ART
നാടകം സൃഷ്ടിച്ചത് ഭാരത മുനിയും ഡയോണിസോസ്സും ആണെന്ന് എഴുതി വെയ്ക്കപ്പെട്ടിട്ടുണ്ടെങ്കിലും നാടകം മനുഷ്യ വർഗ്ഗത്തിന്റെ സൃഷ്ടിയാണ്. മെസ്സഞ്ചർ എന്ന ലളിതമായ പേരാണ് നാടകക്കാർക്ക് ചേർന്നത്. എന്നുവെച്ചാൽ, ഇങ്ങനെ ഒരു കാര്യം നടന്നു/നടക്കും/നടന്നു കൊണ്ടേയിരിക്കും എന്ന് കാലാകാലങ്ങളിൽ പ്രേക്ഷകനെ ബോദ്ധ്യപ്പെടുത്തുന്ന ഒരു ഉത്തരവാദിത്വമാണ് അവര്‍ക്കുള്ളതെന്ന് സാരം.
കാലാകാലങ്ങളിൽ മനുഷ്യ സമൂഹത്തിന്റെ എല്ലാ പരിണാമങ്ങൾക്കും നാടകവും ഭാഗമാകുന്നുണ്ട്. ആധുനിക കാലത്ത് കൈവരിച്ച ശാസ്ത്ര സാങ്കേതിക നേട്ടങ്ങൾ നാടകത്തിനും സ്വന്തമാണ്. അതുകൊണ്ട് തന്നെ നാടകവേദി നേരിടുന്ന വെല്ലുവിളി വളരെ ശക്തവുമാണ് താനും. നാടകത്തിന്റെ യഥാർത്ഥ രൂപത്തിന്റെ കണ്ടെത്തലാണ് ഏക മാർഗ്ഗം. നാടകത്തിന്റെ ലളിതമായ നിയമം പെർഫൊർമർ + പ്രേക്ഷകൻ ആണ്. ഇത് രണ്ടുമില്ല എങ്കിൽ നാടകവുമില്ല. ഈ നാടകദിനത്തിൽ ഏറ്റവും ആവശ്യമായത് പ്രേക്ഷരെ സൃഷ്ടിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുക എന്നതാണ് എന്നാണ് എനിക്ക് തോന്നുന്നത്. നാടകം കാണുന്ന ശീലം കുട്ടിക്കാലത്തെ വളർത്തിയെടുക്കുക എന്ന രീതിയാണ് നാം നടപ്പിലാക്കേണ്ടത്. യൂറോപ്പിൽ ആ രീതി ആസൂത്രിതവും ശക്തവും ആയി നിലനില്ക്കുന്നതുകൊണ്ടാണ് അവിടെ നാടകവേദികള്‍ ഇപ്പോഴും ശക്തമായി തന്നെ നിലനില്‍ക്കുന്നത്.
ചരിത്രം
ആഫ്രിക്കയിലെ ഘാനയുടെ വടക്ക് ഭാഗത്ത് കുമാസ്സി എന്ന പ്രദേശത്തെ മലകളിൽ താമസിക്കുന്ന ‘അഷാന്തി’ എന്ന ഗോത്രവർഗ്ഗത്തിലെ നാലുപേരെ തെക്ക് ആക്രയിലേക്ക് കടൽ കാണിക്കാൻ ഒരു സംഘം കൊണ്ടുപോയി. 1999ലെ ആഫ്രിക്കൻ യാത്രയിലായിരുന്നു സംഭവം. ഗോത്ര തലവൻ തിരഞ്ഞെടുത്ത് അയച്ച നാലുപേരായിരുന്നു ആ സംഘത്തിലുണ്ടായിരുന്നത്. ഈ ഗോത്രത്തിലെ ആരും അതിനു മുൻപ് കടൽ കണ്ടിട്ടേയില്ലായിരുന്നു. ഭയങ്കര അത്ഭുതവും, ഭയവും, ജിജ്ഞാസയും കടല്‍ ആദ്യമായി കണ്ട നേരം അവര്‍ക്കനുഭവപ്പെട്ടു. ഒരാള്‍ തൊട്ട് നോക്കി, ഒരാള്‍ ഭയന്നു മാറിനിന്നു, വേറൊരാള് രുചിച്ചു നോക്കി. പിന്നീട് തിരിച്ച് കുമാസ്സിയിൽ എത്തിയപ്പോൾ തലവന്റെ നിർദ്ദേശ പ്രകാരം ഒരാള്‍ (അത് അയാളുടെ ജോലി ആണ്) കടൽ കണ്ട കാര്യം ഗോത്രത്തിലെ മറ്റ് അംഗങ്ങൾക്ക് വിശദീകരിച്ച് കൊടുത്തു. ഒരു ഒന്നാന്തരം വണ്‍ മാന്‍ ഷോ ആയിരുന്നു അത്. പലര്‍ക്കും അവരുടെ ഭാഷ മനസ്സിലായില്ല എങ്കിലും അയാളുടെ അഭിനയം കൊണ്ട് എന്ത് നടന്നു എന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞു. നാടകത്തിന്റെ യഥാർത്ഥ രൂപം അതാണ്. നാടകം എന്ന കല ഉരുത്തിരിയുന്നത് അങ്ങിനെയാണ്.
പരിണാമം
കൃഷിയുമായി ബന്ധപ്പെട്ട ദൈവസങ്കൽപ്പങ്ങൾ അനുഷ്ഠാന കലകൾക്ക് രൂപംകൊടുക്കുകയും അതിലൂടെ നാടകം വേറൊരു രൂപത്തിലേയ്ക്ക് മാറ്റപ്പെടുകയും ഉണ്ടായി. ആ സമയത്ത് സമൂഹത്തിൽ തൊഴിലുകളുടെ വിഭജനം നടക്കുകയും, നാടകം കളിക്കുന്നത് ഒരു തൊഴിലെന്ന അവസ്ഥയില്‍ എത്തപ്പെടുകയും, അതിലൂടെ ക്ലാസ്സിക് കലാരൂപങ്ങൾ ഉണ്ടാവുകയും ചെയ്തു എന്നുപറയാം. ‘നോ, കബൂക്കി, കൂടിയാട്ടം, ഗ്രീക്ക്’ നാടക രൂപങ്ങൾ ഉണ്ടാകുന്നത് ഈ കാലഘട്ടത്തിൽ ആണ്. പുതിയ മതങ്ങൾ ഉദയം കൊള്ളുകയും രാജാക്കന്മാർ സാമ്രാജ്യങ്ങൾ വിപുലപ്പെടുത്തുകയും ചെയ്യപ്പെട്ട ഫ്യൂഡൽ കാലഘട്ടത്തിൽ നാടകം വേറൊരു രൂപത്തിൽ എത്തപ്പെടുന്നു. മിസ്റ്ററി, മിറാക്കൾ നാടക രൂപത്തിൽ നിന്ന് എലിസബത്തൻ, മോളിയർ സഞ്ചാര നാടകരൂപവും കോളനിവത്കരണത്തിലൂടെ അത് ലോക വ്യാപകമാവുകയും ചെയ്തു. വ്യാവസായിക വിപ്ലവകാലത്താണ് നാടക വേദിയിൽ ‘സംവിധായകൻ’ രംഗപ്രവേശം ചെയ്യുന്നത്. ആ സമയത്താണ് ലോകസമൂഹം യുദ്ധങ്ങളിലൂടെയും പുതിയ സാമ്പത്തിക സാമൂഹിക ചുറ്റുപാടിലൂടെയും കടന്നു പോവുകയും ‘ഇസങ്ങൾ’ ഉണ്ടാവുകയും, അവയെല്ലാം നാടകവേദി ഏറ്റുവാങ്ങുകയും ചെയ്തത്.
വർത്തമാനകാലം
നാടകം അതിന്റെ രൂപത്തിലും സംഘാടനത്തിലും ഒരു പാട് മാറ്റങ്ങൾ ഉള്ള ഒരു കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്. നാടകം എല്ലാ കലകളുടെയും സമ്മേളനം ആണെന്ന് പറയാം. മറ്റ് കലാരൂപങ്ങളിൽ വരുന്ന മാറ്റങ്ങൾ നാടകത്തെയും മാറ്റുന്നുണ്ട്. വിഷ്വൽ മീഡിയ രംഗത്ത് അതിഭയങ്കരമായ മാറ്റങ്ങൾ ആണ് ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്. ആർക്കും എന്തും ചെയ്യാമെന്നും അത് ഇന്റര്‍നെറ്റ് വഴി ലോകം മുഴുവനും അറിയിപ്പിക്കാം എന്നും ഉള്ള ഒരു സ്ഥിതി വിശേഷം നില നിൽക്കുന്ന സമയത്ത് നാടകം എന്ന കലയുടെ പ്രസക്തി എന്താണ് എന്ന് തിരിച്ചറിയാൻ ഓരോ നാടകക്കാരനും ബാധ്യസ്ഥനാണ്. ജീവനുള്ള ഒരു വ്യക്തിയിൽ നിന്ന് ജീവനുള്ള വേറൊരു വ്യക്തിയിലേക്ക് പരിമിതമായ സ്പേസ്സിലും സമയത്തും നടക്കുന്ന അനുഭൂതിയുടെ ഒരു കൊടുക്കൽ വാങ്ങൽ പ്രക്രിയ ആണ് നാടകം. അത് തന്നെയാണ് നാടകത്തിന്റെ ശക്തിയും ദൗര്‍ബല്യവും. അതുകൊണ്ട് മറ്റ് ബഹളങ്ങളിൽ നിന്ന് നാടകത്തിലെയ്ക്ക് പ്രേക്ഷകനെ കൊണ്ടുവരാൻ നാടകക്കാരൻ ഉത്തരവാദിത്വപ്പെട്ടിരിക്കുന്നു
കാലാകാലങ്ങളിൽ മനുഷ്യ സമൂഹത്തിന്റെ എല്ലാ പരിണാമങ്ങൾക്കും നാടകവും ഭാഗമാകുന്നു. ആധുനിക കാലത്ത് കൈവരിച്ച ശാസ്ത്ര സാങ്കേതിക നേട്ടങ്ങൾ നാടകവും സ്വന്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നാടകവേദി നേരിടുന്ന വെല്ലുവിളി വളരെ ശക്തവും ആണ്. നാടകത്തിന്റെ യഥാർത്ഥ രൂപത്തിന്റെ കണ്ടെത്തലാണ് ഏക മാർഗ്ഗം.
1930കളില്‍ ശ്രീലങ്കയിലും റുവണ്ടയിലുമായി പിറന്ന മുപ്പതിലേറെ വന്ദ്യ വയോധികരുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നാടകം രചിച്ചിരിക്കുന്നത്. ഇവരുടെ ഓര്‍മകളിലൂടെയുള്ള സഞ്ചാരത്തിന്റെ നാടകീയ പുനരാവിഷ്കരണമാണ്, മൂന്ന് ഖണ്ഡങ്ങളുള്ള ഈ നാടകം. അവരുടെ അനുഭവങ്ങളെ പുതിയ തലമുറയുമായി പങ്കിടുന്ന ഒരു നവീന മാധ്യമമാണിത്.
നാം പൊതുവേ ചരിത്രം അറിയുന്നത്, ചരിത്രകാരന്മാരുടെ കണ്ണുകളിലൂടെയാണ്. എന്നാല്‍ ഈ നാടകമാകട്ടെ, ചരിത്രത്തെ അറിയാന്‍ ശ്രമിയ്ക്കുന്നത് ഒരു പ്രത്യേക കാലഘട്ടത്തില്‍ പിറന്ന തലമുറയുടെ കണ്ണുകളിലൂടെയാണ്. 1930 കളില്‍ പിറന്ന ഈ തലമുറയുടെ പ്രസക്തി എന്തെന്ന് ഈ ആധുനിക നാടകം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഇവര്‍ കണ്ട ലോകം, കടന്നു പോയ വഴികള്‍, സാക്ഷ്യം വഹിച്ച ചരിത്ര സംഭവങ്ങള്‍ എന്നിവ നമ്മെ ഓര്‍മിപ്പിക്കുന്നത് ഒരു തലമുറയുടെ സമ്പന്നതയാണ്; അവരുടെ നൊമ്പരവും നഷ്ടങ്ങളുമാണ്; അവരുടെ കാലഘട്ടം ചെയ്തു പോയ തെറ്റുകളും, അതിന്റെ കുറ്റബോധവും ആണ്; ഇതിനിടയിലും അവര്‍ക്കുണ്ടായിരുന്ന, നിഷ്കളങ്കതെയും ലാളിത്യവുമാണ്.
ചരിത്രപരമായി ചില പാരസ്പരികതകളുള്ള രണ്ടു രാജ്യങ്ങളാണ് ശ്രീലങ്കയും റുവണ്ടയും. ചിരകാലവിളംബിയായ കലാപങ്ങള്‍ക്കും, വംശഹത്യയ്ക്കും സാക്ഷ്യം വഹിച്ച രണ്ടു ഭൂഖണ്ഡങ്ങളിലെ, ഒരേ കാലഘട്ടത്തില്‍ ജിവിച്ച തലമുറയുടെ ഓര്‍മകള്‍ക്ക് സമാനതകളെ ഉള്ളൂ. ഈ തലമുറയുടെ, ഒരു പക്ഷെ ആരും തന്നെ മനസ്സിലാക്കാത്ത പ്രസക്തിയെക്കുറിച്ചു വളരെ ആഴത്തില്‍ ഈ നാടകം നമ്മെ ചിന്തിപ്പിക്കുന്നു.
മൂന്ന് ഖണ്ഡങ്ങളിലായി അനേകം കഥകളെ കോര്‍ത്തിണക്കിക്കൊണ്ടാണ് വിവരണ ശൈലി. പ്രത്യേകിച്ചു ശ്രീലങ്കയിലെ ഉപസംസ്കാരത്തെ ശ്രദ്ധാപൂര്‍വ്വം പ്രതിഫലിപ്പിച്ചിട്ടുമുണ്ട്. വെള്ളക്കാരന്റെ കോളനികള്‍ ആകേണ്ടി വന്ന ശ്രീലങ്കയുടെയും, റുവണ്ടയുടെയും 1930കളുടെ കഥ വളരെ ശ്രദ്ധേയമായി. വംശീയ ഭേദമില്ലാതിരുന്ന ഒരു ജനതയുടെ മനസ്സിലേക്ക്, വെള്ളക്കാരന്, കലഹത്തിന്റെയും, കലാപത്തിന്റെയും വിത്തു പാകി. നാടകത്തിന്റെ തുടക്കത്തിലുള്ള ഈ കഥ, വെള്ളക്കാരന്റെ കോളനികള്‍ ആകേണ്ടി വന്ന എല്ലാ രാജ്യങ്ങളിലെയും സാര്വലൌകികതയെ വെളിപ്പെടുത്തുന്നു. ഈ കഥ, അതുകൊണ്ട് തന്നെ നമുക്കോരോരുത്തര്‍ക്കും വ്യകിതിപരമായ തലത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നു.
ഇതേ ശ്രേണിയിലാണ് ശ്രീലങ്ക സ്വതന്ത്രമാകുന്ന പശ്ചാത്തലം. ഒട്ടും തന്നെ ശ്രമിയ്ക്കാതെ കിട്ടിയ സമ്മാനമാണ് ശ്രീലങ്കന്‍ സ്വാതന്ത്ര്യം എന്ന് നാടകം വിമര്‍ശിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ തീക്ഷണതയും ഒരുമയും, അതെ സമയും, ശ്രീലങ്കയുടെ സ്വാതന്ത്ര്യത്തോടുള്ള വിരുദ്ധമായ വൈകാരിക നിലപാടുകളും ഹാസ്യ രൂപത്തില്‍ അടുപ്പിച്ചു വെയ്ച്ചപ്പോള്‍ സദസ്സില്‍ കൈയ്യടി മുഴങ്ങി.
സ്വാതന്ത്ര്യാനന്തരം ‘ഭാഷ’ എങ്ങനെ ഒരു വംശത്തെ ഒറ്റപ്പെടുത്തി എന്ന് കാണിച്ച രംഗങ്ങള്‍ നര്‍മ്മത്തില്‍ പൊതിഞ്ഞതാണ്. ‘സിംഹള മാത്രം’ എന്നുച്ചരിച്ചുകൊണ്ട്, ഡ്രൈവര്‍ മാറി മാറി വരുന്ന ഒരു ബസ്സിനെ പ്രതീകമായി വെച്ചാണ്, തമിഴ് ഭാഷയ്ക്ക്, ഔദ്യോഗികമായ തുല്യ സ്ഥാനം എങ്ങനെ ലഭിയ്ക്കാതെ പോയതെന്ന് വളരെ ഫലപ്രദമായി, ഹാസ്യ രൂപേണ ആവിഷ്കരിച്ചിരിക്കുന്നത്.
പിന്നെ ശ്രദ്ധേയമായത് 70കളിലും, 80കളിലും ശ്രീലങ്കയില്‍ നടന്ന യുവാക്കളുടെ കലാപത്തെ ക്രൂരമായി അടിച്ചൊതുക്കിയ കഥയാണ്. വിദ്യാഭ്യാസം കഴിഞ്ഞു നിന്ന വിദ്യാര്‍ഥികളുടെ അസ്വാസ്ത്യങ്ങള്‍ക്ക് കാരണം അന്നത്തെ ജ്യേഷ്ഠ തലമുറയുടെ തെറ്റായ നടപടികളാണ്, എന്ന് ഒരുദ്ധാരണം ഈ കഥയ്ക്ക് മുമ്പ് നമുക്ക് കേള്‍ക്കാം. ജോലിയില്ലാതലയുന്ന ലക്ഷക്കണക്കിനു യുവാക്കളുടെ ഈ നൊമ്പരം, ഏതൊരു മലയാളിയ്ക്കും നന്നായി മനസ്സിലാകാതെ തരമില്ല.
വെള്ളക്കാരന് തുടങ്ങി വെയ്ച്ച വര്‍ഗീയത, റുവണ്ടയെ ഒരു നിഴല്‍ പോലെ പിന്തുടര്ന്നു. തൊണ്ണൂറുകളില്‍ പത്തുലക്ഷത്തിലേറെ Tutsiകളെ കൊന്നൊടുക്കിയ പോര്‍ക്കളം ആയി ഈ വംശഹത്യ ലോകം മുഴുവന്‍ മിണ്ടാതെ നോക്കി നിന്നു. ഇന്നും, റുവണ്ടന് ചരിത്രം ഒരു ദൃഷ്ടാന്തമായി ലോകം പഠിയ്ക്കുന്നു. ഇത്തരം വന്‍ ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള ഒരു സന്ദേശമാണീ നാടകം.
നാടകത്തിന്റെ രണ്ടാം ഭാഗത്തില്‍, 1930കളിലെ തലമുറ സ്നേഹത്തെയും, വിവാഹത്തെയും, ലൈംഗികതയും എങ്ങനെ കണ്ടു എന്ന് വെളിപ്പെടുത്തുന്നു. രക്ഷിതാക്കള്‍ ബന്ധം ഉറപ്പിയ്ക്കുകയും, വിവാഹിതരാകാന്‍ പോകുന്നവര്‍ അത് നടപ്പിലാക്കുകയും ചെയ്തു. സ്നേഹം, അത് സംഭവിച്ചാല്‍ തന്നെ, വിവാഹ ശേഷം മാത്രം! അത് സംഭവിച്ചില്ലെങ്കിലും പ്രത്യേകിച്ചു പ്രശങ്ങള്‍ ഒന്നുമില്ല. വിവാഹമെന്ന സ്ഥാപനം തുടരും. ദമ്പതികള്‍ക്ക് സ്വകാര്യത ഇല്ല. പക്ഷെ ബന്ധം ഒരിയ്ക്കലും മുറിയാത, കുടുംബങ്ങളും, സമൂഹവും പിന്താങ്ങി. ഹാസ്യ രൂപേണ ചിട്ടപ്പെടുത്തിയ ഈ ഭാഗം, പ്രത്യേകിച്ചും പുതിയ തലമുറയ്ക്ക് തമാശയായി തോന്നിയേക്കാം.
മൂന്നാം ഭാഗമായ ‘തല്കീഴായ ഭൂമി,” സംക്ഷിപ്ത രൂപത്തില്‍, ഈ രണ്ടു രാജ്യങ്ങള്‍ക്കും, എങ്ങനെ മാനവികത, ക്രമേണ, സൂക്ഷ്മേണ, നഷ്ടപ്പെട്ടുവെന്നു കാണിയ്ക്കുന്നു. ഹൃദയഭേദകമായ രംഗങ്ങള്‍ കാഴ്ച വെയ്ച്ച ഈ ഭാഗം, ഈ ലോകത്തോട് മുഴുവനുമുള്ള ഒരു താക്കീതായി മുഴങ്ങിക്കേട്ടു.
രചനയില്‍ വൈദഗ്ധ്യം തെളിയിക്കുന്ന രുവന്തി ഡി ചികെരയുടെ, കലാകാരന്മുടെ മികവിലൂടെയാണ് ഈ നാടകം ഒരു ദൃശ്യ മഹോതസവമാകുന്നത്. ശ്രീലങ്കയില്‍ നിന്നും, റുവണ്ടയില്‍ നിന്നുമുള്ള രണ്ടു നര്‍ത്തകരുടെ ചുവടുകള്‍ വളരെ ശ്രദ്ധേയമാണ്. എല്ലാ കലാകാരന്മാരുടെ മെയ് വഴക്കവും, ശരീരത്തിന്റെ ലാഘവവും പ്രത്യേകം പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. മൃതശരീരങ്ങളായി ഏറെ നേരം വേദിയില്‍ കിടക്കുന്ന ഇവര്‍ക്ക് ശ്വസിക്കുന്നുവോ എന്ന് തന്നെ സംശയം തോന്നും. ഏറ്റവും മിതമായി വസ്തുക്കള്‍ ഉപയോഗിച്ച് കൊണ്ട് വേദിയെ മൊത്തം കൈയടക്കി ഈ പതിനഞ്ചു കലാകാരന്മാര് ചരിത്രത്തെ ഓര്മിപ്പിയ്ക്കുന്ന ബിംബങ്ങളായി വിലസി. കഥകളുടെ ഭാവങ്ങള്‍ക്ക് അനുസൃതമായ lighting നാടകത്തിന്റെ മാറ്റ് കൂട്ടി. അങ്ങനെ, ഈ നാടകോത്സവത്തിന്റെ രണ്ടാം നാള് കാണികള്‍ക്ക് ഏറെ പ്രീയപ്പെട്ട സായ്ഹ്നമായി.
ചോദ്യോത്തരവേളയില്‍ ചില ചോദ്യങ്ങള്‍ വളരെ പ്രസക്തമായി.
ഏഴു പതിറ്റാണ്ടുകളില്‍ കലാപങ്ങള്‍ മാത്രമേ ഉണ്ടായുള്ലോ? ഈ കാലഘട്ടത്തിലെ നല്ല മാറ്റങ്ങള്‍ എന്ത് കൊണ്ട് പരാമര്ശിയ്ക്കപ്പെട്ടില്ല? ഈ ചോദ്യത്തിന് രുവന്തി ഉത്തരം നല്കി. ഓര്‍മ്മകള്‍ ഭാവത്മകമാണ്. ഓര്‍മ്മകളുടെ കൂമ്പാരത്തില്‍ നിന്നും നാം ഓര്‍ക്കുന്നത്, നാം തിരഞ്ഞെടുക്കുന്നത് മാത്രമാണ്. ഇത് വളരെ വ്യക്തിപരമായ അനുഭവമാണ്. അങ്ങനെയുള്ള ഓര്‍മ്മകളുടെ ഒരു സമ്മിശ്രമാണ്, Dear Children Sincerely.
ബുദ്ധന്റെ രാജ്യമായ ലങ്കയില്‍ ഇത്രയേറെ, തുടര്‍ച്ചയായി രക്തച്ചൊരിച്ചില്‍ എങ്ങനെ ഉണ്ടായി? വ്യക്തിപരമായ തലത്തില്‍, എന്റെ അനുഭവത്തില്‍ നിന്നും, സ്നേഹ സമ്പന്നരാണ് ശ്രീലങ്കക്കാര്‍. പൊതുവേ ശാന്തരുമാണ്. അങ്ങനെയുള്ള രാജ്യം അങ്ങനെ ഇത്രയം ഹിംസാത്മകമായ ചരിത്രത്തിലൂടെ കടന്നുപോയി എന്ന് വീണ്ടും പഠിയ്ക്കേണ്ടിയിരിയ്ക്കുന്നു.
ഈ നാടകം കണ്ട് എനിക്കുണ്ടായ വികാരങ്ങള്‍ സമ്മിശ്രമാണ്. തിരുവനന്തപുരം സ്വദേശിയായ ഞാന്‍ ഏതാണ്ട് രണ്ടു പതിറ്റാണ്ടായി ശ്രീലങ്കയില്‍ ജീവിയ്ക്കുന്നു. ശ്രീലങ്കന്‍ പൌരത്വമുള്ള എനിയ്ക്ക്, ഞാന്‍ ജനിച്ചു വളര്‍ന്ന നഗരത്തിലിരുന്ന്, ഞാന്‍ ഭാഗമായി തീര്‍ന്ന മറ്റൊരു രാജ്യത്തിന്റെ ചരിത്രം കലാരൂപത്തില്‍ കാണാനിടയായത് ഭാഗ്യമായി കരുതുന്നു.