കൂരിരുളിൽ വഴി തെറ്റിയുഴറിയ
നേരിന്റെ കയ്യുപിടിച്ചുനടത്തി,
വേദമതങ്ങളുമധികാരകേന്ദ്രവും
ചേർന്നുപരീക്ഷിച്ച വേട്ടയെ നേരിട്ടു,
കേവലസൗഭാഗ്യവഴികൾ വിഗണിച്ചു
ദീർഘസഹനസമരം വരിച്ചു,
ആരുമെതിർക്കട്ടെ, ദൗത്യസമ്പൂർത്തി
കാണാതെ മടക്കമില്ലെന്നുറച്ചു,
കാരാഗൃഹത്തിലും പോരിൻ സമാപനം
മാനവമോചനമെന്നല്ലോ ഘോഷിച്ചു.
ഞങ്ങളറിയുന്നു, നിങ്ങളൊരാളല്ലൊ-
രുത്തുംഗദേശപരിഛേദമത്രേ
ഉണ്ടതിൽ ശാസ്ത്രജ്ഞർ, കർഷകർ, കവികൾ,
രാഷ്ട്രമീമാംസകർ, തൊഴിലാളികൾ,
ഭൂഗോളമൊരു പരപ്പല്ലെന്നു സ്ഥാപിച്ച
പാപത്തിനു കഴുവേറേണ്ടി വന്നവർ.
ആചാരമേറെയുമാത്മീയ ദുഷ്ടതയാണെന്നു
പണ്ടേ ഗ്രഹിപ്പിച്ചുതന്നവർ.
ജ്ഞാനപ്രവാഹമായുൾപ്രപഞ്ചങ്ങളെ
ഭൂയിഷ്ഠമാക്കിയും, ചോദ്യങ്ങൾക്കുത്തര
ദീപ്തി പരത്തിയു, മാത്മബോധങ്ങളെ
മാന്ത്രികവിരൽതൊട്ടുണർത്തി നിങ്ങൾ,
നാളെ പിറക്കാനിരിക്കുന്നവർക്കായി
നൂതനലോകം പണിതു നിങ്ങൾ
പോയകാലത്തിൻ പ്രഭാവമേ നേരുന്നു
ഈ യുഗത്തിന്റെ ഹൃദയാഭിവാദനം.
കവിത
മട്ടാഞ്ചേരിയിലേക്ക്
ഏഴപ്പിച്ചേക്കണ പാലത്തിലൊക്കെ
വെള്ളിയാഴ്ച മുട്ടൻ ബ്ലോക്കാണ്,
അതോണ്ടവള് കുര്യച്ചനെ
വ്യാഴാഴ്ച കാണും,
ഞാനും.
ആദ്യമായ് വരുന്നവരുടെ
മൂന്ന് പ്രാർത്ഥനകൾ
നടക്കൂന്നാട്ടോ..!
തിരി:
എന്റെ മൂന്നാമത്തെ പ്രാർത്ഥന
ഭൂമിയിലെവിടെയാണേലും
വ്യാഴാഴ്ച
എന്നെയിവടെ ഇവളുടെ മുടിചാരി
നിർത്തേണമേ..!
അവള്
കണ്ണുമുറുക്കിയപേക്ഷിക്കുന്നേരം,
ഞാനെന്റെ പ്രണയം
വിളിച്ച് പറയും,
കേൾപ്പിക്കരുത്
(ഒരോട്ടോപായിക്കണം)
അനുഭവപ്പെടരുത്
(തിരക്കുണ്ടാക്കിയേക്കണം)
അറിയാവുന്നവരെന്ന അകലത്തില്‍
ഒഴുക്ക് നിക്കാൻണ്ട്.
എണ്ണ:
രണ്ടാമത്തെ പ്രാർത്ഥന
അവള്
തിരിഞ്ഞുനോക്കുമ്പോളൊരിക്കലു-
മെന്നെയോർക്കരുത്
ജീവനൊണ്ടെന്ന
ചൂടും ചിരിയും നിർത്തി,
കൈതൊടാതെ
തോളുമുട്ടാതെ
ഓർത്തെടുക്കേണ്ടിവരുന്ന
സ്വപ്നത്തിലെ സ്ഥലം പോലെ
ഞാൻ
ദൂരെ.
മുല്ലപ്പൂ:
ഒന്നാമത്തെ പ്രാർത്ഥന
മൂന്നിന്റെ ഗുണിതങ്ങള്‍
കേട്ട് കൊഴഞ്ഞ് നിങ്ങള്‍
കള്ളവണ്ടി കേറിയേക്കരുത്,
തിരിയും എണ്ണയും
മുടങ്ങാതിരിക്കാൻ
ഇയാൾക്ക് മുല്ലപ്പൂ.
ഒടിയൻ പലതരത്തിൽ വരും
പട്ടിയായ്, പൂച്ചയായ്,
ഏലിയായ്, പുലിയായ്
പല വേഷങ്ങളിലും.
മഹായോഗിയുടെ നെഞ്ചു തുളയ്ക്കുവാൻതന്നെ
എത്ര വേഷങ്ങൾ ..
സാഹോദര്യത്തിന്റെ
മിനാരങ്ങളുടയ്ക്കുമ്പോൾ
കാവി
ജാഫ്രിയുടെ കണ്ണുകൾക്കു മുമ്പിൽ
ചുടലയക്ഷിയുടെ അപരത
നരോദ് പാണ്ഡ്യയിലെ പെൺകുരുന്നുകളെ
ഞെരിക്കുമ്പോൾ
വേഷമേയില്ലായിരുന്നു
ഹിമവാന്റെ നെഞ്ചിൽ
സൈനികവ്യൂഹത്തിനുമേൽ
പാഞ്ഞു കയറുമ്പോൾ കാറിന്റെ രൂപം
ലിദ്ദർ നദിയുടെ കരയിൽ
ആഹ്ളാദാരവങ്ങൾക്കിടയിൽ
മതം ചോദിച്ചു വെടിയുതിർത്ത്
ഇടിമിന്നലായി…
മതമില്ലാത്ത ഒടിയന് മതമെന്തിന്?
കരിംപച്ചയുടെ വേഷപ്പകർച്ച..
ഒടിയന് വേണ്ടത് രക്തം
നമ്മുടെ രക്തം, ഇന്ത്യയുടെ രക്തം
ഒടിയന്റെ താവളം തേടി നാം അലയുകയോ ?
അവൻ ഇവിടെയാണ്,ഇവിടെ
നമ്മുടെ ഉള്ളിൽ, നമ്മുടെ മദ്ധ്യത്തിൽ.
പൂത്തെരുവ് എന്ന പഴകിയ
നാമഫലകത്തിന്മേൽ
വഴിതെറ്റിവന്നൊരു ചിത്രശലഭം
തളർന്നിരിക്കുന്നു !
പൂക്കടകൾ
ഉണ്ടാകുമായിരിക്കണം
ഒരുദ്യാനം പോലെ ഇവിടം
പല നിറപ്പൂക്കളാൽ
നിറഞ്ഞിരിക്കാം !
നിരത്തിന്നിരുവശവും പൂക്കൾ
നിറച്ച കൂട്ടയുമായി
പൂക്കാരികൾ നിരന്നിരിക്കാം!
ഇതിലെപോകും കാറ്റിൽ
സുഗന്ധം കലർന്നിരിക്കാം !
ഇത് വഴി വന്ന കവികൾ
വസന്തം മുകർന്നിരിക്കാം !
ഇവിടെ വരുന്നവരുടെ വാക്കുകളിൽ
പൂക്കൾ വിടർന്നിരിക്കാം !
ഇവിടെയെത്രയോ പ്രണയം
വിരിഞ്ഞിരിക്കാം
ഇതുവഴി നടന്നു പോയ
പാദാരവിന്ദങ്ങളിൽ
പൂവിതളുകൾ
പറ്റിപ്പിടിച്ചിരിക്കാം !
ഇന്നിവിടെയില്ലൊരു
പൂക്കടപോലും
തെരുവ് നിറയെ
കാണുന്നതായുധക്കടകൾ
തെരുവിന്നിരുവശവും
നിരത്തിവച്ചിട്ടുണ്ട്
മാരകായുധങ്ങൾ
അതിന്റെ വായ്ത്തലപ്പിൽ
തിളങ്ങുന്നുണ്ട്
രക്തദാഹത്തിൽ വരണ്ട നാവുകൾ
അവ ചീറ്റും വിഷങ്ങൾ !
ഇന്നീ തെരുവിൽ
നീറുന്നു ലോഹങ്ങൾ
തിളയ്ക്കും കൊടും ചൂട്
പഴുത്ത പച്ചിരുമ്പിൻ ചൂര്
ഇന്നിവിടെനിന്നുയർന്നു
കേൾക്കുന്നതനാഥരുടെ
കൂട്ടനിലവിളികൾ
ഇവിടെ വന്നു
പോകുന്നവരിലെല്ലാമുണ്ട്
ഒളിഞ്ഞും , തെളിഞ്ഞും
കുടിപാർക്കുന്ന പക ,
വിദ്വേഷം , വെറുപ്പ് , വിഭാഗീയത
ഇന്നീ തെരുവിലെ കാറ്റിലുള്ളത്
ചോരയുടെ ദുർഗന്ധം
എവിടെയുമില്ല
വർണ്ണച്ചിറകുകൾ വീശുമൊരു
പ്രണയവും !
ഇപ്പോഴും ഇവിടെ
അവശേഷിക്കുന്നതാ
പഴയ പേര് മാത്രം
പൂത്തെരുവ് ,
അതിൽ വന്നിരുന്ന് ചിറകുകൾ വീശി
പൂക്കൾ സ്വപ്നം കാണുമൊരു
പൂമ്പാറ്റയാകും കവിതയും .
!
കവർ: ജ്യോതിസ് പരവൂർ
തട്ടുകടയില്‍ നിന്ന്
ഉഴുന്നുവട വാങ്ങി
തിന്നുമ്പോള്‍
ഓടിക്കൊണ്ടിരിക്കുന്ന
വാഹനങ്ങളുടെ
ചക്രങ്ങളൊക്കെയും
ഉഴുന്നുവടകളാണെന്നു
കണ്ടെത്തുമ്പോള്‍
കൈയില്‍ക്കരുതിയിരുന്ന
തിന്നാനിരിക്കുന്ന
ഉഴുന്നുവട
കൈയില്ക്കിടന്നുരുളുന്നതായി
അതിന്നടിയില്പ്പെട്ടാരോ കിടക്കുന്നതായി
കൈവിട്ടുരുളുന്നു.
അതുരുണ്ടു പോകും നിരത്തില്‍
ബസ്സിന്റെ പിന്‍ചക്രങ്ങള്‍ക്കിടയില്‍
പെട്ടുപോയൊരു ജീവനെ
ആരൊക്കെയോ ആംബുലന്‍സിലേക്ക്
മാറ്റുന്നതു കാണുന്നു.
കൈ തുറന്നു നോക്കുമ്പോള്‍
പറ്റിപ്പിടിച്ച രക്തം പോലെ
എണ്ണമയം
കഴുകിക്കളഞ്ഞിട്ടും.
ഉഴുന്നുവട കഴിക്കാം.
പക്ഷെ,അതിന് നടുവിലുള്ള
ശൂന്യമായ ചക്രവടിവില്
യാദൃച്ഛികമായ അപകട ഭീതി
ഒളിഞ്ഞിരിക്കുന്നു.
കവർ: ജ്യോതിസ് പരവൂർ
