പൂമുഖം BOOK REVIEW പെൺവേഷത്തിൽ ഒരു ‘പയ്യൻസ്’

പെൺവേഷത്തിൽ ഒരു ‘പയ്യൻസ്’

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

[dropcap]വി[/dropcap].കെ.എൻ. ഇന്ന് നമ്മോടൊപ്പമില്ല.
അത്യപൂർവ്വമായ ആ എഴുത്തിനും ദാർശനീകനർമ്മശൈലിയ്ക്കും പകരം വെക്കാൻ മലയാളഭാഷയിൽ മറെറാരു എഴുത്തുകാരനോ എഴുത്തുകാരിയോ സമീപഭാവിയിൽ ഉണ്ടാകുമെന്ന് നമുക്കിപ്പോൾ പ്രവചിക്കാനുമാവില്ല. അങ്ങനെ ഒരു ‘കാഞ്ഞ വിത്താ’യിരുന്നു മൂപ്പിൽസ്. 
ആ മൂപ്പിൽസിനെ അനുകരിച്ച് കാലിടറിപ്പോയ പയ്യൻസിനേയും, ചാത്തൻസിനേയുമൊക്കെ സാഹിത്യത്തിന്റെ ഈ അണ്ഡകടാഹത്തിൽ നമ്മൾ എത്ര കണ്ടിരിയ്ക്കുന്നു!പക്ഷെ, സമീപകാലത്ത് നവമാധ്യമമായ സോഷ്യൽ മീഡിയയിൽ അത്രയൊന്നും കൊട്ടി ഘോഷിയ്ക്കപ്പെടാതെ ചില ഒറ്റപ്പെട്ട ‘വി.കെ.എൻ. മാതൃകകൾ’ മിന്നിമാഞ്ഞു പോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മൂപ്പിൽസിനെ ഒട്ടും അനുകരിയ്ക്കാതെ തന്നെ മൗലികമായ നർമ്മവും, കൊള്ളേണ്ടിടത്ത് കൊള്ളുന്ന പരിഹാസവുമായി പ്രതീക്ഷയുണർത്തുന്ന ചില മിന്നലാട്ടങ്ങൾ. അക്കൂട്ടത്തിൽ പെൺവേഷത്തിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട ഒരു “പയ്യൻസ് “വളരെ പെട്ടെന്ന് മുഖ്യധാരയിലേയ്ക്ക് കയറി വന്നു. അതാണ് ദീപാനിശാന്ത്. തൃശ്ശൂർ ഭാഷയുടെ സ്വതസിദ്ധമായ ഹാസസൗന്ദര്യവും, ചാട്ടുളി പോലെ സമൂഹമനസ്സിലേയ്ക്ക് ചെന്നു തറച്ച തീക്ഷ്ണമായ ചില വിമർശനങ്ങളും, നിരീക്ഷണങ്ങളും കൊണ്ട് ഈ എഴുത്തുകാരി പുതുതലമുറയുടെ മുമ്പിൽ പെട്ടെന്ന് സ്വീകാര്യയായി. സ്വകാര്യ ജീവിതത്തിലും തൊഴിൽ ഇടത്തിലും ഉണ്ടാകുന്ന കൊച്ചു കൊച്ചു അനുഭവത്തുണ്ടുകളെ ചേർത്തുവച്ച് നർമ്മത്തിന്റെ വർണ്ണനൂലുകളിൽ കോർത്ത് ‘പോസ്റ്റ്’ ചെയ്ത കുറിപ്പുകൾ വളരെ പെട്ടെന്ന് ‘വൈറലാ’യി. അവയിൽ ചിലത് ചില പാരമ്പര്യവാദികളുടെ ഉറക്കം കെടുത്തി.പിന്തിരിപ്പൻ മേലാളന്മാർ ഉടവാളെടുത്ത് ഉറഞ്ഞു തുള്ളി. പക്ഷേ , ദീപ പിന്മാറിയില്ല. നിലപാടുകളിൽ ഉറച്ചുനിന്ന് പൊരുതി.വീണ്ടും വീണ്ടും എഴുതി. അവിടെയാണ് ദീപാനിശാന്ത് പ്രസക്തയാകുന്നത്.ഞങ്ങളെപ്പോലുളളവർക്ക് പ്രിയങ്കരിയാവുന്നതും.

[mks_pullquote align=”left” width=”800″ size=”18″ bg_color=”#0a73d4″ txt_color=”#ffffff”]ദീപ എഴുതുക. നർമ്മം വിടാതെ, പരിഹാസത്തിന്റെ ചാട്ടുളി മുറുകെ പിടിച്ച് എഴുതുക.പ്രതിരോധത്തിന്റെ ഉറുമി ആഞ്ഞു ചുഴറ്റി ഇനിയുമിനിയും എഴുതുക..[/mks_pullquote]

സ്വകാര്യമായ അനുഭവക്കുറിപ്പുകൾ സമാഹരിച്ച് ‘കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ’ എന്ന പേരിൽ പുറത്തിറക്കിയ ആദ്യ പുസ്തകം ഏറെ ശ്രദ്ധേയമായി. വലിയ ജനപ്രീതി ആ പുസ്തകം നേടി. അതിന്റെ തുടർച്ചയായിത്തന്നെയാണ് രണ്ടാമത്തെ പുസ്തകമായ ഈ ‘നനഞ്ഞു തീർത്ത മഴകൾ’ പുറത്തിറങ്ങുന്നത്.

സ്വപ്നങ്ങളും, ഓർമ്മകളും നനഞ്ഞു തീരാത്ത മഴകളാവുമ്പോൾത്തന്നെ ഭൂതകാലക്കുളിർ കുന്നോളമുണ്ടെന്ന് അനുഭവങ്ങളെ സാക്ഷിയാക്കി പറഞ്ഞ എഴുത്തുകാരി ഇതുവരെയുള്ള അനുഭവങ്ങളുടെ മഴയാവും നനഞ്ഞു തീർത്തത്! പേരിന്റെ ഭംഗി പോലെത്തന്നെ എഴുത്തിലുമുണ്ട് സൗന്ദര്യവും, സൗരഭ്യവും. നിഷ്കളങ്കമായ തൃശൂർ ഭാഷയിൽ ലളിതവും, ഹൃദ്യവുമായി കുറിച്ചിട്ട കൗതുകമുണർത്തുന്ന അനുഭവങ്ങൾ എവിടെയൊക്കെയോ എഴുത്തുകാരി പോലും അറിയാതെ വലിയ ദാർശനീക തലത്തിലേയ്ക്ക് ഉയരുന്നുമുണ്ട്. കോളേജ് അനുഭവങ്ങൾ വിവരിക്കുമ്പോൾ ഒരേ സമയം വിദ്യാർത്ഥിനിയും, അദ്ധ്യാപികയും ആകുന്നു.ബ്ലാക്ക് ബോർഡിന് മുൻപിലും പിൻബെഞ്ചിലും നമ്മൾ ദീപയുടെ സാന്നിദ്ധ്യമറിയുന്നു. വീട്ടിലെത്തുമ്പോർ സ്നേഹമയിയും കൗശലക്കാരിയുമായ അമ്മയാകുന്നു.. കുസൃതിക്കാരിയായ മകളോ ഭാര്യയോ സുഹൃത്തോ ആകുന്നു.

ദീപ എഴുതുക. നർമ്മം വിടാതെ, പരിഹാസത്തിന്റെ ചാട്ടുളി മുറുകെ പിടിച്ച് എഴുതുക.പ്രതിരോധത്തിന്റെ ഉറുമി ആഞ്ഞു ചുഴറ്റി ഇനിയുമിനിയും എഴുതുക.. ദീപാ നിശാന്തിന്റെ ഇടം നവമാധ്യമങ്ങളിൽ മാത്രമല്ല. പുസ്തകത്താളുകളിലും ഒതുങ്ങണ്ട. ഉറച്ച നിലപാടുകളുമായി, അക്ഷരങ്ങളെ നെഞ്ചോടു ചേർത്ത് സമൂഹ മദ്ധ്യത്തിൽ കാലുറപ്പിച്ചു നിൽക്കുക .. ദീപയെ ഇഷ്ടപ്പെടുന്നവർ വന്ന് ചുറ്റിലും നിരന്നോളും.
എല്ലാ ആശംസകളും നേരുന്നു.

കമൽ
(ചലച്ചിത്രസംവിധായകൻ)

 

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.