[dropcap]മ[/dropcap]രിച്ച വീട്ടിലെ മഴ ഇന്നലത്തെ
പോലാകില്ല
മരണപ്പെട്ടവനോട് ഐക്യദാർഢ്യം
കാണിക്കുന്നത്
കണ്ണീരുകൊണ്ടുമാകില്ല
കാടുകളുടെ ആഴങ്ങളിൽ നിന്നും
കുതറി കടന്നുവരുന്ന
ഒരു ഒറ്റക്കൊമ്പനെ പോലെയോ,
മണ്ണിടിച്ചിലിൽ പുഴയിലേക്ക്
കുതിച്ചുപാഞ്ഞ
പാറക്കുന്നുകളെ പോലെയോ….
പെരുമ്പറകൊട്ടി കണ്ണീരു കുലച്ച
കാറ്റിന്റെ കരവിരുതിനു പോലും
പിടിച്ചുകെട്ടാനാവാത്ത വിധം
അത്രമേൽ
വൈകാരികമായി തന്നെ …
ആ രാത്രിയിൽ
വെടിയേറ്റ് തുപ്പുന്നത്
മനുഷ്യ രക്തമാണെന്ന്
അറിഞ്ഞുകൊണ്ട്തന്നെയാവണം
മഴ
നിർത്താതെ
നിർത്താതെ
നിർത്താതെ
നിർത്താതെ
നിർത്താതെ
നിർത്താതെ
നിർത്താതെ
നിർത്താതെ
അപകട സൈറൺ
മുഴക്കി
ഇറയത്ത് നിന്ന് അകത്തേക്ക്
കയറുവാൻ കുതറി കിതച്ചു
ചാടുന്നത് …..
അപ്പോൾ മഴ
അകത്തേക്ക് കയറാൻ
അനുവാദമില്ലാത്ത
നായ്ക്കുട്ടിയാകുകയാണ്
മുറ്റത്തു നിന്നും
ഉറക്കെ
ഉറക്കെ
ഉറക്കെ
ഉറക്കെ
ഉറക്കെ
ഉറക്കെ
ഉറക്കെ
ഉറക്കെ…..
അതിലുമുറക്കെ
കുരയ്ക്കുകയാണ് ….
മരിച്ചവീട്ടിലെ മഴ
മരിച്ചവനെ തൊടുന്നതുപോലെ
തന്നെ
കാഴ്ചക്കാരനെയും തൊടാനാവുന്നത്
അതുകൊണ്ടാണ് ….
അകത്ത്
വെടിയേറ്റ് കിടക്കുന്ന
ഇരുട്ടിന്റെ മൃതശരീരത്തിലെ
കറുത്ത രക്തത്തെ
വെളിച്ചം തൊടുന്ന നിമിഷം വരെ
മഴ
പകയടങ്ങാത്ത ആൾക്കൂട്ടമാകും …
അത് ദൂരെയുള്ള
ആരുടെയൊക്കെയോ വീടുകളുടെ
മതിലുകൾ
വാതിലുകൾ
ചില്ലുകൾ
മേൽക്കൂരകൾ
ജനാലകൾ
ജലമുനകൊണ്ട് അടിച്ചു തകർത്ത്
ആർത്തലച്ച്
ഭിത്തിയിൽ
പ്രതിഷേധത്തിന്റെ
നോട്ടീസ്
എഴുതിയൊട്ടിക്കും.
പകപ്പിന്റെ ചുവന്ന
കണ്ണുകളോടെ
മരിച്ചവന് വേണ്ടി
പള്ളിയിലേക്ക്
ഓടിക്കയറി
തുരുതുരാ
കൂട്ടമണിയടിക്കും….
ആകുലതയുമായി തിരക്കിട്ടെത്തുന്നവരുടെ
മുന്നിൽ ഓടിനടന്ന്
മഴ
വഴികാണിച്ചുകൊടുക്കും
എല്ലാവരും എത്തിയെന്ന്
ഉറപ്പാക്കിയിട്ട്
മഴ
പതിയെ
കുളക്കരയിലേക്ക്പോയി
തെല്ലുനേരം
മിണ്ടാതെ പെയ്യും ….
പിന്നെയെപ്പൊഴോ
മരിച്ച വീട്ടിലെ മഴ
ഇരുട്ടത്ത്
മുഖമൊളിപ്പിച്ചു
നിങ്ങൾക്ക് പിന്നിൽ നിന്നുകൊണ്ട്
മരിച്ചവനെക്കുറിച്ച്
ചിലതെല്ലാം പറഞ്ഞുതരും.
പിറ്റേന്ന്
നിങ്ങൾ എഴുതുന്ന
ആ കവിതയുടെ പേരും
മറ്റൊന്നാകാൻ തരമില്ല
അതിങ്ങനെ തന്നെയായിരിക്കും
മരിച്ച വീട്ടിലെ മഴ !
കവിത
[dropcap]ഒ[/dropcap]രു കറുത്ത പൂച്ച
വീടിനു ചുറ്റും കറങ്ങുന്നുണ്ടെന്നു
നമുക്കറിയാമെങ്കിലും
തിരഞ്ഞുചെല്ലുമ്പോൾ
അത് ഇരുട്ടിലേക്കുതന്നെ
മാഞ്ഞു പോകുന്നു .
കണ്ടെന്നു ,
ശബ്ദം കേട്ടെന്നു ,
അങ്ങനെയൊരു പൂച്ചയേ ഇല്ലെന്നു ,
നമ്മൾ എത്ര വട്ടം
ചർച്ച ചെയ്തിരിക്കുന്നു .
എത്ര പെട്ടന്നാണ്
പൂച്ചയുണ്ടെങ്കിലും
എലിയെ പിടിക്കുമല്ലോയെന്നു
വീട് തന്നെ വിഭജിച്ചു പോയത് .
ഇപ്പോൾ
പൂച്ച ഉണ്ടോ എന്നല്ല
പൂച്ച നല്ലതോ ചീത്തയോ എന്നായി
നമ്മുടെ ചർച്ചകൾ .
കാലിൽ മുട്ടിയുരുമ്പുമ്പോൾ
പാവം പൂച്ച ,
എലിയെ പിടിക്കുന്ന പൂച്ച ,
നമ്മുടെ പൂച്ച
എന്നൊക്കെ പലരും പാടുന്നുണ്ട് .
പക്ഷെ ഇന്നലെ
പാടുന്ന കിളിയെ
അത് കൊന്നു തിന്നപ്പോൾ
പലരും ഞെട്ടി .
വീണ്ടും ആവർത്തിച്ചപ്പോൾ
കുറച്ചുപേർ .
വീണ്ടും വീണ്ടും
ആവർത്തിച്ചപ്പോൾ
ഓ ആ കിളിയെ പൂച്ച പിടിച്ചു എന്ന്
വീടാകെ ആശ്വാസം കൊള്ളുന്നു .
പാടുന്ന കിളികളില്ലാത്ത
വീടാണ് സ്വപ്നമെന്നു
എലിയെ പിടിക്കുന്നുണ്ട്
പിടിക്കുന്നുണ്ട് എന്ന് ,
ഇടയ്ക്കിടെ നമ്മളെല്ലാം
അഭിമാനം കൊള്ളുന്നു .
പക്ഷെ കൂട്ടുകാരാ
ഞാനാ പൂച്ചയെ ഫാസിസം എന്ന്
പേരിട്ടാൽ നിങ്ങൾ
എന്റെയും നെറ്റി തുളക്കുമോ .?
[dropcap]നി[/dropcap]രത്തുവക്കിൽ
മഴയും കാത്തുനിൽക്കുന്നത്
അത്ര ഗൗരവമുള്ള കാര്യമാണോ ?
മഴ വന്നാൽ
അയാൾക്കങ്ങു കയറിപ്പോകാം
എങ്ങോട്ടാണെന്നും എന്തിനാണെന്നും
ആരു ചോദിക്കാനാണ് !
അതുപോലെയാണോ
ഒരു വഞ്ചിക്കകത്ത്
ഒഴുക്കും കാത്തു നിൽക്കുന്നത് ?
അനങ്ങില്ലെന്ന് വാശിയാണ്
തടിയും വിരലുമിട്ടു കുത്തിയിട്ടും
ഈ വെള്ളത്തിന്.
എത്രപേരാണ്
വഞ്ചിക്കകത്തേക്ക്
തിരിഞ്ഞുനോക്കിപ്പോകുന്നത്
ഇതുവരെയനങ്ങിയില്ലേയെന്ന്
എത്രപേരാണ് കൂവിച്ചോദിക്കുന്നത്
മഴ കയറിപ്പോയയാൾക്ക്
നനവുതട്ടാതെയിറങ്ങാൻ
എവിടെയെങ്കിലുമൊരു കര കാണും
അയാൾക്ക് തൂങ്ങിയിറങ്ങാൻ
പൂഞ്ചിറകായാലെന്ത് പൂമ്പാറ്റക്കാലായാലെന്ത്;
നിരത്തുവക്കിൽ നിന്ന്
കയറിപ്പോയതോടെ അയാൾ പോയില്ലേ !
അതുപോലെയാണോ
എവിടെയോ പോയി മുങ്ങാനുള്ള
വഞ്ചിക്കകത്ത് ഒഴുക്കും കാത്തു നിൽക്കുന്നത് ?
എത്രനേരമെന്നുവെച്ചാണ്
വെള്ളത്തിൽ വീണുകിടക്കുന്ന മുഖം നോക്കി .
അനങ്ങാക്കള്ളിയെന്ന്
പേർത്തും പേർത്തും വിളിക്കുന്നത് ?
മുങ്ങാങ്കുഴിക്ക് പന്തയം വെച്ച പിള്ളേരൊക്കെ
വഞ്ചിക്ക് വട്ടം വെച്ച്
പത്തോ നൂറോ വട്ടം നീന്തിപ്പോയി.
ആരോടു പറഞ്ഞിട്ടെന്താണ്,
കൈ പിടിച്ചൊഴുക്കാൻ കാട്ടാറൊന്നുമല്ലല്ലോ
ഒന്നിനൊക്കോണം പോന്നൊരു നദിയല്ലേ ?
കെട്ടിയിട്ടിട്ടില്ലെന്ന് വഞ്ചിക്കറിഞ്ഞാൽ മതിയോ,
മുന്നോട്ടെടുത്തുവെക്കാൻ
ഇതിനിനി കാലോ മറ്റോ മുളക്കാനുണ്ടോ ?
പരിഭവം പറഞ്ഞിട്ടെന്താണ്,
ഇത് മഴവരാൻ കാത്തുനിൽക്കുന്നൊരു നിരത്തുവക്കൊന്നുമല്ലല്ലോ
വന്നില്ലെങ്കിലൊരു
കാറ്റിലെങ്കിലും കയറിപ്പോകാൻ.
ഒഴുകുമായിരിക്കും എന്നെങ്കിലും…
[dropcap]മ[/dropcap]ണ്ണിൽ ജീവന്റെ
നനവാണ് മഴ.
മഴ നനയുന്നത്
എനിക്കും ഇഷ്ടമാണ്
വിഷമങ്ങളെ നനച്ച്
കരിമ്പനടിപ്പിക്കുമെങ്കിലും
പക്ഷെ,
പുലർച്ചകളിലെ-
യിരുളലകളെ വകഞ്ഞുമാറ്റി
കുന്നുകൂടിക്കിടക്കുന്ന
നിർബന്ധങ്ങളിലേ-
ക്കിറങ്ങേണ്ടി വരുന്നോർക്ക്
ഒറ്റ ജോടി ചെരുപ്പിൽ
വേനലും മഴയും കടക്കാൻ
കഷ്ടപ്പെടുന്നവർക്ക്
കോട്ടൺ സാരി മാറ്റി
ഷിഫോണിൽ കയറി,
കനം വെച്ച അടിപ്പാവാട
പൊക്കിപ്പിടിച്ച്
ബസ്സ് കയറാനോടുന്നവർക്ക്
അഞ്ചാറ് വീട്ടിൽ മുറ്റമടിച്ച്,
പിന്നെ പല വീടുകളിൽ
കാവലാളായി പോവേണ്ട
കുഞ്ഞോമനയ്ക്ക്
പുത്തൻകുട
നിവർത്തി നനയ്ക്കാൻ
മടിയുള്ള പിള്ളേർക്ക്
എത്ര തോർത്തിവെച്ചാലും
ഈർപ്പം പടർന്ന അടുപ്പിലൂതി
ഭ്രാന്താവുന്നവർക്ക്
പിന്നെ
തീപ്പെട്ടുപോയ പ്രണയങ്ങൾ
വീണ്ടും തണുപ്പേറ്റുമ്പോൾ
ഒന്ന് തീക്കായാൻ വെമ്പുന്നവർക്ക്
ഒക്കെ ഈ മഴ
ചിലപ്പം കനയ്ക്കും അല്ലേ ?
[dropcap]അ[/dropcap]ഴിഞ്ഞു തൂവി കിടക്കുന്ന
മണ്ണിനു മീതെ കാതു ചേർത്തുവെച്ചാൽ
ഉറങ്ങിക്കിടക്കുന്ന മരക്കുഞ്ഞുങ്ങൾ
ശ്വാസമെടുത്തു വിടുന്നതു കേൾക്കാം.
അമ്മ വയറിനുള്ളിൽ
കുഞ്ഞുവാവ ഉറങ്ങും പോലെ
കട്ടിപ്പുതപ്പിനുള്ളിൽ
ചില്ലകൾ വളച്ചുവെച്ച്
ഇലകൾ ചുരുട്ടിവെച്ച്
പൂക്കൾ പൊതിഞ്ഞുവെച്ച്
മണം അടച്ചു വെച്ച്
ഒരു കാടുറങ്ങുന്നുണ്ട്.
ഇടയ്ക്കു ചില പച്ചപ്പ്
തലനീട്ടി നോക്കുന്നുണ്ട്
ഒരു കാറ്റു് മണ്ണിൽ ചുണ്ടു ചേർത്ത്
ചുറ്റിപ്പറ്റി നടക്കുന്നുമുണ്ട്.
ശലഭം, സമയമായില്ലേ?
എന്നു ചോദിക്കുന്നുണ്ട്.
