വെബ്ബ് ഡെസ്ക്
സംഘപരിവാറിന്റെ കാവിവത്കരണശ്രമങ്ങള്‍ അവസാനിക്കുന്നില്ല; ഇനി അലഹാബാദ് യൂണിവേഴ്സിറ്റിയിലേക്ക്
[dropcap]രാ[/dropcap]ജ്യത്തെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് നുഴഞ്ഞുകയറാനുള സംഘപരിവാറിന്റെ ശ്രമങ്ങള്‍ അവസാനിക്കുന്നില്ല എന്നതിന് പുതിയ തെളിവുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുമായി സംഘപരിവാര്‍ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ രാജ്യത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയെ തകര്‍ക്കുകയും, രാജ്യത്തെ ജനാധിപത്യസംവിധാനത്തെ ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നത്.
പൂനെയിലെ FTII, മദ്രാസ് IIT, ഹൈദരാബാദ് യൂണിവേഴ്സിറ്റി, ജെ.എന്‍.യു തുടങ്ങിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘപരിവാര്‍ അവരുടെ വിദ്യാര്‍ത്ഥി സംഘടനകളെ ഉപയോഗിച്ച് ചെയ്തതെല്ലാം മാധ്യമങ്ങളിലൂടെ നാം അറിഞ്ഞതാണ്. അതിന് പുറകെയാണ് ഇപ്പോള്‍ അവരുടെ അടുത്ത നീക്കം അലഹാബാദ് സര്‍വ്വകലാശാലയാണെന്നതിന്റെ തെളിവുകള്‍ പുറത്ത് വരുന്നത്. വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് റിച്ചാ സിങ്ങിനെ പുറത്താക്കുകയും അതുവഴി എ.ബി.വി.പി പ്രവര്‍ത്തകനെ നിയമിക്കാനുമാണ് പ്രസ്തുത നീക്കങ്ങള്‍ നടക്കുന്നത് എന്ന് യൂണിയന് ആരോപിക്കുന്നുണ്ട്.
അലഹാബാദ് സര്‍വ്വകലാശാലയുടെ ചരിത്രത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്താണ് കഴിഞ്ഞ വര്‍ഷം റിച്ച സിങ്ങ് എന്ന പെണ്‍കുട്ടി യൂണിയന് പ്രസിഡണ്ടായി സ്ഥാനമേറ്റത്. ഇന്ത്യയുടെ സ്വാതന്ത്രാനന്തരം സര്‍വ്വകലാശാലാ യൂണിയന്റെ അദ്ധ്യക്ഷയാവുന്ന ആദ്യത്തെ വനിതയാണ് റിച്ച. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള അലഹാബാദ് സര്‍വ്വകലാശാലയില്‍ പ്രവേശനം നേടി രണ്ട് വര്‍ഷം കഴിഞ്ഞ ശേഷം പെട്ടെന്നുണ്ടായ ചിഅ സാങ്കേതികപശ്നങ്ങളിലെ അന്വേഷണവും, അതിന്റെ വേഗവും, പ്രചരണങ്ങളുമാണ് ഇപ്പോള്‍ സംഘപരിവാറിനും, കേന്ദ്രസര്‍ക്കാരിനും നേരെ തിരിഞ്ഞിരിക്കുന്നത്.

എ.ബി.വി.പിയുടെ ശക്തമായ സാന്നിദ്ധ്യമുള്ള യൂണിവേഴ്സിറ്റി ക്യാമ്പസില്‍ യൂണിയന് പ്രസിഡന്റാവുകയും, അവര്‍ എ.ബി.വി.പിയുടെ കണ്ണിലെ കരടായി മാറുകയും ചെയ്തത് സ്വാഭാവികം. തെരെഞ്ഞെടുക്കപ്പെട്ടത് മുതല്‍ തന്നെ വളരെയധികം വെല്ലുവിളികളെ നേരിടേണ്ടി വരുമെന്ന് പൂര്‍ണ്ണബോധ്യമുണ്ടായിരുന്നു എന്ന് റിച്ച പറയുന്നു.
[pullquote align=”full” cite=”” link=”” color=”” class=”” size=””]2015 നവംബറില്‍ അലഹബാദ് യൂണിവേഴ്സിറ്റിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനായി ഗോരക്പൂരില്‍ നിന്നുള്ള ബി ജെ പി എം.പിയായ യോഗി ആദിത്യനാഥിനെ തീരുമാനിച്ചതിനെ അദ്ദേഹത്തിന്റെ വിവാദപരവും, വര്‍ഗ്ഗീയപരവുമായ പശ്ചാത്തലം ഉയര്‍ത്തിക്കാട്ടി റിച്ചയും കൂട്ടരും എതിര്‍ക്കുകയും, അതിനെതിരെ ക്യാമ്പസിനകത്ത് വലിയ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. അതായിരുന്നു സംഭവങ്ങളുടെ തുടക്കം.[/pullquote]
പ്രതിഷേധമാരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ റിച്ചയും കൂട്ടരും ആക്രമിക്കപ്പെട്ടു. എ.ബി.വി.പിയുടെ പ്രവര്‍ത്തകരടങ്ങുന്ന ഒരു വലിയ സംഘം ഹോസ്റ്റലിനകത്തേക്ക് കടന്നുവന്ന്, തങ്ങളെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. ഇതിനെല്ലാം സാക്ഷിയായ ഹോസ്റ്റല്‍ വാര്ഡന് ഒന്നിലും ഇടപെടാതെ മാറി നില്‍ക്കുകയും പരാതിപ്പെടാന്‍ തയ്യാറായില്ലെന്നും റിച്ച ആരോപിക്കുന്നു.
ഈ സംഭവത്തിന് ശേഷം, അന്വേഷണമാവശ്യപ്പെട്ട് റിച്ച നാല് കത്തുകള്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായ ആര്.എല്‍.ഹങ്ലൂവിന് എഴുതി. എന്നാല്‍ ഇതുവരെ ആ വിഷയത്തില്‍ ഒരു നടപടിയും സര്‍വ്വകലാശാല കൈക്കൊണ്ടിട്ടില്ല.

സ്ത്രീകളുടെ സുരക്ഷ, ലിംഗനീതി തുടങ്ങി സ്ത്രീകളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ഉയര്‍ത്തി റിച്ച നിരന്തരം അധികൃതരുടെ പല തെറ്റായ നിലപാടുകളെയും ചോദ്യം ചെയ്തു. വൈസ് ചാന്‍സലറുടെ ഒഫീഷ്യല്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി ആയി ലൈംഗിക പീഢനക്കേസില്‍ ആരോപിതനായ ഒരാളെ നിയമിക്കാനുള്ള നീക്കത്തെയും റിച്ചയും കൂട്ടരും ശക്തമായി എതിര്‍ത്തിരുന്നു.
2013-14ലെ തന്റെ പ്രവേശനത്തിന്റെ സാധുത പരിസോധിക്കുന്നതിനായി വൈസ് ചാന്‍സലര്‍ ഒരു ആഭ്യന്തര കമ്മിറ്റിയെ അന്വേഷണത്തിനായി നിയമിച്ചു എന്ന വാര്‍ത്ത താന്‍ കേള്‍ക്കുന്നത് കഴിഞ്ഞ ദിവസം മാത്രമാണെന്ന് റിച്ച പ്രയുന്നു. ഈ നടപടി അവരെ യൂണിവേഴ്സിറ്റിയില്‍ നിന്ന് പുറത്താക്കാന്‍ വേണ്ടി മാത്രമാണെന്നാണ് സഹപാഠികള്‍ പറയുന്നത്. “യൂണിവേഴ്സിറ്റി ഭരണാധികാരികള്‍ നിരന്തരം മാനസികമായി എന്നെ പീഡിപ്പിക്കുകയാണ്. ഇതുവരെ അവര്‍ക്ക് ഒരു തെളിവുകളും എനിക്കെതിരെ ലഭിച്ചിട്ടില്ല. അവര്‍ ഇപ്പോഴും ചോദിക്കുന്നത് എങ്ങനെയാണ് എനിക്ക് ഈ യൂണിവേഴ്സിറ്റില്‍ പ്രവേശനം ലഭിച്ചത് എന്ന് മാത്രമാണ്. ആഗോളീകരണ വികസന പഠനകേന്ദ്രമാണ് (IIDS) എന്റെ സെന്റര്‍ ഓഫ് സ്റ്റഡീസ്. എന്നാല്‍ അവര്‍ ഇതുവരെ ഈ വിഷയവുമായി ബന്ധപ്പെട്ട് എന്റെ ഡീനിന്റെ വാക്കുകള്‍ പരിഗണിച്ചിട്ടില്ല. എല്ലാ പ്രാദേശിക പത്രങ്ങളിലും ഈ വിഷയം വലിയ വാര്‍ത്തയാവുമ്പോഴും ഇതുവരെ എനിക്കൊരു നോട്ടീസ് പോലും അധികൃതര്‍ നല്‍കിയിട്ടില്ല”- റിച്ച കൂട്ടിച്ചേര്‍ത്തു.
റിച്ചയുടെയും കൂട്ടരുടെയും അഭിപ്രായത്തിൽ, ഈ അന്വേഷണം കൊണ്ട് വന്നത് എബി.വി. പി യൂണിയൻ അനുയായി ആയ രജനിഷ് സിംഗ് ആണെന്നാണ്.

“നമ്മുടെ വി സി, സര്‍വ്വകലാശാലാ ഭരണാധികാരി എന്ന നിലയില്‍ അന്വേഷണത്തിന് വിധേയമാകാന്‍ തയ്യാറായിട്ടില്ല. അദ്ദേഹം ഐ പി സി 354 വകുപ്പുപ്രകാരം കുറ്റാരോപണവിധേയനാണ്. എന്നിട്ടും അദ്ദേഹത്തിന്റെ ഔദ്യോഗികസ്ഥാനം അതേപടി നിലനിര്‍ത്തിയിരിക്കയാണ്. ദളിതരെ പീഡിപ്പിച്ചതിനും ലൈംഗിക പീഡനങ്ങള്‍ക്കും സര്‍വ്വകലാശാലാ ഒ എസ് ഡി അദ്ദേഹത്തിന്റെ പേരില്‍ കുറ്റപത്രം ചുമത്തിയിട്ടുണ്ട്. പക്ഷെ അദ്ദേഹം ഇപ്പോഴും സുരക്ഷിതനാണ്. എന്റെ അധികാരം നഷ്ടപ്പെടുത്തി താഴെയിറക്കാനുള്ള അടിസ്ഥാന കാരണം ഇതാണെന്നാണ് എനിക്ക് അതിനെക്കുറിച്ച് പറയാനുള്ളത്” റിച്ച പറയുന്നു.
റിച്ച ഒരു മാവോയിസ്റ്റ് ആണെന്ന ആരോപണം കൂടി സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഉന്നയിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വൈസ ചാന്‍സലറുടെ കത്ത് യഥാര്‍ത്ഥത്തിലുള്ളതല്ലെന്നും, അതെഴുതിയത് മറ്റൊരു വിദ്യാര്‍ത്ഥിയാണെന്നും ആരോപണം റിച്ച ഉന്നയിക്കുന്നു. സര്‍വ്വകലാശാലാ പരിസരത്ത് റിച്ച വരുന്നതിന്റെയും പോവുന്നതിന്റെയും സമയം ആ കത്തിലൂടെ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആ കത്തിനെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് വി സി മറുപടി പറയാന്‍ തയ്യാറായിട്ടില്ല എന്നതും ചില സംശയങ്ങളിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.
“ഹൈദരാബാദ് സര്വ്വകാലാശാള്ക്ക് ശേഷം, ജെ.എന്‍.യുവിന് ശേഷം അലഹാബാദ് സര്‍വ്വകലാശാലയുടെ ഊഴമായത്തില് ഞാന്‍ ദുഃഖിക്കുന്നു. രോഹിത് വെമുലക്ക് താന്‍ സര്‍വ്വകലാശാലയില്‍നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ എന്ത് തോന്നിയിട്ടുണ്ടാകും എന്ന് എനിക്ക് ഇപ്പോള്‍ ഊഹിക്കാന്‍ പോലും കഴിയുന്നില്ല. വിദ്യാര്ത്ഥിള്ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇതുപോലൊരു സംഭവം എങ്ങിനെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രമാണിമാരുടെ ഭരണകൂടം ആയി മാറുന്നത് എന്നാണ് നമുക്ക് കാണിച്ചു തരുന്നത്”- റിച്ച കൂട്ടിച്ചേര്‍ത്തു.
ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല. അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നതിനും, സ്വതന്ത്രചിന്തകളെ ഇല്ലായ്മ ചെയ്യുന്നതിനുമുള്ള ഗൂഢനീക്കങ്ങള്‍ തന്നെയാണ്. തങ്ങളുടെ അടുത്ത ലക്ഷ്യം മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടാണെന്ന് എ.ബി.വി.പി പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. അങ്ങനെ നോക്കുമ്പോള്‍ ഈ നീക്കവും വ്യത്യാസപ്പെടാന്‍ തരമില്ല. രാജ്യത്തെ ഇടത് രാഷ്ട്രീയത്തെ തകര്‍ക്കുകയും, അത് വഴി വിദ്യാഭ്യാസമേഖലയിലേക് കടന്നുകയറുകയും ലക്ഷ്യമാക്കി സംഘപരിവാര്‍ നടത്തുന്ന ഇത്തരം നീക്കങ്ങളെ എന്ത് വില കൊടുത്തും തടഞ്ഞേ മതിയാവൂ.
തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെ കുറിച്ച് റിച്ച എഴുതുന്നു… വായിക്കുക…
[dropcap]ക്രി[/dropcap]ക്കറ്റിലെ അവസാന ഒാവറുകൾ ഭാഗ്യ നിർഭാഗ്യത്തിന്റെ നാടകീയത കൊണ്ട് നിറഞ്ഞ് നിൽക്കുന്ന ഒന്നാണ്. വിജയ പരാജയങ്ങൾ നിറഞ്ഞ് നിൽക്കുന്ന “ഡെത്ത് ഓവറുകളിൽ” ടോ ക്രഷിംഗ് യോർക്കറുകളുമായി കളം വാഴുന്ന മഹാ പ്രതിഭയാണു ലസിത് മലിംഗ എന്ന ശ്രീലങ്കക്കാരൻ. വിരൂപമായ തലമുടിയും നെറ്റി ചുളുപ്പിക്കുന്ന ബൗളിംഗ് ആക്ഷനുമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ വിക്കറ്റുകൾ പിഴുതെറിയുന്ന മലിംഗയേ പോലുള്ള ബൗളർമാരെ ക്രിക്കറ്റിനെ ശ്വാസമായി കാണുന്ന ഇന്ത്യൻ ജനത ഒരിക്കല്ലെങ്കിലും ആഗ്രഹിക്കാതിരിക്കില്ല. സഹീർഖാനു ശേഷം റൺ വിട്ട് കൊടുക്കുന്ന ധാരാളിമാർ വിരാചിക്കുന്ന ഇന്ത്യൻ പേസ് നിരയിലേക്ക് അപ്പോഴാണു ജസ്പ്രിത് ബുംറ എന്ന ചെറുപ്പക്കാരൻ കടന്ന് വരുന്നത്. വ്യത്യസ്തമായ ആക്ഷൻ കൊണ്ട് പെട്ടെന്ന് തന്നെ ശതകോടി ഇന്ത്യൻ ജനതയുടെ പുത്തൻ പ്രതീക്ഷയായി ഈ ചെറുപ്പക്കാരന് പെട്ടെന്ന് തന്നെ മാറി. ലസിത് മലിംഗക്കുള്ള ഇന്ത്യൻ മറുപടിയാണു ബുംറ എന്ന് ക്രിക്കറ്റ് പാണന്മാർ പാടി തുടങ്ങിയിരിക്കുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ വലിയ പരിചയ സമ്പത്തൊന്നും അവകാശപ്പെടാനില്ലാത്ത ഗുജറാത്തിൽ നിന്നുള്ള ഈ ഇരുപത്തൊന്നുക്കാരനായ ബുംറ ഇതിനോടകം ക്രിക്കറ്റ് ലോകത്തെ സെൻഷേഷൻ ആയി മാറി കഴിഞ്ഞിരിക്കുന്നു. ട്വന്റി-20 ലോകകപ്പിനു തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന്റെ രഹസ്യായുധമാണ് ബുംറ എന്ന് പറയാതെ പറയുകയാണു ക്രിക്കറ്റ് ലോകം.
2013 ഐ പി എലിൽ ആണു ബുംറ എന്ന ബൗളറെ ലോകം അറിയുന്നത്. പരമ്പരാഗത ക്രിക്കറ്റ് ആസ്വാദകർക്ക് പെട്ടെന്ന് ദഹിക്കാത്ത ബൗളിംഗ് ആക്ഷനുമായി അരങ്ങേറിയ ബുംറ അന്ന് മൂന്ന് വിക്കറ്റ് സ്വന്തമാക്കി മികച്ച പ്രകടനം നടത്തുകയും ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്തുവെങ്കിലും പിന്നീടുള്ള കളികളിൽ ശരാശരിയിൽ താഴെ ഉള്ള കളികൾ പുറത്തെടുത്ത ബുംറ പതിയെ ആദ്യ പതിനൊന്നിൽ നിന്ന് പുറത്താവുകയായിരുന്നു. എങ്കിൽ പോലും മുംബൈ ഇന്ത്യൻസിലെ പേരു കേട്ട താര നിരയിൽ നിന്ന് സ്വന്തമാക്കിയ ബാലപാഠങ്ങളും, ലസിത് മലിംഗയുടെ ഉപദ്ദേശങ്ങളും ബുംറയെ വളരെ പെട്ടെന്ന് തന്നെ ലോക നിലവാരത്തിലേക്കുയർത്തി എന്ന് മനസിലാവുക പിന്നീട് ബുംറ ആഭ്യന്തര മത്സരങ്ങളിൽ പുറത്തെടുത്ത മികവ് കാണുമ്പോഴാണ്. ഈ അടുത്ത് അവസാനിച്ച വിജയ് ഹസാരെ ടൂർണ്ണമെന്റിൽ ഒൻപത് മത്സരങ്ങളിൽ നിന്നായി നേടിയ 21 വിക്കറ്റുകൾ വളരെ പെട്ടെന്ന് തന്നെ ബുംറയെ ഇന്ത്യൻ ടീമിലേക്ക് എത്തിച്ചു.

ഓസ്ത്രേലിയക്കെതിരായുള്ള ഏകദിന ടീമിൽ എത്തിയതോടെയാണ് ബുംറയുടെ മാസ്മരികതക്ക് ക്രിക്കറ്റ് ലോകം സാക്ഷിയാവാൻ തുടങ്ങിയത്. ബൗളിംഗ് മറന്ന് അലക്ഷ്യമായി എറിഞ്ഞ് റൺ വിട്ട് കൊടുക്കാൻ മത്സരിക്കുന്ന ഇന്ത്യൻ ബൗളർമാരിലേക്ക് ഒരാൾ കൂടി എത്തിയിരിക്കുന്നു എന്നാണു പലരു ബുംറയുടെ ടീമിലേക്കുള്ള വരവിനെ വിശേഷിപ്പിച്ചത്. എന്നാൽ പരിക്കേറ്റ ഭുവനേശ്വറിനു പകരം കളിക്കാനിറങ്ങിയ ബുംറ വിമർശശകരുടെ വായടപ്പിച്ച പ്രകടനമായിരുന്നു അന്ന് പുറത്തെടുത്തത്. ആദ്യ മത്സരത്തിൽ തന്നെ ബുംറ തന്റെ കഴിവുകൾ പുറത്തെടുത്തപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരിൽ പ്രതീക്ഷയുടെ പുത്തൻ കണികകൾ ഉരുത്തിരിയുകയായിരുന്നു.
ആ ഒരൊറ്റ കളി കൊണ്ട് ബുംറ ട്വന്റി-20 ടീമിലും തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. തുടർന്ന് ശ്രീലങ്കയുമായുള്ള സീരീസിലും ഏഷ്യ കപ്പിലും ബുംറ തന്റെ മികവ് തുടർന്നു കൊണ്ടിരുന്നു. ഓസ്ത്രേലിയയുമായുള്ള ടൂർണ്ണമെന്റിന്റെ കണ്ടെത്തൽ ആയി ബുംറയെ വാഴ്ത്തുമ്പോള്‍ നായകൻ ധോണിയുടെ കണ്ണുകളിലുണ്ടായിരുന്നത് താൻ ആഗ്രഹിച്ചിരുന്ന മികവുറ്റ പേസ് ബൗളറെ ലഭിച്ചതിന്റെ അതിയായ സന്തോഷം തന്നെയായിരുന്നു.
മറ്റുള്ളവരിൽ നിന്ന് ബുംറയെ വ്യത്യസ്തനാക്കുന്നത് ബൗളിംഗ് ആക്ഷൻ തന്നെയാണ്. ക്രിക്കറ്റില്‍ അധികമാര്‍ക്കും ഇല്ലാത്ത, റണ്ണപ്പ് കുറച്ച് കൈ ചുമലിനു മുകളിലേക്ക് ഉയർത്താതെയുള്ള ആക്ഷൻ കാരണം തന്നെ ബാറ്റ്സ് മാന്മാര്ക്ക് നേരിടാൻ ബുദ്ധിമുട്ട് ഉണ്ടാകും. പലപ്പോഴും പന്ത് പ്രവചങ്ങൾക്ക് അതീതമാവും. ചിലത് സ്വിംഗ് ചെയ്യും. ചിലത് 140 കിമി സ്പീഡിൽ വിക്കറ്റ് പിഴുതെടുത്ത് പോകും. ഇതൊക്കെയാണ് ബുംറയെ വിനാശകാരിയാക്കുന്നത്. ഒപ്പം കൃത്യതയാർന്ന യോർക്കറുകളും ബൗൺസറുകളും പന്തിൽ കൃത്യ സമയത്ത് വരുത്തുന്ന വേരിയേഷനുകളും ബുംറയെ ഒരു ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് ആക്കുന്നു.
അഹമ്മദാബാദിലെ ഒരു കൊച്ചുഗ്രാമത്തിൽ നിന്ന് പ്രതികൂലവും പരിമിതവുമായ സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്ത് ഇന്ന് ലോകകപ്പ് വേദിയിൽ എത്തി നിൽക്കുന്ന ബുംറയ്ക്ക് ഈ ലോകകപ്പ് തനിക്ക് ലഭിച്ചേക്കാവുന്ന മികച്ച അവസരമാണ്. ഒപ്പം താൻ നേരിട്ടേക്കാവുന്ന ഏറ്റവും വലിയ വെല്ലുവിളിയും. ഇന്ത്യയിലെ ശതകോടി ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണു ബുംറ കാലാകാലങ്ങളായി ഇന്ത്യയിൽ കാണുന്ന പേസ് ബൗളിംഗ് വരൾച്ചയ്ക് വിരാമമിടുന്ന കാഴ്ച്ചക്കായി.
![]()
സ്വതന്ത്രസംഘടനയായ ഡി വൈ എഫ് ഐ, സി.പിഐ (എം)ന്റെ പോഷകസംഘടനയെപ്പോലെ പ്രവര്‍ത്തിക്കേണ്ടവരല്ല: സ്വരാജ്
[dropcap]ക[/dropcap]ഴിഞ്ഞ ദിവസം മലപ്പുറത്തെ തിരൂരില്‍ സമാപിച്ച ഡി.വൈ.എഫ്.ഐ സംസ്ഥാനസമ്മേളനത്തില്‍ സംഘടനയുടെ സംസ്ഥാനസെക്രട്ടറിയായി വീണ്ടും എം.സ്വരാജിനെ തെരെഞ്ഞെടുത്തു. ഡി.വൈ.എഫ്.ഐയെ കുറിച്ചും, തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ചും സ്വരാജ് സംസാരിക്കുന്നു.
വീണ്ടും ഡി വൈ എഫ് ഐയുടെ സംസ്ഥാന സെക്രട്ടറിയായി സ്വരാജ് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. എന്ത് തോന്നുന്നു? കേരളത്തിലെ ഏറ്റവും വലിയ യുവജനപ്രസ്ഥാനത്തിന്റെ അമരത്തിരുന്നു കൊണ്ട് കഴിഞ്ഞ കാലാവധിയിലെ തന്റെ കടമകള്‍ ചെയ്തുതീര്‍ക്കാനായി എന്ന് കരുതുന്നുണ്ടോ?
വ്യക്തമായ ഉദ്ദേശലക്ഷ്യങ്ങളോട് കൂടി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് ഡി.വൈ.എഫ്.ഐ. ഞങ്ങള്‍ നിലവിലുള്ള സമൂഹത്തില്‍ ഒരു യുവജനസംഘടന എന്ന നിലയില്‍ മാത്രമല്ല പ്രവര്‍ത്തിക്കുന്നത്. മറിച്ച് പരിസ്ഥിതി സംഘടനയായും, ജീവകാരുണ്യപ്രസ്ഥാനമായും, സന്നദ്ധസംഘടനയായും, കലാകായികപ്രവര്ത്തനങ്ങള്ക്ക് നേതൃത്വം കൊടുക്കുന്നവരും ആയെല്ലാം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തിക്കുന്നുണ്ട്. ആ നിലയില്‍ ഞങ്ങള്‍ക്ക് ഇപ്പോഴത്തെ സാമൂഹ്യ സാഹചര്യങ്ങളോട് ഏറ്റവും മികച്ച നിലയില്‍ തന്നെ പ്രതികരിക്കാന്‍ കഴിഞ്ഞു എന്ന ആത്മവിശ്വാസമാണുള്ളത്. കേരളത്തിലെ ഏറ്റവും മികച്ച പരിസ്ഥിതി സംഘടനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന അവാര്‍ഡിനും, ഏറ്റവും കൂടുതല്‍ രക്തം ദാനം ചെയ്ത സംഘടനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന അവാര്‍ഡിനും ഈ കാലയളവിനുള്ളില്‍ ഡി.വൈ.എഫ്.ഐ തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതുപോലെ യുവജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തി ഡി വൈ എഫ് ഐ നിരന്തരം പ്രക്ഷോഭരംഗത്തായിരുന്നു. സമരപോരാട്ടങ്ങള്‍ സംഘടിപ്പിക്കുന്നതിലും വിജയിപ്പിക്കുന്നതിലും ഇതരമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിലുമൊക്കെ സഘടനയ്ക്ക് ഈ കാലയളവില്‍ മുന്നേറാനായിട്ടുണ്ട് എന്ന് തന്നെയാണ് ഞങ്ങള്‍ കരുതുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും മുകച്ച യുവജനസംഘടനാ ഓഫീസ് ഈ കാലയളവിനുള്ളില്‍ തിരുവനന്തപുരത്ത് പണിതുയര്‍ത്താന്‍ സാധിച്ചതും ഒരു നേട്ടമായി ഞങ്ങള്‍ കാണുന്നു. യുവതികളുടെ സംഘടനാപ്രവര്‍ത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി ‘സമ’ എന്ന പേരില്‍ യുവതികളുടെ പൊതുവേദിയും, മതനിരപേക്ഷവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഒരു സെക്കുലര്‍ മാട്രിമോണിയല്‍ വെബ്സൈറ്റും ഇതേ കാലയളവിനുള്ളില്‍ തന്നെയാണ് രൂപീകരിച്ച് പ്രവര്‍ത്തനസജ്ജമാക്കിയിട്ടുള്ളത്. ഏറ്റവുമൊടുവില്‍ കേരളീയസമൂഹം ജാതീയതയുടെയും, വര്‍ഗ്ഗീയതയുടെയും വെല്ലുവിളികളെ നേരിടുന്ന സമയത്ത് അതിനെ പ്രതിരോധിക്കാന്‍ സമൂഹം ആഗ്രഹിക്കും വിധം ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച സെക്കുലര്‍ മാര്‍ച്ച് വളരെ വലിയ വിജയമായിരുന്നു. കേരളീയസമൂഹം ഡി.വൈ.എഫ്.ഐയുടെ കൊടിക്കീഴില്‍ അണിനിരക്കുന്ന കാഴ്ചയാണ് സെക്കുലര്‍ മാര്‍ച്ചില്‍ കണ്ടത്. അങ്ങനെ കഴിഞ്ഞ സമ്മേളനകാലയളവില്‍ ഒരു മികച്ച യുവജന സംഘടനയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്ന വിലയിരുത്തലാണുള്ളത്.
തൊണ്ണൂറുകളിലും, രണ്ടായിരത്തിന്റെ ആദ്യകാലങ്ങളിലുമെല്ലാം സാംസ്കാരിക ഇടപെടലുകള്‍ക്ക് ശക്തി പകര്‍ന്നിരുന്ന പല പ്രവര്‍ത്തനങ്ങളും ഡി വൈ എഫ് ഐയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ക്യാമ്പസുകളില്‍ നിന്ന് പുറത്ത് വരുന്നവരും, സാധാരണക്കാരായ യുവജനങ്ങളും ഡി വൈ എഫ് ഐക്ക് കരുത്തായി ഒപ്പമുണ്ടായിരുന്നു. പാര്‍ട്ടിക്ക് ധാരാളം കേഡര്‍മാരെ സംഭാവന ചെയ്തിരുന്നു ഈ സംഘടന. എന്നാല്‍ അടുത്ത കാലത്തായി ഡി വൈ എഫ് ഐക്ക് ധാരാളം വിമര്‍ശനങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാനസമേളനത്തില് പോലും ഡി വൈ എഫ് ഐയുടെ പ്രവര്‍ത്തനം വിമര്ശിച്ചിക്കപ്പെട്ടിരുന്നു?
തൊണ്ണൂറുകളുടെ അവസാനവും, രണ്ടായിരത്തിന്റെ തുടക്കവും യുവജനസംഘടനകളെ സംബന്ധിച്ചിടത്തോളം ആവേശ്വോജ്ജ്വലമായ ഒരു കാലമായിരുന്നില്ല എന്നതാണ് സത്യം. കാരണം, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം ലോകമെമ്പാടും സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന് നേരെ വലിയ കടന്നാക്രമണങ്ങള്‍ നടക്കുകയും ലോകത്തെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പോലും ദുര്‍ബലമാവുകയും സോഷ്യലിസം മുദ്രാവാക്യമാക്കിയ യുവജനസംഘടനകള്‍ ശിഥിലമാവുകയും ചെയ്ത ഒരു കാലമാണ് തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഉണ്ടായത്. ആ നിരാശാഭരിതമായ കാലഘട്ടം സംഘടനയിലേല്പിച്ച മുറിവുകളില്‍ നിന്ന് ക്രമേണ മോചിതമായി വരുന്ന കാഴ്ചയ്ക്കാണ് തൊണ്ണൂറുകളുടെ അവസാനം സാക്ഷ്യം വഹിക്കുന്നത്. അല്ലാതെ അതിഗംഭീരമായ മുന്നേറ്റത്തിന്റെ ഒരു കാലമായിരുന്നില്ല അത്. തൊണ്ണൂറുകളുടെ തുടക്കത്തിലെ തിരിച്ചടികളില്‍ നിന്ന് സാവധാനം ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെയുള്ള പുരോഗമനപ്രസ്ഥാനങ്ങള്‍ കരുത്ത് സംഭരിച്ച് മുന്നോട്ട് വരുന്ന ഒരു കാലമായിരുന്നു അത്. അവിടെ നിന്നും ഒരുപാട് മുന്നോട്ട് ഞങ്ങള്‍ക്കിപ്പോള്‍ പോവാന്‍ കഴിഞ്ഞു. ക്രമാനുഗതമായ ഒരു വളര്‍ച്ചയുടേയും മുന്നേറ്റത്തിന്റെയും ചിത്രമാണത്. [pullquote align=”full” cite=”” link=”” color=”” class=”” size=””]1980ല്‍ രൂപീകരിക്കപ്പെട്ട ഡി.വൈ.എഫ്.ഐ എണ്‍പതുകളില്‍ പ്രവര്‍ത്തിച്ചതു പോലെ 2016ല്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അന്നത്തെ സാഹചര്യമല്ല ഇന്നുള്ളത്. എണപതുകളിലെ ഡി.വൈ.എഫ്.ഐ അല്ല ഈ കാലഘട്ടത്തില്‍ ഉണ്ടാവേണ്ടത്. ഈ കാലഘട്ടത്തില്‍ ഉണ്ടാവേണ്ടത്, ഈ കാലഘട്ടത്തിലെ ഡി.വൈ.എഫ്.ഐ ആണ്. ആഗോളവത്കരണവും, ആഗോളവത്കരണം സൃഷ്ടിച്ച നവസാംസ്കാരിക ബോധവുമെല്ലാം രൂഢമൂലമായുള്ള ഒരു കാലത്ത് അതിനെ അഭിമുഖീകരിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഡി.വൈ.എഫ്.ഐ ഏറ്റെടുക്കുന്നത്. ആ ദൗത്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഞങ്ങള്‍ വരുത്തിയിട്ടില്ല.[/pullquote]
പിന്നെ, പാര്‍ട്ടി സമ്മേളനത്തിലെ ഞങ്ങളെ കുറിച്ചുള്ള വിമര്ശനത്തെപ്പറ്റി പറയുകയാണെങ്കില്‍, അതെല്ലാം നിറം പിടിപ്പിച്ച കഥകളാണ്. ഞങ്ങളെ വിമര്‍ശിക്കാന്‍ ആര്‍ക്കും അര്‍ഹതയുണ്ട്, ആര്‍ക്കും അവകാശവുമുണ്ട്. അത്തരം വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ അത് ഉള്‍ക്കൊള്ളാനും ഡി.വൈ.എഫ്.ഐ തയ്യാറാണ്. അതിനപ്പുറം സി.പി.എമ്മിന്റെ സമ്മേളനങ്ങള്‍ ചേരുന്നത് ഡി.വൈ.എഫ്.ഐയെ വിമര്‍ശിക്കാനല്ല എന്നെങ്കിലും ഇത് പ്രചരിപ്പിക്കുന്നവര്‍ മനസ്സിലാക്കണം. ഡി.വൈ.എഫ്.ഐയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് എന്ന് പരിശോധിക്കേണ്ടത് ഡി.വൈ.എഫ്.ഐ തന്നെയാണ്. സ്വയം വിമര്‍ശനപരമായി ഞങ്ങളുടെ ഓരോ പ്രവര്‍ത്തനങ്ങളെയും ഞങ്ങള്‍ പരിശോധീക്കാറുണ്ട്. സി.പി.ഐ എം അത്തരത്തില്‍ എന്തെങ്കിലും വിലയിരുത്തലുകളോ വിമര്‍ശനങ്ങളോ നടത്തിയതായി ഞങ്ങള്‍ക്കറിയില്ല. അതെല്ലാം എന്തൊക്കെയായാലും ഞങ്ങള്‍ ഏറ്റെടുത്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം വലിയ അംഗീകാരമാണ് ലഭിച്ചിട്ടുള്ളത് എന്ന് ഞങ്ങള്‍ക്ക് നിസ്സംശയം പറയാം. നേരത്തെ പറഞ്ഞല്ലോ, രാഷ്ട്രീയമായി ഞങ്ങളെ എതിര്‍ക്കുന്ന സംസ്ഥാനസര്‍ക്കാരിന് പോലും ഞങ്ങള്‍ക്ക് അവാര്‍ഡ് നല്‍കേണ്ടി വന്നിരിക്കുന്നു. കഴിഞ്ഞ റിപ്പോര്‍ട്ട് കാലയളവില്‍ അംഗത്വത്തില്‍ ഒരു ലക്ഷത്തോളം അംഗങ്ങളുടെ വര്‍ദ്ധനവാണ് ഡി.വൈ.എഫ്.ഐയ്ക്ക് ഉണ്ടായിട്ടുള്ളതും.
യഥാര്‍ത്ഥത്തില്‍ ഭരണഘടനാപ്രകാരം ഡി വൈ എഫ് ഐ ഒരു സ്വതന്ത്ര സംഘടനയല്ലേ? പിന്നെ എന്തുകൊണ്ടാണ് ആ സംഘടന സി.പി.ഐ എമ്മിന്റെ ഒരു പോഷകസംഘടനയെ പോലെ പെരുമാറുന്നത്?
തീര്‍ച്ചയായും. ഭരണഘടനാപരമായി ഡി.വൈ.എഫ്.ഐ ഒരു സ്വതന്ത്രസംഘടന തന്നെയാണ്. സ്വതന്ത്രമായി തന്നെയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തിക്കുന്നത്. അങ്ങനെ തന്നെയാണ് പ്രവര്‍ത്തിക്കേണ്ടതും. ഞങ്ങളുടെ പരിപാടികള്‍ തീരുമാനിക്കുന്നത് ഞങ്ങളുടെ തന്നെ കമ്മിറ്റികളാണ്. ഞങ്ങളുടെ നേതൃത്വത്തെ തെരെഞ്ഞെടുക്കുന്നത് ഞങ്ങളുടെ സമ്മേളനമാണ്. ആ അര്‍ത്ഥത്തിലെല്ലാം സ്വതന്ത്ര സ്വഭാവം കാത്തുസൂക്ഷിക്കാന്‍ ഡി.വൈ.എഫ്.ഐക്ക് കഴിയുന്നുണ്ട്.
ഡി.വൈ.എഫ്.ഐക്ക് ഏറെ യോജിപ്പുള്ള ഒരു പ്രസ്ഥാനമാണ് സി.പി.ഐ എം. ആ പാര്‍ട്ടിയുടെ നയപരിപാടികളോടാണ് ഞങ്ങള്‍ക്ക് കൂടുതല്‍ യോജിപ്പ്. സ്വാഭാവികമായും അതിന്റെ പ്രതിഫലനം എന്ന നിലയില്‍ സി.പി.ഐ എമ്മിന്റെ ഒരു പോഷകസംഘടനയാണ് ഡി.വൈ.എഫ്.ഐ എന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ ചിലപ്പോള്‍ ചില കുറവുകള്‍ ഞങ്ങള്‍ക്ക് സംഭവിച്ചിട്ടുണ്ടാവാം. അത് ഞങ്ങള്‍ പരിഹരിക്കേണ്ടതാണ്. അങ്ങനെ സി.പി.ഐ എമ്മിന്റെ ഒരു പോഷകസംഘടനയെപ്പോലെ പ്രവര്‍ത്തിക്കേണ്ടവരല്ല ഡി.വൈ.എഫ്.ഐ. അക്കാര്യത്തില്‍ സ്വയം വിമര്‍ശനപരമായ സമീപനമാണ് ഞങ്ങള്‍ സ്വീകരിക്കുന്നത്.

വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയാന്തരീക്ഷത്തില്‍ ഡി.വൈ.എഫ്.ഐയുടെ പ്രസക്തി എന്താണ്? സംഘടനയ്ക്ക് അതിന്റെ ദൗത്യങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കാന്‍ സാധിക്കുമെന്ന് കരുതുന്നുണ്ടോ?
ഇന്ത്യ ഒരു വലിയ രാജ്യമാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഡി.വൈ.എഫ്.ഐക്ക് ഒരുപോലെയുള്ള സ്വാധീനമല്ല ഉള്ളത്. കേരളത്തിലേത് പോലെ സ്വാധീനം മറ്റെല്ലായിടത്തും ഉണ്ട് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. അങ്ങനെയല്ല യാഥാര്‍ത്ഥ്യം എന്ന് എല്ലാവര്‍ക്കുമറിയാം. പല സംസ്ഥാനങ്ങളിലും ഞങ്ങള്‍ വളരെ ചെറിയ ഒരു സംഘടനയാണ്. പക്ഷെ, അവിടെയും ശരിയായ നിലപാട് സ്വീകരിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഡി.വൈ.എഫ്.ഐ നടത്തിയിട്ടില്ല. ഞങ്ങളുടെ നിലപാടുകളെല്ലാം മതനിരപേക്ഷരായ ആളുകളുടെ പ്രശംസയ്ക്ക് പാത്രമായിട്ടുള്ളതാണ്. മഹാരാഷ്ട്രയിലായാലും, തമിഴ്നാട്ടിലായാലും, കര്ണ്ണാടകയിലായാലുമെല്ലാം ഉള്ള ശക്തിയും സ്വാധീനവും ഉപയോഗിച്ച് വര്ഗ്ഗീയതയ്ക്കെതിരായിട്ടുള്ള, ജാതീയതയ്ക്കെതിരായിട്ടുള്ള ക്യാമ്പൈനുകളളും പ്രക്ഷോഭങ്ങളും നടത്തുന്നുണ്ട്. പക്ഷേ, ഓരോ സംസ്ഥാനത്തിലും വ്യത്യസ്തമായ സ്വാധീനമാണ് ഡി.വൈ.എഫ്.ഐക്കുള്ളത്. അതുകൊണ്ട് തന്നെ സാഹചര്യത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞുകൊണ്ട് തന്നെ ഞങ്ങളുടെ ദൗത്യങ്ങള്‍ ഞങ്ങളാല്‍ കഴിയും വിധം കൃത്യമായി നിര്‍വ്വഹിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്ന് തന്നെയാണ് കാണാനാവുക.
സാംസ്കാരികവും സര്‍ഗ്ഗാത്മകവുമായ ഒരിടം പണ്ടു കാലത്ത് ഡി വൈ എഫ് ഐക്ക് ഉണ്ടായിരുന്നുവെന്നും ആ ഇടം നഷ്ടമായി എന്നും വിമര്‍ശിക്കുന്നവര്‍ ഏറെയുണ്ട്?
സംസ്കാരികം, സര്‍ഗാത്മകം എന്നീ വാക്കുകള്‍ പുനര്‍ നിര്‍വ്വചനം ആവശ്യമുള്ള വാക്കുകളാണ്. ഏതര്‍ത്ഥത്തിലാണ് ആ വിമര്‍ശനമുയരുന്നത് എന്ന് എനിക്കറിയില്ല. ഒരു സമരത്തില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍ ആ സമരത്തെ സര്‍ഗാത്മകം എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കും. ഈ സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി ഒരാള്‍ ശബ്ദമുയര്‍ത്തിയാല്‍ ആ അഭിപ്രായപ്രകടനം തന്നെ സര്‍ഗാത്മകമാണ്. സാമ്പ്രദായികമായ ധാരണകളില്‍ കുടുങ്ങി നില്ക്കുന്ന ചിലരുടെ വിമര്‍ശനമാവാം ഇതെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ ഇതിനൊക്കെ പുറമെ കലാസാംസ്കാരിക രംഗത്തുള്ള ഇടപെടലാണ് ഈ വിമര്‍ശനം ഉന്നയിക്കുന്നവര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വരിക്കാരുള്ള ഒരു മുഖമാസിക യുവധാര എന്ന പേരില്‍ ഡി.വൈ.എഫ്.ഐ പ്രസിദ്ധീകരിക്കുന്നുണ്ട്. യുവധാര സാഹിത്യരംഗത്തെ മികച്ച സൃഷ്ടിക്ക് പുരസ്കാരവും നല്‍കുന്നുണ്ട്. പുതുതായി ചലച്ചിത്ര അവാര്‍ഡുകള്‍ ഡി.വൈ.എഫ്.ഐ ഏര്‍പ്പെടുത്താന്‍ പോവുകയാണ്. പുസ്തകപ്രസാധന രംഗത്തേക്ക് ഉടനെത്തന്നെ കടക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. അങ്ങനെ പ്രകടമായ കലാസാഹിത്യരംഗത്തുള്ള ഇടപെടലുകള്‍ കൂടി മികച്ച നിലയില്‍ മുന്നോട്ട് കൊണ്ടുപോകണം എന്ന് തന്നെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ യുവധാരയുടെ നേതൃത്വത്തിലുള്ള അത്തരം പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടക്കാന്‍ പോവുകയാണ്.
സവര്‍ണ്ണബോധവും, ജാതീയതയും ഇന്ന് നമുക്കിടയിലേക്ക് കൂടുതല്‍ ശക്തിയോടെ തിരിച്ചു വന്നുകൊണ്ടിരിക്കുന്നു. എങ്ങനെയാണ് ഡി വൈ എഫ് ഐയെ പോലുള്ള യുവജന സംഘടനകള്‍ അതിനെതിരെ പ്രചരണം നടത്തേണ്ടത് എന്ന് ആലോചിച്ചിട്ടുണ്ടോ?
ജാതീയതയ്ക്കെതിരെയുള്ള ഒരു വലിയ ക്യാമ്പൈനാണ് ഈ നവംബര്‍ മാസത്തില്‍ ഞങ്ങള്‍ ഏറ്റെടുത്ത കേരളം ഭ്രാന്താലയമാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ സെക്ക്യുലര്‍ മാര്‍ച്ച്. തിരുവനന്തപുരത്തെ അരുവിപ്പുറത്ത് നിന്നും കാസര്‍ഗോട്ടെ കയ്യൂരില്‍ നിന്നും ആരംഭിച്ച മാര്‍ച്ചുകള്‍ നൂറ് കണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായി പിന്നിട്ട് എറണാംകുളത്താണ് സമാപിച്ചത്. എറണാംകുളത്ത് ഞങ്ങള്‍ മതനിരപേക്ഷ മഹാസംഗമം സംഘടിപ്പിക്കുകയുണ്ടായി. ജാതീയതയ്ക്കെതിരെ ഡി.വൈ.എഫ്.ഐ ഏറ്റെടുക്കുന്ന പ്രക്ഷോഭങ്ങളുടെയും ക്യാമ്പൈനുകളുടെയും ഒടുവിലത്തെ ഒരു കാര്യമാണ് ഞാന്‍ സൂചിപ്പിച്ചത്. ഈ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു ഏറ്റെടുത്ത് നടത്തും.
കനയ്യകുമാര്‍ എന്ന ചെറുപ്പക്കാരന് ഇന്ന് ഇടതുപക്ഷയുവത്വത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു. ഇന്ത്യന്‍ ഇടതുപക്ഷയുവത്വത്തില് പ്രതീക്ഷ തോന്നുന്നുണ്ടോ ഇപ്പോള്‍?
കനയ്യകുമാറിന്റെ വിഷയം ഇപ്പോള്‍ ഉയര്‍ന്നുവന്ന ഒരു വിഷയം മാത്രമാണ്. ആ പ്രശ്നം ഉയര്‍ന്നു വന്നില്ലെങ്കിലും ഇടതുപക്ഷത്തില്‍ തന്നെയാണ് രാജ്യത്തിന്റെ പ്രതീക്ഷ. കനയ്യകുമാര്‍ ഇപ്പോള്‍ കേന്ദ്രഗവണ്മെന്റിന്റെ വര്ഗ്ഗീയവത്കരണ ശ്രമങ്ങളുടെ ഒടുവിലത്തെ ഇരയാണ്. ഒരു പ്രത്യേക സംഭവം എന്ന നിലയ്ക്കാണ് ഇതിനെ കാണേണ്ടത്. ഈ വിഷയത്തിന് മുമ്പും ഇടതുപക്ഷത്തിലും, ഇടതുപക്ഷയുവത്വത്തിലും പ്രതീക്ഷയുള്ള ആളാണ് ഞാന്‍.
പാര്‍ലിമെന്റ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമോ? തൃത്താല എം.എല്‍.എ വി.ടി.ബല്‍റാമും കഴിഞ്ഞ ദിവസം താങ്കളുമായുള്ള ഫേസ്ബുക്ക് സംവാദത്തില്‍ താങ്കള്‍ തൃത്താലയില്‍ മത്സരിക്കുന്നുണ്ട് എന്ന് ബല്‍റാം സൂചിപ്പിക്കുകയുണ്ടായിരുന്നു. അതിന് ശേഷം ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ അത് വാര്‍ത്തയായി വരികയുമുണ്ടായി.
ബല്‍റാമിന്റെ മനസ്സിന്റെ ചെറുപ്പം എന്നേ അതിനെ കുറിച്ച് എനിക്ക് പറയാനാവൂ. കാരണം, ഒരു രാഷ്ട്രീയ സംവാദത്തില്‍ ഉയര്‍ന്നുവരുന്ന വിഷയങ്ങളോടാണ് പ്രതികരിക്കേണ്ടത്. ഞാനെപ്പോഴും വിഷയത്തിനകത്ത് ഒതുങ്ങി നില്‍ക്കാനാണ് ശ്രമിക്കാറുള്ളത്. എന്റെ ഫേസ്ബുക്കിലെ ചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് അത് മനസ്സിലാവും. ആ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളേ ഞാന്‍ അവിടെ പറഞ്ഞിട്ടുളൂ. പക്ഷേ, അദ്ദേഹം കുറേ കേട്ടുകേള്‍വിയുടെയും ചില ഗോസിപ്പ് വാര്ത്തകളുടേയുമൊക്കെ ചുവടു പിടിച്ച് കുറേ ദുസ്സൂചനകള്‍ നല്‍കുക മാത്രമാണ് ചെയ്തത്.
ഇന്ത്യയിലെ ഒരു പൗരന് എന്ന നിലയ്ക്ക് കേരളത്തിലെ ഏത് നിയമസഭാനിയോജക മണ്ഡലത്തിലും മത്സരിക്കാനുള്ള നിയമപരമായ അവകാശമുള്ള ആളാണ് ഞാന്‍. അതുകൊണ്ട് മത്സരിച്ചുകൊള്ളണം എന്നില്ല. ഡി.വൈ.എഫ്.ഐ ഭാരവാഹി എന്ന നിലയ്ക്ക് തെരെഞ്ഞെടുപ്പില്‍ മത്സരിക്കുകയും, അത്തരത്തിലുള്ള പാര്‍ലിമെന്ററി സ്ഥാനമാനങ്ങളിലേക്ക് വരികയും ചെയ്യുന്നതാണ് എന്റെ പ്രവര്‍ത്തനങ്ങളുടെ ഏകലക്ഷ്യം എന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. ഞാന്‍ തെരെഞ്ഞെടുപ്പില്‍ അവസരം ലഭിക്കുമോ എന്ന് ചിന്തിച്ച് സംഘടനാപ്രവര്‍ത്തനം ആരംഭിച്ച ആളല്ല. ജീവിതാവസാനം വരെ ഒരു പഞ്ചായത്ത് മെമ്പര്‍ പോലുമാവാതെ ജീവിച്ച ഒരാളാണ് മതാത്മാഗാന്ധി. കൃഷ്ണപിള്ളയും ആയിട്ടില്ല. അപ്പോള്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതാണ് പരമപ്രധാനം എന്ന് ചിന്തിക്കുന്നവരാണ് സീറ്റുണ്ടോ എന്നും, തൃത്താലയില്‍ മത്സരിക്കുമോ എന്നും, മറ്റെവിടെങ്കിലും മത്സരിക്കുമോ എന്നെല്ലാം ചോദിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ള ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല. വരുന്ന വാര്‍ത്തകളെല്ലാം തന്നെ അവാസ്തവവും അടിസ്ഥാനരഹിതവുമാണ്. പുറത്ത് വരുന്ന വാര്‍ത്തകളെല്ലാം വാര്‍ത്തകള്‍ മാത്രമാണ്. അത്തരം വാര്‍ത്തകള്‍ക്കും പ്രചരണങ്ങള്ക്കുമൊന്നും യാതൊരു പ്രസക്തിയുമില്ല. രാഷ്ട്രീയപ്രവര്‍ത്തകരെല്ലാം തെരെഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നില്ല, ഇനി മത്സരിച്ചാല്‍ തന്നെ അതൊരു തെറ്റുമല്ല.
മാധ്യമങ്ങള്‍ പലപ്പോഴും ലക്ഷ്യം വച്ചിട്ടുള്ള ഒരു യുവജനനേതാവാണ് താങ്കള്‍. കഴിഞ്ഞ ദിവസവും ഒരു വാര്‍ത്ത താങ്കള്‍ക്കെതിരെ പ്രചരിക്കുകയുണ്ടായി. എന്തുകൊണ്ടാണ് നിരന്തരം താങ്കള്‍ ഇത്തരം വാര്‍ത്തകളിലൂടെ വ്യക്തിഹത്യയ്ക്ക് ഇരയാവുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?
മാധ്യമപ്രവര്‍ത്തനത്തിന് വളരെ ഉയര്‍ന്ന ലക്ഷ്യങ്ങളുണ്ട്. മാധ്യമപ്രവര്‍ത്തനത്തിന്റെ ചരിത്രം തന്നെ പരിശോധിച്ചാല്‍ അത് മനസ്സിലാവും. അടിച്ചമര്‍ത്തപ്പെടുന്ന ജനങ്ങളുടെ നാവായാണ് ലോകത്തില്‍ തന്നെ മാധ്യമങ്ങള്‍ ആവിര്‍ഭവിക്കുന്നത്. അങ്ങനെയാണ് മാധ്യമങ്ങളുടെ ചരിത്രം തുടങ്ങുന്നത്. എന്നാല്‍ നിര്ഭാഗ്യവശാല്മാധ്യമപ്രവര്ത്തനം ഒരു കച്ചവടമായി മാറുകയും, തത്ഫലമായി മാധ്യമപ്രവര്‍ത്തനത്തില്‍ കച്ചവട താത്പര്യങ്ങള്‍ ശക്തിപ്പെടുകയും ചെയ്തു. അങ്ങനെ സാമൂഹ്യമായ ലക്ഷ്യത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തനം അകന്നു പോയി. അത് ആ രംഗത്ത് പൊതുവായി കാണുന്ന ഒരു ദൗര്‍ബല്യമാണ്.
വ്യക്തിപരമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ബോധപൂര്‍വ്വം മാധ്യമപ്രവര്‍ത്തകരുമായി ബന്ധം സൃഷ്ടിക്കുന്ന ഒരാളല്ല ഞാന്‍. അതൊരു കുറവാണ് എങ്കില്‍ ആ കുറവ് എനിക്കുണ്ട്. ബോധപൂര്‍വ്വം ഒരു സൗഹൃദം സൃഷ്ടിക്കുകയും, വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ആ സൗഹൃദം ഉപയോഗിക്കുകയും ചെയ്യുന്ന, എനിക്ക് അസ്വീകാര്യമായ ഒരു പ്രവണത രാഷ്ട്രീയത്തിലും, മാധ്യമരംഗത്തും ഇന്ന് സജീവമാണ്. ഞാന്‍ ഇന്നുവരെ ആ ദിശയില്‍ മുന്നോട്ട് പോയിട്ടില്ല. മരണം വരെ പോവുകയുമില്ല. കേരളത്തിലെ ഒരു മാധ്യമപ്രവര്‍ത്തകനെയും ഇന്ന് വരെ എന്റെ ഒരാവശ്യത്തിന് വേണ്ടി ഞാന്‍ എന്റെ ഫോണില്‍ വിളിച്ചിട്ടില്ല. ഇനി വിളിക്കുകയുമില്ല. അതിനര്‍ത്ഥം ഏതെങ്കിലും മാധ്യമപ്രവര്‍ത്തകരുമായി എനിക്ക് ശത്രുതയുണ്ട് എന്നല്ല. [pullquote align=”full” cite=”” link=”” color=”” class=”” size=””]എനിക്ക് കേരളത്തിലെ മാധ്യമപ്രവര്ത്ത്കരില് ഒരാളോട് പോലും ശത്രുതയില്ല. എനിക്കെതിരായി നിരന്തരം അടിസ്ഥാനരഹിതവും, വ്യക്തിഹത്യാപരവുമായ വാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമപ്രവര്‍ത്തകരോട് പോലും എനിക്ക് വ്യക്തിപരമായി ശത്രുതയില്ല. കാരണം, ഞാനത് കാണുന്നത് എന്നോടുള്ള വ്യക്തിപരമായ വിദ്വേഷം കൊണ്ടാവില്ല അവര്‍ അങ്ങനെ ചെയ്യുന്നത് എന്നുറപ്പുള്ളതുകൊണ്ട് തന്നെയാണ്.[/pullquote]
മറിച്ച് അവരില്‍ നിക്ഷിപ്തമായിട്ടുള്ള ഉത്തരവാദിത്തങ്ങള്‍ അവര്‍ നിര്‍വ്വഹിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്നതായിരിക്കാം. അവരുടെ സ്ഥാപനം ആവശ്യപ്പെടുന്ന അത്തരം കാര്യങ്ങള്‍ അവര്‍ തുടര്‍ന്നും ചെയ്തുകൊള്ളട്ടെ. എങ്കിലും എന്നെ കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകളിലധികവും നൂറ് ശതമാനവും അടിസ്ഥാനരഹിതമാണ് എന്നതില്‍ എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. അത്തരം വാര്‍ത്തകള്‍ കൊടുക്കുന്നത് ഉചിതമാണോ എന്ന് അതെഴുതുന്നവരാണ് ചിന്തിക്കേണ്ടത്. ഒരുപക്ഷേ, അവര്‍ക്ക് ജീവിക്കാന്‍ വേണ്ടി ആയിരിക്കാം. പക്ഷേ, ഹീനമായ ഇത്തരം ജോലികള്‍ ചെയ്ത് ജീവിക്കേണ്ടതുണ്ടോ എന്ന് അത്തരം ജോലികള്‍ ചെയ്യുന്നവര്‍ ചിന്തിക്കേണ്ട കാര്യമാണ്. ഏതായാലും ഇത്തരത്തിലുള്ള ഒരു വാര്‍ത്തയ്ക്കും എന്നെ സ്വാധീനിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ എനിക്ക് ബോധ്യമുള്ള വഴികളിലൂടെയാണ് മുന്നോട്ട് പോവുന്നത്. അത് മാധ്യമങ്ങളെന്നല്ല ആരെതിര്‍ത്താലും എനിക്ക് ബോധ്യമുള്ളിടത്തോളം കാലം ആ വഴികളിലൂടെ തന്നെ ഞാന്‍ മുന്നോട്ട് പോവും.
![]()
[pullquote align=”full” cite=”” link=”” color=”” class=”” size=””]ഈ ലക്കം ലോകകഥയില്‍ കുർട്ട് കുസെൻബെർഗ് (1904-1983)ന്റെ കഥയാണ്. സ്വീഡനില്‍ ജനിച്ച ജര്‍മ്മന്‍ കഥാകാരനായ ഇദ്ദേഹം ജര്‍മ്മനിയിലെ സറിയലിസത്തിന്റെ ആദ്യപ്രചാരകരില്‍ ഒരാളായിരുന്നു. ദൈനംദിനയുക്തിയുടെ ഭ്രമാത്മകത നിറഞ്ഞുനില്ക്കുന്ന കഥകളാണ് ഇദ്ദേഹത്തിന്റേത്.[/pullquote]
[dropcap]ക[/dropcap]ഴിഞ്ഞ ചില വർഷങ്ങളായി മിസ്റ്റർ പോറ്റാക്കിന് തന്റെ ഓർമ്മയെ അത്ര ആശ്രയിക്കാനാവാതെ വന്നിരിക്കുന്നു. അതിപ്പോൾ യാഥാർത്ഥ്യത്തെ വിശ്വസ്തമായി രേഖപ്പെടുത്താതെ തന്നിഷ്ടം പോലെ മാറ്റിമറിക്കുകയാണ്. മിസ്റ്റർ പോറ്റാക്ക് തനിക്കു നന്നായിട്ടറിയാവുന്നവരെ തിരിച്ചറിയാത്തതിനും തനിക്കൊരു പരിചയവുമില്ലാത്തവരോട് ചിരപരിചിതരെന്ന രീതിയിൽ കുശലം പറയാൻ നില്ക്കുന്നതിനും മരിച്ചവരെ ജീവിച്ചിരിക്കുന്നവരായും ജീവനോടിരിക്കുന്നവരെ മരിച്ചവരായും കണക്കാക്കുന്നതിനുമൊക്കെ ഇതാണ് കാരണം. താൻ അഭിവാദ്യം ചെയ്തിട്ടും ഗൗനിക്കാതെ പോയ മിസ്റ്റർ പോറ്റാക്കിനെ ഒരയല്ക്കാരൻ തടഞ്ഞുനിർത്തി ചോദിച്ചപ്പോൾ അയാൾ കൂളായി മറുപടി കൊടുത്തത് ഇങ്ങനെയാണ്, “ഞാൻ പ്രേതങ്ങളോടു മിണ്ടാൻ പോകാറില്ല.” ഇതൊന്നുമല്ല, ഒരേ പോലിരിക്കുന്നു എന്നൊരു കാരണം കൊണ്ട് കാര്യങ്ങളെയും സന്ദർഭങ്ങളെയും അയാൾ ഒന്നായി കാണാനും തുടങ്ങി. ഉദാഹരണത്തിന് വെള്ള രോമക്കുപ്പായം ധരിച്ച സ്ത്രീകളെയെല്ലാം അയാൾ ഒറ്റയാളായി ചുരുട്ടിക്കെട്ടും; എത്ര തവണയാണ് താൻ ആ സ്ത്രീയെ കാണുന്നതെന്ന് എന്നിട്ടയാൾക്കത്ഭുതവും തോന്നും. കുട വാങ്ങാൻ പോകുന്നയാൾ കൂടാരവുമായിട്ടാണു മടങ്ങുക. പോകുന്ന വഴിയ്ക്കാരെങ്കിലും നെക്കാർ തെരുവിലേക്കു വഴി ചോദിച്ചുവെന്നിരിക്കട്ടെ, റൈൻ റോഡിലേക്കെങ്ങനെ പോകണമെന്നാണ് അയാൾ പറഞ്ഞു കൊടുക്കുക. താൻ സ്ഥിരമായി പുകയില വാങ്ങുന്ന ബൻഗെർട്ടിനെ അയാൾ ബേഡ് എന്നല്ലാതെ വിളിക്കില്ല; അയാളുടെ മൂക്ക് കൊക്കു പോലെ വളഞ്ഞിരുന്നു എന്നതാണ് കാരണം. ആരെങ്കിലും ഗുണദോഷിക്കാൻ ചെന്നാൽ മുഖസ്തുതി കേട്ട പരുങ്ങലായിരിക്കും അയാളുടെ മുഖത്ത്.
“ഈ പറയുന്ന പോലുള്ള വ്യത്യാസമൊന്നുമില്ലെന്നേ,” മറ്റൊരു കൂട്ടിക്കുഴയ്ക്കലിനു ശേഷം അയാൾ നിരീക്ഷിക്കും.
ആയിരത്തിത്തൊള്ളായിരത്തി അമ്പതാമാണ്ട് ജൂൺ ഒമ്പതാം തീയതിയും മിസ്റ്റർ പോറ്റാക്കിന്റെ പ്രവൃത്തികൾ പതിവിനു വിപരീതമായിരുന്നില്ല. അന്ന് തോതല്പം കൂടിപ്പോയെന്നു മാത്രം. തലേ രാത്രി അയാൾ ഒരു കഷണം കടലാസ്സിൽ ഇങ്ങനെ കുറിച്ചിട്ടിരുന്നു, ജൂലിയസ് അമ്മാവൻ (ക്രിസാന്തമം). കാലത്തെഴുന്നേറ്റ് ഇതു കണ്ടപ്പോൾ അയാൾക്കു യാതൊരു സംശയവുമുണ്ടായില്ല, അമ്മാവൻ മരിച്ചുപോയിരിക്കുന്നുവെന്നും താൻ, പോറ്റാക്ക്, സംസ്ക്കാരത്തിനു ചെല്ലുമെന്നാണ് അവരുടെ പ്രതീക്ഷയെന്നും. അങ്ങനെ അയാൾ ഒരു കറുത്ത സൂട്ടെടുത്തിട്ടു, താൻ അവിവാഹിതനാണെന്നു കരുതിക്കൊണ്ട് തന്നെത്താൻ കാപ്പിയുണ്ടാക്കി, അടുക്കളയിൽ വച്ചു തന്നെ കുടിക്കുകയും ചെയ്തു. കോണിപ്പടിയിറങ്ങുമ്പോൾ ഭാര്യ ഷോപ്പിങ്ങ് കഴിഞ്ഞു വരുന്നതു കണ്ടു; ഏതോ വാടകക്കാരിയാണെന്ന ധാരണയിൽ ഒരു പരുക്കൻ “ഗുഡ് മോണിംഗ്” പറഞ്ഞിട്ട് അയാൾ നേരേ ഇറങ്ങിപ്പോയി. മുൻവാതില്ക്കൽ രണ്ടു വാഹനങ്ങൾ വന്നു നില്‍ക്കുകയായിരുന്നു, ഒരു കാറും ഒരു ടാക്സിയും. കാർ മിസ്റ്റർ പോറ്റാക്കിന്റേതു തന്നെയായിരുന്നു; പക്ഷേ ആ വസ്തുത അപ്പോഴേക്കും ബോധത്തിൽ നിന്നു മറഞ്ഞിരുന്നു. ടാക്സിയിൽ നിന്ന് കൊഴുത്തുരുണ്ട ഒരു മാന്യദേഹം പുറത്തു വന്ന് ഡ്രൈവർക്കു കാശു കൊടുക്കാൻ തുടങ്ങുകയാണ്. മിസ്റ്റർ പോറ്റാക്ക് അയാളെ കടന്ന് മുന്നോട്ടു നടന്നു. അയാൾ അധികദൂരം ചെല്ലും മുമ്പേ ആ തടിച്ചയാൾ പിന്നിൽ നിന്നു വിളിച്ചു, “താനെങ്ങോട്ടാണെടോ, കിഴവാ?”
ഇയാളെന്തിനാണോ എന്നെ കിഴവനാക്കുന്നത്? മിസ്റ്റർ പോറ്റാക്കിന് അത്ഭുതമായി. എനിക്കിയാളെ ഒരു പരിചയവുമില്ല.
പിന്നെ മര്യാദകേടായി തോന്നേണ്ടല്ലോ എന്നു കരുതി മാത്രം തൊപ്പി ഒന്നു പൊന്തിച്ചിട്ട് അയാൾ തൊട്ടടുത്ത തിരിവു കടന്ന് മറഞ്ഞു. കണ്ടിട്ടാറു കൊല്ലമായ ചങ്ങാതി ബ്രാക്കെ അന്നു തന്നെ കാണാൻ വരുന്ന കാര്യം അയാൾ നിശ്ശേഷം മറന്നു എന്നതാണ് വാസ്തവം. ചങ്ങാതിക്ക് അയാൾ വഴി ആ ടൗണിൽ ഒരു വീടു വാങ്ങണം. മിസ്റ്റർ പോറ്റാക്ക് ഒരു വസ്തുദല്ലാളായിരുന്നു എന്ന് ഇവിടെ പ്രസ്താവിച്ചു കൊള്ളട്ടെ.

കുർട്ട് കുസെൻബെർഗ്
പൂക്കടയിൽ നല്ല ക്രിസാന്തമങ്ങളൊന്നും കണ്ടില്ല; അതിനാൽ നല്ലൊരു റീത്തു തന്നെ വാങ്ങാമെന്ന് മിസ്റ്റർ പോറ്റാക്ക് തീരുമാനിച്ചു. മരിച്ച വീട്ടിലേക്ക് അധികദൂരമൊന്നും പോകാനില്ല; പക്ഷേ പോകുന്ന വഴിയ്ക്ക് തന്റെ അമ്മാവൻ ശരിക്കും മരിച്ചോ എന്നയാൾക്കു സംശയമായി. കിഴവൻ രണ്ടാമതൊന്നു കെട്ടാൻ പോവുകയാണെന്നു വരുമോ? അതല്ലെങ്കിൽ അങ്ങേരുടെ ഭാര്യ ജീവിച്ചിരിപ്പുണ്ടെന്നും ഇന്നവരുടെ വിവാഹത്തിന്റെ ഇരുപത്തഞ്ചാം വാർഷികമാണെന്നും വന്നുകൂടേ? അമ്മാവൻ താമസിക്കുന്ന വീടിനു പുറത്ത് ഒരു ശവവണ്ടി കിടക്കുന്നതു കണ്ടപ്പോൾ അയാളുടെ മനസ്സ് ശരിക്കൊന്നയഞ്ഞു.
*
കോണിപ്പടി കയറുമ്പോൾ പണിപ്പെട്ടു തന്നെ അയാൾ മുഖത്തു ദുഃഖവും സഹതാപവും വരുത്തി. മൂന്നാം നിലയിലെത്തി അയാൾ വാതിലിൽ മുട്ടി. അകത്തു നിന്ന് പ്രസരിപ്പു നിറഞ്ഞ ശബ്ദങ്ങൾ കേൾക്കാമായിരുന്നു, ഗ്ളാസ്സുകൾ കൂട്ടിമുട്ടുമ്പോഴെന്ന പോലെ ചില കിലുക്കങ്ങളും. വൈൻ കുടിച്ചു കണ്ണു ചുവന്ന ഒരു ചെറുപ്പക്കാരൻ വന്ന് വാതിൽ തുറന്നിട്ട് മിസ്റ്റർ പോറ്റാക്കിനെ തുറിച്ചുനോക്കിക്കൊണ്ടു നിന്നു. അതയാളുടെ അനന്തരവൻ ഓയ്ഗെൻ ആയിരുന്നു. മിസ്റ്റർ പോറ്റാക്കിന് അവനെ കണ്ട പാടെ മനസ്സിലായി; അതിലയാൾക്കു സന്തോഷവും തോന്നി.(വാസ്തവത്തിൽ അതയാളുടെ മറ്റൊരനന്തരവൻ വുൾഫ്ഗാങ്ങ് ആയിരുന്നു; പക്ഷേ അതിവിടെ പ്രശ്നമല്ല; അതൊന്നു പരാമർശിച്ചുവെന്നേയുള്ളു.)
“ഈ റീത്തിന്റെ കാര്യം?” ചെറുപ്പക്കാരൻ അടക്കത്തിൽ ചോദിച്ചു.
മിസ്റ്റർ പോറ്റാക്ക് നിസ്സഹായനായി കോണിച്ചുവട്ടിലേക്കു കൈ ചൂണ്ടി.
“അവിടെ കിടക്കുന്ന ശവവണ്ടി…അപ്പോൾ ജൂലിയസ് അമ്മാവൻ മരിച്ചിട്ടില്ലേ?”
ചെറുപ്പക്കാരൻ തല കുലുക്കി.
“ഇല്ലേയില്ല! ജൂലിയസ് വലിയമ്മാവൻ എഴുപത്തഞ്ചാം പിറന്നാൾ ആഘോഷിക്കുകയാണ്, മനസ്സിലായോ? രണ്ടാം നിലയിൽ താമസിക്കുന്ന വാഗ്നർ ആണ് മരിച്ചത്. ആരെങ്കിലും വന്നു കാണുന്നതിനു മുമ്പ് ആ സാധനം കൊണ്ടുപോയി കളഞ്ഞാട്ടെ!“
അന്ധാളിച്ചുപോയ മിസ്റ്റർ പോറ്റാക്ക് ഒച്ചയുണ്ടാക്കാതെ പടിയിറങ്ങി. ഇതിനി എവിടെ കൊണ്ടുപോകാൻ? ആഹാ, ഒരു വഴി കണ്ടു. അയാൾ നേരേ രണ്ടാം നിലയിൽ ചെന്ന് വാതിലിൽ മുട്ടി തന്റെ ആദരാഞ്ജലികൾ അർപ്പിക്കുകയും തേങ്ങിക്കരച്ചിലുകൾ കേട്ടുനില്ക്കുകയും രണ്ടു ഡസൻ കൈകളിൽ പിടിച്ചമർത്തുകയും ചെയ്തു; പള്ളിയിൽ അടക്കത്തിൽ സംബന്ധിക്കാൻ അയാൾക്കു ക്ഷണം കൂടി കിട്ടി. എല്ലാവരും അയാളെ പരേതന്റെ ഒരു സ്നേഹിതനായി കണക്കാക്കി; തനിക്ക് മിസ്റ്റർ വാഗ്നറെ അറിയാമെന്ന് മിസ്റ്റർ പോറ്റാക്കിനും ഇപ്പോൾ തോന്നിത്തുടങ്ങി; എന്നു വച്ച് അയാളുടെ അന്ത്യയാത്രയിൽ രണ്ടു മണിക്കൂർ കളയാനും മാത്രം അടുപ്പമുള്ളതായി അയാൾക്കു തോന്നിയുമില്ല. അയാളുടെ ഭാഗ്യത്തിന് അപ്പോഴേക്കും ശവമെടുക്കുന്നവർ വന്നു. ആ നേരത്തെ ബഹളത്തിനിടയിൽ ആരുടെയും ശ്രദ്ധയിൽ പെടാതെ പുറത്തു കടക്കുന്നതിൽ അയാൾ വിജയിച്ചു.
*
തെരുവിന്റെ മറ്റേ വശത്ത്, ശവവണ്ടിക്കു നേരേ പിന്നിലല്ലാതെ, ഒരു കാർ വന്നു നില്‍ക്കുകയായിരുന്നു. താൻ നടന്നാണു വന്നതെന്ന കാര്യം ഇതിനകം മറന്നു കഴിഞ്ഞ മിസ്റ്റർ പോറ്റാക്ക് അതു തന്റേതാണെന്നുറപ്പിച്ചു കഴിഞ്ഞു. ഡോർ തുറന്ന് സ്റ്റിയറിംഗ് വീലിനു പിന്നിലിരിക്കുമ്പോൾ ഒരു സ്ത്രീ, അതു തന്റെ ഭാര്യ തന്നെയായിരിക്കണം, പിന്നിൽ ഉറങ്ങിക്കിടക്കുന്നത് അയാളുടെ ശ്രദ്ധയിൽ പെട്ടു. തന്നോടെന്തു സ്നേഹമാണവൾക്ക്, അയാളോർത്തു; ടൗൺ മൊത്തം അവൾ ഒപ്പം പോന്നില്ലേ.
അയാൾ നല്ല സ്പീഡിൽ തന്നെ വണ്ടിയോടിച്ചു; കാരണം, ഏതോ ഉയർന്ന അധികാരിക്കു മുന്നിൽ (അതെ, കോടതിയിൽ, അതു തന്നെ) ഹാജരാവാൻ തന്നെ വിളിപ്പിച്ചിരിക്കുകയാണെന്ന് അയാൾക്കു നല്ല തീർച്ചയായിരുന്നു; അതു സ്വന്തം കാര്യത്തിനാണോ അതോ മറ്റാർക്കെങ്കിലും വേണ്ടിയാണോയെന്ന് അയാൾക്കത്ര ഉറപ്പില്ല; അതു പക്ഷേ വൈകാതെ അറിയാവുന്നതല്ലേയുള്ളു. തികച്ചും വ്യത്യസ്തമായ മറ്റൊരോഫീസിൽ ചെല്ലാനാണ് അയാളെ വിളിപ്പിച്ചിരുന്നത്; പക്ഷേ അധികാരം ഇതായാലും അതായാലും ഒന്നുതന്നെയാണല്ലോ. അയാളുടെ ചിന്തയിൽ തള്ളിക്കയറി വന്നത് കോടതി ആയതുകൊണ്ട് അയാൾ അങ്ങോട്ടു പോയി എന്നു മാത്രം.
ജില്ലാ കോടതിയ്ക്ക് കണ്ടമാനം ഇടനാഴികളും മുറികളും ഉണ്ടായിരുന്നു. എന്തിനാണ് തന്നെ ഇവിടെയ്ക്കു വിളിപ്പിച്ചിരിക്കുന്നതെന്നതിന് എന്തെങ്കിലും സൂചന കിട്ടിയാലോ എന്ന പ്രതീക്ഷയോടെ മിസ്റ്റർ പോറ്റാക്ക് അവിടെ ചുറ്റി നടന്നു. ഇരുളടഞ്ഞ ഒരു മൂലയ്ക്ക് സാക്ഷികളുടെ പേരു വിളിക്കുന്നുണ്ടായിരുന്നു; തന്റേതു പോലെ തോന്നിയ ഒരു പേരു വിളിച്ചു കേട്ടപ്പോൾ മിസ്റ്റർ പോറ്റാക്ക് മുന്നിലേക്കു ചെന്നു.
കോടതിമുറിക്കുള്ളിൽ എത്തിയപ്പോൾ കേസ് തന്നെ സംബന്ധിക്കുന്നതാണോ എന്ന് അയാൾക്ക് ആദ്യമൊരു സംശയം തോന്നിയിരുന്നു. പക്ഷേ അധികനേരം കഴിയും മുമ്പേ അയാൾക്കതിന്റെ തുമ്പു പിടി കിട്ടി; പ്രതിയെ നിരീക്ഷിക്കുന്തോറും (സ്വത്തു തട്ടിയെടുത്തു എന്നതാണ് അയാൾക്കെതിരെ ആരോപിക്കപ്പെട്ടിരുന്നത്) അയാൾ നിരപരാധിയാണെന്ന് അയാൾക്കെന്തോ കൂടുതൽ കൂടുതലായി ബോദ്ധ്യപ്പെടുകയായിരുന്നു. സാക്ഷിക്കൂട്ടിൽ കയറിനില്ക്കാൻ ജഡ്ജിക്കയാളെ മൂന്നു തവണ വിളിക്കേണ്ടി വന്നു; കാരണം, തന്റേതു പോലെ തോന്നിയ ആ പേര് മിസ്റ്റർ പോറ്റാക്കിന് അപ്പോൾ ഓർമ്മ വന്നില്ല; അതിപ്പോൾ അത്ര സമാനമായി അയാൾക്കു തോന്നിയതുമില്ല. എന്തായാലും മിസ്റ്റർ പോറ്റാക്കിന് ഇതിനകം ദൃഢബോദ്ധ്യമായിക്കഴിഞ്ഞിരുന്നു, പ്രതി ഒരുകാലത്ത് തന്റെയൊരു സഹപ്രവർത്തകനായിരുന്നുവെന്ന്; അതിനാലയാൾ അയാളുടെ സത്യസന്ധതയെയും പരിശ്രമശീലത്തെയും ഗംഭീരമായി പുകഴ്ത്തി സംസാരിച്ചു; എന്നു തന്നെയല്ല, ആരോപണം അടിസ്ഥാനമില്ലാത്തതും അസംബന്ധവുമാണെന്നു പ്രഖ്യാപിക്കുന്നത്ര വരെ പോവുകയും ചെയ്തു. ചോദിച്ചതിലേറെ പറയാൻ മിസ്റ്റർ പോറ്റാക്ക് ഒരുമ്പെടുമ്പോൾ പ്രതി പാതി സന്തോഷത്തോടെയും പാതി ഭയത്തോടെയും അയാളെത്തന്നെ ഉറ്റുനോക്കി നില്‍ക്കുകയായിരുന്നു. തോല്ക്കുമെന്നുറപ്പായിരുന്ന അയാളുടെ കേസ് ഇതോടെ അയാൾക്കനുകൂലമായി തിരിയുകയാണ്. മിസ്റ്റർ പോറ്റാക്കിന്റെ സാക്ഷ്യമാണ് അയാളെ കേസിൽ നിന്നു വിടുവിച്ചത് എന്നു നാം പറയുന്നില്ല, പക്ഷേ അതൊരു സഹായമായിരുന്നു എന്നതിൽ തർക്കമില്ല.
പഴയൊരു സഹപ്രവർത്തകൻ രക്ഷപ്പെട്ടു കണ്ടതിന്റെ സന്തോഷത്തോടെ മിസ്റ്റർ പോറ്റാക്ക് കോടതിയിൽ നിന്നിറങ്ങി അയാൾ തന്റേതെന്നു കരുതിയ കാറിനടുത്തേക്കു നടന്നു. പിൻസീറ്റിലുണ്ടായിരുന്ന സ്ത്രീ, അയാളുടെ ഭാര്യ, ഒരു പൂച്ചയെപ്പോലെ ചുരുണ്ടുകൂടി സുഖം പറ്റി കിടന്നുറങ്ങുന്നുണ്ടായിരുന്നു.
*
ഇനി പോയി ജൂലിയസ് അമ്മാവനെ കാണണം, മിസ്റ്റർ പോറ്റാക്ക് ഓർത്തു; പിറന്നാൾ ആശംസയുടെ കാര്യത്തിൽ പറ്റിപ്പോയ കോട്ടം തീർക്കണം. ഒരു പെട്ടി വൈൻ കൂടി കൈയിലെടുക്കാം. വൈൻ ഏതു നേരവും ഉപയോഗപ്പെടുന്നതാണല്ലോ.
അപ്പോഴാണ് സുപ്രധാനമായ ഒരു കാര്യം സംസാരിക്കാൻ ഓഫീസിൽ ആരോ തന്നെ കാത്തിരിക്കുന്നുണ്ടെന്ന് അയാൾക്കോർമ്മ വരുന്നത്. ആരാണത്? നോക്കാം, കോടതിയിലെപ്പോലെ അതും നമുക്കു വഴിയേ കാണാം. അയാൾ കാർ ഓഫീസിലേക്കു തിരിച്ചുവിട്ടു; ഉറങ്ങുന്നയാളെ ശല്യപ്പെടുത്താതിരിക്കാനായി ഡോർ പതുക്കെ അടച്ചിട്ട് അയാൾ തന്റെ ഓഫീസ് മുറിയിലേക്കു കയറി- അതും യാദൃച്ഛികമായിരുന്നുവെന്നു പറയേണ്ടിയിരിക്കുന്നു; കാരണം, അയാൾ പലപ്പോഴും മറ്റോഫീസുകളിൽ കയറിയിരുന്നു പണിയെടുക്കാറുണ്ട്; മറ്റാരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോഴാണ് അയാൾക്കു തന്റെ അബദ്ധം മനസ്സിലാവുക.
അയാളെ കാണാൻ വന്നിരിക്കുന്നത് സ്നേഹിതൻ ബ്രാഹയാണ്, അന്നു കാലത്ത് അയാൾക്കു തിരിച്ചറിയാൻ കഴിയാതെ പോയയാൾ. ഇപ്പോൾപ്പക്ഷേ കണ്ട ക്ഷണം മിസ്റ്റർ പോറ്റാക്ക് തന്റെ സ്നേഹിതനെ തിരിച്ചറിഞ്ഞു. എന്നു മാത്രമല്ല, എന്താണയാളുടെ വരവിന്റെ ഉദ്ദേശ്യമെന്നു കൂടി അയാൾക്കറിയാമായിരുന്നു. അയാൾ സൗഹാർദ്ദത്തോടെ സ്നേഹിതന്റെ കൈ പിടിച്ചു കുലുക്കി. പക്ഷേ ഒരു പ്രഭാതം മുഴുവൻ കാത്തിരുന്നു നഷ്ടപ്പെടുത്തിയതിന്റെ ചെറിയ നീരസം സ്നേഹിതന്റെ മുഖത്തു പ്രകടമായിരുന്നു.
“തനിക്കു വീടു വില്‍ക്കണം, അല്ലേ,” മിസ്റ്റർ പോറ്റാക്ക് ചോദിച്ചു, “അതല്ലേ?”
“അല്ല, തിരിച്ച്,” കൂട്ടുകാരൻ തിരിച്ചടിച്ചു. “എനിക്കു വീടേയില്ല, ഈ ടൗണിൽ ഒന്നു വാങ്ങിയാൽ കൊള്ളാമെന്നുണ്ട്.”
“കറക്റ്റ്!” മിസ്റ്റർ പോറ്റാക്ക് ഉറക്കെപ്പറഞ്ഞു. “രണ്ടു സാദ്ധ്യതകളല്ലേയുള്ളു.”
അയാൾ ബല്ലടിച്ച് പ്ളാനുകൾ വരുത്തി തന്റെ ഓഫറുകൾ കൂട്ടുകാരനെ കാണിച്ചു. അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഒരു വീടിന്റെ കാര്യത്തിൽ അവർ തീരുമാനത്തിലെത്തി; നല്ല ലൊക്കാലിറ്റി, വലിയ റിപ്പയറൊന്നും വേണ്ടിവരില്ല, വിലയും അത്ര കൂടുതലല്ല.
“വീടു ഞാൻ കാണിച്ചുതരാം,” മിസ്റ്റർ പോറ്റാക്ക് സ്നേഹിതനോടു പറഞ്ഞു. “ഇപ്പോൾത്തന്നെ പോയാലോ?”
ഈ സമയത്ത് കാറിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സ്ത്രീ എഴുന്നേറ്റ് താനിവിടെ എങ്ങനെയെത്തി എന്നന്ധാളിച്ചുകൊണ്ട് കാറോടിച്ച് സ്വന്തം വീട്ടിലേക്കു പോയിക്കഴിഞ്ഞിരുന്നു.
അല്പനേരം കഴിഞ്ഞപ്പോഴേക്കും മറ്റൊരു കാർ മിസ്റ്റർ പോറ്റാക്കിന്റെ ഓഫീസിനു മുന്നിൽ വന്നു നിന്നു. ഇത്തവണ അതയാളുടേതു തന്നെയായിരുന്നു, അതോടിച്ചിരുന്നത് ശരിക്കും അയാളുടെ ഭാര്യയുമായിരുന്നു. അവർ കാറിൽ നിന്നു പുറത്തിറങ്ങാൻ തുടങ്ങുമ്പോൾ മിസ്റ്റർ പോറ്റാക്കും സ്നേഹിതനും അടുത്തെത്തി.
“ആഹാ!” മിസ്റ്റർ പോറ്റാക്ക് പറഞ്ഞു, “ശരിക്കും ഉറക്കം കിട്ടിയില്ലേടോ!”
മിസ്സിസ് പോറ്റാക്ക് തോളൊന്നു വെട്ടിച്ചതേയുള്ളു. കാര്യങ്ങളെക്കുറിച്ചുള്ള തന്റെ ഭർത്താവിന്റെ ധാരണകളിൽ അവരങ്ങനെ ഇടപെടാറില്ല.
മിസ്റ്റർ പോറ്റാക്ക് ഭാര്യയെ ഒന്നു തട്ടി.
“താനും വാടോ, ഉറക്കക്കാരീ, നമുക്കൊരു വീടു കാണാൻ പോകാം.”
വീടു നില്‍ക്കുന്നത് ഫാല്‍ക്കൺ തെരുവിലായതിനാൽ അയാൾ നേരേ അക്സ്റ്റ്മൻ തെരുവിലേക്കു വണ്ടി വിട്ടു; അതിനു കാരണം, അയാളുടെ ദന്തിസ്റ്റായ ഒരു ഡോക്ടർ അക്സ്റ്റ്മന് തുടക്കത്തിൽ നാം കണ്ട ബൻഗെർട്ടുമായി ചെറിയൊരു മുഖസാദൃശ്യമുണ്ടായിരുന്നു എന്നതും ഈ ബൻഗെർട്ട് ഒരു പ്രാപ്പിടിയനെ (ഫാല്‍ക്കണെ) അല്ലെങ്കിൽ ഏതെങ്കിലുമൊരു കിളിയെ ഓർമ്മപ്പെടുത്തിയിരുന്നു എന്നതുമാണ്. മാത്രമല്ല, അവർ ഇപ്പോൾ ചെന്നു നില്ക്കുന്ന ആ വീട് അയാൾ ഉദ്ദേശിച്ച വീടുമായി കാഴ്ചയിൽ വലിയ വ്യതാസമില്ലാത്തതുമായിരുന്നു. മൂന്നു പേരുമിറങ്ങി അടുക്കള മുതൽ അട്ടം വരെ വീടു മുഴുവൻ ചുറ്റിക്കണ്ടു. മര്യാദക്കാരായ വാടകകാർക്ക് അതിൽ സന്തോഷമേയുണ്ടായുള്ളു; വീടു കൈമാറ്റം ചെയ്യപ്പെടുന്നതിൽ ചെറിയ ഒരമ്പരപ്പുണ്ടായി എന്നു മാത്രം. സ്നേഹിതനു വീട് വളരെ ഇഷ്ടമായി.
“ഞാനിതു വാങ്ങാൻ പോവുകയാണ്,” അയാൾ പ്രഖ്യാപിച്ചു. “എഗ്രിമെന്റ് നമുക്കു പിന്നെയെഴുതാം.”
തിരിച്ചു കാറിനടുത്തെത്തിയപ്പോഴാണ് താൻ പ്ളാൻ മറന്നു വച്ചുവെന്ന് മിസ്റ്റർ പോറ്റാക്കിന് ഓർമ്മ വന്നത്. അയാൾ അതെടുക്കാൻ തിരിച്ചു ചെല്ലുമ്പോൾ കോണിപ്പടിയിൽ വച്ച് ഒരാൾ അതയാൾക്കു കൊടുത്തു.
“ഞാൻ ഈ വീടിന്റെ നോട്ടക്കാരനാണ്,” അയാൾ പറഞ്ഞു. “നിങ്ങൾ ഈ വീടു വാങ്ങാൻ ആരെയോ കൊണ്ടുവന്നുവെന്ന് ഞാൻ കേട്ടു. നിങ്ങൾ വസ്തുദല്ലാളാണോ?“
”അതെ, സംശയിക്കേണ്ട,“ മിസ്റ്റർ പോറ്റാക്ക് പറഞ്ഞു. ”നിങ്ങൾക്ക് നിങ്ങളുടെ ജോലി പോകരുതെന്നുണ്ടായിരിക്കും, അല്ലേ?“
അയാൾ ഒന്നു ചിരിച്ചു. ”എന്റെ ജോലി എനിക്കു തന്നെ കിട്ടും. അതല്ല, വീടിപ്പോൾ വില്‍ക്കാനുള്ളതല്ല.“
എന്റെ പൊന്നേ! അതൊരടിയായല്ലോ. പ്ളാനിലേക്കൊന്നു കണ്ണോടിച്ചപ്പോൾ താൻ സ്നേഹിതനെ കാണിച്ച വീട് മാറിപ്പോയെന്ന് അയാൾക്കു വ്യക്തമായി. എന്നാൽ തെറ്റു സമ്മതിക്കാൻ ഇപ്പോൾ അയാൾ ഒരുക്കമായിരുന്നില്ല, അതു വാങ്ങാൻ കൂട്ടുകാരൻ മനസ്സുറപ്പിച്ച ഈ സമയത്തെന്തായാലും. അതൊക്കെ പിന്നെ സംസാരിച്ചു ശരിയാക്കാം, ഇന്നു വൈകിട്ട്, അല്ലെങ്കിൽ നാളെ. അതെ, നാളെ മിസ്റ്റർ പോറ്റാക്ക് തന്റെ സ്നേഹിതനെ ശരിയായ വീടു തന്നെ കൊണ്ടു കാണിക്കാൻ പോവുകയും നേരത്തേ കണ്ട വീടു തന്നെയാണതെന്ന് പറഞ്ഞു ബോദ്ധ്യപ്പെടുത്താൻ പോവുകയുമാണ്. രണ്ടും കാണാൻ ഒരുപോലെയുമാണ്, രണ്ടു പയർ മണികൾ പോലെ.
*
വണ്ടിയോടിക്കുമ്പോൾ ജൂലിയസ് അമ്മാവന് പിറന്നാൾ സമ്മാനമായി ഒരു പെട്ടി വൈൻ വാങ്ങുന്ന കാര്യം അയാൾക്കോർമ്മ വന്നു. അയാൾ ഒരു ബേക്കറിയ്ക്കു മുന്നിൽ വണ്ടി നിർത്തി ഉപഹാരം വാങ്ങി നേരേ ജൂലിയസ് അമ്മാവന്റെ വീട്ടിലേക്കു പോയി. അയളുടെ ഭാര്യയും സ്നേഹിതനും വണ്ടിയിൽത്തന്നെ ഇരുന്നതേയുള്ളു- ഭാര്യക്ക് ജൂലിയസ് അമ്മാവനെ അത്ര പിടുത്തമല്ല, സ്നേഹിതന് അദ്ദേഹത്തെ പരിചയവുമില്ല.
അങ്ങനെ ഒരിക്കൽ കൂടി മിസ്റ്റർ പോറ്റാക്ക് കോണിപ്പടി കയറി. ബല്ലടിച്ചപ്പോൾ അയാളുടെ അനന്തരവൻ ഓയ്ഗെൻ, യഥാർത്ഥത്തിൽ വുൾഫ്ഗാങ്ങ്, പിന്നെയും വന്നു വാതിൽ തുറക്കുകയും മിസ്റ്റർ പോറ്റാക്കിന്റെ കൈയിലുള്ളതു കണ്ടിട്ട് പിന്നെയും തുറിച്ചുനോക്കുകയും ചെയ്തു. അയാളുടെ മുഖത്തു നേരത്തേ കണ്ട വൈനിന്റെ തുടുപ്പ് അപ്രത്യക്ഷമായിരുന്നു. അയാൾ വിളറി വെളുത്തിരിക്കുകയായിരുന്നു.
“കുഴപ്പമായോ?” അസ്വസ്ഥതയോടെ മിസ്റ്റർ പോറ്റാക്ക് ചോദിച്ചു. “ഇതു നല്ലൊരു പിറന്നാൾ സമ്മാനമല്ലേ?”
അനന്തരവൻ വിരണ്ടപോലെ അയാളെത്തന്നെ ഉറ്റുനോക്കി.
“അപ്പോൾ ഒന്നുമറിഞ്ഞില്ലേ?”
“എന്തറിയാൻ?” മിസ്റ്റർ പോറ്റാക്ക് ചോദിച്ചു.
“ജൂലിയസ് വലിയമ്മാവൻ ഒരു മണിക്കൂർ മുമ്പ് പെട്ടെന്നു മരിച്ചു…സ്ടോക്കായിരുന്നു…പിറന്നാൾ പാർട്ടി നടക്കുന്നതിനിടയിൽ…”
“ഹൊ!” മിസ്റ്റർ പോറ്റാക്ക് പറഞ്ഞു. “കഷ്ടമായി. റീത്തു തന്നെയായിരുന്നു ശരി.”
ചെറുപ്പക്കാരൻ വാതിൽ വലിച്ചടച്ചു. മിസ്റ്റർ പോറ്റാക്ക് വൈനിന്റെ പെട്ടിയുമെടുത്ത് തിരിച്ചിറങ്ങാൻ തുടങ്ങി. രണ്ടാം നിലയിലെ മരിച്ച വാഗ്നറുടെ വീട്ടിനു മുന്നിലെത്തിയപ്പോഴേ ജൂലിയസ് അമ്മാവന് അന്ത്യോപചാരമർപ്പിക്കേണ്ട കാര്യം അയാൾ ഓർത്തുള്ളു. എന്തായാലും കറുത്ത കോട്ടാണല്ലോ ഇട്ടിരിക്കുന്നത്. പക്ഷേ അവിടെ ആ കോപക്കാരൻ അനന്തരവനുണ്ട്, കൈയിൽ ഈ നശിച്ച വൈൻ പെട്ടിയും! നാളെ, മിസ്റ്റർ പോറ്റാക്ക് തന്നോടു തന്നെ പറഞ്ഞു, നാളെ പോകുന്നതാണ് നല്ലത്.
“അമ്മാവൻ പെട്ടെന്നു മരിച്ചുപോയി,” കാറിനടുത്തേക്കു ചെന്നുകൊണ്ട് അയാൾ പറഞ്ഞു. “അതു കാരണം,” അനുശോചനസൂചകമായ ചില വാക്കുകൾ ഓർത്തെടുക്കാൻ മറ്റവർക്കു സമയം കൊടുത്തുകൊണ്ട് അയാൾ തുടർന്നു, “ഈ സമ്മാനം കൊടുക്കാൻ പറ്റിയില്ല. ഇനി ചെയ്യാവുന്നത് വീട്ടിൽ പോയി നമുക്കു തന്നെ ഇതു കുടിച്ചുതീർക്കുക എന്നതാണ്.”
വീടിന്റെ ഊഷ്മളതയിൽ സൊറ പറഞ്ഞിരുന്നുകൊണ്ട് അതു തന്നെയാണവർ ചെയ്തതും. അവരുടെ ആ ചെറുകിട ആഘോഷത്തിന് രണ്ടു തടസ്സങ്ങളേ ഉണ്ടായുള്ളു: രണ്ടു ഫോൺ വിളികൾ. ആദ്യം വിളിച്ചത് കോടതിയിൽ വച്ച് മിസ്റ്റർ പോറ്റാക്ക് രക്ഷിച്ചയാളാണ്; മിസ്റ്റർ പോറ്റാക്കിനു നന്ദി പറയാനാണ് അയാൾ വിളിച്ചത്. അയാൾ നേരുള്ള മനുഷ്യനായിരുന്നു, അതു കോടതിക്കു ബോദ്ധ്യമാവുകയും ചെയ്തു. പിന്നെ വിളിച്ചത് അവർ മൂന്നു പേരും കൂടി പോയിക്കണ്ട വീടിന്റെ ഉടമസ്ഥനായിരുന്നു; വീട് ഇപ്പോൾ വില്പനയ്ക്കാണെന്ന് മിസ്റ്റർ പോറ്റാക്കിനെ അറിയിക്കാനാണ് അയാൾ വിളിച്ചത്. നോട്ടക്കാരന് അതറിയില്ലായിരുന്നു; കാരണം, ഇപ്പോൾ, ഈ നിമിഷമാണ് വില്പന ആവശ്യമായി വന്നത്.
“ഞാനപ്പോഴേ പറഞ്ഞതല്ലേ!” തന്റെ ഗ്ളാസ്സ് എടുത്തുകൊണ്ട് മിസ്റ്റർ പോറ്റാക്ക് പറഞ്ഞു.
![]()
