പൂമുഖം LITERATURE ജീവിതരതിയുടെ പ്രതികാരകേളികൾ

നൊറോണയുടെ കഥകളിലെ പ്രാകൃതവും മൃഗീയവും അസംസ്കൃതവുമായ ദൈനംദിനജീവിതത്തിന്റെ പൊരുളുകളെപറ്റി: ജീവിതരതിയുടെ പ്രതികാരകേളികൾ

്രകൃതിവിരുദ്ധലൈംഗികതയ്ക്ക് നിരന്തരം പലർക്കും വഴങ്ങിക്കൊടുത്തുകൊണ്ട് തന്റെ ഇരട്ടസഹോദരന്റെ കൊലപാതകിയോട് പ്രതികാരം ചെയ്യുന്ന ഒരു പത്താംക്ലാസ്സുകാരന്റെ ചങ്കുറപ്പിന്റെ കഥയായി ‘പെണ്ണാച്ചി“യെ( മലയാളം വാരിക) വായിക്കാം. പക്ഷേ അത് ഒരു പ്രാഥമികമായ വായനമാത്രമേ ആവുകയുള്ളൂ. ഫ്രാൻസിസ് നൊറോണയുടെ ഇനിനുമുൻപ് വായിച്ച, കടവരാൽ, ഇരുൾരതി തൊട്ടപ്പൻ, എന്നിങ്ങനെയുള്ള കഥകൾ കൂടി ഓർമ്മയിൽ വരുമ്പോൾ ആ കഥകളുടെ ഭൂമികയും ഉള്ളറകളും അതിലെ മനുഷ്യരുടെ ജീവിതചിത്രവും വ്യക്തമാവും എന്ന് തോന്നുന്നു.

 “തിന്നുക കുടിക്കുക അഹ്ലാദിക്കുക.“ഇത് മനുഷ്യന്റെ അടിസ്ഥാനപരമായ ജീവിതചോദനകളാണ്. അത് എങ്ങനെയൊക്കെ നിറവേറ്റുന്നു ഏതറ്റംവരെ പോകുന്നുവെന്നതാണ് മനുഷ്യന്റെ സംസ്കാരത്തെ നിർണ്ണയിക്കുന്ന ഘടകങ്ങൾ. അതാകട്ടെ പലപ്പോഴും നാം ജീവിക്കുന്ന തട്ടുകൾ അനുസരിച്ച് വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യും. ഫ്രാൻസിസ് നൊറോണ കഥകളുടെ ഭൂമികയായി തെരഞ്ഞെടുക്കുന്നത് തീരെ അടിത്തട്ടിലെ കറുത്ത ഇടങ്ങളും(ഒട്ടും സംസ്കരിച്ച് പെർഫ്യൂം പൂശി കബളിപ്പിക്കാത്ത ഇടങ്ങൾ) അവിടെ തോന്നുന്ന രീതിയിൽ കൂട്ടംചേർന്നും കൂട്ടംതെറ്റിയും ജീവിക്കുന്ന പ്രാകൃതം എന്ന് നാം വിളിക്കുന്ന, രക്തത്തിന്റെയും മാംസത്തിന്റെയും മുറവിളിക്ക് പിന്നാലെ പായുന്ന, ആണിന്റെയും പെണ്ണിന്റെയും കുഞ്ഞുങ്ങളുടെയും കഥകൾ ആണ്, മണ്ണും വിണ്ണും ജന്തുജാലങ്ങളും എല്ലാം ഇടകലർന്ന ഒരു തുടിക്കുന്ന ജീവിതം.പക്ഷേ, അവിടെ നാം മൃദുലം എന്നുവിളിക്കുന്ന ഒരു ജീവിതസന്ദർഭത്തിനോ വികാരങ്ങൾക്കോ പ്രസക്തിയില്ലാത്തവിധമാണ് ആഖ്യാനം വരുന്നത്.
 തൊൽക്കാപ്പിയത്തിൽ കാണുന്ന തിണസങ്കല്പത്തിൽ സാഹിത്യത്തിൽ പ്രതിപാദിക്കുന്ന ജീവിതത്തിന് അഥവാ പൊരുളിന് മൂന്നുഘടകങ്ങൾ ഉണ്ട്. മുതൽ( സ്ഥലകാലങ്ങൾ) ഉരി( വിഷയം) കരു( കഥാപാത്രങ്ങൾ) ഇതിൽ നെയ്തൽ തിണ വെള്ളത്തോട്ചേർന്നുള്ള( ചതുപ്പ്) സ്ഥലങ്ങളിൽ ജീവിക്കുന്ന മനുഷ്യരുടെ ജീവിതകഥ ആഖ്യാനം ചെയ്യുന്നവയാണ്. അപരാഹ്നം ആ എഴുത്തിലെ സമയവും ഉത്കണ്ഠാകുലമായ കാത്തിരിപ്പ് അതിന്റെ പശ്ചാത്തലവുമാണ്. ഒരു കൌതുകത്തിനുവേണ്ടിയെങ്കിലും നൊറോണയുടെ കഥകളെ അത്തരത്തിൽ വായിച്ചെടുക്കാവുന്നതേയുള്ളൂ.
francis-norohna1.gif.image.470.246
  ആലപ്പുഴ, കൊച്ചി പ്രദേശങ്ങളിൽ അടിത്തട്ടിൽ(ചതുപ്പുകളിൽ) ജീവിക്കുന്ന തീരദേശകൃസ്ത്യാനികളുടെ ജീവിതമാണ് നൊറോണയുടെ കാഴ്ചകളിലും എഴുത്തിലും വീണ്ടും വീണ്ടും തെളിയുന്നത്. ഒരുതരം ലുത്തിനിയകൾ. അധമമായതുകൊണ്ട് സാഹിത്യത്തിലേക്ക് വളരെയടുത്തുവരെ കടന്നുവരാത്ത മനുഷ്യരുടെ “പ്രാകൃതവും മൃഗീയവും അസംസ്കൃതവുമായ“ ദൈനംദിനജീവിതത്തിന്റെ പൊരുളുകളാണ് ഈ കഥകൾ. നമ്മെപ്പോലെ എല്ലാറ്റിനെയും പരുവപ്പെടുത്തി ഉപയോഗിക്കാത്ത മനുഷ്യർ പാർക്കുന്ന ഇടങ്ങൾ. തീരെ വേവാൻപോലും കാത്തിരിക്കാതെ കിട്ടുന്നപാടെ എല്ലാറ്റിനെയും കാമിച്ചുഭോഗിക്കുന്ന, ത്യാഗികളുടെ ദാർശനികത ഒട്ടുമില്ലാത്ത ഭോഗികളുടെ സഞ്ചാരപഥങ്ങളാണ് നൊറോണയുടെ കഥകൾ. വെള്ളത്തോട് ചേർന്ന് ചെളിക്കുണ്ടിൽ( സ്ഥലവും അവസ്ഥയും) ജീവിക്കുന്നവരുടെ ഭാഷയും പ്രാരാബ്ദവും പെരുമാറ്റവും രതിയും പ്രണയവും പ്രതികാരവും ദുരിതവും നൈമിഷികമായ സന്തോഷങ്ങളും സമർപ്പണവും ആത്മാർത്ഥതയും അടുപ്പവും വിശ്വാസവും കപടവിശ്വാസങ്ങളെ ചോദ്യംചെയ്ത റിബലാവുന്ന എതിർപ്പിന്റെ കരുത്തുമെല്ലാം ചേർന്നതാണ് പെണ്ണാച്ചിയും ഇരുൾരതിയും തൊട്ടപ്പനും കടവരാലുമെല്ലാം.
     പെണ്ണാച്ചിനോക്കുക. ചക്കരയെന്ന പെണ്ണാച്ചിയെ കുനിച്ചുനിർത്തിയും കമഴ്ത്തിയും മലർത്തിയും കിടത്തി ഉപയോഗിക്കുന്നത് അറപ്പാൻ ജോർജ്ജ് മാത്രമല്ല, സ്കൂളിലെ ഹെഡ്മാഷും പള്ളിവികാരിയുംവരെയുണ്ട്. നാം ഇതുവരെ എഴുതാൻ മടിച്ച വായിക്കാൻ പോലും മടിക്കുന്ന ജീവിതത്തിന്റെ ഇരുണ്ട വശങ്ങൾ നൊറോണ എഴുതുതുമ്പോൾ നമ്മുടെ നെറ്റികൾ ചുളിഞ്ഞുപോകാം.  നമ്മുടെ തന്നെ ഉള്ളിലെ ചീഞ്ഞമണങ്ങളും പെയിന്റടിച്ച ശരീരത്തിനുള്ളിലെ കെട്ട കഴപ്പുകളും തരംകിട്ടിയാൽ അത് അഴിച്ചുവിടുന്ന സൂത്രപ്പണികളും മിക്ക കഥകളിലും ഉണ്ട്. പുതുതലമുറയിലെ മിക്ക എഴുത്തുകാരുടെ രചനകളിലും നാം ഇതുവരെ കാണാത്ത അനുഭവമേഖലകളിലേക്ക് സ്പോട്ട്ലൈറ്റ് പായിക്കാനുള്ള ധീരശ്രമങ്ങൾ ഉണ്ട്. നൊറോണയാകട്ടെ നെയ്തൽതിണയുടെ ഇരുണ്ടതീരങ്ങളിലേക്കാണ് വെളിച്ചമ്പായിക്കുന്നത്. ഒരു ലൈറ്റ്ഹൌസിൽനിന്നുള്ള കാഴ്ചകൾ( തീരത്തുനിന്നും മുകളിലേക്കുള്ള കാഴ്ചകളും മുകളിൽനിന്ന് അടിത്തട്ടിലേക്കുള്ള കാഴ്ചകളും കഥകളിൽ ഉണ്ട്.( ഇരുൾ രതിയിലെ മരമാടവും കടവരാലിലെ ടെറസ്സിൽ നിന്നുള്ള കാഴ്ചയും പെണ്ണാച്ചിയെലെ കാഴ്ചകളും നോക്കുക)
 പശുവിനെയും പെണ്ണിനെയും പൈതലിനെയും ഒരുപോലെ മാറിമാറി തുടർച്ചയായി ഉപയോഗിക്കുന്ന ജോർജ്ജിനെപ്പോലെയുള്ള മനുഷ്യരുടെ കാഴ്ചകൾ, മനുഷ്യനോട് ചേർന്ന് ജീവിക്കുന്ന മൃഗങ്ങളുടെ പ്രാണനെടുക്കുന്നതിന്റെ ഭീകരകാഴ്ചകൾ. സ്കൂൾകുട്ടിയെ പിന്നിൽ പൂശിയിട്ട് ചേറിൽ ചവുട്ടിതാഴ്ത്തുന്നതിന്റെ അറപ്പുകൾ, അങ്ങനെയെത്രയെത്ര ഉദാഹരണങ്ങൾ. ഇരുണ്ടതും ഭയാനകവുമായ അപരിചിതദേശങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയിട്ട് ഒറ്റയ്ക്ക് കാഴ്ചകൾ കാണാൻ വിടുന്ന അനുഭവമാണ് നൊറോണയുടെ കഥകൾ നമുക്ക് സമ്മാനിക്കുന്നത്.
 പട്ടിണി, ദുരിതം, രോഗം, മരണം, എന്നിവയാലെല്ലാം ആവലാതിപ്പെടുമ്പോഴും ജീവിതം നൽകുന്ന സർവ്വരുചികളിലേക്കും ഭയമില്ലാതെ എടുത്തുചാടുന്ന, അതിനുവേണ്ടി എന്തു സാഹസികതകൾ ചെയ്യാനും മടിയില്ലാത്ത “അഴുക്കുപുരണ്ട” ജീവിതങ്ങളാണ് നൊറോണ പകർത്തുന്നത്.
രതി എന്നത് ഒരു ആചാരമല്ല. ഭക്ഷണം പോലെ അവർ ആവർത്തിക്കുന്ന ഒരു ജൈവികാവശ്യമാണ്. ഒരുപക്ഷേ എല്ലാ കഥകളുടെ കേന്ദ്രസ്ഥാനത്ത് വരികയും അതിലെ സംഭവങ്ങളെ ഉദ്വേഗജനകമാക്കുകയും മനുഷ്യർ തമ്മിലുള്ള ഇടപാടുകളിൽ അസാധാരണമായ കയറ്റിറക്കങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നത് രതിയാണ്. നൊറോണയുടെ കഥകളിലെ രതി ഒട്ടും മസൃണമല്ല.
 ആ രതിയിലെ മാംസങ്ങൾ ഒട്ടും രാഗനിബദ്ധമല്ല( ബി മുരളിയോട് കടപ്പാട്). പ്രണയം എന്ന കാല്പനികത ഒട്ടുമില്ല.( അത് ഒരുതരം ഹിപ്പോക്രസിയാണെന്ന തോന്നലാവാം. രതി എന്ന വീട്ടിലേക്ക് കടക്കാനുള്ള താക്കോലാണ് പ്രണയം എന്ന് ശ്രീകുമാർ കരിയാട് എഴുതിയത് ഓർക്കുന്നു.) അത് മൃഗങ്ങളുടെ രതിയോളം പുരാതനവും ഒരേപോലെ ആവർത്തിക്കപ്പെടുന്നതും പെണ്ണിണയോട് ഒട്ടും കരുണകാണിക്കാത്തതുമാണ്. കടവരാലിൽ ചിമിരിയെ പ്രകാശൻ ഉപയോഗിക്കുന്നതും റിസോർട്ടുടമ കുഞ്ഞുപെൺകുട്ടിയെ നിലവിളികളോടെ ഭോഗിക്കുന്നതും ഇരുൾ രതിയിൽ നായകൻ ഭാര്യയെ ഭോഗിക്കുന്നതും പെണ്ണാച്ചിയിൽ ജോർജ്ജ് ചക്കരെയേയും പശുവിനെയും കാമപൂർത്തിക്കുപയോഗിക്കുന്നതുമെല്ലാം ശരീരത്തിന്റെ മാത്രം കേളികളാണ്. അവിടെ പെണ്ണിന്റെ മൃദുലത ഒരു വിഷയമേയല്ല. അതിനാലാണ് ഇരുണ്ടയിടങ്ങളിൽ തന്റെ ശരീരത്തിലേക്ക് വലിഞ്ഞുകയറുന്ന പുരുഷനെ പെണ്ണ് തെറിയഭിഷേകം ചെയ്യുന്നത്. കടവരാലിൽ ചിമിരി തന്നെ പിന്നിൽനിന്നും വെപ്രാളത്തിൽ പണിയുന്ന പ്രകാശനോട്, ഈ കടവരാലിനെ പച്ചയ്ക്ക് ചതയ്ക്കട്ടെ എന്നുചോദിക്കുന്നത്. ഇരുൾ രതിയിൽ കണ്ണുള്ള ഭർത്താവിനു വാറ്റുചാരായത്തിൽ വിഷം കലർത്തിക്കൊടുത്തിട്ട് കണ്ണില്ലാത്തവന്റെ രതിയെ പുൽകുന്ന പെണ്ണിനെ എഴുതുന്നത് മനുഷ്യന്റെ തൊലിപ്പുറത്തെ കാപട്യങ്ങൾക്കപ്പുറത്തെ ഇരുണ്ട ഇടങ്ങളെ വരയ്ക്കാനാണ്. ഫ്രോയ്ഡ് പറഞ്ഞ മനുഷ്യമനസ്സിന്റെയും പ്രാകൃതകാമനകളുടെയും ഇരുണ്ട ഇടങ്ങളുടെ പ്രത്യക്ഷവൽക്കരണം തന്നെയാണീ കഥകൾ. അതുകൊണ്ട് പെണ്ണാച്ചിയിലെ ജോർജ്ജ് പശുവിനെയും പെണ്ണിനെയും ആൺകുട്ടിയെയും ഭോഗിക്കുമ്പോൾ വ്യത്യാസമില്ല, ഭോഗിച്ചിട്ട് ഇണയെക്കൊന്നുതിന്നുന്ന പെൺചിലന്തിപോലെ പ്രാകൃതനായ മനുഷ്യൻ.
 പക്ഷേ പെണ്ണാച്ചി, ജോർജ്ജിനെ വെറുതെവിടുന്നത് അയാളിലെ പ്രാകൃതസത്ത സത്യസന്ധവും പള്ളിവികാരിയിലെ സംസ്കൃതചിത്തതയും ദൈവഭയവും ജോർജ്ജിലെ വന്യവികാരങ്ങളെക്കാൾ ക്രിമിനൽ രുചിയുള്ളതുമാണു എന്നതുകൊണ്ടാണ്. ഏതിനെയാണ് നാം വച്ചുപൊറുപ്പിക്കേണ്ടതെന്ന് ഒരു ചോദ്യം ഇവിടെയുണ്ട്.
 പ്രതികാരം കഥകളിലെല്ലാം അടിസ്ഥാനഘടകമായി വരുന്നുണ്ട്. അത് രതിയുമായി ബന്ധപ്പെട്ടുകിടക്കുന്നതാണുതാനും. സമൂഹത്തിലെ എലൈറ്റ് ക്ലാസ്സിന്റെ രഹസ്യജീവിതവും അത്തരം ജീവിതംജീവിക്കാൻ ഒട്ടേറെ കാപട്യങ്ങൾ വച്ചുപുലർത്തുകയും ചെയ്യുന്നവരല്ല ഈ കഥാപാത്രങ്ങളാരും. തങ്ങളുടെ ജീവിതം തങ്ങൾതന്നെ ജീവിക്കുന്നു. നാം ചെയ്യാൻ “ അറച്ചുനിൽക്കുന്ന” കാര്യങ്ങൾ ഒട്ടും മറയില്ലാതെ ചെയ്യുന്നു. വാറ്റുചാരായംകൊണ്ട് “ചവിരിക്കുന്ന“ കുഞ്ഞാടിനെ( തൊട്ടപ്പൻ) നാം കണ്ടതാണല്ലോ. പെണ്ണാച്ചിയിലുമുണ്ട് അത്തരം ദൃശ്യങ്ങൾ. ഒരു മറയുമില്ലാതെ കുളിക്കടവിലും ഇടവഴികളിലും മാടിനെവെട്ടുന്ന ചോരത്തറയിലും ആൺരതിയിൽ ഏർപ്പെടുന്നത് നാം കാണുന്നുണ്ട്. നാം നെറ്റിചുളിച്ചുപോകുന്നത്. ഇതൊക്കെ നാം ചീത്തയാണെന്ന് കരുതി ഒഴിവാക്കിയ ജീവിതമാണെന്ന് തെറ്റിദ്ധാരണമൂലമാണ്. ഉള്ളിൽ നാം നിത്യവും ഏകാംഗരൂപത്തിൽ അരങ്ങേറുന്ന രതി ഒരുപക്ഷേ ഇതിനെക്കാൾ പ്രാകൃതമാവാം. അതിന്റെ ലജ്ജകൾ നാം ആക്ഷേപരൂപത്തിൽ പുറത്തുവിടും. സ്ത്രീ ശരീരത്തോടുള്ള കാമനകൾ എല്ലാക്കാലത്തിലും മനുഷ്യനെ തമ്മിലടിപ്പിക്കുകയും കൊലക്കളത്തിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട് എന്ന സാമാന്യവൽക്കരണം ഇവിടെ നടത്താം. തൊട്ടപ്പനിൽ കുഞ്ഞാട് രതിയിലേക്ക് ഒരുവനെ ക്ഷണിക്കുന്നത് തൊട്ടപ്പനെ കൊന്നതിലേക്കുള്ള പ്രതികാരത്തിനുവേണ്ടിയാണ്. പെണ്ണാച്ചിയിൽ ചക്കര വഴങ്ങുന്നത് സഹോദരനെകൊന്നവന്റെ ആസനത്തിലും ആണത്തത്തിലും കത്തിവയ്ക്കാനാണ്. ഇരുൾ രതിയിൽ അന്ധൻ പെണ്ണിനെ വിവരിക്കുന്നത്( ഇ സന്തോഷ് കുമാറിന്റെ മൂന്ന് അന്ധന്മാർ ആനയെ വിവരിക്കുന്ന എന്ന കഥ കേന്ദ്രത്തിൽ) കേൾക്കാൻ കൊതിച്ച് സ്വന്തം ഭാര്യയുടെ ശരീരവിവരണം കേൾക്കേണ്ടിവരുന്നവന്റെ പ്രതികാരബുദ്ധിയുണ്ടെകിലും അവിടെ പെണ്ണ് അവനെ തട്ടി അന്ധനെ തെരഞ്ഞെടുക്കുന്ന പ്രതികാരവുമുണ്ട്. കടവരാലിലും കിട്ടാതെ പോകുന്ന രതിയുടെ പ്രതികാരമനോഭാവമുണ്ട്. നമുക്ക് ലഭിക്കാതെ പോകുന്ന ജീവിതാനുഭവങ്ങളോടുള്ള കാമവും അതുകൊണ്ടെത്തിക്കുന്ന സ്ഥലങ്ങളും ഒക്കെ കാണുന്നു.
  മനുഷ്യർ തമ്മിൽ ഇടപെടുന്നത് ശരീരകാമനകളുടെ അടിസ്ഥാനത്തിലാകുമ്പോൾ, അതിൽ പെണ്ണിന്റ്റെ ശരീരം ഒരു ബാർഗയിനിംഗ് പ്രോപ്പർട്ടിയാകുമ്പോൾ പ്രണയമോ പ്രത്യയശാസ്ത്രമോ പാരസ്പര്യമോ അല്ല അതിപുരാതനമായ പ്രതികാരബുദ്ധിയാണ് എന്നുവരുന്നു. ബൈബിളിലെ കായേനിന്റെയും ഹാബേലിന്റെയും ഇടപാടുകളുടെ ആവർത്തനം തന്നെ. “അവൻ ശരീരത്തിൽ സഹിച്ചു“ മറ്റു പലതിനോടുമുള്ള കണക്കുതീർക്കുന്ന ഇടങ്ങളാണിവിടെ കാണുന്നത്.
 നമ്മുടെ സദാചാരസങ്കല്പങ്ങളും കല്പനകളും ഉന്നതകുലജാതമായ പെരുമാറ്റവും അണുവിട തെറ്റാത്ത വിശ്വാസങ്ങളും കാറ്റിൽ പറന്നുപോകുന്ന കഥകൾ ആണിത്. തൊട്ടപ്പനിലും പെണ്ണാച്ചിയിലും ഇരുൾ രതിയിലുമെല്ലാം പള്ളിമതത്തിന്റെ നടപ്പുശീലങ്ങളെ തൊട്ടുവണങ്ങാതെ താന്തോന്നികളുടെ വഴികളിലൂടെ ജീവിക്കുന്ന മനുഷ്യരെയാണ് കാട്ടിത്തരുന്നത്. മാത്രമല്ല വിശ്വാസികളുടെ പരവതാനി വിരിച്ചവഴികളിൽനിന്ന് മാറി “ചെളിപുരണ്ടതും കരിപുരണ്ടതുമായ” ജീവിതമെന്നും മനസ്സുമെന്നും നമുക്ക് ശാസനകൾ ഉദ്ധരിച്ച് എളുപ്പത്തിൽ നിർവചിക്കാവുന്ന, ജീവിതം ആവിഷ്കരിക്കുന്നതിലെ രാഷ്ട്രീയദർശനവും ജീവിതദർശനവും ആലോചിക്കാവുന്നതാണ്. എലൈറ്റ്, ബാർബേറിയൻ എന്നിങ്ങനെ വകതിരിച്ചുനിർത്തിയിരിക്കുന്ന രണ്ടുതരം മനുഷ്യരുടെ ജീവിതം എങ്ങനെയാണ് കൂടിച്ചേർന്നും തെറ്റിപ്പിരിഞ്ഞും നിൽക്കുന്നതെന്ന് വ്യക്തമാക്കുന്ന ചില സന്ദർഭങ്ങളും ഉണ്ട്.
 കഥകളിൽ പലതിലും ചില എക്സ്റ്റൻഷനുകൾ കടന്നുവരുന്നുണ്ട്. ഭ്രമാത്മകമോ മായികമോ ആയ ചില കടന്നുവരവുകൾ കഥപറച്ചിലിന്റെ പൂർത്തീകരണത്തിനുപയോഗിക്കുന്ന രീതി. തൊട്ടപ്പനിൽ അലക്കുകല്ലിലേക്ക് വരുന്ന ക്രിസ്തുരൂപവും, പെണ്ണാച്ചിയിൽ മരിച്ചവന്റെ ആത്മാവ് മരിക്കാത്തവനോട് കഥ പറയുന്ന രീതിയും ഒക്കെ കാണാം. പെണ്ണാച്ചിയിൽ കഥ കഴിഞ്ഞിട്ട് ഗുണപാഠപ്രകരണം പോലെ വീണ്ടുമൊരു കൂട്ടിചേർപ്പ് ഉണ്ട്. ഭാഷയും മനുഷ്യരും അവരുടെ സ്ഥലകാലങ്ങളും ആർത്തികളും നിരാശകളും വൈരാഗ്യങ്ങളും ഒക്കെച്ചേർന്ന ജൈവികജീവിതമാണ് നമുക്ക് വായിക്കാൻ കഴിയുന്നത്.
 എങ്കിലും കഥകൾ ഒന്നിച്ചുവായിക്കുമ്പോൾ ഒരേതരം അന്തരീക്ഷവും ഒരേഭാവമുള്ള മനുഷ്യരും ഒരേ വയലൻസും ആവർത്തിക്കുണ്ടൊ എന്നു സംശയം തോന്നാം. എഴുത്തിൽ എഴുത്തുകാരന്റെ ജീവിതപരിസരവും അവിടെനിന്നു കണ്ടെടുക്കുന്ന മനുഷ്യരും കടന്നുവരുമ്പോൾ ഉണ്ടാവുന്ന മന:പൂർവ്വമല്ലാത്ത ആവർത്തനമാണത്. ഒട്ടും മറയില്ലാതെ, ഒന്നും ഒളിച്ചുവയ്ക്കാതെ പറയുന്ന കഥയിലേക്ക് മനുഷ്യർ വന്നുനിരക്കുന്നു എന്നത് ചെറിയ കാര്യമല്ല. നൊറോണ തീർച്ചയായും അതിനെ മറികടക്കാം. നെയ്തലാമ്പൽ വിരിഞ്ഞുനിൽക്കുന്ന ( ഇരുൾ രതി) നെയ്തൽ തിണകളിലെ ഇരുണ്ട അപരാഹ്നങ്ങളിൽ പെരുമാറുന്ന മനുഷ്യർ, ആത്യന്തികമായി നമ്മുടെ മനസ്സിന്റെ ചതുപ്പുനിലങ്ങളിൽ ആരുമറിയാതെ പുളയ്ക്കുന്ന ഇരുണ്ടവികാരങ്ങളാനെന്ന് പതിയെ തിരിച്ചറിയാൻ പ്രയാസമില്ല.

Comments
Print Friendly, PDF & Email

പരിഭാഷയും എഡിറ്റ് ചെയ്തതും ഉൾപ്പടെ 7 പുസ്തകങ്ങൾ
"ആൽമരത്തിൻ്റെ ബോൺസായ് ബുദ്ധനോട്" ആദ്യ കവിതാ പുസ്തകം, പാലക്കാട് കുമരനെല്ലൂർ ഹയർ സെക്കൻ്ററി സ്കൂളിൽ മലയാളം അധ്യാപകൻ.

You may also like