പൂമുഖം രാഷ്ട്രീയം മണിപ്പുരിലെ അണയാത്ത തീ

ഈ കഴിഞ്ഞ ശനിയാഴ്ച, ഇന്ത്യൻ ആർമിയിൽ നിന്ന് വിരമിച്ച ലെഫ്റ്റനന്റ് ജനറൽ നിഷികാന്ത സിംഗ് മണിപ്പൂരിലെ സ്ഥിതിഗതികളെക്കുറിച്ച് അഹിതമായ ഒരു സന്ദേശം ട്വീറ്റ് ചെയ്തു.

“സംസ്ഥാനം ഇപ്പോൾ ഭരണരഹിതമാണു. ലിബിയ, ലെബനൻ, നൈജീരിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെന്നപോലെ ജീവനും സ്വത്തും ആർക്കും എപ്പോൾ വേണമെങ്കിലും നശിപ്പിക്കാം.”

താമസിയാതെ, ഇന്ത്യൻ ആർമിയുടെ ഒരു മുൻ മേധാവി വേദ്മാലിക് അദ്ദേഹത്തിന്റെ വിപൽസന്ദേശത്തിലേക്ക് കൂട്ടിച്ചേർത്തു.

“മണിപ്പൂരിൽ നിന്നുള്ള വിരമിച്ച ലെഫ്റ്റനന്റ് ജനറലിൽ നിന്നുള്ള അസാധാരണമായ സങ്കടകരമായ സന്ദേശം.. മണിപ്പൂരിലെ ക്രമസമാധാനനിലയ്ക്ക് ഉന്നതതലത്തിൽ അടിയന്തിര ശ്രദ്ധ ആവശ്യമാണ്”.

മണിപ്പൂരിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ തലസ്ഥാന മേഖല ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വലിയ ടെലിവിഷൻ മാധ്യമങ്ങളും അവഗണിച്ചു. എന്നിട്ടും, മണിപ്പൂരിൽ താമസിക്കുന്ന ഒരു മുൻ സൈനിക ഉദ്യോഗസ്ഥനല്ലാതെ മറ്റാരുമല്ല , സിറിയ പോലുള്ള യുദ്ധബാധിത പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുന്നത്. സംസ്ഥാനത്തെ അരാജകത്വത്തിന്റെ തോതിലേക്കുള്ള ഒരു വിളിച്ചുണർത്തലാണിത്. മണിപ്പൂരിൽ ഭീകരമായ വംശീയ സംഘർഷം ഉണ്ടെന്നു മാത്രമല്ല, ഇന്ത്യൻ ഭരണകൂടത്തിന്റെ പ്രതീകം പോലും അക്രമത്തിൽ തകർന്നിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച, മോദി സർക്കാരിലെ ഒരു മന്ത്രിയുടെ വീട് കത്തിച്ചു, നിസ്സഹായനായ മന്ത്രി സ്വന്തം പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് ക്രമസമാധാനത്തിന്റെ “സമ്പൂർണ പരാജയത്തെക്കുറിച്ച്” പരാതിപ്പെട്ടു. അതിലും മോശമായ വാർത്ത, കേന്ദ്ര അർദ്ധസൈനിക സേനയെ ജനക്കൂട്ടം ഉപദ്രവിച്ചു എന്നതാണു. അസം റൈഫിൾസിന്റെ ഒരു വാഹനവ്യൂഹത്തെ ആഴ്ചകളോളം ഉപരോധിച്ചതിനാൽ, സൈനികർക്ക് ഭക്ഷണം കഴിക്കാനുള്ള റേഷൻ തീർന്നു.

ഒടുവിൽ ഇപ്പോഴിതാ ഒരു സംസ്ഥാനമാകെ നിന്നു കത്തി അനേകം മനുഷ്യരുടെ ജീവിതവും ജീവനും അഗ്നിയിലെരിയാൻ കാരണമായ   ഉത്തരവിൽ മാറ്റം വരുത്തണമെന്ന്    അതിലേക്ക്‌ നയിച്ച ഹർജി സമർപ്പിച്ച  മെയ്തേയ് ട്രൈബ്സ് യൂണിയൻ   തന്നെ   അപ്പീൽ ചെയ്തിരിക്കുന്നു. 

ഒരു ഗുരുതരമായ മാനുഷിക പ്രശ്‌നമായി മണിപ്പൂരിനെ കണക്കാക്കിക്കഴിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, ആഭ്യന്തരയുദ്ധം എന്ന രീതിയിൽ പ്രശ്നത്തെ കുറിച്ചു ഇതുവരെ ആരുമധികം പറഞ്ഞു കേട്ടില്ല . ഇന്ത്യൻ ഭരണകൂടത്തിന്റെ അന്തസ്സിനേറ്റ ഗുരുതരമായ ആഘാതം.

മണിപ്പൂർ കലാപം

ഒരു ജുഡീഷ്യൽ ഉത്തരവ് തന്നെ കലാപത്തിന് കാരണമാകുമ്പോൾ എന്താണ് ചെയ്യേണ്ടത്?

മണിപൂരിലെ ഭൂരിപക്ഷമായ മെയ്തേയ് സമുദായം ഏകദേേശം 10 വർഷത്തോളമായി ആവശ്യപ്പെടുന്ന പട്ടികവർഗ്ഗ ടാഗാണു മണിപൂർകലാപത്തിൻ്റെ പശ്ചാത്തലം.

മെയ്തെയ് ട്രൈബ് യൂണിയനിലെ എട്ട് അംഗങ്ങൾ സമർപ്പിച്ച ഒരു സിവിൽ റിട്ട് ഹർജിയെ തുടർന്ന്മെയ് 29-നകം അതിനായി കേന്ദ്ര ഗോത്രവർഗ മന്ത്രാലയത്തോട് ശുപാർശ ചെയ്യാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. ആ ഉത്തരവിനെതിരെ പ്രതിഷേധിച്ച് ന്യൂനപക്ഷമായ കുക്കികൾ നടത്തിയ റാലി ആയിരുന്നു ആദ്യത്തെ ‘ പ്രകോപനം.

സംസ്ഥാനം ഒരു ആഭ്യന്തരയുദ്ധത്തിന്റെ വക്കിലാണ്. ഇന്ത്യൻ ആർമിയെയും അസം റൈഫിൾസിനെയും അയച്ചു, രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള ആഹ്വാനമുണ്ട്, ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതിന് യൂണിയൻ ആർട്ടിക്കിൾ 355 പ്രകാരം നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

മരണസംഖ്യ അതിവേഗമുയരുന്നു, പതിനായിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. വലിയ തോതിലുള്ള സ്വത്ത് നശിപ്പിക്കലും സമുദായങ്ങൾ തമ്മിലുള്ള അതിക്രമങ്ങളും ഉണ്ടായിട്ടുണ്ട്.

മാർച്ച് 27 ന് മണിപ്പൂർ ഹൈക്കോടതി സിംഗിൾ ബെഞ്ച് ജസ്റ്റിസ് എം.വി. മുരളീധരൻ, മേയ്‌തി സമുദായത്തെ പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.ഇത് സംബന്ധിച്ച ശുപാർശ കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തിന് നാലാഴ്ചയ്ക്കുള്ളിൽ അയയ്ക്കാനും നിർദ്ദേശിച്ചു.

ഉത്തരവിനെ ചോദ്യം ചെയ്തുള്ള പ്രത്യേക ലീവ് പെറ്റീഷൻ കേൾക്കുന്നതിനിടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞത് പട്ടികവർഗ പട്ടികയിൽ മാറ്റം വരുത്താൻ ജുഡീഷ്യൽ ഉത്തരവുകൾ പാസാക്കാനാകില്ലെന്ന് പല ഭരണഘടനാ ബെഞ്ച് വിധിന്യായങ്ങളും വ്യക്തമായി പറയുന്നുണ്ടല്ലോ എന്നാണ്

ഏതൊക്കെ ഗോത്രങ്ങൾക്ക് പ്രത്യേക സംരക്ഷണം ആവശ്യമാണെന്ന് തീരുമാനിക്കാൻ ജുഡീഷ്യറിക്ക് കഴിയില്ല.

ഇത്തരമൊരു നയപരമായ നിഗമനത്തിലെത്താൻ ആവശ്യമായ തരത്തിലുള്ള ഭരണസംവിധാനമോ നയ വൈദഗ്ധ്യമോ ഇതിന് ഇല്ല.’

എന്നിട്ടും മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അത് ചെയ്തു എന്നുള്ളതാണ് ഇവിടെ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത്.

( ഹൈക്കോടതിയിൽ പെറ്റീഷനുമായി ചെന്നവർക്കോ ജസ്റ്റിസ് മുരളീധരനോ സംസ്ഥാന സർക്കാരിനോ ഒന്നും ഇതറിയാത്തതല്ല. എന്നിട്ടും ഇതുമായി അവർ മുമ്പോട്ട് പോയി സംസ്ഥാനത്തെ ഒരു കലാപത്തിലേക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു,

എന്തിന്? ആർക്കാണിതിൽ താല്പര്യം?

ആരാണിതിൽ നേട്ടം കൊയ്യുക?)

സ്വാഭാവികമായും മണിപ്പൂരിലെ നിലവിലുള്ള പട്ടികവർഗക്കാർക്കിടയിൽ ഇത് കാര്യമായ അസ്വസ്ഥത സൃഷ്ടിച്ചു. ഉത്തരവിനെ വിമർശിച്ചവർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകിയത് ഈ നടപടി സങ്കീർണ്ണമാക്കി. തെരുവിലിറങ്ങിയില്ലെങ്കിൽ തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടില്ലെന്നു പ്രക്ഷോഭകാരികൾക്ക് ബോധ്യപ്പെട്ടിരിക്കാംക്രമേണ കുക്കികൾക്കായുള്ള ഐക്യദാർഢ്യമാർച്ച് അക്രമത്തിലേക്ക് നീങ്ങി ഇന്ത്യ തന്റെ അതിർത്തിക്കുള്ളിൽതന്നെ ഒരു സായുധ വംശീയസംഘട്ടനത്തിലേക്ക് നീങ്ങുകയാണ് ഉണ്ടായത്.

ഇന്തോ-ബർമീസ് അതിർത്തിയിൽ വിടവുകളും പിരിമുറുക്കവും ഉള്ളതിനാൽ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട അതിർത്തി പ്രദേശമായിരുന്നു ഇത്.

ഇത് ജുഡീഷ്യൽ ഉത്തരവാദിത്തത്തിനെക്കുറിച്ച് ചില ചോദ്യങ്ങൾ ഉയർത്തുന്നു.മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം.വി. മുരളീധരനല്ലേ ഇതിനുത്തരവാദി ?മറ്റേതെങ്കിലും പൊതുപ്രവർത്തകൻ ഇത്രയും വിനാശകരമായ രീതിയിൽ ഭരണഘടനയെ പരാജയപ്പെടുത്തിയിരുന്നുവെങ്കിൽ, ആ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യുകയോ ഒരുപക്ഷേ പിരിച്ചുവിടുകയോ തന്നെ ചെയ്യുമായിരുന്നു. പക്ഷേ, പൊതുസമൂഹത്തിനോ സർക്കാരിനോ ജസ്റ്റിസ് എം.വി. മുരളീധരനെക്കൊണ്ട് ഇതിനു ഉത്തരം പറയിപ്പിക്കുവാനായി ഒന്നും ചെയ്യാനാകില്ല.സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞതനുസരിച്ചു ഈ വിധി നിയമവിരുദ്ധമാണ്. കലാപമുണ്ടാക്കിയ ഏതു വിധിയും നിയമവിരുദ്ധമാണ്. ഇത്രയധികം അരാജകത്വങ്ങൾ സൃഷ്ടിച്ച ശേഷം ജസ്റ്റിസ് മുരളീധരൻ ബെഞ്ചിൽ തുടരുന്നത് എങ്ങനെയാണ്? ഇന്ത്യയിലെ ജുഡീഷ്യൽ സ്വാതന്ത്ര്യത്തിൽ ഇനിയെങ്കിലും അവശേഷിക്കുന്നത് സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന എല്ലാ ഭരണഘടനാ വിദഗ്ധരും ചീഫ് ജസ്റ്റിസ് എം.വി മുരളീധരന്റെ രാജിക്ക് ആഹ്വാനം ചെയ്യുക എന്നത് അത്യന്താപേക്ഷിതമാണ്.

മോശം ഉത്തരവുകൾ പാസാക്കുന്നത് അനന്തരഫലങ്ങളുണ്ടാക്കുമെന്ന വസ്തുതയെ എന്നത്തേക്കുമായി രേഖപ്പെടുത്തി വയ്ക്കാൻ ഇത് ആവശ്യവുമാണ്

ചരിത്ര പശ്ചാത്തലം

ഈ കലാപത്തെ മണിപ്പൂർ പ്രശ്‌നം എന്നു വിളിക്കാൻ പാടില്ല. കാരണം, യഥാർത്ഥത്തിൽ മണിപ്പൂർ പ്രഭവകേന്ദ്രമായിട്ടുള്ള, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പൊതുവിലുള്ള പ്രശ്‌നമാണിത്.

എന്തുകൊണ്ട് ഇങ്ങനെയായി എന്നതിന്റെ ഉത്തരം വളരെ സങ്കീർണ്ണമാണ്.അവിടെ വംശീയ കലാപം ആദ്യമല്ല. ഭൂമിക്കും സ്വത്വത്തിനും വേണ്ടിയുള്ള കുക്കി മെയ്തി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം എന്നുപറയാമെങ്കിലും അതിനു പിന്നിൽ ഭൂമ്രിശാസ്ത്രപരവും ചരിത്രപരവുമായി അനേകം കാരണങ്ങളുണ്ട്. മ്യാൻമാറുമായി അതിർത്തി പങ്കിടുന്നുണ്ട്, സ്വാഭാവികമായും എല്ലാ അതിർത്തി സംസ്ഥാനങ്ങളിലും ഉള്ള പ്രശ്‌നങ്ങൾ ഇവിടെയുമുണ്ട്. കൂടാതെ വടക്ക് കിഴക്കൻ പ്രദേശങ്ങളുമായി ബന്ധപ്പെട്ട പൊതുവായ പ്രശ്‌നങ്ങൾ, ഗോത്രസംഘർഷങ്ങൾ, 6-ാം പട്ടികയ്ക്കു വേണ്ടിയുള്ള അവകാശവാദം, ILP(Inner Line Permit)മായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ എന്നിവയെല്ലാം വരും.

മണിപ്പൂർ സംസ്ഥാനത്തെ ഒരു ഫുട്‌ബോൾ സ്റ്റേഡിയം പോലെ കണക്കാക്കാം. ഇംഫാൽ താഴ്വര മധ്യഭാഗത്ത് കളിസ്ഥലത്തെയും ചുറ്റുമുള്ള കുന്നുകൾ ഗാലറികളെയും പ്രതിനിധീകരിക്കുന്നു. മണിപ്പൂരിന്റെ ഭൂവിസ്തൃതിയുടെ ഏകദേശം 10% ഉൾക്കൊള്ളുന്ന താഴ്വരയിൽ ആധിപത്യം പുലർത്തുന്നത് ഗോത്രവർഗേതര മെയ്തെയികളാണ്, അവരിൽ നിന്നാണ് സംസ്ഥാനത്തെ 60 എംഎൽഎമാർ.

ബാക്കി 90% കുന്നുകളാണ്. അവിടെ 35% അംഗീകൃത ഗോത്രങ്ങൾ താമസിക്കുന്നുണ്ടെങ്കിലും അവരിൽ നിന്ന് 20 എംഎൽഎമാർ മാത്രമേ ഉള്ളു.

ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തിന്റെ കാലത്ത് മണിപ്പൂർ നാട്ടുരാജ്യങ്ങളിൽ ഒന്നായിരുന്നു. 1917 നും 1939 നും ഇടയിൽ മണിപ്പൂരിലെ ചിലർ ജനാധിപത്യത്തിനായി നാട്ടുരാജാക്കന്മാരെ സമ്മർദ്ദത്തിലാക്കി. 1930-കളുടെ അവസാനത്തോടെ, മണിപ്പൂർനാട്ടുരാജ്യം, ഇന്ത്യയിൽ നിന്ന് വേർപെടുത്തപ്പെടുന്ന ബർമ്മയുടെ ഭാഗത്തിനു പകരം, ഇന്ത്യൻ സാമ്രാജ്യത്തിന്റെ ഭാഗമായി തുടരാനുള്ള തങ്ങളുടെ മുൻഗണന ബ്രിട്ടീഷ് ഭരണകൂടവുമായി ചർച്ച നടത്തി. 1947 ആഗസ്ത് 11-ന് ബുദ്ധചന്ദ്ര മഹാരാജാവ് ഇൻസ്ട്രുമെന്റ് ഓഫ് അക്‌സഷൻ ഒപ്പുവെച്ചു, ഇന്ത്യയോടൊപ്പം ചേർന്നു. പിന്നീട്, 1949 സെപ്റ്റംബർ 21-ന് അദ്ദേഹം ഒരു ലയന കരാറിൽ ഒപ്പുവച്ചു, രാജ്യം ഇന്ത്യയിലേക്ക് ലയിപ്പിച്ചു, ഇത് ഒരു പാർട്ട് സി സംസ്ഥാനമായി മാറി. ഈ ലയനം സമവായമില്ലാതെയും നിർബന്ധത്തിനു വഴങ്ങിയും പൂർത്തിയാക്കിയതാണെന്നതിനാൽ മണിപ്പൂരിലെ ഗ്രൂപ്പുകൾ പിന്നീട് തർക്കമുയർത്തി. തർക്കത്തിന്റേയും ഭാവിയിലേക്കുള്ള വ്യത്യസ്ത ദർശനങ്ങളുടേയും ഫലമായി, ഇന്ത്യയിൽ നിന്ന് സ്വാതന്ത്ര്യത്തിനുവേണ്ടി സംസ്ഥാനത്ത് കലാപവും വംശീയവിഭാഗങ്ങൾക്കിടയിൽ ആവർത്തിച്ചുള്ള അക്രമ സംഭവങ്ങളും അരങ്ങേറി.

അതായത് അവിടെ കലാപം ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്നു സാരം.

ഇവിടെ മൂന്ന് വ്യത്യസ്ത സമൂഹങ്ങളാണ് ഉള്ളത്. ജനസംഖ്യയുടെ 53 % വരുന്ന ഗോത്രേതര മെയ്‌തേയ്കൾ, 24% വരുന്ന വിവിധ നാഗാ വംശ ഗോത്രങ്ങളും 16 % വരുന്ന കുക്കി/സോമി ഗോത്രങ്ങളും. 2011 ലെ സെൻസസ് പ്രകാരം അവിടുത്തെ പ്രബലമായ മതങ്ങൾ ഹിന്ദുമതവും കൃസ്ത്യൻ മതവുമാണ്. മെയ്‌തേയ്കളിൽ ഭൂരിഭാഗവും ഹിന്ദുക്കളും അതുകഴിഞ്ഞ് മുസ്ലീങ്ങളും ആണ്. എന്നാൽ നാഗാ , കുക്കി എന്നിങ്ങനെ തരംതിരിച്ചിരിക്കുന്ന 33 അംഗീകൃത ഗോത്രങ്ങളിൽ അധികവും ക്രിസ്ത്യാനികളാണ്. മണിപ്പൂരി ഭാഷയായി അംഗീകരിച്ചിരിക്കുന്നത് മെയ്‌തേയ് ഭാഷയാണ്.

അങ്ങനെ എന്തുകൊണ്ടും മെയ്‌തേയ്കൾക്ക് മണിപ്പൂരിൽ ആധിപത്യമുണ്ട്.കുക്കികൾ, മെയ്‌തേയ് വംശജൻ കൂടിയായ മുഖ്യമന്ത്രി ബീരേൻ സിംഗിന്റ ഭൂരിപക്ഷാഭിമുഖ്യനയത്തെ കുറ്റപ്പെടുത്തുമ്പോൾ,മെയ്‌തേയ്കളുടെ ഭയം അവർക്ക് ജനസംഖ്യാപരമായ വ്യതിയാനം സംഭവിക്കും എന്നതാണ്.

കുക്കി-മെയ്തെയ് കലാപത്തിൻ്റെ നേർസാക്ഷ്യങ്ങൾ

20-ന് തൗബാൽ ജില്ല സാക്ഷ്യം വഹിച്ചത് ‘ യായ്‌ഫാരെ, കുക്കി മച്ചാ സിങ് ഹൽക്പ യാരോയ്” (മണിപ്പൂർ, കുക്കികളെ വീണ്ടും തിരിച്ചുവരാൻ അനുവദിക്കരുത്) എന്ന വർഗീയ മുദ്രാവാക്യങ്ങളാണു. സാമുദായിക വിദ്വേഷം പണ്ടുമുതലേ മെയ്തേയ് സമുദായം വളർത്തിയെടുത്തിട്ടുണ്ട്. അതുകൊണ്ടാകും രണ്ട് സമുദായങ്ങൾ തമ്മിൽ സഹകരിക്കാൻ കഴിയില്ലെന്ന് കുക്കിആദിവാസികൾ ഏറെക്കാലമായി ശഠിക്കുന്നത്. കിംവദന്തികളുടെയും രാഷ്ട്രീയ അജണ്ടയുടെയും പിൻബലത്തിൽ ഒരു കൂട്ടം തീവ്രവാദികളായ മെയ്തി പുരുഷന്മാരുടെയും സ്ത്രീകളുടെയും നേതൃത്വത്തിൽ , മെയ് 3 ന് കലാപം ആരംഭിച്ചതിന് ശേഷം നാല് ദിവസത്തേക്ക് ആൾക്കൂട്ടക്കൊല, കൊലപാതകം, വാഹനങ്ങൾക്കും വീടുകൾക്കും പള്ളികൾക്കും അമ്പലങ്ങൾക്കും തീയിടൽ,യുവാക്കളെയും വൃദ്ധരെയും സ്ത്രീകളെയും ചുട്ടുകൊല്ലുകയും കശാപ്പ് ചെയ്യലും, ആദിവാസി സ്ത്രീകളെ ബലാത്സംഗം ചെയ്യൽ തുടങ്ങിയ അക്രമസംഭവങ്ങൾ ഒരു തടസവുമില്ലാതെ അരങ്ങുവാഴുകയായിരുന്നു.ഇന്ത്യൻ സൈന്യത്തെയും ,താഴ്‌വര ആസ്ഥാനമായുള്ള കേന്ദ്ര അർദ്ധസൈനിക സേനയെയും ഇടപെടാൻ അനുവദിക്കാതെ ഇംഫാൽ താഴ്‌വരയിൽ കുടുങ്ങിയ ഗോത്രവർഗക്കാരുടെ അവസ്ഥയോടു സംസ്ഥാന സർക്കാർ കുറ്റകരമായ നിസ്സംഗതയായിരുന്നു കാണിച്ചത്.അപ്പുറത്ത് മുഖ്യമന്ത്രി മണിപ്പൂർ പോലീസ് കമാൻഡോകളെ അതും മെയ്തേയ് സമുദായം ആധിപത്യം പുലർത്തുന്ന ഒരു ടീമിനെ, ഭൂരിപക്ഷ സമുദായത്തെ പരസ്യമായി പിന്തുണയ്ക്കാൻ അനുവദിച്ചു. ഇതിൻ്റെ അനന്തരഫലങ്ങൾ ദൂരവ്യാപകമായിരുന്നു.അവസാനമിത് ആദിവാസികളുടെ അന്തർ-സംസ്ഥാന കൂട്ട പലായനത്തിലേക്കാണു നയിച്ചത്. വീഡിയോകളും ഫോട്ടോകളും കൂട്ടക്കൊലയ്ക്കുത്തരവാദികളായി. പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത് Meitei Leepun and Arambai Tenggol എന്നീ രണ്ട് തീവ്രവാദ ഗ്രൂപ്പുകളെയാണ് . ഇംഫാലിലെ പാംഗേയിയിലുള്ള മണിപ്പൂർ ട്രെയിനിംഗ് കോളേജിൽ നിന്ന് തോക്കുകൾ കൊള്ളയടിച്ച സംഭവങ്ങളും ഈ രണ്ട് തീവ്രവാദ ഗ്രൂപ്പുകളുടെ പേരിലാണ്.

‘മെയ്‌തേയ് സംസ്ഥാന സർക്കാർ’ ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചത് സംസ്ഥാനത്തുടനീളം ഒരേപോലെയല്ലായിരുന്നു. ഇംഫാൽ താഴ്‌വരയിലെ മെയ്‌തേയ് നിവാസികൾക്ക് ഇന്റർനെറ്റ് ലഭിക്കാനും കൂടുതൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും കഴിഞ്ഞു. മറുവശത്ത്, ഇംഫാൽ താഴ്‌വരയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട് നിരവധി ആദിവാസികൾ അഭയം കണ്ടെത്തിയ ലംക (ചുരാചന്ദ്പൂർ) പോലുള്ള മലയോര ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമല്ലായിരുന്നു, അതിനാൽ കുക്കി അഭയാർഥികൾക്ക് അവരുടെ നേർസാക്ഷിവിവരണങ്ങൾ ലോകവുമായി പങ്കിടാൻ കഴിഞ്ഞതുമില്ല.

മേയ് 3-ലെ കൂട്ടക്കൊലയ്‌ക്ക് മുമ്പുള്ള സംഭവങ്ങളും തുടർന്നുള്ള ദിവസങ്ങളും മണിപ്പൂർ ഗവൺമെന്റിന്റെ വിഭജിച്ച് ഭരിക്കുക എന്ന നയമാണു വെളിപ്പെടുത്തുന്നത് . 1949 മുതൽ മറ്റ് പിന്നോക്ക വിഭാഗ (ഒബിസി) വിഭാഗത്തിലാണ് മെയ്തൈകൾ ഉണ്ടായിരുന്നത്, ഈയടുത്തകാലം വരെ പട്ടികവർഗ്ഗത്തിലുൾപ്പെടുത്തണമെന്ന് അവർ ആവശ്യമുയർത്തിയിട്ടില്ല. കുക്കികളുടെ ഭൂമി, തർക്കവിഷയമായ മൂന്ന് ആദിവാസിവിരുദ്ധ നിയമങ്ങൾക്ക് കീഴിലാക്കിയതും ആ പേരിൽ ആദിവാസി വനവാസികളെ കുടിയൊഴിപ്പിക്കാൻ തുടങ്ങിയതും,അവരുടെ ചെലവിൽ മെയ്‌തികളെ പ്രീണിപ്പിക്കാനായിരുന്നു.

സുരക്ഷിതത്വത്തെ കുറിച്ചുള്ള എല്ലാ സങ്കൽപ്പങ്ങളെയും മണിപ്പൂരിൽ നിന്നുള്ള നേർസാക്ഷി കഥകൾ കാറ്റിൽ പറത്തി. പരസ്പരം രക്ഷിക്കാൻ തയ്യാറാകാത്ത അയൽക്കാർ…സഹായിക്കണം എന്നുണ്ടെങ്കിൽ പോലും സ്വന്തം ഗ്രൂപ്പിൽ നിന്നുള്ള തിരിച്ചടി ഭയന്ന് മാറി നിന്നവർ… ഇരു മതിലുകൾക്കപ്പുറം സഹകരിച്ചു ജീവിച്ചിരുന്നവർക്ക് മധ്യസ്ഥത വഹിക്കാമായിരുന്നു. എങ്കിലും വംശീയ വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും ആക്രോശങ്ങൾക്കിടയിൽ അവർ നിശബ്ദരായിരുന്നു. ആക്രമിക്കപ്പെട്ടവർ പോലീസ് സംരക്ഷണത്തിന് ആവശ്യപ്പെട്ടത് വെറുതെയായി. പോലീസോ അയൽക്കാരോ അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ എത്തിയില്ല. ജനക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ പലർക്കും കാടിനുള്ളിലേക്ക് ഓടിരക്ഷപ്പെടേണ്ടിവന്നു ആരാണ് ജനക്കൂട്ടം? അത് വീട്ടിലുള്ളവരോ അയൽക്കാരോ അല്ല. അയൽക്കൂട്ടത്തിനുള്ളിൽ നിന്ന് പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതുമല്ല . സുരക്ഷിത മേഖലകളിലേക്ക് കയറുകയും അവരെ വംശീയ ഗ്രൂപ്പുകൾ ആയി വിഭജിക്കുകയും ചെയ്യുന്ന ആൾക്കൂട്ടം ആരായിരുന്നു ?മെയ്‌തികൾ ?കുക്കികൾ ?

കലാപങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ പാടുപെടുകയും ദുരിതാശ്വാസ ക്യാമ്പുകളിൽ ദുരിതജീവിതം നയിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ, മെയ് 29 ന് സുഗ്നു, സെറോ, അയൽ ഗ്രാമങ്ങൾ എന്നിവിടങ്ങളിൽ മറ്റൊരു അക്രമം ആരംഭിച്ചു. ഈ ഘട്ടംമുമ്പത്തേതിൽ നിന്ന് വ്യത്യസ്തമായിരുന്നു .തീവ്രവാദികളുടെ സാന്നിദ്ധ്യം,പോലീസ് സ്റ്റേഷനുകൾ കൊള്ളയടിച്ച സായുധരായ സാധാരണക്കാർ,അസം റൈഫിൾസിന്റെയും അർദ്ധസൈനിക സേനയുടെയും പങ്കാളിത്തം എന്നിവയായിരുന്നു ഇത്തവണ അക്രമത്തെ പ്രത്യേകമായി അടയാളപ്പെടുത്തിയത്.ഇത് നിലവിലെ സായുധ,സിവിലിയൻ സംഘട്ടനങ്ങളിലും, അക്രമത്തിലും,നേരിട്ടോ അല്ലാതെയോ ഉള്ള ഭരണകൂടത്തിന്റെ പങ്കാളിത്തം ശ്രദ്ധയിൽ കൊണ്ടുവന്നു.ആക്രമണത്തിനെതിരെ പോരാടാൻ ‘ഞങ്ങൾക്ക് തോക്കുകളും വെടിക്കോപ്പുകളുമാണ് വേണ്ടത്, ഭക്ഷണമല്ല’ തുടങ്ങിയ മുദ്രാവാക്യങ്ങളും ലൈസൻസുള്ള തോക്കുകൾക്കായി ആളുകളെ അണിനിരത്തുന്നതിന്റെ റിപ്പോർട്ടുകളും ദൃശ്യമായി .അക്രമത്തിന്റെ ഈ ഘട്ടം പുതിയ പ്രശ്നങ്ങളും പുതിയ ചോദ്യങ്ങളും ഉയർത്തി. മെയ് 29 ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി (MOS) നിത്യാനന്ദ് റായി മണിപ്പൂരിൽ ഉള്ള സമയത്താണ് അക്രമം വീണ്ടും ആരംഭിച്ചത്. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ മെയ് 27 രണ്ടു ദിവസത്തേക്ക് ഇംഫാൽ സന്ദർശിച്ചതിനുശേഷം ഇംഫാലിന്റെ ചുറ്റളവിൽ ഗ്രാമങ്ങൾ കത്തിക്കുന്നതിലും ഗ്രാമീണരെ കൊല്ലുന്നതിലും സായുധ തീവ്രവാദികളുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള ചോദ്യമുയരുന്നുണ്ട്. സാധാരണ ഗ്രാമീണർ ഉപയോഗിക്കാത്ത, അത്യാധുനിക ആയുധങ്ങളും വെടിക്കോപ്പുകളും ഉപയോഗിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോഴാണ് ഇത്തരമൊരു ചോദ്യം ഉയർന്നുവന്നത്.റായി എത്തിയതോടെ സ്ഥിതി മെച്ചപ്പെടുമെന്ന് പലരും പ്രതീക്ഷിച്ചു. പകരം, തീവ്രവാദികളും സായുധരായ സാധാരണക്കാരും ഉൾപ്പെടുന്ന അക്രമാസക്തമായ നിയമലംഘനങ്ങളുടെ ഒരു പരമ്പര അന്നുമുതൽ ആരംഭിക്കുകയാണുണ്ടായത് .

45 ദിവസങ്ങൾ പിന്നിടുമ്പോഴും ജി 20 അധ്യക്ഷൻ കൂടിയായ പ്രധാനമന്ത്രി ഒരു പ്രതികരണവും നടത്താതെ മൗനം പാലി ക്കുകയാണ്. തിരിഞ്ഞു നോക്കിയാൽ രാജ്യത്തു അടുത്തുണ്ടായ എല്ലാ കലാപങ്ങളിലും അദ്ദേഹത്തിന്റെതന്ത്രം മൗനം കൊണ്ട് സമരത്തെ ശോഷിപ്പിച്ചു നിർവീര്യമാക്കൽ ആയിരുന്നു. ഇനി എവിടെനിന്നായിരിക്കും അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവുക? രാജ്യം ഉൽകണ്ഠ യുടെ മുനമ്പിലാണ്.

കവർ : ജ്യോതിസ് പറവൂർ

Comments
Print Friendly, PDF & Email

You may also like