പൂമുഖം LITERATUREകവിത ശേഷം

ശേഷം

 

ീപൊള്ളിച്ചു തീപൊള്ളിച്ചു
പരുവപ്പെടുത്തുകയാണ്
നിന്റെയോർമ്മകളെ

മൂശയിലിട്ടു പാകപ്പെടുത്തുകയാണ്
നീയുതിർത്ത വാക്കുകളെ

ഉണ്മയിൽ ജീവനുവേണ്ടി
വെയിൽകൊള്ളിച്ചു ഉണക്കിയെടുക്കുകയാണ്
നീ തീർത്ത മുറിവുകളെ

ഉണക്കാനുള്ള തീർത്ഥജലം
അല്പംപോലുമവശേഷിപ്പില്ല
വേനൽകുടിച്ചുതീർത്തു
ദാഹം ശമിപ്പിച്ചതാവാം

ചേർത്തുപിടിച്ചിടമൊക്കെ
ഇനിയും മായാത്ത വടുക്കളാണ്
വിരൽതൊട്ട മരവിപ്പുമാറാൻ
ഇനിയുമെത്ര തീച്ചൂളകൾ തേടണം ഞാൻ

നിനക്കുവേണ്ടി മിടിച്ച ഹൃദയത്തെ
ഏതുമാപിനിയിലിനിയളക്കണം ഞാൻ
നിനക്കായ്‌ പടച്ചെടുത്ത നക്ഷത്രലിപികൾ
ഉദയം കാണാതുതിർന്നു വീണുപോയ്

നീയെന്ന വൻകരയെ
തൊട്ടുതഴുകിയ ചുംബനങ്ങളത്രയും
കടലിരമ്പം വന്ന് മണൽത്തിട്ടയാക്കി
നിനക്കായെഴുതിവച്ചതൊക്കെയും
വീശിയടിച്ച വേനൽക്കാറ്റിനാൽ ഉരുകിത്തീർന്നു.

Comments

എറണാകുളം സ്വദേശി. ഗവണ്മെന്റ് സർവീസിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ എഴുതാറുണ്ട്.

You may also like