മലയാളനാട്
കഠിനമായ ഒരു തൊഴിൽ ദിനത്തിന്റെ അവസാനം മലയാളനാടിന്റെ കോലായയിൽ ഒരു ചർച്ചക്കു ചൂട് പിടിക്കുകയാണ്. പങ്കെടുക്കാൻ വായനക്കാരെയും ക്ഷണിക്കുന്നു.
മുരളി മീങ്ങോത്ത്:
അല്ലലില്ലാതെ ജീവിച്ചു തീർക്കുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. രണ്ടറ്റം കൂട്ടിമുട്ടാനും തുടർന്ന് ജീവിതത്തിലെ ഓരോ കടമ്പകളും കടന്നു കിട്ടാനും പെടാപ്പാട് പെടുന്നവരാണ് സാധാരണക്കാർ. എങ്ങനെയെങ്കിലും കടൽ കടന്നാൽ രക്ഷപ്പെടും എന്നുള്ളത് കൊണ്ടാണല്ലോ കോടികൾ കൊടുത്ത് അമേരിക്കയിലേക്കും ലക്ഷങ്ങൾ കൊടുത്ത് ഗൾഫിലേക്കും മറ്റും പോകുന്നത്. എന്തിന് റഷ്യയിലോ ഉക്രയിനിലോ കൂലിപ്പട്ടാളമായി പണിയെടുക്കാൻ വരെ ആൾക്കാർ തയ്യാറാണ്. പരിക്കേറ്റവരെയും അംഗഭംഗം സംഭവിച്ചവരെയും വീണ്ടും യുദ്ധ മുഖത്തേക്ക് റഷ്യ അയക്കുന്നതിന്റെ ചിത്രങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്.
ആഗ്രഹിച്ച തൊഴിൽ കിട്ടി ജീവിക്കുന്നവർ ചെറിയൊരു ശതമാനമായിരിക്കും. കലാ ജീവിതം തിരഞ്ഞെടുത്ത് ജീവിക്കുന്നവർക്കും വരുമാനം കിട്ടിത്തുടങ്ങണമെങ്കിൽ ഏറെ പ്രയത്നമുണ്ട്. ആസാം പണിയുടെ കാലം തൊട്ട് മലയാളികൾ പുറത്ത് പോയി പണിയെടുക്കുന്നുണ്ട്. ഇപ്പോൾ മറ്റ് സംസ്ഥാനക്കാർ വന്നു കേരളത്തിലും പണിയെടുക്കുന്നുണ്ട്. ഇതൊക്കെ സ്വാഭാവികമായി നടക്കുന്നതാണ്. ഇതിനിടയിൽ ജോലി ചെയ്യാൻ മടിയുള്ളവരും പെട്ടെന്ന് കാശുണ്ടാക്കണമെന്ന ചിന്തയുള്ളവരും തട്ടിപ്പിനിറങ്ങുന്നു. ഇപ്പോൾ ഓൺലൈൻ തട്ടിപ്പിന്റെ കാലം കൂടിയാണ്.
തൊഴിൽ സമ്മർദ്ദം അതിജീവിക്കുന്നതും എളുപ്പമല്ല. തൊഴിൽഭാരം നിമിത്തം E&Y യിലെ അന്നാ സെബാസ്റ്റിയന്റെ മരണം ഈയിടെയാണ് നടന്നത്. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി, എൽ & ടി ചെയർമാൻ എസ്. എൻ. സുബ്രഹ്മണ്യൻ എന്നിവർ പറയുന്നത് ആഴ്ചയിലെ പ്രവൃത്തി സമയം ഇനിയും കൂട്ടണമെന്നാണ്.
മാധ്യമം ആഴ്ച്ചപ്പതിപ്പിൽ ഇ പി ശ്രീകുമാർ തന്റെ കഥയനുഭവങ്ങൾ എഴുതുന്നുണ്ട്. അതിൽ ലാലു പ്രസാദിന്റെ പ്രശസ്തമായ വാക്യം ഓർത്തെടുക്കുന്നുണ്ട്. ‘If you don’t milk your cow fully, it falls sick.’ ശ്രീകുമാറിന്റെ ഏറെ ചർച്ചെയ്യപ്പെട്ട ‘അധ്വാന വേട്ട’ എന്ന കഥ സ്വന്തം മകളുടെ അനുഭവത്തിൽ നിന്നുള്ളതാണെന്നും അദ്ദേഹം വിവരിക്കുന്നു. ആത്മ വിമർശനം എന്ന രീതിയിൽ പറയട്ടെ, നമ്മൾ കുട്ടികളെ പഠിപ്പിക്കുന്നത് തന്നെ, ഒരു ജോലി കിട്ടി വരുമാനം ഉണ്ടാകും എന്ന് കരുതിയാണല്ലോ’.
സമ്മർദ്ദമില്ലാതെ ജോലി ചെയുന്നത് എങ്ങനെ എന്ന് മോട്ടിവേഷൻ ക്ലാസ്സ് എടുക്കുന്ന പരിശീലകനും അടുത്തക്ലാസ്സിനു ആള് കുറഞ്ഞാലോ എന്ന സമ്മർദ്ദത്തിൽ ആണ്.അതുകൊണ്ട് ജോലി ചെയ്യുന്നവരും, ചെയ്യിപ്പിക്കുന്നവരും മാനുഷിക പരിഗണനയെപ്പറ്റി ആലോചിക്കണം.
കെ വി തോമസ് :
പറഞ്ഞു തുടങ്ങിയത് ജോലി തേടലിനെ കുറിച്ചാണല്ലോ? ജോലി സമ്മർദ്ദത്തെ കുറിച്ചല്ല. രണ്ടും വ്യത്യസ്തമാണ്.
പി എൽ ലതിക :
രണ്ടും തമ്മിൽ ബന്ധമുണ്ട്. രണ്ടിലും സമ്മർദ്ദമുണ്ട്.
മുരളി മീങ്ങോത്ത് :
തൊഴിൽ തേടി തേടി ലഭിക്കുമ്പോൾ പിന്നെ അതിന്റെ സമ്മർദ്ദങ്ങളാണ് എന്ന നിലയ്ക്ക് രണ്ടും ബന്ധപ്പെട്ടിരിക്കുന്നു എന്ന് പറയാം.
പി എൽ ലതിക:
ഞാൻ ഈയിടെയായി ഏറ്റവും കൂടുതൽ ചിന്തിക്കുന്നത് ഈ കാര്യത്തെ കുറിച്ചായിരിക്കും എന്ന് പറഞ്ഞാൽ അതിശയോക്തിയല്ല. മക്കൾ, പേരമക്കൾ, മറ്റു കുടുംബാം ഗങ്ങൾ, അയൽക്കാർ, പരിചയക്കാർ എന്നിവരുടെ തൊഴിൽചുറ്റുപാടുകൾ ഉളവാക്കുന്ന ചിന്തകളാണ്. മിക്ക തൊഴിൽ മേഖലകളിലും ഉണ്ട് ഈ അടിയന്തിര സാഹചര്യം. 8 മണിക്കൂർ duty ക്ക് ശേഷം വിശ്രമസമയം കൊടുക്കാതിരിക്കുന്നതിനെതിരെ ലോക്കോ പൈലറ്റ്സ് വീണ്ടും സമരത്തിൽ ആയത് ഏതാനും ദിവസം മുൻപാണ്. E&y ലെ ജീവനക്കാരിയുടെ ആത്മഹത്യ തൊഴിൽ മേഖലയിൽ വീണ്ടുവിചാരത്തിനു വഴിതെളിയിക്കുമെന്നു പൊതുവെ പ്രതീക്ഷിച്ചുവെങ്കിലും നേരെ മറിച്ചാണ് സംഭവിച്ചത്. പ്രവൃത്തിസമയം വർദ്ധിക്കും വിധം ജോലിഭാരം വർദ്ധിപ്പിച്ചും, ജീവനക്കാരെ പിരിച്ചുവിട്ടും A I ഭീഷണി മുഴക്കിയും സമ്മർദ്ദം കൂട്ടുകയാണ് തൊഴിലുടമകൾ.
കെ വി തോമസ് :
എ ഐ. എന്നുള്ളത് ഒരു സത്യം. പലരുടെയും ജോലി പോകും എന്നത് മറ്റൊരു ദുഃഖസത്യം. എന്നാലും പണ്ട് ലാലു ചന്ദ്രബാബുനായിഡുവിനോട് പറഞ്ഞത് ഓർക്കുന്നില്ലേ? ‘കമ്പ്യൂട്ടർ തരുന്നതൊന്നും തിന്നാൻ പറ്റില്ലല്ലോ.. അതിനു മണ്ണിൽ തന്നെ പണി എടുക്കണ്ടേ?’
മെതിലാജ് എം എ:
മുതലാളിത്തം മൊത്തത്തിൽ പ്രതിസന്ധിയിലാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി. പ്രത്യേകിച്ച് കോവിഡിന് ശേഷം. കുറെ വർഷങ്ങളായിട്ടു recession പോലെ ഒന്ന് വന്നിട്ട് അതിൽ നിന്ന് പൂർണമായി കരകയറിയിട്ടില്ല. പഴയ കാലത്തുണ്ടായിരുന്ന ലാഭമൊന്നും ഇപ്പോഴില്ല. എല്ലാ ബിസിനസ്സുകളിലും എല്ലാ മേഖലകളിലും മാർജിൻ കുറഞ്ഞിട്ടുണ്ട്. ചിലവുകൾ കൂടുകയും ചെയ്തു. അതിനനുസരിച്ചു വരുമാനം കൂടിയിട്ടുമില്ല .ഈ ഒരു പ്രതിസന്ധി ലോകത്തു മിക്കവാറും ബിസിനസ്സുകളിൽ ഉണ്ട്. മിക്ക രാജ്യങ്ങളിലും ഉണ്ട്. അപ്പോൾ അവർ പറഞ്ഞിരുന്ന പല മൂല്യങ്ങളും അവർ തന്നെ ഉപേക്ഷിക്കാൻ തുടങ്ങി. അതാണിപ്പോൾ ട്രമ്പ് പറയുന്നത്. ട്രമ്പ് തിരിച്ചുവന്നത് തൊഴിലാളികൾക്ക് വലിയ തിരിച്ചടിയാണ്. കുറച്ചു കാലം മുൻപുവരെ മുതലാളിത്തം gender diversity, equity, തുല്യത എന്നിവക്കൊക്കെ വേണ്ടി സംസാരിച്ചു. ഓഫീസുകളിൽ സ്ത്രീകളുടെ സാന്നിധ്യം വർദ്ധിപ്പിക്കുവാൻ മുൻകയ്യെടുത്തു. ഇപ്പോൾ മുതലാളിത്തം തന്നെ അതെല്ലാം ഉപേക്ഷിക്കുകയാണ്.ഇതിൽ നിന്നെല്ലാം തിരിച്ചു നടക്കാൻ തുടങ്ങിയിട്ടുണ്ട്.ഗൂഗിൾ ഒക്കെ മുൻപ് അവരുടെ internal webinar കളിൽ equity യെ കുറിച്ചൊക്കെ സംസാരിക്കുമായിരുന്നു. ഇപ്പോളവർ അതൊക്കെ മാറ്റി. Gender diversity അവരുടെ ഒരു വലിയ campaign ആയിരുന്നു. അതവർ മാറ്റി. കൂടുതൽ പണിയെടുപ്പിക്കുക എന്നതാണ് ഇനിയുള്ള മാർഗം കൂടുതൽ ലാഭം കണ്ടെത്താൻ ഉള്ള ഒരേ ഒരു മാർഗം. പല right wing country കളിലുമായി തുടങ്ങി വെച്ചിരിക്കുന്ന ഒരു കാര്യമാണ്. കൂടുതൽ വ്യാപിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.
പല വികസിതരാജ്യങ്ങളിലും കുറെ വർഷങ്ങളായി five day working schedule ആണ്. കഴിഞ്ഞ ഒന്ന് രണ്ടു വർഷങ്ങളായിട്ടു four day working എന്ന ഒരു ചർച്ചപോലും ഉണ്ടായി. ആ ഒരു ആശയത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ അതിൽ നിന്നൊക്കെ തിരിഞ്ഞു നടക്കുകയാണ്.അതായതു മുൻപ് 48 മണിക്കൂർ ജോലി എന്നതു 40 ആയി. പിന്നെ 36 വരെ എത്തി. ഇപ്പോൾ അതിൽ നിന്നൊക്കെ തിരിച്ചു പോകാനുള്ള discussion നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ട്രമ്പ് കൂടുതൽ ചൂഷണം എന്ന് public ആയി പറഞ്ഞത്. അതായത് നിലവിലുള്ള resource നെ കൂടുതൽ ഉപയോഗിക്കുക, ചൂഷണം ചെയ്യുക എന്നത്. ലാലു പ്രസാദ് യാദവ് മുൻപ് പറഞ്ഞത് പോലെ. ‘റെയിൽവേ ലൈനുകൾ ഉണ്ട്. പരമാവധി വണ്ടികൾ ഓടിച്ചു ലാഭമുണ്ടാക്കണം. പാളങ്ങളുടെ പരമാവധി കപ്പാസിറ്റിയിൽ ചരക്കുഗാതാഗതം നടത്തുക.’ safety യെ കുറിച്ചുള്ള concern കുറയ്ക്കുകയാണ്. അത് പോലെ മറ്റു എനർജി സ്രോതസ്സുകൾ ഊർജ്ജ, വൈവിധ്യവൽക്കരണം എന്നതൊക്കെ മാറ്റിനിർത്തി തങ്ങളുടെ മണ്ണിനടിയിലുള്ള എണ്ണയും ധാതു ലവണങ്ങളും പരമാവധി ചൂഷണം ചെയ്യും എന്ന നയത്തിലേക്കു പോവുകയാണ്. എല്ലാ വിഭവങ്ങളുടെയും പരമാവധി ചൂഷണം എന്ന പഴയ മുതലാളിത്തനയത്തിലേക്കു വീണ്ടും പോവുകയാണ് അവർ.
മുരളി മീങ്ങോത്ത്:
അതേ നയം ഇപ്പോൾ എല്ലാ പ്രധാന കമ്പനികളും സ്വീകരിച്ചു തുടങ്ങി.
പി എൽ ലതിക :
ഇന്ത്യയിലും സർക്കാർ – പൊതു മേഖലകളിൽപ്പോലും പല അടിസ്ഥാന തസ്തികകളിലും ഇപ്പോൾ കോൺട്രാക്ട് അടിസ്ഥാനത്തിലോ ദിവസക്കൂലി വ്യവസ്ഥയിലോ ആണ് തൊഴിലാളികളെ എടുക്കുന്നത്. പോസ്റ്റ് ഓഫീസിൽ കേന്ദ്ര സർക്കാരിന്റെ ക്ലറിക്കൽ സ്കെയിലിൽ നിയമിക്കുന്നതിന് പകരം തുലോം കുറഞ്ഞ ശമ്പളനിരക്കിൽ നിയമനം നടത്തുന്നു. 10000 /15000 രൂപ വരും ഇത്. ചില പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവും താഴത്തെ തസ്തികയിൽ നിയമിക്കുന്നവർക്കു വേതന സ്കെയിലും മറ്റു അനുകൂല്യങ്ങളും, പ്രൊമോഷന് സാധ്യതയും ഉണ്ടായിരുന്നിടത്തു ഇപ്പോൾ ദിവസവേതനത്തിൽ നിയമനം നടത്തുകയാണ്. അവധിയിൽ ശമ്പളമില്ല, മറ്റൊരാനുകൂല്യവുമില്ല. ഭയങ്കരമായ ചൂഷണമാണ് നടക്കുന്നത്.
മെതിലാജ് എം എ:
കഴിഞ്ഞ കുറെ വർഷങ്ങളായുള്ള trend ആണത്.നേരിട്ട് സ്റ്റാഫിനെ hire ചെയ്യാതെ പുറത്തുള്ള കമ്പനികൾ വഴി എടുത്തിട്ട് അവരെ ഉപയോഗിക്കുക. അപ്പോൾ അവർക്കു സ്ഥാപനത്തിൽ നിലവിലുള്ള ഒരാനുകൂല്യവും കൊടുക്കണ്ട.പെട്ടെന്ന് ഓർമ്മവരുന്നത് UAE യിലെ ഏറ്റവും വലിയപൊതുമേഖലാ കമ്മ്യൂണിക്കേഷൻ കമ്പനി ആണ്. അവർ വര്ഷങ്ങളായി നേരിട്ട് തൊഴിലാളികളെ നിയമിക്കാറില്ല. പലർക്കും കോൺട്രാക്റ്റും സബ്കോൺട്രാക്റ്റും കൊടുത്താണ് ജീവനക്കാരെ നിയമിക്കുന്നത്. അപ്പോൾ അവർക്കു കമ്പനിയുടെ ഒരാനുകൂല്യവും കൊടുക്കണ്ട. ഒരുദാഹരണം പറഞ്ഞു എന്നേയുള്ളൂ. സർക്കാർ കോര്പറേഷൻസ് പോലും അങ്ങനെ ചെയ്യുന്നുണ്ട് ഇപ്പോൾ. ആ ട്രെൻഡ് ആണ് ഇവിടെ ആശാ വർക്കർമാരിലും കണ്ടുവരുന്നത്. സർക്കാർ നിയമനമാണ്. പക്ഷെ തൊഴിലാളികൾ എന്ന് designate ചെയ്യൽ പോലും ഇല്ല. സന്നദ്ധപ്രവർത്തകർ എന്നാണല്ലോ പറയുന്നത്. ഒരാവകാശവും കൊടുക്കേണ്ടതില്ല.
കെ വി തോമസ്:
അതെ: ആ വൻകിട കമ്മ്യൂണിക്കേഷൻ സ്ഥാപനമാണ് ആദ്യം ഈ പരിപാടി ഇവിടെ തുടങ്ങിയത്. എന്റെ പഴയ റൂം മേറ്റ് അവിടെ ആയിരുന്നു. ശമ്പളം പകുതിയിൽ താഴെ ആയി. അതേ പാത ആണ് ഇപ്പോൾ പല കമ്പനികളും എടുക്കുന്നത്. സ്ഥാപനത്തിനു തൊഴിലാളിയോട് നേരിട്ട് ഒരു ബാധ്യതയും ഇല്ലാ..
മുരളി മീങ്ങോത്ത് :
ചില സ്ഥാപനങ്ങളിൽ സേഫ്റ്റി ജോബ് പോലും ഔട്ട് സോർസ് ചെയ്തു. കോവിഡ് ഇതിനൊക്കെ ഒരു നിമിത്തംകൂടിയായി. (കോവിഡിൽ തൊഴിൽ നഷ്ടപ്പെട്ട ഒരാൾ😊)
കെ. വി. തോമസ് :
യു എ ഇ യിൽ ഇപ്പോൾ ജോബ്മാർക്കറ്റ് സജീവമാണ്. പല തൊഴിൽ മേഖലകളിലും പുതിയ openings ഉണ്ട്. Construction മേഖലയിൽ പ്രത്യേകിച്ചും ധാരാളം അവസരങ്ങൾ ഉണ്ട്. സൗദിയും open up ആയപ്പോൾ അവിടെക്കും ഒഴുക്കുണ്ട്. കൂട്ടത്തിൽ പറയാം, നിർമാണ മേഖലയിലെ ഒരു മലയാളി ഗ്രൂപ്പ് ധാരാളം തൊഴിൽ അവസരങ്ങൾ offer ചെയ്യുന്നുണ്ട്. അവിടെ തൊഴിൽ സമ്മർദം ഉണ്ടെങ്കിലും മെച്ചപ്പെട്ട ഡോർമിറ്ററി സൗകര്യങ്ങൾ, വർഷം തോറും വേതനവർദ്ധനവ്, ബോണസ് തുടങ്ങിയ ആനുകൂല്യങ്ങൾ എന്നിവ ഉണ്ടെന്ന് പറഞ്ഞറിയുന്നു.
പി എൽ ലതിക : ഒരു ട്രേഡ് യൂണിയൻ ഉണർവും ഇട പെടലും ഇനി തൊഴിൽ മേഖലയിൽ ഉണ്ടാവാൻ സാധ്യതയുണ്ടോ?
ലൈല കല്ലാരം:
സ്ഥാപനങ്ങൾക്കകത്ത് ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ നടക്കാതെയിരിക്കാൻ മാനേജ്മെന്റുകൾ പരമാവധി ശ്രമിച്ചു കൊണ്ടിരിക്കും. ഒരു ഗ്രൂപ്പ് ഫോം ചെയ്യാതിരിക്കാൻ എപ്പോഴും സ്പ്ളിറ്റുണ്ടാക്കുകയും, ഗ്രൂപ്പിൽത്തന്നെ ചാരന്മാരെ കടത്തിവിടുകയും, ഇടക്കിടെ ട്രാൻസ്ഫർ കൊടുക്കുകയും ചെയ്യും. ലേബർ കമ്മീഷനിൽ പരാതി കൊടുത്താൽ യാതൊരു അനക്കവുമില്ലാത്ത എത്രയോ സംഭവങ്ങളുണ്ട്. പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന തിയറിക്ക് ഇവിടെ ഇപ്പോഴും പ്രസക്തിയുണ്ട്. ട്രേഡ് യൂണിയനുകളിൽ പരാതിപ്പെട്ടാൽ ചർച്ച ചെയ്ത് പണം വാങ്ങി പുറത്തു വച്ച് ഒതുക്കിത്തീർക്കുന്ന പരിപാടിയുമുണ്ട്. പിന്നീട് അയാളെ അവസരം കിട്ടുമ്പോൾ കോൺട്രാക്ട് നീട്ടി കൊടുക്കാതെ പിരിച്ചുവിടുക, ജോലി തൃപ്തികരമല്ല എന്നു എപ്പോഴും അയാൾക്കെതിരേ പറഞ്ഞു പ്രചരിപ്പിച്ച് സ്വയം പിരിഞ്ഞു പോകേണ്ട മാനസികാവസ്ഥയിൽ അയാളെ കൊണ്ടെത്തിക്കുക എന്നതൊക്കെ സ്ഥിരം പരിപാടികളാണ്.
തൊഴിലാളിപ്പാർട്ടിയുടെ ഒരു ചാനലിൽ ജോലി ചെയ്തിരുന്ന കാലത്താണ് ആദ്യമായി സ്ക്രീനിംഗ് ടീമിനെ അവർ വച്ചത്. ഒരു ദിവസം കുറച്ചാളുകൾ ചാനലിലേക്ക് കയറി വരുന്നു. അവർ ചിലരെയെല്ലാം വിളിപ്പിച്ചു പലതും ചോദിക്കുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവരിൽ പലരെയും ഒരു നോട്ടീസ് പോലും നൽകാതെ പിരിച്ചു വിട്ടു!.. അന്ന് ഒരു തൊഴിലാളി സംഘടനയും അതിനെതിരേ ശബ്ദിച്ചില്ല. അതിനു ശേഷം ഞങ്ങളൊക്കെ ജോലിയിൽ വലിയ സമ്മർദ്ദത്തിലായി. പലർക്കും വോട്ട് ചെയ്യാൻ പോകാൻ പോലും കഴിഞ്ഞിരുന്നില്ല. ജോലി സമയം, വേതനത്തിലെ അസമത്വം, ഏതു നിമിഷവും പിരിച്ചുവിടൽ, ആൺ പെൺ വ്യത്യാസം എല്ലാം ഇത്തരം തൊഴിലിടങ്ങളിൽ സാധാരണമാണ്. ഇതൊക്കെ അനുഭവിക്കുമ്പോഴാണ് വേതനം കുറവാണെങ്കിലും സർക്കാർ ജോലിയുടെ സുരക്ഷിതത്വവും പ്രാധാന്യവും നമ്മൾ മനസ്സിലാക്കുന്നത്.
ചർച്ച അവസാനിക്കുന്നില്ല..
ചർച്ച പിരിയുമ്പോൾ, ഉയർന്ന തസ്തികകളിൽ ഉൾപ്പെടെ മണിക്കൂർ നിരക്കിൽ നിയമനം നടത്തുന്നതിനെ കുറിച്ച് ലോക മുതലാളിമാർ കൂടിയാലോചന നടത്തുന്ന വാർത്ത.
കവർ: ജ്യോതിസ് പരവൂർ
ബ്രസീലിയൻ എഴുത്തുകാരനായ ഇറ്റമാർ വിയേര ജൂനിയറുടെ ക്രൂക്കെഡ് പ്ലോ എന്ന നോവൽ 2024-ലെ അന്തർദേശീയ ബുക്കർ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. ബ്രസീലിൽ, അടിമത്തം നിയമപരമായി നിർത്തലാക്കിയതിനുശേഷമുള്ള കറുത്തവർഗ്ഗക്കാരായ കർഷകരുടെ ജീവിതമാണ് ഈ നോവൽ വരച്ചുകാട്ടുന്നത്. 1979-ൽ ബഹിയയിലെ സാൽവഡോറിൽ ജനിച്ച ഇറ്റമാർ വിയേര ജൂനിയർ ആഫ്രിക്കൻവംശജരെക്കുറിച്ചുള്ള പഠനത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. അടിമത്തത്തിൽനിന്നു രക്ഷപെട്ട മനുഷ്യരുടെയും അവരുടെ പിൻഗാമികളുടെയും ആഫ്രോ-ബ്രസീലിയൻ കൂട്ടായ്മയായ ക്വിലോംബോയുടെ ഇക്കാലത്തും തുടർന്നുകൊണ്ടിരിക്കുന്ന സമരങ്ങളെയും വൈഷമ്യങ്ങളെയുംപറ്റി ആയിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം. മോണ്ട്ക്ലെയർ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് പ്രൊഫസറായ ജോണി ലോറൻസ് ആണ് ക്രൂക്കെഡ് പ്ലോ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്.
പാശ്ചാത്യ ലോകത്ത് ഏറ്റവും അവസാനം അടിമത്തം നിർത്തലാക്കിയ രാജ്യമാണ് ബ്രസീൽ. ഏറ്റവുമധികം ആഫ്രിക്കക്കാരെ അടിമകളിക്കിയിരുന്നതും ബ്രസീൽ തന്നെ. 1888 മെയ് 13 ന്, ബ്രസീലിലെ ഇസബെൽ രാജകുമാരി രാജ്യത്ത് അടിമത്തം അവസാനിപ്പിക്കുന്ന സുവർണ്ണ നിയമ (Golden Law)’ ത്തിൽ ഒപ്പുവച്ചു. സാങ്കേതികമായി അടിമത്തത്തിൽനിന്നു മോചനം നേടിയെങ്കിലും അടിമകളായി ജോലി ചെയ്തിരുന്ന മനുഷ്യർക്ക് തുടർന്നും ഭൂവുടമകളുടെ കാരുണ്യത്തിൽ ജീവിക്കേണ്ടിവന്നു. തോട്ടങ്ങളിൽ അടിമകളായി ജോലി ചെയ്തിരുന്നവർ അടിമത്തം നിർത്തലാക്കിയതിനുശേഷം അതേ തോട്ടങ്ങളിലെ കുടിയാന്മാരായി.
കുടിയാൻമാർക്ക് ഭൂമിയിൽ അവകാശമില്ല, അവർ തങ്ങൾക്കു വീടുവയ്ക്കാൻ അനുവദിച്ചുകിട്ടിയ സ്ഥലത്തു മണ്ണുകൊണ്ടു വീടുകെട്ടി ഭൂവുടമയ്ക്കുവേണ്ടി ജോലിചെയ്യുന്നു. ഇഷ്ടികകൊണ്ടു വീടുവയ്ക്കാൻ അവർക്ക് അനുവാദമില്ല, ചെയ്യുന്ന ജോലിയ്ക്കു പ്രതിഫലവും ലഭിക്കില്ല. പകരം അവരുടെ മൺവീടിനോടു ചേർന്നുള്ള അല്പമാത്രമായ ഭൂമിയിൽ ധാന്യങ്ങളും പച്ചക്കറികളും നട്ടുവളർത്തി അതിൽനിന്നു വിളവെടുത്തു വിശപ്പടക്കാം. കർഷകരുടെ തൊടിയിൽ വിളയുന്ന ധാന്യങ്ങളും പച്ചക്കറികളും അവരുടെ വിശപ്പടക്കാനാവശ്യമുള്ളതിൽ കൂടുതലുണ്ടെന്നു ഭൂവുടമയ്ക്കു തോന്നിയാൽ അതിൽ നിന്നും അയാൾ തൻ്റെ വിഹിതം ആവശ്യപ്പെടാം. കർഷകർക്ക് അവരുടെ സ്ത്രീകളെയും കുട്ടികളെയും കൂടെ പാർപ്പിക്കാൻ അനുമതിയുണ്ടായിരുന്നു. കാരണം അടുത്ത തലമുറയിലെ കുടിയന്മാരാകേണ്ടവരായിരുന്നു ആ കുട്ടികൾ.
നോവലിന്റെ തുടക്കത്തിൽ സഹോദരിമാരായ ബിബിയാനയും ബെലോനിഷ്യയും മുത്തശ്ശിയുടെ പെട്ടി തുറന്ന് അതിനുള്ളിൽ ഒരു പഴയ തുണിയിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന ഒരു കത്തി പുറത്തെടുക്കുന്നു. ആറും ഏഴും വയസ്സ് പ്രായമുള്ള പെൺകുട്ടികളായിരുന്നു അന്ന് അവർ. മുത്തശ്ശി ഡോണാന വീടിനു പുറത്തേക്കുപോയ സന്ദർഭം നോക്കിയാണ് പെൺകുട്ടികൾ കത്തി പുറത്തെടുത്തത്. ആ തിളങ്ങുന്ന ലോഹകഷ്ണം രുചിച്ചുനോക്കാനായി അവർ ഓരോരുത്തരായി അതു നാവിൽ വയ്ക്കുന്നു. രുചിച്ചശേഷം കത്തി വലിച്ചൂരി എടുക്കുമ്പോൾ രണ്ടുപെൺകുട്ടികളുടെയും നാവുകളിൽ നിന്ന് രക്തം പ്രവഹിക്കുന്നു. അവരിലിലൊരാളുടെ നാവു മുറിഞ്ഞുപോയിരുന്നു. നാവു മുറിഞ്ഞ പെൺകുട്ടി എന്നേക്കുമായി ഊമയായി മാറി. ആ സംഭവത്തിനുശേഷം അവരിലൊരാൾ മറ്റേയാളുടെ ശബ്ദമായി മാറുകയാണ്. ശബ്ദം നഷ്ടപ്പെട്ടവൾ ആംഗ്യങ്ങളിലൂടെയും ചലനങ്ങളിലൂടെയും പറയുന്ന കാര്യങ്ങൾ മറ്റെയാൾ വാക്കുകളിലേക്കു പകർന്നു. കുട്ടിയുടെ നാവറ്റുപോകാൻ കാരണമായ കത്തി ഡോണാന മുത്തശ്ശി പുഴക്കരയിൽ ഉപേക്ഷിക്കുന്നു.
ബിബിയാനയും ബെലോനിഷ്യയും ആഫ്രോ-ബ്രസീലിയൻ കർഷക സമൂഹത്തിൽ പെട്ടവരാണ്. ഈ പെൺകുട്ടികളുടെ മാതാപിതാക്കൾ അഗ്വാ നേഗ്ര തോട്ടത്തിലെ കുടിയാന്മാരായ തൊഴിലാളികളാണ്. അവരുടെ പിതാവ്, വെളിപാടുണ്ടായി രോഗശാന്തി നൽകുന്ന ആളായതിനാൽ അദ്ദേഹത്തെ തോട്ടത്തിലെല്ലാവരും ബഹുമാനിക്കുന്നുണ്ട്.
കുട്ടിയുടെ സംസാരശേഷി നഷ്ടപ്പെടാൻ കാരണമായ കത്തി നോവലിലെ ഒരു പ്രധാന കഥാപാത്രമാണ്. പലതലമുറകളിലുള്ള സ്ത്രീകളുടെ കയ്യിൽ പലസന്ദർഭങ്ങളിലായി അത് കഥയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
ക്രൂക്കെഡ് പ്ലോ നോവലിന് മൂന്നു ഭാഗങ്ങളുണ്ട്, മൂന്നു വ്യത്യസ്ത ആഖ്യാതാക്കളും. നോവലിന്റെ ആദ്യഭാഗം ബിബിയാനയും രണ്ടാം ഭാഗം ബെലോനിഷ്യയും മൂന്നാം ഭാഗം മത്സ്യത്തൊഴിലാളി സ്ത്രീയായിരുന്ന സാന്താ റീറ്റയുടെ ആത്മാവുമാണ് വിവരിക്കുന്നത്.
സംസാരശേഷി നഷ്ടപ്പെട്ട ബെലോനിഷ്യ സ്വന്തമായി ഭൂമിയില്ലാത്ത, അടിച്ചമർത്തപ്പെട്ട, ശബ്ദമുയർത്താൻ കെൽപ്പില്ലാത്ത സമൂഹത്തിന്റെ പ്രതീകമാണ്. മുറിഞ്ഞ നാവുകൊണ്ട് ബെലോനിഷ്യ കലപ്പ (പ്ലോ) എന്നു പറയാൻ ശ്രമിക്കുന്നു. എന്നാൽ ഒരു വികൃത ശബ്ദം (ക്രൂക്കെഡ് പ്ലോ) മാത്രമാണ് അവളുടെ നാവിൽനിന്നു വരുന്നത്.
ബെലോനിഷ്യയുടെ തോബിയാസുമൊത്തുള്ള ഹ്രസ്വകാല ദാമ്പത്യം അസ്വസ്ഥകൾ നിറഞ്ഞതായിരുന്നു. ഇവിടെ അവൾ തോട്ടം തൊഴിലാളികൾക്കിടയിലെ ദുരിതം അനുഭവിക്കുന്ന സ്ത്രീകളുടെ പ്രതീകമാകുന്നു. അടിച്ചമർത്തപ്പെട്ടവരും നിരാശരും മദ്യപാനികളുമായ പുരുഷന്മാരുടെ പീഡനങ്ങൾക്ക് ഇരകളാകാൻ വിധിക്കപ്പെട്ടവരായിരുന്നു ഈ സ്ത്രീകൾ. ബിബിയാന അഗ്വാ നേഗ്രയുടെ പരിമിതികളിൽ നിന്നു രക്ഷപെട്ട് സ്വന്തം ഭൂമിയിൽ കൃഷി ചെയ്യണമെന്നുള്ള ആഗ്രഹത്തോടെ സെവേരോയോടൊപ്പം ഒളിച്ചോടുന്നു. തങ്ങളുടെ പൂർവികർ അടിമകളാക്കപ്പെട്ടത് എങ്ങനെയെന്ന് സെവേരൊ ബിബിയാനയ്ക്ക് വിവരിച്ചുകൊടുക്കുന്നുണ്ട്. അയാളോടൊപ്പം പുറംലോകത്തു മെച്ചപ്പെട്ട ഒരു ജീവിതം അവളും സ്വപ്നം കാണുന്നു.
തോബിയാസിൻ്റെ മരണശേഷം ബെലോനിഷ്യ സ്വന്തം വീട്ടിലേക്ക് മടങ്ങി. അപ്പോഴേക്കും ബിബിയാനയും സെവേരോയും കുട്ടികളും അവിടേക്കു മടങ്ങി എത്തിയിരുന്നു.
അഗ്വാ നേഗ്ര തോട്ടം ഭൂമിയെക്കുറിച്ചോ കുടിയാന്മാരെക്കുറിച്ചോ അറിവില്ലാത്ത ഒരാൾ വാങ്ങുന്നതോടെ തൊഴിലാളികളുടെ ജീവിത കൂടുതൽ ദുരിതത്തിലാകുന്നു. അവരുടെ പൂർവ്വികർ അന്ത്യവിശ്രമം കൊള്ളുന്ന ഇരുന്നൂറു വർഷത്തിലധികം പഴക്കമുള്ള സെമിത്തേരിയിൽ മൃതദേഹങ്ങൾ അടക്കം ചെയ്യുന്നത് പുതിയ ഭൂവുടമ വിലക്കിയതു തൊഴിലാളികൾക്ക് അപമാനമായി. ആ മണ്ണിൽത്തന്നെ ലയിച്ചുചേരേണ്ടവരാണ് തങ്ങളെന്ന് അവർ വാദിച്ചു. വിശുദ്ധ ദൈവങ്ങളും ആത്മാക്കളും കഥയിലുടനീളം പലരിലൂടെയും വെളിപ്പെടുന്നുണ്ട്. ജീവിച്ചിരിക്കുന്നവർക്കൊപ്പം അവരും നീതിയ്ക്കായി പൊരുതുന്നു.
തൊഴിലാളികൾക്ക് അവർ പണിയെടുക്കുന്ന മണ്ണുമായി വേർപെടുത്താൻ കഴിയാത്ത ആത്മബന്ധമുണ്ട്. അവർക്കു മണ്ണിന്റെ സ്പന്ദനങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. ബിബിയാനയുടെയും ബെലോനിഷ്യയുടെയും പിതാവ് കൃഷിഭൂമിയിൽ എന്തെങ്കിലും അസ്വാഭാവികത തോന്നിയാൽ നിലത്തു കിടന്ന് തന്റെ ചെവി മണ്ണോടു ചേർത്ത് ഭൂമിയുടെ ആഴങ്ങളിലെ ശബ്ദങ്ങൾ ശ്രവിക്കുമായിരുന്നു. ഡോക്ടർ രോഗിയുടെ ഹൃദയമിടിപ്പ് കേൾക്കുന്നതുപോലെ എന്നാണ് അദ്ദേഹത്തിന്റെ ഈ പ്രവൃത്തിയെ നോവലിൽ വിശേഷിപ്പിച്ചിരിക്കുന്നത്.
ബിബിയാനയുടെ ഭർത്താവ് സെവേരൊ തൊഴിലാളികളെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ചു ബോധവൽക്കരിക്കാനും സംഘടിപ്പിക്കാനും ശ്രമിച്ചു. എന്നാൽ തന്റെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയും മുൻപേ സെവേരൊ സ്വന്തം വീട്ടുവാതിൽക്കൽ വെടിയേറ്റു മരിച്ചു.
ഒടുവിൽ, കഥയുടെ തുടക്കത്തിൽ ചെറിയ പെൺകുട്ടികളായിരുന്ന, ഇപ്പോൾ മുതിർന്നവരായി മാറിയ, ബെലോനിഷ്യയും ബിബിയാനയും ചേർന്ന് പുതിയ ഭൂവുടമയെ കൊലപ്പെടുത്തുന്നു. രാത്രികളിൽ, മത്സ്യത്തൊഴിലാളിയായ സാന്താ റീറ്റയുടെ ആത്മാവ് ആ രണ്ടു പെൺകുട്ടികളുടെ ശരീരത്തിലേക്ക് ഇഴഞ്ഞു കയറി അയാളെ കൊല്ലാൻ അവരുടെ ശരീരത്തെ ഉപയോഗിക്കുയായിരുന്നുവത്രേ!
നിയമപരമായി സ്വതന്ത്രരായെങ്കിലും അടിമത്തത്തിന്റെ അദൃശ്യമായ ചങ്ങലകളിൽ വീർപ്പുമുട്ടി കഴിയേണ്ടിവന്ന മനുഷ്യരുടെ കഥയാണ് ക്രൂക്കെഡ് പ്ലോ. അടിമത്ത വ്യവസ്ഥ നിയമപരമായി നിരോധിച്ചതിന് ശേഷവും അടിമകളാക്കപ്പെട്ട മനുഷ്യർക്കു ലഭിച്ചത് ‘സ്വാതന്ത്ര്യത്തിന്റെ മുഖപടമണിഞ്ഞ അടിമത്തം (Enslavement dressed up as freedom)’ തന്നെയാണെന്ന് ഇറ്റമാർ വിയേര ജൂനിയർ ക്രൂക്കെഡ് പ്ലോയിലൂടെ പറയുന്നു.