പൂമുഖം തുടർക്കഥ വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്…

ഭാഗം 12: വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്…

 

േവി  ഡിസൈന്‍ ചെയ്ത ഒരു ഫ്ലാറ്റ് സമുച്ചയം അവളുടെ അമ്മയും അനിയത്തിയും താമസിക്കുന്ന നഗരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയപ്പോള്‍ അതില്‍ ഒരു ഫ്ലാറ്റ് അവള്‍ വാങ്ങിച്ചു. അല്‍പം സഹായവിലയായിരുന്നെങ്കിലും അതിനും ബാങ്ക് ലോണ്‍ എടുത്തു. അതുകൊണ്ട് ആ ഫ്ലാറ്റും അവളുടെ പേരിലായിത്തീര്‍ന്നു.

അതിലൊന്നും അനൂപിനു  അന്നേരം പ്രയാസമുണ്ടായിരുന്നില്ല. അവള്‍ ജോലി ചെയ്ത് സ്വത്ത് സമ്പാദിക്കുന്നതില്‍ അയാള്‍ക്ക് വിഷമമില്ലായിരുന്നു.അയാള്‍ക്ക് ജോലിക്ക് പോവാന്‍ വയ്യ എന്ന് മാത്രം.. അയാളെ ജോലി ചെയ്യാന്‍ ആരും നിര്‍ബന്ധിക്കരുത്. കാരണം ലോകത്തിന്‍റെ നിലവിലുള്ള ഒരു അഴിമതിയോടും പൊരുത്തപ്പെടാനാവാത്ത ഒരു തീവ്ര വിപ്ലവകാരിയാണ് അയാള്‍. അയാള്‍ക്കെങ്ങനെ ഒരു ഓഫീസില്‍ ഒതുങ്ങിക്കൂടാന്‍ കഴിയും?

അവളുടെ അമ്മയും അനിയത്തിയും മകളും അവള്‍ പുതിയതായി വാങ്ങിച്ച ഫ്ലാറ്റില്‍ താമസിക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നെങ്കിലും മറ്റേതെങ്കിലും കൂടിയ സാമര്‍ത്ഥ്യക്കാര്‍ക്ക് വാടകയ്ക്ക് കൊടുത്താല്‍ അവരെ ഒഴിപ്പിക്കാന്‍ ബുദ്ധിമുട്ടാകുമോ എന്ന ഭയത്തില്‍ അനൂപ് അത് വല്ലവിധേനെയും സഹിച്ചു.

അവളുടെ അമ്മയ്ക്ക് എന്തു പെന്‍ഷന്‍ കിട്ടുന്നുണ്ടെന്നോ അനിയത്തിയ്ക്ക് എന്തു ശമ്പളം കിട്ടുന്നുണ്ടെന്നോ അയാള്‍ക്ക് അറിയുമായിരുന്നില്ല.അമ്മയുടെ അസുഖം ഒരിയ്ക്കല്‍ വല്ലാതെ മൂര്‍ച്ഛിക്കുകയും എല്ലാവരേയും അറിയിച്ചോളൂ എന്ന് ഡോക്ടര്‍ പറഞ്ഞതനുസരിച്ച് അവളും മകനും അയാളും കൂടി അമ്മയെ കാണാന്‍ വരികയും ചെയ്തപ്പോഴാണ് ആ ഫ്ലാറ്റില്‍ സൌകര്യങ്ങള്‍ എല്ലാമുണ്ടെന്നും അവര്‍ സുഖമായി ജീവിക്കുകയായിരുന്നുവെന്നും അയാള്‍ക്ക് മനസ്സിലായത്.

അത് അനൂപിനു  പൊറുക്കാന്‍ കഴിഞ്ഞില്ല.

ദേവിയുടെ പണം അവര്‍ വാങ്ങുന്നുണ്ടെന്ന് അതോടെ അയാള്‍ക്കുറപ്പായി. അവളുടെ അമ്മയ്ക്ക് നല്ല ശമ്പളമുള്ള സര്‍ക്കാരുദ്യോഗസ്ഥനായ ഒരു മകനുണ്ടെന്ന കാര്യം അയാള്‍ മറന്നു പോയി. ചേട്ടന്‍റെ മകള്‍ക്കും ജോലിയുണ്ടെന്ന് ഓര്‍മ്മിക്കാന്‍ അയാള്‍ ഇഷ്ടപ്പെട്ടില്ല. അവര്‍ അവളുടെ അമ്മയേയും അവളുടെ അനിയത്തിയേയും സഹായിച്ചേക്കുമെന്ന് അനൂപിനു  തോന്നിയതേയില്ല.

അയാളിലെ സംശയാലു ദേവിയുടെ എല്ലാം പരിശോധിക്കാന്‍ തുടങ്ങി. മൊബൈല്‍ ഫോണും ഓഫീസില്‍ നിന്നു കൊടുത്ത കമ്പ്യൂട്ടറും ഉള്‍പ്പടെ അവള്‍ ഉടുത്തിരുന്ന വസ്ത്രങ്ങള്‍ വരെ. അവളുടെ ബാഗുകളും അലമാരിയും ഒന്നും അയാള്‍ വിട്ടില്ല. അയാള്‍ നല്ല കഴിവുള്ള ഒരാളായിരുന്നുവല്ലോ.അതുകൊണ്ട് കമ്പ്യൂട്ടറും മൊബൈലുമെല്ലാം അയാളുടെ പരിശോധനയ്ക്ക് എളുപ്പത്തില്‍ വഴങ്ങി.

അവളുടെ പാസ്സ് വേര്‍ഡ് അയാള്‍ തീരുമാനിച്ചു. അവളറിയാതെ അതുമാറ്റുന്നതും അതിനായി അവള്‍ക്ക് അയാളുടെ കാലു പിടിക്കേണ്ടി വരുന്നതും മിക്കവാറും എപ്പോഴും സംഭവിക്കാന്‍ തുടങ്ങി.

ജീവിതം പരമനരകമാകാന്‍ മറ്റു കാര്യങ്ങളൊന്നും വേണ്ടി വന്നില്ല. ദേവി  ഓഫീസ് ആവശ്യത്തിനു വിസിറ്റ് ചെയ്യുന്ന ഗൂഗിള്‍ സൈറ്റുകള്‍ അയാള്‍ പരിശോധിച്ചു. റീ സൈക്കിള്‍ ബിന്‍ മുഴുവന്‍ അരിച്ചു പെറുക്കി. അവള്‍ ചെയ്യുന്ന സേവിംഗ്സിന്‍റെ പട്ടിക എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. അവളുടെ ഫോണിലെ നമ്പറുകളില്‍ ആരൊക്കെയാണെന്ന് അവളോടു ചോദിച്ചു, എന്നിട്ടും വിശ്വാസം വരാതെ അവരെ വിളിച്ചുറപ്പ് വരുത്തി.

ഏതു വഴക്കുണ്ടാവുമ്പോഴും ഉറങ്ങിക്കിടക്കുന്ന മകനെ എഴുന്നേല്‍പ്പിച്ച് അവരുടെ ഇടയില്‍ ഇരുത്തുന്നതും വഴക്കില്‍ അവന്‍റെ അഭിപ്രായമെന്ത് എന്ന് ചോദിക്കുന്നതും അനൂപിന്‍റെ  പതിവായിരുന്നു. എന്തിനു ആ സൈറ്റില്‍ പോയി ? എന്തിനു ആ ആളോട് ഇത്ര നേരം സംസാരിച്ചു? എന്തിനു ഈ നമ്പറില്‍ അഞ്ചെട്ട് പ്രാവശ്യം വിളിച്ചു? മകന്‍ ഉറക്കപ്പിച്ചില്‍ അയാള്‍ ചോദിക്കുന്നതെല്ലാം ആവര്‍ത്തിച്ചു. ചിലപ്പോള്‍ സഹിക്കാന്‍ വയ്യാതെ തേങ്ങിത്തേങ്ങിക്കരഞ്ഞു. അയാള്‍ അന്നേരമെല്ലാം അവനെയും കഴുതേ, നിനക്കെന്തറിയാം തള്ളേടെ മോനേ, ബുദ്ധികെട്ടവനേ എന്നൊക്കെ വഴക്കു പറയുമായിരുന്നു.

എല്ലാ ദുരിതങ്ങള്‍ക്കും അപ്പുറത്ത് ദേവിക്ക് രണ്ട് അത്യാവശ്യയാത്രകള്‍ വേണ്ടി വന്നു. നാലുമാസം മുമ്പ് അയാളെ അറിയിച്ചിട്ടും സമയം വന്നപ്പോള്‍ അനൂപിന്‍റെ  മട്ടു മാറി.

ഡിഗ്രി കിട്ടിയിട്ട് ഇരുപത്തഞ്ചു വര്‍ഷമായതിന്‍റെ ആഘോഷമായിരുന്നു, പഠിച്ചിറങ്ങിയ എന്‍ ജിനീയറിംഗ് കോളേജില്‍

അവള്‍ പോകണമെന്ന് ഉറപ്പിച്ചുതന്നെ പറഞ്ഞു.

സമ്മതിക്കില്ലെന്ന് അയാളും .. അവര്‍ പോരുകോഴികളെ പോലെ പൊരുതി. അയാള്‍ വേശ്യേ, തേവിടിശ്ശി, അറുവാണിച്ചി എന്നൊക്കെ വിളിച്ചു. എന്തു വിളിച്ചിട്ടും അവള്‍ കുലുങ്ങിയില്ല. കൂടെ പഠിച്ചവരില്‍ പലരും മരിച്ചു പോയെന്നും ഇനിയൊരു കൂടിച്ചേരല്‍ ഇങ്ങനെ ഉണ്ടാവില്ലെന്നും ഉണ്ടായാല്‍ തന്നെ ആരൊക്കെ ബാക്കിയാകുമെന്നറിയില്ലെന്നും അവള്‍ അയാളോട് വിശദീകരിച്ചു. മകന്‍ ഭയന്ന്, സങ്കടപ്പെട്ട് കരഞ്ഞുകൊണ്ട് പോകണ്ടാ അമ്മ പോകണ്ടഎന്ന് കെഞ്ചി. അവനെ ആവുന്ന മട്ടിലൊക്കെ സമാധാനിപ്പിച്ചിട്ട് അവള്‍ പോകാന്‍തന്നെ തീര്‍ച്ചയാക്കി.

അനൂപിനു  അത് ഒരിയ്ക്കലും ക്ഷമിയ്ക്കാന്‍ കഴിഞ്ഞില്ല. അവള്‍ വ്യഭിചരിയ്ക്കാന്‍ പോയതാണെന്ന് അയാള്‍ ഹരിമോനെ ധരിപ്പിച്ചു. അവനിത്ര മോശം തലേലെഴുത്തായല്ലോ, ഒരു വേശ്യയുടെ മകനായി ജനിക്കേണ്ടി വന്നല്ലോ എന്ന് അയാള്‍ അവന്‍റെ മുന്നില്‍ കണ്ണീരോടെ വിലപിച്ചു.

അവന്‍റെ കുഞ്ഞുഹൃദയം തകര്‍ന്നുപോയി. വാചകങ്ങളുടെ അര്‍ഥമറിഞ്ഞിട്ടല്ല, അച്ഛന്‍ കരയുന്നത് കണ്ടിട്ട്..

അമ്മയെ ഇനി അവന്‍ ശ്രദ്ധിയ്ക്കണമെന്ന് അയാള്‍ അവനു പറഞ്ഞുകൊടുത്തു. ഏതൊക്കെ ആണുങ്ങള്‍ അമ്മയെ നോക്കുന്നുണ്ട് അമ്മയോട് സംസാരിക്കുന്നുണ്ട് എന്ന് കണ്ടുപിടിക്കേണ്ട ചുമതല മകനുണ്ട്. അവന്‍ പലപ്പോഴും അമ്മയുടെ ഓഫീസില്‍ പോകാറുണ്ടായിരുന്നു. ആ സമയമെല്ലാം അവിടെ വെറുതേ കളിച്ചു നടക്കാതെ അമ്മയെ നിരീക്ഷിക്കണമെന്ന് അയാള്‍ അവനെ ഉപദേശിച്ചു.

 

 

ാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ അനൂപ് പലവട്ടം ദേവിയെ തെറി വിളിച്ചു. അവളുടെ മൊബൈല്‍ ഫോണ്‍ അനേകം തവണ പരിശോധിച്ചു. അവളുണ്ടാക്കിയ ചായയും ഭക്ഷണവും തൊട്ടു നോക്കിയില്ല. തെറിവിളിക്കു ശേഷം പതിവുള്ള മൌനവ്രതവും ഉണ്ണാവ്രതവും അയാള്‍ പാലിച്ചു.

അവള്‍ മാപ്പു പറയാന്‍ ഒട്ടും കൂട്ടാക്കിയില്ല. ഈ ബന്ധം പൊട്ടിപ്പോക്കോട്ടെ എന്ന് അവളുടെ മനസ്സ് തീരുമാനിക്കുകയായിരുന്നു.

ശനിയാഴ്ച രാവിലെ ഹരിമോന്‍ ഓഫീസിലേക്ക് കൂടെ വരുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ അവള്‍ക്ക് സന്തോഷം തോന്നി. അതും ഇടയ്ക്കൊക്കെ പതിവാണ്.അവന്‍ അവിടെയുള്ള അവളുടെ എല്ലാ ജൂനിയര്‍മാരുമായും വലിയ കൂട്ടാണ്. വീഡിയോ ഗെയിം കളിച്ച് രസിക്കും. മൊബൈലില്‍ സിനിമ കണ്ട് പൊട്ടിപ്പൊട്ടിച്ചിരിക്കും. അച്ഛന്‍ വാങ്ങിച്ചു കൊടുക്കാത്ത പിറ്റ്സ വാങ്ങിക്കഴിക്കും. എന്നിട്ട് അത് തിന്ന ആഹ്ലാദം താങ്ങാന്‍ പറ്റാതെ വീട്ടില്‍ വന്ന് അമ്മ പിറ്റ്സ വാങ്ങിത്തന്നല്ലോഎന്ന് അച്ഛനോട് പറയും. ഉടനെ തുടങ്ങുകയായി വഴക്ക്ഒടുവില്‍ അവനു തന്നെ വിഷമമാവും..

പിന്നെപ്പിന്നെ അവള്‍ അവനെ വിലക്കുമായിരുന്നു.. ‘പിറ്റ്സ വാങ്ങിത്തരില്ല.. എനിക്ക് വയ്യ വഴക്ക് താങ്ങാന്‍.. ‘

അവന്‍ ചിരിച്ചു മയക്കും.. വാഗ്ദാനം ചെയ്യും. ഒടുവില്‍ അവള്‍ വഴങ്ങും.

അന്നും അതൊക്കെ തന്നെയുണ്ടായി .

പക്ഷേ, വൈകീട്ട് വീട്ടിലെത്തിയപ്പോള്‍ അവളെ അമ്പരപ്പിച്ചുകൊണ്ട് അവന്‍ പറഞ്ഞു. ‘ ‘അമ്മയെ ആരൊക്കെ ആണുങ്ങള്‍ നോക്കിയെന്ന് ഞാന്‍ കണ്ടുപിടിച്ചിട്ടുണ്ട് അച്ഛാ..’ അവന്‍റെ ആ പ്രത്യേക കണ്ടുപിടുത്തത്തിലെ ത്രില്ലില്‍ കഴിച്ച പിറ്റ്സയുടെ കാര്യവും അവന്‍ വെളിപ്പെടുത്തി.

അവള്‍ സ്തംഭിച്ച് നിന്നു പോയി. അവന്‍ അയാളുടെ ചാരനായിട്ടാണ് കൂടെ വന്നത്. അവളുടെ മകനായിട്ടല്ല.

ദേവിക്ക് മരിയ്ക്കണമെന്ന് തോന്നി. ആരും വേണ്ട.. ഭര്‍ത്താവും മകനും കുടുംബവും ജോലിയും സ്വത്തും ഈ ലോകവുമൊന്നും വേണ്ട.

മരിയ്ക്കണം.. എട്ടാം നിലയില്‍ നിന്ന് ചാടിയാലും വേണ്ടില്ല. അയാളുടെ അലര്‍ച്ചകള്‍ക്കും വഴക്കുകള്‍ക്കും ശേഷവും അവള്‍ ഒന്നും സംസാരിച്ചില്ല. ‘ഈ മകന്‍ നിന്‍റെ വ്യഭിചാരത്തിനു സാക്ഷിയാണെടീ വേശ്യേ എന്നയാള്‍ അലറീട്ടും അവളുടെ ഉടയാത്ത മൌനം ഒടുവില്‍ മകനെ വേദനിപ്പിച്ചു.

അവന്‍ അടുത്തു വന്നിരുന്നു കെഞ്ചി . ‘ അമ്മ എന്നോട് ദേഷ്യപ്പെടൂ , എന്നെ തല്ലൂ പക്ഷെ, എന്നെ മൈന്‍ഡ് ചെയ്യാതിരിക്കരുത്..പ്ലീസ്. ‘

അവള്‍ ഹരിമോനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.

അവള്‍ക്ക് ഭയങ്കര വാശി തോന്നുകയായിരുന്നു പിന്നീട്. ഇനി എന്തായാലെന്ത് എന്നൊരു വിചാരം. ഏതെങ്കിലും കൊള്ളാവുന്ന മറ്റൊരു പുരുഷനുമായി മാനസികവും ശാരീരികവുമായി അടുക്കണമെന്നും ഭര്‍ത്താവായ അയാളെ വഞ്ചിക്കണമെന്നും അവള്‍ക്ക് തോന്നി. അങ്ങനെ ആലോചിക്കുമ്പോള്‍ ഒരു പ്രതികാരം ചെയ്യുന്ന ആനന്ദം അവള്‍ക്കനുഭവപ്പെട്ടു. അപ്പോഴാണ് രണ്ടാമത്തെ യാത്ര വന്നത്..

അതൊരു ഓഫീസ് ട്രിപ്പായിരുന്നു. അവളുടെ ടീമിലെ പന്ത്രണ്ട് എന്‍ജിനീയര്‍മാരുമൊന്നിച്ച് , അതില്‍ പത്തുപേരും പുരുഷന്മാരായിരുന്നു. അവളുടെ ജൂനിയര്‍മാര്‍.. പത്തും പന്ത്രണ്ടും വയസ്സിനിളപ്പമുള്ളവര്‍ , അവളുടെ മുന്നില്‍ ഇരിയ്ക്കാത്തവര്‍, ഒരോ പുതിയ പ്രോജക്ട് ആരംഭിക്കുമ്പോഴും അവളുടെ കാല്‍ തൊട്ട് തലയില്‍ വെയ്ക്കുന്നവര്‍ അവര്‍ക്കൊപ്പമാണ് അവള്‍ വ്യഭിചരിക്കുന്നതെന്നായിരുന്നല്ലോ അയാളുടെ കണ്ടെത്തല്‍അതിലൊരു ഇരുപത്തഞ്ചുകാരിയായ പെണ്‍കുട്ടിയുമുണ്ടായിരുന്നു. ആ കുട്ടി യാത്ര പോകാന്‍ മോഹിച്ചതുകൊണ്ടാണ് അവളും അതിനിറങ്ങിത്തിരിച്ചത്.അല്ലെങ്കില്‍ ദേവി  ഒരിയ്ക്കലും ആ ട്രിപ്പിനു പോകുമായിരുന്നില്ല.

മകനെ കാവലായി കൂടെക്കൊണ്ടുപോകണമെന്ന് അനൂപ് ശാഠ്യം പിടിച്ചു. അവള്‍ ഒട്ടും തന്നെ എതിര്‍ത്തില്ല. അവള്‍ മലിനി  ചേട്ടത്തിയേയും ട്രിപ്പിനു ക്ഷണിച്ചിരുന്നു. അതയാള്‍ക്ക് അറിയാമായിരുന്നില്ല. ചേട്ടത്തിയമ്മ അവളുടെ അനിയത്തിയുടെ മകളുമൊത്താണ് വന്നത് . ആ ദിവസങ്ങളില്‍ അവള്‍ മതിമറന്നാഹ്ലാദിച്ചു. ഹരിമോനെ  അവളുടെ ജൂനിയര്‍മാര്‍ ഒരു യുവരാജാവിനെപ്പോലെയാണ് കൊണ്ടുനടന്നത്. അവനും ആഹ്ലാദഭരിതനായിരുന്നു.അയാള്‍ അവനു വിലക്കിയിരുന്ന എല്ലാ ഭക്ഷണവും പിറ്റ്സയും വേഫര്‍ ബിസ്ക്കറ്റുകളും ഉള്‍പ്പടെ അവള്‍ വാങ്ങിച്ചുകൊടുത്തു. ടീഷര്‍ട്ടുകളും ട്രൌസറുകളും അവനു പിടിച്ച ബെല്‍റ്റുകളും സിഡികളും വാങ്ങി. അവളും ഇഷ്ടമുള്ള ആഹാരമെല്ലാം വയറു നിറയെ വാങ്ങിക്കഴിച്ചു. ബാത് ടബ്ബില്‍ ഫോമും പുരട്ടി പതപ്പിച്ച് വിശ്രമിച്ച് സ്വന്തം നഗ്നതയെ പാവം പാവം എന്ന് പറഞ്ഞു സ്വയം താലോലിച്ചു. മകനെ കെട്ടിപ്പിടിച്ചു കട്ടിലില്‍ കിടന്ന് കിഷോര്‍ കുമാറിന്‍റെ പാട്ടു കേട്ടു.. ഷാറൂഖ് ഖാന്‍റെ സിനിമകള്‍ കണ്ടു. താമസിച്ച ഹോട്ടലിലെ ബ്യൂട്ടി സലൂണില്‍ പോയി ഫേഷ്യലും ഹെയര്‍ മസ്സാജും ഒക്കെ ചെയ്ത് ആഹ്ലാദിച്ചു.അയാള്‍ വിലക്കുന്നതെല്ലാം ഒരോന്നാരോന്നായി ചെയ്യുമ്പോള്‍ ദേവിക്ക് രതിമൂര്‍ച്ഛയോളം പോന്ന ആനന്ദമുണ്ടായി. ഇടയ്ക്കെല്ലാം കണ്ണില്‍ പൊട്ടി വന്ന അനാഥത്വത്തെ അവള്‍ പുറത്തുവരരുതെന്ന് കര്‍ശനമായി താക്കീതുചെയ്തു അകറ്റി നിറുത്തി.

അനൂപ്  ഫ്ലാറ്റിലിരുന്ന് വെന്തുരുകി. അവളുടെ ചേട്ടത്തിയമ്മയും അനിയത്തിയുടെ മകളും ട്രിപ്പിനു വന്നിട്ടുണ്ടെന്നറിഞ്ഞപ്പോള്‍ അയാള്‍ക്ക് പൊറുക്കാന്‍ കഴിഞ്ഞില്ല. മകനെ ഇടയ്ക്കിടെ വിളിച്ച് അമ്മ എവിടെയാണ് കിടക്കുന്നത് ? നീ എവിടെയാണ് കിടക്കുന്നത് എന്നൊക്കെ അയാള്‍ ചോദിച്ചുകൊണ്ടിരുന്നു. അമ്മയുടെ വലതു വശത്ത് അവനും ഇടതു വശത്ത് പിങ്കിചേച്ചിയും കിടക്കുമെന്നും വേറാരും മുറിയില്‍ കിടക്കാറില്ലെന്നും അവന്‍ എന്നും ഉത്തരം നല്‍കി. അവന്‍റെ അമ്മായിയും അമ്മയുടെ കൂട്ടുകാരിയും വേറൊരു മുറിയിലാണ് ഉറങ്ങുന്നതെന്നും അയാള്‍ ചോദിച്ചറിഞ്ഞു.

കുട്ടിയായതുകൊണ്ട് എന്ത് എവിടെ എങ്ങനെ പറയണമെന്ന് അവനറിയില്ലായിരുന്നു. അച്ഛന്‍ അവനെ അയച്ചിരിക്കുന്നത് അമ്മയോട് ആരൊക്കെ സംസാരിക്കുന്നു അമ്മയെ ആരൊക്കെ നോക്കുന്നുവെന്നറിയാനാണെന്നും അച്ഛന് അവന്‍ എന്നും കൃത്യമായി റിപ്പോര്‍ട്ട് നല്‍കുന്നുണ്ടെന്നും ഹരിമോന്‍  പരസ്യമായി പറഞ്ഞു. അവളുടെ സഹപ്രവര്‍ത്തകര്‍ അന്തംവിട്ട് പരസ്പരം നോക്കി. അവര്‍ ഒറ്റയക്ഷരം പിന്നീട് ശബ്ദിച്ചില്ല. മാഡം ജീവിക്കുന്ന ദൈന്യവും നിന്ദയും അപമാനവുമെല്ലാം ഒരു മറയുമില്ലാതെ അവരുടെ മുന്നില്‍ പൊടുന്നനെ അനാവൃതമായി. ഹരിമോനെ പഴയതു പോലെ നിഷ്ക്കളങ്കമായി കൊഞ്ചിക്കാന്‍ കൂടി അവരില്‍ പലരും മടിച്ചു. എവിടെയാണ് അബദ്ധം പിണഞ്ഞതെന്ന് അവനും മനസ്സിലായില്ല. കുഞ്ഞല്ലേ അവന്‍..

Comments
Print Friendly, PDF & Email

തിരുവനന്തപുരത്തു താമസിക്കുന്നു, ആനുകാലികങ്ങളിൽ എഴുതുന്നു.

You may also like