അധ്യാപികയും കവിയും നർത്തകിയുമായ ഗിരിജ പാതേക്കര മലയാളനാടിന് നൽകിയ അഭിമുഖം. അവതരണം : പി എൽ ലതിക
ചോദ്യം: ടീച്ചർ എന്നാണോ കവി എന്നാണോ നർത്തകി എന്നാണോ വിളിക്കേണ്ടത് എന്ന് എന്റെ മനസ്സ് പാതിവഴിയിൽ നിൽക്കുന്നു.
എന്നെ ടീച്ചറെന്നു തന്നെ വിളിച്ചോളു. കാരണം നർത്തകി എന്ന ഐഡന്റിറ്റി മറ്റുപല ഐഡന്റിറ്റികൾക്കും പിറകിൽ മാത്രമേ നിൽക്കുന്നുള്ളു.
ചോദ്യം: ബാല്യകാലത്ത് നൃത്തത്തിനോട് ആഭിമുഖ്യം ഉണ്ടായിരുന്നു എന്നും പിന്നീട് വഴിയിൽ ഉപേക്ഷിച്ചു എന്നും ഗിരിജ ഇവിടെ എഴുതിയ കുറിപ്പുകളിൽ നിന്ന് മനസ്സിലാക്കിയിട്ടുണ്ട്.ആ അഭിലാഷങ്ങളും അഭിരുചികളും അവിടെനിന്ന് മാറിനടന്ന വഴികളും വിവരിക്കാമോ?

തുടക്കം മുതലേ നൃത്തത്തോട് നല്ല ആഭിമുഖ്യമുണ്ടായിരുന്നു. എന്നാൽ ഒരു വലിയ കൂട്ടുകുടുംബത്തിലായിരുന്നു കുട്ടിക്കാലം.കുട്ടികളുടെ അഭിരുചികൾക്കോ, വ്യക്തിപരമായ തെരഞ്ഞെടുപ്പുകൾക്കോ, അന്നവിടെ യാതൊരു സ്ഥാനവുമുണ്ടായിരുന്നില്ല. ഭയമായിരുന്നു സ്ഥായിയായ വികാരം (അതൊരു പരിധിവരെ ഇന്നുമുണ്ട് ). അനുസരണയും അച്ചടക്കവുമായിരുന്നു നല്ല കുട്ടിയുടെ ലക്ഷണങ്ങൾ. എല്ലാവരെക്കൊണ്ടും നല്ലതു മാത്രം പറയിപ്പിക്കണം എന്ന ഉപദേശം കേട്ടാണ് വളർന്നത്. അതുകൊണ്ടുതന്നെ, ഞാൻ സ്കൂളിലും കോളേജിലുമൊക്കെ നന്നായി പഠിച്ചു കാണണമെന്ന് മുതിർന്നവർ താല്പര്യപ്പെട്ടു, ഞാനത് ഭംഗിയായി ചെയ്തു. സ്വന്തമായി പഠിച്ചുണ്ടാക്കിയചില നാടോടി നൃത്തങ്ങളൊക്കെ ചെറിയ ക്ലാസുകളിൽ അവതരിപ്പിച്ചിരുന്നു.എന്നാൽ മുതിർന്നപ്പോൾ അതിനുള്ള അനുമതിയും നിഷേധിക്കപ്പെട്ടു. അങ്ങനെ നൃത്തത്തെ പാടേ ഉപേക്ഷിച്ചു, മറന്നു. പിന്നീട് അധ്യാപികയായപ്പോൾ ഏറെ ആഹ്ളാദിച്ചു.ആ ജോലി വർഷങ്ങളോളം നന്നായി ആസ്വദിച്ച് ചെയ്ത ഒരാളാണ് ഞാൻ. ടീച്ചിങ്ങും എനിക്കൊരു Passion ആയിരുന്നു. മുമ്പ് പഠിപ്പിച്ച വിദ്യാർത്ഥികളാരെങ്കിലും ടീച്ചറേ എന്ന വിളിയോടെ എത്തുമ്പോൾ ഇപ്പോഴും ഞാൻ അലിഞ്ഞലിഞ്ഞു പോകാറുണ്ട്. അതുകൊണ്ടുതന്നെ, അധ്യാപിക എന്ന എന്നെയാണ്, നർത്തകി എന്ന എന്നേക്കാൾ എനിക്കിഷ്ടം, സംശയമില്ല.
ചോദ്യം: അധ്യാപിക, കവി എന്നീ രണ്ടു മണ്ഡലങ്ങളിലും സജീവയായിരുന്ന ആളായിട്ടാണ് പരിചയപ്പെടുന്നത്. എന്നാണ് കവിത എഴുതിത്തുടങ്ങിയത്? നൃത്തത്തിന്റെ കാര്യത്തിൽ ഉണ്ടായതുപോലെ ഉള്ള ഒരു ഉപേക്ഷ, അഥവാ ഇടവേള കവിതാരചനയിൽ ഉണ്ടായിട്ടുണ്ടോ?

കോഴിക്കോട് ശ്രീരാമകൃഷ്ണ മിഷൻ ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ ചേർന്നപ്പോൾ മലയാളം അധ്യാപകനായി വന്നത് കവി കുഞ്ഞുണ്ണി മാഷായിരുന്നു. അദ്ദേഹമാണ് ഭാഷയോടും സാഹിത്യത്തോടുമുള്ളഎൻറെ ഇഷ്ടം കണ്ടെത്തിയതും പ്രോത്സാഹിപ്പിച്ചതും. മാഷെന്നെ ക്കൊണ്ട് ധാരാളം വായിപ്പിച്ചു. കഥകളും കവിതകളും നാടകങ്ങളും ലേഖനങ്ങളുമെല്ലാം. മാഷടെ പ്രോത്സാഹനത്തിൽ കവിതയും കഥയുമെഴുതി സാഹിത്യ സമാജങ്ങളിൽ വായിച്ചുകൊണ്ടായിരുന്നു എഴുതിത്തുടങ്ങിയത്. 8, 9 ,10 ക്ലാസുകളിൽ തുടർച്ചയായി കവിതാരചന, കഥാരചന, മലയാളം പ്രസംഗം എന്നിവയിൽ സ്കൂൾതലത്തിൽ സമ്മാനങ്ങൾ നേടിയിരുന്നു. എന്നാൽ സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനു പോലും വീട്ടിൽ നിന്ന് സമ്മതംകിട്ടില്ല എന്ന് ഉറപ്പുണ്ടായിരുന്നതുകൊണ്ട് കുഞ്ഞുണ്ണി മാഷോട് ഇക്കാര്യം തുറന്നുപറയുകയാണുണ്ടായത്. കുറച്ചൊക്കെ നിർബന്ധിച്ചെങ്കിലും പിന്നീട് അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ടാവണം, എൻ്റെഅവസ്ഥ. പത്താം ക്ലാസ് കഴിഞ്ഞു പോരുമ്പോൾ മാഷ് പറഞ്ഞത് ഭാഷയെ ഒരിയ്ക്കലും കൈവിടരുത് എന്നായിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴും മാഗസിനിൽ കവിതകൾ എഴുതിയിരുന്നു, നോട്ടുബുക്കിൽ ഒട്ടേറെകവിതകൾ കുറിച്ചു വെക്കുമായിരുന്നു. ഒളിപ്പിച്ചു വെയ്ക്കപ്പെട്ട അവയൊക്കെ നശിച്ചുപോയിട്ടുണ്ടാവും. ഡിഗ്രിക്ക് ഫിസിക്സ് ആയിരുന്നു വിഷയം. അതോടുകൂടി എഴുത്ത് തീർത്തും ഇല്ലാതായി. പഠിയ്ക്കുന്ന വിഷയത്തിൽ മാത്രമായി ശ്രദ്ധ.

പിന്നീട് Post graduation പഠനം, വിവാഹം, പ്രസവം, ജോലി…..എഴുത്ത് പാടെ മറന്നു.വായിച്ചിരുന്ന, എഴുതിയിരുന്ന, എന്നെ ഞാൻ അക്കാലങ്ങളിലൊന്നും ഓർത്തതു പോലുമില്ല.17 വയസ്സിൽ നിന്നുപോയ വായനയും എഴുത്തുമൊക്കെ തിരിച്ചുപിടിക്കുന്നത് എൻറെ നാൽപ്പത്തിയൊന്നാം വയസ്സിലായിരുന്നു. എൻറെ മകൻ അവന്റെ പഠനാർത്ഥം വീടു വിട്ടു നിന്നപ്പോൾ വൈകാരികമായി തകർന്നു പോയ ഞാൻ വായനയിൽ അഭയം കണ്ടെത്തി. ക്രമേണ ഓരോന്ന് കുത്തിക്കുറിക്കാനും തുടങ്ങി. എഴുതിയതൊന്നും ആരെയും കാണിച്ചിരുന്നില്ല. അന്നോളം കെട്ടി നിർത്തിയതൊക്കെ അണപൊട്ടി ഒഴുകിയതുപോലെ, എന്തൊക്കെയോ എഴുതി. കാവ്യഭംഗിയോ, അലങ്കാര ഭംഗിയോ ഇല്ലാത്ത കുറേ കവിതകൾ (?) ആയിരുന്നു അതെല്ലാം. എന്നാൽ എനിക്കുറപ്പുണ്ട്, ആ കവിതകളിലെല്ലാം ജീവതം തുടിച്ചിരുന്നു എന്ന്. എപ്പോഴോ, സാന്ദർഭികമായി, ആ എഴുതിയതൊക്കെ ഗീത ടീച്ചർ (ഡോക്ടർ പി ഗീത) കാണാനിടയായി. ടീച്ചറെന്നെ ഒരുപാട് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അക്കാലത്ത് എഴുതിയ കവിതകൾ എഡിറ്റ് ചെയ്തു തന്നിട്ടുമുണ്ട്. ആദ്യ കവിത അച്ചടിച്ചു വരുന്നത് 42 വയസ്സിലാണ്, മാധ്യമത്തിൽ. പിന്നീട് ഭാഷാപോഷിണി, മാതൃഭൂമി തുടങ്ങി ഒട്ടേറെ പ്രസിദ്ധീകരണങ്ങളിൽ കവിതകൾ അച്ചടിച്ചു വന്നു. രണ്ടു കവിതാസമാഹാരങ്ങളും വന്നു. റിട്ടയർ ചെയ്താൽ ധാരാളം എഴുതാമെന്ന് മോഹിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും നൃത്തം എന്നെ ആവേശിച്ചു കഴിഞ്ഞിരുന്നു. ഒരുപോലെ പ്രിയപ്പെട്ട, ഒന്നിലേറെ കാര്യങ്ങൾ, ഒരേസമയം, ആത്മാർത്ഥതയോടെ ചെയ്യാൻ എനിക്ക് സാധിക്കില്ല എന്ന്തോന്നാറുണ്ട് . അങ്ങനെതോന്നിയ സന്ദർഭങ്ങൾ ജീവിതത്തിൽ ഒരുപാട് ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്വാഭാവികമായും കവിത കുറഞ്ഞു. കവിത എഴുതാത്ത എന്നെഎനിക്കിഷ്ടമല്ലതന്നെ. എന്നാൽ നൃത്തത്തെ കൈവിടാനും വയ്യ. അങ്ങനെയൊരവസ്ഥയിലാണ് ഞാനിപ്പോൾ. എന്നാൽ കവിതയിലേക്കു തന്നെ പൂർണമായി തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നു.
ചോദ്യം: ഇതുവരെയുള്ള കാവ്യസപര്യയെ കുറിച്ച്, അവിടുത്തെ അനുഭൂതികൾ, അംഗീകാരങ്ങൾ എന്നിവയെ കുറിച്ച് പറയു.

നേരത്തെ പറഞ്ഞതു പോലെ എൻറെ കവിതകളിൽ കവിത കുറവും ജീവിതം കൂടുതലുമാണ് എന്നാണ് സ്വയം വിലയിരുത്താറുള്ളത്. ഞാനനുഭവിച്ചതോ, മറ്റുള്ളവരുടെ അനുഭവങ്ങൾ സ്വാംശീകരിച്ചിട്ടുള്ളതോ മാത്രമേ എൻറെ കവിതകൾക്ക് പ്രമേ യമാവാറുള്ളു. അതുകൊണ്ടുതന്നെ എൻറെ കവിതകൾ വളരെയധികം “ഫെമിനൈൻ” ആണെന്ന ആരോപണവുമുണ്ട്. എങ്കിലും അങ്ങനെയേ എനിക്ക്എഴുതാനാവു. എഴുത്തിൽ, വലിയൊരളവോളം സത്യസന്ധത പാലിക്കപ്പെടേണ്ടതുണ്ട് എന്നാണ് എൻറെ അഭിപ്രായം. സത്യസന്ധമായ എഴുത്ത് എനിക്ക് തിരിച്ചറിയാനുമാവും. പ്രിയപ്പെട്ട ഒരുപാട് കവികളുണ്ട്. അവരുടെ കവിതകൾ വായിച്ചാസ്വദിക്കാറുണ്ട് -അത് തരുന്ന അനുഭൂതി പറഞ്ഞറിയിക്കാനാവില്ല. അതുപോലെതന്നെയാണ് ഒരു കവിത എഴുതിക്കഴിയുമ്പോൾ കിട്ടുന്ന നിർവൃതിയും. ആനുകാലികങ്ങളിൽ എൻറെ കവിത വന്നാൽ, അതു വായിച്ച്, ഏറ്റവുമാദ്യം എന്നെ വിളിച്ച് അതിനെപ്പറ്റി വാചാലനാവുന്ന, ഞാനെഴുതുന്നതിലെ സന്തോഷം പങ്കുവെക്കുന്ന ഒരു കവിയാണ് ശ്രീ സെബാസ്റ്റ്യൻ. സെബാസ്റ്റ്യനെപ്പോലെ വേറെയും ചിലരുണ്ട്. അവർ തരുന്ന പ്രോത്സാഹനം ഏറെ വലുതാണ്. ചില യൂണിവേഴ്സിറ്റികളിലൊക്കെ എൻ്റെ കവിതകൾ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഞാനെഴുതിയ കവിതകൾ സാമൂഹ്യ മാധ്യമങ്ങളിലൊക്കെ ചിലർചൊല്ലിയിടാറുമുണ്ട്. പ്രശസ്ത നടനായ ഇർഷാദലി, കോട്ടക്കൽ ആര്യവൈദ്യശാലയിലെ ഡോക്ടർ രാജഗോപാൽ ഇവരൊക്കെ കവിത ചൊല്ലി അയച്ചു തരുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ട്. 2020ലെ ബജറ്റ് പ്രസംഗത്തിൽ അന്നത്തെ ധനമന്ത്രി ശ്രീ.തോമസ് ഐസക് “ചങ്ങലകൾ ” എന്ന കവിത ഉദ്ധരിച്ചതും അഭിമാനമേകിയ അനുഭവമായിരുന്നു – ഇതൊക്കെയാണ് എനിക്ക് കിട്ടിയിട്ടുള്ള അംഗീകാരങ്ങൾ.
ചോദ്യം: എന്നാണ് വീണ്ടും നൃത്തത്തിന്റെ അരങ്ങിലെത്തുന്നത്? എന്തായിരുന്നു പ്രചോദനം? എങ്ങനെയാണു സാഹചര്യങ്ങൾ അനുകൂലമായി വന്നത്? ആദ്യത്തെ രംഗപൂജ, ആദ്യമായി സദസ്സിന് മുൻപിൽ ചിലങ്കകെട്ടിയത്?
ഒരിയ്ക്കൽ കോട്ടയ്ക്കൽ വിശ്വംഭര ക്ഷേത്രത്തിൽ വെച്ച് പ്രശസ്തയായ ഒരു നർത്തകിയുടെ മോഹിനിയാട്ടം കാണാനിടയായി -2015 ലോ മറ്റോ ആയിരുന്നു അത് . അന്നത് കണ്ടുകൊണ്ടിരുന്നപ്പോൾ ഉള്ളിലുണ്ടായിരുന്ന നർത്തകി ഉണരുന്നത് ഞാനറിഞ്ഞു. പ്രോഗ്രാം കഴിഞ്ഞപ്പോൾ എന്നെപ്പോലെത്തന്നെ excited ആയ മൂന്നുപേർ – ഞങ്ങളെല്ലാം മുൻപേ തന്നെ പരിചയമുള്ളവരും, അയൽക്കാരുമാണ് (നന്ദിനിയും, ജയശ്രിയും, വൃന്ദയും) നമുക്കും മോഹിനിയാട്ടം പഠിച്ചാലോ എന്ന് പരസ്പരം ചോദിച്ചുകൊണ്ട് കുറേ നേരം സംസാരിച്ചു നിന്നു . ഒരു നിമിത്തമെന്ന പോലെ ഞങ്ങളുടെ നൃത്താധ്യാപിക കലാമണ്ഡലം അരുണ ടീച്ചറും അവിടേക്കപ്പോൾ വന്നുചേർന്നു. അടുത്തയാഴ്ച തന്നെ പഠനവും ആരംഭിച്ചു.Covid കാലത്ത് കുറച്ച് തടസ്സപ്പെട്ടുവെങ്കിലും വൈകാതെ ഞങ്ങൾ നൃത്താഭ്യാസം പുനരാരംഭിച്ചു . 2022 Sep 28 ന് ഗുരുവായൂരിൽ വെച്ചായിരുന്നു അരങ്ങേറ്റം. ടീച്ചർ ചിലങ്ക കെട്ടിത്തന്നപ്പോൾ മനസ് പ്രാർത്ഥനാനിർഭരമായി. ദൈവത്തോടും, പ്രഞ്ചത്തോടു മുഴുവനും നന്ദി പറഞ്ഞു കൊണ്ടായിരുന്നു സ്റ്റേജിൽ കയറിയത്. വികാരനിർഭരമായിരുന്നു ആ നിമിഷങ്ങൾ. എൻ്റെ മകൻ്റെ ഭാര്യ അഞ്ജു തന്ന, തന്നുകൊണ്ടിരിക്കുന്ന പിന്തുണയാണ് ഏറ്റവുമാദ്യം പറയേണ്ടത്. കൂടാതെ മകനും, ഭർത്താവും, സുഹൃത്തായ Dr സുനിതയുമൊക്കെ തരുന്ന പിന്തുണയും എടുത്തു പറയേണ്ടതാണ്. ദൈവാനുഗ്രഹത്താൽ, നാൽപ്പത്തഞ്ചിലധികം വേദികളിൽ പിന്നീട് ഞങ്ങൾ നൃത്തമവതരിപ്പിച്ചു. മോഹിനിയാട്ടം ഒരു ക്ഷേത്രകലയായതുകൊണ്ടു തന്നെ, ക്ഷേത്രങ്ങളിലായിരുന്നു ഞങ്ങളുടെ വേദികൾ.
ചോദ്യം: കുറേയധികം അരങ്ങുകളിൽ, ക്ഷേത്രങ്ങളിൽ, നൃത്തോത്സവങ്ങളിൽ അവതരിപ്പിച്ചുവല്ലോ. എന്താണ് അത് ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ? ആൾ കവി ആയതുകൊണ്ട് അതിന്റെ വൈകാരികവും കലാപരവും, സൗന്ദര്യാത്മകവുമായ വശങ്ങൾ കേൾക്കാനും അറിയാനും താല്പര്യം ഉണ്ട്.
ഉടലു കൊണ്ട് കവിതയെഴുതുന്നു എന്നാണ് നൃത്തം ചെയ്യുമ്പോൾ എനിക്ക് തോന്നാറുള്ളത് – അകവും പുറവും, ഉയിരും ഉടലും ലയിച്ചു ചേരുന്ന ഒരവസ്ഥയുണ്ടതിൽ. കൂടാതെ, നൃത്തം ചെയ്യാനായി ശരീരത്തെ സജ്ജമാക്കേണ്ടതുമുണ്ട്. അതിനാൽ ശാരീരികക്ഷമത നഷ്ടപ്പെടാതിരിക്കാനും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ചെറിയ തോതിലെങ്കിലും പതിവായി വ്യായാമം ചെയ്യാറുണ്ടിപ്പോൾ. ചുരുക്കിപ്പറഞ്ഞാൽ സ്വയം സ്നേഹിക്കുന്ന ഒരു സ്ഥിതിവിശേഷം. മുമ്പൊരിക്കലും ഞാനെന്നെ ഇങ്ങനെ സംരക്ഷിച്ചിട്ടില്ല. എൻ്റെ ആരോഗ്യത്തിനോ സൗന്ദര്യത്തിനോ പ്രാധാന്യം കൊടുത്തിട്ടുമില്ല. ഇപ്പോൾ അതിലൊക്കെ ഞാൻ ശ്രദ്ധാലുവാണ്. നർത്തകിയെന്ന ഈയൊരു കാലം തരുന്ന ആനന്ദം അളവറ്റതാണെങ്കിലും നൃത്തമഭ്യസിക്കാനും അവതരിപ്പിക്കാനും ഒരു ഘട്ടം കഴിയുമ്പോൾ സാധ്യമാവില്ല എന്ന ബോധ്യമുണ്ടെനിക്ക്. അപ്പോൾ കവിതയുമായി ഞാൻ കൂടുതൽ ചേരുമായിരിക്കാം. മോഹിനിയാട്ടത്തിന്റെ പദങ്ങളുടെ അർത്ഥവും ഭാവവും ഉൾക്കൊണ്ട് നൃത്തം ചെയ്യാൻ വായനയും എഴുത്തും സഹായിക്കുന്നുണ്ട്. ഭക്തിയായാലും പ്രണയമായാലും വിരഹമായാലും ശൃംഗാരമായാലും ആ ഭാവങ്ങളുമായി തന്മയീഭവിക്കാൻ സാധിക്കാറുണ്ട്. ഒരിക്കൽ തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ മോഹിനിയാട്ടം അവതരിപ്പിച്ചപ്പോൾ ഗീത ടീച്ചർ (Dr പി ഗീത) കാണാൻ വന്നു. വാക്കുകളുടെ അർത്ഥമുൾക്കൊണ്ടു കൊണ്ട്, ഭംഗിയായി ഗിരിജ മോഹിനിയാട്ടം അവതരിപ്പിച്ചു എന്ന് ടീച്ചർ പറഞ്ഞപ്പോൾ സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു പോയി.
എൻ്റെ ജൻമ വാസനകളെ ജീവിതത്തിൻറെ ഓരോരോ കാലഘട്ടങ്ങളിലായി, വൈകിയാണെങ്കിലും ഞാൻ പരിലാളിച്ചു എന്നതിൽ വലിയ സംതൃപ്തിയുണ്ടെനിക്ക്. അത് ഒരു ജന്മത്തിൽ തന്നെ പല ജന്മങ്ങൾ സാധ്യമായി എന്ന തോന്നലുണ്ടാക്കുന്നുമുണ്ട്.
കവർ: എം എ സുധീർ
