പൂമുഖം OPINIONഅഭിമുഖം ഐ. ഷൺമുഖദാസ്: എഴുത്ത്, സിനിമ, ജീവിതം

ഐ. ഷൺമുഖദാസ്: എഴുത്ത്, സിനിമ, ജീവിതം

ലോക സിനിമയെ കുറിച്ചും, മറുഭാഷാ ഇന്ത്യൻ സിനിമകളെ കുറിച്ചും, മലയാള സിനിമകളെ കുറിച്ചും ആഴത്തിലുള്ള ഒട്ടേറെ നിരൂപണങ്ങൾ, പഠനങ്ങൾ, നിരീക്ഷണങ്ങൾ എന്നിവ നമുക്ക് നൽകിയ, ദേശീയ പുരസ്‌കാരം അടക്കം ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ച പ്രശസ്ത എഴുത്തുകാരനും സീനിയർ സിനിമാ പ്രവർത്തകനുമായ ഐ ഷണ്മുഖദാസ് മാഷുമായി കൂടെ നടന്ന് സംസാരിച്ച കാര്യങ്ങളാണ് ഇതിലുള്ളത്. 2022-ലെ ഫിപ്രസി.-ഇന്ത്യ (FIPRESCI-India) (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ്) ഏർപ്പെടുത്തിയ സത്യജിത് റേ മെമ്മോറിയൽ അവാർഡ് ലഭിച്ചതിലുള്ള ആദരവ് രേഖപ്പെടുത്തൽ കൂടിയാണ് ഈ അഭിമുഖം

ഐ.ഷണ്മുഖദാസ് ഒറ്റപ്പാലത്ത് ജനിച്ചു. ഇപ്പോള്‍ തൃശൂരിൽ സ്ഥിരതാമസം.ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബോംബെയിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് കേരള സർക്കാർ സർവ്വീസിൽ വിവിധ കോളേജുകളിൽ ഇംഗ്ളീഷ് അധ്യാപകനായി ജോലി ചെയ്തു. തൃശൂർ സി. അച്യുതമേനോന്‍ ഗവണ്‍മെന്റ് കോളേജിൽ നിന്നാണ് വിരമിച്ചത്. വിദ്യാർത്ഥിജീവിതകാലം മുതൽ ഫിലിം സൊസൈറ്റി അംഗമാകുകയും പിന്നീട് ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളുടെ ഭാഗമാവുകയും ചെയ്തു. എഴുപതുകളുടെ അവസാനം മുതല്‍ ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങൾ എഴുതുവാൻ തുടങ്ങി. ദൃശ്യകലാപഠനത്തിന് മുൻതൂക്കം നൽകിയ ദൃശ്യകല, ദർശി എന്നീ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു.

മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ അവാർഡിന് 1999-ല്‍ അര്‍ഹനായി. സത്യജിത്‌ റായുടെ ചലച്ചിത്രങ്ങളെ കുറിച്ചുള്ള പുസ്തകം ‘സഞ്ചാരിയുടെ വീടി’ന് 1996-ല്‍ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. മികച്ച ചലച്ചിത്ര സംബന്ധിയായ ലേഖനത്തിനുള്ള 2013-ലെ സംസ്ഥാന പുരസ്കാരം എം.ടി വാസുദേവന്‍ നായരുടെ ‘നിര്‍മ്മാല്യ’ത്തിനെ കുറിച്ചെഴുതിയ ‘ദൈവനർത്തകന്റെ ക്രോധ’ത്തിന് ലഭിച്ചു. സാഹിത്യ നിരൂപണ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ വിലാസിനി പുരസ്കാരം, മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള ജി.എൻ പിള്ള എൻഡോവ്മെന്റ് (2008), ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കോഴിക്കോടന്‍ പുരസ്കാരം (2012), രണ്ട് വട്ടം ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിലുള്ള അവാർഡ് (1997, 2006), 2022-ലെ ഫിപ്രസി.-ഇന്ത്യ (FIPRESCI-India) (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ്) ഏർപ്പെടുത്തിയ സത്യജിത് റേ മെമ്മോറിയൽ അവാർഡ്. എന്നിവയും ലഭിച്ചിട്ടുണ്ട്.

മലകളില്‍ മഞ്ഞ് പെയ്യുന്നു’ സിനിമയുടെ വഴിയില്‍’, സഞ്ചാരിയുടെ വീട്’, ആരാണ് ബുദ്ധനല്ലാത്തത്’, ഗൊദാര്‍ദ്: കോളയ്ക്കും മാര്‍ക്സിനും നടുവില്‍, പി. രാമദാസ്‌: വിദ്യാര്‍ത്ഥിയുടെ വഴി’, സിനിമയും ചില സംവിധായകരും, ശരീരം, നദി, നക്ഷത്രം എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍.

ഫൈസൽ ബാവ : അടൂരിൽ നിന്ന് തന്നെ തുടങ്ങാം എന്ന് തോന്നുന്നു. അടൂർ സിനിമകൾ അരാഷ്ട്രീയ സിനിമകളാണ് എന്ന വിമർശനത്തെ എതിർത്തുകൊണ്ട്, മാഷ് ഈയിടെ നടത്തിയ പ്രസ്താവന ഏറെ പ്രസക്തമാണല്ലോ. അത് ശരിയല്ല എന്നും അടൂർ സിനിമകൾ രാഷ്ട്രീയ സിനിമകൾ തന്നെയാണെന്നും താങ്കൾ ഉറപ്പിച്ചു പറഞ്ഞിരുന്നു .അടൂർ സിനിമകൾ രാഷ്ട്രീയമാണോ? അടൂരിന്റെ “എലിപ്പത്തായം”തിരക്കഥയ്ക്ക് താങ്കളുടെ അവതാരികയായിരുന്നല്ലോ?

ഐ.ഷൺമുഖദാസ് : പ്രകടമായി രാഷ്ട്രീയമില്ല എന്ന് തോന്നുമെങ്കിലും അടൂർ സിനിമകളിൽ ആന്തരികമായി രാഷ്ട്രീയം ഉണ്ട്. കാഴ്ചയുടെ ആഴമേറിയ അനുഭവതലം തരാൻ അതിനാകുന്നു. സത്യത്തിൽ അടൂരിൽ ഉള്ള രാഷ്ട്രീയം ഇടതുപക്ഷ മാർക്സിസ്റ്റ് രാഷ്ട്രീയമല്ല അദ്ദേഹത്തെ ഏറെയും സ്വാധീനിച്ചത് ഗാന്ധിയൻ രാഷ്ട്രീയമാകാം. അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ച്‌ ഈ വീക്ഷണകോണിൽ നിന്നുകൊണ്ടുള്ള സൂക്ഷ്‌മമായ പഠനങ്ങൾ നടക്കേണ്ടിയിരിക്കുന്നു.

അത് ആമുഖമോ അവതാരികയോ ആയി എഴുതിയതല്ല, നേരത്തെ സ്വതന്ത്രമായി എഴുതിയതാണ്. ‘യാഥാര്‍ത്ഥ്യത്തിന്‍റെ ഭ്രമാത്മകമായ മുഖം’ എന്നപേരിൽ അത് ഫിലിം സൊസൈറ്റി സുവനീറില്‍ അച്ചടിച്ചു വന്നിരുന്നതുമാണ്. പിന്നീട് എന്റെ സമ്മതത്തോടെ തന്നെ പുസ്തകത്തിൽ ചേർത്തതാണ്.
അത് അക്കാലത്തെ എന്റെ രാഷ്ട്രീയ വീക്ഷണങ്ങളുടെ സാധ്യതകളോടുകൂടി ചേർത്ത് വായിക്കാം. ഹംഗേറിയൻ മാർക്സിസ്റ്റ് സൈദ്ധാന്തികനായ ലൂകാഷിന്റെ (György Lukács) ചില സ്വാധീനങ്ങൾ അതിലുണ്ട് . പ്രകടമായ രാഷ്ട്രീയം ഇല്ല എങ്കിൽ പോലും അക്കാലത്തെ എന്റെ മാർക്സിസ്റ്റ് സൈദ്ധാന്തിക വായനയുടെ ഭാവതലം അന്നത്തെ എഴുത്തിലുണ്ട്. ലേഖനത്തിൽ എന്റെ സഹതാപം എലിപ്പത്തായത്തിലെ കേന്ദ്ര കഥാപാത്രത്തോടാണ്. അവസാന രംഗം അക്കാലത്ത് ഏറെ വിമർശിക്കപ്പെട്ടതാണ്. കരമന ജനാർദ്ദനൻ നായർ അവതരിപ്പിക്കുന്ന കഥാപാത്രം ഉണ്ണിക്കുഞ്ഞ് കാണികളുടെ മുമ്പിൽ ഇരിക്കുമ്പോൾ, സിനിമയിലത് സംഭവിക്കുന്നത് നാട്ടുകാരുടെ മുമ്പിലാണ്. അദ്ദേഹത്തിന്റെ സഹോദരി ജലജ ചെയ്ത കഥാപാത്രം ഒന്നിലേറെ തവണ എലിക്കെണിയിൽ പെട്ട എലിയെ കുളത്തിൽ മുക്കികൊല്ലുന്ന രംഗമുണ്ട് . ഈ സന്ദർഭത്തിൽ വരുന്ന പശ്ചാത്തല സംഗീതം അടൂർ വിരുദ്ധരായ ചിലരും അരവിന്ദൻ പക്ഷക്കാരായ ചിലരും ജാറിങ് സംഗീതം എന്നു വിമർശിച്ചു . അങ്ങനെ അവർ പറയുന്നു എങ്കിൽ അത് അദ്ദേഹത്തെ കുറിച്ചുള്ള ഗംഭീരമായ പുകഴ്ത്തലാണ് എന്നേ എനിക്ക് പറയാൻ കഴിയൂ. സത്യത്തിൽ അടൂർ ജാറിങ് മ്യൂസിക് എന്നു തോന്നാൻ വേണ്ടിത്തന്നെയാണ് ചെയ്തത്. നാടുവാഴിത്ത വ്യവസ്ഥിതിയുടെ തുടർച്ചയായ ഒരു ജീവിതം ജീവിക്കുന്ന കഥാപാത്രമാണ് ഉണ്ണിക്കുഞ്ഞ്. ഏതാണ്ട് അതേ വ്യവസ്ഥിതിയുടെ തുടർച്ചയാണ് സംവിധായകന്റെ ജീവിതവും എന്ന് പറയാം. അദ്ദേഹത്തിന് പ്രകടമായ കമ്യുണിസ്റ്റ് ചായ്‌വൊന്നുമില്ല. ഞാൻ നേരത്തെ പറഞ്ഞപോലെ അദ്ദേഹത്തെ സ്വാധീനിച്ചത് ഗാന്ധിസമാണ്. ഗാന്ധി ഗ്രാമിലെ അധ്യാപകനായിരുന്ന ജി ശങ്കരപിള്ളയുടെ ശിഷ്യനെ പോലെ ഒരാളായിരുന്നു അടൂർ.
അപ്പോൾ ആ ചിത്രം സങ്കീർണമായ തലത്തിൽ ഒരു മാർക്സിയൻ സൗന്ദര്യശാസ്ത്ര ധാരയുമായും അതിലെ ചിന്തയുമായും ചേർന്ന് നില്ക്കുന്നു. അതേ സമയം അതിനെ പിന്തുണച്ചുകൊണ്ടല്ല. വിമർശനാത്മകമായ ഒരു താളം അതിലുണ്ട്. എന്നാൽ അത്തരത്തിൽ നേരിട്ടുള്ള ഒന്ന് “അനന്തര”ത്തിൽ കാണാനാവില്ല. അത് അടൂർ സിനിമ അരാഷ്ട്രീയമാണ് എന്ന വാദത്തിന് കാരണമായിട്ടുണ്ടാവാം. എലിപ്പത്തായം എന്ന സിനിമയിൽ ഗംഭീരവും തീക്ഷ് ണവുമായവ എന്ന് പറയാവുന്ന രണ്ടു രംഗങ്ങൾ ഇവയാണ് .
ഒന്ന്: ഷിമ്മിസ് ധരിച്ച പെൺകുട്ടി പാലുമായി വന്ന് അതവിടെ വെയ്ക്കുന്ന രംഗം.രണ്ട്: പ്രേതഭവനം പോലെ അടച്ചിട്ട വീടിന്റെ പടിക്ക് മുന്നിലൂടെ അമ്മയും കൊച്ചുമോളും പോകുമ്പോൾ കുട്ടിയുടെ സഹജമായ നിഷ്കളങ്കതകണ്ട്, പടിയിലേക്ക് പോകുന്ന കുട്ടിയെ അമ്മ ഭീതിയോടെ പിടിച്ചു വെക്കുന്ന രംഗം. ചലച്ചിത്രഭാഷയിലെ യഥാർത്ഥ രീതിയെയും എക്സ്പ്രക്ഷണിസ്റ്റ് രീതിയെയും ഏകോപിപ്പിച്ചു കാണിക്കുന്നതിൽ കൃത്യമായ രാഷ്ട്രീയം ഉണ്ടെന്നാണ് ദൃശ്യ ഭാഷ പറയുന്നത്. സത്യത്തിൽ ഉപരിതലത്തിലൂടെ മാത്രം സഞ്ചരിക്കുമ്പോൾ തോന്നുന്ന ഒരു അഭിപ്രായമായിട്ടേ അടൂർ സിനിമകൾ അരാഷ്ട്രീയമാണ് എന്ന വാദത്തെ സ്വീകരിക്കാൻ പറ്റൂ. അതുകൊണ്ടാണ് ഒരു വെല്ലുവിളിയെന്നോണം അടൂർ സിനിമകളിലെ രാഷ്ട്രീയം ശക്തമാണ് എന്ന് ഞാൻ പറയാൻ കാരണം.

ഐ. ഷൺമുഖദാസ്

ഫൈസൽ ബാവ : ‘നിലവിളിക്ക് ശേഷം’ എന്നപേരിൽ ‘അനന്തര’ത്തെ കുറിച്ചെഴുതിയ ലേഖനത്തിൽ ദൃശ്യ സാധ്യതകളെ മറ്റൊരു തലത്തിൽ ആണല്ലോ പ്രതിപാദിക്കുന്നത്?

ഐ.ഷൺമുഖദാസ് : അടിസ്ഥാനപരമായി എനിക്ക് തോന്നുന്നത് അല്ലെങ്കിൽ ഞാനതിനെ വായിക്കുന്നത് മറ്റൊരു തലത്തിൽ ആണ്. സിനിമയുടെ സൗന്ദര്യ ശാസ്ത്രം വെച്ചു പറയുമ്പോൾ ആദ്യ പകുതിയിലെ ലോങ്ങ് ഷോട്ടുകളിലൂടെയുള്ള പരിചരണരീതി റിയലിസമാണ്. വസ്തുനിഷ്ഠ കാഴ്ചപ്പാടാണ്. The point of view is objective. എന്നാൽ രണ്ടാം പകുതിയിൽ എക്പ്രഷനിസ്റ്റ് രീതിയാണ്. അത് ആത്മനിഷ്ഠമാണ്. ഒരു തരം ഭ്രാന്തിന്റെ ഭ്രമാത്മകതയിൽ നിൽക്കുന്നു അതിന്റെ ദൃശ്യപരത. ഏങ്കോണിക്കപ്പെട്ട കോണുകൾ നമുക്കതിൽ കാണാം. അടൂരിന്റെ സിനിമകളിലെ വേറിട്ട ഒരാഖ്യാനം ‘അനന്തരം’ ആണ്.

ഫൈസൽ ബാവ : അടൂരിന്റെ ‘മുഖാമുഖം’ ആണല്ലോ ഒരു പക്ഷെ ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ട സിനിമ. പ്രത്യേകിച്ച് ഇടതുപക്ഷ ബൗദ്ധിക ഇടങ്ങളിൽ നിന്നും ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങി. എന്തായിക്കാം അതിനു കാരണം?

ഐ.ഷൺമുഖദാസ് : ‘മുഖാമുഖം’ കമ്യുണിസ്റ്റ് രാഷ്ട്രീയവുമായി ഏറെ ബന്ധമുള്ള സിനിമയാണ്. അതിനാൽ അതിറങ്ങിയ കാലത്ത് തന്നെ ധാരാളം വിമർശനങ്ങൾ ഏറ്റുവാങ്ങി. അതിനു കാരണമായി എനിക്ക് തോന്നുന്നത് സിനിമാ നിരൂപണരംഗത്തും സജീവമായിരുന്ന, ഇടത് സൈദ്ധാന്തികരിൽ വളരെ പ്രധാനിയായിരുന്ന രവീന്ദ്രന്റെ ലേഖനത്തിൽ വന്ന വലിയൊരു അബദ്ധം ആണെന്നാണ്. അത്‌ പുനർവായന നടത്താതെ എല്ലാവരും, പ്രത്യേകിച്ച് ഇടതുപക്ഷധാരയിൽ ഉള്ള പലരും അതേറ്റു പാടി. ഒരു പ്രത്യേക ദൃശ്യരംഗം കമ്മ്യൂണിസ്റ്റ് വിരുദ്ധമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി. ഒരു ഫാക്ടറിയിൽ ഉണ്ടായ സമരത്തിനിടെ പെട്ടെന്ന് ചെങ്കൊടി ഉയർത്തുന്ന രംഗം കമ്യുണിസ്റ്റുകാർ വ്യവസായങ്ങൾക്ക് എതിരു നിൽക്കുന്നവരാണ് എന്ന ധ്വനിയുണ്ടാക്കുന്നു എന്ന്വി രവീന്ദ്രൻ വിമർശിച്ചു. എന്നാൽ ഈ സിനിമയിൽ അദ്ദേഹം ചൂണ്ടി കാണിച്ച സംഭവങ്ങളുടെ ക്രമം അങ്ങനെയാണോ എന്ന് സംശയമുണ്ട്. അദ്ദേഹത്തിന്റെ നിലപാടിൽ നിന്നും നോക്കുമ്പോൾ അത്‌ ശരിയായിരിക്കാം. പക്ഷെ അതിലൊരു മറുവായന നടത്താതെ കമ്യുണിസ്റ്റ് വിരുദ്ധത എന്ന പ്രചാരണത്തിലെത്തിച്ചു എന്നാണ് എന്റെ അഭിപ്രായം.

ഫൈസൽ ബാവ: മലയാള സിനിമയിൽ പ്രധാന സാനിധ്യമായിരുന്ന കെജി ജോർജ്ജ് എന്തു കൊണ്ടാണ് സിനിമക്കാരുടെ ബൗദ്ധിക ചർച്ചകളിൽ അധികം ഇടം നേടാതെ പോയത്? ജോർജ്ജിന്റെ ‘മറ്റൊരാൾ’ എന്ന സിനിമയെ കുറിച്ച് എൺപതുകളിൽ തന്നെ ‘ദാമ്പത്യം ഒരു മുറിവ് ‘ എന്ന ലേഖനം താങ്കൾ എഴുതിയിരുന്നല്ലോ. പക്ഷെ അത്തരത്തിൽ ഒരു നിരീക്ഷണം ഏറെ ചർച്ച ചെയ്യപ്പെട്ടവോ? കെജി ജോർജ്ജ് മലയാള സിനിമയിലെ അവിഭാജ്യഘടകമല്ലേ?

ഐ.ഷൺമുഖദാസ് : അതെ, അക്കാര്യത്തിൽ സംശയമില്ല. എൺപതുകളിലാണ് ജോർജ്ജിന്റെ മറ്റൊരാൾ എന്ന സിനിമയെ കുറിച്ച് ‘ദാമ്പത്യം ഒരു മുറിവ് ‘ എന്ന ലേഖനം ഞാൻ എഴുതുന്നത്. എല്ലാ ജോണറിലും ഉള്ള സിനിമകൾ ചെയ്ത മലയാളത്തിലെ പ്രധാന സംവിധായകനാണ് ജോർജ്ജ്. പക്ഷെ മലയാളത്തിലെ ധൈഷണികധാര എന്നറിയപ്പെടുന്ന ആർട്ട് സിനിമക്കാർക്കൊപ്പമായിരുന്നില്ല അദ്ദേഹം . അതിനാൽ അവരുടെ സിനിമാ ചർച്ചകളിൽ ജോർജ്ജിന് ഇടം കിട്ടിയില്ല. സമാന്തര സിനിമകൾക്കൊപ്പവും അദ്ദേഹം നടന്നില്ല. ജോർജ് സ്വന്തമായി ഒരു വഴിയിലൂടെ നടക്കാൻ ശ്രമിച്ച ആളാണ്. എന്നാൽ ജോർജിന്റെ സിനിമകളെ,അതിന്റെ പ്രാധാന്യത്തെ ഇന്ന് പുതിയ തലമുറ തിരിച്ചറിഞ്ഞു തുടങ്ങി.

ഫൈസൽ ബാവ

ഫൈസൽ ബാവ: ‘ഇരകൾ’ പോലുള്ള സിനിമ അക്കാലത്ത് ചെയ്തത് എങ്ങനെ കാണുന്നു?

ഐ.ഷൺമുഖദാസ് : ആ സിനിമ എന്റെ പ്രത്യേക ശ്രദ്ധയാകർഷിച്ച നല്ലൊരു work ആണ്. അതിനെക്കുറിച്ചെഴുതാൻ എന്നെ പ്രേരിപ്പിച്ച പ്രധാന കാരണം പടം തുടങ്ങുമ്പോൾ ചുമരിൽ തൂക്കിയിട്ട ഒരു ചിത്രമാണ്. സിനിമയിൽ ഗണേഷ് കുമാർ അവതരിപ്പിച്ച കഥാപാത്രം ഹോസ്റ്റൽ മുറിയിൽ ഉലാത്തുകയാണ്. കൂടെതാമസിക്കുന്ന ആൾ കിടന്നുറങ്ങുന്നു. ഗണേഷ്‌കുമാറിന്റെ കഥാപാത്രത്തിന്റെ അപ്പോഴത്തെ ചിന്ത കയ്യിൽ ഒരു വയർ എടുത്തു അയാളെ കഴുത്തിൽ കുരുക്കി, മുറുക്കി കൊല്ലണം എന്നാണ്. ഇവർ തമ്മിൽ ഒരു വൈരാഗ്യവും ഉണ്ടാവണം എന്നില്ല. സുഹൃത്തുക്കൾ ആണ് താനും. കഥാപാത്രത്തിന്റെ മനസ്സിനെയാണ് ഈ രംഗത്തിലൂടെ ദൃശ്യാവിഷ്കാരം ചെയ്തിരിക്കുന്നത്.ഇവിടെയാണ് ചിത്രത്തിന്റെ മുൻപറഞ്ഞ പ്രാധാന്യം. ചുമരിൽ മൂന്ന് ചിത്രങ്ങൾ ഉണ്ട് അതിൽ മധ്യത്തിൽ ഉള്ളത് കഥാപാത്രമോ അവിടെ ഉറങ്ങി കിടക്കുന്ന ആളോ അല്ല. അത്‌ സംവിധായകൻ തന്നെ. ചിത്രത്തിലൂടെ സംവിധായകന് എന്തോ പറയാനുണ്ട് എന്നതാണ് ചുമർചിത്രം സൂചിപ്പിക്കുന്നത്. ഈ സിനിമയുടെ പ്രമേയം ഹിംസയാണ്. ഫ്രോയിഡ് പറയുന്നുണ്ടല്ലോ മനുഷ്യന്റെ ആദിമ വികാരങ്ങളാണ് സെക്സും അക്രമവും എന്ന് . ഈ സിനിമ മനുഷ്യന്റെ ഹിംസയെ കുറിച്ചുളള വളരെ ആഴത്തിലുള്ള ഒരന്വേഷണമാണ്. അതിന്റെ സൂചന ചുമരിൽ ആ ചിത്രത്തിലും കാണാൻ സാധിക്കും. സൂക്ഷ്‌മമായ നിരീക്ഷണം വേണമെന്ന് മാത്രം. ഈ സിനിമ എടുക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് ജോർജ്ജ് പറഞ്ഞത് ഓർക്കുന്നു. സഞ്ജയ് ഗാന്ധിയുടെ ചെരുപ്പ് അന്നത്തെ പ്രസിഡന്റ്എടുത്തുകൊടുക്കുന്ന ചിത്രം കണ്ടത് മുതലാണ് ഈ സിനിമയെക്കുറിച്ച് ആലോചിച്ചതത്രെ. ഒരാളിൽ സിനിമ ജനിക്കുന്നത് തന്നെ ഇത്തരത്തിൽ പല രാഷ്ട്രീയ കാരണങ്ങളാലാണ്. അതേപടി ആവണമെന്നില്ല. പക്ഷെ പലപ്പോഴും ആദ്യത്തെ ത്രെഡ് പൊളിറ്റിക്കൽ ആകാനാണ് സാധ്യത.

ഫൈസൽ ബാവ : ഇരകൾ പോലുള്ള സിനിമയുടെ പ്രമേയം എന്തുകൊണ്ടാണ് ഇക്കാലത്ത് കൂടുതൽ പരീക്ഷിക്കപ്പെടാത്തത്?

ഐ.ഷൺമുഖദാസ് : പരീക്ഷിക്കപ്പെടുന്നില്ല എന്ന് പറയാൻ പറ്റില്ല. ശ്രദ്ധിക്കപ്പെടുന്നോ എന്നതാണ് പ്രധാനം ജോർജിന്റെ ഇരകൾ എന്ന സിനിമയും ഈയിടെ ഇറങ്ങിയ ദിലീഷ് പോത്തന്റെ ‘ജോജി’ എന്ന സിനിമയും തമ്മിലുള്ള ചാർച്ച ഉദാഹരണമാണ്. ജോജി എന്ന സിനിമയെ പലരും വിമർശിച്ചിട്ടുണ്ട്. ജോജി എന്ന സിനിമ വലിയതോതിൽ എന്നെ ആകർഷിച്ചു എന്നു പറയാനാകില്ല. പക്ഷെ എന്നെ ഉണർത്തിയ ഒരു സിനിമയാണ്. ഒരു സിനിമ പ്രേക്ഷകനിൽ എന്തു പ്രതികരണമാണ് ഉണ്ടാക്കേണ്ടത് എന്നെന്നോട് ചോദിച്ചാൽ ഞാൻ പറയുക, ഉറങ്ങിക്കിടക്കുന്ന പ്രേക്ഷകരെ ഉണർത്തുക, ചിന്തയെ ഉണർത്തുക എന്നുള്ളതാണ് നല്ല സിനിമയുടെ പല ലക്ഷ്യങ്ങളിലൊന്ന് എന്നായിരിക്കും.ഒരു നല്ല സിനിമ പ്രേക്ഷകരെ സ്പർശിക്കണം. എന്നാൽ അതിനൊരു അളവുകോൽ നിശ്ചയിക്കാൻ എനിക്കറിയില്ല. പലരിലും പലമാതിരിയായിരിക്കും. അതിലവരുടെ കാഴ്ചയുടെ സംസ്കാരവും അടങ്ങിയിട്ടുണ്ടാകും.

ഇരകൾ എന്ന സിനിമ ഏതു രീതിയിൽ എന്നിലെ സത്തയെ, ചിന്തയെ ഉണർത്തി എന്നപോലെ അതെ രീതിയിൽ ജോജി എന്നെ സ്പർശിച്ചോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയും. എന്നാൽ അതിലെ എന്തൊക്കെയോ മൂലകങ്ങൾ എന്നെ സ്പർശിച്ചിട്ടുണ്ട്. മാക് ബത്തിനെ ആധാരമാക്കിയുള്ള സിനിമയാണ് എന്നാണ് തുടക്കത്തിൽ അദ്ദേഹം പറയുന്നത്. അങ്ങനെ പറയേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നിയിട്ടുണ്ട്.

ഫൈസൽ ബാവ: ഇരകൾ എടുക്കുന്ന കാലത്തെ സാങ്കേതികതയല്ല ഇന്ന് സിനിമയിൽ ഉള്ളത്. സാങ്കേതിക വളർച്ചയെ കലാപരമായി പ്രയോജനപ്പെടുത്താൻ ഇന്നാവുന്നുണ്ടോ?

ഐ.ഷൺമുഖദാസ് : തീർച്ചയായും. ഈ സിനിമയിലെ തുടക്കം എനിക്കേറെ ഇഷ്ടപ്പെട്ടതാണ്. മലയാള സിനിമയിൽ മുമ്പ് അധികം കാണാത്ത ഷോട്ട്. മുകളിൽ നിന്നുള്ള ക്യാമറയാണ് അങ്ങനെയൊരു ഷോട്ട് സാധ്യക്കിയത്. ഇന്നത്തെ സാങ്കേതിക വളർച്ചയാണത്. ഇന്ന് അതുപോലുള്ള ഒരു ariel view ഏറെ വ്യക്തതയോടെ കുറഞ്ഞ ചെലവിൽ എടുക്കാനാകും. ഇത് പറയുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് ഞാൻ എൺപതിയഞ്ചിലോ മറ്റോ നടത്തിയ ഒരു അഭിമുഖമാണ്. പ്രശസ്ത സംവിധായകൻ സയ്യിദ് മിർസ പറഞ്ഞത് ഓർക്കാം.അദ്ദേഹത്തിന്റെ 1978ൽ ഇറങ്ങിയ Arvind Desai Ki Ajeeb Dastaan എന്ന സിനിമയിൽ ബോംബെ നഗരമാണ് മുഖ്യ കഥാപാത്രം . മികച്ച ഒരു സിനിമയായിരുന്നു അത്‌. ആ സിനിമയുടെ അവസാന ഭാഗത്ത് ഹെലികോപ്റ്റർ ഷോട്ടാണ് വേണ്ടിയിരുന്നത്. എന്നാൽ അക്കാലത്ത് അങ്ങനെ ഷോട്ടെടുക്കാൻ ഹെലികോപ്റ്ററിന് തന്നേ ദിവസം ഒരുലക്ഷം വാടക വേണ്ടിവരും. അത്‌ വലിയ ബാധ്യത വരുത്തും എന്നതിനാൽ ആ ആഗ്രഹം ഉള്ളിലൊതുക്കിയത്രേ. സാങ്കേതിക വളർച്ച നേടിയ ഇക്കാലത്ത് വളരെ എളുപ്പത്തിൽ അതെടുക്കാൻ ആകും. പക്ഷെ അതെത്ര കലാപരമായി എടുക്കുന്നു എന്നിടത്താണ് കാര്യം. ജോജി, റോഷൻ ആൻഡ്രൂസിന്റെ ‘സ്കൂൾ ബസ്സ്‌’, കണ്ണൂരിന്റെ രാഷ്ട്രീയം പറയുന്ന ബി.അജിത്കുമാറിന്റെ ‘ഈട’ തുടങ്ങി പല സിനിമകളിലും ഇത്തരം ഷോട്ടുകൾ ഇപ്പോൾ പരീക്ഷിക്കപ്പെട്ടിട്ടുണ്ട് . ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. സാങ്കേതികവളർച്ച കലാ പ്രവർത്തനങ്ങളെ കൂടുതൽ എളുപ്പത്തിലാക്കും. പക്ഷെ അതിലെ ക്രിയേറ്റിവിറ്റി ചോർന്നു പോകാതെ ശ്രദ്ധിക്കണം എന്നു മാത്രം.

ഫൈസൽ ബാവ: സിനിമയുൾപ്പെടെ വിവിധ മേഖലകളിലെ ഒട്ടേറെ പ്രശസ്തരടക്കം ഇരുനൂറോളം പേരെ ഇന്റർവ്യൂ ചെയ്തിട്ടുണ്ടല്ലോ? ഇപ്പോൾ രാഹുൽ ഗാന്ധിയെ ഇന്റർവ്യൂ ചെയ്യാൻ ശ്രമം നടത്തിയിരുന്നു. ഇനിയും പല പ്രമുഖരും ആ ലിസ്റ്റിൽ ഉണ്ടെന്ന് അറിയാം. അഭിമുഖം എന്നതിനോട് ഇത്ര താല്പര്യത്തിനു കാരണം?

ഐ.ഷൺമുഖദാസ് : ജീവിതത്തിൽ ഏറ്റവും ആനന്ദകരമായ കാര്യം ഏതാണ് എന്നൊന്നോട് ചോദിച്ചാൽ ഞാൻ പറയുക സിനിമയെ കുറിച്ചുളള ലേഖനം എഴുതുക എന്നാണ്. അതുപോലെ ഇപ്പോൾ അഭിമുഖം എനിക്കൊരു ഭ്രമം ആണ്. അതിന്റെ കാരണങ്ങൾ പലതാണ്. ഭാഷ അറിയാത്തവരോടു പോലും ഇത്തരത്തിൽ അഭിമുഖം നടത്തിയിട്ടു ണ്ട്. പല പ്രമുഖരെയും ഇതിനകം ഇൻറർവ്യൂ ചെയ്തു. ഇനിയും മനസിലുള്ള പട്ടിക വളരെ വലുതാണ്. അതിൽ സിനിമാക്കാർ മാത്രമല്ല പല മേഖലകളിൽ പെട്ടവർ ഉണ്ട്. ഒരു അമച്വർ സാഹിത്യ പത്രപ്രവർത്തകൻ എന്ന നിലയിൽ ഞാൻ റസൂൽ പൂക്കുട്ടിയും ജീൻ ക്ലോഡും ഉൾപ്പെടെ ഒമ്പത് സൗണ്ട് ഡിസൈനർമാരെ അഭിമുഖം ചെയ്തിട്ടുണ്ട്. അതിൽ ഒരാൾ “Blue’ , White’ ,And ‘Red” എന്നീ ചിത്രങ്ങളുടെ ത്രീ കളർ ട്രൈലോജിക്ക് വേണ്ടി പ്രവർത്തിച്ച ഫ്രഞ്ച് സൗണ്ട് ഡിസൈനർ ലോറക്സ് ആണ് . ‘ദ ഡബിൾ ലൈഫ് ഓഫ് വെറോണിക്ക’,യുടെ സൃഷ്ടാവ് പോളിഷ് മാസ്റ്ററായ ക്രിസ്റ്റോഫ് കീസ്ലോവ്സ്കിയെ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. കൂടാതെ വെർനർ ഹെർസോഗ്, ക്രിസ്സ്റ്റോഫ് സാനുസ്സി, കാർലോസ് സൗറ, മൊഹ്‌സെൻ മഖ്മൽബാഫ്, സമീറ മഖ്മൽബാഫ്, മർസി മെഷ്കിനി, അലക്സാണ്ടർ സൗഖോറോവ്, കിം കി ഡുക്ക്, സെമിൻ കപ്ലോനോഗ്ലു, എന്നിവരെയും,അടൂർ ഗോപാലകൃഷ്ണൻ, സഈദ് മിർസ, ആനന്ദ് പട്വർധൻ, ഷാജി എൻ.കരുൺ,ഗിരീഷ് കാസറവള്ളി, തുടങ്ങിയ ലോകപ്രശസ്ത ചലച്ചിത്ര സംവിധായകരെയും അഭിമുഖം ചെയ്തിട്ടുണ്ട്. ബുദ്ധ ദാസ് ഗുപ്ത, എം.എസ്.സത്യു, നാടകകൃത്തും, ശ്യാം ബെനഗലിന്റെ “ഭൂമിക”യുടെ ദേശീയ അവാർഡ് നേടിയ തിരക്കഥാകൃത്തും ആയ വിജയ് ടെണ്ടുൽക്കർ തുടങ്ങിയവരെയും.സിനിമയിലെ പ്രമുഖരെക്കൂടാതെ മഹാശ്വേതാ ദേവി, ഉൽപ്പൽ ദത്ത്,
മേധാ പട്കർ, ഹിമാലയൻ മേഖലയിലെ ചിപ്കോ പ്രസ്ഥാനത്തിന്റെ ചന്ദിപ്രസാദ് ഭട്ട്,
എഡ്വേർഡ് ഒ.വിൽസൺ, മാധവ് ഗാഡ്ഗിൽ,
ഹൈദരാബാദിൽ നിന്നുള്ള പത്മവിഭൂഷൺ പുരസ്‌കാര ജേതാവും മോളിക്യുലാർ ബയോളജിസ്റ്റുമായ പുഷ്പ മിത്ര ഭാർഗവ എന്നിവരെയും അഭിമുഖം ചെയ്യാൻ സാധിച്ചു.
ഏറ്റവും അവസാനം അഭിമുഖം ചെയ്യാൻ ആഗ്രഹിച്ചത് രാഹുൽ ഗാന്ധിയെയാണ്. അത് നടന്നില്ല.

ഫൈസൽ ബാവ: ‘ക്ളോസ്ലി ഒബ്സേർവ്ഡ് ട്രെയിൻ’ എന്ന സിനിമ ചെയ്ത ചെക്ക് സംവിധായകൻ ജെറി മെൻസിലുമായി നടത്തിയ അഭിമുഖം വഴങ്ങാൻ മടിക്കുന്ന ഇംഗ്ലീഷ്ഭാഷയിലായിരുന്നു എന്ന് താങ്കൾ പറഞ്ഞിരുന്നു. എങ്ങനെയാണു അത്തരത്തിൽ ഒരു അഭിമുഖം സാധ്യമാകുന്നത്?

ഐ.ഷൺമുഖദാസ് : അത്തരം അനുഭവങ്ങൾ ഏറെ ഉണ്ടായിട്ടുണ്ട് പലപ്പോഴും വിദേശത്ത് നിന്നും എത്തുന്ന പല സംവിധായകർക്കും ഇംഗ്ലീഷ് അത്ര വശമില്ല എന്നത് ഒരു പ്രശ്നമാണ്. പക്ഷെ അതിനെ മറികടക്കാൻ പലപ്പോഴും കഴിഞ്ഞിട്ടുണ്ട്. മേൽ അഭിമുഖത്തിൽ ഈ പരിമിതി അദ്ദേഹം തന്നെ തിരിച്ചറിഞ്ഞിരുന്നു എന്നതിനാൽ ഏറെ എളുപ്പമായി. അത്കൊണ്ട് തന്നെ വേണ്ടത്ര ആംഗിക ചലനങ്ങളും ഭാവപ്രകടനങ്ങളും ഉപയോഗിക്കുന്നതിൽ നടനും കൂടിയായ ഈ സംവിധായകൻ പിശുക്കുകാണിക്കുകയുണ്ടായില്ല. കലയിൽ മാത്രമല്ല ജീവിതവും നർമ്മപ്രധാനമായിരിക്കണം എന്ന ഒരുബോധം ഈ സംവിധായകന്റെ വാക്കുകളിൽ മാത്രമല്ല ഭാവ പ്രകടനങ്ങളിലും തെളിഞ്ഞു നിന്നിരുന്നു. അത്‌ ഞങ്ങളുടെ സംവേദനത്തിന് ഏറെ ഗുണം ചെയ്തു.

ഫൈസൽ ബാവ: അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് എന്ന നോവലിനെ കുറിച്ച് ‘ശരീരം, നദി, നക്ഷത്രം’ എന്ന പുസ്തകം തന്നെ എഴുതിയിട്ടുണ്ടല്ലോ, അതിനുള്ള പ്രചോദനം എന്തായിരുന്നു?

ഐ.ഷൺമുഖദാസ് : അരുന്ധതീ റോയിയുടെ The God of Small things എന്ന നോവലിനെ ഞാൻ കാണുന്നത് പഞ്ചേന്ദ്രിയങ്ങളും സമര്‍പ്പിച്ച ഒരെഴുത്തായിട്ടാണ്. വായിക്കുമ്പോൾ തന്നേ ഗഹനമായ അനുഭവമാണ് ഈ പുസ്തകം നൽകിയത്. നോവലിന്റെ ഘടനയും ഉള്ളടക്കവും ഈ പഠന ഗ്രന്ഥത്തിന്റെ രൂപത്തെ നിര്‍ണ്ണയിച്ചിരിക്കുന്നു . സിനിമയും കവിതയും പ്രകൃതിയും ഗ്രന്ഥകാരന്റെ ആന്തരികാനുഭവങ്ങളുമെല്ലാം ഈ പുസ്തകത്തിൽ നിന്നും ലഭിക്കുന്നുണ്ട്. സൗന്ദര്യശാസ്ത്രം, മനഃശാസ്ത്രം, മനുഷ്യ മസ്തിഷ്കത്തിന്റെ നിഗൂഢതകൾ എന്നിവയിൽ താൽപ്പര്യമുള്ള ഒരാളാണ് ഞാൻ. പുസ്തകങ്ങൾ വായിക്കുന്നവന്റെയും സിനിമകൾ കാണുന്നവന്റെയും വീക്ഷണകോണിൽ നിന്ന് മനുഷ്യ മനസ്സ് എനിക്ക് കേൾക്കാൻ താൽപ്പര്യമുണ്ട്. സിനിമകളിൽ നിന്നും പുസ്തകങ്ങളിൽ നിന്നുമുള്ള ശബ്ദങ്ങൾ. ‘ദി ഗോഡ് ഓഫ് സ്മോൾ തിംഗ്സ്’ സിനിമാറ്റിക് ഉള്ളടക്കം ഉള്ള ഒരു നോവലായിട്ടാണ്
ഞാൻ കണക്കാക്കുന്നത്. നോവല്‍ വായനകൊണ്ട് എങ്ങനെ ചിന്തയുടെയും അനുഭൂതിയുടെയും
ലോകത്തേക്ക് എത്താം എന്നതാണ് ‘ശരീരം, നദി, നക്ഷത്രം’ എന്ന പുസ്തകം എഴുതാൻ
കാരണം.

Comments
Print Friendly, PDF & Email

You may also like