പൂമുഖം EDITORIAL ഇന്ത്യയില്‍ നിന്നുള്ള സ്വാതന്ത്ര്യമല്ല, ഇന്ത്യയ്ക്കകത്തെ സ്വാതന്ത്ര്യമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്

ഇന്ത്യയില്‍ നിന്നുള്ള സ്വാതന്ത്ര്യമല്ല, ഇന്ത്യയ്ക്കകത്തെ സ്വാതന്ത്ര്യമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്

ജയില്‍ മോചിതനായ കനയ്യകുമാര്‍ ഇന്നലെ രാത്രി ജെ എന്‍ യു ക്യാമ്പസില്‍ നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

ാല്‍ സലാം സഖാക്കളെ..

ആദ്യമായി ഞാന്‍ ജെ എന്‍ യുവിലെ ഓരോ വ്യക്തിക്കും- വിദ്യാര്‍ത്ഥി ആയാലും, ടീച്ചര്‍ ആയാലും, ഓഫീസര്‍ ആയാലും, സെക്യൂരിറ്റി ഗാര്‍ഡ് ആയാലും, കച്ചവടക്കാരനോ അതോ അവിടെ പണി എടുക്കുന്നവരോ ആരായാലും അവര്‍ക്കെല്ലാം എന്റെ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു

സുഹൃത്തുക്കളെ, നമ്മുടെ രാജ്യത്തിലെ ഓരോ പൗരനോടും, ഇവിടെ സന്നിഹിതരായ ഓരോ മാധ്യമസുഹൃത്തുക്കളോടും ജെ.എന്‍.യു.എസ്.യു പ്രസിഡന്റ്‌ എന്ന നിലയില്‍ എന്റെ നമസ്കാരം. സുഹൃത്തുക്കളെ, ജെ എന്‍ യുവിന്റെ കൂടെ നിന്നതിന്, അവരുടെ നല്ല മനസ്സിന്, ഈ നല്ല ലോകത്തിലെ ഓരോ മനുഷ്യനോടും ഞാന്‍ നന്ദി പറയുന്നു. ജെ എന്‍ യു സമരത്തിന്‌ കൂടെ നിന്ന എല്ലാവര്‍ക്കും മാധ്യമങ്ങള്‍ ആയാലും, സിവില്‍ സൊസൈറ്റി ആയാലും, പൊളിറ്റിക്കല്‍/ നോണ്‍ പോളിറ്റികള്‍ ആയാലും എല്ലാവര്‍ക്കും എന്റെ അഭിവാദ്യങ്ങള്‍. പാര്‍ലിമെന്റില്‍ ഇരുന്ന് തെറ്റും ശരിയും ഹരിച്ചും ഗുണിച്ചും എടുക്കുന്നവര്‍, അവരുടെ പോലീസ് സേന, പിന്നെ എല്ലാ ചാനലുകള്‍ക്കും ഞാന്‍ എന്റെ പ്രത്യേകനന്ദി അറിയിക്കുന്നു.

[pullquote align=”full” cite=”” link=”” color=”” class=”” size=””]നമുക്ക് രാജ്യത്തെ വ്യവസ്ഥയിലും, നിയമങ്ങളിലും വിശ്വാസമുണ്ട്. മാറ്റത്തിന്റെ പക്ഷത്താണ് നമ്മള്‍. മാറ്റം അനിവാര്യവുമാണ്. എനിക്ക് പ്രധാനമന്ത്രിയുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അദ്ദേഹത്തിന്റെ ട്വീറ്റിനോട് ഞാന്‍ യോജിക്കുന്നു. സത്യമേവ ജയതേ.  ഞാനും പറയുന്നു സത്യമേവ ജനതേ. ഈ നാടിന്റെ, ജനതയുടെ സത്യം വിജയിക്കട്ടെ. [/pullquote]

ഞങ്ങളുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട്. പേര് മോശമായാല്‍ പിന്നെ ആ പേരില്ല എന്ന്. ചുരുങ്ങിയത് ജെ എന്‍ യുവിന്റെ പേര് കളയാന്‍ വേണ്ടി പ്രൈംടൈമില്‍ തന്നെ ചിലര്‍ സമയം തന്നു. അതില്‍ ആരോടും പ്രത്യേകിച്ച് വിദ്വേഷമോ നീരസമോ ഇല്ല. പ്രത്യേകിച്ചും എ ബി വി പിയോട്. കാരണം, ജെ എന്‍ യു എ ബി വി പി, ജെ എന്‍ യു വിനു പുറത്തുള്ള എ ബി വി പിയേക്കാള്‍ യുക്തിയുള്ളവരാണ്.

Ka 6

കഴിഞ്ഞ തവണ നടന്ന പ്രെസിഡെന്‍ഷ്യല്‍ ഡിബേറ്റ് കേട്ട ആര്‍ക്കും മനസ്സിലാവും എന്താണ് അവരുടെ അവസ്ഥ എന്ന്. സംശയം ഉണ്ടെങ്കില്‍ അതിന്റെ വീഡിയോ കണ്ടു നോക്കൂ. എ ബി വി പിയുടെ ഏറ്റവും വലിയ ഇന്റലച്ച്വല്‍ ആയ പ്രസിഡന്റിനെ ആണ് ഇവിടെ, ഈ ജെ എന്‍ യുവില്‍ നിലം പരിശാക്കി കളഞ്ഞത്. അപ്പൊള്‍ പിന്നെ ബാക്കി ഉള്ളവരുടെ അറിവും അവസ്ഥയും നിങ്ങള്‍ക്ക് തന്നെ ഊഹിക്കാം. എ ബി വി പിയോട് ഞങ്ങള്‍ക്ക് യാതൊരു വിദ്വേഷവുമില്ല. കാരണം, ഞങ്ങള്‍ ജനാധിപത്യത്തിലും ഭരണഘടനയിലും പൂര്‍ണ്ണമായി വിശ്വസിക്കുന്നവരാണ്. ഞങ്ങള്‍ എ ബി വി പിയെ ഒരു ശത്രുവിനെ പോലെ അല്ല കാണുന്നത്, ഒരു പ്രതിപക്ഷത്തെ പോലെ ആണ്.

നെഞ്ചില്‍ തട്ടി തന്നെ പറയുന്നു. ജെ എന്‍ യു കാണിച്ച ആ ധൈര്യം, നിങ്ങളെടുത്ത നിലപാട്… ശരിയായത് ശരിയും തെറ്റ് എന്നത് തെറ്റും എന്ന് നിങ്ങള്‍ വിളിച്ചു പറഞ്ഞു. കാര്യങ്ങളില്‍ ഏറ്റവും രസകരം അവര്‍ ചെയ്തതെല്ലാം കൃത്യമായ ആസൂത്രണത്തോടെയുള്ളതും, നമ്മുടേത് യാദൃശ്ചികമായ പ്രതികരണവുമായിരുന്നു എന്നതാണ്. സോഷ്യലിസം, മതേതരത്വം, സമത്വം എന്നീ ഭരണഘടനയുടെ എല്ലാ വശങ്ങള്‍ക്കും വേണ്ടി ഞങ്ങള്‍ നിലകൊള്ളുന്നു.

ഞാനിന്ന് പ്രസംഗിക്കാനല്ല നില്‍ക്കുന്നത്. ഞാനെന്റെ അനുഭവങ്ങള്‍ പങ്കു വയ്ക്കുക മാത്രമാണ്. ഞാന്‍ കൂടുതല്‍ വായിച്ചിരുന്നു, എന്നാല്‍ വ്യവസ്ഥിതിയെ വളരെ കുറച്ച് മാത്രമേ അഭിമുഖീകരിച്ചിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ഞാന്‍ വളരെ കുറച്ച് മാത്രമേ വായിച്ചിട്ടുള്ളൂ, പക്ഷേ വ്യവസ്ഥിതിയെ വളരെയധികം നേരിട്ടിരിക്കുന്നു. എനിക്ക് കോടതിയുടെ നടപടിക്രമങ്ങളെ കുറിച്ച് ഒന്നും തന്നെ പറയാനില്ല. ഭരണഘടനയെ പൂര്‍ണ്ണമായും സ്നേഹിക്കുന്നവര്‍ക്ക് എനിക്കെന്താണ് പറയാനുള്ളതെന്ന് മനസ്സിലാവും.

നമുക്ക് രാജ്യത്തെ വ്യവസ്ഥയിലും, നിയമങ്ങളിലും വിശ്വാസമുണ്ട്. മാറ്റത്തിന്റെ പക്ഷത്താണ് നമ്മള്‍. മാറ്റം അനിവാര്യവുമാണ്. എനിക്ക് പ്രധാനമന്ത്രിയുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അദ്ദേഹത്തിന്റെ ട്വീറ്റിനോട് ഞാന്‍ യോജിക്കുന്നു. സത്യമേവ ജയതേ.  ഞാനും പറയുന്നു സത്യമേവ ജനതേ. ഈ നാടിന്റെ, ജനതയുടെ സത്യം വിജയിക്കട്ടെ. വിജയിക്കും. ഈ യുദ്ധത്തില്‍ പങ്കെടുത്ത എല്ലാവരോടും പറയട്ടെ എന്റെ അനുഭവം.

ഒരു വിദ്യാര്‍ത്ഥിയുടെ മേല്‍ രാജ്യദ്രോഹക്കുറ്റം ഒരു രാഷ്ട്രീയായുധമായി ചുമത്തപ്പെട്ടു എന്ന് ഞാന്‍ കരുതുന്നു.

നമ്മള്‍ റെയില്‍വേ സ്റ്റേഷനില്‍ മായാജാലപ്രകടനം നടത്തുന്ന ആളുകളെ കാണാറുണ്ട്. നമ്മുടെ രാജ്യത്തും അതുപോലെ ചിലരുണ്ട്.  അവര്‍ പറഞ്ഞു  കള്ളപ്പണം തിരികെ കൊണ്ടുവരും, ‘സബ്കാ സാത്ത് സബ്കാ വികാസ്’ എന്നൊക്കെ- നമ്മള്‍ ഇന്ത്യക്കാര്‍ വളരെ എളുപ്പത്തില്‍ മറക്കുന്നവരാണെങ്കിലും അവരുണ്ടാക്കിയ ബഹളങ്ങള്‍ കാരണം ആ വാക്കുകള്‍ ഇപ്പോഴും ജനങ്ങള്‍ക്കോര്‍മ്മയുണ്ട്. അത് ജനങ്ങളുടെ ഓര്‍മ്മയില്‍ നിന്ന് മായ്ച്ചുകളയുന്നതിനുള്ള ഒരു വഴി സ്ഥാപനങ്ങളിലെ ഫെല്ലോഷിപ്പ് നിര്‍ത്തലാക്കുക എന്നതാണ്. നിങ്ങള്‍ സമ്പാദിച്ചതാണ് നിങ്ങള്‍ ഭക്ഷിക്കുന്നത്.

ഈ നാട്ടിലെ ജനവിരോധി സര്‍ക്കാരിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ ആ സര്‍ക്കാരിന്റെ സൈബര്‍ സെല്‍ എന്ത് ചെയ്യും? അവര്‍ നിങ്ങള്‍ക്കെതിരെ എഡിറ്റ്‌ ചെയ്ത വീഡിയോ പ്രചരിപ്പിക്കും, തെറി വിളിക്കും. അതും കൂടാതെ നിങ്ങളുടെ ക്യാമ്പസില്‍ എത്ര കോണ്ടം ഉണ്ട് എന്ന് പോലും എണ്ണി തിട്ടപ്പെടുത്തും.

ഇത് വളരെ പ്രാധാന്യവും ഗൗരവപൂര്‍ണ്ണവുമായ സമയമാണ്. ജെ എന്‍ യുവിനെതിരെ നടന്ന സംഘടിതമായ നീക്കത്തെ കുറിച്ച് ഈ സമയത്ത് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത് സംഘടിക്കപ്പെട്ടതിന് കാരണം, നിങ്ങള്‍ക്ക് രോഹിത് വെമുലയുടെ നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തെ അവസാനിപ്പിക്കണമായിരുന്നു. ജെ എന്‍ യു വിഷയം ഇപ്പോള്‍ പ്രൈംടൈമില്‍ വരുന്നതിന് കാരണം, നിങ്ങള്‍ വാഗ്ദാനം ചെയ്ത പതിനഞ്ച് ലക്ഷം രൂപയെ കുറിച്ചുള്ള കാര്യങ്ങള്‍ രാജ്യം മറക്കണമായിരുന്നു.

ഞാന്‍ നിങ്ങളോട് പറയുകയാണ്. ജെ എന്‍ യുവില്‍ പ്രവേശനം ലഭിക്കുക എളുപ്പമല്ല്ല. ജെ എന്‍ യുവില്‍ ഉള്ളവരെ മിണ്ടാതാക്കാനും എളുപ്പമല്ല. അധികാരികള്‍ എന്നൊക്കെ ഈ രാജ്യത്തെ ജനങ്ങളെ അടിച്ചമര്‍ത്തിയിട്ടുണ്ടോ അന്നൊക്കെ ജനങ്ങളുടെ ശബ്ദം ഉയര്‍ന്നിട്ടുണ്ട്. ഞങ്ങളും ശബ്ദമുയര്‍ത്തും. ഞാന്‍ ഈ രാജ്യത്തിന്റെ അതിര്‍ത്തികളില്‍ വീരമൃത്യു വരിച്ച സൈനികരെ സല്യൂട്ട് ചെയ്യുന്നു. പട്ടാളക്കാര്‍ മരിക്കുന്നതിനെ കുറിച്ച് ഒരു ബി ജെ പി നേതാവ് ലോക്സഭയില്‍ പറഞ്ഞു. ഞാന്‍ അദ്ദേഹത്തോട് ചോദിക്ക്കുകയാണ്, അത് നിങ്ങളുടെ മകനോ സഹോദരാനാണോ? രാജ്യത്ത് മരിച്ചു വീഴുന്ന എണ്ണമറ്റ കര്‍ഷകരെ കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്? വീരമൃത്യു വരിച്ച ആ സൈനികരുടെ പേരില്‍ വ്യാജമായ ഒരു വിഷയം ഉയര്‍ത്തിക്കൊണ്ട് വരരുത്. ആരാണ് ഈ മരണങ്ങള്‍ക്ക് ഉത്തരവാദികള്‍. സമൃദ്ധിയില്‍ എല്ലാവര്‍ക്കും തുല്യാവകാശം ലഭിക്കുന്നത് വരെയും ഞങ്ങള്‍ക്ക് വിശ്രമമില്ല.

ഞങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള സ്വാതന്ത്ര്യമല്ല ആവശ്യപ്പെടുന്നത്. ഇന്ത്യയ്ക്കുള്ളിലെ സ്വാതന്ത്ര്യമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.

പോലീസ് എന്നോട് ചോദിച്ചു നിങ്ങള്‍ എന്തിനാണ് ഇടയ്ക്കിടെ ലാല്‍ സലാം എന്ന് പറയുന്നത്? ഞാന്‍ അവരോട് പറഞ്ഞു. ലാല്‍ എന്നാല്‍ വിപ്ലവം. സലാം എന്നാല്‍ ആ വിപ്ലവത്തിന് അഭിവാദ്യം-വിപ്ലവാഭിവാദ്യം എന്നാണെന്ന്. കൂട്ടത്തില്‍ പറയട്ടെ. ഞാന്‍ ഒരു പിന്നോക്ക പ്രദേശത്തെ ദരിദ്രകുടുംബത്തില്‍ നിന്നാണ് വരുന്നത്. പോലീസിലും അധികമാളുകളും ദരിദ്രമായ ചുറ്റുപാടുകളില്‍ നിന്നാണ് വരുന്നത്. എന്റെ സംഭാഷണം കോണ്‍സ്റ്റബിള്‍ ആയിട്ടോ ഹെഡ് കോണ്‍സ്റ്റബിള്‍ ആയിട്ടോ ഏറിയാല്‍ ഇന്‍സ്പെക്ടര്‍ ആയിട്ടോ മാത്രമായിരുന്നു. അല്ലാതെ ഐ പി എസുകാരുമായിട്ടൊന്നും അല്ലായിരുന്നു. പോലിസുകാരന്‍ അപ്പോള്‍ എന്നോട് പറഞ്ഞത് ഈ മുദ്രാവാക്യം എ ബി വി പിയും വിളിക്കുന്നുണ്ട് എന്നാണ്. അത് വ്യാജം, നക്ളി- എന്ന് ഞാനും മറുപടി കൊടുത്തു.

എ ബി വി പി ശ്രമിക്കുന്നത് വ്യാജവിപ്ലവത്തിനാണ്. എന്നാല്‍ ഞങ്ങള്‍ യഥാര്‍ത്ഥവിപ്ലവത്തിന്റെ പാതയിലാണ്. ഞാന്‍ മാധ്യമങ്ങളോട് പറയാന്‍ ആഗ്രഹിക്കുകയാണ്, ദരിദ്ര ചുറ്റുപാടില്‍ നിന്ന് വന്ന് പഠിക്കണമെന്ന ആഗ്രഹമുണ്ടായിട്ടും ജെ എന്‍ യുവില്‍ പ്രവേശനം നേടാന്‍ കഴിയാതെ സൈന്യത്തില്‍ ചേര്‍ന്ന് അതിര്‍ത്തിയില്‍ യുദ്ധം ചെയ്യുന്ന സൈനികരും ഉണ്ടാവാം.. ഗവണ്മെന്റിന് ജെ എന്‍ യുവിനെ നശിപ്പിക്കേണ്ടി വരുന്നത്  ഇത്തരം പിന്നോക്കവിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പി എച്ച് ഡി എന്നത് സ്വപ്നം കാണാന്‍ പോലും കഴിയാതാക്കാനാണ്. പാടത്ത് പണിയെടുക്കുന്ന കര്‍ഷകനായാലും, നമുക്ക് വേണ്ടി സൈന്യത്തില്‍ യുദ്ധം ചെയ്യുന്ന ആളായാലും ജെ എന്‍ യുവില്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുന്ന ആളായാലും ഞങ്ങള്‍ അവര്‍ക്ക് വേണ്ടി പൊരുതിക്കൊണ്ടേയിരിക്കും. ഞങ്ങള്‍ സമത്വത്തിന് വേണ്ടിയാണ് പൊരുതുന്നത്. ഒരു പ്യുണീന്റെ മകനും, പ്രസിഡന്റിന്റെ മകനും തുല്യമായ ചുറ്റുപാടില്‍ പഠിക്കാന്‍ കഴിയണം. ഞങ്ങള്‍ പട്ടിണിയില്‍ നിന്നും, സാമൂഹിക അടിച്ചമര്‍ത്തലുകളില്‍ നിന്നും സ്വാതന്ത്ര്യം ആവശ്യപ്പെടുന്നു. ഈ സ്ഥാപനത്തിലൂടെ ഞങ്ങള്‍ക്ക് ആ സ്വാതന്ത്ര്യം ലഭിക്കും. രോഹിത്തിന്റേയും സ്വപ്നം ഇതായിരുന്നു.

ka 7

നിങ്ങള്‍ ഒരു രോഹിത്തിനെ കൊലപ്പെടുത്തി. ഇപ്പോള്‍ കാണൂ, ആ വിപ്ലവം എത്ര വലുതായിരിക്കുന്നു എന്ന്.  ജയിലില്‍ വച്ച് ഞാന്‍ ഒരു കാര്യം മനസ്സിലാക്കി. സംസ്കാരമുള്ള ഭാഷയില്‍ മാത്രമാണ് നമ്മള്‍ സംസാരിക്കുന്നത്. പക്ഷേ, നമ്മള്‍ ഉപയോഗിക്കുന്നത് സാധാരണമല്ലാത്ത പദപ്രയോഗങ്ങളാണ്. ഒരുപക്ഷേ ഇത് സാധാരണ ജനങ്ങളിലേക്ക് എത്തുന്നുണ്ടാവില്ല. നമ്മള്‍ സാധാരണക്കാരുമായി ആശയവിനിമയം സാധ്യമാക്കേണ്ടിയിരിക്കുന്നു. യഥാര്‍ത്ഥത്തിലുള്ള സബ്കാ സാത്ത് സബ്കാ വികാസ് ഞങ്ങള്‍ കൊണ്ടുവരും.

എനിക്ക് ജയിലില്‍ രണ്ട് പാത്രങ്ങള്‍ ലഭിച്ചു. അതില്‍ ഒന്ന് ചുവപ്പായിരുന്നു. ഈ രാജ്യത്ത് നല്ലത് എന്തൊക്കെയോ സംഭവിക്കാന്‍ പോവുന്നു എന്ന് ആ പാത്രത്തില്‍ നോക്കുമ്പോള്‍ തോന്നിയിരുന്നു. ‘സബ്കാ സാത്ത് സബ്കാ വികാസ്’ എന്നത് അന്വര്‍ത്ഥമാക്കാന്‍ കഴിയുന്ന ഒരു ഗവണ്മെന്റിനെ കൊണ്ടുവരാന്‍ ഞങ്ങള്‍ സഹായിക്കും.

ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഇന്ന് സ്റ്റാലിനെ കുറിച്ച് പറയുന്നത് കേട്ടു. ഞാന്‍ പറയുകയാണ് മോദീജീ, ഹിറ്റലറെ കുറിച്ച് കൂടി വല്ലപ്പോഴും സംസാരിക്കൂ. അല്ലെങ്കില്‍ മുസ്സോളിനിയെ കുറിച്ച്. നിങ്ങളുടെ ഗുരുജി ഗോൾവാർക്കർ സാഹബ് മുസോളിനിയെ സന്ദര്‍ശിച്ചിരുന്നല്ലോ. പ്രധാനമന്ത്രി മന്‍ കീ ബാത്ത് ചെയ്യുന്നതേയുള്ളൂ. പക്ഷേ ഒന്നും കേള്‍ക്കുന്നില്ല.

[pullquote align=”full” cite=”” link=”” color=”” class=”” size=””]ഞാന്‍ നിങ്ങളോട് പറയുകയാണ്. ജെ എന്‍ യുവില്‍ പ്രവേശനം ലഭിക്കുക എളുപ്പമല്ല്ല. ജെ എന്‍ യുവില്‍ ഉള്ളവരെ മിണ്ടാതാക്കാനും എളുപ്പമല്ല. അധികാരികള്‍ എന്നൊക്കെ ഈ രാജ്യത്തെ ജനങ്ങളെ അടിച്ചമര്‍ത്തിയിട്ടുണ്ടോ അന്നൊക്കെ ജനങ്ങളുടെ ശബ്ദം ഉയര്‍ന്നിട്ടുണ്ട്. ഞങ്ങളും ശബ്ദമുയര്‍ത്തും. ഞാന്‍ ഈ രാജ്യത്തിന്റെ അതിര്‍ത്തികളില്‍ വീരമൃത്യു വരിച്ച സൈനികരെ സല്യൂട്ട് ചെയ്യുന്നു.[/pullquote]

ഞാന്‍ എന്റെ അമ്മയോട് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് സംസാരിക്കുന്നത്. ജെ എന്‍ യുവില്‍ ആയിരുന്നപ്പോള്‍ അവരോട് ഞാന്‍ അധികം സംസാരിച്ചിരുന്നില്ല. ജയിലില്‍ പോയതിന് ശേഷമാണ് അവരോട് സംസാരിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ഞാന്‍ മനസ്സിലാക്കിയത്. എന്റെ അമ്മ പറഞ്ഞു, അവര്‍ അല്ല മോദിയെ കളിയാക്കുന്നത്. ഗവണ്മെന്റാണ് അവരെ കളിയാക്കുന്നത് എന്ന്. നിങ്ങള്‍ എപ്പോഴും മന്‍ കീ ബാത്തിനെ കുറിച്ച് സംസാരിക്കുന്നു. ഒരു മാറ്റത്തിന് വേണ്ടി ഒരമ്മയ്ക്ക് എന്താണ് പറയാനുള്ളത് എന്നതിനെ കുറിച്ച് സംസാരിക്കൂ.

നമ്മുടെ രാജ്യത്ത് ഇപ്പോള്‍ സംഭവിക്കുന്നത് വളരെ അപകടകരമായ കാര്യങ്ങളാണ്. ഞാന്‍ സംസാരിക്കുന്നത് ഒരു പാര്‍ട്ടിയെ കുറിച്ചോ ഒരു മാധ്യമത്തെ കുറിച്ചോ അല്ല. ഞാന്‍ സംസാരിക്കുന്നത് സൈനികരെ കുറിച്ചും മാത്രവുമല്ല. ഞാന്‍ പറയുന്നത് മുഴുവന്‍ രാജ്യത്തെ കുറിച്ചുമാണ്. ഇവിടെ സാധാരണക്കാരില്ലെങ്കില്‍ പിന്നെ അത് എന്ത് തരത്തിലുള്ള രാജ്യമാവും? ഞാന്‍ മറ്റാരോടും പറഞ്ഞിട്ടില്ല. പക്ഷേ, എന്റെ കുടുംബത്തിന്റെ വരുമാനം മൂവായിരം രൂപയാണ്. എന്നെപ്പോലെ ഒരാള്‍ മറ്റേതെങ്കിലും ഒരു കോളേജില്‍ പി എച്ച് ഡി ചെയ്യുന്നത് നിങ്ങള്‍ക്ക് ആലോചിക്കാനാവുമോ? അത്തരം സ്ഥാപനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരെ അവര്‍ ദേശദ്രോഹികളെന്ന് വിളിക്കുന്നു. ഇതെന്ത് തരത്തിലുള്ള സ്വയം പ്രഖ്യാപിത ദേശീയതയാണ്?

ജെ എന്‍ യുവിന് ഒപ്പം നിന്നവരെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. എനിക്കൊരു ഭീകരരുമായും ബന്ധമില്ല. പക്ഷേ, എന്നോടൊപ്പം നിന്നവരും ദേശദ്രോഹികളായി മുദ്രകുത്തപ്പെട്ടിരിക്കുകയാണ്. സീതാറാം യെച്ചൂരി, രാഹുല്‍ ഗാന്ധി, അരവിന്ദ് കെജ്രിവാള്‍ എന്നിവരെ പോലും ദേശദ്രോഹികളായി ചിത്രീകരിച്ചിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ അവര്‍ ജെ എന്‍ യുവിന് വേണ്ടി സംസാരിക്കുകയായിരുന്നില്ല. ശരിയും തെറ്റും തമ്മില്‍ വേര്‍തിരിക്കൂക മാത്രമാണ് അവര്‍ ചെയ്തത്. 2014 ലോകസഭാ തെരെഞ്ഞെടുപ്പില്‍ രാജ്യത്തെ അറുപത്തൊമ്പത് ശതമാനവും ഈ ഗവണ്മെന്റിന് എതിരായാണ് വോട്ട് ചെയ്തത്. വെറും മുപ്പത്തൊന്ന് ശതമാനമാണ് നിങ്ങള്‍ക്ക് വേണ്ടി വോട്ട് ചെയ്തത്. അതില്‍ പലരും നിങ്ങളുടെ പ്രഖ്യാപനങ്ങളില്‍ മയങ്ങിപ്പോയവരുമാണ്.യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ജനങ്ങള്‍ ഉന്നയിക്കാതിരിക്കാനായി അവര്‍ ഇന്ന് ജനങ്ങളെ വഴിതിരിച്ച് വിടാനുള്ള ശ്രമത്തിലാണ്. ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ ജെ എന്‍ യുവിനെ കുറിച്ച് കവര്‍ സ്റ്റോറിയും ചെയ്തിരിക്കുന്നു.   ‘ഹര്‍ ഹര്‍’ എന്ന് പറഞ്ഞാണ് നിങ്ങള്‍ ജനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. പക്ഷേ ഇന്ന് ജനങ്ങള്‍ അര്‍ഹര്‍ (പരിപ്പ്) കാരണം വിഷമത്തിലും ദേഷ്യത്തിലുമാണ്.

ജെ എന്‍ യു നാലു മാസത്തേക്ക് അടച്ചിടണമെന്ന് അവര്‍ക്ക് ഒരു സംവാദത്തിലൂടെ തെളിയിക്കാമെങ്കില്‍ ഞാന്‍ അവരോട് യോജിക്കാം. നിങ്ങള്‍ക്ക് നുണകളെ സത്യമാക്കാന്‍ കഴിയില്ല. ഈ രാജ്യത്ത് ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളെ വഴിതിരിച്ച് വിടാനോ ജെ എന്‍ യുവില്‍ നിന്ന് ഉയരുന്ന ശബ്ദത്തെ ഇല്ലാതാക്കാനോ കഴിയില്ല. നിങ്ങള്‍ക്ക് ഈ വിപ്ലവത്തെ അടിച്ചമര്‍ത്താന്‍ കഴിയില്ല. എത്രത്തോളം നിങ്ങള്‍ ഞങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവോ അത്രത്തോളം കരുത്തോടെ ഞങ്ങള്‍ പൊരുതിക്കൊണ്ടിരിക്കും. ഈ രാജ്യത്തെ വിഘടിപ്പിക്കാന്‍ ശ്രമിക്കൂന്ന ആര്‍ എസ് എസിനും എ ബി വി പിക്കുമെതിരെ ജെ എന്‍ യു നിലകൊള്ളും. ഇതൊരു വലിയ യുദ്ധമാണ്. ഈ പോരാട്ടത്തില്‍ ഞങ്ങള്‍ ജയിക്കുക തന്നെ ചെയ്യും. ജെ എന്‍ യു വിന് സമയം തരൂ. മാധ്യമങ്ങളെ ജനങ്ങളോട് പറയൂ, ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം ഇന്ത്യയില്‍ നിന്നല്ല, ഇന്ത്യയെ കൊള്ളയടിക്കുന്നവരില്‍ നിന്നാണ് വേണ്ടത്.

നന്ദി.. ഇങ്ക്വിലാബ് സിന്ദാബാദ്

ഒരിക്കല്‍ കൂടി സ്വാഠന്ത്ര്യത്തിന് വേണ്ടിയുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കാം..

ബൂഖ് മാരീ സേ ആസാദീ
സംഘ് വാദ് സേ ആസാദി
സാമന്ദ് വാദ് സേ ആസാദി
പൂഞ്ചി വാദ് സേ ആസാദി
ബ്രഹ്മന്‍ വാദ് സേ ആസാദി
മനു വാദ് സേ ആസാദി

പരിഭാഷ:
കെ വി തോമസ്
ഇന്ദുകല രാമചന്ദ്രന്‍
വിനീത് രാജന്‍
end line

Comments
Print Friendly, PDF & Email

You may also like