കവിത
ചിലര്‍ പൂട്ടിയിട്ട വീടു പോലിരിക്കും.
ആളുണ്ടായിരുന്നു,
ഇപ്പോഴില്ല.
ഒച്ചയനക്കമുണ്ടായിരുന്നു,
ഇപ്പോഴില്ല.
അടിച്ചു തുടച്ചു വൃത്തിയാക്കിയിരുന്നു,
ഇപ്പോഴില്ല.
പടിവാതില്‍ തുറന്നിട്ടിരുന്നു,
ഇപ്പോഴില്ല.
പാചകം ചെയ്യുമൊച്ചയും
മണവുമുണ്ടായിരുന്നു,
ഇപ്പോഴില്ല.
ചിരിയും കരച്ചിലുമുണ്ടായിരുന്നു,
ഇപ്പോഴില്ല.
അടക്കം പറച്ചിലും പൊട്ടിത്തെറിയുമുണ്ടായിരുന്നു,
ഇപ്പോഴില്ല.
കാലൊച്ചയും നിശ്ശബ്ദതയുമുണ്ടായിരുന്നു,
ഇപ്പോഴില്ല.
എന്നാലിപ്പോഴുണ്ട്,
കരിയിലകള്‍ നിറഞ്ഞ മുറ്റം
നനവില്ലാതെ വാടിപ്പോയ ചെടികള്‍
പൊടി നിറഞ്ഞ ഉമ്മറം
മാറാല കെട്ടിയ വാതിലുകള്‍
ഓര്മ്മയറ്റതായി
എന്നെങ്കിലുമാരെങ്കിലും
തിരിച്ചെത്തുമെന്നു പോലുമറിയാതെ
ഏതോ കാല ഓര്‍മ്മകളിലാണ്ട്
പൂട്ടിയിട്ട വീടുകള്‍ പോലെ
ചിലര്‍
കവർ : ജ്യോതിസ് പരവൂർ
ജീവിക്കാൻ ഗതിയില്ലാതെ നാട് വിട്ടു,
നാടിനെ വേണ്ടാത്തവരെ,
നാടും മറക്കാൻ തുടങ്ങി.
കാത്തിരുന്ന അവധിക്കാലം
നാട്ടിലെന്ന സന്തോഷം,
എങ്കിലുമുണരാത്ത നാട്.
എന്നോ മറന്നു നാടിനെ,
മുറിവുണങ്ങാത്തൊരകൽച്ചയായ്.
അന്ന് ബാല്യത്തിലുള്ളവർ, നാട് വിടാത്തവർ,
ഇന്ന് മുതിർന്നവർ, നാടിനും പരിചിതർ.
സൗഹൃദങ്ങൾ, കളിക്കൂട്ടുകാർ
തിരക്കിന്റെ തുരുത്തുകളിലെവിടെയോ.
പവിഴമല്ലിപ്പൂമണക്കും മുറ്റം,
മയിലുകളുടെ നിലവിളി.
കാലം തെറ്റിയ മഴ,
പുഴയുണങ്ങി പൊതുവഴിയായി.
തിളയ്ക്കുന്ന, നീണ്ടൊരുച്ചവെയിലിൽ
മറുവിളി കേൾക്കാതെ മടങ്ങുകയാണ്,
നിശബ്ദതയുടെ കനവും പേറി,
ഒറ്റയ്ക്കെന്ന വിഷാദത്തെയും കൂട്ടി.
നാട് വിട്ടവരെ നാടിനും
വേണ്ടാതായോ?
നാടിനെ വേണ്ടാത്തവരെ,
നാടും മറന്നോ?
കവർ : ജ്യോതിസ് പരവൂർ
പ്രണയിക്കുന്ന
രണ്ടാണുങ്ങൾ തമ്മിൽ കണ്ടുമുട്ടുമ്പോൾ
അവർക്ക് മാത്രം മണക്കുന്ന ഒരു സുഗന്ധം
അന്തരീക്ഷത്തിൽ
വലയം ചെയ്യും!
കണ്ണുകളിൽ നിന്ന് കണ്ണുകളിലേക്ക് പ്രണയദൂതുമായി
ഒരു ഹംസം
ചിറകടിച്ചു പറക്കും!
നാലുമണിപ്പൂവുപോലെ
ഒന്ന് തൊടാനുള്ള പൂതി വിരലുകളെ മുകരും.
അവർ മാത്രമുള്ള ഒരുലോകം ശൂന്യതയിൽ രൂപം കൊള്ളുകയും
ഉടലുകൾ മോഹംകൊണ്ട് അവിടേക്കുള്ള കപ്പൽ പണിയുകയും ചെയ്യും!
പ്രണയികളായ പുരുഷന്മാർ
മേനികൊണ്ട് വരച്ച ചിത്രങ്ങളിൽ
ആശയുടെ കടലിരമ്പാറുണ്ട്!
അവരുടെ ഉള്ളാഴങ്ങളിൽ
സ്നേഹത്തിന്റെ ചെതുമ്പലുകളിളക്കി
കാമത്തിന്റെ സ്രാവുകൾ ഇരയെ വിഴുങ്ങാനുള്ള വെമ്പലോടെ എപ്പോഴും നീന്തിത്തുടിക്കും!
പൂവിട്ട ചില്ലകൾതാഴ്ത്തി
ഇണ ചേക്കേറുന്നതും കാത്തിരിക്കുന്ന പൂമരങ്ങളായി
അവരുടെ കണ്ണുകളിളകും!
പ്രണയിക്കുന്ന
രണ്ട് ആണുങ്ങൾ
പരസ്പരം കാണുമ്പോൾ
സ്വവർഗ്ഗപ്രണയത്തിന്റെ
ഭാഷയറിയാത്തവർക്ക് ആസ്വദിക്കാനാവാത്ത
ഒരു കവിത ജനിക്കുന്നു.
കവർ : ജ്യോതിസ് പരവൂർ
ചിരിക്കാത്ത പൂക്കളും
വാടിപ്പോയ വസന്തവും
കരിഞ്ഞ സ്വപ്നങ്ങളും;
ഇത് മരിച്ചവരുടെ ലോകമാണ്!
മരണം
കാത്തുകിടക്കുന്നവരുടേയും!
പ്രണയത്തിന്റെ
ബഹുവർണ്ണത്തൂവൽ
അങ്ങേക്കരയിലെ
ആൽമരത്തിലിരിക്കും
ക്രൗഞ്ചമിഥുനങ്ങളുടേതാണ്!
പകുത്തുകിട്ടിയ
ഈ വഴിയിൽ
പുലർമഞ്ഞില്ല,
പുൽമേടില്ല,
പുള്ളിക്കുയിലില്ല,
കോടക്കാറ്റില്ല,
വർണ്ണച്ചിറകുകളുമില്ല!
ഓരോ നിമിഷത്തിലും
കൈയടിയൊച്ച കേട്ട്
ബലിച്ചോറു കൊത്താതെ
തിരിച്ചുപറക്കുന്നു
കാകവൃന്ദം.
മോഹവും ദാഹവും
നട്ടുച്ചകൾക്കു ദാനംചെയ്ത്,
ചുരംകടക്കാൻകൊതിക്കും
അതിജീവനങ്ങൾ.
കൂടുകെട്ടണമെങ്കിലും
കാറ്റിന്റെ ഗതിയിൽ
നിസ്സംഗതയോടെ
ദേശാടനക്കാരാകുന്ന
പറവകളുടെ ലോകം!
മിഴികളിൽ പൂവിട്ട സ്വപ്നങ്ങളൊക്കെയും
ലഹരിക്കന്നമായ്
കോർത്തിട്ട ചൂണ്ടകളിൽ
കുരുങ്ങിഞെരുങ്ങും
തേങ്ങലുകൾ.
ഈ ഉഷ്ണക്കാറ്റിൽ
ഹൃദയം കനംവയ്ക്കുന്നു.
വണ്ടി കാത്തുനിൽക്കുന്നവരുടെ
നിഴലുകൾക്കിടയിൽ
എന്റെ കുതിരകൾക്ക്
വെകിളിപിടിക്കുന്നു!
തലതിരിഞ്ഞയീ
പ്രണയശൂന്യതയിൽനിന്ന്,
ശ്ലോകത്തിലേക്ക്,
ജീവിതമെന്ന കവിതയിലേക്ക്
ഈ തീരം
മുറിച്ചുകടക്കുന്നതാരാകും!
കവർ : ജ്യോതിസ് പരവൂർ
