ജയൻ പോയ്മറഞ്ഞ എൺപതുകളിലെ ആ ദിവസങ്ങളിൽ മൂന്നാം ക്ലാസ്സുകാരനായ ഞാൻ പാമ്പാക്കുടയിലെ ഒരു ചിറയുടെ കരയിലിരുന്നു ചങ്കുപൊട്ടി കരഞ്ഞു.ചിറയിലെ വെള്ളത്തിൽ ഒരു വലിയ മീൻ എന്നെ നോക്കി ചിറകു തുഴഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.. ഇന്ന് നീയെന്നെ പിടിക്കാൻ നോക്കുന്നില്ലേ എന്ന ഭാവത്തോടെ . ഞാനന്ന് പനങ്കണയിൽ കെട്ടിയ എന്റെ ചൂണ്ട കൊണ്ടുവന്നിരുന്നില്ല. ജയന്റെ മരണം എന്നെ ജീവിതത്തെപ്പറ്റി മാറിചിന്തിക്കുവാൻ പഠിപ്പിച്ചു . എനിക്ക് ഇനി ജയനില്ലാത്ത ലോകത്ത് എങ്ങനെ കഴിഞ്ഞുകൂടും എന്നു പോലും അറിയില്ലായിരുന്നു..കോളിളക്കം എന്ന ജയന്റെ അപകടത്തിനിടയാക്കിയ ചിത്രം വൈകാതെ തീയേറ്ററിലെത്തി. ആൾക്കൂട്ടത്തിനിടയിൽ ഞെരുങ്ങി ശ്വാസം മുട്ടി ഒരുവിധം ഞാനും ബെഞ്ചിനുള്ള ടിക്കറ്റ് എടുത്തു. പടം തുടങ്ങും മുൻപ് ജയന്റെ അന്ത്യയാത്രയുടെ ദൃശ്യങ്ങൾ കണ്ടു വിങ്ങിപ്പൊട്ടി . പലരും കരയുന്നുണ്ടായിരുന്നു . പടം കഴിഞ്ഞു മരണവീട്ടിൽ നിന്നെന്നപോലെ വിളറിയ മഞ്ഞവെയിലത്ത് ലോകത്തെ ആദ്യമായ് കാണും പോലെ വീട്ടിലേയ്ക്കു നടന്നു . പാടത്തിനരികിലെ ചിറയുടെയടുത്ത് അൽപനേരം നിന്നു. പതിവായി കാണാറുള്ള അതേ മീൻ അവിടെ ഞൊരിയിട്ട് ചിറകുവീശി നിൽപ്പുണ്ടായിരുന്നു .അവനെ കണ്ടപ്പോൾ വീണ്ടും കണ്ണുനിറഞ്ഞു . ജയന്റെ ഒരു പടത്തിന്റെ പേരായിരുന്നു മീൻ.
Comments