വിളറിയ ഒരു ചന്ദ്രക്കല
രാവിന്റെ സൂർ ബഹാറിൽ
മീട്ടുകയാണ് ദ്രുപദ് അംഗം
ആകാശത്തപ്പോൾ
സ്വരങ്ങളുടെ നക്ഷത്ര വസന്തം
നിശയിൽ വിടരുന്ന
പൂക്കളിലെ നറുമണമായ്.
അത് നിറയുന്നു
മിന്നാമിനുങ്ങുകളുടെ
വെളിച്ചത്തുള്ളികളിൽ
വീണു ചിതറുന്നു
നിലാവിൽ കൈകോർത്ത്
നടക്കുന്ന പ്രണയികൾക്ക്
കേൾക്കാനാവുന്നൂ ആ സംഗീതധാര
ഇരുളിനെ ധ്യാനിച്ച് പോകുന്ന
ഏകാകിയായ പാന്ഥനതിന്റെ
പൊരുളറിയാവുന്നു
പുലർമഞ്ഞു തുടച്ച്
രവിയെത്തുമ്പോൾ
മാഞ്ഞു പോകയായ്
രാവിൻ നിറച്ചാർത്തുകൾ
പ്രപഞ്ചമുണരുമ്പോൾ
കേൾവിയിൽ നിന്നകന്നു പോകുന്നു
ചില രാഗങ്ങൾ
രാവിൻറെ സങ്കീർത്തനം.
Comments