ഒരു ബാങ്ക് മാനേജർ കൂടി ആത്മഹത്യ ചെയ്തു. കേരളത്തിലെ രാഷ്ട്രീയ കൊലപാതകമെന്ന പോലെ അത്രമേൽ സാധാരണമായതിനാലാവണം, കാര്യമായ ചലനമാേ ചർച്ചയോ ആ വാർത്ത സൃഷ്ടിച്ചില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമായി കരുതുന്നവരോടാണ് – കഴിഞ്ഞ പത്ത് വർഷത്തെ കണക്കെടുത്താൽ, ഒരേ തൊഴിലെടുക്കുന്നവരിൽ ഇത്രയധികംപേർ ആത്മഹത്യ ചെയ്യുന്നത് ഈ രാജ്യത്തെ ബാങ്കിങ് മേഖലയിലായിരിക്കും. അവരെല്ലാവരും ലക്ഷങ്ങളോട് മത്സരിച്ച് ജോലി നേടിയവരായിരുന്നു, വിവിധ ഘട്ടങ്ങളിലായി കഴിവ് തെളിയിച്ച് സ്ഥാനക്കയറ്റം നേടിയവരായിരുന്നു, ഉറച്ച ജോലിയും ആനുകൂല്യങ്ങളും സാമാന്യം ഭേദപ്പെട്ട ജീവിത സാഹചര്യമുള്ളവരായിരുന്നു. എന്നിട്ടും, ജോലി സമ്മർദ്ദം എന്ന മഹാശത്രുവിനോട് പൊരുതി തോറ്റു പോയവരാണ്. സ്വപ്നയെ എനിക്ക് നേരിട്ടറിയില്ല. പക്ഷെ, ഒരേ കലാലയത്തിൽ നിന്നും പല കാലങ്ങളിലായി പഠിച്ചിറങ്ങി ഒരേ കാലഘട്ടത്തിൽ ബാങ്കിങ്ങ് മേഖലയിൽ പ്രവർത്തിച്ചവരാണ്. സഹപാഠികളും സഹപ്രവർത്തകരും ഓർത്തെടുക്കുന്നത് ഊർജ്വസ്വലയായ ഒരു സ്വപ്നയെയാണ്. ദിവസത്തിന്റെ പകുതിയോളം സമയവും ചിലവിടുന്ന സ്വന്തം ക്യാബിനിൽ, ഒരു ഷാളിന്റെയറ്റത്ത് തൂങ്ങിയാടിയ സ്വപ്നക്ക് പ്രായം നാൽപത് തികഞ്ഞിട്ടില്ല. രണ്ട് വർഷം മുമ്പ് ഭർത്താവ് മരിച്ചു പോയ അവർക്ക് ഇനിയും പറക്കമുറ്റാത്ത രണ്ട് കുട്ടികളുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ്, പ്രമോഷനായി സ്വപ്ന കണ്ണൂരിലെത്തിയത്. അവിടെ വാടക വീട്ടിൽ താമസിക്കുകയായിരുന്നു. തിരക്കു പിടിച്ച ജോലിക്കിടയിൽ മക്കളെ ഒറ്റക്ക് നോക്കാനാവില്ല എന്നതിനാലാവണം അവരെ നാട്ടിൽ തന്നെ നിർത്തിയത്. സ്വന്തം നാടായ തൃശ്ശൂരേക്ക് സ്ഥലം മാറ്റത്തിന് അവർ ശ്രമിച്ചിരുന്നു. ജീവിതത്തിന്റെ പാതിവഴിയിൽ പെട്ടെന്ന് ഒറ്റക്കായി പോയ ഒരു അമ്മക്ക് മക്കളോടൊപ്പം നിൽക്കുക എന്നതിനേക്കാൾ അർഹമായ മറ്റെന്ത് കാരണമാണ് ഒരു സ്ഥലമാറ്റത്തിന് വേണ്ടത്. സാങ്കേതികതയുടെ നൂലാമാലകളറുത്ത് അർഹമായ സ്ഥലമാറ്റം അവർക്ക് നൽകിയിരുന്നെങ്കിൽ സ്വപ്ന എന്ന വ്യക്തി മാത്രമല്ല; അവരുടെ കുടുംബവും രക്ഷപ്പെടുമായിരുന്നു. Human Resource Department എന്ന പേരുണ്ടെന്നല്ലാതെ, ജീവനക്കാരെ ഒരു “resource” ആയി കണക്കിലെടുക്കാൻ ബാങ്ക് മാനേജ്മെന്റ് ഇനിയും തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. ദിനംപ്രതി വർധിക്കുന്ന ഉത്തരവാദിത്തങ്ങൾക്കൊപ്പം കുറഞ്ഞു വരുന്ന അംഗബലം സൃഷ്ടിക്കുന്ന ജോലിഭാരം ഒരു വശത്ത്. മാനേജ്മെന്റിന്റെ പല തല തിരിഞ്ഞ നയങ്ങളും (സ്വയം ബോധ്യപ്പെട്ടില്ലെങ്കിലും) ഇടപാടുകാർക്ക് മുന്നിൽ ന്യായീകരിക്കേണ്ട ഗതികേട് മറുവശത്ത്. ഇതിനിടയിൽപ്പെട്ട് ചക്രശ്വാസം വലിക്കുന്ന ബാങ്ക് ജീവനക്കാരന് മാനുഷിക പരിഗണന പോലും ലഭിക്കുന്നില്ലെന്നതാണ് ഏറെ സങ്കടകരം. നിലവിലെ സാഹചര്യങ്ങളിൽ, സ്വപ്നക്ക് സംഭവിച്ചതിന് വ്യക്തിപരമായ ഒരു ദുരന്തമെന്നതിൽ കവിഞ്ഞ് വലിയ മാനങ്ങളുണ്ട്. തുടക്കം മുതൽ, കഴിഞ്ഞ പത്തിരുപത് വർഷങ്ങളായി അവർ ജോലി ചെയ്തിരുന്നത് സിൻഡിക്കേറ്റ് ബാങ്കിലായിരുന്നു. അവർക്ക് അവിടെയുണ്ടായിരുന്ന വ്യക്തിബന്ധങ്ങൾ ഒരുപക്ഷേ, സാങ്കേതികതകൾ മറികടന്ന് പോലും, ഏറ്റവും അർഹമായ സ്ഥലംമാറ്റം സാധ്യമാക്കുമായിരുന്നു. എന്നാൽ സിൻഡിക്കേറ്റ് ബാങ്ക് കാനറാ ബാങ്കിനോട് ലയിച്ചപ്പോൾ ഇല്ലാതായിപ്പോയത് സിൻഡിക്കേറ്റ് ബാങ്കെന്ന ഒരു പേര് മാത്രമല്ല; അതിന്റെ തനതായ തൊഴിൽ സംസ്കാരം കൂടിയാണ്. സ്വപ്ന എന്ന സിൻഡിക്കേറ്റ് ജീവനക്കാരി അർഹിച്ച പ്രത്യേക പരിഗണന കാനറാ ബാങ്ക് എന്ന പുതിയ തൊഴിലുടമ നൽകേണ്ടതില്ലല്ലോ. ബാങ്ക് ലയന നടപടികൾ സൃഷ്ടിക്കുന്ന ആഘാതം വ്യക്തമാകാൻ, സ്വപ്നയുടെ മരണ വാർത്ത പ്രസിദ്ധീകരിച്ച മാതൃഭൂമി (കോഴിക്കോട് എഡിഷൻ) പത്രത്തിന്റെ പേജ് -13ൽ നൽകിയ ഒരു വാർത്ത നോക്കണം. SBI പേരാമ്പ്ര ശാഖയിലെ തിരക്കിനെ പറ്റിയുള്ളതാണ്. സ്റ്റേറ്റ് ബാങ്ക് ലയനത്തോടെ പേരാമ്പ്ര SBT ശാഖ അടച്ചു പൂട്ടിയതിനാൽ ഇപ്പോഴത്തെ ബ്രാഞ്ചിലുളളത് ഒരു ലക്ഷത്തിലധികം ഉപഭോഗ്താക്കളാണത്രേ. അവർക്ക് ഇടപാടുകൾ നടത്താനുള്ളത് വെറും 6 കൗണ്ടറുകളാണ്. അതായത് ഒരു ദിവസം വെറും 1% ഉപഭോക്താക്കൾ ഇടപാടുകൾക്കായി വന്നാലും ഓരോ കൗണ്ടറിലും 150 ൽ മേലെ ഇടപാടുകൾ നടക്കും. ഒരോ ഇടപാടിനും 3 മിനിറ്റ് വെച്ചാൽ പോലും ജീവനക്കാർക്ക് പണി തീർക്കാൻ അധിക സമയം ഇരിക്കേണ്ടി വരുന്ന അവസ്ഥ. അതായത് 1% ത്തിലധികമായി വരുന്ന ഉപഭോഗ്താക്കളെ മടക്കി അയക്കണ്ടതായും വരുന്നു. ഇനി പറയൂ, ബാങ്ക് ലയനം മൂലം ആർക്കാണ് ഗുണം ലഭിച്ചത് ??? ഇവിടെ തീർന്നില്ല; ഇനി നടക്കാൻ പോകുന്നത് പൊതു മേഖലയുടെ സ്വകാര്യവത്കരണമാണ്. വാർത്ത ഇതേ പത്രത്തിൽ തന്നെ, സ്വപ്നയുടെ മരണ വാർത്തക്ക് മുകളിലായുണ്ട്. ജീവിതത്തിലുടനീളം പൊതുമേഖലയിൽ സേവനോന്മുഖരായവർക്ക് സ്വകാര്യ മേഖലയുടെ മാത്സര്യവും ലാഭക്കൊതിയും എത്രത്തോളമിണങ്ങുമെന്നത് കണ്ടു തന്നെയറിയാം.ലാഭേച്ഛയും കോർപ്പറേറ്റ് പ്രീണനവും മാത്രം ഭരണതത്വങ്ങളാക്കിയവർ, യാതൊരു മാനദണ്ഡവും പാലിക്കാതെ, നടത്തുന്ന പരീക്ഷണങ്ങളിൽ ബലിമൃഗങ്ങൾ ഇനിയുമേറെയുണ്ടാകും.വ്യക്തിപരമായും സംഘടനാപരമായും ചെറുത്ത് നിൽക്കാൻ ബാങ്ക് ജീവനക്കാർക്ക് സാധിക്കട്ടെ. ഒപ്പം തന്നെ, സാമ്പത്തിക വിവരങ്ങൾ പോലെ തികച്ചും തന്ത്രപ്രധാനമായ വിവരങ്ങൾ കൈയ്യാളുന്ന ഒരു ബാങ്ക് ജീവനക്കാരന്റെ മാനസികനിലയുടെ ഭദ്രത ഒരോ ഇടപാടുകാരന്റേയും കൂടി ആവശ്യകതയാണ്
മലയാളനാട്
ചോദ്യം : കേരളം മറ്റൊരു തെരഞ്ഞെടുപ്പിൻറെ പടിവാതിൽക്കൽ ആണല്ലോ. പാട്രിയാർക്കി അതിൻറെ വേരുകൾ ആഴത്തിൽ ഉറപ്പിച്ചിട്ടുള്ളതും സമൂഹത്തിൽ അധികാരപ്രയോഗം നടത്തുന്നതും രാഷ്ട്രീയ, സാമൂഹ്യ മേഖലകളിൽ പുരുഷൻ കൈയ്യടക്കി വെച്ചിരിക്കുന്ന ചോദ്യം ചെയ്യപ്പെടാത്ത രാഷ്ട്രീയാധികാരത്തിൻറെ ബലത്തിൽ കൂടിയാണ്. ഇത് തിരിച്ചറിയാത്തവരല്ല കേരളത്തിലെ ഫെമിനിസ്റ്റുകളും മറ്റു പുരോഗമനാശയ പ്രവർത്തകരും. ഏന്നിട്ടും, പാർട്ടികൾക്കുള്ളിൽ നിന്നുള്ള, ഒറ്റപ്പെട്ട ചില പ്രതിഷേധ സ്വരങ്ങളല്ലാതെ, തൊണ്ണൂറു ശതമാനത്തിലധികം നിയമസഭാ സീറ്റുകളും തങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന വൃദ്ധ പുരുഷ നേതൃത്വങ്ങൾക്കെതിരെ ഉറച്ച ശബ്ദങ്ങൾ നമ്മുടെ സാമൂഹ്യ മണ്ഡലത്തിൽ ഉയരാത്തത് എന്ത് കൊണ്ടാവും? രാഷ്ട്രീയ പാർട്ടികൾക്ക് പുറത്തുള്ള നമ്മുടെ പൊതു സാംസ്കാരിക മണ്ഡലം ഇപ്പോഴും കനത്ത നിശ്ശബ് ദതയി ലാണ്. പാട്രിയാർക്കിയുടെ നീണ്ട കരങ്ങളെ ഭയപ്പെടുന്നുണ്ടോ കേരളത്തിലെ പുരോഗമനാത്മക സ്ത്രീപക്ഷം? അതോ ലൈംഗിക, മീ റ്റൂ ചർച്ചകൾക്കപ്പുറം പാട്രിയാർക്കിയുടെ അടിസ്ഥാനത്തെ ചോദ്യം ചെയ്യാൻ നമ്മുടെ സ്ത്രീപക്ഷം ഇനിയും വളർന്നിട്ടില്ലേ? കേരള നിയമസഭയിലേയ്ക്ക് ശരിയായ പ്രാതിനിധ്യ സ്വഭാവം ഉൾക്കൊണ്ടു കൊണ്ട് അമ്പതു ശതമാനം സീറ്റുകളിലേക്ക് സ്ത്രീകൾ മത്സരിക്കുന്ന, മന്ത്രിസഭയിൽ അമ്പതു ശതമാനം വനിതാ പ്രതിനിധ്യം ഉള്ള, സമൂഹത്തിൻറെ എല്ലാ അധികാര മേഖലകളിലും സ്ത്രീകൾക്ക് തുല്യ പ്രാതിനിധ്യം ലഭിക്കുന്ന ഒരു കാലം എന്ന് വരും? എന്ന് കിട്ടും നമ്പർ വൺ കേരളത്തിനൊരു വനിതാ മുഖ്യമന്ത്രിയെ?
ഉത്തരം (ജയശ്രീ തോട്ടയ്ക്കാട്ട്):

കഴിഞ്ഞ വർഷം തീരെ അപ്രതീക്ഷിതമായി ലോകം കീഴടക്കിയ കോവിഡ് മഹാമാരി, പല തരത്തിൽ പല തലങ്ങളിൽ നമ്മെ മാറ്റിമറിച്ചു. ജീവിതത്തിൽ അടിമുടി വന്ന മാറ്റങ്ങളെ അൽപ്പം കയ്പ്പോടെയും അല്പം രസത്തോടെയും സ്വീകരിക്കുന്നതിനൊപ്പം പുറമേ കണ്ട പുതിയ ഒരു ലോകക്രമം നവീനമായ പല ഉൾക്കാഴ്ച്ചകളും സമ്മാനിക്കുകയുണ്ടായി. ഇതിൽ വളരെ അധികം താല്പര്യത്തോടെ ശ്രദ്ധിച്ച ഒരു വാർത്ത വർഷം ഏതാണ്ട് പകുതിയാപ്പോൾ ലോകമാദ്ധ്യമങ്ങളുടെ പ്രധാനപ്പെട്ട ഒരു തലക്കെട്ടായി മാറി. മഹാമാരിയെ അതിസമർത്ഥമായി നിയന്ത്രിച്ചുനിർത്തിയ ചിലരാജ്യങ്ങളുടെ തലപ്പത്ത് വനിതകളായിരുന്നു എന്നൊരു നിരീക്ഷണമായിരുന്നു അത്! ന്യൂസ്ലൻഡിൻ്റെ Jacinda Ardern, ജർമനിയുടെ Angela Merkel, ഫിൻലാൻഡിൻ്റെ Sanna Marin, തായ് വാൻ്റെ Tsai Ing-wen തുടങ്ങിയവരുടെ കൂട്ടത്തിൽ കേരളത്തിൻ്റെ ആരോഗ്യമന്ത്രി കെ കെ ശൈലജയും ഉൾപ്പെട്ടിരുന്നുവെന്നത് നമ്മൾ ആഹ്ളാദത്തോടെയാണു കേട്ടത്. നേതൃസ്ഥാനത്തിൽ സ്ത്രീകൾ എത്തുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളെപ്പറ്റി ഒരുപാട് ചർച്ചകൾ അതേതുടർന്ന് നടന്നു. Lockdown പ്രഖ്യാപനം പോലും അങ്ങേയറ്റം മനുഷ്യത്വത്തോടും കരുതലോടും കൂടി നടപ്പാക്കിയതടക്കമുള്ള ഇവരുടെ Covid strategy പഠനാർഹമായിരുന്നു.
‘ശക്തനായ നേതാവ്’ എന്ന പദപ്രയോഗം അന്വർത്ഥമാക്കാനെന്ന വിധം ഊറ്റം കാണിച്ചുകൊണ്ട് ഇൻഡ്യയടക്കമുള്ള ചില രാജ്യങ്ങളിൽ നടപ്പാക്കിയ കോവിഡ് യുദ്ധമുറകളെക്കാൾ ഫലപ്രദമായത് മേൽപ്പറഞ്ഞ വനിതകൾ ക്ഷമയോടെയും മനുഷ്യത്വത്തോടെയും കാരുണ്യത്തോടെയും നടപ്പിലാക്കിയ പരിപാടികളായിരുന്നു എന്നത് ലോകമാകെ ശ്രദ്ധിച്ചു. ഇതുപോലെയുള്ള നിർണായക ഘട്ടങ്ങളിലല്ലാതെതന്നെ സ്ത്രീ നായകത്വം ഭാവിയിൽ ഒരു രാജ്യത്തിനു മുതൽക്കൂട്ടാകുന്നതിലേക്കുവരെ ചർച്ചകൾ നീണ്ടു. . ‘മലയാളനാടി’ൻ്റെ ചോദ്യം വന്നപ്പോൾ ആദ്യമോർത്തത് ഇതൊക്കെയായിരുന്നു. സ്ത്രീകളുടെ ഈ മികവ് എന്തുകൊണ്ട് എന്നൊരു ചോദ്യം സ്വാഭാവികമായുമുയർന്നപ്പോൾ ചെറിയ ഒരന്വേഷണം നടത്തി.
ജനസംഖ്യയിൽ അമ്പതു ശതമാനത്തോളം വരുന്നതുകൊണ്ടുള്ള സ്വാഭാവിക നീതി എന്ന പരിഗണനയ്ക്കപ്പുറം, സ്ത്രീനേതൃത്വം ഒരു നാട് ആഗ്രഹിക്കുകയും ആവശ്യപ്പെടേണ്ടതും തന്നെയാണു എന്ന് അടിവരയിട്ടുറപ്പിച്ചു ആ കണ്ടെത്തലുകൾ. അവയിൽ ചിലത് ചുരുക്കിയെഴുതാം തൊഴിൽമേഖലയും വ്യക്തിജീവിതവും തമ്മിൽ സമർത്ഥമായി സമന്വയിപ്പിച്ചു കൊണ്ടുപോകുന്ന സ്ത്രീകൾക്ക് സഹപ്രവർത്തകരരുടെ വ്യക്തിപരവും വൈകാരികവുമായ പ്രശ്നങ്ങൾ അനായാസമായി മനസ്സിലാക്കാനാകും. സ്ത്രീകൾക്ക് നൈസർഗ്ഗികമായി കിട്ടിയ സഹഭാവം, empathy, ഇതിനു സഹായകമായി മാറുന്നു. ജന്മനാ പരിപാലന സ്വഭാവമുള്ളതിനാൽ സഹപ്രവർത്തകരെ അവരുടെ കഴിവുകൾ അറിഞ്ഞ് വളർത്തിയെടുക്കാൻ അവർക്കാകും. സ്ത്രീകൾക്ക് മറ്റുള്ളവർ പറയുന്നത് കേട്ടിരിക്കാൻ കൂടുതലായി ഒരു കഴിവുണ്ട്. ഒരു സംഘമായി പ്രവർത്തിക്കുമ്പോൾ ഞാനെന്ന ഭാവം കീഴടക്കാറില്ലാത്തതുകൊണ്ട് ഏകാധിപത്യപരമായ തീരുമാനങ്ങളെക്കാൾ പരസ്പര സഹകരണത്തോടെ എത്തുന്ന തീർപ്പുകളായിരിക്കും സ്ത്രീകൾക്ക് പ്രിയം ഒരേ സമയം ഒന്നിലേറെ കാര്യങ്ങൾ ചെയ്യാനുള്ള സ്ത്രീകളുടെ കഴിവ് നേതൃസ്ഥാനത്തെത്തുമ്പോൾ വലിയൊരു മുതൽക്കൂട്ടാണ്. വെല്ലുവിളികളോട് ക്രിയാത്മകമായിട്ടാവും അവർ പ്രതികരിക്കുക സ്ത്രീകൾക്ക് ആശയവിനിമയത്തിനുള്ള പ്രത്യേക കഴിവ് മേലധികാരികളുമായും സഹപ്രവർത്തകരുമായും വ്യക്തമായും കൃത്യമായും തുറന്ന സംവാദത്തിന് സഹായിക്കുന്നു. സ്ത്രീകളിൽ പ്രകടമാകുന്ന മാതൃഭാവം അവരെ സന്ദിഗ്ദ്ധഘട്ടങ്ങളെ കാരുണ്യത്തോടെയും ക്ഷമയോടെയും നേരിടാൻ പ്രാപ്തരാക്കുന്നു കുടുംബ ജീവിതത്തിൽ പല റോളുകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് തൊഴിൽമേഖലയിലെ പ്രശ്നങ്ങളെ നേരിടാൻ കുറെക്കൂടി എളുപ്പമാണ്. അവർക്ക് വൈകാരികമായ ബുദ്ധിചാതുര്യം അല്ലെങ്കിൽ വിവേകം,emotional intelligence, കൂടുതലായിരിക്കുന്നതിനാൽ മറ്റുള്ളവരെ കൂടുതൽ മനസ്സിലാക്കാനും അവരുടെ ഏറ്റവും നല്ല കഴിവുകളെ പുറത്തുകൊണ്ടുവരാനും എളുപ്പമാണ് . അയവുള്ള പ്രകൃതം സഹകരണത്തോടെ പ്രവർത്തിക്കാൻ സഹായിക്കുന്നു സ്ത്രീകൾ സ്വയം ഉദാഹരണങ്ങളായി മാറിയാണ് നയിക്കുക. സ്ത്രീകൾക്ക് ഏതു ജോലി ആയാലും അത് അനായാസമായി ചെയ്യുന്നു എന്ന തോന്നലുളവാക്കാൻ കഴിയുന്നു പല പ്രതികൂലസാഹചര്യങ്ങളെയും മറികടന്നാണ് നേതൃസ്ഥാനത്ത് എത്തുന്നത് എന്നതിനാൽ അവർ തൊഴിലിൽ കൂടുതൽ കരുത്തരും സമർത്ഥരുമായി മാറുന്നു.
പൊതുവേ ആധുനികാശയങ്ങളുൾക്കൊള്ളാൻ മടിച്ചുനിൽക്കാത്ത സംസ്ഥാനമാണു കേരളം. സ്ത്രീനേതൃതത്തിനെപ്പറ്റിയുള്ള ലോകവീക്ഷണം വിപ്ലവകരമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് നടക്കുന്ന ഒരു നിയമസഭാതിരഞ്ഞെടുപ്പിൽ, ആഗോളതലത്തിൽ ഇതുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന ചലനങ്ങൾ, അതൊന്നും പൂർണ്ണമായും പ്രവർത്തിപഥത്തിലെത്തിയിട്ടെങ്കിൽപ്പോലും, ഈ നാടറിഞ്ഞിട്ടേയില്ല എന്ന മട്ടിലുള്ള സ്ഥാനാർത്ഥീനിർണ്ണയം ഒട്ടേറെ പേരെ നിരാശപ്പെടുത്തി. കുടുംബശ്രീ പോലെയുള്ള സംരംഭങ്ങൾ മലയാളിസ്ത്രീകളുടെ മികവുറ്റ മുന്നേറ്റമെന്ന നിലയിൽ ലോകം തന്നെ ശ്രദ്ധിച്ചിട്ടുള്ളതുമാണ്. ഈ ശങ്കയ്ക്ക് കാരണം സ്ത്രീകളുടെ കഴിവിനെപ്പറ്റിയുള്ള വിശ്വാസക്കുറവല്ലെന്ന് വ്യക്തം, സ്ത്രീമികവിനെപ്പറ്റിയുള്ള ഭയം തന്നെ ആയിരിക്കുമോ ഇതിനു കാരണം? കൂടുതലായ മികവ് കാണിക്കുന്ന വനിതാനേതാക്കളെ ക്രമേണ വശങ്ങളിലേക്ക് മാറ്റിനിർത്തുന്നതും നിശ്ശബ്ദരാക്കുന്നതും നമ്മൾ കാണാത്തതല്ലല്ലൊ. അധികാരം ശീലമായവർക്ക് അതു പങ്കിടാൻ ഭയമുണ്ടാകും, നാളെ അധികാരം പൂർണ്ണമായും നഷ്ടപ്പെട്ടേക്കുമോ എന്ന ഭീതിയുമുണ്ടാകും. നിലവിലുള്ള പ്രധാന പാർട്ടികളുടെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ സ്ത്രീകൾക്കുള്ള പങ്ക് വളരെ പരിമിതമാണെന്നാണ് മനസ്സിലാകുന്നത്. ഇങ്ങനെയുള്ള ഒരു സമൂഹത്തിൽ സ്ത്രീനേതാക്കൾ ഇനിയും സ്വാഭാവികമായിട്ടില്ല എന്നതിലെന്ത് അത്ഭുതം? എന്തുകൊണ്ടാണ് കേരളത്തിൽ ഒരു മായാവതിയോ ജയലളിതയോ മമതാ ബാനർജിയോ പാർട്ടിയുടെ തലപ്പത്തേയ്ക്കുയരാത്തതെന്ന് എത്രപേർ ചിന്തിച്ചുകാണും? അതുകൊണ്ടൊക്കെത്തന്നെ ആയിരിക്കണം ചുരുക്കം ചില സീറ്റുകളിൽ സ്ത്രീകൾക്ക് മത്സരിക്കാനുള്ള ‘അവസരം കൊടുക്കുന്നത്’ തന്നെ ഒരു ഔദാര്യമാണെന്ന ധാരണ പലർക്കുമുണ്ടാകുന്നത്.
കേരളസമൂഹത്തിലെ സാംസ്ക്കാരിക ബുദ്ധിജീവികളിൽ ഭൂരിഭാഗവും ഏതെങ്കിലുമൊരു രാഷ്ട്രീയപ്പാർട്ടിയോട് കൂറുപുലർത്തുന്നവരായിരിക്കും എന്നതുകൊണ്ടാകുമോ വനിതാമത്സരാർത്ഥികൾ കുറയുമ്പോൾ അവർക്കതിനെ ഉച്ചത്തിൽ ചോദ്യം ചെയ്യാനാകാത്തത്? ഇവിടെയിരുന്നുകൊണ്ട് നമ്മൾ പുറംലോകത്തിൽ കണ്ട ഒരു സ്ത്രീമുന്നേറ്റത്തിനെപ്പറ്റി പറഞ്ഞുകൊണ്ടാണു തുടങ്ങിയത്. എന്നാൽ, 2018 September 28 ൽ കേരളമെന്ന ഈ കൊച്ചു സംസ്ഥാനത്തിനുണ്ടായ ഒരു സ്ത്രീമുന്നേറ്റം ലോകം ശ്രദ്ധിക്കുകയും അവിടുത്തെ മാദ്ധ്യമങ്ങൾ വാചാലമായി എഴുതുകയും ചെയ്ത സന്ദർഭം ഓർത്തുകൊണ്ടവസാനിപ്പിക്കാം. ഇൻഡ്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 14 ഉറപ്പാക്കുന്ന സമത്വത്തിനുള്ള അവകാശം എടുത്തുപറഞ്ഞുകൊണ്ട് ശബരിമലയിൽ ഒരു തരത്തിലുമുള്ള ലിംഗവിവേചനം പാടില്ല എന്നു പ്രഖ്യാപിച്ച സുപ്രീം കോടതിവിധിയായിരുന്നു അത്. പക്ഷെ, പിന്നീടിവിടെ എന്താണു സംഭവിച്ചതെന്ന് നമ്മൾ കണ്ടു, ഒപ്പം ലോകവും!‘ The Guardian’ ൻ്റെ വാക്കുകൾ കൃത്യമായിരുന്നു- ‘The supreme court offered politicians the chance to do the right thing when it ruled that women of childbearing age should be able to enter the Sabarimala shrine. Instead, they have exploited the dispute’. അല്ലെങ്കിൽത്തന്നെ, ആചാരവിശ്വാസങ്ങളുടെ പേരിൽ സ്ത്രീ-പുരുഷ സമത്വം നിഷേധിക്കുന്നത് ഭരണഘടനാലംഘനമാണെന്ന ഒരു സുപ്രീംകോടതിവിധി നിലനിൽക്കുമ്പോൾത്തന്നെ, രാഷ്ട്രീയമുതലെടുപ്പ് മാത്രം മുന്നിൽക്കണ്ടുകൊണ്ട്, അതു നിഷേധിക്കുവാനായി നിയമനിർമ്മാണം വരെ വിഭാവനം ചെയ്യുന്ന ഈ നാട്ടിൽ ( അതും വെറും മുപ്പത് കൊല്ലം മുമ്പ് മാത്രം മറ്റൊരു കോടതി ആണിയടിച്ചുറപ്പിച്ച വിവേചനാചാരം) പെണ്ണിൻ്റെ രാഷ്ട്രീയസമത്വത്തിനുവേണ്ടി ആവേശം കൊള്ളാൻ എത്രപേരുണ്ടാകും?
ചോദ്യം : കേരളം മറ്റൊരു തെരഞ്ഞെടുപ്പിൻറെ പടിവാതിൽക്കൽ ആണല്ലോ. പാട്രിയാർക്കി അതിൻറെ വേരുകൾ ആഴത്തിൽ ഉറപ്പിച്ചിട്ടുള്ളതും സമൂഹത്തിൽ അധികാരപ്രയോഗം നടത്തുന്നതും രാഷ്ട്രീയ, സാമൂഹ്യ മേഖലകളിൽ പുരുഷൻ കൈയ്യടക്കി വെച്ചിരിക്കുന്ന ചോദ്യം ചെയ്യപ്പെടാത്ത രാഷ്ട്രീയാധികാരത്തിൻറെ ബലത്തിൽ കൂടിയാണ്. ഇത് തിരിച്ചറിയാത്തവരല്ല കേരളത്തിലേ ഫെമിനിസ്റ്റുകളും മറ്റു പുരോഗമനാശയ പ്രവർത്തകരും. ഏന്നിട്ടും, പാർട്ടികൾക്കുള്ളിൽ നിന്നുള്ള, ഒറ്റപ്പെട്ട ചില പ്രതിഷേധ സ്വരങ്ങളല്ലാതെ , തൊണ്ണൂറു ശതമാനത്തിലധികം നിയമസഭാ സീറ്റുകളും തങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന വൃദ്ധ പുരുഷ നേതൃത്വങ്ങൾക്കെതിരെ ഉറച്ച ശബ്ദങ്ങൾ നമ്മുടെ സാമൂഹ്യ മണ്ഡലത്തിൽ ഉയരാത്തത് എന്ത് കൊണ്ടാവും? രാഷ്ട്രീയ പാർട്ടികൾക്ക് പുറത്തുള്ള നമ്മുടെ പൊതു സാംസ്കാരിക മണ്ഡലം ഇപ്പോഴും കനത്ത നിശ്ശബ് ദതയി ലാണ്. പാട്രിയാർക്കിയുടെ നീണ്ട കരങ്ങളെ ഭയപ്പെടുന്നുണ്ടോ കേരളത്തിലെ പുരോഗമനാത്മക സ്ത്രീ പക്ഷം ? അതോ ലൈംഗിക, മീ റ്റൂ ചർച്ചകൾക്കപ്പുറം പാട്രിയാർക്കിയുടെ അടിസ്ഥാനത്തെ ചോദ്യം ചെയ്യാൻ നമ്മുടെ സ്ത്രീപക്ഷം ഇനിയും വളർന്നിട്ടില്ലേ ? കേരള നിയമസഭയിലേയ്ക്ക് ശരിയായ പ്രാതിനിധ്യ സ്വഭാവം ഉൾക്കൊണ്ടു കൊണ്ട് അമ്പതു ശതമാനം സീറ്റുകളിലേക്ക് സ്ത്രീകൾ മത്സരിക്കുന്ന, മന്ത്രിസഭയിൽ അമ്പതു ശതമാനം വനിതാ പ്രതിനിധ്യം ഉള്ള, സമൂഹത്തിൻറെ എല്ലാ അധികാര മേഖലകളിലും സ്ത്രീകൾക്ക് തുല്യ പ്രാതിനിധ്യം ലഭിക്കുന്ന ഒരു കാലം എന്ന് വരും ? എന്ന് കിട്ടും നമ്പർ വൺ കേരളത്തിനൊരു വനിതാ മുഖ്യമന്ത്രിയെ?
ഉത്തരം (ബി ആർ പി ഭാസ്കർ)

ഈ ചോദ്യത്തിൽ യാഥാർത്ഥ്യബോധം കാണുന്നില്ലല്ലോ.
ഒരു സമൂഹ മന:സാക്ഷിയുള്ളിടത്തേ അനീതിക്കെതിരെ വ്യാപകമായ പ്രതിഷേധമുണ്ടാകൂ. അങ്ങനെയൊന്ന് കേരളത്തിലില്ല.
കേരളത്തിൽ ഒരു പൊതുസമൂഹമില്ല. ഫ്യൂഡൽ കാലത്തെന്നപോലെ കേരളം വീണ്ടും ജാതിമതാടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടിരിക്കുന്നു. പഴയ കാലത്തിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ കുറെ രാഷ്ട്രീയ സമൂഹങ്ങളുമുണ്ട്.
ഈ വ്യതസ്തസമൂഹങ്ങൾക്കെല്ലാം അവരവരുടേതായ പ്രത്യേക സമൂഹ മന:സാക്ഷികളുണ്ട്. അത് ആവശ്യപ്പെടുമ്പോൾ അവർ പ്രതികരിക്കും. അപ്പോൾ മാത്രം.
സ്ത്രീപ്രാതിനിധ്യത്തിൻറെ കാര്യത്തിൽ അവിടങ്ങളിൽ നിന്ന് ഒരു പ്രതിഷേധവും പ്രതീക്ഷിക്കേണ്ട. ആൺകോയ്മ എല്ലാ ജാതിമത രാഷ്ട്രീയ വിഭാഗങ്ങളുടെയും പൊതു മിനിമം പരിപാടിയുടെ ഭാഗമാണ്.
ഉത്തരം (പി ജെ ജെ ആൻറണി)

ഇന്ത്യയിലെ മറ്റിടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം ആധുനികതയുടെ പാതയിൽ മുന്നേറിയവരാണ്. ശ്രീനാരായണൻറെയും വാഗ്ഭടാനന്ദൻറെയും സ്വാധീനമാണത്. അത് കുറഞ്ഞുവരികയാണ് . ഇപ്പോൾ കേരളീയ പൊതുസമൂഹത്തെ കൂടുതൽ സ്വാധീനിക്കുന്നത് സവർണ്ണ യാഥാസ്ഥിതികതയാണ്. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ അത് പൊട്ടിയൊലിച്ചത് നമ്മൾ കണ്ടതാണ്. നാണംകെട്ടതായിരുന്നു ആ പ്രതികരണം. ലിംഗസമത്വം ഇവിടാരും അംഗീകരിച്ചിട്ടില്ല. വഷളൻ പുരുഷ മേധാവിത്വം വാഴുന്ന പിന്തിരിപ്പൻ സാമ്രാജ്യങ്ങളാണ് രാഷ്ട്രീയ കക്ഷികളും ജാതി സംഘങ്ങളും മതവും. പേരിനെങ്കിലും കുടുംബത്തിനുള്ളിൽ ജനാധിപത്യം നിലവിലുള്ള കുടുംബങ്ങൾ അഞ്ചിലൊന്നുപോലും ഇവിടില്ല. ആദരവോടെയുള്ള ലിംഗതുല്യത ഇവിടെ ഈ നൂറ്റാണ്ട് ഒടുങ്ങിയാലും വന്നുഭവിക്കില്ല.
ശീതയുദ്ധം ലോകമെമ്പാടുമായി വലിയ സംഭാവനകൾ നല്‍കിയത് അപസര്‍പ്പക സാഹിത്യത്തിനാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ സമ്മതിച്ചു തരുമോ? അമേരിക്കയും റഷ്യയും നടത്തിയ ചരിത്രത്തിന്റെ ഒളിപ്പോരുകളില്‍ അക്ഷരങ്ങള്‍ക്ക് എന്ത് പങ്ക് എന്നാവും ചോദിക്കാന്‍ വരുന്നത്. എന്നാല്‍ അത് അങ്ങനെയല്ലെന്നാണ് ഇത്തിരി കഞ്ഞുനോക്കിയാല്‍ മനസ്സിലാവുക. പരസ്പരം അട്ടിമറിക്കാനും, സ്വന്തം ചേരിയിലേക്ക് പുതിയ സഖ്യങ്ങളുണ്ടാക്കാനും, ആഭ്യന്തരക്കുഴപ്പങ്ങള്‍ക്ക് വഴിമരുന്നിടാനും, ഭൂഖണ്ഡാന്തര സൈനികതാവളങ്ങള്‍ സ്ഥാപിക്കാനുമെല്ലാം നടത്തിയ അമേരിക്കന്‍-റഷ്യന്‍ ശ്രമങ്ങള്‍ വൈറ്റ് ഹൗസിനേയും ക്രംലിന്‍കൊട്ടാരത്തെയുമെല്ലാം കൂടുതല്‍ മനുഷ്യശ്രദ്ധയിലേക്കെത്തിച്ചു. അന്താരാഷ്ട്രഉപജാപങ്ങളും സി.ഐ.എ, കെ.ജി.ബി, മൊസാദ് തുടങ്ങിയ പേരുകളുമെല്ലാം നമ്മുടെ ഗതകാലബാർബർ ഷോപ്പുകളിലെ രസച്ചേരുവകളായി. ചാരവൃത്തിയും രഹസ്യപ്പൊലീസുകാരും രാഷ്ട്രാന്തരീയഗൂഢവൃത്തിയുമെല്ലാം ചേര്‍ന്ന് അപസര്‍പ്പക സാഹിത്യത്തിലെ ഏറ്റവും വലിയ ജനപ്രിയ ഇടത്തെ സൃഷ്ടിച്ചെടുത്തു. അതിന്നും തുടരുന്നു. ജെയിംസ് ബോണ്ട് മുതല്‍ ഇങ്ങ് മലയാളത്തില്‍ ഡോ: ബ്ളീറ്റ് (ജോർജ് എന്ന പ്രണാബ് മലയാളത്തിൽ സൃഷ്ടിച്ച രഹസ്യ പൊലീസുകാരനാണ് ബ്ലീറ്റ് ) വരെയുള്ളവര്‍ ശീതയുദ്ധനാളുകളോട് കടപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞാല്‍ തെറ്റാവില്ല. സി.ഐ.എയിലും പെന്റഗണിലും വൈറ്റ്ഹൗസിലും ക്രംലിനിലും പ്രവേശനം നിഷേധിക്കപ്പെട്ട എഴുത്തുകാരന് ഭാവനയുടെ അണുസ്ഫോടനം കൊണ്ട് രാഷ്ട്രാന്തരീയഗൂഢാലോചനകളില് ഇടപെടാന്‍ ശ്രമിക്കുകയായിരുന്നു. അത് കൊണ്ട് തന്നെ ഇങ്ങനെയെഴുതപ്പെട്ട കഥകളില്‍ പലതിന്റെയും അടിസ്ഥാനം അതിശയോക്തിയാണെന്ന് നാം തന്നെ സ്വയം നിരൂപിച്ചു വച്ചിട്ടുമുണ്ട്. എന്നാല്‍ പുട്ടിന്റെ റഷ്യയില്‍ നിന്ന് വരുന്ന പുതിയ വൃത്താന്തം അങ്ങനെയല്ല. അത് കൊണ്ട് തന്നെ ആ പഴയ ആപ്തവാക്യത്തെ അത് ഉയര്‍ത്തിപ്പിടിക്കുന്നുണ്ട് താനും.
ചാരക്കഥകളില്‍ ഒഴിവാക്കാനാവാത്ത വിമാനത്തിനകത്ത് നിന്നാണ് പുതിയ റഷ്യന്വൃത്താന്തവും ആരംഭിക്കുന്നത്. വിമാനത്തിനകത്ത് റഷ്യാക്കാരനായ അലക്സി നവാല്‍നി പെട്ടന്നാണ് കുഴഞ്ഞുവീഴുന്നത്. അതിന് മുമ്പായി തണുത്ത വിയര്‍പ്പുതുള്ളികള്‍ തന്റെ ശരീരമാസകലം പടരാന്‍ തുടങ്ങുന്നത് അയാള്‍ അറിഞ്ഞിരുന്നു. തനിക്കെന്തോ സംഭവിക്കുകയാണെന്ന് വിളിച്ചു പറഞ്ഞ് കൊണ്ട് അയാള്‍ വിമാനത്തിന്റെ നിലത്തേക്ക് മറിഞ്ഞുവീണു. ബോധം മറയവേ താന്‍ മരിക്കാന്‍ പോവുകയാണെന്ന് തന്നെ നവാല്‍നി ഉറപ്പിച്ചു. കാരണം അയാള്‍ റഷ്യന്‍ പ്രതിപക്ഷത്തിന്റെ നേതാവായിരുന്നു. പ്രസിഡന്റ് പുട്ടിന്റെ നിതാന്തവിമര്ശകനുമായിരുന്നു. നാല്‍പ്പത്തിനാലുകാരനായ അയാള്‍ അറിയപ്പെട്ടിരുന്നത് തന്നെ ‘ദി ക്രംലിന് ക്രിട്ടിക് ‘ എന്നായിരുന്നു. സൈബീരിയയില്‍ തന്റെ പ്രചാരണപരിപാടികളില്‍ പങ്കെടുത്ത ശേഷം മോസ്കോയിലേക്ക് മടങ്ങുകയായിരുന്നു നവാല്‍നി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 20 ന് ആയിരുന്നു ഈ സംഭവം.
സൈബീരിയയിലെ ഒരാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നവാല്‍നി കോമയിലേക്ക് വഴുതിവീണു. റഷ്യയിലെ ചികിത്സയില്‍ വിശ്വാസമില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ നവാല്‍നിയുടെ ഭാര്യയും അനുയായികളും ബര്‍ലിനെ ഒരാശുപത്രിയിലേക്ക് അയാളെ എത്തിക്കുന്നതില്‍ വിജയിച്ചു. മെക്കാനിക്കല്‍ വെന്റിലേഷന് പിന്തുണയോട് കൂടി, പൂര്‍ണമായും കോമ അവസ്ഥയിലാണ് നവാല്‍നി ബര്‍ലിനിലേക്ക് എത്തിക്കപ്പെടുന്നത്. യൂറോപ്യന്‍ യൂണിയന് പ്രസിഡന്‍സി കൈയ്യാളുന്ന ജര്‍മനി നവാല്‍നിയുടെ ജീവന് രക്ഷിക്കുവാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിക്കുക മാത്രമല്ല അത് സാധിച്ചെടുക്കുകയും ചെയ്തു. നീണ്ട മുപ്പത്തിരണ്ട് ദിവസങ്ങള്‍ക്ക് ശേഷം സെപ്തംബര്‍ 22 ന് നവാല്‍നി ജീവിതത്തിലേക്ക് തിരിച്ചെത്തി. പക്ഷെ, അപ്പോഴേക്കും ലോകമാകെ ഞെട്ടലുണ്ടാക്കിയ ഒരു വിഷപരിശോധനഫലം ബര്‍ലിന്‍ പുറത്തുവിട്ടിരുന്നു. അതനുസരിച്ച്, നവാല്‍നിയുടെ ശരീരത്തില്‍ മാരകമായൊരു വിഷം കടത്തിവിടപ്പെട്ടിരുന്നു. ആ വിഷമാകട്ടെ, സോവിയറ്റ് കാലത്ത് കുപ്രസിദ്ധമായിരുന്ന, റഷ്യന്‍ നിര്‍മ്മിതമായൊരു നെര്‍വ് ഏജന്റായിരുന്നു. നാഡീവ്യൂഹത്തെ ബാധിക്കുന്ന ആ വിഷത്തിന്റെ പേര് നാവിചോക്ക് എന്നായിരുന്നു!
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബര്‍ലിന്‍ റഷ്യയ്ക്കെതിരെ ആഞ്ഞടിച്ചു. റഷ്യന്‍ ചാരസംഘടനയിലെ ഉന്നതര്‍ക്ക് മാത്രം കരഗതമാകുന്ന നാവിചോക്ക് എങ്ങനെ നവാല്‍നിയുടെ ശരീരത്തിലെത്തിയെന്ന ചോദ്യം ഇന്നിപ്പോള്‍ റഷ്യയിലും ലോകരാഷ്ട്രീയത്തിലും അലയടിക്കുകയാണ്. എന്നാല്‍ റഷ്യ ആരോപണങ്ങളെല്ലാം നിഷേധിച്ചു താമസിയാതെ രംഗത്തെത്തി. സൈബീരിയയിലെ ആശുപത്രിയില്‍ നവാല്‍നിക്ക് വിഷ-രാസപരിശോധന തങ്ങള്‍ നടത്തിയതാണെന്നും അതില്‍ വിഷത്തിന്റെ അംശം കണ്ടെത്താനായിട്ടില്ലെന്നുമാണ് റഷ്യന്‍ വാദം. ഒപ്പം നവാൽ നിയുടെ ജീവൻ രക്ഷിക്കാനാണ് പുട്ടിൻ ശ്രമിച്ചത് എന്നും റഷ്യ വ്യക്തമാക്കി. അദ്വാനി ബാബറി മസ്ജിദ് സംരക്ഷിക്കാൻ ശ്രമിച്ച ഉദാഹരണം നമുക്ക് മുന്നിലുള്ളത് കൊണ്ട് ഇന്ത്യാക്കാരായ നമുക്ക് ഇത് വിശ്വസിക്കാൻ തൽക്കാലം മടിയൊന്നും ഉണ്ടാവേണ്ടതില്ല.
എന്തായാലും ബര്‍ലിന്റെ വാദം അടിസ്ഥാനമില്ലാത്തതും റഷ്യന്‍ സര്‍ക്കാരിനെയും രാഷ്ടീയത്തെയും അസ്ഥിരപ്പെടുത്താനായിട്ടുള്ളതുമാണെന്നാണ് ക്രംലിന് വ്യക്തമാക്കുന്നത്. എന്തിന് ബര്‍ലിന്‍ റഷ്യയെ അസ്ഥിരപ്പെടുത്തണം ? രണ്ടാംലോകമഹായുദ്ധം കഴിഞ്ഞിട്ട് നാളുകളായില്ലേ എന്നൊക്കെ ആവാം നമ്മുടെ ചോദ്യം. അത്തരം ഒരുപാട് ചോദ്യങ്ങളാണ് പിന്നീട് കാലത്തിന്റെ അമ്പരപ്പുകളായി മാറുന്നതെന്ന് മാത്രം പറഞ്ഞ് വൃത്താന്തപൂരണം തുടരട്ടെ.
ഇക്കഴിഞ്ഞ വ്യാഴാഴ്ച ബര്‍ലി നിൽ സാക്ഷാല്‍ നവാല്‍നി തന്നെ മാധ്യമപ്രവര്‍ത്തകരെ കണ്ടു. തന്നെ വിഷം നല്കി ഇല്ലാതാക്കാന്‍ ശ്രമിച്ചത് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുട്ടിന് തന്നെ എന്ന് നവാൽനി ഉറക്കെ പ്രഖ്യാപിച്ചു. ആ ചിന്തയുടെ റഷ്യന്‍ ഉള്‍ക്കിടലം ഇപ്പോഴും തന്നോടൊപ്പം ഉണ്ടെന്ന് പറഞ്ഞ നവാല്‍നി താന്‍ പക്ഷെ റഷ്യയിലേക്ക് തിരിച്ചു പോവുകയാണെന്നും പുട്ടിനെതിരേയുള്ള യുദ്ധം തുടരുമെന്നും കൂട്ടിച്ചേർത്തിട്ടുണ്ട്. ചുരുക്കത്തില്‍ കഥ തുടരുമെങ്കിലും നമുക്കിത് ഇവിടെ അവസാനിപ്പിക്കേണ്ടി വരുമെന്ന് വ്യക്തം.
എങ്കിലും നവാല്‍നി റഷ്യയിലേക്ക് വിമാനം കയറുമ്പോഴും ചില ചോദ്യങ്ങള്‍ ബാക്കിയാണ് :
ആരോഗ്യവാനായ അയാള്‍ വിമാനത്തില്‍ കുഴഞ്ഞു വീണതെങ്ങനെ?
കുഴഞ്ഞ് വീണ് മണിക്കൂറുകള്‍ക്കുള്ളില്‍ എങ്ങനെ അയാള്‍ കോമയില്‍ ആയി?
സൈബീരിയയിലെ ആശുപത്രിക്ക് കണ്ടെത്താന്‍ കഴിയാത്ത വിഷത്തിന്റെ വേരുകളെ ബര്‍ലിന്‍ കണ്ടെത്താന്‍ കഴിഞ്ഞതെന്ത് കൊണ്ട് ?
ചാരക്കഥകള്‍ക്കും അപസര്‍പ്പകകഥകള്‍ക്കും ഒരു മുന്‍വിധിക്ക് കീഴടങ്ങാതെ കടന്ന് പോകാന്‍ വയ്യ. എത്ര സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്കും കഥയ്ക്കൊടുവില്‍ ഉത്തരം കിട്ടും എന്നതാണ് ആ മുന്‍വിധി
ഇനി വിഷം ബര്‍ലിന്‍ പ്രൊപ്പഗൻഡയെങ്കില് ആഴ്ചകള്‍ കോമയില്‍ കഴിയാന്‍ മാത്രം എന്താണ് നവാല്‍നിയുടെ ശരീരത്തില്‍ പൊടുന്നനെ സംഭവിച്ചത് ?
ചാരക്കഥകള്‍ക്കും അപസര്‍പ്പകകഥകള്‍ക്കും ഒരു മുന്‍വിധിക്ക് കീഴടങ്ങാതെ കടന്ന് പോകാന്‍ വയ്യ. എത്ര സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്കും കഥയ്ക്കൊടുവില്‍ ഉത്തരം കിട്ടും എന്നതാണ് ആ മുന്‍വിധി. ഇവിടെ കഥ അവസാനിച്ചിട്ടില്ല എന്നത് കൊണ്ട് നമുക്കും ആ മുന്‍വിധിയോടെ കാത്തിരിക്കുകയേ നിര്‍വാഹമുള്ളൂ. പക്ഷേ, ആദ്യം പറഞ്ഞ ആ ആപ്തവാക്യത്തിലേക്ക് ഈ സംഭവപരമ്പരകള്‍ നമ്മെ മടക്കിയെത്തിക്കുന്നുണ്ട്. ആ ആപ്തവാക്യം ഇതാണ് : പലപ്പോഴും സത്യം ഭാവനയേക്കാള്‍ വിചിത്രമാണ്!
നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട്ടിൽ ജനിച്ചു വളർന്ന എനിക്ക് നന്നായി നീന്താൻ അറിയാത്തതിലുള്ള വിഷമം നേരത്തേ തന്നെ തോന്നി തുടങ്ങിയിരുന്നെങ്കിലും ആസ്ത്രേലിയയിൽ എത്തിയ ശേഷം അതിന്റെ തീവ്രത അതി കഠിനമായി. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന സമുദ്രതീരങ്ങൾ, എണ്ണിയാൽ തീരാത്ത വിധം അനേകം സുരക്ഷിതമായ ആയ ബീച്ചുകൾ, അതിൽ വസ്ത്രം ധരിച്ചവർക്കും അല്ലാത്തവർക്കും പ്രത്യേക ഇടങ്ങൾ, സർഫേഴ്സിനായുള്ള പ്രത്യേക സൗകര്യങ്ങൾ, സ്വിമ്മിംഗ് പൂളുകൾ, പുഴകൾ അങ്ങനെ നീന്താനും ഉല്ലാസത്തിനും അനവധി, നിരവധി അവസരങ്ങൾ.ഇവയെല്ലാം പാഴായി പോകുന്നതിലുള്ള വിഷമം ഇനി ആരോട് പറയാൻ ?പറഞ്ഞിട്ടെന്ത് കാര്യം?
പുതുതായി ആസ്ത്രേലിയയിലേക്ക് കുടിയേറാൻ തയ്യാറെടുക്കുന്നവർ IELTS പരീക്ഷ പാസാകുന്നതോടൊപ്പം നീന്തലിലും പ്രാവീണ്യം നേടിയ ശേഷമേ യാത്ര തിരിക്കാവൂ എന്നാണ് എന്റെ എളിയ ഉപദേശം.
ഇന്ത്യയേക്കാൾ ഏകദേശം രണ്ടരയിരട്ടി വലിപ്പവും കേരളത്തേക്കാൾ കുറഞ്ഞ ജനസംഖ്യയുമുള്ള, ലോകത്തെ ഏറ്റവും വലിയ ദ്വീപും, ഏറ്റവും ചെറിയ ഭൂഖണ്ഡവുമാണ് ആസ്ത്രേലിയ. ആറ് സംസ്ഥാനങ്ങളും രണ്ട് യൂണിയൻ ടെറിട്ടറികളും ഇതിൽ ഉൾപ്പെടുന്നു. ഇതിലെ ഏറ്റവും ചെറിയ സംസ്ഥാനമായ വിക്ടോറിയയുടെ തലസ്ഥാനമാണ് മെൽബൺ നഗരം. അവിടമാണ് ഞങ്ങളുടെ വാസസ്ഥലം.

നാട്ടിൽ ഒരു പട്ടണം വിട്ട് മറ്റൊരു പട്ടണത്തിൽ എത്തിയാൽ വ്യത്യസ്തമായ ഭാഷാശൈലിയും, ഭക്ഷണരുചികളും അനുഭവപ്പെടുന്നതു പോലെ ഇവിടെ വലിയ വ്യത്യസ്തകൾ ഒന്നും തോന്നിയിട്ടില്ല. ഏത് ടൗൺ സെന്റെറിൽ എത്തിയാലും ഒരേ ഫിഷ് & ചിപ്സ്, ഒരേ ബർഗർ. പിറ്റ്സായുടെ കാര്യത്തിൽ മാത്രം പലപ്പോഴും വ്യത്യസ്തതകളും രുചി വൈഭവങ്ങളും തോന്നിയിട്ടുണ്ട്. ഞങ്ങൾ ആലപ്പുഴയിലും, ചങ്ങനാശ്ശേരിയിലും മറ്റും ഉള്ളവർ എറണാകുളത്തും കോഴിക്കോടും വരെ പോയി കായിക്കാന്റെ മട്ടൺ ബിരിയാണി, റഹ്മത്തിലെ ബീഫ് ബിരിയാണി, ചട്ടി പത്തിരി, ദുബായ് പാരഗൺ റെസ്റ്റോറന്റിലെ ആവോലി വാഴയിലയിൽ പൊള്ളിച്ചത് ഒക്കെ കഴിക്കാൻ എടുത്ത എഫർട്ടുകളെപ്പറ്റി ഓർക്കുമ്പോൾ ഒരു പ്രത്യേക സുഖം തോന്നാറുണ്ട്.
ഇവിടെ ആസ്ത്രേലിയയിൽ എത്തിയ ശേഷം എന്റെ ഓഫീസിൽ കമ്പനി വക ഫ്രീ ലഞ്ച് തരുന്ന ഒരു കലാപരിപാടി എല്ലാ വെള്ളിയാഴ്ചകളിലും അരങ്ങേറിയിരുന്നു. തുടക്കത്തിൽ അവിടെ അവൈലബിൾ ആയിരുന്ന പല വിഭവങ്ങളുടെയും പേര് പറയാൻ നന്നേ പാടുപെടുമായിരുന്നു. ദുബായിലെ ജീവിതത്തിൽ നിന്നും പല വിദേശ ഭക്ഷണങ്ങളും പരിചിതമായിരുന്നെങ്കിലും ബീഫ് സ്ട്രോഗനോഫ്, ചിക്കൻ സ്ക്നിട്ട്സൽ, ബീഫ് ലസാഗ്നിയ, പെറി പെറി സോസ്, ബൊളോഗ്നീസ് തുടങ്ങിയവയുടെ ശരിയായ ഉച്ഛാരണം തുടക്കത്തിൽ ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾ ചെറുതായിരുന്നില്ല. അപ്പോഴൊക്കെ ചെറുപ്പത്തിൽ നന്നായി നാക്കു വടിക്കാഞ്ഞതിനെ പഴിച്ചും, മലയാള ഭാഷയുടെ പരിമിതി ആവാം ഇതിന് ഒക്കെ കാരണം എന്നോർത്തും സമാധാനിച്ചു.
ഇത്തരം കട്ടിയേറിയ ചില ഐറ്റംസ് മെനുവിൽ കാണുമ്പോൾ ഒന്നുകിൽ നമ്പർ ചൂണ്ടിക്കാണിക്കും, അല്ലെങ്കിൽ ദോ ലത് എന്ന് ഇംഗ്ലീഷിൽ പറയും. അതുമല്ലെങ്കിൽ മനസ്സിൽ പിറുപിറുക്കും. ഒരു മോട്ടാ സെറ്റ്, ഒരു മസാല ദോശ എന്നൊക്കെ പറയാൻ എന്ത് എളുപ്പമാണ്, നമ്മുടെ ഭാഷ എത്ര യൂസർ ഫ്രണ്ട്ലി ആയിരുന്നു എന്നോർക്കും.
കൂടെ ജോലി ചെയ്തിരുന്ന ഡാനിയൽ എന്ന മൃഗ സ്നേഹിയായ ആസ്ത്രേലിയക്കാരൻ ജോലിക്ക് വരുമ്പോൾ വളർത്തുനായ ഡാഷിനെയും കൂടെ കൂട്ടുക പതിവായിരുന്നു. അയാൾ ജോലിയിൽ ഉള്ളപ്പോൾ ഡാഷിനെ വിൻഡോ തുറന്ന് വണ്ടിയിൽ ഇരുത്തും. ആസ്ത്രേലിയയിലെ ഭക്ഷണ പ്രിയരുടെ ഇഷ്ടഭക്ഷണങ്ങളിൽ ഒന്നായ “ദി ലോട്ട്” ആണ് ഡാനിയൽ മിക്കവാറും ഓർഡർ ചെയ്യുക. ഈ വൻകരയിൽ അവൈലബിൾ ആയ മിക്കവാറും ഇറച്ചികൾകൊണ്ടുള്ള ഒരു നാലുനില ബർഗർ. പിന്നെ ഇടക്ക് നാട്ടിൽ പുട്ടിന് പീര കയറ്റുന്നതുപോലെ ഇടക്ക് രണ്ട് മുട്ട ബുൾസ് ഐയും. ഡാനിയലിന്റെ ഓർഡർ മിക്കവാറും ഇത്തരം രണ്ട് ബർഗറുകൾ ആയിരിക്കും. വൺ ഫോർ ഡാനിയൽ, വൺ ഫോർ ഡാഷ്. പലപ്പോഴും ഡാനിയലിന്റെ ഓർഡറിന് താഴെ Same As Daniel എന്ന് എഴുതി ഞാനും പണി എളുപ്പമാക്കിയിരുന്നു.

വീട്ടിൽ വളർത്തിയിരുന്ന ക്രിസ്റ്റഫർ എന്ന പെരുമ്പാമ്പിനെകുറിച്ചും, ജോർജ് എന്ന സ്പൈഡറിനെ കുറിച്ചും, ഓരോ ദിവസവും ജീവിതം ആസ്വാദ്യകരമായി മുന്നോട്ട് നയിക്കുന്നതിനേപ്പറ്റിയും ഉള്ള ഡാനിയലിന്റെ വർണ്ണനകൾ കേൾക്കുമ്പോൾ ഞാൻ ഉൾപ്പെട്ട നമ്മുടെ പൊതുവിലുള്ള മലയാളി കാഴ്ചപ്പാടുകളെപ്പറ്റി ഓർത്തു പോകാറുണ്ട്, മക്കളുടെ കൊച്ചു കൊച്ചു നേട്ടങ്ങളിൽ അവരെ അഭിനന്ദിക്കുകയും, പ്രോൽസാഹിപ്പിക്കുകയും ചെയ്യാൻ പൊതുവിൽ മടി കാണിക്കുന്ന, കുറ്റപ്പെടുത്തലുകൾക്കും, താരതമ്യങ്ങൾക്കും കൂടുതൽ പ്രാധാന്യം കൊടുക്കുന്ന, ഇന്നലെകളിലും നാളെകളിലും മാത്രം ജീവിക്കുന്ന, അന്നന്നത്തെ ജീവിതം ദുരിതപൂർണ്ണമാക്കുന്ന ഒരു സമൂഹമായി നമ്മൾ മാറുന്നില്ലേ എന്ന് ? പ്രകടമാക്കാത്ത സ്നേഹവും, ചിലവാക്കാതെ ക്ലാവ് പിടിച്ച ധനവും വെറും വ്യർത്ഥമാണെന്ന് എന്നാണ് നാം മനസ്സിലാക്കുക ?? ഏറ്റവും പ്രിയപ്പെട്ടവർക്ക് പോലും മരണശേഷം മാത്രം ഉമ്മകൊടുക്കുന്ന, മരണശേഷം മാത്രം അവരെപ്പറ്റി രണ്ട് നല്ല വാക്ക് പറയുന്ന, മരണശേഷം മാത്രം ഷൂസ് ധരിക്കുന്ന ഒരു പ്രത്യേക തരം ആളുകൾ അല്ലേ നമ്മൾ മലയാളികൾ എന്ന് ?
ആസ്ത്രേലിയയിൽ കുടിയേറിയതിന് ശേഷമുള്ള ഞങ്ങളുടെ ആദ്യ ഹോളിഡേ ട്രിപ്പ് ആയിരുന്നു ഗ്രാമ്പിയൻസിലേക്കുള്ള യാത്ര. മെൽബണിന് വടക്കു കിഴക്കായി നഗരത്തിൽ നിന്നും ഏകദേശം 250 കി.മീ ദൂരെയാണ് ഗ്രാമ്പിയൻസ് എന്ന മലയടിവാര ഗ്രാമപ്രദേശം. ഏകദേശം നാല് ലക്ഷത്തിൽ പരം ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന അഞ്ച് ചെറു മലനിരകളും പ്രകൃതി രമണീയമായ നിരവധി കാഴ്ചകളും ഉള്ള ഈ പ്രദേശം ഡിങ്കോസ്, റെഡ് ഫോക്സ് മുതലായ മാംസാഹാരികളായ മൃഗങ്ങളുടെയും കങ്കാരു, കോവാലാസ്, പ്രത്യേക ഇനം ആടുകൾ, യൂറോപ്യൻ റാബ്ബിറ്റ്, ബ്രൗൺ റാബ്ബിറ്റ് എന്നറിയപ്പെടുന്ന ചെറിയ ഇനം മുയലുകൾ എന്നിവയുടെയും എമു, കാസോവരി, കൂക്കാബരാ തുടങ്ങിയ പക്ഷികളുടെയും ആവാസ കേന്ദ്രമാണ്. സഞ്ചാരികൾക്ക് കൗതുകകരവും കുട്ടികൾക്ക് പഠനവിധേയമാക്കുവാൻ ഉതകുന്നതും ആയ നിരവധി കാഴ്ചകളാൽ സമ്പന്നമാണ് ഇവിടം.

ബ്രാം ബൂക്ക് നാഷണൽ പാർക്ക്, ഹാൾസ് ഗ്യാപ്പ് മൃഗശാല, മക്കെൻസീ വെള്ളച്ചാട്ടം, റീഡ്, ബൊറോക്കാ, പിന്നാക്കിൾ തുടങ്ങിയ ലുക്ക് ഔട്ട് പോയിന്റുകളും, നിരവധി വൈനറികളും ഇതിലെ ചില പ്രധാന ആകർഷണങ്ങളാണ്.
ഹാൾസ് ഗ്യാപ്പ് മൃഗശാലയിൽ ആകർഷണകാരികളായ പല പക്ഷിമൃഗാദികൾ ഉണ്ടായിരുന്നെങ്കിലും എന്നെ ഏറ്റവും ആകർഷിച്ചതും സ്പർശിച്ചതും ആസ്ത്രേലിയയുടെ ദേശീയ പക്ഷിയായ എമു വിനെപ്പറ്റിയുളള വിവരണം ആയിരുന്നു. 2.1 മുതൽ 2.8 മീറ്റർ വരെ ഉയരവും 35 കിലോ വരെ തൂക്കവും വയ്ക്കുന്ന ഇവറ്റകളിലെ മുട്ട ഇടുന്ന പരിപാടി മിസ്സിസ് എമുവിന് ആണെങ്കിലും അതിന് അടയിരിക്കുകയും മുട്ട വിരിയുന്നത് വരെയുള്ള എട്ട് ആഴ്ചകളോളം ജലപാനമോ, ഭക്ഷണമോ ഇല്ലാതെ തന്റെ ശരീരഭാരത്തിന്റെ മൂന്നിലൊന്ന് ഭാരം വരെ നഷ്ടപ്പെടുത്തുകയും ചെയ്യുന്ന മിസ്റ്റർ എമുവിനെപ്പറ്റിയുള്ള കഥ കേട്ടപ്പോൾ ആദ്യ പ്രസവത്തിന് ഭാര്യയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയ ശേഷം ബന്ധുവും ഒത്ത് നേരേ ആഘോഷിക്കാൻ പോയി എന്ന പരാതി വർഷങ്ങളായി കേട്ടുകൊണ്ടിരുന്ന എന്റെ കണ്ണ് നിറഞ്ഞു പോയി.

മറ്റൊരു പ്രധാന ആകർഷണം ആയിരുന്നു ആസ്ത്രേലിയൻ ദേശീയ മൃഗമായ കാംഗരുക്കളെ കുറിച്ചുള്ള വിവരണം. രണ്ട് മീറ്ററിൽ അധികം ഉയരവും തൊണ്ണൂറ് കിലോക്ക് മുകളിൽ ഭാരവും വരുന്ന ആസ്ത്രേലിയയിലെ ജനസംഖ്യയുടെ ഏകദേശം ഇരട്ടിയോളം (50 മില്യൺ) വരുന്ന ഇവറ്റകളുടെ അമിത വർദ്ധന തടയാൻ കൂടുതൽ ആളുകൾ ഇവയെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം എന്ന ആഹ്വാനം പോലും ഇവിടുത്തെ അഡലൈഡ് യൂണിവേഴ്സിറ്റിയിലെ ഒരു പ്രഫസർ നടത്തുകയുണ്ടായി. ആസ്ത്രേലിയയിലെ സിഡ്നിയിൽ ഉളള ഒരു പബ്ബിൽ ഇവിടുത്തെ ദേശീയ പക്ഷിയായ എമുവിന്റെയും, ദേശീയ മൃഗമായ കാംഗരുവിന്റെയും മാംസം കൊണ്ട് ഉണ്ടാക്കിയ പീറ്റ്സാകൾ (Pizza) പോലും വിളമ്പുന്നുണ്ട്.
ഗ്രാമ്പിയൻസിലെ മറ്റൊരു പ്രധാന ആകർഷണമായ മക്കെൻസി വെള്ളച്ചാട്ടത്തിന്റെ വൃഷ്ടിപ്രദേശങ്ങളിലെ കാനന ഭംഗിയും മറ്റും ആതിരപ്പള്ളി, വാഴച്ചാലുമായി യാതൊരു താരതമ്യത്തിനും ഇടമില്ലെങ്കിലും പരിസര മലിനീകരണം, വന വന്യജീവി സംരക്ഷണം മുതലായവയിൽ നമുക്ക് ഇവിടെ നിന്നും പലതും പഠനവിധേയമാക്കാവുന്നതാണ്.
എന്റെ കുടുംബവും, മറ്റ് മൂന്ന് സുഹൃത്തുക്കളുടെ കുടുംബവും, അവിവാഹിതനായ മറ്റൊരു സുഹൃത്തും ചേർന്നതായിരുന്ന ഞങ്ങളുടെ സംഘം. സംഘത്തിലെ ഒരാളുമായി വർഷങ്ങളായി ദുബായിൽ നിന്നു തുടങ്ങിയ സൗഹൃദം. ഞങ്ങളുടെ രണ്ടാളുടെയും മക്കൾ ഏകദേശം ഒരേ പ്രായക്കാർ. അതിനാൽ അവരും വളരെ ഉഷാറിൽ.ബാക്കിയുള്ളവരുമായി കഴിഞ്ഞ 10 വർഷങ്ങളായി തുടരുന്ന ഊഷ്മളമായ സൗഹൃദം, അവർ ആസ്ത്രേലിയയിലെ ഏന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ചിലർ. സംഘത്തിലെ മറ്റൊരാൾ മലയാള വ്യാകരണ ഗദ്യപദ്യ മേഖലകളിൽ അതി നിപുണൻ. സായം സന്ധ്യകളിലെ കവിയരങ്ങുകളിൽ ഇദ്ദേഹത്തിന്റെ മലയാള സംഗീത പരിഞ്ജാനത്തെ തോൽപിക്കാൻ ഞങ്ങളിൽ പലർക്കും സാധിക്കാറില്ല. ടിയാന്റെ സഹധർമ്മണി നല്ല വായനാശീലവും അത്യാവശ്യം നിരൂപണ കലയിൽ തരക്കേടില്ലാത്ത പരിജ്ഞാനവും ആർജ്ജിച്ചവൾ. എം.ടി.യുടെ അസുരവിത്തും, രണ്ടാമൂഴവും കെ.ജി.സാവന്തിന്റെ കർണ്ണനും ഒക്കെ ഹൃദ്യസ്ഥമാക്കിയവൾ.
സംഘത്തിലെ മറ്റ് രണ്ടാൾ കണ്ണൂർകാരായ നവദമ്പതികൾ. കണ്ണൂർകാർ നന്നേ സ്നേഹമുള്ളവരും, ആതിഥേയ മര്യാദകളിൽ പ്രത്യേക തൽപരരും ആണെന്ന് മനസ്സിലാക്കി തന്നവർ. പ്രായത്തിൽ ഞങ്ങളേക്കാൾ ചെറുപ്പമെങ്കിലും ഹാസ്യത്തിലും, സെൻസ് ഓഫ് ഹ്യൂമറിന്റെ കാര്യത്തിലും രണ്ടാളും ഒന്നിനൊന്ന് മെച്ചം. ടിക് ടോക് രംഗത്ത് സജീവമായിരുന്ന ഈ കലാകാരിയുടെ നിരവധി ആരാധകരെ അടുത്തിടെ ഉണ്ടായ മോദിജിയുടെ ടിക് ടോക് നിരോധനം, നിരാശയിലാഴ്ത്തിയതായി കേൾക്കുന്നു.

പിന്നെയുണ്ടായിരുന്നത് അന്നത്തെ ഞങ്ങളുടെ ഗ്രൂപ്പിലെ ഏക അവിവാഹിതൻ.
ആനന്ദലഹരിയുടെ പരമോന്നതിയിൽ എത്തിയാൽ പിന്നെ ആളിന്റെ സംസാരം ലൗഡ് സ്പീക്കറിലെ തോപ്രാംകുടി മൈക്കിനെ കടത്തി വെട്ടും. ഇത് നന്നായി അറിയാവുന്നത് കൊണ്ട് തന്നെ ഞങ്ങളുടെ താമസ സ്ഥലം 17 ഏക്കറിന്റെ ഒത്ത നടുവിലായി ഒറ്റപ്പെട്ടു സ്ഥിതി ചെയ്യുന്ന ജിൻചില ഫാം ഹൗസിലാക്കാൻ തീരുമാനിച്ചു. ഇതിനും പുറമേ ചുറ്റുമുള്ള മറ്റൊരു നൂറ്റി പത്തോളം ഏക്കറിൽ ആൾതാമസമോ ആൾ സഞ്ചാരമോ ഇല്ലാത്ത പ്രകൃതിഭംഗിയാൽ നിറഞ്ഞ ഭൂപ്രദേശം.
ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് നിന്നും ഏകദേശം മൂന്ന് മണിക്കൂർ യാത്രയുണ്ട് ഗ്രാമ്പിയൻസിലേക്ക്. കൂടുതലും ഇരുവശങ്ങളിലുമായി ആറുമുതൽ എട്ടു വരി പാതകൾ. സിറ്റി പ്രദേശം കഴിഞ്ഞാൽ 110 കി.മീ വരെയാണ് പരമാവധി വേഗത.കൂടുതലും നേർരേഖപോലെയുള്ള റോഡുകൾ.
ജി പി എസിൽ ഇടക്കെങ്കിലും കാണാനാവുന്ന ഒരു പ്രതിഭാസമാണ് 50 കി.മീ ക്ക് ശേഷം ലെഫ്റ്റ് / റൈറ്റ് ടേൺ എന്നത്. രണ്ട് രാത്രിയും മൂന്ന് പകലുമായാണ് ഞങ്ങളുടെ ടൂർ പ്ലാൻ ചെയ്തിരുന്നത്. ഞങ്ങൾ താമസിച്ചിരുന്ന ഫാം ഹൗസിനുള്ളിൽ തന്നെ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ട നിരവധി കായിക വിനോദങ്ങൾക്കുള്ള ഏർപ്പാടുകൾ ഉണ്ടായിരുന്നു. ഫാമിനുള്ളിൽ തന്നെ ഒരു ചെറു ഡാമും, അതിനുള്ളിൽ കയാക്കിംഗിനുള്ള സൗകര്യങ്ങൾ, കൂടാതെ സൈക്ലിംഗ്, ട്രാമ്പുലിൻ, ഇരുപതോളം പേർക്കുള്ള താമസസൗകര്യം, കുട്ടികൾക്കായി ബങ്ക് ബെഡ് സൗകര്യങ്ങൾ, സ്റ്റീം ബാത്ത്, വലിയ ബാർബിക്യൂ .
ആദ്യ ദിവസം തന്നെ ഞങ്ങളുടെ ഫാം ഹൗസ് മുയലുകളുടെ ഒരു വലിയ സങ്കേതമാണെന്ന് മനസ്സിലാക്കിയിരുന്നു. അവയെ പിടിക്കാനായി നിരവധി ട്രാപ്പുകളും അവിടെ ലഭ്യമായിരുന്നു. അവറ്റകളുടെ തലങ്ങും വിലങ്ങുമുള്ള ഓട്ടം കണ്ടപ്പോൾ വീട്ടിൽ നിന്നും കൊണ്ടുപോയ കറിവച്ചതും ചുടാൻ തയ്യാറാക്കിയതുമായ നിരവധി ഇറച്ചികൾക്ക് പുറമേ പിറ്റേന്നത്തെ ബ്രേക്ക്ഫാസ്റ്റിന് മുയലിറച്ചി ആക്കിയാലോ എന്ന് പോലും ഓർത്തുപോയി. അടുത്തടുത്തുള്ള ബുരോസ് (Burrows)ന് മുന്നിലായി ട്രാപ്പ് കൊണ്ടു വച്ചാൽ മതി അവർ കയറി വരും എന്ന് വിചാരിച്ചിരുന്ന ഞങ്ങളോട് ഇതല്ല ഇതിനപ്പുറവും ചാടി കടന്നവനാണ് ഈ K K ജോസഫ് എന്ന ഭാവത്തിൽ അവ ഓടിയൊളിച്ചു ഞങ്ങളെ ഇളിഭ്യരാക്കി.
എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന ശങ്കയിൽ എന്റെ ദുബായ് സുഹ്യത്ത് വെളുപ്പിന് വീണ്ടും എഴുന്നേറ്റ് അവിടെ പോയി ട്രാപ്പുകൾ പരിശോധിച്ച് നിരാശനായി തിരിച്ചു വന്നത് ഇപ്പോഴും ഓർക്കുന്നു.
രാത്രിയിലെ ഞങ്ങളുടെ നീണ്ട ബാർബി ക്യൂവിന് ശേഷം എല്ലാവരും സംഗീത സന്ധ്യക്കായി അകത്തു കയറി അല്പം വൈകി പുറത്തിറങ്ങി നോക്കുമ്പോൾ വീടിന് ചുറ്റും ദേശീയ മൃഗങ്ങളുടെ നൂറിൽപരംവരുന്ന ഒരു വലിയ സംഘം വളഞ്ഞിരിക്കുന്നതായി ശ്രദ്ധയിൽ പെട്ടു. കാംഗരൂ കൂട്ടങ്ങൾ ബോധപൂർവ്വം മനുഷ്യരെ ആക്രമിക്കാറില്ലെങ്കിലും അവരുടെ കൂട്ട ഓട്ടത്തിനിടയിൽ എങ്ങാനും നമ്മൾ പെട്ടാൽ നമ്മേ നിഷ്കരുണം മറിച്ചിടാൻ ശേഷിയുള്ളവർ.

ഏകദേശം പത്ത് വർഷങ്ങൾ പിന്നിട്ടെങ്കിലും ഒരു പക്ഷേ ആസ്ത്രേലിയയിൽ വന്ന ശേഷമുള്ള ആദ്യ ട്രിപ്പ് ആയതിനാലാവാം ആ ഓർമ്മകൾ മനസ്സിൽ ഇന്നും പച്ചപിടിച്ചു നിൽക്കുന്നു.
മറ്റൊരിക്കൽ ഞങ്ങൾക്ക് വിക്ടോറിയ സ്റ്റേറ്റിൽ തന്നെയുള്ള ലോൺ ബീച്ചും അവിടെ നിന്നും അധികം ദൂരത്ത് അല്ലാതെയുള്ള സർഫേഴ്സ് പാരഡൈസ് എന്ന ബീച്ചും സന്ദർശിക്കാൻ അവസരം കിട്ടി. അതിനടുത്തായി ഉണ്ടായിരുന്ന ബോർഡ് കണ്ടപ്പോൾ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ധൈര്യം സംഭരിച്ച് മുന്നോട്ട് പോയി. “നൂഡ് ബീച്ച്” പുരുഷനും സ്ത്രീയും ഒറ്റക്കും കൂട്ടായും പൂർണ്ണ നഗ്നരായി നടക്കാനും കിടക്കാനുമുള്ള ബീച്ച്.
ഒരു വിധം തണുപ്പുള്ള സമയമായിരുന്നതിനാൽ ഒന്നു രണ്ടു ലേയറുകളുള്ള വസ്ത്രധാരണമായിരുന്നു ഞങ്ങളുടേത്. മാന്യമായി വസ്ത്രധാരണം ചെയ്തതിൽ ജീവിതത്തിൽ ആദ്യമായ് കുറ്റബോധം തോന്നിയ നിമിഷങ്ങൾ.
