അസംബ്ലി തെരഞ്ഞെടുപ്പിൽ മിക്കവാറും പഞ്ചാബിൽ മൂന്നാം സ്ഥാനം …യൂ പി യിലും ഏറെക്കുറെ അങ്ങനെ അല്ലെങ്കിൽ..മായാവതിയെ മുന്നിൽ നിറുത്തി ഭരണം, എന്നൊക്കെ രാഷ്‌ട്രീയ നീരിക്ഷകർ പറയുമ്പോൾ വ്യക്തമാവുന്നു….: ബി ജെ പി യുടേയും, പ്രധാനമന്ത്രിയുടേയും, രാഷ്‌ട്രീയ ഹണിമൂൺ. കഴിഞ്ഞിരിക്കുന്നു..
പഞ്ചാബിൽ കോൺഗ്രസിനും, ആം ആദ്മി പാർട്ടിക്കും പുറകിൽ ആണ് ബിജെപി – അകാലി സഖ്യം എന്ന് ഏകദേശം എല്ലാവരും സമ്മതിക്കുന്നു..പത്തു വർഷത്തെ, അകാലി – ബി ജെ പി ഭരണം എല്ലാ പൊതുജനസമ്മതിയും നഷ്ടപ്പെടുത്തിയിരിക്കുന്നു. കുടുംബ വാഴ്ചയും, ദുര്‍ഭരണവും തന്നെ മുഖ്യകാരണം .
ഒരു സീനിയർ നേതാവിനെ പോലും ഉയർത്തിക്കാണിക്കാൻ സാധിക്കാതെ, യൂ പി യിലും സ്ഥിതിഗതികള്‍ സുഖകരമായ അവസ്ഥയിലല്ല എസ് പി – കോൺഗ്രസ് സഖ്യം ഉണ്ടാക്കിയ പുതിയ രാഷ്‌ട്രീയ സമവാക്യങ്ങൾ സംസ്ഥാന രാഷ്‌ട്രീയത്തെ വേറൊരു ദിശയിലേക്കു കൊണ്ടുപോകുന്നതായും തോന്നുന്നു. ഈ ദിശാമാറ്റത്തെ മറികടക്കുവാൻ ശേഷിയുള്ളത് , ഒരുപക്ഷേ, മായാവതിയുടെ ബി സ് പി യ്ക്ക് മാത്രമാണ്. പഞ്ചാബിലേത് പോലെ ചിത്രത്തിന് വ്യക്തത ഇല്ലെങ്കില്‍ അതിനു കാരണം മാറി മറിയുന്ന ഹിന്ദു -മുസ്ലിം പ്രശ്നങ്ങൾ ആണ്. മോദിയും, അമിത് ഷായും, കൂടെ നടത്തിയ.ഹിന്ദു വോട്ട് സമാഹരണ നീക്കങ്ങൾ എങ്ങനെ വോട്ട് പെട്ടിയിൽ എത്തുമെന്നറിയാത്തതാണ്..ഈ അവ്യക്തതക്കു പിന്നില്‍ .
എന്താണ്..മോദിയുടെയും , ബി ജെ പി യുടെയും ഈ അവസ്ഥക്ക് കാരണം?
മോദിയല്ലാതെ ഒന്നുമില്ല രാഷട്രീയത്തിൽ, എന്നതിൽ നിന്ന്..മോദി ശരിയാകുന്നില്ല എന്ന തോന്നലിലേക്കു എത്തിപ്പിച്ചത് രണ്ടു വര്‍ഷത്തെ അനുഭവങ്ങളാണ്. നോട്ട് പിൻവലിക്കൽ എന്ന മോദിയുടെ ഒറ്റമൂലി ഇതിലൊരു വലിയ ഘടകമാണ് എന്നറിയാന്‍ ഗവേഷണം നടത്തേണ്ട കാര്യമില്ല. ഈ കള്ളപ്പണ ഒറ്റമൂലികൊണ്ട് കഷ്ടപ്പെടേണ്ടി വന്നത് സാധാരണ ജനങ്ങളും, ബി ജെ പിയെ വലിയ തോതില്‍ പിന്തുണയ്ക്കുന്ന സാധാരണ കച്ചവടക്കാരുമാണ് “ഡൽഹിയെ പാരീസ് ആക്കുവാൻ നോക്കിയ ഷീലാ ദീക്ഷിതിനെ ഓര്‍മ്മയില്ലേ? വിദേശ രാജ്യങ്ങൾ കണ്ട്, ഇന്ത്യയുടെ അവസ്ഥ മറന്ന്‍, നോട്ട് പിൻവലിക്കല്‍ പോലെ, സാധാരണക്കാരെ വലയ്ക്കുന്ന പരിപാടികളുമായി മുന്നോട്ടു പോകുകയാണ് മോദി. ജനം ഷീലാജിയെ ഇരുത്തിയത് പോലെ മോദിയേയും ഇരുത്തും”, ഒരു സാധാരണ കച്ചവടക്കാരൻ ആഴ്ചകള്‍ക്ക് മുമ്പ് പറഞ്ഞതാണിത്. ഈ അസംബ്ലി തെരഞ്ഞെടുപ്പ് മോദിയുടെ ഹണിമൂൺ അവസാനിപ്പിക്കും എന്ന് അന്നേ തോന്നിയിരുന്നു .
നോട്ട് പിൻവലിക്കൽ ഒരു പരാജയപ്പെട്ടവന്‍റെ തീരുമാനം ആണ് എന്ന്, ഒരു അമേരിക്കൻ എക്കണോമിസ്റ്റ് പറഞ്ഞത്, ഉൾക്കിടിലത്തോടെയാണ് ദേശീയ സാമ്പത്തിക പണ്ഡിറ്റുകൾ കേട്ടത്. ഇതിന്‍റെ പ്രത്യാഘാതങ്ങള്‍.അടുത്ത മൂന്നു വർഷമെങ്കിലും നീണ്ടു നില്ക്കും എന്നാണു വിശ്വസിക്കപ്പെടുന്നത് . വിദേശ നിക്ഷേപങ്ങൾ രാജ്യത്തെ മറന്ന മട്ടാണ്, മോദിയുടെ വിദേശ പര്യടനങ്ങൾ അവസാനിച്ച മട്ടാണ്, ആകെപ്പാടെ, 91 ന് ശേഷം ആദ്യമായി ഇന്ത്യ സാമ്പത്തികമായി പുറകോട്ട് പോകുന്നു എന്ന തോന്നൽ ഏറി വരുന്നു . മോദിയുടേയും, ബി ജെ പി യുടേയും, ശക്തിയായ, RSS, നോട്ട് പിൻവലിക്കൽ നീക്കത്തെ ഒട്ടും പിന്തുണക്കുന്നില്ല എന്ന വസ്തുത ഈ രാഷ്‌ട്രീയാവസ്ഥയെ കലുഷിതമാക്കുന്നു.
ഒന്ന് വ്യക്തമാണ്. പ്രധാനമന്ത്രിയുടെ ഇന്ത്യൻ വോട്ടര്‍മാരുമായുള്ള രാഷ്‌ട്രീയ ഹണിമൂൺ അവസാനിച്ചിരിക്കുന്നു. ഇനി അദ്ദേഹം പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കുന്നു, രാജ്യത്തെ എങ്ങനെ മുന്നോട്ടു നയിക്കുന്നു എന്ന വസ്തുത സൂക്ഷ്മമായി പരിശോധിക്കപ്പെടും. മറ്റേതെങ്കിലും രാഷ്‌ട്രീയ കക്ഷി, ഒരു മികച്ച വികസന, രാഷ്‌ട്രീയ അജണ്ട വെച്ചാൽ, അവിടേയ്ക്ക് ജനങ്ങൾ പോകുക തന്നെ ചെയ്യും എന്നാണ് ഇതുവരെയുള്ള അനുഭവം
മോദിയുടെ സന്തോഷത്തിന്‍റെ അടിസ്ഥാനം, പ്രതിപക്ഷ പാർട്ടികളുടെ, ഐക്യമില്ലായ്മ തന്നെയാണ് , പാര്‍ട്ടിയില്‍ നേതൃ പ്രശ്നങ്ങൾ നിലനില്‍ക്കുമ്പോഴും യുപിയിൽ ഒരു സഖ്യം യാഥാര്‍ത്ഥ്യമാക്കുവാൻ കോൺഗ്രസിന് കഴിഞ്ഞു. ദേശീയ തലത്തിൽ ഫലവത്തായ പ്രതിപക്ഷ ഐക്യമായി അതിനെ വളർത്തുവാൻ അവർക്കു കഴിയുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.. ഇടതു കക്ഷികള്‍ എല്ലായിടത്തും, വെറും കൊക്കൂൺ പക്ഷമായി തുടരുന്നു എന്നതും ഇതിനൊരു കാരണമാണ്.
യു പി എ എന്ന ഒന്ന് കൂട്ടിക്കെട്ടിയത്, സിപിഎം നേതാവ് സുർജിത് തന്നെ ആയിരുന്നു എന്നതും ഇവിടെ ഓർക്കണം . ഇടതു പക്ഷം എത്ര ചെറുതാണെങ്കിലും, ഇന്ത്യൻ രാഷ്‌ട്രീ യത്തിന്‍റെ ഭാവി നിശ്ചയിക്കുന്നതിൽ അവരുടെ പങ്കു എപ്പോഴും വലുതായിരുന്നു..അതിൽ നിന്ന് അവർ എത്രനാൾ മാറി നിൽക്കും എന്ന് കണ്ടറിയേണ്ടിരിക്കുന്നു.
മുതിർന്ന മാധ്യമപ്രവര്‍ത്തകന്‍.ഫിനാൻഷ്യൽ എക്സ്പ്രസ്സ്, ഹിന്ദു ബിസിനസ് ലൈൻ, മാതൃഭൂമി എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ സ്ഥിരതാമസം. ഏതാനും പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.