പൂമുഖം LITERATUREകവിത നിദ്രകൾക്ക് പകരം വയ്ക്കാൻ കവിതകൾക്കാവില്ല എങ്കിലും

നിദ്രകൾക്ക് പകരം വയ്ക്കാൻ കവിതകൾക്കാവില്ല എങ്കിലും

റ്റയടി
കിട്ടിയ മട്ടിൽ
ഞെട്ടി
എഴുന്നേൽക്കും.

കണ്ണ് തുറിച്ച്
ഇരുട്ടിനെ
ഒന്ന് കൂടി
അരിച്ചെടുക്കും.

പകലു കണ്ട കാഴ്ചകൾ
പച്ച വെള്ളം പോലെ
കൈ പിടിക്കും.

എന്നും
കവിതയിലേക്ക് കൂടെ കൂട്ടാൻ
പറയുന്ന
ഒമ്പത് കുമാരൻ
സഖാവ് വേലായുധേട്ടൻ
ബാർബർ നാണു
പട്ടാളം ഗോപ
വെടക്ക് കാർത്തു
പേറ്റ്ച്ചി ദേവു.

പഴയ
വളരെ പഴയ
ആൾക്കാർ എന്ന്
കാലം അവരെ
മുദ്ര കുത്തും.

അവരെ പറ്റി
പറയുന്നത് ബോറ്
അവരെ പറ്റി
എഴുതുന്നത് മോശം..!

മുറിഞ്ഞ ഉറക്കത്തിൽ
ഇനി ഉറങ്ങാൻ സാധിക്കാത്ത
ബാക്കി നേരങ്ങളിൽ
“എന്നെ പറ്റി എഴുത്
എന്നെ പറ്റി എഴുത് ”
എന്ന് വിലപിച്ച്
ഇവരൊക്കെ
നിലാവിൻറ്റെ തുണ്ടു പോലെ
ചുറ്റിലും ഒഴുകി പരക്കും.

നിങ്ങൾ
ഈ കാലത്തിന്റെ
ഒന്നുമല്ല ആരുമല്ല
അതു കൊണ്ട്
നിങ്ങളെ പറ്റി
എന്തെഴുതിയാലും
ആര് വായിക്കുവാൻ
ആര്
പ്രസിദ്ധീകരിക്കാൻ.

എന്റെ
മറുപടിയിൽ
അവർ
അൽപസമയം
നിശബ്ദരാകും.

പിന്നെ
ഒരോരുത്തരും
രാഷ്ട്ര നിർമാണത്തിന്
ഇറങ്ങി തിരിച്ച
കഥ പറയും.

ഒമ്പത് എന്ന
പേര് വന്ന കഥ
പറയുമ്പോൾ
കുമാരന് ഇപ്പോഴും
കണ്ണ് നിറയും.

പട്ടാളക്കാരുടെ
മുടി വെട്ടാൻ പോയ കഥ
പറഞ്ഞു
ബാർബർ നാണു
പെൻഷൻ കിട്ടാത്തതിനെ
പ്രതി വിലപിക്കും.

മുഷ്ടി ചുരുട്ടി
മുദ്രാവാക്യം വിളിച്ച്
ഒച്ച അടഞ്ഞ കഥ
പറഞ്ഞു പണ്ട്
കൂലി ചോദിച്ചതിന്
ജൻമിമാരും
ഗുണ്ടകളും വളഞ്ഞ്
തല്ലിയ മുതുകിലെ പാട് കാട്ടി
സഖാവ് വേലായുധേട്ടൻ…

രാജ്യ ബോധത്തിന്റെ
വിപ്ലവ വീര്യം പൂണ്ട
ജവാൻമാർ കാത്ത
ഊക്കിൻ ഓർമ്മകൾ
പങ്കിട്ട്
പട്ടാളം ഗോപ.

കൂടെ ഓർമ്മകൾ
ഒപ്പം ചിന്തകൾ.

കവിത കൊണ്ട്
ഇത്രയും
തീർക്കുന്നു…

Comments
Print Friendly, PDF & Email

പാലക്കാട് ജില്ലയിലെ കൂറ്റനാട് സ്വദേശി. നാല് കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. പാരമ്പര്യ തൊഴിലായ മരപ്പണിയെടുത്ത് ജീവിക്കുന്നു.

You may also like