില കമ്പ്യൂട്ടർ അൽഗോരിതങ്ങൾ മാത്രമല്ല; ഭാഷയും പശ്ചാത്തലവും അനുഭവവും പ്രക്രിയാപരമായ ചിന്തയും ഉൾക്കൊള്ളുന്ന ഒന്നാണ്. അതിനാൽ ഇതിന്റെ സ്വാധീനം മുൻപു നമ്മൾ കണ്ട പല വിവിധതരം യന്ത്രവൽക്കരണങ്ങളുടേതു -കാൽക്കുലേറ്റർ, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ തുടങ്ങിയവ -പോലെയല്ല; അതിനേക്കാളുപരി, മനുഷ്യൻ ധാരാളം വർഷങ്ങളായി ഭാഷയിലൂടെയും ചിന്തയിലൂടെയും ചെയ്യുന്ന പ്രവർത്തനങ്ങളെ മുഴുവനായോ ഭാഗികമായോ ചെയ്യാൻ യന്ത്രങ്ങൾക്ക് കഴിവ് നൽകുന്ന ഒന്നാണ്. ഇത് ഒരേ സമയം അനന്തമായ സാദ്ധ്യതയും പല ആശങ്കകൾക്ക് കാരണവും ആവുന്നതാണ് നമ്മൾ കാണുന്നത്.
കൃത്രിമബുദ്ധിയുടെ വളർച്ചയോടൊപ്പം തൊഴിൽ നഷ്ടത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയരുന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ച് ഐ.ടി. മേഖലയിൽ ആവർത്തനപരവും റൂട്ടീൻ സ്വഭാവമുള്ളതും ആയ ജോലികൾ ഓട്ടോമേറ്റുചെയ്യപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, അടിസ്ഥാന ഡാറ്റ പ്രോസസ്സിംഗ്, ലളിതമായ കോഡിംഗ്, ടെസ്റ്റിംഗ് തുടങ്ങിയ ചില മേഖലകളിൽ മനുഷ്യശ്രമം കുറയ്ക്കുന്നതാണ് ഇപ്പോഴത്തെ പ്രവണത. അതിനാൽ, ആ തരത്തിലുള്ള ജോലികളിൽ വലിയ തോതിലുള്ള കുറവ് സംഭവിക്കുമെന്നത് യാഥാർത്ഥ്യമാണ്.
AIയുടെ സ്വാധീനം ഐ.ടി. മേഖലയിൽ മാത്രം പരിമിതപ്പെട്ടതല്ല എന്നതാണ് പ്രധാനമായി മനസ്സിലാക്കേണ്ടത്. ഇപ്പോൾ ഐ.ടി.യിൽ അതിന്റെ സ്വാധീനം കൂടുതൽ ദൃശ്യമായതിനാലാണ് നമ്മൾ അത് കൂടുതലായി ശ്രദ്ധിക്കുന്നത്. എന്നാൽ, ഡ്രൈവർലെസ് വാഹനങ്ങൾ മുതൽ ഗവേഷണം, കലാരംഗം, പരസ്യം -മാർക്കറ്റിംഗ്, ഡിസൈൻ, കൃഷി, പ്രതിരോധം, ബഹിരാകാശസംവിധാനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ മേഖലയിലും AI വലിയ മാറ്റങ്ങൾ സൃഷ്ടിക്കുകയാണ്. അതായത്, ഇത് ഒരു മേഖലയുടെ മാറ്റമല്ല, സമഗ്രമായ ഒരു വ്യവസായ-സാമൂഹിക പരിവർത്തനമാണ്.
ഇതോടൊപ്പം, പുതിയതും കൂടുതൽ സങ്കീർണ്ണവുമായ നിരവധി തൊഴിൽ അവസരങ്ങൾ രൂപപ്പെടുന്നുണ്ട് എന്നതാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. AI മോഡൽ വികസനം, ഡാറ്റ അനാലിറ്റിക്സ്, സൈബർ സുരക്ഷ, AI ഗവണൻസ്, എഥിക്കൽ AI, പ്രോംപ്റ്റ് എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിൽ ആവശ്യകത വേഗത്തിൽ വർധിക്കുകയാണ്. മുമ്പ് ഇല്ലാതിരുന്ന പുതിയ ജോബ് റോളുകൾ ഇപ്പോൾ ഉയർന്നുവരുന്നു. അതായത്, ജോലികൾ ഇല്ലാതാകുന്നതിനെക്കാൾ ജോലികളുടെ സ്വഭാവം മാറുകയാണ്.
ചരിത്രപരമായി നോക്കിയാലും, പുതിയ സാങ്കേതിക വിദ്യകൾ വന്നപ്പോഴൊക്കെ ചില ജോലികൾ ഇല്ലാതായെങ്കിലും, അതിനേക്കാൾ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കൃത്രിമ ബുദ്ധിയും അതിൽ നിന്ന് വ്യത്യാസ്തമല്ല.ഇത് ഭീഷണിയേക്കാൾ വലിയ അവസരമായി മാറാൻ സാധ്യതയുള്ള ഒരു പരിണാമമാണ്.
ഇപ്പോഴത്തെ അവസ്ഥയെ ഒരു മാറ്റത്തിന്റെ ഘട്ടമായി കാണുന്നതാണ് ശരി. തൊഴിലാളികൾക്ക് പുതിയ സ്കിൽസ് അഭ്യസിക്കാനും, സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസസംവിധാനങ്ങൾക്കും റീസ്കില്ലിംഗ്, അപ്സ്കില്ലിംഗ് എന്നിവയിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും ഈ മാറ്റം പ്രേരിപ്പിക്കുന്നു.
2. ഏത് തരത്തിലുള്ള തൊഴിലുകളെയാണ് കൂടുതൽ ബാധിക്കുക? ഏതാണ് താരതമ്യേന സംരക്ഷിക്കപ്പെടുക?
ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ, കൃത്രിമ ബുദ്ധിയെ കമ്പ്യൂട്ടറുകളുടെ കണ്ടെത്തലിനോട് ഉപമിച്ച് നോക്കാം. കമ്പ്യൂട്ടറുകൾ വന്നപ്പോൾ മനുഷ്യർ ജോലി ചെയ്യുന്ന രീതി തന്നെ മാറിയതുപോലെ, AI നമ്മൾ ചെയ്യുന്ന കാര്യങ്ങളുടെ ഭൂരിഭാഗത്തെയും—അതായത് നമ്മൾ ജീവിക്കുന്ന രീതിയെയും—മാറ്റാൻ പോകുകയാണ്. AI ഇവയെ കൂടുതൽ വേഗത്തിലും കൃത്യതയോടെയും വലിയ തോതിലും ചെയ്യാൻ കഴിവുള്ളതുകൊണ്ട്, ഇത്തരം ജോലികളുടെ ആവശ്യം കുറയാൻ സാധ്യതയുണ്ട്.അതേസമയം, സൃഷ്ടിപരമായ ചിന്ത, മനുഷ്യബന്ധങ്ങൾ, നിർണായക തീരുമാനങ്ങൾ, സങ്കീർണ്ണ പ്രശ്നപരിഹാരം എന്നിവ ആവശ്യമായ ജോലികൾ താരതമ്യേന കൂടുതൽ സംരക്ഷിക്കപ്പെടും. ഉദാഹരണത്തിന്, നേതൃത്വപങ്കുകൾ, ഗവേഷണം, തന്ത്രപരമായ ആസൂത്രണം, മാനസികാരോഗ്യസേവനങ്ങൾ, ഉയർന്ന തലത്തിലുള്ള ഡിസൈൻ, അധ്യാപനം തുടങ്ങിയ മേഖലകളിൽ മനുഷ്യന്റെ പങ്ക് നിർണായകമായിരിക്കും. AI ഇവിടെ പകരക്കാരനായി മാറുന്നതിനെക്കാൾ സഹായിയായി പ്രവർത്തിക്കാനാണ് സാധ്യത. AIയുടെ സ്വാധീനം ‘ജോലികൾ ഇല്ലാതാക്കൽ’ എന്നതിലുപരി ‘ജോലികൾ എങ്ങനെ ചെയ്യുന്നു’ എന്നതിലാണ് വിനിയോഗിക്കപ്പെടുക . ഉദാഹരണത്തിന്, ഒരു സോഫ്റ്റ്വെയർ ഡെവലപ്പർ മുമ്പ് ഒരു ഫീച്ചർ കോഡ് ചെയ്യാൻ ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ എടുത്തിരുന്ന സ്ഥാനത്ത് , AI സഹായത്തോടെ അതേ ജോലി മണിക്കൂറുകൾ കൊണ്ട് പൂർത്തിയാക്കാം. അതിനാൽ, ഡെവലപ്പറുടെ ജോലി ഇല്ലാതാകുന്നില്ല, മറിച്ച് അവന്റെ ശ്രദ്ധ കൂടുതൽ സങ്കീർണ്ണ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കും പുതിയ ആശയങ്ങൾ വികസിപ്പിക്കുന്നതിലേക്കും മാറുന്നു.ഇതിനാൽ, ഭാവിയിൽ വിജയകരമാകുന്നത് ഒരു പ്രത്യേക ജോലിയിൽ പിടിച്ചുനിൽക്കുന്നതിലല്ല, മറിച്ച് പുതിയ സാങ്കേതികവിദ്യകളോട് ഇണങ്ങാനും, പുതിയ കഴിവുകൾ നേടാനും കഴിയുന്നതിലാണ്. AI ഒരു ഭീഷണിയെന്നതിനേക്കാൾ, മനുഷ്യന്റെ കഴിവുകൾ വിപുലീകരിക്കുന്ന ഒരു ശക്തമായ ഉപകരണമായി കാണുന്നതാണ് കൂടുതൽ യാഥാർത്ഥ്യബോധമുള്ള സമീപനം.
3. തൊഴിലിനോടൊപ്പം തന്നെ വളരുന്ന ഉപഭോക്തൃവിപണിയെ ഇത് കാര്യമായി ബാധിക്കില്ലേ?
ഇത് വളരെ പ്രസക്തമായ ചോദ്യമാണ്. തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുമ്പോൾ അതിന്റെ പ്രതിഫലനം ഉപഭോക്തൃ വിപണിയിലും പ്രത്യക്ഷപ്പെടുന്നത് സ്വാഭാവികമാണ്. വിപണിയിലെ ഉപഭോഗശേഷി നിർണയിക്കുന്ന മധ്യവർഗ്ഗ തൊഴിൽ മേഖലകൾക്ക് ആഘാതമുണ്ടാകുമ്പോൾ, അതിന്റെ ripple effect സമ്പദ്വ്യവസ്ഥയുടെ വിവിധ ഭാഗങ്ങളിൽ കാണപ്പെടും. അതിനാൽ, ചില കാലയളവിൽ വിപണിയിൽ അനിശ്ചിതത്വവും മാറ്റങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.
എന്നാൽ, ഈ സ്വാധീനം സ്ഥിരമായ ഒന്നല്ല എന്നതാണ് പ്രധാനമായുള്ള കാര്യം. നേരത്തേ പറഞ്ഞതുപോലെ കൃത്രിമ ബുദ്ധി ഒരു “disruption”, മാത്രമല്ല ഒരു വലിയ പരിവർത്തനമാണ്. ഈ പറയുന്ന ഉപഭോക്തൃ വിപണിയും എ ഐയുടെ ഉപയോഗത്തിലൂടെ വലിയ രീതിയിൽ മാറാൻ പോകയാണ്. നിലവിലുള്ള ചില ജോലികൾ ഇല്ലാതാകാം, ഈ മാറ്റത്തിന്റെ ഇടവേളയിൽ ജീവിക്കുന്ന തലമുറകൾക്ക് അതിന്റെ ആഘാതം കൂടുതൽ അനുഭവപ്പെടും. ഇത് ഏതൊരു സാങ്കേതിക വിപ്ലവത്തിലും കാണുന്ന ഒരു സാധാരണ ഘട്ടമാണ്. പക്ഷേ ഈ പരിണാമത്തിന്റെ ഭാഗമായി, നഷ്ടപ്പെട്ടതിനേക്കാൾ കൂടുതൽ പുതിയ അവസരങ്ങൾ വിപണിയിലും രൂപപ്പെടും. അതിനാൽ, AI ഉപഭോക്തൃ വിപണിയെ ബാധിക്കില്ലെന്ന് പറയാനാവില്ല—ബാധിക്കും. എന്നാൽ, അത് ഒരു താൽക്കാലികവും പരിണാമാത്മകവുമായ സ്വാധീനമാണ്. ദീർഘകാലത്ത്, പുതിയ തൊഴിൽ അവസരങ്ങളും പുതിയ സാമ്പത്തിക പ്രവർത്തനങ്ങളും വളരുന്നതോടെ, വിപണി വീണ്ടും സ്ഥിരത കൈവരിക്കുകയും കൂടുതൽ വിപുലീകരിക്കുകയും ചെയ്യാനാണ് സാധ്യത.
നമ്മളെല്ലാവരും സാക്ഷിയായ ഒരു പരിവർത്തനമായിരുന്നു ലാൻഡ് ലൈൻ ഫോണുകളിൽ നിന്ന് മൊബൈൽ ഫോണുകളിലേക്കുള്ള മാറ്റം. ഇന്നത്തെ തലമുറയ്ക്ക് ലാൻഡലൈൻ ഫോൺ എന്താണെന്ന് പോലും അറിയുന്നുണ്ടാവില്ല. പക്ഷേ ലാൻഡ് ലൈൻ ഫോണുകൾ മാത്രം ഉണ്ടായിരുന്ന ഒരു കാലത്ത് ആ മേഖല സൃഷ്ടിച്ചിരുന്ന ഒരു പറ്റം തൊഴിലുകൾ ഉണ്ടായിരുന്നു. ലാൻഡ് ലൈൻ ഫോൺ ഇൻസ്ട്രുമെന്റ് ഉണ്ടാക്കിയിരുന്നവർ, ടെലിഫോണ് എക്സ്ചേഞ്ചുകൾ, കേബിളുകൾ, പോസ്റ്റുകൾ, എന്തിന് കേബിളുകൾ രാജ്യമൊട്ടുക്കും ഇടാൻ കുഴിയെടുത്തിരുന്നവർ വരെ ഈ ശ്രും ഖലയുടെ ഭാഗമായിരുന്നു. അതിനോടനുബന്ധമായി ഉണ്ടായിരുന്ന തൊഴിലുകളെല്ലാം ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. പക്ഷേ മൊബൈൽ ഫോണുകൾ ഇന്നത്തെ രൂപത്തിൽ എത്തുമ്പോഴേയ്ക്കും എത്രയോ മടങ്ങ് തൊഴിലവരാസരങ്ങളും പുതിയ വിപണികളും ഉണ്ടാക്കി. ഉപഭോഗം വലിയ അളവിൽ വികസിച്ചു. ലാൻഡലൈൻ കാലഘട്ടത്തിൽ നമുക്ക് ഊഹിക്കാൻ കൂടി കഴിയുമായിരുന്നില്ലാത്ത ഉപയോഗങ്ങൾ ഇന്നത്തെ ഫോണുകൾക്കുണ്ട്. അതുപോലെ AI ഇന്ന് നമ്മൾ ഊഹിക്കാത്ത പുതിയ എത്രയോ മടങ്ങ് വിപണികളും അവസരങ്ങളും ഉണ്ടാക്കാനാണ് സാധ്യത.
4. white collar തൊഴിലുകൾ ആണ് blue collar തൊഴിലുകളെക്കാൾ നഷ്ടമാകുക എന്ന് പറഞ്ഞു കേൾക്കുന്നു. അത് എത്രത്തോളം വാസ്തവമാണ് ? blue collar ജോലികളിൽ കായികമായുള്ള അധ്വാനം അഥവാ phisical activities കൂടുതൽ ഉള്ളതാണോ ഇതിന്റെ പ്രധാന കാരണം ?
white collar തൊഴിലുകളാണ് blue collar തൊഴിലുകളേക്കാൾ കൂടുതൽ ബാധിക്കപ്പെടുക എന്ന അഭിപ്രായം ഒരു പരിധിവരെ ശരിയാണ്. പ്രത്യേകിച്ച് short to medium term ൽ. കാരണം, ഇന്ന് AI ഏറ്റവും വേഗത്തിൽ സ്വാധീനം ചെലുത്തുന്നത് ഡിജിറ്റൽ, അറിവ്-ആധാരിത ജോലികളിലാണ്. ഡാറ്റ വിശകലനം, കോഡിംഗ്, ഡോക്യുമെന്റേഷൻ, കസ്റ്റമർ സപ്പോർട്ട് പോലുള്ള white collar ജോലികളുടെ ഭാഗങ്ങൾ എളുപ്പത്തിൽ യന്ത്രബുദ്ധിയുടെ സഹായത്തോടെ നിർവഹിക്കാനാകുന്നു.
അതേസമയം, blue collar ജോലികളിൽ കൂടുതൽ ശാരീരികപ്രവർത്തനങ്ങളും യഥർത്ഥ ലോകവുമായി നേരിട്ടുള്ള ഇടപെടലുമാണ് ഉള്ളത്. അതിനാൽ, ഇവയെ പൂർണ്ണമായും സാങ്കേതികമായി പകരംവെയ്ക്കുന്നത് കൂടുതൽ സങ്കീർണ്ണമാണ്. ഇത് തന്നെയാണ് ഇപ്പോൾ blue collar ജോലികൾ കുറച്ചുകൂടി “സംരക്ഷിത”മാണെന്ന് തോന്നിപ്പിക്കുന്ന പ്രധാന കാരണം.എന്നാൽ, ഇത് സ്ഥിരമായ അവസ്ഥയല്ല. റോബോട്ടിക്സിലും യന്ത്രബുദ്ധിയിലും നടക്കുന്ന വേഗത്തിലുള്ള പുരോഗതി ഈ സമവാക്യം ക്രമേണ മാറ്റുകയാണ്. കൂടുതൽ സ്മാർട്ട് ആയ യന്ത്രങ്ങളും സംവിധാനങ്ങളും മനുഷ്യാധ്വാനത്തിനു പകരം വെയ്ക്കാൻ കഴിയുന്ന രീതിയിൽ വികസിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ, ഭാവിയിൽ ശാരീരിക അധിഷ്ഠിത ജോലികളും ഈ മാറ്റത്തിന്റെ പരിധിയിൽ കൂടുതലായി വരും.
ഇത് ചില മേഖലകളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. ഉദാഹരണത്തിന്, ഡ്രൈവർമാരുടെ ജോലി (self-driving vehicles), ഭാരമേറിയ വസ്തുക്കൾ കൈകാര്യം ചെയ്യുന്നത്, അപകടസാധ്യതയുള്ള അല്ലെങ്കിൽ വിഷമയപരിസരങ്ങളിൽ ജോലി ചെയ്യുന്നത്, രോഗികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള care services തുടങ്ങിയവയിൽ യന്ത്രങ്ങളുടെ പങ്ക് വർധിക്കും. അപകടകരമായ ജോലികളിൽ മനുഷ്യരുടെ പങ്ക് കുറയുന്നത് ഒരു നല്ല മാറ്റമായി കാണാം.
അതേസമയം, ഈ മാറ്റത്തിന്റെ സ്വാധീനം എല്ലാ രാജ്യങ്ങളിലും ഒരുപോലെ ആയിരിക്കില്ല. വളർന്ന് വരുന്ന രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഇന്ത്യ പോലുള്ള സമ്പദ്വ്യവസ്ഥകളിൽ, കുറഞ്ഞ വേതനത്തിലുള്ള തൊഴിലാളികൾ ഇപ്പോഴും സാങ്കേതിക സംവിധാനങ്ങളേക്കാൾ ചെലവുകുറഞ്ഞവരാണ്. അതിനാൽ, സാമ്പത്തികമായി മനുഷ്യതൊഴിലുകൾക്ക് demand തുടരാൻ സാധ്യതയുണ്ട്.
പക്ഷേ ഒരു കാര്യം പ്രത്യേകം പറയേണ്ടതുണ്ട്. മുൻപുണ്ടായ disruptive ആയ മാറ്റങ്ങളിൽ നിന്ന് AI കൊണ്ട് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾക്ക് എത്രയോ മടങ്ങ് വ്യാപ്തി കൂടും. 2013 ൽ Oxford സർവകലാശാലയിൽ മി കാർൾബെനഡിക്റ്റും മൈക്കിൾ ഓസ്ബോണും ചേർന്നു നടത്തിയ പഠനം 700 ൽ പരം തൊഴിലുകൾ 2030 കൾ ആവുമ്പോഴേക്കും 99% AI ഏറ്റെടുക്കും എന്നും, എല്ലാ തൊഴിലിന്റെയും ഏകദേശം 50% AI വഴി ചെയ്യപ്പെടും എന്നും പ്രവചിക്കുന്നു.
ആഗോള തലത്തിൽ ചില വലിയ മാറ്റങ്ങൾ ഇതിനോടകം തന്നെ കണ്ടു തുടങ്ങിയിരിക്കുന്നു. ആഗോളീകരണത്തിൽ നിന്ന് ഭാഗികമായ പിന്മാറ്റം (de-globalization), ജനസംഖ്യയുടെ കുറവ്, ദേശീയതാവാദത്തിന്റെ ശക്തിപ്പെടൽ, കുടിയേറ്റത്തിനെതിരായ നിലപാടുകൾ എന്നിവ നിരവധി രാജ്യങ്ങളിൽ തൊഴിൽക്ഷാമം സൃഷ്ടിക്കുന്നുണ്ട്. അങ്ങനെ തൊഴിൽ അധിഷ്ഠിത മേഖലകളിൽ ആളുകളുടെ ലഭ്യത കുറയുന്ന സാഹചര്യത്തിൽ, സാങ്കേതിക വിദ്യയുടെ ഉപയോഗം വേഗത്തിൽ വർധിക്കാനുള്ള സാധ്യതയുണ്ട്.
അതുകൊണ്ട്, white collar vs blue collar എന്ന താരതമ്യം ഒരു താൽക്കാലിക ഘട്ടത്തെ മാത്രമാണ് പ്രതിഫലിപ്പിക്കുന്നത്. ദീർഘകാലത്ത്, യന്ത്രബുദ്ധിയും സാങ്കേതികപുരോഗതിയും ഒരുമിച്ച് എല്ലാ തരത്തിലുള്ള ജോലികളെയും മാറ്റിമറിക്കും. അതൊരു ദിശാമാറ്റം തന്നെയാണ്. പൂർണ്ണമായി പകരംവെയ്ക്കൽ അല്ല, മറിച്ച് മനുഷ്യന്റെ പ്രവർത്തനങ്ങളെ കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കുന്ന ഒരു പരിണാമം.
5. എന്താണ് ഹ്യൂമനോയ്ഡുകൾ? അവയുടെ വരവോടെ സാന്ത്വന പരിചരണങ്ങൾ ഉൾപ്പെടെ യന്ത്രവൽകൃതമാവുകയും നിത്യ ജീവിതത്തിൽ മാനുഷികത ചോർന്നു പോവുകയും ചെയ്യില്ലേ?
ഹ്യൂമനോയ്ഡുകൾ എന്നത് മനുഷ്യന്റെ രൂപത്തിലും ചലനങ്ങളിലും പ്രവർത്തിക്കാനായി രൂപകൽപ്പന ചെയ്ത മുന്നേറ്റ റോബോട്ടുകളാണ്. നടക്കുക, വസ്തുക്കൾ പിടിക്കുക, മനുഷ്യരുമായി ആശയവിനിമയം നടത്തുക തുടങ്ങിയ കഴിവുകൾ ഇവയ്ക്ക് ലഭ്യമാകുന്ന തരത്തിലാണ് ഇവ വികസിച്ചുകൊണ്ടിരിക്കുന്നത്. യന്ത്രബുദ്ധിയും ശാരീരികപ്രവർത്തന ശേഷിയും ഒരുമിക്കുന്ന ഒരു പുതിയ ഘട്ടമാണ് ഇത്.
ഇത്തരം സാങ്കേതിക വിദ്യകൾ വരുമ്പോൾ സ്വാഭാവികമായി ഉയരുന്ന ഒരു ആശങ്കയാണ്—മനുഷ്യബന്ധങ്ങൾ കുറയുമോ, സാന്ത്വനപരിചരണം പോലുള്ള മേഖലകളിൽ മാനുഷികത നഷ്ടമാകുമോ എന്നത്. പ്രത്യേകിച്ച് രോഗികളും മുതിർന്നവരും ഉൾപ്പെടുന്ന care മേഖലയിൽ ഇന്ന് ശക്തമായി ഉയരുന്ന ചോദ്യമാണിത്.
എന്നാൽ, തിരിഞ്ഞു നോക്കുമ്പോൾ, പുതിയ സാങ്കേതിക വിദ്യകളെ ആദ്യം ഭയത്തോടെ സമീപിച്ചെങ്കിലും പിന്നീട് അതുമായി ഇണങ്ങി ജീവിക്കാൻ പഠിച്ചിട്ടുള്ളവരാണ് നമ്മൾ എന്നാണ്കാണുന്നത്. ടെലിഫോൺ വന്നപ്പോൾ മനുഷ്യർ തമ്മിലുള്ള നേരിട്ടുള്ള ബന്ധം നഷ്ടപ്പെടുമെന്ന് ഭയപ്പെട്ടു, പിന്നീട് മൊബൈൽ ഫോണുകൾ വന്നപ്പോൾ അതേ ആശങ്ക വീണ്ടും ഉയർന്നു. എന്നാൽ, സാങ്കേതിക വിദ്യ മനുഷ്യബന്ധങ്ങളെ ഇല്ലാതാക്കിയില്ലെന്നു മാത്രമല്ല , പലപ്പോഴും അത് കൂടുതൽ വ്യാപിപ്പിക്കുകയാണ് ചെയ്തത്.ഇത് രസകരമായി അവതരിപ്പിച്ച ഒരു ആദ്യകാല സിനിമയാണ് ‘Android Kunjappan’. ആദ്യം ഒരു യന്ത്രത്തെ അംഗീകരിക്കാൻ തയ്യാറാകാത്ത ഒരു വയോധികൻ പിന്നീട് അതുമായി ഒരു ബന്ധം വികസിപ്പിക്കുന്നതാണല്ലോ ആ സിനിമയുടെ പ്രമേയം. അവിടെ യന്ത്രം മനുഷ്യനെ പകരംവെയ്ക്കുന്നില്ല, മറിച്ച് ശൂന്യത നിറയുന്ന ഒരിടത്ത് സഹായിയായി മാറുകയാണ്. അതായത്, സാങ്കേതിക വിദ്യയും മാനുഷികതയും പരസ്പരം വിരുദ്ധമല്ല—അവ ഒന്നിച്ചു നിലനിൽക്കാൻ കഴിയും. ചിലപ്പോൾ പകരക്കാരനും ആവും.
പ്രായോഗികമായി നോക്കുമ്പോൾ, ഹ്യൂമനോയ്ഡുകൾ മനുഷ്യരുടെ പകരക്കാരാകുന്നതിനെക്കാൾ, സഹായികളായിരിക്കും. പ്രത്യേകിച്ച് തൊഴിലാളികളുടെ കുറവ് അനുഭവപ്പെടുന്ന മുതിർന്നവരുടെ പരിചരണം, രോഗികളുടെ നിരീക്ഷണം, ദിനചര്യയ്ക്കുള്ള സഹായങ്ങൾ എന്നീ രംഗങ്ങളിൽ ഇവയ്ക്ക് വലിയ പിന്തുണ നൽകാൻ കഴിയും. അതിനാൽ, മനുഷ്യർക്ക് കൂടുതൽ സമയം മാനസികബന്ധങ്ങൾക്കും വ്യക്തിപരമായ പരിചരണത്തിനുമായി ചെലവഴിക്കാനും സാധിക്കും.
അതുകൊണ്ട്, ഹ്യൂമനോയ്ഡുകൾ മനുഷ്യജീവിതത്തിൽ മാനുഷികത കുറയ്ക്കുമോ എന്നതിലുപരി, അവയെ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് നിർണായകം. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ, മനുഷ്യന്റെ കരുതലും സ്നേഹവും കുറയുന്നതിന് പകരം, അതിനെ കൂടുതൽ അർത്ഥവത്താക്കാൻ സാങ്കേതിക വിദ്യ സഹായിക്കും .
6. നമ്മുടെ രാജ്യത്ത് ഐ ടി മേഖലയുടെ വികാസത്തോടെ പുഷ്ടി പ്രാപിച്ച ബാംഗ്ലൂർ പോലെയുളള നഗരങ്ങൾ, അവിടത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വിനിയോഗിക്കപ്പെട്ടിട്ടുള്ള ബാങ്ക് വായ്പകൾ, അവയെ ചുറ്റിപ്പറ്റി യുള്ള വ്യാപാര കേന്ദ്രങ്ങൾ, വികസിച്ച സഞ്ചാര മേഖല എന്നിവയെ ഈ തൊഴിൽ സങ്കോചം എങ്ങനെ ബാധിക്കും?
ബാംഗ്ലൂർ പോലെയുള്ള നഗരങ്ങളുടെ വികസനം കേന്ദ്രീകരിച്ചു നിൽക്കുന്നത് ഐ.ടി. മേഖലയുടെ പുരോഗതിയിലാണ്. ഇവിടെ റിയൽ എസ്റ്റേറ്റ്, ബാങ്കിങ് , ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, ട്രാവൽ സർവീസുകൾ തുടങ്ങിയവ ഐ.ടി. തൊഴിലാളികളുടെ വരുമാനത്തെ ആശ്രയിച്ചാണ് വളർന്നത്. ഐ.ടി. മേഖലയിൽ തൊഴിൽ സങ്കോചം സംഭവിച്ചാൽ ഇവയിലൊക്കെ താൽക്കാലിക ആഘാതം ഉണ്ടാകാൻ സാധ്യതയുണ്ട്.
ആദ്യഘട്ടത്തിൽ, ജോലി നഷ്ടപ്പെടുന്നതിന്റെ ഭയം കൊണ്ട് ഐ.ടി. തൊഴിലാളികൾ ഹോം, വാഹന ലോണുകൾ എടുക്കുന്നതിൽ സൂക്ഷ്മത പാലിക്കുന്നു, ചിലർ ഇതിനകം തന്നെ ഇടപാടുകൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ഇത് റിയൽ എസ്റ്റേറ്റ് വിപണിയുടെ സ്ഥിരത കളയുകയും, അത് ബാങ്കുകളുടെ വായ്പാ വിതരണത്തെ ബാധിക്കുകയും ചെയ്യാം. ഇതിനൊപ്പം ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, കാഫെകൾ, ട്രാവൽ ഏജൻസികൾ തുടങ്ങിയവയും ഉപഭോക്തൃസാന്നിധ്യം കുറയുന്നത് വഴി ബാധിക്കപ്പെടും.
എന്നാൽ, ഇത് താൽക്കാലികമായും മാറ്റത്തിന്റെ ഒരു ഘട്ടമായും കണക്കാക്കേണ്ടതാണ്. സാങ്കേതികവിദ്യയിലെ വലിയ മാറ്റങ്ങൾ വരുമ്പോൾ തൊഴിൽ രീതികൾ മാറുകയേ ഉള്ളൂ, അവ ഇല്ലാതാകുന്നില്ല. ഐ.ടി. മേഖലയിൽ പുതിയ റോളുകൾ—AI എഞ്ചിനീയറിങ്, സൈബർ സുരക്ഷ, ഡാറ്റ അനാലിറ്റിക്സ്, AI ഗവണൻസ്, കൺസൾട്ടിംഗ്—etc.—ഉയർന്നുവരുന്നുണ്ട്. അതനുസരിച്ചുള്ള പുതിയ തൊഴിൽ വളരുമ്പോൾ ഈ മേഖലകൾ വീണ്ടും ഊർജം കൈവരിക്കും.
കൂടാതെ, മാറ്റങ്ങൾക്കനുസരിച്ചു ബാംഗ്ലൂർ പോലെയുള്ള നഗരങ്ങൾ പരമ്പരാഗത ഐ.ടി.യുടെ പരിധി കടന്ന്, AI, ഡിജിറ്റൽ സേവനങ്ങൾ, സ്റ്റാര്ട്അപ്പുകൾ, ക്രിയേറ്റിവ് ഇൻഡസ്ട്രീസ് എന്നിവയിലേക്ക് വികസിക്കുന്നു. ഇത് നഗരത്തിന്റെ സമ്പദ്വ്യവസ്ഥയെ കൂടുതൽ വൈവിധ്യമാക്കുകയും, ഒരു മേഖലയിലെ മാത്രം ആശ്രയം കുറയ്ക്കുകയും ചെയ്യും. പ്രധാനമായിട്ടുള്ളത് ബാങ്കുകൾ, നഗര പ്ലാനർമാർ എന്നിവർ ഈ മാറ്റത്തോട് അനുയോജ്യമായി പ്രതികരിക്കുകയും, മാറ്റങ്ങളുമായി ഒത്തുപോവുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക എന്നതാണ്.
7. മനുഷ്യരുടെ വരുമാന നഷ്ടത്തിലേയ്ക്കും അതിനപ്പുറം എല്ലാ അനുബന്ധ മേഖലകളിലെ മാന്ദ്യത്തിലേയ്ക്കും നയിക്കാവുന്ന കണ്ടുപിടുത്തങ്ങൾ അനന്തമായി മുന്നേറുന്നത് അഭികാമ്യമാണോ? അവ പ്രോത്സാഹിപ്പിക്ക പ്പെടേണ്ടതുണ്ടോ? തൊഴിലും വരുമാനവും ദുർല്ലഭമായ ഒരു ലോകം.. അത് മനുഷ്യരാശിയെ എവിടെയാവും എത്തിക്കുക?
വരുമാന നഷ്ടത്തിലേക്കും മാന്ദ്യത്തിലേക്കും നയിക്കാവുന്ന കണ്ടുപിടുത്തങ്ങൾ അഭികാമ്യമല്ല എന്ന് തോന്നാം. എന്നാൽ, തൊഴിലും വരുമാനവും ദുർല്ലഭമായ ഒരു ലോകം എന്നത് AI നമ്മെ നയിക്കുന്ന ദിശയല്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം. Democratization of AIയിലൂടെ ഓരോ മനുഷ്യനും അവന്റെ ജനിതകപരമായ പരിമിതികളെ AIയുടെ സഹായത്തോടെ മറികടന്ന് ഒരു സൂപ്പർ ഹ്യൂമൻ ആവുന്ന കാലം വിദൂരമല്ല. അതിന്റെ പ്രാഥമിക ലക്ഷണങ്ങൾ ഇപ്പോൾ തന്നെ പ്രകടമാണ്. ഉദാഹരണത്തിന് നമ്മൾ പുതിയ അറിവുനേടാൻ ഇന്റർനെറ്റിൽ സെർച്ച് ചെയ്തിരുന്ന രീതി തന്നെ എ ഐയുടെ വരവോടെ മാറി മറഞ്ഞിരിക്കുന്നു. ഒരു വിഷയം ഗൂഗിളിൽ സെർച്ച് ചെയ്തു അത് സംബന്ധമായ രണ്ടോ മൂന്നോ അഞ്ചോ ലിങ്കുകളിൽ നിന്ന് വിവരങ്ങൾ സമാഹരിച്ചു സംഗ്രഹിച്ചിരുന്നിടത്ത് നിന്ന്, ഇന്ന് AI അനവധി സോഴ്സുകളിൽ നിന്ന് നിമിഷ നേരം കൊണ്ട് നമ്മുടെ ഭാഷയിൽ , സം ഗ്രഹിച്ച് തരുന്നു. ഇത് സമാനതകളില്ലാത്ത ഒരു മാറ്റത്തിന്റെ തുടക്കമാണ്. നാച്ചുറൽ ബുദ്ധിയും കൃത്രിമ ബുദ്ധിയും തമ്മിലുള്ള അത്തരം സമന്വയത്തിനെ ഗവേഷകർ singularity എന്ന് പറയുന്നു.
പക്ഷേ ഇത്തരം ഒരു മാറ്റത്തിലൂടെ കടന്നു പോവുന്ന സമൂഹത്തിനെ കൈപിടിച്ച് നടത്തേണ്ട ഉത്തരവാദിത്വം നമ്മളിൽ എല്ലാവരിലും ഉണ്ട്. ഇതിനായി രാജ്യങ്ങൾ ഇതിനകം തന്നെ സ്റ്റ്രാറ്റജികൾ തയ്യാറാക്കിയിട്ടുണ്ട്. ചൈന തങ്ങളുടെ AI+ പദ്ധതിയിലൂടെ AI യെ എല്ലാ മേഖലകളിലും (നിർമ്മാണം, ആരോഗ്യ സംരക്ഷണം, കൃഷി, വിദ്യാഭ്യാസം) സംയോജിപ്പിച്ച് ഉൽപാദനക്ഷമത വർദ്ധിപ്പിക്കാനും തൊഴിലാളികളെ സഹായിക്കാനും ലക്ഷ്യമിടുന്നു. ഇത് ജോലികൾ പകരംവെക്കാനല്ല, മറിച്ച് ജോലികളെക്തിപ്പെടുത്താനാണ്. അതുപോലെ, ഇന്ത്യ തങ്ങളുടെ AI mission ലൂടെ AI യുടെ ഗുണങ്ങൾ എല്ലാ ജനവിഭാഗങ്ങൾക്കും എത്തിക്കാൻ ലക്ഷ്യമിടുന്നു. ഇതിൽ റീസ്കില്ലിംഗ്, സ്റ്റാര്ട്അപ്പ് പിന്തുണ, ഡിജിറ്റൽ ഉപയോഗക്ഷമത വർദ്ധിപ്പിക്കൽ, സാമൂഹികസുരക്ഷാപദ്ധതികൾ എന്നിവ ഉൾപ്പെടുന്നു. ഇത് AI യുടെ സ്വാധീനം മാനുഷിക നന്മയ്ക്കായി ഉപയോഗിക്കുന്നതിന് ഊന്നൽ നൽകുന്നു.സിംഗപ്പൂരിന്റെ പാർലമെന്റിൽ അടുത്തിടെ നടത്തിയ പ്രസംഗം വ്യക്തമാക്കുന്നത്: “സിംഗപ്പൂരിന്റെ AI സ്വീകരണ രീതി ജോലികൾ പകരംവെക്കാനല്ല, മറിച്ച് AI യുടെ ശക്തിയോടെ ജോലികൾ വർദ്ധിപ്പിക്കാനാണ്”.
ഇത്തരത്തിലുള്ള വലിയ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ ചെറുക്കുന്നതിനു പകരം, സമൂഹത്തിനെ അതിന് വേണ്ടി തയ്യാറാക്കാനാണ്, ഗവൺമെന്റുകളും, സന്നദ്ധ സംഘടനകളും, വിദ്യാഭാസ സ്ഥാപനങ്ങളും, പ്രയത്നിക്കേണ്ടത്. സമൂഹത്തിലെ എല്ലാ ആളുകളേയും ആ മാറ്റത്തിനെ ഉൾകൊള്ളാൻ തയ്യാറാക്കുന്നതിലാണ് ശ്രദ്ധ പതിപ്പിക്കേണ്ടത്.
കവർ: ജ്യോതിസ് പരവൂർ
വരയുടെ സ്വാതന്ത്ര്യം: ചിത്രകാരൻ സജീന്ദ്രൻ കാറടുക്കയുമായി മുരളി മീങ്ങോത്ത് നടത്തിയ അഭിമുഖം
ചോദ്യം :ചിത്രങ്ങളുടെ ലോകത്തേക്ക് എങ്ങനെയാണ് എത്തിപ്പെട്ടത്? സ്കൂൾ കാലത്തെ അനുഭവങ്ങൾ പ്രോത്സാഹനം ഒക്കെ എങ്ങനെയായിരുന്നു?
ഉത്തരം : ചിത്രകലാരംഗത്ത് പ്രത്യേകിച്ച് പ്രോത്സാഹനം ഒന്നുമുണ്ടായിരുന്നില്ല. സ്കൂളിൽ വെച്ച് ധാരാളം മത്സരങ്ങളിൽ ഒക്കെ പങ്കുകൊണ്ടിട്ടുണ്ട്.ക്ലാസ്സ് cut ചെയ്തും പോയിട്ടുണ്ട്. പലർക്കും സമ്മാനങ്ങൾ കിട്ടാറുണ്ടായിരുന്നെങ്കിലും എനിക്ക് സമ്മാനങ്ങൾ ഒന്നും അങ്ങനെ കിട്ടിയിട്ടില്ല.
ചോദ്യം : സമകാലിക മലയാളത്തിലേക്ക് എത്തുന്നതെങ്ങനെയാണ്? നമ്പൂതിരി, ചൻസ് ഒക്കെ ആയിരുന്നു മുൻഗാമികൾ അല്ലേ?

ഉത്തരം: സമകാലിക മലയാളത്തിൽ ചെയ്യുന്നതിനു മുൻപ് മലയാള മനോരമയിൽ കുട്ടികളുടെ പങ്തി ആയ കിലുക്കാംപെട്ടിക്ക് വേണ്ടിയാണ് ആദ്യമായി illustration ചെയ്യുന്നത്. അതിനുമുമ്പ് ഒരുപ്രാവശ്യം ഇന്ത്യ ടുഡേക്കു വേണ്ടി ഒന്ന് ചെയ്തിട്ടുണ്ടായിരുന്നു. പിന്നെ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, യൂറീക്ക , തളിര്, ഡി സി തുടങ്ങിയവരുടെ കുട്ടികൾക്ക് വേണ്ടിയുള്ള പ്രസിദ്ധീകരണങ്ങൾക്ക് വേണ്ടി വരച്ചു. മുതിർന്നവർക്ക് വേണ്ടി സമകാലിക മലയളം തുടങ്ങി ചില പ്രസിദ്ധീകരണങ്ങളിലും ഒക്കെ ചെയ്തുകൊണ്ടിരിക്കുന്നു. സമകാലിക മലയാളത്തിലേക്ക് വരുന്നത് ശശി മാഷ് മുഖേനയാണ്.കാര്യമായി വർക്ക് ഒന്നുമില്ലാതെ വിഷമിച്ചു ഇരിക്കുമ്പോൾ ഞാൻ മാഷെ കാണുന്നു,കലേഷ് എന്ന ആളുടെ അടുത്തേക്ക് വിടുന്നു. അങ്ങനെ അവിടുത്തെ വർക്ക് ലഭിച്ചു തുടങ്ങുന്നു.”സമകാലിക മലയാള”ത്തിലേയ്ക്കാവുമ്പോൾ ഗൗരവമായി തന്നെ ചെയ്യേണ്ടതുണ്ടല്ലോ. അവിടെ ധാരാളം അറിയപ്പെടുന്ന കലാകാരന്മാർ illustration ചെയ്തിട്ടുള്ളതാണ്. സമകാലിക മലയാളത്തിന് തെക്കൻ കേരളത്തിൽ കൂടുതൽ പ്രചാരമുണ്ടെന്ന് എനിക്ക് തോന്നുന്നു. അത്രയും വടക്കോട്ട് ഉണ്ടോ എന്ന് അറിയില്ല. എല്ലാ വിഭാഗങ്ങളിലുംപെട്ട എഴുത്തുകാർക്കും ഇടം കൊടുക്കുന്ന പ്രസിദ്ധീകരണമാണ് സമകാലിക മലയാളം . അവിടെ കുറെ വർക്ക് ചെയ്തു. ഇന്ത്യ ടുഡേ പ്രസിദ്ധീകരണങ്ങളിൽ വരുന്ന ഇല്ല സ്റ്റേഷൻസ് കുറച്ചുകൂടി ഉയർന്ന നിലവാരം പുലർത്തുന്നതും പുതിയ കാലത്തിനോട് ചേർന്നതും ആയി തോന്നിയിട്ടുണ്ട്. അതിൽ വന്നിരുന്ന വത്സരാജ്, മധുസൂദനൻ തുടങ്ങിയവരുടെ ചിത്രങ്ങൾ ശ്രദ്ധേയമായിരുന്നു. അത് ഒരു ദിശാബോധവും പുതിയ ചിത്രരചനാരീതികളുമായുള്ള പരിചയവും നൽകി എന്ന് പറയാം.
ചോദ്യം : മലയാള കഥ, കവിത എന്നിവയുടെ ആദ്യകാല വായനക്കാരൻ എന്ന നിലയിൽ ഇപ്പോഴത്തെ രചനകളെ എങ്ങനെ കാണുന്നു?

ഉത്തരം : കഥകളും കവിതകളും എടുക്കുമ്പോൾ കവിതകൾക്കാണ് കുറച്ചു കൂടി illustration ചെയ്യാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നത് എന്നാണ് എന്റെ തോന്നൽ. കഥകളുടെ കാര്യത്തിൽ ചില കഥാകാരന്മാർ വിഷ്വൽസിന് കുറച്ചുകൂടി അവസരം നൽകുന്ന രീതിയിലായിരിക്കും രചന നടത്തുന്നത്. അവയുടെ കാര്യത്തിൽ ആർട്ടിസ്റ്റുകൾക്ക് നല്ലത് പോലെ വരയ്ക്കാൻ, കഥാസന്ദർഭങ്ങൾ ദൃശ്യങ്ങളിലേക്ക് കൊണ്ടുവരാൻ പറ്റും. എന്നാൽ ചില കഥകൾ അങ്ങനെയല്ല. ഉദാഹരണമായി രണ്ടു കഥാപാത്രങ്ങൾ മാത്രം തമ്മിൽ സംസാരിക്കുന്ന രീതിയിൽ എഴുതപ്പെട്ട കഥകളുണ്ട്. അവിടെയൊന്നും ചിത്രകാരന് കാര്യമായി ഒന്നും ചെയ്യാനില്ല. പാരിസ്ഥിതികമായി ഉള്ള വിഷയങ്ങൾ പ്രതിപാദിക്കുന്ന, നല്ലതുപോലെ വിഷ്വൽസ് ചെയ്തിട്ട് കഥ എഴുതുന്നവരുണ്ട്. അങ്ങനെയുള്ള കഥകളിൽ എളുപ്പത്തിൽ വരയ്ക്കുവാനും അവരുടെതായ രീതിയിലേക്ക് കൊണ്ടുവരുവാനും കലാകാരന്മാർക്ക് സാധിക്കും. കവിതകളുടെ കാര്യത്തിൽ വര കുറച്ചുകൂടി എളുപ്പമാവാറുണ്ട്. മനസ്സിലാവാത്ത കവിതകളും ഉണ്ട്.കവി എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാവാത്ത കവിതകൾ. എങ്കിലും പൊതുവേ മലയാളത്തിൽ ഇപ്പോഴുള്ള കവിതകൾ, പ്രത്യേകിച്ചും പുതിയ എഴുത്തുകാരുടെ രചനകൾ മനോഹരവും ഉയർന്ന നിലവാരം പുലർത്തുന്നുവയും ആണ്.

ചോദ്യം : ഇങ്ങനെയുള്ള പ്രസിദ്ധീകരണങ്ങളിലെ വരകൾക്ക് പുറമെയുള്ള ചിത്രങ്ങൾ, പ്രദർശനങ്ങൾ ഏതൊക്കെയാണ്?
ഉത്തരം : മറ്റ് പെയിന്റിങ്ങുകളും കുട്ടികൾക്ക് വേണ്ടിയുള്ള വരകളും ചെയ്യാറുണ്ട്. എന്റെ രണ്ട് പുസ്തകങ്ങൾ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും എൻ ബി ടി യും ഇറക്കിയിട്ടുണ്ട്. പരിസ്ഥിതി സംബന്ധമായി കുട്ടികൾക്ക് വേണ്ടിയുള്ള പുസ്തകങ്ങൾ. ഒന്ന് ജെസിബിയുടെ കഥ രണ്ട്, അമ്മു എന്ന കടൽ ശാസ്ത്രജ്ഞ .ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഏറ്റവും നല്ല illustration നുള്ള അവാർഡ് കിട്ടിയിട്ടുണ്ട്. പെയിന്റിംഗ് എക്സിബിഷൻ നടത്തിയിട്ടുണ്ട്.. അക്കാദമിയുടെ സോളോ എക്സിബിഷനിൽ പങ്കെടുക്കുന്നുണ്ട്. കുട്ടിപ്പട്ടാളത്തിൻ്റെ കേരള പര്യടനം ‘ എൻ.പി ഹാഫിസ് മുഹ മ്മദ് , കുഞ്ഞുണ്ണിയുടെ യാത്ര പുസ്തകം ‘ എസ്. ആർ ലാൽ ‘ ആഫിക്കൻ നാടോടി കഥകൾ , കൂട്ടുകുടുന്ന കഥകൾ , എം ആർ രേണു കുമാറിന്റെ പുസ്തകങ്ങൾ, സ്വാതന്ത്രസമരത്തിലെ പെൺ പോരാളികൾ ഷൈന കക്കാട് .

ഡി വിനയചന്ദ്രന്റെ നാടോടിക്കഥകൾ എന്നീ പുസ്തകങ്ങളിലെ illustrations ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
Illustration അഥവാ ചിത്രീകരണം ജോലിയും ഒരു വരുമാനം മാർഗ്ഗവും ആയതുകൊണ്ട് പെയിന്റിങ്ങിന് അധികം സമയം കിട്ടാറില്ല എന്നുമുണ്ട്. ഇന്ത്യയിൽ അതിന് വലിയ പ്രാധാന്യം – space -കൊടുക്കുന്ന പ്രസിദ്ധീകരണങ്ങളൊക്കെ കുറവാണ്. ചിലപ്പോൾ നമ്മൾ ചെയ്ത നല്ല വർക്കുകൾ ചെറിയ സ്പേസിലാണ് അവർ പ്രിന്റ് ചെയ്യുക. ഒരു സ്പേസ് ഫില്ലർ എന്നതിനപ്പുറം അതിന്റെ കലാമൂല്യം എത്ര ആളുകൾക്ക് അറിയുമെന്നു അറിയില്ല. നമ്മൾ വളരെ പെട്ടെന്ന് ചെയ്ത ചില വർക്കുകൾ അവർ വലുതായിട്ട് കൊടുക്കും. നല്ല രീതിയിൽ വരണമെന്നില്ല വർക്കുകൾ.
ചോദ്യം : നാഷണൽ ബുക്ക് ട്രസ്റ്റിന്റെ കുട്ടികൾക്കായുള്ള പുസ്തക രചന, വര എന്നിവയുടെ അനുഭവങ്ങൾ എങ്ങനെയാണ്?

ഉത്തരം : കുട്ടികൾക്ക് വേണ്ടി illustration ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാമതായി ഒരു കുട്ടിത്തം നമ്മുടെ ചിത്രീകരണത്തിൽ ഉണ്ടാവണം. നമ്മൾ ഉപയോഗിക്കുന്ന നിറങ്ങൾ കുട്ടികൾക്ക് വളരെ പെട്ടെന്ന് കൗതുകം ജനിപ്പിക്കുന്നവയാവണം. Cool ആയ നിറങ്ങൾ ആണ് കുട്ടികൾക്കായി ഉപയോഗിക്കേണ്ടത്. ശരിക്കും നമ്മൾ കുട്ടികളുടെ മനശാസ്ത്രം ഒക്കെ പഠിക്കണം. എങ്ങിനെയുള്ള പുസ്തകങ്ങളാണ് കുട്ടികൾക്ക് ഇഷ്ടപ്പെടുക? നമ്മുടെ സംസ്ഥാനത്തും രാജ്യത്ത് തന്നെ പൊതുവേയും ഇല്ലസ്ട്രേഷനിൽ കുട്ടികൾക്ക് എന്ന് വലിയ പ്രാധാന്യം കൊടുക്കുന്നില്ല. വിദേശ പുസ്തകങ്ങൾ നോക്കണം. അവർ അവരുടെ കഥാപുസ്തകങ്ങളിൽ 80 ശതമാനം വരെ ചിത്രങ്ങൾ ആക്കി കുട്ടികളെ വേറൊരു ലോകത്തേക്ക് കൊണ്ടുപോകും. കുട്ടികൾ കഥകളും കവിതകളും ഇഷ്ടപ്പെടുന്ന രീതിയിലായിരിക്കണം പുസ്തകങ്ങളിൽ illustration ചെയ്യേണ്ടത്. അതിലൊക്കെ നമുക്ക് ഏറെ പഠിക്കാനുണ്ട്. പല ആർട്ടിസ്റ്റുകളും പല രീതിയിലാണ് design ചെയ്യുക. ചിലർ കൊലാഷ് ആയിട്ടായിരിക്കും ചെയ്യുക. ചിലർ 3ഡി ആയിട്ട് ചെയ്യും. എൻ ബി ടി എന്റെ ഒരു പുസ്തകമേ ചെയ്തിട്ടുള്ളൂ. അത് 16 ഇന്ത്യൻ ഭാഷകളിൽ ചെയ്തു. ഫ്രഞ്ച് ജർമൻ ഭാഷകളിലും അത് തർജമ ചെയ്തിട്ടുണ്ട്. അത് രണ്ടും കുറച്ചു കൂടി നന്നായിട്ടുണ്ട് എന്ന് പറയാം. എൻ ബി ടി ആർട്ടിസ്റ്റുകൾക്ക് നല്ല പരിഗണന കൊടുക്കുന്നുണ്ട്.
ചോദ്യം : ഇഷ്ടപ്പെട്ട ചിത്രകാരന്മാർ ആരൊക്കെയാണ്? ഏതുതരത്തിലെ ചിത്രങ്ങൾ വരയ്ക്കാനാണ് കൂടുതൽ താല്പര്യം?
ഉത്തരം : എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രകാരൻ ശരിക്ക് നോക്കിയാൽ പാ ബ്ലോ പിക്കാസോ ആണ്. അദ്ദേഹം ചെയ്യുന്ന ഡ്രോയിങ്ങുകളും പെയിന്റിംഗുകളും – ഇത്രയും ഫ്രീഡത്തോടെ ചെയ്യുന്ന ആർട്ടിസ്റ്റുകൾ വേറെ ഉണ്ടോ എന്നറിയില്ല. ഗോർണിക്ക… മറ്റു പല ചിത്രങ്ങളും… വളരെ രസമായിട്ട് ഒരു മാജിക് പോലെയാണ് അദ്ദേഹം ചെയ്യുന്നത്. നമുക്ക് അദ്ദേഹത്തിൽ നിന്നൊക്കെ കുറെ പഠിക്കാനുണ്ട്.. മറ്റ് പലരും, ഇന്ത്യയിലും ആർട്ടിസ്റ്റുകൾ നല്ലവർക്ക് ചെയ്യുന്നവരുണ്ട് അവരിൽ നിന്നൊക്കെ പഠിക്കാനും ഉണ്ട്.. അങ്ങനെ പഠിക്കുമ്പോഴാണ് ഓരോ ആർട്ടിസ്റ്റ്കളുടെ വർക്ക് എന്താണെന്നും life എന്താണെന്നും ഒക്കെ അറിയുക.

ചോദ്യം: ലിറ്ററേച്ചർ ഫെസ്റ്റിവലുകളുടെ കാലത്ത് ചിത്രകാരന്മാരെ പരിഗണിക്കുന്നുണ്ടോ?

ഉത്തരം: ലിറ്ററേച്ചർ ഫെസ്റ്റിവലുകൾ നോക്കിയാൽ അവ കേവലം ബിസിനസ് ആയിട്ടാണ് എനിക്ക് തോന്നുന്നത്. അല്ലാതെ ഒന്നുമല്ല. ഇപ്പോൾ ഡിസി, മാതൃഭൂമി,മനോരമ തുടങ്ങിയ പബ്ലിഷിങ് സ്ഥാപനങ്ങൾ അല്ലേ ഫെസ്റ്റിവൽ നടത്തുന്നത്.. നിയമസഭാ ഫെസ്റ്റിവൽ ഉണ്ടായി. അവരുടെ പുസ്തകങ്ങൾ ചെലവാവാനുള്ള ഫെസ്റ്റിവൽ, ബിസിനസ് തന്ത്രത്തിന്റെ ഒരു ഭാഗം ആയിട്ടു മാത്രമേ കാണാൻ പറ്റുന്നുള്ളൂ. കേരളത്തിൽ പ്രസിദ്ധീകരണങ്ങളിൽ illustration ചെയ്യുന്ന ധാരാളം ആർട്ടിസ്റ്റ്കൾ ഇല്ലേ? അതുകൊണ്ട് ഉപജീവനം കഴിക്കുന്നവർ. അവരെയൊന്നും ഇവർ വിളിക്കാറില്ലല്ലോ. പുസ്തകങ്ങൾ ചിലവാവാൻ സഹായിക്കുന്ന കുറെ എഴുത്തുകാരെയൊക്കെ വിളിച്ചുകൂട്ടി ഒരു തട്ടിക്കൂട്ട് പരിപാടിയായിട്ടേ എനിക്ക് അതിനെ കാണാൻ പറ്റുന്നുള്ളൂ. പിന്നെ അവർ പറയും സംവാദങ്ങളുണ്ട് എന്നൊക്കെ.. കുറേ ആളുകൾ കൂടിയിരുന്ന പലതും പറയും. അവർ പറയുന്നതൊക്കെ സാധാരണ വായനക്കാരിലേക്ക് എത്രയെത്തുന്നുണ്ട് എന്നൊന്നും പറയാൻ പറ്റില്ല. അതൊന്നും കാര്യമാക്കാതെ ബിസിനസ്, വിൽപ്പന മാത്രം ലക്ഷ്യമാക്കിയിട്ടുള്ള ഒരു പരിപാടി എന്നാണ് എന്റെ അഭിപ്രായം.
കവര്: ജ്യോതിസ് പരവൂര്
“അല്ലോഹലൻ” എന്ന നോവലിനെക്കുറിച്ച് അംബികാസുതൻ മാങ്ങാടുമായി മുരളി മീങ്ങോത്ത് നടത്തുന്ന സംഭാഷണം :
അഭിമുഖത്തിന്റെ ലിഖിതരൂപം താഴെ വായിക്കാം :
ചോദ്യം : നമസ്കാരം, മിത്തുകൾ എന്നും പുഷ്പിച്ചു നിൽക്കുന്നത് ചരിത്രത്തിന്റെ വേരുകളിലാണ് എന്ന് “മരക്കാപ്പിലെ തെയ്യങ്ങൾ” എന്ന നോവലിൽ എഴുതിയിട്ടുണ്ടല്ലോ. അല്ലോഹലൻ എന്ന പതിനാലാം നൂറ്റാണ്ടിലെ കഥ- അതിന്റെ ഒരു ആരംഭഘട്ടം എങ്ങനെയായിരുന്നു? മടിയൻ കോലോത്തെ സ്വരൂപാചാരം വായിച്ച് തുടങ്ങിയത് കൊണ്ടാണോ അങ്ങനെ ഒരു ആലോചന ഉണ്ടായത് തുടക്കം ഒന്ന് പറയാമോ?
ഉത്തരം : അല്ലോഹലൻ എന്ന നോവൽ 1980കളുടെ അവസാനവർഷങ്ങളിലാണ് മനസ്സിലേക്ക് കടന്നുവരുന്നത്. മാങ്ങാട് നിന്നും കാഞ്ഞങ്ങാട് നഗർ കോളേജിലേക്ക് ബസ്സിൽ യാത്രചെയ്യുന്ന സമയത്ത് മടിയൻകോലം എന്ന വലിയ പേര് റോഡരികിൽ കാണുമായിരുന്നു. തെയ്യങ്ങൾ നടക്കുന്ന സ്ഥലത്തൊക്കെ പോകുന്ന സ്വഭാവമുള്ളതുകൊണ്ട്, ധാരാളം ഫീച്ചറുകൾ ഒക്കെ എഴുതുന്ന സ്വഭാവം ചെറുപ്പകാലത്ത് ഉണ്ടായിരുന്നതുകൊണ്ട്, സ്വാഭാവികമായിട്ടും മടിയൻ കോലോത്ത് എത്തുകയും അല്ലോഹലനെ കുറിച്ചുള്ള ഐതിഹ്യങ്ങൾ കേൾക്കുകയും ചെയ്തു. അല്ലോഹലൻ ചതിയിൽ കൊല്ലപ്പെട്ടു എന്നും. ഇപ്പോൾ ഉള്ള ക്ഷേത്രത്തിന്റെ മുമ്പിൽ കിഴക്ക് വലിയ കുളമുണ്ട്. വടക്കുവശത്ത് അത്ര വലുതല്ലാത്ത ഒരു കുളവുമുണ്ട്. മടിയൻ കോലോം അല്ലോ ഹലനെ കൊന്ന് വടക്കുവശത്തുള്ള കുളത്തിന്റെ ഉള്ളിലെ കിണറിലേക്ക് താഴ്ത്തി എന്നാണ് നാട്ടുകാർ വിശ്വസിക്കുന്ന ഒരു കഥ. തലമുറ തലമുറയായിട്ട് അവർക്ക് കൈമാറി കിട്ടിയതായിരിക്കും. അത് എന്നെ വല്ലാതെ ആകർഷിച്ചിട്ടുണ്ട്. അതുപോലെ ക്ഷേത്രപാലകൻ ദൈവം മടിയൻകോലോത്ത് എത്തുകയും കാളരാത്രി ദേവിക്ക് വേണ്ടി ചുടുന്ന നെയ്യപ്പത്തിന്റെ മണം കേട്ട് യാത്ര തുടരാതെ അവിടെ നിൽക്കുകയും ചെയ്തു എന്നും ഐതിഹ്യമുണ്ട്. ഇതൊക്കെയാണ് ആദ്യകാലത്ത് ഞാൻ കേൾക്കുന്നത്. ഇതൊക്കെ എന്റെ മനസ്സിൽ കയറിപ്പറ്റുകയും വേര് പിടിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും 2005 കാലത്താണ് ‘സ്വരൂപ ആചാരം’ ഞാൻ വായിക്കുന്നത്ഡോ.ഡോക്ടർ ശ്രീ ബാലൻ എഡിറ്റ് ചെയ്ത അജനൂർ ഗ്രാമപഞ്ചായത്തിന്റെ ചരിത്രം ഐതിഹ്യം, കൃഷി തുടങ്ങിയിട്ടുള്ള കാര്യങ്ങൾ വിശദീകരിക്കുന്ന ഒരു പുസ്തകമാണ് ഇത്. അതിൽ അനുബന്ധമായിട്ട് സ്വരൂപാചാരം കൊടുത്തിട്ടുണ്ട്. അതിലും അലോഹലന്റെ കഥയുണ്ട്.കൂടാതെ മറ്റൊരു അനുബന്ധമായി കൊടുത്തിട്ടുള്ള ദേർമൻ നായർ എഴുതിയ ചരിത്രത്തിലും അല്ലോഹലന്റെ കഥ കൊടുത്തിട്ടുണ്ട്. തോറ്റത്തിലും ദേർമൻ നായർ എഴുതിയ ചരിത്രത്തിലും തെയ്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ചില പുസ്തകങ്ങളിലും അല്ലോഹലന്റെ കഥയുണ്ട്.അവിടെയൊക്കെ അല്ലോ ഹലൻ ഒരു ദുഷ്ടനായിട്ടാണ് വരുന്നത്. എവിടെയും അയാൾ ഒരു നല്ല ആളായി അവതരിപ്പിക്കപ്പെട്ടിട്ടില്ല. പക്ഷേ കൂടുതൽ പഠിച്ചപ്പോൾ എന്റെ നോവലിൽ അല്ലോഹലനെ കുറിച്ച് അങ്ങനെ എഴുതണമെന്ന് തോന്നി. ഒരു നല്ല മനുഷ്യനായി, ദളിതർക്കും സ്ത്രീകൾക്കും പ്രകൃതിക്കും വേണ്ടി നിൽക്കുന്ന, നന്മയുള്ള, കരുണയുള്ള നീതിയുള്ള, ബൗദ്ധ മതത്തോടും മറ്റും തുല്യതയോടെ പെരുമാറുന്ന, അവർക്ക് രക്ഷ കൊടുക്കുന്ന ഒരു നാടുവാഴിയായിട്ടാണ് എനിക്ക് എഴുതാൻ തോന്നിയത്. അങ്ങനെയാണ് എഴുതാൻ തുടങ്ങുന്നത്. 2004 2005 കാലഘട്ടത്തിൽ ഒക്കെ ആലോചനകൾ നടക്കുന്നുണ്ടെങ്കിലും 2006 ‘എൻമകജെ’ നോവലിലേക്ക് കടക്കേണ്ടി വന്നു. എൻമകജെ എഴുതിക്കഴിഞ്ഞിട്ട് അല്ലോ ഫലന്റെ രചനയിലേക്ക് കടക്കാം എന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ എന്മകജെ നോവൽ എഴുതി കഴിഞ്ഞതോട്കൂടി ഞാൻ മാനസികമായി വല്ലാതെ തളരുകയും ഇനി ജീവിതത്തിൽ ഒരിക്കലും നോവൽ എഴുതില്ല എന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്യുന്നു. കാരണം എന്മകജെ നോവലിൽ വരുന്ന കുഞ്ഞുങ്ങളും അമ്മമാരും ഒക്കെ കഥാപാത്രങ്ങൾ അല്ല. ശരിക്കും എനിക്ക് നേരിട്ട് അറിയാവുന്ന മനുഷ്യരാണ്. വല്ലാതെ ജീവിതം ബുദ്ധിമുട്ടിച്ച കഷ്ടപ്പെട്ട, ഇരകളാക്കപ്പെട്ട മനുഷ്യരാണ്. അവരുടെ സങ്കടങ്ങൾ വല്ലാതെ വേട്ടയാടിയിരുന്നു. അതുകൊണ്ട് 10 വർഷത്തോളം ഞാൻ നോവൽ എഴുതുന്നതിനെപ്പറ്റി ആലോചിക്കുകപോലും ചെയ്തില്ല. 10 വർഷം കഴിഞ്ഞപ്പോഴാണ് നോവൽ എഴുതേണ്ടതുണ്ട് എന്നും എഴുതാതിരിക്കുന്നതെന്തിനാണെന്നും തോന്നുകയും, ‘മാക്കം എന്ന പെൺ തെയ്യം’ എന്ന നോവൽ എഴുതുകയും ചെയ്തത്. അത് 17 ആം നൂറ്റാണ്ടിലെ കഥയാണ്. പക്ഷേ അതിനുള്ളിൽ ഒരു ചരിത്രമുണ്ട്. അത് എഴുതി കഴിഞ്ഞപ്പോൾ എനിക്ക് പതിനാലാം നൂറ്റാണ്ടിലേക്ക് ഇറങ്ങി വരിക കുറച്ചുകൂടി എളുപ്പമായി. അങ്ങനെയാണ് ഉടനെ ‘അല്ലോഹലൻ’ പുറത്തുവരുന്നത്. ഈ നോവൽ എഴുതാനാണ് ഞാൻ ഏറ്റവും കഷ്ടപ്പെട്ടിട്ടുള്ളത്. രണ്ടുമൂന്നു വർഷത്തെ കഠിനമായ അധ്വാനം ആ പുസ്തകത്തിന് പിന്നിലുണ്ട്.

ചോദ്യം : ഈ നോവൽ ചീമ്പോളു, പൊന്നിയമ്മ തെയ്യം, പങ്കപിള്ള, തങ്കച്ചി തുടങ്ങിയ വളരെ ശക്തരായ സ്ത്രീകഥാപാത്രങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ്. പതിനാലാം നൂറ്റാണ്ടിലെ ഒരു കഥ പറയുമ്പോൾ ഇങ്ങനെയുള്ള സ്ത്രീ സാന്നിധ്യം ഉണ്ടാവണം എന്ന് പ്രത്യേകിച്ചുള്ള ഒരു പദ്ധതി ഉണ്ടായിരുന്നോ? അതോ അത് സ്വാഭാവികമായി വന്നു ചേർന്നതാണോ?
ഉത്തരം : നോവൽ എഴുതുന്ന സമയത്ത് അങ്ങനെ വളരെ തന്റേടികളായ സ്ത്രീ കഥാപാത്രങ്ങളെ കൊണ്ടുവരണമെന്ന് ഒന്നും ആലോചിച്ചിട്ടില്ല. എന്നാൽ ഒന്നാമത്തെ അദ്ധ്യായം തുടങ്ങുമ്പോൾ തന്നെ ചെമ്പിളു പ്രത്യക്ഷപ്പെടുകയാണ്. അതെന്റെ ഭാവനയിലുള്ള കഥാപാത്രമാണ്, ചരിത്രത്തിൽ അങ്ങനെ ഒരു കഥാപാത്രമില്ല- ചേമ്പുളു ധീരമായി പോരാടുന്ന ഒരു ദൃശ്യത്തോട് കൂടിയാണല്ലോ നോവൽ തുടങ്ങുന്നത്. അല്ലോഹലൻ സ്വന്തം ഉടവാൾ അവൾക്ക് കൊടുക്കുകയും ചെയ്യുന്നു. ദളിതരായ പെൺകുട്ടികളെ അപമാനിക്കുന്ന മേൽ ജാതിക്കാരായ പുരുഷന്മാരെ കൊന്നുകളയാനാണ് അല്ലോഹലൻ അവൾക്ക് ആ വാൾ സമ്മാനിക്കുന്നത്. പൊന്നിയമ്മ തെയ്യവും നോവലാലോചിക്കുന്ന സമയത്ത് കയറിവന്ന ഒരു ചെറിയ കഥാപാത്രമാണെങ്കിലും എഴുതി വന്നപ്പോൾ എന്നെ തന്നെ അതിശയിപ്പിക്കുന്ന ഒരു കഥാപാത്രമായി മാറുകയാണ് ഉണ്ടായത്. അവസാനം വരെ അവൾ വായനക്കരെ പിന്തുടരുകയും ചെയ്യുന്നുണ്ട്. ദേഹത്തിൽ ആകമാനം പാമ്പുകളെ വളർത്തി അവൾ. ഒരിക്കൽ മാനഭംഗപ്പെട്ട ആ പെൺകുട്ടി പിന്നീട് പുരുഷന്മാരിൽ നിന്നും തന്റെ ശരീരത്തെ കാത്തുരക്ഷിക്കാനും തന്നെ മാനഭംഗം ചെയ്ത പുരുഷനോട് പ്രതികാരം ചെയ്യാനും ആയിട്ടാണ് വാളും ശരീരം മുഴുവൻ പാമ്പുകളുമായിട്ട് പുറത്തിറങ്ങി നടക്കുന്നത്. പക്ഷെ അവളുടെ മരണം വളരെ സങ്കടകരമായ ഒരു അനുഭവം ആണ്. അല്ലോഹലനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അവൾക്ക് അതിനു സാധിച്ചില്ല. അതുപോലെതന്നെ പങ്കിപ്പിള്ളയാതിരിയും തങ്കച്ചിയും തന്റേടമുള്ള കഥാപാത്രങ്ങൾ ആയിട്ടാണ് വരുന്നത്. അത് മനഃപൂർവം ചെയ്യുന്നതല്ല. നോവൽ എഴുതുന്ന സമയത്ത് പരിസ്ഥിതി അങ്ങനെ കൊണ്ടുവരേണ്ടതില്ല എന്ന് തീരുമാനിച്ചെങ്കിലും എഴുതി വന്നപ്പോൾ നമ്മുടെ നിയന്ത്രണങ്ങളൊക്കെ തകിടം മറിച്ചുകൊണ്ട് പരിസ്ഥിതി കുറേക്കൂടി വിശദമായിട്ട് ഉടനീളം കടന്നു വരുന്നുണ്ട്. എന്റെ എഴുത്തിന്റെ ആദ്യകാലംമുതലേ സ്ത്രീ – പരിസ്ഥിതി-ദളിത് വിഷയങ്ങൾ ആവർത്തിച്ചാവർത്തിച്ചു കടന്നുവരുന്നത് കണ്ടിട്ടുണ്ട്. അതുപോലെ സ്വാഭാവികമായിട്ട് സ്ത്രീപക്ഷ രചനകൾ ധാരാളമായി എഴുതിയിട്ടുള്ള ആളെന്ന നിലയിൽ ഈ നോവലിലും സ്ത്രീകൾ വളരെ തന്റേടികൾ ആയിട്ട് കടന്നുവരുന്നു എന്നുള്ളതാണ്. അതായത് മനപ്പൂർവ്വം സൃഷ്ടിച്ച കഥാപാത്രങ്ങൾ അല്ല. സ്വാഭാവികമായി തന്റേടികൾ ആയി കടന്നുവന്ന കഥാപാത്രങ്ങളാണ് ഇവരെല്ലാം.
ചോദ്യം : കാസർഗോഡൻ പദങ്ങൾ വളരെ സമൃദ്ധമായി ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. സാധാരണമല്ലാത്ത പ്രയോഗങ്ങൾ, അധികം കാണപ്പെടാത്ത അല്ലെങ്കിൽ നമ്മുടെ പഴയകാലത്തേക്ക് കൊണ്ടുപോകുന്ന അനേകം പദങ്ങൾ നോവലിൽ കാണാം. ചിലത് പറയാണെങ്കിൽ അണയഭാരം, വായ്ക്കിട്, ഏശാകൃതി, ദമ്മയ്യ, ദക്കയ്യ, പർദി, ചൊക്ക്, പൂതപ്പാനി .. അതിനായി അക്കാലത്തെ കാസർഗോഡൻ പദങ്ങളെയും പ്രയോഗങ്ങളെയും കുറിച്ച് ഒരു അന്വേഷണം ഉണ്ടായിരുന്നോ?
ഉത്തരം : എന്റെ മറ്റു കൃതികളിൽ എന്നപോലെ കാസർകോട്ടിലെ നാട്ടുഭാഷാ പദങ്ങൾ ധാരാളമായിട്ട് അലോഹലൻ എന്ന നോവലിൽ കടന്നുവരുന്നുണ്ട്. പതിനാലാം നൂറ്റാണ്ടിലെ കഥ പറയുമ്പോൾ നമുക്ക് പഴയ പദങ്ങൾ തേടി പോകേണ്ടിവരും. അങ്ങനെ എവിടെയും ഞാൻ തേടി പോയിട്ടില്ല. എന്റെ മനസ്സിൽ തന്നെ എഴുതുമ്പോൾ വരുന്ന പദങ്ങളാണ്. ‘അണയഭാരം, തുപ്പുന്ന’ പോലുള്ള പദങ്ങളൊക്കെ എത്രയോ കാലമായിട്ട് മനസ്സിലുള്ളതാണ്. ‘പൊഞ്ഞാറ്’ എന്ന് പറയുന്നത് നാട്ടുഭാഷാനിഘണ്ടു ഞാൻ എഡിറ്റ് ചെയ്തിട്ടുണ്ട്, 2004 ൽ. അത് മലയാളത്തിലെന്നല്ല ഇന്ത്യൻ ഭാഷകളിൽ തന്നെ ആദ്യത്തെ നാട്ടുഭാഷാ നിഘണ്ടുവാണ്. അതിൽ രണ്ടായിരത്തിലധികം കാസർകോട്ടെ നാട്ടുഭാഷ വാക്കുകൾ ശേഖരിച്ചിട്ടുണ്ട്. കാസർകോട്ട് നാട്ടുഭാഷ എന്ന് പറയുന്നത് ഒരു രത്നഖനിയാണെന്ന് തോന്നിയിട്ടുണ്ട്. നക്ഷത്രങ്ങൾ പോലെ തിളങ്ങുന്ന നാട്ടുഭാഷാ പദങ്ങൾ എത്രയോ ഉണ്ട്. പക്ഷെ ഉപയോഗിക്കാതെ അത് മുഴുവൻ നിറംകെട്ടുപോകുന്ന ഒരു സാഹചര്യവും ഉണ്ട്. നമ്മൾ അത്തരം നാട്ടുഭാഷാപദങ്ങൾ മുഴുവൻ തിരിച്ചുപിടിക്കേണ്ടതുണ്ട്. നാട്ടുഭാഷാ പദങ്ങളുടെ സൗന്ദര്യം കൃതികൾക്കും വലിയ ശോഭ കൊടുക്കും. സ്വാഭാവികമായ സംഭാഷണങ്ങൾ ഉണ്ടാക്കാനും ഒക്കെ നാട്ടുഭാഷാ ആവശ്യമാണ്. ആദ്യകാലം മുതലേ ഞാൻ നോവലുകളിലും എല്ലാ കഥകളിലും നാട്ടുഭാഷ ഉപയോഗിക്കുന്നത് ഒരു കൃത്യമായ രാഷ്ട്രീയ ബോധ്യത്തോടുകൂടിയിട്ടാണ്. ഒരു പ്രതിരോധം എന്നുള്ള നിലയിലാണ്. കാരണം നാട്ടുഭാഷ എന്നുള്ളത് മാനക ഭാഷയിൽ നിന്നും വ്യത്യസ്തമായി നമ്മുടെ സ്വത്വത്തിന്റെ ഒരു നാരായവേരാണ്. ഗ്ലോബലൈസേഷന്റെ സാഹചര്യത്തിൽ അല്ലെങ്കിൽ പുത്തൻ ലോകക്രമത്തിൽ അതിരുകളെല്ലാം മായുന്ന ഒരു ലോകജീവിതം സംജാതമാകുന്ന ഘട്ടത്തിൽ നമ്മുടേതായിട്ടുള്ള ഒരു സംസ്കാരമാണ് നാട്ടുഭാഷ. നമ്മുടെ സ്വത്വത്തിന്റെ അടയാളമാണ്. ആ നാട്ടുഭാഷയെ സംരക്ഷിക്കുക എന്നുള്ളത്, അതുവഴി നമ്മുടെ സ്വത്വം കാത്തുരക്ഷിക്കുക എന്നു പറയുന്നത് ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. കാസർകോട്ടേ നാട്ടുഭാഷ ശ്രേഷ്ഠമാണ് എന്ന് ഫിക്ഷനിലൂടെ ആദ്യം നമുക്ക് പറഞ്ഞുതന്നത് ബാലകൃഷ്ണൻ മാങ്ങാടാണ്. എന്റെ ജ്യേഷ്ഠ സഹോദരനായ അദ്ദേഹത്തിന്റെ നോവലുകളിലും കഥകളിലും ഒക്കെ നാട്ടുഭാഷ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട് ആ കാലത്ത് ഈ കാസർകോട്ട് നാട്ടുഭാഷ ഉപയോഗിക്കുന്നതുകൊണ്ട് പരിഹസിക്കപ്പെട്ട ഒരു എഴുത്തുകാരനും കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പിന്നാലെ വന്ന ഞങ്ങളൊക്കെ നാട്ടുഭാഷ ധാരാളമായി ഉപയോഗിക്കാൻ തുടങ്ങി . പിൽക്കാലത്ത് സിനിമയിൽ കാസർകോടൻഭാഷ വന്നപ്പോൾ അത് മികച്ചതാണ് എന്നും ശ്രേഷ്ഠമാണ് എന്നുമുള്ള നിലയിലും ഒക്കെ ആളുകൾ വലിയ പ്രാധാന്യം കൊടുക്കുകയും അംഗീകരിക്കുകയും ചെയ്തു. പക്ഷെ അതിന്റെയൊക്കെ തുടക്കം കഥയിലും നോവലിലും ആണ് ആദ്യം ഉണ്ടായത് എന്നുള്ളത് പലരും മറന്നുപോകുന്നുണ്ട്.

അംബികാസുതൻ മാങ്ങാട്
ചോദ്യം : കാസർഗോഡൻ വാമൊഴി ഉപയോഗിച്ചത് പോലെതന്നെ കാസർകോടൻ ആചാരങ്ങൾ, പ്രത്യേകിച്ച് മറ്റു ദേശങ്ങളിൽ നിന്നും വിഭിന്നമായി ഇവിടെ ഉണ്ടായിരുന്നവ, പൊലിയന്ത്രൻ പാല, മർത്ത് കളി, ബന്ത്ര് കോലപ്പൻ തുടങ്ങിയവ… ഇവയെ കുറിച്ചുള്ള വിവരശേഖരണം എങ്ങനെയായിരുന്നു?
ഉത്തരം : അല്ലോഹലൻ എന്ന നോവലിൽ കാസർഗോഡിന്റെ, തുളുനാടിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ധാരാളമായി കടന്നുവരുന്നുണ്ട്. കാരണം ഈ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളും എല്ലാം ജാതിയിൽ ബന്ധിതമാണ്എല്ലാം. അതുകൊണ്ട് ജാതിയെക്കുറിച്ച് പറയുന്ന ഒരു നോവലിൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉറപ്പായിട്ടും വേണ്ടതാണ്. മറ്റ് നാടുകളിൽ നിന്നും വ്യത്യസ്തമായിട്ട് തുളുനാടിന് പ്രത്യേകമായ ഒരു സംസ്കൃതി ഉണ്ട്. ഇവിടെ സുഗ്രീവൻ അല്ല ബാലിയാണ് ദൈവമായിട്ട് ആരാധിക്കപ്പെടുന്നത് തെയ്യത്തിൽ. ശ്രീരാമന്റെ സുഹൃത്തായ സുഗ്രീവൻ അല്ല ശത്രുവായ ബാലിയാണ് ഇവിടെ ദൈവത്തെ പോലെ ആരാധിക്കപ്പെടുന്നത്. അതുപോലെ പുലിയന്ത്രം എന്ന ചടങ്ങിൽ വാമനൻ അല്ല, മഹാബലിയാണ് ദൈവത്തെ പോലെ ഇവിടെ പൂജിക്കപ്പെടുന്നത്. ഇതിനൊക്കെ ഗവേഷണം വേണ്ടി വന്നിട്ടുണ്ടോ എന്ന് ചോദിച്ചാൽ കുട്ടിക്കാലം മുതൽ തന്നെ ഇതൊക്കെ പഠിക്കാൻ ശ്രമിക്കുന്ന ഒരാളെന്ന നിലയിലും ലേഖനങ്ങളിലും കഥകളിലും നോവലുകളിലും ഒക്കെ എഴുതിയിട്ടുള്ള ഒരാൾ എന്ന നിലയിലും എനിക്ക് അറിയാവുന്ന കാര്യങ്ങളാണ്. അതിനു വേണ്ടിയിട്ട് പ്രത്യേകമായി പഠിച്ചിട്ടൊന്നുമില്ല. ഉദാഹരണത്തിന് പുലിയന്ത്രം എന്ന് പറയുന്ന ഒരു ചടങ്ങ് ബലി ആരാധനയാണ്. ഞങ്ങടെ ഒക്കെ വീടുകളിൽ കുട്ടിക്കാലത്ത് ഉണ്ടായിരുന്നു ഈ ചടങ്ങ്. ഇപ്പോഴും ഒരുപാട് വീടുകളിൽ അതുപോലെ ശാസ്താവിന്റെ അമ്പലങ്ങളിൽ, നൂറുകണക്കിനാളുകൾ പങ്കെടുക്കുന്ന വലിയ ആഘോഷമായി ഇപ്പോഴും ഈ ബലിപൂജ നടക്കുന്നുണ്ട്. പാലമരത്തിന്റെ കൊമ്പിൽ വിളക്ക് കത്തിച്ചിട്ട് ദീപാവലി ദിവസം മഹാബലിയെ ക്ഷണിക്കുന്ന ചടങ്ങാണ്. ‘പുലിയന്ത്രാ പുലിയന്ത്ര ഹരി ഓം’ എന്ന് വിളിച്ചിട്ടാണ് ക്ഷണിക്കുന്നത്. പക്ഷേ പുലിയന്ത്രൻ ബലീന്ദ്രനാണെന്നോ ഇത് മഹാബലി പൂജയാണോ എന്നോ ഈ പ്രദേശത്തുള്ള ആർക്കും അറിയില്ല എന്നുള്ളതായിരുന്നു ഏറ്റവും രസകരമായ വസ്തുത. ഗവേഷണം ചെയ്തിട്ട് 2002ലാണ് ഞാൻ ആദ്യത്തെ ലേഖനം മലയാള മനോരമയിൽ എഴുതുന്നത്. 2003ൽ ഞാനിതിനെ കുറിച്ച് ഒരു ദീർഘമായ ലേഖനം മാതൃഭൂമി സപ്ലിമെന്റിൽ എഴുതുന്നുണ്ട്. പിന്നീട് പലയിടങ്ങളിലായി ലേഖനങ്ങൾ എഴുതുകയും 2018ൽ ഇ തിനെക്കുറിച്ചു ഡോക്യുമെന്ററി എടുക്കുകയും ചെയ്യുന്നുണ്ട്. 2002ൽ ഈ ഒരു തിയറി ഞാൻ അവതരിപ്പിക്കുമ്പോൾ വലിയ പരിഹാസങ്ങൾ എനിക്ക് ചുറ്റും ഉണ്ടായിരുന്നു. ചില മാധ്യമ സുഹൃത്തുക്കളും ചരിത്ര അധ്യാപകരും ഒക്കെ എന്നെ പരിഹസിച്ച കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ നൂറ്റാണ്ട് കഴിയുമ്പോ ഇന്ന് മാധ്യമങ്ങളെല്ലാം മഹാബലി പൂജയാണ് എന്നുള്ള നിലയിലാണ് ദീപാവലി ദിവസം നടക്കുന്ന ഈ ചടങ്ങിനെ വിവരിക്കുന്നത്. അതുപോലെ വിമർശിച്ച ചരിത്ര അധ്യാപകരും ഇത് ശരിയാണ് എന്ന വിശ്വാസത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. പുലിയന്ത്രം എന്ന വാക്ക് ഞാൻ ഉപയോഗിക്കുന്നതിന് മുമ്പ് ആരും ഉപയോഗിച്ചിട്ടില്ല. ആരും കുറിപ്പുകളോ ലേഖനങ്ങളും ഗവേഷണമോ ചെയ്തിട്ടില്ല. അതുകൊണ്ട് അതിനെക്കുറിച്ച് എഴുതുവാൻ എനിക്കാണ് ഏറ്റവും പറ്റുക. അത് എൻമകജെ നോവലിൽ ഞാൻ ചെറുതായി സൂചിപ്പിച്ചിട്ടുണ്ട്. ഈ നോവലിൽ ഒരു ചാപ്റ്റർ ആയിട്ടു തന്നെ പുലിയന്ത്രത്തിനെകൊണ്ടുവരുന്നുണ്ട്. അത് കൊണ്ടുവരാൻ കാരണം,പുലിയന്ത്ര ചടങ്ങിൽ പലപല ജാതിയിൽപ്പെട്ട ആളുകൾക്ക് ഓരോ ഉത്തരവാദിത്തങ്ങൾ ഉണ്ട്. അവരൊക്കെ ചേർന്നാണ് ഇത് നടത്തുന്നത്. അപ്പോൾ ജാതിയുടെ കുടിച്ചേലുകളും വഴിമാറലുകളും ഒക്കെ പറയുന്ന ഒരു നോവലിൽ ഇത്തരം അനുഷ്ഠാനങ്ങൾ പറയേണ്ടതുണ്ട്.
ചോദ്യം : ഇതിൽ സുശംബരൻ വളരെ വ്യക്തമായി പറയുന്നുണ്ട്, അധികാരികളുടെ പാദസേവ ചെയ്യുന്നവർക്ക് സ്ഥാനമാനങ്ങളും അലങ്കാരങ്ങളും മറ്റും എപ്പോഴും ലഭ്യമാകും. മറ്റുള്ളവർ അപമാനിക്കപ്പെടുകയും പുറന്തള്ളപ്പെടുകയും ആണ്. ഈ ഒരു പ്രസ്താവന സമകാലീന സമയത്തും വളരെ പ്രസക്തമാണ്. അധികാരത്തിന്റെ വടംവലി -അല്ലെങ്കിൽ മറ്റുള്ളവരെ പുറന്തള്ളുക, തനിക്ക് പ്രിയമായത് മാത്രം നടപ്പിൽ വരുത്തുക എന്നത്- 14ആം നൂറ്റാണ്ടിലും ഈ 21ആം നൂറ്റാണ്ടിലും ഒരുപോലെയാണ്, അല്ലേ?
ഉത്തരം : സുശംബരൻ പറയുന്നത് വളരെ കൃത്യമാണ് എന്ന് ചരിത്രം പഠിക്കുന്ന ആർക്കും മനസ്സിലാവും. എല്ലാകാലത്തും അങ്ങനെയാണല്ലോ. കുഞ്ചൻ നമ്പ്യാർ വളരെ പരിഹാസസ്വരത്തിൽ അത് പറഞ്ഞിട്ടുണ്ട്. അതുപോലെ എല്ലാ രാജാക്കന്മാരുടെ ചരിത്രവും പരിശോധിച്ചാൽ ഇത് വ്യക്തമാകും. മൈക്കൽആഞ്ചലോയും റാഫേലും വരുന്ന രണ്ട് കഥകൾ ഞാൻ എഴുതിയിട്ടുണ്ട്. അവയിലും ഞാൻ പറയുന്ന കാര്യം ഇത് തന്നെയാണ്. മൈക്കലാഞ്ചലോ അസാമാന്യപ്രതിഭ ഉള്ള ഒരാളാണ്. അദ്ദേഹം ആരുടെ മുമ്പിലും നട്ടെല്ല് കുനിക്കാനോ പാദസേവ ചെയ്യാനോ തയ്യാറായിരുന്നില്ല. എന്നാൽ റാഫേൽ തിരിച്ചായിരുന്നു. അതുകൊണ്ട് വലിയ അംഗീകാരങ്ങൾ അന്ന് കിട്ടി. പക്ഷേ നമുക്ക് ഇന്ന് അറിയാം കൂടുതൽ പ്രതിഭാസമ്പന്നൻ ആരാണ് എന്നുള്ളത്. ഏത് കാലത്തായാലും അധികാരത്തെ സേവ ചെയ്യുന്നവർക്ക് വലിയ ആനുകൂല്യങ്ങൾ കിട്ടുകയും അധികാരത്തിന്റെ കൂടെ നിൽക്കാത്തവർ പ്രതിപക്ഷത്താവുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന ഒരു സ്ഥിതി വിശേഷം ഉണ്ട്. പതിനാലാം നൂറ്റാണ്ടിൽ ആയാലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലായാലും അതിന് വലിയ വ്യത്യാസം ഇല്ല എന്ന് തന്നെയാണ് ഞാനും കരുതുന്നത്.
ചോദ്യം : ഇതിൽ തൊണ്ടച്ചൻ തെയ്യം ചോദിക്കുന്ന ചോദ്യം പരിസ്ഥിതിക പ്രാധാന്യമുള്ള ഒരു പ്രസ്താവനയാണ്. “ഒരു കുന്നന്നെ നായാടല്ലേ” എന്ന്. ഗാന്ധിജിയും പറയുന്നുണ്ടല്ലോ, നമുക്ക് ആവശ്യമുള്ളതെല്ലാം പ്രകൃതിയിൽ ഉണ്ട്. പക്ഷേ നമ്മുടെ ആവശ്യത്തിനപ്പുറം നമ്മുടെതൊന്നും പ്രകൃതിയിൽ ഇല്ല എന്ന്. നോവലിൽ ഈ ആശയം കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. അതുപോലെ പരിസ്ഥിതിയേയും ആ സമയത്തുള്ള സസ്യജീവിജാലങ്ങളെയും എല്ലാം വളരെ സൂക്ഷ്മമായി അവതരിപ്പിച്ചിട്ടുണ്ട്. ആ രീതിയിൽ ഒരു പാരിസ്ഥിതിക അന്വേഷണം നടന്നിരുന്നോ?
ഉത്തരം : അല്ലോഹലൻ എഴുതാൻ ആലോചിക്കുന്ന സമയത്ത് ഞാൻ ഈ നോവലിൽ പരിസ്ഥിതി അങ്ങനെ കടന്നു വരേണ്ടതില്ല എന്ന് നിശ്ചയിച്ചിരുന്നു. കാരണം നോവലൊന്ന് വ്യത്യസ്തമാവണം എന്നുള്ള ചിന്ത കൊണ്ടാണ്. പക്ഷേ നേരത്തെ പറഞ്ഞതുപോലെ പല പഴുതുകളിലൂടെയും പരിസ്ഥിതി കൂടുതലായിട്ട് എഴുത്തിൽ കടന്നു വന്നുകൊണ്ടിരുന്നു. പരിസ്ഥിതി എഴുതുമ്പോൾ അങ്ങനെ പ്രത്യേകിച്ച് അന്വേഷണങ്ങൾ എനിക്ക് വേണ്ടതില്ല. കാരണം പരിസ്ഥിതികഥകളും നോവലുകളും മലയാളത്തിൽ ഏറ്റവും കൂടുതൽ എഴുതുന്ന ഒരാൾ എന്ന നിലയിൽ സ്വാഭാവികമായിട്ടും അത് വന്നു ചേരുന്നതാണ്. തൊണ്ടച്ചൻ തെയ്യത്തിന്റെ ഉരിയാട്ടത്തിൽ ശരിക്കും ഉള്ളതാണ് ‘ ഒരു കുന്നിൽ നിന്നു തന്നെ നായാടല്ലേ’ എന്നത്. നായാട്ടുകാർ പല കുന്നുകളിലേക്ക് മാറിമാറി പോകണം. ഗോത്രപാരമ്പര്യത്തിന്റെ കാലത്ത് നായാട്ട് നിഷിദ്ധമായിരുന്നില്ല. അത് ജീവിതത്തിന്റെ ഭാഗമായിരുന്നു എന്ന് നമുക്കറിയാം. അപ്പോൾ ജീവജാലങ്ങൾക്ക് വലിയ നഷ്ടമുണ്ടാവില്ല. വംശനാശം ഉണ്ടാവില്ല. അതുകൊണ്ടാണ് മാറിമാറി ഉള്ള സ്ഥലങ്ങളിൽ പോകണം എന്ന് പറയുന്നത്. ഞാൻ എഴുതിയ’ ജപ്പാൻ വിശേഷങ്ങൾ’ എന്ന യാത്രാവിവരണത്തിൽ ജപ്പാനിലെ ഒസാക്ക നഗരത്തിലെ ഒരു തടാകത്തിൽ കണ്ടുമുട്ടിയ കക്ക വാരുന്ന ഒരു വൃദ്ധൻ പറയുന്ന ഒരു കാര്യമുണ്ട്.’ എല്ലാ ദിവസവും കക്ക വാരാൻ അവിടെ വരില്ല. വലയിട്ട് പിടിക്കില്ല. ചില ദിവസങ്ങളിലേ വരുള്ളൂ. വരുമ്പോൾ തന്നെ മാറിമാറി ദൂരെയുള്ള സ്ഥലങ്ങളിൽ നിന്നായിരിക്കും വലയിട്ട് കക്ക കോരിയെടുക്കുക. അത് കക്കയുടെ വംശത്തിന് നാശം വരാതിരിക്കാൻ ആണ്. അതൊരു വലിയ മുൻകരുതലാണ്. തൊണ്ടച്ചൻ തെയ്യത്തിന്റെ ഉരിയാട്ടത്തിൽ തന്നെ മറ്റൊരു വാക്യം ഉള്ളത് ഞാൻ എപ്പോഴും പറയാറുള്ളതാണ്. “അരിഞ്ഞു കുടിക്കല്ലേ, കറന്നു കുടിക്കേ”.. എന്നുവച്ചാൽ കറന്നു കുടിക്കാം. പശുവിന്റെ അകിട്ടിൽ പാലുണ്ട്. എന്നാൽ പാല് ഒരുമിച്ച് കിട്ടാൻ പശുവിന്റെ അകിട് അരിഞ്ഞാലോ? ചോര മാത്രമേ കിട്ടൂ. ഇത് തന്നെയാണ് ഗാന്ധിജി പറഞ്ഞത്. നമ്മുടെ ആവശ്യത്തിനു വേണ്ടതുണ്ട്, പക്ഷെ മനുഷ്യന്റെ അത്യാർത്തിക്ക് വേണ്ടതില്ല എന്ന്. മാർക്സും ഏൻഗൽസും പറഞ്ഞ കാര്യം തന്നെയാണ്, അതിനും മുമ്പ് സിയാറ്റിൽ മൂപ്പൻ പറഞ്ഞ കാര്യം തന്നെയാണ് അതിനും നൂറ്റാണ്ടുകൾക്ക് മുൻപ് വയനാട്ട് കുലവൻ എന്ന എന്ന തൊണ്ടച്ചൻ തെയ്യം നമുക്ക് പറഞ്ഞു തരുന്നത്.

മുരളി മീങ്ങോത്ത് നോവലിസ്റ്റിനൊപ്പം
ചോദ്യം : അല്ലോഹലൻ എന്ന നോവൽ വളരെ ശക്തമായിട്ട് പ്രതിപാദിക്കുന്നത് ജാതിവിഷയത്തെക്കുറിച്ച് തന്നെയാണ്. അതുകൊണ്ട് തന്നെ പൊട്ടൻ തെയ്യത്തിന്റെ ‘നിങ്കളെ കൊത്തിയാലും ചോരയല്ലേ ചൊവ്വറെ, നാങ്കളെ കൊത്തിയാലും ചോരയല്ലേ ചൊവ്വറെ? എന്ന ചോദ്യം ഈ നോവലിന്റെ ആപ്തവാക്യമായി എടുക്കാം എന്ന് തോന്നുന്നു. പതിനാലാം നൂറ്റാണ്ടിൽ സ്ഥാനഭ്രഷ്ടനാക്കിയ അല്ലോഹലനിലൂടെ പറഞ്ഞുവെച്ച ജാതീയതയും അതിന്റെ പ്രശ്നങ്ങളും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നമ്മുടെ സമൂഹത്തിലുണ്ട്, ഒന്ന് വിശദമാക്കുമോ?
ഉത്തരം : അല്ലോഹലൻ എന്ന നോവൽ 14 ആം നൂറ്റാണ്ടിൽ അല്ലടം എന്ന പ്രദേശം ഭരിച്ചിരുന്ന നാട്ടുരാജാവിന്റെ കഥയാണ് എന്ന് വായനക്കാർക്ക് പെട്ടെന്ന് തോന്നാം. എന്നാൽ സൂക്ഷ്മവായനയിൽ അത് രാജാവിന്റെ കഥ എന്നതിനപ്പുറം ജാതി എന്ന വിഷയത്തെക്കുറിച്ചുള്ള ഒരു നോവലാണ്. നമുക്ക് അറിയാവുന്നതുപോലെ ദേശീയ പ്രസ്ഥാനവും പുരോഗമന മുന്നേറ്റങ്ങളും നവോത്ഥാന നായകന്മാരുടെ പ്രവർത്തനങ്ങളും കൊണ്ട് ജാതീയത നമ്മൾ നിർമാർജനം ചെയ്തിട്ടുണ്ട്. പക്ഷേ അത് സ്ഥൂലതലത്തിലാണ്. സിനിമതിയേറ്ററിൽ ഒന്നിച്ചിരിക്കാം ചായക്കടയിലും സ്കൂളിലും ഒരുമിച്ചിരിക്കാം എന്നുള്ള നിലയിൽ സ്ഥൂലതലത്തിൽ നിർമാർജനം ചെയ്തിട്ടുണ്ടെങ്കിലും സൂക്ഷ്മതലത്തിൽ ജാതി അതിശക്തമായിട്ട് ഇന്നും തുടരുന്നുണ്ട്. ജാതി അതിന്റെ എല്ലാ നൃശംസതയോടുംകൂടി വിഷഫണം വിരിച്ചു നിൽപ്പുണ്ട് എന്ന് ചുറ്റും ഒന്ന് നോക്കിയാൽ നമുക്ക് മനസ്സിലാകും. ഒരു വീട്ടിൽ ഒരു കല്യാണമോ മരണമോ സംഭവിച്ചാൽ ഉടൻ പടമുയർത്തി എഴുന്നേൽക്കുന്നത് ജാതിയുടെ വിഷസർപ്പമാണ്. ജാതിയെ നമുക്ക് ഉന്മൂലനം ചെയ്യാൻ സാധിച്ചിട്ടില്ല. ധാരാളം ദുരഭിമാനക്കൊലകൾ ഇപ്പോഴും നടക്കുന്നുണ്ട്. ഞാൻ ‘കുതിര ‘എന്ന കഥയിലും ജാതിവിഷയം ചർച്ച ചെയ്യുകയും അതിന്റെ ഭാഗമായി വരുന്ന ദുരഭിമാനക്കൊലയെക്കുറിച്ച് പറയുകയും ചെയ്യുന്നുണ്ട്. അങ്ങനെ സ്ഥൂലതലത്തിൽ നിർമാർജനം ചെയ്യാൻ കഴിഞ്ഞെങ്കിലും സൂക്ഷ്മതലത്തിൽ തുടരുന്ന ജാതിയെ എങ്ങനെ തുറന്നുകാണിക്കാം, എങ്ങനെ അതിനെതിരായിട്ട് പ്രതിരോധാത്മകമായി എഴുതാം, എല്ലാ മനുഷ്യരും തുല്യരാണ് എന്ന ഒരു സങ്കല്പത്തെ എങ്ങനെ ഉയർത്തിപ്പിടിക്കാം, എങ്ങനെ ഒരു സമര പ്രവർത്തനം ആക്കി എഴുത്തിനെ മാറ്റാം എന്നുള്ള ചിന്തയിലാണ് അല്ലോഹലൻ രചിക്കപ്പെടുന്നത്.
ഓഡിയോ മിക്സിങ് & കവർ ഡിസൈൻ : ജ്യോതിസ് പരവൂർ
‘പൂച്ചകളുടെ തീവണ്ടി’ എന്ന കഥാസമാഹാരത്തെക്കുറിച്ച് എം. നന്ദകുമാറുമായി മുരളി മീങ്ങോത്ത് നടത്തുന്ന അഭിമുഖം.
അഭിമുഖത്തിന്റെ ലിഖിത രൂപം താഴെ വായിക്കാം :
ചോദ്യം: മലയാള സാഹിത്യത്തിൽ അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ശക്തമായ സാഹിത്യശാഖയാണ് ചെറുകഥ. ഈയിടെയായി വളരെ നല്ല കഥകൾ ഉണ്ടാകുന്നുണ്ട്. ചെറുകഥയുടെ അത്ഭുതലോകത്തിലേക്ക് എങ്ങിനെയാണ് എത്തിച്ചേർന്നത്?
ഉത്തരം: കുട്ടിക്കാലത്തു കഥ പറഞ്ഞു തന്നിരുന്ന മുതിർന്നവർ, അദ്ധ്യാപകർ, ഞങ്ങളുടെ ഗ്രാമത്തിലുള്ള വായനശാലയിൽ വായിച്ച പുസ്തകങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ പറയുകയും ചർച്ച ചെയ്യുകയും ചെയ്തിരുന്ന കൂട്ടുകാർ, അങ്ങിനെയൊക്കെയാകാം ഞാൻ കഥകളുടെ ലോകത്തിലേക്ക് എത്തിപ്പെടുന്നത്. തുടക്കത്തിൽത്തന്നെ ലോകവും സംഭവങ്ങളും അനുഭവങ്ങളും പരിചയപ്പെടുന്ന ആളുകളും കഥകളുടെ രൂപത്തിലായിരിക്കണം എന്റെ മനസ് ആഗിരണം ചെയ്തിട്ടുണ്ടാവുക. ഇപ്പോഴും മിക്കവാറും അത് അങ്ങിനെയൊക്കെത്തന്നെയാണ്. ജീവിതാനുഭവങ്ങളായാലും കണ്ടുമുട്ടുന്ന മനുഷ്യരാണെങ്കിലും കാണുന്നതും കേൾക്കുന്നതുമായ ദൈനംദിന സംഭവങ്ങളായാലും അതൊക്കെ ഒരു കഥയുടെ രൂപഭാവങ്ങളിലാണ് എനിക്ക് കൂടുതൽ മനസ്സിലാക്കാൻ സാധിക്കുക. യാഥാർത്ഥ്യം, വസ്തുത എന്നൊക്കെ നമ്മൾ പറയുന്ന യുക്തിനിഷ്ഠമായുള്ള മനസ്സിലാക്കലിനേക്കാൾ ഉപരിയായി കഥയുടെ ചുരുൾനിവരൽ എന്ന രീതിയിലാകണം ഞാൻ കാര്യങ്ങളെ ഗ്രഹിക്കുന്നത്. അതിനാൽത്തന്നെ ലോകം ഇനിയും പറയപ്പെടാൻ കാത്തിരിക്കുന്ന ഏതോ കഥയാണ് എന്ന ഒരു തോന്നൽ എല്ലായ്പോഴും ഉള്ളിലുണ്ടാകും. അപ്രകാരവും വായനകളുടെ ഭാഗമായും കഥയിലേക്ക് എത്തിപ്പെട്ടു എന്ന് പറയാം. എനിക്ക് കൂടുതൽ വഴങ്ങുന്ന മാധ്യമം എന്ന സാധ്യത കൊണ്ടാണ് ഞാൻ കഥകൾ എഴുതാൻ ശ്രമിക്കുന്നത്.
ചോദ്യം: ‘പൂച്ചകളുടെ തീവണ്ടി’ എന്ന സമാഹാരത്തിലെ കഥകളുടെ ഒരു പൊതുസ്വഭാവം തീക്ഷ്ണമായ ബിംബങ്ങളുടെ ആവിഷ്കാരമാണ്. ഓരോ കഥകളിലും ഇത്തരത്തിലുള്ള ബിംബസന്നിവേശം നമുക്ക് കാണാം. പൂച്ചകളുടെ തീവണ്ടി എന്നൊരു രൂപകം നമ്മുടെ സാധാരണ ആലോചനകൾക്ക് അപ്പുറമാണ്. അതേപോലെ ‘ഈഴച്ചെമ്പകത്തിന്റെ ഗന്ധം’ എന്ന കഥയിലെ ഗന്ധബിംബങ്ങളുടെ സമൃദ്ധി. ഇത്തരം രൂപകങ്ങളും കല്പനാബിംബങ്ങളും സ്വാഭാവികമായി വരുന്നതാണോ? അതോ അതിനു വേണ്ടിയുള്ള ബോധപൂർവ്വമായ ശ്രമം കഥാകാരന്റെ ആലോചനയിൽ ഉണ്ടോ?
ഉത്തരം: ഒരു കഥാകൃത്താണെങ്കിലും കവിയാണെകിലും ആഖ്യാനത്തിൽ എഴുത്തുകാർ പൊതുവെ ശ്രമിക്കുന്നത് പുതിയ രൂപകങ്ങൾ സൃഷ്ടിക്കാനാണ് എന്ന് തോന്നിയിട്ടുണ്ട്. ഇത് ബോധപൂർവമായ ഒരു പ്രക്രിയയാണോ എന്ന് ചോദിച്ചാൽ പരിപൂർണമായും അപ്രകാരമാണെന്നു പറയാൻ സാധിക്കില്ല. ഒരു കഥ എഴുതുന്നതിനു മുമ്പ് തീർച്ചയായും ചില തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. കഥയുടെ ഉള്ളടക്കത്തെക്കുറിച്ചും രൂപത്തെക്കുറിച്ചുമുള്ള ആലോചനകൾ, ഭാഷാരീതി, പദനിർമ്മാണം എന്നിവയെക്കുറിച്ചൊക്കെയുള്ള മനനം എഴുത്തിനു മുൻപേ സംഭവിക്കുന്നുണ്ട്. അങ്ങിനെയൊരു തയ്യാറെടുപ്പില്ലാതെ അങ്ങേയറ്റം സ്വാഭാവികമായി പൊടുന്നനെ (spontaneous) എഴുത്ത് തുടങ്ങാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ, ഇപ്പറഞ്ഞ മുന്നൊരുക്കങ്ങൾ നിലനിൽക്കുമ്പോഴും കഥ എഴുതുന്ന സന്ദർഭങ്ങളിൽ എഴുതുന്നയാൾ പ്രതീക്ഷിക്കാത്ത പുതിയ ബിംബങ്ങളും ആശയങ്ങളും ആലോചനകളും – വാക്കുകളും വാക്യഘടനകളും വരെ – കഥയിലേക്ക് അപ്രതീക്ഷിതമായി കടന്നു വരും. അത് യുക്തിയുടേയോ മുൻകൂട്ടിയുള്ള ചില തീരുമാനങ്ങളുടെയോ ഭാഗമായി സംഭവിക്കുന്നതല്ല. അതാണ് യഥാർത്ഥത്തിൽ സർഗ്ഗപ്രക്രിയയിലുള്ള ആനന്ദവും അത്ഭുതവും. എഴുത്തിൽ എന്റെ അനുഭവം അപ്രകാരമാണ്. രൂപകങ്ങളുടെ നിർമ്മിതി കലയുടെ ഒരു ലക്ഷ്യമായിരിക്കുമ്പോഴും എല്ലായ്പ്പോഴും അത് ബോധപൂർവം സംഭവിക്കണം എന്ന യാതൊരു .നിർബന്ധവുമില്ല. ഇത് അതിനെ പോലെയാണ് എന്ന് നമ്മൾ ഉപമയിൽ പറയുമ്പോൾ രൂപകത്തിന് ‘പോലെ’ ബാധകമല്ല. മറിച്ച് അതും ഇതും ഒന്നുതന്നെ എന്ന വ്യത്യാസമില്ലാത്ത ചിന്തയാണ് രൂപകം. ഭേദമില്ലാതെ ഈ അവസ്ഥയെ- ഭാവന അനുഭവമാകുന്ന metaphor – എത്രത്തോളം ആർജ്ജവത്തോടെ എഴുത്തിൽ കൊണ്ടുവരുവാൻ സാധിക്കും? അതനുസരിച്ചിരിക്കും ഒരു കഥയുടേയോ കവിതയുടേയോ സംവേദനശക്തി.

ചോദ്യം: ബന്ധങ്ങളുടെ ശിഥിലത ഇതിലെ പല കഥകളിലും കാണാം. ആദ്യകഥയായ ‘ആഞ്ഞിലിമരത്തിലെ വവ്വാലുകൾ’ ഗൃഹാതുരത്വങ്ങളുടെ കഥയാണെന്ന് നമുക്ക് തോന്നുമെങ്കിലും പിന്നീട് അച്ചുവിന്റെയും ശോഭയുടെയും രേവതിയുടെയും ബന്ധങ്ങളിലെ സങ്കീർണ്ണത വ്യക്തമാകുമ്പോഴാണ് നമ്മൾ കഥയുടെ ത്രീവ്രതയിലേക്കു കടക്കുന്നത്. അതേപോലെ ‘പൂച്ചകളുടെ തീവണ്ടി’ യിൽ ദിനകരന്റെയും രേവതിയുടെയും ദാമ്പത്യത്തിലെ പൊരുത്തമില്ലായ്മകൾ. ‘എക്സ് എന്ന ശത്രു എത്തുന്ന നേരം’ എന്ന രചനയിലും ഇങ്ങനെയൊരു സന്ദർഭമാണുള്ളത്. വീടിനകത്ത് അരങ്ങേറുന്ന പൊരുത്തക്കേടുകൾ ഈ കഥകളിൽ അങ്ങേയറ്റം പ്രബലമാണ്. അതെങ്ങിനെ സംഭവിക്കുന്നു?
ഉത്തരം: ഇപ്പോൾ പറഞ്ഞ മൂന്ന് കഥകളിലും പ്രധാനമായിട്ടുള്ള പശ്ചാത്തലഘടകം കുടുംബമാണ്. അച്ഛൻ, അമ്മ, കുട്ടി എന്ന അംഗങ്ങളുടെ സംഘാതമാണ് അവയുടെ കഥാപരിസരം. ഇപ്പറഞ്ഞ ബന്ധങ്ങൾ തീരുമാനിക്കുന്നതിൽ ഒരുപാട് അന്യഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് നമുക്കറിയാം. ഓരോ മനുഷ്യനും പിറന്നുവീഴുന്ന കാലഘട്ടം, ചരിത്രസന്ദർഭം, അപ്പോഴത്തെ സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായിട്ടുള്ള ചേരുവകൾ – അവയൊക്കെ ഈ ബന്ധങ്ങളെ സ്വാധീനിക്കുകയും ചെയ്യും. ആ ചട്ടക്കൂടിനകത്താണ് നമ്മൾ സ്നേഹം, അകലം, വിരോധം, വെറുപ്പ് എന്നൊക്കെ ബന്ധവൈചിത്ര്യങ്ങളെ പേരിട്ടു വിളിക്കുകയും മൂല്യനിർണയം നടത്തുകയും ചെയ്യുന്നത്. എല്ലാ ചാർച്ചകളിലും അധികാരപ്രയോഗത്തിന്റെ അംശങ്ങളുണ്ട്. ലിംഗവൈജാത്യം, ജാതി, സമൂഹത്തിലെ സ്ഥാനം, ധനസ്ഥിതി എന്നിങ്ങനെയുള്ള ഒരുപാട് കാര്യങ്ങളുടെ ശ്രേണീബന്ധം മനുഷ്യർക്കിടയിൽ നിരന്തരം വടംവലികൾ സൃഷ്ടിക്കുന്നതാണ് അനുഭവം. ഇതിനെയൊക്കെ അതിജീവിച്ചു സ്നേഹത്തിന്റെ മണ്ഡലത്തിൽ എത്തിപ്പെടാനാണ് പ്രേമമാണെങ്കിലും വൈവാഹികബന്ധമാണെങ്കിലും മറ്റു സാമൂഹിക സങ്കലനങ്ങൾ ആണെങ്കിലും ഇടപഴകലുകളിലൂടെ നമ്മൾ സദാ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അധികാരത്തിന്റേതായ അംശം മിക്കവാറും കുറവായിട്ടുള്ളത് സൗഹൃദങ്ങളിലാണെന്നു കാണാൻ കഴിയും. മേൽപ്പറഞ്ഞ പല ഘടകങ്ങളെയും അപ്രസക്തമാക്കുന്ന വിധം മനുഷ്യർക്കിടയിൽ സൗഹൃദങ്ങൾ വളരാറുണ്ട്. പക്ഷെ, നിങ്ങൾ സാമ്പ്രദായികമായ കുടുംബവ്യവസ്ഥയിലേക്ക് കടന്നുവരുന്നതോടെ സ്നേഹത്തിന്റെ സാധ്യതകൾ തകരുന്നതാണ് പലപ്പോഴും ചുറ്റുപാടും സംഭവിക്കുന്നത്. നിങ്ങൾ പരാമർശിച്ച മൂന്നു കഥകളിലും മുതിർന്നവരെ കുറിച്ചാണ് പറയുന്നതെങ്കിലും – ‘ആഞ്ഞിലി മരത്തിലെ വവ്വാലുകൾ’ എന്ന കഥയിലെ രേവതി എന്ന പെൺകുട്ടി, ‘പൂച്ചകളുടെ തീവണ്ടി’ എന്ന കഥയിലെ മിന്നു എന്ന പെൺകുട്ടി, ‘എക്സ് എന്ന ശത്രു എത്തുന്ന നേരം’ എന്ന കഥക്കകത്തുള്ള പെൺകുട്ടി – യഥാർത്ഥത്തിൽ അവരാണ് ആ കഥകളിലെ മുഖ്യകഥാപാത്രങ്ങളായി എനിക്ക് തോന്നിയിട്ടുള്ളത്. മുതിർന്നവരുടെ ലോകം, അതിനകത്തുള്ള അധികാരപ്രയോഗങ്ങൾ, ബന്ധങ്ങളുടെ വൈരുധ്യങ്ങളും അതിന്റെ ഭാഗമായിട്ടുള്ള പോരുകളും… അതെല്ലാം ബാധിക്കുന്നത് ആ കുട്ടികളെയാണ്. ജീവിതം രൂപപ്പെട്ടുവരുന്നതിനു മുൻപേതന്നെ അഗാധമായ ആഘാതങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന കുഞ്ഞുങ്ങൾ. മുതിർന്നവരുടെ ലോകം എപ്രകാരമാണ് കുട്ടികളുടെ ലോകത്തെ തകർക്കുകയും വികൃതമാക്കുകയും ചെയ്യുന്നത് എന്നതായിരിക്കാം കുടുംബബന്ധങ്ങളെക്കുറിച്ചുള്ള ആ കഥകളുടെ വൈകാരികതലം.
ചോദ്യം: ‘ഈഴച്ചെമ്പകത്തിന്റെ ഗന്ധം’ ഗന്ധങ്ങളുടെ ലോകത്തെ മനോഹരമായി ആവിഷ്കരിക്കുന്ന ഒരു കഥയാണ്. ഒരു ഉദ്യാനപരിപാലകന്റെ കഥ. ഉദ്യാനപരിപാലനം സുഗന്ധങ്ങളുടെ പരിചരണമാണ്. ‘വിടരുകയും കൊഴിയുകയും ചെയ്യുന്ന പരിമളങ്ങളുടെ അദൃശ്യവും സൂക്ഷ്മവുമായ ലോകത്തിന്റെ സൂക്ഷിപ്പുകാരൻ.’ – ഈ വാക്കുകളിലൂടെ കഥയുടെ അകക്കാമ്പ് വായിച്ചെടുക്കാം. പുഷപങ്ങളുടെ ഗന്ധത്തെ പറ്റി പറയുന്നതിനൊപ്പം ‘വഞ്ചനയ്ക്കു മഴയിൽ ചീയുന്ന ഇലകളുടെ മണമാണ്’ എന്നും നിരീക്ഷിക്കുന്നുണ്ട് ആ തോട്ടക്കാരൻ. ആഖ്യാനത്തിന്റെ ഒടുവിൽ മൃതദേഹങ്ങളുടെ ദുർഗന്ധത്തിലാണ് അയാൾ എത്തിപ്പെടുന്നത്. ഒരു പക്ഷേ ഏറ്റവും ഉന്നതമായ ആവിഷ്ക്കാരം മരണത്തിന്റെ മണമായിരിക്കുമെന്ന് അയാൾ കണ്ടെത്തുന്നു. ഇപ്രകാരം മരണം പല കഥകളിലും വരുന്നുണ്ട്. ഈയിടെ എഴുതിയ കവിതയിലും ഈ പ്രമേയം ആവർത്തിക്കുന്നു. എല്ലാ കണക്കുകൂട്ടൽ പട്ടികകളുടെയും അവസാനത്തെ കള്ളിയിൽ മരണം എന്ന ഉത്തരം ലഭിക്കുന്ന ഗണിതപാഠമാണ് ജീവിതം എന്ന അർത്ഥത്തിൽ. മരണത്തെക്കുറിച്ചുള്ള സവിശേഷമായ ആലോചനകൾ എങ്ങിനെയാണ് എഴുത്തിൽ വരുന്നത്?
ഉത്തരം: കൗമാരത്തിലും യൗവ്വനത്തിലും മരണം നമ്മളിൽനിന്നും എത്രയോ അകലെ വിട്ടുനിൽക്കുന്നതും വേറെയേതോ ലോകത്തു സംഭവിക്കുന്നതുമായ സംഗതിയായിട്ടാണ് അനുഭവപ്പെടുക. പക്ഷേ അടുത്ത കാലത്ത്, പ്രത്യേകിച്ചും കോവിഡ് പടർന്നുപിടിച്ചപ്പോൾ, വളരെ വേണ്ടപ്പെട്ട ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുടെയൊക്കെ ആകസ്മികവും അകാലത്തിലുള്ളതുമായ മരണങ്ങൾ ഉത്കടമായ പ്രത്യക്ഷാനുഭവത്തിന്റെ രീതിയിൽ എന്നെ ബാധിച്ചിട്ടുണ്ട്. അല്ലാതെത്തന്നെ ഏതൊരെഴുത്തുകാരനും ചിന്തിച്ചുപോകുന്ന വിഷയം കൂടിയാണ് മരണം. ഭൗതികാർത്ഥത്തിൽ ശരീരത്തിന്റെ പ്രവർത്തനങ്ങൾ നിലയ്ക്കൽ എന്നതിലുപരി മറ്റനേകം മരണങ്ങൾ നമ്മുക്കുള്ളിലും പുറത്തും നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നു. സൂക്ഷ്മമായ സംവേദനക്ഷമതയുള്ള ആളുകൾക്ക് അത് പെട്ടെന്ന് മനസ്സിലാകും. ഒരു കാലത്തു നമുക്ക് അടുത്തബന്ധമുണ്ടായിരുന്ന മനുഷ്യർതന്നെ നമുക്കുള്ളിൽ എന്നന്നേക്കുമായി മരിച്ചുപോയിട്ടുണ്ട്. അവർ ഇപ്പോഴും ജീവനോടെ എവിടെയോ നിലനിൽക്കുന്നുണ്ടെങ്കിലും. പക്ഷേ നമ്മുടെ ഉള്ളിൽ പലരും മരിച്ചുകഴിഞ്ഞു. അതേപോലെ അവരുടെ ഉള്ളിലും നമ്മുടെ ശവമടക്ക് കഴിഞ്ഞുകാണും. മരണത്തെക്കുറിച്ചുള്ള ദാർശനികമായ വിശകലനങ്ങൾക്ക് അപ്പുറം മരണം കൊണ്ടുവരുന്ന അഭാവങ്ങൾ, അതിനോടൊപ്പം വരുന്ന ഓർമ്മകൾ. ജീവിതത്തിനെ യാഥാർത്ഥത്തിൽ പൂർണമാക്കുന്നത് മരണമാണ് എന്ന മട്ടിലല്ല. ചിലപ്പോൾ മരണത്തിന്റെ സ്ഥാനത്തുനിന്നും നോക്കുമ്പോഴായിരിക്കും ജീവിതത്തിനെ പുതിയൊരു വെളിച്ചത്തിൽ കണ്ടെത്താൻ എഴുത്തിനു സാധിക്കുന്നത്. നിങ്ങൾ പറഞ്ഞത് ഞാൻ അടുത്ത കാലത്തു എഴുതിയ ഏതാനും വരികളുള്ള ഒരു കവിതയാണ്. കൂട്ടലും കുറക്കലും ഗുണിക്കലും ഹരിക്കലും നേട്ടവും കോട്ടവും മത്സരവും മാത്രമായി ജീവിതത്തെ കൊണ്ടുനടത്തേണ്ട സാഹചര്യത്തിലാണ് മിക്കവാറും എല്ലാ മനുഷ്യരും അകപ്പെട്ടിട്ടുള്ളത്. ലോകത്തിലെമ്പാടും മനുഷ്യാവസ്ഥ കാലങ്ങളായി അങ്ങിനെയാണ്. അതിനു പുറകിൽ സാമൂഹികവും രാഷ്ട്രീയവുമായിട്ടുള്ള വലിയ വിവക്ഷകൾ ഉണ്ട്. അതിലേക്കൊന്നും തല്ക്കാലം നമുക്ക് പോകേണ്ടതില്ല. എങ്കിൽപ്പോലും എല്ലാത്തരം കൂട്ടലിനും കിഴിക്കലിനും വിജയത്തിനും പരാജയത്തിനും ശേഷം അവസാനത്തെ കള്ളിയിൽ മരണം എന്ന ഉത്തരം കിട്ടുന്ന വളരെ വിചിത്രമായിട്ടുള്ള ഗണിതപ്രശ്നമായിട്ടാണ് ജീവിതത്തെക്കുറിച്ചാലോചിക്കുമ്പോൾ തോന്നാറുള്ളത്. അത് എപ്രകാരമോ ഈയിടെ എഴുതിയ കഥകളിലും കടന്നുവന്നതാണ്. ഇതിനെയൊക്കെ ഇരുണ്ട ബോധ്യങ്ങളായി കാണേണ്ടതുമില്ല.
‘ഈഴചെമ്പകത്തിന്റെ ഗന്ധ’ത്തിനെ കുറിച്ചാണെങ്കിൽ: എല്ലാറ്റിൽനിന്നും അകന്നുപോയ ചില മനുഷ്യർക്ക് ഒരു പക്ഷേ, അപരിചിതമായ അനുഭവങ്ങളെയും വാസ്തവങ്ങളെയും നമ്മളെക്കാൾ കൂടുതൽ അറിയാൻ സാധിക്കുമായിരിക്കും. ഇന്ദ്രിയാനുഭവങ്ങളിൽ മനുഷ്യന് ഗ്രഹണശേഷി കുറവായ ഗന്ധത്തിന്റെ ലോകത്തു ചെന്നെത്തിയ ഏകാന്തനായ ഒരു വൃദ്ധനെ പറ്റിയുള്ള കഥയാണത്. അയാൾ പൂന്തോട്ടപരിപാലകനാണ്. ഉദ്യാനത്തിലെത്തുന്ന പെൺകുട്ടിയുടെ രക്ഷയായി അയാൾ കണ്ടത് അവൾക്ക് ലഭിക്കാവുന്ന സ്നേഹത്തിന്റെ സാധ്യതയായിരുന്നു. മറിച്ച് എല്ലാം വഞ്ചനയിൽ അവസാനിക്കുന്നു. അയാൾക്ക് ഒരു കൊലപാതകം നടത്തേണ്ടി വന്നു. ആ കൃത്യത്തിൽ തീരെ കുറ്റബോധവും അയാൾ അനുഭവിക്കുന്നില്ല. അതുകൊണ്ടാകണം ഗന്ധങ്ങളുടെ കലാകാരനായി സ്വയം വിചാരിച്ച ആ വൃദ്ധന് അഴുകലിന്റെയും ചീയലിന്റെയും മരണത്തിന്റെയും ഗന്ധം ഏറ്റവും ഉന്നതമായ ആവിഷ്കാരമായി മാറുന്നത്.
ചോദ്യം: ‘കഠാരയുടെ രാത്രി’ എന്ന കഥയിൽ കലാപത്തെ എങ്ങിനെയാണ് കൊലയാളികൾ മൊബൈൽ ഫോണിൽ പകർത്തി ആഘോഷമാക്കുന്നത് എന്ന് വിവരിക്കുന്നുണ്ട്. നമ്മുടെ വർത്തമാനകാലത്തിൽ വളരെ പ്രസക്തമായ നിരീക്ഷണം. അതേപോലെ ‘അവസാനത്തെ അനുയായി’ സ്വേച്ഛാധിപത്യത്തിന്റെ അവസ്ഥാന്തരങ്ങളാണ് സൂചിപ്പിക്കുന്നത്. ആ കഥകളുടെ രാഷ്ട്രീയ ഉള്ളടക്കം എന്താണ്?
ഉത്തരം: ടി വിയിലെ വാർത്തകൾ മാത്രമായി മാറിക്കഴിഞ്ഞതും പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നതുമായ പലതരം കലാപങ്ങളുടെ വർത്തമാനചരിത്രമല്ലേ നമ്മുടേത്? മൊബൈൽ ഫോണിൽ കലാപത്തിന്റെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുക എന്നത് ആസൂത്രിതമായ വംശഹത്യയുടെ പദ്ധതികളിൽ ഒന്നായിട്ടാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. നിങ്ങളെയും കലാപകാരിയാക്കാൻ ഉത്തേജിപ്പിക്കുക എന്ന അത്ര ഗൂഢമല്ലാത്ത ലക്ഷ്യം ആ പ്രചാരണത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയുടെ ഒരു പ്രദേശത്തു – മണിപ്പൂരിൽ – അരങ്ങേറിയിട്ടുള്ള കലാപത്തിന്റെ വാർത്തകൾ, കൂട്ടക്കൊലക്ക് തടയിടാൻ യാതൊന്നും ചെയ്തില്ലെന്ന് മാത്രമല്ല അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മട്ടിൽ പ്രവർത്തിച്ച ഭരണകൂടം. ആ നാളുകളിൽ അനുഭവിച്ച അസ്വസ്ഥതയുടെ ഭാഗമായി എഴുതിയ കഥയാണ് ‘കഠാരയുടെ രാത്രി’.

എം നന്ദകുമാർ
‘അവസാനത്തെ അനുയായി’ എന്ന കഥ അധികാരത്തെക്കുറിച്ചുള്ള വ്യത്യസ്തമായ സമീപനത്തിനുള്ള ശ്രമമാണ്. അധികാരഘടനകളെ എതിർക്കുന്നതിനായി അവയുടെ സ്വഭാവങ്ങൾ പഠിക്കാനും വിമർശിക്കാനും അധികാരത്തിനൊപ്പം സഞ്ചരിച്ചു എന്ന് അവകാശപ്പെടുന്ന ഒരാൾ. എന്നാൽ തിരിച്ച് അധികാരം എപ്രകാരമാണ് അയാളുടെ ചിന്തയിലും ഭാവവാഹാദികളിലും നിത്യജീവിതത്തിലും അതിന്റെ മുദ്രകൾ പ്രദർശിപ്പിക്കുന്നത്? എന്തിനെയാണോ എതിർത്തുകൊണ്ടിരുന്നത് അതിന്റെതന്നെ പ്രതിരൂപമായി അദ്ദേഹം പരിണമിക്കുന്നു. ഒടുവിൽ മനുഷ്യസാന്നിധ്യത്തിന്റെ ഒരു കണികപോലും ലഭിക്കാതെ മരിച്ചുപോകുന്നു. ആ ജീവിതത്തിലും അന്ത്യത്തിലും ദാരുണമായ ഹാസ്യത്തിന്റെ അംശമുണ്ട്. മുൻപൊരിക്കൽ ആട്ടിയോടിച്ചിട്ടുള്ള അനുയായി കാണാനെത്തുമ്പോൾ അദ്ദേഹത്തിന്റെ ഭയാനകമായ അധികാരപ്രമത്തത അദൃശ്യമായി അന്തരീക്ഷത്തിലുണ്ട്. അനുയായിയുടെ ആഗ്രഹമാകട്ടെ മരിച്ച മനുഷ്യന്റെ ചാരുകസേര സിംഹാസനത്തിൽ എങ്ങിനെയെങ്കിലും കയറിയിരിക്കണമെന്നാണ്. അധികാരത്തിന്റെ പ്രലോഭനം ഒഴിഞ്ഞുമാറാൻ അത്ര എളുപ്പമുള്ളതല്ല.
ചോദ്യം: ഒമാൻ പശ്ചാത്തലമായി മലയാളത്തിൽ അധികം കഥകൾ ഇല്ല എന്ന് പറയാം. ‘ജിന്നുകളുടെ രാത്രി’ എന്ന നീണ്ടകഥക്ക് അറേബ്യൻ നാടോടിക്കഥകളുടെ പരിവേഷമുണ്ട് . ഒമാൻ അനുഭവങ്ങളെക്കുറിച്ച് പറയാമോ?
ഉത്തരം: ഏഴ് വർഷങ്ങൾക്ക് മുൻപുണ്ടായ ഒരു ഒമാൻ യാത്രയുടെ ഭാഗമായിട്ടാണ് ‘ജിന്നുകളുടെ രാത്രി’ എന്ന കഥ രൂപമെടുത്തത്. സന്ദർശനത്തിന്റെ സമയത്തു തന്നെ കഥ മനസ്സിൽ വന്നിരുന്നു. എഴുതാനുള്ള കുറേ വായനയും ഒരുക്കങ്ങളും നടത്തി അതൊരു നോവലിലേക്ക് വളർന്നു. എന്നാൽ നോവൽ മുടങ്ങി നീണ്ടകഥയായി. ഒമാന്റെ വിശാലമായ മണൽപ്പരപ്പുകളും ആകാശങ്ങളും കാഴ്ചകളും എനിക്ക് നൽകിയത് അറബിക്കഥക്കു തുല്യമായ സൗന്ദര്യാനുഭവമാണ്. ആ കഥയുടെ പുറകിൽ പ്രവർത്തിച്ച ചാലകശക്തി അത്തരത്തിലുള്ള സഞ്ചാരങ്ങളാണ്. ഒമാനിലെ അനുഭവങ്ങൾ പൂർണ്ണമായും ആഖ്യാനത്തിൽ വന്നിട്ടില്ലെങ്കിലും. ഉദാഹരണത്തിന് അൽഹൂത്ത ഗുഹ. ആ ഗുഹ കണ്ടെത്തിയ ആട്ടിടയനെക്കുറിച്ചുള്ള രസകരമായ കഥ. അൽഹൂത്ത ഗുഹക്കകത്തുള്ള ചെറിയ നീരൊഴുക്കിലെ കണ്ണ് കാണാത്ത മീനുകൾ. കാലങ്ങളായി സൂര്യപ്രകാശം കടന്നുചെല്ലാത്തതിനാൽ കണ്ണുകൾക്ക് ഉപയോഗം ഇല്ലാതായി കാഴ്ചശക്തി നഷ്ടപ്പെട്ട മീനുകളാണ് അവ. ഇമ്മട്ടിലുള്ള മാന്ത്രികമായ ഒരുപാട് അനുഭൂതികൾ ഒമാൻ യാത്ര എനിക്ക് സമ്മാനിച്ചിട്ടുണ്ട്. ഇബ്രയിലും സലാലയിലും നിലനിൽക്കുന്ന പഴയ കെട്ടിടങ്ങളുടേയും കോട്ടകളുടെയും അവശിഷ്ടങ്ങൾ. വർഷങ്ങൾക്കു മുൻപേ ഒമാനിൽ എത്തി ഇപ്പൊൾ അവിടെ സ്ഥിരവാസമുറപ്പിച്ച മലയാളികളുമായുള്ള സംഭാഷണങ്ങൾ. പരിചയപ്പെട്ട ഒമാനികൾ. മരുഭൂമിയിലെ ജീവിതത്തെക്കുറിച്ച് അവരെല്ലാം പറഞ്ഞുതന്ന സംഗതികൾ. ബഹലയിലെ സൂഖിൽ പോയ സമയത്തു കൗതുകവസ്തുക്കൾ വിൽക്കുന്ന ഒരു ഒമാനി കച്ചവടക്കാരനെ കണ്ടുമുട്ടി. ഇന്ത്യയിൽ അയാൾ വരാറുണ്ട്. അയാളുടെ കച്ചവടബന്ധങ്ങളെക്കുറിച്ചും പരിചയപ്പെട്ട ഇന്ത്യക്കാരെക്കുറിച്ചുമൊക്കെ അയാൾ ആവേശത്തോടെ വിവരിച്ചു. കുറെ മന്ത്രവാദകഥകളും പറഞ്ഞു. അങ്ങിനെയുള്ള കേൾവികളുടെയും ആശ്ചര്യങ്ങളുടെയും യാത്രയായിരുന്നു അത്. അതാണ് ആ കഥ എഴുതാനുണ്ടായ ഒരു കാരണം. കുട്ടിക്കാലത്ത് വായിച്ചിട്ടുള്ള ആയിരത്തൊന്ന് രാവുകളിലെ ജിന്നുകളെ എനിക്ക് ഇഷ്ടമാണ്. പാവപ്പെട്ട ആത്മാക്കൾ. ബഹലയിൽനിന്നും കേട്ട ജിന്നുകളുടെ അത്ഭുതപ്രവൃത്തികൾ. കുറ്റിച്ചിറ ഭാഗത്തുള്ള ചില സുഹൃത്തുക്കൾ പറഞ്ഞു തന്നിട്ടുള്ള കാര്യങ്ങൾ. അതെല്ലാം കൂടിച്ചേർന്നിട്ടാണ് ‘ജിന്നുകളുടെ രാത്രി’ എന്ന കഥയുടെ സർഗ്ഗാത്മകദേശം ഒരുങ്ങിയത്. അപ്രകാരമുള്ള ഒരു കഥ എഴുതുമ്പോൾ അതിനു പറ്റിയ ഭാഷയും ബിംബാവലിയും വന്നുചേർന്നത് രസകരവും ആനന്ദകരവുമായ പ്രക്രിയയായിരുന്നു. എഴുത്തിനോടുള്ള സ്നേഹബന്ധം ഊട്ടിയുറപ്പിക്കുന്നത് അത്തരം നിമിഷങ്ങളാണ്.
കവർ ഡിസൈൻ & ഓഡിയോ മിക്സിംഗ് : ജ്യോതിസ് പരവൂർ
