INTERVIEW

ഇപ്രാവശ്യത്തെ ലളിത കലാ അക്കാദമി വിജയരാഘവൻ എൻഡോവ്മെന്റ് അവാർഡ് ലഭിച്ച ചിത്രകാരൻ രതീഷ് കക്കാട്ടുമായി മുരളി മീങ്ങോത്ത് നടത്തിയ അഭിമുഖം.
കാസറഗോഡ് ജില്ലയിലെ അമ്പലത്തറ സ്വദേശിയായ രതീഷ് സ്കൂൾ കാലം തൊട്ട് ചിത്രങ്ങൾ വരയ്ക്കുന്നുണ്ട്. യു എ ഇ യിലും നാട്ടിലുമായി ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. 2023 ൽ കോട്ടയത്ത് വച്ച് നടന്ന ഇന്ത്യ-ബംഗ്ലാദേശ് ആർട്ട് ക്യാമ്പിൽ പങ്കെടുത്തിട്ടുണ്ട്.
കേരള ലളിത കലാ അക്കാദമിയുടെ വിജയരാഘവൻ എൻഡോവ്മെന്റ് അവാർഡ് നേടിയതിന് അഭിനന്ദനങ്ങൾ. ഏത് ചിത്രങ്ങൾക്കാണ് അവാർഡ് ലഭിച്ചത്?
ഈ അടുത്ത കാലങ്ങളിൽ ഔട്ട്ഡോർ സീരിസിൽ ചെയ്തിട്ടുള്ള രണ്ടു പെയിൻ്റിങ്ങുകൾക്കാണ് അവാർഡ് ലഭിച്ചത്. 90x 60cm ൽ വരുന്ന, ലാൻഡ്സ്കേപ്പ് എന്ന ടൈറ്റിൽ ചെയ്ത അക്രിലിക് പെയിൻ്റിംഗുകൾ.
എങ്ങനെയാണ് ചിത്രകലയിലേക്ക് എത്തുന്നത്? സ്കൂൾ കാലം തൊട്ട് വരച്ചു തുടങ്ങിയോ?
ചെറുപ്പത്തിലേ ചിത്രങ്ങളോട് ഇഷ്ടമുണ്ടെങ്കിലും എൻ്റെ സ്കൂൾ കാലഘട്ടത്തിലാണ് ശരിക്കും ചിത്രകലയിലേക്ക് എത്തുന്നത്, വരയോടും ചിത്രങ്ങളോടുമുള്ള ഇഷ്ടവും, കൗതുകവുമൊക്കെ തോന്നിതുടങ്ങിയത്. എന്റെ ചിത്രകലാഗുരുവായ വിനോദ് അമ്പലത്തറയുടെ അനുജൻ സന്തോഷേട്ടൻ്റെയും, എന്റെ സുഹൃത്ത് പ്രമോദ് ഇരിയയുടെ ഏട്ടൻ പ്രദീപിന്റെയും വരകൾ സ്കൂളിൽ നിന്നും കണ്ടിരുന്നു . എഴിൽ പഠിക്കുമ്പോഴാണ് ഞാൻ വരയ്ക്കാൻ പഠിക്കാനുള്ള ആഗ്രഹം വിനുവേട്ടനോട് പറയുന്നത്. അന്ന് പക്ഷെ അങ്ങനെ ക്ലാസ് ഒന്നും എടുക്കുന്നുണ്ടായിരുന്നില്ല വിനുവേട്ടൻ. ആഗ്രഹം പറഞ്ഞപ്പോൾ “ശനിയും ഞായറും ഇവിടെ വന്നോ” എന്ന് മറുപടി കിട്ടി. സ്കൂളിനോട് ചേർന്ന് തന്നെ വിനുവേട്ടന് The colour എന്ന പേരിൽ ഒരു ആർട്ട് സ്റ്റുഡിയോ ഉണ്ടായിരുന്നു. അന്ന് പക്ഷെ സാമ്പത്തിക ശേഷി ഒന്നും ഇല്ലാത്തത് കാരണം രണ്ട് മൂന്ന് ക്ലാസിന് മാത്രമേ ഫീസ് കൊടുക്കാൻ പറ്റിയിരുന്നുള്ളൂ. വരയോടുള്ള എന്റെ ഇഷ്ടം കണ്ടത് കൊണ്ടാണോ എന്നറിയില്ല പിന്നീടങ്ങോട്ട് ഫീസ് ഒന്നും വാങ്ങാതെ തന്നെ എന്നെ പഠിപ്പിച്ചു. അതിന് ശേഷം വിനുവേട്ടന്റെയും സ്കൂൾ ചിത്രകലാധ്യാപകരായ ഷാജി മാഷ്, ശ്യാമ ശശി മാഷ്, എന്നിവരുടെയും നിർദേശങ്ങളുമായി സ്കൂൾ കലോത്സവങ്ങളിലൊക്കെ പങ്കെടുത്തു സംസ്ഥാനതലം വരെ പോവാൻ പറ്റി.

യു എ ഇ യിൽ കുറച്ചു കാലം ഉണ്ടായിരുന്നല്ലോ. വടക്കൻ പ്രവിശ്യയായ ഫുജെറയിൽ ആയിരുന്നപ്പോൾ വരയ്ക്കാൻ പറ്റിയിരുന്നോ?
വരയും മറ്റുമായി നാട്ടിൽ സജീവമായി നിൽക്കുമ്പോഴാണ് ഗൾഫിലേക്ക് സന്തോഷേട്ടൻ വഴി ഒരവസരം വരുന്നത്. പോകുന്നതിനു രണ്ടു ദിവസം മുൻപ് ചിത്രകലാ വിദ്യാലയത്തിൻ്റെ നേതൃത്വത്തിൽ ഒരു എക്സിബിഷൻ നടത്തി. പ്രവാസജീവിതത്തിലാണ് ശരിക്കും വരയ്ക്കാൻ പറ്റിയത് എന്നുവേണമെങ്കിൽ പറയാം. ഫുജൈറ യുഎ ഇ യുടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഗ്രാമപ്രദേശങ്ങളണ്. മലയും അതിനിടയിൽ കൃഷിയും കാര്യങ്ങളും ഒക്കെയായി നമ്മുടെ നാടുമായി അടുത്ത് നിൽക്കുന്ന ഒരു സ്ഥലം. ജോലി കഴിഞ്ഞ് വൈകുന്നേരങ്ങളിൽ വരയ്ക്കുകയും ഫേസ്ബുക്കിൽ സജീവമായി ചിത്രങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു.അങ്ങനെ ആൾക്കാർ എന്റെ ചിത്രങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. ആ സമയത്താണ് നാട്ടിലെ പ്രവാസികളുടെ കൂട്ടായ്മയായ പ്രവാസി അസോസിയേഷൻ ലൈബ്രറി, മീങ്ങോത്ത് (PALM) ഒരു പ്രോഗ്രാമിന് അവിടെ വച്ച് വരച്ച ചിത്രങ്ങളുടെ എക്സിബിഷൻ ചെയ്യാൻ അവസരം നൽകിയത്.പത്ത് വർഷങ്ങളോളം പ്രവാസിയായിരുന്നു. അതിനിടയിൽ കുറച്ചധികം ചിത്രങ്ങൾ വരയ്ക്കാൻ പറ്റി.

നാട്ടിൽ വന്ന ശേഷം കേരള സംസ്ഥാന യുവജനോത്സവം കാഞ്ഞങ്ങാട് നടന്നപ്പോൾ രതീഷിന്റെ കലോത്സവ വേദി ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ആ അനുഭവങ്ങൾ ഒന്ന് പറയുമോ?
പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ വന്നശേഷവും വരയും എക്സിബിഷൻ ക്യാമ്പുമൊക്കെയായി സജീവമായി. ഈയിടയ്ക്കാണ് അറുപതാമത് സംസ്ഥാന കലോത്സവം കാഞ്ഞങ്ങാട് വരുന്നത്. പ്രിയ സുഹൃത്ത് ചന്ദ്രു വെള്ളരിക്കുണ്ട് (‘വധു വരിക്കപ്ലാവ്’ ഷോർട്ട് ഫിലിം ഡയർക്ട്ർ) ആ സമയത്ത് കാസർകോട് വിഷൻ റിപ്പോർട്ടർ ആയിരുന്നു. ചന്ദ്രുവാണ് ‘കലോത്സവവേദികളെ വരയിലൂടെ പരിചയപ്പെടുത്തൽ’ എന്ന ആശയത്തെപ്പറ്റി പറയുന്നത്. അങ്ങനെ 28 വേദികളെ ലൈവ് ആയി വരയ്ക്കുകയും, അതു കാസർകോട് വിഷൻ സംപ്രേഷണം ചെയ്യുകയും,തുടർന്ന് മാതൃഭൂമി പത്രം. 24 ചാനൽ. മീഡിയ വൺ. ഏഷ്യാനെറ്റ് സിവി.റേഡിയോ ലൈവ് സോഷ്യൽ മീഡിയ ചാനൽ തുടങിയവയിൽ വാർത്തയാവുകയും ചെയ്തു. തുടർന്ന് ആ ചിത്രങ്ങളുടെ എക്സിബിഷൻ കലോത്സവനഗരിയിലെ ബിനാലെ പവലിയനിൽ ചെയ്യുകയുമുണ്ടായി.

പച്ചയുടെ വിവിധ ഭാവങ്ങൾ രതീഷ് ചിത്രങ്ങളിൽ കാണാം. അങ്ങനെ ഒരു വർണ്ണത്തിനോട് പ്രത്യേകം ഇഷ്ടമുണ്ടോ?
ശരിയാണ്, പ്രത്യേകിച്ച് ഒരു കളറിനോട് ഇഷ്ടം എന്നൊന്നില്ല. കണ്ട് വളർന്ന ചുറ്റുപാടുകൾ അതിനൊരു ഘടകമായിട്ടുണ്ട് എന്നു വേണമെങ്കിൽ പറയാം. കാവുകൾ, ചെടികൾ, വള്ളിപടർപ്പുകൾ, ഇതൊക്കെ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. പ്രകൃതിയുടെ വന്യതയും അതിനുള്ളിലുള്ള നിശബ്ദതയും ഇരുട്ടും വല്ലാത്തൊരു ഫീലിംഗ് മനസ്സിലുണ്ടാക്കാറുണ്ട്. അത്തരം ചിത്രങ്ങളിലൂടെ പോകുന്നത് കൊണ്ടുതന്നെ പച്ചയുടെ അംശം കൂടുതലായി വരുന്നു എന്ന് മാത്രം.

സ്ഥലങ്ങൾ, കെട്ടിടങ്ങൾ എന്നിവ വരയ്ക്കുമ്പോൾ കെട്ടിടങ്ങളുടെ ആർക്കിടെക്ചർ ഇത്ര കൃത്യമായി എങ്ങനെ വരയ്ക്കാൻ പറ്റുന്നു?
അതിനായി പല സ്ഥലങ്ങളിലും പോയിരുന്നു ലൈവ് വരയ്ക്കുമ്പോൾ ആദ്യമൊക്കെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. നിരന്തരം ചെയ്തുകൊണ്ടിരിക്കുമ്പോൾ അറിയാതെ തന്നെ നമ്മളിൽ ഒരാത്മവിശ്വാസം വരാറുണ്ട്, അത് വർക്കിലും വരുന്നു എന്നുമാത്രം. മണ്മറഞ്ഞു പോയേക്കാവുന്ന കെട്ടിടങ്ങളും സ്ഥലങ്ങളും ക്യാൻവാസിൽ ചെയ്തിട്ടുണ്ട്.. അതിൽ പല സ്ഥലങ്ങളും ഇന്നില്ല എന്നതും സത്യമാണ്.

സമകാലിക കേരളത്തിലെ മറ്റ് ചിത്രകാരന്മാരിൽ സ്വാധീനം ചെലുത്തുന്നവർ ഉണ്ടോ? മറ്റ് ക്യാമ്പ് അനുഭവങ്ങൾ ഏതൊക്ക?
അങ്ങനെ ഇന്നയാളുടെ ചിത്രങ്ങൾ എന്നൊന്ന് ഇല്ല. പലരുടെയും ചിത്രങ്ങളും, ശൈലികളും വ്യത്യസ്തങ്ങളാണ്. നിരന്തരം ചെയ്ത് രൂപപ്പെട്ട് വരുന്നത് തന്നെയാണ് അത്തരം മാറ്റങ്ങൾ.കാസർഗോഡ് ഭൂപ്രകൃതിയുടെ സാധ്യതകൾ ക്യാൻവാസിൽ ആക്കുമ്പോൾ സ്വാഭാവികമായി അതിൻ്റെതായ ഒരു സാമ്യത ചിത്രങ്ങളിൽ ഉണ്ടാവുന്നുണ്ട്. രചനാശൈലിയിലും മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട്.
അക്കാദമിയുടെ ജില്ലാ,സംസ്ഥാന ക്യാമ്പുകളിൽ എനിക്ക് ഇടം ലഭിച്ചിട്ടുണ്ട്. ഇന്ത്യ -ബംഗ്ലാദേശ് ആർട്ട് പ്രോജക്ട്ടിൻ്റെ ഭാഗമായി, ഇന്ത്യ ബംഗ്ലാദേശ് ഇൻ്റർനാഷണൽ ആർട്ട് ക്യാമ്പിലേക്ക് കേരളത്തിൽ നിന്നുള്ള പത്ത് കലാകാരൻമാരിൽ കാസർഗോഡ് ജിലയിൽ നിന്ന് എനിക്ക് അവസരം ലഭിക്കുകയുണ്ടായി. 2023 ൽ കോട്ടയത്ത് വെച്ച് നടന്ന ഈ ക്യാമ്പ് നല്ലൊരു അനുഭവമായിരുന്നു.

കവർ: ജ്യോതിസ് പരവൂർ
അഭിമുഖം : സി. കെ. ജാനു – ഐശ്വര്യ എസ്. മേനോൻ
ചോദ്യം : മുത്തങ്ങ സമരം നടന്ന് 22 വർഷം പിന്നിടുമ്പോൾ അന്നത്തെ പ്രതിരോധത്തെ എങ്ങനെയാണ് ഓർക്കുന്നത്?
മുത്തങ്ങ സമരം ആദിവാസികളുടെയിടയിൽ നൂറു ശതമാനവും വിജയം നേടിയ ഒരു സമരമാണ്. ഭൂമിക്കുവേണ്ടി ശബ്ദമുയർത്തുന്നതിന് അത് എല്ലാവർക്കും ആത്മവിശ്വാസം നൽകിയിട്ടുണ്ട്. മുത്തങ്ങ സമരത്തിന്റെ ഫലമായി ഏകദേശം 35,000 ആദിവാസികുടുംബങ്ങൾക്ക് ഭൂമി ലഭിച്ചു;അത് കൈവശരേഖയാണെന്ന് മാത്രം. ഗവൺമെൻ്റ് അപ്പോഴും അവരെ ഒരു ഒന്നാംതരം പൗരനായി പരിഗണിച്ചില്ല; രണ്ടാം തരക്കാരായിട്ടാണ് കണ്ടത്.
കേരളത്തിലെ സജീവമായ സമരമായിരുന്നു മുത്തങ്ങ സമരം. എന്നാൽ വളരെ നെഗറ്റീവായിട്ടാണ് ഇതിനെ പൊതുസമൂഹത്തിൽ ചിത്രീകരിച്ചിട്ടുള്ളത്.
ആദിവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആദിവാസികൾ മാത്രമേയുള്ളൂ എന്ന തിരിച്ചറിവിലേക്ക് നയിച്ചത് ഈ സമരമായിരുന്നു.
മറ്റൊരു തരത്തിൽ, ആദിവാസികൾക്കെതിരെ നടന്ന കൊടിയ മനുഷ്യാവകാശലംഘനമായി മുത്തങ്ങ സമരത്തെ കാണാം. 22 വർഷമായിട്ടും മുന്നൂറോളം ആദിവാസികളുടെ പേരിൽ ഇപ്പോഴും കേസ് നടക്കുന്നു. ഞാൻ ഒന്നാം പ്രതിയായ കേസിൽ കുറ്റപത്രം പോലും ഇതുവരെ വായിച്ചിട്ടില്ല.
മുത്തങ്ങ സമരത്തിന് ശേഷമാണ് കേരളത്തിലെ രാഷ്ട്രിയ പാർട്ടികൾഅവരുടെ കീഴിൽ ആദിവാസി സംഘടനയുണ്ടാക്കുന്നത്. ഇതും മുത്തങ്ങ സമരത്തിന്റെ വിജയമാണ്. ആദിവാസികൾക്ക് ഭൂമി വേണമെന്ന് കൊടികുത്തിസമരങ്ങളിലൂടെ രാഷ്ട്രീയകക്ഷികൾ ആവശ്യപ്പെട്ടു. വിജയമായിരിക്കുമ്പോൾത്തന്നെ മുത്തങ്ങ സമരം മനുഷ്യാവകാശലംഘനത്തെക്കൂടി ഓർമ്മിപ്പിക്കുന്നുണ്ട്.
ചോദ്യം : ഏറെ പ്രചോദനകരമായ അവകാശപ്പോരാട്ടങ്ങൾ നയിച്ചതിൻ്റെ വെളിച്ചത്തിൽ ഇന്നത്തെ പെൺകുട്ടികളോട് എന്താണ് പറയാനുള്ളത്?
ജനാധിപത്യപരമായി നോക്കുമ്പോൾ പെൺകുട്ടികളും ഈ രാജ്യത്ത് പൗരാവകാശമുള്ളവരാണ്. അവരുടെ അവകാശങ്ങൾ തിരിച്ചറിന്നതിനും അതു നേടുന്നതിനും അവരുതന്നെ പ്രയത്നിക്കുകയും വേണം. മറ്റൊരാൾ നേടിത്തരേണ്ടതല്ല നമ്മുടെ അവകാശങ്ങൾ. നമ്മൾതന്നെ നേടിയെടുക്കുമ്പോഴേ അത് നമ്മുടെ ഐഡൻ്റിറ്റിയുടെ ഭാഗമാകുന്നുള്ളൂ. വെല്ലുവിളികളെ നേരിടുന്നതിനു പകരം ഒളിച്ചുജീവിക്കാനാണ് കൂടുതൽ പെൺകുട്ടികളും ശ്രമിക്കുന്നത്. സ്ത്രീകൾക്കു നേരെ എവിടെ അതിക്രമമുണ്ടായാലും ജാതിമതവർഗ്ഗവർണ്ണഭേദമില്ലാതെ അത് ഏതൊരു സ്ത്രീയുടെയും പ്രശ്നമായി അഭിസംബോധന ചെയ്യേണ്ടതാണ്. ഇപ്പോഴൊക്കെ കക്ഷിരാഷ്ട്രീയമായാണ് ഇത്തരം പ്രശ്നങ്ങളെ നേരിടുന്നത്. ഇത് പുരുഷമേധാവിത്തത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. ലോകത്തെവിടെയും അവകാശപ്പോരാട്ടങ്ങളിലൂടെയാണ് നേട്ടങ്ങളുണ്ടായിട്ടുള്ളത്. അതിനായി സ്ത്രീകൾ ഒന്നിച്ചു നിൽക്കണം. ഒഴിഞ്ഞുമാറിനിൽക്കാതെ പെൺകുട്ടികൾ അവരുടെ ഇടങ്ങളിൽ സജീവമായി ഇടപെടലുകൾ നടത്തണമെന്നാണ് പറയാനുള്ളത്.
ചോദ്യം : ആദിവാസിസമൂഹം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി എന്താണ് ?
ആദിവാസികളെ മനുഷ്യരായി പോലും പരിഗണിക്കുന്നില്ല. ജനാധിപത്യവും സാക്ഷരതയുമൊക്കെയുള്ളതായി അവകാശപ്പെടുന്ന ഈ സമൂഹത്തിലാണ് ആദിവാസികളോട് ഈ അവഗണന. സ്കൂളുകളിലും കോളേജുകളിലുമൊക്കെ കുട്ടികൾ ഇപ്പോഴും വിവേചനം നേരിടുന്നത് സാമൂഹികജീർണതയെ കാണിക്കുന്നു. ആദിവാസികൾ ഭൂമിക്കുവേണ്ടി സമരം ചെയ്യുമ്പോൾ അതിനെ എതിർത്തവർ തന്നെയാണ്, അതിനെ ഇല്ലാതാക്കാൻ നോക്കിയവർ തന്നെയാണ് അതിന്റെ വിജയത്തിന്റെ ഫലമനുഭവിക്കുന്നത്. ആറളം ഫാം ഒരു ഉദാഹരണമാണ്. പണ്ടത്തെ ഫ്യൂഡൽ മനോഭാവത്തിൽനിന്ന് സമൂഹം ഇപ്പോഴും മാറിയിട്ടില്ല. ഇത്തരത്തിലുള്ള നിരവധി പ്രശ്നങ്ങൾ നമ്മൾ അഭിമുഖീകരിക്കേണ്ടതുണ്ട്. മനുഷ്യരെന്ന പരിഗണന എല്ലാവർക്കും തുല്യമായി ലഭിക്കേണ്ടതുണ്ട്.
കവർ : ജ്യോതിസ് പരവൂർ
കാസർകോടൻ ഗ്രാമീണ ജീവിതത്തിൽ നിന്ന് കണ്ടെത്തിയ കാഴ്ചകൾ നൽകിയ ഊർജ്ജം വഹിക്കുന്ന ചിത്രകലാജീവിതമാണ് വിനോദ് അമ്പലത്തറയുടേത്. കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്കുവഹിച്ചുവരുന്ന വിനോദ്, ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ സാഹിത്യ രചനകൾക്കും ചിത്രീകരണം നിർവഹിക്കാറുണ്ട്. ചിത്രങ്ങളുടെയും ഇൻസ്റ്റലേഷനുകളുടെയും നിരവധി പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. കേരള ലളിതകലാഅക്കാദമിയുടെ 2016 ലെ ഓണറബൾ മെൻഷൻ അവാർഡ്, 2019 ലെ കേരള ലളിതകലാ അക്കാദമി സംസ്ഥാന പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പ്രദർശനങ്ങളെക്കുറിച്ചും ചിത്രരചനയെക്കുറിച്ചും വിനോദ് സംസാരിക്കുന്നു.

വിനോദ് അമ്പലത്തറ
ചോദ്യം : Trails that we cross in burnt Sienna എന്ന കാവ്യാത്മകമായ പേരിൽ കോഴിക്കോട്, ലളിതകലാഅക്കാദമി ഹാളിൽ നടന്ന പ്രദർശനത്തിന്റെ അനുഭവങ്ങൾ ഒന്ന് പറയാമോ?
കോവിഡ് കാലത്തെ അടച്ചിരിപ്പുകാലത്താണ് ഞാൻ കൂടുതലായും തൊട്ടടുത്ത സ്ഥലങ്ങളിൽ നടന്നു പോയി പെയിന്റിംഗ് ചെയ്യുന്ന ഒരു രീതി ആരംഭിക്കുന്നത്. ഇത് മിക്കവാറും എല്ലാ ദിവസവും തുടർന്നു കൊണ്ടിരിന്നു. 2020 മുതൽ വരച്ച പെയിന്റിംഗുകൾ ഒരുമിച്ച് ഒരു പ്രദർശനം സംഘടിപ്പിക്കണമെന്ന് ആഗ്രഹിച്ച സമയത്താണ് കേരള ലളിതകലാ അക്കാദമിയുടെ സമകാലീന ഏകാംഗ പ്രദർശനത്തിനുള്ള ഗ്രാന്റ് ലഭിക്കുന്നത്. ഡ്രോയിംഗുകളും പെയിന്റിംഗുകളും ഉൾപ്പെടെ 50 ലാൻഡ്സ്കേപ്പ് വർക്കുകളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയത്. കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന നിരവധി സുഹൃത്തുക്കൾ പ്രദർശനം കാണാൻ എല്ലാ ദിവസവും എത്തിയിരുന്നു. മലപ്പുറത്ത് നിന്നും വടകരയിൽ നിന്നും കെയിലാണ്ടിയിൽ നിന്നും ചിത്രങ്ങളെയും സങ്കേതങ്ങളെയും അത്രയൊന്നും പരിചിതമല്ലാത്ത കുറേയധികം ഗ്രാമീണരും എത്തിയിരുന്നു.

ചോദ്യം : ചിത്ര പ്രദർശനങ്ങൾക്കുള്ള പ്രദേശികമായ പേരുകൾ, അവയിൽ നിഴലിക്കുന്ന മണ്ണിന്റെ ഘടനകൾ കലയുടെ ഈ പ്രാദേശിക ഭാഷ ഒരു പ്രതിരോധം തന്നെയല്ലേ?
മനുഷ്യനും പ്രകൃതിയും ജീവജാലങ്ങളും അടങ്ങിയ ഒരു നരേറ്റിവ് ശൈലിയിലായിരുന്നു ആദ്യ കാലങ്ങളിൽ ഞാൻ വരച്ചിരുന്നത്. 80-90 കളിൽ കേരളത്തിലെ ഫൈൻ ആർട്സ് കോളേജുകളിൽ പിൻതുടർന്നു വന്നിരുന്ന ഫിഗറേറ്റീവ് പെയിന്റിംഗുകളുടെ തുടർച്ച. 2001 മുതൽ പിന്നീട് ഞാൻ എന്റെ നാട്ടിൽ തന്നെ താമസിച്ച് വരയ്ക്കുകയും സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുകയും ചെയ്തു വരുന്നു. 20 വർഷം മുമ്പാണ് അമ്പലത്തറ കേന്ദ്രീകരിച്ച് DEWS എന്ന പേരിൽ ഒരു പരിസ്ഥിതിസമിതി ആരംഭിക്കുന്നത്. ഞങ്ങൾ ചെറിയൊരു സംഘമായിരുന്നെങ്കിലും നിരവധി പഠനയാത്രകൾ നടത്തുകയും നാട്ടിലെ പരിസ്ഥിതിപ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് എൻഡോ സൾഫാൻവിരുദ്ധസമരത്തിൽ ഞങ്ങളെല്ലാവരും ഇടപെടുന്നത്. ഈ സമയത്ത് വരച്ച എന്റെ എല്ലാ പെയിന്റിംഗുകളും മണ്ണും മനുഷ്യനും എന്ന പരമ്പരയിലായിരുന്നു. വിത്തുകൾ, ചെടികൾ, കൃഷിയിടങ്ങൾ. കുന്നിൻ ചെരിവുകൾ ഇങ്ങനെ മുമ്പ് വരച്ച ചിത്രങ്ങളിൽ നിന്ന് മാറി എന്റെ നാട്ടിന്റെ പഴയകാല ജൈവ കാർഷിക സംസ്കാരത്തെക്കുറിച്ചുള്ള ഒരു അന്വേഷണം ആരംഭിച്ചു. പിന്നീട് ഉൾ ഗ്രാമങ്ങളിലൂടെ നിരവധി യാത്രകൾ നടത്തിയിരുന്നു. ഞാൻ സമീപകാലത്ത് വരച്ച ചിത്രങ്ങളിൽ കടന്നുവന്ന സ്ഥലങ്ങളെല്ലാം അനേകം ജൈവ വൈവിധ്യങ്ങളുടെ ചില തുരുത്തുകളാണ്. വളരെ കുറച്ചു സ്ഥലങ്ങൾ മാത്രമാണ് ഇതുപോലെ അവശേഷിച്ചിട്ടുള്ളത്. ഇലകളും,മരങ്ങളും, എന്റെ നാട്ടിൽ മാത്രം കണ്ടുവരുന്ന ചെറിയ ഇനം പുല്ലു വർഗ്ഗങ്ങളും കാട്ടുപഴങ്ങളും വിശാലമായ പാറപ്രദേശങ്ങളും എല്ലാം തുടർച്ചയായി ചിത്രങ്ങളിൽ വരാൻ തുടങ്ങി. മണ്ണ്, മനുഷ്യൻ, ജീവജാലങ്ങൾ എന്ന ഒരു രീതിയിൽ നിന്ന് മാറി ജീവജാലങ്ങൾ ഇല്ലാതെ തന്നെ.. അനേകം ജീവിവർഗ്ഗങ്ങൾ നടന്നു പോയ ഒരു വഴി ചിത്രീകരിക്കുന്നതിലൂടെയും ജീവ സാന്നിധ്യം കൊണ്ടുവരുവാൻ പറ്റുമല്ലോ എന്ന് തോന്നി. കാസർകോടിന്റെ പ്രാദേശികഭാഷ ശീർഷകമായി ഉപയോഗിച്ചായിരുന്നു എന്റെ എല്ലാ പ്രദർശനങ്ങളും 2001 ൽ നടന്ന എന്റെ ഒരു പ്രദർശനത്തിന്റെ ടൈറ്റിൽ “പരുവ” എന്നായിരുന്നു. 2019 ൽ ദർബാർ ഹാളിൽ സംഘടിപ്പിച്ച ഗ്രൂപ്പ് ഷോയുടെ ടൈറ്റിൽ കുന്ന് / കുതിര്/ കൂവ്വൽ എന്നായിരുന്നു 2020 ൽ പയ്യന്നൂരിൽ സംഘടിപ്പിച്ച ഗ്രൂപ്പ് ഷോയുടെ ശീർഷകം “ഒറൂണ്ട്”എന്നായിരുന്നു.

ചോദ്യം : അച്ഛൻ കണ്ണേട്ടൻ നല്ലൊരു ചിത്രകാരനായിരുന്നല്ലോ, അതിന്റെ ഓർമ്മകൾ എന്തൊക്കെയാണ്?
അച്ഛൻ വരയ്ക്കുമായിരുന്നു. അച്ഛൻ ഞങ്ങളുടെ പഴയ വീടിന്റെ ചുമരുകളിൽ വരച്ച രേഖാ ചിത്രങ്ങൾ എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അച്ഛൻ അടിയന്തരാവസ്ഥ കാലത്ത് രാഷ്ട്രീയ തടവുകാരനായി കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയവെ സഹതടവുകാരനായ ചിത്രകലാ അധ്യാപകനിൽ നിന്നും ചിത്രകലാ പരിശീലനം നേടിയിരുന്നു. ജയിലിൽ നിന്നും മോചിതനായ ശേഷം നിരന്തരം ഡ്രോയിംഗ് ചെയ്യുമായിരുന്നു. ഫോട്ടോഗ്രാഫിക്ക് അത്ര പ്രചാരമില്ലാത്ത കാലത്ത് നാട്ടിലുള്ള പലരുടെയും മുഖങ്ങൾ വരയ്ക്കുമായിരുന്നു. അമ്മയെ മോഡലാക്കി വാതിൽ പാളിയിൽ വരച്ച രേഖാചിത്രം ഇപ്പോഴും ഓർമ്മയിൽ ഉണ്ട്.

ചോദ്യം : ജാപ്പനീസ്, കൊറിയൻ, ചൈനീസ് ചിത്രരീതികളുടെ സ്വാധീനം ഉണ്ടായിട്ടുണ്ടോ?വാൻ ഗോഗിന്റെ ‘Tree and Bushes in the Garden of the Asylum’, (1889) എന്ന ചിത്രത്തിലെ ദൃശ്യങ്ങളുമായി സാമ്യം തോന്നിയിട്ടുണ്ട്.
എന്റെ ചുറ്റുപാടുമുളള സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ അത് വിൻസെന്റ് വാൻ ഗോഗും സെസാനും ഗോഗിനും എല്ലാം നടന്ന വഴിപോലെ ഏറെ സമാനതകളുള്ള ഒരു ഭൂപ്രകൃതിയായി തോന്നാറുണ്ട്, കാസറഗോട്ടെ ചെങ്കൽ പ്പാറയിലെ വിശാലമായ പുല്ലുകൾക്കിടയിലൂടെ നടക്കുമ്പോൾ വാൻ ഗോഗ് വരച്ച ഗോതമ്പുപാടത്തെ ഓർമ്മ വരും. ലാൻഡ്സ്കേപ്പ് രചന ഗൗരവമായി പഠിക്കാൻ തുടങ്ങുന്ന ഏതൊരു കലാകൃത്തും ഇംപ്രഷനിസ്റ്റുകൾ ചെയ്ത മഹത്തായ വർക്കുകളിലൂടെ കടന്നുപോയിട്ടുണ്ടാകും. ഇംപ്രഷനിസ്റ്റ് കലാകൃതികൾ പഠിക്കാൻ ശ്രമിക്കുമ്പോഴാണ് അവർ സ്വീകരിച്ച ജാപ്പാനീസ് ഒറിയന്റൽ ശൈലിയെക്കുറിച്ചും,കൊറിയൻ ശൈലിയെയും ചൈനീസ് പെയിന്റിംഗുകളെയും അവയിലൂടെ തദ്ദേശീയമായ രചന രീതിയെയും ഇന്ത്യയിൽ തന്നെ പ്രചാരത്തിലുണ്ടായിരുന്ന പാലാർശൈലിയിലുള്ള ഈന്തപ്പനയോലയിൽ ചെയ്ത പഴയ കാല ഡ്രോയിംഗുകളെക്കുറിച്ചും ചില അറിവുകൾ ശേഖരിക്കുന്നത്. ഇത്തരം ചില അന്വേഷണങ്ങൾ പുതിയ ചില ചിന്താധാരയിലേയ്ക്ക് , ചില കാര്യങ്ങളെ പുതുക്കിപണിയുന്നതിലേയ്ക്ക് വഴിയൊരുക്കി. അങ്ങനെയാണ് റൈസ് പേപ്പറിൽ ഇങ്ക് ഉപയോഗിച്ച് ഡ്രോയിംഗുകൾ ചെയ്യാൻ ആരംഭിക്കുന്നത്. 2019 ൽ റൈസ് പേപ്പറിൽ ഇങ്ക് ഉപയോഗിച്ച് ധാരാളം മിനിയേച്ചർ ഡ്രോയിംഗുകൾ ചെയ്തു വന്നു. ഈ വർക്കുകളുടെ ശേഖരത്തിനാണ് 2019 ൽ കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്.

ചോദ്യം : കോവിഡ് സമയത്ത് അനിയൻ പ്രസാദുമായി ചേർന്നുള്ള ചെറു യാത്രകളും, ചിത്രങ്ങളും പുതിയ ദിശയിലേക്ക് നയിച്ചിട്ടുണ്ടോ?
കോവിഡിന്റെ അടച്ചിരിപ്പുകാലത്താണ് തൊട്ടടുത്ത സ്ഥലങ്ങളെ നടന്നു പോയി ചിത്രീകരിക്കുന്ന ഒരു രീതി ഞാനും സഹോദരൻ പ്രസാദ് കാനത്തുങ്കാലും ആരംഭിക്കുന്നത്. മിക്കവാറും എല്ലാ ദിവസവും പുലർകാലങ്ങളിൽ ബ്രഷും പാലറ്റും കാൻവാസുമായി ഞങ്ങൾ യാത്ര തുടർന്നു. തൊട്ടടുത്ത സ്ഥലങ്ങളായ ചെക്കിയാർപ്പ്, ചാലിങ്കാൽ, പുല്ലൂർ, കൊടവലം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പുലർകാലങ്ങളിലുള്ള യാത്ര. സൂര്യൻ ഉദിച്ചുയരുന്ന സമയത്താണ് വരയ്ക്കാൻ ആരംഭിക്കുന്നത്. സൂര്യന്റെ വെളിച്ചം ഒരോ നിമിഷവും മാറിക്കൊണ്ടിരിക്കും. ചിത്രം പൂർത്തിയാകുമ്പോഴേക്കും മറ്റൊരു ദൃശ്യമായിരിക്കും നമുക്കു ചുറ്റും. നമുക്ക് ചുറ്റുമുള്ള പൂക്കൾ,മരങ്ങൾ,പുല്ലുകൾ എന്നിവയിലെല്ലാം ഓരോ സമയത്തും നിറങ്ങളിൽ വ്യതിയാനം സംഭവിക്കുന്നത് നിരീക്ഷിക്കാൻ തുടങ്ങി. ഇത്തരം ഒരു പരിശീലനം ഒരിക്കലും ഒരു സ്റ്റുഡിയോവിൽ നിന്ന് സാധ്യമല്ലല്ലോ? വളവു തിരിവുകളും കയറ്റിറക്കങ്ങളും കടന്ന് താഴ്വാരങ്ങളിലേക്കും കുഞ്ഞുപുല്ലുകൾ വിരിച്ച ചെങ്കൽ കുന്നുകളിലേക്കും കാഞ്ഞിരവും മുള്ളു പഴങ്ങളും ചെക്കിയും കാശാവും പൂത്ത തുരുത്തുകൾ തേടിയും ഉള്ള ഒരു പരിസര പഠനമായിരുന്നു ഈ യാത്ര. വരയിടങ്ങളിൽ കണ്ടുമുട്ടുന്നവർ ആരാധനയോടെയാണ് ഞങ്ങളെ സമീപിച്ചത്. വരച്ചു കൊണ്ടിരിക്കെത്തന്നെ നാട്ടിടങ്ങളിലെ കലാസ്വാദകരുമായി സംവദിക്കാനുള്ള ഒരു സാധ്യത കൂടി തുറന്നുതരുന്നുണ്ട് എന്നതാണ് എന്റെ വരയനുഭവം.

ചോദ്യം : എൻഡോസൾഫാൻ സമരങ്ങളുടെ ഭാഗമായിരുന്നല്ലോ വിനോദിന്റെ പല കലാപ്രവർത്തനങ്ങൾ. ആ പ്രതിരോധങ്ങളെ കുറിച്ച് പറയാമോ ?
“അരജീവിതങ്ങൾക്കൊരു സ്വർഗ്ഗം “എന്ന എം. എ റഹ്മാൻ സംവിധാനം ചെയ്ത ഡോക്യുമെന്ററി, മധുരാജിന്റെ ഫോട്ടോകൾ, ഇതെല്ലാം ആദ്യ കാലത്ത് എൻഡോസൾഫാൻ ദുരന്തത്തെ സമൂഹത്തെ അറിയിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അരജീവിതങ്ങൾക്കൊരു സ്വർഗ്ഗം എന്ന ഡോക്യുമെന്ററിയിൽ ഞങ്ങൾ നാട്ടിലെ കുറേ കലാകാരൻമാര്യം പങ്കെടുത്തിട്ടുണ്ട്. അമ്പലത്തറ കുഞ്ഞികൃഷ്ണൻ, അംബികാസുതൻ മാങ്ങാട് എന്നിവർക്കൊപ്പം നിരവധി സമര പരിപാടികളിൽ പ്രവർത്തിച്ചിട്ടുമുണ്ട്. ഇത്തരം അനുഭവങ്ങളിൽ നിന്നാണ് എൻഡോ സൾഫാൻ വിഷയത്തെക്കുറിച്ച് കൂടുതൽ അറിയാൻ ഇടവരുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി സമര പരിപാടികളിൽ പ്രതീകാത്മകമായി ചിത്രങ്ങളും ശില്പങ്ങളും ചെയ്ത് ഒപ്പം ചേർന്നിരുന്നു. മുള്ളേരിയ എന്ന സ്ഥലത്ത് തീപ്പന്തങ്ങളുടെ വെളിച്ചത്തിൽ അമ്പത് നിലവിളിക്കുന്ന ടെറാക്കോട്ട ശിപ്ങ്ങൾ തെരുവിൽ പ്രദർശിപ്പിച്ചിരുന്നു. ഇതേ ശില്പങ്ങളെ പ്രതീകാത്മകമാക്കിയാണ് മേധാപഠ്ക്കർ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ എൻഡോസൾഫാർ സമരം ഉദ്ഘാടനം ചെയ്തത്. ദുരന്ത ബാധിത പ്രദേശങ്ങളിൽ സഞ്ചരിച്ച് ഇരയായവരുടെ രേഖാചിത്രങ്ങൾ തയ്യാറാക്കുക തുടങ്ങിയവയെല്ലാം ഒരു കാലത്ത് ചെയ്തു വന്നിരുന്നു.

ചോദ്യം : നമ്മുടെ പ്രദേശമായ അമ്പലത്തറയ്ക്ക് ചുറ്റുമുള്ള പ്രകൃതി ഏറ്റവും സൂക്ഷ്മമായിട്ടാണ് വിനോദിന്റെ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഇത്തരം കാഴ്ചയുടെ ഒരു തെരഞ്ഞുടുപ്പിലേക്ക് എത്തിച്ചേർന്ന ഘടകങ്ങൾ എന്തെല്ലാമാണ്?
ശരിയാണ്, സമീപകാലത്ത് വരച്ച പെയിന്റിംഗുകളിൽ ഇലകളെയും പൂക്കളെയും പുല്ലു വർഗ്ഗങ്ങളെയെല്ലാം കുറേക്കൂടി സൂക്ഷ്മതയോടെ വരയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇന്ത്യൻ പാരാണിക നിർമ്മിതികൾ, ആരാധനാലയങ്ങൾ, തുറമുഖങ്ങൾ, ഗ്രാമ ദൃശ്യങ്ങൾ എന്നിവ ഈസ്റ്റിന്ത്യാ കമ്പനിയുടെ വരവോടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും സഞ്ചരിച്ച് വരയ്ക്കുന്ന ഒരു പഠന രീതി തുടർന്നു വരുന്നുണ്ട്. അന്ന് വരച്ച പല ചിത്രങ്ങൾക്കും ഇന്ന് വലിയ ചരിത്ര പ്രാധാന്യവുമുണ്ട്. മുരിങ്ങയും കണിക്കൊന്നയും, കുരുമുളകും കുന്നിക്കുരുവും, തകരയുമെല്ലാം വളരെ വ്യക്തമായി ജലച്ചായത്തിലും രേഖാ ചിത്രത്തിലും ആവിഷ്കരിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഭൂരൂപങ്ങളെ വരയ്ക്കു ന്നതിൽ തദ്ദേശീയരായ കലാകൃത്തുക്കളുടെ ശ്രമവും ഏറെ വലുതാണ്.കഴിഞ്ഞ കുറച്ച് വർഷമായി കമ്പനി പെയിന്റിംഗുകളിലെ പരിസര പഠനത്തെ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. വരയ്ക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും റഫറൻസായി സ്വീകരിക്കാൻ പറ്റിയ ചിത്രങ്ങളാണത്.

ചോദ്യം : വിനോദിന്റെ ലാൻഡ്സ് കേപ്പ് ചിത്രങ്ങൾ ഏറെ വ്യത്യസ്തങ്ങളാണ്. അതിനുള്ള അനന്ത സാദ്ധ്യതകൾ എങ്ങനെയാണ് തെളിഞ്ഞു വരുന്നത്?
ലാൻഡ്സ് കേപ്പ് രചന ഒരു സ്ഥലത്തെ നോക്കി വരക്കുക എന്നത് മാത്രമല്ല. അത് ഭൂതകാലത്തിൽ നിന്നും സാമൂഹികമായി വികസിച്ചു വന്ന ചിഹ്നങ്ങളുടെയോ ഭാഷയുടെയോ ഒരു വിഷ്വൽ നിഘണ്ടു പോലെയാണ്. പുനർ പ്രകടനം, പുനരാഖ്യാനം എന്ന നിലയിൽ സംസ്കാരത്തിന്റെ ചരിത്ര നിർമ്മാണവുമായി അത് വികസിക്കുന്നുണ്ട്. നാം നടന്നു പോകുന്ന വഴി അനേകം ജീവിവർഗ്ഗങ്ങളുടെ കാൽപാദങ്ങൾ പതിഞ്ഞതാണ്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഒരു കാട്ടുപൊയ്കയോ ചെങ്കൽപ്പാറയോ, കുന്നിൽ ചെരിവുകളോ ചിത്രീകരിക്കുമ്പോൾ പ്രകൃതിയുടെ വന്യവും അജ്ഞാതവുമായ ഇന്നലെകളിലെ ഓർമ്മകളിലേക്ക് കൂടി നമ്മെ കൊണ്ടുപോകുന്നുണ്ട്. പ്രകൃതിയുടെ സ്മാരക അനുപാതത്തിന്റെ അന്തർലീനമായ സൗന്ദര്യത്തെ രേഖകളിലൂടെയും നിറങ്ങളിലൂടെയും ആവിഷ്കരിക്കാനുള്ള ഒരു ശ്രമം എന്ന രീതിയിൽ കാണാം.

ചോദ്യം : ദീർഘകാലമായി കഥകൾക്കും കവിതകൾക്കും ഇല്ലസ്ട്രേഷൻ ചെയ്യുന്നുണ്ടല്ലോ? ഇല്ലസ്ട്രേഷൻ അനുഭവങ്ങൾ പറയാമോ?
കുറേ വർഷമായി ഞാൻ ഇല്ലസ്ടേഷൻ രംഗത്തുണ്ട്. വരച്ചു കൊണ്ടിരിക്കുന്ന പെയിന്റിംഗുകൾക്ക് സഹായകരമാകുന്ന ഒരു പ്രവർത്തിയായിട്ടാണ് ഞാൻ ഇല്ലസ്ട്രേഷനെ കാണുന്നത്. നിരന്തരം സ്കെച്ച് ചെയ്യുന്നതിലൂടെ നമ്മുടെ രചനാശൈലിയെ പുതുക്കിപണിയുവാൻ സാധിക്കുന്നു. കഴിഞ്ഞ രണ്ടു വർഷമായി ഗ്രന്ഥലോകത്തിൽ വരച്ചു കൊണ്ടിരിക്കുന്ന ഇല്ലസ്ട്രേഷനുകൾ കേരളത്തിലെ ഗൗരവമായ വായനക്കാരുടെ ഇടയിലേക്ക് എത്തിച്ചേരുന്നു എന്നത് ഏറെ സന്തോഷം നൽകുന്നതാണ്. ഇ പി രാജഗോപാലൻ എഴുതിയ ‘നടക്കുമ്പോൾ’, വി.കെ അനിൽ കുമാറിന്റെ ‘ദൈവക്കരു ‘എന്നീ പുസ്തകങ്ങൾക്ക് സമീപകാലത്ത് വരച്ചിട്ടുണ്ട്. വടക്കേ മലബാറിലെ ഓരോ കളിയാട്ട ആഘോഷവും ഒരു സാംസ്കാരിക ഇടം കൂടിയാണ്. കളിയാട്ടങ്ങളുടെ ഭാഗമായി സംസ്കാരം. ഭാഷ, തൊഴിൽ, സമരം, പ്രകൃതി, ആരാധന, കഥകൾ കവിതകൾ എന്നിവ ഉൾക്കൊള്ളുന്ന നിരവധി പുസ്തകങ്ങൾ ഓരോ വർഷവും പ്രസിദ്ധീകരിക്കുന്നുണ്ട്. ഇത്തരം പുസ്തകങ്ങൾ മികച്ച രേഖാ ചിത്രങ്ങൾ കൂടി ഉൾപ്പെടുന്നവയാണ്. ദേശചരിത്രവുമായി ബന്ധപ്പെട്ട് കുറേ പുസ്തകങ്ങൾക്ക് രേഖാ ചിത്രങ്ങൾ രചിച്ചിട്ടുണ്ട്.

വര : വിനോദ് അമ്പലത്തറ
കവർ : വിൽസൺ ശാരദ ആനന്ദ്
രണ്ടാം ഭാഗം
ചോ : ഈയിടെ വിഎസിന്റെ നൂറാം ജന്മ വാർഷിക ആഘോഷത്തിന് പാലക്കാട്ടെ സഖാക്കൾ താങ്കളെ ക്ഷണിക്കുകയും പിന്നീട് ചില നേതാക്കളുടെ അതൃപ്തി കാരണം താങ്കളോട് പങ്കെടുക്കരുത് എന്ന് അവർക്ക് തന്നെ പറയേണ്ടി വരികയും ചെയ്ത ഒരു സംഭവം ഉണ്ടായിരുന്നല്ലൊ. എന്തായിരുന്നു അത്?
വിഎസിനെ സ്നേഹിക്കുന്നവരുടെ ഒരു ചെറിയ കൂട്ടായ്മ സംഘടിപ്പിച്ച ഒരു പരിപാടിയായിരുന്നു അത്. അവർ ആദ്യം ക്ഷണിച്ചപ്പോൾ തന്നെ ഞാൻ വരുന്നില്ല എന്ന് പറഞ്ഞതാണ്. അല്ല സഖാവ് ഇതിൽ പങ്കെടുക്കേണ്ട ആളാണെന്നും പാർട്ടി അറിഞ്ഞുകൊണ്ട് തന്നെയാണ് ക്ഷണിക്കുന്നതെന്നും പറഞ്ഞപ്പോൾ എനിക്ക് വലിയ സന്തോഷമായി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവർ എന്നെ വിളിച്ചുപറഞ്ഞു ചില നേതാക്കൾക്ക് സഖാവ് വരുന്നതിനോട് അതൃപ്തിയുണ്ട് എന്ന്. അവർക്ക് അത് എന്നോട് പറയാൻ വലിയ വിഷമം ഉണ്ടായിരുന്നു. ഒരു ഒരു പൊതു പ്രവർത്തകൻ ഇതുപോലുള്ള അപമാനങ്ങൾ ഒന്നും വലിയ കാര്യമായി എടുക്കേണ്ടതല്ല എന്ന് പറഞ്ഞു ഞാൻ അവരെ ആശ്വസിപ്പിക്കുകയായിരുന്നു. ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് ഇപ്പോഴും എനിക്ക് മനസ്സിലാവാത്ത ഒരു കാര്യമാണ്. പാർട്ടിക്ക് അത് എന്നെ ബോധ്യപ്പെടുത്താനും പറ്റിയിട്ടില്ല. പാർട്ടി വിരുദ്ധമായി എന്നിൽ നിന്ന് ഇതുവരെ ഒരു വാക്കോ, പ്രവൃത്തിയോ, എഴുത്തോ ഉണ്ടായിട്ടില്ല. ഞാൻ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരിക്കുകയാണ് ലീഗിനേപ്പോലും പാർട്ടിയിലേക്ക് ക്ഷണിക്കുന്ന കാലത്ത് എന്തുകൊണ്ടാണ് എന്നെ മാത്രം പുറത്തുനിർത്തുന്നതെന്ന്…
ചോ: വി എസ് ഓരോ മേഖലയിലും ഇടപെട്ട് പ്രവർത്തിക്കുമ്പോൾ അദ്ദേഹത്തിൻറെ രീതികൾ എങ്ങനെയായിരുന്നു ?
എല്ലായിടത്തും നേരിട്ടെത്തി അടിത്തട്ടിൽ പോയി കാര്യങ്ങൾ പഠിച്ച് അതിന് പ്രസക്തിയുണ്ടെന്ന് തോന്നിയാൽ അത് ഏറ്റെടുത്ത് പ്രശ്ന പരിഹാരം കാണുന്നതായിരുന്നു അദ്ദേഹത്തിൻറെ രീതി. മതികെട്ടാൻ, മൂന്നാർ ,ശബരിമല , പ്ലാച്ചിമട എല്ലായിടത്തും പ്രായത്തെ അവഗണിച്ച് നേരിട്ട് എത്തിയാണ് കാര്യങ്ങൾ പഠിച്ചിരുന്നത്. ലോട്ടറി മാഫിയയെ ഇല്ലാതാക്കുക എന്നത് എടുത്ത്
പറയേണ്ട അദ്ദേഹത്തിൻറെ ഒരു ശക്തമായ തീരുമാനമായിരുന്നു. 84ാം വയസ്സിൽ വൈദ്യസഹായം പോലും വേണ്ടെന്നു വച്ച് ശബരിമല കയറി കാര്യങ്ങൾ പഠിച്ച ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് അദ്ദേഹം! ചെയ്യാനുള്ള കാര്യങ്ങൾ നേരിട്ട് എത്തി നേതൃത്വം കൊടുത്തു കൃത്യമായി നടപ്പിലാക്കുകയായിരുന്നു അദ്ദേഹത്തിൻ്റെ രീതി. പ്രസംഗിക്കാനുള്ളതൊക്കെ നേരത്തേ തന്നെ തനിയേ എഴുതി തയ്യാറാക്കി വയ്ക്കുകയാണ് പതിവ്. നല്ല കയ്യക്ഷരവും ഭാഷയുമാണ്. ഏഴാം ക്ലാസ്സ് വിദ്യാഭ്യാസമേ ഉള്ളൂവെങ്കിലും ഇംഗ്ലീഷ് കേട്ടാൽ മനസ്സിലാകുകയും അല്പസ്വല്പം പറയാനും കഴിയുമായിരുന്നു. എല്ലാ കാര്യങ്ങളിലും തികഞ്ഞ ആത്മാർത്ഥതയും കൃത്യനിഷ്ഠയും പുലർത്തിയിരുന്നു. ശരിക്കും അദ്ദേഹം ഒരു പാഠപുസ്തകമാണ്.

ചോ : മൂന്നാർ ദൗത്യം അദ്ദേഹം എങ്ങനെയാണ് പ്ലാൻ ചെയ്തിരുന്നത്?
മൂന്നാർ ദൗത്യം വളരെ കൃത്യതയോടെ പ്ലാൻ ചെയ്ത ഒന്നായിരുന്നു. അതിനുവേണ്ടി അദ്ദേഹം ആദ്യമായി ചെയ്തത് അത് ശരിയായി നടപ്പിലാക്കാൻ പറ്റിയ ഉദ്യോഗസ്ഥരെ കണ്ടുപിടിക്കുക എന്നുള്ളതായിരുന്നു. അങ്ങനെയാണ് സംഘത്തലവനായി ശ്രീ സുരേഷ് കുമാർ ഐ എ എസിനെയും, കൂടെ ഋഷിരാജ് സിംഗിനെയും, രാജു നാരായണ സ്വാമിയേയും ദൗത്യം ഏൽപ്പിക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും
എല്ലാം വിലയിരുത്തിയും നേരിട്ട് കണ്ടും ഇച്ഛാ ശക്തിയോടെ കാര്യങ്ങൾ നടത്താൻ
ആ ദിവസങ്ങളിൽ മുഴുവൻ സമയവും അദ്ദേഹം അവിടെ തന്നെയുണ്ടായിരുന്നു. അവസാനം
സി പി ഐ യുടെ സമ്മർദ്ദം കാരണം പാർട്ടിക്ക് ആ ദൗത്യം പൂർത്തിയാക്കാതെ വി എസിനെ അതിൽ നിന്നും പിന്തിരിപ്പിക്കേണ്ടി വന്നു. കേരള ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു കയ്യേറ്റം ഒഴിപ്പിക്കൽ ദൗത്യം തന്നെയായിരുന്നു അത്. പരിസ്ഥിതി സൗഹൃദമായ ഒരു കേരളം കെട്ടിപ്പടുക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. കൂടംകുളം, പ്ലാച്ചിമട, പറമ്പിക്കുളം ആളിയാർ , മതികെട്ടാൻ എന്നിവയൊക്കെ അതേ ഉദ്ദേശ ലക്ഷ്യത്തോടെ അദ്ദേഹം ഏറ്റെടുത്തതാണ്… കൂടംകുളം പദ്ധതി പാർട്ടി ഏറ്റെടുക്കാതിരുന്നിട്ടും അദ്ദേഹം സ്വയം ഏറ്റെടുക്കുകയായിരുന്നു.
ചോ: വിഎസിന്റെ ഒരുപാട് പ്രയോഗങ്ങൾ രാഷ്ട്രീയ എതിരാളികൾക്ക് കുറിക്കു കൊള്ളുന്നതായിരുന്നു.
ടി കെ ഹംസ, കുഞ്ഞാലിക്കുട്ടി, പ്രായത്തെക്കുറിച്ച് പറഞ്ഞതിന് രാഹുൽ ഗാന്ധിക്കുള്ള മറുപടി എന്നിവയൊക്കെ അതിൽ ചിലതാണ്. “അമൂൽ പുത്രൻ ” എന്ന പ്രയോഗം താങ്കൾ പറഞ്ഞു കൊടുത്തതാണ് എന്ന് കേട്ടിട്ടുണ്ട്. അതൊന്ന് പറയാമോ?
രാഷ്ട്രീയ ആരോപണങ്ങൾക്ക് മറുപടി പറയണമെന്ന് വി എസ് തീരുമാനിച്ചാൽ അത് വളരെ മൂർച്ചയുള്ളതും കുറിക്കു കൊള്ളുന്നതുമായിരിക്കും. അതിൽ അദ്ദേഹം യാതൊരു ദാക്ഷിണ്യവും കാണിക്കാറില്ല. ഒരു ഇലക്ഷൻ സമയത്ത് രാഹുൽ ഗാന്ധി വി എസിൻ്റെ പ്രായം പറഞ്ഞ് പരിഹസിച്ചു. അതിന് മറുപടി കൊടുക്കണമെന്ന് ഞാനും പറഞ്ഞു. അതിന് വേണ്ടി എഴുതിയ തയ്യാറാക്കിയ പ്രസംഗത്തിൽ അദ്ദേഹം ടി. എസ്. തിരുമുമ്പിൻ്റെ കവിത കൂടി ഉൾപ്പെടുത്തി.
(“തലനരയ്ക്കുവതല്ലെൻ്റെ വൃദ്ധത്വം “…..)
അതിൽ ‘അമൂൽ ബേബി’ എന്ന് പറയാൻ അദ്ദേഹത്തിന് എന്തോ വിമുഖത തോന്നി. അപ്പോൾ അതിനെ പുത്രൻ എന്നാക്കി ഞാൻ പറഞ്ഞു കൊടുക്കുകയായിരുന്നു.(ചിരിക്കുന്നു). അത് നാഷണൽ മീഡിയകളിലൊക്കെ വാർത്തയാവുകയും വളരെയധികം പ്രചാരണം നേടുകയുമുണ്ടായി.
അമൂൽ കമ്പനിയുടെ പരസ്യത്തിൽ വരെ വി. എസി ൻ്റെ പടം അടിച്ചു വരികയും ചെയ്തു! അതോടെ രാഹുൽ ഗാന്ധി അപ്രസക്തനാവുകയും വി.എസ് തരംഗം ആഞ്ഞടിക്കുകയും ചെയ്തു.

ചോ: സ്വന്തം അച്ഛൻ സ്ട്രോക്കു വന്ന് ആശുപത്രിയിൽ കിടന്നപ്പോഴും, ഭാര്യ പ്രസവിച്ചു കിടക്കുമ്പോഴും താങ്കൾ വി എസിന് ഒപ്പമായിരുന്നു. വ്യക്തിപരമായ അടുപ്പത്തിനപ്പുറം ഒരു രാഷ്ട്രീയ പ്രതിബദ്ധത കൂടിയായിരുന്നില്ലെ അത്?
തീർച്ചയായും, എനിക്ക് വേണമെങ്കിൽ ഈ കാരണങ്ങൾ പറഞ്ഞു വിട്ടു നിൽക്കാമായിരുന്നു.
വി എസിൻ്റെ വ്യക്തിപരമായ കാര്യങ്ങൾക്കൊപ്പം നിൽക്കുന്നതിനേക്കാൾ മറ്റാരുമായി പങ്കിടാൻ പാടില്ലാത്ത അദ്ദേഹത്തിൻ്റെ രാഷ്ട്രീയ കാര്യങ്ങളുടെ സൂക്ഷിപ്പുകാരൻ കൂടിയായിരുന്നു ഞാൻ. അത്തരമൊരു അവസ്ഥയിൽ അദ്ദേഹത്തെ തനിച്ചാക്കി പോകാൻ ആത്മാർത്ഥതയും, സാമൂഹിക പ്രതിബദ്ധതയുമുള്ള ഒരു വ്യക്തി എന്ന നിലയ്ക്ക് എനിക്ക് കഴിയില്ലായിരുന്നു… തിരിഞ്ഞു നോക്കുമ്പോൾ വേണ്ടായിരുന്നു എന്ന് ഒരിക്കലും തോന്നിയിട്ടില്ല. അതെൻ്റെ കടമയായിട്ടാണ് ഞാൻ കണ്ടിട്ടുള്ളത്. വ്യക്തിപരമായ കാര്യങ്ങളേക്കാൾ ജനകീയ പ്രശ്നങ്ങളിലിടപെടുന്ന ഒരു നേതാവിനോടൊപ്പം നിന്നു എന്നത് ഒരു ഉറച്ച ഇടതുപക്ഷ രാഷ്ട്രീക്കാരൻ എന്ന നിലയിൽ ഓർക്കുമ്പോൾ അഭിമാനമാണുള്ളത്. ഞാൻ അദ്ദേഹത്തോടൊപ്പം ആണ് അച്ഛനെ കാണാൻ ആശുപത്രിയിൽ എത്തിയത്. അപ്പോൾ തന്നെ തിരിയ്ക്കുകയും ചെയ്തു.
ചോ : വി എസി ൻ്റെ വൈകിയുള്ള വിവാഹം, കുടുംബ ജീവിതം, കുട്ടികൾ, സുഹൃത്തുക്കൾ ?
രോഗക്കിടക്കയിൽ കിടക്കുന്ന അവിവാഹിതനായ ഒരു സുഹൃത്തിനെ കാണാൻ പോയപ്പോൾ സഹായിക്കാൻ ആളില്ലാതെ അദ്ദേഹം ബുദ്ധിമുട്ടുന്നത് കണ്ട് മററു സഖാക്കളുടെ പ്രേരണയാലാണ് വൈകിയാണെങ്കിലും വി എസ് വിവാഹം കഴിക്കാൻ തയ്യാറാവുന്നത്. അദ്ദേഹത്തിൻ്റെ ഭാര്യ വസുമതി (ഞാൻ ചിറ്റ എന്നാണ് വിളിക്കുന്നത്) അവർ നഴ്സായിരുന്നു. അദ്ദേഹത്തിൻ്റെ കാര്യങ്ങളും കുടുംബവും വളരെ ഭംഗിയായി അവർ മുമ്പോട്ട് കൊണ്ടു പോയി. അവരുടെ വരുമാനം കൊണ്ടാണ് കുട്ടികളെ പഠിപ്പിക്കുകയും മറ്റും ചെയ്തിരുന്നത്.
മക്കളോടൊന്നും അമിതമായി വാത്സല്ല്യം കാണിക്കുന്ന പ്രകൃതമല്ല അദ്ദേഹത്തിന്. മൂഡ് നോക്കിയേ മക്കൾക്ക് പോലും അദ്ദേഹത്തോട് സംസാരിക്കാൻ കഴിയുമായിരുന്നുള്ളൂ.
വിപുലമായ സൗഹൃദത്തിൻ്റെ ആൾക്കൂട്ടമൊന്നും
അദ്ദേഹത്തിനില്ലായിരുന്നു. സുഗതൻ, ചക്രപാണി എന്നീ സുഹൃത്തുക്കളൊക്കെ ആലപ്പുഴയിൽ പോകുമ്പോൾ കാണാൻ വരികയും സംസാരിച്ചിരിക്കുകയും ചെയ്യുമായിരുന്നു.
സഹോദരിയും കാണാൻ വരുമായിരുന്നു.

ചോ : സീതാറാം യെച്ചൂരിയുമായുള്ള അദ്ദേഹത്തിൻ്റെ ബന്ധം?
സീതാറാം യെച്ചൂരിക്ക് ഒരു പിതൃസ്നേഹവും
ബഹുമാനവുമാണ് അദ്ദേഹത്തോടുള്ളത്. ഇടയ്ക്കൊക്കെ കാണാൻ വരികയും ഫോണിൽ വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നുണ്ട്.
ചോ :അദ്ദേഹത്തിന് പ്രത്യേകമായി വസ്ത്രത്തിലോ അങ്ങിനെയുള്ള എന്തിലെങ്കിലും കമ്പം ഉണ്ടായിരുന്നൊ? പ്രായത്തിൻ്റേതായ കുറുമ്പുകളും…
വസ്ത്രം വൃത്തിയുള്ളതായിരിക്കണം എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചെരിപ്പുകൾ അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. എവിടെയെങ്കിലും പോയാൽ ചിലപ്പോഴൊക്കെ ചെരുപ്പ് വാങ്ങാൻ പോകാമെന്ന് പറഞ്ഞ് ഇറങ്ങും. അത് അദ്ദേഹത്തിന് തന്നെ തിരഞ്ഞെടുക്കണം. അതിനുള്ള പണവും അദ്ദേഹത്തിന് കയ്യിൽ നിന്നുതന്നെ കൊടുക്കണം എന്ന് നിർബന്ധമാണ്. സാധാരണ അദ്ദേഹം പണം കൈകാര്യം ചെയ്യാറില്ല. പക്ഷേ ചെരുപ്പിനു കൊടുക്കാൻ ജൂബ്ബയുടെ പോക്കറ്റിൽ പ്ലാസ്റ്റിക് കവറിൽ ചുരുട്ടി വെച്ചിട്ടുള്ള നോട്ടുകൾ കെട്ടഴിച്ച് എടുക്കുന്നത് ചിരി വരുത്തുന്ന കാര്യമാണ്. വീട്ടിൽ വരുമ്പോൾ ചിറ്റ എന്നോട് ചോദിക്കും എന്തിനാണ് വീണ്ടും വീണ്ടും ചെരിപ്പ് വാങ്ങിയതെന്ന്…
കുറുമ്പെന്ന് പറയാൻ…. ഗുളികകൾ ഞാൻ കാണാതെ ചിലപ്പോഴൊക്കെ തുപ്പിക്കളയുമായിരുന്നു!..
ചോ :ഭരണപരിഷ്കാര കമ്മീഷൻ എന്ന ഒരു പദവി അവസാനം അദ്ദേഹത്തിന് വിമർശനം കേൾപ്പിച്ച ഒന്നായിരുന്നല്ലോ. എന്താണ് അതെക്കുറിച്ചുള്ള അഭിപ്രായം? ഭരണത്തിനു വേണ്ടി എന്തെങ്കിലും സംഭാവന ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം കരുതിയിട്ടുണ്ടായിരിക്കുമോ?
അതറിയില്ല. അത് ഏറ്റെടുക്കരുതായിരുന്നു എന്ന് തന്നെയാണ് എൻ്റെ വ്യക്തിപരമായ അഭിപ്രായം.
ചോ : ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ
വി എസിനെപ്പോലുള്ള ഒരു നേതാവിൻ്റെ അഭാവം കേരളത്തിൻ്റെ നഷ്ടമല്ലെ?
അഴിമതി, സ്ത്രീ പീഡനം, പരിസ്ഥിതി വിഷയങ്ങളിൽ വി.എസ്. എന്ന നേതാവിൻ്റെ അഭാവം കേരളത്തിന് നഷ്ടം തന്നെയാണ്…
അവസാനിച്ചു
കവർ : ജ്യോതിസ് പരവൂർ


