പൂമുഖം LITERATUREലേഖനം വീണ്ടും സ്‌കൂൾ ബെൽ മുഴങ്ങുമ്പോൾ

വീണ്ടും സ്‌കൂൾ ബെൽ മുഴങ്ങുമ്പോൾ

ചെറിയ കുട്ടികളെ കൈകാര്യം ചെയ്യുമ്പോൾ പലപ്പോഴും കേൾക്കേണ്ടി വരുന്ന പരാതിയാണ് അവർ ഏത് സമയവും മൊബൈൽ ഫോണിൽ ഗെയിം കളിയാണ് എന്നത് . അതിന് ഒരു പ്രതിവിധി എന്ന നിലയിലും ഓൺ ലൈൻ ക്ലാസുകളിലെ മടുപ്പ് ഒഴിവാക്കുന്നതിനും വേണ്ടി കണ്ടെത്തിയ പല മാർഗങ്ങളിലൊന്ന് കുട്ടികളെ പ്രകൃതിയുമായി ഇണക്കുക എന്നതാണ്.
അവരെ ഒരു സ്ക്രീൻ ഫ്രീ ഡയറ്റിലേക്ക് (screen free diet)എത്തിക്കുക; അഥവാ അവരെ ഗാഡ്ജറ്റുകളിൽ നിന്ന് മറു ഉപജീവനത്തിലേക്കു നയിക്കുക അതിന് പ്രകൃതിയിലേക്ക് മടങ്ങുന്ന (back to nature ) രീതികൾ നന്നായി പ്രയോജനപ്പെടുത്താം.പ്രൈമറി കുട്ടികളെ സംബന്ധിച്ചേടത്തോളം പക്ഷിമൃഗാദികളോട് താല്പര്യമുള്ള പ്രായമായത് കൊണ്ട് ഓർനത്തോളജിയും (പക്ഷി നിരീക്ഷണം ) എത്തോളജിയും( മൃഗങ്ങളുടെ പെരുമാറ്റരീതികളെ കുറിച്ചുള്ള പഠനം ) മികച്ച ടൂളുകൾ (tools ) ആണ് .

കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുന്നതിനുള്ള ആദ്യത്തെ വഴി പക്ഷികളെ ക്കുറിച്ച് കുട്ടികളിൽ താല്പര്യമുണർത്തുക എന്നതാണ്.ക്രമേണ മൊത്തം ജീവജാലങ്ങളിലേക്കുമുള്ള ഒരു കൺ തുറക്കലായിത്തീരും അത്.
അതു വഴി കുഞ്ഞുങ്ങളുടെ നിരീക്ഷണ ബോധം വിപുലമാവുകയും അവരുടെ ഏകാഗ്രത വർദ്ധിക്കുകയും ചെയ്യും.
കുട്ടികളെ പക്ഷി നിരീക്ഷണത്തിന് സജ്ജമാക്കുമ്പോൾ ആദ്യം കരുതേണ്ട ചില സംഗതികളുണ്ട്.

  • ഒരു നോട്ടുപുസ്തകം
  • ചെറിയ ഒരു ബൈനോക്കുലർ
  • ഒരു ബേഡ് ഫീഡർ.
    പക്ഷിയെ നിരീക്ഷിക്കുമ്പോൾ കണ്ടെത്തുന്ന കാര്യങ്ങൾ അന്നന്ന് നോട്ട് ബുക്കിൽ എഴുതിവെക്കണം. ബേഡ് ഫീഡർ വീട്ട് പരിസരത്ത് സ്ഥാപിക്കുന്നത് പക്ഷികളുമായി കൂടുതൽ ഇടപഴകുന്നതിന് സഹായിക്കും. പിന്നെ വേണ്ടത് പക്ഷിയുടെ കൂട്കളെക്കുറിച്ച് പഠിക്കുകയാണ്. ഒരിക്കലും കൂട് തൊടാൻ പാടില്ല. ക്രമേണ പക്ഷികളുടെ ആൺ പെൺ വ്യത്യാസം മനസ്സിലായി തുടങ്ങും.പയ്യെ പയ്യെ കുട്ടി പക്ഷിയുടെ വലുപ്പം, ആകൃതി, നിറഘടന, പെരുമാറ്റ രീതികൾ, ആവാസ ഇടങ്ങൾ എന്നിവയെക്കുറിച്ചും പഠിച്ച് തുടങ്ങും.

അടുത്ത പടിയായി കിളികളുടെ പാട്ടുകൾ, അവ പല നേരങ്ങളിലായി പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ എന്നിവ റെക്കോഡ് ചെയ്യുക, പക്ഷികളുടെ ചങ്ങാതിപ്പക്ഷികളെ നിരീക്ഷിക്കുക (ഉദാ: മൈന, പൂത്താങ്കീരി,) ഇക്കാര്യങ്ങളുടെയെല്ലാം ലിസ്റ്റ്കൾ തയ്യാറാക്കുക എന്നിവയും ചെയ്യാം.

ഒരു ഓമന മൃഗം – അത് പക്ഷിയോ മീനോ എന്തുമാകട്ടെ – കുഞ്ഞിനുണ്ടെങ്കിൽ അത് അവരിലെ സംവേദനക്ഷമതയും മനുഷ്യരോടും സഹജീവികളോടുമുള്ള പരിഗണനയും വർദ്ധിപ്പിക്കും.അവയ്ക്ക് സമയാ സമയങ്ങളിൽ തീറ്റി കൊടുക്കുക, അവയുടെ വാസസ്ഥലം വൃത്തിയാക്കുക എന്നിങ്ങനെയൊക്കെ ദിവസവും ചെയ്ത് വരുമ്പോൾ
അവരിൽ ഒരു ചിട്ടയായ ദിനചര്യ രൂപപ്പെടുകയും ചെയ്യും. ഭക്ഷണവും വായുവും ജലവും മാത്രമല്ല ഏത് ജീവിക്കും നിലനില്പിനാവശ്യം എന്ന ചിന്ത കുട്ടികളിലുണർത്താൻ അത് ഉപകരിക്കും.
ഇത്തരം കരുതലുകളും ശ്രദ്ധകളും ക്രമേണ അവരുടെ സ്വഭാവത്തിൻ്റെ ഭാഗമാവുകയും കുടുംബാംഗങ്ങളിലേക്കും അയൽപക്കത്തേക്കും വ്യാപിക്കുകയുംഅങ്ങനെ അത് അവരുടെ സാമൂഹ്യ ജീവന വൈദഗ്ധ്യം (Community Iiving SkiII) വളർത്തുകയും ചെയ്യും. കുട്ടികൾ പലപ്പോഴും അവനവനിലേക്ക് ഒതുങ്ങിപ്പോകുന്ന കാഴ്ചകൾ നാം കാണുന്നു. സഹജീവി സ്നേഹം വളർത്തുന്നതിലൂടെ ഇത്തരം പല ലൈഫ് സ്ക്കില്ലുകളും കുട്ടികൾ സ്വായത്തമാക്കുന്നതു കാണാം

എത്തോളജിയെ പറ്റി പറയുകയാണെങ്കിൽ അത് മൃഗങ്ങളുടെ പെരുമാറ്റ രീതികളെ കുറിച്ചുള്ള പഠനശാഖയാണ് .ലാബ് സ്റ്റഡിയിൽ അല്ലാതെ മൃഗങ്ങൾ ഓരോ സന്ദർഭങ്ങളിൽ അവയുടെ സ്വഭാവിക ആവാസവ്യവസ്ഥയിൽ എങ്ങനെ പെരുമാറുന്നു എന്നതാണത്.ഇതിൽ നിന്നാണ് കംപാരറ്റീവ് സൈക്കോളജി പിറവി കൊണ്ടത്. മനുഷ്യേതര ജീവികളുടെ പെരുമാറ്റ പ്രക്രിയകളെക്കുറിച്ചും മറ്റുമുള്ള പഠന ശാസ്ത്രമാണത്. മനുഷ്യരുടെയും മൃഗങ്ങളുടെയും പെരുമാറ്റ രീതികളുടെ താരതമ്യപഠനം കൂടി ഇതിൽ ഉൾപ്പെടുന്നു.

പ്രൈമറി തലത്തിൽ കുട്ടികളിൽ കംപാരറ്റീവ് സൈക്കോളജി ഫലപ്രദമായി പ്രയോഗിക്കാവുന്നതാണ്.
*സഹാനുഭൂതി
*ക്ഷമ
*നാമെല്ലാ ജീവികളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്ന ചിന്ത

  • മനുഷ്യർക്ക് മാത്രമല്ല വികാരങ്ങളും വിശപ്പും ദാഹവും വേദനകളുള്ളത് എന്ന തിരിച്ചറിവ്.
    *ഉത്തരവാദിത്തബോധം
    *ചുറ്റുപാടുകളിലേക്കുള്ള ശ്രദ്ധാപൂർമായ ഒരു ജാഗരൂകത
    എന്നിങ്ങനെയുള്ള സാമാന്യ ഗുണങ്ങൾ കുട്ടികളിൽ ഒരു പരിധി വരെ വികസിപ്പിച്ചെടുക്കാൻ ഇതിലൂടെ സാധിക്കുന്നതാണ്.
    ഓഫ് ലൈനിൽ നിന്ന് ഓൺലൈനിലേക്കുള്ള പാരഡൈം ഷിഫ്റ്റിങ്ങ് എത്രമാത്രം ശ്രമകരമായിരുന്നോ അതിലേറെ പരിശ്രമം വേണ്ടതായി വരും തിരികെ സജീവ ക്ലാസ് മുറികളിലേക്കെത്തുമ്പോൾ. അദ്ധ്യാപകർ വളരെയേറെ നിരീക്ഷണവും പുത്തൻ ക്ലാസ്റൂം ഡിസൈനിങ്ങും സ്വന്തം നിലയ്ക്ക് കണ്ടെത്തേണ്ടി വരും, കൊറോണയ്ക്ക് ശേഷമുള്ള ക്ലാസു റൂമുകൾ കൈകാര്യം ചെയ്യാൻ. ഓരോ ക്ലാസ് ൻ്റെയും പൊതു രീതിക്കനുസരിച്ച് അദ്ധ്യാപകർ ഓരോ വിഷയവും ബുദ്ധിപൂർവ്വം ആസൂത്രണം ചെയ്യേണ്ടതായും വരും. കുട്ടികളെ പഠന പ്രക്രിയയിൽ സജീവമാക്കാൻ ക്ലാസ്റൂം ബാഹ്യ രീതികളാവും കുറച്ച് കൂടി അനുയോജ്യം .

ഒരനുഭവം പങ്കുവെക്കട്ടെ .

എത്ര വേഗത്തിലാക്കാൻ നോക്കിയിട്ടും ഒമ്പതാം ക്ലാസിലെ ഫ്രഞ്ച് വിപ്ലവം വിചാരിച്ച പോലങ്ങ് നീങ്ങാതിരുന്നപ്പോൾ
കുട്ടികൾ തന്നെ നിർദേശിച്ചത് പോലെ ശനിയാഴ്ച സ്പെഷൽ ക്ലാസ് വെക്കുന്നു . ഒഴിവു ദിവസം രണ്ട് മൂന്നു മണിക്കൂർ കുട്ടികളെ പിടിച്ചിരുത്തുന്നത് വിഷമമാണ് . ക്ലാസ് തുടങ്ങിയതും കറൻറ് പോയി.കഠിനമഴയുടേതായ
കുറച്ച് ആഴ്ചകൾക്കു ശേഷമുള്ള വെയിൽ ദിവസം. കടുത്ത ഉഷ്ണം.

ഹിറ എന്ന ഞങ്ങളുടെ സ്കൂളിൽ ക്ലാസ് മുറിക്കു പുറത്തുള്ള ക്ലാസുകൾ അനുവദിയ്ക്കും. ഞാനും കുട്ടികളും കൂടി പുറത്ത് ഇലഞ്ഞിമരച്ചുവട്ടിലിരുന്നു. മരത്തറയിൽ കുറെ പേർ. പെൺകുട്ടികൾ ബെഞ്ചിട്ട് മരത്തണലിലും.
ക്ലാസ് ആസ്വാദ്യമായൊരു അനുഭവമാവുകയായിരുന്നു. അവരുടെ സങ്കല്പങ്ങളിൽ ഹിറയുടെ വിശാലമായ കാംപസ് വെർസയ്ൽ കൊട്ടാരമായി. കവാടങ്ങൾക്കപ്പുറം പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ട് ജനങ്ങൾ ബഹളം വെച്ചു.
അഹങ്കാരിയായ മേരി ആന്റനൈറ്റായി അധ്യാപിക മാറിയപ്പോൾ കുട്ടികളവരെ വെറുപ്പോടെ നോക്കി. നേതാവായ മിറാബോയായി അധ്യാപിക ഭാവം മാറിയപ്പോൾ കുട്ടികൾ അവർക്കൊപ്പം ദേശീയഗാനമാലപിച്ച് കൂട്ടത്തോടെ കൊട്ടാരത്തിലേക്ക് മാർച്ച് നടത്തി….

ഇന്റർവെൽ കൊടുക്കുമ്പോൾ സാധാരണ കുട്ടികൾ ശുചിമുറിയിൽ പോയി മുഖം കഴുകി തിരിച്ചു വന്നിരിക്കുകയാണ് പതിവ്. പക്ഷെ അന്ന് ആൺകുട്ടികൾ പന്തെടുത്ത് കളിക്കുകയും പെൺകുട്ടികൾ ഓടിക്കളിക്കുകയും ചെയ്തു . തെല്ലൊരത്ഭുതത്തോടെ എന്നാൽ അത്രമേൽ ആനന്ദത്തോടെ ആ കാഴ്ചയും കണ്ട് ഞാൻ വരാന്തയിൽ തന്നെ നിന്നു. പറഞ്ഞ സമയം കഴിഞ്ഞപ്പോൾ ഹെഡ് മൈക്കിന്റെ വോള്യം കൂട്ടി തിരികെ വരു എന്ന് രണ്ടു വട്ടം പറഞ്ഞപ്പോഴേയ്ക്കും എല്ലാവരും തിരിച്ചെത്തി .ഏതു വിരസമായ വിഷയവും സരസമാക്കാൻ ഒരു വാതിൽപുറ അധ്യാപനം വലിയ മട്ടിൽ സഹായകമാണ്. പല കുട്ടികൾക്കും മുഖത്തേയ്ക്ക് തന്നെയോ ചുവരിലേക്ക് തന്നെയോ നോക്കിയിരുന്നാൽ വിഷയത്തിൽ ശ്രദ്ധിക്കാനാവില്ല. ഔട്ട് ഡോർ ക്ലാസുകളിൽ കുട്ടികൾക്ക് visual focusing area കൂടുതൽ കിട്ടുന്നു. അടക്കി വെച്ചിരിക്കുന്നതിനേക്കാൾ അല്പം അയഞ്ഞിരിക്കാൻ സമ്മതിക്കുമ്പോൾ അവരെ സംബന്ധിച്ച് പഠനം
രസാവഹമായ ഒരു പ്രക്രിയയാകുന്നു.

ഏറ്റവും ശ്രദ്ധയും സൂക്ഷ്മതയും എപ്പോഴും ഒപ്പമുണ്ടാവണം ചെറിയ കുട്ടികളെ പഠിപ്പിക്കുമ്പോൾ . ഒന്ന് ഒരു കുഞ്ഞിന് അവൻ്റെ അദ്ധ്യാപിക / അദ്ധ്യാപകൻ പറയുന്നതാണ് ഏറ്റവും വലിയ ശരി. ഒരിക്കൽ മെമ്മറിയിൽ പതിഞ്ഞത് അവിടെത്തന്നെ കിടക്കുകയും ചെയ്യും.മറ്റൊന്ന് കുഞ്ഞുങ്ങളുടെ സംശയങ്ങൾ അനന്തവും പ്രവചനാതീതവുമാണ്. എത്ര തയ്യാറെടുത്ത് വന്നാലും ഒരു ഉത്തരംകിട്ടാ ചോദ്യം അവർ നമുക്കിട്ടു തരുമെന്ന് നാം കരുതിയിരിക്കണം.

ഗാഡ്ജറ്റുകൾ നിത്യ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു . ഗെയിം കളിക്കുകയാണെന്ന്, അത് മാത്രമാണെന്ന് സാമാന്യവൽക്കരിക്കരുത് . ഒരു കുഞ്ഞു പാഠം കൂടി പങ്കു വെക്കുന്നു .

ഞാനും കുട്ടികളും തമ്മിൽ ചില പരസ്പര ധാരണകൾ ഉണ്ട്.എനിക്കറിയാവുന്ന കാര്യങ്ങൾ ഞാൻ അവർക്ക് പറഞ്ഞ് കൊടുക്കും.എനിക്കറിയാത്തത് അവർ എനിക്കും പറഞ്ഞ് തരണം .രണ്ടു കൂട്ടർക്കും അറിയാത്ത കാര്യങ്ങൾ ഒന്നിച്ച് അന്വേഷിച്ച് കണ്ടെത്തി ആദ്യം കിട്ടുന്നയാൾ മറ്റെയാൾക്ക് ഷെയർ ചെയ്യണം.രസികൻ സംഗതിയാണത്.
ശരിയ്ക്കും ത്രില്ലിങ് .ടീച്ചറും കുട്ടികളും കൂടിയുള്ള അന്വേഷണ യാത്രകൾ.

രണ്ടാം ക്ലാസിൽ ക്ഷണിക്കപ്പെടാതെ വീട്ടിലെത്തുന്ന ജീവികളെ (uninvited animals of our house) പറ്റി ഗംഭീര ചർച്ചകൾ നടക്കുകയായിരുന്നു.അപ്പോഴാണ് ഒരാൾക്ക് സംശയം ,വണ്ടിനുള്ള ഇംഗ്ലീഷ് വാക്ക് എന്താണെന്ന് . ബീറ്റിൽ , ബഗ് എനിക്കും ആശയ ക്കുഴപ്പമായി .ഏതായാലും ഇക്കാര്യം തീരുമാനമാകാതെ ക്ലാസ് പിരിഞ്ഞു.ക്ലാസ് കഴിഞ്ഞ ഉടനെ ശ്രീഹരിയുടെ സന്ദേശം വാട്സപ്പിൽ.വിവിധ തരം വണ്ടുകളെ പറ്റിയുള്ള ഒരു ചിത്രപ്പേജ്. ക്ലാസ് കഴിഞ്ഞ ഉടനെ അവൻ ചെയ്തത് വീട്ടിലുള്ള ഒരു എൻസൈക്ലോപീഡിയ തപ്പിയെടുത്ത് ഈ പേജ് ടീച്ചർക്ക് അയച്ച് തരിക എന്നതാണ് എപ്പോഴോ ഉള്ള മറിച്ചു നോക്കലുകൾക്കിടയിൽ അവൻ്റെ മനസിൽ അവനറിയാതെ പതിഞ്ഞ് പോയൊരു അറിവ് അവൻ പെട്ടെന്ന് ഓർത്തെടുത്ത് അവൻ്റെ ടീച്ചർക്ക് വേണ്ടി കണ്ടെത്തി തന്നിരിക്കുന്നു.!
ഈ ചെറിയ സംഭവം ഒരുപാട് ചിന്തിപ്പിച്ചു.കുട്ടികളെ explore ചെയ്യാൻ ഇനിയും കൂടുതൽ വഴികൾ കണ്ടെത്തണമല്ലോ എന്ന ബോധ്യം. അവരുടെ ജിജ്ഞാസയെ ഉണർത്താൻ കഴിയുന്ന വ്യക്തികൾക്കും മാധ്യമങ്ങൾക്കും മാത്രമേ കുട്ടികളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ കഴിയുള്ളൂ .അവർക്കു വേണ്ടത് കൊടുക്കുക എന്നതാണ് അധ്യാപകർക്ക് ചെയ്യാനുള്ളത് . ക്ലീൻ സ്ലേറ്റായ അവരുടെ മനസിൽ അവരറിയാതെ പതിഞ്ഞു കടന്നു പോകുന്ന ദൃശ്യങ്ങൾ
പിന്നീട് അവരിൽ പ്രവർത്തിക്കുന്നത് ഏതൊക്കെ തരത്തിലായിരിക്കുമെന്ന് നമുക്ക് സങ്കല്പിക്കാൻ പോലുമാകില്ല.
അറിവിന്റെ ആധുനിക മാർഗങ്ങൾ നിരാശയുടേതല്ല . പ്രതീക്ഷയുടേതും പുതിയതുറവികളുടെതും കൂടിയാണ്

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like