മഴയായി നിന്നിലലിയാനുള്ള കാത്തിരുപ്പിനിടയിലെപ്പോഴോ കാറ്റ് കിന്നരിക്കാനെത്തി.
അവന്റെ കുസൃതികൾ ഏകാന്തതയ്ക്ക് ഭംഗം വരുത്തിയപ്പോഴും മറുത്തൊന്നും പറയാഞ്ഞതെന്തേ…!!!
മൌനം സമ്മതമായെടുത്ത കാറ്റ്, പതിയെ കരുത്താർജ്ജിക്കുന്നതും, അവന്റെ വന്യത എന്നെ ഞാനല്ലാതാക്കുന്നതും അറിഞ്ഞ നിമിഷത്തിൽ ഉള്ളിൽ നിറഞ്ഞത് ലഹരിയോ ശൂന്യതയോ..?!
ഇടയ്ക്ക് പാറി വീണ ഒരു നോക്കിലാണ് തണലൊഴിഞ്ഞ നിന്റെ ഉറവകളിലേയ്ക്ക് സൂര്യൻ തീമഴ പെയ്യിക്കുന്നതറിഞ്ഞത്.
വൈകിപ്പോയിരുന്നു.
നിന്റെ കണ്ണീരിന് കാത്തിരിപ്പെന്ന് കൂടി അർത്ഥമുണ്ടെന്നറിഞ്ഞ നിമിഷത്തിൽ മുളയ്ക്കാൻ കൊതിച്ച വിത്തുകളുടെ നിലവിളി കേട്ടുകൊണ്ട് ഞാനീ കാറ്റിലലിഞ്ഞു തീരട്ടെ…
ഇനിയും നീയെന്ന നോമ്പുനോക്കുമെന്നറിയാം. പക്ഷേ, വിത്തുകൾക്ക് മുളയ്ക്കാനല്ലെങ്കിൽ പിന്നെന്തിനാണ് മഴ.
കവര്‍: സി. പി. ജോണ്‍സണ്‍
ആലപ്പുഴ ആര്യാട് സ്വദേശി.
കഥകൾ, സിനിമനിരൂപണം, നാടകം, ലേഖനങ്ങൾ എന്നിവ എഴുതാറുണ്ട്. അമച്ച്വർ ഫോട്ടോഗ്രാഫറാണ്. ഗ്രന്ഥശാല പ്രവർത്തകനാണ്.


















