പൂമുഖം LITERATUREകവിത പദവിളക്ക്

പദവിളക്ക്

 

രാത്രി
അച്ഛൻറെ അടയാളം
ഒരു ടോർച്ചായിമാറും

ഇരിക്കുമ്പോൾ വലംകയ്യ്
നടക്കുമ്പോൾ മൂന്നാംകണ്ണ്
കിടക്കുമ്പോൾ വിശ്വാസം

കറൻറുണ്ടെങ്കിലും
ടോർച്ചിൻറെ ബലത്തിൽ
അച്ഛൻ കൂടുതൽ വെളിച്ചപ്പെടും

ആ വെളിച്ചത്തിൽ
ശ്ളോകച്ചെല്ലം തുറന്ന്
വാക്കടയ്ക്ക മൊരികളഞ്ഞ്
പാകത്തിൽ വെട്ടിനുറുക്കിയതും കൂട്ടി
തളിർവെറ്റില സ്നേഹം തേച്ചുതരും

വികെജിയും പ്രേംജിയും കെഎൻഡിയും
ഒപ്പം മുറുക്കാനിരിക്കും

ഗാന്ധിയും നെഹ്രുവും ഇഎംഎസും
തിരക്കിനിടയിലും
പറയാനുള്ളത് പറഞ്ഞുപോകും

വി ടി വിടർന്നുചിരിച്ച്
ഇരുട്ടിനെ ഭേദിക്കും

ഈച്ചരവാരിയർ
മകനെയും കൂട്ടിവരും

അവർ പറഞ്ഞതൊക്കെ
മനസ്സിലായതിനാലാവണം,
ഉറങ്ങുന്നതിനുമുൻപ്
അദ്ദേഹം ഒറ്റയ്ക്കിരുന്ന്
ഒന്നുകൂടി മുറുക്കും.

അന്ന്
ഒരു വേനൽക്കാലരാത്രി
പതിവുതെറ്റിച്ച്
അച്ഛൻ
ടോർച്ചെടുക്കാതെ പുറത്തിറങ്ങി.

Comments
Print Friendly, PDF & Email

ഇടുക്കി സ്വദേശി, താമസം ബഹ്‌റൈനിൽ. നവ മാധ്യമങ്ങളിൽ സജീവം. ആനുകാലികങ്ങളിൽ എഴുതാറുണ്ട്. സമകാലിക വിഷയങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുന്നു.

You may also like