:


( ഈസ്റ്റ് ഇന്ത്യ ഹൗസ്, ലീഡൻഹാൾ സ്ട്രീറ്റ്, ലണ്ടൻ ,തോമസ് ഹോസ്മർ ഷെപ്പേർഡ് വരച്ചത് .1817 )
:


( ഈസ്റ്റ് ഇന്ത്യ ഹൗസ്, ലീഡൻഹാൾ സ്ട്രീറ്റ്, ലണ്ടൻ ,തോമസ് ഹോസ്മർ ഷെപ്പേർഡ് വരച്ചത് .1817 )
[dropcap]പു/dropcap]കവിതയ്ക്ക് ഒരു പേജില്‍ അടക്കം ചെയ്ത വാക്കുകളുടെ നിയന്ത്രണരേഖയ്ക്ക് അപ്പുറം വിപുലമായ സാമൂഹികസാഹചര്യങ്ങളെ പ്രതിനിധാനം ചെയ്യേണ്ടതുണ്ട്. ഘട്ടം ഘട്ടമായി വിഭജിക്കപ്പെടുന്ന, വിവിധ ദിശകളിലുള്ള എഴുത്തുരീതികളെ പറ്റിയുള്ള പഠനങ്ങള്‍ ആവശ്യമായി വരുന്നത് ഈ വലിയ ക്യാന്‍വാസിനെ കവിത പ്രതിനിധാനം ചെയ്യുന്നു എന്നത് കൊണ്ടാണ്. കവിത എന്നൊരു വലിയ സംജ്ഞയില്‍ ഒതുങ്ങാത്ത വൈവിധ്യം സമകാലീന കവിതയില്‍ ഉണ്ടെന്നത് ഇത്തരം സാമൂഹ്യപഠനങ്ങളുടെ ആവശ്യകതയാണ്. ലോകകവിതയുടെ പുതു രീതികളായ സൂക്ഷ്മകവിതയും പഴയതും പുതിയതുമായ ജാപ്പനീസ് കവിതാമാതൃകകളും ആഫ്രിക്കന്‍ കവിതകളുടെ ചടുലരീതികളും മലയാളത്തിലും കണ്ടെടുക്കാന്‍ ആവുന്നവയാണ്. അര്‍ത്ഥശൂന്യതയും കവിതയുടെ രീതിയായി മാറുന്നുണ്ട്. വാക്കുകളുടെ നവ്യോപയോഗം കൊണ്ട് വായനക്കാരനെ വിസ്മയിപ്പിക്കുകയും എന്നാല്‍ കവിത അതിന്റെ പൂര്‍ണ്ണതയില്‍ വായനക്കാരനില്‍ ഒരു വികാരം മാത്രം ബാക്കിയാക്കുകയും ചെയ്യുന്നതിലൂടെ അര്‍ത്ഥശൂന്യത കവിതയുടെ ഭാഗമായി മാറുന്നു. ഇന്റര്‍നെറ്റിനു മുന്‍പുള്ള കവിത അതിനു ശേഷമുള്ള കവിത എന്നിങ്ങനെയാവും കവിതയെ കൂടുതല്‍ വിശദീകരിക്കാന്‍ ആവുക ഭാവിയില്‍. ആധുനിക/ ആധുനികാനന്തരവിഭജനങ്ങളെക്കാള് സമീപസ്ഥമാകുക ഈ വിഭജനമാകാന് വഴിയുണ്ട്. ആധുനികതകള്‍ തന്നെ ആധുനികാനന്തരവും, ആധുനികാനന്തരാനന്തരവും ഹൈപ്പര്‍ ആധുനികതയും ഓട്ടോമോഡര്ണിസവും കടന്നു ഡിജിമോഡര്ണിസവും മെറ്റാമോഡര്ണിസവുമായി മാറുന്നതായി സൈദ്ധാന്തിക വിശകലനങ്ങള്‍ വരുന്നത് ഓര്‍ക്കാം. രൂപഭദ്രതയും കാവ്യ സംസ്കാരവും വളരെ വേഗത്തില്‍ തിരുത്തപ്പെടുന്നുണ്ട് എന്ന് സാരം. പുതുമയെക്കുറിച്ചുള്ള ആകാംക്ഷയും അന്വേഷണവും ഓരോ എഴുത്തുകാരനെയും പിന്തുടരുന്നുണ്ട്.
സമീപസ്ഥസാഹിത്യരീതികളില് കവിതയ്ക്കും കഥയ്ക്കും ഇടയിലെ രേഖ ഏറെ നേര്‍ത്തതാണെന്നു പറയാം. പുതുകവിതയുടെ കാലത്തും ശേഷവും കവിതകളില്‍ കഥയെഴുത്തിന്റെ രീതികള്‍ കണ്ടെത്താന്‍ കഴിയും.കഥയിലും കവിതയിലും സമാനമായ ആലങ്കാരികതകള്‍ ഉപയോഗിച്ച് കാണാം. അരികു ജീവിതങ്ങളുടെ രേഖപ്പെടുത്തലുകള്‍ കഥയ്ക്കും കവിതയ്ക്കും വിഷയമായി മാറുമ്പോള്‍ അത്തരം എഴുത്തുപ്രവണതകള് സ്വാഭാവികമാവും. കഥകളില്‍ നിന്ന് അത്തരം അലങ്കാരങ്ങള്‍ വിടപറഞ്ഞു പോയിത്തുടങ്ങിയെന്ന് പുതിയകഥകള്‍ വെളിവാക്കുന്നുണ്ട്. കെന്നത്ത് ഗോള്‍ഡ്സ്മിത്തിനെ ഉദാഹരിച്ചാല്‍ പുതിയ കാലത്തെ കവിത സൃഷ്ടാക്കളെക്കാള് കൂടുതലായി വിശദീകരരെ ആവശ്യപ്പെടുന്നുണ്ട്.
ആര്. സംഗീതയുടെ ഒറ്റയ്ക്കൊരാള്‍ കടല്‍ വരയ്ക്കുന്നുവെന്ന കവിതാസമാഹാരം വായിച്ചപ്പോള്‍ ആദ്യം തോന്നിയത് കവിതയ്ക്കുള്ളിലെ കഥയെപ്പറ്റിയാണ്. ത്രേസ്യയ്ക്ക് തണുക്കുന്നു, ചിലര്‍ /ചിലത് / ചിലപ്പോള്‍ , മടിച്ചി, റോഡിലൊരു ചിത്രം , കുഞ്ഞുലക്ഷ്മി, മധുരക്കയ്പ്, ശവപ്പെട്ടിക്കാരന്റെ മകള്‍, അമേരിക്കയ്ക്കുള്ള ബസ്, കൊച്ചാപ്പിയെന്ന മരം, ലീലേച്ചിയുടെ പീടിക, ഖനനം തുടങ്ങിയ പല കവിതകളും പരിചിത സാഹചര്യങ്ങളില്‍ നിന്നുള്ളവരെ പറ്റിയാണ്. ഈ കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്നത് കഥപറച്ചിലിന്റെ രീതികളാണ്. കഥയിലെ അലങ്കാരങ്ങളും ഉപമകളും ഏറെയുണ്ട്.
നേരെ എഴുതിയാല്‍ :
“പച്ചകൊണ്ട് ഉച്ചിവരെ മൂടിക്കിടക്കുന്ന കപ്പച്ചെടികളുടെ മണ്ടയ്ക്ക് വെയില് ഒരു കൊട്ടുകൊടുത്ത് കുലുക്കി ഉണര്‍ത്തുമ്പോഴാണ് ത്രേസ്യ ചന്തമുക്കില്‍ എത്തുന്നത്. (ത്രേസ്യയ്ക്ക് തണുക്കുന്നു).
“ഈ അമ്മച്ചിക്ക് ഈയിടെയായി തീരെ മടിയാണെന്നെ, പണ്ടാരുന്നെങ്കില്‍ നേരം മുട്ടിലിഴയാന്‍ തുടങ്ങുന്നതിനു മുന്നേ പത്രങ്ങളോട് പരദൂഷണം പറയാന്‍ തുടങ്ങും. ഒരു കടുപ്പന് ചക്കരക്കാപ്പിയില് അപ്പന്റെ കൂര്‍ക്കംവലി ആറ്റി അലിയിച്ചു കളയും (മടിച്ചി).
ഈ കവിതകള്‍ പറഞ്ഞു തുടങ്ങുന്നത് പതിവ് ശീലങ്ങളെയും അവയുടെ പരിസരങ്ങളെയും പറ്റിയാണ്. ഒരു പൊതുതത്വം പറയുന്നത്ര സാധാരണത്വം ആ കവിതകളുടെ ആദ്യ വരികളിലുണ്ട്. കവിതകളില്‍ ഭൂരിഭാഗവും അവസാനിക്കുന്നത് നിസ്സഹായമായ ജീവിതസാഹചര്യങ്ങളെ പറ്റി പറഞ്ഞുകൊണ്ടാണ്. കവി ഒരു റിപ്പോര്ട്ടറായാണിവിടെ പ്രവര്‍ത്തിക്കുന്നത്. പുതിയകാലത്തെ കാഴ്ചയുടെ നിസംഗത വായിച്ചിടുക്കാന് ഈ കവിതകളിലൂടെ കഴിയുന്നുണ്ട്.
ഇരുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷിച്ചു കഴിഞ്ഞ ആ പുതുകവിത ആധുനികതയുടെ വാര്‍ധക്യത്തെയും ആധുനികാന്തരകവിതയുടെ ബാല്യയൌവനങ്ങളെയും കടന്നു കഴിയുമ്പോള്‍ പുതുകവിതയില്‍ ആഴമോ പരപ്പോ വേണ്ടതില്ലെന്ന ഒരു തോന്നലിനു കൂടിയുണ്ട് ഒരു ഇരിപ്പിടം.നേരത്തെ പറഞ്ഞ അര്ത്ഥശൂന്യകവിതാശ്രമങ്ങള് മലയാളത്തിന്റെ മാത്രം പ്രത്യേകതയല്ല എന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്. അരികുജീവിതങ്ങളുടെ രേഖപ്പെടുത്തലിലെ ആഴക്കുറവ് പുതുകവിതയുടെ, എഴുത്തിന്റെ ആദ്യ ഘട്ടത്തിലുള്ള ഏത് എഴുത്തുകാരനെയും പോലെ സംഗീതയെയും പ്രലോഭിപ്പിക്കുന്നുണ്ട്. അവിടെ കവിതയുടെ സാംസ്കാരലക്ഷ്യം എഴുത്തിന്റെ പിന്നീടുള്ള ദശകളിലാണ് സംഭവിക്കുക എന്ന് തോന്നുന്നു. സംഗീതയുടെ കവിതകളില്‍ വന്നു പോവുന്ന അതിസാധാരണങ്ങളായ ഗ്രാമ്യവാക്കുകളുടെ വിഭവശേഷി, അവയുടെ വഴക്കങ്ങള്‍ ഈ കവിതകളെ, അവയുടെ അതിസാധാരണത്വങ്ങളില് നിന്ന് ഒരു പരിധിവരെ രക്ഷിച്ചെടുക്കുന്നുണ്ട്.
ഉദാഹരണത്തിനു കാറ്റിന്റെ വിസിലടിച്ചുള്ള കന്നംതിരിവ് കാണിക്കല്‍, കൂട്ടം കൂടി നിന്ന വെയില് മണികളുടെ വെടലച്ചിരി, കുളിച്ചിട്ടു ദിവസങ്ങളായ ശവം നാറിപ്പൂവുകള് ഇങ്ങനെ ഒരു മാലയിലെ മുത്തുകള്‍ പോലെ ഒരേ കവിതയില്‍ നിരന്തരമായി അലങ്കാരങ്ങളുടെ ആവര്ത്തനപ്പെരുക്കമുണ്ട്. അത് ചിലപ്പോള്‍ അലങ്കാരവും അതെ നേരം അരോചകവും ആവുന്നതായി തോന്നുന്നു.
മാനവികത എന്നാല്‍ ഇടതുപക്ഷമാവുക എന്ന് പറയുന്ന ചില കവിതകളുണ്ട് ഈ സമാഹാരത്തില്‍. അത് സംഗീതയുടെ എഴുത്തിന്റെ പ്രതിബദ്ധതാപരമായ ഒരു തലത്തെ അബോധമായെങ്കിലും വെളിവാക്കുന്നു. അത് കൊണ്ടാണ് ഒരിക്കല്‍ എനിക്ക് ക്യൂബയെ മുഴുവനായി ഗര്‍ഭത്തില്‍ പേറണമെന്നും അതിലെ നക്ഷത്രക്കണ്ണുള്ള താടിക്കാരനെക്കൊണ്ട് അമ്മേയെന്നു വിളിപ്പിക്കണം എന്നും എഴുതേണ്ടി വരുന്നത്. (മോട്ടോര്‍ സൈക്ലിസ്റ്റ്). മാതൃത്വമാവാം ഒരു പക്ഷെ ഇവിടെ കവി ഉദ്ദ്ദേശിച്ചത്. എന്നാല്‍ ചേ യെ ഗര്‍ഭത്തില്‍ പേറാന്‍ റൊസാരിയോ ഉള്‍പ്പെട്ട അര്‍ജന്റീന ആവെണ്ടേ എന്ന ചോദ്യത്തിനുത്തരം ക്യൂബന്‍ വിപ്ലവത്തിന്റെ വിജയം ഉത്തരമായി മാറുന്നുണ്ട് വായനയില്‍. വിജയിച്ച സമരങ്ങളാണല്ലോ ചരിത്രത്തെ എഴുതുന്നതും ആഘോഷിക്കപ്പെടുന്നതും എന്നൊരു ആശ്വാസവാക്കിന് സാധ്യതയുണ്ട് ചിലരിലെങ്കിലും.
സോഷ്യലിസ്റ്റ് പൂച്ച പറയുന്നത് കറുത്ത ഹാസ്യമാണ്.അത് സോഷ്യലിസം സമത്വം ഒക്കെ പറച്ചിലുകള്‍ മാത്രമാക്കുന്നവര്ക്കുള്ള താക്കീത് കൂടിയാണ്. തെരുവുകളില്‍ ഇണചേരുന്നവര്‍ തുടങ്ങിയ കവിതകളില്‍ ഒരു പരിധി വരെ സൂക്ഷ്മരാഷ്ട്രീയത്തെ അടക്കം ചെയ്തിട്ടുണ്ട്. സംഗീതയുടെ കവിതകള്‍ പതിവ് സ്ത്രീപക്ഷ എഴുത്തു രീതികളുടെ ഭാഗമായ ഉടലിന്റെ സ്വാതന്ത്ര്യത്തെപറ്റി വാചാലമാവുന്നില്ല എന്നത് വായിച്ചെടുക്കാന്‍ ആവുന്നുണ്ട്. അത് ഈ കവിതകളെ വ്യത്യസ്തമാക്കുന്നുമുണ്ട്.
കുഞ്ഞു ലക്ഷ്മി കല്യാണം കഴിഞ്ഞിട്ട് എട്ടു കൊല്ലം കഴിഞ്ഞിട്ടും പെറാത്ത പെണ്ണാണ്. അവളുടെ അന്ത്യം കുളത്തിന്റെ ആഴത്തില്‍ ഒടുങ്ങുന്നത് തികച്ചും പ്രതിലോമകരമായ ഒരു ചിന്തയെന്നു വായിച്ചെടുക്കാന്‍ സാധ്യതയുള്ളതാണ്. അതെ സാധ്യതയാണ് കല്യാണം മുടങ്ങിയ വെല്യേച്ചി പുഴയായി ഒഴുകുന്നതിലും പോപ്പെരയില്‍ ഒറ്റക്കയറില്‍ തൂങ്ങിനിന്ന കൊച്ചാപ്പിയുടെ പെങ്ങള് പെഴച്ചവള് എന്നതിലുമൊക്കെയുള്ളത്. ഒരു പക്ഷെ ഒട്ടും സ്ത്രീപക്ഷമല്ലാത്ത പ്രതിലോമപരത ഈ കവിതകളിലുണ്ട്.
പ്രണയം മുഖ്യവിഷയമാവുന്ന കവിതകളില്‍ സംഗീത, പ്രണയത്തെ അതിന്റെ ദിവ്യ അനുഭൂതിയെന്ന മട്ടിലല്ല അവതരിപ്പിക്കുന്നത്. നിന്റെ ഓര്‍മ്മ പൊട്ടിത്തെറിക്കുന്ന ഇടത്തിന് നഗരം എന്ന് വിളിക്കാവുന്നത്ര വിസ്ഫോടനാത്മകവും (ഒറ്റയ്ക്കൊരാള്‍ കടല്‍ വരയ്ക്കുന്നു) പ്രണയമെന്ന ദുശ്ശീലത്തെ തുടര്‍ന്ന് കൊണ്ട് പോവാന്‍ പോന്നത്ര ഉടലിന്റെ അനുഭൂതിജന്യമായ ഒരു അനുഭവവുമാണ് (ഉച്ചകളുടെ ഗസല്‍). സമയത്താഴ്ചകളിലേക്ക് തോരാതെ പെയ്യുന്ന ഒറ്റ മഴകളും (നീ എങ്ങനെയാണ് അവളോട്) ഒക്കെയാവുമ്പോള്‍ വെറുക്കാാനുള്ള കാരണങ്ങള്‍ ആവട്ടെ, അടുത്ത ജന്മത്തിലേക്ക് അടയാളങ്ങള്‍ ബാക്കിവയ്ക്കുന്നു നഷ്ടപ്പെട്ടു പോയ പ്രണയം എന്നതാണ് ( നിന്നെ വെറുക്കാനുള്ള കാരണങ്ങള്‍ തേടുന്ന ഒരു വൈകുന്നേരത്ത്) എന്നിങ്ങനെ വ്യത്യസ്ഥങ്ങളാണ് ആ പ്രണയഭാഷണങ്ങള്‍.
വേരുകളിലേക്ക് തിരികെപ്പോവാന്‍ കൊതിപ്പിക്കുന്നത്ര തണുപ്പ് ബാക്കിവയ്ക്കുന്ന ഇടങ്ങളായി വീടിനെ കാണുകയും തീരെ അവഗണിക്കപ്പെട്ട ജീവിതത്തിന്റെ ചിത്രപ്രദര്‍ശനം കാണാനായി അവിടേക്ക് മടങ്ങി വരികയും ചെയ്യുന്ന ഒരാളുടെ ചിന്തകളെ വരച്ചു വയ്ക്കുന്ന സംഗീതയുടെ കവിതകള്‍ പ്രതീക്ഷ തരുന്നുണ്ട്. വരാനിരിക്കുന്ന കവിതകളിലാവും സംഗീതയുടെ കവിതകള്‍ തന്റേതായ ഒരു കടല്‍ വരയ്ക്കുക എന്ന് തോന്നുന്നു.
നവംബർ എട്ടിന് കൈരളി ബുക്ക്സ് പ്രസിദ്ധീകരിച്ച ശ്രീ മുരളി മീങ്ങോത്തിന്റെ ‘വീട്ടിലേക്കുള്ള വരമ്പുകൾ’ എന്ന ഈ പുസ്തകം മുരളിയുടെതന്നെ ‘ഓർമ്മകൾ യാത്രകൾ’ എന്ന ആദ്യ പുസ്തകത്തിന്റെ പുതുക്കിയ രണ്ടാം പതിപ്പാണ്.
ഒരു വർഷം മുൻപ് ‘ഓർമ്മകൾ യാത്രകൾ ‘ വായിച്ചപ്പോൾ ഞാൻ എഴുതിയ ഒരു കുറിപ്പ് രണ്ടാം പതിപ്പായ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ പുസ്തകം വായിച്ചു തീർത്തപ്പോൾ തോന്നിയത് തന്റെ യാത്രകളിൽ അദ്ദേഹം എന്നേയും കൂട്ടിയത് പോലെയാണ്.
ഈ പുസ്തകത്തിൽ ഇപ്പോൾ ചേർത്തിരിക്കുന്ന പത്ത് അദ്ധ്യായങ്ങളിൽ മുരളി എഴുതിയിരിക്കുന്നത് നാട്ടിലേക്കുള്ള തന്റെ അവധിക്കാല യാത്രാനുഭവങ്ങളും, ഓരോ തവണ നാട്ടിലെത്തുമ്പോഴും മുഖച്ഛായ മാറിക്കൊണ്ടിരിക്കുന്ന തന്റെ പ്രിയപ്പെട്ട ഗ്രാമത്തെക്കുറിച്ചുള്ള ആശങ്കകളുമാണ്. ഓരോ യാത്രകളിലും, ഓരോ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴും പഞ്ചേന്ദ്രിയങ്ങൾ തുറന്ന് വച്ച് ‘ഞാൻ ഇതാ ഈ നിമിഷങ്ങളിൽ ഇവിടെ ഉണർന്നിരിക്കുന്നു’ എന്നൊരു ആത്മ ബോധം സൂക്ഷിക്കുന്ന ഒരാൾക്ക് മാത്രമേ കടന്നു പോയ ഓരോ ഓർമ്മകളേയും ഇഴകൾ ചേർത്തു വച്ച്, ക്രമം തെറ്റാതെ അടുക്കി സൂക്ഷിക്കാൻ കഴിയൂ. ഓരോ നിമിഷങ്ങളിലും ദൃശ്യമായും ഗന്ധമായും സ്പർശമായും മുന്നിൽ വന്നു പെടുന്ന അനുഭവങ്ങളിൽ ബോധത്തെ ഉറപ്പിച്ചു നിർത്താൻ കഴിയണം. ഒരു ചിന്തയിൽ നിന്നും മറ്റൊന്നിലേക്ക് അറിയാതെ വഴുതിപ്പോകുന്ന മനസ്സിനെ ആഗ്രഹിക്കുന്ന സ്ഥാനങ്ങളിൽ തളച്ചിടണം. യാത്രകളെ പറ്റിയുള്ള എല്ലാ എഴുത്തും യാത്രകൾ ഒടുങ്ങിയ ശേഷം, ഒരിക്കൽ പോയ വഴികളിലൂടെ മനസ്സ് നടത്തുന്ന തനിച്ചുള്ള മടക്കയാത്രകളാണ്.
മുരളിയുടെ എഴുത്തിന് ‘ബൗദ്ധിക ജാഡകൾ’ ഇല്ലാത്ത നൈസർഗ്ഗികമായ ഒഴുക്കുണ്ട്. ഒരു വായനക്കാരനെ സുഹൃത്തിനെപ്പോലെ ചുമലിൽ കയ്യിട്ട് ചേർത്ത് പിടിച്ച് താൻ നടന്ന വഴികളും, കണ്ടുമുട്ടിയ ആൾക്കാരേയും, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമ വിശുദ്ധിയേയും കാട്ടി കൊടുക്കുന്നു. പാപങ്ങളിലേക്ക് തെന്നി വീഴാൻ ഇടയുള്ള മഹാ നഗരങ്ങളിൽ ജീവിക്കുമ്പോഴും കാസറഗോഡൻ ഗ്രാമങ്ങളിലെ വിശുദ്ധരായ പച്ച മനുഷ്യരെ അതേ വിശുദ്ധിയോടെ ഫോസ്സിലുകളാക്കി, മരിക്കാൻ അനുവദിക്കാതെ മനസ്സിൽ കൊണ്ട് നടക്കുകയാണ് മുരളി. അതിനാലാവണം മുരളിയുടെ ഭാഷ ഇത്രക്കും ശുദ്ധമായത്, അരയാൽ ഇലയിൽ തൊട്ടു തരുന്ന മഞ്ഞൾക്കുറി പ്രസാദത്തിന്റെ വിശുദ്ധി.
ഒരിക്കൽ കണ്ടു മടങ്ങിയ സ്ഥലങ്ങളിലേക്ക് വീണ്ടും വരുന്നത് ഒരിക്കൽ വായിച്ച പുസ്തകങ്ങൾ വീണ്ടും വായിക്കുന്നത് പോലെയാണ്. യാത്രകൾക്കായി പടിയിറങ്ങിപ്പോയ ആളല്ല യാത്ര കഴിഞ്ഞെത്തുന്നത്. കാഴ്ചകൾ കാണുന്നയാൾ മാറുമ്പോൾ കാഴ്ചകളും മാറുന്നു. മാറാത്തത് ഒന്നേയുള്ളൂ. കാഴ്ചകൾ കാണുന്നവനെ നിശ്ശബ്ദം നോക്കിയിരിക്കുന്ന അവന്റെ ഉള്ളിലെ മറ്റൊരു കാഴ്ചക്കാരൻ….
ജീവിതം തേടി നാടുവിടുന്ന ഒരു പ്രവാസി ജീവിക്കുന്നത് ഒരു അഭയാര്‍ത്ഥിയുടെ ജീവിതമാണ്. ജീവിതം പോലെ തേഞ്ഞു തേഞ്ഞു തീരുന്ന ചെരുപ്പിൽ, മുഷിഞ്ഞ വസ്ത്രങ്ങളിൽ അയാൾ വീടണയുന്നത് മറ്റൊരു യാത്രക്ക് തയ്യാറെടുക്കാൻ വേണ്ടി മാത്രമാണ്.
ചെറിയ പ്രായത്തിൽ തന്നെ പ്രവാസിയായി തീർന്ന മുരളി തന്റെ അവധിക്കാലം ചെലവഴിക്കാൻ ഓരോ തവണ നാട്ടിൽ എത്തുമ്പോഴും തന്റെ ഉള്ളിലെ “ഊരു തെണ്ടി” ആയ സഞ്ചാരി അനുസരണയില്ലാത്ത കുട്ടിയെപ്പോലെ സ്വതന്ത്രനായി ഇറങ്ങി നടക്കുകയാണ്. കവുങ്ങിൽ പാടങ്ങൾ കടന്ന്, പൊടിമണ്ണ് പാറുന്ന വയൽ വരമ്പുകൾ ചവിട്ടി നടന്ന്, മരപ്പാലങ്ങൾ താണ്ടി, തോടുകൾ ചാടി കടന്ന് കാസറഗോടൻ പച്ചപ്പിലൂടെ ലക്ഷ്യമില്ലാതെ ചുറ്റി നടക്കുന്നു. മണലാരണ്യങ്ങളിൽ പൊള്ളി അടർന്ന പാദങ്ങൾ തണുപ്പിക്കാൻ പൊന്തക്കാടുകൾ വകഞ്ഞുമാറ്റി തോട്ടിലെ സ്ഫടിക ജലത്തിൽ ഇറങ്ങി നിൽക്കുന്നു.
എൺപതുകളിലെ ബാല്യങ്ങൾക്ക് മാത്രം ഓർക്കാൻ കഴിയുന്നതാണ് മണ്ണെണ്ണ മണക്കുന്ന റേഷൻ കാർഡും, കല്ലുകടിക്കുന്ന റേഷനരിയും, പുകമണം പരത്തുന്ന ചിമ്മിനി വിളക്കും. “അന്തസ്സോടെ പ്ലാസ്റ്റിക് കുപ്പായമിട്ട് മേശ വലിപ്പിലെ അമൂല്യ വസ്തുവാണ് ഓരോ വീട്ടിലേയും റേഷൻ കാർഡ്. അതിന്റെ ഉള്ളിൽ കുടുംബാംഗങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തെ പേര് എന്റേത് ആണെന്ന് വായിക്കുമ്പോൾ ഒരു സുഖം” (മണ്ണെണ്ണ മണമുള്ള കാർഡ്).
പണത്തിന് ബുദ്ധിമുട്ടുമ്പോൾ റേഷൻ കാർഡും, അടുക്കള പാത്രങ്ങളും, സൈക്കിളും, റേഡിയോയും. പണയം വച്ചിരുന്ന ഒരു കാലത്തെക്കുറിച്ച് പുതിയ തലമുറയ്ക്ക് അറിയില്ല. എത്ര ശ്രമിച്ചിട്ടും പണയം വച്ച റേഷൻ കാർഡുകൾ തിരിച്ചെടുക്കാൻ കഴിയാതെ മരിച്ചവരുണ്ട്. മരിച്ചവരുടെ വിരലടയാളങ്ങൾ പതിഞ്ഞ, വിയർപ്പിൽ കുതിർന്ന, പേജുകൾ കീറിപ്പോയ, പട്ടിണി യുടെ ഗന്ധമുള്ള ആ കാർഡുകൾ അവ സൂക്ഷിച്ചിരുന്നവരെ ഭയപ്പെടുത്തിയിട്ടുണ്ടാവണം.
മണൽക്കാറ്റും, വെയിലുമേറ്റ് കരുവാളിച്ച ഉടലുമായി വർഷത്തിലൊരിക്കൽ ജന്മനാട് സന്ദർശിക്കുന്ന പ്രവാസികളിൽ ഒരാളാണ് മുരളി മീങ്ങോത്ത്. ജന്മനാട്ടിൽ എത്തുമ്പോഴേക്കും ചങ്ങല പൊട്ടിച്ച് സ്വതന്ത്രനായി നാടുമുഴുവൻ തുള്ളിയുറഞ്ഞു നടക്കാൻ തക്കം പാർത്തിരിക്കുന്ന തെയ്യങ്ങളെ ഉള്ളിൽ ചുമന്നു കൊണ്ട് നടക്കുകയാവും. ചോദിക്കുന്നവർക്കെല്ലാം അനുഗ്രഹങ്ങൾ വാരിക്കോരി കൊടുക്കുന്ന തെയ്യങ്ങൾ….ഗുണം വരും….ഗുണം….
[dropcap]ഗ്ര[/dropcap]ന്ഥകാരൻ സമകാലീന രാഷ്ട്രീയത്തെ കുറിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്രീകൃതമായി സ്വന്തമായ ചില കാഴ്ചപ്പാടുകൾ മുന്നോട്ടു വെക്കുകയാണ് ഈ രചനയിൽ. ലളിതവും വളച്ചുകെട്ടില്ലാത്തതും ആണ് രചനാരീതി. പല സമയത്തുള്ള മുഖ പുസ്തക ചർച്ചകളെ ആധാരമാക്കിയിരിക്കുന്നത് കൊണ്ട് നിയതമായ ക്രമപ്പെടുത്തൽ നടന്നിട്ടില്ല. ഈ വീക്ഷണങ്ങൾ വായിക്കപ്പെടേണ്ടതാണെന്നു തോന്നിയത് കൊണ്ടാണ് പ്രസക്ത ഭാഗങ്ങൾ ചുരുക്കെഴുത്ത് നടത്തിയത്. ഇത് വിമർശനമല്ല .കാരണം,സാമൂഹ്യവും രാഷ്ട്രീയവും ആയ ചില നിലപാടുകൾ ഉണ്ടെന്നതൊഴിച്ച് , അതിനു വേണ്ട രാഷ്ട്രീയ വിജ്ഞാനം എനിക്കില്ല .പലയിടത്തും എഴുത്തുകാരന്റെ വാക്കുകളും പ്രസ്താവനകളും കടമെടുക്കുകയാണ് ഞാൻ ചെയ്തത് . കഴിയുന്നത്ര നീതിയുക്തമായ ഒരു വ്യവസ്ഥിതിക്കു വേണ്ടിയുള്ള അന്വേഷണത്തിലാണ് മനുഷ്യ സമൂഹം. നിരന്തരമായി ഏർപ്പെട്ടിരിക്കുന്നത് പ്രകൃതി അതിന്റെ ശക്തിദൌർബല്യവിന്യാസങ്ങളിൽ തുലനം ഒരു നിബന്ധനയായി അനുവർത്തിച്ചില്ല എന്നതിന്റെ സാക്ഷ്യമാണ് വേട്ടക്കാരും ഇരകളുമായി ജീവിക്കുന്ന ജന്തു ലോകം. എന്നാൽ മസ്തിഷ്ക വികാസം സംഭവിച്ച മനുഷ്യൻ ഒരു സമത്വവ്യവസ്ഥിതിയുടെ സാധ്യതയേയും ന്യായയുക്തികളേയും കുറിച്ച് ഭാവന ചെയ്തു . രാഷ്ട്രത്തിനു വേണ്ടി പൌരൻ തന്റെ അധ്വാനം നൽകുകയും രാഷ്ട്രം അവന്റെ ജീവിതാവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്ന അവസ്ഥയെയാണ് ആധുനിക മാതൃകാ വ്യവസ്ഥയായി ഗ്രന്ഥം വിഭാവന ചെയ്യുന്നത്. ഒരു മാർക്സിയൻ പ്ലാറ്റഫോമിൽ നിന്നുകൊണ്ടാണ് അദ്ദേഹം അതിലേക്കുള്ള റൂട്ട് മാപ് വരക്കുന്നത്. മാർക്സിയൻ ചിന്തകൾ ഭൌതികവാദപരം മാത്രമാവുകയും ഭൌതികാതീത ചിന്തകൾ തീർത്തും നിരാകരിക്കുകയും ചെയ്യുന്നു. ഫോയർബാക്കിന്റെ കേവലത്വത്തെ ഉപേക്ഷിച്ചു ഭൗതികതയിൽ ഹെഗേലിന്റെ ചലനാത്മകത അംഗീകരിച്ച മാർക്സ് മനുഷ്യന്റെ സാമൂഹ്യ വളർച്ച സാമ്പത്തിക ബന്ധങ്ങളെ മാത്രം അടിസ്ഥാനമാക്കിയിരിക്കുന്നു എന്നു പരിമിതപ്പെടുത്തി. മനുഷ്യന് സ്വാഭാവിക ആഭിമുഖ്യം ഉള്ള അതിഭൗതിക ചിന്തകളെ കാണാൻ വിസമ്മതിച്ചു എന്നാണു ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നത് .. സ്റ്റേറ്റിനെ മാർക്സ് നിരാകരിച്ചിരുന്നില്ല എന്നും 19 ആം നൂറ്റാണ്ടിലെ ക്രൂരമായ സ്റ്റേറ്റിന്റെ വാഴ്ചയാണ് അതിനെ ഇല്ലായ്മ ചെയ്യുന്ന ഒരു അവസ്ഥയെ നിരൂപിക്കാൻ മാർക്സിനെ പ്രേരിപ്പിച്ചത് എന്നുമാണ് നിഗമനം. സ്റ്റേറ്റിന്റെ ക്യാപിറ്റൽ ചെലവുകൾ ഒഴിവാക്കി, അതിന്റെ ക്രയ വിക്രയങ്ങളും ക്ഷേമപ്രവർത്തനങ്ങളും ഒരു സിവിൽ സമൂഹം മാനേജ് ചെയ്യുന്ന അവസ്ഥയായിരുന്നു ആ മാർക്സിയൻ സ്വപ്നം. അവിടെയും വർഗ്ഗാധിപത്യം എന്ന ഒരു ആധിപത്യ കേന്ദ്രം അദ്ദേഹം കൽപ്പിക്കുക തന്നെ ചെയ്തു. തുടർന്നു ലെനിനിസ്റ്റുകൾ heirarchial absolute സ്റ്റേറ്റുകൾ ലോകത്തു സ്ഥാപിച്ചു. സ്റ്റേറ്റ് ക്യാപിറ്റലിസം നടപ്പിലായ ലെനിനിസ്റ്റ് രാഷ്ട്രങ്ങളിൽ പെറ്റി ബൂർഷ്വകൾ അധികാരം കൈയാളി. ഒരു പാർട്ടി സെക്രട്ടറിയെ ഭരണ കർത്താവ് ആക്കുന്ന കീഴ്വഴക്കം മാർക്സിസത്തിന്റെ ലേബലിൽ നടപ്പിലാക്കിയത് ലെനിനിസത്തിന്റെ ചരിത്രപരമായ തെറ്റാണ് ..
സോഷ്യലിസവും മുതലാളിത്തത്തിന്റെ ഒരു extension ആണ്. മിച്ച മൂല്യത്തെ അതും ആശ്രയിക്കുന്നു. പക്ഷെ ഉടമസ്ഥത തൊഴിലാളികൾക്കായതു കൊണ്ടു ഒരു സമത്വാധിഷ്ഠിതമായ വിതരണത്തിൽ അതു നിബന്ധിക്കുന്നു. പക്ഷെ അതു സാധ്യമാക്കുന്നതിനു ഒരു ധർമ്മ വ്യവസ്ഥ നിലവിലുണ്ടാവണമെന്നു മാർക്സിലെ ശുദ്ധ ഭൗതികവാദി സ്വാഭാവികമായും കണ്ടെത്തിയില്ല. അവിടെയാണ് ഗ്രന്ധകാരൻ വ്യതിചലിക്കുന്നത്. അദ്ദേഹം സന്തുലിതമായ വിതരണ വ്യവസ്ഥയ്ക്ക് ഉപാധിയായി അപരിമിതമായ ഒരു ധർമ്മവ്യവസ്ഥ വിളക്കി ചേർത്തു സ്വാഭാവിക വൈരുധ്യ വാദം എന്ന ആശയത്തിൽ എത്തിച്ചേരുന്നു. അനുസ്യുതമായ വികാസത്തിന് ഈ ആശയം ഇടം നൽകുന്നു. അതു സാധ്യമായ വിധത്തിൽ ഇതു തുറന്നിരിക്കുന്നു എന്നും പറയാം . മുതലാളിത്തം, മാർക്സ് കണക്കു കൂട്ടിയതു പോലെ പരിണമിക്കുകയല്ല സ്വന്തം പ്രതിസന്ധികൾ പരിഹരിക്കാനാവാതെ മുങ്ങുകയാണ്. അപ്പോൾ സോഷ്യലിസം ആഗതമാവുകയില്ല, മുതലാളിത്തം നേർ രേഖയിൽ ചരിക്കുമെന്നും വികസിക്കുമെന്നും അതിലൂടെ തൊഴിലാളികൾ പെരുകുമെന്നും ഉത്പാദന ശക്തികളും ഉൽപാദന ബന്ധവും വിളക്കി ചേർക്കാനാവാത്ത വിധം ഭരണകൂടം തകരുകയും ഭരണ കൂടം ഇല്ലാത്ത ശാസ്ത്രീയസോഷ്യലിസം ഉണ്ടാവുകയും ചെയ്യുമെന്നും മാർക്സ് കണക്കു കൂട്ടി. എന്നാൽ മുതലാളിത്തം സാമ്രാജ്യത്വമായി വളർന്നു അത്തരം പോരായ്മകൾ ഭൗതികമായി മറികടന്നു. വികസിത മുതലാളിത്തം തൊഴിലാളി വർഗ്ഗത്തെ തന്നെ അവരുടെ മുഖച്ഛായയിൽ വികസിപ്പിച്ചെടുത്തു. അവകാശങ്ങൾ മാത്രം ഉന്നയിച്ചും തൊഴിൽ മൂല്യത്തെ നിരാകരിച്ചും പരിണമിച്ചപ്പോൾ തൊഴിലാളി വർഗം തന്നെ ചരിത്രപരമായി തകർന്നു. വിപ്ലവം സാമൂഹ്യ രൂപീകരണങ്ങളുടെ അനുസ്യുത പ്രക്രിയയിൽ ഉണ്ടാകുന്ന ഗുണാത്മക അവസ്ഥയാണ്. ഇന്ത്യയിലാകട്ടെ, വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് പാർട്ടികൾ രാഷ്ട്രീയത്തെ വെള്ളം കയറാത്ത അറകളിൽ തളച്ചിടുകയും ഏതെങ്കിലും നിശ്ചിത മാർഗമാണ് അതിന്റെ ശരി എന്നു വാശി പുലർത്തുകയും ചെയ്തത് കൊണ്ട് പ്രസ്ഥാനം മതാത്മകമായി തീർന്നു . ബൂർഷ്വാസി എന്ന വർഗ്ഗം ആണ് ജനാധിപത്യാവസ്ഥ മനുഷ്യ സമൂഹത്തിനു നൽകിയത്. ബ്യുറോക്രസിയെ ഒഴിവാക്കി സോഷ്യലിസ്റ്റ് ജനാധിപത്യം ഉരുത്തിരിഞ്ഞിരുന്നു എങ്കിൽ അത് സവിശേഷമായ ആന്തരിക ഗുണം കൊണ്ടു തന്നെ നിലനിൽക്കുമായിരുന്നു. അതുണ്ടായില്ല പാർട്ടി എസ്റ്റാബ്ലിഷ്മെന്റിന്റെ പൂർണ ബ്യുറോക്രസി ആണ് ഇന്ന് രാജ്യത്തു കമ്മ്യുണിസം എന്ന പേരിൽ നിലനിൽക്കുന്നത്. മുതലാളിത്ത സാമൂഹ്യ രൂപീകരണത്തിലൂടെയാണ് പ്രജകൾ ജനം എന്ന സംവർഗ്ഗത്തിലേക്ക് ഉയർന്നത്. അതിനു മുൻപ് മനുഷ്യൻ പ്രജയോ അടിമയോ ആയിരുന്നു. മനുഷ്യന്റെ വ്യക്തി സത്തയെ നിഷേധിക്കുന്ന വ്യവസ്ഥിതിയെ അവൻ വെച്ചു പൊറുപ്പിക്കുകയില്ല അതു പരിഗണിച്ചില്ല എന്നതാണ് ലെനിനിസ്റ്റ് ഭരണകൂടങ്ങളുടെ പതനത്തിലേക്കു വഴിവെച്ചത്. റൂസ്സോയുടെ സോഷ്യൽ കോൺട്രാക്റ്റ് രാഷ്ട്രീയാധികാരത്തിൽ മനുഷ്യ വ്യക്തിക്കുള്ള പങ്ക് ലോകത്തിനു കാണിച്ചു കൊടുത്തു . ആധുനിക ജനാധിപത്യ
വ്യവസ്ഥയാണ് ജനങ്ങൾക്ക് നൽകേണ്ടത്. അധികാരം ജനങ്ങളിൽ ആയിരിക്കണം. ജനാധിപത്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും സാഹോദര്യത്തിന്റേയും ആധുനിക കാല ഘട്ടത്തിൽ വ്യക്തിയുടെ പൗരാവകാശത്തിന്റെ കാഴ്ചപ്പാടുകളാണ് എക്കാലത്തെയും കേന്ദ്ര പ്രശ്നം. ഇതിനെ കേന്ദ്രീകരിച്ചു കൊണ്ടാണ് മനുഷ്യന്റെ ചിന്താപരമായ വർഗ്ഗ സമരം ഉണ്ടാകുന്നത്. അതിനോട് ചേർന്ന് പിടിച്ചു വർഗസമരങ്ങളും ഉണ്ടാകുന്നു . “Mind is the product of continuous production and reproduction of man’s social life “-മാർക്സ്. അതായത്. മനുഷ്യനാണ് അവന്റെ മനസ്സിനിണങ്ങിയ സമൂഹത്തെ സൃഷ്ടിക്കുന്നത് സോഷ്യലിസത്തിനോടും മാർക്സിസത്തിനോടും അല്ല, അകലുന്നവർക്കും വിയോജിക്കുന്നവർക്കും നിർമ്മമത .പാർട്ടിക്കാരനിൽ അധികാരം ചെന്നു ചേരുന്നതിനോടാണ് . മനുഷ്യൻ, മൃഗങ്ങളിൽ നിന്നും വ്യത്യസ്തമായി ജനിതകപരമായി ആത്മബോധത്താൽ പ്രവർത്തിക്കുന്നവനാണെന്ന് മാര്‍ക്സ് നിരീക്ഷിച്ചിട്ടുണ്ട് എന്നാണു ഗ്രന്ഥകാരന്റെ കണ്ടെത്തൽ, empiricism ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റുകളുടെ കേവല വാദത്തിൽ നിന്നും വ്യത്യസ്തമാണ് മുതലാളിത്തം അനുവദിക്കുന്ന പരിമിത ജനാധിപത്യം പോലും ലെനിനിസ്റ്റ് ഘടനയിൽ അനുവദിക്കപ്പെടാതായി. ഒരു സമീപകാല ഉദാഹരണമെന്ന നിലക്ക്, ടി പി വധത്തിൽ കമ്മ്യൂണിസ്റ്റുകളുടെ പങ്കു സംശയിക്കുവാനുള്ള അവകാശത്തെ പ്പോലും പാർട്ടി നിഷേധിക്കുന്നതിനെയാണ് ഗ്രന്ഥകാരൻ ചൂണ്ടിക്കാണിക്കുന്നത് . ക്യാപിറ്റലിസത്തിന്റെ നല്ല വശങ്ങൾ തിരിച്ചു പിടിച്ചു കൂടുതൽ ക്ഷേമകരമായ സംവിധാനം ഉണ്ടാക്കുക. മാർക്സ് നമുക്ക് മുൻപിൽ വെച്ചത് authoritarian സോഷ്യലിസം ആണ് ,libertarian സോഷ്യലിസം ആണ് നടപ്പിലാവേണ്ടത് .എന്ന് ഭേദഗതിയാണ് നിർദേശിക്കുന്നത് . കൂലി കൂടുതൽ / ലാഭം മാത്രം ലക്ഷ്യമാക്കുന്നവരായി തൊഴിലാളികൾ. അങ്ങനെയുള്ളവരുടെ വർഗ്ഗത്തെ ഇല്ലായ്മ ചെയ്യാനാണ് മാർക്സ് ഉദ്ദേശിച്ചത്. എന്നാൽ കേവല തൊഴിലാളികളുടെ ഭരണ കൂടം ഉണ്ടാക്കൽ ആണ് അതെന്നു ലെനിൻ തെറ്റായ കാഴ്ചപ്പാട് പുലർത്തി . ഇതാണ് മാർക്സിസത്തിനു പറ്റിയ ആദ്യത്തെ തിരിച്ചടി . ജനിതകമായ ആത്മബോധത്താൽ ഉയർന്ന വിശകലനവും ധർമ്മ വ്യവസ്ഥയും മനുഷ്യന് സാധ്യമാണ് എന്നത് മാർക്സിസത്തിന്റെ കാഴ്ചപ്പാടായി ഗ്രന്ഥകാരൻ വിശദീകരിക്കുന്നു. empiricism ഇതു കാണാൻ വിസമ്മതിക്കുന്നു . ഒരു പുരോഗമന സംഘടനക്ക് നേതാക്കൾ അനിവാര്യമല്ല. മനുഷ്യ ലക്ഷ്യം സ്വാതന്ത്ര്യമാണ്. അതിന്റെ വഴി ജനാധിപത്യവും. അവ രണ്ടും പരസ്പരം വർജ്ജിക്കുന്നില്ല ഐക്യത്തിൽ വർത്തിക്കുകയും ചെയ്യുന്നു .
ക്യാപിറ്റലിസം, സോഷ്യലിസം കമ്മ്യൂണിസം എന്നതൊക്കെ മനുഷ്യ ചരിത്രത്തിലെ സാമൂഹ്യ രൂപീകരണത്തിന്റെ പേരുകൾ മാത്രമാണ്. അവയിലെ ജനാധിപത്യത്തിന്റെ തോതാണ് പരിഗണിക്കേണ്ടത് പൗരനെ നിഷേധിക്കുന്ന ഭരണ കൂടങ്ങളെല്ലാം ഫാസിസിസ്റ്റ് ആണ്. കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങൾ അങ്ങനെയായിരുന്നു മത ഭരണകൂടങ്ങളും അങ്ങനെ തന്നെ. എവിടെ ജനമായി ജനതയെ കാണാതിരിക്കുവോ അതാണ് ഫാസിസം. ഇന്നത്തെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് അന്തരീക്ഷത്തിൽ ഭരണകൂടത്തിന്റെ മേൽക്കൈയും അതിന്റെ മഹത്വവും എടുത്ത് പറയുന്ന നേതാവിനോടുള്ള ചോദ്യമില്ലാത്ത അനുസരണയാണ് പാർട്ടി ആഗ്രഹിക്കുന്നത് . മുതലാളിത്തത്തിന്റെ അവരോഹണ കാലത്തു പോസ്റ്റ് ക്യാപിറ്റലിസ്റ്റ് വ്യവസ്ഥിതി ആയ സോഷ്യലിസവും പരുങ്ങലിൽ ആണ് .ഇനിയുള്ളത് ആധുനികമായ ഒരു ജനാധിപത്യ മാതൃകയാണ്. സാർവ്വ ലൗകിക വോട്ടവകാശവും പ്രത്യക്ഷ ജനാധിപത്യരീതിയുമാണ് ആധുനിക രാഷ്ട്ര നിർമ്മിതിയിൽ ഏറ്റവും അനുയോജ്യമായിരിക്കുക. മുതലാളിത്തം ആദ്യമായി മനുഷ്യനെ ജനാധിപത്യം എന്ന ചരിത്രപരതയിലേക്കു എത്തിച്ചു. എന്നാൽ അവിടെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം ഉണ്ടാക്കപ്പെട്ടു .അതിനോടുള്ള കലാപമാണ് മാർക്സിസം നിർദ്ദേശിച്ചത് . മറ്റു ജീവികളിൽ നിന്നു മനുഷ്യനെ വേർതിരിക്കുന്നത് ആത്മബോധമാണ് .താൻ നില നിൽക്കുന്ന പ്രകൃതിയിൽ നിന്നു വ്യത്യസ്തമാണ് താൻ എന്ന തിരിച്ചറിയലാണ് ആത്മബോധം .പ്രകൃതിയെ സ്വാധീനിക്കാവുന്ന മറ്റൊരു ശക്തിയായി മുക്തി പ്രാപിച്ച മൃഗം എന്നും പറയാം. ബോധത്തിന്റെ ചിന്തയിൽ നടക്കുന്ന അറിയൽ പ്രക്രിയയുടെ ഫലമാണ് തത്വ ചിന്ത. മനുഷ്യൻ നേടുന്ന അറിവ് പരിസരത്തു നിന്നാണ് എന്നൊക്കെ പറയുന്നത് അബദ്ധമാണ് . മനുഷ്യൻ ജ്ഞാനോദയ കാലഘട്ടത്തിൽ എത്തിയ ശേഷമാണ് മാർക്സിസം ഉണ്ടാവുന്നത് . ഇന്ന് മെറ്റാഫിസിക്കൽ ആയി കരുതപ്പെടുന്ന ആ ബോധത്തിന്റെ ശാസ്ത്രീയ വശം നാളെ മനുഷ്യൻ മനസ്സിലാക്കിയേക്കും. ജനാധിപത്യവാഞ്ഛ ഈ ബോധത്തിൽ നിന്നാണ് ഉണ്ടാവുന്നത്. അതിനുള്ള മാർഗമായി ജനാധിപത്യ സോഷ്യലിസം ഗ്രന്ഥകാരൻ മുന്നോട്ടു വെക്കുന്നു. ഇതും നാളെ മനുഷ്യൻ തിരസ്കരിക്കാം അങ്ങനെയാണ് മനുഷ്യ ചരിത്രവും സാമൂഹ്യ ചരിത്രവും തമ്മിലുള്ള വൈരുധ്യം വളരുക .
നാച്വറൽ വൈരുധ്യ വാദം :
ഉത്പാദന ബന്ധത്തിലെ വികാസം അതിനു അനുസൃതമായി ധൈഷണിക മേഖലയിൽ ഉണ്ടാകുന്ന വിപ്ലവം, അതു മൂലം സാമൂഹ്യ രാഷ്ട്രീയ രംഗത്തുണ്ടാകുന്ന ചലനം – ഇവയെല്ലാം സമയോചിതമായി നിർധാരണം ചെയ്യപ്പെടുന്നു. ഇതിലൂടെ ഉണ്ടാകുന്ന ദർശനം മനുഷ്യനെ തന്നെ മാറ്റി തീർക്കുന്നു. മനുഷ്യ മസ്തിഷ്കത്തിന്റെ വളർച്ച ഗര്‍ഭസ്ഥനായിരിക്കുമ്പോൾ മുതൽ ക്രമാനുഗതമായി വികസിക്കുന്നു. ഏകദേശം 15 വയസ്സാകുമ്പോൾ പൂർണതയോടടുക്കുന്നു, അതാണ് സംഭവിക്കുക. അല്ലാതെ എല്ലാ അറിവും അനുഭവമായി നേടുകയല്ല ചെയ്യുന്നത്. അതു കൊണ്ടു ഓരോ വ്യക്തിയിലും വ്യത്യസ്തമായ ധാരണകൾ ഉണ്ടാവുന്നു. മാർക്സ് പരോക്ഷ പ്രാതിനിധ്യങ്ങളെ നിരാകരിച്ചു . അതു കൊണ്ടു പാർലമെന്ററി വ്യവസ്ഥയേയും ഘനവ്യവസായങ്ങളുടെ കാലത്തു സ്റ്റേറ്റ് സ്വത്ത് സാമൂഹ്യ സ്വത്ത് ആക്കുവാനുള്ള സാധ്യത അപ്രായോഗികമാണ്. രാഷ്ട്രീയമായ സുതാര്യതയാണ് ഇതിനെ മറികടക്കാനുള്ള ആയുധം. എക്സിക്യൂട്ടീവ് , ലെജിസ്ലേച്ചർ, ജുഡീഷ്യറി എന്നിവയെ വേർ തിരിക്കുക. സാർവത്രിക വോട്ടവകാശം (കക്ഷി അടിസ്ഥാനത്തിൽ അല്ലാതെ ) നടപ്പിലാക്കുക, തിരഞ്ഞെടുത്തവരെ തിരിച്ചു വിളിക്കാനുള്ള അവകാശം ജനത്തിന് നൽകുക എന്നിവ ശാസ്ത്രീയ സോഷ്യലിസത്തിന്റെ ചില മാർഗരേഖകൾ ആയി ഗ്രന്ഥം നിർദ്ദേശിക്കുന്നു.
ഉൽപാദനം, സമാഹരണം, വിപണനം ഉപഭോഗം എന്നിവയ്ക്ക് പരസ്പര സഹായ സഹകരണ സംവിധാനം വേണം.. വൻകിട പൊതുമേഖലകളിൽ വ്യാപാര ശിഷ്ടം പ്രതികൂലമായി. സർക്കാരുകൾ ദുർബ്ബലവും. ഊഹമൂലധനം ദേശാതിർത്തികൾ കടന്ന് കൃത്രിമ ഡിമാൻഡ് ഉണ്ടാക്കി കമ്പോളത്തെ താങ്ങി നിർത്തിയ അവസ്ഥയും ഇന്ന് നടുവൊടിഞ്ഞിരിക്കുന്നു. മാർക്സിയൻ മൂലധനം ഉൽപ്പാദനത്തിലേക്കു തിരിച്ചു വരണം. തൊഴിൽ സൃഷ്ടിക്കപ്പെടണം അങ്ങനെ വർദ്ധിക്കുന്നതാവണം ഡിമാൻഡ്. അതിനു സർക്കാരുകളുടെ കൈയിൽ പണമില്ല. മൂലധന നിക്ഷേപങ്ങൾ വന്നേ തീരു. അതിനു കമ്മ്യൂണിസ്റ്റുകൾക്ക് എന്ത് പദ്ധതിയാണ് ഉള്ളത് എന്ന ചോദ്യം ഗ്രന്ഥകർത്താവ് മുന്നോട്ടു വെയ്ക്കുന്നു ഗോത്രരാഷ്ട്രീയം മാർക്സിസം അല്ല .ഇന്നേവരെ പാർട്ടിക്കെതിരായി ഒന്നും പറഞ്ഞിട്ടില്ല എന്നു പറയുന്നത് മതപരമാണ്. ലെനിനിസ്റ്റ് ബോൾഷെവിക് പാർട്ടിയിലുള്ള വിശ്വാസം ഇളക്കം തട്ടാത്തതാണ് എന്ന് പറഞ്ഞത് പോലെ .മാർക്സിസം അല്ല മതം ആണിത് .മാതൃകാ മാനവ കുലം ഉണ്ടാവണം . അതിനു ഇന്നുള്ള വർഗങ്ങൾ ഇല്ലാതാവണം .ആ വർഗരഹിത സാമൂഹ്യ സങ്കൽപ്പനമാണ് പുരോഗമനവാദം. നിക്ഷിപ്ത താല്പര്യങ്ങളില്ലാത്ത അധികാരികളെന്ന വർഗ്ഗമില്ലാത്ത, സമൂഹ സൃഷ്ടി ആവണം മനുഷ്യന്റെ ലക്ഷ്യം . അദ്ധ്വാനിക്കുന്ന മനുഷ്യ സമൂഹത്തെ മുന്നിൽ കാണണം മാർക്സിസം ചിന്തയുടെ ഒരു രീതി ശാസ്ത്രം മാത്രമാണ് .അതു സാമൂഹ്യ ശാസ്ത്രം എന്ന മേഖലയിൽ പെടുന്നു. അതു ശാസ്ത്രീയമല്ല. സോഷ്യൽ സയൻസ് എന്നും അമൂർത്തമായ വിഷയമാണ്. മനുഷ്യൻ എന്ന സബ്ജെക്റ്റിവ് എലമെന്റ് അതിനെ നിരന്തരമായി മാറുന്ന ഒന്നാക്കിയിരിക്കുന്നു . രാഷ്ട്രീയം എന്നത് ഒരു പൊതുസമ്മതം ആയിരിക്കണം. മനുഷ്യന് ജീവിക്കാൻ ഉണ്ടാക്കപ്പെട്ട ചരിത്രപരമായ ഒരു യൂണിറ്റ് മാത്രമാണ് രാഷ്ട്രം ജനാധിപത്യത്തിന് ഒരു മുഖമേയുള്ളു. അതിനു ചരിത്രമില്ല. അതു മനുഷ്യന്റെ പ്രത്യയശാസ്ത്രമാണ് .ജനാധിപത്യം എന്ന ആശയത്തിന് സാർവത്രികത്വവും തുടർച്ചയും ഉണ്ട് . അതു തുടരുന്ന പ്രക്രിയയാണ് . ഈ ഗ്രന്ഥം മാർക്സിസ്റ്റുസഹയാത്രികരാൽ വായിക്കപ്പെടണമെന്നും ക്രിയാത്മകമായി വിമർശിക്കപ്പെടണം എന്നും ഗ്രന്ഥകാരൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു . ഈ കുറിപ്പിലൂടെ അതിലേക്കു ഒരു വാതിൽ തുറന്നു വെക്കുകയാണ് എന്റെ ഉദ്ദേശം .
