മുരളി മീങ്ങോത്ത്

വിശാലമായി പരന്ന് കിടക്കുന്ന വലുതും ചെറുതുമായ അനേകം മൊബൈൽ ഫോൺ കടകളുള്ള മൊബൈൽ മാർക്കറ്റിലെ ആറു ടീമുകൾ പങ്കെടുക്കുന്ന സെവൻസ് ടൂർണമെന്റ് ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിക്ക് തുടങ്ങാൻ തീരുമാനിച്ചത് തന്നെ എല്ലാവർക്കും പങ്കെടുക്കാനും കളി കാണാനും വേണ്ടിയാണ്. ടൂർണമെന്റിന് വേണ്ടി വാടകയ്ക്കെടുത്ത സ്കൂളിലെ കൃതിമപ്പുല്ല് പതിപ്പിച്ച ഗ്രൗണ്ട് ഫ്ലഡ് ലൈറ്റ് വെളിച്ചത്തിൽ തിളങ്ങുന്നുണ്ട്. വിവിധവർണ്ണങ്ങളിൽ ജേഴ്സിയിട്ട് ബൂട്ട് കെട്ടി ആറു ടീമുകളും ഒരുങ്ങുന്നുണ്ട്. ആദ്യമത്സരം കളിക്കേണ്ടവർ ഗോൾ കീപ്പർമാർക്ക് പ്രാക്ടീസ് കൊടുക്കുന്നുണ്ട്. വലിയ കമ്പനിമുതലാളിമാർ, മാനേജർമാർ, സെയിൽസ് മെൻ, ടെക്നിഷ്യൻമാർ ലോഡ് ചുമക്കുന്ന തൊഴിലാളികൾ അങ്ങനെ എല്ലാ തുറകളിലും പെട്ടവർ ഓരോ ടീമിലുണ്ട്. വലിയ തയ്യാറെടുപ്പുകൾ ആണ് നടത്തിയിട്ടുള്ളത്. ഓരോ ടീമിലും രണ്ട് കളിക്കാർ വെച്ച് കേരളത്തിൽ നിന്ന് വരാം. ലോക്കൽ സെവൻസ് ടൂർണമെന്റിൽ മിന്നി നിൽക്കുന്ന താരങ്ങളെ ഓരോ ടീമുകളും ഇറക്കിയിട്ടുണ്ട്. ഇന്നലെയാണ് പലരും വിമാനമിറങ്ങിയത്. പ്രായഭേദമന്യേ ഓരോ ടീമുകളിലും കളിക്കാർ അണിനിരക്കുന്നുണ്ട്. ഇരുപത് മിനുട്ടാണ് ഓരോ കളിയും. 3 ടീമുകളുള്ള രണ്ട് ഗ്രൂപ്പുകൾ. ഓരോ ഗ്രൂപ്പിലെയും മികച്ച പോയിന്റുള്ള രണ്ട ടീമുകൾ സെമിയിലേക്ക്. എന്തായാലും പുലർച്ചെ അഞ്ച് മണിയെങ്കിലും ആകും എല്ലാം കഴിയുമ്പോൾ. ജനുവരിയിലെ തണുപ്പൊന്നും വകവെയ്ക്കാതെ കുടുംബ സമേതം എല്ലാവരും എത്തിയിട്ടുണ്ട്. കുട്ടികൾക്ക് വേണ്ടി അടുത്തുള്ള ചെറിയ ഗ്രൗണ്ടിൽ ഫൺ ഗെയിംസ് തയ്യാറാക്കിയിട്ടുണ്ട്. ആകെക്കൂടി ഒരു ഉത്സവ പ്രതീതി.
റഫറിയായി സ്വദേശിയായ ഇബ്രാഹിമിനെ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. മലയാളി റഫറി ആയാൽ പ്രശ്ന സാധ്യത കൂടുതലാണ്. ഇതാകുമ്പോൾ വലിയ തർക്കത്തിനൊന്നും ആൾക്കാർ പോകില്ല. മൈക്ക് സെറ്റാക്കിയിട്ടുണ്ട്. സരസമായി കമന്ററി പറയുന്ന സലാം കാണികളെ രസിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. സ്പോൺസർമാരുടെ ലോഗോയുള്ള ബോർഡുകൾ പലയിടത്തായി കാണാം. ടൂർണമെന്റിന്റെ ഫ്ലക്സ് അടിച്ച ബോർഡിന് കീഴെ ഒരു സ്റ്റേജ് സജ്ജമാക്കിയിട്ടുണ്ട്.
ടൂർണമെറ്റിൽ കപ്പ് അടിക്കാൻ സാധ്യത കല്പിക്കുന്ന ബ്ലൂ സ്റ്റാർ ടീമിന്റെ മുതലാളി നടേശനും ഡയമണ്ട് സ്റ്റാർ ടീമിന്റെ മുതലാളി സാബു വർക്കിയും ടീമുകൾക്ക് അവസാന നിമിഷ നിർദേശങ്ങൾ കൊടുക്കുന്ന തിരക്കിലാണ്. കൃത്യം പതിനൊന്നര മണിക്ക് തന്നെ കിക്കോഫ് നടന്നു. ആറു ടീമുകളും മിന്നുന്ന ജേഴ്സിയിൽ നിരന്നു നിന്നപ്പോൾ ഒരു ഉത്സവപ്രതീതി തോന്നി. കാണികൾക്കും കളിക്കാർക്കും ചൂടുള്ള ചായ ഗ്രൗണ്ടിൽ നിന്ന് മാറി കുറച്ചകലെ ഏർപ്പാടാക്കിയിട്ടുണ്ട്. തൊട്ടടുത്ത് പൊട്ടിക്കാത്ത ബിരിയാണിച്ചെമ്പും ഉണ്ടായിരുന്നു. പ്രാഥമിക മത്സരങ്ങൾക്ക് ശേഷം സെമിയിലേക്ക് കടക്കുന്ന സമയത്ത് ബിരിയാണി കൊടുക്കാൻ തുടങ്ങി. സെമിയിൽ കയറിയ കളിക്കാർ അധികവും ബിരിയാണിയൊന്നും കഴിക്കാതെ ജ്യൂസൊക്കെ കുടിച്ച് സെമിയെപ്പറ്റി വേവലാതിപ്പെട്ട് നിന്നു.
പ്രതീക്ഷിച്ചപോലെ ബ്ലൂ സ്റ്റാറും ഡയമണ്ട് സ്റ്റാറും ഫൈനലിൽ വന്നു. അതിന്റെ സന്തോഷത്തിൽ നടേശനും സാബുവും കളിക്കാരുടെ കൂടെക്കൂടി. അവസാന അടവുകൾ ചർച്ച ചെയ്തു. ബ്ലൂ സ്റ്റാർ ഒന്ന് രണ്ട് വർഷങ്ങളായി ഫുടബോൾ കളിക്കാരെയാണ് കമ്പനിയിലേക്ക് ജോലിക്കെടുക്കുന്നത്. ഡയമണ്ട് സ്റ്റാർ മികച്ച കളിക്കാരെ ഗസ്റ്റ് ആയി ഇറക്കും. ഇപ്രാവശ്യം തൃക്കരിപ്പൂരിൽ നിന്ന് കിച്ചു എന്ന് വിളിക്കുന്ന കൃപേഷും മേൽപ്പറമ്പിൽ നിന്നും അനസും എത്തിയിട്ടുണ്ട്. രണ്ട് പേരും കാസറഗോഡ് ജില്ലാ ടീമിൽ കളിച്ചവരാണ്.
നന്നായി നാട്ടിൽ കളിച്ചു കൊണ്ടിരുന്ന നീലേശ്വരത്തെ മുജീബ് അങ്ങനെയാണ് ബ്ലൂ സ്റ്റാറിൽ ജോലിക്കെത്തുന്നത്. അസുഖം വന്ന് ഉപ്പ മരിച്ചതോടെ നാട്ടിൽ കളിച്ച് നടന്നിട്ട് കാര്യമില്ലെന്നു കരുതുമ്പോഴാണ് അയലത്തെ ചന്ദ്രേട്ടൻ ബ്ലൂ സ്റ്റാറിന്റെ കാര്യം പറയുന്നത്. നാട്ടിൽ വന്ന നടേശൻ മുതലാളിയെ പോയി കണ്ടു. പ്രധാനമായും ഫുട്ബോൾ കളിയെപ്പറ്റി ചോദിച്ചു. അവിടത്തെ ടൂർണമെന്റിൽ കളിക്കുന്ന കാര്യവും പറഞ്ഞു. അദ്ദേഹം പോയയുടനെ ടിക്കറ്റും വിസയും അയച്ചു തന്നു. അങ്ങനെ ബ്ലൂ സ്റ്റാർ മൊബൈലിലെ വെയർ ഹൗസിൽ പണിക്ക് പോയിത്തുടങ്ങി. വൈകിട്ട് മിക്ക ദിവസവും ഫുട്ബോൾ പ്രാക്ടീസും ഉണ്ടാകും. ഇടയ്ക്ക് നടേശനും വരും. ഇത്തവണ മുജീബിന്റെ കന്നി ടൂർണമെന്റാണ്. മികച്ച രീതിയിൽ മുജീബ് സ്റ്റോപ്പർ ആയി കളിക്കുന്നുമുണ്ട്. ബ്ലൂ സ്റ്റാറിന് വേണ്ടി ഇപ്രാവശ്യം ഗസ്റ്റ് കളിക്കാരായി എത്തിയത് മൊഗ്രാൽ പുത്തൂരിലെ ശരത്തും ജുനൈദുമാണ്. ജുനൈദ് നല്ല ഡ്രിബിളിംഗും മൂന്ന് സുന്ദരൻ ഗോളുകളുമായി കാണികളുടെ മനം കവർന്നു. ഡയ്മണ്ടിന്റെ ഫോർവേഡ് കിച്ചു എന്ന് വിളിക്കുന്ന കൃപേഷും വെടിക്കെട്ട് ഷോട്ടിലൂടെ കാണികളുടെ ഇഷ്ടതാരമായി. കിച്ചുവിന്റെ കാലിൽ ബോള് കിട്ടുമ്പോൾ അവർ ആർത്തു വിളിച്ചു.
ഫൈനൽ തുടങ്ങാറായി. അതിന് മുമ്പ് ലൂസേഴ്സ് ഫൈനൽ നടന്നു. മുജീബിനും ഫൈനൽ നിർണ്ണായകമാണ്. ജോലി തുടങ്ങിയിട്ട് നാലു മാസത്തോളമായി. കപ്പടിച്ചാൽ കളിക്കാരനായി ജോലിക്ക് കയറിയതിന് ഒരു പ്രത്യുപകാരമാകും..

ഫൈനൽ തുടങ്ങി. ആദ്യ പകുതിയിൽ മുജീബ് മുമ്പോട്ട് പോയി കൊടുത്ത ബോളിലെ പാസിൽ ജുനൈദ് ബ്ലൂ സ്റ്റാറിനായി ഗോൾ നേടി. മുജീബിനും ആശ്വാസമായി. ഈ ലീഡ് നിലനിന്നിരുന്നെങ്കിൽ മതിയായിരുന്നു. ആദ്യപകുതി തീരുംമുൻപ് മു ജീബ് ഡയമണ്ട് സ്റ്റാറിന്റെ കിച്ചുവിനെ ബ്ലോക്ക് ചെയ്തതിന് മുജീബിനു റഫറി ഇബ്രാഹിം മഞ്ഞക്കാർഡ് കൊടുത്തു. കിച്ചുവിന്റെ ഫ്രീ കിക്ക് പോസ്റ്റിൽ തട്ടി പുറത്തു പോയി. രണ്ടാം പകുതി ഡയമണ്ടിന്റെ മുന്നേറ്റമായിരുന്നു. അനസും കിച്ചുവും നിറഞ്ഞു കളിയ്ക്കാൻ തുടങ്ങി. സാബുവും കൂട്ടരും ചെണ്ടയുമായി അവർക്ക് വേണ്ടി ആരവം മുഴക്കുന്നുണ്ടായിരുന്നു. കാണികൾ ഇരുപക്ഷം ചേർന്ന് ആർപ്പുവിളികൾ തുടങ്ങി. അതിനിടയിൽ മധ്യഭാഗത്ത് നിന്ന് ഒരു കൗണ്ടർ അറ്റാക്കിലൂടെ കിച്ചു പന്തുമായി വന്നു. മുജീബ് തടുത്തിട്ടു. കാലിടറി കിച്ചു വീണു. മുജീബ് ഇരു കയ്യുകളൂം ഉയർത്തി നിരപരാധിയാണെന്ന് പറഞ്ഞു. റഫറി മഞ്ഞ കാർഡ് ഉയർത്തി. രണ്ടമത്തെ മഞ്ഞക്കാർഡ് ആയത് കൊണ്ട് അത് റെഡ് ആയി. മുജീബ് കളിയിൽ നിന്ന് പുറത്തേക്ക്. ഫ്രീ കിക്ക് കിട്ടിയ കിച്ചു അത് ഗോളാക്കി മാറ്റി 1-1. മുജീബ് ഇല്ലാതെ ആറ് പേരിലൊതുങ്ങി ബ്ലൂ സ്റ്റാർസ്. മുജീബില്ലാതെ പ്രതിരോധം തീർത്തും മങ്ങി. ജുനൈദിന് ബോളൊന്നും കിട്ടാതെയായി. കളി തീരുന്നതിനു മുമ്പേ അനസ് കൊടുത്ത പാസിൽ കിച്ചു ഒരു ഗോളും കൂടെയടിച്ചു. 2-1. നടേശന്റെ നിരാശയും സാബുവിന്റെ ആഹ്ളാദവും കാണാം. ലോങ്ങ് വിസിൽ മുഴങ്ങിയപ്പോൾ ഡയമണ്ട് സ്റ്റാർ ടീം അംഗങ്ങളും കാണികളും ചേർന്ന് കിച്ചുവിനെ എടുത്ത് പൊക്കി. മുജീബിനെ ടീം അംഗങ്ങൾ സമാധാനിപ്പിച്ചെങ്കിലും അവന്റെ കണ്ണിൽ ഇരുട്ട് നിറഞ്ഞു. തണുത്ത കാറ്റിലും ഉഷ്ണം മാത്രം. ട്രോഫി വിതരണം നടത്തി എല്ലാരും പിരിയുമ്പോൾ മണി അഞ്ചരയായി.
ഉറങ്ങാൻ കിടന്നെങ്കിലും മുജീബിന്റെ മനസ്സിൽ ആ റെഡ് കാർഡ് മാത്രമായിരുന്നു. തിങ്കളാഴ്ച്ച വെയർ ഹൗസിൽ ചെന്ന് കുളിച്ചു കഴിഞ്ഞപ്പോൾ അവിടെ നടേശൻ മുതലാളി വന്നു. കാറിൽ നിന്ന് തന്നെ മുജീബിനെ വിളിപ്പിച്ചു. മുജീബ് അടുത്ത് ചെന്നു, “മുജീബേ, നാളെ തൊട്ട് വേറെ പണി നോക്കിക്കോ, ഇങ്ങോട്ട് വരണ്ടാട്ടോ.”
കവർ: ജ്യോതിസ് പരവൂർ
2024 ൽ പുറത്തിറങ്ങിയ ഇരുന്നൂറിനടുത്ത് മലയാള സിനിമകളിൽ ഇക്കുറി ഇരുപത്തിആറോളം സിനിമകൾ വിജയിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.700 കോടി നഷ്ടമുണ്ടായി എന്നും പറയുന്നു. 2024 ൽ കാണാൻ സാധിച്ച സിനിമകളിൽ ഇഷ്ടപ്പെട്ട പത്തോളം സിനിമകളെക്കുറിച്ച് സൂചിപ്പിക്കുകയാണ്.
1. ആട്ടം

ആനന്ദ് ഏകർഷി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ ആട്ടം ‘ 2024 ലാണ് പുറത്തിറങ്ങിയത്. മികച്ച സിനിമയ്ക്കുള്ള ദേശീയഅവാർഡു കിട്ടിയതോടെ സിനിമ ഏറെ ചർച്ചചെയ്യപ്പെട്ടു. വിനയ് ഫോർട്ട്, ഷാജോൺ, സറിൻ ഷിനാസ് എന്നിവരായിരുന്നു മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നാടകസംഘത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്മാരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സറിന്റെ പ്രകടനം തന്നെയാണ് മുൻപന്തിയിൽ നിൽക്കുന്നത്. പുരുഷകേന്ദ്രീകൃത സമൂഹത്തിൽ തന്റേടത്തോടെ നിൽക്കുന്ന നാടകകട്രൂപ്പിലെ നായികയ്ക്ക് ഒരു പ്രതിസന്ധിയുണ്ടായപ്പോൾ അടുപ്പമുണ്ടെന്ന് കരുതുന്നവരുടെ പ്രതികരണത്തിന്റെ വ്യതിയാനം വിദഗ്ധമായി സിനിമ അവതരിപ്പിച്ചിട്ടുണ്ട്. കാമുകൻ പോലും കയ്യൊഴിഞ്ഞ ഘട്ടത്തിലും നായിക തളരാതെ മുന്നോട്ട് പോകുന്ന സാഹചര്യം ഒട്ടും നാടകീയതയില്ലാതെ സിനിമ ചർച്ചചെയ്തു. സാങ്കേതികഘടകങ്ങളും മികച്ചതായിരുന്നു.
2. കിഷ്കിന്ധാ കാണ്ഡം
ബാഹുൽ രമേശിന്റെ തിരക്കഥയിൽ ദിൽജിത് സംവിധാനം ചെയ്ത സിനിമയാണ് ‘കിഷ്കിന്ധാ കാണ്ഡം’. ആസിഫ് അലി, വിജയ രാഘവൻ, അപർണ്ണ ബാലമുരളി എന്നിവരുടെ പ്രകടനങ്ങൾ മികച്ചതായിരുന്നു. തിരക്കഥയുടെ സൂക്ഷ്മത കൊണ്ട് കഥാതന്തു നന്നായി മുന്നോട്ട് കൊണ്ട് പോകാൻ കഴിഞ്ഞിട്ടുണ്ട്. തിരക്കഥാകൃത്തായ ബാഹുൽ രമേശിന്റെ ക്യാമറക്കാഴ്ചകളും മുജീദ് മജീദിന്റെ പശ്ചാത്തല സംഗീതവും ഇതിവൃത്തത്തിന്റെ മൂഡ് നില നിർത്താൻ സഹായിച്ചു. പ്രമേയത്തിന് ‘ആർക്കറിയാം’ എന്ന സിനിമയുമായി സാമ്യം തോന്നാമെങ്കിലും തിരക്കഥയുടെ കെട്ടുറപ്പ് അതിനെയെല്ലാം മറികടന്നു. അപ്പു പിള്ളയായി വിജയരാഘവന്റെ പ്രകടനം എടുത്ത് പറയേണ്ടത് തന്നെയാണ്.

3. ഉള്ളൊഴുക്ക്

ക്രിസ്റ്റോ ടോമി തിരക്കഥയും സംവിധാനവും ഒരുക്കിയ ‘ഉള്ളൊഴുക്ക്’ കുട്ടനാടൻ മഴവെള്ളത്തിന്റെ പശ്ചാത്തലത്തിൽ അതിഗംഭീരമായി രണ്ട് കഥാപാത്രങ്ങളുടെ സംഘർഷത്തെ അവതരിപ്പിക്കുന്നു. ഉർവശി അവതരിപ്പിച്ച ത്രേസ്യാമ്മ എന്ന അമ്മയുടെയും അസുഖംവന്ന് മരിച്ചു പോയ മകന്റെ ഭാര്യയായി എത്തുന്ന പാർവ്വതിയുടെയും മത്സരിച്ചുള്ള അഭിനയമാണ് ചിത്രത്തിലെ പ്രധാന ആകർഷണം. സ്ത്രീകൾ ഏത് നിലയിലായാലും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളെ സിനിമ ചർച്ചചെയ്യുന്നുണ്ട്. സിനിമയുടെ ക്ലൈമാക്സിനെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടാകാമെങ്കിലും അത്തരമൊരു സാഹചര്യത്തെ മികവുറ്റ രീതിയിൽ സിനിമ പരിഗണിച്ചിട്ടുണ്ട് . സാങ്കേതികഘടകങ്ങളും സിനിമയോട് ചേർന്ന് നിന്നു.
4. മഞ്ഞുമ്മൽ ബോയ്സ്
ആദ്യസിനിമയായ ‘ജാനേ മൻ’ കൊണ്ട് പുതുമയാർന്ന അവതരണത്തിലൂടെ പ്രതീക്ഷ നൽകിയ സംവിധായകനാണ് ചിദംബരം. രണ്ടാംസിനിമയായ ‘മഞ്ഞുമ്മൽ ബോയ്സ്’ ഗംഭീരമായ തിയേറ്റർ അനുഭവമാണ് നമുക്ക് സമ്മാനിക്കുന്നത്. മലയാളത്തിൽ ഇന്നുവരെ കണ്ട സർവൈവൽ ത്രില്ലറുകളിൽ മുന്നിൽ നിൽക്കുന്നു. ഗണപതിയാണ് കാസ്റ്റിംഗ് ഡയറക്ടർ. അതിന്റെ മികവ് കാണാം. സൗബിൻ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ജീൻ ലാൽ, ചന്തു, അഭിരാം ഒക്കെ നന്നായി. ഈ സൗഹൃദസംഘം ഒപ്പം കാഴ്ചക്കാരായ നമ്മളെയും കൂട്ടുന്നു. അവരുടെ കൊടൈക്കനാൽ യാത്രയിൽ നമ്മളും വണ്ടിയിൽ കേറുന്നു. ആ മഞ്ഞിൽ നമുക്ക് കുളിരുന്നു. ആ മഴയിൽ നമ്മൾ നനയുന്നു. അവർക്കൊപ്പം നമ്മളും കമ്പ വലിക്കുന്നു. പ്രതിസന്ധി ഘട്ടത്തിൽ മനുഷ്യത്വവും സൗഹൃദവും എങ്ങനെ തിരിച്ചുവരവിലേക്ക് നയിക്കും എന്ന് തിരിച്ചറിയുന്നു. എഴുത്തിനും സംവിധായകമികവിനും ഒപ്പം ഷൈജു ഖാലിദിന്റെ ക്യാമറ, സുഷിൻ ശ്യാമിന്റെ സംഗീതം, വിവേക് ഹർഷന്റെ എഡിറ്റിംഗ് ഒക്കെ മികവുറ്റതായി. ബാല്യ കാല രംഗങ്ങളെ ചേർത്തുവെയ്ക്കുന്നത് നന്നായി. ആർട്ട് വർക്ക് ചെയ്ത അജയൻ ചാലിശ്ശേരിയുടെ കൈയ്യൊപ്പ് പതിഞ്ഞ ചിത്രം.

5. റൈഫിൾ ക്ലബ്

ആഷിഖ് അബു എന്ന സംവിധായകന്റെ ശക്തമായ തിരിച്ചുവരവാണ് ‘റൈഫിൾ ക്ലബ്’ എന്ന സിനിമയിലൂടെ കാണാനാകുന്നത്. ശ്യാം പുഷ്ക്കരൻ, ദിലീഷ് കരുണാകരൻ, സുഹാസ് എന്നിവരുടേതാണ് തിരക്കഥ. ആഷിഖ് അബുവിന്റെ വയനാടൻ ക്യാമറക്കാഴ്ചകൾ മനോഹരം. ആണുങ്ങളും പെണ്ണുങ്ങളും ചേർന്ന ഒരു റൈഫിൾ ക്ലബ്ബിനെ ചുറ്റിപ്പറ്റിയുള്ള സിനിമയാണ്. റാപ്പ് ഗായകനായ ഹനുമാൻ കൈൻഡിന്റെ (സൂരജ്) സാന്നിധ്യം നല്ല ഉണർവ് കൊണ്ടുവരുന്നുണ്ട്. സെക്രട്ടറി അവറാൻ ആയി ദിലീഷ് പോത്തൻ കസറുകയാണ്. വിജയരാഘവൻ, വാണി വിശ്വനാഥ്, വിഷ്ണു അഗസ്ത്യ എന്നിവരും നന്നായിട്ടുണ്ട്. ഉണ്ണിമായ, സുരഭി ലക്ഷ്മി എന്നിവർ മിസ്കാസ്റ്റ് ആയി തോന്നി. റെക്സ് വിജയന്റെ സംഗീതവും കഥയോട് ചേർന്നുനിന്നു. പശ്ചാത്തലത്തിലെ പുതുമ തന്നെയാണ് റൈഫിൾ ക്ലബ്ബിനെ വേറിട്ട് നിർത്തുന്നത്. തോക്കിന്റെയും വെടിയുടെയും പൂരമാണ്.
6. ഭ്രമയുഗം
‘ഭൂതക്കാല’ത്തിന്റെ സംവിധായകനായ രാഹുൽ സദാശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ‘ഭ്രമയുഗം’. പേര് സൂചിപ്പിക്കും പോലെ ഒരു മനയെ പശ്ചാത്തലമാക്കിയുള്ള ഭ്രമാത്മകമായ സംഭവങ്ങളാണ് ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുക്കിയ ഈ ചിത്രത്തിന്റെ ഇതിവൃത്തം. മമ്മൂട്ടി അവതരിപ്പിക്കുന്ന പെരുമൺ പോറ്റി, അർജുൻ അശോകൻ അവതരിപ്പിക്കുന്ന തേവൻ, സിദ്ധാർഥ് ഭരതൻ അവതരിപ്പിക്കുന്ന പാചകക്കാരൻ എന്നിവരെമാത്രം കേന്ദ്രീകരിച്ച് നടക്കുന്ന കഥ. മികച്ച പ്രകടനങ്ങൾ. ടി ഡി രാമകൃഷ്ണൻ എഴുതിയ സംഭാഷണങ്ങൾ മികവുറ്റതാണ്. അധികാരവും അടിച്ചമർത്തലും ഹിംസയും വിഷയമാകുന്ന കഥ ആധുനിക കാലത്തും പ്രസക്തിയുള്ളതാണ്. യക്ഷിയായി വരുന്ന അമൽദ ആ കഥാപാത്രത്തിന് ഒട്ടും യോജിച്ചിരുന്നില്ല. ക്രിസ്റ്റോ സേവറിന്റെ സംഗീതവും സിനിമയ്ക്ക് അനുയോജ്യം. ഷഹനാദ് ജലാലിൻറെ ക്യാമറ വർക്കും മികച്ചു നിന്നു. 2024 ലും ഇത്തരം ഒരു പരീക്ഷണത്തിന് തയ്യാറായത് വിജയം കണ്ടു.

7. ആട് ജീവിതം

ബ്ലെസ്സിയും കൂട്ടരും ഏറെക്കാലം കൊണ്ട് പണിപ്പെട്ട് ഒരുക്കിയ മരുഭൂമിയിലെ കാഴ്ചകൾ ഗംഭീരം. Lawrence of Arabia ഓർമ്മ വരും. മസറയിലെത്തിയ നജീബിന്റെ നരക ജീവിതത്തേക്കാൾ അവിടെ നിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങളെയാണ് സിനിമ ഫോക്കസ് ചെയ്തിരിക്കുന്നത്. പൃഥ്വിരാജിന്റെ മേക്ക് ഓവറിന് അഭിനന്ദനങ്ങൾ. രണ്ടാം പകുതിയിലാണ് പ്രകടനം ഒന്ന് കൂടി മികച്ചു നിന്നത്. നാട്ടിലെ ഓർമ്മകൾ വരുന്ന സീനുകൾ വളരെ സാധാരണമായിപ്പോയി. സിനിമയുടെ ടോട്ടാലിറ്റിയിൽ നിന്ന് വേറിട്ട് നിൽക്കുന്നതായി അനുഭവപ്പെട്ടു. രണ്ടാം പകുതിയിൽ നിറഞ്ഞുനിൽക്കുന്നത് ഇബ്രാഹിം കാദിരിയായി വരുന്ന ജിമ്മി ജീൻ ലുയിസും ഹക്കീമായി വരുന്ന ഗോകുലുമാണ്. അവരുടെ കോമ്പിനേഷൻ രംഗങ്ങൾ മികച്ചതായി. സിനിമയുടെ തുടക്കത്തിൽ സൗദി വിമാനത്താവളത്തിൽ വന്നിറങ്ങുന്ന ഹക്കീമിന്റെ അമ്പരപ്പും ആശങ്കയും ഗോകുൽ എന്ന നടനെ കാണിച്ചു തരുന്നു. അന്ത്യരംഗങ്ങളിലെ ദൈന്യത നമ്മളെ സ്പർശിക്കും. ഒരു വേദനയായി കൊളുത്തി വലിക്കും. മസറയിലെത്തി ഏറെ നാളുകൾക്ക് ശേഷം ഹക്കീമിനെ കാണുന്ന രംഗം ഹൃദയസ്പർശിയായി. കെ എസ് സുനിലിന്റെ മികച്ച ക്യാമറക്കാഴ്ചകൾ മരുഭൂമിയുടെ വന്യത കാണിച്ചു തരുന്നുണ്ട്. റസൂൽ പൂക്കുറ്റിയുടെ ശബ്ദലേഖനം കൊള്ളാം. എ. ആർ. റഹ്മാന്റെ സംഗീതം ചിത്രത്തോട് ചേർന്ന് നിന്നു. മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടിയുടെ കൈയ്യൊപ്പ് പതിഞ്ഞ ചിത്രമാണ്.
8. അജയന്റെ രണ്ടാം മോഷണം
സുജിത് നമ്പ്യാർ തിരക്കഥയെഴുതി ജിതിൻ ലാൽ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ‘അജയന്റെ രണ്ടാം മോഷണം’. ഒരു മുത്തശ്ശിക്കഥ പോലെ അവതരിപ്പിക്കുന്ന സാങ്കേതിക മികവും പ്രകടനങ്ങളും കൊണ്ട് ARM കണ്ടിരിക്കാവുന്ന സിനിമയാകുന്നു . കുഞ്ഞിക്കേളു, മണിയൻ, അജയൻ അങ്ങനെ മൂന്ന് കാലഘട്ടത്തിലെ വേഷങ്ങളായി ടോവിനോ തോമസ് തിളങ്ങി. മണിയന്റെ മാനറിസങ്ങൾ നന്നായി വന്നിട്ടുണ്ട്. കൃതി ഷെട്ടി, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ. ദിബു നൈനാൻ തോമസിന്റെ സംഗീതം സിനിമയ്ക്കൊരു മുതൽകൂട്ടായി. വൈക്കം വിജയലക്ഷി ആലപിച്ച ‘താഴിട്ട് ‘ഗാനം ശ്രദ്ധേയമായി. കഥയിൽ വൈകാരികമായി അതിനെ ചേർത്തുവെച്ചിട്ടുണ്ട് .ബേസിൽ ജോസഫ് മിസ്കാസ്റ്റ് ആയി തോന്നി. ജഗദീഷിന്റെയും സുരഭി ലക്ഷ്മിയുടെയും പ്രകടനം നന്നായിരുന്നു. വലിയ ബജറ്റിൽ മലയാളത്തിൽ ഇത്തരമൊരു പരീക്ഷണ ചിത്രം ആദ്യമായിട്ടാണെന്ന് തോന്നുന്നു.

9. സൂക്ഷ്മ ദർശിനി

ഡാർക്ക് കോമഡി ത്രില്ലർ വിഭാഗത്തിൽപെട്ട ചിത്രമാണ് എം സി എന്ന പേരിൽ അറിയപ്പെടുന്ന എം സി ജിതിൻ സംവിധാനമ ചെയ്ത ‘സൂക്ഷ്മ ദർശിനി ‘ എന്ന ചിത്രം. ഒരിടവേളയ്ക്ക് ശേഷമുള്ള നസ്രിയയുടെ ശക്തമായ തിരിച്ചുവരവ്, ബേസിലിന്റെ രസിപ്പിക്കുന്ന അഭിനയം എന്നിവ കൊണ്ട് ശ്രദ്ധേയമാണ് ഈ ചിത്രം. ഒരു ത്രില്ലർ സ്വഭാവം സിനിമയിലുടനീളം നിലനിർത്തിയിട്ടുണ്ട്. ക്ലൈമാക്സ് എല്ലാവര്ക്കും വർക്ക് ആകണമെന്നില്ല. നസ്രിയ, ദീപക് പറമ്പിൽ ദമ്പതികളുടെ വീട്ടിനടുത്ത് ബേസിലും അമ്മയും താമസം മാറി വരുന്നത് തൊട്ടാണ് സിനിമയുടെ തുടക്കം. ‘അമ്മയ്ക്ക് ഓർമ്മക്കുറവുള്ള അസുഖമായത് കൊണ്ട് പലപ്പോഴായി വീട് വിട്ടു പോകുന്നു .ഇക്കാര്യത്തിൽ സൂക്ഷ്മ ദർശിനിയായ നസ്രിയയുടെ സംശയങ്ങളാണ് സിനിമയെ മുന്നോട്ട് കൊണ്ട് പോകുന്നത്. നസ്രിയയുടെ അയൽക്കാരികളായ സുഹൃത്തുക്കളുടെ പിന്തുണ കൂടി ആകുമ്പോൾ അനേഷണം പുരോഗമിക്കുന്നു. സിദ്ധാർഥ് ഭരതൻ ചെയ്ത കഥാപാത്രവും രസകരമായിട്ടുണ്ട്.
10.പ്രേമലു
ഗിരീഷ് എ ഡി സംവിധാനം ചെയ്ത, ഹൈദരാബാദ് പശ്ചാത്തലമാക്കിയെടുത്ത ‘പ്രേമലു ‘കോമഡി റൊമാൻസ് ഴോണറിൽ വന്നൊരു ചിത്രമാണ്. നസ്ലീൻ, മമിത എന്നിവരുടെ രസകരമായ കോമ്പിനേഷൻ, സംഗീത്, ശ്യാം മോഹൻ എന്നിവരുടെ കോമഡി, വിഷ്ണു വിജയിന്റെ സംഗീതം എന്നീ ഘടകങ്ങൾ പ്രേമലുവിനെ മികച്ചൊരു എന്റർടൈനർ ആക്കി മാറ്റി. പഠിപ്പ് പൂർത്തിയാക്കാത്ത ലക്ഷ്യബോധമില്ലാത്ത മോഡേൺ നായകൻ, ലക്ഷ്യബോധമുള്ള ജോലിയുള്ള നായിക -ഈ ജോഡികൾ ഹൈദരാബാദിൽ ആകസ്മികമായി ഒരു കല്യാണത്തിന് പരിചയപ്പെടുന്നതാണ് സംഭവങ്ങളുടെ തുടക്കം. നസ്ലീന്റെ സ്വാഭാവികമായ സംസാര രീതിയും മമിതയുടെ സ്ക്രീൻ പ്രെസൻസും ഒട്ടും വിരസതയില്ലാതെ സിനിമയെ മുന്നോട്ട് കൊണ്ട് പോകുന്നു.

‘രോമാഞ്ച’ത്തിന്റെ സംവിധായകൻ ജിത്തു മാധവന്റെ ‘ആവേശം’ ഫഹദ് ഫാസിലിന്റെ തകർപ്പൻ പ്രകടനത്തിലൂടെയും സുഷിന് ശ്യാമിന്റെ പാട്ടുകളിലൂടെയും ഹിറ്റായ സിനിമയാണ്. ബൊഗൈൻ വില്ല, മുറ, ഗോളം, ഭരതനാട്യം, വിശേഷം, വാഴ, ഗഗന ചാരി, പെരുമാനി എന്നീ സിനിമകളും ശ്രദ്ധിക്കപ്പെട്ടു. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഒരു കൂട്ടം മലയാളസിനിമകൾ പ്രദർശിപ്പിച്ചിരുന്നു. 2024 ൽ പ്രമേയത്തിലും അവതരണത്തിലും പുതുമ കൊണ്ടു വരാൻ ശ്രമിക്കുന്ന സംവിധായകരുടെ ചിത്രങ്ങൾ ഉണ്ടായിരുന്നു. അത് മലയാള സിനിമയ്ക്കും പ്രതീക്ഷ നൽകുന്നു. ഹോളിവുഡ്, കൊറിയൻ സിനിമകൾ അനുകരിച്ച് വയലൻസിന് ഏറെ പ്രാധാന്യം കൊടുക്കുന്ന സിനിമകൾ ഇപ്പോൾ മലയാളത്തിൽ സാധാരണമായി.
കവർ: ജ്യോതിസ് പരവൂർ
ഈയിടെ ഒരു അഭിമുഖത്തിൽ മലയാളത്തിന്റെ പ്രിയ ഗായകൻ പി ജയചന്ദ്രൻ വിഖ്യാതഗായകൻ മുഹമ്മദ് റഫിയുടെ പാട്ടുകളെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.
“പ്രധാനമായും ശബ്ദത്തിൽ അടയിരിക്കുന്ന ഭാവം. അത് ജന്മസിദ്ധമാണ്. ഏത് ശ്രേണിയിൽപ്പെട്ട പാട്ടുകളെയും വരികളെയും ജ്വലിപ്പിച്ചു നിർത്താൻ അതിന് കഴിയും. അത് പോലെ ആലാപനത്തിലെ അനായാസത. ഏത് റേഞ്ചിലും എളുപ്പത്തിൽ പാടാൻ അദ്ദേഹത്തിന് സാധിക്കും. മറ്റൊന്ന്, മധുരമായ മെലഡി തന്നെ.” റഫിയുടെ കടുത്ത ആരാധകൻ കൂടിയാണല്ലോ ജയചന്ദ്രൻ.
മുഹമ്മദ് റഫിയുടെ ജന്മ ശതാബ്ദി ആഘോഷിയ്ക്കുന്ന ഈ അവസരത്തിൽ റഫിയുടെ വ്യക്തിജീവിതം, പാട്ടുകൾ, സംഗീതയാത്രയിൽ ഒന്നിച്ചുണ്ടായ മറ്റ് ഗായികാ-ഗായകന്മാർ, ഗാന രചയിതാക്കൾ, സംഗീത സംവിധായകർ, റഫിയുടെ പാട്ടുകൾ വെള്ളിത്തിരയിൽ അഭിനയിച്ച് ഫലിപ്പിച്ച നടന്മാർ എന്നിവയെല്ലാം സമഗ്രമായി അവലോകനം ചെയ്തു കൊണ്ടാണ് ജാബിർ പാട്ടില്ലം ‘സൗ സാൽ പഹ്ലെ’ എന്ന പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. സ്വാതന്ത്ര്യ ലബ്ധി, പാക്കിസ്ഥാൻ ഇന്ത്യ എന്നീ ദേശങ്ങളിലെ സംഗീതക്കൈമാറ്റങ്ങൾ, തുടങ്ങിയ ചരിത്ര സംഭവങ്ങളും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. അവതാരികയിൽ പാട്ടെഴുത്തുകാരൻ രവി മേനോൻ സൂചിപ്പിച്ചത് പോലെ, പേരിൽ തന്നെ പാട്ടുള്ള (ജാബിർ പാട്ടില്ലം) ഒരേ സമയം റഫി ആരാധകനും ചരിത്രാന്വേഷിയും ആയിട്ടുള്ളതിന് തെളിവാണ് ഈ പുസ്തകം. ഇതിലെ ഏറ്റവും ചേതോഹരമായ ഭാഗം എഴുത്താൾ എഴുതിയ ആമുഖത്തിലെ ഓർമ്മകളാണ്. കുഞ്ഞിരാമൻ മാഷിന്റെ റഫി വിശേഷണങ്ങൾ തൊട്ടുള്ള ഭാഗം പുസ്തകത്തിലേക്കുള്ള നല്ലൊരു പ്രവേശികയാണ്.

ബോളിവുഡ് സിനിമയിൽ ചുവടുറപ്പിക്കാൻ റഫി നടത്തിയ പ്രയത്നങ്ങളും സ്വഭാവത്തിലെ ലാളിത്യവും പുസ്തകത്തിൽ വിശദമായി പരാമർശിക്കുന്നുണ്ട് . റഫി സ്വരത്തിന്റെ കൂർത്ത, ലോല, നിർമ്മല സമഗ്രഭാവങ്ങളെയും ഒരളവോളം ഉപയോഗിച്ചത് ഒരുപക്ഷെ സംഗീത സംവിധായകൻ നൗഷാദ് അലി ആയിരിക്കുമെന്ന് ജാബിർ സൂചിപ്പിക്കുന്നു. ബോളിവുഡിലെ വിവിധ നായകനടന്മാരുടെ മാനറിസങ്ങൾക്ക് അനുസരിച്ചുള്ള റഫിയുടെ ആലാപനവൈവിദ്ധ്യം ഏറെ ശ്രദ്ധയാകർഷിച്ച ഘടകമാണ്.

ജാബിർ പാട്ടില്ലം
റോയൽറ്റിയെച്ചൊല്ലി ലതാ മങ്കേഷ്കരുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് മൂന്നു കൊല്ലത്തോളം റഫി-ലത യുഗ്മ ഗാനങ്ങൾ ഉണ്ടായിരുന്നില്ല. ആ സമയത്ത് ആശാ ഭോസ്ലേയുമായി ചേർന്ന് ഏറെ ഗാനങ്ങൾ പാടുകയുണ്ടായി. റഫി ഏറ്റവും കൂടുതൽ യുഗ്മഗാനങ്ങൾ പാടിയിട്ടുള്ളതും ആശയുമായി ചേർന്നാണ്. അതെ ആശ തന്നെ റഫിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ ആലാപനത്തെ ഇകഴ്ത്തി സംസാരിച്ചത് റഫിയുടെ ആരാധകരെ ചൊടിപ്പിച്ചു. ഇതിന്റെ കാരണം റഫി-ആശാ യുഗ്മഗാനങ്ങൾ ഇപ്പോഴും സംഗീതാസ്വാദകർ ഏറ്റെടുക്കുന്നുണ്ടെങ്കിലും അതിന്റെ ക്രെഡിറ്റ് റഫിയ്ക്ക് തന്നെ ലഭിയ്ക്കുന്നതാവണം എന്നാണ് ഗ്രന്ഥകാരൻ അഭിപ്രായപ്പെടുന്നത്.
എഴുപതുകളുടെ തുടക്കത്തിൽ നവ സംഗീതത്തിന്റെ അലയൊലിയിൽ റഫിയ്ക്ക് ഗാനങ്ങൾ കുറഞ്ഞതും കിഷോർ കുമാർ രാജേഷ് ഖന്നയ്ക്ക് വേണ്ടി പാടിയ ഗാനങ്ങൾ ഇൻഡസ്ട്രി കീഴടക്കിയതും, പിന്നീട് റഫിയുടെ ശക്തമായ തിരിച്ചു വരവും ആവേശത്തോടെ ജാബിർ നോക്കിക്കാണുന്നുണ്ട്.
കാലമിത്ര കഴിഞ്ഞിട്ടും റഫി ഗാനങ്ങളുടെ സൗരഭ്യം നിലനിൽക്കുന്നതിന്റെ രഹസ്യമറിയാൻ ഈ പുസ്തകത്തിലൂടെ യാത്രചെയ്യുക തന്നെ വേണം. ഇഷ്ട ഗാനങ്ങളുടെ ഒരു ലിസ്റ്റ് തന്നെ ഇതിലുണ്ട്.
ഇത് റഫിയുടെ ജീവിതവും സംഗീതവും നിറഞ്ഞ പുസ്തകമാണെങ്കിലും ബോളിവുഡ് സംഗീതലോകത്തിന്റെ വസന്തകാലത്തെക്കുറിച്ചുള്ള സമഗ്രമായ അവലോകനവുമാണ്. സംഗീത പ്രേമികൾക്ക് ഏറ്റവും ആസ്വാദ്യകരമായി വായിച്ചുപോകാൻ കഴിയുന്ന ലളിത സുന്ദരമായ ഗദ്യമാണ്. റഫിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലെ അപൂർവ്വ നിമിഷങ്ങളുടെ ചിത്രങ്ങളും ചേർത്തിട്ടുണ്ട്.
ഇ പി രാജഗോപാലന്റെ ‘ എന്റെ സ്ത്രീയറിവുകൾ ‘ എന്ന പുസ്തകം തന്റെ ചുറ്റിലുമുള്ള സ്ത്രീകളെക്കുറിച്ചുള്ള വേറിട്ട നിരീക്ഷണങ്ങളാൽ ശ്രദ്ധേയമാണ്. അവർ പ്രശസ്തിയുള്ളവരൊന്നുമല്ല, ചുരുക്കം ചിലരൊഴിച്ചാൽ മറ്റുള്ളവരൊന്നും എഴുത്താളിനോട് അടുപ്പമുള്ളവരുമല്ല. എങ്കിലും അവരിലുള്ള അന്യാദൃശമായ പ്രത്യേകതകളുടെ സൂചകങ്ങൾ നൽകുന്നുണ്ട് .
ആദ്യത്തെ ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ്
“ചിത്ര മഹേശയെപ്പറ്റി മുൻപ് കേട്ടിട്ടില്ല. ഇപ്പോൾ കാണുന്നു. നർത്തകിയാണ്. പ്രസിദ്ധയല്ല.”
ഇങ്ങനെ ചെറുകഥ പോലെ സുന്ദരമായ പരിണാമഗുപ്തി ഈ പുസ്തകത്തിലെ ലേഖനങ്ങളുടെ സവിശേഷതയാണ്.
ഷിമോഗയിലെ (ഇപ്പോൾ ‘ശിവമോഗ ‘ )രേണുകാംബികാ ക്ഷേത്രത്തിൽ വിശ്വാസവുമായി ബന്ധപ്പെട്ട് ദളിത് സ്ത്രീകൾ മലയടിവാരത്തെ വരദപ്പുഴയിൽ കുളിച്ച് രേണുകാംബികാ ക്ഷേത്രം വരെ നടക്കും. അതിന്റെ ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫറെ തടഞ്ഞയാളാണ് ചിത്ര മഹേശ.

ഇ പി രാജഗോപാലൻ
ഇ പി രാജഗോപാലൻ ഇരുപത്തൊന്ന് കൊല്ലം കണ്ണൂരിലെ വെള്ളൂർ സ്കൂളിലാണ് പ്രവർത്തിച്ചത്. ആ ഇരുപത്തൊന്ന് കൊല്ലവും മാറാത്ത അടുപ്പമുണ്ടായിരുന്ന നന്നേ കുറച്ച് അധ്യാപികമാരും അധ്യാപകരും മാത്രമേ ഉള്ളൂ.
അതിലൊരാളുടെ പേര് സാവിത്രി എന്ന തുന്നൽ ടീച്ചറാണ് അവരെക്കുറിച്ചാണ് ‘കുടുക്ക് ‘ എന്ന ശ്രദ്ധേയമായ കുറിപ്പ്. സാവിത്രി ടീച്ചറെക്കുറിച്ച് ലേഖകൻ എഴുതുന്നത് നോക്കൂ.
“തുന്നൽ ടീച്ചറായിരുന്നു. ആ ജോലി കൃത്യതയോടെ, മുഷിച്ചിലില്ലാതെ ചെയ്തുപോന്നു. തന്റെ വിഷയത്തിൽ അഭിമാനം തോന്നിയിരുന്നു. അതും സ്കൂളിലെ പ്രധാനപ്പെട്ട പ്രവർത്തനമാണ് എന്ന കാര്യത്തിൽ ടീച്ചർക്ക് സംശയമുണ്ടായിരുന്നില്ല. അതുകൊണ്ടും, തന്റെ പ്രകൃതത്തിന്റെ ഭാഗമായ പ്രസന്നത കൊണ്ടും ടീച്ചർ സ്കൂൾസമൂഹത്തിന്റെ സ്നേഹം നേടി. തങ്ങളുടെ പാഠവിഷയത്തിൽത്തന്നെ കുടുങ്ങിപ്പോവുന്ന ആളുകൾ സ്കൂളുകളിൽ സാധാരണമാണ്.സാവിത്രി ടീച്ചർ അങ്ങനെ കുടുങ്ങിപ്പോയ ഒരാളായിരുന്നില്ല. സ്കൂളിനെ സ്വന്തം നിലയിൽ സമഗ്രമായി കാണാൻ കഴിഞ്ഞിരുന്നു. സന്നദ്ധത ടീച്ചർക്കൊപ്പം എന്നും ഉണ്ടായി.കാര്യമായ പരീക്ഷ ഇല്ലാത്ത വിഷയമാണ്. എങ്കിലും ടീച്ചർ അതിനെ അവഗണിച്ചില്ല. തന്റെ ഒരു ആവിഷ്കാരമാണ് നീഡിൽ വർക്ക് (അങ്ങനെയാണ് പറയുക) എന്ന് അവർ കരുതിപ്പോന്നു.”
ഒരു ദിവസം സ്കൂളിലെ പ്രഭാതത്തിൽ ലേഖകന്റെ വയലറ്റ് ഷർട്ടിൽനിന്ന് വീണുപോയ കുടുക്ക് ,ഷർട്ട് ഊരാതെ തന്നെ വിദഗ്ദ്ധമായി തുന്നിക്കൊടുക്കുന്നുണ്ട് സാവിത്രി ടീച്ചർ. ‘സൗഹൃദം ആവിഷ്ക്കരിക്കാൻ ഒരു സൂചിയും നൂലും മതി’ ഇങ്ങനെയാണ് ലേഖകൻ ഇതിനെ വിശേഷിപ്പിക്കുന്നത്
A different language is a different vision of life. – എന്ന ഫെല്ലിനിയുടെ ഉദ്ധരണിയോടുകൂടി ആരംഭിക്കുന്ന ഒരു ഓർമമയാണ് ‘അടിവരകളും അക്കങ്ങങ്ങളും ‘ എന്ന ലേഖനത്തിലുള്ളത്. മറ്റൊരാളോട് പറയാനുള്ള കാര്യങ്ങൾ ഒരു നോവലിലോ പുസ്തകത്തിലോ അതിലെ വാക്യങ്ങൾക്ക് നമ്പർ ഇട്ട് അടയാളപ്പെടുത്തി Communication സാധ്യമാക്കുന്ന രീതിയെയാണ് ഇതിൽ പരാമർശിക്കുന്നത്.
ആ സമയത്ത് പാരലൽ കോളേജ് അധ്യാപകനായ ലേഖകൻ ,ക്ലാസിലെ ഒരു പെൺകുട്ടിക്ക് പത്മരാജന്റെ ‘പുകക്കണ്ണട ‘എന്ന പുസ്തകം വായിക്കാൻ കൊടുത്തിരുന്നു. പിന്നീട് മാസങ്ങൾ കഴിഞ്ഞ് അത് തുറന്ന് നോക്കിയപ്പോഴാണ് ആ കുട്ടി അതിൽ പല വാക്യങ്ങളിലും നമ്പർ രേഖപ്പെടുത്തിയ കാര്യം ശ്രദ്ധിച്ചത്.ആ അനുഭവത്തെക്കുറിച്ച് ലേഖകൻ എഴുതുന്നത് ഇങ്ങനെയാണ് .
“അന്നെനിക്ക് ഇരുപത്താറ് വയസ്സോ മറ്റോ ആണ്. ഇഷ്ടത്തിന്റെ മുന്നനുഭവങ്ങളില്ല. പുസ്തകം തിരിച്ചു കിട്ടിയ ദിവസമോ അതിനടുത്ത ദിവസങ്ങളിലോ ഇത് കാണാൻ ഇടവന്നിരുന്നെങ്കിൽ ഞാൻ ഏത് നിലയിലാവും ഉണ്ടാവുക എന്ന് ഇപ്പോൾ പറയാൻ കഴിയുന്നില്ല. അത് വായിക്കുമ്പോൾ വിചിത്രവും എന്നാൽ സരളവുമായ ഒരു അനുഭവത്തിന്റെ ഉള്ളിലേക്ക് വന്നപോലെ തോന്നിയിരുന്നു എന്നുമാത്രം പറയാം.”

ഒരു ട്രെയിൻ യാത്രയിൽ കണ്ട ഒരു കന്യാസ്ത്രീയുടെ കഥ ഏറെ വ്യഥയോടെ മാത്രമേ നമുക്ക് വായിക്കാൻ കഴിയുകയുള്ളു. (ആറും ഏഴും ) ഇംഗ്ലീഷ് സാഹിത്യത്തിൽ പി എച്ച് ഡി യുള്ള സിസ്റ്ററെ പ്ലസ് ടു വിനു വേണ്ടി അഭിമുഖം നടത്തിയപ്പോൾ മുൻപുള്ള അനിഷ്ടം കാരണം , റെക്ടർ അച്ചന്റെ നേതൃത്വത്തിലുള്ളവർ പരിഹസിച്ച് പറഞ്ഞയക്കുന്നു. ബോർഡിൽ പതിപ്പിച്ച ചിത്രത്തിലുള്ള ചതുരങ്ങൾ എണ്ണാൻ പറഞ്ഞപ്പോൾ അവർ എണ്ണിത്തുടങ്ങി. പിന്നീട് അഭിമുഖക്കാർ പറഞ്ഞുണ്ടാക്കിയത് , ആറ് ,ഏഴ് എന്നിവ എണ്ണുമ്പോൾ സെക്സ് ,സെമൻ എന്ന് പറഞ്ഞു എന്നാണ്. തിരസ്കാരത്തിന്റെ പൊള്ളൽ അറിഞ്ഞ് നമ്മളും ദുഖിക്കുന്നു.
വെർജീനിയ വൂൾഫിന്റെ “Literature is open to everybody … Lock up your libraries if you like; but there is no gate, no lock, no bolt that you can set upon the freedom of my mind.”എന്ന ഉദ്ധരണിയോടെയാണ് ‘അരിമാവിന്റെ അദ്ധ്യക്ഷത ‘ എന്ന കാവ്യാത്മകമായ തലക്കെട്ടിലുള്ള ലേഖനം തുടങ്ങുന്നത്. സാഹിത്യത്തെ ജീവിതത്തിൽ ഉൾക്കൊള്ളിക്കുന്ന ലീലാമ്മ ടീച്ചറെക്കുറിച്ചാണിത് “ഉണ്ണുനീലിസന്ദേശത്തിലെ വരികൾ കൂടി ചേർത്തുണ്ടാക്കുന്ന ഇഡ്ഡലിയോ ദോശയോ ആയിരിക്കും ടീച്ചർ രാവിലെ ഉണ്ടാക്കുക എന്ന് പറയാൻ തോന്നി” അരി അരയ്ക്കുമ്പോൾ ശ്ലോകം ചൊല്ലുന്ന ടീച്ചറെ കണ്ടപ്പോൾ ലേഖകന് ഉണ്ടായ വിചാരമാണിത് .മറ്റൊരിക്കൽ നടുവേദന കാരണം സ്കൂളിൽ വരാതിരുന്ന ടീച്ചറെ അന്വേഷിച്ച് വീട്ടിൽ പോയപ്പോൾ പറഞ്ഞ മറുപടി കേൾക്കൂ “നല്ല നടുവേദനയുണ്ടായിരുന്നു. ഇന്നലെ കിടന്നുകൊണ്ട് ‘കുടിയൊഴിക്കൽ ‘മുഴുവനും പതുക്കെ വെറുതെ ചൊല്ലിനോക്കി. ചില ഭാഗങ്ങൾ വീണ്ടും വീണ്ടും ചൊല്ലി. വേദന കുറഞ്ഞെങ്കിലും മാറിയില്ല. ഇന്ന് അർത്ഥം കൂടി ആലോചിച്ചുകൊണ്ട് വീണ്ടും ചൊല്ലി. വേദന ഏതാണ്ട് പോയി. നാളെ സ്കൂളിൽ വരും”ഫർഹാത്ത് ജബീർ ‘ എന്ന ദീപ്തമായ ലേഖനം ഒരു അദ്ധ്യാപികയുടെ സ്നേഹവായ്പ്പിനെക്കുറിച്ചാണ്. കിഴങ്ങ് പൊരി ഉണ്ടാക്കുമ്പോൾ കാല് പൊള്ളി ക്ലാസിൽ പോകാതിരുന്ന ലേഖകനെ കണ്ടപ്പോൾ വിവരങ്ങൾ അറിഞ്ഞ് ഒരു സ്നേഹശുശ്രൂഷ നൽകുന്ന വിധം ഹൃദയാഹരിയായി അവതരിപ്പിച്ചിട്ടുണ്ട്.
“മാഡം ബക്കറ്റിൽ നിന്ന് മഗ്ഗിൽ വെള്ളമെടുത്ത് എന്റെ തലയിലേക്ക് പതുക്കെ ഒഴിച്ചു. രണ്ടുവട്ടം അങ്ങനെ ചെയ്തു. മൂന്നാം വട്ടം വെള്ളമൊഴിക്കുന്നതിനൊപ്പം തലമുടിക്കിടയിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു. നാലാം തവണ വെള്ളമൊഴിച്ച് തല തോർത്തിത്തന്നു. ഒടുവിൽ വലത്തേ പെരുവിരൽ തന്റെ നെറ്റിയിൽ തൊട്ട് എന്റെ നെറ്റിയിൽ വെച്ചമർത്തി. വിശുദ്ധമായ ഒരു അനുഷ്ഠാനത്തിലെന്നപോലെ ഞാൻ സ്നേഹശുശ്രൂഷയിൽ പങ്കാളിയായി. മാഡം തോർത്ത് ബക്കറ്റിൽ ഇട്ട് കുതിർത്ത്, പിഴിഞ്ഞ് അയക്കോലിൽ വിടർത്തിയിട്ടു.”ഫർഹാത്ത് ജബീൻ എന്ന പേരിന്റെ അർത്ഥം ഗൂഗിളിൽ തിരഞ്ഞപ്പോൾ കിട്ടിയ അർത്ഥം , സന്തോഷത്തിന്റെ നെറ്റിത്തടം എന്നാണ്.”
ഈ അറിവ്. ആ അധ്യാപികയോടുള്ള നമ്മുടെ സ്നേഹ ബഹുമാനങ്ങൾ വർദ്ധിപ്പിയ്ക്കുന്നു. ഉപാധികളില്ലാത്ത സ്നേഹത്തിന്റെ വിവിധ രൂപങ്ങൾ ഈ ലേഖനങ്ങളിൽ വായിച്ചറിയാം. സാമ്പ്രദായികമായ പെരുമാറ്റങ്ങളെ കുടഞ്ഞെറിഞ്ഞുകൊണ്ടാണ് പല പരിചയപ്പെടുത്തലുകളും നമ്മുടെ ഉള്ളിൽ പ്രവേശിക്കുന്നത്. മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് എൻ എസ് മാധവനാണ്.