പൂമുഖം 'ഒരു ചോദ്യം - ഒരുത്തരം' മീശവിവാദം: കെ. പി. നിർമൽകുമാർ പ്രതികരിക്കുന്നു

മീശവിവാദം: കെ. പി. നിർമൽകുമാർ പ്രതികരിക്കുന്നു

ചോദ്യം : ഹരീഷിന്‍റെ ‘മീശ’ എന്ന നോവൽ പിൻവലിച്ചതിനെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്

കെ . പി . നിർമല്‍കുമാര്‍

”What is freedom of expression? Without the freedom to offend, it ceases to exist.” – Salman Rushdie

എന്തെല്ലാം തരത്തിൽ കുരുന്നുമനസ്സുകളെ പ്രകോപിച്ചാലും, നോവിച്ചാലും, ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു നേരെ നിയന്ത്രണം അരുതെന്നു മോഹിക്കുന്ന എഴുത്തുകാരനായത് കൊണ്ട്, ഒരു പുസ്തകമോ, കഥയോ, കവിതയോ, ഫേസ്ബുക് പോസ്റ്റോ പിൻവലിക്കേണ്ടി വരുന്ന അവസ്ഥ അഭിമാനക്ഷതം തന്നെയാണ്. എഴുതുമ്പോൾ കവി പ്രവാചകനാവാൻ സാധിക്കുമ്പോൾ, രചന പിൻവലിക്കുമ്പോൾ അയാൾ ഭീരുവായും, ഇരയായും, വായനക്കാരെ പകച്ചു നോക്കുന്നു. സൂതന്റെ മകനെന്ന് ഭീമൻ കൗമാരകാല കർണ്ണനെ അരങ്ങേറ്റ മൈതാനത്തിലെ അഭിജാതസദസ്സിൽ പരസ്യമായി അവമതിക്കുമ്പോൾ, ധീരസൈനികനായിട്ടും അതിരഥപുത്രൻ ആകാശത്തേക്ക് നോക്കുന്ന പോലെ, ഒരു നിസ്സഹായാവസ്ഥയിൽ വായനക്കാരെയാണ് കഥാകൃത്തും കവിയും നോക്കുന്നത്. ഭാരതീയശിക്ഷാ നിയമത്തിലെ വകുപ്പുകൾ വച്ച് ഭരണകൂടം അയാളെ ക്രൂശിക്കാം, രാഷ്ട്രീയപരിഗണന വച്ച് രക്ഷിക്കുന്നതായി നടിക്കാം. സമാനഭീഷണി നേരിടുന്നവരുടെ കൂട്ടായ്മ പിന്തുണ നൽകാം. പക്ഷെ കുടുംബത്തിലുള്ളവർ രാത്രി കരഞ്ഞു നിലവിളിച്ചു പറയും – ആവിഷ്കാരസ്വാതന്ത്ര്യം പരിരക്ഷിക്കാൻ പെൺമക്കളെ തെരുവിൽ ഇരകളാക്കുമോ നിങ്ങൾ?. അതോടെ സർഗാത്മക സാഹിത്യം സമ്മർദ്ദത്തിലാവുന്നു ഒന്നുകിൽ അയാൾ പിടിച്ചു മുന്നേറുന്നു, അല്ലെങ്കിൽ അടി കൊണ്ടും നാണം കെട്ടും കുടുംബസംരക്ഷണത്തിനു മുൻഗണന കൊടുക്കുന്നു. പത്തുകൊല്ലം ഒളിവിൽ കഴിഞ്ഞിട്ടും ഭീഷണി ഉയർത്തിയവർക്കു കീഴടങ്ങാതെയും തോൽക്കാതെയും പിടിച്ചു നിന്നവരുണ്ട് പത്തു ദിവസം പോലും പിടിച്ചു നിൽക്കാൻ ആവാത്തവരുമുണ്ട്

എന്റെ ആദ്യ കഥ മുതൽ മിക്കവാറും രചനകൾ പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പ് ഈ സംഭവം കൈകാര്യം ചെയ്ത വിധത്തെ കുറിച്ചും പറയാതെ വയ്യ എഡിറ്റർ ആവശ്യപ്പെട്ടത് കൊണ്ടായിരിക്കാം ഹരീഷ് നോവൽ പ്രസിദ്ധീകരണം നിർത്താൻ മാതൃഭൂമിക്ക് ഇമെയിൽ അയച്ചത് എന്ന ആരോപണം ഫേസ്ബുക് ചർച്ചകളിൽ കാണുന്നു. നിലപാട് വ്യക്തമാക്കാൻ പത്രാധിപ സമിതി വിശദീകരണം കൊടുക്കുകയും അത് ഫേസ്ബുക്, മാതൃഭൂമി ഓൺലൈൻ എന്നീ പേജുകളിലൂടെ ആഗോളതലത്തിലുള്ള വായനക്കാരിലേക്കു എത്തിക്കുകയും വേണം എന്നാണു ഒരു നീണ്ടകാല വായനക്കാരൻ എന്ന നിലയിൽ എന്‍റെ അഭിപ്രായം ബഹുസ്വര സാംസ്‌കാരികകേരളം ആവശ്യപ്പെടുന്നത് എന്താണ്? പത്രാധിപർ കമൽറാം സജീവ് ഫേസ്‌ബുക്കിൽ വന്നു വസ്തുതകൾ ഞങ്ങളെ അറിയിക്കുക എന്ന അതിപ്രധാന ദൗത്യമാണ് അത്. ആവിഷ്കാരസ്വാതന്ത്ര്യം നിലനിർത്താൻ ഈ പ്രശസ്ത വാരിക ഇന്നും പ്രതിജ്ഞാബദ്ധമാണെന്ന സന്ദേശം വ്യക്തമായും ആത്മാർത്ഥമായും ക്ഷുഭിതവായനക്കാരെ അറിയിക്കുന്നതാണ് മാധ്യമവിവേകം വെറും ഒരു ട്വീറ്റിൽ ആ കാര്യം നാമമാത്രമായി ചെയ്യുന്നതല്ല. മാതൃഭൂമി ആഴ്ചപ്പതിപ്പ് വരിക്കാരായ അപൂർവ്വം കുടുംബങ്ങളെ ഗ്രാമത്തിൽ മതിപ്പോടെ കണ്ടിരുന്ന ഒരു നഷ്ടഭൂതത്തിലൂടെ കടന്നുപോയ വായനക്കാരനാണ് ഞാനും

Comments
Print Friendly, PDF & Email

You may also like