പൂമുഖം SPORTS എട്ടിൽ തൊട്ടവരും എട്ടിന്റെ പണി കിട്ടിയവരും

എട്ടിൽ തൊട്ടവരും എട്ടിന്റെ പണി കിട്ടിയവരും

ലോകകപ്പ് ചിത്രം ഏതാണ്ട് വന്നു കഴിഞ്ഞു. തുടക്കത്തിലേ അട്ടിമറികളൊക്കെ കഴിഞ്ഞു പതിവുപോലെ യൂറോപ്പ്- ലാറ്റിൻ അമേരിക്ക പോരിലേക്ക് ചുരുങ്ങി. ആഫ്രിക്കൻ കരുത്ത് അറിയിച്ച് മൊറോക്കോ മാത്രമാണ് അതിൽ വേറിട്ട് നിൽക്കുന്നത് . അവസാന എട്ടിൽ തൊട്ടവരിൽ അഞ്ചു ടീമുകളും മുമ്പ് ലോകകപ്പ് തൊട്ടവർ തന്നെ. 5 യൂറോപ്യൻ ടീമുകൾ, 2 ലാറ്റിൻ അമേരിക്കൻ ടീമുകൾ, ഒരു ആഫ്രിക്കൻ ടീമും. അവസാന എട്ടിൽ ഏഷ്യൻ കോൺ കാഫ് ടീമുകളില്ല. ഇതിൽ 4 ടീമുകൾ മുമ്പു ചാമ്പ്യന്മാരായവരാണ്. ക്രോയേഷ്യ, നെതർലാൻഡ് ഫൈനൽ കണ്ടവർ, സെമി വരെയെത്തിയ പോർച്ചുഗൽ, ആദ്യമായി ക്വാർട്ടറിൽ എത്തുന്ന മൊറോക്കോ. ഈ എട്ടിലെ മറ്റൊരു കൗതുകം ഒരു കളിയും തോൽക്കാതെ വന്നവരും ഓരോ കളി തോറ്റവരും തമ്മിലാണ് മത്സരിക്കുക എന്നതാണ്.

മൂന്നാം റാങ്കുകാരായ അർജന്റീന അമ്പത്തിമൂന്നാം റാങ്കുകാരായ സൗദിയോട് രണ്ട്- ഒന്നിന് ഞെട്ടിക്കുന്ന തോൽവിയോടെയാണ് തുടക്കം കുറിച്ചത് എങ്കിൽ തോൽവിയറിയാതെയാണ്, വാൻഡെക് നയിക്കുന്ന ഓറഞ്ചു പട നെതർലാൻഡ് അവസാന എട്ടിൽ എത്തിയത്. പ്രീ ക്വാർട്ടറിൽ അമേരിക്കയെ മൂന്ന് -ഒന്നിന് തോൽപ്പിച്ചാണ് ഓറഞ്ചുപട എത്തിയത്ത് എങ്കിൽ ആസ്ത്രേലിയയെയാണ് അർജൻറ്റീന നേരിട്ടത്. ആൻഡ്രൂ റെഡ്മെയൻ എന്ന സമർത്ഥനായ ഗോൾ കീപ്പറുടെ ചിറകിലേറിയാണ് ആസ്‌ത്രേലിയ ലോകകപ്പിൽ എത്തിയത്. പിന്നെ മാത്യു ലെക്കിയുടെ മികച്ച പ്രകടനത്തിൽ പ്രീ ക്വാർട്ടറിൽ എത്തി. ഗ്രഹാം അർനോൾഡ് എന്ന ഓസ്ട്രേലിയൻ പരിശീലകന്റെ തന്ത്രങ്ങളിൽ അവർ കളിച്ചു. എന്നാൽ അർജന്റീന ആദ്യ തോൽവിയുടെ പഴിയും ട്രോളും ഏറ്റുവാങ്ങിയതിനാൽ ജയം അനിവാര്യമാണെന്ന് മെസ്സി തന്നെ തിരിച്ചറിഞ്ഞതോടെ മെസ്സിയിലെ നായകൻ ഉണർന്നു. മെസ്സിയുടെ തന്ത്രങ്ങൾക്ക് മുന്നിൽ ആസ്‌ത്രേലിയക്ക് പിടിച്ചു നില്ക്കാനായില്ല. മെസ്സിയുടെ ഗോളോടെ ആരവം ഉയർന്നു.

ഗോൾകീപ്പർ മാർട്ടിനെസിന്റെ കൈകളിലേക്ക് കുരുങ്ങേണ്ട പന്ത്ഫെർണാണ്ടസിന്റെ തലയിൽ തട്ടി സ്വന്തം ഗോൾപോസ്റ്റിലേക്ക് പതിച്ചത് പ്രഹരമായി എങ്കിലും രണ്ട് -ഒന്നിന് അർജന്റീന എട്ടിൽ എത്തി. ഇനി മെസ്സിയുടെ പടയും വാൻഡിക്കിന്റെ ഓറഞ്ചു പടയും നേർക്കുനേർ. സെമിയിലേക്ക് കുതിക്കാനുള്ള മുന്നൊരുക്കത്തിന് ആരെന്നതേ ഇനി ബാക്കിയുള്ളൂ.

ലോക ഒന്നാം നമ്പറും ഏറ്റവും അധികം ലോക കപ്പ് നേടിയ ടീമുമായി ബ്രസീൽ അവസാന എട്ടിൽ നേരിടുന്നത് കഴിഞ്ഞ തവണത്തെ റണ്ണർ അപ്പ് ആയ ക്രോയേഷ്യയെയാണ്. മോൺഡ്രിച്ചിന്റെ പടയെ സിൽവയുടെ പട നേരിടുമ്പോൾ തോറ്റവരും തോൽക്കാതെ എത്തിയവരും തമ്മിലാണ് കളി. രണ്ടു കളിയിൽ മികച്ച വിജയം നേടി കാമറൂണിന്റെ വില്യം അബോക്കറിന്റെ വേഗതയ്ക്ക് മുന്നിൽ ബ്രസീൽ വീണിരുന്നു. പക്ഷെ ഫീനിക്സ് പക്ഷിയെപ്പോലെ അവർ ഉയർത്തെഴുന്നേറ്റ്, ഏഷ്യൻ ശക്തിയായ കറുത്ത കുതിരയാകുമോ എന്ന് സംശയിച്ച കൊറിയയെ നിഷ്‌പ്രഭരാക്കിയാണ് എട്ടിലേക്കുള്ള വരവ് അറിയിച്ചത് ഏതു പൊസിഷനിലും മികച്ച യുവതാരങ്ങൾ ഉള്ള ബ്രസീൽ- ക്രോയേഷ്യ മത്സരം തീ പാറും. ഏഷ്യൻ പ്രതീക്ഷയായിരുന്ന ജപ്പാനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് റണ്ണറപ്പായ ക്രൊയേഷ്യ വരുന്നതും. മത്സരത്തിന്റെ ചൂട് കൂടും എന്നത് ഉറപ്പാണ്.

തോൽക്കാതെ വന്ന മറ്റൊരു യൂറോപ്യൻ ടീമാണ് ഇംഗ്ലണ്ട്. ഈ ലോകകപ്പിലെ അരങ്ങേറ്റം തന്നെ ഇറാനെ അഞ്ചുഗോളുകൾക്ക് തോൽപ്പിച്ചു കൊണ്ടാണ്. പിന്നെ സമനില വരെ എത്തി എങ്കിലും തോൽവി അറിഞ്ഞില്ല. പ്രീ ക്വാർട്ടറിൽ ആഫ്രിക്കൻ പ്രതീക്ഷയായിരുന്ന സെനഗലിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് തറപറ്റിച്ചാണ് ഹരിക്കെയ്‌നും സംഘവും അവസാന എട്ടിൽ എത്തിയത്.

പ്രതിരോധത്തിലൂന്നി കളിച്ചു, ഗോളടിക്കാൻ മറന്നു പോകുന്ന പോളണ്ടിനെതിരെയാണു എമ്പാപ്പെയുടെ കുതിപ്പിൽ ഏറെ മുന്നിലുള്ള ഫ്രാൻസിന്റെ പടയോട്ടം. ജയിച്ചിട്ടും സൗദി അടിച്ച ഒരൊറ്റ ഗോളിന്റെ സൗകര്യത്തിൽ എത്തിയ പോളണ്ടിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾ കൊടുത്താണ് ഫ്രാൻസ്,ഫൈനലിലേക്കുള്ള വഴി വെട്ടികൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ടും ഫ്രാൻസും ഏറ്റുമുട്ടുമ്പോൾ ഈ ലോകകപ്പിലെ ഏറ്റവും മികച്ച മാച്ചുകളിൽ ഒന്നാകും അത്.
ഈ ലോകകപ്പിലെ യഥാർത്ഥ അട്ടിമറിയിൽ നിന്നും അവസാന എട്ടിൽ ബാക്കിയായ ആഫ്രിക്കൻ ടീമായ മൊറോക്കോ തോൽവി അറിയാതെ ഗ്രൂപ്പ് ചാമ്പ്യൻ മാരായി വന്ന്, പ്രീ ക്വാർട്ടറിൽ എത്തി ലോക ചാമ്പ്യന്മാരായ സ്പെയിനിന്റെ ഗോളടിയാത്ര തടഞ്ഞു. കുറിയ പാസുകൾ ഇട്ട് എതിർ ടീമിന്റെ ഗോൾപോസ്റ്റിലേക്ക് ഗോളടിച്ചു വീറോടെ വന്ന സ്‌പെയിൻ പക്ഷെ ആദ്യ റൗണ്ടിൽ തോൽവി അറിഞ്ഞു.ഗാവിയും പെഡ്രെയും ഒക്കെ നിറഞ്ഞാടിയ മത്സരങ്ങൾക്ക് പ്രീ ക്വാർട്ടറിൽ പെനാൽറ്റി ഇത്തവണയും സ്പെയിനിന് കടമ്പയായി. ഇത് നാലാം തവണയാണ് ലോകകപ്പിൽ ഷൂട്ടൗട്ടിലൂടെ പുറത്തുപോകുന്നത്. ഹക്കീമിയുടെ പട വിജയം ആഘോഷിക്കുമ്പോൾ ഗാലറിയിൽ ഉമ്മ ആവേശത്തോടെ ഹക്കീമിയെ പുണരുന്ന കാഴ്ച നാം കണ്ടു.ചരിത്രപരമായ മറ്റൊരു കാഴ്ച്ച ലോക രണ്ടാംനമ്പർ ടീമായ ബെൽജിയത്തെ ഗ്രൂപ്പ് മത്സരത്തിൽ മൊറോക്കോ തോല്പിച്ചപ്പോഴാണ് നാം കണ്ടത്. ബെൽജിയത്തിൽ വീട്ടുജോലിക്കാരിയായി ജോലിചെയ്ത ഉമ്മയുടെ മകനാണ് അന്ന് ബെൽജിയത്തെ ലോക കപ്പിൽ തോല്പിച്ചത്. ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. മൊറോക്കൻ ഗോൾകീപ്പർ യാസീൻ ബോണോയാണ് മൊറോക്കോയെ അവസാന എട്ടിലേക്ക് എത്തിച്ചത്.

പീറ്റർ ഹാൻകെയുദിന്റെ നോവൽ ടൈറ്റിൽ “പെനാൽറ്റി കിക്ക് കാത്തുനിൽക്കുന്ന ഗോളിയുടെ ഏകാന്തത “എന്നാണ്. എന്നാൽ അതിനു കടകവിരുദ്ധമായ രീതിയാണ് ബോണോയുടെത്. മുഴുവൻ സമയവും പുഞ്ചിരിയോടെ കളിയെ നേരിട്ട് ഒട്ടും സമ്മർദ്ദമില്ലാതെ പെനാൽറ്റിയിൽ നിന്ന്നേരിട്ട് ഗോൾ കിക്ക് എടുക്കുന്നവരെ സമ്മർദ്ദത്തിലാക്കുന്ന തരത്തിൽ ചുവടുകൾ വെച്ചുള്ള ആ പ്രകടനം ലോകം മുഴുവൻ കാണുന്നത് ഇതാ ഒരു ലോകഗോൾകീപ്പർ പിറക്കുന്നു എന്നാണ്.

ഗോളടി വീരന്മാരായ സ്‌പെയിൻ കളിയുടെ ഭൂരിഭാഗം സമയവും പന്ത് കയ്യിൽ വെച്ചിട്ടും, ഒരു പെനാൽറ്റിയിലൂടെ പോലും ബോണോയെ മറികടന്ന് വല ചലിപ്പിക്കാൻ മുൻ ലോക ചാമ്പ്യന്മാർക്ക് ആയില്ല ഇത്തവണ ടിക്കി ടാക്ക പാളിപ്പോയി. മൊറോക്കോയോട് നേർക്കുനേർ വരുന്നത്,സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ. അവസാന എട്ടിലേക്കുള്ള വരവറിയിച്ചത് ആഘോഷത്തോടെ ആയിരുന്നു. ഷക്കീരിയുടെ സ്വിസ്സ് പടയെ അരഡസൻ ഗോളുകൾ നൽകി പറഞ്ഞയച്ചു. അതും നിർണ്ണായക മത്സരത്തിൽ റൊണാൾഡോയെ ബെഞ്ചിലിരുത്തി ടീമിനെ ഇറക്കാനുള്ള കോച്ച് ഫെർണാണ്ടോ സാൻ്റോസിൻ്റെ ധൈര്യം എന്തായാലും സമ്മതിക്കണം. എന്നാൽ ആ പരീക്ഷണം ഫലം കണ്ടു റാമോസ് എന്ന താരം ഹാട്രിക്ക് നേടി തിളങ്ങി പോർച്ചുഗൽ ടീമിന്റെ തുടർച്ച അറിയിച്ചു.

അങ്ങനെ അവസാന എട്ടിൽ എത്തിയ ടീമുകൾ ഇനി വീറോടെ പോരാടി നാലുപേരെ പറഞ്ഞയക്കും. ഈ പ്രീ ക്വാർട്ടറിൽ എട്ടിന്റെ പണി കിട്ടിയത് ജപ്പാനും സ്പെയിനുമാണ്. ഇരു കൂട്ടരും ഷൂട്ടൗട്ടിൽ പണി പാളി പുറത്തേക്ക്. ഇനിവരുന്ന ദിനങ്ങൾ കടുത്ത പോരാട്ടത്തിന്റെതാണ്. എട്ടിൽ ജയിക്കുന്ന നാലാര് എ ട്ടിൽ പൊട്ടുന്ന നാലാര് എന്നാണ് ഇനി ലോകം ഉറ്റുനോക്കുന്നത്.

Comments
Print Friendly, PDF & Email

You may also like