LITERATURE
ഒരു മണി കഴിഞ്ഞിരിയ്ക്കുന്നു.
നീ ഉറങ്ങാൻ കിടന്നിരിയ്ക്കണം.
ഒഴുകുന്ന രജതനദി പോലെ
രാത്രിയിലെ ക്ഷീരപഥം.
ഞാനൊട്ടും തിടുക്കത്തിലല്ല.
മിന്നൽ കമ്പിസന്ദേശങ്ങളാൽ
നിന്നെയുണർത്താനോ
ശല്യപ്പെടുത്തുവാനോ
എനിയ്ക്കുദ്ദേശമേയില്ല.
പിന്നെ, അവർ പറയുമ്പോലെ,
ആ സംഭവം അവസാനിച്ചിരിയ്ക്കുന്നു.
നിത്യജീവിതത്തിന്റെ അരകല്ലിൽത്തട്ടി
നമ്മുടെ പ്രണയനൗക തകർന്നിരിയ്ക്കുന്നു.
പിരിയുകയാണ് നാമിപ്പോൾ.
പങ്കിട്ട ദുഖങ്ങളും വേദനകളും ക്ഷതങ്ങളും
എന്തിനിനി തുലനം ചെയ്യാൻ ശ്രമിയ്ക്കണം.
എത്ര സ്വസ്ഥമാണീ ലോകമെന്ന്
നാമിപ്പോൾ നിരീക്ഷിയ്ക്കുന്നു.
ഇത്തരം വേളകളിൽ നാമുണർന്നെണീറ്റ്
കാലത്തിനോടും ചരിത്രത്തിനോടും
എല്ലാ സൃഷ്ടികളോടും സംസാരിയ്ക്കുന്നു.
Vladimir Mayakovsky
Past One O’Clock .
Past one o’clock. You must have gone to bed.
The Milky Way streams silver through the night.
I’m in no hurry; with lightning telegrams
I have no cause to wake or trouble you.
And, as they say, the incident is closed.
Love’s boat has smashed against the daily grind.
Now you and I are quits. Why bother then
To balance mutual sorrows, pains, and hurts.
Behold what quiet settles on the world.
Night wraps the sky in tribute from the stars.
In hours like these, one rises to address
The ages, history, and all creation.
കവിത – വ്ളാദിമിർ മയക്കോവ്സ്കി
മൊഴിമാറ്റം – രാമൻ മുണ്ടനാട്
ആകാശത്ത് മേഘങ്ങളോടൊപ്പം
നീലമഷി കട്ടപിടിച്ച് കിടക്കുന്നു
താഴത്ത് ഒരു നിബ്ബ് ആയി ഞാൻ നടക്കുന്നു
ഒരു ചിമ്മിനി വിളക്ക് മറിഞ്ഞ് വീണ്
മഞ്ഞ ബൾബ്ബായി കത്തുന്നു
വഴി മാറി ഞാൻ ബോൾപെന്നിന്റെ
റീഫില്ലറിലൂടെ സഞ്ചരിക്കുന്നു
കാറുകൾ അത് പിന്നെ റോഡാക്കുന്നു
ഓർമ്മയിൽ നിന്ന് നിബ്ബ് കണ്ടെത്തി
ദ്വാരമുണ്ടാക്കി പുറത്തിറങ്ങുന്നു
നീലമഷി വാങ്ങാൻ നടക്കുന്നു
ടോർച്ച് പിടിച്ച കൈകൾ കൊണ്ട്
ചൂട് കൊടുത്ത് ആകാശത്ത് നിന്ന്
അ കട്ടപിടിച്ച പഴയ നീലമഷി
ഉരുക്കി വാങ്ങി യാത്രയാകുന്നു
കവർ : ആദിത്യ സായീഷ്
വർണക്കുടങ്ങൾ വയറു നിറയ്ക്കാൻ കാത്ത് നിന്നിരുന്ന ഒരുച്ച നേരത്താണ് മാരിയമ്മയെ ആദ്യമായി കാണുന്നത്. മൂന്ന് നാല് കുടങ്ങളുമായി പൊരിവെയിലിലും നിറഞ്ഞു ചിരിച്ചു നിന്നിരുന്ന എണ്ണക്കറുപ്പുള്ള ശ്രീ ! കാലിൽ ചിലമ്പ് പോലുള്ള കല്ല് പാദസരവും അരയന്നം കൊത്തിയ വെള്ളക്കല്ല് മൂക്കുത്തിയും കൈയിൽ ചുവന്ന കുപ്പിവളകളും ഇട്ട മാരിയമ്മ. തമിഴ് സിനിമകളിൽ മാരിയമ്മയായി വരാറുള്ള കെ ആർ വിജയയെ ഒരുവേള ഞാൻ മനസ്സിൽ ഓർത്തു. സിനിമക്കാർ ഇവരെ കണ്ടിരുന്നു എങ്കിൽ വിജയയുടെ മാരിയമ്മ ഫീൽഡ് ഔട്ട് ആയേനെ എന്നും.
ആ ഇടയ്ക്കാണ് മാറ്റമായി ഞാൻ അവിടേക്കെത്തിയത്. താൽക്കാലിക നിയമനമായത് കൊണ്ടുതന്നെ മൂന്ന് മാസത്തിൽ അധികം ഒരു സ്ഥലത്ത് ഉണ്ടാകാറില്ല. പാടവും കുളവും നിറഞ്ഞു നിന്നിരുന്ന നാട് വിട്ടു, വരണ്ടു ഉണങ്ങി ചാര നിറത്തിലുള്ള ഒരു പാലക്കാടൻ ഉൾനാടൻ പ്രദേശത്തെത്തിയപ്പോൾ സത്യത്തിൽ ഇവിടുന്നു എപ്പോൾ ഓടാം എന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ.
പൈപ്പിൽ വരുന്ന റേഷൻ പോലുള്ള തീർത്ഥജലം കാത്ത് നിൽക്കുന്നവർക്കിടയിൽ എന്റെ ഊഴത്തിനായി കണ്ണ് നീട്ടുമ്പോൾ , പാറയിൽ നിന്നും കിനിയുന്ന തണുത്ത വെള്ളമുള്ളൊരു കിണർ ഉള്ളിൽ തുടി കൊട്ടി. അടുക്കളയിൽ നിന്നും കോരാം വെള്ളം. ചെണ്ട പോലൊരു തുടിയുണ്ട്. അതിനുള്ളിൽ ഒരു പൊതിച്ച തേങ്ങ വലിപ്പത്തിൽ രണ്ടു മര ഗോളങ്ങളും. കോരുമ്പോൾ ശബ്ദം ഉണ്ടാകും. ഉണ്ടാകണമത്രെ. അതെന്തിനാണെന്ന് അറിയില്ല. കിണറ്റിലെ വെള്ളം ഇളക്കി മാത്രമേ കോരാൻ പാടൂ. കോരിയ വെള്ളം ഒരിക്കൽ കിണറ്റിലേക്ക് തന്നെ ഒഴിച്ചു. അത് തിരിച്ചു ഒഴിക്കരുത് എന്ന് അമ്മമ്മ പറഞ്ഞു തന്നു.
എല്ലാവരും ഉറങ്ങുന്ന നേരത്ത് കിണറിന്റെ കരയിൽ വന്ന് ഉള്ളിലേക്ക് നോക്കി നിൽക്കുമായിരുന്നു. അപ്പോൾ നീല വെള്ളത്തിനു മുകളിൽ സൊറ പറയാനെത്തുന്ന കണ്ണൻ മീനുകളേയും പരലുകളേയും കാണാൻ പറ്റും. സൂര്യന്റെ തെളിച്ചത്തിൽ അവയുടെ മുതുകിലെ നൂറുകണക്കിന് ചെതുമ്പലുകൾ വെട്ടി തിളങ്ങും. പരലുകളുടെ വെള്ളിയുടയാടകളെ നോക്കി അസൂയപ്പെട്ട് മുകളിൽ പാറുന്ന മാനത്തുകണ്ണികൾ നീങ്ങി പോകും. ശാന്തമ്മായിയുടെ മോതിരം കിണറ്റിൽ പോയ അന്നാണ് ആദ്യമായി മുത്തശ്ശൻ കിണർ തേവിച്ചത്. പാലാഴിമഥനസമയത്ത് ഓരോന്ന് പൊങ്ങി വന്ന പോലെ, അന്ന് കിണറ്റിൽ നിന്നും ഓരോന്ന് പൊന്തി വന്നു. അലുമിനിയം പാത്രങ്ങൾ, സ്പൂണുകൾ, ഗ്ലാസുകൾ…!! ഒരു ചെറിയ പാത്രക്കട തന്നെ. എന്റെ അനിയന്റെ മൃഗയാവിനോദത്തിന് പാത്രീഭൂതരായവരായിരുന്നു അവരൊക്കെയും. ഓർമ്മകളൊക്കെ ഒരു ടാപ് തുറന്നു വിട്ട പോലെ ഒഴുകി ഒഴുകി പുഴയാവുന്നതിനു മുൻപ് “കുട്ടി തണ്ണി പിടിക്കേണ്ട ട്ടോ, നാനേ പിടിച്ച് താറേൻ ” എന്ന ശബ്ദം ടാപ് ക്ലോസ് ചെയ്തു.
എന്റെ വിസമ്മതങ്ങളെ വീശിയടിക്കുന്ന പാലക്കാടൻ കാറ്റിനോപ്പം പറത്തി ബക്കറ്റുമായി അവൾ മുന്നിൽ നടന്നു. ചെരുപ്പില്ലാതെ ഈ ചുട്ടുപൊള്ളുന്ന റോഡിൽ അവൾ എങ്ങനെ ഇങ്ങനെ നടക്കുന്നു എന്ന് ഏന്തി വലിച്ചു അവൾക്കൊപ്പം എത്താൻ പാട്പെടുന്നതിനിടയ്ക്കു ഞാൻ അന്തിച്ചു.
“കുട്ടിക്ക് ഇവിടത്തെ ചൂട് അരിയില്ലല്ലോ… അതാണ് നാൻ കൊണ്ടന്നു തരാ പറഞ്ഞേ “… മാരിയമ്മയുടെ ‘തമിഴാളം’ കേൾക്കാൻ നല്ല രസമുണ്ട് . ഒരു നല്ലമ്മ പാട്ടിന്റെ ഈണം പോലെ.
അങ്ങനെ മാരിയമ്മ ഒരു കൂട്ടായി.
വീടുകൾ ഓരോന്നും മുള്ളു വേലികൾ കൊണ്ടാണ് അതിരിട്ടിരിക്കുന്നത്. കോഴിചൂട്ടയും കനകാമ്പരങ്ങളും ചുവന്ന റോസാപ്പൂ ചെടിയും മിക്കവാറും എല്ലാ വീട്ടിലെയും ഉമ്മറം അലങ്കരിക്കുന്നുണ്ട്. വേലിക്കപ്പുറം ആകാശം തൊടാൻ കൈയ്യെത്തി നിൽക്കുന്ന കരിമ്പന തലപ്പുകൾ. അങ്ങ് ദൂരെ കുന്നിൻ മുകളിൽ ചുവന്ന വരകൾ അണിഞ്ഞ വെളുത്ത കുമ്മായം പൂശിയ അമ്പലം. ഏതോ വീട്ടിൽ ഉഴുന്നുപരിപ്പ് വറക്കുന്ന മണം.
“വളയോസൈ… കല കല കലവെന
കവിതൈകൾ പടിക്കിത്”…
ഓർമകൾക്ക് പച്ചവളകിലുക്കം!
പന്ത്രണ്ട് മണിക്ക് മുൻപ് എൽ.പി സ്കൂളിന്റെ കോലൻ വരാന്തയിൽ നിറയുന്ന ചൂടുള്ള ഉപ്പുമാവിന്റെ മണം. ലക്ഷ്മിയമ്മയുടെ വലിയ ചിരട്ടക്കരണ്ടിയിൽ കോരി രാമന്റെയും അനന്തുവിന്റെയും പാത്രങ്ങളിൽ നിറയുന്ന മഞ്ഞ ഉപ്പുമാവ്. അതിങ്ങനെ കൈ കൊണ്ട് പീച്ചി കുഴച്ചു കുഞ്ഞുരുള ആക്കി ഉരുട്ടി വായിലേക്ക് ഇളം ചൂടിൽ ഇടണം!
ജനലിനരുകിൽ നിന്ന് വിദ്യയും ചുരുണ്ട മുടിക്കാരി ചന്ദ്രവല്ലിയും ചിരിക്കുന്നുണ്ടോ?
ആ!
“എന്തൊരാക്രാന്താടീ” എന്ന് അവര് കോറസ്സായി പറഞ്ഞിട്ടും കൂസലില്ലാതെ അവരുടെ ചോറ്റ്പാത്രത്തിൽ നിന്ന് അവർക്ക് കിട്ടുന്ന പങ്കിനെ കയ്യിട്ട് മാന്തി വാങ്ങിക്കഴിച്ചിരുന്ന ‘ഉപ്മാ സ്വാദ്’ പിന്നീടൊരിക്കലും എവിടെനിന്നും കിട്ടിയിട്ടില്ല. നന്ദിസൂചകമായി ഞാൻ തലയിൽ വെച്ച് പോകാറുള്ള കൈതപ്പൂവിൽ നിന്നും ഓരോ കഷ്ണം രണ്ടാൾക്കും കൊടുത്തിരുന്നു.
ചുരമിറങ്ങിയ കാറ്റ് ഉപ്മാവിന്റെ മണത്തെ കട്ട് എങ്ങോട്ടാ കൊണ്ടുപോയി. ചിലമ്പിന്റെ കനത്ത ശബ്ദം . മാരിയമ്മയാണ്. പ്ലാസ്റ്റിക് പെറുക്കാൻ പോകുന്ന പണിയാണ് അവൾക്ക്. കിലോമീറ്ററുകളോളം നടക്കും. അന്തിക്ക് വീടണയുമ്പോൾ പെറുക്കിയ പ്ലാസ്റ്റിക് ഒരു വലിയ മലയായി തലയിൽ കാണും. അഭിനവ ‘ഗോവർദ്ധനോധാരിണി’!
എവിടെ നിന്നോ ഉള്ള വരവാണ്. നെറ്റിയിലെ ചുവന്ന കുങ്കുമം വിയർപ്പിലും തെല്ലിട മാറിയിട്ടില്ല. ചന്ദനക്കുറിയും.
” ക്ഷീണിച്ചോ മാരിയമ്മേ?”
പതിവ് പോലെ അവർ നിറഞ്ഞു ചിരിച്ചു.
“സൂട് കുട്ടീ.. താങ്കാൻ വയ്യ. റോഡ് വീതി കൂട്ടുന്നു പറഞ്ച് മരമായ മരമൊക്ക വെട്ടി കളഞ്ചു. ഒരെണ്ണം വളർത്തി അത് പോലെ ആക്കാൻ പറ്റുമോ? ” സാരിത്തുമ്പെടുത്ത് മുഖവും കഴുത്തും തുടച്ച് മാരിയമ്മ ഇരുന്നു. ‘വെള്ളം തരട്ടെ’ എന്ന ചോദ്യത്തിന് ‘വേണ്ട’ എന്ന് കൈകൊണ്ട് ആംഗ്യം കാട്ടി.
” എവിടെന്നും ഒന്നും കഴിക്ക മാട്ടേൻ കുട്ടീ ഞാൻ. അത് സീലമാണ്. ഞാനീ പെറുക്കി നടക്കുന്നതല്ലേ? കുളിച്ചിട്ടേ ഇനി വല്ലതും കഴിക്കു. എനിക്ക് പിടിക്കില്ല മോളെ. കുളിച്ചിട്ടേ പണിക്കിറങ്ങൂ. കുളിച്ചിട്ടെ വീട്ടിൽ കേറൂ “.
കുടുംബത്തെ കുറിച്ച് ചോദിച്ചപ്പോൾ മാരിയമ്മ ഒന്ന് നീങ്ങി ശരിക്കിരുന്നു. മൂന്ന് മക്കൾ. മൂത്തവൾ ttc കഴിഞ്ഞു മധുരയിൽ. കല്യാണം കഴിഞ്ഞു സുഖമായി ഇരിക്കുന്നു. മകൻ എഞ്ചിനീയറിംഗ് കഴിഞ്ഞു. ജോലി ആയില്ല. ചെറുത് കമ്പ്യൂട്ടറിൽ പിജി ചെയ്യുന്നു.
“കുട്ടികൾ പഠിക്കണം മോളെ. ഈ കാലത്ത് നല്ല പടിപ്പ് വേണം. ഇല്ലാട്ടി കാര്യമില്ലൈ. ഞാൻ പെറുക്കി വിസാരിച്ചിട്ട് മക്കൾ അങ്ങനെ പറ്റൂല. അതാ നാൻ അവരെ പഠിപ്പിച്ചത്. “
ചുറ്റും കുട ചൂടിയിരുന്ന ചൂട്കാറ്റ് മാരിയമ്മയെ പേടിച്ചു ഇറങ്ങിപ്പോയി. പച്ചയിൽ ചുവന്ന വരകളുള്ള പുടവ കാറ്റിനോട് കിന്നരിച്ച് നടന്നു നീങ്ങി. ഉള്ളിലെവിടെയോ മുഴങ്ങുന്ന തുടികൾക്കിടയിൽ മാരിയമ്മയും തണുത്ത ജലമുറയുന്ന കനിവിന്റെ പാറയായി.
പാലക്കാടൻ പൊരിവെയിലത്തും റോഡിന്റെ ഏത് കോണിലും കിടക്കുന്ന ഫിലിം റീലുകൾ കണ്ണിൽ പെടുമായിരുന്നു. റോട്ടിൽ ആരാധകരുടെ ആരവങ്ങളില്ലാതെ കിടന്നിരുന്ന ജയഭാരതിയും സീമയും അംബികയും രതീഷും വേണു നാഗവള്ളിയും. മഞ്ഞും മഴയും വെയിലും ചൂടും കൊള്ളാതെ എന്റെ തീപ്പെട്ടി ക്കൂടുകൾക്കുള്ളിലേക്ക് സുരക്ഷിതരായി അവർ എത്തി. പൈപ്പ് വെള്ളം കാത്തു കിടന്നിരുന്ന കുടങ്ങളെപോലെ വെയിലത്ത് വാടിത്തളർന്നു കിടന്നിരുന്ന അഭ്രപാളിയിലെ നക്ഷത്രങ്ങൾ, അങ്ങനെ മഞ്ഞയിൽ ചുവന്ന ഇണക്കുരുവികൾ ചിത്രമായ തീപ്പെട്ടിയുടെ സ്ക്രീനിനു പിന്നിലേക്ക് ആശ്വാസത്തോടെ ഒതുങ്ങി.
പകൽ പരിസരം മുഴുവൻ ചുട്ട്പൊള്ളിച്ചിരുന്ന കാലത്താണ് സ്കൂളിൽ ജൂബിലി ആഘോഷങ്ങൾക്കുള്ള ഒരുക്കുമാനങ്ങൾ തുടങ്ങിയത്. സർവത്ര ഡാൻസിനും ഞാനുണ്ടായിരുന്നു. ദേവകി ടീച്ചറുടെ കണക്ക് ക്ലാസിൽ തത്കാലം തല്ലു കൊള്ളേണ്ടല്ലോ എന്നൊരാശ്വാസവും അതിലുണ്ടായിരുന്നു. ഏകദേശം രണ്ട് പീരീഡ് കഴിഞ്ഞാൽ റോഡിനോട് ചാരിയുള്ള മതിലിനപ്പുറത്തേക്ക് കണ്ണുകൾ നീളും. നീല നിറമുള്ള ഫോറിൻ കുട കാണുന്നുണ്ടോ? ഡാൻസ് ടീച്ചർ വരുന്നുണ്ടോ? ‘മൂന്നാമത്തെ പിരീഡ് കണക്കാണ് ലോ ഈശ്വരാ’ എന്ന് ഉള്ളഴിഞ്ഞു പ്രാർത്ഥിക്കും. ഇന്റർവെൽ കഴിഞ്ഞയുടൻ ഉള്ളിലെരിയുന്ന ചൂടിനെ ശമിപ്പിച്ചു ഡാൻസ് ടീച്ചർ എത്തും. തീപ്പെട്ടിക്കൊള്ളി കൊണ്ടു കുറി വരഞ്ഞു, കടുംനീല ട്രൗസറും ഇട്ട് അനന്തു മുന്നിൽ ഇരിക്കും. ഡാൻസ് കഴിഞ്ഞാൽ അവന്റെ ‘ശരിയാക്കലുകൾ ‘ആണ്. എന്നെ പൊക്കി പൊക്കി അവൻ കല്ലടിക്കോടൻ മലപ്പൊക്കത്തിൽ നിർത്തുമായിരുന്നു. അത്കൊണ്ട്തന്നെ കൈക്കൂലിയായി, തലയിലെ കൈതപ്പൂമ്പൊടി മാത്രമല്ല ഞാൻ കഷ്ടപ്പെട്ട് സമ്പാദിച്ച, ആരും കാണാതെ മേശവലിപ്പിലെ തീപ്പെട്ടിപ്പെട്ടിയിൽ നിക്ഷേപിച്ച എന്റെ സ്വകാര്യ സ്വത്തായിരുന്ന വെള്ളി നക്ഷത്രങ്ങളേയും അവന് കൊടുത്തു. “ആരോടും പറയണ്ടാട്ടോ. നമ്മളോട് അസൂയ വരും, അവർക്കൊക്കെ” എന്ന കർശന നിർദ്ദേശവും. അവനത് കൃത്യമായി പാലിച്ചു.
കുംഭച്ചൂട് ഗ്രാമത്തിനെ വല്ലാതെ വരട്ടി തുടങ്ങിയിരുന്നു. വെള്ളം പൈപ്പിൽ നിന്ന് ലോറിയിലേക്ക് മാറ്റം മേടിച്ചു. ഒരു കുടം വെള്ളം നൂറു രൂപയായി. ദിനേനയുള്ള കാക്കക്കുളി പോലും സ്വപ്നങ്ങളിൽ മാത്രമായി.പക്ഷെ മാരിയമ്മയുടെ നടത്തങ്ങൾക്കൊപ്പം ഓടിയെത്താൻ കുംഭത്തിലെ സൂര്യന് സാധിച്ചില്ല. അവർ ആവലാതികളില്ലാതെ, പരിഭവങ്ങളില്ലാതെ നടന്നു.
ഒരു വർഷത്തേക്കുള്ള താൽക്കാലിക നിയമനം അല്ലേ ഉള്ളൂ എന്നുള്ള സമാശ്വാസത്തിൽ ഞാനും മഴയും കുളവുമുള്ള ഭൂതകാലഓർമകുളിരുകളിലേക്ക് വീണുകിട്ടുന്ന ഒഴിവുകളിൽ മുങ്ങാം കുഴിയിട്ടു. ഒഴിവ് ദിനങ്ങളിലെ വിശ്രമ വേളകൾ പണ്ടേതോ സിനിമയിൽ കേട്ട പോലെ, മുറ്റത്തെ കയറ്റു കട്ടിലിൽ ആണ് ആനന്ദകരമാക്കാറ് പതിവ്. ബൊഗൈൻവില്ല പൂക്കൾ വീണു കിടക്കുന്ന ചരൽ മണ്ണ്. പടർന്നു പന്തലിച്ചൊരു ഗോമാവ് . ചൂടൻകാറ്റ് മാവിന് മുകളിൽ എത്തുമ്പോൾ മാത്രമൊന്ന് ചിണുങ്ങും. സ്കൂൾ അടയ്ക്കുമ്പോൾ അച്ഛൻവീട്ടിലേക്ക് ഒരു പോക്കുണ്ട്. നിറയെ കശുമാങ്ങ, പനമ്പഴം, നൊങ്ക്, നാടൻ മാങ്ങ പലവിധം… അവധിക്കാലത്തേക്ക് മാത്രം തുന്നിക്കുന്ന കുപ്പായങ്ങളുണ്ട്. ഒഴിഞ്ഞ കുപ്പിയിൽ കശുമാങ്ങാനീര് നിറച്ചു നെല്ലിന്റെ പത്തായത്തിൽ വെച്ചിട്ട് കുറേ ദിവസം കഴിഞ്ഞു കുടിച്ചാൽ, സ്വർഗം കാണാം എന്ന് പറഞ്ഞു തന്ന കാരണവരു
ണ്ട് എനിക്ക്. മൂപ്പര് പറഞ്ഞത് പോലെ അനുസരിച്ചു. ഒരുച്ച നേരത്ത് കുപ്പിയിലെ നീരും കുടിച്ച് മുറ്റത്തെ വെട്ടുകല്ലിൽ കിടന്നപ്പോൾ ശരിക്കും കണ്ടു, മഹാഭാരതയുദ്ധം! ഭീമനും യുധിഷ്ഠിരനും ദ്രോണരും ദുര്യോധനനും കാലാൾപടകളും , ആനപ്പടയും ഏഴ് അക്ഷൗഹിണി പടയും ഒക്കെ നിരന്നു നിൽക്കുന്ന കുരുക്ഷേത്ര ഭൂമിക!
തളർന്നു നിൽക്കുന്ന അർജുനൻറെ മുന്നിൽ വിശ്വരൂപം കാണിച്ചു കൊടുക്കുന്ന ഭഗവാനെവരെ കണ്ടു ആ കിടപ്പിൽ.
ഓഫിസിൽ അടുത്ത കസേരയിൽ ഇരിക്കുന്ന പെരിങ്ങോട്ട്കുറിശ്ശിക്കാരി കലച്ചേച്ചിയുടെ ഫോൺവിളി കുളിരിന് തൽക്കാലം വിരാമമിട്ടു. അങ്ങേ തലയ്ക്കൽ ചേച്ചിയുടെ തേങ്ങൽ. അവർ ഒരുപാട് പഠിപ്പിച്ച മോൻ. അതുകൊണ്ട്തന്നെ പ്രതീക്ഷകൾ ഒരുപാടായിരുന്നു. ഗൾഫിലെ വെയിലിൽ തളർച്ച പറയാതെ ഒരച്ഛൻ. അമ്മയുടെയും അച്ഛന്റെയും സ്വപ്നങ്ങൾക്ക് അവൻ ചിറക് വെപ്പിച്ചു. മിടുക്കനായി പഠിച്ചു. നല്ലൊരു ജോലിയും ആയി. ഇഷ്ടപ്പെട്ട പെണ്ണിന്റെ കൈപിടിച്ചു വീട്ടിലേക്ക് കേറും വരെ അവന്റെ ചിറകുകളിൽ അവർ ആകാശങ്ങൾ കണ്ടു. കലച്ചേച്ചി പതം പറഞ്ഞു കൊണ്ടിരുന്നു.
“എന്തിനാണ് ഞാനിവനെ ഇങ്ങനൊക്കെ വളർത്തി വലുതാക്കിയത്? എന്റെ വീട്ടിൽ ഇനി തല പൊക്കി നിൽക്കാൻ പറ്റ്വോ കുട്ടീ? ചന്ദ്രേട്ടന്റെ വീട്ടിൽ പറയണ്ട. നാത്തൂന്മാർക്ക് സന്തോഷാവും. അല്ലാണ്ടെന്താ? ഇവനിതൊക്ക ഒന്ന് ആലോചിച്ചൂടായിരുന്നോ? അതും കാക്കാശ് ഇല്ലാത്ത ഒരു വീട്ടിൽ നിന്ന്. കൊറേ പഠിപ്പുണ്ട് ച്ചിട്ട് കാര്യണ്ടോ മാളൂ? എന്തോ ‘ചെയ്വന’ തന്നെ.. ഒറപ്പാ. അവറ്റോള് ചെയ്യും”.
ചേച്ചി പതഞ്ഞു പതഞ്ഞൊരു ഉഷ്ണജല പ്രവാഹമായി ഒഴുകിക്കൊണ്ടിരുന്നു. വറ്റി തീരാറായപ്പോൾ പിന്നീടെപ്പോഴോ ഫോൺ വെച്ചു. വരാന്തക്ക് പുറത്തിട്ട കയറ്റ്കട്ടിലിലേക്ക് നിവരുമ്പോൾ, നിസ്സഹായയായ ഒരു പാവം പെൺകുട്ടിയുടെ ദൈന്യത മുറ്റിയ പരിചിതമുഖം ചുവരിലെ കണ്ണാടിയിൽ തെളിഞ്ഞു.
വേലിക്കപ്പുറത്തു മാരിയമ്മയുടെ ചിലമ്പൊലി.
“കുട്ട്യേയ്”. വലിയ ഭാണ്ഡമുണ്ട് തലയിൽ.
“ഇങ്ങനെ വെയിലത്ത് നടക്കണോ മാര്യമ്മേ? മക്കളൊക്കെ നല്ല നിലേൽ അല്ലേ? പറഞ്ഞാ അവര് അയച്ചു തരില്യേ?” കാല് ഞൊണ്ടുന്നത് കണ്ടാണ് ഞാൻ തിരക്കിയത്.
“കാലിൽ രണ്ട് കായുണ്ട് (ആണി രോഗം) മോളെ. നടക്കാൻ വയ്യ. ന്നാലും നാൻ പോകും. എണക്ക് വെറുതെ ഇരിക്കാൻ പറ്റില്ലമ്മാ. എണക്കിഷ്ടാ പണി എടുക്കാൻ. ആവോളം ചെയ്യും മോളെ. നാൻ സല്യം ആകൂല മക്കളിക്ക്. മക്കള്ക്ക് ഒപ്പം പോയാല് അവര് ക്ക് രണ്ടായിരമൊക്ക അല്ലേ മോളെ മാസം തരാൻ പറ്റൂ. നമുക്ക് ഒരു വഴിപാടൊക്കെ ചെയ്യാൻ നമ്മൾന്റെ കയ്യിലെ കാസുണ്ടെങ്കി എടുക്കാലോ. അവരെ ബുദ്ധിമുട്ടിക്കണ്ടല്ലോ”.
മാരിയമ്മ ഒരു വലിയ ഉറവയായി. ഉറവ പിന്നീടൊരു വലിയ ജലാശയമായി. അതിന്റെ കരയിൽ എന്നോ ഒരിക്കൽ ഉണ്ടാകാൻ പോകുന്ന സംസ്കാരത്തെ ഓർത്ത് ഞാൻ ഊറ്റം കൊണ്ടു.
“മകന്റെ കുട്ടിക്ക് ഉസ്കോളിൽ എന്തോ ഡാൻസ്. അത് പഠിക്കാൻ രണ്ടായിരം ഉർപ്യ വേണം മോളെ… കെട്ടിയ പെണ്ണും പാവം പുടിച്ച വീട്ടിലെ. അവന് സ്നേഗമായതാ മോളെ. എനക്ക് സ്നേഗമാ അമ്മാ, കെട്ടിച്ചു താന്ന് പറയുമ്പോ… നമ്മൾ പഠിപ്പിച്ചു പറഞ്ചിട്ട് നിക്കാന് പാടില്ല മോളെ. അവരുടെ സന്തോഷം തന്നെ നമ്മളുടെ സന്തോഷം. പഠിച്ച പോലെ പണി കിട്ടിയില്ല അവന്ക്ക്. അതാ ചങ്കടം എനക്ക്. പേത്തിക്ക് ഉള്ള പണം നാൻ അയക്കാ പറഞ്ചു കുട്ട്യേ.. പാവം മോഹല്ലേ.. നാൻ പെറുക്കിയിട്ടാ ന്നൊന്നും അറീയില്ലല്ലോ കൊളന്തക്ക്.”.
കുറച്ച് മുൻപ് ഫോണിൽ അലച്ച പതംപറച്ചിലുകളെ വെറുതെ ഓർത്തു. പ്രാക്ടിക്കൽ സെൻസും തിയറിറ്റിക്കൽ സെൻസും തമ്മിലൊരു മഥനം നടക്കുന്നുണ്ട്. പണ്ട് ശിവന്റെ പാദം തിരഞ്ഞു പോയ കൈതപ്പൂവിന്റെ അവസ്ഥയിൽ പി.എസ്.സി. എഴുതി, റാങ്ക്ലിസ്റ്റിൽ ഒന്നാമതെത്തി , സർക്കാർ ശമ്പളം പറ്റുന്ന കലയും മാളുവും. അപ്പുറത്ത് അർദ്ധനാരീശ്വരനായി മാരിയമ്മയും!
” ചായ കുടിച്ചോ മോളെ, നാൻ മിണ്ടിമിണ്ടി നിന്നാ നിന്റെ ക്ഷീണം കൂടും. ജോലി കളിഞ്ച് വന്നതല്ലേ. നാൻ പോണു.”…
യുദ്ധം തീർന്നിരിക്കുന്നു. സൂര്യൻ അസ്തമിച്ചാൽ പിന്നെ യുദ്ധം പാടില്ല എന്നാണ്.
” പോട്ടെ മോളെ”..
മറുപടിക്ക് കാത്തു നിൽക്കാതെ മാരിയമ്മ മല ചുമന്നു നടന്നു നീങ്ങി. ദൂരെ മൊട്ടമുത്തിക്കുന്നിന്റെ മുകളിൽ തെളിഞ്ഞ അസ്തമനസൂര്യൻ ഒരു ചെറിയ വട്ടമായി മാരിയമ്മയുടെ നെറ്റിയിലെ കുങ്കുമപൊട്ടിലേക്ക് അലിഞ്ഞു.
അവർ നടന്നു, മഴവില്ലിനെക്കാൾ ഭംഗിയിൽ…!
വര : പ്രസാദ് കാനത്തുങ്കൽ, വർഷ മേനോൻ
കവർ : നിയ മെതിലാജ്
ആകാശം കണ്ണീരു പോലെ തെളിമയുള്ള ഒന്നോ രണ്ടോ തുള്ളികൾ പൊഴിച്ചൊരു വൈകുന്നേരമാണ് കാക്കപ്പാറയുടെ ഉച്ചാം തലപ്പത്തിരുന്നുകൊണ്ട് രവി ആദ്യമായി ‘കള്ളവെടി’ പൊട്ടിക്കാൻ പോയ കഥ എന്നോട് പറയുന്നത്. ചിരിയുടെ ചിമ്മിനി വെട്ടമണഞ്ഞ രവിയുടെ മുഖത്ത് എൽ ഇ ഡി ബൾബുകൾ പോലെ അന്നേരം ഒരു കൊള്ളിയാൻ മിന്നി മാഞ്ഞു. സ്വന്തം ജീവിതാനുഭവത്തെ തുറന്ന പാഠപുസ്തകം പോലെ മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിച്ച് ആനന്ദിക്കുന്ന പുതിയ ടോപ്പിക്ക് രവി പറഞ്ഞു തുടങ്ങിയപ്പോഴേ വല്ലാത്ത കൗതുകം തോന്നി. സീൽക്കാരം പോലെ തൊണ്ടയിൽക്കൂടി വെപ്രാളം ഭോഗം കാണാൻ പുറപ്പെട്ടു. പക്ഷേ, സുഹാസിനിയുടെ വീട്ടിന്റെ തിണ്ണപ്പുറം അവനെ നോക്കി പരിഹസിച്ച നിമിഷം പറച്ചിലിന്റേയും കേൾവിയുടേയും മണസോപ്പ് അലിഞ്ഞില്ലാതായി. സുഹാസിനിയുടെ ഭർത്താവ് മരിച്ചിട്ടിപ്പോൾ അഞ്ചാറ് കൊല്ലം കഴിഞ്ഞിട്ടുണ്ടാകുമെന്ന എന്റെ ഓർമ്മയുടെ തുരുമ്പിൽ തെറ്റുകളുണ്ടെന്ന് രവി ഓർമ്മിപ്പിച്ചു.
ചെറിയ നിലാവെട്ടമുണ്ട്. രവിയുടെ പതുങ്ങി പതുങ്ങിയുള്ള ചലനം കണ്ട പറമ്പിലെ മരക്കമ്പ് കോലുകളിൽ പരിഹാസച്ചിരിയുടെ മിന്നാമിനുങ്ങുകൾ മിന്നുന്നുണ്ടായിരുന്നു.
“തിണ്ണപ്പുറത്ത് ശരിക്കും നീ ആരെയാടാ കണ്ടത്?” ഞാൻ ആകാംക്ഷയുടെ ഉത്തരപർവ്വതം കയറിച്ചെന്നു.
“അയാളെ…സുഹാസിനിയുടെ ഭർത്താവിനെ”
“അഞ്ചാറു കൊല്ലം മുൻപ് പാറ പൊട്ടി ചത്ത കുമാരനേയോ?”
“ഉം”
വിശ്വസിക്കാൻ പ്രയാസമായിരുന്നെങ്കിലും രവിയുടെ പുളുവിലും കുരുക്കുന്ന പുളിയുടെ പുൽനാമ്പ് രുചി എനിക്കിഷ്ടമായിരുന്നു.
“കാക്കപ്പാറേൽ പാറ പൊട്ടിച്ച ചീള് കുമാരന്റെ നെഞ്ചേൽ തറച്ചെന്നായിരുന്നല്ലോ കേൾവി. അപ്പോപ്പിന്നെ ഇതെങ്ങനാ?”
അടിവശം ചിന്നിച്ചിതറിയ പാറക്കഷ്ണങ്ങൾ അതിന്റെ തെളിവാണ്. രവിയുടെ മോന്ത, വോൾട്ടേജ് പോയ ബൾബ് പോലെ മങ്ങിയ വെട്ടത്തിൽ പ്രകാശിച്ചു. കഥയിലില്ലാത്ത ചോദ്യം നേരിൽ കാണുന്ന ജീവിതത്തിലെന്തിനെന്നായി രവി.
“ഞാൻ കണ്ടത് കുമാരനെ തന്നെ”
കാക്കപ്പാറ ഞാൻ കാണാൻ തുടങ്ങിയിട്ടിപ്പോൾ വർഷം പതിനഞ്ചു കഴിഞ്ഞു. കാക്കപ്പാറയുടെ മുകളീന്ന് കല്ലേറ് ദൂരത്തിലുള്ള സുഹാസിനിയുടെ വീട്ട് മുറ്റത്തേക്ക് കണ്ണ് ചെന്നെത്താത്ത ദിവസങ്ങളില്ല. ഞാൻ രവിയുടെ പതറിയ മുഖത്ത് നിന്ന് കണ്ണുകളെടുത്ത് സുഹാസിനിയുടെ മുറ്റത്ത് നട്ടു.
മരക്കമ്പ്…തൊടി..ചേമ്പിൻ തടം…മുറ്റം…വരാന്ത…! വരാന്തയിൽ, പൊട്ടിത്തെറിക്കാൻ പാകത്തിലായ കതിന പോലെ എന്തോ ഒന്ന് നീറി പുകയുന്നുണ്ടായിരുന്നു. സൂക്ഷിച്ച് നോക്കി.
“എന്താണ്ട്രാത്?” രവി പിറകെ വന്നു.
“ആ…”
അമ്പിളി വെട്ടത്തിൽ, സുഹാസിനിയുടെ മുറ്റം മെടഞ്ഞിട്ട ഓലക്കീറ് പോലെ കിടന്നു. വരാന്തയിലിരുന്ന ഉണക്കപ്പായയിലെ കറുത്ത അട്ടകളെ രവി ഓലച്ചീള് കൊണ്ട് കുത്തിയിളക്കി.
“ഞാൻ പറേണത് വിശ്വാസം ഇല്ലേച്ചാൽ നീ ഈ പായ മണത്ത് നോക്ക്. അങ്ങേര് ഇതിലാണ് രാത്രി മൊരടനക്കി കെടന്നത്. ഇതീ കിടത്തി സുഹാസിനി അയാളെ പരിചരിക്കുന്നത് ഞാൻ എൻറെയീ രണ്ട് കണ്ണ് കൊണ്ട് കണ്ടു.” ഉമ്മറത്ത് കേറിയാൽ ചലം നാറും. അതുകൊണ്ടാണ് അവൾ കുമാരനെ പുറത്ത് കിടത്തുന്നത്.
ഞാൻ വരാന്തയിലിരുന്ന് കാക്കപ്പാറയിലേക്ക് നോക്കി. സുഷുപ്തിയിലാണ്ട നിശ്ശബ്ദത ഒരു മഞ്ഞു മല പോലെ പാറമുകളിലാകെ വീണു കിടക്കുന്നു. അവിടെയൊരു മത്സരം നടക്കുകയായിരുന്നു. സ്വപ്നത്തിലെന്ന പോലെ ഞാനത് കണ്ടിരുന്നു.
സുഗന്ധിയുടെ കഴുത്തിൽ വരണമാല്യമണിയിക്കാൻ മോഹിച്ച വീരന്മാർക്ക് മുന്നിൽ തെല്ലും കുലുങ്ങാതെ കാക്കമല തല ഉയർത്തി നിന്നു. അവസാന ഘട്ടത്തിൽ, കാക്കപ്പാറയിലെ ഗുഹാകവാടം തള്ളിമാറ്റാൻ ശ്രമിച്ച് പരാജയപ്പെട്ട വീരന്മാർ സുഗന്ധിയെന്ന വനപുഷ്പത്തെ കണ്ണീരോടെ നോക്കി നടന്നു നീങ്ങി. സുഗന്ധിക്ക് മുന്നിൽ നിന്നുകൊണ്ട് അനങ്ങാപ്പാറയെ ശപിച്ച കരുത്തന്മാർ എത്രയോ പേരുണ്ടാകും. ഉറച്ച പാറയുടെ പൊള്ളുന്ന പ്രതലം പോലെ സുഗന്ധിയുടെ നെഞ്ചിലെ ചൂടേറി വരുന്നത് പിതാവ് മാത്രം അറിഞ്ഞില്ല. മത്സരക്രമങ്ങളിൽ അയവില്ലെന്ന പിതാവിന്റെ വാശി കുന്തമുന പോലെ സുഗന്ധിയുടെ ഇടനെഞ്ചിൽ മുറിവുകൾ വീഴ്ത്തി. ഒരിക്കലും മകളെ പിരിഞ്ഞിരിക്കാനാവില്ലെന്ന പിതാവിന്റെ സ്നേഹം സൃഷ്ടിച്ച പ്രതിസന്ധി അഗാധമായ വെറുപ്പുളവാക്കി. ഭാര്യാസമേതനല്ലാത്ത പിതാവിന് തന്റെ ദുഃഖം മനസ്സിലാക്കാനുള്ള ത്രാണിയില്ലെന്ന് അവൾക്ക് തോന്നി.
അതികായനല്ലാത്ത, ദക്ഷതൻ എന്ന യുവാവ് അനങ്ങാപ്പാറയുടെ അടിത്തടം ഉന്തി നീക്കുമ്പോൾ സുഗന്ധിയുടെ നെഞ്ചിലെ കല്ലുരുകിയൊലിച്ചു. ഗുഹാകവാടം തെന്നി നീങ്ങിയപ്പോൾ അടിത്തട്ടിന്റെ ആഴങ്ങളിൽ നിന്നുയർന്ന അഭൂതമായ വെട്ടത്തിൽ അവൾ ദക്ഷതന്റെ ചുവന്ന് മഞ്ഞച്ച മുഖം കണ്ടു. ‘വിജയിച്ചു’വെന്ന ഏകസ്വരം കേട്ട് പിതാവ് നടുങ്ങി. എതിർപ്പുകളില്ലാതെ, ദക്ഷതൻ സുഗന്ധിയുടെ കരം ഗ്രഹിച്ച് മുന്നോട്ട് നടന്നു.
ആദ്യരാത്രി, ദക്ഷതന്റെ രോമങ്ങൾ പിണഞ്ഞ നെഞ്ചിലേക്ക് ഭോഗാലസ്യത്തോടെ പെയ്തിറങ്ങുന്നേരം സുഗന്ധി തന്നെ വരിക്കാനെത്തി, അനങ്ങാപ്പാറയിൽ തലതല്ലി വീണവരുടെ കഥകൾ പറഞ്ഞു. അനങ്ങാപ്പാറയുടെ അടിവശത്തെ ഗുഹക്കുള്ളിൽ വൻ നിധിശേഖരമുണ്ടെന്നും അക്കാര്യം പുറംലോകമറിയാതിരിക്കാനുള്ള അതിബുദ്ധിയാണ് ഭീമൻപാറപ്രതിഷ്ഠയെന്നും മറ്റൊരു വേഴ്ചയുടെ മുന്നൊരുക്കമെന്നോണം ദക്ഷതൻ പറഞ്ഞു. അതുകേട്ട് ഭ്രാന്തമായ ആവേശത്തോടെ അവൾ അയാളുടെ ചുമലിലേക്ക് ചാടിക്കയറി. പാതിരാത്രി, നഗ്നമായ രണ്ടുടലുകൾ അനങ്ങാപ്പാറയുടെ ഉച്ചാം തലപ്പിലേക്ക് നടന്നു. ചൂടാറിക്കിടന്ന പരുപരുത്ത പാറയുടെ പ്രതലങ്ങളിൽ ഇരുവരും ഇഴജന്തുക്കളെപ്പോലെ ഇഴഞ്ഞു. പാറമേൽ കാതമർത്തി കിടന്നപ്പോൾ കേട്ട ചിരപരിചിതമായ പക്ഷി ശബ്ദത്തിലേക്കായി പിന്നെ ശ്രദ്ധ. ‘കേട്ടോ …ജീവന്റെ ശബ്ദം ‘ ദക്ഷതന്റെ മുഖം തിളങ്ങി. അയാൾ താഴേക്ക് ഓടിയിറങ്ങി. ഗുഹാകവാടത്തിലെ ഭീമൻ പാളി തള്ളി നീക്കി. ജീർണ്ണിച്ച മൃതശരീരങ്ങളുടെ ഗന്ധം പുറത്തേക്കൊഴുകി. കൂടുതൽ വ്യക്തമായി ഉൾവശം കാണാൻ ശ്രമിക്കവേ, കാൽ വഴുതി അയാൾ ആ വിടവിലേക്ക് ഊർന്നു പോയി. ഭീമൻ പാളി തള്ളി നീക്കാനാകാതെ ഖണ്ഡിക്കപ്പെട്ട ദക്ഷതന്റെ പാതി ഉടൽ സുഗന്ധിയുടെ കാൽചുവട്ടിലേക്ക് തെറിച്ചു വീണു. ശവംതീനികാക്കകൾ വിടവിലൂടെ പുറത്തേക്ക് പറന്ന് ഇരുവരേയും കൊത്തിവലിച്ചു. പ്രാണനും ജീവനുമിടയിലെ നൂൽപ്പാലക്കിടക്കയിൽ ഒടുക്കം സുഗന്ധിയും നിശ്ചലയായി.
വാസ്തവത്തിൽ, സുഗന്ധിയുടെ പിതാവ് നിശ്ചയിച്ച മത്സരക്രമങ്ങളിൽ മുൻപും കരുത്തന്മാർ പലരും വിജയിച്ചിരുന്നു. സുഗന്ധിയുടെ സൗന്ദര്യം മാത്രം നോക്കി നിന്നവർ അതറിഞ്ഞിരുന്നില്ല. പരാജിതരെ പ്രഖ്യാപിച്ച ഓരോ നിമിഷങ്ങളിലും മകളുടെ മുഖത്ത് തെളിഞ്ഞ നിരാശകളുടെ നിഴലാട്ടങ്ങൾ. വെറുപ്പിന്റെ സീൽക്കാര ശബ്ദങ്ങൾ. തിളച്ച ചോരയുടെ സ്ത്രൈണഗന്ധങ്ങൾ അല്പം വൈകിയെങ്കിലും പിതാവ് അറിയുകയായിരുന്നു. തന്റെ വാത്സല്യവായ്പിനേക്കാൾ മകൾക്ക് വേണ്ടുന്നതെന്തെന്ന് മനസ്സിലാക്കി അദ്ദേഹം വിട്ടുവീഴ്ചയുടെ ശാന്തസമുദ്രത്തിലിറങ്ങുകയായിരുന്നു.
ചെറിയൊരു ഇടി വെട്ടി. സുഹാസിനിയുടെ തിണ്ണപ്പുറത്ത് കാക്കപ്പാറയുടെ കഥയോർത്തിരുന്ന ഞാൻ ഞെട്ടിയുണർന്ന് രവിയെ നോക്കി.
“നീ എന്താണ്ട്രാ ആലോചിക്കണത്?” കാക്കപ്പാറേനടീലെ നിധിയാലോചിച്ചിരുന്ന് ചന്തി തേഞ്ഞവർ അനേകം പേരുണ്ടെന്ന് രവി പറഞ്ഞു. കുമാരന്റെ തിണ്ണപ്പുറത്തിരുന്ന് കാക്കപ്പാറയിലേക്ക് നോക്കിയാൽ തോന്നാത്തത് തോന്നും. അങ്ങനെയൊരു തോന്നലിന്റെ അവസാനത്തെ ഇരയാണ് കുമാരൻ.
രവി വയറിംഗ് ജോലിക്ക് പോയ ദിവസം ഏകനായി രാത്രി കാക്കപ്പാറക്ക് മുകളിൽ ഇരുന്നപ്പോഴാണ് ഉറങ്ങിക്കിടന്ന ധൈര്യം പുറത്ത് ചാടിയത്. ദൂരെയെവിടെയോ കുറുനരികളുടെ ഓരിയിട്ടു. കാക്കപ്പാറ ദക്ഷതന്റേയും സുഗന്ധിയുടെയും ഉടലാട്ടത്തിൽ ചലിക്കുന്നതായി തോന്നി. ഭയം കൂട്ടു വന്നു. മിന്നാമിന്നികൾ തുള്ളിക്കളിക്കുന്ന സുഹാസിനിയുടെ മുറ്റം. ഉണക്കപ്പായ മണത്ത്, കാൽ പൊക്കി മുള്ളിയ നായ താഴെ കിണറ്റിൻ കരയിലേക്ക് നടന്നു. മരക്കമ്പുകൾ പുഴുത് വീഴുന്ന ശബ്ദം കേട്ടു. വരാന്തയിലിരുന്ന് ചേമ്പിലക്കൂട്ടങ്ങളോട് അടക്കം പറയുന്ന കാക്കപ്പാറ സുഗന്ധി…അല്ലാ, സുഹാസിനി. മുടിയഴിച്ചിട്ട യക്ഷിയെപ്പോലെ അവൾ നിലാവ് പെയ്യുന്ന മുറ്റത്തിലൂടെ നടന്നു. ശോഷിച്ച ധൈര്യം വിയർപ്പുമണികൾ ഉറ്റിച്ച് കടന്നു കളഞ്ഞു. ഇടത് കൈത്തണ്ടയിലെ ഏലസിൽ പിടിമുറുക്കി ഞാൻ വരിക്കപ്ലാവിന് മൂട്ടിൽ മറഞ്ഞു നിന്നു.
ഉണക്കപ്പായ മണത്ത് തിരികെ വന്ന നായയെ സുഹാസിനി ചരൽ വാരിയെറിഞ്ഞു. ചേമ്പിലക്കൂട്ടങ്ങൾക്ക് മുകളിലെ മണ്ണിന്റെ മഴക്കുടകൾ അവളെ എത്തി നോക്കി പിറുപിറുത്തു. ചേമ്പിലകൾ വകഞ്ഞ് മാറ്റി, താടിയും മുടിയും നീട്ടി വളർത്തിയ രൂപം തിണ്ണപ്പുറം കയറി.
ജീവിതത്തിലുണ്ടായ ആകസ്മികങ്ങളായ ഇടിച്ചിലുകളോർത്ത് പൊട്ടിക്കരഞ്ഞപ്പോഴാണ് അതാണ് കുമാരനെന്ന് ഞാനുറപ്പിച്ചത്. കടം കയറി ജീവനൊടുക്കിയ നാരായണിയുടെ മകളുടെ ജീവിതം കുമാരനേറ്റെടുത്തിട്ടും നന്നായില്ല. കടം ക്യാൻസർ പോലെ കുമാരനേയും പിടികൂടി. നിൽക്കകള്ളിയില്ലാതെ നാടുവിടേണ്ടുന്ന അവസ്ഥ അയാളെ ചിന്തകളുടെ തിണ്ണപ്പുറത്തിരുത്തി. തിണ്ണപ്പുറത്തെ രാത്രിയാലോചന കാക്കപ്പാറയിലെ നിധിയന്വേഷിച്ച് ചെല്ലുന്ന ദിവസമാണ് ആ ദുരന്തം സംഭവിച്ചത്. അമിട്ട് പൊട്ടിച്ച് പാറ തകർക്കാനുള്ള ശ്രമം പരാജയമായി. ഉടലിൽ തുളച്ച് കയറിയ പാറച്ചീളുമായി അലറി വിളിക്കാൻ പോലും കഴിയാതെ കുമാരൻ വീട് വരെ ഇഴഞ്ഞു. പിന്നെ സുഹാസിനിയുടെ കഴുത്തിലവശേഷിച്ച താലിയുമായി നാടു വിട്ടു. അതോടെ കാക്കപ്പാറയിലെ ദുരന്തകഥയിലെ പുതിയ നായകനായി. രാത്രിയുടെ മറവിൽ പല വേഷങ്ങളണിഞ്ഞ് കുമാരൻ ഭാര്യയെ കാണാനെത്താൻ തുടങ്ങിയതോടെ സുഹാസിനി മോശം സ്ത്രീയാണെന്ന കുരളക്കാരുടെ കതിനക്കുറ്റികളിൽ ഇഷ്ടികയും മരുന്നും നിറഞ്ഞു. എല്ലാം ഒരു വിങ്ങലോടെ അവരിപ്പോഴും ഓർക്കുന്നു.
ചേമ്പിലപ്പിഞ്ഞാണത്തിൽ സുഹാസിനി അയാൾക്ക് ചോറ് വിളമ്പി. മുറിവുകളിൽ പച്ചിലക്കുഴമ്പ് പുരട്ടി. ഇരുട്ടത്ത് വിടർന്ന പുഷ്പങ്ങളെ നോക്കി അവർ എറെ നേരം സംസാരിച്ചിരുന്നു. ഘന ഗംഭീരമായൊരു വെള്ളിടി കാക്കപ്പാറയുടെ നെറുകയിൽ പതിച്ചു. ഞാൻ വീട്ടിലേക്ക് നടന്നു. ആകാശക്കൂര കീറി വെള്ളിമണികൾ ചിതറി. മഴ, അവർക്ക് ചുറ്റും മണിപ്പന്തൽ തീർത്തു. മഴയുടെ ഗന്ധം മദഗന്ധത്തിലലിഞ്ഞു.
കുരള-അപവാദം
വര : പ്രസാദ് കാണത്തുങ്കൽ
കവർ : ആദിത്യ സായിഷ്