മലയാളനാട്
ഒരു വിഷയത്തെ ആവശ്യത്തിൽ അധികം ബഹളമയമാക്കി നിലനിർത്തുകയും അത് പരിഹരിക്കാതെ നീട്ടിക്കൊണ്ടു പോകുകയും ചെയ്യുക എന്ന പരമ്പരാഗത രാഷ്ട്രീയ ശൈലിയാണ് കിഴക്കമ്പലത്ത് കാണപ്പെടുന്നത്. കിറ്റെക്സ് കമ്പനി അന്തരീക്ഷ മലിനീകരണം നടത്തുന്നുണ്ടെങ്കിൽ അത് കൃത്യമായി കണ്ടെത്താനും നടപടികൾക്ക് തുടക്കമിടാനും ഇവിടുത്തെ പൊല്യൂഷൻ കൺട്രോൾ ബോർഡ് എന്തിനാണ് ഇത്രയധികം വൈകുന്നത്? അതല്ല, സാബു ജേക്കബും 20 ട്വൻറിയും രാഷ്ട്രീയ തലവേദന സൃഷ്ടിക്കുന്നുണ്ടെങ്കിൽ അതിന് പൊള്യൂഷൻ എന്നല്ല പറയുന്നത്. അത്തരം തലവേദന ഏതെങ്കിലും രാഷ്ട്രീയ കക്ഷികൾക്ക് ഉണ്ടാകുന്നുണ്ട് എങ്കിൽ അതിൻറെ പരിഹാരത്തിന് ജനാധിപത്യ രാഷ്ട്രീയമാണ് ഉപയോഗിക്കേണ്ടത്. അല്ലാതെ പരമ്പരാഗത ശക്തി രാഷ്ട്രീയ കളരിയിലെ പടക്കുറുപ്പന്മാർ പൂഴിമണ്ണിളക്കി കളിക്കുകയും അതിൽ കുളിക്കുകയുമല്ല വേണ്ടത്. ഈ വിഷയം ഇവിടെയുള്ള ജനങ്ങളുടെ കൂടി വിഷയമാണ്. ഒരു വ്യവസായ സ്ഥാപനം നിയമാനുസൃതമല്ല നടക്കുന്നത് എന്നുണ്ടെങ്കിൽ കൃത്യമായ നടപടി വേണമെന്ന് തന്നെ നാട്ടുകാർ പറയും. അതല്ല, ആ സ്ഥാപനം നിയമാനുസൃതമാണ് നടക്കുന്നത് എങ്കിൽ അവിടെ മൂന്നാന്തരം കയ്യാങ്കളി വേണ്ടെന്നും ജനം ആവശ്യപ്പെടും.
അതിനാൽ, ചില ചോദ്യങ്ങൾ ജനത്തിന് സർക്കാരിനോട് ചോദിക്കാനുണ്ട്.
1. ഇത് വരെ നടന്ന റെയ്ഡുകളിൽ അന്തരീക്ഷ മലിനീകരണ സംബന്ധമായ തെളിവുകൾ ലഭ്യമാണോ?
2. കൃത്യമായ തെളിവുകൾ ഉണ്ടെങ്കിൽ അവയുടെ അടിസ്ഥാനത്തിൽ കമ്പനിക്ക് നോട്ടീസുകൾ നൽകിയോ?
3. വ്യവസായ വകുപ്പിൻറെയോ തൊഴിൽ വകുപ്പിൻറെയോ നിഷ്കർഷകൾ പാലിക്കപ്പെടുന്നില്ല എന്നതിന് എന്തെങ്കിലും തെളിവുകൾ ഉണ്ടോ?
4. ഉണ്ടെങ്കിൽ അവയുടെ അടിസ്ഥാനത്തിൽ കമ്പനിക്ക് നോട്ടീസുകൾ നൽകിയോ?
5. മേൽ പറഞ്ഞിട്ടുള്ള നോട്ടീസുകൾക്ക് മറുപടി ലഭിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ അതിന് എത്ര നാൾ കാലാവധി അനുവദിച്ചിട്ടുണ്ട്?
ഇനി, സാബു ജേക്കബ്ബിനോട് ചില ചോദ്യങ്ങൾ.
1. താങ്കൾക്ക് സ്ഥാപനം നടത്തുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ സർക്കാരൻറെ ഭാഗത്ത് നിന്നും എന്ത് ഇടപെടലാണ് ഉണ്ടായിട്ടുള്ളത്?
2. പൊല്യൂഷന് കൺട്രോൾ ബോർഡ്, വ്യവസായ വകുപ്പ്, തൊഴിൽ വകുപ്പ് എന്നിവയുടെ ഭാഗത്ത് നിന്ന് റെയ്ഡുകൾ സ്വാഭാവികമാണ്. അത് അസാധാരണമായ വിധത്തിൽ, അതായത് സ്ഥാപനത്തിൻറെ സുഗമമായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയോ പ്രതികൂലമായി ബാധിക്കുകയോ ചെയ്യുന്ന വിധത്തിലാണ് നടന്നിട്ടുള്ളത് എന്ന് താങ്കൾ കരുതുന്നുണ്ടോ?
3. ഉണ്ടെങ്കിൽ അതിനെതിരെ താങ്കൾക്ക് സർക്കാരിൽ നേരിട്ടും അല്ലെങ്കിൽ നിയമ പരമായും നടപടി സ്വീകരിക്കാം എന്നിരിക്കെ പരമ്പരാഗത രാഷ്ട്രീയത്തിൻറെ അതേ നാണയത്തിൽ മറുപടി കൊടുക്കുന്നത് എത്രത്തോളം ഉചിതമാണ്?
4. താങ്കളുടെ സ്ഥാപനം താങ്കളുടേത് തന്നെയാണ്. അത് എപ്പോൾ വേണമെങ്കിലും താങ്കൾക്ക് അടയ്ക്കാം, അല്ലെങ്കിൽ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് മാറ്റാം. എന്നാൽ അത് ഒരു വെല്ലുവിളി ആയി ഉയർത്തുന്നത് ഒരു കോർപറേറ്റ് സമ്മർദ്ദ തന്ത്രവും പണാധിപത്യ പ്രവണതയുമായി തന്നെ ജനം കണക്കാക്കുവാൻ സാധ്യതയുണ്ട്. അതിനാൽ അതിന് പകരം താങ്കൾ മുൻകൈ എടുത്ത് സ്ഥാപിച്ച 20 ട്വൻറി എന്ന പ്രസ്ഥാനത്തിന് അനുയോജ്യമായ മാന്യത താങ്കളുടെ പ്രതികരണങ്ങളിൽ ഉണ്ടായിരിക്കണം എന്ന് ജനം ചിന്തിച്ചാൽ അതിൽ തെറ്റുണ്ടോ?
പോസ്റ്റർ ഡിസൈൻ : ജ്യോതിസ് പരവൂർ
എന്തുകൊണ്ട് തൻറെ സജീവപൊതുപ്രവർത്തനകാലത്തുണ്ടായ എല്ലാ യുദ്ധങ്ങളിലും ഗാന്ധി പക്ഷം ചേർന്നു , ഒരു അഹിംസാവാദിയ്ക്ക് അതു സാദ്ധ്യമാണോ എന്നത് അദ്ദേഹം ജീവിച്ചിരിക്കുമ്പോഴും കൊല്ലപ്പെട്ടതിനുശേഷവും ഉയർന്നുകേട്ടിരുന്ന, ഇപ്പോഴും കേൾക്കുന്ന ഒരു ചോദ്യമാണ്. വൈരുദ്ധ്യം എന്ന വാക്കിൽ തന്നെ ഹിംസയുടെ അംശമുണ്ട്. ശത്രുത , വിരോധം തുടങ്ങിയ അർത്ഥങ്ങളുള്ള വൈരം എന്ന വാക്കിൽനിന്നും ഉളവാകുന്നതാണ് വൈരുദ്ധ്യം എന്ന വാക്ക്. ഗാന്ധിയിലെ വൈരുദ്ധ്യത്തിൽ അതിനാൽ ഹിംസയുണ്ട് . അതദ്ദേഹത്തിന് അറിയാമായിരുന്നൂ താനും. അതായിരുന്നു അദ്ദേഹത്തിനെ അലട്ടിയിരുന്ന ഉത്തരം കിട്ടാത്ത ചോദ്യം. ഇത്തരം ഒരു ചിന്തയിലേക്ക് എന്നെ കൊണ്ടുപോയത് ഇന്നുരാവിലെ വായിക്കാനിടയായ ഒരു ബാലാമണിയമ്മക്കവിതയാണ്.

കഴിഞ്ഞ ദിവസം ഒരു ചെറുപ്പക്കാരൻ എന്നോടു ചോദിച്ചു , ഗാന്ധിയിലൊക്കെ ഇപ്പോൾ പുതിയ തലമുറയ്ക്ക് എന്തുതാൽപര്യം, അതൊക്കെ പഴയകാര്യങ്ങളല്ലേ ? ഞാൻ മറുപടി പറഞ്ഞു : “ഗാന്ധി പഴയതാണെങ്കിൽ ഹാരപ്പൻ നാഗരികതയേയും , മെസോപ്പൊട്ടാമിയൻ നാഗരികതയേയും നാം എന്തുവിളിക്കും ? കാലം , സമകാലികം എന്നതൊക്കെ നാം ഉപയോഗിക്കുന്ന അളവുകോലിനനുസരിച്ച് മാറും ….ക്രിസ്തുവിനുമുൻപുള്ള അയ്യായിരം വർഷങ്ങളിൽ മാത്രം അന്വേഷണം നടത്തുന്ന ഒരു ചരിത്രകുതുകിയ്ക്ക് ക്രിസ്തു എന്നയാൾ നമ്മുടെ ടോവിനോ തോമസിനെ പോലെ ഒരു പുതിയ താരമാണ് . അങ്ങനെ നോക്കുമ്പോൾ ഗാന്ധി ആധുനികനല്ലെ?
ബാലാമണിയമ്മയുടെ മഹാവീരൻ എന്ന കവിത ഇന്നുരാവിലെ വായിക്കുകയായിരുന്നു . ഗാന്ധിയിലെ ജൈനസ്വാധീനം നമുക്കറിയാവുന്നതാണ്. എന്നാൽ ഈ മനോഹരകവിതയിൽ ഗാന്ധിയിലെ വിരുദ്ധാംശങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്ന ചില വരികളുണ്ട് . 1981 ൽ ഇറങ്ങിയ നിവേദ്യം എന്ന സമാഹാരത്തിലെ കവിതയാണിത്. നമ്മെ ചിന്താവിഷ്ടരാക്കുന്ന കൃതികളാണല്ലോ ബാലാമണിയമ്മയുടേത് . ഈ കവിത നിത്യജീവിതത്തിലെ വൈരുദ്ധ്യങ്ങളെ നോക്കുകയാണ്. അവയെ വായിക്കുവാൻ ബാലാമണിയമ്മ ഉപയോഗിക്കുന്ന ഒരു കണ്ണട മാത്രമാണ് മഹാവീരൻ. “പ്രാകൃതാനഘചര്യകൈക്കൊൾകിലും
ദേഹബോധം പുലർത്തുന്നവർ ഞങ്ങൾ
നിദ്ര , ഭക്ഷണം , ശീതോഷ്ണബാധയിൽ
നിന്നു രക്ഷയുമാഗ്രഹിക്കുന്നവർ.
വാഴ്വിലിവിടെക്കലങ്ങിക്കറങ്ങുന്നു” ……
ഇതായിരുന്നു ഗാന്ധിയുടെ പ്രതിസന്ധി. ദേഹബോധം അലട്ടിയിരുന്നു , നിദ്ര അലട്ടിയിരുന്നു , ഭക്ഷണം അലട്ടിയിരുന്നു …ഗാന്ധിയുടെ ധർമ്മസങ്കടത്തിന് ബാലാമണിയമ്മ മഹാവീരനിലൂടെ പറയുന്ന ഒരു മറുപടിയുണ്ട് : “
ആരിലും പരുക്കേശാതെ കയ്യാളാ-
നാവുകില്ലെന്നോ കർമ്മചക്രത്തിനെ?”
മനുഷ്യരുടെയിടയിലാണ് നിങ്ങളുടെ കർമ്മമണ്ഡലമെങ്കിൽ വൈരുദ്ധ്യം അതിന് സഹജം. മനുഷ്യരെ ഉപേക്ഷിച്ച് മലമുകളിലേക്ക് പോയി ധ്യാനനിരതനാകാൻ തയ്യാറാകാതിരുന്ന ഗാന്ധി അനുഭവിച്ച കർമ്മസങ്കടം അവസാനിക്കുന്നത് ആഗ്രഹിച്ചാഗ്രഹിച്ച് അദ്ദേഹം ക്ഷണിച്ചുവരുത്തിയ ദേഹത്യാഗത്തിലൂടെയാണ് . ബാലാമണിയമ്മയുടെ കവിതയിൽ ഗാന്ധിയില്ല. അതെൻറെ വായനയാണ് . കവിത വായിച്ചുതീർന്നപ്പോൾ ഒരു വാഗർത്ഥസങ്കടം കൂടി … മഹാവീരനിലും ‘വൈരം’ എന്ന വാക്കിലേക്ക് നീളുന്ന വീരശബ്ദമില്ലേ ?
എസ് . ഗോപാലകൃഷ്ണൻ 27 ഏപ്രിൽ 2021
സപ്തസ്വര മണ്ഡപത്തിലെ ശിലാമയ വടിവുകളിൽ നിന്ന് ഉതിരുന്ന നിസ്വനം പോലെയും ഗംഗയുടെ മഹാപ്രവാഹ ഗതി പോലെയും ഒരു കവിത – ഷെഹ് നായ്.
” ആ നിഷാദങ്ങൾ ഹിമധാമ സാനുവിൻ
ഗോമുഖമായതും ധൈവതങ്ങൾ
നാദ ധാരാധരങ്ങളായുള്ളിൽ വർഷിച്ചതും
ഏകാന്തത തൻ ധനുർ വീണയിൽ ഷഡ്ജ
താര സ്ഫുലിംഗം ശ്രുതിയിൽ നിറഞ്ഞതും
ഗാന്ധാര നിസ്വനം ഖിന്നമാം രാവിനെ
മേഘമിന്നാട്ടത്തിൽ മുക്കിയതുമറി-
ഞ്ഞേകാംബരനായിജീവനധാര തൻ
ദേശാന്തരം ഞാൻതിരയാനൊരുങ്ങുന്നു..”
( ഷെഹനായ് – പി ടി. നരേന്ദ്ര മേനോൻ )
ആയിരം പൂർണചന്ദ്രന്മാരെ കാണുമ്പോഴാണ് ഒരാൾ ശതാഭിഷിക്തനാകുന്നത്. ജീവിതത്തിലെ സൂര്യാസ്തമയങ്ങളും ചന്ദ്രോദയങ്ങളും കാണാൻ കഴിയുന്നവൻ കവി കൂടിയാവുമ്പോൾ നാം ആദരപൂർവം ആ വാക്കുകൾക്ക് ചെവിയോർക്കും. കവി പി ടി നരേന്ദ്ര മേനോന്റെ ശതാഭിഷകം കഴിഞ്ഞു ഒറ്റപ്പാലത്തിന്റെ സ്വന്തം ബാബുവേട്ടൻ. നമ്മുടെ ആസ്വാദന സംവേദന ശീലങ്ങൾ കുട്ടിക്കാലത്താണ് തളിരിടുന്നത്. അങ്ങനെയെങ്കിൽ എന്റെ ബാല്യകൗമാരങ്ങൾ നിളാനദിയും അനങ്ങൻ മലയും അതിരിടുന്ന ഒറ്റപ്പാലത്താണ് നാമ്പിട്ടത്. പാലാട്ട് റോഡിലെ കയറാട്ട് എന്ന നരേന്ദ്രമേനോന്റെ ഭവനം സഹൃദയരുടെ അതിഥിമന്ദിരം കൂടിയായിരുന്നു. അവിടെ കവിതയും സംഗീതവും എപ്പോഴും മന്ദ്രമായി മിഴി നീർത്തി. അക്കാലത്ത് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചു വന്ന നരേന്ദ്രമേനോന്റെ കവിതകൾ പലയാവർത്തി വായിച്ചുനോക്കും. പിടി തരാത്ത എന്തോ ഒന്ന് ആ വരികൾക്കുള്ളിൽ ഒളിച്ചു നിന്നിരുന്നു. അത് സംസ്കൃത പദബഹുലമായ ഭാഷയാണോ അതോ വള്ളുവനാടൻ മണ്ണിൽ നീരോടിയ നാടോടിത്തമാണോ എന്ന് തിരിച്ചറിയാനുള്ള പാകം എത്തിയിരുന്നില്ല. ഒന്നറിയാം ഏതോ ഒരദൃശ്യ ബന്ധം കവിയുമായി മുളപൊട്ടിയിരുന്നു. കയറാട്ടെ വീട്ടിൽ നിന്നും വിളിപ്പാടകലെ പാലാട്ട് റോഡിലെ ഒരിടവഴി അവസാനിക്കുന്നിടത്തായിരുന്നു ഞങ്ങളുടെ വീട്. കണ്ണാടി മാളിക എന്ന് വിളിച്ചിരുന്ന ഞങ്ങളുടെ ആ വലിയ ഭവനത്തിൽ നരേന്ദ്രമേനോന്റെ മൂത്ത സഹോദരി വളരെ നാൾ താമസിച്ചിരുന്നുവത്രേ. പിൽക്കാലത്തു് വെങ്ങേരി ശിവക്ഷേത്രത്തിനടുത്തുള്ള മറ്റൊരു വീട്ടിൽ താമസിക്കുന്ന കാലത്താണ് വേശമണി ഏടത്തി അകാലത്തിൽ ജീവൻ വെടിഞ്ഞത്. അദൃശ്യനും അശരീരിയുമായ മൃത്യു അന്നേ നരേന്ദ്രന്റെ ഉള്ളകത്തിൽ ജനിമൃതിയെ ക്കുറിച്ച ആധിയായി കുടികൊണ്ടിരിക്കാം. ഇത്രയും പറഞ്ഞത് ആ കവിതകളുടെ ബലരേഖയിലേക്ക് വിരൽ ചൂണ്ടാനായിരുന്നു എന്ന് മനസ്സിലാക്കുമല്ലോ.കവിത്രയത്തിന്റെ കളരിയിൽ തന്നെയാണ് നരേന്ദ്രനും നിലത്തെഴുത്ത് നടന്നിട്ടുള്ളത്. പാരമ്പര്യത്തിന്റെ ശക്തി തേടുന്ന അക്കാലം ജിയുടെയും പി യുടെയും ശ്രീയുടെയും ജൈവധാരയാൽ സമ്പന്നമായിരുന്നു. ശങ്കരക്കുറുപ്പിന്റെ ശ്രാന്തമായ കാവ്യാംബരവും കുഞ്ഞിരാമൻ നായരുടെ ധാരാവാഹിയായ വാക്കുകളുടെ നടനവും വൈലോപ്പിള്ളിയുടെ കാവ്യകല നൂപുരമണിഞ്ഞ മഴച്ചാർത്തും നരേന്ദ്രന്റെ കവിതാരചനയിൽ പശ്ചാത്തല സൌന്ദര്യം തീർത്തിരിക്കാം. എന്നാൽ ജീവിതമെന്ന കടംകഥയുടെ വേനൽ പ്പാടത്ത് വിത്തും വിയർപ്പും തൂകിയ വള്ളുവനാടിന്റെ കവി ഇടശ്ശേരിയോടാണ് നരേന്ദ്ര മേനോന്റെ കവിതകൾക്ക് കൂടുതൽ അടുപ്പം. പൊട്ടിച്ചൂട്ട് എന്ന ആ ഒരൊറ്റ പ്രയോഗം മതി ഈ കവിയുടെ ഉൾക്കാമ്പ് തൊട്ടറിയാൻ. വാഗ് വനങ്ങൾക്ക് തീ കൊടുക്കുന്ന രചനാവിദ്യയാണ് അദ്ദേഹം പരീക്ഷിച്ചത്. മണ്ണടരുകളിൽ നിന്നും ഉയിർത്തുവരുന്ന അസ്ഥികളുടെ ജീവതാളം ആ കവിതകളെ തോറ്റിയുണർത്തി. ഒട്ടും ജനകീയനായ കവിയല്ല അദ്ദേഹം. ചാത്തൻ കണ്ടാരമ്മ , ശ്രീ പുള്ളോർ കുടം കൊണ്ട് പോലുള്ള നാടോടി വിരുത്തങ്ങളുടെ രസനീയത മറന്നല്ല പറയുന്നത്. മലയാളകവിതയുടെ പഠിതാക്കൾക്ക് കൗതുകമുള്ളൊരു അന്വേഷണം സാധ്യമാക്കുന്നുണ്ട് നരേന്ദ്രമേനോന്റെ കാവ്യജീവിതം. വിരലിൽ എണ്ണാവുന്ന കൃതികളിൽ ആറ്റിക്കുറുക്കിയ പദങ്ങൾ കൊണ്ടെഴുതിയ കളമെഴുത്താണ് ആ കവിതകൾ. നിളയിൽ വീണലിഞ്ഞ നിലാവ് ആ കവിതകളിൽ സാന്ദ്രമായി നിൽപ്പുണ്ട്. കുന്നിറങ്ങി പാടം താണ്ടിയെത്തുന്ന പൂരക്കാറ്റിന്റെ ഉന്മാദവും നിർത്താതെ പെയ്യുന്ന കാലവർഷത്തിന്റെ പായ്യാരവും ചാറ്റൽ മഴയുടെ പതം പറച്ചിലും ജീവിതമെന്ന രഹസ്യത്തിന്റെ അന്തം മറിച്ചിലും അതിലുണ്ട്. നീതിബോധത്തിന്റെ ജ്വാലയാണ് അതിന്റ ശക്തി. കർമം കൊണ്ട് അഭിഭാഷകനായ കവി തികച്ചും അഭിജാതമായൊരു പാരമ്പര്യത്തിലാണ് ജനിച്ചത്. ഭൗതികമായ ഇല്ലായ്മകൾ അദ്ദേഹത്തെ വേട്ടയാടിയില്ല. സമ്പന്നമായൊരു സൗഹൃദവലയം എന്നും അദ്ദേഹത്തിന് തുണ നിന്നു. കവിത, ആധിഭൗതികമായ ഒരന്വേഷണത്തിന്റെ കെടാത്ത തീനാളമായി എന്നും ഈ കവി ഉള്ളിൽ സൂക്ഷിച്ചു.
അഥവാ എന്തുണ്ടായിട്ടാണ് സിദ്ധാർഥൻ എല്ലാം ഇട്ടെറിഞ്ഞു പോയത്? എന്തില്ലാഞ്ഞിട്ടാണ് ഒരാൾ അർഥം തേടി ഉൾവലിഞ്ഞു പോകുന്നത്?ജീവന്റെ അർഥം സിദ്ധിക്കുമ്പോഴേ അയാൾ ബുദ്ധപഥത്തിൽ എത്തൂ. അതുവരെ അവിരാമമായ തേടൽ മാത്രം.കവികർമത്തിന് അതിലും വലുതായി മറ്റെന്തുണ്ട്?
ആയിരം പൂർണചന്ദ്രോദയം കണ്ട കണ്ണിനും കവിക്കും കൂപ്പുകൈ. നിറഞ്ഞ ആദരവോടെ…- സേതുമാധവൻ മച്ചാട്
ഒരു ബാങ്ക് മാനേജർ കൂടി ആത്മഹത്യ ചെയ്തു. കേരളത്തിലെ രാഷ്ട്രീയ കൊലപാതകമെന്ന പോലെ അത്രമേൽ സാധാരണമായതിനാലാവണം, കാര്യമായ ചലനമാേ ചർച്ചയോ ആ വാർത്ത സൃഷ്ടിച്ചില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമായി കരുതുന്നവരോടാണ് – കഴിഞ്ഞ പത്ത് വർഷത്തെ കണക്കെടുത്താൽ, ഒരേ തൊഴിലെടുക്കുന്നവരിൽ ഇത്രയധികംപേർ ആത്മഹത്യ ചെയ്യുന്നത് ഈ രാജ്യത്തെ ബാങ്കിങ് മേഖലയിലായിരിക്കും. അവരെല്ലാവരും ലക്ഷങ്ങളോട് മത്സരിച്ച് ജോലി നേടിയവരായിരുന്നു, വിവിധ ഘട്ടങ്ങളിലായി കഴിവ് തെളിയിച്ച് സ്ഥാനക്കയറ്റം നേടിയവരായിരുന്നു, ഉറച്ച ജോലിയും ആനുകൂല്യങ്ങളും സാമാന്യം ഭേദപ്പെട്ട ജീവിത സാഹചര്യമുള്ളവരായിരുന്നു. എന്നിട്ടും, ജോലി സമ്മർദ്ദം എന്ന മഹാശത്രുവിനോട് പൊരുതി തോറ്റു പോയവരാണ്. സ്വപ്നയെ എനിക്ക് നേരിട്ടറിയില്ല. പക്ഷെ, ഒരേ കലാലയത്തിൽ നിന്നും പല കാലങ്ങളിലായി പഠിച്ചിറങ്ങി ഒരേ കാലഘട്ടത്തിൽ ബാങ്കിങ്ങ് മേഖലയിൽ പ്രവർത്തിച്ചവരാണ്. സഹപാഠികളും സഹപ്രവർത്തകരും ഓർത്തെടുക്കുന്നത് ഊർജ്വസ്വലയായ ഒരു സ്വപ്നയെയാണ്. ദിവസത്തിന്റെ പകുതിയോളം സമയവും ചിലവിടുന്ന സ്വന്തം ക്യാബിനിൽ, ഒരു ഷാളിന്റെയറ്റത്ത് തൂങ്ങിയാടിയ സ്വപ്നക്ക് പ്രായം നാൽപത് തികഞ്ഞിട്ടില്ല. രണ്ട് വർഷം മുമ്പ് ഭർത്താവ് മരിച്ചു പോയ അവർക്ക് ഇനിയും പറക്കമുറ്റാത്ത രണ്ട് കുട്ടികളുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ്, പ്രമോഷനായി സ്വപ്ന കണ്ണൂരിലെത്തിയത്. അവിടെ വാടക വീട്ടിൽ താമസിക്കുകയായിരുന്നു. തിരക്കു പിടിച്ച ജോലിക്കിടയിൽ മക്കളെ ഒറ്റക്ക് നോക്കാനാവില്ല എന്നതിനാലാവണം അവരെ നാട്ടിൽ തന്നെ നിർത്തിയത്. സ്വന്തം നാടായ തൃശ്ശൂരേക്ക് സ്ഥലം മാറ്റത്തിന് അവർ ശ്രമിച്ചിരുന്നു. ജീവിതത്തിന്റെ പാതിവഴിയിൽ പെട്ടെന്ന് ഒറ്റക്കായി പോയ ഒരു അമ്മക്ക് മക്കളോടൊപ്പം നിൽക്കുക എന്നതിനേക്കാൾ അർഹമായ മറ്റെന്ത് കാരണമാണ് ഒരു സ്ഥലമാറ്റത്തിന് വേണ്ടത്. സാങ്കേതികതയുടെ നൂലാമാലകളറുത്ത് അർഹമായ സ്ഥലമാറ്റം അവർക്ക് നൽകിയിരുന്നെങ്കിൽ സ്വപ്ന എന്ന വ്യക്തി മാത്രമല്ല; അവരുടെ കുടുംബവും രക്ഷപ്പെടുമായിരുന്നു. Human Resource Department എന്ന പേരുണ്ടെന്നല്ലാതെ, ജീവനക്കാരെ ഒരു “resource” ആയി കണക്കിലെടുക്കാൻ ബാങ്ക് മാനേജ്മെന്റ് ഇനിയും തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. ദിനംപ്രതി വർധിക്കുന്ന ഉത്തരവാദിത്തങ്ങൾക്കൊപ്പം കുറഞ്ഞു വരുന്ന അംഗബലം സൃഷ്ടിക്കുന്ന ജോലിഭാരം ഒരു വശത്ത്. മാനേജ്മെന്റിന്റെ പല തല തിരിഞ്ഞ നയങ്ങളും (സ്വയം ബോധ്യപ്പെട്ടില്ലെങ്കിലും) ഇടപാടുകാർക്ക് മുന്നിൽ ന്യായീകരിക്കേണ്ട ഗതികേട് മറുവശത്ത്. ഇതിനിടയിൽപ്പെട്ട് ചക്രശ്വാസം വലിക്കുന്ന ബാങ്ക് ജീവനക്കാരന് മാനുഷിക പരിഗണന പോലും ലഭിക്കുന്നില്ലെന്നതാണ് ഏറെ സങ്കടകരം. നിലവിലെ സാഹചര്യങ്ങളിൽ, സ്വപ്നക്ക് സംഭവിച്ചതിന് വ്യക്തിപരമായ ഒരു ദുരന്തമെന്നതിൽ കവിഞ്ഞ് വലിയ മാനങ്ങളുണ്ട്. തുടക്കം മുതൽ, കഴിഞ്ഞ പത്തിരുപത് വർഷങ്ങളായി അവർ ജോലി ചെയ്തിരുന്നത് സിൻഡിക്കേറ്റ് ബാങ്കിലായിരുന്നു. അവർക്ക് അവിടെയുണ്ടായിരുന്ന വ്യക്തിബന്ധങ്ങൾ ഒരുപക്ഷേ, സാങ്കേതികതകൾ മറികടന്ന് പോലും, ഏറ്റവും അർഹമായ സ്ഥലംമാറ്റം സാധ്യമാക്കുമായിരുന്നു. എന്നാൽ സിൻഡിക്കേറ്റ് ബാങ്ക് കാനറാ ബാങ്കിനോട് ലയിച്ചപ്പോൾ ഇല്ലാതായിപ്പോയത് സിൻഡിക്കേറ്റ് ബാങ്കെന്ന ഒരു പേര് മാത്രമല്ല; അതിന്റെ തനതായ തൊഴിൽ സംസ്കാരം കൂടിയാണ്. സ്വപ്ന എന്ന സിൻഡിക്കേറ്റ് ജീവനക്കാരി അർഹിച്ച പ്രത്യേക പരിഗണന കാനറാ ബാങ്ക് എന്ന പുതിയ തൊഴിലുടമ നൽകേണ്ടതില്ലല്ലോ. ബാങ്ക് ലയന നടപടികൾ സൃഷ്ടിക്കുന്ന ആഘാതം വ്യക്തമാകാൻ, സ്വപ്നയുടെ മരണ വാർത്ത പ്രസിദ്ധീകരിച്ച മാതൃഭൂമി (കോഴിക്കോട് എഡിഷൻ) പത്രത്തിന്റെ പേജ് -13ൽ നൽകിയ ഒരു വാർത്ത നോക്കണം. SBI പേരാമ്പ്ര ശാഖയിലെ തിരക്കിനെ പറ്റിയുള്ളതാണ്. സ്റ്റേറ്റ് ബാങ്ക് ലയനത്തോടെ പേരാമ്പ്ര SBT ശാഖ അടച്ചു പൂട്ടിയതിനാൽ ഇപ്പോഴത്തെ ബ്രാഞ്ചിലുളളത് ഒരു ലക്ഷത്തിലധികം ഉപഭോഗ്താക്കളാണത്രേ. അവർക്ക് ഇടപാടുകൾ നടത്താനുള്ളത് വെറും 6 കൗണ്ടറുകളാണ്. അതായത് ഒരു ദിവസം വെറും 1% ഉപഭോക്താക്കൾ ഇടപാടുകൾക്കായി വന്നാലും ഓരോ കൗണ്ടറിലും 150 ൽ മേലെ ഇടപാടുകൾ നടക്കും. ഒരോ ഇടപാടിനും 3 മിനിറ്റ് വെച്ചാൽ പോലും ജീവനക്കാർക്ക് പണി തീർക്കാൻ അധിക സമയം ഇരിക്കേണ്ടി വരുന്ന അവസ്ഥ. അതായത് 1% ത്തിലധികമായി വരുന്ന ഉപഭോഗ്താക്കളെ മടക്കി അയക്കണ്ടതായും വരുന്നു. ഇനി പറയൂ, ബാങ്ക് ലയനം മൂലം ആർക്കാണ് ഗുണം ലഭിച്ചത് ??? ഇവിടെ തീർന്നില്ല; ഇനി നടക്കാൻ പോകുന്നത് പൊതു മേഖലയുടെ സ്വകാര്യവത്കരണമാണ്. വാർത്ത ഇതേ പത്രത്തിൽ തന്നെ, സ്വപ്നയുടെ മരണ വാർത്തക്ക് മുകളിലായുണ്ട്. ജീവിതത്തിലുടനീളം പൊതുമേഖലയിൽ സേവനോന്മുഖരായവർക്ക് സ്വകാര്യ മേഖലയുടെ മാത്സര്യവും ലാഭക്കൊതിയും എത്രത്തോളമിണങ്ങുമെന്നത് കണ്ടു തന്നെയറിയാം.ലാഭേച്ഛയും കോർപ്പറേറ്റ് പ്രീണനവും മാത്രം ഭരണതത്വങ്ങളാക്കിയവർ, യാതൊരു മാനദണ്ഡവും പാലിക്കാതെ, നടത്തുന്ന പരീക്ഷണങ്ങളിൽ ബലിമൃഗങ്ങൾ ഇനിയുമേറെയുണ്ടാകും.വ്യക്തിപരമായും സംഘടനാപരമായും ചെറുത്ത് നിൽക്കാൻ ബാങ്ക് ജീവനക്കാർക്ക് സാധിക്കട്ടെ. ഒപ്പം തന്നെ, സാമ്പത്തിക വിവരങ്ങൾ പോലെ തികച്ചും തന്ത്രപ്രധാനമായ വിവരങ്ങൾ കൈയ്യാളുന്ന ഒരു ബാങ്ക് ജീവനക്കാരന്റെ മാനസികനിലയുടെ ഭദ്രത ഒരോ ഇടപാടുകാരന്റേയും കൂടി ആവശ്യകതയാണ്
