“ജന്തർ മന്തറിലെ സംഘർഷത്തിൽ 60 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കുപറ്റി അവർ വിദഗ്ധ പരിശോധനയിലാണ്. ഏതാനും പ്രക്ഷോഭകാരികൾക്ക് പരിക്കേറ്റു. കുറച്ചു പേരെ കരുതൽ തടങ്കലിൽ ആക്കുകയും കലാപം ഉണ്ടാക്കിയതിന്റെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. പലതവണ ആവശ്യപ്പെട്ടിട്ടും പിരിഞ്ഞു പോകാതെ പ്രക്ഷോഭകാരികൾ കൂട്ടം കൂടി പ്രതിഷേധം തുടർന്നത് കൊണ്ടാണ് നടപടി വേണ്ടിവന്നത്.” രാവിലത്തെ ആകാശവാണി വാർത്തയിൽ നിന്നാണ്. തലസ്ഥാനത്തെ പിടിച്ചു കുലുക്കിയ യുവജന പ്രക്ഷോഭത്തെ ഔദ്യോഗിക ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്ത രീതി അതിന്റെ പിന്നിലെ സാഹചര്യങ്ങളെ വിശകലനം ചെയ്യാൻ പ്രേരിപ്പിക്കുന്നു
19 ദിവസങ്ങൾ നീണ്ട നിരാഹാരം ഉൾപ്പെടെയുള്ള ജനാധിപത്യ സമരം അധികൃതർ കണ്ടില്ലെന്ന് നടിച്ചപ്പോഴാണ് പാർലമെന്റ് സമ്മേളനം തുടങ്ങുന്ന ദിവസം തലസ്ഥാനത്തു പ്രതിഷേധ ജാഥ സംഘടിപ്പിക്കപ്പെട്ടത്. അധികാരികളെ മുൻകൂട്ടി അറിയിച്ചിരുന്നു. സമരക്കാരുടെ ഒന്നാമത്തെ ആവശ്യം തുടർച്ചയായ പരീക്ഷാക്രമക്കേടുകളുടെ കാലത്ത് വകുപ്പ് ഭരിച്ച മന്ത്രി രാജിവെയ്ക്കണം എന്നതാണ്. അതിൽ കഴമ്പുണ്ടോ എന്ന് പരിശോധിക്കാം.

നീറ്റ് പരീക്ഷ ക്രമക്കേടുകൾ രാജ്യത്തിന്റെ പല ഭാഗത്തുനിന്നും പുറത്തുവരാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പക്ഷേ ഒറ്റപ്പെട്ട ശബ്ദങ്ങൾ ആയതുകൊണ്ട് അവ നിശബ്ദമായി അടിച്ചമർത്തപ്പെടുകയായിരുന്നു. ഇത്തവണ അതിന് സാധിക്കാത്ത വിധത്തിൽ തെളിവ് സഹിതം വ്യാപകമായ ക്രമക്കേടുകൾ പുറത്തുവന്നു. ലക്ഷക്കണക്കിന് രൂപ വിലയ്ക്ക് ചോദ്യപേപ്പറുകൾ പരിശീലന സ്ഥാപനങ്ങൾ വഴി ലഭ്യമായിരുന്നു എന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടു. അതിൽ കേന്ദ്രം ഭരിക്കുന്ന ബിജെപിയിലെ പ്രവർത്തകർ ആരോപിതരായി. ഗത്യന്തരമില്ലാതെ മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പരീക്ഷ ക്യാൻസൽ ചെയ്യുകയും അത് വിദ്യാർത്ഥികളിൽ കടുത്ത വൈകാരികാഘാതത്തിന് വഴി തെളിയിക്കുകയും ചെയ്തു. മുപ്പതോളം പേർ ജീവനൊടുക്കി. എത്രയോ പേർ രണ്ടാമത്തെ പരീക്ഷ എഴുതാൻ കഴിയില്ലെന്ന് നിരാശയുടെ പടുകുഴിയിൽ വീണു.
പ്ലസ് ടു പരീക്ഷയുടെ ഫലപ്രഖ്യാപനവും അതിനെ തുടർന്നുവന്ന രാജ്യവ്യാപകമായ ക്രമക്കേടുകളും വെളിപ്പെടുത്തുന്നത് മൂല്യനിർണയം ശരിയായ രീതിയിൽ നടന്നിട്ടില്ല എന്നതാണ്. അധ്യാപകരുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങൾ തൃണവൽഗണിച്ച്, ആവശ്യമായ പരിശീലനമോ പരീക്ഷണമോ നടത്താതെ, യന്ത്രവൽകൃത മൂല്യ നിർണയം നടപ്പിലാക്കുകയും അതിന്റെ സാങ്കേതികപ്രവർത്തനങ്ങൾ കളങ്കിത റെക്കോർഡുള്ള ഒരു സ്ഥാപനത്തിന് ഏൽപ്പിച്ചു കൊടുക്കുകയും ചെയ്തതിൽ നിന്ന്, വിദ്യാഭ്യാസ വകുപ്പും മന്ത്രിയും സർക്കാർ പൊതുവേയും എത്ര അശ്രദ്ധയോടെയാണ് വിഷയം കൈകാര്യം ചെയ്തത് എന്ന് ഏത് സാധാരണക്കാരനും മനസ്സിലാകും.
വിദേശകാര്യ വകുപ്പിന് വേണ്ടി പാസ്പോർട്ട് സേവാ പ്രൊജക്റ്റ്, കമ്പനി കാര്യ മന്ത്രാലയത്തിനു വേണ്ടി രാജ്യത്തെ പ്രഥമ ഇ ഗവർണൻസ് പ്രോജക്ട്, ലോകത്തിലെ ഏറ്റവും വലിയ പോസ്റ്റൽ നെറ്റ്വർക്ക് ആയ ഇന്ത്യ പോസ്റ്റ് ന്റെ 150000 ശാഖകളെ ഒരു കേന്ദ്രീകൃത ഐടി നെറ്റ്വർക്കിൽ കൊണ്ടുവന്ന മെഗാ പ്രോജക്ട്, നികുതി വകുപ്പിന് ഡിജിറ്റലൈസ് ചെയ്തു കേന്ദ്രീകരിച്ച Saksham പ്രോജക്ട് തുടങ്ങിയ വമ്പൻ പദ്ധതികൾ സ്തുത്യർഹമായ രീതിയിൽ നിർവഹിച്ച Tata Cunsultancy Service നെ ഉയർന്ന tender തുക യുടെ പേരിൽ തള്ളിയാണ് Co emt edu tek എന്ന സ്ഥാപനത്തിന് മൂല്യ നിർണയത്തിന്റെ digitalisation project ഏല്പിച്ചത്.സ്ഥാപനം മുൻപ് മറ്റൊരു പേരിലാണ് പ്രവർത്തിച്ചിരുന്നത്-Globerena Technologies. അവരുടെ track record നോക്കാം:
“Before rebranding, the company served as the tech partner for the Telangana State Board of Intermediate Education in 2019. The board faced severe backlash when hundreds of thousands of students received inaccurate scores. A government committee found “systemic failures, procedural collapse, and glaring negligence” on the part of the board and Globarena, though the company was not officially blacklisted. “
Ref : google
പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിൽ പരാതി ഉയർത്തിയ വിദ്യാർത്ഥികൾക്ക് ലഭിച്ച ഉത്തരക്കടലാസുകളിൽ ഉത്തരങ്ങൾ വ്യക്തമായിരുന്നില്ല. പലതും ശൂന്യമായിരുന്നു എന്നും ആരോപണമുയർന്നു.അതായത് uploading, proper ആയിരുന്നില്ല. അങ്ങനെയുള്ള ഉത്തരക്കടലാസുകൾ എങ്ങനെയാണ് അധ്യാപകർ വായിച്ചു മാർക്കിട്ടത് എന്നത് ദുരൂഹമാണ്. പഴയപടി അധ്യാപകർ മാനുവലായി മൂല്യനിർണയം നടത്തി ഈ പ്രതിസന്ധി പരിഹരിക്കുകയാണ് ഏക പോംവഴി. അത് സങ്കീർണ്ണവും കടുത്ത പ്രായോഗിക ബുദ്ധിമുട്ടുകൾ ഉള്ളതും ആണ്. എങ്കിലും ഒരു രാജ്യത്തെ യുവാക്കളുടെ വിദ്യാഭ്യാസ -തൊഴിൽ പരിപാടികൾ മൊത്തത്തിൽ അടിസ്ഥാനപ്പെടുത്തിയിരിക്കുന്ന ഒരു ദേശീയപരീക്ഷയിൽ ആ ബുദ്ധിമുട്ടുകൾ തരണം ചെയ്തേ പറ്റൂ. സത്യസന്ധമായി, നിയമാനുസൃതമായി പിഴവറ്റ രീതിയിൽ. അതാണ് ലാഘവത്തോടെ തള്ളിക്കളയപ്പെട്ടത്.
പിന്നെ എങ്ങനെ മാർക്കുകൾ നൽകിയിട്ടുണ്ടാവും എന്നത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കാകുലരാക്കി. ഏതായാലും അത് പരീക്ഷ എഴുതിയവർ പ്രതീക്ഷിച്ച മാർക്കുകൾ ആയിരുന്നില്ല . അത് ഈ നാട്ടിലെ പ്ലസ് ടു അധ്യാപക സമൂഹത്തിന് അറിയാതിരിക്കില്ല. കാരണം അവർ വാല്യൂഷന്റെ ഭാഗമാണല്ലോ. പക്ഷേ അവർ മൗനം പാലിച്ചു. ഒരു ഫാസിസ്റ്റു ഭ രണത്തിന് കീഴിലെ ഭീതിദമായ മൗനം. എങ്കിലും വിദ്യാർത്ഥികൾ അത് കണ്ടുപിടിച്ചു. അഞ്ചാം ക്ലാസ് മുതൽ ട്യൂഷനും കോച്ചിംഗ് ക്ലാസുകളും ആയി വലിയ പ്രതീക്ഷകളോടെ അന്താരാഷ്ട്ര വിദ്യാഭ്യാസം വരെ ലക്ഷ്യം വയ്ക്കുന്ന കഠിനാധ്വാനികളായ കൗമാരക്കാർ ഒരു പരസഹായവും കൂടാതെ സ്വന്തം സാങ്കേതിക പ്രാപ്തി ഉപയോഗിച്ച് പരീക്ഷ നടത്തിപ്പിൽ അധികൃതരുടെ അറിവോടുകൂടി നടത്തിയ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്നു. ഇത് നാടിന്റെ നാനാഭാഗത്തും അറിയാതിരിക്കാൻ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ പരമാവധി സഹകരിച്ചു. ഏതാണ്ട് ഇതേ കാലഘട്ടത്തിൽ ഒരു ശാഖയിലെ ലൈംഗിക മതപരിവർത്തനം- ചൂഷണ ആരോപണങ്ങളാൽ ടി സി എസ് വാർത്തകളിൽ അപവാദം നേരിട്ടു.
തങ്ങൾക്ക് ലഭിച്ച random മാർക്കിംഗ് വിദ്യാർത്ഥികൾ തിരസ്കരിക്കുമെന്നും ഇതുപോലൊരു തിരിച്ചടി ഉണ്ടാകുമെന്നും കേന്ദ്രം പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.കാരണം ഇതുവരെ ഉണ്ടായ എല്ലാ ആരോപണങ്ങളെയും വിവാദങ്ങളെയും ഭരണകൂട സ്ഥാപനങ്ങളെ ഉപയോഗിച്ച് നേരിട്ട് വായടപ്പിക്കുന്നതിൽ സർക്കാർ വിജയിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് പട്ടാളം സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സത്യാഗ്രഹ സമരക്കാർക്കെതിരെ അഴിച്ചുവിട്ട മർദ്ദന ങ്ങളുടെ രംഗം നമുക്ക് ഒരു വിദേശി ചലച്ചിത്രത്തിലാക്കി കാണിച്ചുതന്നിട്ടുണ്ട് . ഇന്നലെ” എല്ലും മുള്ളും മൂക്കാത്ത” ഇളം തലമുറയ്ക്കു നേരെ രാജ്യത്തെ നിയമപാലകർ സമാനമായ മർദ്ദന നടപടികളാണ് കൈക്കൊണ്ടത്. ഇതുവരെ കുറ്റകരമായ മൗനം കൊണ്ട് ഉപേക്ഷ കാണിച്ച പ്രാദേശിക മാധ്യമങ്ങൾ പോലും ശബ്ദിച്ചു.
വൈകിയെങ്കിലും കോൺഗ്രസ് സമര ത്തിലേക്ക് എത്തിയത് സ്വാഗതം ചെയ്യാം. അത് യുവജന പ്രക്ഷോഭത്തെ റാഞ്ചാൻ ആവരുത്, ശക്തിപ്പെടുത്താൻ ആവണമെന്ന് ആഗ്രഹിക്കുന്നു. ചർച്ച എന്ന പ്രഹസനവും വാസ്തവ വിരുദ്ധ പ്രസ്താവനകളും അറസ്റ്റും ആയി സർക്കാർ. അയഞ്ഞു എന്നോ വഴങ്ങി എന്നോ കരുതുന്നില്ല. അത് രണ്ടും അധികാരത്തിന്റെയും അടിമത്ത ത്തിന്റെയും പദപ്രയോഗങ്ങൾ ആണ്. ഈ രാജ്യം നാളെ ആർക്ക് വേണ്ടി നിലനിൽക്കണമോ, അവർക്ക് വേണ്ടി സർക്കാർ, സംഭവിച്ച തെറ്റുകൾക്ക് ഉത്തരവാദി ആയവരെ പുറത്താക്കുകയും മാതൃകാപരമായി ശിക്ഷിക്കുകയും വേണം. ഭാവിസജ്ജീ കരണങ്ങൾ സുതാര്യവും കുറ്റമറ്റതും ആക്കണം.ബ്രുഹത്തും ബഹുസ്വരവും ആയ ഈ രാജ്യത്തിന്റെ സർവ ഇടപാടുകളും സംവിധാനങ്ങളും കേന്ദ്രീകരിക്കുക എന്ന ആശയം പുനപരിശോധിക്കണം.നാം ഒരു ഫെഡറൽ റിപ്പബ്ലിക് ആണ്. ഭാവിയിലും അങ്ങനെ തുടരണം. അത് മാത്രമാണ് വിജയിക്കുക.




