പൂമുഖം ചുവരെഴുത്തുകൾ ജാഗ്രത– ചില നിർദ്ദേശങ്ങൾ

ജാഗ്രത– ചില നിർദ്ദേശങ്ങൾ

ഇതുവരെ ഞാൻ ചർച്ച ചെയ്യാത്തതും ഏറ്റവും പ്രധാനപ്പെട്ടതുമായ പോസ്റ്റാണിതെന്ന് കരുതുന്നു.

നമ്മുടെ മുൻപിൽ ഇപ്പോൾ കുറച്ച് വസ്തുതകളുണ്ട്.

ആദ്യത്തെ ആൾ ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നത്: മെയ് 3, മരണം സംഭവിക്കുന്നത്: മെയ് 5

രണ്ടാമത്തെ ആളുടെ മരണം സംഭവിക്കുന്നത്: മെയ് 17
മൂന്നാമത്തെ അവരുടെ മരണം സംഭവിക്കുന്നത്: മെയ് 18

അസുഖ കാരണം നിപ്പാ വൈറസ് ആണ് എന്ന് സ്ഥിരീകരിക്കുന്നത്: മെയ് 20

തുടർന്നുള്ള 8 മരണങ്ങൾ: മെയ് 19 – 22

ബഹുഭൂരിപക്ഷം ലേഖനങ്ങളിലും കാണുന്ന ഇൻകുബേഷൻ പീരിയഡ്: നാലു മുതൽ പതിനെട്ട് ദിവസം വരെ (അതായത് വൈറസ് ശരീരത്തിൽ കയറി രോഗലക്ഷണങ്ങൾ ആരംഭിക്കാൻ എടുക്കുന്ന സമയം). ഇത് രണ്ടു മുതൽ 21 ദിവസം വരെ ആകാം എന്ന് ഡോക്ടർ അനസ് അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇതുവരെ മരണമടഞ്ഞ/നിപ്പ സ്ഥിരീകരിച്ച ഏതൊരാളും ആദ്യം മരിച്ച വ്യക്തിയുമായോ പിന്നീട് രോഗം സ്ഥിരീകരിച്ച വ്യക്തികളുമായോ നേരിട്ട് ഇടപഴകിയിട്ടുണ്ട്.

ആദ്യത്തെ ആളിന് രോഗം എങ്ങനെ ലഭിച്ചു എന്ന് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വവ്വാലീൽ നിന്ന് പകർന്നതാണോ എന്ന സംശയം ഇപ്പോഴുമുണ്ട്.

രോഗം ഉള്ള അവസ്ഥയിൽ മാത്രമേ രോഗം പകരുകയുള്ളൂ എന്നാണ് മനസ്സിലാവുന്നത്. അതായത് ഇൻകുബേഷൻ പീരിയഡിൽ ലോകം പകരില്ല എന്ന്. ശരീര സ്രവങ്ങളിലൂടെ മാത്രമേ അസുഖം പകരുകയുള്ളൂ. അതായത് അടുത്ത് ഇടപഴകിയാൽ മാത്രം. ചുമ യിലൂടെയും തുമ്മൽ ഇലൂടെയും ശരീരസ്രവങ്ങൾ മറ്റൊരാളുടെ ശരീരത്തിൽ എത്തിയാലും രോഗം പകരാൻ സാധ്യതയുണ്ട്.

ഇത്രയും വിഷയങ്ങളിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാട്ടണം.

ഇനിയെന്താണ് സംഭവിക്കാൻ സാധ്യത ?

കേരളത്തിൽ പ്രതിരോധ നടപടികൾ ആരംഭിക്കുന്നത് മെയ് 20ന്. അതിനു മുൻപ് രോഗം വന്നവരുമായി രോഗാവസ്ഥയിൽ ഇടപഴകിയ ആർക്കും അസുഖം ആരംഭിക്കാം. അങ്ങനെയെങ്കിൽ ആ കേസുകൾ ഇനിയും റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ട്.

അങ്ങനെയെങ്കിൽ ഇനി എന്താണ് ചെയ്യേണ്ടത് ?

നിലവിൽ രോഗം സ്ഥിരീകരിച്ചുവരുമായി ഇതുവരെ രോഗാവസ്ഥയിൽ അടുത്ത് ഇടപഴകിയ എല്ലാവരെയും നിരീക്ഷിക്കുക. അതിൽ ബന്ധുമിത്രാദികൾ ഉണ്ടാവാം, ആരോഗ്യപ്രവർത്തകർ ഉണ്ടാവാം, ചികിത്സിച്ച ഡോക്ടർ ഉണ്ടാവാം, ശുശ്രൂഷിച്ച നേഴ്സ് ഉണ്ടാവാം, വാർഡുകളിൽ അഡ്മിറ്റ് ആയിട്ടുണ്ടെങ്കിൽ അടുത്ത കട്ടിലിൽ കിടന്ന രോഗികൾ ഉണ്ടാവാം, ആ രോഗികളെ സന്ദർശിക്കാൻ വന്നവർ ഉണ്ടാവാം. നിലവിലെ ഒരു വലയത്തിൽ പരമാവധി 100-200 പേർ ഉണ്ടെന്ന് കരുതുക.

അവരിലൂടെ അല്ലാതെ അസുഖം ഇനി മറ്റൊരാളിൽ പകരില്ല. വളരെയധികം പ്രത്യേകതകൾ ഉള്ള ഒരു അസുഖമാണ് ഇത്. ഈ പ്രത്യേകതകൾ തന്നെ ഈ അസുഖം ഇല്ലാതാക്കാൻ നാം ഉപയോഗിക്കണം. ആദ്യത്തെ ആൾക്ക് അസുഖം ഉണ്ടായത് എങ്ങനെ എന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല എന്നുള്ളത് ഒരു പ്രശ്നമാണ്. എങ്കിലും മറ്റൊരു കേന്ദ്രബിന്ദു ആ വഴിയിൽ മറ്റൊരു സ്ഥലത്ത് ഉണ്ടാവാതിരിക്കാൻ വേണ്ട കരുതലുകൾ മുൻപ് പറഞ്ഞതുപോലെ തന്നെ സ്വീകരിക്കണം. ആ വിഷയം അല്ല ഈ പോസ്റ്റിൽ സംവദിക്കാൻ ഉദ്ദേശിക്കുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത് എങ്ങനെ തടയാം എന്നുള്ളതാണ് ഈ പോസ്റ്റിലെ ചർച്ചാവിഷയം.

അങ്ങനെയാകുമ്പോൾ നിലവിൽ നമ്മുടെ ലിസ്റ്റിലുള്ള ഈ ഗ്രൂപ്പിൽ ഉള്ളവരെ നിരീക്ഷിക്കുക. അവരിൽ നിന്നും മറ്റൊരു വിഭാഗത്തിലേക്ക് അസുഖം പകരാതിരിക്കാൻ ഉള്ള എല്ലാ നടപടികളും സ്വീകരിക്കുക. അവർ തൽക്കാലം ജോലിയിൽനിന്നും അവധിയിൽ പ്രവേശിക്കുക. അത്രയും പേർ പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റം ഉപയോഗിക്കാതിരിക്കുക. യാത്ര പൂർണമായും ഒഴിവാക്കുക. പനി മുതലായ എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ സൗകര്യമുള്ള ആശുപത്രികളിൽ ഉടനെ തന്നെ ചികിത്സ തേടുക.

സർക്കാർ ആശുപത്രികളിൽ ആണെങ്കിൽ ചികിത്സ ഒരു കെട്ടിടത്തിൽ പരിമിതപ്പെടുത്തുക. ആ കെട്ടിടത്തിൽ രണ്ട് തരത്തിലുള്ള സൗകര്യങ്ങൾ വേണം. അസുഖം സ്ഥിരീകരിച്ചവർക്ക് ഏറ്റവും മികച്ച ചികിത്സാസൗകര്യങ്ങൾ വേണം.

അതുപോലെതന്നെ പനി തുടങ്ങിയ രോഗലക്ഷണങ്ങളുമായി നിപ്പ വൈറസ് ബാധ സംശയിക്കുന്നവർക്ക് ഐസൊലേഷൻ നൽകി ചികിത്സ ലഭിക്കാനുള്ള സൗകര്യം. അവരുടെ രക്തസാമ്പിളുകൾ പരിശോധിക്കുകയും സംശയനിവാരണം വരുത്തുകയും വേണം.

ഈ രണ്ടു വിഭാഗങ്ങളിൽ ഉള്ളവർക്കും പത്രം, ടിവി തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാവണം. വളരെ പരിഭ്രാന്തരായ അവസ്ഥയിൽ ആവരുത്. അവരുമായി സംസാരിക്കാൻ വ്യക്തിഗതമായ സുരക്ഷാ മാർഗങ്ങൾ സ്വീകരിച്ച ആൾക്കാർ ഉണ്ടാവണം. മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ് എന്നറിയാമല്ലോ, ഒരു വ്യക്തിക്ക് സന്തോഷത്തോടെ ഇരിക്കാൻ ഉള്ള സാഹചര്യം ഉണ്ടാവണം.

ഈ അസുഖം നിപ്പാ വൈറസ് മൂലമാണ് എന്ന് സ്ഥിരീകരിക്കുന്നതിന് മുൻപ് അസുഖബാധിതരെ പ്രത്യേക സുരക്ഷകൾ ഒന്നുമില്ലാതെ ചികിത്സിച്ച ആരോഗ്യപ്രവർത്തകർ തീർച്ചയായും ജോലിയിൽ നിന്ന് മാറി നിൽക്കണം. അവരിൽ നിന്നും മറ്റൊരാൾക്ക് രോഗം പകർന്നു കൂടാ.

N 95 മാസ്ക് അടക്കമുള്ള സുരക്ഷാ മാർഗ്ഗങ്ങൾ ധരിച്ച് കൂടുതൽ സമയം തുടർച്ചയായി ജോലി ചെയ്യുക മനുഷ്യ സാധ്യമല്ല. നാലു മണിക്കൂറിൽ കൂടുതൽ അടുപ്പിച്ച ജോലി ചെയ്യുക എന്നുള്ളത് ദുഷ്കരമാകും എന്നാണ് അനുഭവസ്ഥർ പറയുന്നത്. അങ്ങനെയുള്ള സാഹചര്യത്തിൽ കൂടുതൽ ഹ്യൂമൻ റിസോഴ്സസ് തയ്യാറാക്കണം. ഡോക്ടർമാർ, നേഴ്സുമാർ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും.

ഒരു കേന്ദ്രബിന്ദുവിൽ ആരംഭിച്ച അസുഖത്തിന്റെ ചുറ്റും ഒരു വൃത്തം പൂർത്തിയായി എന്ന് കരുതാം. അപ്പോഴും നിലവിൽ അണുബാധ ലഭിച്ചവർ ഉണ്ടാകാൻ സാധ്യതയുണ്ട്. അത് കൂടുതൽ വ്യാസമുള്ള രണ്ടാമത്തെ വൃത്തമായി മാറാം. അതിനു വെളിയിൽ മറ്റൊരു വൃത്തം ഉണ്ടാകാതിരിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനം. ഈ വൃത്തത്തിനുള്ളിൽ ഉള്ളവർ മറ്റു ജില്ലകളിൽ പോയി മറ്റൊരു കേന്ദ്രബിന്ദുവായി മാറരുത്.

നാം സുരക്ഷാ മാർഗ്ഗങ്ങൾ/ പ്രതിരോധപ്രവർത്തനങ്ങൾ ആരംഭിച്ച ഇരുപതാം തീയതിക്ക് ശേഷം ഒരാൾക്കുപോലും പുതുതായി വൈറസ് പകർന്ന് ലഭിച്ചു കൂടാ.

അങ്ങനെ പടർന്നാൽ വൃത്തങ്ങൾ കൂടുതലാവുകയും നിയന്ത്രണ വിധേയമാക്കാതെ വരുന്ന അവസ്ഥയുണ്ടാവുകയും ചെയ്യും.

അതുപോലെതന്നെ ഒരുക്കേണ്ട സൗകര്യങ്ങൾ. ഇതുവരെ 10 പേർക്ക് മാത്രമേ സ്ഥിരീകരിച്ചു ഉള്ളൂ എങ്കിലും, ആയിരം പേർക്ക് അസുഖം ബാധിച്ചാൽ എങ്ങനെ ചികിത്സാസൗകര്യങ്ങൾ ഒരുക്കാം എന്നാണ് നാം ഇപ്പോൾ ചിന്തിക്കേണ്ടത്. ഏറ്റവും മികച്ച തയ്യാറെടുപ്പുകൾ ഉണ്ടെങ്കിൽ മാത്രമേ വളരെ അപ്രതീക്ഷിതമായ സാഹചര്യങ്ങളെ (അങ്ങനെ ഉണ്ടാവാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു) മറികടക്കാൻ നമുക്ക് സാധിക്കുകയുള്ളൂ. അതിനനുസരിച്ച് സുരക്ഷാമാർഗങ്ങൾ അടക്കം ശേഖരിച്ചു വയ്ക്കണം. ഇതൊന്നും ആവശ്യം വരാതിരിക്കട്ടെ എന്നാണ് ആഗ്രഹിക്കുന്നത്. പക്ഷേ വളരെ ദൗർഭാഗ്യകരമായി അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ആ സമയത്ത് കതിരിൽ വളം വച്ചിട്ട് കാര്യമില്ലല്ലോ.

ഗൗരവപൂർണമായ സാഹചര്യമാണ്. പക്ഷേ പരിഭ്രാന്തി സൃഷ്ടിച്ചിട്ടോ പടർത്തിയിട്ടോ പ്രയോജനമില്ല. ജാഗ്രതയോടെ കരുതലോടെ മുന്നോട്ട് പോവുകയാണ് വേണ്ടത്.

നിപ്പാ വൈറസ് മൂലമല്ലാത്തതടക്കമുള്ള പനിബാധിച്ച രോഗികൾ, ആരോഗ്യപ്രവർത്തകർ, ഡോക്ടർമാർ, നേഴ്സുമാർ ഇങ്ങനെ ഏവരും അടങ്ങിയ ആശുപത്രി അധികാരികൾ ഉൾപ്പെടെയുള്ളവർ സ്ടസിൽ ആവാൻ സാധ്യതയുണ്ട്. തുടർച്ചയായ മീറ്റിങ്ങുകളും വളരുന്ന ആശങ്കകളും അവരെ സ്ട്രെസിൽ ആഴ്ത്താൻ സാധ്യതയുമുണ്ട്. അവർക്ക് മാനസികമായും ജോലി പരമായും പിന്തുണ കൊടുക്കേണ്ടതുണ്ട്. ആവശ്യമെങ്കിൽ ഒരു സഹായഹസ്തം നീട്ടാൻ നാമോരോരുത്തരും തയ്യാറായിരിക്കണം.

രോഗികളുമായി സുരക്ഷാ മാർഗ്ഗങ്ങൾ ഇല്ലാതിരുന്ന സമയത്ത് ഇടപെട്ട ഡോക്ടർമാർ അടക്കമുള്ളവരെ മാറ്റിനിർത്തിയാൽ കൂടുതൽ “പാനിക്” ആവുകയല്ലേ എന്ന് ചിലർ ചോദിച്ചെന്നിരിക്കും. അത്തരം ചോദ്യങ്ങൾ ചോദിക്കാൻ ആർക്കും അവകാശമുണ്ട്. അവിടെ ചോദ്യങ്ങളെ ഭയപ്പെട്ടല്ല അധികാരികൾ തീരുമാനമെടുക്കേണ്ടത്. അസുഖ വ്യാപനം തടയാൻ വേണ്ടിയുള്ള കൃത്യമായ ശാസ്ത്രീയമായ സമീപനമാണ് ഉണ്ടാവേണ്ടത്. അസുഖം കൂടുതൽ പേരിലേക്ക് പടർന്ന് പിടിച്ചാൽ ഈ “പാനിക്” വാദം ഉയർത്തുന്നവർ അന്നും പല ചോദ്യങ്ങളും ചോദിക്കും എന്നോർക്കുക. ഉത്തരവാദിത്തമുള്ള ഒരു വ്യക്തി എന്ന നിലയിൽ ഗുരുതരമായ ഈ അസുഖം വ്യാപിക്കുന്നത് തടയുന്നതിനാണ് നിങ്ങൾ ഊന്നൽ കൊടുക്കേണ്ടത് എന്ന് ഓർമിപ്പിക്കുന്നു.

അതുപോലെതന്നെ രോഗിയുമായി നേരിട്ട് ഇടപഴകാത്തവർ ജോലിയിൽനിന്ന് ആശങ്കകൾ കൊണ്ട് വിട്ടുനിൽക്കാനും പാടില്ല. കാരണം അങ്ങനെ വിട്ടുനിന്നാൽ ജോലിചെയ്യാൻ ആൾക്കാരുടെ കുറവുണ്ടാകും.

ഇങ്ങനെയൊരു സാഹചര്യത്തിൽ ജൂൺ ഒന്നാം തീയതി മുതൽ സ്കൂളുകൾ ആരംഭിക്കുന്നത് അത്ര ഗുണകരമല്ല എന്നാണ് അഭിപ്രായം. അതിനെകുറിച്ച് ചിന്തിക്കാൻ തയ്യാറാകണം.

അനാവശ്യമായ കാര്യങ്ങൾ ചെയ്ത് ധീരത തെളിയിക്കാൻ ശ്രമിച്ചാൽ, ഗപ്പ് ഒന്നും കിട്ടുകയില്ല എന്ന് ഓർമ്മിക്കണം.

അധികാരികളോടും ഒന്നേ പറയാനുള്ളൂ. മറ്റുള്ളവർ എന്ത് ചിന്തിക്കും എന്നല്ല നിങ്ങൾ കരുതേണ്ടത്. അസുഖം പകരാനുള്ള സാധ്യതകൾ പൂർണ്ണമായും അടയ്ക്കുവാനാണ് നിങ്ങൾ ശ്രമിക്കേണ്ടത്.

ഒരു കാര്യം കൂടി പറയാനുണ്ട്. സംശയം മൂലം ആശുപത്രിയിൽ അഡ്മിറ്റ് ആകുന്ന രോഗികൾക്ക് നിപ്പാ വൈറസ് സ്ഥിരീകരിച്ചാൽ, ആ വിവരം പുറത്തറിയിക്കാൻ ഒരുനിമിഷംപോലും വൈകരുത്. കാരണം പനി മൂലം ആശുപത്രിയിൽ വരുന്നതു വരെയുള്ള കോൺടാക്റ്റുകൾ ട്രെയ്സ് ചെയ്യേണ്ടതുണ്ട്. മന്ത്രിമാരും നേതാക്കളും വരുന്നത് കാത്ത് ഉദ്ഘാടനങ്ങൾക്കായി പാലങ്ങൾ പണിതീർന്ന് കിടക്കുന്നതു പോലെയുള്ള അവസ്ഥയല്ലിത്. ജനങ്ങൾ “പാനിക്” ആകുമെന്ന് കരുതി സത്യം മറച്ചുവെച്ചാൽ സാഹചര്യം പിടിച്ചാൽ കിട്ടാത്തത്ര വളരും.

ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു. ഗൗരവതരമായ സാഹചര്യമാണ്. പക്ഷേ പരിഭ്രാന്തരാവുകയല്ല വേണ്ടത്. ജാഗ്രതയോടെ, കരുതലോടെ മുൻപോട്ട് പോകണം. പോയേ പറ്റൂ…

Comments
Print Friendly, PDF & Email

You may also like