1
പുലർകാലമായിട്ടും ഇരുട്ട് മാറിയിരുന്നില്ല. കിഴക്കേ ആകാശം ചുവന്നു കിടന്നു. ഹസ്തിനപുരവാസികൾ അവരുടെ ജോലികളിലേക്ക് തിരിയുന്നതേയുള്ളൂ. കൊട്ടാരത്തിനടുത്ത് താമസിക്കുന്ന പുരോഹിതർ നിത്യാഗ്നിശാലകളിൽ ഓരോരോ ഏർപ്പാടുകൾക്കുള്ള നിർദേശങ്ങൾ കൊടുക്കുന്ന ശബ്ദം അവിടെയെല്ലാം ഉയർന്നുകേട്ടുകൊണ്ടിരുന്നു.
കൊട്ടാരത്തിലും രാജകുടുംബാംഗങ്ങൾ ഉഷഃപൂജയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. വൃദ്ധരും കുട്ടികളും ഒഴിച്ച് എല്ലാവരും ഉദ്യാനത്തിലെ കുളത്തിൽ ശരീരശുദ്ധി വരുത്തി സൂര്യനമസ്കാരത്തിന് തയ്യാറായി.
അപ്പോഴാണ് പുരോചനൻ ധൃതിയിൽ രാജകുമാരന്മാരിൽ മൂത്തവനായ സുയോധനന്റെ മന്ദിരത്തിലേക്കെത്തിയത്.
“സുയോധനകുമാരനെവിടെ?” എതിരെ വന്ന പരിചാരകനോട് ഉദ്വേഗത്തോടെ ചോദിച്ചു.
“സുയോധനനെ പട്ടാഭിഷേകം ചെയ്യുന്ന കാര്യം പറയാനാണ്!” പുരോചനൻ ശബ്ദം താഴ്ത്തി.
“മഹാരാജാവിന്റെ മകനല്ലേ യുവരാജാവാകാറ്? അതിനിത്ര രഹസ്യസംസാരമെന്തിന്? മനസ്സിലായില്ല.”
പരമാവധി നിഷ്കളങ്കത മുഖത്ത് വരുത്തി പുരോചനൻ പറഞ്ഞു:
“നല്ല ചോദ്യം. നിനക്കറിയാത്ത കാര്യങ്ങളുണ്ടെന്ന് കരുതുന്നില്ല. പക്ഷേ, ഈ കുരുവംശചരിത്രം കുറച്ചുപറയാം. മഹാരാജാ ധൃതരാഷ്ട്രർ നമുക്ക് ആപത് ധർമ്മപാലകനാണെന്ന് അറിയാമല്ലോ? അദ്ദേഹത്തിന്റെ അന്ധത പാണ്ഡുരാജന് സിംഹാസനം നൽകാൻ കാരണമായി. അതുകൊണ്ട് അദ്ദേഹത്തിന്റെ മൂത്തമകൻ യുധിഷ്ഠിരൻ യുവരാജാവാകുമെന്നാണ് പറയുന്നത്. യുധിഷ്ഠിരനെ യുവരാജാവാക്കാൻ ഭീമൻ മുതലായ സഹോദരന്മാരും വിദുരരും സന്നദ്ധരാണ്. അതങ്ങനെ സംഭവിക്കുകയും ചെയ്തു.”
ആ ചിന്തകൾ അറിഞ്ഞതുപോലെ അയാൾ തുടർന്നു:
“ശരിക്ക് അതുതന്നെയാണ്, ചങ്ങാതീ. ഇപ്പോൾ യുധിഷ്ഠിരൻ യുവരാജാവായാൽ സുയോധനന് സിംഹാസനാശ വിട്ടുകളയുകയേ നിവൃത്തിയുള്ളൂ. അന്ധനാണെന്ന കാരണംകൊണ്ട് തനിക്ക് നഷ്ടമായ കിരീടം തന്റെ മകനിലെത്തണമെന്ന് ധൃതരാഷ്ട്രർ ആഗ്രഹിക്കുന്നു. അക്കാര്യം ചർച്ച ചെയ്യാൻ മന്ത്രിയായ കണികനെ ഏർപ്പാടു ചെയ്തിട്ടുണ്ട്.”
“അല്ലെങ്കിലും മൂത്തവനല്ലേ മുറപ്രകാരം അധികാരിയാകേണ്ടത്! വൈകല്യം കാരണം ധൃതരാഷ്ട്രർക്ക് സിംഹാസനം നിഷേധിക്കപ്പെട്ടു. പക്ഷേ, അദ്ദേഹത്തിനുശേഷം അദ്ദേഹത്തിന്റെ മകനല്ലേ അധികാരം കിട്ടേണ്ടത്? അങ്ങനെ നോക്കുമ്പോൾ സുയോധനനല്ലേ അർഹൻ?”
പുരോചനൻ ആവേശഭരിതനായി.
“പറഞ്ഞല്ലോ ചങ്ങാതീ, നിന്റെ പൂർവികർ ഹസ്തിനനിവാസികൾ തന്നെയല്ലേയെന്ന്. അതുകൊണ്ടാണെനിക്ക് സംശയം. നീ കുരുവംശചരിത്രം മുഴുവൻ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.”
അവജ്ഞയോടെ വീണ്ടും പറഞ്ഞു.
“എല്ലാം അറിയാമെങ്കിൽ പിന്നെ എന്നെ കുത്തുന്നതിന് പകരം നിനക്കങ്ങ് പറഞ്ഞാൽ പോരേ?”
പുരോചനന്റെ ശബ്ദത്തിൽ നീരസം കലർന്നിരുന്നു.
2
“ഈ നഗരത്തിന്റെ പേര് ഹസ്തിനപുരം എന്നാണെന്ന് അറിയാമെന്നല്ലാതെ ഈ പേരെങ്ങനെ ഉണ്ടായി എന്നറിയുമോ നിനക്ക്? ഭരതമഹാരാജാവെന്ന് കേട്ടിട്ടുണ്ടോ നീ?”
“കേൾക്കാതിരിക്കുമോ പിന്നെ? അദ്ദേഹത്തിന്റെ മാതാപിതാക്കളായ ദുഷ്യന്തനും ശകുന്തളയും തമ്മിൽ ഗാന്ധർവവിവാഹം കഴിച്ചതും ദുഷ്യന്തൻ രാജകൊട്ടാരത്തിലേക്ക് മടങ്ങിയതും പിന്നീട് ശകുന്തള കുഞ്ഞുമായി ചെന്നപ്പോൾ അയാൾ തനിക്ക് അവരെ അറിയില്ലെന്ന് പറഞ്ഞതും അശരീരിയാൽ സത്യം തിരിച്ചറിഞ്ഞ് അവരെ സ്വീകരിച്ചതും ചെറുപ്പത്തിൽത്തന്നെ എത്രയോ കേട്ടിരിക്കുന്നു.
ഞാൻ വളർന്നത് മാതാമഹന്റെ കൂടെയാണല്ലോ. അദ്ദേഹം എന്നും ഈ കഥതന്നെ പറയുമായിരുന്നു. ഈ ശകുന്തള അനാഥയാണെന്നും കണ്വമഹർഷി കാട്ടിൽനിന്ന് എടുത്തു വളർത്തിയതാണെന്നും കേട്ടിരിക്കുന്നു.”
തനിക്ക് അറിയാവുന്നത്ര വിവരങ്ങൾ ധൃതിയിൽ കുടഞ്ഞിട്ടു പുരോചനൻ.
“കൊള്ളാം! നിനക്ക് കുറേയേറെ കാര്യങ്ങൾ അറിയാമല്ലോ!”
“ആ ഭരതരാജൻ കേകയകുമാരി സുനന്ദിനിയെ വേട്ടു. അവർക്ക് ഭൂമന്യൻ ജനിച്ചു. അച്ഛനെപ്പോലെ പരാക്രമിയായ അയാൾക്ക് സുഹോത്രൻ എന്ന മകൻ ജനിച്ചു. സുഹോത്രനും ഇക്ഷാകുപുത്രിയായ സുവർണയ്ക്കും ജനിച്ചവനാണ് ഈ ഹസ്തി.
അന്നുവരെ വളരെ ചെറിയ പട്ടണമായിരുന്ന ഈ നാടിനെ കാടുവെട്ടി ഇത്ര വലിയ നഗരമാക്കി മാറ്റിയത് അദ്ദേഹമാണ്. അതുകൊണ്ടാണ് ഇവിടം ഹസ്തിനപുരമായത്.”
“നിൽക്ക്, നിൽക്ക് വിനയാ! അപ്പോഴിത് അതിനുമുമ്പ് നഗരമായിരുന്നില്ല?”
“അയ്യോ പുരോചനാ! അന്നത്തെ ജനസംഖ്യ എത്രയായിരുന്നു? അവർ കൃഷിയിറക്കിയിരുന്നത് എന്തൊക്കെയായിരുന്നു? ആടുമാടുകളെ മേയ്ച്ച് ജീവിച്ചുപോന്നവരല്ലേ അവർ?
ഹസ്തിമഹാരാജനാണ് ചുറ്റുമുള്ള കാട് വെട്ടിത്തെളിച്ച് കൃഷി ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിച്ചതും പുൽമേടുകൾ പശുപാലനത്തിന് യോഗ്യമാക്കിയതും. അങ്ങനെ മൃഗസമ്പത്ത് പെരുകി. വേണ്ടത്ര പാലും ഇറച്ചിയും ധാന്യവിഭവങ്ങളും ഉണ്ടായതുകൊണ്ടാണ് രാജ്യം സമ്പന്നമായത്.
അതോടൊപ്പം അയൽരാജ്യങ്ങളെ ആക്രമിച്ചു കീഴടക്കി രാജ്യാതിർത്തി വിശാലമാക്കുകയും ചെയ്തു. നീ ഇടയ്ക്കിടെ ശല്യപ്പെടുത്താതെ ഇരിക്ക്; മറന്നുപോകും ഞാൻ.”
വിനയൻ അസ്വസ്ഥനായി.
ഗോശാലകളിൽനിന്നെത്തിയ പാലും കൃഷിയിടങ്ങളിൽനിന്ന് കായ്കറികളും കശാപ്പിടങ്ങളിൽനിന്ന് മുന്തിയ ഇനം മാംസവും കൊണ്ടെത്തുന്ന മനുഷ്യരുടെ തിരക്കും ബഹളവും ഒരു മാത്ര ശ്രദ്ധിച്ചതിനുശേഷം വിനയൻ കഥ തുടരുകയായി.
“ഹസ്തിമഹാരാജാവിന്റെ പരമ്പരയിൽ പ്രതീപമഹാരാജാവും ഭാര്യയും രാജകുമാരി സുനന്ദയും. അവൾക്കു ജനിച്ചവരാണ് ദേവാപിയും ശന്തനുവും ബാഹ്ലികനും.
ചെറുപ്പംമുതൽ ദേവാപി ഭക്തനും ദൈവകാര്യാസക്തനുമായിരുന്നതിനാൽ യൗവനത്തിൽത്തന്നെ അയാൾ സന്യാസം സ്വീകരിച്ച് വനാന്തരങ്ങളിലേക്ക് പോയി. അങ്ങനെ സിംഹാസനം ശന്തനുവിന്റേതായി.”
“യഥാർത്ഥത്തിൽ പട്ടം കിട്ടേണ്ട ആൾ ദേവാപി അല്ലേ? അയാൾ തിരിച്ചുവന്നതേയില്ലേ?”
സഹജമായ കൗതുകം അടക്കാനാവാതെ പുരോചനൻ ചോദിച്ചുപോയി. ചോദിച്ചയുടനെ, ഇടയ്ക്കിടെ ഒന്നും ചോദിക്കരുതെന്ന് വിനയൻ പറഞ്ഞിരുന്നതോർത്തു. പറ്റിയ അബദ്ധമോർത്ത് അയാൾ നാവുകടിച്ചു.
“ഹസ്തിനപുരചരിത്രം അറിയാൻ നിനക്കുള്ള ആസക്തി കാണുമ്പോൾ തമാശയുണ്ട്. നീ സുയോധനന് ചേരുന്ന ബന്ധു തന്നെ!”
വിനയൻ ചിരിച്ചു.
വിനയന്റെ പ്രശംസ പുരോചനനെ ഒട്ടാശയക്കുഴപ്പത്തിൽ ആക്കാതിരുന്നില്ല. അയാളുടെ തോളിൽ കൈവെച്ചുകൊണ്ട് വിനയൻ തുടർന്നു.
3
“നീ പറഞ്ഞത് ശരിയാണ്. ശന്തനു രാജാവായെങ്കിലും ഇത്ര വലിയ രാജ്യത്തെ പരിപാലിക്കാനുള്ള സാമർത്ഥ്യം ഇല്ലാതെപോയി. ശരിയായ രാജ്യപാലനം ഇല്ലാതെ ഹസ്തിയുടെ കീഴിലെ ചെറുരാജ്യങ്ങളെല്ലാം വറുതിയിലായി.
സാമന്തന്മാർ ദേവാപിയെ തിരിച്ചുകൊണ്ടുവരാൻ ആഗ്രഹിച്ചു തുടങ്ങി. അതല്ലെങ്കിൽ അവരെല്ലാം രാജാവിനെ എതിർക്കുമെന്നു തോന്നി.
ഈ സാഹചര്യത്തിന് പരിഹാരമായി ശന്തനുവിന്റെ ഉപദേശകരായ പുരോഹിതർ പറഞ്ഞു:
‘ഇത് ദേവാപിക്കർഹതപ്പെട്ട സിംഹാസനം തന്നെയാണ്. നീ ഇപ്പോൾ അയാളുടെ അനുവാദം സമ്പാദിക്കുകയോ അതിനു കഴിയുന്നില്ലെങ്കിൽ അയാൾ രാജധർമ്മം പാലിക്കാത്തവനാണെന്ന് തെളിയിക്കുകയോ വേണം. അപ്പോൾ നീതന്നെ മഹാരാജാവാണെന്ന് എല്ലാവരും അംഗീകരിക്കും.’
അക്കാലത്ത് എന്റെ മാതാമഹൻ അസ്മാസാരി ശന്തനുവിന്റെ മന്ത്രിയായിരുന്നു. അദ്ദേഹം വേദങ്ങൾക്കു വിരുദ്ധമായി സംസാരിക്കുക എന്ന് കൽപ്പിച്ച് ചില ബ്രാഹ്മണരെ ദേവാപിയുടെ അടുത്തേക്ക് പറഞ്ഞയച്ചു.
അവർ വേദങ്ങൾ അർഥശൂന്യമാണെന്നും അവയിലുള്ളതൊക്കെ ഉപയോഗശൂന്യങ്ങളായ ചിന്തകൾ മാത്രമാണെന്നുമൊക്കെ പറഞ്ഞ് ദേവാപിയുടെ ആലോചനകളെ വേദവിരുദ്ധമാക്കി മാറ്റിക്കളഞ്ഞു.
അയാൾ വേദങ്ങൾ നിരർഥകങ്ങളാണെന്നും യാഗങ്ങളും യജ്ഞങ്ങളും വ്യർഥമാണെന്നും ഇന്ദ്രാദികൾക്ക് അർപ്പിച്ചുപോരുന്ന ഹവിസ് കർഷകരെ ചൂഷണം ചെയ്യലാണെന്നും പറഞ്ഞുതുടങ്ങി. അയാളെ സമീപിച്ച സാമന്തരാജാക്കന്മാരോടും അത് ആവർത്തിച്ചു.
രാജാവിനെ എതിർക്കുന്നവരോട് ഇങ്ങനെ പറഞ്ഞതിനാൽ, ഇങ്ങനെ ആലോചിക്കുന്നവൻ രാജ്യപാലനം എങ്ങനെ ചെയ്യും എന്ന് അവർ ആലോചിച്ചു.
യാഗയജ്ഞങ്ങൾ ചെയ്യാത്ത, ബ്രാഹ്മണോത്തമന്മാരെ പൂജിച്ചു സത്കരിക്കാത്ത രാജാവിനെ പ്രജകൾ എങ്ങനെ വിശ്വസിക്കും?
എന്ന് പിന്നിൽനിന്ന് പറഞ്ഞ് ശന്തനുവിനെത്തന്നെ മഹാരാജാവായി അംഗീകരിച്ചു. ഓരോരുത്തരും അവനവന് സ്വാധീനമുള്ള നാട്ടുരാജ്യങ്ങളെ ശ്രദ്ധയോടെ വരുതിയിലാക്കി. അങ്ങനെ രാജ്യത്ത് വീണ്ടും സമാധാനമുണ്ടായി.
അങ്ങനെ തന്റെ ജ്യേഷ്ഠനെ രാജ്യവിരോധിയെന്നു വരുത്തിത്തീർത്ത് സ്വന്തം സിംഹാസനമുറപ്പിച്ചു ശന്തനു.
ആ ശന്തനുവിന് ഗംഗാദേവിയെന്ന പെണ്ണിൽ ജനിച്ചവനാണ് ഭീഷ്മർ. അതിനുശേഷം യോജനഗന്ധിയായ രാജമാതാവ് സത്യവതിദേവിക്ക് ചിത്രാംഗദനും വിചിത്രവീര്യനും ഉണ്ടായി.”
വിനയനെ വീണ്ടും ശല്യപ്പെടുത്തി പുരോചനൻ.
“അപ്പോൾ ശന്തനുവിന് സത്യവതിക്കുമുമ്പേ ഭാര്യയുണ്ടോ?”
“സത്യവതി ക്ഷത്രിയസ്ത്രീയല്ലെന്നും മീൻപിടുത്തക്കാരന്റെ മകൾ, വെറും മുക്കുവപ്പെണ്ണാണെന്നും കേട്ടു. മഹാരാജാവിന് മുക്കുവപ്പെണ്ണിനെ എങ്ങനെ ബോധിച്ചെന്നാണ്? രാജാവിന്റെ ആദ്യഭാര്യ ആരായിരുന്നു?”
പുരോചനന്റെ സംശയങ്ങൾ തീരുന്നില്ല.
നേരം വെളുത്തുതുടങ്ങിയിരുന്നു. ആയുധപരിശീലനത്തിന് സമയമായെന്നറിയിച്ചുകൊണ്ട് പെരുമ്പറ മുഴങ്ങി. വിവിധങ്ങളായ ആയുധങ്ങളുമായി യോദ്ധാക്കൾ മൈതാനത്തിലേക്ക് പോകുകയായി.
ചിലർ കുതിരപ്പുറത്തും ചിലർ രഥങ്ങളിലുമായി ആയുധങ്ങൾ എത്തിക്കുന്നു. ഗുരുക്കന്മാർ തങ്ങളുടെ സഹായികളോട് സംസാരിച്ചുകൊണ്ട് വ്യായാമത്തിലേക്ക് കടന്നു.
അവരിൽ പാഞ്ചാല, മാദ്ര, ഗാന്ധാര, കേകയ രാജ്യങ്ങളിൽനിന്നുള്ളവരുണ്ട്. ആര്യാവർത്തത്തിൽനിന്നുള്ളവരും ബ്രഹ്മാവർത്തത്തിൽനിന്നുള്ളവരുമുണ്ട്.
ഓരോരുത്തരും അവരവരുടെ വസ്തുക്കൾ ചുമന്നുകൊണ്ടുപോകുന്നു. ഗദകൾ, അമ്പും വില്ലും, കഠാരങ്ങൾ, വാളുകൾ, കുന്തങ്ങൾ തുടങ്ങിയ ആയുധങ്ങൾ പ്രയോഗിക്കാനറിയുന്നവർ, മുഷ്ടിയുദ്ധത്തിൽ സാമർത്ഥ്യമുള്ളവർ—അങ്ങനെ എല്ലാവരുമുണ്ട്. സൈനികർക്ക് ശിക്ഷണം നൽകാൻ നിയോഗിതരാണവർ.
സമയാസമയങ്ങളിൽ വേണ്ട സമീകൃതാഹാരം നിർദേശിക്കാൻ പ്രാപ്തരായ നിപുണരും പരിശീലനത്തിനിടെ സംഭവിക്കുന്ന മുറിവുകളും പരിക്കുകളും ചികിത്സിക്കാൻ വേണ്ട വൈദ്യന്മാരുമുണ്ട് അവരിൽ.
ഓരോരുത്തരും അവരവരുടെ സാമഗ്രികൾ ചുമന്നുകൊണ്ടുപോകുകയാണ്. അവരിൽ അശ്വ-രഥപാലനത്തിൽ പ്രവീണരായ മാദ്രരാജ്യക്കാർക്ക് പ്രത്യേക സ്ഥാനമുണ്ട്. മദ്രദേശാധിപനായ ശല്യന് പേരുദോഷം വരാത്തവിധം അവരുടെ സാമർത്ഥ്യം അനുദിനം പുതുക്കിവയ്ക്കാൻ അവർ മറക്കാറില്ല.
അർധനഗ്നരായി വ്യായാമങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് സൈനികർ. ഗുരുക്കന്മാർ, സൂതർ, വൈദ്യന്മാർ, ആയുധപ്പുര സൂക്ഷിപ്പുകാർ—അങ്ങനെ എല്ലാവർക്കും അവരവരുടെ സ്ഥാനചിഹ്നങ്ങളും പട്ടുതുണിയിൽ തീർത്ത തലപ്പാവുകളും ഉണ്ടായിരുന്നു.
വിനയൻ ആ സൈന്യസന്നാഹം കണ്ട് ആദരവോടെ തലകുനിച്ചു. രാജവീഥിയുടെ ഇരുവശവും പ്രജകൾ ആശ്ചര്യത്തോടെ നോക്കിനിന്നു.
ഇത്ര വലിയ സൈനികശക്തിയെ എതിർക്കാനും തോൽപ്പിക്കാനും പോന്നവർ ഇങ്ങ് ആര്യാവർത്തത്തിലോ അപ്പുറം ബ്രഹ്മാവർത്തത്തിലോ ഉണ്ടോ?
ഈ ഹസ്തിന മഹാസാമ്രാജ്യത്തിന്റെ ഏറ്റവും വലിയ കാവൽ ഈ സൈനികവ്യൂഹം തന്നെയല്ലേ?
അയാൾ ചിന്തിച്ചു.
“അല്ലാതെ പിന്നെ! ഈ വീരന്മാർ ഒരു വശത്ത്, യുവരാജാക്കന്മാർ മറ്റൊരു വശത്ത്. ഗദായുദ്ധത്തിൽ സുയോധനനെയും ഭീമനെയും എതിർക്കാൻ കെൽപ്പുള്ളവർ ഉണ്ടെന്ന് കരുതുന്നില്ല. ഒറ്റയടിക്ക് മദയാനയെ തളയ്ക്കാൻ പോന്നവർ!”
പുരോചനൻ പൊടുന്നനെ നിർത്തി.
“ശരിക്ക് ഞാനും അതുതന്നെയാണ് പറയുക. ഭീമ-സുയോധനന്മാരോട് മത്സരിക്കാൻ പോന്നവർ ഈ ഭൂമിയിലില്ല. ഇക്കാര്യം അവരുടെ ഗുരുക്കന്മാരായ ദ്രോണരും ബലരാമനും തന്നെ സമ്മതിച്ചിട്ടുമുണ്ട്.
പക്ഷേ, ഇവർക്കിടയിൽ ഒരു യുദ്ധമുണ്ടായാൽ ആര് ജയിക്കും എന്നാണ് നിന്റെ അഭിപ്രായം?”
വളരെ നിയന്ത്രിച്ചിട്ടും വിനയന്റെ ശബ്ദം ചെറുതായി വിറച്ചിരുന്നു.
“ഒക്കെ ശരിതന്നെ. എന്റെ സംശയത്തിന് നിങ്ങളിതുവരെ ഉത്തരം പറഞ്ഞിട്ടില്ല.
ശന്തനുവിന് സത്യവതിയെ വിവാഹം കഴിക്കുന്നതിനുമുമ്പ് വിവാഹമായിരുന്നോ? സത്യവതി ക്ഷത്രിയകന്യകയല്ല, മുക്കുവത്തിയാണെന്നും കേൾക്കുന്നു. ഒരു മഹാരാജാവിന് അതിസാധാരണക്കാരിയും മീൻപിടുത്തക്കാരിയുമായ പെണ്ണിനെ എങ്ങനെ ബോധിച്ചു?
രാജാവിന്റെ ആദ്യഭാര്യ ആരായിരുന്നു?”
കവര്‍: സി പി ജോണ്‍സണ്‍
Emmanuel Mettles was born at Kannur in Kerala. She is a Post Graduate in English, Sanskrit and Psychology (social and health). Presently she is working in Telangana State, India, as a psychologist. She is a multilingual poet who writes in many periodicals. She has received many accolades including Kavya Koumudi award of Telangana Sahitya Akademy and Kala Ratna 2025 from GSM TV-9 Telangana for her literary works in different languages. She is a co-author in as many as 59 English poetry anthologies published in India and abroad and published 5 books on her own. Moreover she is a visual artist and translator too.

















