2025 ലും മലയാളസിനിമയുടെ ഗ്രാഫ് മുന്നിട്ട് നിന്നു. പരീക്ഷണചിത്രങ്ങളും വാണിജ്യവിജയങ്ങളുമായി തിളങ്ങി. 2025 ൽ കാണാൻ പറ്റിയതിൽ വെച്ച് ഇഷ്ടപ്പെട്ട അഞ്ച് സിനിമകൾ താഴെ.
EKO
ഒരു സിനിമയുടെ എല്ലാ ഘടകങ്ങളും മികച്ചു നിൽക്കുന്നു എന്നതാണ് EKO യുടെ പ്രത്യേകത. ബാഹുൽ രമേശ് കഥയും തിരക്കഥയുമെഴുതി ക്യാമറ ചലിപ്പിച്ച,ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത സിനിമ തികച്ചും അപരിചിതമായ പശ്ചാത്തലത്തിലേക്കും കഥാപാത്രങ്ങളിലേക്കുമാണ് നമ്മളെ നയിക്കുന്നത്. വിനീത് , നരേൻ, അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ് തുടങ്ങിയവർ കഥാപാത്രങ്ങളായി തിളങ്ങുന്നു. മ്ലാത്തി ചേട്ടത്തിയായി ബിയാന മോമിനും, പീയുസ് ആയി സന്ദീപും ശ്രദ്ധേയമായ അഭിനയം കാഴ്ച്ചവെയ്ക്കുന്നു. കുര്യച്ചൻ ആയ സൗരവ് സച്ച്ദേവ് കുറച്ചു പിറകിൽ ആയി. മുജീബ് ജീദിന്റെ സംഗീതം നിഗൂഢതയ്ക്കും വന്യതയ്ക്കും ആക്കം കൂട്ടി. സംരക്ഷണം നിയന്ത്രണത്തിലേക്ക് വഴുതിമാറുന്ന അവസ്ഥ തിരിച്ചറിയുന്ന മനുഷ്യർ. ആ പ്രശ്നങ്ങളെ നിർദ്ധാരണം ചെയ്യാൻ പ്രേക്ഷകർ കൂടി ചേരുമ്പോഴേ സിനിമ പൂർണ്ണമാകുന്നുള്ളു. പട്ടികളെ ഇത്രയും സൂക്ഷ്മമായി അഭിനയിപ്പിക്കുന്നതിൽ സംവിധായകന്റെ മിടുക്ക് അഭിനന്ദനീയം. നിഗൂഢതയുടെ കുന്നിറങ്ങി വരാൻ പ്രേക്ഷകനും എളുപ്പമല്ല. അങ്ങനെയൊരു സിനിമാറ്റിക് അനുഭവമാണ് EKO.
റോന്ത്
പൊലീസുകാരെ കുറിച്ച് ചില തുറന്നെഴുത്തുകൾ നടത്തിയ ചിത്രങ്ങളായ ജോസഫ്, നായാട്ട്, ഇലവീഴാപ്പൂഞ്ചിറ എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് ഷാഹി കബീർ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് റോന്ത്. പൊലീസ് ഓഫീസറായ യോഹന്നാന്റെയും പൊലീസ് ഡ്രൈവറായ ദിൻജിത്തിന്റെയും ഒരു രാത്രിയിലെ റോന്ത് ആണ് ചിത്രത്തിന്റെ പ്രമേയം. ആ റോന്തിൽ പ്രേക്ഷകരെക്കൂടി ഒപ്പം കൂട്ടുന്നു. സ്വകാര്യ ജീവിതത്തിനും ഔദ്യോഗിക ജീവിതത്തിനും ഇടയിലുള്ള സമ്മർദ്ദം യാഥാർത്ഥ്യ ബോധത്തോടെ അവതരിപ്പിക്കുന്നു. രാത്രിയിലെ പല അപ്രിയ കാഴ്ചകളും ഇതിൽ കാണാം. മനേഷ് മാധവന്റെ ക്യാമറ കാഴ്ചകൾ മികച്ചു നിന്നു. യോഹന്നാനായി ദിലീഷ് പോത്തന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്. ദിൻജിത്ത് ആയി റോഷനും നന്നായി.
പൊന്മാൻ
ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത സിനിമയാണ് പൊന്മാൻ. ഇന്ദുഗോപന്റെ മുൻ നോവലുകളും സിനിമ ആയിട്ടുണ്ടെങ്കിലും ഈ ലെവലിൽ വന്നിട്ടില്ല. തിരക്കഥയിൽ രചനയിൽ ഇന്ദുഗോപനോപ്പം ജസ്റ്റിൻ മാത്യുവുമുണ്ട്. കൊല്ലത്തെ തീര പ്രദേശങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ബേസിലിന്റെ കരിയർ ബെസ്റ്റ് പ്രകടനം ആയ ‘അജേഷ് ‘തരുന്ന മോട്ടിവേഷൻ ഒരാളും ഇതുവരെ തന്നിട്ടില്ല. ചുറ്റിലും പ്രതിസന്ധികളുടെ ചെളി നിറഞ്ഞാലും അതിനെയെല്ലാം മറികടക്കാനുള്ള ആത്മ വിശ്വാസം . ഒപ്പം സജി ഗോപൻ, ലിജോ മോൾ, ആനന്ദ് മന്മഥൻ എന്നിവരുടെ പ്രകടനങ്ങളും സിനിമയോട് ചേർന്നു നിന്നു.
ലോക
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക- ചാപ്റ്റർ 1 ചന്ദ്ര, ബോക്സ് ഓഫീസിൽ റെക്കോർഡ് നേടിയ സിനിമയാണ്. കല്യാണി പ്രിയദർശൻ ചന്ദ്രയായി വേഷമിട്ട സിനിമയിൽ സാങ്കേതിക ഘടകങ്ങളെല്ലാം മികച്ചു നിന്നു. നിമിഷ് രവിയുടെ ഛായാഗ്രഹണവും ജേക്സ് ബിജോയുടെ സംഗീതവും സിനിമയ്ക്ക് നല്ല പിന്തുണ നൽകി. വി എഫ് എക്സ് വർക്കുകളും നന്നായി. നസ്ലൻ, ചന്തു, സാൻഡി, അരുൺ കുര്യൻ എന്നിവരും കഥാപാത്രങ്ങൾക്ക് അനുയോജ്യരായിരുന്നു. കള്ളിയങ്കാട്ട് നീലിയുടെ മിത്ത് സന്നിവേശിപ്പിച്ച രീതി മികച്ചതായി.
തുടരും
ഓപ്പറേഷൻ ജാവ, സൗദി വെള്ളയ്ക്ക എന്നീ സിനിമകൾ കണ്ട് തരുൺ മൂർത്തിയിൽ ഏറെ പ്രതീക്ഷയുണ്ടായിരുന്നു. ഇതൊരു പക്കാ ലാലേട്ടൻ ഫാൻ മേഡ് ത്രില്ലർ ആണ്. ഷാജി കുമാറിന്റെ റാന്നിയിലെ ക്യാമറ കാഴ്ചകൾ ഗംഭീരമാണ്. മോഹൻ ലാൽ ഒറ്റയ്ക്ക് നിയമ വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ഷണ്മുഖനെ ഗംഭീരമാക്കി. ജോർജ് സാറായി പ്രകാശ് വർമ്മ കസറി.കീരിക്കാടൻ റേഞ്ചിൽ എത്തിയ വില്ലൻ. സ്ഫുടം ചെയ്ത സംഭാഷണങ്ങൾ. ശോഭനയും തികച്ചും അനുയോജ്യയായി. ജേക്സ് ബിജോയുടെ പാട്ടുകൾ നന്നായിരുന്നു. പശ്ചാത്തല സംഗീതം വളരെ ഉച്ചത്തിൽ ആയി തോന്നി. രണ്ടാം പകുതി മുഴുവൻ വയലൻസ് ആയിരുന്നു. ബിനോ പപ്പുവിന്റേതും നല്ല പ്രകടനം. ഒരിടവേളയ്ക്ക് ശേഷം ബോക്സ് ഓഫിസിൽ മോഹൻലാൽ മാജിക് തീർത്തു. ആക്ഷൻ രംഗങ്ങൾ ഒക്കെ അനായാസമായി ചെയ്തു. തരുൺ മൂർത്തി ജന പ്രിയ ചേരുവകളിൽ പിടിച്ചു. അത് കൊണ്ട് ക്ലാസ്സ് അല്ല മാസ് ആണ് പടം. മാതൃഭൂമി ഓൺലൈനിൽ സ്റ്റണ്ട് മാസ്റ്റർ ത്യാഗരജന്റെ ആത്മകഥ ആവേശപൂർവ്വം വായിക്കാറുണ്ട്. ഇതിൽ അങ്ങനെയൊരു റെഫറൻസ് ഉണ്ട്. അതിൽ മറ്റൊരു സിനിമയ്ക്ക് സാധ്യതയുമുണ്ട്.
പടക്കളം, രേഖാചിത്രം, വ്യസനസമേതം ബന്ധു മിത്രാദികൾ, നാരായണന്റെ മൂന്നാണ്മക്കൾ, സർക്കീട്ട്, നരിവേട്ട എന്നീ സിനിമകളും ഭേദപ്പെട്ട സിനിമകളായിരുന്നു.
മലയാള സിനിമയിലെ സറ്റയർ സ്റ്റാറായ ശ്രീനിവാസന്റെ വേർപാട് തീരാനഷ്ടമാണ്. തിരക്കഥ, സംവിധാനം , അഭിനയം എന്നീ മേഖലകളിൽ തിളങ്ങിയ അപൂർവ്വ പ്രതിഭ വിടവാങ്ങിയതും 2025 ന്റെ അവസാനമാണ്.
കവർ : സുധീർ Ma









