പൂമുഖം LITERATUREകവിത പൊടുന്നനെ

പൊടുന്നനെ

 

ാത്തിരുപ്പ്‌ കേന്ദ്രത്തിന്റെ
തിടുക്കത്തിലേക്ക്‌
പൊടുന്നനെ
ഒരു വണ്ടി വന്ന് നിൽക്കുന്നു
പുരാതനമായൊരോർമ്മക്കുതിപ്പിൽ
അകമാകെ ചരിത്രം തിങ്ങിനിറഞ്ഞിരിക്കുന്നു
ഏറെപ്പേർ വീണ്ടും അതില്‍ കയറിപ്പോകുന്നു

കാണാദൂരത്തെ
സഹയാത്രികരിലേക്കിരമ്പുന്ന വണ്ടി
ഗ്രാമങ്ങളാൽ നിറക്കപ്പെട്ടിരിക്കുന്നു
ആത്മഹത്യാകുറിപ്പില്‍ ഒപ്പായ്‌
ഒരു വിത്ത്‌ നട്ട്‌
അവസാന തുള്ളി നനയാൻ
ജയാരവങ്ങളുടെ അകാലസ്മൃതിയിൽ
കിസാൻ സീറ്റിനടിയിലേക്ക്‌ കുനിയുന്നു
മെലിഞ്ഞൊരു പുഴ
ഞരക്കങ്ങളിൽ ചുരുണ്ട്‌ കിടക്കുന്നു
അമ്മ രാജ്യം
പുതിയ കരാറുകൾ പെറ്റുകൂട്ടുന്നു
ആരു മരിച്ചാലും
അവയ്ക്ക് ജീവിക്കണം
അതിർത്തിയിൽ സൈന്യം പാറാവിലാണ്‌

രാജ്യഭൂപടത്തിലിടമെവിടെ
പട്ടിണി കിടന്ന് മെല്ലിച്ച ശരീരം
വെടിയൊച്ച കേട്ട് ഞെട്ടുന്നു.
എത്ര ഊക്കോടെ പാഞ്ഞിട്ടും
പിന്നിലേക്ക്‌ പതിച്ച്‌ കുട്ടികൾ
ടീച്ചറമ്മേന്ന് സങ്കടപ്പെടുന്നു
ഏറ്റവും പിറകിലത്തെ സീറ്റിൽ
ഒരു സ്കൂളിനെ മടിയിലിരുത്തി
സ്വാതന്ത്ര്യം – വിമോചനം
പാഠം ചൊല്ലുന്ന അമ്മ
രാജ്യദ്രോഹത്തിന്റെ ബലിഷ്ഠതയിൽ
കുത്തിനിറക്കപ്പെടുന്ന ആമീനുകളോട്
കുഞ്ഞാലിമാരുടെ പേരോര്‍മ്മിപ്പിക്കുന്നു

ആളുകയറാനുണ്ടെന്നുള്ള ആക്രോശം
യാത്രികരെ നിശബ്ദരാക്കുന്നു
കരയുന്ന ബുദ്ധൻ
സ്ഥാനഭ്രഷ്ടനായ ഗാന്ധി
അദൃശ്യനായ അംബേദ്കർ
ടിക്കറ്റ്‌ മുറിക്കുന്ന ഗോഡ്സേ
പശ്ചാത്തലത്തിൽ
ഉച്ചത്തിലാലപിക്കപ്പെടുന്ന ഒരു പാട്ട്‌
ടാഗോര്‍
വണ്ടിയിൽ നിന്നെടുത്ത്‌ ചാടുന്നു

മുകളില്‍ വെച്ച് കെട്ടിയ
മയ്യത്ത് കട്ടിലിനുള്ളില്‍ രാജ്യം
ചമഞ്ഞ് കിടക്കുന്നു,
പൂത്ത് നില്‍ക്കുന്ന താമരക്കാട്ടില്‍
കടുവ തക്കം പാര്‍ത്ത് നില്‍ക്കുന്നു
എതിര്‍ത്ത് നില്‍ക്കുന്നവരെയും
വണ്ടിയില്‍ കയറാന്‍ കൂട്ടാക്കാത്തവരെയും
ആലില്‍ കെട്ടിത്തൂക്കുന്നു
ഭരണഘടന ഗണിച്ച്
അധികാരം പറയുന്നു:
യാത്രക്കിത് നല്ല നേരം
കാണാദൂരത്തെ സഹയാത്രികര്‍
കാത്തിരിപ്പിന്റെ മുഷിച്ചിലിലാണ്.

Comments
Print Friendly, PDF & Email

You may also like