കവിത
ഒരു മണി കഴിഞ്ഞിരിയ്ക്കുന്നു.
നീ ഉറങ്ങാൻ കിടന്നിരിയ്ക്കണം.
ഒഴുകുന്ന രജതനദി പോലെ
രാത്രിയിലെ ക്ഷീരപഥം.
ഞാനൊട്ടും തിടുക്കത്തിലല്ല.
മിന്നൽ കമ്പിസന്ദേശങ്ങളാൽ
നിന്നെയുണർത്താനോ
ശല്യപ്പെടുത്തുവാനോ
എനിയ്ക്കുദ്ദേശമേയില്ല.
പിന്നെ, അവർ പറയുമ്പോലെ,
ആ സംഭവം അവസാനിച്ചിരിയ്ക്കുന്നു.
നിത്യജീവിതത്തിന്റെ അരകല്ലിൽത്തട്ടി
നമ്മുടെ പ്രണയനൗക തകർന്നിരിയ്ക്കുന്നു.
പിരിയുകയാണ് നാമിപ്പോൾ.
പങ്കിട്ട ദുഖങ്ങളും വേദനകളും ക്ഷതങ്ങളും
എന്തിനിനി തുലനം ചെയ്യാൻ ശ്രമിയ്ക്കണം.
എത്ര സ്വസ്ഥമാണീ ലോകമെന്ന്
നാമിപ്പോൾ നിരീക്ഷിയ്ക്കുന്നു.
ഇത്തരം വേളകളിൽ നാമുണർന്നെണീറ്റ്
കാലത്തിനോടും ചരിത്രത്തിനോടും
എല്ലാ സൃഷ്ടികളോടും സംസാരിയ്ക്കുന്നു.
Vladimir Mayakovsky
Past One O’Clock .
Past one o’clock. You must have gone to bed.
The Milky Way streams silver through the night.
I’m in no hurry; with lightning telegrams
I have no cause to wake or trouble you.
And, as they say, the incident is closed.
Love’s boat has smashed against the daily grind.
Now you and I are quits. Why bother then
To balance mutual sorrows, pains, and hurts.
Behold what quiet settles on the world.
Night wraps the sky in tribute from the stars.
In hours like these, one rises to address
The ages, history, and all creation.
കവിത – വ്ളാദിമിർ മയക്കോവ്സ്കി
മൊഴിമാറ്റം – രാമൻ മുണ്ടനാട്
ആകാശത്ത് മേഘങ്ങളോടൊപ്പം
നീലമഷി കട്ടപിടിച്ച് കിടക്കുന്നു
താഴത്ത് ഒരു നിബ്ബ് ആയി ഞാൻ നടക്കുന്നു
ഒരു ചിമ്മിനി വിളക്ക് മറിഞ്ഞ് വീണ്
മഞ്ഞ ബൾബ്ബായി കത്തുന്നു
വഴി മാറി ഞാൻ ബോൾപെന്നിന്റെ
റീഫില്ലറിലൂടെ സഞ്ചരിക്കുന്നു
കാറുകൾ അത് പിന്നെ റോഡാക്കുന്നു
ഓർമ്മയിൽ നിന്ന് നിബ്ബ് കണ്ടെത്തി
ദ്വാരമുണ്ടാക്കി പുറത്തിറങ്ങുന്നു
നീലമഷി വാങ്ങാൻ നടക്കുന്നു
ടോർച്ച് പിടിച്ച കൈകൾ കൊണ്ട്
ചൂട് കൊടുത്ത് ആകാശത്ത് നിന്ന്
അ കട്ടപിടിച്ച പഴയ നീലമഷി
ഉരുക്കി വാങ്ങി യാത്രയാകുന്നു
കവർ : ആദിത്യ സായീഷ്
നിലാവിന്റെ രണ്ടാം നിലയിൽ,
തുറന്ന ജാലകത്തിലൂടെ
ഓടിവന്ന
തണുത്ത കാറ്റേറ്റു കുളിർന്ന്,
ചന്ദന ഗന്ധത്തിലമർന്ന്,
കവിതയെ സ്നേഹിച്ചു പ്രാപിച്ച്
കവിതയിലേക്ക് മുങ്ങിപ്പോകാനൊരുങ്ങുകയായിരുന്നു,
ഒരുവൾ.
കവിതയവളെ, ചിരപുരാതന
കാമിനിയെയെന്ന പോലെ,
തെരുതെരെ ചുംബിച്ചു കൊണ്ട്,
ഉടൽ വടിവുകളിലേക്ക്
സ്വർഗത്തെ ആവാഹിച്ച്,
അവളുടെ ശ്വാസ
വിതാനത്തിന്റെ ആഴത്തിലേക്ക്
പതിയെ
ഒഴുകിയിറങ്ങിത്തുടങ്ങി..
പല്ലി ചിലക്കും പോലെയൊരു
ടെലിപ്പതിക് സന്ദേശം,
പെട്ടെന്നവളിലേക്കാരോ
വലിച്ചെറിഞ്ഞു…
“രാവിലെ ഉണർന്നിരുന്ന് സ്വപ്നം
കാണുകയാണോടീ ബ്ലഡി ബിച്ച്?”..
എന്നോ മറ്റോ ആയിരുന്നു
അതെന്ന് തോന്നിക്കും വിധം,
അവളൊരു റൈഡിലൂടെന്നപോൽ
ഇരിക്കക്കുത്തെ ഭൂമിയിലേക്ക്
വഴുതിവീണു..
ഭൂമിയിൽ നിന്ന് അവളുടെ
ലായത്തിലേക്ക് ഒരു ഇരുപുറ
നിരത്തായിരുന്നു
നീണ്ടു കിടന്നിരുന്നത്.
അതിനിരുവശത്തും
കച്ചവടക്കൂട്ടങ്ങൾ,
അന്നത്തേക്കുളള
ഇരതേടിക്കൊണ്ടിരുന്നു.
അവരവളെ ശൈശവസഹജ കൗതുകത്തോടെയെന്നവണ്ണം
വെറുതെയൊന്ന് തെന്നി നോക്കി.
രാവിലത്തെ അടുക്കള,
വരാന്തയിലേക്കുള്ള
ചായക്കോപ്പകൾ,
തീൻമേശയിലെ
പലഹാരപ്പാത്രങ്ങൾ,
ഒമ്പത് മണിക്കലത്തെ സ്കൂൾ ബസ്,
ചേട്ടനുള്ള ലഞ്ച് ബോക്സ്,
നെല്ലിക്കാ ജ്യൂസ്..
കുളി, തേവാരം..
പഴയ അതേ നിരത്ത്…
നിരത്തിൽ,
നിരതെറ്റിയ ഉറുമ്പുകളെ പോൽ
ചിതറിയ,
പരിചയമില്ലാത്ത, പല പല
വലിയ ചെറിയ മനുഷ്യർ..
അവളാ നിരത്തിലൂടെ ഓടി,
നീല, നീളൻ മുത്തുകൾ
കോർത്ത മാല പോലെ,
നിരങ്ങി നീങ്ങുന്ന ബസുകളിൽ
നിന്ന് ബസുകളിലേക്ക്
കയറിയിറങ്ങിപ്പറന്ന്
ഓഫീസിലെത്തി..
കവിതയെ അപ്പാടെ മറന്നുപോയി..
കവിത,
പിന്നെയും, ഒഴുകിയിറങ്ങാൻ
ഇടമില്ലാതെ മോഹനിദ്രയുടെ
തീപ്പൊള്ളലേറ്റുറങ്ങി..
ഉണരുമ്പോഴുണരുമ്പോൾ
അവളെയോർത്ത്
കരഞ്ഞുതീർത്ത്
പിന്നെയുമുറങ്ങി..
കവർ ഡിസൈൻ : മനു പുതുമന
പടിഞ്ഞാറൻ കണ്ടത്തിന്റെ അറ്റത്താണ്
ഉച്ചിയിൽ വെയിൽ പൊട്ടുമ്പോൾ
പാമ്പ് പുളയ്ക്കണ കൈതക്കാട്.
എന്റെ കല്യാണത്തിന് മുന്നേയതൊന്ന്
വെട്ടിതെളിക്കണമെന്ന് ഞാൻ പറയണ അന്നുവരെ എന്റെ അമ്മച്ചിക്ക്
ഉറക്കത്തിൽ നടക്കണ ശീലമേ ഇല്ലായിരുന്നു.
അടുത്ത പകൽ തൂവി തെറിച്ചപ്പോൾ
മുറിയിലോ മുറ്റത്തോ അമ്മച്ചിയില്ല.
പണ്ടപ്പൻ മൂക്കറ്റം കളളുംമോന്തി
അമ്മച്ചീടെ തലയിടിപ്പിച്ച് ചോരയൊലിപ്പിച്ചിട്ടും തീരാത്ത തരിപ്പ് തീർക്കാൻ
എന്നെം ഏട്ടനെം തിരയുമ്പോൾ,
ഞങ്ങളെ പിടിച്ച് അടുക്കള വാതിലൂടെ ഓടിയൊടുക്കം ജീവിക്കണോ മരിക്കണോന്ന് അന്തിച്ച് നിക്കണ കിണറ്റിൻകര വരേ
ഞാൻ തിരഞ്ഞുപോയി.
കണ്ടില്ല.
തിരിച്ചു വീട്ടിലെത്തിയപ്പോളുണ്ട് കൈതക്കാടിന്റെയുളളിൽ
നിന്ന് അമ്മച്ചി എണീറ്റു വരുന്നു.
എങ്ങനെ അവിടെ എത്തിയെന്ന് മാത്രം എത്തുംപിടിയും ഇല്ലത്രേ.
പിറ്റേന്നും
അതിന്റെ പിറ്റേന്നും
ഇതേ കഥയായപ്പോളാണ്
അടുക്കള ചാവി അമ്മച്ചിയറിയാതെ
ഞങ്ങൾ ഒളിപ്പിച്ചു വെച്ചത്.
നെഞ്ചുപൊട്ടിയ ഒരു കരച്ചിലാണ്
പിന്നെ രാത്രി വീടുകേട്ടത്.
“ഇതൊന്ന് തുറക്കാരേലും
എന്റെ ഒടേ തമ്പുരാനെ…
ഓൻ എന്റെ മക്കളെ കൊല്ലും.
എന്റെ ഒടേ തമ്പുരാനെ..
ഓനിപ്പം വരും.”
തൊളളകീറി അമ്മച്ചി കരഞ്ഞു.
അപ്പൻ മരിച്ചിട്ട് പന്ത്രണ്ട് കൊല്ലമായിട്ടും
ഓർമ്മകളുടെ വളളികാഞ്ഞിരം കയ്ച്ച്
പേടിയുടെ കുന്നികുരു തെറിച്ച്
ഞാനും ഏട്ടനും വീടും ഒപ്പം കരഞ്ഞു.
അന്ന് രാത്രി ഞങ്ങൾ ഒരുമിച്ച് കൈതക്കാട്ടിലുറങ്ങി.
വലത്തും ഇടത്തും കിടത്തി അമ്മച്ചി
പണ്ടത്തെ പോലെ ഞങ്ങളെ കെട്ടിപ്പിടിച്ചു.
ഒന്നും മിണ്ടാതെ ഞാനും ഏട്ടനും കണ്ണടച്ചു.
ഉറങ്ങാതെ പേടിച്ചൊളിച്ചു കിടന്ന
അടിയും തെറിയും കളളും
മണക്കണ രാത്രികൾ കണ്ണിൽ ഉമ്മവെച്ചു കോട്ടുവായിട്ടു എണീച്ചിരുന്നു.
പാമ്പ് രണ്ടെണ്ണമപ്പോൾ അതിലേ ഇഴഞ്ഞൊലിഞ്ഞു.
പിറ്റേന്ന് പകലും അമ്മച്ചി ഒന്നും ഓർത്തില്ല.
ഓർമ്മിപ്പിച്ചുമില്ല.
കൈതക്കാടുവെട്ടണ്ടന്ന് ഞങ്ങളങ്ങ് തീരുമാനിച്ചു.
പിന്നെയും ഇടയ്ക്ക് അമ്മച്ചി
ഉറക്കത്തിൽ നടന്നു.
അവരുടെ കല്യാണദിവസം
അപ്പന്റെ ഓർമ്മദിവസം.
അയാൾ ചവിട്ടികലക്കിയ ജനിക്കാത്ത
കുഞ്ഞിനെ സ്വപ്നം കണ്ടന്ന്.
ഏറ്റവും ഒടുവിൽ
എന്റെ ഇളയ ചെക്കൻ
കൈതക്കാട്ടിലെ പാമ്പിനെ കണ്ടു പേടിച്ചപ്പോൾ
കാടൊക്കെ അമ്മച്ചി തന്നെ ഒരുമ്പെട്ട്
വെട്ടിതെളിച്ചയന്ന് അവസാനമായി.
രാവിലെ
ഓർമ്മകളുടെ വിഷം തീണ്ടി
പേറോഴിഞ്ഞ കാടില്ലാ കറുത്ത മണ്ണിൽ തണുത്തുപുതഞ്ഞു അമ്മച്ചി കിടക്കുമ്പോഴും
വലത്തും ഇടത്തും രണ്ടാൾക്ക് കിടക്കാൻ പാകത്തിൽ ആ കൈകൾ മാത്രം
വട്ടത്തിൽ വിരിഞ്ഞുകിടന്നു.
കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്