ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 80-ആം വാർഷികദിനത്തിൽ ഒരു പുതിയ പദം സാധാരണക്കാരന്റെ ഭാഷയിലേക്ക് കടന്നുവന്നു. ചെങ്കോട്ടയുടെ കൊത്തളങ്ങളിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് “മസ്തിഷ്ക നക്സലുകൾ” എന്ന പുതിയ പദം ഭാഷയ്ക്ക് സംഭാവന ചെയ്തത്. “സായുധരായ നക്സലുകളെ ഇല്ലാതാക്കി, ഇനി മസ്തിഷ്ക നക്സലുകളിൽ നിന്ന് ഹിന്ദുസ്ഥാനെ രക്ഷിക്കേണ്ടതുണ്ട്” എന്നാണ് പ്രധാനമന്ത്രി പ്രസ്താവിച്ചത്. ചെങ്കോട്ടയിൽ നിന്ന് നിരവധി പ്രസംഗങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്, എന്നാൽ കഴിഞ്ഞ 80 വർഷത്തെ ചരിത്രത്തിൽ, ജനാധിപത്യത്തിനെതിരെ ഈ രീതിയിൽ വികലമായ പ്രസ്താവന നടത്തുന്ന ഒരു പ്രധാനമന്ത്രിയെ നമ്മൾ കാണുന്നത് ഇതാദ്യമാണ്. എന്നിരുന്നാലും, “മസ്തിഷ്ക നക്സലുകൾ” എന്നതുകൊണ്ട് താൻ ഉദ്ദേശിക്കുന്നത് ആരെയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ജന്തർ മന്തറിലെ പ്രതിഷേധക്കാരെയും അദ്ദേഹം ഇതുവരെ “അർബൻ നക്‌സലുകൾ” എന്നും “തുക്‌ഡെ-തുക്‌ഡെ ഗ്യാങ്” എന്നും വിളിച്ചിരുന്ന ആളുകളെയും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തുകയാണെന്ന് കരുതാം. ഇനി, ഒരു പക്ഷെ, സംഘപരിവാർ നയിക്കുന്ന ഗവണ്മെന്റിന്റെ നയപരിപാടികളെ ചോദ്യം ചെയ്യുന്ന ആരെയും (പ്രതിപക്ഷ നേതാവുൾപ്പെടെ) വേണമെങ്കിൽ ഈ സംജ്ഞയിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്.
പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന കേട്ടപ്പോൾ ഓർമ്മ വന്നത് ജോർജ്ജ് ഓർവെല്ലിന്റെ “1984” എന്ന നോവലാണ്. ചിന്താകുറ്റകൃത്യം നോവലിലെ ഒരു കേന്ദ്ര ആശയമാണ്. ഭരണകക്ഷിക്കും അതിന്റെ പരമോന്നത നേതാക്കളായ “ബിഗ് ബ്രദർ”-നും എതിരെ ഏതെങ്കിലും ചിന്ത, വികാരം അല്ലെങ്കിൽ സംശയം (പുറമെ പ്രകടിപ്പിച്ചില്ലെങ്കിൽ പോലും) കുറ്റകൃത്യമാണ്. ഓഷ്യാനിയ എന്നറിയപ്പെടുന്ന ഈ ഏകാധിപത്യ രാജ്യത്ത്, പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായ എന്തെങ്കിലും ചിന്തിക്കുന്നത് അപരാധമാണ്. ചിന്തയാണ് കലാപത്തിന്റെ മൂലകാരണമെന്ന് പാർട്ടി വിശ്വസിക്കുന്നു. അതിനാൽ, ജനങ്ങളുടെ ശരീരങ്ങളുടെ മേലുള്ള നിയന്ത്രണത്തോടൊപ്പം, അവരുടെ മനസ്സിന്റെ മേലുള്ള സമ്പൂർണ്ണ നിയന്ത്രണവും അത്യാവശ്യമാണ്. ബിഗ് ബ്രദറിനെയോ പാർട്ടിയെയോ ചോദ്യം ചെയ്യുന്ന ചിന്തകൾ, സ്വതന്ത്ര ചിന്തകൾ, വ്യക്തിപരമായ ഓർമ്മകൾ, “ന്യൂസ്പീക്ക്” (സർക്കാർ നിർദ്ദേശിക്കുന്ന പരിമിതമായ പദാവലിക്ക് പുറത്തുള്ള വാക്കുകൾ) ചിന്തകൾ, സർക്കാർ നിർദ്ദേശങ്ങളെക്കുറിച്ച് സംശയം പുലർത്തൽ, ഇവയെല്ലാം ചിന്താകുറ്റകൃത്യങ്ങളാണ്.
ചിന്തകളെ നിയന്ത്രിക്കാൻ, ഒരു ഔദ്യോഗിക ചിന്താനിയന്ത്രണ പോലീസ് ഉണ്ട്. ടെലിസ്‌ക്രീനുകൾ, മൈക്രോഫോണുകൾ, കുട്ടികൾ, അയൽക്കാർ തുടങ്ങിയ മാധ്യമങ്ങളിലൂടെ അവർ നിരന്തരമായ നിരീക്ഷണം നടത്തുന്നു. ഒരു ഡയറിയിൽ വെറുതെ എഴുതിയ വാക്ക് പോലും ഒരു കുറ്റകൃത്യമായി മാറാം. ആ രാജ്യത്ത്, അത് ഏറ്റവും അപകടകരവും, അടിസ്ഥാനപരവുമായ കുറ്റകൃത്യമാണ്. പാർട്ടിക്ക് ശരീരം മാത്രമല്ല വേണ്ടത് – അത് മനസ്സിനെയും വരുതിയിലാക്കാൻ ആഗ്രഹിക്കുന്നു. അഥവാ അതിന് കഴിയുന്നില്ലെങ്കിൽ ആ വ്യക്തിയുടെ അസ്തിത്വം തന്നെ ഇല്ലാതാക്കപ്പെടുന്നു.
നോവലിലെ നായകനെയും നായികയെയും ചിന്താകുറ്റകൃത്യത്തിന് പോലീസ് അറസ്റ്റ് ചെയ്യുന്നു. അവിടെ, ബിഗ് ബ്രദർ ഒഴികെ മറ്റാരെയും സ്നേഹിക്കുന്നത് പോലും കുറ്റകൃത്യമാണ്. നായകനെ പ്രണയമന്ത്രാലയത്തിലേക്ക് കൊണ്ടുപോകുന്നു. വാസ്തവത്തിൽ അത് ഒരു പീഡനമുറിയാണ്, അവിടെ നായകനെ അലട്ടുന്ന ഏറ്റവും വലിയ ആധി തന്നെ അവന്റെ ഇഷ്ടം തകർക്കാൻ ഉപയോഗിക്കുന്നു. അവസാനം, കുറ്റകൃത്യത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം നായികയിലേക്ക് മാറ്റുകയും അവളെ മരണ മുറിയിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. അവസാനം ബിഗ് ബ്രദറുമായി എല്ലാത്തരത്തിലും രമ്യതപ്പെടുക വഴി നായകൻ സ്വന്തം ജീവൻ രക്ഷിക്കുന്നു.
ചിന്ത ഒരു കുറ്റകൃത്യമായി മാറുകയാണെങ്കിൽ. ഭരണകൂടം ചിന്തകളെ വേട്ടയാടാൻ തുടങ്ങിയാൽ, ലേബലുകളിൽ അടിച്ചാൽ – സ്വേച്ഛാധിപത്യത്തിന്റെ കൃമികടി അതിന്റെ തലച്ചോറിനെ പിടികൂടിയിട്ടുണ്ടെന്ന് മനസ്സിലാക്കുക. ചെങ്കോട്ടയുടെ കൊത്തളങ്ങളിൽ നിന്ന്, രാജ്യത്ത് വ്യക്തമായ ഒരു ദ്വന്ദ്വത സ്ഥാപിക്കപ്പെട്ടിരിക്കുന്നു. എങ്കിലും എല്ലാം നഷ്ടപ്പെട്ടിട്ടില്ല. സ്വേച്ഛാധിപത്യ ശക്തികൾ എത്ര ശ്രമിച്ചാലും രാജ്യം ജനാധിപത്യത്തിന്റെ ശവപ്പറമ്പാവാൻ ഇന്ത്യൻ ജനത അനുവദിക്കില്ല. ജന്തർ മന്ദറിൽ നടന്ന സമരവും തുടർന്ന് ജനങ്ങളിൽ ഉളവായ നിർഭയത്വവും എല്ലാം നഷ്ടപ്പെട്ടിട്ടില്ലെന്ന് വീണ്ടും തെളിയിക്കുന്നു.
കവർ : ജ്യോതിസ് പരവൂർ
നീണ്ട പ്രവാസജീവിതത്തിന് ശേഷം ഇപ്പോൾ സ്വദേശമായ തിരുവല്ലയിൽ സ്ഥിരതാമസം.


















