പെരിയാറിന്റെ തീരത്തുള്ള ഹരിതസമൃദ്ധിയിൽ ശിരസ്സുയർത്തി നിന്ന കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോനയിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാനായി പോയതാണ്. കേരളസംസ്കാരം പഠനവിഷയമായിരുന്ന കാലത്ത് കാഞ്ഞൂർ പള്ളിയെ ക്കുറിച്ചും അൾത്താരയിലെ വർണ വിസ്മയത്തെ ക്കുറിച്ചും വായിച്ചറിഞ്ഞിരുന്നു.
പത്തു നൂറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്ന കാഞ്ഞൂർ പള്ളിയുടെ അൾത്താര ചുമർചിത്രങ്ങളുടെ നിറവാർന്ന കാഴ്ച ഒരുക്കി ഇന്നും പരിലസിക്കുന്നു. പേർസ്യൻ ചിത്രകലയും ഭാരതീയ രേഖാചിത്ര ശൈലിയും കൈകോർത്തുനിൽക്കുന്ന അൾത്താരയുടെ ദൃശ്യസൗഭഗം വല്ലാത്തൊരു വിഷ്വൽ ട്രീറ്റ് തന്നെയാണ്. നൂറ്റാണ്ടുകൾ പിന്നിട്ട ചിത്രങ്ങൾ പലതും പുനരാലേഖനങ്ങൾ ആവാമെങ്കിലും വർണചാരുത മിഴിവാർന്നു കാണപ്പെട്ടു. ഇലച്ചായങ്ങളുടെ ആശ്ലേഷണം പ്രകൃതിയെ അനുസരിക്കും വിധം ശാന്തമായി തോന്നി. ചായില്യവും മനയോലയും തുരിശും നിറങ്ങളിൽ സമമിതിയോടെ (symmetry) നിൽക്കുന്നതായി അനുഭവപ്പെടും. നീല അമരിയും ഹരിത താമ്ര ധാതുവുമുൾപ്പടെ അനേകം ജൈവവസ്തുക്കൾ ഈ നിറക്കൂട്ടിൽ അലിഞ്ഞു ചേർന്നു നിന്നു.
അവസാനത്തെ അത്താഴം, പീലാത്തോസിന്റെ കല്പന, തിരുപ്പിറവി, ഉണ്ണിയേശു തുടങ്ങിയ ആലേഖനങ്ങൾ അജന്താചിത്രങ്ങളുടെ രേഖാചാരുതയാൽ അസാധാരണ ലാവണ്യം പ്രസരിപ്പിച്ചുനിൽക്കുന്നതായി അനുഭവപ്പെടും.
കാഞ്ഞൂർ പള്ളിയുടെ അകത്തളത്തിലും വിവാഹമെന്ന മംഗളകർമത്തിലെ ക്രൈസ്തവ കൂട്ടായ്മയിലും സ്തുതിഗീതങ്ങളുടെ വിശുദ്ധിയിലും നിർവൃതിയാർന്ന ഒരു ദിവസമായിരുന്നു അത്. പ്രകൃതി വിന്യസിച്ച കാവുകളുടെ ഊരായ കാഞ്ഞൂരിൽ നിന്നും ഓർമ്മകൾക്കൊരു സുവിശേഷം
viewfinder
എന്നും കടന്നുപോകുന്ന വഴിയിലെ നാഗലിംഗവൃക്ഷം ഇന്നു കാലത്ത് അടിമുടി ചുവന്നു. ഓരോ ശിഖരത്തിലും മഞ്ഞയും ചുവപ്പും കലർന്ന പത്രങ്ങൾ സ്വർണവെയിൽ ചുംബനത്താൽ തുടുപ്പാർന്നു നിന്നു. ഇനി ഓരോ നാളും നാഗലിംഗം കാഴ്ചയാവുന്നു. ഇലകളത്രയും വാർന്നു വീണ് നിരാഭരണയായി അവൾ നില്ക്കും. പിന്നെ പൊടുന്നനെ ഒരു ദിവസം ദേഹമാസകലം നനുനനുത്ത പച്ചത്തളിര് വന്നുമൂടും. കാണെക്കാണേ പച്ചിലകൾ കൊമ്പുകളിൽ കവരങ്ങളിൽ വിരലുകളിൽ വന്നുകൈകൂപ്പി നില്ക്കും. പിന്നെ അവയത്രയും താലം പിടിച്ച് പ്രഭാതങ്ങളെ വരവേൽക്കും.ശ്രാവണത്തിലെ നിഴലുകൾക്ക് സൌന്ദര്യം ഇത്തിരി കൂടുതലാണ്. തൂമഞ്ഞിൻ നീഹാരികയാൽ മുഖം മറച്ചുനില്ക്കുന്ന ഉഷമലരികൾ സൂര്യാംശുവിനെ ആലിംഗനത്താൽ സ്വീകരിക്കും. പകൽവേളകൾ നിസ്സീമ സൗഭഗം ചൊരിയുന്ന പ്രശാന്തതക്ക് വഴിമാറും. നിറവാർന്ന അപരാഹ്നങ്ങളും പോക്കുവെയിൽമയൂരം വിടർത്തുന്ന സായാഹ്നദീപ്തികളും കാണെക്കാണെ ധ്യാനമഗ്നമാവും.
നാഗലിംഗ വൃക്ഷം
പൂക്കൾ പൊതിഞ്ഞ തരു ശാഖി
പൂക്കളുടെ വിന്യാസം.
ഒരു പൂ വിടരുന്നു
വീണ്ടും ഹരിതതാലങ്ങളേന്തി….