കവിത
[dropcap]ഞാ[/dropcap]ൻ എന്നെ നവീകരിക്കാനാണ് ആഗ്രഹിച്ചത്.
എന്നെ അടിമുടി മാറ്റിയെടുക്കാൻ.
വിമർശനങ്ങളാണ് നിന്നിലേയ്ക്കടുപ്പിച്ചത്.
എന്റെ കുറവുകൾ നീയാണു കണ്ടെത്തിയത്.
എന്റെ ശൈലികൾ പലതും അപ്രിയമായിരുന്നു.
എന്റെ എന്ന തോന്നലുകൾ അധികമായിരുന്നു.
എന്തിന് , എന്റെ മുഖത്തെ കറുത്ത നിറം,
കൈത്തണ്ടയിലെ വളരുന്ന അരിമ്പാറ,
വീർത്തു വരുന്ന വയർ,
നരകയറുന്ന താടി,
ചേർച്ചകളില്ലാത്ത ഉടയാടകൾ…..
ഞാൻ ഞാനേ അല്ലെന്നായി ഒടുവിൽ!
ഇപ്പോൾ
നീയൊന്നും പറയാറില്ല.
വിമർശനങ്ങളുമില്ല…
മറുപടി: അതിനിപ്പൊ എന്താ ഒരു കുറവ്?
[dropcap]പ[/dropcap]ണ്ട് നമ്മളൊന്നിച്ചെടുത്ത ആ പഴയ ഫോട്ടോ പരിശോധിക്കയായിരുന്നു ഞാൻ
കാലമേറെക്കഴിഞ്ഞിട്ടും
മങ്ങിപ്പോകാത്ത ചിത്രത്തിൽ
നാം പുഞ്ചിരിക്കുന്നു
കടൽഭിത്തിയോട് ചാരി നിന്നപ്പോൾ
ഫ്രെയ്മിനകത്തേയ്ക്ക്
ചുവട്ടിൽ
നാമിരിക്കാറുള്ള
ബദാംമരത്തെക്കൂടി ഉൾപ്പെടുത്തണമെന്ന്
നീ നിർദ്ദേശിച്ചിരുന്നു
അപരിചിതൻ അക്ഷമയോടെ
നമ്മെ പകർത്തുന്നതിനിടയിൽ
അപ്പോൾ പറന്നുവന്ന ദേശാടനക്കിളികൾ
പശ്ചാത്തലം കൂടുതൽ മനോഹരമാക്കി
ഫോട്ടോയിലെ കടലിൽ കാണുന്ന കുഞ്ഞുവര
ഒന്നിച്ചു നാം കണ്ട തോണിയുടേതാണെന്ന്
നമുക്കേ അറിയൂ
വീശിയടിച്ചൊരു ഉപ്പു കാറ്റിൽ
നാം വേറേ വേറേ ഫ്രെയ്മുകളിലേക്കും
ഗ്രൂപ്പു ഫോട്ടോകളിലേയ്ക്കും
ചേക്കേറിയപ്പോൾ ഉള്ളിൽ ലാമിനേറ്റ് ചെയ്യപ്പെട്ട പഴയഫോട്ടോ
ഇടയ്ക്കെടുത്ത്
നോക്കാറുണ്ട്
ഇപ്പോഴാക്കടൽപ്പാലം
തകർന്നു പോയിട്ടുണ്ടാവും
ബദാം മരവും ആരോ
മുറിച്ചു കളഞ്ഞിരിക്കും
അന്ന് വിചാരിക്കാതെ
ഫ്രെയ്മിൽ കടന്നു വന്ന ദേശാടനപ്പക്ഷികൾ
ആ കാലത്തിപ്പോഴും
അതിലേ കടന്നു പോകുന്നുണ്ടാവാം
[dropcap]തീ[/dropcap]ർന്നുപോകുന്ന
ഒരു കടലായി
കണ്ടു നോക്കിയിട്ടുണ്ടോ
പുഴകളെ ?
തിരയും താളവും
ഒഴുക്കിന്റെ
തിരിച്ചുപോക്കാവുന്നതും
കൈവഴികൾ ഒന്നൊന്നായി പിരിഞ്ഞകലുന്നതും
നിറവും ആഴവും എക്കലായി
ചുഴികൾ തീർക്കുന്നതും
അടിവയറ്റിലൊളിപ്പിച്ച
അത്ഭുതങ്ങൾ
വെള്ളാരം കല്ലായി
പഞ്ചാരമണലായി
അലസിത്തൂവുന്നതും
ഉറവ എന്നൊരിടത്ത്
ഉപ്പും ഊറ്റവും
നഷ്ടപ്പെട്ട്
ഒളിവുകളുടെ
മണ്ണടരുകളിൽ
എവിടെയോ
ഞാൻ ഞാൻ എന്ന്
ഒറ്റത്തുള്ളിയായി
ഒടുങ്ങുന്ന
ഒരു കടലിനെ
അതിന്റെ
വേലിയേറ്റങ്ങളെ
സങ്കല്പിച്ചു നോക്കിയിട്ടുണ്ടോ ?
മൂന്നിലൊന്നു മാത്രമുള്ള
കരയിലിരുന്ന്
അതോർത്താൽ
കണ്ണിലൊരു
കൈവഴി തിരിച്ച്
കാലത്തിലേക്ക്
തിരിച്ചുവിടാൻ
തോന്നും
തോന്നുന്ന
നിമിഷം തന്നെ
തിര വന്നു മായ്ച്ചിട്ടുണ്ടാവും
കൺതടങ്ങളിൽ
കറുപ്പുകൊണ്ടെഴുതിയ
“കള്ളീ” എന്ന കളിയെഴുത്തിനെ
നാമെന്ന ഒറ്റയാകാശത്ത് നിന്നും
വസന്തമിറങ്ങിപ്പോയി
ബാക്കിയായ
രണ്ട് അകലങ്ങളാണ്
മുറിവ്.
വിട്ടു പോയ കൈവിരലുകളെ
തിരഞ്ഞലയുന്ന
ദിശതെറ്റിയ പട്ടം,
കാഴ്ചയുടെ മുറിവാണ്.
ഒരേ മഴയെ
നമ്മുക്കിടയിൽ പകുത്ത്
രണ്ടായി മാറ്റിയ
ജനാലകൾ,
ഓർമ്മയുടെ മുറിവാണ്.
വഴികളിലെ
നീയില്ലായ്മകളുടെ ശൂന്യത,
ശബ്ദമില്ലാതെയും –
നാം പറഞ്ഞു തീരാത്ത വിശേഷങ്ങൾ,
രണ്ട് കടലകലങ്ങളിൽ തൂവി വീഴുന്ന-
ഒറ്റനിലാവ്,
ആൾക്കൂട്ടങ്ങളിൽ-
അറിയാതെ,
ഒരു കൈത്തലം തിരയുന്ന നോവ്,
എത്ര മുറിവുകളിൽ
ജീവിതം കൊണ്ടൂതിത്തണുപ്പിച്ചാലാണ്
നമ്മുക്കിനിയൊന്നുറങ്ങാനാവുക…!!
