601 ആം മുറി തുറന്നു, കൈ മാത്രം പുറത്തോട്ടിട്ട് അവൾ അവനെ അകത്തേക്ക് ഒറ്റ വലി.
എന്നിട്ട് ആപാദചൂഡം ഒന്നു വീക്ഷിച്ചു.
ആ നോട്ടം അവൻ കൗതുകത്തോട് കൂടി ആസ്വദിച്ചെങ്കിലും തുടർന്നു ചോദിച്ചു
“എന്നിട്ട് ?” ആ ചോദ്യത്തിൽ ജിജ്ഞാസയെക്കാൾ ആകാംക്ഷ കലർന്നിരുന്നു.
“ഉഗ്രൻ..” അവൾ പറഞ്ഞു.
അവൻറെ ശ്വാസം നേരെ വീണു.
ഒരു കാലം കെട്ട കാലത്തിലുള്ള പ്രണയം ആയിരുന്നു അവരുടേത്.
മനുഷ്യനും മനുഷ്യനും തമ്മിലുള്ള സമ്പർക്കം നിയമവിരുദ്ധം ആക്കിയ കാലം.
സുഹൃദ് ബന്ധങ്ങൾ മരവിച്ച കാലം.
ഒറ്റപ്പെട്ടവർ വീണ്ടും ഒറ്റപ്പെട്ട കാലം.
ജോലിയുള്ളവർക്ക് ജോലി പോയ കാലം.
ഇല്ലാത്തവർക്ക് ദയാദാക്ഷിണ്യങ്ങൾ ഒട്ടുമേ ലഭിക്കാത്ത കാലം.
സോഷ്യൽ മീഡിയയിൽ ഉള്ള പരിചയത്തിനും ചങ്ങാത്തത്തിനും ഭാവി തീരെയില്ലാത്ത കാലം. അവളുടെ ചിരകാല ഡേറ്റിംഗ് സ്വപ്നങ്ങൾ ഒരുമിച്ച് കാപ്പി കുടിക്കുക, സിനിമയ്ക്ക് പോകുക, ഒന്നുമൊന്നും സാധ്യമല്ല. കടപ്പുറത്ത് കൈ കോർത്ത് സാന്ധ്യ വിഷാദങ്ങളെ ഒരുമിച്ച് അകറ്റുക എന്ന തോന്നൽ തന്നെ ഒരു അതിമോഹമായി തോന്നിയപ്പോൾ, അവളത് അലമാരയുടെ ഒരു മൂലയ്ക്ക് ഒളിപ്പിച്ചു വെച്ചു.
യാത്രാനിയമങ്ങൾ ദുഷ്കരം, അണു ബാധയ്ക്കുള്ള സാധ്യത ഉള്ളത് കൊണ്ട് അങ്ങേയറ്റം അപകടകരം.
എന്നാലും ഇവനെ എങ്ങനെ കാണാതിരിക്കും?
അത്രയ്ക്കും സ്നേഹിച്ചു പോയി.
അവളുടെ പ്രത്യേക ഇഷ്ടങ്ങൾ നോക്കി മാത്രം പാകപ്പെടുത്തി കടഞ്ഞെടുത്ത ഒരു കാമുകൻ ആയിരുന്നു അവൻ.
അവൾക്ക് കേൾക്കാൻ ഇഷ്ടമുള്ള വാക്കുകൾ, മാത്രമായിരുന്നു അവൻറെ ഭാഷ.
അവൾക്ക് പണ്ടേ കുറച്ചു പുകഞ്ഞ പപ്പടം ആയിരുന്നു ഇഷ്ടം .
ഇരുണ്ട നിറത്തിൽ , മൊരിഞ്ഞ്, കറുമുറെ കടിച്ചു തിന്നാൻ പാകത്തിൽ.
അതുപോലെ ചെമ്പിൻറെ അടിയിൽ പിടിച്ച ബിരിയാണി. (മറ്റുള്ളവരുടെ വേവും പാകവും അല്ല അവളുടേത്). ആ പുകഞ്ഞ ചൂടിൻറെ രുചി ആയിരുന്നു അവൻറെ പ്രേമത്തിന്. അവൻറെ വാക്കുകളും ചിരിയും രുചിച്ചിട്ടും നുകർന്നിട്ടും മതി വരാതെ ആയപ്പോൾ അവൾക്ക് മനസ്സിലായി അവൾ പ്രണയത്തിൽ ആണെന്ന്.
അങ്ങനെയാണ് അവൾ ആ തീരുമാനം എടുക്കുന്നത്.
ഭൂമിയുടെ രണ്ടറ്റങ്ങളിൽ പാർക്കുന്ന അവർ നടുക്കുള്ള ഒരു നഗരത്തിൽ/ദ്വീപിൽ ക്വാറന്റൈൻ ഒരുമിച്ചു ചെയ്യുക.
അതിന് തിരഞ്ഞെടുത്ത മുറിയാണ് ആറാം നിലയിലെ 601 ആം നമ്പർ മുറി.
“ഉഗ്രൻ എന്ന് മാത്രമല്ല… “
അവൾ തുടർന്നു
“പിന്നെ? “
ഒരുപാട് കാലമായി ആഗ്രഹിച്ചിരുന്ന അവളുടെ നീണ്ട വിരലുകൾ നെഞ്ചോട് ചേർത്ത് വെച്ച് അവൻ പ്രോത്സാഹിപ്പിച്ചു…
“ഫോട്ടോയിൽ കണ്ടതിനേക്കാൾ… “
“കണ്ടതിനേക്കാൾ… “
അവൾ വാക്കുകൾ കിട്ടാൻ ബുദ്ധിമുട്ടി.
ഒരു പ്രത്യേക ശരീരഭാഷ ആയിരുന്നു അവൻറേത്.
ചടുലമായ നീക്കങ്ങൾ, പരിസരം മറന്നുള്ള, ആകർഷകമായ പൊട്ടിച്ചിരി, ശബ്ദത്തിനും വാക്കുകൾക്കും കടുകിൽ പൊട്ടിച്ചെടുത്ത, എണ്ണയിൽ വറുത്ത സ്വാദ്.
കിട്ടാതെ പോയ വാക്കിന് പകരം അവൾ തള്ളവിരലും ചൂണ്ടുവിരലും ഒരു വട്ടമാക്കി അവളുടെ പ്രണയം അറിയിച്ചു.
അത് കണ്ടപ്പോൾ ഒരൊറ്റ വലിക്ക് അവളെ കെട്ടിപ്പിടിച്ച് അടർത്തിയെടുക്കാൻ കഴിയാത്ത വിധം തൻറെ ശരീരത്തോട് ചേർത്ത് വെയ്ക്കാൻ ആണ് അവന് തോന്നിയത്.
അത് മനസ്സിലാക്കിയെന്നവണ്ണം അവൾ പറഞ്ഞു “ഒരൊറ്റ മിന്റ്റ് , എനിക്കൊരു ചെക്കിങ് ചെയ്യാനുണ്ട്, അതിൻറെ ഒക്കെ മുമ്പേ”
“എന്തു ചെക്കിങ് ..?” അവൻ മുഷിഞ്ഞു. കുഞ്ഞിക്കണ്ണുകൾ സൂചിമുനകൾ ആയി.
“ചിപ്പ് ചെക്കിങ്. എനിക്ക് കേൾക്കാൻ ഇഷ്ടമുള്ള കാര്യങ്ങൾ മാത്രം പറയുന്ന ആദ്യത്തെ കാമുകനാണ് നീ. അതുകൊണ്ട് എനിക്കൊരു സംശയം. Cambridge analytica company എൻറെ സോഷ്യൽ മീഡിയ പരിശോധിച്ച്, എൻറെ ഇഷ്ടങ്ങൾ സൂക്ഷ്മമായി മനസ്സിലാക്കി, ഉണ്ടാക്കിയെടുത്ത ഒരു ചിപ്പ് നിൻറെ ശരീരത്തിൽ ഉണ്ടോ എന്ന് “
“ഓഹോ, ശരീര പരിശോധന ആണോ, എന്നാൽ ഞാൻ റെഡിയോ റെഡി ” അവൻറെ കണ്ണുകളിലുള്ള സൂചിമുനകൾ വെട്ടിത്തിളങ്ങി, നിമിഷ നേരം കൊണ്ട് ജ്വാലാമുഖികളായ നക്ഷത്രങ്ങളായി….
അവൾ മെല്ലെ മെല്ലെ വിരലുകൾ അവൻറെ ശരീരമാസകലം പായിച്ചു.
വെള്ളഷർട്ടിന് അടിയിലൂടെ, അവളുടെ വിരൽത്തുമ്പുകൾ അവൾ എന്നും സ്വപ്നം കണ്ട ഒരു യാത്രയിൽ ഏർപ്പെട്ടു..
യാത്രകളെ പ്രണയിച്ച ഒരു സഞ്ചാരി ആയിരുന്നു അവൾ. അവൻറെ ശരീരത്തിലൂടെ യാത്ര ചെയ്തപ്പോൾ അവൾക്ക് തോന്നി അവൻ ആണ് അവളുടെ ഉദ്ദിഷ്ടസ്ഥാനം എന്ന്.
“Covid പോയില്ലെങ്കിലും സാരമില്ല ” അവൾ പറഞ്ഞു ” ഇനി യാത്രകൾ നടന്നില്ലെങ്കിലും കുഴപ്പമില്ല, നീയാണ് എനിക്കു ചെല്ലേണ്ട ഇടം, എൻറെ യാത്ര ഇവിടെ അവസാനിക്കുന്നു “
അവൻറെ അരക്കെട്ട് അവളോട് ചേർത്ത് വെച്ചു ജനലിന് അടുത്തേക്ക് കൊണ്ടുപോയി ആകാശത്തേക്ക് ചൂണ്ടി ക്കാണിച്ചു കൊണ്ട് അവൾ ചോദിച്ചു
“ഈ നക്ഷത്രങ്ങൾ കാണുന്നുണ്ടോ..? “
അവളെ പുറകിൽ നിന്നും കെട്ടിവരിഞ്ഞ്, കഴുത്തിൽ ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു
“എനിക്കു കാണേണ്ടതെല്ലാം ഇവിടെ ഉണ്ട് “
അത് കേട്ടു അറിഞ്ഞു
എന്നാലും കേൾക്കാത്ത അറിയാത്ത ഭാവത്തിൽ അവൻറെ ചൂട് ആസ്വദിച്ചു കൊണ്ട് ഒരു സ്വപ്നത്തിൽ എന്നവണ്ണം അവൾ പറഞ്ഞു
“സൗരയൂഥത്തിലെ സർവത്ര സൂര്യപ്രകാശത്തിൻറെ അവകാശികൾ ആണ് ഈ നക്ഷത്രങ്ങൾ. എനിക്കവയൊക്കെ നിൻറെ നക്ഷത്രങ്ങൾ ആയി ഇപ്പോൾ തോന്നുന്നു.
നിൻറെ നക്ഷത്രങ്ങൾക്ക് ഒരേ ഒരു അവകാശിയേ ഉളളൂ. നിൻറെ കാമുകി.
ഞാൻ.
ഈ നക്ഷത്രങ്ങൾ എനിക്ക് ചുറ്റും സദാ നൃത്തം ചെയ്യും.
എൻറെ ശരീരത്തിൽ ചിന്നിച്ചിതറി പായും.
മുടിയിലും ചിരിയിലും പറ്റിപ്പിടിക്കും.
ഒരു നക്ഷത്രക്കോട്ടയിൽ സദാ ഒരു നക്ഷത്ര ലഹരിയിൽ ഞാൻ ജീവിക്കുന്നു.
ഇനിയും അങ്ങോട്ട് അങ്ങനെ തന്നെ
നിന്നെ എൻറെ വീട്ടുകാർക്കും നാട്ടുകാർക്കും ഒന്നും പരിചയപ്പെടുത്തില്ല”.
“ആരെയും?” അവൻ ചോദിക്കുന്നു
“പരിചയപ്പെടുത്തിയിട്ട് എന്തിനാ?”
അവളുടെ കണ്ണുകളിൽ പാറിയ തീപ്പൊരി വാക്കുകളിലൂടെ കനലാട്ടമാടി.
“അവർക്ക് എൻറെ ഉയരം കൂടുതൽ ആയി തോന്നും
നിൻറെ നിറം കുറവായും
എനിക്ക് അടക്കവും ഒതുക്കവുമില്ലെന്നു പറയും
നിൻറെ ജോലി അത്ര പോരെന്ന് മുറുമുറുക്കും.
നമ്മളായിട്ട് പന്തൽ കെട്ടി ചോറ് വിളമ്പി ഇതിനൊക്കെ അവസരം കൊടുക്കണോ?”
അവളുടെ കണ്ണുകളിലെ തീപ്പൊരി മുറിയിലെ വിളക്കിന് തിളക്കം കൂട്ടിയത് പോലെ.
കൂട്ടിനായി കടൽക്കാറ്റ് ജനൽവിരി വകഞ്ഞു മാറ്റി വന്നത് പോലെ, ഞൊടിയിട കൊണ്ട് ആഞ്ഞു വീശിയത് പോലെ.
നിന്നെ ഞാൻ എന്തു കൊണ്ട് പ്രേമിക്കുന്നു എന്ന വിശദീകരണം ആർക്കും കൊടുക്കാൻ എനിക്കു മനസ്സില്ല.
നിന്നിലേയ്ക്കുള്ള കുതിപ്പായിരുന്നു ഇത്ര നാൾ എൻറെ ജീവിതം എന്ന് നിൻറെ നിറക്കുറവിൽ പരിതപിക്കുന്ന മാലോകർക്കു എങ്ങനെ മനസ്സിലാകും?
ഈ അളവറിയാത്ത നെഞ്ചിൻകൂടാണെൻറെ വീട് എന്ന് വരുമാനത്തിൻറെ അളവ് തിട്ടപ്പെടുത്തുന്ന നാട്ടുകാർക്ക് എപ്പോൾ മനസ്സിലാകും?
“അതൊന്നും നമുക്ക് വേണ്ടാ “
എന്ന് പറഞ്ഞു മനോഹരമായി ചിരിക്കുമ്പോൾ,ആ ചിരിയുടെ പ്രകാശത്തിൽ അവളുടെ കണ്ണുകളിലെ തീപ്പൊരി സ്വയം കത്തിത്തീർന്നു, അവിടം തെച്ചിപ്പൂ ചിതറി,അരിപ്പൂവിനോപ്പം പൂക്കളം ഒരുക്കിയിരുന്നു.
“നമ്മളെ മനസ്സിലാക്കാൻ കെല്പുള്ളവരെ മാത്രമേ നമ്മൾ ഇനി കാണൂ.
ബാക്കിയെല്ലാവർക്കും ഇനി എന്നെ ഡിജിറ്റൽ ആയി മാത്രമെ കാണാൻ കഴിയൂ.
അവർക്കെല്ലാം ഞാൻ ഡിജിറ്റലി എവർ ആഫ്റ്റർ”.
കഥ
ഏകദേശം പതിനൊന്നു വയസ്സ് തികയാറായപ്പോൾ ആണെന്ന് തോന്നുന്നു ഇന്ദുമോളുടെ അച്ഛൻ അവളോട് ഒരു ചോദ്യം ചോദിച്ചത്.
“ഇന്ദുമോളേ , നീ ഒരു ബുദ്ധിമാൻ ആണോ ബുദ്ധിമീൻ ആണോ ബുദ്ധിമൂൻ ആണോ?”
ഇത് മൂന്നും തമ്മിലുള്ള വ്യത്യാസം ഇന്ദുമോൾക്കു അറിയില്ലെങ്കിലും, ചോദ്യത്തിൻറെ ഗതി അത്ര സുഖകരമല്ല എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി അവൾക്കുണ്ടായിരുന്നു.
“ബുദ്ധിമാൻ എന്ന് വെച്ചാൽ അതിബുദ്ധിക്കാരൻ
ബുദ്ധിമീനിന്നു ബുദ്ധി അല്പം കുറയും
ബുദ്ധിമൂനാണെങ്കിൽ തീരെ ഇല്ല ബുദ്ധി.
നീ ഒരു ബുദ്ധിമൂൻ ആണ് “എന്ന് പറഞ്ഞു കൊണ്ട് അച്ഛൻ ഉറക്കെ ഉറക്കെ ചിരിച്ചു.
അന്ന് മുതലാണ് ഇന്ദുമോൾ ഇന്ദുമതി ആയി മാറിയത്.
അതായത്, എല്ലാറ്റിനും “മതി” എന്ന് പറഞ്ഞു തുടങ്ങിയത്.
” ഇത്ര വിലയുള്ള പാവാട മതിയമ്മേ”
“എനിക്ക് പുതിയതൊന്നും വേണ്ട, പഴേ വാച്ചു മതിയച്ചാ”
” അമ്മമ്മേ, ചോറ് ഇത്ര മതി “
കാരണം, ബുദ്ധി കുറവുള്ള കുട്ടികൾക്ക് ആഗ്രഹങ്ങൾ പാടില്ലല്ലോ.
എന്നാലോ പരീക്ഷയിൽ നല്ല മാർക്ക് വാങ്ങിച്ചു അവൾ മാതാപിതാക്കളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.
പെൺകുട്ടികളെല്ലാം കാണാപാഠം പഠിച്ചിട്ടാണ് മാർക്ക് വാങ്ങുന്നത്, ഇന്ദുവും അങ്ങനെ തന്നെയായിരിക്കും.
ബുദ്ധി ആകാൻ വഴിയില്ല, അച്ഛൻ അമ്മയെ ആശ്വസിപ്പിച്ചു.
എൻട്രൻസിൽ മികച്ച റാങ്ക് നേടിയപ്പോൾ
“അത് പിന്നെ കറക്കിക്കുത്തിയിട്ടായിരിക്കാനേ വഴിയുള്ളൂ ” എന്ന ഉത്തരവ് പുറപ്പെടുവിച്ചു.
ഇത്രയും ആളുകൾ ബുദ്ധിമൂൻ എന്ന് തീരുമാനിച്ചുറച്ച സ്ഥിതിക്ക് ബുദ്ധിമൂനായി അഭിനയിക്കുന്നതാണ് അഭികാമ്യം എന്നവൾക്കും തോന്നി.
നാട്ടുകാർക്ക് നമ്മളെ കൊണ്ട് ഒരു ബുദ്ധിമുട്ട് പാടില്ലല്ലോ.
അവരുടെ തീരുമാനങ്ങൾ ആയിരിക്കണം എന്നും ശരി.
അതുപോലായിരിക്കണം നമ്മുടെ ജീവിതം.
ഒടുക്കം അവളാകാൻ, ബുദ്ധിമാൻ ആയി ജീവിക്കാൻ അവൾക്കു നാട് വിടേണ്ടി വന്നു.
വിവാഹശേഷം ബുദ്ധിമൂനായി ജീവിക്കുന്നതിൽ പതിയിരിക്കുന്ന അപകടം മനസ്സിലാക്കി ഒരു ഇടത്തരം ബുദ്ധിയുടെ അവതാരം അവൾ ഏറ്റെടുത്തു.
അച്ഛൻറെ ഭാഷയിൽ പറഞ്ഞാൽ ബുദ്ധിമീൻ.
വീടും കുടുംബവും ജോലിയും മുന്നോട്ട് കൊണ്ട് പോകാനുള്ള ബുദ്ധി വേണം.
എന്നാലോ ഭർത്താവിനെക്കാളും ബുദ്ധി പാടില്ല.
ബുദ്ധിമീൻ തന്നെ അത്യുത്തമം, ഇന്ദുമതി തീരുമാനിച്ചു.
ഇന്നവൾ ഈ മൂന്ന് അവതാരങ്ങളിൽ സുന്ദരമായി ജീവിക്കുന്നു.
ദ്രാവകവും ഖരവും വാതകവും പോലെ
മാതാവും പുത്രിയും പരിശുദ്ധത്മാവും പോലെ.
അങ്ങയുടെ പാദപത്മങ്ങളിൽ
നമ്മുടെ വിവാഹം കഴിഞ്ഞിട്ട് പതിനഞ്ചു കൊല്ലമായി; എന്നാൽ ഇന്നാദ്യമായിട്ടാണ് ഞാൻ അങ്ങയ്ക്കൊരു കത്തെഴുതുന്നത്. ഞാൻ എപ്പോഴും അങ്ങയുടെ അടുത്തുതന്നെയായിരുന്നു; അങ്ങു പറഞ്ഞ് പലതും ഞാൻ കേട്ടിട്ടുണ്ട്, അതുപോലെ എന്നിൽ നിന്ന് അങ്ങും. എന്നാൽ ഒരു കത്തെഴുതാൻ വേണ്ട അകലം നമ്മൾ തമ്മിൽ ഒരിക്കലും ഉണ്ടായിട്ടില്ല.
ഞാനിപ്പോൾ ഒരു തീർത്ഥാടനത്തിന് പുരിയിൽ വന്നിരിക്കുകയാണ്; അങ്ങ് പതിവുപോലെ ഓഫീസ് ജോലിയിൽ സ്വയം മറന്നിരിക്കുകയായിരിക്കും. അങ്ങയ്ക്ക് കൊല്ക്കത്തയുമായുള്ള ബന്ധം ഒരൊച്ചിന് അതിന്റെ തോടിനോടുള്ളതു പോലെയാണ്- നഗരം അങ്ങയിൽ ഒട്ടിപ്പിടിച്ചിരിക്കുകയാണ്; അങ്ങയുടെ ശരീരവും ആത്മാവും അതിനുള്ളിലാണ്. അതിനാൽ അങ്ങ് അവധിക്കപേക്ഷിച്ചില്ല; എന്നാൽ ദൈവം എന്റെ അപേക്ഷ പരിഗണിക്കുകയും എനിക്ക് അവധി നല്‍കുകയും ചെയ്തു.
ഞാൻ മെജോ-ബൗ ആണ്, അങ്ങയുടെ കുടുംബത്തിലെ രണ്ടാമത്തെ മരുമകൾ. ഇന്ന്, പതിനഞ്ചു കൊല്ലം കഴിഞ്ഞ്, കടല്ക്കരയിൽ നില്ക്കുമ്പോൾ അതല്ലാത്ത ബന്ധങ്ങളും എനിക്കുണ്ടെന്ന് എനിക്കു ബോദ്ധ്യമാകുന്നു- ലോകവുമായി, ലോകസ്രഷ്ടാവുമായി. ആ ബോദ്ധ്യത്തിൽ നിന്നാണ് ഈ കത്തെഴുതാനുള്ള മനക്കരുത്ത് എനിക്കു കിട്ടിയതും. അങ്ങയുടെ കുടുംബത്തിലെ രണ്ടാമത്തെ മരുമകളെഴുതുന്ന കത്തല്ല ഇത്.
പണ്ട്, എന്റെ കുട്ടിക്കാലത്ത്- അങ്ങയുമായുള്ള എന്റെ വിവാഹം നമ്മുടെയൊക്കെ തലവിധി എഴുതുന്ന ആ ജഗന്നിയന്താവിനു മാത്രം അറിവുണ്ടായിരുന്ന കാലത്ത്- ഞാനും എന്റെ സഹോദരനും ഒരുപോലെ ടൈഫോയ്ഡ് പിടിച്ചു കിടപ്പായി. എന്റെ സഹോദരനെ മരണം കൊണ്ടുപോയി; ഞാൻ ജീവിതത്തിലേക്കു തിരിച്ചുവന്നു. അന്ന് നാട്ടിലെ പെണ്ണുങ്ങളൊക്കെ പറഞ്ഞുനടന്നു: “പെണ്ണായതുകൊണ്ടാണ് മൃണാൾ ജീവിച്ചിരിക്കുന്നത്. ആണായിരുന്നെങ്കിൽ അവൾ രക്ഷപ്പെടില്ലായിരുന്നു.” യമദേവൻ ബുദ്ധിയുള്ള കള്ളനാണ്; വില പിടിച്ചതേ അവനെടുക്കൂ!
എന്നു പറഞ്ഞാൽ, ഞാൻ മരണമില്ലാത്തവളാണ്. ഇത് വിസ്തരിച്ചു വിശദീകരിക്കാനാണ് ഇപ്പോൾ ഞാൻ അങ്ങയ്ക്ക് ഈ കത്തെഴുതുന്നത്.
അങ്ങയുടെ ഒരകന്ന അമ്മാവനും അങ്ങയുടെ സ്നേഹിതൻ നീരദും അങ്ങയ്ക്കു വേണ്ടി എന്നെ പെണ്ണു കാണാൻ വന്നപ്പോൾ എനിക്കു പന്ത്രണ്ടു വയസ്സായിരുന്നു. പകലു പോലും കുറുനരികൾ ഇറങ്ങിനടക്കുന്ന ഒരു ഓണം കേറാ മൂലയിലായിരുന്നു ഞങ്ങളുടെ വീട്. റെയിൽവേ സ്റ്റേഷനിൽ നിന്ന് കാളവണ്ടിയിൽ പതിന്നാലു മൈൽ; പിന്നെ ചരല്പാതയിലൂടെ ഒരാറു മൈൽ പല്ലക്കിൽ; രണ്ടുപേരും വല്ലാതെ വെറി പിടിച്ച മട്ടായിരുന്നു. ഇതിനു പുറമേ ഞങ്ങളുടെ കിഴക്കൻ ബംഗാൾ പാചകവും അവർക്കു സഹിക്കേണ്ടിവന്നു! അന്നു ഞങ്ങൾ വിളമ്പിയ ആഹാരത്തിന്റെ കാര്യം ആ അമ്മാവൻ ഇപ്പോഴും ഓർക്കുന്നുണ്ട്.
അങ്ങയുടെ അമ്മയ്ക്ക് തന്റെ മൂത്ത മരുമകളുടെ ഭംഗിക്കുറവ് അതിസുന്ദരിയായ രണ്ടാമത്തെ മരുമകളെക്കൊണ്ടു നികത്താനുള്ള തിടുക്കമായിരുന്നു. അല്ലെങ്കിൽ എന്തിനാണ് അങ്ങയുടെ ബന്ധുക്കൾ അത്രയും വിഷമം സഹിച്ച് ഞങ്ങളുടെ കുഗ്രാമത്തിലേക്കു വന്നത്? ബംഗാളിൽ നിങ്ങൾക്ക് മഞ്ഞപ്പിത്തമോ അതിസാരമോ വധുവിനേയോ അന്വേഷിച്ചു നടക്കേണ്ടതില്ല; മൂന്നും വേണ്ടത്രയുണ്ട്; അവ സ്വയമേവ നിങ്ങളിൽ പറ്റിപ്പിടിച്ചോളും; പിന്നെ വിട്ടുപോവുകയുമില്ല.
അച്ഛന്റെ ഹൃദയം പിടയ്ക്കാൻ തുടങ്ങി. അമ്മ കാളീമന്ത്രം ജപിച്ചുതുടങ്ങി. ഒരു ഗ്രാമത്തിലെ ശാന്തിക്കാരൻ എന്തു നിവേദിച്ചിട്ടാണ് ഒരു നഗരദേവതയെ പ്രസാദിപ്പിക്കുക? അവരുടെ ആകെയുള്ള പ്രതീക്ഷ മകളുടെ സൗന്ദര്യത്തിലായിരുന്നു. മകൾ പക്ഷേ, അതൊരു വലിയ കാര്യമായി കണ്ടിരുന്നില്ല. അവളെ കാണാൻ വരുന്നവൾ അവൾക്കെന്തു വിലയിടുന്നോ, അതാണവളുടെ വില. അതുകൊണ്ടാവാം, എത്ര സൗന്ദര്യമുണ്ടായിക്കോട്ടെ, എന്തൊക്കെ സ്വഭാവഗുണങ്ങളുണ്ടായിക്കോട്ടെ, സ്ത്രീയ്ക്ക് ഒരിക്കലും അവളുടെ ആത്മനിന്ദയെ മറി കടക്കാൻ കഴിയാറില്ല.
ഒരു വലിയ പാറക്കല്ലെടുത്തു നെഞ്ചിലേക്കു വെച്ചതുപോലെയായിരുന്നു, അങ്ങയുടെ വീടിനോടുള്ള, അല്ല, അങ്ങയുടെ ഗ്രാമത്തിനോടു മൊത്തമുള്ള എന്റെ പേടി. നാലു കണ്ണുകളുടെ നിശിതപരിശോധനയ്ക്കു മുന്നിൽ പന്ത്രണ്ടു വയസ്സുകാരിയായ ഒരു ഗ്രാമീണബാലികയെ പിടിച്ചുനിർത്തിക്കൊടുക്കുന്ന കാവൽഭടന്മാരാണ് ആകാശവും പകൽവെളിച്ചവും മറ്റു പ്രകൃതിശക്തികളുമെന്ന് എനിക്കു തോന്നിപ്പോയി. എനിക്കു പോയൊളിക്കാൻ ഒരിടവും ഉണ്ടായിരുന്നില്ല.
വിവാഹത്തിനു ഷഹനായികൾ പാടിത്തുടങ്ങുമ്പോൾ ആകാശവും കൂടെക്കരഞ്ഞുതുടങ്ങി. അങ്ങനെ ഞാൻ അങ്ങയുടെ വീട്ടിൽ താമസം തുടങ്ങി. പെണ്ണുങ്ങൾ എന്റെ കുറ്റങ്ങളും കുറവുകളും ഓരോന്നായി കണ്ടെടുത്തുകണ്ടെടുത്ത് ഒടുവിൽ ആകെക്കൂടെ എന്നെ ഒരു സുന്ദരിയായി കണക്കാക്കാമെന്ന നിഗമനത്തിൽ എത്തിച്ചേർന്നു. ഇതു കേട്ടപ്പോൾ എന്റെ മൂത്ത നാത്തൂന്റെ, എന്റെ ദീദിയുടെ, മുഖം വാടി. എന്നാൽ എന്റെ സൗന്ദര്യം കൊണ്ട് ആർക്കെന്തു ഗുണം എന്ന് എനിക്കു സംശയമായി. അതിന്റെ പേരിൽ അങ്ങയുടെ വീട്ടുകാർക്ക് എന്നോടു പ്രത്യേകിച്ചൊരു സ്നേഹമൊന്നും തോന്നിയിരുന്നില്ല. ഏതോ ഒരു മഹർഷി ഗംഗയിലെ ചെളിയിൽ നിന്നാണ് എന്റെ സൗന്ദര്യം സൃഷ്ടിച്ചിരുന്നതെങ്കിൽ പിന്നെയും അവർക്കെന്നോടു സ്നേഹം തോന്നിയേനെ. എന്നാൽ ബ്രഹ്മാവ് എന്നെ സൃഷ്ടിച്ചത് അദ്ദേഹത്തിന്റെ അപ്പോഴത്തെ എന്തോ കമ്പം തീർക്കാനായിപ്പോയി; അതിനാൽ അങ്ങയുടെ കുടുംബത്തിന് അതു വിലയില്ലാത്തതുമായി.
എനിക്കു സൗന്ദര്യമുണ്ടായിരുന്നു എന്നതു മറക്കാൻ അങ്ങയ്ക്ക് അധികകാലം വേണ്ടിവന്നില്ല. എന്നാൽ എനിക്കു ബുദ്ധിയുമുണ്ടായിരുന്നു എന്നത് ഓരോ കാൽവയ്പ്പിലും അങ്ങയ്ക്ക് ഓർമ്മ വന്നുകൊണ്ടിരുന്നു. ആ ബുദ്ധി എനിക്കത്ര സ്വാഭാവികമായിരുന്നിരിക്കണം; കാരണം ഇത്രയും കാലം അങ്ങയുടെ വീടു നോക്കലല്ലാതെ മറ്റൊന്നും ഞാൻ ചെയ്തിട്ടില്ലെങ്കിലും അണയാതെ അത് എന്റെ ഉള്ളിൽത്തന്നെ കിടപ്പുണ്ടായിരുന്നല്ലോ. എന്റെ അമ്മയ്ക്ക് എന്റെ ബുദ്ധി ഒരു വേവലാതി ആയിരുന്നു; കാരണം പെണ്ണിന് ബുദ്ധി ഒരു ശാപമാണ്. അതിരുകൾ നിർണ്ണയിക്കുന്ന ഒരു ജീവിതം ജീവിക്കേണ്ടിവരുന്ന ഒരുവൾ ബുദ്ധി നിർണ്ണയിക്കുന്ന ജീവിതം ജീവിക്കാൻ നോക്കിയാൽ വൈകാതെ അവൾക്കു മുന്നിൽ ചുമരുകളുയരും, അവയിൽ ചെന്നിടിച്ച് അവളുടെ നെറ്റിയും ഭാവിയും തകരുകയും ചെയ്യും. എന്നാൽ ഞാനെന്തു ചെയ്യാൻ? അങ്ങയുടെ കുടുംബത്തിലെ ഒരു സ്ത്രീക്കു വേണ്ടതിലധികം ബുദ്ധി ദൈവം ഓർക്കാതെ എനിക്കു തന്നുപോയി! അധികമുള്ള ആ ബുദ്ധി ആർക്കാണു ഞാൻ കൊടുക്കുക? നിത്യമെന്നോണം നിങ്ങളെല്ലാവരും എന്നെ പഴി പറഞ്ഞുകൊണ്ടിരുന്നു: തന്റേടി, നാണം കെട്ടവൾ! പരുഷമായ വാക്കുകൾ ബലം കെട്ടവന്റെ ശരണമാണ്; അങ്ങു പറഞ്ഞതെല്ലാം ഞാൻ മാപ്പാക്കിയിരിക്കുന്നു.
വീട്ടുപണികൾക്കു പുറമേ നിങ്ങൾ ആർക്കും അറിയാത്ത മറ്റൊന്നുകൂടി ഞാൻ ചെയ്തിരുന്നു. ഞാൻ രഹസ്യമായി കവിതകൾ എഴുതിയിരുന്നു. അതിനി എത്ര ചവറായിക്കോട്ടെ, അതിലെങ്കിലും ഞാൻ നടുമുറ്റത്തിന്റെ അതിരുകൾക്കു പുറത്തായിരുന്നു. എന്റെ കവിതയിൽ ഞാൻ സ്വതന്ത്രയായിരുന്നു, ഞാൻ ഞാനായിരുന്നു. രണ്ടാമത്തെ മരുമകൾ എന്ന നിലയല്ലാതെ മറ്റെന്തെങ്കിലും എന്നിലുണ്ടായിരുന്നെങ്കിൽ നിങ്ങൾക്കതിഷ്ടമായിരുന്നില്ല, നിങ്ങളതു കണ്ട മട്ടു നടിച്ചതുമില്ല. ഈ പതിനഞ്ചു കൊല്ലമായിട്ടും ഞാൻ കവിത എഴുതിയിരുന്ന കാര്യം നിങ്ങളാരും കണ്ടുപിടിച്ചില്ലല്ലോ!
അങ്ങയുടെ വീടിനെക്കുറിച്ച് എനിക്കുള്ള ഓർമ്മകളിൽ ആദ്യം മനസ്സിൽ വരുന്നതൊന്ന് ആ തൊഴുത്തിന്റെ കാര്യമാണ്. അകത്തെ മുറികളിലേക്കു പോകാനുള്ള കോണിപ്പടിയ്ക്കടുത്തുള്ള ഒരു ചായ്പിലാണല്ലോ പശുക്കളെ കെട്ടിയിരുന്നത്. മുന്നിലെ കൊച്ചുമുറ്റത്തല്ലാതെ അവയ്ക്കു മറ്റെങ്ങോട്ടും പോകാനുമില്ല. മണ്ണുകൊണ്ടുള്ള ഒരു പുല്ലുവട്ടി മുറ്റത്തിന്റെ ഒരു കോണിലുണ്ടായിരുന്നു. വേലക്കാർക്ക് കാലത്ത് മറ്റു പണികളുണ്ടായിരിക്കും; വിശന്നുനില്ക്കുന്ന പശുക്കൾ പുല്ലുവട്ടിയുടെ വക്കുകൾ നക്കിയും കാർന്നുതിന്നും നില്ക്കും. അതു കണ്ടപ്പോൾ എന്റെ നെഞ്ചു തകർന്നു. ഞാൻ നാട്ടുമ്പുറത്തുകാരി പെണ്ണാണ്- ആ രണ്ടു പശുക്കളും മൂന്നു കുട്ടികളുമാണ് നഗരത്തിൽ എനിക്കാകെയുള്ള കൂട്ടുകാർ എന്നെനിക്കു തോന്നി. ആദ്യമൊക്കെ എന്റെ ആഹാരം ആരും കാണാതെ ഞാൻ അവയ്ക്കു വച്ചുകൊടുത്തിരുന്നു. കുറേക്കഴിഞ്ഞപ്പോൾ ബന്ധുക്കളും പരിചയക്കാരും എന്റെയും വീട്ടുകാരുടേയും ജാതിയെക്കുറിച്ചു സംശയം പറയാൻ തുടങ്ങി.
എനിക്കൊരു മകൾ ജനിച്ചു-അവൾ മരിച്ചുപോവുകയും ചെയ്തു. കൂടെച്ചെല്ലാൻ അവൾ എന്നെയും വിളിച്ചിരുന്നു. ഇന്നവൾ ജീവിച്ചിരുപ്പുണ്ടെങ്കിൽ എന്റെ ജീവിതത്തിന് അതെന്തെങ്കിലും അർത്ഥം നല്കിയേനെ. രണ്ടാമത്തെ മരുമകൾ എന്നെ നിലയിൽ നിന്ന് ഞാനൊരു അമ്മയാകുമായിരുന്നു. ഒരേയൊരു കുഞ്ഞിന്റെ അമ്മയാണെങ്കിലും എനിക്കീ പ്രപഞ്ചത്തിന്റെ മുഴുവൻ അമ്മയാകാമായിരുന്നു. അമ്മയാകുന്നതിന്റെ ദുഃഖമാണ് എനിക്കു കിട്ടിയത്, അതിന്റെ സ്വാതന്ത്ര്യമല്ല.
അകത്തെ മുറികളിലേക്കു കടന്നുവന്ന ഇംഗ്ലീഷ് ഡോക്ടറുടെ മുഖത്തെ അത്ഭുതം ഞാനോർക്കുന്നു. പ്രസവമുറി കണ്ടപ്പോൾ ഡോക്ടർക്കാകെ വെറി പിടിച്ചു; അയാൾ എല്ലാവരെയും കണക്കിനു പറഞ്ഞു. വീട്ടിനു മുന്നിൽ ചെറിയൊരു പൂന്തോട്ടമുണ്ട്; പുറത്തെ മുറികൾ വേണ്ടതെല്ലാം കൊണ്ടൊരുക്കിയതുമാണ്. ഉള്ളിലെ മുറികൾ നേരേ മറിച്ച്, ഒരു പരവതാനിയുടെ മറുവശം പോലെയാണ്: ഒരു ചേലുമില്ല, ഭംഗിയുമില്ല. വിളക്കുകൾ മുനിഞ്ഞുകത്തുകയാവും, കാറ്റു വരുന്നത് കള്ളനെപ്പോലെയായിരിക്കും, ചപ്പുചവറുകൾ കൂടിക്കിടക്കുന്നുണ്ടായിരിക്കും. ചുമരുകളിലെ പാടുകൾ മായ്ച്ചാലും മായാതെ കിടക്കും. എന്നാൽ ഡോക്ടർക്ക് ഒരു കാര്യത്തിൽ തെറ്റു പറ്റി: ഈ അവഗണന ഞങ്ങളെ സങ്കടപ്പെടുത്തുമെന്നാണ് അയാൾ കരുതിയത്. അതല്ല വാസ്തവം; അവഗണന ചാരക്കൂന പോലെയാണ്- പുറത്തറിയാത്ത ചൂടുമായി ഒരു കനൽത്തരി അതിനുള്ളിൽ പുതഞ്ഞുകിടപ്പുണ്ടായിരിക്കും. ആത്മാഭിമാനം ഇല്ലാതായിക്കഴിഞ്ഞാൽ തന്നോടു കാണിക്കുന്ന അവഗണനയിൽ അനീതി തോന്നാതെയാകും. അപ്പോൾപ്പിന്നെ സങ്കടവുമില്ല. അതുകൊണ്ടാണ് സങ്കടം വരുന്നത് നാണക്കേടായി സ്ത്രീകൾക്കു തോന്നുന്നത്. അതിനാൽ എനിക്കു പറയാനുള്ളത് ഇതാണ്: സ്ത്രീ യാതന അനുഭവിക്കണം എന്ന വിധത്തിലാണ് നിങ്ങളുടെ വ്യവസ്ഥിതി ക്രമീകരിച്ചിരിക്കുന്നതെങ്കിൽ അവരോട് അവഗണനയോടെ പെരുമാറുന്നതായിരിക്കും ഭേദം; ശ്രദ്ധയും സ്നേഹവുമൊക്കെ കൊടുത്താൽ അവരുടെ യാതന കൂടുകയേയുള്ളു.
നിങ്ങൾക്കെന്നോടുള്ള പെരുമാറ്റം എങ്ങനെയായിരുന്നാലും എന്റെ സങ്കടങ്ങൾ എന്റെ മനസ്സിൽ പോലും വന്നിരുന്നില്ല. ഞാൻ പ്രസവിക്കാൻ കിടക്കുമ്പോൾ മരണം വന്ന് എന്റെ തലയ്ക്കൽ നിന്നിരുന്നു; എനിക്കൊരു പേടിയും തോന്നിയില്ല. മരണത്തെ പേടിക്കാനും മാത്രം ഞങ്ങൾക്കൊരു ജീവിതമുണ്ടായിരുന്നോ? സ്നേഹവും കരുതലും കൊണ്ട് ജീവിതബന്ധങ്ങൾ മുറുക്കിക്കെട്ടിയവർക്കേ മരണത്തിനു മുന്നിൽ ചൂളിപ്പിടിച്ചുനില്ക്കേണ്ടിവരുന്നുള്ളു. ആ ദിവസം യമദേവൻ എന്റെ ഹൃദയത്തിൽ പിടിച്ചുവലിച്ചിരുന്നെങ്കിൽ ഇളകിയ മണ്ണിൽ നിന്നൊരു പിടി പുല്ലു പോലെ വേരോടെ ഞാൻ ഞാൻ പറിഞ്ഞുപോകുമായിരുന്നു. ഞങ്ങൾക്ക് മരിക്കാൻ നാണക്കേടാണ്- മരണം അത്ര അനായാസമാണ് ഞങ്ങൾക്ക്.
എന്റെ മകൾ ഒരു സാന്ധ്യനക്ഷത്രം പോലെ ഒരു നിമിഷത്തേക്ക് ഒന്നു മിന്നിനിന്നിട്ട് പിന്നെ അസ്തമിച്ചുകളഞ്ഞു. ഞാൻ വീട്ടുജോലികളിലേക്കും എന്റെ പശുക്കളിലേക്കും തിരിച്ചുപോയി. ഞാൻ നിത്യവും ചെയ്യുന്ന ചടങ്ങുകളിലൂടെ എന്റെ ജീവിതം പതിയെപ്പതിയെ അവസാനിക്കുമായിരുന്നു. എങ്കിൽ എനിക്കിന്ന് ഈ കത്തെഴുതേണ്ടിയും വരുമായിരുന്നില്ല. പക്ഷേ കാറ്റത്തൊരു വിത്തു പാറിവരുന്നു, വീടിന്റെ മട്ടുപ്പാവിൽ വീണടിയുന്നു, അവിടെ ഒരാൽമരത്തിന്റെ തൈ വേരുപിടിക്കുന്നു. ഒടുവിൽ തൈ വളർന്നുവളർന്ന് വീടിന്റെ ഇഷ്ടികക്കെട്ടിനെ തകർക്കുകയും ചെയ്യുന്നു. എന്റെ ജീവിതത്തിന്റെ സുദൃഢമായ ഘടനയിൽ എവിടുന്നെന്നറിയാതെ ജീവന്റെ ഒരു തീപ്പൊരി വന്നുവീണു- പിന്നെ വിള്ളലുകൾ കണ്ടുതുടങ്ങി.
ദീദിയുടെ അനിയത്തി ബിന്ദു വിധവയായ അമ്മയുടെ മരണശേഷം ബന്ധുക്കളുടെ മോശം പെരുമാറ്റം സഹിക്കാൻ കഴിയാതെ അങ്ങയുടെ വീട്ടിൽ അഭയം തേടിവന്നു. അന്ന് നിങ്ങളുടെയെല്ലാം മനസ്സിൽ ഇതായിരുന്നു: ഈ ശല്യമെന്തിന് നമ്മുടെ പടിക്കൽ വന്നു? എന്നാൽ എന്റെ ശപിക്കപ്പെട്ട പ്രകൃതം കാരണം എന്റെ ചിന്ത തിരിച്ചായിരുന്നു. നിങ്ങൾക്കെല്ലാം അവളോടു കോപമായിരുന്നപ്പോൾ എന്റെ ഹൃദയം അവളുടെ കൂടെയായിരുന്നു. മറ്റൊരു വീട്ടിൽ ക്ഷണിക്കാതെ ചെന്ന് അഭയം തേടുക- അതെന്തുമാത്രം അപമാനമാണെന്ന് അങ്ങയ്ക്കറിയാമോ? അങ്ങനെയൊരവസ്ഥ സ്വീകരിക്കേണ്ടിവന്ന ഒരാളെ നമുക്കു തള്ളിപ്പുറത്താക്കാമോ?
മൂത്ത നാത്തുന്റെ അവസ്ഥ അപ്പോഴാണ് ഞാൻ കണ്ടത്. അങ്ങേയറ്റത്തെ ഹൃദയാലുത്വം കൊണ്ടാണ് ദീദി തന്റെ അനിയത്തിയെ വീട്ടിൽ പാർപ്പിച്ചത്. എന്നാൽ തന്റെ ഭർത്താവിന്റെ നീരസം മനസ്സിലായ ഉടനേ തനിക്കും ബിന്ദു വല്ലാത്തൊരു ഭാരമാണെന്നും അവളെ പുറത്താക്കിയാൽ തനിക്കും വലിയ ആശ്വാസമായിരിക്കുമെന്നും അവർ നടിക്കാൻ തുടങ്ങി. തന്റെ അനാഥയായ സഹോദരിയോട് സ്നേഹം തുറന്നു പ്രകടിപ്പിക്കാൻ അവർക്കു പേടിയായിരുന്നു. ഭർത്താവിന്റെ അടിമയായിരുന്നു അവർ.
അവർ ഉള്ളിൽ എന്തുമാത്രം സംഘർഷം അനുഭവിക്കുന്നുണ്ടാവും എന്നോർത്ത് ഞാൻ ഉത്കണ്ഠപ്പെട്ടു. ബിന്ദുവിന് എത്ര മോശം ആഹാരവും വസ്ത്രവുമാണ് താൻ കൊടുക്കുന്നതെന്ന് മറ്റുള്ളവർ കാണണമെന്ന് അവർക്കുണ്ടായിരുന്നു. വെറുമൊരു വീട്ടുവേലക്കാരിയെപ്പോലെ അവളെക്കൊണ്ടു ജോലി ചെയ്യിക്കുന്നതു കണ്ടപ്പോൾ എനിക്കു സങ്കടം മാത്രമല്ല, വല്ലാത്ത നാണക്കേടും തോന്നി. ജോലി ചെയ്യാൻ കാശുചെലവില്ലാതെ ഒരാളെക്കിട്ടിയെന്ന് വീട്ടുകാരെ മുഴുവൻ ബോധിപ്പിക്കാനുള്ള വ്യഗ്രതയായിരുന്നു ദീദിക്ക്.
ദീദിയുടെ അച്ഛന്റെ കുടുംബത്തിന് തറവാട്ടുപാരമ്പര്യമല്ലാതെ കാര്യമായി ഒന്നും ഉണ്ടായിരുന്നില്ല: പണമില്ല, മകൾക്കു സൗന്ദര്യവുമില്ല. അവർ അങ്ങയുടെ അച്ഛന്റെ കാല്ക്കൽ വീഴുകതന്നെയായിരുന്നു, ദീദിയെ അങ്ങയുടെ കുടുംബത്തിലേക്കെടുക്കാൻ യാചിക്കുകയായിരുന്നു- അതെല്ലാം അങ്ങയ്ക്കറിവുള്ളതാണല്ലോ. തന്റെ വിവാഹം അങ്ങയുടെ കുടുംബത്തിന് എത്ര വലിയൊരു അപമാനമാണെന്ന് ദീദിക്കു തന്നെ അറിയാം. അതുകൊണ്ടാണ് കഴിയുന്നത്ര ഉൾവലിയാൻ, ഒന്നിലും കയറി ഇടപെടാതിരിക്കാൻ അവർ നോക്കുന്നത്; ഈ വീട്ടിൽ വളരെക്കുറച്ചിടമേ അവർക്കു വേണ്ടൂ.
പക്ഷേ അവരുടെ അനുകരണീയമായ മാതൃക എനിക്കു വലിയ ബുദ്ധിമുട്ടുണ്ടാക്കി. അവർ ചെയ്തതുപോലെ സ്വയം ചെറുതാകാൻ എനിക്കു കഴിഞ്ഞില്ല. നല്ലതെന്തെങ്കിലും കണ്ടാൽ അതു നല്ലതാണെന്നു ഞാൻ പറയും: അതാണെന്റെ പ്രകൃതം. ആരെയെങ്കിലും പ്രീതിപ്പെടുത്താൻ മറിച്ചുപറയുന്നത് എന്റെ ശീലമല്ല. അതങ്ങയ്ക്കു തന്നെ നന്നായിട്ടറിയാവുന്നതാണല്ലോ.
ബിന്ദുവിനെ ഞാൻ എന്റെ മുറിയിൽ താമസിപ്പിച്ചു. ബിന്ദു ഒരു പാവം പെണ്ണാണെന്നും ഞാൻ അവളെ ഓരോന്നു പറഞ്ഞ് തിരിപ്പിക്കാൻ നോക്കുകയാണെന്നും ദീദി പറഞ്ഞുനടന്നു. എന്റെ പ്രവൃത്തികൾ കുടുംബത്തെയാകെ അപകടത്തിൽ കൊണ്ടു ചാടിക്കുമെന്നായിരുന്നു അവരുടെ പരാതി. എന്നാൽ ഉള്ളിന്റെയുള്ളിൽ അവർക്കെന്തുമാത്രം ആശ്വാസം തോന്നുന്നുണ്ടാവുമെന്ന് എനിക്കു നന്നായിട്ടറിയാമായിരുന്നു. ഇപ്പോൾ ഉത്തരവാദിത്വം എന്റേതായല്ലോ. തനിക്ക് തന്റെ അനിയത്തിയോടു കാണിക്കാൻ പറ്റാത്ത സ്നേഹം ഞാൻ കാണിക്കുന്നതു കാണുമ്പോൾ അവരുടെ ഹൃദയഭാരം കുറയുകയായിരുന്നു.
ബിന്ദുവിന്റെ പ്രായം ദീദി എപ്പോഴും രണ്ടോ മൂന്നോ കൊല്ലം കുറച്ചേ പറയാറുള്ളു; എന്നാലും അവൾക്ക് പതിന്നാലെങ്കിലും ആയിക്കാണും എന്നു പറയുന്നതിൽ തെറ്റില്ലെന്നു തോന്നുന്നു. അവളെ കാണാൻ ഒരു ഭംഗിയുമില്ലെന്ന് അങ്ങയ്ക്കറിയാമല്ലോ. അവൾ തറയിൽ വീണ് നെറ്റി പൊട്ടിച്ചാൽ ആളുകൾ ആദ്യം തറയ്ക്കെന്തെങ്കിലും പറ്റിയോ എന്നായിരിക്കും നോക്കുക. അച്ഛനും അമ്മയും മരിച്ചതിനാൽ അവളുടെ വിവാഹത്തിന്റെ കാര്യം നോക്കാൻ ആരുമുണ്ടായിരുന്നില്ല. പിന്നെ, ഇത്രയും അനാകർഷകയായ ഒരു പെണ്ണിന്റെ വിവാഹം നടത്തിക്കൊടുക്കാനും മാത്രം സ്വഭാവഗുണമുള്ള ആരാണുള്ളത്?
വലിയ പേടിയോടെയാണ് ബിന്ദു എന്റെ മുറിയിലേക്കു വന്നത്. എന്നെ തൊടുന്നത് എനിക്കനിഷ്ടമാകുമോ എന്ന് അവൾ പേടിച്ചു. ഈ വലിയ ലോകത്തു വന്നുജനിക്കാൻ തനിക്ക് ഒരവകാശവുമില്ല എന്ന മട്ടായിരുന്നു അവൾക്ക്. അതിനാൽ അവൾ ആരുടെയും മുഖത്തു നോക്കിയിരുന്നില്ല; തല താഴ്ത്തിപ്പിടിച്ചാണ് അവൾ കടന്നുപോയിരുന്നത്. ആവശ്യമില്ലാത്ത സാധനങ്ങൾ കൊണ്ടുതള്ളുന്ന ഒരു മൂലയാണ് അച്ഛന്റെ വീട്ടിൽ അവൾക്കു താമസിക്കാൻ കിട്ടിയത്. വേണ്ടാത്ത വസ്തുക്കൾ എവിടെയെങ്കിലുമൊക്കെ കൂടിക്കിടക്കും; ആളുകൾക്ക് അതോർമ്മതന്നെയുണ്ടാവില്ല. എന്നാൽ ഉപേക്ഷിക്കപ്പെട്ട ഒരു മനുഷ്യജീവിയെ ആർക്കും വേണ്ടെന്നു മാത്രമല്ല, അവൾ അവിടെ ഉള്ള കാലത്തോളം അവളെ ഓർമ്മയിൽ നിന്നു കളയാനും പറ്റില്ല. തൊഴുത്തിൽ പോലും അവൾക്കൊരിടം കിട്ടില്ല.
അതിനാൽ ബിന്ദുവിനെ ഞാൻ എന്റെ മുറിയിലേക്കു ക്ഷണിച്ചപ്പോൾ അവൾ പേടികൊണ്ടു വിറയ്ക്കാൻ തുടങ്ങി. അവളുടെ പേടി കണ്ടപ്പോൾ എനിക്കു വല്ലാത്ത വിഷമം തോന്നി. എന്റെ മുറിയിൽ അവൾക്കും അല്പമൊരിടം ഉണ്ടാവുമെന്ന് ഞാൻ അവളെ സാവധാനം പറഞ്ഞു മനസ്സിലാക്കി.
എന്നാൽ എന്റെ മുറി എന്റേതു മാത്രമായിരുന്നില്ല. അതിനാൽ എന്റെ ദൗത്യം അത്ര എളുപ്പവുമായിരുന്നില്ല. അവൾ എന്റെ കൂടെ താമസമാക്കി നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ അവളുടെ ദേഹത്ത് ചുവന്ന നിറത്തിൽ ചില തിണർപ്പുകൾ കണ്ടുതുടങ്ങി. അത് വിയർപ്പുകുരുവോ അങ്ങനെയെന്തെങ്കിലുമോ ആയിരിക്കാം; എന്നാൽ അത് വസൂരിയാണെന്ന് നിങ്ങളെല്ലാവരും കൂടി നിശ്ചയിച്ചു; കാരണം, ബിന്ദുവിനാണല്ലോ അതു വന്നിരിക്കുന്നത്. ഒരു നാട്ടുവൈദ്യൻ വന്ന് അവളെ പരിശോധിച്ചിട്ട് നാലഞ്ചു ദിവസം കഴിഞ്ഞാലേ എന്തെങ്കിലും പറയാൻ പറ്റുള്ളു എന്നു വിധിച്ചു. എന്നാൽ അത്രയും ദിവസം കാത്തിരിക്കാൻ ആർക്കാണു ക്ഷമ? തന്റെ രോഗത്തെ ഓർത്തുള്ള നാണക്കേടു കൊണ്ടുതന്നെ ബിന്ദു അർദ്ധപ്രാണയായിരുന്നു. അതിനി വസൂരി ആയാലും ഞാൻ കണക്കാക്കുന്നില്ല, ഞാൻ പറഞ്ഞു. അവളുടെയൊപ്പം ഞാനിരുന്നോളാം, വേറേയാരും ഒന്നും ചെയ്യേണ്ടിവരില്ല. ഇതു കേട്ടയുടനേ നിങ്ങളെല്ലാവരും എത്ര ദേഷ്യത്തോടെയാണ് എന്നെ നോക്കിയത്! നിങ്ങളെന്നെ ദേഹോപദ്രവം ചെയ്യുമെന്നുപോലും ഞാൻ ഭയന്നു. ദീദി വല്ലാത്ത അറപ്പു കാണിച്ചുകൊണ്ട് (അത് എല്ലാവരെയും കാണിക്കാൻ വേണ്ടിയായിരുന്നു) ബിന്ദുവിനെ ആശുപത്രിയിലേക്കയക്കാമെന്നു നിർദ്ദേശിച്ചു. എന്നാൽ അതിന്റെ ആവശ്യം വേണ്ടിവന്നില്ല. ബിന്ദുവിന്റെ ദേഹത്തെ തിണർപ്പുകൾ പെട്ടെന്ന് പൂർണ്ണമായി മാറി. അതുപക്ഷേ, എല്ലാവർക്കും കൂടുതൽ ഉത്കണ്ഠയാണുണ്ടാക്കിയത്. വസൂരി തന്നെയാണ്, അതിപ്പോൾ ഉള്ളിലേക്കിറങ്ങിയതാണെന്നായി നിങ്ങൾ. എന്തായാലും ബിന്ദുവിനാണല്ലോ അത് വന്നിരിക്കുന്നത്!
അവഗണിക്കപ്പെട്ടും സ്നേഹം കിട്ടാതെയും വളരുന്നതുകൊണ്ട് ഒരു ഗുണമുണ്ട്: ശരീരത്തിനു പ്രായമേശുന്നില്ല, അത് ചിരഞ്ജീവിയാവുകയാണ്. രോഗം വന്നാലും തങ്ങുന്നില്ല; മരണത്തിലേക്കുള്ള രാജപാതകൾ അടഞ്ഞുപോവുകയാണ്. രോഗം അവളെ നോക്കി ഒന്നു കൊഞ്ഞനം കാണിച്ചിട്ട് മടങ്ങിപ്പോവുകയായിരുന്നു. പക്ഷേ ഒരു കാര്യം എനിക്കു വ്യക്തമായി: ലോകത്തെ ഏറ്റവും നികൃഷ്ടരായവരെ സഹായിക്കാൻ നോക്കുക ഏറ്റവും ദുഷ്കരമായ കാര്യമാണ്. കൂടുതൽ സഹായം വേണ്ടവർക്ക് അതു കിട്ടാനുള്ള തടസ്സങ്ങളും അത്ര കൂടുതലായിരിക്കും.
ബിന്ദുവിന് എന്നോടുള്ള പേടി കുറഞ്ഞുവന്നതോടെ മറ്റൊരു പ്രശ്നം ഉടലെടുത്തു. എനിക്കു പേടി തോന്നുന്നത്ര അളവിൽ അവൾ എന്നെ ഇഷ്ടപ്പെടാൻ തുടങ്ങി. സ്നേഹത്തിന്റെ ഇത്രയും മൂർത്തമായ ഒരു രൂപം എന്റെ ജീവിതത്തിൽ ഞാൻ ഇന്നുവരെ കണ്ടിട്ടില്ല. ശരിയാണ്, ഉത്കടമായ സ്നേഹത്തെക്കുറിച്ച് പുസ്തകങ്ങളിൽ ഞാൻ വായിച്ചിട്ടുണ്ട്; അതുപക്ഷേ, ആണും പെണ്ണും തമ്മിലുള്ളതായിരുന്നു. എനിക്കു സൗന്ദര്യമുണ്ടെന്നോർക്കാനുള്ള അവസരം കുറേ വർഷങ്ങളായി എനിക്കുണ്ടായിട്ടില്ല; ആ വിസ്മൃതസൗന്ദര്യമാണ് ഇപ്പോൾ അനാകർഷകയായ ഈ പെൺകുട്ടിയുടെ ആരാധനയ്ക്കു പാത്രമായിരിക്കുന്നത്. അവൾ എന്നെ ഇങ്ങനെ ഉറ്റുനോക്കി ഇരിക്കും; എന്നിട്ടു പരയും, “ദീദീ, ദീദിയുടെ ഈ മുഖം ഞാനല്ലാതെ ആരും കണ്ടിട്ടില്ല.” ഞാൻ സ്വയം മുടി പിന്നിയാൽ അവളുടെ മുഖം വാടും. എന്റെ മുടിയിൽ തൊടാനും പലരീതിയിൽ പിന്നിയിടാനും അവൾക്കു വലിയ ഇഷ്ടമായിരുന്നു. വല്ലപ്പോഴും പുറത്തുപോകാനല്ലാതെ എനിക്ക് ഉടുത്തൊരുങ്ങേണ്ട ആവശ്യം വരാറില്ല. എന്നാൽ ബിന്ദു എന്നും എന്നെ ഓരോരോ വേഷം ധരിപ്പിക്കും, ആഭരണങ്ങൾ മാറ്റിമാറ്റിയിടും. അവൾ എന്റെ ആകർഷണവലയത്തിൽ പെട്ടപോലെയായിരുന്നു.
വീട്ടുമുറ്റത്ത് ഒരിഞ്ചു സ്ഥലം പോലും ഒഴിഞ്ഞുകിടപ്പില്ലെന്ന് അങ്ങയ്ക്കറിയാമല്ലോ. എന്നാലും വലതുഭാഗത്തെ ചുമരിനോടു ചേർന്ന്, ഓവുചാലിനടുത്തായി, ഒരു മാംഗോസ്റ്റീൻ മരം എങ്ങനെയോ വേരു പിടിച്ചിരുന്നു. അതിൽ തളിരിലകൾ ചുവന്നുതുടുത്തുനില്ക്കുന്നതു കണ്ടാൽ എനിക്കറിയാം, വസന്തകാലമായിരിക്കുന്നുവെന്ന്. സ്നേഹമറിയാത്ത ആ പെൺകുട്ടിയുടെ മുഖം തുടുത്തുകണ്ട ദിവസം എനിക്കു മനസ്സിലായി, അവളുടെ ഹൃദയത്തെയും വസന്തത്തിന്റെ ഇളംതെന്നൽ തഴുകിപ്പോയിരിക്കുന്നുവെന്ന്. അതുപക്ഷേ, ഒരു വിദൂരസ്വർഗ്ഗത്തു നിന്നു വീശിവന്നതായിരുന്നു, ഏതെങ്കിലും ഇടത്തെരുവിന്റെ മൂലയിൽ നിന്നല്ല.
ബിന്ദുവിന്റെ സ്നേഹത്തിന്റെ തീക്ഷ്ണത ചിലപ്പോഴൊക്കെ എനിക്കസഹ്യമായിത്തോന്നിയിരുന്നു. ഇടയ്ക്കൊക്കെ ഞാനവളോടു തട്ടിക്കയറിയിരുന്നുവെന്നും സമ്മതിക്കുന്നു. എന്നാൽ അവളുടെ സ്നേഹത്തിലൂടെ ഞാൻ ഇതുവരെ കാണാത്ത എന്റെ മറ്റൊരു വശം ഞാൻ കാണാൻ തുടങ്ങി; അതെന്റെ യഥാർത്ഥസത്തയായിരുന്നു, സ്വതന്ത്രസത്തയായിരുന്നു.
ഇതേ സമയം, ബിന്ദുവിനെപ്പോലുള്ള ഒരു പെൺകുട്ടിയോട് ഞാൻ കാണിക്കുന്ന കരുതലും സ്നേഹവും ഔചിത്യത്തിന്റെ അതിരുകൾ കടക്കുന്നതായി നിങ്ങൾക്കെല്ലാവർക്കും തോന്നലുണ്ടായി. അതിന്റെ പേരിലുള്ള ശാസനകൾക്കും വഴക്കുകൾക്കും ഒട്ടും കുറവുണ്ടായില്ല. ഒരിക്കൽ എന്റെയൊരു കൈവള കാണാതായപ്പോൾ അതിൽ ബിന്ദുവിനെ സംശയിക്കാൻ അങ്ങയ്ക്ക് ഒരു ലജ്ജയും തോന്നിയില്ല. സ്വദേശിപ്രസ്ഥാനത്തിന്റെ കാലത്ത് പോലീസുകാർ വീടുകൾ കയറിയിറങ്ങി പരിശോധിക്കുമ്പോൾ ബിന്ദു അവർക്കു വേണ്ടി ചാരപ്പണി നടത്തുകയാണെന്ന് എത്ര പെട്ടെന്നാണ് അങ്ങ് നിഗമനത്തിലെത്തിയത്! അതിന് മറ്റൊരു തെളിവും വേണ്ട: അവൾ ബിന്ദുവാണല്ലോ.
അവൾക്കു വേണ്ടി എത്ര ചെറിയ ഒരു കാര്യം ചെയ്യുന്നതിനു പോലും അങ്ങയുടെ വീട്ടിലെ വേലക്കാരികൾക്ക് വൈമനസ്യമായിരുന്നു. അതിനാൽ ബിന്ദുവിനു വേണ്ടി ഞാൻ തന്നെ ശമ്പളം കൊടുത്ത് ഒരു വേലക്കാരിയെ ഏർപ്പാടാക്കി. നിങ്ങൾക്കാർക്കും അതിഷ്ടമായില്ല. അവൾക്കു ഞാൻ എടുത്തുകൊടുക്കുന്ന തുണികൾ കണ്ടപ്പോൾ അങ്ങയ്ക്കു ദേഷ്യമായി; എനിക്കു ചെലവിനു തരാറുള്ള തുക പോലും അങ്ങു വെട്ടിക്കുറച്ചു. പിറ്റേന്നു മുതൽ ഞാൻ വില കുറഞ്ഞ പരുക്കൻ കോട്ടൺ സാരി ഉടുക്കാൻ തുടങ്ങി. ഉച്ചഭക്ഷണം കഴിഞ്ഞ് വേലക്കാരി പ്ലേറ്റെടുക്കാൻ വന്നപ്പോൾ ഞാൻ വേണ്ടെന്നു പറഞ്ഞു. മിച്ചം വന്ന ചോറ് പശുക്കുട്ടിക്കു കൊടുത്തിട്ട് മുറ്റത്തെ ടാപ്പിൽ നിന്നു വെള്ളമെടുത്ത് ഞാൻ തന്നെ പ്ലേറ്റു കഴുകിവച്ചു. ആ കാഴ്ച അങ്ങയ്ക്കു ഹിതകരമായിരുന്നില്ല. കാര്യങ്ങൾ നടന്നുപോകുന്നതിന് എന്റെ സന്തോഷം പ്രശ്നമല്ല, എന്നാൽ നിങ്ങളുടെയൊക്കെ സന്തോഷം ഉണ്ടായാലേ അതൊക്കെ നടക്കൂ എന്ന പാഠം പഠിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല.
വീട്ടുകാരുടെ ദേഷ്യം കൂടിവരുന്ന തോതിൽ ബിന്ദുവിന്റെ പ്രായവും കൂടിവരികയായിരുന്നു. വളരെ സ്വാഭാവികമായ ആ വളർച്ച നിങ്ങളെയെല്ലാം വളരെ അസ്വാഭാവികമായ അളവിൽ ഇളക്കിമറിച്ചു. ഒരു കാര്യം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി: എന്തുകൊണ്ട് നിങ്ങൾ അവളെ വീട്ടിൽ നിന്നിറക്കിവിട്ടില്ല? അതിന്റെ കാര്യം ഇപ്പോഴെനിക്കു മനസ്സിലാകുന്നുണ്ട്: ഉള്ളിന്റെയുള്ളിൽ നിങ്ങൾക്കെല്ലാം എന്നെ പേടിയായിരുന്നു. ദൈവം എനിക്കു നല്കിയ ബുദ്ധിയോട് ഉള്ളിന്റെയുള്ളിൽ നിങ്ങൾക്കെല്ലാം ബഹുമാനമായിരുന്നു.
അവളെ ഇറക്കിവിടാൻ തങ്ങൾക്കു കഴിവില്ലെന്നു വന്നപ്പോൾ അവർ മറ്റൊരു പരിഹാരം കണ്ടെത്തി- ബിന്ദുവിനെ വിവാഹം ചെയ്തയക്കുക. അങ്ങനെ അവൾക്കു വേണ്ടി ഒരു വരനേയും കണ്ടെത്തി. ദീദി പറഞ്ഞു, “സമാധാനമായി! കാളീ മാ വീടിന്റെ മാനം കാത്തു!”
വരൻ എങ്ങനെയുള്ളയാളാണെന്ന് എനിക്കറിയില്ലായിരുന്നു. എല്ലാം കൊണ്ടും അവൾക്കു ചേരുമെന്ന് എല്ലാവരും പറഞ്ഞു. ബിന്ദു എന്റെ കാല്ക്കൽ വന്നിരുന്നു കരഞ്ഞു, “ദീദീ, എന്തിനാണെന്നെ കല്യാണം കഴിപ്പിക്കുന്നത്?”
ഞാൻ അവളെ പറഞ്ഞു ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു. “ബിന്ദൂ, എന്തിനാ പേടിക്കുന്നത്? നിന്നെ കെട്ടാൻ പോകുന്നയാൾ നല്ലയാളാണെന്നാണ് ഞാൻ കേട്ടത്.”
ബിന്ദു പറഞ്ഞു, “പക്ഷേ അയാൾ നല്ലയാളാണെങ്കിൽ എന്നെ ഇഷ്ടപ്പെടാൻ എനിക്കെന്താണുള്ളത്?”
വരന്റെ ആളുകൾക്ക് ബിന്ദുവിനെ കാണണമെന്നുതന്നെ ഉണ്ടായിരുന്നില്ല. ദീദിയ്ക്ക് അതു വലിയ ആശ്വാസമായി.
എന്നാൽ ബിന്ദു രാത്രിയും പകലും കരച്ചിൽ തന്നെയായിരുന്നു. അവൾ എന്തുമാത്രം വിഷമം അനുഭവിക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. വീട്ടിൽ അവൾക്കു വേണ്ടി കുറേ യുദ്ധങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും അവളുടെ വിവാഹം നടത്തരുതെന്നു പറയാനുള്ള ധൈര്യം എനിക്കുണ്ടായില്ല. അതു പറയാൻ എന്തവകാശമാണ് എനിക്കുള്ളത്? ഞാൻ മരിച്ചുപോയാൽ അവളുടെ കാര്യം എന്തായിരിക്കും?
ഒന്നാമതേ, അവളൊരു പെണ്ണാണ്, അതിന്റെ കൂടെ തൊലി കറുത്തവളും. എങ്ങനെയുള്ള വീട്ടിലേക്കാണ് അവൾ പോകുന്നത്, അവിടെ അവളുടെ അവസ്ഥ എന്തായിരിക്കും – അക്കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാതിരിക്കുന്നതാവും ഭേദം. അങ്ങനെയുള്ള ചിന്തകളിലേക്കു മനസ്സു തിരിയുമ്പോൾ എന്റെ ഹൃദയം പിടയ്ക്കാൻ തുടങ്ങും.
ബിന്ദു പറഞ്ഞു, “ദീദീ, കല്യാണത്തിനിനി അഞ്ചു ദിവസമേയുള്ളു. അതിനുള്ളിൽ ഞാൻ മരിക്കില്ലേ?”
ഞാൻ അവളെ നല്ലവണ്ണം ശാസിച്ചു. എന്നാൽ ഏതെങ്കിലും വിധത്തിൽ അവൾക്കു മരണം സംഭവിച്ചാൽ എന്റെ മനസ്സിനു സമാധാനമായിരിക്കുമെന്ന് ദൈവത്തിനറിയാം.
വിവാഹത്തിന്റന്നു കാലത്ത് ബിന്ദു അവളുടെ ചേച്ചിയോടു ചെന്നപേക്ഷിച്ചു, “ചേച്ചീ, ഞാൻ ഇവിടുത്തെ തൊഴുത്തിൽ കിടന്നോളാം, പറയുന്നതെന്തും ചെയ്തോളാം, എന്നെ ഇങ്ങനെ ഒഴിവാക്കരുതേ.”
ദീദി കണ്ണു തുടയ്ക്കുന്നത് ഈയടുത്തകാലത്തു പലപ്പോഴും ഞാൻ കാണാറുണ്ട്. ഇപ്പോഴും അവരുടെ കണ്ണു നിറഞ്ഞൊഴുകി. എന്നാൽ ഹൃദയം മാത്രം കൊണ്ടായില്ലല്ലോ; ശാസ്ത്രം നോക്കേണ്ടേ. അവർ പറഞ്ഞു, “ബിന്ദൂ, എനിക്കറിയാം മോളേ, ഒരു പെണ്ണിന് ഭർത്താവാണ് അവളുടെ വിധി, അവളുടെ സ്വാതന്ത്ര്യം, അവളുടെ എല്ലാം. ദുഃഖമാണ് നിന്റെ തലയിലെഴുത്തെങ്കിൽ അതാർക്കും മായ്ക്കാനും പറ്റില്ല.”
സന്ദേശം വ്യക്തമായിരുന്നു: മറ്റൊരു വഴി ഇല്ല. ബിന്ദുവിന് വിവാഹം കഴിക്കാതെ പറ്റില്ല. പിന്നെ നടക്കാനുള്ളത് നടക്കാനുള്ളപോലെ നടക്കും.
വിവാഹം നമ്മുടെ വീട്ടിൽ വച്ചു നടത്തണമെന്ന് എനിക്കുണ്ടായിരുന്നു. എന്നാൽ വരന്റെ വീട്ടിൽ വച്ചു മതിയെന്ന് നിങ്ങളെല്ലാവരും നിർബ്ബന്ധം പിടിച്ചു; ആ കുടുംബത്തിൽ അങ്ങനെയാണത്രെ.
എനിക്കു പക്ഷേ, കാര്യം മനസ്സിലായി. ബിന്ദുവിന്റെ വിവാഹത്തിനു വേണ്ടി പണം ചിലവാകുന്നത് നിങ്ങളുടെ കുടുംബദൈവങ്ങൾക്കു സഹിക്കില്ല. അതിനാൽ എനിക്കു മിണ്ടാതിരിക്കേണ്ടിവന്നു. എന്നാൽ നിങ്ങളാർക്കും അറിയാത്ത ഒരു കാര്യമുണ്ട്. എനിക്കു ദീദിയോടു പറയണമെന്നുണ്ടായിരുന്നു; പക്ഷേ അവർ പേടിച്ചു മരിച്ചുപോകും. ഞാൻ എന്റെ ആഭരണങ്ങളിൽ കുറച്ചെടുത്ത് ബിന്ദുവിനെ അണിയിച്ചു. ദീദി അതു തീർച്ചയായും കണ്ടിട്ടുണ്ടായിരിക്കണം; കണ്ടിട്ടും കണ്ട മട്ടു നടിക്കാത്തതായിരിക്കും. ദയവു ചെയ്ത് അതിനവരെ കുറ്റപ്പെടുത്തരുതേ.
ഇറങ്ങാൻ സമയത്ത് ബിന്ദു എന്നെ കെട്ടിപ്പിടിച്ചുകൊണ്ടു പറഞ്ഞു, “ദീദീ, എല്ലാവരും കൂടി എന്നെ വേണ്ടെന്നു വയ്ക്കുകയാണല്ലേ?”
ഞാൻ പറഞ്ഞു, “ഇല്ല ബിന്ദൂ, നിനക്കെന്തു സംഭവിച്ചാലും ഞാൻ നിന്റെ കൂടെ ഉണ്ടായിരിക്കും.”
മൂന്നു ദിവസം കഴിഞ്ഞു. ഏതോ കുടിയാൻ വീട്ടിലേക്ക് ഒരാടിനെ തന്നിരുന്നു; ഞാനതിനെ നിങ്ങളുടെ ജഠരാഗ്നിയിൽ നിന്നു രക്ഷിച്ച് വീടിന്റെ താഴത്തെ നിലയിൽ കരി സൂക്ഷിക്കുന്ന ചായ്പിന്റെ മൂലയ്ക്കു കെട്ടിയിട്ടു വളർത്തുകയായിരുന്നു.കാലത്തുണർന്നാൽ ഞാൻ ആദ്യം ചെയ്യുക അതിനെന്തെങ്കിലും തീറ്റ കൊടുക്കുക എന്നതാണ്. ആദ്യം ഞാൻ വീട്ടിലെ വേലക്കാരെയാണ് അതിനാശ്രയിച്ചിരുന്നത്; എന്നാൽ അതിനു തീറ്റ കൊടുക്കുന്നതിനേക്കാൾ അതിനെ തീറ്റയാക്കുന്നതിലാണ് അവർക്കു കൂടുതൽ താല്പര്യമെന്ന് ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോൾ എനിക്കു മനസ്സിലായി. അന്നു കാലത്ത് ചായ്പിൽ ചെന്നപ്പോൾ ഞാൻ കാണുന്നത് ബിന്ദു ഒരു മൂലയ്ക്കു ചടഞ്ഞുകൂടി ഇരിക്കുന്നതാണ്. എന്നെ കണ്ടപ്പോൾ അവൾ ഓടിവന്ന് എന്റെ കാല്ക്കൽ വീണു കരയാൻ തുടങ്ങി.
ബിന്ദുവിന്റെ ഭർത്താവിനു ഭ്രാന്താണ്.
“സത്യമാണോ, ബിന്ദൂ?”
“ദീദിയോടു ഞാൻ കള്ളം പറയുമോ? അയാൾക്കു ഭ്രാന്താണ്. ഭർത്താവിന്റെ അച്ഛന് ഈ വിവാഹത്തിനു സമ്മതമായിരുന്നില്ല; എന്നാൽ അയാൾക്കു ഭാര്യയെ കാലനെപ്പോലെ പേടിയാണ്. കല്യാണത്തിനു മുമ്പേ അയാൾ കാശിക്കു പോയി. മകനെ കല്യാണം കഴിപ്പിക്കണമെന്ന് എന്റെ അമ്മായിയമ്മയ്ക്കു നിർബ്ബന്ധമായിരുന്നു.”
ഞാൻ ആ കല്ക്കരിക്കൂനയ്ക്കു മുകളിൽ ഇരുന്നുപോയി. സ്ത്രീയ്ക്ക് സ്ത്രീയോടു കരുണയില്ല. “അവൾ പെണ്ണിൽ കവിഞ്ഞൊന്നുമല്ലല്ലോ? ചെറുക്കനു ഭ്രാന്താണെങ്കിലെന്താ, അവനൊരാണല്ലേ?” അതാണവരുടെ ന്യായം.
ബിന്ദുവിന്റെ ഭർത്താവിനെ കണ്ടാൽ ഭ്രാന്തുണ്ടെന്നു തോന്നില്ല. എന്നാൽ അങ്ങനെയിരിക്കെ അയാൾക്കു ഭ്രാന്തിളകും, അപ്പോൾ അയാളെ മുറിയിൽ പൂട്ടിയിടേണ്ടിവരും. കല്യണത്തിന്റന്നു രാത്രിയിൽ കുഴപ്പമൊന്നും ഉണ്ടായില്ല. എന്നാൽ പിറ്റേന്ന്, തലേന്നത്തെ തിരക്കും ഉറക്കമൊഴിച്ചിലുമൊക്കെക്കാരണമാവാം, അയാളുടെ മനസ്സാകെ ഇളകി. ബിന്ദു ഉച്ചയ്ക്ക് ഊണു കഴിക്കാൻ ഇരിക്കുകയായിരുന്നു; അയാൾ വന്ന് പിത്തളപ്പാത്രവും ചോറുമെല്ലാം കൂടിയെടുത്ത് മുറ്റത്തേക്കെറിഞ്ഞു. ബിന്ദു റാണി രാസമണിയാണെന്നൊരു ചിന്ത എങ്ങനെയോ അയാളുടെ തലയിൽ കടന്നുകൂടിയിരുന്നു; വേലക്കാരി സ്വർണ്ണത്തളിക ഒളിപ്പിച്ചുവച്ചിട്ട് തന്റെ പിത്തളപ്പാത്രത്തിൽ അവൾക്ക് ആഹാരം കൊടുത്തിരിക്കുകയാണ്! അതാണ് അയാളുടെ കോപത്തിനു കാരണം! ബിന്ദുവിന്റെ പ്രാണൻ പാതി പോയി. മൂന്നാമത്തെ ദിവസം ഭർത്താവിന്റെ മുറിയിൽ ചെന്നുകിടക്കാൻ അമ്മായിയമ്മ കല്പിച്ചപ്പോൾ നെഞ്ചിനുള്ളിൽ അവളുടെ ഹൃദയം തണുത്തുറഞ്ഞു. ബിന്ദുവിന്റെ അമ്മായിയമ്മ ആളൊരു ഭയങ്കരിയായിരുന്നു; കോപം വന്നാൽ അവരുടെ മട്ടാകെ മാറും. അവർക്കും വട്ടായിരുന്നു; എന്നാൽ മുഴുവട്ടല്ലാത്തതിനാൽ അത്രയ്ക്കത് അപകടകാരിയുമായിരുന്നു. ബിന്ദുവിന് ഭർത്താവിന്റെ മുറിയിലേക്കു പോകേണ്ടിവന്നു. അന്നു രാത്രിയിൽ അയാൾക്ക് വലിയ പ്രശ്നമൊന്നും ഉണ്ടായില്ല. എന്നാൽ പേടി കൊണ്ട് ബിന്ദു കല്ലുപോലെ മരവിച്ചുപോയി. രാത്രി കുറേ ആയി ഭർത്താവ് ഉറങ്ങിക്കഴിഞ്ഞപ്പോൾ അവൾ അവിടെ നിന്നു രക്ഷപ്പെട്ടു. അതിനെക്കുറിച്ചു വിശദീകരിക്കണമെന്നില്ലല്ലോ.
ദേഷ്യവും വെറുപ്പും കൊണ്ട് ഞാൻ നിന്നെരിഞ്ഞു. ഞാൻ പറഞ്ഞു, “ഇങ്ങനെയൊരു ചതി വെച്ചു ചെയ്ത വിവാഹം വിവാഹമേയല്ല. ബിന്ദൂ, നീയിനി മുമ്പത്തെപ്പോലെ എന്റെകൂടെ നിന്നാൽ മതി. ആരാണ് നിന്നെ ഇറക്കിവിടാൻ പോകുന്നതെന്നു കാണട്ടെ.”
നിങ്ങളെല്ലാം ഏകസ്വരത്തിൽ പറഞ്ഞു, “ബിന്ദു കള്ളം പറയുകയാണ്.”
ഞാൻ പറഞ്ഞു, “അവൾ ജീവിതത്തിൽ ഇന്നേവരെ കള്ളം പറഞ്ഞിട്ടില്ല.”
നിങ്ങളെല്ലാവരും പറഞ്ഞു, “അതു നിനക്കെങ്ങനെ അറിയാം?”
ഞാൻ പറഞ്ഞു, “അതിലെനിക്ക് ഒരു സംശയവുമില്ല.”
എല്ലാവരും കൂടി എന്നെ പേടിപ്പിക്കാൻ നോക്കി, “ഭർത്താവിന്റെ വീട്ടുകാർ പോലീസിൽ കേസു കൊടുത്താൽ നീ കുഴപ്പത്തിലാകും.”
ഞാൻ പറഞ്ഞു, “ചതിയിലൂടെയല്ലേ അവർ ബിന്ദുവിനെ ഒരു ഭ്രാന്തനെക്കൊണ്ടു കെട്ടിച്ചത്? അത് കോടതി തള്ളിക്കളയുമോ?”
“അപ്പോൾ ഇതിന്റെ പേരിൽ ഞങ്ങളും കോടതി കയറേണ്ടി വരുമോ? ഞങ്ങളെന്തു പിഴച്ചു?” എന്നായി നിങ്ങൾ.
ഞാൻ പറഞ്ഞു, “ഞാൻ എന്റെ സ്വർണ്ണം വിറ്റ് എന്നെക്കൊണ്ടു ചെയ്യാൻ കഴിയുന്നത് ചെയ്യാൻ പോകുന്നു.”
നിങ്ങൾ ചോദിച്ചു, “നീയപ്പോൾ വക്കീലിനെ കാണാൻ പോവുകയാണോ?”
അതിനെനിക്ക് മറുപടി ഇല്ലായിരുന്നു. നെറ്റിയിൽ കൈ കൊണ്ടടിക്കുകയല്ലാതെ മറ്റൊന്നും എനിക്കു ചെയ്യാനില്ല. ഇതിനിടെ ബിന്ദുവിന്റെ ഭർത്താവിന്റെ സഹോദരൻ വന്ന് പുറത്തുനിന്ന് ഒച്ചയുണ്ടാക്കാൻ തുടങ്ങി. താൻ പോലീസിനെ അറിയിക്കാൻ പോവുകയാണെന്ന് അയാൾ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. എനിക്കെവിടെ നിന്നാണു ധൈര്യം കിട്ടിയതെന്നറിയില്ല; എന്തായാലും, പോലീസിനോടുള്ള പേടി കാരണം അവളെ, കശാപ്പുകാരന്റെ കയ്യിൽ നിന്ന് ജീവനും കൊണ്ടോടിപ്പോന്ന ആ പശുക്കുട്ടിയെ, തിരിച്ചുകൊടുക്കുക എന്ന കാര്യം എനിക്കു ദഹിക്കാത്തതായിരുന്നു. “ആയിക്കോട്ടെ, അയാൾ പോയി പോലീസിൽ പരാതി കൊടുക്കട്ടെ,” ഞാൻ ചങ്കൂറ്റത്തോടെ പറഞ്ഞു.
ഇതു പറഞ്ഞിട്ട് ഞാൻ ബിന്ദുവിനെ എന്റെ മുറിയിലാക്കി വാതിലടയ്ക്കാമെന്നു കരുതി അവളെ നോക്കുമ്പോൾ കാണാനില്ലായിരുന്നു. ഞാൻ നിങ്ങളുമായി തർക്കിക്കുമ്പോൾ അവൾ സ്വയം ഭർത്താവിന്റെ സഹോദരന്റെ മുന്നിലേക്കിറങ്ങിച്ചെല്ലുകയായിരുന്നു. ഇനിയും വീട്ടിൽ നില്‍ക്കുന്നത് എന്നെ വലിയ അപകടത്തിലാക്കുകയാണെന്ന് അവൾ മനസ്സിലാക്കി.
ഭർത്താവിനെ വിട്ടോടിപ്പോന്നത് ബിന്ദുവിന്റെ ദുരിതം കൂട്ടിയതേയുള്ളു. തന്റെ മകൻ അവളെ ദ്രോഹിക്കാൻ വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് അമ്മായിയമ്മ വാദിച്ചു. ഭയങ്കരന്മാരായ ഭർത്താക്കന്മാർ ലോകത്ത് എത്രവേണമെങ്കിലുമുണ്ട്. അവരെ വച്ചു നോക്കുമ്പോൾ തന്റെ മകൻ തനിത്തങ്കമാണ്.
ദീദി പറഞ്ഞു, “അവളുടെ തലയിലെഴുത്ത് പിഴച്ചുപോയി; എത്രനാളാണ് അതും പറഞ്ഞ് ഞാൻ സങ്കടപ്പെടുന്നത്? വട്ടനായിക്കോട്ടെ, കെട്ടവനായിക്കോട്ടെ, അയാൾ എന്തായാലും അവളുടെ ഭർത്താവല്ലേ?!”
നിങ്ങളുടെയെല്ലാം മനസ്സുകളിൽ അപ്പോൾ ഉയർന്നുവന്നത് ആ കുഷ്ഠരോഗിയുടേയും അയാളെ സ്വയം ചുമന്ന് വേശ്യാലയത്തിൽ കൊണ്ടാക്കിയ പതിവ്രതയായ (!) ഭാര്യയുടേയും ചിത്രങ്ങളായിരുന്നു. നാണം കെട്ട ആണത്തത്തിന്റെ നികൃഷ്ടമായ ആ കഥ ഇപ്പോഴും പ്രസംഗിച്ചുനടക്കാൻ നിങ്ങൾക്കാർക്കും ഒരു മടിയുമില്ല. അതുകൊണ്ടുതന്നെയാണ് ഒരുളുപ്പുമില്ലാതെ ബിന്ദുവിനു നേരേ തട്ടിക്കേറാൻ നിങ്ങൾക്കു കഴിയുന്നതും. ബിന്ദുവിനെയോർത്ത് എനിക്കു സങ്കടം തോന്നി; എന്നാൽ അങ്ങയെ ഓർത്ത് നാണക്കേടാണ് എനിക്കു തോന്നിയത്. ഞാൻ അങ്ങയുടെ വീട്ടിൽ താമസതിനു വന്ന വെറുമൊരു നാട്ടുമ്പുറത്തുകാരിയാണ്. നിങ്ങളുടെ ജാഗ്രതയുടെ ഏതു വിള്ളലിലൂടെയാണ്ദൈവം എനിക്കു ബുദ്ധി തന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. സ്ത്രീയുടെ കടമയെക്കുറിച്ചുള്ള നിങ്ങളുടെ വേദാന്തങ്ങൾ എനിക്കു സഹിക്കാൻ പറ്റിയില്ല, അത്രതന്നെ.
മരിക്കേണ്ടിവന്നാലും ബിന്ദു നമ്മുടെ വീട്ടിലേക്കു മടങ്ങിവരില്ലെന്ന് എനിക്കു നല്ല ഉറപ്പായിരുന്നു. എന്നാൽ എന്തുവന്നാലും ഞാൻ അവളെ ഉപേക്ഷിക്കില്ലെന്ന് കല്യാണത്തിന്റെ തലേന്ന് ഞാൻ അവൾക്കു വാക്കു കൊടുത്തിരുന്നു. എന്റെ അനിയൻ ശരത്ത് കല്‍ക്കട്ടയിൽ കോളേജ് വിദ്യാർത്ഥിയായിരുന്നു. സന്നദ്ധസേവനത്തിന് അവന് എന്തൗത്സുക്യമാണെന്ന് നിങ്ങൾക്കെല്ലാം അറിയാമല്ലോ: ദാമോദർ നദിയിലെ വെള്ളപ്പൊക്കം ബാധിച്ചവരെ സഹായിക്കുക, പ്ലേഗ് പടർന്നുപിടിച്ചപ്പോൾ എലികളെ നശിപ്പിക്കാൻ കൂടുക, എല്ലാറ്റിനും അവനുണ്ടായിരുന്നു. രണ്ടുതവണ പരീക്ഷയിൽ തോറ്റിട്ടും അതൊന്നും അവനു പ്രശ്നമായില്ല. ഞാൻ അവനെ വിളിച്ചുവരുത്തിയിട്ടു പറഞ്ഞു, “ശരത്ത്, എങ്ങനെയെങ്കിലും എനിക്ക് ബിന്ദുവിന്റെ വിവരം കിട്ടണം. കത്തെഴുതാൻ അവൾക്കു ധൈര്യമുണ്ടാവില്ല; ഇനി എഴുതിയാൽത്തന്നെ അതെന്റെ കയ്യിൽ കിട്ടുകയുമില്ല.”
ബിന്ദുവിനെ തട്ടിക്കൊണ്ടുവരാനോ അവളുടെ ഭർത്താവിന്റെ തലമണ്ട അടിച്ചുപൊളിക്കാനോ ആണു പറഞ്ഞതെങ്കിൽ അവനു കൂടുതൽ സന്തോഷമായേനെ!
ഞാൻ ശരത്തുമായി സംസാരിച്ചിരിക്കുമ്പോൾ അങ്ങ് മുറിയിലേക്കു കടന്നുവന്നു ചോദിച്ചു, “ഇനി എന്തു പുകിലിനുള്ള പുറപ്പാടാണ്?”
ഞാൻ പറഞ്ഞു, “തുടക്കത്തിൽ ചെയ്തതു തന്നെ: ഞാൻ അങ്ങയുടെ വീട്ടിലേക്കു വന്നു. പക്ഷേ അതു ചെയ്തുവച്ചത് അങ്ങാണ്.“
അങ്ങു ചോദിച്ചു, ”നീ ബിന്ദുവിനെ കൊണ്ടുവന്ന് ഇവിടെങ്ങാനും ഒളിപ്പിച്ചിരിക്കയാണോ?“
ഞാൻ പറഞ്ഞു, ”ബിന്ദു വന്നാൽ ഞാൻ തീർച്ചയായും അവളെ ഇവിടെ ഒളിപ്പിച്ചുവയ്ക്കും. പക്ഷേ അവൾ വരില്ല, അതിനാൽ ആർക്കും പേടിക്കാനില്ല.“
എന്റെ കൂടെ ശരത്തിനെ കണ്ടത് അങ്ങയുടെ സംശയങ്ങൾക്കു തിരി കൊളുത്തിയിരുന്നു. ശരത്ത് വരുന്നതും പോകുന്നതും അങ്ങയ്ക്കത്ര സമ്മതമല്ല എന്നെനിക്കറിയാമായിരുന്നു. അവനെ പോലീസ് പിന്തുടരുന്നുണ്ടാവുമെന്നും എന്നെങ്കിലും അവൻ വല്ല രാഷ്ട്രീയഗുലുമാലിലും ചെന്നുപെട്ട് അങ്ങയെക്കൂടി അതിലെല്ലാം വലിച്ചിഴക്കുമെന്ന് അങ്ങയ്ക്കു പേടിയായിരുന്നു. അതിനാൽ ഞാൻ പൊതുവേ അവനെ വീട്ടിലേക്കു വിളിക്കാറില്ല.
ബിന്ദു പിന്നെയും ഇറങ്ങിപ്പോയെന്നും ഭർത്താവിന്റെ സഹോദരൻ പിന്നെയും അവളെ അന്വേഷിച്ചിറങ്ങിയിരിക്കുകയാണെന്നും അങ്ങയിൽ നിന്നു ഞാൻ കേട്ടിരുന്നു. അതു കേട്ടപ്പോൾ ഹൃദയത്തിൽ എന്തോ തറച്ചിറങ്ങുന്നതുപോലെ എനിക്കു തോന്നി. ഭാഗ്യഹീനയായ ആ പെൺകുട്ടിയെ സഹായിക്കാൻ ഒരു വഴിയും ഞാൻ കണ്ടില്ല.
ശരത്ത് അവളുടെ വിവരം അന്വേഷിക്കാൻ ഓടിപ്പോയി. വൈകിട്ട് തിരിച്ചുവന്നിട്ട് അവൻ പറഞ്ഞു, ”ബിന്ദു താൻ മുമ്പു താമസിച്ചിരുന്ന ബന്ധുവിന്റെ വീട്ടിലേക്കു മടങ്ങിപ്പോയിരുന്നു. എന്നാൽ അവർക്ക് അതിഷ്ടമായില്ല; അവർ അവളെ വീണ്ടും ഭർത്താവിന്റെ വീട്ടിൽ കൊണ്ടാക്കി. ബിന്ദു വരുത്തിവച്ച ചെലവും ഉപദ്രവവും കാരണം അവർക്ക് അവളോട് വലിയ ദേഷ്യമായിരിക്കുകയാണ്.“
ഇതിനിടയ്ക്ക് അങ്ങയുടെ അമ്മായി കുറച്ചുദിവസം വീട്ടിൽ വന്നു താമസിച്ചിരുന്നല്ലോ; അവർ അതുകഴിഞ്ഞ് പുരിയിലേക്ക് തീത്ഥാടനത്തിനു പോവുകയാണ്. ഞാനും അവരുടെ കൂടെ പോവുകയാണെന്ന് എല്ലാവരോടുമായി ഞാൻ പറഞ്ഞു.
ഞാൻ പെട്ടെന്നിങ്ങനെ ഭക്തിയിലേക്കു തിരിഞ്ഞതിന്റെ സന്തോഷം കാരണം അങ്ങ് എതിർത്തെന്തെങ്കിലും പറയാൻ മറന്നുപോയി. ഞാനിപ്പോൾ കല്‍ക്കട്ടയിൽ നില്‍ക്കുന്നത് ബിന്ദുവിന്റെ പേരും പറഞ്ഞ് കൂടുതൽ ബഹളങ്ങളിലേക്കു നയിക്കുമെന്ന് അങ്ങയ്ക്കു പേടിയുമായിരുന്നു എന്നെനിക്കുറപ്പാണ്. ഞാൻ അങ്ങയ്ക്ക് വല്ലാത്തൊരു ശല്യക്കാരിയായിരുന്നു.
ബുധനാഴ്ചയാണ് ഞങ്ങൾക്കു പോകേണ്ടത്. ഞായറാഴ്ച ആയപ്പോഴേക്കും ഒരുക്കങ്ങളൊക്കെ പൂർത്തിയായിരുന്നു. ഞാൻ ശരത്തിനോടു പറഞ്ഞു, ”എന്തു പ്രയാസപ്പെട്ടിട്ടായാലും നീ ബിന്ദുവിനെ കണ്ടുപിടിച്ച് ബുധനാഴ്ച പുരിയിലേക്കുള്ള ട്രെയിനിൽ എത്തിക്കണം.“
ശരത്തിന്റെ മുഖം സന്തോഷം കൊണ്ടു നിറഞ്ഞു. ”പേടിക്കേണ്ട ദീദീ. ഞാനവളെ ട്രെയിനിൽ കേറ്റിവിടാമെന്നു മാത്രമല്ല, അവളുടെ കൂടെ ഞാനും പുരിയിലേക്കു വരാം. എനിക്കു ജഗന്നാഥക്ഷേത്രം കാണാൻ ഒരവസരമായല്ലോ.“
അന്നു വൈകിട്ട് ശരത്ത് വീണ്ടും വന്നു. അവന്റെ മുഖത്ത് ഒന്നു നോക്കിയപ്പോഴേക്കും എന്റെ നെഞ്ചിൽ ശ്വാസം നിലച്ചുപോയി. ”എന്താ ശരത്തേ, കാര്യം നടന്നില്ലേ?“ ഞാൻ ചോദിച്ചു.
”ഇല്ല,“ അവൻ പറഞ്ഞു.
ഞാൻ ചോദിച്ചു, “അതെന്താ, അവൾ സമ്മതിച്ചില്ലേ?”
അവൻ പറഞ്ഞു, “ഇനി അതിന്റെ ആവശ്യമില്ല ദീദീ. ഇന്നലെ രാത്രിയിൽ അവൾ തീ കൊളുത്തി ആത്മഹത്യ ചെയ്തു. അവൾ ദീദിയ്ക്കു വേണ്ടി ഒരു കത്തെഴുതി വച്ചിരുന്നെന്ന് ആ വീട്ടിൽ എനിക്കു പരിചയമുള്ള ഒരാൾ പറഞ്ഞു. പക്ഷേ വീട്ടുകാർ ആ കത്തു നശിപ്പിച്ചുകളഞ്ഞു.”
അതെ, ഒടുവിൽ സമാധാനമായി.
വാർത്ത കേട്ടപ്പോൾ നാട്ടുകാർ കോപിഷ്ഠരായി. സ്വയം തീ കൊളുത്തി മരിക്കുന്നത് പെണ്ണുങ്ങൾക്കിപ്പോൾ ഒരുതരം ഫാഷൻ പോലെയാണ്, അവർ പറഞ്ഞു.
ഇതൊക്കെ ഒരു നാടകമാണെന്ന് നിങ്ങളെല്ലാം പറഞ്ഞു. ആയിരിക്കാം. എന്നാൽ ബംഗാളി സ്ത്രീകളുടെ സാരികളുടെ കാര്യത്തിലല്ലാതെ പുരുഷന്മാരുടെ ധോത്തിയുടെ കാര്യത്തിൽ ഈ നാടകം നടക്കാത്തതെന്താണെന്നുകൂടി നമ്മൾ ചോദിക്കേണ്ടതല്ലേ?
ബിന്ദു ശരിക്കും ഭാഗ്യം കെട്ട പെണ്ണായിരുന്നു. ജീവിച്ചിരുന്നപ്പോൾ കാണാൻ കൊള്ളാമെന്നോ എന്തെങ്കിലും കഴിവുണ്ടെന്നോ ആരും അവളെക്കുറിച്ചു പറഞ്ഞിരുന്നില്ല. മരിക്കാൻ പോലും പുതിയൊരു വഴി കണ്ടെത്താൻ അവൾക്കു കഴിഞ്ഞില്ല. എങ്കിൽ ആണുങ്ങൾ അവളെ പ്രശംസിച്ചേനെ! മരണം കൊണ്ടുപോലും അവൾ എല്ലാവരെയും ദേഷ്യം പിടിപ്പിച്ചതേയുള്ളു.
ദീദി മുറിയിൽ അടച്ചിരുന്നു കരഞ്ഞു. പക്ഷേ അവരുടെ കണ്ണീരിൽ ആശ്വാസം കൂടി ഉണ്ടായിരുന്നു. ഇപ്പോഴെങ്കിലും ആ കുട്ടിയുടെ ദുരിതങ്ങൾ തീർന്നല്ലോ. അവൾ മരിച്ചെന്നേയുള്ളു; അവൾ ജീവിച്ചിരുന്നെങ്കിൽ എന്തൊക്കെയാണുണ്ടാവാൻ പോവുക എന്നാരുകണ്ടു?
ഞാനിവിടെ തീർത്ഥാടനത്തിനു വന്നതാണ്. ബിന്ദുവിന് ഇനി വരേണ്ട ആവശ്യമില്ല; എന്നാൽ എനിക്കു വന്നേ തീരൂ.
ആളുകൾ പൊതുവേ ദുഃഖം എന്നു പറയുന്നത് അങ്ങയുടെ ലോകത്തു ഞാൻ അനുഭവിച്ചിട്ടില്ല. അങ്ങയുടെ വീട്ടിൽ ഉണ്ണാനും ഉടുക്കാനും ഒരു കുറവുമുണ്ടായിരുന്നില്ല. അങ്ങയുടെ സഹോദരന്റെ സ്വഭാവം എന്തുമായിക്കോട്ടെ, അങ്ങയുടെ കാര്യത്തിൽ ഭഗവാനോടു പരാതി പറയാനായി ഞാൻ യാതൊന്നും കണ്ടിട്ടില്ല. അങ്ങയുടെ സഹോദരന്റേതു പോലെയായിരുന്നു അങ്ങയുടെയും ശീലങ്ങളെങ്കിൽ ഞാനും ദീദിയെപ്പോലെ ഭർത്താവിനു കീഴ്വഴങ്ങിയവളായി കാലം കഴിച്ചേനെ; ഞാനും അങ്ങയെയല്ല, ഈശ്വരന്മാരെ പഴിച്ചേനെ. അതുകൊണ്ടു പറയട്ടെ, എനിക്കങ്ങയെക്കുറിച്ച് ഒരു പരാതിയുമില്ല; ഈ കത്ത് അതിനു വേണ്ടിയല്ല.
പക്ഷേ, ഞാനിനി അങ്ങയുടെ മാഖൊൻ ബൊറാൽ ലെയ്നിലെ ഇരുപത്തേഴാം നമ്പർ വീട്ടിലേക്കു മടങ്ങിപ്പോകുന്നില്ല. ബിന്ദുവിനു സംഭവിച്ചതെന്താണെന്നു ഞാൻ കണ്ടു; സ്വന്തം വീട്ടിൽ ഒരു സ്ത്രീയുടെ പദവി എന്താണെന്നു ഞാൻ മനസ്സിലാക്കി; അതിലധികം എനിക്കറിയുകയും വേണ്ട.
സ്ത്രീയാണെങ്കിലും ദൈവം അവളെ കൈവിട്ടില്ലെന്നും ഞാൻ മനസ്സിലാക്കി. അവൾക്കു മേൽ നിങ്ങളുടെ അധികാരം എത്രയുമായിക്കോട്ടെ, അതിനും ഒരവസാനമുണ്ട്. ഈ നശിച്ച മനുഷ്യജീവിതത്തേക്കാൾ മഹത്തായതൊന്നുണ്ട്. നിങ്ങളുടെ സ്വേച്ഛ പോലെ, കല്ലിൽ കൊത്തിവച്ച നിങ്ങളുടെ ആചാരങ്ങളുടെ പേരിൽ അവളുടെ ജീവിതം എന്നെന്നും സ്വന്തം കാല്ക്കീഴിലിട്ടു ഞെരിക്കാമെന്നു നിങ്ങൾ കരുതി; പക്ഷേ അത്രയും ബലം നിങ്ങളുടെ കാലടികൾക്കുണ്ടായില്ല. മരണം അതിലും ശക്തമായിരുന്നു. ബിന്ദു സ്വന്തം മരണത്തിലൂടെ മഹത്വമാർജ്ജിച്ചു. അവളിപ്പോൾ വെറുമൊരു ബംഗാളിപ്പെണ്ണല്ല, ആരുടെയെങ്കിലും സഹോദരപുത്രി മാത്രമല്ല, ഭ്രാന്തനായ ഒരപരിചിതന്റെ ചതിക്കപ്പെട്ട ഭാര്യ മാത്രവുമല്ല. അവൾക്കിപ്പോൾ അതിരുകളില്ല, അന്ത്യവുമില്ല.
ആ പെൺകുട്ടിയുടെ ആത്മാവിലൂടെ മരണത്തിന്റെ ദീനസംഗീതമൊഴുകിയ നാൾ, ആ സ്വരങ്ങൾ പുഴയിലൂടൊഴുകിനടക്കുന്നതു ഞാൻ കേട്ട നാൾ എന്റെ നെഞ്ചിൽ അതിന്റെ സ്പർശം ഞാനറിഞ്ഞിരുന്നു. ഞാൻ ദൈവത്തിനോടു ചോദിച്ചു: ഈ ലോകത്തെ ഏറ്റവും നിസ്സാരമായ കടമ്പ, മറി കടക്കാൻ ഏറ്റവും ദുഷ്കരമാവുന്നതെന്തുകൊണ്ടാണ്? വിരസമായ ഒരിടത്തെരുവിലെ നാലു ചുമരുകൾക്കുള്ളിൽ പെട്ടുകിടക്കുന്ന വിഷണ്ണതയുടെ ഒരു കുമിള കുത്തിപ്പൊട്ടിക്കാൻ ഇത്ര പ്രയാസമുള്ളതായതെന്തുകൊണ്ടാണ്? ഋതുക്കളുടെ അമൃതകുംഭവും ഉയർത്തിപ്പിടിച്ച് പ്രപഞ്ചമെന്നെ മാടിവിളിക്കുമ്പോൾ എനിക്കെന്തുകൊണ്ടാണ് ആ നടുമുറ്റത്തിന്റെ പടി കടന്ന് ഒരു നിമിഷത്തേക്കെങ്കിലും പുറത്തേക്കു വരാൻ പറ്റാത്തത്? പുറത്ത് ലോകമെന്നെ കാത്തിരിക്കുമ്പോൾ കല്ലും മരവും കൊണ്ടു കെട്ടിയ വേലിക്കെട്ടിനുള്ളില്ക്കിടന്നു ഞാനെന്തിനാണ് അനുനിമിഷം മരിക്കുന്നത്? എത്ര നിസ്സാരമാണ് എന്റെയീ ദൈനന്ദിനജീവിതം, അതിന്റെ നിശ്ചിതമായ നിയമങ്ങൾ, നിശ്ചിതമായ വഴികൾ, നിശ്ചിതമായ വാചകങ്ങൾ, നിശ്ചിതമായ പരാജയങ്ങൾ. ഒടുവിൽ വിജയം ഈ നശിച്ച ലോകത്തിനുമാണോ, നമ്മെ വരിഞ്ഞുമുറുക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്യുന്ന ആചാരസർപ്പങ്ങൾക്ക്? സന്തോഷം നിറഞ്ഞ ഈ പ്രപഞ്ചം, ദൈവമേ, നീ സൃഷ്ടിച്ച ലോകം, എനിക്കു നഷ്ടമാവുകയാണോ?
എന്നാൽ മരണം പുല്ലാങ്കുഴലൂതുമ്പോൾ- എവിടെ കല്ലും കുമ്മായവും കൊണ്ടു ബലപ്പെടുത്തിയ ചുമരുകൾ, എവിടെ നിങ്ങളുടെ ഘോരനിയമങ്ങളുടെ മുള്ളുവേലികൾ? മനുഷ്യനെ എന്നെന്നേക്കുമായി തടവിലിടാൻ ഏതു ശോകത്തിനാകും, ഏതവമതിക്കാവും? ജീവിതത്തിന്റെ വൈജയന്തി മരണത്തിന്റെ കൈകളിൽ പാറിക്കളിക്കുന്നു! മേജോ-ബൗ, നിനക്കൊന്നും പേടിക്കാനില്ല. ആരുടെയോ ഭാര്യ എന്ന പുറന്തോലുരിച്ചുകളയാൻ ഒരു നിമിഷം പോലും വേണ്ട.
ഇത്രയും കാലം ഞാൻ ജീവിച്ച ആ ഇടത്തെരുവിനെ എനിക്കിപ്പോൾ പേടിയില്ല. ഇന്നെനിക്കു മുന്നിൽ നീലക്കടലാണ്, തലയ്ക്കു മുകളിൽ ആഷാഢത്തിലെ കാർമേഘങ്ങളാണ്.
ആചാരത്തിന്റെ ഇരുണ്ട മൂടുപടം കൊണ്ട് നിങ്ങളെന്നെ ആകെ മറച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ അതിന്റെ ഒരു വിടവിലൂടെ ബിന്ദു ഒരു നിമിഷത്തേക്ക് എന്നെ തൊട്ടു; സ്വന്തം മരണം കൊണ്ട് അവൾ ആ ഭയാനകമായ മൂടുപടം ചീന്തിയെറിയുകയും ചെയ്തു. അങ്ങയുടെ കുടുംബത്തിന്റെ അന്തസ്സ്സോ അഭിമാനമോ നിലനിർത്തേണ്ട ഒരു ബാദ്ധ്യതയും ഇന്നെനിക്കില്ല. സ്നേഹിക്കപ്പെടാത്ത എന്റെ മുഖത്തെ നോക്കി മന്ദഹസിക്കുന്നവൻ ഇന്നെന്റെ മുന്നിൽ നില്ക്കുന്നു, ആകാശത്തിന്റെ ഗഹനനീലിമ കൊണ്ട് അവനെന്നെ നോക്കുന്നു. അങ്ങയുടെ കുടുംബത്തിലെ രണ്ടാമത്തെ മരുമകൾ ഇതാ, മരിക്കുന്നു.
ഞാൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് അങ്ങയ്ക്കു തോന്നുന്നുണ്ടാവും. പേടിക്കേണ്ട, ആ പഴകിയ ഫലിതം ഞാൻ അങ്ങയുടടുത്തെടുക്കുന്നില്ല. മീരാബായിയും ഒരു സ്ത്രീയായിരുന്നു, എന്നെപ്പോലെ. ; മീരയുടെ ചങ്ങലകളും ഇത്രതന്നെ കനത്തതായിരുന്നു. എന്നാൽ മീരയ്ക്കു ജീവിക്കാൻ മരിക്കേണ്ടിവന്നില്ല. മീര പാടി: “അച്ഛൻ പൊയ്ക്കോട്ടെ, അമ്മ പൊയ്ക്കോട്ടെ, ഉറ്റവരെല്ലാം പൊയ്ക്കോട്ടെ, എന്നാലും, പ്രഭോ, മീര പിടിച്ചുനിക്കും, എന്തൊക്കെ വന്നാലും.”
പിടിച്ചുനില്‍ക്കുക- ജീവിക്കുക എന്നാൽ അതാണ്.
ഞാനും അതിജീവിക്കും. ഞാൻ അതിജീവിച്ചു.
അങ്ങയുടെ പാദാശ്രയത്തിൽ നിന്നകന്നുപോയ, മൃണാൾ.
(ടാഗോറിന്റെ ഏറ്റവും പ്രശസ്തമായ കഥകളിൽ ഒന്നാണ് ‘സ്ത്രീർ പത്ര.’ 1914ൽ വളരെ ചർച്ച ചെയ്യപ്പെട്ടതായിരുന്നു സ്നേഹലത എന്ന ബംഗാളി പെൺകുട്ടിയുടെ മരണം. തനിക്കു വേണ്ടി സ്ത്രീധനം കണ്ടെത്തുക എന്ന ഭാരത്തിൽ നിന്ന് അച്ഛനമ്മമാരെ മോചിപ്പിക്കാനായി സ്നേഹലത തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. അതിനെക്കുറിച്ചെഴുതാൻ അമൃതബസാർ പത്രികയുടെ ഒരു വായനക്കാരൻ ആവശ്യപ്പെട്ടപ്പോൾ ടാഗോറിന്റെ പ്രതികരണം ഈ കഥയുടെ രൂപത്തിലാണ് പുറത്തുവന്നത്. എന്നാൽ അദ്ദേഹത്തിന്റെ നായിക വ്യവസ്ഥിതിയ്ക്കു പുറത്തുകടന്ന് സ്വയം അതിജീവിക്കുന്നവളാണ്, മീരയെപ്പോലെ. കുടുംബത്തിൽ സ്ത്രീയുടെ സ്ഥാനമെന്തെന്ന് നിശിതമായി പരിശോധിക്കുകയും സ്ത്രീ സ്ത്രീയാകാൻ കുടുംബത്തിൽ നിന്നു പുറത്തുകടക്കുക എന്നതേ പരിഹാരമുള്ളു എന്നു നിർദ്ദേശിക്കുകയും ചെയ്യുന്ന ഈ കഥ സ്വാഭാവികമായും അക്കാലത്തെ ഹിന്ദുദേശീയവാദികളിൽ കടുത്ത പ്രതിഷേധമുണ്ടാക്കുകയും ചെയ്തു. ചില പ്രതികരണങ്ങൾ മറുപടിക്കഥകളായിട്ടാണ് പുറത്തുവന്നത്- ബിപിൻ ചന്ദ്രപാലിന്റെ ‘മൃണാളിന്റെ കഥ,’ ലളിത് കുമാർ ബന്ദോപാദ്ധ്യായയുടെ ‘ഭർത്താവിന്റെ കത്ത്,’ പേരു വയ്ക്കാതെ ഒരാളെഴുതിയ ‘മൃണാളിനീദേവി: ഭാര്യയുടെ യഥാർത്ഥത്തിലുള്ള കത്ത്’ എന്നിങ്ങനെ!)

നടയിലെ കല്യാണമണ്ഡപത്തിനരികെ കരിങ്കല്ല് പാകിയ തറയിൽ പടിഞ്ഞിരുന്ന് മാഷ് ചെറുപ്പക്കാരനോട് പറഞ്ഞു.
” ലീവില്‍ നാട്ടില്‍ വരുമ്പോള്‍, സമയമുണ്ടാക്കി ഇവിടെ വന്ന്- കഴിയുമെങ്കില്‍, ലോഡ്ജില്‍
മുറിയെടുത്ത് ഒരു രാത്രി തങ്ങി- അന്ന് വൈകുന്നേരവും പിറ്റേന്ന് രാവിലെയും- അമ്പലത്തില്‍ തൊഴുത്, മടങ്ങുക എന്നത് വിവാഹം കഴിഞ്ഞത് മുതലുള്ള ശീലമാണ്. അയല്‍സംസ്ഥാനത്ത്, താമസിക്കുന്നതിനടുത്തൊക്കെ അമ്പലങ്ങളുണ്ടെങ്കിലും, പോകുന്ന പതിവില്ല. നിരുപദ്രവിയായ ഒരു നിരീശ്വരവാദിയാണ് ഞാന്‍. വിവാഹവും കുട്ടികളുടെ ചോറൂണും വര്‍ഷങ്ങള്‍ക്ക് ശേഷം അവരുടെ വിവാഹവുമടക്കം ജീവിതത്തിലെ ഒരുപാട് നല്ല കാര്യങ്ങള്‍ നടന്നത് ഈ നടയിലാണ്. അടുത്ത ബന്ധുക്കളുടെ താത്പര്യപ്രകാരമാണ് അതൊക്കെ അങ്ങനെയായത്. അവരെ അത് സന്തോഷിപ്പിക്കുന്നുവെങ്കിൽ ഒരെതിര്‍പ്പുമില്ലാതെ സഹകരിക്കുക എന്നതാണെന്റെ നയം. അമ്പലത്തിനകത്ത് പോകുന്നതു കൊണ്ടോ പൂജകളിലും ചടങ്ങുകളിലും പങ്കെടുക്കുന്നതുകൊണ്ടോ എന്റെ നിരീശ്വര വിശ്വാസങ്ങൾക്ക് ഒന്നും സംഭവിക്കില്ല.ഭക്തിയുടെ പിന്‍ബലമില്ലാതെയും ഈ അമ്പലവും പരിസരവും ഞാന്‍ ഇഷ്ടപ്പെടുന്നത് ആ ഓര്‍മ്മവഴികളില്‍ നടക്കാനുള്ള കൌതുകം കൊണ്ടാണ് …
ഈ അമ്പലവുമായി എനിക്കുള്ളത് ഏറെക്കുറെ ഒരു പ്രേമബന്ധമാണ് എന്നർത്ഥം..
ഇത്തവണ, നാട്ടില്‍ എത്തി, ഇവിടേയ്ക്ക് പുറപ്പെട്ടപ്പോള്‍ അനിയത്തിയും കൂടെ പോന്നു.
തിരക്ക് കൂടുതലുള്ളപ്പോള്‍ ഞാന്‍ പുറത്ത് നില്ക്കാറേയുള്ളു . ഇവിടത്തെ ചൂടിലും വിയര്‍പ്പിലും മുങ്ങിയ, ഷര്‍ട്ടിടാത്ത, പുരുഷശരീരങ്ങളുമായി ചേര്ന്നുനില്ക്കുന്നതും അവരുടെ ചൂടുള്ള ശ്വാസവും ചുമയും തുമ്മലും മുതുകത്ത് ഏറ്റുവാങ്ങി, തിരക്കി നീങ്ങുന്നതും ഒരുകാലത്തും മനസ്സോടെ ചെയ്തിട്ടില്ല. കൂടെ മറ്റു ബന്ധുക്കള്‍ ഉള്ളപ്പോൾ, ഇഷ്ടമില്ലാതെയും ആ തിരക്കില്‍ ചേരേണ്ടിവരുന്നു.
അല്ലാത്തപ്പോൾ, അത് കൂടാതെ കഴിക്കാം…. വൈകുന്നേരം നാലര മണിയായി ഇന്നിവിടെ എത്തിയപ്പോള്‍. വലിയ തിരക്ക് തോന്നിയില്ല. അതുകൊണ്ട് ഞാനും വരിനിന്ന് അകത്തെത്തി. നടയടച്ചിരിക്കുകയായിരുന്നു. നോക്കിനില്‍ക്കെ തിരക്കും ഒട്ടിച്ചേര്‍ന്നുള്ള നില്‍പ്പും കൂടിക്കൂടി വന്നു. അസ്വസ്ഥത തോന്നിയപ്പോള്‍ അവരെ രണ്ടുപേരെയും അവിടെ വിട്ട് പുറത്തേയ്ക്ക് പോന്നു….
എത്രയോ കാലമായി പരിചയമുള്ള ഹോട്ടലില്‍ കയറി, പതിവ് പോലെ, സ്വാദില്ലാത്ത ഒരു കോഫിയും തണുത്ത ഉഴുന്നുവടയും കഴിച്ചു. അവിടെ നിന്നിറങ്ങി, പാതയ്ക്ക് ഇരുവശവുമുള്ള കടകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വസ്തുക്കളിലൂടെ കണ്ണോടിച്ച് നടന്ന്, അല്പസമയം ചെലവഴിച്ചു. മാറിനിന്ന് ഒരു സിഗററ്റ് വലിച്ചു..
അകത്തേയ്ക്ക് കയറുമ്പോള്‍ ചെരുപ്പുകള്‍ അഴിച്ച് ഏൽപ്പിക്കുന്ന സ്ഥലത്ത് തിരിച്ചെത്തി, കാത്തുനിന്നു……..
ഈ ക്ഷേത്രത്തിനും പരിസരത്തിനും, അഴുക്ക് ചാലിന്റെയും വൃത്തിയാക്കാത്ത ശുചിമുറിയുടെയും വിട്ടൊഴിയാത്ത ഗന്ധമാണ്, വര്‍ഷങ്ങളായി….
നിങ്ങള്‍ക്ക് അത് മനസ്സിലാവുന്നുണ്ടോ എന്നറിയില്ല. പണ്ടൊരു കാലത്ത് കളഭത്തിന്റെയും പൂക്കളുടെയും ചന്ദനത്തിരികളുടെയും സൌമ്യമായ ഗന്ധത്തില്‍ മുങ്ങിനിന്നിരുന്ന ഇടമായിരുന്നു അമ്പലവും പരിസരവും എന്ന് ഓര്‍മ്മ പറയുന്നു……. ഇന്ന് ആള്‍ത്തിരക്ക് കൂടി -വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും ഒരുപാടായി….
തിരക്കിട്ടും ആലസ്യത്തിലും അങ്ങോട്ടുമിങ്ങോട്ടും ഒഴുകുന്ന ജനക്കൂട്ടത്തിന്റെ നില്‍പ്പും നടപ്പും സംഭാഷണങ്ങളും ശ്രദ്ധിച്ച് നിന്നാണ് ഇത്തരം അവസരങ്ങളിൽ സമയം കളയുക പതിവ്. ഞാന്‍ പുറത്ത് നില്‍പ്പുണ്ട് എന്നതു കൊണ്ട് ധൃതിയില്‍ കാര്യങ്ങള്‍ അവസാനിപ്പിച്ച് വരികയൊന്നും വേണ്ട എന്ന്, പതിവുപോലെ, ശാരിയോട് പറഞ്ഞിരുന്നു. നട തുറന്ന്, തൊഴുത്, ജനക്കൂട്ടം പുറത്തിറങ്ങി, പലവഴിക്ക് ചിതറി..
നനഞ്ഞ മണ്ണില്‍ നിന്ന് ഈയാംപാറ്റകള്‍ തുരുതുരാ പുറത്തുവരുന്നതും പല ദിശകളില്‍ പറന്നുപൊങ്ങുന്നതും ആണ് ഓർമ്മ വരിക. ആരോ കൂടുതുറന്നുവിട്ടതു പോലെ…!
കൂട്ടത്തില്‍ അവരുണ്ടായിരുന്നില്ല.
ചുറ്റമ്പലത്തിന്റെ കരിങ്കല്‍ പാകിയ തറയില്‍, അകത്തെ ചടങ്ങുകള്‍ കണ്ട് ഇരിക്കുന്നുണ്ടാവും. ഞങ്ങള്‍ അങ്ങനെ ഇരിക്കാറുണ്ട് – ചോറൂണ്, തുലാഭാരം, ശയന പ്രദക്ഷിണം, തൊഴുകൈകളുമായി അടിയളന്ന് ചുറ്റമ്പലം ചുറ്റുന്നത്,
ഒറ്റയ്ക്കും കൂടിയിരുന്നുമുള്ള ഭജന ….ഒക്കെ കണ്ടുകൊണ്ട് !”
അയാളുടെ സംസാരത്തിലെ ഒരു പ്രത്യേകത ചെറുപ്പക്കാരന് ശ്രദ്ധിച്ചു: നടന്നുകൊണ്ടിരിക്കുന്ന ഒരു സംഭവത്തിന്റെ തത്സമയ വിവരണം പോലെയാണ് അയാള്‍ കഴിഞ്ഞുപോയ അനുഭവത്തെ കുറിച്ച് പറയുന്നത്!…
” നോക്കിയിരിക്കെ, ആൾക്കാരുടെ പുറത്തേയ്ക്കുള്ള വരവ് കുറഞ്ഞു …..
ഒരു തവണ കൂടി വരിയില്‍ നിന്ന്, അകത്തു പോയിട്ടുണ്ടാവുമോ?… തിരക്ക്
കൂടുതലുള്ളപ്പോള്‍, നടയ്ക്കല്‍ നിന്ന് വിസ്തരിച്ച് തൊഴാന്‍ അവസരം തരില്ല എന്ന്, ക്ഷേത്രജോലിക്കാരെ കുറ്റപ്പെടുത്തി സംസാരിക്കുന്നുണ്ടായിരുന്നു , പുറത്ത് വരിയില്‍ നില്ക്കുമ്പോള്, രണ്ടുപേരും. ഇനി വരവ് അടുത്ത വര്‍ഷമേ
ഉണ്ടാവു. വിശദമായി തന്നെ നടക്കട്ടെ തൊഴല്‍……”
വീണ്ടും ആ വിവരണശൈലി ആസ്വദിച്ചു, ചെറുപ്പക്കാരന്
“…. ഒരുപക്ഷേ, പുറത്ത് വന്ന് പ്രസാദം വാങ്ങാന്‍ ക്യൂവില്‍ നില്‍ക്കുകയുമാവാം.
എനിക്കിവിടെ ഒറ്റയ്ക്ക് നിന്ന് മുഷിയുകയൊന്നുമില്ല. കുട്ടിക്കാലം മുതല്‍ അതങ്ങനെയായിരുന്നു. മുഷിച്ചിലും മടുപ്പും ഒരിക്കലും എവിടെയും അനുഭവപ്പെട്ടിട്ടില്ല. തുണിക്കടകളില്‍ അത് വലിയ ആശ്വാസമാണെന്ന് ശാരി ഓരോ തവണയും പറയും. കൂട്ടുകാരികളിലോ ബന്ധുക്കളിലോ ആര്‍ക്കും ഇല്ല,
ഇത്ര ക്ഷമയുള്ള ഭര്‍ത്താവ് എന്ന അഭിനന്ദനവും കേട്ടിട്ടുണ്ട്. …
ആദ്യം അകത്തു പോയവർ തൊഴുതുകഴിഞ്ഞപ്പോൾ നട വീണ്ടും അടച്ചുകാണണം.. പുറത്തേയ്ക്കുള്ള ആൾക്കാരുടെ വരവ് കുറഞ്ഞില്ലാതെയായി .. അര മണിക്കൂറോളം കഴിഞ്ഞാണ് വീണ്ടും തിരക്ക് തുടങ്ങിയത്…സമയം കുറെയേറെ ആയല്ലോ എന്ന് തോന്നിത്തുടങ്ങിയിരുന്നതുകൊണ്ട്, നടന്ന്, പുറത്തേയ്ക്കുള്ള വാതിലിനടുത്ത്, കമ്പിവേലിയുടെ വശത്ത്, ഇറങ്ങിവരുന്നവരെ (തിരിച്ചും) വ്യക്തമായി കാണാവുന്ന മട്ടിൽ നിലയുറപ്പിച്ചു..
വാതില്ക്കല്, വീണ്ടും കൂട്ടംകൂട്ടമായി ഈയാംപാറ്റകള്‍–! ഇത്തവണയും ശാരിയും മാലതിയും കൂട്ടത്തില്‍ ഇല്ലെന്നു കണ്ടപ്പോള്‍ പരിഭ്രമമായി: ഇവരിതെവിടെ പോയി? … ചെരുപ്പുകൾ സൂക്ഷിച്ച സ്ഥലത്തേയ്ക്ക് നടന്നു ഞാൻ. ടോക്കൺ കൊടുക്കാതെ അവിടെ ഒന്നും ചോദിക്കാനാവില്ല…. ആരും ഒന്നും പറയില്ല ..ടോക്കണ്‍ ശാരിയുടെ കൈയിലാണ്. പുറത്തെത്തി, കടകള്‍ കയറിയിറങ്ങി നടക്കുന്നുണ്ടാവുമോ..? ക്ഷേത്രപരിസരം പരിചയമുള്ളതു കൊണ്ട് ഭയപ്പെടാന്‍ ഒന്നുമില്ല എന്നറിയാം. എന്തായാലും
നഗ്നപാദനായിത്തന്നെ, ആ വഴിക്ക് ഒരന്വേഷണം നടത്തി. ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഹോട്ടലുകള്‍ അടക്കം, ഇരുവശത്തുമുള്ള കടകളില്‍ ഒരുവട്ടം കയറിയിറങ്ങി. അമ്പലത്തിനകത്ത് കയറി അന്വേഷിച്ചാലോ എന്നാലോചിച്ചു. അപ്പോൾ തന്നെ അത് വേണ്ടെന്നും വെച്ചു. ഞാനകത്തുള്ളപ്പോൾ അവർ പുറത്തുവന്ന് എന്നെ അന്വേഷിക്കുവാൻ തുടങ്ങിയാലോ..?
നേരം ഇരുണ്ടുതുടങ്ങിയപ്പോള്‍, നടവാതിലിനടുത്ത് നിന്നിരുന്ന പോലീസുകാരില്‍ ഒരാളെ ചെന്ന് കണ്ടു. കാര്യം പറഞ്ഞു. …
— ‘അത് നമുക്ക് ഇപ്പോള്‍ ശരിയാക്കാമല്ലൊ! വരൂ..’–
സൗമ്യമായി ചിരിച്ചുകൊണ്ടയാൾ കൂടെ കൂട്ടി. ഓഫീസിനകത്ത് എത്തി, വിവരങ്ങള്‍ എഴുതിവാങ്ങി.. ഉച്ചഭാഷിണിയിലൂടെ ഒരാള്‍ വിളിച്ചുപറഞ്ഞു:
— ‘പാലക്കാട് നിന്ന് വന്ന ശാരദ, മാലതി എന്നിവർ ക്ഷേത്രപരിസരത്തില്‍ എവിടെ യുണ്ടെങ്കിലും ഉടനെ കിഴക്കേ നടയില്‍ എത്തിച്ചേരേണ്ടതാണ്….. ..ശാരദയുടെ ഭര്‍ത്താവ് ചന്ദ്രശേഖരൻ മാഷ് അവരെ കാത്ത് നില്‍പ്പുണ്ട്……’–
ആരും വന്നില്ല……!
— ഇപ്പോൾ അനുഭവപ്പെടുന്ന ഈ നിസ്സഹായതയുണ്ടല്ലോ… ഇത് പറഞ്ഞ് ബോദ്ധ്യപ്പെടുത്താനാവില്ല…..ശാരദയും മാലതിയും ക്ഷേത്രത്തിനകത്തോ പരിസരത്തോ ഇല്ല…!……. എവിടെയുണ്ട് എന്ന് ഈ നിമിഷവും എനിക്കറിയില്ല…!……
കൂടെ നടന്നിരുന്നയാൾ വഴിയിൽ നിന്നതോ യാത്രപറയാതെ വഴി പിരിഞ്ഞു പോയതോ അറിയാതെ സംസാരിച്ചു കൊണ്ട് മുന്നോട്ട് നടന്നിട്ടുണ്ടാവില്ലേ നിങ്ങളും ഒരിക്കലെങ്കിലും……?”
ഒരു നിമിഷത്തേയ്ക്ക് സംസാരം നിർത്തി, മാഷ് ചോദിച്ചു :
“.….ഞാൻ… പേര് ചോദിച്ചില്ല…? “
ചെറുപ്പക്കാരൻ ചിരിച്ചു:
“ഞാനും ഒരുചന്ദ്രശേഖരനാണ്… മാഷല്ലേന്നേയുള്ളു..!”
” ഓ…ചന്ദ്രശേഖരൻ…! നന്നായി..”
മുഖത്ത് ചിരിയുടെ നിഴൽ ബാക്കിനിന്നു.
“…ചന്ദ്രശേഖരനും ഒരിക്കലെങ്കിലും അതനുഭവിച്ചുകാണും.. ദാ, ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മളിലൊരാളെ ആരോ വന്ന് മായ്ച്ചുകളയുന്നതു പോലെ… ഞങ്ങളുടെ കുട്ടിക്കാലത്ത്, ഗ്രാമത്തിൽ മനസ്സിന്റെ സമനില തെറ്റി അലഞ്ഞുതിരിഞ്ഞിരുന്ന ഒരു അപ്പ്വാരുണ്ടായിരുന്നു. നേരിൽ കാണുമ്പോൾ ചിരിച്ച്, നമ്മളോട് ഒരു പ്രശ്നവുമില്ലാതെ കുശലാന്വേഷണം നടത്തും…എത്ര നേരം വേണമെങ്കിലും സംസാരിച്ചുനിൽക്കും..ഒറ്റയ്ക്ക് നടക്കുമ്പോഴും, പക്ഷേ, അപ്പ്വാര് അതേ സ്വാഭാവികതയോടെ ചിരിക്കും… സംസാരിക്കും….അദൃശ്യരായ ആരോടൊക്കെയോ .. ! നമ്മളൊക്കെ എപ്പോഴും അതാണോ ചെയ്യുന്നതെന്ന് ആ കാലം മുതലേ ഒരു ഭയം മനസ്സിലിട്ട് നടക്കുന്ന ആളാണ് ഞാൻ…. ഇവിടെ, അവരെ രണ്ടുപേരെയും കാണാതെ ഇങ്ങനെ നിൽക്കുമ്പോൾ ആലോചനകൾ ആ വഴിക്കൊക്കെ കാട് കയറി .. നമ്മോടൊപ്പം ഉണ്ടായിരുന്നവർ പെട്ടെന്നൊരു നിമിഷം അപ്രത്യക്ഷരാവുന്നു. ഒരു തെളിവും ബാക്കിവെയ്ക്കാതെ….. നാമവരെ എവിടെ ചെന്നന്വേഷിക്കും?
അവരെപ്പോഴായിരിക്കും, എവിടേയ്ക്കായിരിക്കും പോയിട്ടുണ്ടാവുക? ഇവിടെ, അവരുടെ സാന്നിദ്ധ്യത്തെ പറ്റിയോ സുരക്ഷയെ പറ്റിയോ ഒരു ആശങ്കയുമില്ലാതെ നിന്നിരുന്ന എന്റെ മുന്നിലൂടെ, അങ്ങനെ, അവർക്കെങ്ങനെ പോകാനാവും ……? അത്രയേറെ നമുക്ക് പരിചിതമായിരുന്ന അന്തരീക്ഷത്തില്‍, പൊടുന്നനെ ഒരു അപരിചിതത്വം – ഭയം..- തണുപ്പ് ഉറഞ്ഞുനിറയുന്നു….!
അതിസാധാരണ വീട്ടുകാര്യങ്ങളും നാട്ടുവിശേഷങ്ങളും സംസാരിച്ചാണ് ക്ഷേത്രനടയിലേയ്ക്ക് ഞങ്ങൾ നടന്നു വന്നത്. അങ്ങനെ എങ്ങോട്ടെങ്കിലും പോകേണ്ടതിനെ പറ്റി ഒരു സംസാരവും ഉണ്ടായിട്ടില്ല.
— ‘ഇവിടെ അടുത്ത് ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീടുകളുണ്ടോ.?’–
വലിയ മേശയ്ക്കപ്പുറം ഇരുന്നിരുന്ന അധികാരികളിൽ ഒരാൾ ചോദിച്ചു.
–‘ഞങ്ങൾക്കിവിടെ അങ്ങനെ ആരുമില്ല.’–
— ‘കൂടെ പഠിച്ചവരായോ നാട്ടുകാരായോ ആരെയെങ്കിലും അവിചാരിതമായി, കണ്ടുമുട്ടി, അടുത്തുള്ള അവരുടെ വീടുകളിൽ കയറിതായിക്കൂടേ..?’ —
–‘ആയിക്കൂടേ എന്നാണെങ്കിൽ ആവാം. പക്ഷേ അങ്ങനെ ചോദിക്കാതെയും പറയാതെയും എവിടെയും, അല്പനേരത്തേയ്ക്കാണെങ്കിലും, പോകുന്ന പ്രകൃതക്കാരല്ല രണ്ടുപേരും…. അവരുടെ രക്ഷാകര്‍തൃത്വം ഞാന്‍ ഏറ്റെടുക്കാറുള്ളതുപോലെ ഇത്തരം യാത്രകളില്‍ എന്റെ രക്ഷാകര്‍തൃത്വം അവരും ഏറ്റെടുക്കാറുണ്ട്.’ – –
–‘പരിഭ്രമിക്കാതിരിക്കു…. അവർ വരും! ഭഗവാനെ കാണാൻ വന്നതല്ലേ… ഇവിടെ ആരേയും അങ്ങനെ കളഞ്ഞുപോവില്ല.. അപൂര്‍വ്വം ചിലപ്പോള്‍ തിരക്കില്‍ കൈവിട്ടുപോകുന്ന കുട്ടികളെയും, ഇപ്പോള്‍ ചെയ്തതുപോലെ വിളിച്ചുപറഞ്ഞ് രക്ഷാകര്‍ത്താക്കളെ കണ്ടെത്തി ഏല്‍പ്പിക്കാറുണ്ട്. താങ്കളുടെ ഭാര്യയും, സഹോദരിയും —- മുതിർന്നവരല്ലേ ? രണ്ടുപേരുണ്ട് താനും.. പുറത്തുപോയി കാത്തുനിന്നോളൂ.. കണ്ടുകിട്ടിയാൽ വിളിച്ചുകൊണ്ടുവരു… കാര്യമായിത്തന്നെ ഒന്ന് ശാസിക്കാം..”–
അയാൾ വീണ്ടും ആശ്വസിപ്പിക്കുന്ന മട്ടിൽ ചിരിച്ചു…
വഴിവിളക്കുകളുടെ മങ്ങിയ വെളിച്ചത്തിലേയ്ക്ക് നടന്നടുത്ത ഓരോ രൂപത്തേയും പ്രതീക്ഷയോടെ നോക്കി ഞാനിവിടെ നിൽക്കാൻ തുടങ്ങിയിട്ട് നേരമേറെയായി….!”
ശബ്ദത്തോടെ ദീർഘനിശ്വാസം ചെയ്ത്, കഠിനമായ അസ്വസ്ഥത പ്രകടമാക്കി, മാഷ് അവസാനിപ്പിച്ചു.
തലയാട്ടിയും മൂളിയും കേട്ടിരുന്നതല്ലാതെ, അയാൾ പറഞ്ഞുനിർത്തുന്നതുവരെ ചെറുപ്പക്കാരൻ ഒന്നും സംസാരിച്ചില്ല..
ക്ഷേത്രവും പരിസരവും ദീപാലംകൃതമായ രാത്രിവേഷത്തിലേയ്ക്ക് മാറിക്കഴിഞ്ഞിരുന്നു.
ചെറുപ്പക്കാരൻ ഒന്നുകൂടി അടുത്തേക്കിരുന്ന് അയാളുടെ മുതുകത്ത് ആശ്വസിപ്പിക്കുന്ന മട്ടിൽ പതുക്കെ തട്ടി….
എന്നിട്ട്, അയാളുടെ കണ്ണുകളിൽ തന്നെ നോക്കിക്കൊണ്ട്, മടിച്ചുമടിച്ച് ചോദിച്ചു:
“
” ..ഇങ്ങനെ, അവരെ കാത്തിരിക്കുമ്പോൾ ….. ഞാൻ താങ്കളോട് ചില കാര്യങ്ങൾ ….പറയട്ടേ.. ഇടയിൽ കയറി സംസാരിക്കാതെ …. മിണ്ടാതിരുന്നു….. കേൾക്കാമോ…?”
അയാൾ സംശയത്തോടെ ചെറുപ്പക്കാരനെ നോക്കി :
“എന്തേ….? നിങ്ങള്‍ക്കെന്തെങ്കിലും വിവരം കിട്ടിയിട്ടുണ്ടോ? അവർക്കെന്തെങ്കിലും പറ്റിയോ..?”
അയാളുടെ ശ്വാസം ദ്രുതഗതിയിലായി…
“അയ്യോ ..അതല്ല ഞാനുദ്ദേശിച്ചത്.. എനിക്കവരെ അറിയില്ല… അവരെക്കുറിച്ച് ഒന്നുമറിയില്ല. ഇവിടെയിരുന്ന് അനാവശ്യചിന്തകള്‍ കൊണ്ട് മനസ്സ് നീറ്റുന്നതിനു പകരം നമുക്ക് എന്തെങ്കിലുമൊക്കെ പറഞ്ഞിരിക്കാം എന്ന് ആലോചിക്കുകയായിരുന്നു….”
അന്തരീക്ഷത്തില്‍ അശുഭസൂചനകള്‍ നിറഞ്ഞു……
അയാള്‍ ആശങ്കയോടെ, പ്രതീക്ഷയോടെ ചെറുപ്പക്കാരന്റെ കൈ പിടിച്ചു :
“നിങ്ങള്‍ പറയു…”
ചെറുപ്പക്കാരന് പറഞ്ഞു :
“റോഡിന് മറുവശത്തുള്ള ആദ്യത്തെ ആ മൂന്നു കടക്കാരില്ലേ….മാഷോട് സംസാരിക്കാൻ തീരുമാനിച്ച കാര്യം അറിഞ്ഞപ്പോൾ അവർ പറഞ്ഞതെന്താണെന്നറിയാമോ …..?”
ചെറുപ്പക്കാരൻ ഒരു നിമിഷം നിർത്തി :
“അവരെന്നെ വിലക്കാൻ ശ്രമിച്ചു. കേട്ടിരിക്കാൻ ക്ഷമയുണ്ടെങ്കിൽ മാഷ് പറയുന്നത് കേട്ടിരുന്നാൽ മാത്രം മതി… ഒന്നും അങ്ങോട്ട് പറയണ്ട എന്ന്!”
ഒരു ചെറുചിരി മുഖത്ത് പതിച്ചുവെച്ച്, ചെറുപ്പക്കാരന് തുടര്‍ന്നു :
“അതാണ് ഞാൻ ഇതേവരെ ചെയ്തത്… മാഷ് പറഞ്ഞവസാനിപ്പിച്ചതുകൊണ്ട്, ഇനി, അവരുടെ നിർദ്ദേശം തെറ്റിച്ച്, ഞാൻ മാഷോട് സംസാരിക്കാൻ പോകുന്നു.”
അയാൾ ഭയപ്പാടോടെ ചെറുപ്പക്കാരന്റെ വാക്കുകൾ ശ്രദ്ധിച്ചു….
“ഞാൻ ഏറെക്കുറെ ഇവിടത്തുകാരനാണ്… ഇവിടെ വരുമ്പോള്‍ എനിക്ക് പത്ത് വയസ്സാണ്..സര്‍ക്കാര്‍ ജോലിയില്‍ അച്ഛന് ഇവിടേയ്ക്ക് സ്ഥലം മാറ്റം കിട്ടിയപ്പോള്‍, അടുത്ത സ്ഥലം മാറ്റം വരെ മൂന്നോ നാലോ കൊല്ലത്തേയ്ക്ക് ഒരിടത്താവളം എന്ന് കണക്കാക്കിയാണ് വന്നത് എന്ന് അച്ഛന് ഇപ്പോഴും എപ്പോഴും പറയും. വന്നതില്‍ പിന്നെ ക്ഷേത്രവും ഐതിഹ്യങ്ങളും ഈ പരിസരവും ഒക്കെയുമായി ഇണങ്ങി രൂപപ്പെട്ട ജീവിതചര്യ അച്ഛനെ ഈ നാട്ടുകാരനാക്കി. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉള്ള സന്നദ്ധസേവനമായി അത് മാറി. അങ്ങനെയൊരു ചുറ്റുപാടില്‍ അങ്ങനെയൊരു വീട്ടില്‍ വളര്‍ന്നതിന്റെ എല്ലാ നന്മയും തിന്മയും എനിക്കും ഉണ്ട്. വിദ്യാഭ്യാസം തുടരണമെന്നോ പുറത്തെവിടെയെങ്കിലും പോയി ജോലി ചെയ്യണമെന്നോ ഒന്നും തോന്നിയില്ല. മോഹങ്ങളൊന്നുമില്ലാത്ത, ശരാശരി ജീവിതം. ജോലിയിലിരിക്കെ അച്ഛന് വാങ്ങിച്ച ഒരു ചെറിയ വീട്ടിലാണ് അമ്മയ്ക്കും അച്ഛനുമൊപ്പം ഇപ്പോഴും താമസം. എനിക്ക് ഇരുപത്തഞ്ചു വയസ്സായി. ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ചെറിയ സഹായങ്ങള്‍ ചെയ്തുകൊണ്ടായിരുന്നു ബാല്യം. പന്ത്രണ്ടാം ക്ലാസില്‍ രണ്ടു തവണ തോറ്റതോടെ പഠിത്തം അവസാനിപ്പിച്ചു. അച്ഛനോടൊപ്പം ചേര്‍ന്നു. ഇപ്പോഴും ഞങ്ങള്‍ രണ്ടുപേരും ചെയ്യുന്നത് അതുതന്നെയാണ്. ഭക്തര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുക്കുക. സന്തോഷത്തോടെ അവര്‍ തരുന്നത് കൈപ്പറ്റും.. ഉച്ചഭക്ഷണം ക്ഷേത്രത്തില്‍ നിന്ന് സൌജന്യമായി കഴിക്കും. …….. താങ്കള്‍ക്ക്, ഞങ്ങളുടെ ജീവിതശൈലി, മടുപ്പിക്കുന്നതായി തോന്നുന്നില്ലേ..? “
“ഇല്ല ….ചന്ദ്ര….ൻ…… ഇഷ്ടമുള്ള ജോലി ചെയ്ത് ജീവിക്കാനാവുക എന്നത് എളുപ്പമുള്ള കാര്യമല്ല….പറയു..”
മുഖത്തെ ചിരി മായ്ച്ചുകളഞ്ഞ്, ദീർഘനിശ്വാസം ചെയ്തുകൊണ്ട് ചെറുപ്പക്കാരൻ അയാള്‍ക്ക് തൊട്ടുമുന്നില്‍, മുട്ടുകുത്തിയിരുന്നു……
“ഞാനിവിടെ വന്നിട്ട് പതിനഞ്ചു കൊല്ലം കഴിഞ്ഞു എന്ന് ബോദ്ധ്യപ്പെടുത്താനാണ് ഇത്രയും
പറഞ്ഞത് …ഇനി, ഞാന്‍ പറയാന്‍ വന്നത് പറയട്ടേ?”
ചെറുപ്പക്കാരന്റെ പറച്ചിലും ചോദ്യവും അയാളെ വീണ്ടും അസ്വസ്ഥനാക്കി.
ചിരിക്കാതെ, അയാൾ തലയാട്ടി.
അയാളുടെ കൈകൾ ചേർത്തുപിടിച്ചുകൊണ്ട് ചെറുപ്പക്കാരൻ ഒന്നുകൂടി താഴ്ത്തിയ ശബ്ദത്തിൽ പറഞ്ഞു :
“മാഷേ …..മാഷ് ഇവിടെ എത്തിയത് ഇന്നുച്ചയ്ക്കല്ല..ഇവിടെ താമസം തുടങ്ങിയ കാലം തൊട്ട്
ഞാൻ മാഷെ ഈ പരിസരങ്ങളിൽ കാണാറുണ്ട്. അന്ന് മുതൽ, കേട്ടിരിക്കാൻ തയ്യാറുള്ള ആരോടും മാഷ് പറയുന്നത് ഇതേ കഥയാണ്. സഹായിക്കാൻ ആരുമില്ലാത്ത ഈ അയഥാർത്ഥ ലോകത്തുനിന്ന് മാഷെ രക്ഷിക്കണമെന്ന തോന്നൽ സഹിക്കാൻ വയ്യാതെയായപ്പോഴാണ് ഞാൻ ഇങ്ങനെയൊരു സാഹസത്തിന് രണ്ടും കല്പിച്ചിറങ്ങിയത്……അക്കാലത്തെന്നോ ഇവിടെ വന്നപ്പോൾ മാഷിന്റെ കൂടെ ഈ പറയുന്ന രണ്ട് സ്ത്രീകൾ ഉണ്ടായിരുന്നോ എന്ന് ഇവിടെയാർക്കും അറിയില്ല. ആരും ഇതേവരെ മാഷെ അന്വേഷിച്ചു വന്നിട്ടില്ല. പരാതികളൊന്നും ലഭിക്കാത്തതു കൊണ്ടാവാം പോലീസ് അന്വേഷണങ്ങളും ഉണ്ടായില്ല എന്ന് തോന്നുന്നു ..അതോ അന്നെന്തെങ്കിലും അന്വേഷണം നടന്നിരുന്നോ എന്നും അറിയില്ല.”
അയാൾ എന്തോ പറയാൻ തുടങ്ങിയപ്പോൾ ചെറുപ്പക്കാരൻ വിലക്കി:
” ഇപ്പോൾ, ഒന്നും പറയാതെ, മാഷ് എനിക്ക് പറയാനുള്ളത് കേൾക്കു… ഇതേക്കുറിച്ച് ആലോചിക്കാൻ ശ്രമിക്കു. രണ്ട് ദിവസം കഴിഞ്ഞ് ഞാൻ വീണ്ടും വന്നുകാണാം. പറഞ്ഞുവന്നത് ഇതാണ്– മാഷിന്റെ കണക്കിൽ പെടാതെ വർഷങ്ങൾ ഒരുപാട് കടന്നുപോയിരിക്കുന്നു. വേരുകൾ അന്വേഷിച്ച് വ്യാകുലപ്പെടാതെ, ഇനി ഈ ക്ഷേത്രപരിസരത്തിന്റെ ഭാഗമാകാൻ ശ്രമിച്ചാലോ? … ഞാൻ കൂടെയുണ്ടാവും… ഭാര്യയേയും പെങ്ങളേയും അവരുടെ പാട്ടിന് വിടു ….”
ചെറുപ്പക്കാരൻ ചിരിച്ചു.
“രണ്ട് ദിവസം കഴിഞ്ഞ്, നമുക്ക് വീണ്ടും കാണാം …തത്ക്കാലം ഞാൻ പോട്ടേ ..? മാഷ്,
ഓരോന്നാലോചിച്ച് വിഷമിച്ചിരിക്കരുത് …”
തോളത്ത് തട്ടി, യാത്ര പറഞ്ഞ്, അഴിഞ്ഞുപോകാറായ മട്ടിൽ ഉടുത്തിരുന്ന മുണ്ട് വാരിപ്പിടിച്ച്, വലിയ ചുവടുകൾ വെച്ച് നീങ്ങുന്ന ചെറുപ്പക്കാരനെ നോക്കിയിരിക്കെ അയാൾ സ്വയം പറഞ്ഞു :
— മാനസികാസ്വസ്ഥ്യമുണ്ട് ആ ചെറുപ്പക്കാരന് .. അൽപം മുൻപ്, സ്റ്റാൻഡിനടുത്ത്,
ബസ്സിറങ്ങുമ്പോൾ കാലിടറി അയാൾ എന്റെ ദേഹത്ത് വന്നിടിച്ചു .അങ്ങനെയാണ് ഞങ്ങൾ കാണുന്നത്. രണ്ടുപേരും വീണു. ഉറക്കെ ക്ഷമ പറഞ്ഞ് എണീറ്റ്, കൈതന്ന്, എന്നെ എഴുനേൽപ്പിച്ചത് അയാളാണ്. സ്വയം പരിചയപ്പെടുത്തിക്കൊണ്ട് അപ്പോൾ അയാൾ പറഞ്ഞത് ഈ ക്ഷേത്രത്തിൽ വരുന്നത് ആദ്യമായാണെന്നാണ്…..!
ഒരുപാട് കാലത്തെ മോഹമായിരുന്നെന്നാണ് ! …….. അല്പനേരത്തെ കൂടിക്കാഴ്ചയിൽ എന്തൊരു തീർച്ചയോടെയാണ് അയാൾ എന്റെ ജീവിതം മാറ്റിമറിക്കാൻ ശ്രമിച്ചത്..! കഥാശേഷം കേട്ട് , അയാൾക്ക് കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കലുണ്ടാവില്ല അയാൾ മനസ്സിൽ കണ്ട അടുത്ത കൂടിക്കാഴ്ച നടക്കില്ല..ശാരിയും മാലതിയും വന്നാൽ, അടുത്ത ബസ്സിന് ഞങ്ങൾ നാട്ടിലേയ്ക്ക് തിരിക്കും …..!
ചെറുപ്പക്കാരൻ പോയ വഴിക്ക് ദൃഷ്ടി പായിച്ചുകൊണ്ട് വാത്സല്യത്തോടെ മാഷ് അവസാനിപ്പിച്ചു:
“അഥവാ താങ്കൾ പറഞ്ഞതും ശരിയാവാം, സുഹൃത്തേ…ഞാൻ കാണുന്ന നീലയാവണമെന്നില്ലല്ലോ താങ്കൾ കാണുന്ന നീല !”
ചെറുപ്പക്കാരൻ പോയി മറഞ്ഞ അതേ തിരിവ് തിരിഞ്ഞ്, ഒരു പോലീസുകാരനോടൊപ്പം നടന്നുവന്നുകൊണ്ടിരുന്ന മെലിഞ്ഞ രണ്ട് സ്ത്രീരൂപങ്ങളിൽ ദൃഷ്ടിയൂന്നി അയാൾ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു…
“ഫോസിലുകൾക്ക് എത്ര വിജ്ഞാന കോശങ്ങളുണ്ട് ?”
ഗൗതമൻ ഗൗതമനോടു തന്നെ വീണ്ടും ചോദിച്ചു. എത്ര വിചിത്രമായ ചോദ്യം, അല്ലെ ?
സദാ സമയവും ഇത്തരം വിചിത്രമായ ചോദ്യങ്ങളിലേക്ക് നിവർത്തി വച്ചിരിക്കുന്ന ഒരു സൂക്ഷ്മദർശിനിയാണ് ഗൗതമൻ എന്നാണ്
ഈയിടെ അയാളെക്കുറിച്ച് അരുണ പറയാറുള്ളത്.
എന്നിട്ടും ഏതാണ്ട്, കഴിഞ്ഞ ഒന്നര വർഷത്തോളമായി നടന്നു വരുന്ന, തന്റെ ആർക്കിയോളജി പ്രൊജക്റ്റിനെക്കുറിച്ച്, അരുണ ഓരോ തവണ പറയുമ്പോളും ഗൌതമന്റെ മനസ്സിൽ ഈ ഒരു ചോദ്യം തന്നെ മിന്നലുണ്ടാക്കിക്കൊണ്ടേയിരിക്കുന്നു. പെരുമ്പറ കൊട്ടിക്കൊണ്ടേയിരുന്നു.
കഴിഞ്ഞ ദിവസം അരുണ സൈറ്റിൽ നിന്നു കൊണ്ടുവന്ന കൂർത്തു മൂർത്ത എന്തോ ഒരു സംഗതിയാണ് (അവളുടെ ഭാഷയിൽ സാമ്പിൾസ്)
ഇപ്പോഴത്തെ പ്രകോപനം. ഗൗതമൻറെ സൂക്ഷ്മ ദർശിനിയിൽ അവ മൂർച്ചയേറിയ എതോ ഒരു പ്രത്യേകതരം പല്ലുകൾ പോലെ തോന്നിപ്പിച്ചത്രെ.
“അരുണ.., നോക്ക് , ഇതിനെന്തൊരു മൂർച്ചയാണ്…!
ഗൌതമൻ പതുക്കെ അരുണയുടെ കാതിൽ പറഞ്ഞു.
ഒരു ചോദ്യചിഹ്നത്തിൻറെ അർധാകൃതിയിൽ അരുണ തിരിഞ്ഞു നിന്നു.
“ഇതെന്തു തരം ജീവിയാണ് ? എനിക്ക് എന്തോ പിന്നെയും അസ്വസ്ഥത തോന്നുന്നു.”
“നിനക്കെന്താ വട്ടുണ്ടോ ഗൗതമാ ? ഇത് ഫോസിലല്ലേ ? എത്ര മൂർച്ചയുണ്ടെങ്കിലും നമുക്കെന്താ..? ”
അരുണയ്ക്ക് പതിവുപോലെ അരിശം വന്നിട്ടുണ്ടാകണം. ആ ചോദ്യം ശ്രദ്ധിച്ചോ ? എത്ര മൂർച്ചയുണ്ടെങ്കിലും ‘നമുക്ക്’ എന്താണെന്ന് !
“ഓഹ്…, ഈ കച്ചറ ലെൻസിലൂടെയാണോ പിന്നെയും നോക്കിക്കൊണ്ടിരിക്കുന്നത് ?”
അരുണ അയാളുടെ ലെൻസ് പിടിച്ചു വാങ്ങി, മേശവലിപ്പിലേക്കിട്ടു. സാമ്പിൾസ് വീണ്ടും ഗ്ലാസ്സ് ബോട്ടിലിൽ തിരിച്ചിട്ട് ബാഗിൽ വച്ചു.
ആർക്കിയോളജി വകുപ്പിൽ അരുണ ജോലിക്ക് ചേർന്നിട്ട് ഇപ്പോൾ നാലു വർഷമാകുന്നു.
എങ്കിലും ആദ്യമായിട്ടായിരുന്നു തങ്ങളുടെ നാട്ടിൽ തന്നെ അവൾക്ക് ഒരു പ്രോജക്റ്റ് വരുന്നത്.
വർഷങ്ങൾക്കു മുൻപ് എപ്പോഴോ തുടങ്ങി, ഇടയ്ക്കു നിന്നു പോയ ഒരു പ്രാക്തന ഖനനം, വീണ്ടും തുടങ്ങിയതാണ്.
എത്രയോ കാലങ്ങൾക്കു മുൻപുള്ള ഏതോ പുരാതന കഥകൾ ആ മണ്ണിൽ ഉറഞ്ഞു കിടക്കുന്നുണ്ടത്രെ.
ആവോ, ആർക്കറിയാം ? അതൊക്കെ അരുണയുടെ വിഷയങ്ങളാണ്. പക്ഷേ, ഗൌതമനെ ആകർഷിച്ചത് അതൊന്നുമായിരുന്നില്ല.
അങ്ങനൊരു സ്ഥലംമാറ്റം ഒത്തു വരാൻ, എത്രനാളുകളായി അയാൾ ആഗ്രഹിക്കുന്നുവെന്നോ ?
ഓരോ ചരിത്ര ശേഷിപ്പുകളും തേടി, സൈറ്റുകൾ മാറിമാറി നടക്കുന്നതിനിടയിൽ ആഴ്ച്ചയുടെ അവസാനം മാത്രമുള്ള അവളുടെ വരവും പോക്കും
അയാൾക്കും മകൾക്കും അത്രകണ്ട് മടുത്തു പോയിരുന്നു. ജോലികിട്ടിയ അന്നു മുതൽ തുടങ്ങിയതാണ്, അരുണയുടെ ആ അലച്ചിൽ.
ഇതിപ്പോൾ, നടന്നുപോലും പോകാവുന്നത്ര അടുത്താണ് അവളുടെ ഇപ്പോഴത്തെ പ്രൊജക്റ്റ് സൈറ്റ്.
പക്ഷെ, അലച്ചിലു തീർന്നപ്പോൾ തലവേദന മറ്റൊന്നാണ്.
അരുണ, എന്ന ആർക്കിയോളജിസ്റ്റ് അവളുടെ പ്രാക്തന ഖനന ഗലികളിലേക്ക്
വല്ലാതെ, വല്ലാതെ, വല്ലാതെ, അങ്ങ് ആണ്ടു പോകുന്നുവെന്നു ഗൗതമന് തോന്നിത്തുടങ്ങിയിട്ട് കുറച്ചായി.
പര്യവേഷണം പുരോഗമിക്കുംതോറും അരുണയുടെ ഉത്സാഹവും ആവേശവും കൂടിക്കൂടി വരുന്നു എന്നത്
എന്തുകൊണ്ടോ അയാൾക്കത്ര നിസാരമായി തോന്നിയില്ല. ഇതിനു മുൻപ്, ഇങ്ങനെയായിരുന്നില്ലല്ലോ.
പഴയ കപ്പലിൻറെ ഭാഗങ്ങളിലും മ്യുസിയം നവീകരിച്ചപ്പോൾ അവിടുണ്ടായിരുന്ന പുരാവസ്തുക്കളിലുമൊക്കെ നടന്ന ഗവേഷണങ്ങളെക്കുറിച്ച്,
വെറും ജോലിയെന്ന എല്ലാ മടുപ്പോടെയും അവൾ പറഞ്ഞത് അയാൾ ഓർക്കുന്നുണ്ട്.
“ഈ പഴയ കുപ്പിഭരണികളുടെയും മരക്കൊത്തുകളുടെയും കഷണങ്ങൾ ഇങ്ങനെ….” എന്ന മട്ടിൽ എന്തൊക്കെയോ.
പക്ഷെ, ഇത്തവണ അതങ്ങനല്ലല്ലോ എന്ന് ഗൌതമൻ ഓർത്തു, വിചാരപ്പെട്ടു, അസ്വസ്ഥനായി.
ഒരർത്ഥത്തിൽ, അയാളുടെ വിചാരപ്പെടൽ അസ്ഥാനത്തായിരുന്നുമില്ല.
തങ്ങളുടെ ജീവിത പരിസരത്തിൽത്തന്നെ ഒരു പൌരാണിക സംസ്കാരം ഒളിഞ്ഞു കിടക്കുന്നു എന്നത് കുറച്ചൊന്നുമല്ല, അരുണയെ ത്രസിപ്പിച്ചത്.
എത്രയോ കാലങ്ങൾക്കു മുൻപുള്ള ഏതോ ഒരു കാലത്തിൻറെ നീക്കിയിരിപ്പാണ്.
അതു കണ്ടെത്താനും പഠനം നടത്താനുമുള്ള അവസരമാണ് തനിക്കും കൂടി വന്നു ചേർന്നിരിക്കുന്നത്.
ഗവേഷണത്തെക്കുറിച്ചും മറ്റും നാട്ടുകാരിൽ പലരും വന്നു തിരക്കുമ്പോൾ, വെറുതേ തോന്നിത്തുടങ്ങിയ ഒരു വെറും അഭിമാനമായിരുന്നു ആദ്യം.
ഇപ്പോൾ പക്ഷെ, ആ അഭിമാനം വല്ലാതെ വളർന്നപോലെ.
മുൻപെങ്ങും ഇല്ലാത്തവിധം അങ്ങേയറ്റം ആത്മാർത്ഥമായി, പരിപൂർണ്ണ സമർപ്പണ ഭാവത്തോടെയാണ് അരുണയിപ്പോൾ ജോലി ചെയ്യുന്നത്.
‘നാഗവല്ലിയുടെ ആടയാഭരണങ്ങൾ കണ്ടെടുത്ത ഗംഗ’യെ പോലെയെന്ന് ആദ്യമൊക്കെ ഗൗതമൻ അവളെ കളിയാക്കിയിരുന്നു.
എന്നാൽ ഇപ്പോൾ കളി കാര്യമായ മട്ടാണ്. പുതിയ പദ്ധതി ഏതാണ്ട് ഒരു ലഹരി പോലെയാണ് അരുണയെ ബാധിച്ചിരിക്കുന്നത്.
ചില ദിവസങ്ങളിൽ, കുഴിച്ചെടുക്കുന്ന എന്തൊക്കെയോ വസ്തുക്കൾ അവൾ വീട്ടിൽ കൊണ്ടുവന്നു പരിശോധിക്കാനും റിപ്പോർട്ടുകൾ തയ്യാറാക്കാനും തുടങ്ങി.
“വട്ടത്തിലും നീളത്തിലും ചതുരത്തിലുമൊക്കെ ഇതിപ്പോ കുറേയായല്ലോ. എന്താ സംഭവം ?”
“ഉം.., പഴയ പോലെയല്ല കേട്ടോ.., ഇതൊരു സംഭവം തന്നെയാ..” അരുണ നിറഞ്ഞു തുളുമ്പുകയാണ്.
“ഈ പ്രോജെക്റ്റോടു കൂടി നമ്മുടെ നാട് തന്നെ മാറുമെന്നാ തോന്നുന്നേ. അങ്ങനെയാ മൂർത്തി സാറും പറയുന്നത്.
മറ്റേതോ ഒരു ലോകം തന്നെയാ മണ്ണിനടിയിൽ ഉള്ളത്.”
“മറ്റേതോ ലോകമല്ല, ട്ടോ.., ഈ ലോകത്തിന്റെ തന്നെ, കഴിഞ്ഞുപോയ ചില കാലങ്ങളാണ്,
ഇങ്ങനെ പുരാവസ്തുക്കളായി മണ്ണിനടിയിൽ നിന്ന് ഖനനം ചെയ്യുന്നത്, തെറ്റരുത്.. ട്ടോ ” അടുത്തിരുന്ന മകൾക്ക് അയാൾ തിരുത്തിക്കൊടുത്തു.
(നോക്കണം, അയാൾ ഭാര്യയെ തിരുത്തുന്നില്ല.)
ചിത്രപുസ്തകം നോക്കുകയായിരുന്ന ആറുവയസ്സുകാരി അമ്മയ്ക്കു നേരെ അതിശയക്കണ്ണെറിഞ്ഞത് ഗൗതമൻ ശ്രദ്ധിച്ചിരുന്നു.
“എന്തിനാച്ഛാ ഇതൊക്കെ കുഴിച്ചെടുക്കുന്നെ ?”
“ചരിത്രം മനസ്സിലാക്കാൻ…! കഴിഞ്ഞ കാലങ്ങളിൽ മനുഷ്യർ എന്തൊക്കെ, എങ്ങനൊക്കെ ചെയ്തു, ചെയ്തില്ല, എന്നറിയാൻ..
എന്നാലല്ലേ, ഇനി എന്തൊക്കെ, എങ്ങനൊക്കെ ചെയ്യണം, ചെയ്യരുത് എന്ന് നമുക്ക് തിരിച്ചറിയാനാകുള്ളൂ..? അത്രേള്ളൂ കാര്യം..”
അയാൾ തൻ്റെ ലെൻസെടുത്ത് മകളുടെ കയ്യിൽ ശ്രദ്ധയോടെ പിടിപ്പിച്ചു.
“പക്ഷെ, അതു സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട വലിയ ഒരു കാര്യാണ്, താനും ”
നേരു പറഞ്ഞാൽ, ആർക്കിയോളജി, ചരിത്രം, ഗവേഷണ പഠനങ്ങളോടൊക്കെ അരുണയെക്കാൾ താത്പര്യം ഗൗതമനായിരുന്നു, ഇപ്പോഴും ആണ്.
ചരിത്രത്തിൽ മാസ്റ്റർ ബിരുദവുമായി തൊഴിൽ തേടുന്ന കാലത്ത് ഇടത്താവളമായി,
ട്യൂട്ടോറിയൽ കോളേജിൽ ചരിത്രാധ്യാപകനായി ചേർന്നതും ഇതേ ഇഷ്ടം കൊണ്ടുതന്നെ.
പിന്നീട്, പിഎസ്സി കോച്ചിങ് സെന്ററിൽ അരുണയുടെ അധ്യാപകനായിരുന്ന പ്രണയകാലത്ത്,
ഗൗതമൻ തന്നെയാണ് ആ ഇഷ്ടം കുറേശ്ശേ അരുണയ്ക്ക് കൈമാറിയത്.
ജോലി കിട്ടുകയെന്ന ലക്ഷ്യം മുന്‍നിറുത്തി അരുണയത് സർവ്വാത്മനാ ഏറ്റെടുക്കുകയും ചെയ്തു.
പക്ഷെ, ഇപ്പോൾ അവൾ കാണിക്കുന്നത് ചരിത്രപഠനത്തോടുള്ള താല്പര്യമല്ല എന്ന്, ഗൗതമനു നന്നായി മനസിലാവുന്നുണ്ട്.
അത് പ്രത്യേകമായി ആ പ്രോജെക്റ്റിന്റെ പിൻകഥയോടുള്ള എന്തോ ഒരുതരം താല്പര്യമാണ്.
(എന്ത് ?! ന്ഹാ.., സൈക്കോസിസിൻറെ ഏതൊക്കെയോ അവസ്ഥാന്തരങ്ങൾ എന്നാവും.)
ഖനികളിൽ നിന്ന് ഓരോ തവണയും പുതിയ ശേഷിപ്പുകൾ കിട്ടുമ്പോൾ,
അതിനനുസരിച്ചുള്ള പലതരം സൂക്ഷ്മ ദർശിനികളും അവൾ വാങ്ങിക്കൂട്ടാൻ തുടങ്ങിയിരുന്നു.
നേരത്തെയൊക്കെ, ഗൗതമൻറെ ഒറ്റക്കണ്ണൻ ലെൻസ് തന്നെയാണ് അരുണയും ഉപയോഗിച്ചിരുന്നത്.
ബിരുദാനന്തര പഠനത്തിന് ചേരുന്ന കാലത്താണ് ആ ഒറ്റ ലെൻസ് അയാൾക്ക് കിട്ടുന്നത്.
ഗൗതമനെ എഴുത്തുകളരിയിൽ അക്ഷരമെഴുതിച്ച വിശാലാശാട്ടി, അയാൾക്ക് സമ്മാനമായി കൊടുത്തതാണ് അത്.
ഇപ്പോൾ പക്ഷെ, അരുണയ്ക്ക് അതു പോരാതെയായി. ഗൗതമൻറെ ലെൻസ് അവൾ ഉപയോഗിക്കാറേയില്ല.
“എന്തിനാണച്ഛാ.., അമ്മയ്ക്ക് ഇത്രയും microscopic lenses ?”
ഗൗതമൻ ഒന്നും മിണ്ടാതെ, അരുണയെ നോക്കി, ‘ഉത്തരം തനിക്കുകൂടി പറഞ്ഞുതരൂ..,’ എന്ന് ദ്യോതിപ്പിച്ചു.
“വാ…, കാണിച്ചു തരാം,” അരുണ മകളെ അരികിലേക്ക് വിളിച്ചു : “ഇതൊക്കെ ശരിക്കും കാണാൻ പറ്റണം. എന്നിട്ട് ഇതിൻറെ sketches എടുക്കണം.
objects ശരിക്കും കാണണമെങ്കിൽ ഓരോന്നിനും യോജിക്കുന്ന തരം lenses വേണം…”
“പക്ഷെ, അച്ഛന് ഈ ഒരൊറ്റ ലെൻസ് അല്ലെയുള്ളൂ…, എന്നിട്ടും എല്ലാം കാണുന്നുണ്ടല്ലോ.”
“ഓ… നിൻറെ അച്ഛൻ ബുദ്ധനല്ലേ ? കണ്ണടച്ചിരുന്നാ മതി.., എല്ലാം കാണും.”
ഗൗതമൻ ഊറിച്ചിരിച്ചു. “ഒരുപാട് ലെൻസുള്ളതാണ് നിൻറെ അമ്മയുടെ കുഴപ്പം. അതുകൊണ്ടുമാത്രം എന്താ കാര്യം ?
ഏതൊക്കെ ലെൻസാണ്, എവിടെയൊക്കെയാണ് ഉപയോഗിക്കേണ്ടതെന്നു ശരിക്കും അറിയകൂടി വേണംട്ടോ…”
“അതെയതെ.. എനിക്കൊന്നും അറിയാതെയാണല്ലോ, ഇത്ര വേഗം ഞാൻ സീനിയർ അസിസ്റ്റൻറ് ആയത്.” അരുണ കെറുവിച്ചു.
അത് നേരായിരുന്നു. അരുണയുടെ അർപ്പണബോധവും ജോലിയിലെ കൃത്യതയും സൈറ്റിൽ എല്ലാവരിലും മതിപ്പുണ്ടാക്കിയിരുന്നു.
അരുണയുടെ ഓഫീസർ മൂർത്തിയാണെങ്കിൽ, അവളുടെ dedication നെക്കുറിച്ചു എല്ലാവരോടും വാനോളം പുകഴ്ത്തുകയും ചെയ്യും.
പല ദിവസങ്ങളിലും അർദ്ധരാത്രിയും ഉറങ്ങാതിരുന്ന് അരുണ സാമ്പിൾസ് പരിശോധിച്ചു, മെഷർമെൻറ്സ് എടുത്തു, സ്കെട്ച്ചുകൾ ഉണ്ടാക്കി,
റിപ്പോർട്ടുകൾ തയ്യാറാക്കി, ചിലപ്പോൾ, വിനോദിന് അവ മെയിലിൽ അയച്ചു കൊടുത്ത്, അയാളെ ശല്യപ്പെടുത്തിക്കൊണ്ടുമിരുന്നു.
അരുണയുടെ സഹപ്രവർത്തകനാണ് വിനോദ്. അയാളാണ് അവളുടെ സ്കെട്ച്ചുകൾക്ക്, അനുസരിച്ച് ഏകദേശരൂപം വരച്ചു ചേർക്കുന്നയാൾ.
അരുണയെ പോലെതന്നെ, ഓഫീസിലെ മറ്റു പലരെയും പോലെതന്നെ, പര്യവേഷണത്തിൻറെ ലഹരിയിലേക്ക് അൽപ്പാൽപ്പമായി കൂപ്പുകുത്തിയവൻ.
“പക്ഷെ, അരുണ.., നിനക്കെന്നല്ല, ആർക്കും തെറ്റാവുന്നതേയുള്ളൂ.., കാഴ്ച്ചകളുടെ ഈ മായകൾ.”
ഗൗതമനു അത് ഒന്ന് ഉറക്കെപ്പറയാമായിരുന്നു. ചെയ്തില്ല.
നിശ്ശബ്ദമെന്നു തോന്നിപ്പിക്കുന്ന, ശബ്ദായമാനമായ അയാളുടെ മൗനങ്ങളെ നേരത്തെയൊക്കെ അരുണ കൃത്യമായി കേട്ടെടുത്തിരുന്നു.
പക്ഷെ, കാഴ്ചകളിൽ നിന്ന് ഗൗതമൻറെ സൂക്ഷ്മ ദർശിനിയെ വിട്ടൊഴിഞ്ഞപോലെ, അവൾ അവളുടെ ശ്രവണമാനങ്ങളെയും പുതുക്കിക്കഴിഞ്ഞിരുന്നുവല്ലോ. അതുകൊണ്ടാണ്.., ഗൗതമനു അത് ഒന്ന് ഉറക്കെപ്പറയാമായിരുന്നു. പക്ഷെ, ചെയ്തില്ല.
അശ്രദ്ധമായല്ല, ശ്രദ്ധാപൂർവ്വമെന്നപോൽ കടന്നുകൂടിയ ഇത്തരം ചെറിയ ചെറിയ വിട്ടൊഴിയലുകൾ ആണ്,
കാര്യങ്ങളെ വലിയ തോതിൽ മാറ്റി മറിക്കുന്നത് എന്ന് തിരിച്ചറിയാൻ, ഗൗതമന് ഏതായാലും ഒരുപാടൊന്നും കാത്തിരിക്കേണ്ടി വന്നില്ല.
ഈയടുത്ത് ഒരുദിവസം മാർക്കറ്റിൽ പോയപ്പോഴാണ്,
മത്സ്യക്കട കടന്നു പോയിട്ടും വെള്ളിനിറത്തിൽ വെട്ടിതിളങ്ങുന്ന അയലമീൻ അരുണ കണ്ടില്ലെന്നു തോന്നി, ഗൌതമൻ ചോദിച്ചു, “വാങ്ങുന്നില്ലേ…?”
അന്നേരം തൊട്ടിപ്പുറത്തെ പലചരക്കു കടയിൽ നിന്നും ലിസ്റ്റു നോക്കി സാധനങ്ങൾ തിരഞ്ഞ് എടുത്തു വയ്ക്കുകയായിരുന്നു അരുണ.
അയല പച്ചമാങ്ങയിട്ട് കറി വെയ്ക്കുന്നത് അരുണയുടെ എക്കാലത്തെയും ഇഷ്ടപ്പെട്ട പാചക രീതികളിൽ ഒന്നാണ്.
അവളിൽ നിന്ന് ആ രുചിശീലം ഗൗതമനും മകളും പകർത്തെടുത്തിരുന്നു.
നന്നായി നോക്കി വാങ്ങാൻ ഗൗതമനു അറിയില്ലെന്ന് ആക്ഷേപിച്ച്, പലപ്പോഴും അരുണ തന്നെയാണ് മൽസ്യക്കടയിൽ മീൻ തിരഞ്ഞു നടന്നിരുന്നത്.
എന്നാൽ, പതിവില്ലാതെ അന്ന് അവൾ ആ ഭാഗത്തേക്ക് നോക്കിയതുപോലുമില്ലെന്ന് ഗൗതമൻ ശ്രദ്ധിച്ചു..
അയാളുടെ ചോദ്യം പ്രതീക്ഷിച്ചെന്ന പോലെ പെട്ടെന്ന് മറുപടി വന്നു.
“ഓ… വേണ്ടാ…”
ഒരു നിമിഷം എന്തോ ഓർത്തിട്ട് അവൾ തിരിഞ്ഞ്, വീണ്ടും പലചരക്കു ലിസ്റ്റിലേക്ക് മടങ്ങി നിന്നു.
തിരിച്ച്, വീട്ടിലേക്കു നടക്കുമ്പോൾ -നടക്കാവുന്ന ദൂരമേയുള്ളൂ- അരുണ പതിവില്ലാതെ നിശ്ശബ്ദയായിരുന്നു.
വീട്ടിലേക്കുള്ള ഇടവഴി കടക്കുമ്പോൾ, എന്തോ ആലോചിച്ച് ഉറപ്പിച്ചപോലെ അവൾ പറഞ്ഞു: “നമുക്കിനി വീട്ടിൽ നോൺ ഒന്നും വേണ്ട കേട്ടോ…”
ഗൗതമൻറെ ചിന്തകൾക്ക് അറിയാതെ വേഗം കൂടി, അന്നേരം അയാളുടെ കാലുകൾ സാവധാനമായി, പതുക്കെ നിശ്ചലവുമായി.
അയാളുടെ ഭാവമാറ്റത്തെ അറിഞ്ഞുതന്നെ, തിരിഞ്ഞു നോക്കാതെ അരുണ തുടർന്നു
“അറിയാമോ ? ഈ ദേശത്തിന് നമുക്കറിയാത്ത ഒരുപാട് പാരമ്പര്യമുണ്ട്.” ഇത്തവണ തൻറെ ദേഹമാസകലവും നിശ്ചലമാകുന്നപോലെ ഗൗതമനു തോന്നി.
“നമുക്കറിയാഞ്ഞിട്ടാണ് ഗൗതമാ.., അരുണ ആവർത്തിച്ചു:
“അല്ലെങ്കിൽ നമ്മൾ ഇതുവരെയും അറിയാൻ ശ്രമിച്ചില്ല. ഇപ്പൊ ഞാൻ തന്നെ, ഈ പ്രോജെക്ടിൽ വർക്ക് ചെയ്യുന്നതുകൊണ്ട് അറിയുന്നു.
ഇതൊന്നും അറിയാത്തവരല്ലേ ഇവിടത്തെ കൂടുതൽ പേരും ? അതുകൊണ്ടല്ലെ….,
അല്ല., അറിഞ്ഞാൽ തന്നെ ആരെങ്കിലും മനസ്സിലാക്കുമോ ?
ഈ മനുഷ്യരൊക്കെ എന്താ ഇങ്ങനെ ? അല്ലെ ഗൗതമാ ?”
ഒന്ന് നിർത്തി ശബ്ദമൊതുക്കി അരുണ തുടർന്നു.
“കാര്യങ്ങല്ലാം നാട്ടുകാർക്കു വിശദീകരിച്ചു കൊടുക്കാൻ വേണ്ടി ഒരു സെമിനാർ നടത്താൻ മൂർത്തി സാർ ഉദ്ദേശിക്കുന്നുണ്ട്.
ഇതൊക്കെ അറിവുള്ളവർ പറഞ്ഞുകൊടുത്തല്ലേ പറ്റൂ..”
“നിങ്ങൾ എന്തുചെയ്യാൻ പോകുന്നു ?” ഇത്തവണ ഗൗതമൻ ഒച്ചയുയർത്തിയാണ് അത് ചോദിച്ചത്.
കാര്യങ്ങൾ ഉച്ചത്തിൽ ചോദിയ്ക്കാൻ താൻ വൈകിപ്പോയോ എന്നൊരു ആളൽ അയാളുടെ ശബ്ദത്തിൽ ചിന്നിച്ചിതറി.
അരുണ ഒന്നും മിണ്ടിയില്ല. നേരെ മുറ്റത്തു കടന്ന്, തിണ്ണയ്ക്കരികിലുള്ള പൈപ്പുതുറന്ന് ശ്രദ്ധാപൂർവം കാലും കയ്യും മുഖവും കഴുകി.
“മൂർത്തി സാർ സർക്കാർ തലത്തിലും നീങ്ങുന്നുണ്ട്.
ഒന്നുകൂടി പറയാം.., പണ്ട്, ഇവിടം ദേശത്തെ കുലദേവതയുടെ പ്രഭവസ്ഥാനമായിരുന്നത്രേ… ”
“ഏതു കുലദേവത ?” ഗൗതമൻ പിന്നെയും തളർന്നു.., പിന്നെയും ശബ്ദമുയർത്തി.
അരുണാ.., നമ്മൾ ഏതു കാലത്തു നിന്ന് ഏതു കാലത്തെക്കാണ് പോകുന്നത് ?,
നമ്മെ കടന്നു പോയവയെ അതിൻ്റെ വഴിക്കു വിടൂ.., നമുക്ക് വരും കാലത്തേക്കാണ് പോകേണ്ടത് ”
“അരുത് ഗൗതമാ, ഇങ്ങനൊന്നും പറയരുത്.
എത്ര മഹത്തരമായ ഒരിടത്താണ്, ഔന്നിത്യമാർന്ന മണ്ണിലാണ് നമ്മുടെ വീടും ഉള്ളത് എന്ന് നമുക്ക് അംഗീകരിച്ചേ പറ്റൂ ഗൗതമാ…
അതിൻറെ പാവനത നമ്മളായിട്ട്…”
അന്നേരം, അരുണയുടെ മുഖഭാവം, അരുണയുടെതായിരുന്നില്ല.
കഴിഞ്ഞ ഞായറാഴ്ച്ച, ടിവിയിൽ ‘നരസിംഹം’ സിനിമ കണ്ടു കയ്യടിച്ച ആരാധികയുടെതായിരുന്നുവെന്ന് ഗൗതമനു തോന്നി.
പണ്ടെപ്പോഴോ ടിവിയിൽത്തന്നെ ഈ സിനിമ കണ്ടപ്പോൾ ഇന്ദുചൂഢനെ ‘ഫ്യുഡൽ തെമ്മാടി’ എന്ന് വിളിച്ച അന്നത്തെ ആ അരുണ,
ഗൌതമന്റെ ബോധത്തിൽ ഇരുന്ന് പിന്നെയും ചൂളി.
“ഇന്ദുചൂഢനും ഭരതനും തമ്മിലുള്ള ബന്ധം സൌഹൃദമാണെന്ന് നമുക്ക് തോന്നുന്നു.
പക്ഷെ, ഇന്ദുചൂഢനു വേണ്ടി തല്ലാനും കൊല്ലാനും ചാവാനുമുള്ള ചാവേറു മാത്രമാണ് ഭരതൻ എന്ന് എപ്പോഴോ നമ്മൾ ചിന്തിക്കാൻ തുടങ്ങുമ്പോഴേക്കും, അമാനുഷനായി വളരുന്ന ഇന്ദുചൂഢനിലേക്ക് നമ്മുടെ ശ്രദ്ധ പിന്നെയും പാളി പോകും. അതാണ് ആ ആഢ്യ മുതലാളിത്തത്തിൻറെ മാന്ത്രിക തന്ത്രം.”
വളരെ ആധികാരികമെന്നപോൽ ഇത്രയും കൂടി അന്നത്തെ അരുണയ്ക്ക് പറയാനുണ്ടായിരുന്നുവെന്നും ഗൗതമൻ ഓർക്കുന്നുണ്ട്. ആ അരുണ എവിടെ ?
അതൊക്കെപ്പോട്ടെ, കാലക്രമത്തിൽ സ്വാഭാവികമായ മാറ്റങ്ങൾ ആർക്കും ഉണ്ടായേക്കാമെന്ന് ആരെയും നമുക്ക് ന്യായീകരിക്കാം.
പക്ഷെ, പര്യവേഷണ ശേഷയായ പുതിയ അരുണയ്ക്ക്, പുതിയ കാഴ്ച്ചകൾ, പുതിയ കേൾവികൾ, പുതിയ ശബ്ദം, പുതിയ ഭാവം, പുതിയ രൂപം പോലുമെന്ന്
ഗൗതമനു മാത്രം അനുഭവപ്പെട്ടു. പിന്നെയും പിന്നെയും ദൃശ്യവും അദൃശ്യവുമായ പലതരം പരിഷ്ക്കാരങ്ങൾ ജീവിതത്തിൽ സംഭവിച്ചു കൊണ്ടേയിരുന്നു.
ഗൗതമൻറെ സൂക്ഷ്മ ദർശിനി മാത്രം അവയ്ക്കുനേരെ നോട്ടമെറിഞ്ഞു.
പുതിയ പദ്ധതിയെക്കുറിച്ചും അവിടെ വരാൻ പോകുന്ന സ്മാരകത്തെക്കുറിച്ചും മൂർത്തി സാറിൻറെ നേതൃത്വത്തിൽ നടന്ന സെമിനാറിന് ശേഷം,
നാട്ടുകാരൊക്കെ വലിയ താൽപര്യത്തിലും ബഹുമാനത്തിലുമാണ് അരുണയോട് ഇടപെടുന്നത്.
ഗൗതമനാകട്ടെ, “ഓരോ സംസ്കാരങ്ങളിലും പ്രധാനമായും ഉള്ളത്, അധികാരവും അടിച്ചമർത്തപ്പെട്ടവരും തമ്മിലുള്ള അതിജീവനത്തിന്റെ രേഖപ്പെടുത്തലുകളാണ്, മറക്കരുത് ” എന്ന് അവസരം കിട്ടുമ്പോഴൊക്കെ അവൾക്കു മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ പിറുപിറുക്കാൻ തുടങ്ങി.
അന്നൊരിക്കൽ അരുണ കൊണ്ടുവന്ന ആ കൂർത്തുമൂർത്ത പല്ലുകൾ അയാളുടെ ആലോചനകളിൽ പലപ്പോഴും അത്രയേറെ കുത്തിക്കൊള്ളുന്നുണ്ടായിരുന്നു.
ലഭ്യമായ ഏതു വിജ്ഞാന കോശത്തിൽ പരതിയിട്ടും അവയുടെ വിശദാംശങ്ങൾ കണ്ടെടുക്കാൻ ഗൗതമനു കഴിഞ്ഞിരുന്നില്ലല്ലോ.
അന്ന് വീട്ടിൽ തിരിച്ചെത്തുമ്പോൾ അരുണയുടെ ഭാവം ഏറെ ഗൗരവപ്പെട്ടാണ് കണ്ടത്.
“ശ്..ശ്.. ഗൗതമാ.. ഇത് വല്ലാത്ത ഒരിടം തന്നെ. നിക്ക് പേടിയായിത്തുടങ്ങി.”
“എന്തേയ് ?”
“നിശ്ചയമായും വലിയ ശക്തിയുള്ള പ്രതിഷ്ഠകൾ ഉണ്ടായിരുന്നിടം തന്നെയാണെന്നാ തോന്നുന്നത്. മൂർത്തി സാറും അതുതന്നെ പറയുന്നു.”
അരുണ എന്താണ് പറഞ്ഞുവരുന്നതെന്ന് ഗൗതമന് ഇപ്പോൾ ഊഹിക്കാറാവുന്നു.
‘അരുണാ.., പ്രിയപ്പെട്ടവളേ.., നിൻറെ ബോധത്തിന് ഇത്രേം തകരാറു പറ്റിയോ ?’ എന്നാണു ചോദിക്കാൻ തോന്നിയത്. പക്ഷെ,
“തെളിച്ച് പറയ് ” എന്ന ഏറ്റവും പ്രതീക്ഷിതവും അനാവശ്യവുമായ ആ വാചകം തന്നെ ഗൗതമൻ പറഞ്ഞുവച്ചു.
“ചെറിയ കുട്ടിയുടേത് എന്ന് തോന്നിക്കുന്നതടക്കം ചില മനുഷ്യാവശിഷ്ടങ്ങളും കിട്ടിയിട്ടുണ്ട്.”
“അതുകൊണ്ട് ?”
ആ ചോദ്യം കേൾക്കാതെ അരുണ ശബ്ദമടക്കി വീണ്ടും പറഞ്ഞു,
“വിചിത്രമായ മരണങ്ങളത്രേ… ഇന്ന് കിട്ടിയത് ഗള ഛേദം സംഭവിച്ച ഒരു പെൺകുട്ടി എന്നാ വിനോദ് പറഞ്ഞത്.
പക്ഷെ, കൂർത്തുമൂർത്ത എന്തോ ഉപയോഗിച്ചാണ്.. എന്തോ കടിച്ചു മുറിച്ചപോലെ…,”
മുൻപ് പലപ്പോഴുമെന്ന പോലെ, ശബ്ദമില്ലാത്ത അസംഖ്യം മിന്നല്പിണരുകൾ പിന്നെയും ഗൗതമന്റെ തലച്ചോറുകളെ ചൂഴ്ന്നു പാഞ്ഞുപോയി.
പക്ഷെ, ഇത്തവണ അവ ഗൗതമനെ കടന്ന്, അരുണയുടെ കഴുത്തിനെ തൊട്ട്, പൊടുന്നനെ മകൾക്കു നേരെ പായുന്ന പോലെ അയാൾക്ക് തോന്നി.
പെട്ടെന്ന് ഗൗതമൻ ശക്തിയിൽ തല കുടഞ്ഞു.
“എല്ലാ മരണങ്ങളും ഏതാണ്ട് ഒരുപോലെയെന്നാണ് മനസ്സിലാവുന്നത്.., പക്ഷെ, ഗൗതമാ.., എനിക്ക് മറ്റൊന്നുകൂടി തോന്നുന്നല്ലോ.., ”
അരുണയുടെ സ്വരം അപരിചിതമായി ചിലമ്പിച്ചു.
“കൂർത്തുമൂർത്ത പല്ലുകളാൽ പരസ്പരം കടിച്ചു മുറിച്ചപോലെ.., ഗൗതമാ… ”
“അരുണാ.., ചികഞ്ഞെടുക്കുന്ന കാലങ്ങളിൽ നിന്ന് ഇറങ്ങി വരുന്ന എല്ലാമൊന്നും പുന സ്ഥാപിക്കേണ്ടതല്ല.
നിൻറെ മൂർത്തിസാറിനോടും സംഘത്തോടും പറയൂ…” ഗൗതമൻ വല്ലാതെ കിതച്ചു.
“ഖനനം ചെയ്യുക മാത്രമല്ല, മനനം ചെയ്യാനും കഴിയുന്നവനാണ് മനുഷ്യൻ. അതുചെയ്യുകയും വേണം.” അരുണയ്ക്കതു മനസ്സിലായില്ല.
അല്ല, അവൾക്ക് മനസ്സിലായിട്ടുണ്ട്. പക്ഷെ, ആ തിരിച്ചറിവിലേക്ക് തിരിച്ചു നടക്കാൻ അരുണയ്ക്ക് ഇനി കഴിയുമോ എന്നാണ്.
സ്മാരകത്തിൻറെ ഉദ്ഘാടനത്തിനു ദിവസങ്ങൾക്ക് മുൻപ്, മൂർത്തി സാർ അവളെ വിളിപ്പിച്ചു.
“അരുണ, ഒരു പ്രധാന കാര്യമുണ്ട്. സ്മാരകത്തിലെ മുഖ്യ മന്ദിരത്തിന് എത്ര പ്രാധാന്യമുണ്ടെന്ന് നിനക്കറിയാല്ലോ.
അതൊക്കെ സ്ഥാപിച്ചെടുക്കാൻ വേണ്ടി ഇത്രയും പരിശ്രമിച്ചവരാണ് നമ്മൾ.
ഏറ്റവും പവിത്രമായി അതിനെ നിലനിർത്തേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്. സോ..,”
മൂർത്തി ഇത്രയും ആമുഖം പറഞ്ഞു നിറുത്തിയത് എങ്ങോട്ടാണെന്ന് ഇപ്പോൾ അരുണയ്ക്കു മനസ്സിലാവുന്നു.
“ഇന്നത്തെ, ചടങ്ങോടെ, ഇനി ആ പരിസരങ്ങളിലേക്കു നിങ്ങളാരും കടക്കേണ്ട. കേട്ടോ…”
അരുണയ്ക്ക് ചിരി വന്നു. പക്ഷെ, അവളുടെ മുഖം അത് കൂട്ടാക്കിയില്ല.
അരുണയുടെ നിർവികാരതയ്ക്കും നിശ്ശബ്ദതയ്ക്കും മേലെ വീണ്ടും മൂർത്തിയുടെ വാക്കുകൾ തെറിച്ചു വീണു.
“അരുണാ.., സമൂഹത്തിനു നിലനിൽക്കാൻ ചില ചട്ടങ്ങളുണ്ട്. നമുക്കും അത് തുടരേണ്ടതുണ്ട്.” മൂർത്തി പറഞ്ഞു നിറുത്തി.
‘ഏതു സമൂഹത്തെക്കുറിച്ചാണ് നിങ്ങൾ പറയുന്നത് ?’ എന്ന് അരുണ പൊട്ടിത്തെറിച്ചില്ല.
താനില്ലാത്ത ഒരു സമൂഹത്തെക്കുറിച്ചാണ് അയാൾ പറയുന്നത് എന്ന് ഒച്ചവെച്ചേക്കാവുന്ന ഒരു അരുണയെ
ഏതോ മരുന്ന് കുത്തിവച്ച്, താൻ തന്നെ മയക്കി കിടത്തിയിരിക്കുന്നല്ലോ എന്ന് അന്നേരം മുതൽ അരുണ സ്വയം അസ്വസ്ഥപ്പെടാൻ തുടങ്ങി.
സ്മാരകത്തിൻറെ ഉദ്ഘാടനം ഒരു ഉത്സവം പോലെയാണ് സംഘടിപ്പിച്ചത്.
അവിടെ, മുഖ്യ മന്ദിരത്തിനു ചുറ്റുമായി നടത്തിയ പ്രദർശനം കാണാൻ, താല്പര്യമുള്ളവരെന്നോ ഇല്ലാത്തവരെന്നോ വ്യതാസമില്ലാതെ,
നാട്ടുകാർ ഒന്നടങ്കമെന്നവണ്ണം കൂടിയിരുന്നു. അരുണ, പ്രദർശന വേദിയുടെ ഓരത്തെ കൗണ്ടറിൽ തൻ്റെ ലാപ്ടോപ്പും ടാബും
വിവരണ ലഘുരേഖയുമൊക്കെയായി ഒതുങ്ങിക്കൂടി. അല്ലെങ്കിലും കഴിഞ്ഞ ചില ദിവസങ്ങളായി അവൾ വല്ലാതെ പിൻവലിഞ്ഞിരുന്നു.
കുടുംബത്തെയും കൊണ്ട്, പ്രദർശനം കാണാൻ, വിനോദ് പോയ്ക്കഴിഞ്ഞപ്പോഴാണ്
പ്രധാന മന്ദിരം ചുറ്റി വരുന്നവർക്കൊക്കെ എന്തോ പ്രത്യേകതയുള്ളപോലെ അരുണയ്ക്കു തോന്നിത്തുടങ്ങിയത്.
മകളെയും കൊണ്ട് പുറത്തുനിന്നു കളിക്കുകയായിരുന്ന ഗൗതമനെ അരുണ കൈകാട്ടി വിളിച്ചു.
“നമുക്കും കാണണ്ടേ.. ?” അയാളുടെ ചോദ്യത്തിന് മറുപടി പറയാതെ അരുണ മകളുടെ കയ്യിൽ പിടിച്ച്, പതുക്കെ മുന്നോട്ടു നടന്നു.
പ്രദർശനത്തിലെ ഫോസിലുകളും അവയുടെ മാതൃകകളും, രേഖാചിത്രങ്ങളുമൊക്കെ ആദ്യം കാണുന്നപോലെ അരുണ നോക്കി നടന്നു.
ഒരു പക്ഷെ, ഇപ്പോഴാണല്ലോ തനിക്ക് കാര്യങ്ങൾ കൂടുതൽ വ്യക്തമാവുന്നത് എന്ന് അവൾക്ക് പശ്ചാത്താപം തോന്നുന്നുണ്ടാവണം.
അതിനിടയിൽ വീണ്ടും, സ്മാരകത്തിൽ ആരാധന കണ്ടു കഴിഞ്ഞ്, പുറത്തേക്കു വരുന്ന ഓരോരുത്തർക്കും കൂർത്തുമൂർത്ത പല്ലുകൾ ഉള്ളതുപോലെ,
അവൾക്ക് അനുഭവപ്പെട്ടു. അരുണ അസ്വസ്ഥയായി പുറത്തേക്കിറങ്ങാൻ വെമ്പി.
അപ്പോഴാണ് വല്ലാത്തൊരു ഭാവത്തോടെ ഗൗതമൻ തൊട്ടപ്പുറത്ത് പ്രദർശനനിരയിലേക്ക് കൈ ചൂണ്ടിയത്.
കൂർത്തുമൂർത്ത പല്ലുകളാഴ്ന്ന്, കോർത്തുമുറിച്ച്, ഗളച്ഛേദം വന്ന പെൺകുട്ടിയുടെ ഫോസിൽ അവശിഷ്ടങ്ങൾ.
അവയ്ക്കരികിൽ ഒരു രേഖാചിത്രവുമുണ്ടായിരുന്നു.
വിനോദ് വരച്ചു ചേർത്തിരുന്ന അരുണയുടെ മകളുടെ ചിത്രം കണ്ട്, അരുണയും ഗൗതമനും ഒരുപോലെ തരിച്ചുനിന്നു.
അരുണയ്ക്കു നേരെ നിരർത്ഥകമായ നോട്ടമെറിഞ്ഞ്, മകളുടെ കയ്യിൽ പിടിമുറുക്കി ഗൗതമൻ ധൃതിയിൽ പുറത്തേക്കു നടന്നു.
അരുണ പിന്നാലെയും.
കുറച്ചു മുന്നിലായി, കൂടെയുള്ളവരോട് ഓരോന്നും വിശദീകരിച്ച് നടന്നു പോകുന്ന വിനോദിനെക്കണ്ടപ്പോൾ അരുണ ഒരു നിമിഷം പിന്നെയും നിന്നു.
“ഗൗതമാ.., ദാ, സൂക്ഷിച്ചു നോക്ക്.., വിനോദിൻറെ ചുണ്ടകൾക്കിടയിലൂടെ ദംഷ്ട്രകൾ ഉള്ളതുപോലെ..” അരുണയുടെ വാക്കുകൾ വിറച്ചു.
ഗൗതമൻ അത് പ്രതീക്ഷിച്ചപോലെ പോക്കറ്റിൽ നിന്ന് തൻ്റെ ലെൻസെടുത്തു നോക്കി.
വിനോദിൻറെ കോമ്പല്ലുകളുടെ കൊമ്പൻ തിളക്കത്തിൽ അസ്വസ്ഥപ്പെട്ട് അയാൾ അരുണയിലേക്കു തിരിഞ്ഞു.
അന്നേരമാണ് അരുണയുടെ ടാബിലെ ഡ്രോയിങ് അയാളുടെ ശ്രദ്ധയിൽ പെട്ടത്. ഗളച്ഛേദം വന്ന പെൺകുട്ടിയുടെ ഡ്രോയിങ് തന്നെ..
അരുണയുടെ ടാബിൽ അത് പക്ഷെ, വിനോദിൻറെ 7 വയസ്സുള്ള മകളുടെ ചിത്രമായിരുന്നു.
“അരുണ… നീയും… ?” ടാബ് അടച്ചുവച്ച്, അയാൾ അവളെ വലിച്ചു മാറ്റി നിറുത്തി, പതുക്കെ പറഞ്ഞു : “ഇതാണ് …, ഇതു തന്നെയാണ് കുഴപ്പം.
സ്വയം സുരക്ഷിതരാണെന്ന് വിചാരിച്ച് പരസ്പരം ഒറ്റുകാരാകുന്ന വിഡ്ഢികൾ. നീ ചിന്തിക്കുന്നതു തന്നെയാണ് വിനോദും ചിന്തിക്കുന്നത്.
അത് മനസ്സിലാവുന്നില്ലേ ?” ധൃതിയിൽ പുറത്തേക്കുള്ള വാതിൽ തേടി നടക്കുന്നതിനിടയിൽ അയാൾ പിന്നെയും പറഞ്ഞു.
“എല്ലാത്തരം മനുഷ്യരിലും അധീശത്വം ഉറങ്ങിക്കിടപ്പുണ്ട്. അവസരം കിട്ടുന്നപോലെ അവ പ്രയോഗത്തിൽ വരുത്തുന്നു എന്ന് മാത്രം.”
അരുണ നിശബ്ദമായി അയാളെ അനുഗമിച്ചു.
പേടിയോ, സങ്കടമോ, നിരാശയോ, കുറ്റബോധമോ എന്ന് തിരിച്ചറിയാനാവാത്ത എന്തോ ഒരു വികാരം അവളെ മൂടിയിരുന്നു.
എന്നിട്ടും, മുഖ്യ മന്ദിരത്തിൻറെ പുറത്തുനിന്നു അകത്തേക്ക് കാണുന്ന ഭാഗത്തു ഗൗതമൻ തറഞ്ഞു നിന്നുപോയി.
പോക്കറ്റിൽ നിന്ന് തൻ്റെ ലെൻസെടുത്തു. അകലത്ത്, മന്ദിരത്തിന് അകത്തായി കാണുന്ന രൂപത്തിലേക്ക് സൂക്ഷിച്ചു നോക്കി.
“അരുണ.., നോക്ക്…, ഇതതു തന്നെയാണ്. അതേ കൂർത്തുമൂർത്ത പല്ലുകൾ.., നിങ്ങൾ ആ ദേവതയുടെ രൂപത്തിൽ ചേർത്തിരിക്കുന്നതും അതുതന്നെ.”
ഗൗതമൻ പറഞ്ഞത് ശരിയായിരുന്നു. വല്ലാത്തൊരു ഭീകരതഭാവത്തോടെ കൂർത്തുമൂർത്ത പല്ലുകളുമായി ആ രൂപം അസാധാരണമായി ഉയർന്നു നിൽക്കുന്നു.
അപ്പോൾ മാത്രമാണ് അരുണ അതു ശ്രദ്ധിച്ചത്. അന്നൊരിക്കൽ, മുഖ്യമന്ദിരത്തിലേക്ക് ഇനി കയറേണ്ടതില്ല എന്ന് അറിയിപ്പ് കിട്ടിയ ശേഷം,
ആ ഭാഗത്തേക്ക് അരുണ കടന്നിട്ടേയില്ല. ആ ഭാഗത്തെന്നല്ല, പൊതുവെ, സ്മാരകത്തിൻറെ പരിസരത്തേക്കേ പോയിട്ടില്ല, എന്ന് പറയുന്നതാവും ശരി.
സ്മാരകത്തിലെ ആ അസാമാന്യ രൂപത്തിൽ നോട്ടമുടക്കിയതും അരുണയുടെ കണ്ണുകളിൽ കാഴ്ചകൾ തകിടം മറിഞ്ഞു.
ആ രൂപം അവളെ നോക്കി ആർത്തു ചിരിക്കുന്നപോലെ.
അന്നേരം കൂർത്തുമൂർത്ത ആ പല്ലുകൾ ചോരചുവപ്പിൽ തിളങ്ങുന്നുണ്ടെന്നും
അവിടമാകെ അസാമാന്യമായ ഒരു ചലനം അനുഭവപ്പെടുന്നുണ്ടെന്നും അവളറിഞ്ഞു.
“ഹോ…, എന്തൊരു പല്ല് ? ഇതിനെന്തൊരു മൂർച്ചയാണ്…”
ഗൌതമൻ ഉച്ചത്തിൽ പറഞ്ഞു.
അരുണ പെട്ടെന്ന് ഗൗതമൻറെ അടുത്തേക്ക് ഓടിയടുത്തു, വലംകൈ ചേർത്ത് അവന്റെ വായ് പൊത്തി.
“ഗൗതമാ.., ” അവൾ അവന്റെ കണ്ണിൽ നോക്കി കിതച്ചു. കാര്യങ്ങൾ വിചാരിച്ചതിലും വേഗത്തിൽ കുഴപ്പത്തിലായെന്നാണോ ?
മറ്റേതോ ജന്മത്തിൽ നിന്നും ജീവിതത്തിലേക്ക് എത്തിനോക്കുന്ന ഒരു ബലിമൃഗത്തിന്റെ പകച്ച നിസ്സഹായത, അരുണയുടെ കണ്ണുകളിൽ ഗൌതമൻ തിരിച്ചറിഞ്ഞു. അയാളുടെ നോട്ടമപ്പോൾ അവളെ അടിമുടി വായിച്ചെടുത്തു.
അന്നേരം, എവിടെനിന്നെന്നറിയാത്ത ഒരു ആൾക്കൂട്ടത്തിന്റെ ആരവം അടുത്തു വരുന്നുണ്ടായിരുന്നു.
പെട്ടെന്ന് അയാൾ മകളെ തോളിലേക്ക് തൂക്കിയിട്ടു. അപ്പോഴേക്കും അരുണ ഗൌതമന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ഓടാൻ തുടങ്ങി.
എല്ലാ ദിക്കുകളിൽ നിന്നും ആളുകൾ ലക്ഷ്യമില്ലാതെ പാഞ്ഞു വരുന്നത് ഗൌതമൻ കണ്ടു.
അക്കൂട്ടത്തിൽ എല്ലാത്തരം ആളുകളുമുണ്ടെന്ന് ഗൗതമൻ തിരിച്ചറിഞ്ഞു.
അവർ പരസ്പരം അധിനിവേശമെന്നോ അതിജീവനമെന്നോ തമ്മിൽ തിരയാതെ, ആർത്തുവിളിച്ചു.
എങ്ങോട്ടുമല്ലാതെ പായുന്ന ആൾക്കൂട്ടങ്ങളിൽ, ഓരോ മുഖത്തു നിന്നും കൂർത്ത കോമ്പല്ലുകൾ ചോരയിറ്റിച്ചു നീണ്ടു വന്നുകൊണ്ടിരുന്നു.
അരുണ കുപ്പിയിൽ സൂക്ഷിച്ചിരുന്ന അതേതരം പല്ലുകൾ. സ്മാരകത്തിലെ പ്രതിഷ്ഠയിൽ ഉണ്ടായിരുന്ന അതേതരം പല്ലുകൾ.
ഗൗതമൻറെ സൂക്ഷ്മ ദർശിനിയിൽ മാത്രം തെളിഞ്ഞിരുന്ന അതേ കൂർത്ത മൂർച്ചകൾ.
ഇപ്പോൾ പക്ഷെ, അതു കാണാൻ സൂക്ഷ്മ ദർശിനികൾ ഒന്നും വേണ്ടാതായിരിക്കുന്നു.
