ഒരു പാവയുടെ മയക്കം
കാലൊടിഞ്ഞ കണ്ണടയാണ്,
മുഖത്തിരിക്കുന്നില്ല,
ചില്ലിലെ ചിലന്തി വല
ഭൂപടമടർത്തി,
രണ്ടു കൃഷ്ണമണികൾ കാഴ്ച്ചകളിലേക്ക്
ഇറങ്ങിയുരുളാൻ തുടങ്ങിയിരിക്കുന്നു
മഞ്ഞു തിന്നുന്ന പർവ്വതങ്ങളും,
പനിച്ചു കിടക്കുന്ന പ്രദേശങ്ങളും കടന്നു,
ക്ഷീണിച്ചൊടുവിൽ,
പക്ഷികൾക്കു ചിറകും
മൃഗങ്ങൾക്കു പല്ലും
മരങ്ങൾക്കു വേരും
മുളയ്ക്കുന്നതിനു മുൻപുള്ള
പ്ലേറ്റുകളുടെയതിർത്തിഭേദിച്ചു,
ഭ്രൂണാവസ്ഥയിലെന്നോ മൃതിയടഞ്ഞൊരു ഭൂഖണ്ഡത്തിലെ
കണ്ണുകൾ ചിതലരിച്ചു പോയ പഴുത്തുപഴക്കമായൊരു കുഞ്ഞുമരപ്പാവയിലുറങ്ങി
കവിത
അയാളടുക്കളയില്‍ വരുമ്പോള്‍
അടുക്കള നിശ്ശബ്ദമാകും.
പാത്രങ്ങള്‍ പാത്രങ്ങളാകും.
അവ അവരുടെ ഭാഗം
നന്നായഭിനയിക്കും.
വെള്ളം വെള്ളമാകും.
വീഞ്ഞാകാനുള്ള കൊതി
അടക്കിപ്പിടിക്കും.
ചിരവ കുറച്ചു കൂടി ഗൗരവപ്പെടും.
ഒച്ച പുരുഷന്റേതാവും.
മിക്സിയോ ഗ്രൈന്ററോ
ഒച്ച അടക്കിപ്പിടിക്കാന് നോക്കും,
ചിരിയമര്‍ത്താനാവാതെ.
ഗ്യാസടുപ്പിന് ചിരി പൊട്ടും.
തീയില്‍ നീലിമ കൂടും.
കത്തി സ്വയം മൂര്‍ച്ചപ്പെടും.
പാല് തിളച്ചുയരും.
ചായക്ക് കടുപ്പം കൂടും.
മുളകിന് കണ്ണു ചോക്കും.
കല്ലുപ്പും വേഗമലിയും.
കടുക് ചാട്ടം കുറയ്ക്കും.
കുക്കറിന്റെ വിസിലുകള്‍ക്ക്
നീളം കൂടും.
പാകപ്പെട്ടതെല്ലാം
ഒരേ പാത്രത്തിലേക്ക്
വിളമ്പിവെച്ച്
വെച്ച പാത്രങ്ങളെല്ലാം കഴുകി
അവരവരുടെയിടങ്ങളിലൊതുക്കി
കഴിക്കാനെടുക്കുമ്പോള്‍
മറ്റു പാത്രങ്ങള്‍
തങ്ങളെയവഗണിച്ചതില്
സങ്കടപ്പെടും.
അയാള്‍ അടുക്കളയില്‍ നിന്നു
മാറുമ്പോള്‍
പാത്രങ്ങള്‍ നിശ്ശബ്ദം
കലമ്പിത്തുടങ്ങും.
എല്ലാമവളോട് പറയാമെന്ന്
കാത്തിരിക്കും.
കവർ: സി . പി . ജോൺസൺ
ഒരുവന്റെ
കാൽച്ചവിട്ടേറ്റ്
ഉയിർക്കാമെന്നു മോഹിച്ചു
കായാലോരത്തവൾ!
വിധിയെ പഴിച്ചില്ല
വിധിച്ചവനോട് കയർത്തില്ല
ജലസമാധിയിൽ
കായലോരത്ത്
നീണ്ടു നിവർന്ന് നിർമ്മമരായി
സമയമായില്ലെന്നകന്ന്
പരിത്യാഗമൂർത്തികൾ
വഴുക്കലെന്ന്
തൊട്ടുതൊടാതെ അകലംകുറിച്ചു
ഉടൽപ്പെരുക്കം കണ്ടുകണ്ട്
ചെത്തമേറെയെന്നടിപടലം
ഉഴിഞ്ഞു മറയുന്നവർ
അകന്നകന്ന്
ഒളികണ്ണാലൊപ്പുന്നവർ
പതിഞ്ഞ കാൽവെപ്പോടെ
ഇരുണ്ടു മറയുന്നവർ
സമയമായില്ലെന്നൂക്കറിയിച്ച്
നേർനിരയിലഹങ്കരിച്ച്
സർവസംഗപരിത്യാഗികൾ
ഒടുക്കം
ഉടലുറഞ്ഞൊരു വിതുമ്പൽ
“ഒഴിഞ്ഞു പോകട്ടെ
ഒരുവന്റെ കാൽച്ചവിട്ടേ-
റ്റുയിർക്കേണ്ട.. വേണ്ട”
കാലം
കടന്നുപോകുന്നു
അവളനന്തമാം
ജലസമാധിയിൽ
കവർ: ജ്യോതിസ് പരവൂർ
ചങ്ങല
അവൻ മധുരമായി പാടി.
പാട്ടിനൊത്തവൾ ചുവടുവെച്ചു.
നൃത്തം മുറുകിയപ്പോൾ അവളും ചലനങ്ങളും ലയിച്ചൊന്നായി.
നൃത്തച്ചുവടുകൾ നിയന്ത്രിക്കാനാവാതെ, പാട്ടിൽ നിന്നപ്പോൾ ചങ്ങലകൾ ഇറങ്ങി വന്നു.
താലി
കഴുത്തുനീട്ടുന്നേരം അവന്റെ കണ്ണുകളിൽ താലിമാലയുടെ പ്രതിബിംബം കണ്ടു.
ആ സ്വർണ്ണത്തിളക്കം ചുറ്റുംനിന്ന ആയിരം കണ്ണുകളിൽ വീണ് പെറ്റുപെരുകവെ,
കഴുത്തിലൊരു ചങ്ങലയുടെ കനം തൂങ്ങി.
ഞാൻ തലകുമ്പിട്ടു.
ശക്തി
എന്റെ നിഴലിൽ നിന്നവൾ മാറി നിന്നു.
ഞാൻ പുരികക്കൊടിയുയർത്തി.
“നിഴലെങ്കിലും വേണ്ടേ സ്വന്തമായിട്ട്…” – അവളുടെ മുഖത്തപ്പോൾ സൂര്യനുദിച്ചു.
കവർ: ജ്യോതിസ് പരവൂർ
എന്താണ് പെണ്ണേ, നീ
കറുത്തിരിക്കണത്.
എന്താണ് പെണ്ണേ, നീ
തടിച്ചിരിക്കണത്.
എന്താണ് പെണ്ണേ, നീ
ഉറക്കെ ചിരിക്കണത്.
എന്താണ് പെണ്ണേ, നീ
തുട കാട്ടണത്.
എന്താണ് പെണ്ണേ, നീ
മംഗലം കഴിക്കാത്തത്.
എന്താണ് പെണ്ണേ, നീ
പെറാതിരിക്കണത്.
എന്താണ് പെണ്ണേ, നീ
കാല് കേറ്റി ഇരിക്കണത്.
എന്താണ് പെണ്ണേ, നീ
ജീന്‍സിട്ട് നടക്കണത്.
എന്താണ് പെണ്ണേ, നീ
ലിപ്സ്റ്റിക് പുരട്ടണത്.
എന്താണ് പെണ്ണേ, നീ
രാത്രി കറങ്ങണത്.
എന്താണ് പെണ്ണേ,
നീ തുറിച്ചിങ്ങു നോക്കണത്.
കവര്‍: സി.പി. ജോണ്സണ്
