ഒരിക്കൽ
ഒരിക്കൽ മാത്രം
ഞാനൊരു മഴ നനഞ്ഞിട്ടുണ്ട്
ഒരു മഴയുടെ തുടക്കം മുതൽ ഒടുക്കം വരെ
ഒടുവിൽ മഴ തളർന്ന് എന്നെ പുണർന്നുറങ്ങി.
സത്യമായും ഞാനൊളിച്ചില്ല.
അവളാഗ്രഹിക്കും പോലെ പെയ്തു തീരട്ടെയെന്നാശിച്ചു.
ഒരു മഴ നനയണമെന്നത് എന്റെ ആഗ്രഹവും കൂടിയല്ലേ..
ഇറാലു വെള്ളം വീഴുന്നതു നോക്കിയിരുന്നിട്ടുണ്ട്
ചാലുകീറിയൊഴുകിയ വഴിയിൽ കടലാസു തോണിയിറക്കിയിട്ടുണ്ട്
ഒഴുക്കു വെള്ളത്തിനെ കെട്ടി നിർത്തി ഓമത്തണ്ടുവച്ച് അണക്കെട്ടു തീർത്തിട്ടുണ്ട്.
എന്നാലും ഒരു മഴയെന്നെ പുണർന്നിട്ടില്ല.
നാണമായിരുന്നു,
പേടിയായിരുന്നു
ആരെങ്കിലും കണ്ടാലോ
പിടിച്ചു മാറ്റിയാലോ…
അവൾ പെയ്തു തീരട്ടെ എന്നു കരുതി.
കുടയില്ലാത്ത എന്നെ എന്നോ കണ്ടതാണത്രെ,
ഒന്നു നനയിപ്പിക്കണമെന്നാഗ്രഹിച്ചത്രെ,
ഒരിക്കൽ
ഒരു കായലരികത്ത്
ഓർക്കാതിരുന്നപ്പോൾ അവൾ കണ്ണുകളിൽ നോക്കി മൊഴിഞ്ഞു
കള്ളച്ചിരിയോടെ
നിന്നിൽ ഞാൻ പെയ്തിറങ്ങാൻ പോകുന്നു.
നീയാകെ നനയുന്നതു ഞാനിന്നു കാണുമെന്ന്.
ഞാനെതിരു പറഞ്ഞില്ല.
മഴ ഞാനനുഭവിക്കുകയായിരുന്നു
നിറുകയിൽ നിന്ന് തുടങ്ങി നെറ്റിയിലൂടെ..
ഊർന്നിറങ്ങിയ അവൾ ചുണ്ടിലൂടെ, നെഞ്ചിലൂടെ…
പല്ലുകൾ കൂട്ടിയിടിച്ചപ്പോൾ
പതറാതെ പിടിച്ചു നിന്നു.
അവളെന്നോടു കിന്നാരം പറഞ്ഞു തളർന്നു.
ഞാനജയ്യനായതുപോലെ തോന്നി.
എന്നെ ഹരം പിടിപ്പിച്ച
എന്നെ നനയിച്ച എന്റെ മഴ
അവളരുവിയായി എന്റെ കാലിൽ ചുറ്റി തത്തിക്കളിച്ചു
ഒടുവിലെപ്പോഴോ ഒരു പുഴയായൊഴുകിപ്പോയി…
തോർന്നപ്പോൾ ജലമർമ്മരം കേട്ടാണറിഞ്ഞത്
നഷ്ടവർഷത്തിന്റെ വേദനയെന്തായിരുന്നെന്ന്.
ഒരിക്കൽ
ഉറക്കച്ചടവിലേതോ രാത്രിയുടെ അന്ത്യയാമത്തിൽ
വിളിച്ചു ചൊല്ലുന്നതു കേട്ടു
ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതീ നർമ്മദ സിന്ധു കാവേരീ
ജലേസ്മിൻ സന്നിധീം കുരു
പെരിങ്ങോട് സ്വദേശി,
ഇൻഷൂറൻസ് രംഗത്ത് പ്രവർ ത്തിക്കുന്നു. എളിയ കലാപ്രവർത്തനവും.