[dropcap]സ്കൂ[/dropcap]ൾ അവധിക്കാലമായതുകൊണ്ട് കുടുംബം നാട്ടിൽ പോയതിന്റെ ശൂന്യത പാരമ്യത്തിലെത്തുന്നത് സന്ധ്യ നേരത്താണ്..ജോലി കഴിഞ്ഞ് വന്ന്, വാതിൽ തുറന്ന് മുറിയിലേക്ക് നോക്കുമ്പോൾ തന്നെ വിരസതയുടെ പൊടിപടലം പിടിച്ചപോലെ. .അപ്പുവിന്റേയും വിഷ്ണുവിന്റെയും വഴക്കിന് തീർപ്പ് കൽപ്പിക്കുകയായിരുന്നു പ്രധാന ജോലി .രണ്ടു പേരുടെയും ബഹളമില്ലാതെ മുറിയിൽ ചിതറിയ കളിപ്പാട്ടങ്ങളും പുസ്തകങ്ങളും .ചവിട്ടാതെ മൂലയ്ക്ക് ചാരിയ രണ്ടു സൈക്കിളുകളിൽ പൊടി കേറി തുടങ്ങി. .അടുക്കളയിൽ ചായ ഉണ്ടാക്കാൻ മാത്രമാണ് കയറുന്നത് .ജോലിയും വീടും തട്ടിമുട്ടാതെ കൊണ്ടുപോകുന്ന ഗൗരിയെ സമ്മതിക്കണം .
അത്താഴത്തിന് ഹോട്ടലിലേക്ക് വിളിച്ചു പറഞ്ഞു .ചെറിയ വരാന്തയിൽ നിന്ന് താഴോട്ട് നോക്കിയപ്പോൾ ചെറിയൊരു ഭീതി .ഡയമണ്ട് ട്വിൻ ടവേഴ്സിലെ ബി ബ്ലോക്കിലെ ഇരുപതാം നിലയിലാണ് ആ ഫ്ലാറ്റ്. .തൊട്ടടുത്ത എ ബ്ളോക്കിലും വിളക്കുകൾ തെളിഞ്ഞു നിൽക്കുന്നുണ്ട് .സമാന രീതിയിലുള്ള ആ പാർപ്പിട സമു ച്ചയങ്ങൾ നഗരത്തിന്റെ വികസനത്തിലെ നാഴിക കല്ലാണ് എന്ന് ആറു മാസം മുമ്പ് ഉൽഘാടന സമയത്ത് അതിന്റെ ബിൽഡേഴ്സ് അവകാശപ്പെടുകയുണ്ടായി .സുരക്ഷയുടെ കൂടാരം എന്നായിരുന്നു അവരുടെ പരസ്യവാചകം.
ഓഫീസിനടുത്തേയ്ക്കു തന്നെ താമസം മാറാൻ കുറെ നാളായി രാജീവനും ആഗ്രഹിച്ചിരുന്നു. .സുഹൃത്തുക്കൾ പറഞ്ഞതറിഞ്ഞ് ഡയമണ്ട് ട്വിൻ ടവേഴ്സിൽ വളരെ മുമ്പ് തന്നെ ഫ്ലാറ്റ് ബുക്ക് ചെയ്തിരുന്നു
ഇവിടേയ്ക്ക് താമസം മാറിക്കഴിഞ്ഞുള്ള ആദ്യത്തെ ഏകാന്ത വാസം കൂടിയാണ് .നഗര സുരക്ഷാ വാരമായിരുന്നു കഴിഞ്ഞയാഴ്ച്ച .അതിനായി വച്ച ഭീമാകാരമായ പരസ്യപ്പലകയിൽ വിളക്കുകൾ ഇപ്പോഴും കത്തുന്നുണ്ട് .നമ്മുടെ നഗരം സുരക്ഷിതമാക്കുന്നതിൽ നിങ്ങളും പങ്കാളിയാകൂ എന്ന് വലിയ അക്ഷരങ്ങളിൽ എഴുതി വച്ചിട്ടുണ്ട്. മാലിന്യ സംസ്കരണം ,സ്ത്രീ സുരക്ഷ ,ഗതാഗത കുരുക്ക്, കവർച്ച എന്നീ വിഷയങ്ങളിൽ പല പ്രഗത്ഭർ വന്ന് പ്രബന്ധങ്ങൾ അവതരിപ്പിച്ചു .ഗാനമേള ,നൃത്തങ്ങൾ .അങ്ങനെ പരിപാടികൾ ഗംഭീരമായി .അത് കഴിഞ്ഞയുടൻ നഗരത്തിൽ ഒരു സുരക്ഷയൊക്കെ ഉണ്ട് എന്ന് പലർക്കും തോന്നി .ഹെൽപ് ലൈൻ നമ്പരൊക്കെ പലരും മനഃപാഠമാക്കി
ട്വിൻ ടവറിൽ താമസക്കാർക്ക് പാർക്കിങ് ഉള്ളത് കൊണ്ട് പാർക്കിങ് തേടി അലയേണ്ട .സെക്കൂരിറ്റിക്കാർ ഏത് ആവശ്യത്തിനും എത്തും .രാജീവന് ഇതൊക്കെ ആലോചിച്ച് ഇത്തിരി അഭിമാനമൊക്കെ തോന്നി .
ഹോട്ടലിൽ വിളിച്ച് പറഞ്ഞ അത്താഴവും കൊണ്ട് വന്നയാൾ ബെല്ലടിച്ചു .രാജീവൻ കതക് തുറന്ന് പാർസൽ വാങ്ങി കാശ് കൊടുത്തു .ചപ്പാത്തിയും മിക്സ് വെജ് കറിയും ചൂടാറുന്നതിന് മുമ്പ് കഴിച്ചു .
കുറച്ച് പാട്ടുകൾ കേട്ടും കോളേജ് വാട്സ് അപ്പ് ഗ്രൂപ്പിലെ തമാശകളും വായിച്ചും ഉറങ്ങി. രാവിലെ ഓഫീസിൽ പോകാൻ തയ്യാറായി താഴോട്ട് ലിഫ്റ്റിറങ്ങിയപ്പോൾ സെക്കൂരിറ്റിക്കാരൻ പറഞ്ഞു .”അറിഞ്ഞില്ലേ സാർ .നമ്മുടെ അടുത്ത ടവറിൽ നിന്നും ഒരു സ്ത്രീ താഴോട്ട് ചാടി രാവിലെ .പോലീസ് വന്നു .ഇപ്പൊ പൊതിഞ്ഞെടുത്ത് മൃതദേഹം കൊണ്ട് പോയി .പൊതിഞ്ഞെടുക്കേണ്ടി വന്നു .പതിനഞ്ചാം നിലയിൽ നിന്ന് ചാടിയതല്ലേ?
രാവിലെ മരണ വാർത്ത കേട്ട് ഞാൻ പരിഭ്രമിച്ചു പോയി സാറേ ” സെക്യൂരിറ്റിക്കാരൻ പുറത്തേയ്ക്കു കൂടെ വന്ന് പറഞ്ഞു.
പുറത്തിറങ്ങി .ചെറിയൊരു ആൾക്കൂട്ടമുണ്ട് , കുറച്ച് പോലീസുകാരും
“മണി ആറ് കഴിഞ്ഞ് നേരം വെളുത്തു തുടങ്ങുമ്പോഴാണ് ഒച്ച കേട്ട് അവിടത്തെ സെക്കൂരിറ്റിക്കാർ പുറത്തു വന്നു നോക്കിയത് .ചോരയിൽ കുളിച്ച യുവതി വീണുകിടക്കുന്നു.അവരുടനെ പോലീസിനെ വിളിച്ചു .അതിവേഗ വണ്ടിയിൽ പോലീസ്സെത്തി. .പതിനഞ്ചാം നിലയിലെ 1510 ന്റെ ബാൽക്കണിയിൽ നിന്നായിരുന്നു ചാടിയത്.അവിടെ വിദേശിയരായ മൂന്ന് ചെറുപ്പക്കാരായിരുന്നു താമസിച്ചിരുന്നത്. യുവതിയ്ക്ക് മുപ്പത്തിനടുത്ത് പ്രായം തോന്നും .ചെറുപ്പക്കാരിൽ ഒരാൾക്ക് കുത്തേറ്റിട്ടുണ്ടത്രെ .പോലീസ് ഫ്ലാറ്റിൽ കേറി മൂന്ന് പേരെയും കൊണ്ട് പോയി . ശരീരം കൊണ്ട് പോയയുടൻ താഴെ വെള്ളമൊഴിച്ച് വൃത്തിയാക്കി .”
.സെക്കൂരിറ്റിക്കാരൻ എന്നോട് എല്ലാം വിസ്തരിക്കുന്നുണ്ട് :
അളവെടുപ്പും പരിശോധനയും കഴിഞ്ഞ്, പോലീസ് ഉടൻ പോയി .വീണ സ്ഥലത്തേക്ക് രാജീവൻ ഒന്ന് പോയി നോക്കി .കഴുകിയെങ്കിലും ചോരപ്പാടുകൾ മുഴുവനായി പോയിട്ടില്ല ക്രീം നിറത്തിലുള്ള ഇന്റർ ലോക്കിട്ട വിശാലമായ തറയിൽ കുറെ സിന്ദൂരപ്പൊട്ടുകൾ ചിതറിയ പോലെ.
എന്റെ നോട്ടം കണ്ട് സെക്കൂരിറ്റിക്കാരൻ പറഞ്ഞു .”ചോര കട്ടയായത് അങ്ങനെ പെട്ടെന്ന് പോകില്ല .സാറ് അറിഞ്ഞിരുന്നോ അതെ നിലയിൽ താമസിച്ചിരുന്ന മറ്റൊരു സ്ത്രീ കഴിഞ്ഞ മാസം നീന്തൽ കുളത്തിലും മരിച്ച് കിടന്നിരുന്നു ”
നഗര സുരക്ഷാവാരം നടത്താനുള്ള കാരണങ്ങൾ രാജിവന്റെ ഉള്ളിൽ തിടുക്കപ്പെട്ട് ഉരുണ്ടുകൂടി .റോഡിന് എതിർ വശത്തുള്ള കെട്ടിടത്തിലെ പത്താം നിലയിൽ നിന്ന് മൂന്നു വയസ്സുള്ള ആൺകുട്ടി അബദ്ധത്തിൽ വീണിരുന്ന നശിച്ച ഒരു പ്രഭാതം . കുട്ടി വീണ പരിഭ്രമത്തിന്റെ കാർമേഘത്തിൽ കുട്ടിയുടെ അമ്മയും താഴേയ്ക്ക് പതിച്ചു .അമ്മയുടെയും കുട്ടിയുടെയും ജഡങ്ങൾ കൊണ്ടുപോയത് ഒരേ ആംബുലൻസിലായിരുന്നു .ഭർത്താവ് ജോലിയുടെ ആവശ്യത്തിന് മറ്റേതോ രാജ്യത്തേയ്ക്ക് പോയിരുന്നു. ഭർത്താവ് തിരിച്ചു വന്നതൊന്നും ആരും അറിഞ്ഞിരുന്നില്ല .അല്ലെങ്കിൽ തന്നെ തൊട്ടടുത്ത ഫ്ളാറ്റിൽ ആരാണെന്ന് രാജീവന് പോലും അറിയില്ല.
ഡയമണ്ട് ട്വിൻ ടവേഴ്സിന്റെ ഉൽഘാടനം കഴിഞ്ഞതിന്റെ പിറ്റേദിവസമായിരുന്നു ഇരുപത്തിയൊന്നാം നിലയിലെ 2101 ൽ തീപിടിത്തം ഉണ്ടായത് .ഷോർട്ട് സർക്യൂട്ട് കാരണം തീ പടർന്നു. ഫ്ളാറ്റിൽ ആരും ഉണ്ടായിരുന്നില്ലായെന്നും ആളുകൾക്ക് അപകടമൊന്നും സംഭവിച്ചില്ലായെന്നുമാണ് അന്ന് കേട്ടിരുന്നത് .പിന്നീടാണ് അമ്മയും രണ്ടുകുട്ടികളുമുള്ളൊരു ഗുജറാത്തി കുടുംബം അവിടെ ഉണ്ടായിരുന്നെന്നുവെന്നും പിന്നീടവരെ കണ്ടിട്ടില്ലായെന്നും സെക്യൂരിറ്റിക്കാരൻ പറഞ്ഞത് .ട്വിൻ ടവേഴ്സിൽ താമസക്കാർ വരുന്നത് കുറഞ്ഞു പോകുമെന്നും തുടക്കത്തിൽ തന്നെ അങ്ങനെയൊരു കല്ലുകടി വേണ്ടെന്നും ബിൽഡേഴ്സ് തീരുമാനിച്ചിരുന്നുവെന്നാണ് പിന്നീടറിഞ്ഞത്.
ഓഫീസിലേക്ക് പോകാൻ സമയമാകുന്നു .രാജീവൻ കാറെടുക്കാൻ അണ്ടർഗ്രൗണ്ട് പാർക്കിങ്ങിലേക്കു പോയി . രാജീവന്റെ മനസ്സിൽ ഉണങ്ങിയ ചോരക്കറ നീറി നിന്നു ഒന്നും സംഭവിക്കാതെ നഗരത്തിലൂടെ തിരക്കിട്ട് വാഹനങ്ങൾ കടന്നു പോയി . ട്വിൻ ടവേഴ്സിന്റെ മുമ്പിലെ ചെറിയ ചോരപ്പാടൊന്നും ആരും ശ്രദ്ധിച്ചില്ല . മറ്റുള്ളവരിൽ ഭീതി ഉണ്ടാവാതിരിക്കാൻ യുവതിയുടെ മരണം ഒരു വാർത്തയായതേയില്ല .മൂന്ന് ചെറുപ്പക്കാരെ പോലീസ് വിട്ടോ എന്നും അറിയില്ല .
രാജീവന്റെ മൊബൈൽ
ഫോൺ മുഴങ്ങി . സഹപ്രവർത്തകനും ട്വിൻ ടവറിൽ താമസിക്കുന്നവനുമായ ഷിബുവാണ്.
” രാജീവേ. ഏ ടി എം പിന്നൊക്കെ ഒന്ന് മാറ്റിയ്ക്കോ. നമ്മുടെ ടവറിന്റെ താഴെയുള്ള ഏ ടി എമിൽ നിന്ന് ഇന്ന് രാവിലെ പണമെടുക്കാൻ ചെന്നപ്പോഴാണ് അറിയുന്നത് അക്കൗണ്ടിൽ നിന്ന് ആരോ ഇരുപതിനായിരം എടുത്തിട്ടുണ്ട്. ബാങ്കിൽ വിളിച്ചു പറഞ്ഞ് കാർഡ് ബ്ലോക്കാക്കി. നാട്ടിൽ പോകാനുള്ളതാ നാളെ ”
രാജീവൻ തിരിച്ച് മൂളികൊണ്ട് ശ്രദ്ധയോടെ ഷിബു പറയുന്നത് കേട്ടു കൊണ്ടിരുന്നു.
ആശ്വസിപ്പിക്കാനായി പറഞ്ഞു
“ഷിബു ഉടനെ ബാങ്കിൽ വിളിച്ച് പറഞ്ഞ് കാർഡ് ബ്ലോക്കാക്കിയത് നന്നായി. എന്നാലും സിനിമയിലൊക്കെ കാണുന്നത് പോലെ ഇവരെങ്ങനെ കാർഡിലെ വിവരങ്ങൾ ചോർത്തുന്നു.”
“അതിനുള്ള സാങ്കേതിക വിദ്യ കള്ളന്മാരാരുടെ കയ്യിൽ കാണും. ഒന്നിനെയും വിശ്വസിയ്ക്കാൻ വയ്യാതായി. എന്നു കൂടി പറഞ്ഞ് ഷിബു ഫോൺ വെച്ചു.
രാജീവൻ വണ്ടിയെടുക്കാതെ ടവറിനു താഴെയുള്ള ഏ ടി എം മെഷീനടുത്തേക്കു ഓടി. കാർഡിട്ട് ബാലൻസ് നോക്കി. ഭാഗ്യം, പൈസ പോയിട്ടില്ല. പിൻ നമ്പർ തിടുക്കത്തിൽ മാറ്റി. കാർഡ് വലിച്ചെടുത്ത് പാർക്കിങ്ങിലേക്ക് നടന്നു. വണ്ടി പുറത്തേയ്ക്ക് എടുത്തു.
ഡയമണ്ട് ട്വിൻ ടവറിന് മുന്നിലുള്ള ഭീമൻ ബോർഡ് വെയിലിൽ തിളങ്ങി .അതിലെ അക്ഷരങ്ങൾ യാത്രക്കാരുടെ കണ്ണുകളിലേക്കു തുറിച്ച് നോക്കുന്നത് പോലെ
മുരളി മീങ്ങോത്ത്
[dropcap]ദി[/dropcap]ലീപന് തീരെ ഉറക്കം വന്നില്ല . മുറിയിൽ ഏ സിയുടെ മരവിച്ച തണുപ്പിൽ പുറത്തെ ഉഷ്ണമറിയാതെ കിടക്കുകയാണ് എല്ലാവരും .നാളെ രണ്ട് പരീക്ഷകളാണ് . തൻ്റെ പതിമൂന്നാമത്തെ ഡ്രൈവിങ് ടെസ്റ് ,മറ്റേത് അർജന്റീനയുടെ കോപ്പാ അമേരിക്കൻ ഫൈനൽ. കളിക്കാനും കളി കാണാൻ തുടങ്ങിയ കാലം തൊട്ടേ അർജന്റീന ഒരു ലഹരിയാണ് . വെളുപ്പിന് നാല് മണിയ്ക്ക് അലാറം വെച്ചിട്ടുണ്ട് . അപ്പോഴാണ് ഫൈനൽ.കഴിഞ്ഞ തവണത്തെ ഫൈനലിന്റെ തനിയാവർത്തനം .ചിലി തന്നെയാണ് എതിരാളികൾ.പ്രാഥമിക റൗണ്ടിൽ ചിലിയെ തോൽപ്പിച്ചിട്ടുണ്ടെങ്കിലും ഫൈനലിൽ കളി വേറെയാണ്. ആയാസരഹിതമായി ഫൈനലിൽ എത്തി . മെസിയൊക്കെ നന്നായി ഗോളടിക്കുന്നുണ്ട് .
കഴിഞ്ഞ പന്ത്രണ്ട് ഡ്രൈവിങ് ടെസ്റ്റുകൾ . അതൊക്കെ തോറ്റതിനെപ്പറ്റി ആലോചിക്കാൻ തോന്നുന്നില്ല . കമ്പനി തന്നെ ഇത്തവണ മുന്നറിയിപ്പ് തന്നിട്ടുണ്ട് .
’മൂന്ന് വർഷമായി നീ ഡ്രൈവിങ് ക്ലാസെന്ന് പറഞ്ഞ് നേരത്തെ പോകുന്നു .ഇനി ഒരു ടീ ബോയുടെ ആവശ്യം ഈ കമ്പനിയ്ക്കില്ല, ഡ്രൈവിങ് ലൈസൻസ് എടുത്താൽ തനിയ്ക്ക് ഡ്രൈവർ ആയി തുടരാം .അല്ലെങ്കിൽ ഇനി വിസ പുതുക്കാൻ ഉദ്ദേശിക്കുന്നില്ല’
ശ്രമിക്കാഞ്ഞിട്ടാണോ . മുദീർ വന്നിരിക്കുമ്പോൾ ആകെ ഒരു പരിഭ്രമമാണ് . പിന്നെ തെറ്റിന് പിന്നാലെ തെറ്റുകൾ. അങ്ങനെ ലൈസൻസ് വഴിമാറി . ദിലീപൻ പാൻട്രിയുടെ ചതുരത്തിൽ ശ്വാസം മുട്ടി.
വീട്ടിലേക്ക് പോലുമയക്കാതെ ശമ്പളത്തിൽ നിന്ന് സ്വരുക്കൂട്ടിയാണ് ഓരോ ടെസ്റ്റിനും കാശടക്കുന്നത്. .ഓരോന്നോർത്ത് കിടന്നപ്പോൾ അലാറം അടിച്ചു . ഷംസു വിളിച്ചു ‘ഡാ എണീയ്ക്ക് . കളി തൊടങ്ങി’
അർജന്റീനയുടെ പോരാട്ട വീര്യങ്ങളൊന്നും കണ്ടില്ല .മെസ്സിയ്ക്ക് അനങ്ങാൻ കഴിയുന്നില്ല .രണ്ട് ചുവപ്പൻ കാർഡുകൾ . ഒന്നര മണിക്കൂർ ഉറക്കം തൂങ്ങിയ കളി . പെനാൽട്ടി വരുമ്പോൾ ദിലീപനോട് മുദീർ ലൈൻ മാറാൻ പറയുന്നത് പോലെയാണ് . പിന്നിൽ കുതിച്ചു വരുന്ന മറ്റു വാഹനങ്ങൾ . കണ്ണാടിയിൽ നോക്കുമ്പോൾ വളരെയടുത്താണെന്ന് തോന്നും . ലൈൻ മാറാനാവാതെ അഞ്ച് ടെസ്റ്റുകളിൽ പരാജയം സമ്മതിച്ചിട്ടുള്ളതാണ് .
മുറിയിൽ ദിലീപനും ഷംസുവും മാത്രമാണ് അർജന്റീന ജയിക്കണമെന്ന് ആഗ്രഹിക്കുന്നവർ .മറ്റുള്ളവർ കളിയാക്കി തുടങ്ങി .
“ഈ ആയുസ്സില് ഇനി അർജന്റീനയ്ക്കു ഒരു കപ്പും ദിലീപന്റെ ഡ്രൈവിങ് ലൈസൻസും കാണാൻ പറ്റൂന്ന് തോന്നുന്നില്ല . “അനിലേട്ടൻ പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു
ചിലിയുടെ ആദ്യ ഷോട്ട് അർജന്റീനയുടെ ഗോൾ കീപ്പർ റൊമേരോ തടഞ്ഞു .പകുതി ആശ്വാസം .അർജന്റീനയ്ക്ക് വേണ്ടി ആദ്യ ഷോട്ടെടുക്കുന്നത് മെസ്സി .ബാഴ്സലോണയിൽ തങ്ങളുടെ ഗോൾ കീപ്പറായ ബ്രാവോയാണ് ശത്രു പക്ഷത്ത് . മെസ്സിയിൽ ആത്മവിശ്വാസം കണ്ടതേയില്ല .അലക്ഷ്യമായെടുത്ത ഷോട്ട് ഗോൾ വലയത്തിന്റെ പുറത്തേക്ക്. ദിലീപന് ആധിയായി .തന്റെ പതിമൂന്നാം ടെസ്റ്റും ഇങ്ങനെയാവുമോ .ചിലിയുടെ ജയം അർജന്റീനയുടെ എതിരാളികൾ ആഘോഷിച്ചു .എല്ലാവരും ജോലിയ്ക്കു പോകാനുള്ള തിരക്കിലേക്ക് മറഞ്ഞു .ഷംസു പുറം തട്ടി പറഞ്ഞു
‘നീ പതിമൂന്നാം ടെസ്റ്റാണെന്ന് ബിചാരിച്ച് ബേജാറാവണ്ട .മന്ത്രി തോമസ് ഐസക്ക് പതിമൂന്നാം നമ്പർ ചോദിച്ചു വാങ്ങിയത് അറിഞ്ഞില്ലേ .എല്ലാം ശരിയാവൂടാ .ആൾ ദി ബെസ്റ് ‘
ഡ്രൈവിങ് ടെസ്റ്റിന് എട്ടു മണിയ്ക്ക് തന്നെയെത്തി .ഫയൽ ഓഫിസിൽ കൊടുത്തു .. വിസ ക്യാൻസൽ ചെയ്താൽ നാട്ടിൽ പോകേണ്ടി വരും .വയസ്സ് മുപ്പതാകുന്നു .കല്യാണം പോലും കഴിച്ചില്ല. ഗൾഫ്കാരന്റെ ലേബലും പോകും . വീണ്ടും ഒരു വരവൊക്കെ ബുദ്ധിമുട്ടാകും
തോട്ടത്തിൽ കൃഷ്ണൻ ദിലീപൻ..
പേര് വിളിച്ചപ്പോൾ ദിലീപൻ എണീറ്റു . മറ്റു മൂന്ന് പേരും കൂടിയുണ്ട് .ആദ്യം വിളിച്ചത് പാകിസ്ഥാൻ കാരനെയാണ് . ഭാഗ്യം അവിടന്ന് റിവേഴ്സ് എടുത്ത് റോഡിലിറങ്ങേണ്ടല്ലോ . അത് കഴിഞ്ഞ് ഫിലിപ്പൈൻ സ്വദേശി സുന്ദരമായി ഓടിച്ചു .പിന്നെ വിളിച്ചത് സ്വദേശിയായ അറബിയെയാണ് .ഒടുവിൽ ദിലീപന്റെ ഊഴം..ബെൽറ്റ് മുറുക്കി കണ്ണാടിയൊക്കെ നേരെയാക്കി . സീറ്റ് ശരിയാക്കുമ്പോഴേയ്ക്കും ഓടിക്കാനുള്ള ആജ്ഞ വന്നു . മുന്നിൽ നിവർന്ന പാതയിൽ ജീവിതം തുറന്നു വന്നു . ലൈൻ ചെയ്ഞ്ച് കേട്ടപ്പോൾ മെസ്സിയുടെ പുറത്ത് പോയ പെനാൽറ്റി അറിയാതെ മനസ്സിൽ തികട്ടി . ഓഫിസിൽ പാർക്ക് ചെയ്തതും മുദീർ അകത്തു പോയി . ആത്മവിശ്വാസം ഇല്ലാതില്ല . എന്നാലും ടെസ്റ്റിന്റെ പേപ്പർ കൈയിൽ കിട്ടുന്നത് വരെ ഒരു വിറയൽ
പേര് വിളിച്ചപ്പോൾ എഴുന്നേറ്റ് നിന്നു പേപ്പർ വാങ്ങി . പാസ്സായി . പതിമൂന്നാം ടെസ്റ്റിൽ ദിലീപന് ഡ്രൈവിങ് ലൈസൻസ്
മൊബൈലിൽ ഷംസുവിന്റെ നമ്പർ ആദ്യം ഡയൽ ചെയ്തു . ‘കോപ്പ കപ്പ് അടിച്ചു മോനെ”
