കവിത
ആദ്യമായ്
നാട്ടിൽ പോയപ്പോൾ
കാണാത്ത മകൾക്കായ്
കൊണ്ടുപോയ
നീലക്കണ്ണുകളുള്ള പാവക്കുട്ടി
ഇപ്പോഴും
വീട്ടിലെ ചില്ലലമാരിക്കുള്ളിലുണ്ട്
കണ്ണുകളിലെ സ്ഫടിക നീലിമ മങ്ങാതെ
ചുണ്ടിലെ ഇളം പുഞ്ചിരി മായാതെ
ഓരോ അവധിക്കാലത്തും
വെറുതെ
അതിനെയെടുത്ത് താലോലിക്കും
ഒട്ടും വളരാത്ത
അതിന്റെ സ്വർണ്ണ മുടിയിൽ തലോടും
കുഞ്ഞിക്കാലുകളിലെ
കൊലുസുകളിൽ താളമിടും
എത്ര കാലം കഴിഞ്ഞു,
ആ പാവക്കുട്ടി വലുതായില്ല
ഇനിയൊരു നാൾ
പ്രവാസത്തിന്റെ പടിയിറങ്ങി
വീട്ടിലേക്ക് മടങ്ങിചെല്ലുമ്പോഴും
അത് അവിടെത്തന്നെയുണ്ടായിരിക്കും
അന്ന്
മകൾ അവളുടെ മകളോടൊപ്പം
അകലെയെവിടെയോ
പാതി ഹൃദയം മുറിച്ചെടുത്ത
മറ്റൊരു പ്രവാസത്തിന്റെ
കനലിലുരുകുകയായിരിക്കും
അവളുടെ ചില്ലലമാരിക്കുള്ളിലും
നീലക്കണ്ണുകളുള്ള
ഒരു പാവക്കുട്ടിയുണ്ടായിരിക്കും ….
മണിനാദങ്ങളുടെ പുലർച്ചകളിൽ
ധൃതികളുടെ ദ്രുത വേഗം
കടുകു മണികളായി
പൊട്ടിത്തെറിക്കാതിരിക്കാൻ
കറിയിലെ എരിവും പുളിയും
തീൻ മേശയിൽ തൊലി
പൊള്ളിക്കാതിരിക്കാൻ
രാത്രിയുടെ പുനർവായനകളിൽ
ഭേദഗതി വരുത്തുന്ന
നിയമങ്ങളുടെ സമ്മത പത്രങ്ങളിൽ
ഒപ്പ് വെക്കാതിരിക്കാൻ
പാലപ്പൂമണം ഒഴുക്കുന്ന ഇരുട്ടിന്റെ
സംഗീതം കൂർക്കംവലിയിൽ
മുങ്ങിപ്പോവാതിരിക്കാൻ
എഴുത്ത് മേശയിൽ
അടുക്കിപ്പെറുക്കി വെച്ച
ഹൃദയത്തുടിപ്പുകൾ
പരിഹാസമേറ്റ് ചുളുങ്ങാതിരിക്കാൻ
അവരിലെ രുചികളും
നമ്മളിലെ അരുചികളും
തിങ്ങി നിറഞ്ഞ്
വിയർക്കാതിരിക്കാൻ
ധാർ ഷ്ട്യത്തിന്റെ സിന്ദൂരം
നെറ്റിയിൽ വൃത്തി കേട്
വരയ്ക്കാതിരിക്കാൻ
മുന്നറിയിപ്പായി വരുന്ന
അകം പൊരുളിന്റെ
ചുവപ്പിൽ പേടിയില്ലാതെ
ഒന്ന് നീന്തിത്തുടിക്കാൻ
വിവസ്ത്രതയിലെ സ്വാതന്ത്ര്യം കൊണ്ട്
ശരീരത്തെ ഒന്ന് മറന്നുവെയ്ക്കാൻ
അറിവുകേടിലെ ഷണ്ഡത്വം
മീശ മുനകൊണ്ട്
കുത്താതിരിക്കാൻ
തോന്നുന്ന നിറങ്ങളിൽ
തോന്നുംപോലെ
ഒന്ന് പൊതിഞ്ഞിറങ്ങാൻ
പിന്നെ ഇഷ്ടങ്ങളിലൊക്കെയും
വേഗത കൂടിയ യന്ത്രം പോലെ
ഒന്നിടിച്ചു മരിക്കാൻ
ഒറ്റയ്ക്കാവാൻ കൊതിക്കുക നിങ്ങൾ….
പാതിരാത്രി കഴിഞ്ഞ്
ആംബുലൻസ് വന്നപ്പോഴാണ്
ഞാനറിഞ്ഞത് മാനേജർ സാറിന്
ഹൃദയാഘാതം വന്നെന്ന്
ആശുപത്രിയിലെത്തും മുമ്പേ
എല്ലാം കഴിഞ്ഞെന്നും
രാവിലേയെഴുന്നെറ്റപ്പോൾ
പറയുന്നത് കേട്ടൂ
മിനിഞ്ഞാന്ന്
ചൂട് കൂടിയൊരു ഉച്ചയിൽ
വണ്ടിയോടിച്ച് ഓഫീസിലെത്തുമ്പോൾ
ഡ്രൈവർ ഹർജിത്തിന്
നെഞ്ചുവേദന വന്നു
അന്നും വന്നു
ദീർഘ ശ്വാസം വലിച്ചൊരു
ആംബുലൻസ്
ജോലി സമ്മർദ്ദങ്ങളിലെ
ഉപ്പുരസത്തെ
കുറയ്ക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച്
ഇന്നലെയും ക്ലാസ്സെടുത്തിരുന്നു
ലളിതമായ പ്രക്രിയകളാണെങ്കിലും
അതിനെല്ലാം സങ്കീർണ്ണതകളുടെ
വളവുകൾ വരുന്നതെങ്ങനെ?
നടക്കാൻ പറയുമ്പോൾ
പാദങ്ങളുടെ കൂടെ
വിഷാദവും നടന്നുവരുന്നു
ചിരിയ്ക്കാൻ പറയുമ്പോൾ
സന്തോഷത്തിന്റെ കണികകളൊന്നും
കൂട്ടുവന്നതേയില്ല
ദീർഘ ശ്വാസമെടുക്കാൻ
പറഞ്ഞപ്പോൾ ,ഇടയ്ക്ക്
ശ്വാസംമുട്ടലനുഭവപ്പെടുന്നു.
നമുക്കീ പ്രഷർ കുക്കറിൽ
വെന്തുകൊണ്ടിരിയ്ക്കാം
അത്രപ്പെട്ടെന്നൊന്നും
പൊട്ടിത്തെറിയ്ക്കില്ലായിരിയ്ക്കാം
സാങ്കേതിക വിദ്യ വളരുന്നതുകൊണ്ട്
സുരക്ഷാ നടപടികൾ
വേണ്ടുവോളമുണ്ട് .
സമ്മർദ്ദമാപിനി കൂടെക്കരുതുക.
അഥവാ നെഞ്ചുവേദന വന്നാൽ
അടക്കിപ്പിടിച്ച് കിടക്കരുത്
വേദനിയ്ക്കുന്നെന്ന്
ആരോടെങ്കിലും പറയണം
അല്ലെങ്കിലീ തണുത്ത നിലത്ത്
കിടന്നാൽ ആരും കണ്ടെന്നുവരില്ല
നിറുത്താതെ ഒഴുകുന്ന
മുറിവിൽനിന്നും
ഉടലൊരു നീരുറവയാകുമ്പോൾ
നെറുകയിൽ തുടങ്ങി
അടിവയറോളം ഒരു ചുവപ്പിന്റെ
അടയാളമിട്ടവരാണ്..
തൊണ്ടയോളം വന്നിട്ടും
വെറുതെ വിഴുങ്ങിക്കളയുന്ന
കരച്ചിലിന്റെ പാതിയുള്ളവരാണ്..
ലോകം കറുപ്പു പുതച്ച് ഉറങ്ങുമ്പോൾ
ഉണർന്നിരുന്ന് എറ്റവും ചൂടുള്ളൊരു
നട്ടുച്ചയെ വയറ്റിൽ പൊത്തിപ്പിടിച്ച്
ഉറങ്ങാതിരിക്കുന്നവരാണ്..
പൂജിക്കാൻ പൂവിറുക്കാതെ
സ്വയം പൂവണിയുന്നവരാണ്..
പ്രണയവും
പറുദീസയും
പ്രാർത്ഥനയും
പടിയിറക്കിവിടുന്നവരാണ്..
തിരസ്കരിക്കപ്പെടുന്ന
ചോരപ്പൊട്ടുകളാണ്..
അതെ
ഞങ്ങൾക്ക് മാത്രം
അറിയാവുന്ന ചുവപ്പുകളുണ്ട്..
