ജനിച്ച മണ്ണ് എന്ന കാൽപനികതയിൽ ഊന്നിയുള്ള ദേശീയത സത്യത്തിൽ ഭരണഘടനയ്ക്ക് എതിരായ ഒന്നാണ്. അങ്ങനെയാണെങ്കിൽ നെയ്യാറ്റിൻകരയിൽ ജനിച്ച ഞാൻ നെയ്യാറ്റിങ്കരയുടെ ദേശീയതയ്ക്കുവേണ്ടിയും തിരുനാവായിൽ ജനിച്ച ഒരാൾ തിരുനാവായുടെ ദേശീയതയ്ക്കുവേണ്ടിയും ആയിരിക്കും വാദിക്കുക രണ്ടുമണ്ണിനും രണ്ട് സ്വഭാവങ്ങളും സ്വത്വങ്ങളുമാണുള്ളത്. മതത്തിലും ഭാഷയിലും ഊന്നിയുള്ള ദേശീയതയും ഇതുപോലെതന്നെ ഭരണഘടനാവിരുദ്ധമാണ്. മതപരവും ഭാഷാപരവുമായ ഭിന്നദേശീയതയ്ക്കുവേണ്ടിയുമുള്ള വാദങ്ങളും ഹിന്ദിയും ഹിന്ദുത്വവും അടിച്ചേൽപിച്ചുകൊണ്ടുള്ള ഏകതാനമായ ദേശീയതയ്ക്കുവേണ്ടിയുള്ള വാദങ്ങളും ഒരേ ലക്ഷ്യമുള്ളതും ഭരണഘടന വിഭാവനം ചെയ്യുന്ന വിശാലവും പുരോഗമനാത്മകവും പ്രായോഗികവുമായ നവീനദേശീയതയ്ക്ക് എതിരുനിൽക്കുന്നതുമാണ്. ഒരുകൂട്ടർ ഭാരതം എന്ന ഫെഡറൽ സംവിധാനത്തിൽ നിന്നും അടർന്നുമാറിക്കൊണ്ട് തങ്ങൾ മാത്രമുള്ള ദേശീയതയുണ്ടാക്കാൻ ശ്രമിക്കുമ്പോൾ മറ്റൊരുകൂട്ടർ ബഹുസ്വരമായ എല്ലാത്തിനെയും ഇല്ലാതാക്കിക്കൊണ്ട് തങ്ങൾമാത്രമുള്ള ഏകതാനദേശീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നു എന്നുമാത്രം. രണ്ടുകൂട്ടരും നിർജീവമായ മണ്ണിന്മേലാണ് അവകാശവാദങ്ങൾ കെട്ടിപ്പൊക്കുന്നത്, മനുഷ്യന്റെ മേലല്ല. മനുഷ്യനെ കൊന്നായാലും പുറന്തള്ളിയായാലും ആരും ചോദ്യം ചെയ്യാത്ത സ്വന്തം ദേശീയസ്വത്വം ഉണ്ടാക്കാനാണ് അവർ ആലോചിക്കുന്നത്.
അനേകത്വങ്ങളെ സ്വാംശീകരിക്കാൻ കഴിയുന്നതും ബഹുസ്വരതയെ ഉൾക്കൊള്ളാൻ കഴിയുന്നതുമായ ഒരു ഇന്ത്യൻ ജനാധിപത്യത്തെ വിഭാവനം ചെയ്യുന്ന ഭരണഘടനയെ ഇല്ലായ്മ ചെയ്യുകയാണ് ഇരുകൂട്ടരുടേയും ലക്ഷ്യം. എന്നാൽ വിശ്വമാനവികതയെക്കുറിച്ചു സംസാരിക്കുന്നവരും വിഘടനപരമായതും ഏകതാനവുമായ ഇത്തരം ദേശീയതാവാദങ്ങളെ പിന്താങുന്നു എന്നത് ഉൾക്കൊള്ളാൻ കഴിയാത്ത ഒന്നാണ്. അധിനിവേശം ചെയ്തും ഉന്മൂലനം ചെയ്തും ഏകതാനമായ ദേശീയത ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്ന ഭൂരിപക്ഷതീവ്രവാദികൾക്ക് എതിരുനിക്കുന്നു എന്നതുകൊണ്ടുമാത്രം വിഘടനത്തിലൂടെ ഏകതാനമായ ദേശീയത ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്ന ന്യൂനപക്ഷ തീവ്രവാദികളെ പിന്താങ്ങുന്നതിൽ യാതൊരുവിധയുക്തിയുമില്ല. രാജ്യം ഒരു തെറ്റല്ല. തെറ്റിനെ ഒരു രാജ്യമാണെന്ന് വ്യാഖ്യാനിക്കരുതെന്നു മാത്രം. പുതിയകാലത്ത് രാഷ്ട്രീയം എന്നത് അനുകൂലിച്ചും പ്രതിക്കൂലിച്ചും സമയം കളയുന്ന ഒരു പ്രക്രിയയല്ല എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. അനുകൂലിക്കലും പ്രതികൂലിക്കലും ഇന്ന് ടെലിവിഷൻ ചാനലുകളിലെ വൈകുന്നേരമ്പോക്കുകൾ മാത്രമാണ്. അരാഷ്ടീയരായ സെലിബ്രിറ്റികളുടെ കടലകൊറിക്കലുകളെയും പത്രങ്ങൾ ഉണ്ടാക്കുന്ന സെൻസേഷണലൈസ് ചെയ്ത വാർത്തകളേയും ആഘോഷിച്ച് നേരമ്പോക്കുന്നവർ ചെയ്യുന്നത് ഉണർന്നിരുന്നുകൊണ്ട് ഉറങ്ങുന്നതിനു തുല്യമാണ്. ദേശീയതയെക്കുറിച്ചുള്ള ചർച്ചകളിൽ പക്ഷം ചേരലുകളല്ല ഉണ്ടാവേണ്ടത്. ഭരണഘടന വിഭാവനം ചെയ്യുന്ന ദേശീയത എന്നത് തികച്ചും വ്യത്യസ്തമായ ഒരു ആശയമാണെന്ന് തിരിച്ചറിയുകയും അത് ജനങ്ങളിൽ പ്രചരിപ്പിക്കുകയുമാണ്. അതിനു പകരം നേരത്തേ പറഞ്ഞ കൂട്ടരെ അനുകൂലിച്ചും പ്രതികൂലിച്ചും കാലം കഴിക്കുന്ന കുരാഷ്ട്രീയ ബുദ്ധിജീവികൾ ഈ നാട്ടിലെ ഏറ്റവും സാധാരണക്കാരായ ജനങ്ങളാൽ ഒരുകാലത്ത് വിചാരണചെയ്യപ്പെടും.*
*ഒട്ടോ റെനോ കാസ്റ്റില്ലോയുടെ “ഒരു നാള് അരാഷ്ട്രീയ ബുദ്ധിജീവികള് ചോദ്യം ചെയ്യപ്പെടും“ എന്ന കവിതയിലെ വരിയോട് കടപ്പാട്.