ഇപ്പോള്‍ത്തന്നെ നിന്നെ സംഭവിപ്പിക്കാമെടാ എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാന്‍ തുടര്‍ന്നു.
സാമൂഹ്യം
കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഊര്‍ജ്ജപ്രതിസന്ധിയെ കുറിച്ചുള്ള ചര്‍ച്ചകളും പരിഹാരങ്ങള്‍ക്കായുള്ള നിര്‍ദ്ദേശങ്ങളും പലവഴികളിലായി ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും എല്ലാം ചെന്നുനില്ക്കുന്നത് ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി എന്ന ഒറ്റമൂലിയിലേയ്ക്കാണ്. പരിസ്ഥിതിപ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ-യുവജന-സാംസ്കാരിക സംഘടനകളും ഒരേ മനസ്സോടെ എതിര്‍പ്പുയര്‍ത്തിയിട്ടും നിര്‍ദ്ദിഷ്ട ആതിരപ്പള്ളി പദ്ധതി നടപ്പിലാക്കാനുള്ള നീക്കം അണിയറയില്‍ നടക്കുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിന്റെ വൈദ്യുതി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിയമസഭയിലും പുറത്തും നടത്തിയ പ്രഖ്യാപനങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ AIYF വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ആതിരപ്പള്ളി പദ്ധതിയെക്കുറിച്ചുള്ള ആലോചനകള്‍ ഇപ്പോള്‍ ഇല്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആതിരപ്പള്ളി പദ്ധതി എല്‍.ഡി.എഫ്.ന്റെ അജണ്ടയില്‍ ഇല്ല എന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വിശദീകരിച്ചിട്ടുണ്ടെങ്കിലും ആശങ്ക ഒഴിയുന്നില്ല.
ജലവൈദ്യുത പദ്ധതികള്‍ക്കും വമ്പന്‍ അണക്കെട്ടുകള്‍ക്കും എതിരായി ലോകത്താകെ വലിയ എതിര്‍പ്പുകളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലത്തിലേറെയായി നടന്ന പരിസ്ഥിതി സംരക്ഷണ സമരങ്ങളില്‍ പലതും ഇത്തരം പദ്ധതികള്‍ക്ക് എതിരായിട്ടാണ്. സൈലന്റ് വാലി സംരക്ഷിക്കപ്പെട്ടതും പൂയ്യംകുട്ടി പദ്ധതി ഉപേക്ഷിക്കപ്പെട്ടതും ഇത്തരം സമരങ്ങളുടെ വിജയമായിരുന്നു. ഏറ്റവും ഒടുവില്‍ പാത്രക്കടവ് ജലവൈദ്യുത പദ്ധതിക്കെതിരെയും സമരം നടക്കുകയുണ്ടായി. കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോത്ത് തുടങ്ങാന്‍ ശ്രമിച്ച ആണവ വൈദ്യുത നിലയത്തിനെതിരായ സമരവും നമ്മുടെ ഓര്‍മ്മകളിലുണ്ട്.
പരിസ്ഥിതിയെ തകര്‍ത്തുകൊണ്ടുള്ള ഒരു വികസനവും പാടില്ലെന്ന നിലപാടിലേയ്ക്ക് ലോകം എത്തിനില്‍ക്കുമ്പോഴാണ് കേരളത്തില്‍ കേവലം 160 മെഗാവാട്ട് വൈദ്യുതിക്കായി 150 ഹെക്റ്റര്‍ വനഭൂമിയെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ധൃതി കാണിക്കുന്നത്. 1500 കോടി രൂപ മുടക്കിയാല്‍ കിട്ടുന്ന വൈദ്യുതിയുടെ അളവ് എത്രയോ തുച്ഛമാണ്.എന്ന് കണക്കുകള്‍ തന്നെ പറയുമ്പോള്‍ ചിലര്‍ ഈ പദ്ധതി നടപ്പിലാക്കാനായി വേഷം കെട്ടിയിറങ്ങുകയാണ്.
ചാലക്കുടി പുഴയെ നശിപ്പിച്ച് അതിന്റെ തീരത്തെ ആദിവാസി ജനവിഭാഗങ്ങളുടെ ജീവിതം തകര്‍ത്ത് പക്ഷി-ജന്തു ജീവജാലങ്ങളുടെയും മത്സ്യങ്ങളുടെയും ആവാസവ്യവസ്ഥ ഇല്ലാതാക്കി എന്തിനൊരു പദ്ധതി? ജൈവവൈവിദ്ധ്യങ്ങളുടെ കലവറയെ ഇല്ലാതാക്കിയാല്‍ ആയിരക്കണക്കിന് മരങ്ങള്‍ വെട്ടിമാറ്റിയാല്‍ ജന്തുജീവജാലങ്ങളെ കൊന്ന് തള്ളിയാല്‍ അതിലൂടെ നേടുന്ന ആശ്വാസം എത്ര കാലത്തേയ്ക്കാണ്? നശിപ്പിക്കപ്പെടുന്ന പ്രകൃതിക്ക് പകരം വെയ്ക്കുന്നത് എന്താണ്?
ആതിരപ്പള്ളി പദ്ധതിക്കെതിരെ രംഗത്ത് വരുന്നവരെല്ലാം വികസനവിരോധികളാണെന്നാണ് ആരോപണം. വൈദ്യുത പ്രതിസന്ധി പരിഹരിക്കാനുള്ള ബദല്‍ മാര്‍ഗ്ഗം എന്താണെന്നാണ് ചോദ്യം. കേരളം ഇരുട്ടിലായാല്‍ എന്തുചെയ്യുമെന്ന് ആശങ്കപ്പെടുന്നവരും ഉണ്ട്. ബദല്‍ എന്ത് എന്നത് കൂട്ടായി ആലോചിച്ച് കണ്ടെത്തേണ്ട കാര്യമാണ്. സര്‍ക്കാരും ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവര്‍ത്തകരും രാഷ്ട്രീയ നേതൃത്വവും എല്ലാം ഇതില്‍ നിലപാട് എടുക്കുകയും ബദല്‍ മാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കുകയും വേണം. വൈദ്യുത പ്രതിസന്ധി പരിഹരിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കാണ് അഭിപ്രായവ്യത്യാസം?
സോളാര്‍ എനര്‍ജി ഇക്കാലത്തെ ഏറ്റവും വലിയ ബദലാണ്. അതിനായുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച്ചിട്ടുണ്ട്. ഇതിലെ ആദ്യ പദ്ധതിക്ക് കാസര്‍ഗോഡ് ജില്ലയില്‍ തുടക്കം കുറിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നൂറ് കേന്ദ്രങ്ങളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമേ വീടുകളിലും ഓഫീസുകളിലും ഉള്‍പ്പെടെ സോളാര്‍ വൈദ്യുതിയുടെ ഉത്പാദനസാദ്ധ്യത അന്വേഷിച്ച് നടപ്പാക്കാവുന്നതേയുള്ളൂ. നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബാണാസുരസാഗര്‍ അണക്കെട്ടിലെ ജലോപരിതലത്തിലും സ്ഥാപിച്ചിട്ടുള്ള സോളാര്‍ പാനലുകള്‍ വലിയ മാതൃകകളാണ്.
കാറ്റില്‍ നിന്നും തിരയില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വഴികളും തേടാവുന്നതാണ്. അതോടൊപ്പം വൈദുതി വിതരണ മാനേജ്മെന്റ് സിസ്റ്റം പരിഷ്കരിക്കാനും പ്രസരണ നഷ്ടം കുറയ്ക്കാനും കഴിയണം. കേരളത്തിലെ പ്രസരണ വിതരണ നഷ്ടം 16% ആണെന്നാണ് കണക്ക്. പുതിയ സബ്സ്റ്റേഷനുകള്‍ സ്ഥാപിച്ചും പുതിയ പ്രസരണ വിതരണ ലൈനുകള്‍ നിര്‍മ്മിച്ചും പ്രസരണ നഷ്ടം കുറയ്ക്കാന്‍ കഴിയും. ഒരു യൂനിറ്റ് വൈദ്യുതി ഉപഭോക്താവിന് എത്തിക്കാന്‍ രണ്ടു യൂനിറ്റ് വരെ വൈദ്യുതി ഉത്പാദിപ്പിക്കേണ്ടി വരുന്നു എനര്‍ജി മാനേജ്മെന്റ് സെന്റര്‍, കേരള യുടെ കണക്ക് ഈ ചോര്‍ച്ചയില്‍ നല്ല കുറവുണ്ടാക്കാന്‍ നമുക്ക് കഴിയണം.
കേരളത്തിന്റെ ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക് അഭിപ്രായപ്പെട്ടത് പോലെ കേരളത്തിലാകെയുള്ള ബള്‍ബുകള്‍ എല്‍.ഇ.ഡി.ആക്കിയാല്‍ വലിയ രീതിയില്‍ വൈദ്യുതി ലാഭിക്കാന്‍ കഴിയും. ഒപ്പം ഊര്‍ജ്ജ സാക്ഷരത കൂടി നമ്മള് പഠിക്കുകയും കുട്ടികളെ പഠിപ്പിക്കുകയും വേണം. ഇങ്ങനെ ചെറുതും വലുതുമായ നിരവധി ബദലുകള്‍ പരീക്ഷിച്ചും നടപ്പിലാക്കിയും വേണം കേരളത്തിന്റെ ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരം തേടാന്‍. അല്ലാതെ പ്രശ്നപരിഹാരത്തിനുള്ള ഒറ്റമൂലി ആതിരപ്പള്ളിയാണെന്ന വായ്ത്താരി അവസാനിപ്പിക്കണം. പരിസ്ഥിതിയെ തകര്‍ക്കുന്ന വികസനം നടപ്പിലാക്കില്ലെന്ന് പ്രകടനപത്രികയിലൂടെ വാഗ്ദാനം നല്കി അധികാരത്തില്‍ വന്ന എല്‍.ഡി.എഫ്. സര്‍ക്കാരിന് ആ വാക്ക് പാലിക്കാന്‍ കഴിഞ്ഞാല്‍ ആതിരപ്പള്ളിയെ രക്ഷിക്കാന്‍ കഴിയും. അതിനായുള്ള ജാഗ്രതയാണ് നമുക്കാവശ്യം .
[dropcap]ന[/dropcap]ഴ്സിംഗ് കോഴ്സ് കഴിയാൻ നാലഞ്ച് മാസങ്ങൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. ഒരു വൈകുന്നേരം ഞാനും എന്റെ മുറി പങ്കിടുന്ന സുഹൃത്തും കൂടി ഒരു ചെറിയ യാത്രയ്ക്ക് പദ്ധതി ഇടുന്നു.
അവളുടെ സ്നേഹിതനെ കാണലാണ് ലക്ഷ്യം. ഞാനൊരു ധൈര്യത്തിന് കൂടെപ്പോകുന്നു എന്നു മാത്രം
പേ വാർഡിന്റെ എൻട്രൻസ് കടന്ന് മെഡിക്കൽ കോളേജാശുപത്രിയുടെ അകത്തു കൂടിയാണ് യാത്ര. അവൻ ഏഴാം വാർഡിനപ്പുറത്തെ പടിക്കെട്ടിൽ ഞങ്ങളെ കാത്തുനില്ക്കും. അതാണ് പതിവ്.
പക്ഷെ, അന്ന് പേ വാർഡിനു മുന്നിലെത്തിയപ്പോൾ ഒരടിപൊളി ചേട്ടൻ.
നോക്കാതിരിക്കാൻ പറ്റാത്തതിനാല്‍ ഒരു നിമിഷം അതിനായി നിന്നു.
.. ലദന്നെ, കട്ടി മീശ. കറുത്ത നിറം ഒരു മുപ്പത് പ്ലസ്….
നേരെ നോക്കിയത് കണ്ണുകളിലേക്കാണ്..
കണ്ണുകളിടയുക തന്നെ ചെയ്തു.
പ്രഥമദൃഷ്ട്യാനുരാഗത്തിന് സ്കോപ്പുള്ള അന്തരീക്ഷം. എന്നാലും അപ്പോഴത് ഭാവിച്ചില്ല. ഭവിച്ചതുമില്ല.
പിന്നെയുള്ള ദിവസങ്ങളിലൊക്കെ യാദൃച്ഛികമായി അയാളെ കാണാൻ തുടങ്ങി.
പിന്നെയെപ്പോഴോ, മുന്നൊരുക്കങ്ങളോടെയുള്ള കൂടിക്കാഴ്ചകളിലേക്കതു മാറി.
അയാൾ ഒരു ബൈസ്റ്റാൻഡർ ആയിരുന്നു. കൂടെയുള്ള
രോഗിയുടെ വലതുകൈ മുട്ടൊപ്പം മുറിച്ചുമാറ്റിയിരിക്കയാണ്. മില്ലിൽ കുടുങ്ങിയതാണത്രേ!
ഏഴെട്ടു മാസം പ്രായമുള്ള കുഞ്ഞുമായി രോഗിയുടെ ഭാര്യ കൂടെയുണ്ട്. പ്രണയ വിവാഹമായതിനാൽ വീട്ടുകാർ ഇല്ല. കൂട്ടുകാരാണ് സഹായം.
നമ്മൾ പിന്നെ ആർദ്രഹൃദയയാണല്ലോ.
ഒരു നഴ്സിംഗ് വിദ്യാർത്ഥിനിക്ക് ചെയ്തു കൊടുക്കാനാവുന്ന സഹായങ്ങൾ
അവർക്കു വേണ്ടി ചെയ്തു.
അയാളോട് ശരിക്കും ഇഷ്ടം തോന്നിയിരുന്നു.
സുഹൃത്തിനു വേണ്ടി അയാൾ അത്രയ്ക്ക് കഷ്ടപ്പെടുന്നുണ്ടായിരുന്നു.
ഒരു കുറവും വരുത്താതെയാണയാൾ അവരെ ശ്രദ്ധിച്ചിരുന്നത്. വലതു കൈ നഷ്ടപ്പെട്ടവൻ അങ്ങനെയൊരു സുഹൃത്തിന്റെ സാന്നിദ്ധ്യത്തിൽ കൈയില്ലാത്ത കാര്യം മറക്കുക തന്നെ ചെയ്യും.
ഒരു പാട് സംസാരിക്കുമായിരുന്നു. കുറച്ച് നേരം കൊണ്ട് കുറെ കാര്യങ്ങൾ.
വെളുത്ത കടലാസിൽ പെൻസിൽ കൊണ്ട് ചിത്രങ്ങൾ വരച്ച്… എന്നെ വരച്ച്…
‘എങ്ങുനിന്നെങ്ങുനിന്നീ കവിൾത്തട്ടിലീ
കുങ്കുമത്തിൻ നിറം വാർന്നൂ’
എന്ന് പാടി…
രണ്ടാഴ്ച കഴിഞ്ഞു കാണും.
ഞാൻ ഡ്യൂട്ടി കഴിഞ്ഞ് വരുന്ന നേരം കുറച്ചുപേര്‍ എന്നോട് എക്സ്ക്യൂസ് പറഞ്ഞ് സംസാരിക്കാൻ വന്നു.
”പേ വാർഡിലെ ……. എന്ന രോഗി സിസ്റ്ററിന്റെ ആരാണ്?” അവര്‍ ചോദിച്ചു.
”ബന്ധുവല്ല. അവർക്ക് ബന്ധുക്കള്‍ ആരുമില്ലാത്തതുകൊണ്ട് സഹായിച്ചെന്നേയുള്ളു.” ഞാൻ പറഞ്ഞു.
”അവൻ കണ്ണൂരിൽ കഴിഞ്ഞ മാസം നടന്ന കൊലപാതക ശ്രമത്തീന്നു കഷ്ടിച്ചു രക്ഷപ്പെട്ടവനാണെന്നറിയാമോ? ഇവിടെ നിന്നിറങ്ങിയാൽ അവനെ തീർക്കും..
അത് കൊണ്ട് ഒന്നു ശ്രദ്ധിച്ച് നിന്നോ..
അവർ പറഞ്ഞത് മുഴുവൻ ഞാൻ കേട്ടിട്ടുണ്ടാവില്ല.
ആകെ വിയർത്ത് തണുത്തു പോയി..
ഒരിക്കൽക്കൂടി ഞാനയാളെ കണ്ടു. ഫുൾസ്ലീവ്സ് ഷർട്ടിന്റെ കൈയുയർത്തി അയാൾ കാണിച്ചു….
ഒരു നീണ്ട മുറിപ്പാട്!
അവരൊക്കെ ഒരു രാഷ്ട്രീയ പാർട്ടിയുടെ അണികളായിരുന്നു.
മുറിപ്പെടുത്തിയും മുറിവുകളേറ്റുവാങ്ങിയും ജീവിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവർ.
അല്ല… ഒരിക്കലൊരു പ്രശ്നത്തിൽ പെട്ടു പോയതിനാൽ പിന്നീട് ചിലരുടെ നോട്ടപ്പുള്ളികളായവർ. ആത്മരക്ഷയ്ക്കു വേണ്ടി വീണ്ടും വീണ്ടും ആയുധമെടുക്കേണ്ടി വരുന്നവർ.വിശ്വസിക്കുന്ന പ്രസ്ഥാനത്തിനു വേണ്ടി, പ്രത്യയശാസ്ത്രങ്ങൾക്കു വേണ്ടി മരിക്കാനും കൊല്ലാനും തയ്യാറായവർ!
പക്ഷെ, അയാളോട് ക്ഷമിക്കാൻ അപ്പോൾ എനിക്കാവുമായിരുന്നില്ല. മനസ്സു കൊണ്ടെങ്കിലും ക്ഷമിക്കാതിരിക്കാനും!
ഗുണ്ടകളെയൊക്കെ എന്തിനാ പെണ്ണുങ്ങൾ പ്രേമിക്കുന്നതെന്ന് ആരും സന്ദേഹപ്പെടണ്ട.
ഏതെങ്കിലുമൊരു സമയത്ത് അവരുടെ ആർദ്രതയിൽ നനഞ്ഞു പോയിട്ടുണ്ടാവുമവർ!
അവർ പോയി.
അയാൾ അഡ്രസ്സ് തന്നിരുന്നു. ഇത്തിരിക്കാലമെങ്കിലും ഇഷ്ടപ്പെട്ടിരുന്നവനല്ലേ
ഞാൻ കത്തുകളയച്ചു.
എഴുതാതിരിക്കാനാവുമായിരുന്നില്ല.
ഏറെ നാളുകൾക്ക് ശേഷം ഒരു പാട് കത്തുകൾക്കായി ഒരു മറുപടി വന്നു.
അതൊരു പെൺ കൈപ്പടയായിരുന്നു.
ഇനി ഈ വിലാസത്തിൽ എഴുതേണ്ട. അവൻ ഇല്ല.
ഇല്ല എന്നു വച്ചാൽ എന്താണ്?
ഇല്ല എന്നൊരു വാക്ക് എന്നെ അത്ര മേൽ പിന്നീടൊരിക്കലും വിഹ്വലയാക്കിയിട്ടില്ല! നടുക്കിയിട്ടില്ല.
പക പ്രതികാരമെന്നും പകരംവീട്ടലെന്നും വിപുലീകരിച്ചെഴുതുമ്പോൾ, വെട്ടുകളുടെ പെരുക്കപ്പട്ടികയിലൂടെ ചോര കുതിച്ചൊഴുകുമ്പോൾ……..
അവൻ ഇനിയില്ല എന്നറിഞ്ഞ് എത്രയെത്ര നെഞ്ചുകളുരുകുന്നുണ്ടാവണം.
ഇല്ലാതാവുന്നവൻ, എത്രയെത്ര ഓർമ്മകളാൽ എത്ര പേരോട് ബന്ധിക്കപ്പെട്ടവനായിരിക്കും!
ഇല്ലാതായവരുടെ എത്രയോ ഇരട്ടിയാണ് അംഗഭംഗം സംഭവിച്ചവർ. ജീവൻ തിരിച്ചു കിട്ടിയെന്നത് ദുരന്തമായി അനുഭവിക്കുന്നവർ.
ഓരോ രാഷ്ട്രീയ കൊലപാതകവും ഓർമ്മിപ്പിക്കുന്നത് തിളക്കമുള്ള രണ്ട് കണ്ണുകളെയാണ്.
ഒക്കത്തൊരു കുഞ്ഞുമായി നിന്ന ഒരു നിസ്സഹായ സ്ത്രീരൂപത്തെയാണ്. അനുജത്തിയെപ്പോലെ നോക്കിയ ഒരു ഒറ്റക്കയ്യനെയാണ്.
രക്തസാക്ഷികളുടെയും അറസ്റ്റ് ചെയ്യപ്പെട്ടവരുടെയും ലിസ്റ്റിൽ ഞാനാ പേരുകൾ ഇപ്പോഴും തിരയാറുണ്ട്.
കണ്ടിട്ടേയില്ല, ഇതുവരെ.
ഇല്ല എന്ന വാക്കിന്റെ അർത്ഥം അവർ ഇപ്പോൾ ഇല്ല എന്ന് തന്നെയാണോ!
പ്രകാശം പരത്തുന്ന പുസ്തകം
[dropcap]ഗ്ര[/dropcap]ന്ഥകാരൻ സമകാലീന രാഷ്ട്രീയത്തെ കുറിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്രീകൃതമായി സ്വന്തമായ ചില കാഴ്ചപ്പാടുകൾ മുന്നോട്ടു വെക്കുകയാണ് ഈ രചനയിൽ. ലളിതവും വളച്ചുകെട്ടില്ലാത്തതും ആണ് രചനാരീതി. പല സമയത്തുള്ള മുഖ പുസ്തക ചർച്ചകളെ ആധാരമാക്കിയിരിക്കുന്നത് കൊണ്ട് നിയതമായ ക്രമപ്പെടുത്തൽ നടന്നിട്ടില്ല. ഈ വീക്ഷണങ്ങൾ വായിക്കപ്പെടേണ്ടതാണെന്നു തോന്നിയത് കൊണ്ടാണ് പ്രസക്ത ഭാഗങ്ങൾ ചുരുക്കെഴുത്ത് നടത്തിയത്. ഇത് വിമർശനമല്ല .കാരണം,സാമൂഹ്യവും രാഷ്ട്രീയവും ആയ ചില നിലപാടുകൾ ഉണ്ടെന്നതൊഴിച്ച് , അതിനു വേണ്ട രാഷ്ട്രീയ വിജ്ഞാനം എനിക്കില്ല .പലയിടത്തും എഴുത്തുകാരന്റെ വാക്കുകളും പ്രസ്താവനകളും കടമെടുക്കുകയാണ് ഞാൻ ചെയ്തത് . കഴിയുന്നത്ര നീതിയുക്തമായ ഒരു വ്യവസ്ഥിതിക്കു വേണ്ടിയുള്ള അന്വേഷണത്തിലാണ് മനുഷ്യ സമൂഹം. നിരന്തരമായി ഏർപ്പെട്ടിരിക്കുന്നത് പ്രകൃതി അതിന്റെ ശക്തിദൌർബല്യവിന്യാസങ്ങളിൽ തുലനം ഒരു നിബന്ധനയായി അനുവർത്തിച്ചില്ല എന്നതിന്റെ സാക്ഷ്യമാണ് വേട്ടക്കാരും ഇരകളുമായി ജീവിക്കുന്ന ജന്തു ലോകം. എന്നാൽ മസ്തിഷ്ക വികാസം സംഭവിച്ച മനുഷ്യൻ ഒരു സമത്വവ്യവസ്ഥിതിയുടെ സാധ്യതയേയും ന്യായയുക്തികളേയും കുറിച്ച് ഭാവന ചെയ്തു . രാഷ്ട്രത്തിനു വേണ്ടി പൌരൻ തന്റെ അധ്വാനം നൽകുകയും രാഷ്ട്രം അവന്റെ ജീവിതാവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്ന അവസ്ഥയെയാണ് ആധുനിക മാതൃകാ വ്യവസ്ഥയായി ഗ്രന്ഥം വിഭാവന ചെയ്യുന്നത്. ഒരു മാർക്സിയൻ പ്ലാറ്റഫോമിൽ നിന്നുകൊണ്ടാണ് അദ്ദേഹം അതിലേക്കുള്ള റൂട്ട് മാപ് വരക്കുന്നത്. മാർക്സിയൻ ചിന്തകൾ ഭൌതികവാദപരം മാത്രമാവുകയും ഭൌതികാതീത ചിന്തകൾ തീർത്തും നിരാകരിക്കുകയും ചെയ്യുന്നു. ഫോയർബാക്കിന്റെ കേവലത്വത്തെ ഉപേക്ഷിച്ചു ഭൗതികതയിൽ ഹെഗേലിന്റെ ചലനാത്മകത അംഗീകരിച്ച മാർക്സ് മനുഷ്യന്റെ സാമൂഹ്യ വളർച്ച സാമ്പത്തിക ബന്ധങ്ങളെ മാത്രം അടിസ്ഥാനമാക്കിയിരിക്കുന്നു എന്നു പരിമിതപ്പെടുത്തി. മനുഷ്യന് സ്വാഭാവിക ആഭിമുഖ്യം ഉള്ള അതിഭൗതിക ചിന്തകളെ കാണാൻ വിസമ്മതിച്ചു എന്നാണു ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നത് .. സ്റ്റേറ്റിനെ മാർക്സ് നിരാകരിച്ചിരുന്നില്ല എന്നും 19 ആം നൂറ്റാണ്ടിലെ ക്രൂരമായ സ്റ്റേറ്റിന്റെ വാഴ്ചയാണ് അതിനെ ഇല്ലായ്മ ചെയ്യുന്ന ഒരു അവസ്ഥയെ നിരൂപിക്കാൻ മാർക്സിനെ പ്രേരിപ്പിച്ചത് എന്നുമാണ് നിഗമനം. സ്റ്റേറ്റിന്റെ ക്യാപിറ്റൽ ചെലവുകൾ ഒഴിവാക്കി, അതിന്റെ ക്രയ വിക്രയങ്ങളും ക്ഷേമപ്രവർത്തനങ്ങളും ഒരു സിവിൽ സമൂഹം മാനേജ് ചെയ്യുന്ന അവസ്ഥയായിരുന്നു ആ മാർക്സിയൻ സ്വപ്നം. അവിടെയും വർഗ്ഗാധിപത്യം എന്ന ഒരു ആധിപത്യ കേന്ദ്രം അദ്ദേഹം കൽപ്പിക്കുക തന്നെ ചെയ്തു. തുടർന്നു ലെനിനിസ്റ്റുകൾ heirarchial absolute സ്റ്റേറ്റുകൾ ലോകത്തു സ്ഥാപിച്ചു. സ്റ്റേറ്റ് ക്യാപിറ്റലിസം നടപ്പിലായ ലെനിനിസ്റ്റ് രാഷ്ട്രങ്ങളിൽ പെറ്റി ബൂർഷ്വകൾ അധികാരം കൈയാളി. ഒരു പാർട്ടി സെക്രട്ടറിയെ ഭരണ കർത്താവ് ആക്കുന്ന കീഴ്വഴക്കം മാർക്സിസത്തിന്റെ ലേബലിൽ നടപ്പിലാക്കിയത് ലെനിനിസത്തിന്റെ ചരിത്രപരമായ തെറ്റാണ് ..
സോഷ്യലിസവും മുതലാളിത്തത്തിന്റെ ഒരു extension ആണ്. മിച്ച മൂല്യത്തെ അതും ആശ്രയിക്കുന്നു. പക്ഷെ ഉടമസ്ഥത തൊഴിലാളികൾക്കായതു കൊണ്ടു ഒരു സമത്വാധിഷ്ഠിതമായ വിതരണത്തിൽ അതു നിബന്ധിക്കുന്നു. പക്ഷെ അതു സാധ്യമാക്കുന്നതിനു ഒരു ധർമ്മ വ്യവസ്ഥ നിലവിലുണ്ടാവണമെന്നു മാർക്സിലെ ശുദ്ധ ഭൗതികവാദി സ്വാഭാവികമായും കണ്ടെത്തിയില്ല. അവിടെയാണ് ഗ്രന്ധകാരൻ വ്യതിചലിക്കുന്നത്. അദ്ദേഹം സന്തുലിതമായ വിതരണ വ്യവസ്ഥയ്ക്ക് ഉപാധിയായി അപരിമിതമായ ഒരു ധർമ്മവ്യവസ്ഥ വിളക്കി ചേർത്തു സ്വാഭാവിക വൈരുധ്യ വാദം എന്ന ആശയത്തിൽ എത്തിച്ചേരുന്നു. അനുസ്യുതമായ വികാസത്തിന് ഈ ആശയം ഇടം നൽകുന്നു. അതു സാധ്യമായ വിധത്തിൽ ഇതു തുറന്നിരിക്കുന്നു എന്നും പറയാം . മുതലാളിത്തം, മാർക്സ് കണക്കു കൂട്ടിയതു പോലെ പരിണമിക്കുകയല്ല സ്വന്തം പ്രതിസന്ധികൾ പരിഹരിക്കാനാവാതെ മുങ്ങുകയാണ്. അപ്പോൾ സോഷ്യലിസം ആഗതമാവുകയില്ല, മുതലാളിത്തം നേർ രേഖയിൽ ചരിക്കുമെന്നും വികസിക്കുമെന്നും അതിലൂടെ തൊഴിലാളികൾ പെരുകുമെന്നും ഉത്പാദന ശക്തികളും ഉൽപാദന ബന്ധവും വിളക്കി ചേർക്കാനാവാത്ത വിധം ഭരണകൂടം തകരുകയും ഭരണ കൂടം ഇല്ലാത്ത ശാസ്ത്രീയസോഷ്യലിസം ഉണ്ടാവുകയും ചെയ്യുമെന്നും മാർക്സ് കണക്കു കൂട്ടി. എന്നാൽ മുതലാളിത്തം സാമ്രാജ്യത്വമായി വളർന്നു അത്തരം പോരായ്മകൾ ഭൗതികമായി മറികടന്നു. വികസിത മുതലാളിത്തം തൊഴിലാളി വർഗ്ഗത്തെ തന്നെ അവരുടെ മുഖച്ഛായയിൽ വികസിപ്പിച്ചെടുത്തു. അവകാശങ്ങൾ മാത്രം ഉന്നയിച്ചും തൊഴിൽ മൂല്യത്തെ നിരാകരിച്ചും പരിണമിച്ചപ്പോൾ തൊഴിലാളി വർഗം തന്നെ ചരിത്രപരമായി തകർന്നു. വിപ്ലവം സാമൂഹ്യ രൂപീകരണങ്ങളുടെ അനുസ്യുത പ്രക്രിയയിൽ ഉണ്ടാകുന്ന ഗുണാത്മക അവസ്ഥയാണ്. ഇന്ത്യയിലാകട്ടെ, വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് പാർട്ടികൾ രാഷ്ട്രീയത്തെ വെള്ളം കയറാത്ത അറകളിൽ തളച്ചിടുകയും ഏതെങ്കിലും നിശ്ചിത മാർഗമാണ് അതിന്റെ ശരി എന്നു വാശി പുലർത്തുകയും ചെയ്തത് കൊണ്ട് പ്രസ്ഥാനം മതാത്മകമായി തീർന്നു . ബൂർഷ്വാസി എന്ന വർഗ്ഗം ആണ് ജനാധിപത്യാവസ്ഥ മനുഷ്യ സമൂഹത്തിനു നൽകിയത്. ബ്യുറോക്രസിയെ ഒഴിവാക്കി സോഷ്യലിസ്റ്റ് ജനാധിപത്യം ഉരുത്തിരിഞ്ഞിരുന്നു എങ്കിൽ അത് സവിശേഷമായ ആന്തരിക ഗുണം കൊണ്ടു തന്നെ നിലനിൽക്കുമായിരുന്നു. അതുണ്ടായില്ല പാർട്ടി എസ്റ്റാബ്ലിഷ്മെന്റിന്റെ പൂർണ ബ്യുറോക്രസി ആണ് ഇന്ന് രാജ്യത്തു കമ്മ്യുണിസം എന്ന പേരിൽ നിലനിൽക്കുന്നത്. മുതലാളിത്ത സാമൂഹ്യ രൂപീകരണത്തിലൂടെയാണ് പ്രജകൾ ജനം എന്ന സംവർഗ്ഗത്തിലേക്ക് ഉയർന്നത്. അതിനു മുൻപ് മനുഷ്യൻ പ്രജയോ അടിമയോ ആയിരുന്നു. മനുഷ്യന്റെ വ്യക്തി സത്തയെ നിഷേധിക്കുന്ന വ്യവസ്ഥിതിയെ അവൻ വെച്ചു പൊറുപ്പിക്കുകയില്ല അതു പരിഗണിച്ചില്ല എന്നതാണ് ലെനിനിസ്റ്റ് ഭരണകൂടങ്ങളുടെ പതനത്തിലേക്കു വഴിവെച്ചത്. റൂസ്സോയുടെ സോഷ്യൽ കോൺട്രാക്റ്റ് രാഷ്ട്രീയാധികാരത്തിൽ മനുഷ്യ വ്യക്തിക്കുള്ള പങ്ക് ലോകത്തിനു കാണിച്ചു കൊടുത്തു . ആധുനിക ജനാധിപത്യ
വ്യവസ്ഥയാണ് ജനങ്ങൾക്ക് നൽകേണ്ടത്. അധികാരം ജനങ്ങളിൽ ആയിരിക്കണം. ജനാധിപത്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും സാഹോദര്യത്തിന്റേയും ആധുനിക കാല ഘട്ടത്തിൽ വ്യക്തിയുടെ പൗരാവകാശത്തിന്റെ കാഴ്ചപ്പാടുകളാണ് എക്കാലത്തെയും കേന്ദ്ര പ്രശ്നം. ഇതിനെ കേന്ദ്രീകരിച്ചു കൊണ്ടാണ് മനുഷ്യന്റെ ചിന്താപരമായ വർഗ്ഗ സമരം ഉണ്ടാകുന്നത്. അതിനോട് ചേർന്ന് പിടിച്ചു വർഗസമരങ്ങളും ഉണ്ടാകുന്നു . “Mind is the product of continuous production and reproduction of man’s social life “-മാർക്സ്. അതായത്. മനുഷ്യനാണ് അവന്റെ മനസ്സിനിണങ്ങിയ സമൂഹത്തെ സൃഷ്ടിക്കുന്നത് സോഷ്യലിസത്തിനോടും മാർക്സിസത്തിനോടും അല്ല, അകലുന്നവർക്കും വിയോജിക്കുന്നവർക്കും നിർമ്മമത .പാർട്ടിക്കാരനിൽ അധികാരം ചെന്നു ചേരുന്നതിനോടാണ് . മനുഷ്യൻ, മൃഗങ്ങളിൽ നിന്നും വ്യത്യസ്തമായി ജനിതകപരമായി ആത്മബോധത്താൽ പ്രവർത്തിക്കുന്നവനാണെന്ന് മാര്‍ക്സ് നിരീക്ഷിച്ചിട്ടുണ്ട് എന്നാണു ഗ്രന്ഥകാരന്റെ കണ്ടെത്തൽ, empiricism ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റുകളുടെ കേവല വാദത്തിൽ നിന്നും വ്യത്യസ്തമാണ് മുതലാളിത്തം അനുവദിക്കുന്ന പരിമിത ജനാധിപത്യം പോലും ലെനിനിസ്റ്റ് ഘടനയിൽ അനുവദിക്കപ്പെടാതായി. ഒരു സമീപകാല ഉദാഹരണമെന്ന നിലക്ക്, ടി പി വധത്തിൽ കമ്മ്യൂണിസ്റ്റുകളുടെ പങ്കു സംശയിക്കുവാനുള്ള അവകാശത്തെ പ്പോലും പാർട്ടി നിഷേധിക്കുന്നതിനെയാണ് ഗ്രന്ഥകാരൻ ചൂണ്ടിക്കാണിക്കുന്നത് . ക്യാപിറ്റലിസത്തിന്റെ നല്ല വശങ്ങൾ തിരിച്ചു പിടിച്ചു കൂടുതൽ ക്ഷേമകരമായ സംവിധാനം ഉണ്ടാക്കുക. മാർക്സ് നമുക്ക് മുൻപിൽ വെച്ചത് authoritarian സോഷ്യലിസം ആണ് ,libertarian സോഷ്യലിസം ആണ് നടപ്പിലാവേണ്ടത് .എന്ന് ഭേദഗതിയാണ് നിർദേശിക്കുന്നത് . കൂലി കൂടുതൽ / ലാഭം മാത്രം ലക്ഷ്യമാക്കുന്നവരായി തൊഴിലാളികൾ. അങ്ങനെയുള്ളവരുടെ വർഗ്ഗത്തെ ഇല്ലായ്മ ചെയ്യാനാണ് മാർക്സ് ഉദ്ദേശിച്ചത്. എന്നാൽ കേവല തൊഴിലാളികളുടെ ഭരണ കൂടം ഉണ്ടാക്കൽ ആണ് അതെന്നു ലെനിൻ തെറ്റായ കാഴ്ചപ്പാട് പുലർത്തി . ഇതാണ് മാർക്സിസത്തിനു പറ്റിയ ആദ്യത്തെ തിരിച്ചടി . ജനിതകമായ ആത്മബോധത്താൽ ഉയർന്ന വിശകലനവും ധർമ്മ വ്യവസ്ഥയും മനുഷ്യന് സാധ്യമാണ് എന്നത് മാർക്സിസത്തിന്റെ കാഴ്ചപ്പാടായി ഗ്രന്ഥകാരൻ വിശദീകരിക്കുന്നു. empiricism ഇതു കാണാൻ വിസമ്മതിക്കുന്നു . ഒരു പുരോഗമന സംഘടനക്ക് നേതാക്കൾ അനിവാര്യമല്ല. മനുഷ്യ ലക്ഷ്യം സ്വാതന്ത്ര്യമാണ്. അതിന്റെ വഴി ജനാധിപത്യവും. അവ രണ്ടും പരസ്പരം വർജ്ജിക്കുന്നില്ല ഐക്യത്തിൽ വർത്തിക്കുകയും ചെയ്യുന്നു .
ക്യാപിറ്റലിസം, സോഷ്യലിസം കമ്മ്യൂണിസം എന്നതൊക്കെ മനുഷ്യ ചരിത്രത്തിലെ സാമൂഹ്യ രൂപീകരണത്തിന്റെ പേരുകൾ മാത്രമാണ്. അവയിലെ ജനാധിപത്യത്തിന്റെ തോതാണ് പരിഗണിക്കേണ്ടത് പൗരനെ നിഷേധിക്കുന്ന ഭരണ കൂടങ്ങളെല്ലാം ഫാസിസിസ്റ്റ് ആണ്. കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങൾ അങ്ങനെയായിരുന്നു മത ഭരണകൂടങ്ങളും അങ്ങനെ തന്നെ. എവിടെ ജനമായി ജനതയെ കാണാതിരിക്കുവോ അതാണ് ഫാസിസം. ഇന്നത്തെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് അന്തരീക്ഷത്തിൽ ഭരണകൂടത്തിന്റെ മേൽക്കൈയും അതിന്റെ മഹത്വവും എടുത്ത് പറയുന്ന നേതാവിനോടുള്ള ചോദ്യമില്ലാത്ത അനുസരണയാണ് പാർട്ടി ആഗ്രഹിക്കുന്നത് . മുതലാളിത്തത്തിന്റെ അവരോഹണ കാലത്തു പോസ്റ്റ് ക്യാപിറ്റലിസ്റ്റ് വ്യവസ്ഥിതി ആയ സോഷ്യലിസവും പരുങ്ങലിൽ ആണ് .ഇനിയുള്ളത് ആധുനികമായ ഒരു ജനാധിപത്യ മാതൃകയാണ്. സാർവ്വ ലൗകിക വോട്ടവകാശവും പ്രത്യക്ഷ ജനാധിപത്യരീതിയുമാണ് ആധുനിക രാഷ്ട്ര നിർമ്മിതിയിൽ ഏറ്റവും അനുയോജ്യമായിരിക്കുക. മുതലാളിത്തം ആദ്യമായി മനുഷ്യനെ ജനാധിപത്യം എന്ന ചരിത്രപരതയിലേക്കു എത്തിച്ചു. എന്നാൽ അവിടെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം ഉണ്ടാക്കപ്പെട്ടു .അതിനോടുള്ള കലാപമാണ് മാർക്സിസം നിർദ്ദേശിച്ചത് . മറ്റു ജീവികളിൽ നിന്നു മനുഷ്യനെ വേർതിരിക്കുന്നത് ആത്മബോധമാണ് .താൻ നില നിൽക്കുന്ന പ്രകൃതിയിൽ നിന്നു വ്യത്യസ്തമാണ് താൻ എന്ന തിരിച്ചറിയലാണ് ആത്മബോധം .പ്രകൃതിയെ സ്വാധീനിക്കാവുന്ന മറ്റൊരു ശക്തിയായി മുക്തി പ്രാപിച്ച മൃഗം എന്നും പറയാം. ബോധത്തിന്റെ ചിന്തയിൽ നടക്കുന്ന അറിയൽ പ്രക്രിയയുടെ ഫലമാണ് തത്വ ചിന്ത. മനുഷ്യൻ നേടുന്ന അറിവ് പരിസരത്തു നിന്നാണ് എന്നൊക്കെ പറയുന്നത് അബദ്ധമാണ് . മനുഷ്യൻ ജ്ഞാനോദയ കാലഘട്ടത്തിൽ എത്തിയ ശേഷമാണ് മാർക്സിസം ഉണ്ടാവുന്നത് . ഇന്ന് മെറ്റാഫിസിക്കൽ ആയി കരുതപ്പെടുന്ന ആ ബോധത്തിന്റെ ശാസ്ത്രീയ വശം നാളെ മനുഷ്യൻ മനസ്സിലാക്കിയേക്കും. ജനാധിപത്യവാഞ്ഛ ഈ ബോധത്തിൽ നിന്നാണ് ഉണ്ടാവുന്നത്. അതിനുള്ള മാർഗമായി ജനാധിപത്യ സോഷ്യലിസം ഗ്രന്ഥകാരൻ മുന്നോട്ടു വെക്കുന്നു. ഇതും നാളെ മനുഷ്യൻ തിരസ്കരിക്കാം അങ്ങനെയാണ് മനുഷ്യ ചരിത്രവും സാമൂഹ്യ ചരിത്രവും തമ്മിലുള്ള വൈരുധ്യം വളരുക .
നാച്വറൽ വൈരുധ്യ വാദം :
ഉത്പാദന ബന്ധത്തിലെ വികാസം അതിനു അനുസൃതമായി ധൈഷണിക മേഖലയിൽ ഉണ്ടാകുന്ന വിപ്ലവം, അതു മൂലം സാമൂഹ്യ രാഷ്ട്രീയ രംഗത്തുണ്ടാകുന്ന ചലനം – ഇവയെല്ലാം സമയോചിതമായി നിർധാരണം ചെയ്യപ്പെടുന്നു. ഇതിലൂടെ ഉണ്ടാകുന്ന ദർശനം മനുഷ്യനെ തന്നെ മാറ്റി തീർക്കുന്നു. മനുഷ്യ മസ്തിഷ്കത്തിന്റെ വളർച്ച ഗര്‍ഭസ്ഥനായിരിക്കുമ്പോൾ മുതൽ ക്രമാനുഗതമായി വികസിക്കുന്നു. ഏകദേശം 15 വയസ്സാകുമ്പോൾ പൂർണതയോടടുക്കുന്നു, അതാണ് സംഭവിക്കുക. അല്ലാതെ എല്ലാ അറിവും അനുഭവമായി നേടുകയല്ല ചെയ്യുന്നത്. അതു കൊണ്ടു ഓരോ വ്യക്തിയിലും വ്യത്യസ്തമായ ധാരണകൾ ഉണ്ടാവുന്നു. മാർക്സ് പരോക്ഷ പ്രാതിനിധ്യങ്ങളെ നിരാകരിച്ചു . അതു കൊണ്ടു പാർലമെന്ററി വ്യവസ്ഥയേയും ഘനവ്യവസായങ്ങളുടെ കാലത്തു സ്റ്റേറ്റ് സ്വത്ത് സാമൂഹ്യ സ്വത്ത് ആക്കുവാനുള്ള സാധ്യത അപ്രായോഗികമാണ്. രാഷ്ട്രീയമായ സുതാര്യതയാണ് ഇതിനെ മറികടക്കാനുള്ള ആയുധം. എക്സിക്യൂട്ടീവ് , ലെജിസ്ലേച്ചർ, ജുഡീഷ്യറി എന്നിവയെ വേർ തിരിക്കുക. സാർവത്രിക വോട്ടവകാശം (കക്ഷി അടിസ്ഥാനത്തിൽ അല്ലാതെ ) നടപ്പിലാക്കുക, തിരഞ്ഞെടുത്തവരെ തിരിച്ചു വിളിക്കാനുള്ള അവകാശം ജനത്തിന് നൽകുക എന്നിവ ശാസ്ത്രീയ സോഷ്യലിസത്തിന്റെ ചില മാർഗരേഖകൾ ആയി ഗ്രന്ഥം നിർദ്ദേശിക്കുന്നു.
ഉൽപാദനം, സമാഹരണം, വിപണനം ഉപഭോഗം എന്നിവയ്ക്ക് പരസ്പര സഹായ സഹകരണ സംവിധാനം വേണം.. വൻകിട പൊതുമേഖലകളിൽ വ്യാപാര ശിഷ്ടം പ്രതികൂലമായി. സർക്കാരുകൾ ദുർബ്ബലവും. ഊഹമൂലധനം ദേശാതിർത്തികൾ കടന്ന് കൃത്രിമ ഡിമാൻഡ് ഉണ്ടാക്കി കമ്പോളത്തെ താങ്ങി നിർത്തിയ അവസ്ഥയും ഇന്ന് നടുവൊടിഞ്ഞിരിക്കുന്നു. മാർക്സിയൻ മൂലധനം ഉൽപ്പാദനത്തിലേക്കു തിരിച്ചു വരണം. തൊഴിൽ സൃഷ്ടിക്കപ്പെടണം അങ്ങനെ വർദ്ധിക്കുന്നതാവണം ഡിമാൻഡ്. അതിനു സർക്കാരുകളുടെ കൈയിൽ പണമില്ല. മൂലധന നിക്ഷേപങ്ങൾ വന്നേ തീരു. അതിനു കമ്മ്യൂണിസ്റ്റുകൾക്ക് എന്ത് പദ്ധതിയാണ് ഉള്ളത് എന്ന ചോദ്യം ഗ്രന്ഥകർത്താവ് മുന്നോട്ടു വെയ്ക്കുന്നു ഗോത്രരാഷ്ട്രീയം മാർക്സിസം അല്ല .ഇന്നേവരെ പാർട്ടിക്കെതിരായി ഒന്നും പറഞ്ഞിട്ടില്ല എന്നു പറയുന്നത് മതപരമാണ്. ലെനിനിസ്റ്റ് ബോൾഷെവിക് പാർട്ടിയിലുള്ള വിശ്വാസം ഇളക്കം തട്ടാത്തതാണ് എന്ന് പറഞ്ഞത് പോലെ .മാർക്സിസം അല്ല മതം ആണിത് .മാതൃകാ മാനവ കുലം ഉണ്ടാവണം . അതിനു ഇന്നുള്ള വർഗങ്ങൾ ഇല്ലാതാവണം .ആ വർഗരഹിത സാമൂഹ്യ സങ്കൽപ്പനമാണ് പുരോഗമനവാദം. നിക്ഷിപ്ത താല്പര്യങ്ങളില്ലാത്ത അധികാരികളെന്ന വർഗ്ഗമില്ലാത്ത, സമൂഹ സൃഷ്ടി ആവണം മനുഷ്യന്റെ ലക്ഷ്യം . അദ്ധ്വാനിക്കുന്ന മനുഷ്യ സമൂഹത്തെ മുന്നിൽ കാണണം മാർക്സിസം ചിന്തയുടെ ഒരു രീതി ശാസ്ത്രം മാത്രമാണ് .അതു സാമൂഹ്യ ശാസ്ത്രം എന്ന മേഖലയിൽ പെടുന്നു. അതു ശാസ്ത്രീയമല്ല. സോഷ്യൽ സയൻസ് എന്നും അമൂർത്തമായ വിഷയമാണ്. മനുഷ്യൻ എന്ന സബ്ജെക്റ്റിവ് എലമെന്റ് അതിനെ നിരന്തരമായി മാറുന്ന ഒന്നാക്കിയിരിക്കുന്നു . രാഷ്ട്രീയം എന്നത് ഒരു പൊതുസമ്മതം ആയിരിക്കണം. മനുഷ്യന് ജീവിക്കാൻ ഉണ്ടാക്കപ്പെട്ട ചരിത്രപരമായ ഒരു യൂണിറ്റ് മാത്രമാണ് രാഷ്ട്രം ജനാധിപത്യത്തിന് ഒരു മുഖമേയുള്ളു. അതിനു ചരിത്രമില്ല. അതു മനുഷ്യന്റെ പ്രത്യയശാസ്ത്രമാണ് .ജനാധിപത്യം എന്ന ആശയത്തിന് സാർവത്രികത്വവും തുടർച്ചയും ഉണ്ട് . അതു തുടരുന്ന പ്രക്രിയയാണ് . ഈ ഗ്രന്ഥം മാർക്സിസ്റ്റുസഹയാത്രികരാൽ വായിക്കപ്പെടണമെന്നും ക്രിയാത്മകമായി വിമർശിക്കപ്പെടണം എന്നും ഗ്രന്ഥകാരൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു . ഈ കുറിപ്പിലൂടെ അതിലേക്കു ഒരു വാതിൽ തുറന്നു വെക്കുകയാണ് എന്റെ ഉദ്ദേശം .
ഈഡയെ പരിചയപ്പെടുമ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞത് ആ പേരില്‍ പവേല്‍ പാവ്ലിക്കോവ്സ്ക്കി (Pawel Pawlikovski) യുടെ ഒരു സിനിമയുണ്ടെന്നും എന്റെ ഇഷ്ട ചിത്രങ്ങളിലൊന്നാണതെന്നുമായിരുന്നു. കറുപ്പിലും വെളുപ്പിലുമുള്ള ആ ചിത്രം ഞാന്‍ കുറെ ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്ക് ശുപാര്‍ശയും ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ ഈ ഈഡ ആ ഈഡയെക്കുറിച്ച് കേട്ടിട്ടുതന്നെയുണ്ടായിരുന്നില്ല.
ഇപ്പോള്‍ സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥിനിയായ ആ കറുത്ത സുന്ദരിയുടെ ബാല്യം കാനഡയിലെ ന്യൂ ബ്രണ്‍സ്വിക്കിലെ ഒരു ഗ്രാമത്തിലായിരുന്നു. ആ ഗ്രാമം കാണുന്ന ആദ്യത്തെ കറുത്ത കുടുംബം. ഗ്രാമത്തിലെ സ്ക്കൂളില്‍ ആദ്യമായി കാലുകുത്തിയ കറുത്ത കുട്ടികളും അവരായിരുന്നു; ഈഡയും സഹോദരിമാരും. ഒരു വെളുത്ത ഗ്രാമം കറുത്തവരെക്കുറിച്ചും, അവരുടെ ജീവിതരീതിയെക്കുറിച്ചും നേരിട്ടറിയേണ്ടത് ഇവരുടെ കുടുംബം വഴിയായിരുന്നു.
വളര്‍ന്നു വലുതായ വഴികളില്‍ നിന്നൊക്കെ ഈഡ പഠിച്ച ഒരു കാര്യമുണ്ട്. ഉന്നതവിദ്യാഭ്യാസമോ, മികച്ച ധനസ്ഥിതിയോ, മറ്റെന്തു നേട്ടങ്ങളുണ്ടെങ്കിലും ശരീരത്തിന്റെ നിറം കറുപ്പാണെങ്കില്‍ അതു തന്നെയാണ് ഏറ്റവും മുമ്പില്‍ നില്ക്കുന്നതും തിരിച്ചടികളേറ്റുവാങ്ങുന്നതും എന്ന കാര്യം. അവളുടെ ചിന്തയ്ക്ക് ഉപോദ്ബലകമായി എന്റെ മനസ്സ് അപ്പോള്‍ കടന്നു പോയത് അമേരിക്കന്‍ പ്രസിഡന്റായ ബറാക് ഒബാമയിലേയ്ക്കാണ്. ഒബാമയെക്കുറിച്ച് അമേരിക്കന്‍ ഓണ്‍ലൈന്‍ പത്രങ്ങളില്‍ വരുന്ന ഏതു ലേഖനങ്ങളുടെ അടിയിലെ അഭിപ്രായപ്രകടനങ്ങളും ഈഡ പറഞ്ഞതിനെ ശരി വയ്ക്കുന്നവയായിരുന്നു. പൊതുവേ, രാജ്യാന്തരബന്ധങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത പലരും ഒബാമയുടെ കറുപ്പിനു നേരേ അസ്ത്രങ്ങളയയ്ക്കുന്നതു കാണാം. ആ അസ്ത്രങ്ങളില്‍ പലതും നാലഞ്ചു തലമുറ പിന്നിലേയ്ക്കൊക്കെ പോയി പതിക്കുന്നതും കാണാം.
അതായത്, ഏതു സാമ്പത്തിക സാമൂഹിക പരിസ്ഥിതിയില്‍ ജനിച്ചാലും നിറം കറുപ്പായാല്‍ നിങ്ങള്‍ തെരുവിന്റെ സന്തതി (gutter snipe) യാണ്. നിങ്ങളൊരു ഓട്ടമത്സരത്തില്‍ പങ്കെടുക്കുകയാണെങ്കില്‍, മറ്റുള്ളവര്‍ നില്‍ക്കുന്നതിന്റെ വളരെ പിന്നില്‍ നിന്ന് ഓടി ജയിക്കേണ്ടിയിരിക്കുന്നു. ജയിച്ചാലും നിങ്ങള്‍ മറ്റു പലരുമല്ലെന്നും മറ്റു ചില സ്വഭാവങ്ങള്‍ തങ്ങള്‍ക്കില്ലെന്നും തെളിയിച്ചാലേ സമ്മാനം ലഭിക്കൂ എന്ന അവസ്ഥയിലെത്തിയിരിക്കുന്നു. കറുത്തവര്‍ എന്താണെന്ന് ബോധ്യപ്പെടുത്തുന്നതിനേക്കാളേറെ, എന്തൊക്കെയല്ലെന്ന് സ്ഥാപിക്കാന്‍ ഒട്ടേറെ ഊര്‍ജ്ജം ചെലവഴിക്കേണ്ടി വരുന്നു, അവര്‍ക്ക്.
ഈയിടെ വായിച്ച ഒരു കാര്യം പെട്ടെന്ന് എനിക്കോര്‍മ്മ വന്നു.
ഒരാള്‍ ദലൈലാമയോടു ചോദിച്ചു: എങ്ങനെയാണു സന്തോഷിച്ചു ജീവിക്കുക?
അദ്ദേഹം മറുപടി പറഞ്ഞു: ഒരു അയ്യായിരം വര്‍ഷം മുമ്പുള്ള, നിങ്ങളില്ലാതിരുന്ന ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കുക. പിന്നെ, നമ്മളില്ലാതായിട്ട് അയ്യായിരം വര്‍ഷം കഴിയുന്ന ഒരു കാലത്തെക്കുറിച്ചും. അവിടെ ആ ചോദ്യത്തിനുത്തരമുണ്ട്. നാം ഒരു പൊടിയായി പറന്നില്ലാതാവുന്ന ആ അവസ്ഥ. അതാണ് എത്ര ആഞ്ഞു കോറിവരഞ്ഞിട്ടും നാം ഒന്നുമല്ലാതായി മാറുന്ന അവസ്ഥ. നാം ഈ ലോകത്തിലെ ഏറ്റവും ചെറിയ അപ്രധാനവസ്തുവായിത്തീരുമ്പോള്‍, ഇപ്പോള്‍ സാര്‍ത്ഥകമായി ജീവിച്ചു സന്തോഷിക്കാനുള്ള വഴികളാണു നാം അന്വേഷിച്ചു കണ്ടെത്തേണ്ടതായി വരുന്നത്. ആ ചിന്തയുണ്ടെങ്കില്‍ നാം ഇപ്പോള്‍ ചെയ്യുന്ന നല്ലതല്ലാത്ത ചില കാര്യങ്ങള്‍ ഉപേക്ഷിക്കാം. പലതും പുതിയതായും നല്ലതായും ചെയ്യാനുള്ളത് തെരഞ്ഞെടുക്കാം. ഒരാളുടെ കഷ്ടപ്പാടുകള്‍ അയാള്‍ നമ്മോടു പറയുമ്പോള്‍ നാം അയാളായി മാറിയാല്‍ അയാളെന്താണ് അപരനില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് നമുക്ക് മനസ്സിലാകുമെന്നും അപ്പോള്‍ മാത്രമാണ് നാം സഹജീവിയാകുന്നതെന്നും പറയുന്ന ദലൈലാമയുടെ പുഞ്ചിരിസൂക്തങ്ങളിലേയ്ക്ക് ഞാന്‍ ഇടയ്ക്കൊക്കെ ഓടിയൊളിക്കാറുണ്ട്.
വീണ്ടും ഈഡയിലേയ്ക്ക്.
ഈഡ തുടരുകയാണ്.
അച്ഛന് ഞങ്ങള്‍ മൂന്നു പെണുകുട്ടികളോടുമായി പറഞ്ഞിരുന്നു. ചിലപ്പോള്‍ നമ്മുടെ തൊലിയുടെ നിറം മൂലം, നാം മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന ബഹുമാനം നമുക്കും നേടിയെടുക്കാന്‍ നാം ഒരുപാട് പ്രയത്നിക്കേണ്ടി വരും. എത്ര എടുത്താല്‍ പൊന്താത്ത ഒരു ഭാരമാണ് അച്ഛന് ഞങ്ങളുടെ ചുമലിലേയ്ക്ക് അന്ന് ആ ചോദ്യത്തിലൂടെ കൈമാറിയതെന്ന് മനസ്സിലാക്കാന്‍ കാലം കുറെയെടുത്തു. എല്ലാ കൗമാരങ്ങള്‍ക്കും പറ്റുന്നതുപോലെയുള്ള ‘ഒരു ചെവി… മറ്റേ ചെവി’ പ്രശ്നം.
”He was serious, like any protective father. But we, like any other teen, let it in one ear and out the other!”
അതായിരുന്നു ഈഡ പറഞ്ഞ വാക്കുകള്‍. അന്നു പറന്നുപോയ വാക്കുകള്‍ തിരിച്ച് തലയ്ക്കുള്ളിലേയ്ക്ക് പറന്നുകയറുന്നത് ഒത്തിരി കാലത്തിനു ശേഷമാണ്.
എല്മെന്ററി സ്കൂള്‍കാലത്ത് എന്റെ അനിയത്തിയോട് ഒരു വെളുത്തകുട്ടി പറഞ്ഞു: മുഖത്തെ ചെളിയൊക്കെ കഴുകിക്കളഞ്ഞു വൃത്തിയായി വന്നുകൂടേ?
എന്റെ ഹൈസ്കൂള്‍കാലത്ത് പലപ്പോഴും കുളിമുറിയുടെ ഭിത്തികളില്‍ കറുത്തവരെ പരിഹസിച്ചുകൊണ്ടുള്ള കോറിവരയ്ക്കലുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്.
എന്റെ അച്ഛന് ഘാനക്കാരനായിരുന്നു. അവിടുത്തെ ഇംഗ്ലീഷ് വിദ്യാഭ്യാസവും പിന്നീടുണ്ടായ ഇംഗ്ലണ്ട് വാസവും അദ്ദേഹത്തിന്റെ ഇംഗ്ലീഷിനു മാന്യതയുണ്ടാക്കിയിരുന്നു. ടെലിഫോണിലൂടെ അച്ഛനെ കേള്‍ക്കുന്നവര്‍ ആ ശബ്ദത്തിന്റെയുടമ കറുത്തവനാണെന്ന് ഒരിക്കലും മനസ്സിലാക്കിയിരുന്നില്ല. മോണ്‍ട്രിയലിലെ ഒരു യൂണിവേഴ്സിറ്റിക്കാലത്ത് അച്ഛന് എന്റെ ചേച്ചിക്കായി ഒരു താമസസ്ഥലം കണ്ടുപിടിക്കേണ്ടിയിരുന്നു. പത്രത്തിലൂടെ കണ്ടറിഞ്ഞ്, വിളിച്ച് മുറി ഒഴിവുണ്ടെന്ന് ഉറപ്പുവരുത്തി അച്ഛനും ചേച്ചിയും ചെന്നു. ബെല്ലടിച്ചു. വീട്ടുടമയായ വെള്ളക്കാരി പീപ്പ് ഹോളിലൂടെ നോക്കി. കറുത്തവരാണെന്നു കണ്ടപ്പോള്‍ അവര്‍ ഉള്ളില്‍ നിന്ന് വാതില്‍ മുഴുവനായി തുറക്കാതെ വീട് മറ്റാര്‍ക്കോ ഉറപ്പിച്ചെന്ന് കള്ളം പറഞ്ഞ് അവരെ തിരിച്ചയച്ചു. എന്റെ ചില കൂട്ടുകാര്‍ പിറ്റേദിവസം അതറിയാന്‍ വേണ്ടി വിളിച്ച് കാര്യം ഉറപ്പുവരുത്തി.
ചേച്ചി ഒരു ജോലി ചെയ്ത് ചെറിയ വരുമാനമുണ്ടാക്കാന്‍ ശ്രമിക്കുന്ന കാലം. ജോലി കിട്ടാതെ മടുത്തപ്പോള്‍ ഒരിക്കല്‍ ഒരു ജോലിക്ക് രണ്ട് അപേക്ഷകളയച്ചു. ഒന്ന് ശരിയായ സ്വന്തം പേരിലും ഒന്ന് ‘വെള്ളയടിച്ച’ (ഇതിന് അമേരിക്കയില്‍ പറയുന്നത് White-washing എന്നാണ്) പേരിലും. രണ്ടു ദിവസത്തിനകം ഒന്നിന് ഇന്റര്‍വ്യൂ കോള്‍ വന്നു. അത് ഏതു പേരിനായിരുന്നു എന്ന് ഞാന്‍ പറയാതെ നിങ്ങള്‍ക്കൂഹിക്കാന്‍ കഴിയുമല്ലോ!
കുടിയേറ്റക്കാരുടെ രാജ്യം. ജനസംഖ്യയില്‍ 200 ഓളം വംശവൈവിധ്യമുള്ളവരെ ഉള്‍ക്കൊള്ളുന്ന ഈ രാജ്യം ഇപ്പോഴും അതിന്റെ കുടിയേറ്റ കവാടങ്ങള്‍ തുറന്നിട്ടിരിക്കുകയാണ്. 75 ശതമാനം ആള്‍ക്കാരുടെ മാതൃഭാഷ ഇംഗ്ലീഷോ ഫ്രെഞ്ചോ അല്ല. വര്‍ണ്ണവിവേചനചിന്തകള്‍ ചില മനസ്സുകളിലിപ്പോഴും പടിയിറങ്ങാന്‍ മടിച്ചുനില്‍ക്കുന്നുണ്ട്. അതവര് പരസ്യമായി പ്രകടിപ്പിക്കുന്നില്ലെന്നു മാത്രം. വെള്ളക്കാരന് കൊല്ലപ്പെടുമ്പോള്‍ ‘അക്രമ’വും കറുത്തവന് കൊല്ലപ്പെടുമ്പോള്‍ ‘പുകഞ്ഞ കൊള്ളി പുറത്തു’മാവുന്ന അവസ്ഥ മാറണം. കറുത്തവന് അധോലോകത്തെയും വെളുത്തവന് സംസ്കാരസമ്പന്നതയേയും പ്രതിനിധീകരിക്കുന്ന വ്യവസ്ഥിതി മാറണം.
എല്ലാ ഇരുനിറക്കാരനും (Brown skinned), താടി നീട്ടിയവനും മുസ്ലീമാണെന്നും തീവ്രവാദിയാണെന്നും മനസ്സില്‍ കരുതുന്നത് അമേരിക്കക്കാരന്റെ പൊതുവിജ്ഞാനത്തിന്റെ കുറവാണ്. അതേ പരിമിതികളാണ് എല്ലാ ഇസ്ലാം മതവിശ്വാസിയേയും ‘ജിഹാദികളാ’ക്കി പരിഭാഷപ്പെടുത്തുന്നതും. അതിന്റെ തെളിവാണ് ക്ഷേത്രങ്ങളും ഗുരുദ്വാരകളും മസ്ജിദുകളും ഒരേപോലെ ആക്രമിക്കപ്പെടുന്നത്. ഓരോ കറുത്തവനും ഇരുനിറക്കാരനും തങ്ങളുടെ ‘പൈതൃക’ങ്ങളെ മലിനപ്പെടുത്താനും ‘ശുദ്ധരക്തം’ കുടിച്ച് തടിക്കാനും വരുന്ന പരാന്നഭുക്കുകളാണെന്നു കരുതുന്ന ഒരു നല്ല വിഭാഗം ജനങ്ങള്‍ ഇപ്പോഴും ഇവിടങ്ങളിലുണ്ട്. സമാധാനസംരക്ഷണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കറുത്തവന്റെ മാത്രം ചുമലിലേയ്ക്ക് വച്ചു കൊടുക്കുന്നത് ന്യായമല്ല.
ഈഡയുടെ അനുഭവങ്ങള്‍ വേദനിപ്പിക്കുന്നവയായിരുന്നു. സ്വന്തം സ്വപ്നങ്ങളുടെ ആകാശങ്ങളില്‍ തന്റെ ശരീരത്തില്‍ നിന്നിറങ്ങി ഭാരരഹിതയായി ഈഡ പറന്നു നടക്കാറുണ്ടായിരുന്നു. പുതിയ കാഴ്ചകള്‍ കാണുന്നുണ്ടായിരുന്നു. അവള്‍ക്കിനിയും പറയാന്‍ ഒരുപാടു കഥകളുണ്ടായിരുന്നു. അവയെല്ലാം ഇനിയൊരിക്കലേയ്ക്കായി മാറ്റി വച്ചു.
എന്റെ മനസ്സില്‍ വായിച്ചു മറന്ന മേരിലാന്‍ഡിലെ ചാള്‍സ് കൗണ്ടി കടന്നു വന്നു. പോര്‍ട്ട് ടൊബാക്കോ ഫാമിലെ ഉടമയ്ക്ക് നേരേ നിവര്‍ന്നു നിന്നു സംസാരിച്ചതിന് തന്റെ വലതു ചെവി മുക്കാലിയില്‍ ആണിയടിച്ചു നിറുത്തിക്കൊണ്ട് നൂറടി ഏറ്റു വാങ്ങിയ അടിമയപ്പനെ ഓര്‍മ്മ വന്നു. ആ അപ്പന്റെ മകന് റെവ. ജൊസീയ ഹെന്‍സനെ ഓര്‍മ്മവന്നു. എഴുത്തുകാരി ടോണി മോറിസനെ ഓര്‍മ്മ വന്നു. കവി മായാ ആന്ജെലോ മകളോടു പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മ വന്നു. മാര്ട്ടിന് ലൂതര്‍ കിംഗിന്റെ പ്രസംഗം കാതില്‍ മുഴങ്ങി. നടന് ഡെന്‍സെല്‍ വാഷിംഗ്ടന്‍ ഫ്ലോറിഡയിലും ബോസ്റ്റണിലും നേരിട്ട ‘നീഗ്രോ’ വിളികള്‍. ഭാര്യയോടൊപ്പം നടന്നുപോകുമ്പോള്‍ ‘വേശ്യയും കൂട്ടിക്കൊടുപ്പുകാരനു’മായത്. വംശീയമായ ആക്ഷേപങ്ങളെക്കുറിച്ച് കുട്ടിക്കാലത്ത് പരാതി പറയുമ്പോള്‍ അമ്മയില്‍ നിന്നു ഡെന്‍സെലിനു കിട്ടിയ മറുപടി ഇങ്ങനെയാണ്.
ഓ.. അത് സാരമാക്കേണ്ട. നീ അവരുടെ സ്ഥാനം ഏറ്റെടുത്തേക്കുമോ എന്നുള്ള ഭീതിയില്‍ നിന്നുയരുന്ന ശബ്ദമാണത്!
