പൂമുഖം ചുവരെഴുത്തുകൾ പനി പറയുന്ന കഥ !

പനി പറയുന്ന കഥ !

ചോദ്യം: “പനി.. ശരീരമാകെ വേദനയും. എന്തുകൊണ്ടാ പനിയോടൊപ്പംശരീര വേദനയും വരുന്നത്?“
(Abijith Ka)

ഉത്തരം:
“പനി ഒരു രോഗലക്ഷണം മാത്രമാണു്” എന്നു നാം പലപ്പോഴും കേൾക്കാറുണ്ടു്. പക്ഷേ അതുകൊണ്ട് എന്താണുദ്ദേശിക്കുന്നതു് എന്നു വ്യക്തമായി മനസ്സിലാവാറുണ്ടോ?

പനി ഒരു രോഗലക്ഷണമാണെങ്കിൽ ശരീരവേദനയും ഒരു ലക്ഷണം തന്നെയാണു്.
എന്തായാലും, എന്തുകൊണ്ടാണു് പനിയും വേദനയും ഉണ്ടാവുന്നതു് എന്നു് വിശദീകരിക്കാൻ ശ്രമിക്കാം.

മനുഷ്യൻ എന്നതു് ആകപ്പാടെ ഒരൊറ്റ ജീവിയാണെന്നു നമുക്കു തോന്നുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ശതകോടിക്കണക്കിനു ജീവികളുടേയും കോശങ്ങളുടേയും ഒരു ആവാസവ്യവസ്ഥയാണു് നമ്മുടെ ഓരോരുത്തരുടേയും ശരീരം. അതിനുപുറമേ, പല തരം പദാർത്ഥങ്ങൾ ഉപയോഗിച്ചു് വേറെ പല തരം പദാർത്ഥങ്ങളുമുണ്ടാക്കുന്ന ഒരു വമ്പൻ കെമിക്കൽ ഫാക്ടറിയും.

എല്ലാ ഫാക്ടറികളും പോലെ, ഇവിടെയും യന്ത്രങ്ങളുണ്ടു്. ആ യന്ത്രങ്ങൾ ഊർജ്ജവും രാസപദാർത്ഥങ്ങളും സംഭരിച്ച് അതിൽകുറേയൊക്കെ ഉപയോഗിക്കുകയും ബാക്കി പുറത്തുവിടുകയും ചെയ്യുന്നുണ്ടു്. ഏറ്റവും ലാഭമുണ്ടാക്കുന്ന നിരക്കിലാണു് ഉല്പാദനം നടക്കുന്നതു് എന്നുറപ്പുവരുത്താൻ വൈദ്യുതിസപ്ലൈയുടെ വോൾട്ടേജ്, രാസവസ്തുക്കളുടെ ഗാഢത, നിറം, സാന്ദ്രത ഇവയൊക്കെ അപ്പപ്പോൾ അളന്നുനോക്കുകയും ആവശ്യമെങ്കിൽ പുനഃക്രമീകരിക്കുകയും ചെയ്യുന്നുണ്ടു്.
ഇതിനൊക്കെപ്പുറമേ, ഈ ഫാക്ടറിയിലെ തൊഴിലാളികളായി കോടിക്കണക്കിനു് ബാക്ടീരിയകളും മറ്റു സൂക്ഷ്മജീവികളും കൂടിയുണ്ടു്. ഒറ്റയ്ക്കൊറ്റയ്ക്കു് അവയൊക്കെ തനതായ ജീവനുകളാണെങ്കിലും അവയുടെ ജീവിതചക്രം കൂടി ഉപയോഗിച്ചാണു് നാം നമ്മുടെ ഭക്ഷണം ദഹിപ്പിക്കുന്നതും മറ്റും.

ഇങ്ങനെ, അതിസങ്കീർണ്ണമായ ശരീരഫാക്ടറി സുഗമമായി പ്രവർത്തിക്കാൻ ഒരു പ്രത്യേക താപനില ആവശ്യമാണു്. (മനുഷ്യനു് അതു് ശരാശരി 37 ഡിഗ്രി സെൽഷ്യസ് ആണു്). അതിൽ കുറഞ്ഞാൽ, പല രാസപ്രവർത്തനങ്ങളും നടക്കില്ല. കൂടിയാലോ, തൊഴിലാളികളായ ബാൿറ്റീരിയകൾക്കു് അത്യുഷ്ണം മൂലം അവിടെ ജീവിക്കാനും പറ്റില്ല.

അതിനാൽ 37 ഡിഗ്രിയാണു് നമുക്കു് ഏറ്റവും സൗകര്യപ്രദമായ ശരീരതാപനില.
ഇങ്ങനെ പല രാസ-ഭൗതികപ്രവർത്തനങ്ങളും 24 മണിക്കൂറും നടന്നുകൊണ്ടിരിക്കുന്ന ഒരു ഫാൿടറിയിലേക്കാണു് ഏതാനും പുതിയ തൊഴിലാളികൾ ചെന്നുകേറുന്നതു്. ശരിക്കും അവർ തൊഴിലാളികളല്ല. ഭീകരപ്രവർത്തനം നടത്താൻ നുഴഞ്ഞുകേറുന്ന വിദേശചാവേറുകളാണു്. (അവരെസംബന്ധിച്ചിടത്തോളം അവരുടെ ഭാഗമാണു് ശരി. അവർക്കും ജീവിക്കണ്ടേ? മരിക്കണ്ടേ?).

ഈ വന്നുകേറുന്ന ചാവേർപ്പടയാണു് രോഗാണുക്കൾ (ബാക്ടീരിയ, വൈറസ്, ഫംഗസ്, യീസ്റ്റ്, മറ്റു പരാദങ്ങൾ, പോളൻസ് (ചില തരം സസ്യങ്ങളുടെ പൂമ്പൊടി – പരാഗരേണുക്കൾ).

പുറത്തുനിന്നും വന്നുകേറുന്ന കള്ളന്മാർ ശരിക്കുമുള്ള തൊഴിലാളികളുടെ ഇടയിൽ ചേരുന്നു. യന്ത്രങ്ങളുടെ സ്വിച്ചുകളും മറ്റും പിടിച്ചുതിരിക്കുന്നു. അതിൽ ‘ഫീഡ്’ ചെയ്യേണ്ട പദാർത്ഥങ്ങളിലൊക്കെ ചേരുവകളും അളവുകളും മാറ്റുന്നു.

ഇങ്ങനെ സംഭവിക്കാതിരിക്കാൻ, അഥവാ സംഭവിച്ചാൽ അതിനെ അടിച്ചമർത്താൻ ശരീരത്തിനു് ഒരു വഴിയറിയാം.

സാധാരണ ഗതിയിൽ ചൂട് 37 ഡിഗ്രി ആണെന്നു പറഞ്ഞല്ലോ. അതുപോലെത്തന്നെ കോശങ്ങളിലെ അമ്ലത, ഉപ്പ്, ഓക്സിജൻ, വിവിധതരം എൻസൈമുകൾ തുടങ്ങിയവയുടെ അളവ് ഇതെല്ലാം ഒരു നിശ്ചിത തലത്തിലായിരിക്കും.

പാത്തോജെനുകൾ (രോഗാണുക്കൾ) വന്നു ശല്യം ചെയ്യുന്നതോടെ ഈ അളവുകളെല്ലാം തെറ്റും.കോശങ്ങളുടെ ആകൃതിയും അന്തരീക്ഷവുമെല്ലാം മാറും. അവയുടെ പതിവുജോലികൾ നടക്കാതാവും. അവരുണ്ടാക്കിവിടുന്ന ഉല്പന്നങ്ങളൊക്കെ അലങ്കോലമായി യാതൊരു പ്രയോജനവുമില്ലാത്തതായി മാറും.

പൈറോജനുകൾ:
പനി ജനിപ്പിക്കുന്ന പദാർത്ഥങ്ങളെയാണു് പൈറോജനുകൾ എന്നു പറയുന്നതു്, (പൈറോ = ചൂട്, ജൻ= ജനിപ്പിക്കുന്നതു്). കോശത്തിന്റെ അകത്തുനിന്നും പുറത്തുനിന്നും ഇത്തരം പനിജനകങ്ങൾ ഉണ്ടാവാം.

പുറത്തുനിന്നു് എത്തിപ്പെടുന്ന ബാൿറ്റീരിയകളുടെ കോശഭിത്തികളും നമ്മുടെ ശരീരത്തിനെ സംബന്ധിച്ചിടത്തോളം ശല്യകാരികളായ പൈറോജനുകളാണു്. അതിനാൽ, നമ്മുടെ കോശങ്ങളിലെ ചില ദഹനരസങ്ങൾ (എൻസൈമുകൾ) ഈ ബാക്ടീരിയകളെ നശിപ്പിക്കാൻ ശ്രമിക്കും. അതിന്റെ ഫലമായുണ്ടാവുന്ന മലിനപദാർത്ഥങ്ങളും പനിജനകങ്ങൾ തന്നെ.

പൈറോജൻ ചില രാസപ്രവർത്തനങ്ങളിലൂടെ കടന്നുപോവുമ്പോൾ അതിന്റെ ഫലമായി കോശങ്ങളിൽ ഒരു പുതിയ ഉൽപ്പന്നമുണ്ടാവും. അതിനെ നമുക്കു് തൽക്കാലം PGE2 എന്നു വിളിക്കാം. ഒരു തരം ഹോർമോൺ ആണു് PGE2.

കോശത്തിൽ നടക്കുന്ന സംഭവങ്ങളുടെ തൽക്ഷണദൃൿസാക്ഷിവിവരണം സ്റ്റുഡിയോയിൽ (തലച്ചോറിൽ) ഇരിക്കുന്ന ഹൈപ്പോതലാമസ്സിനെ അറിയിക്കലാണു് PGE2ന്റെ ജോലി. കോശങ്ങളിൽ പൈറൊജെൻ എത്രയുണ്ടോ അതിനനുസരിച്ച് കൂടുതൽ PGE2 ഹൈപ്പോതലാമസ്സിൽ എത്തിപ്പെടുന്നു.

ഹൈപ്പോതലാമസ്:
ഹൈപ്പോതലാമസ്സിനെപ്പറ്റി മുമ്പു് വിശദമായി എഴുതിയിട്ടുണ്ടല്ലോ. ശരീരത്തിന്റെ തെർമ്മോസ്റ്റാറ്റ് ആണു് തലച്ചോറിന്റെ മർമ്മപ്രധാനഭാഗത്തിരിക്കുന്ന ഹൈപ്പോതലാമസ്. ഇത്ര ഡിഗ്രി ചൂടാണു് ശരീരത്തിനു വേണ്ടതു് എന്നു മെമ്മറിയിൽ ശേഖരിച്ചുവച്ചിരിക്കുന്നതു് അവിടെയാണു്. സാധാരണ, അതു് 37 ഡിഗ്രി എന്നാവും. പക്ഷേ രക്തത്തിൽ PGE2ന്റെ സാന്നിദ്ധ്യം എത്ര കൂടുതലുണ്ടോ അതിനനുസരിച്ച് ഈ സെറ്റ് പോയിന്റും കൂടും.

അതായതു്, ആദ്യം കുറേ ബാൿറ്റീരിയകൾ ഒരു കോശത്തിൽ എത്തിപ്പെടുന്നു. ഇവയുടെ സാന്നിദ്ധ്യം മൂലം പൈറോജെൻ ഉണ്ടാവുന്നു. പൈറോജനുകളെ തിരിച്ചറിയുമ്പോൾ PGE2 എന്ന ഹോർമോൺ ഉണ്ടാവുന്നു. ആ ഹോർമോൺ ഹൈപ്പോതലാമസ്സിലെ 37 എന്ന സ്ഥിരം സെറ്റിങ്ങ് മാറ്റി 39 അല്ലെങ്കിൽ 40 എന്നൊക്കെ ആക്കുന്നു. സെറ്റ് പോയിന്റ് എത്രയായാലും ഹൈപ്പോതലാമസ്സിനു വിരോധമില്ല. 37 എങ്കിൽ 37. 40 എങ്കിൽ 40. അതിന്റെ ജോലി ശരീരത്തിന്റെ യഥാർത്ഥ താപനിലയെ ഈ സെറ്റ് പോയിന്റിലേക്കു് എത്തിക്കുക എന്നതാണു്.

നമ്മുടെ തൊലിയിലെ കോശങ്ങളിലും കുറേ താപസെൻസറുകൾ ഉണ്ടു്. അപ്പപ്പോഴത്തെ അന്തരീക്ഷഊഷ്മാവ് ഹൈപ്പോതലാമസ്സിനെ അറിയിക്കുന്നതു് ഈ സെൻസറുകളാണു്. നാഡികൾ വഴി സിഗ്നലുകളായും രക്തം വഴി ഹോർമോൺ ദ്രവ്യങ്ങളായും ഈ സെൻസറുകൾ തലച്ചോറുമായി (ഹൈപ്പോതലാമസ്സുമായി) സദാ ബന്ധപ്പെട്ടുകൊണ്ടിരിക്കും.

ഇങ്ങനെ തൊലിയിൽ നിന്നും രക്തത്തിൽനിന്നും അയച്ചുകിട്ടുന്ന താപനിലയും സെറ്റ് പോയിന്റ് താപനിലയും തമ്മിൽ ഹൈപ്പോതലാമസ് എപ്പോഴും താരതമ്യപ്പെടുത്തിക്കൊണ്ടിരിക്കും. തൊലിയിലെ ചൂട് സെറ്റ് പോയിന്റിനേക്കാൾ കുറവാണെങ്കിൽ (നമുക്കു തണുപ്പ് അനുഭവപ്പെടുമ്പോൾ) ഹൈ.ത. ശരീരത്തിലെ ഹീറ്ററുകളൊക്കെ ഓൺ ആക്കും. അതല്ല, കൂടുതലാണെങ്കിൽ (നമുക്കു് ഉഷ്ണം അനുഭവപ്പെടുമ്പോൾ) ഹീറ്ററുകൾ ഓഫ് ചെയ്തു് കൂളറുകൾ ഓൺ ആക്കും.

അങ്ങനെ, മുകളിൽ പറഞ്ഞതുപോലെ PGE2 സെറ്റ്പോയിന്റ് കൂട്ടിവെക്കുമ്പോൾ നമുക്കു് തണുപ്പ് (പനി) അനുഭവപ്പെടുന്നു. ഉടനെ ടെമ്പറേച്ചർ കണ്ട്രോൾ റൂമിലിരിക്കുന്ന എഞ്ചിനീയർ നമ്മുടെ ഹീറ്ററുകൾ ഓൺ ചെയ്യുന്നു.

എങ്ങനെയാണു് നമ്മുടെ ശരീരത്തിലെ ഹീറ്ററുകൾ പ്രവർത്തിക്കുന്നതു്?
കോശങ്ങളിലെ ഹീറ്ററുകൾ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയെയാണു് നാം ജീവൻ എന്നു വിളിക്കുന്നതു്. ജീവനുള്ള ഒരു ശരീരത്തിൽ സാധാരണനിലയിൽ തന്നെ എപ്പോഴും ചൂട് ഉല്പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കും. കോശങ്ങളിൽ വെച്ച് അന്നജം ഓക്സിജനിൽ കത്തിച്ചാണു് ഈ ചൂടുണ്ടാവുന്നതു്. അതിൽ ഒരു ഭാഗം രക്തത്തിൽ പടർന്നു് തൊലിയിലും ശ്വാസകോശത്തിലുമെത്തി വായുവിലേക്കു് പുറന്തള്ളപ്പെടുന്നു.

കോശങ്ങളിലെ ജ്വലനം കൂടുമ്പോൾ ശരീരോഷ്മാവ് കൂടും. അതുപോലെ, പുറന്തള്ളപ്പെടുന്ന ചൂടിന്റെ അളവു കുറച്ചാലും ശരീരോഷ്മാവു കൂടും.

അഡ്രിനൽ എന്നും തൈറോയ്ഡ് എന്നും രണ്ടു ഗ്രന്ഥികളുണ്ടു്. ഹൈപ്പോതലാമസ്സിന്റെ കല്പന കിട്ടിയാൽ ഇവ രണ്ടും തങ്ങളുടെ ജോലി കൂടുതൽ ഉഷാറാക്കും. ദഹനം (മെറ്റാബോളിസം) കൂടുതൽ വേഗത്തിലാക്കും. അങ്ങനെ കോശത്തിലെ താപോല്പാദനം വർദ്ധിക്കും.

കാറിന്റെ സ്പീഡ് കൂട്ടാൻ ആക്സിലറേറ്ററിൽ അമർത്തിച്ചവിട്ടി കൂടുതൽ പെട്രോൾ എഞ്ചിനിലേക്കു കടത്തിവിടുന്നതുപോലെ.

രക്തക്കുഴലുകളുടെ വ്യാസം കുറച്ചാൽ അതിലൂടെ ഒഴുകുന്ന രക്തത്തിന്റെ അളവും കുറയും. അപ്പോൾ പുറന്തള്ളപ്പെടുന്ന ചൂടും കുറയും. കൂടുതൽ ചൂട് ശരീരത്തിൽ തന്നെ തങ്ങിനിൽക്കും.
ഇങ്ങനെ രക്തക്കുഴലുകൾ ചുരുക്കുന്ന വിദ്യയെ വാസോകൺസ്ട്രിൿഷൻ എന്നു പറയും. (വാസോ = ഞരമ്പുകളുമായി ബന്ധപ്പെട്ടതു്, കൺസ്ട്രിൿഷൻ = ഞെരുക്കൽ).
പനി വരുമ്പോൾ അതിന്റെ ഭാഗമായി നമ്മുടെ രക്തസമ്മർദ്ദം നേരിയ തോതിൽ കൂടും. അതിനു കാരണം ഈ വാസോകൺസ്ട്രിൿഷൻ ആണു്.

ഇതുകൊണ്ടൊന്നും ചൂടു കൂടിയില്ലെങ്കിൽ ഇനി ഒരു വഴികൂടിയുണ്ടു്. അസ്ഥിപേശികൾ വിറപ്പിക്കുക എന്നതാണു് ആ വഴി. അതോടെ ശരീരം മുഴുവൻ വിറക്കാൻ തുടങ്ങും. പേശീഘർഷണം മൂലം ചൂടു വർദ്ധിക്കും

ഇത്രത്തോളം എത്തുമ്പോൾ നമുക്കു് ‘പനി പിടിച്ചു’ എന്ന അനുഭവം തുടങ്ങും. ഒരു തെർമ്മോമീറ്റർ വെച്ചുനോക്കിയാൽ താപനില വർദ്ധിച്ചുകാണാം.

ശരിക്കും ആവശ്യമുള്ളതു് 37 ഡിഗ്രി. പക്ഷേ, ഹൈപ്പോതലാമസ്സിൽ സെറ്റു ചെയ്തു വെച്ചിരിക്കുന്നതോ? 39. പാവം ഹൈപ്പോതലാമസ്സും പേശികളും കൂടി ഇപ്പോഴും പണിയെടുത്തുകൊണ്ടിരിക്കുകയാണു് 39-ൽ എത്താൻ. പനി കുറയ്ക്കാനല്ല, കൂട്ടാൻ!
ആരാണു് അവരെ ഒന്നു പറഞ്ഞുമനസ്സിലാക്കുക സെറ്റിങ്ങിലാണു പ്രശ്നമെന്നു്?

ഇതേ സമയത്തു്, രക്തക്കുഴലുകളുടെ സങ്കോചം പേശീസമ്മർദ്ദത്തിൽ വ്യത്യാസം വരുത്തും. നാഡീകോശങ്ങൾ ഈ വ്യത്യാസം അപ്പപ്പോൾ തലച്ചോറിൽ എത്തിച്ചുകൊണ്ടിരിക്കും. അതാണു നമുക്കു പേശിവേദനയായി തോന്നുന്നതു്.
വേദനയും ഒരു ലക്ഷണമാണു്. പേശികളിൽ എന്തോ പ്രശ്നമുണ്ടെന്നും അടിയന്തിരമായി എന്തെങ്കിലും ചെയ്തേ മതിയാവൂ എന്നും അതിനു് തലച്ചോറിനു് എന്തെങ്കിലും ഐഡിയ തോന്നുന്നുണ്ടെങ്കിൽ അതുപോലെ ചെയ്യട്ടെ എന്നുമാണു് വേദന നമ്മോടു പറയുന്നതു്.

വേദനയ്ക്കു് ഇതുകൂടാതെയും കാരണമുണ്ടാവാം. കോശങ്ങളിൽ വലിയ യുദ്ധം നടന്നുകൊണ്ടിരിക്കുകയാണു്. വെളുത്ത പട്ടാളക്കാരും കടന്നുകയറ്റക്കാരുമായാണു് മുഖ്യയുദ്ധം. അതിൽ കുറേ മരണങ്ങളുമുണ്ടാവും. അതിലുണ്ടാവുന്ന മൃതദേഹങ്ങളുടേയും മറ്റു രാസവസ്തുക്കളുടേയും സാന്നിദ്ധ്യം കണ്ടറിഞ്ഞ് തലസ്ഥാനത്തേക്കു അയച്ചുകൊടുക്കാനും റിപ്പോർട്ടർ ഹോർമ്മോണുകളുണ്ടു്. ആ റിപ്പോർട്ടുകളും വേദനയുടെ രൂപത്തിലാണു് നമുക്കു് അനുഭവപ്പെടുക.

എല്ലാ പനിക്കും ഒരേ തോതിൽ വേദന അനുഭവപ്പെട്ടു എന്നു വരില്ല. സാധാരണ ഗതിയിൽ വൈറൽ പനിക്കാണു് വേദന കൂടുതൽ തോന്നുക.ബാക്ടീരിയകളെ വരുതിയിലാക്കാൻ താരതമ്യേന നമുക്ക് എളുപ്പമാണു്. പക്ഷേ, വൈറസിന്റെ കെമിസ്ട്രി കണ്ടുപിടിക്കാൻ ശരീരത്തിനു് കൂടുതൽ സമയം വേണം. സ്ഥിതിഗതികൾ മെച്ചപ്പെടുന്നില്ല എന്നു തിരിച്ചറിയുമ്പോൾ വാസോകൺസ്ട്രിക്ഷൻ കൂടുതൽ ഊർജ്ജിതമാവും. തദ്ഫലമായി വേദനയും കൂടും.

ഇനി പനി മാറുന്നതെങ്ങനെ എന്നു നോക്കാം.

എന്തിനാണു് PGE2 എന്ന ഹോർമോൺ ഹൈപ്പോതലാമസ്സിലെ സെറ്റ് പോയിന്റ് ഉയർത്തുന്നതു്? അതുകൊണ്ടെന്താണു മെച്ചം?

1. ശരീരകോശങ്ങൾക്കും നമ്മെ സഹായിക്കുന്ന നല്ല ബാക്ടീരിയകൾക്കും ഏറ്റവും അനുയോജ്യമായ താപനില 37 ഡിഗ്രി തന്നെയാണു്. ഇനി താപനില സ്വല്പമൊന്നു കൂടിയാലും ഇവയ്ക്കു് വലിയ കാര്യമായി പ്രശ്നമൊന്നുമുണ്ടാവില്ല.
എന്നാൽ കടന്നുകയറുന്ന ചാവേർ ഭീകരന്മാരുടെ കാര്യം അതല്ല. കൂടിയ താപനില ഒരു കർഫ്യൂ പ്രഖ്യാപനം പോലെയാണു്. ഒരു കർഫ്യൂവിൽ എങ്ങനെയാണു പെരുമാറേണ്ടതു് എന്നു് തദ്ദേശീയർക്കു് നന്നായറിയാം. അക്രമികൾക്കു് ആ അവസ്ഥ അത്ര പരിചയമില്ല. 37 ഡിഗ്രിയിൽ വളർന്നുപെരുകാൻ കഴിവുള്ള പല രോഗാണുക്കൾക്കും താപനിലയിലെ നേരിയ ഉയർച്ച താങ്ങുവാനുള്ള ശേഷിയില്ല. അങ്ങനെ പനി എന്ന യുദ്ധാവസ്ഥയിൽ നമ്മുടെ സൈന്യത്തിനു് ഒരു മേൽക്കൈ ലഭിക്കുന്നു.

2. ഉയർന്ന താപനില എന്നാൽ ഉയർന്ന മെറ്റാബോളിസം (ഊർജ്ജോല്പാദനം) എന്നർത്ഥം. മെറ്റാബോളിസം കൂടുമ്പോൾ ശ്വേതരക്താണുക്കളുടേയും മറ്റും ഉല്പാദനവും കൂടുന്നു. ശ്വേതരക്താണുക്കളാണു് നമ്മുടെ ഭാഗത്തുനിന്നുമുള്ള പടയാളികൾ. അങ്ങനേയും യുദ്ധം നമുക്കനുകൂലമായിത്തീരുന്നു.

3. പനി വരുമ്പോൾ ശരീരത്തിനുള്ളിൽ എന്തോ പ്രശ്നമുണ്ടെന്നു നാം തിരിച്ചറിയുന്നു. ആ തിരിച്ചറിവുമൂലം, നാം പ്രശ്നം പരിഹരിക്കാനുള്ള വഴികൾ തേടുന്നു. പനിയും വേദനയുമില്ലെങ്കിൽ നാം ആശുപത്രിയിൽ പോകാനോ മരുന്നു കഴിക്കാനോ തയ്യാറാവില്ലല്ലോ.

ഏതു മൂലകാരണമാണോ ഒരു രോഗമായി രൂപപ്പെട്ട് നമ്മെ അപകടത്തിലാക്കാൻ പോകുന്നതു് ആ കാരണത്തിന്റെ സാന്നിദ്ധ്യം നമ്മെ അറിയിക്കാനുള്ള വഴിയാണു് പനി. അതുകൊണ്ടാണു് പനി ഒരു രോഗമല്ല, രോഗലക്ഷണം മാത്രമാണു് എന്നു പറയുന്നതു്.

ഏറെനേരം അമിതമായ ഊഷ്മാവ് നിലനിൽക്കുന്നതു് ശരീരത്തിനു നന്നല്ല. അതിനാൽ ശരീരം സ്വയമോ അല്ലെങ്കിൽ നമ്മുടെ ചികിത്സയുടെ ഫലമായോ പനി ഭേദമാക്കാൻ ശ്രമിക്കും.

ഹൈപ്പോതലാമസ്സിലെ സെറ്റ് പോയിന്റ് താപനിലയേക്കാൾ യഥാർത്ഥ ശരീരോഷ്മാവ് കുറഞ്ഞിരിക്കുമ്പോൾ ആ കുറവു നികത്താനാണു് പനിയുണ്ടാകുന്നതു് എന്നു പറഞ്ഞല്ലോ.
രണ്ടു വിധത്തിൽ ഈ വ്യത്യാസം ഇല്ലാതാക്കാം.

1. ഏതു പദാർത്ഥമാണോ ആ താപനില സെറ്റു ചെയ്തതു് അതിന്റെ അളവു കുറയ്ക്കുക.

PGE2 ആണു് ഈ പദാർത്ഥം. അതു വരുന്നതു് അണുബാധയുണ്ടായ (അല്ലെങ്കിൽ പൈറോജൻ സാന്നിദ്ധ്യമുള്ള) കോശങ്ങളിൽനിന്നാണു്. ആ കോശങ്ങളിലെ അണുബാധ ഇല്ലാതാക്കിയാൽ ഉടൻ തന്നെ PGE2 ഉല്പാദനവും നിലയ്ക്കും. അതോടെ സെറ്റ് പോയിന്റ് 37 ഡിഗ്രിയിലേക്കു താഴുകയും ശരീരം ചൂടാക്കുന്ന പ്രക്രിയ റദ്ദാവുകയും ചെയ്യും.

ഇങ്ങനെ അടിസ്ഥാനഹേതു തന്നെ ഇല്ലാതാക്കുന്നതാണു് പനിയുടെ യഥാർത്ഥചികിത്സ. ഉദാഹരണത്തിനു് ചിലപ്പോൾ ശരീരം തന്നെ, ആക്രമണകാരികളായ രോഗാണുക്കൾക്കു യോജിച്ച ആന്റിബോഡികൾ നിർമ്മിക്കുന്നു. അവ രോഗാണുക്കളുടെ താളം തെറ്റിച്ച് നിർവ്വീര്യമാക്കുന്നു. ബാക്ടീരിയാ ബാധയാണെങ്കിൽ വിദഗ്ദരായ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം തക്കതായ ആന്റിബയോട്ടിൿ മരുന്നുകൾ കഴിക്കാം. വൈറൽ പനികൾക്കു് നിശ്ചയവും ഫലപ്രദവുമായ കൃത്രിമ മരുന്നുകൾ ഇല്ലെന്നുതന്നെ പറയാം. എങ്കിലും മിക്ക വൈറൽ പനികളും ഏതാനും ദിവസങ്ങൾക്കുള്ളിൽ ഭേദപ്പെടും. സ്വല്പം സമയമെടുത്താണെങ്കിലും, അവയ്ക്കുള്ള പ്രതിവിഷങ്ങൾ സ്വയം ഉല്പാദിപ്പിക്കാൻ ശരീരത്തിനറിയാം.

2. സെറ്റ് പോയിന്റിനെ തന്നെ ബലമായി താഴേക്കു് (37 ഡിഗ്രിയിലേക്കു) കൊണ്ടുവരിക.
മൂലകാരണം പരിഹരിക്കാൻ കാത്തുനിൽക്കാതെ ഹൈപ്പോതലാമസ്സിനെ കബളിപ്പിച്ച് പനി ബലമായി മാറ്റുവാനുള്ള വഴിയാണു് ഇതു്. പാരസെറ്റാമോൾ, ഇബുപ്രോഫൻ തുടങ്ങിയ പനിഗുളികകൾ മിക്കപ്പോഴും ചെയ്യുന്നതു് ഈ തരത്തിലുള്ള പരിഹാരമാണു്.

നിയന്ത്രണമില്ലാത്തത്ര ഉയർന്ന പനി അപകടകരമായേക്കാം. തലചുറ്റൽ, ചുഴലി, നിർജ്ജലീകരണം, മാനസിക അസ്വാസ്ഥ്യം, പേശീകലകളുടെ നാശം ഇവയ്ക്കെല്ലാം അമിതമായ ശരീരതാപം വഴിവെക്കും. വളരെ പ്രായമായവരിലും കുട്ടികളിലും സ്വതവേ മറ്റു സനാതനരോഗങ്ങളുള്ളവർക്കും ദുർബ്ബലരായവർക്കും ഇവ കൂടുതൽ ദോഷകരമായേക്കാം. അതിനാൽ, അത്തരം സന്ദർഭങ്ങളിൽ ഹൈപ്പോതലാമസ് എന്ന ശുദ്ധഗതിക്കാരനായ കാവൽക്കാരനെ തൽക്കാലം കബളിപ്പിച്ചാണെങ്കിലും എങ്ങനെയെങ്കിലും പനി മാറ്റേണ്ടി വരും. ഈ ചികിത്സയെ ഫിവർ കണ്ട്രോൾ എന്നു പറയും.

അടിയന്തിരസന്ദർഭങ്ങളിൽ സെറ്റ്പോയിന്റിനെ ശല്യപ്പെടുത്താതെ ശരീരതാപനില കുറയ്ക്കാനും വഴികളുണ്ടു്. തണുത്ത വെള്ളത്തിൽ മുക്കിയ ശീല കൊണ്ടു് നെറ്റിയും നെഞ്ചുമൊക്കെ പൊതിയുക, ശരീരം ഐസ് കട്ടകൾക്കുള്ളിൽ സൂക്ഷിക്കുക ഇവയൊക്കെ ഇത്തരം രീതികളാണു്.

സെറ്റ് പോയിന്റ് പതിവുനിലയായ 37 ലേക്കു താഴ്ന്നുവന്നാൽ എന്തൊക്കെ സംഭവിക്കും?
ഇതോടെ ഹൈപ്പോതലാമസ് ‘ആന്റിഡ്രോപ് സെന്റർ’ എന്ന യന്ത്രം ഓഫ് ചെയ്തു് പകരം ‘ആന്റിറൈസ് സെന്റർ’ഓൺ ചെയ്യും. ചൂട് ഉല്പാദിപ്പിക്കുന്നതു കുറയ്ക്കും. പുറത്തേക്കു തള്ളിക്കളയേണ്ട ചൂടിന്റെ അളവു കൂട്ടും.

വാസോകൺസ്ട്രിൿഷനു (ഞരമ്പു ചുരുക്കൽ) പകരം വാസോഡൈലേഷൻ ആരംഭിക്കും. (ഡൈലേഷൻ = വീർപ്പിക്കൽ). തൊലിപ്പുറത്തേക്കുള്ള ഞരമ്പുകൾ വികസിക്കുന്നതോടെ രക്തസഞ്ചാരം കൂടും. അതിലൂടെ കൂടുതലുള്ള ചൂട് രോമകൂപങ്ങളിലൂടെ പുറത്തേക്കു പോവും.
വിയർപ്പുഗ്രന്ഥികൾ ഓൺ ചെയ്യും. വിയർപ്പിലൂടെ തൊലിപ്പുറത്തേക്കുവരുന്ന ജലം അവിടെനിന്നും അന്തരീക്ഷത്തിലേക്കു് ബാഷ്പീകരിച്ചുപോവും. ബാഷ്പീകരിക്കാൻ ചൂട് ആവശ്യമുണ്ടു്. (“ബാഷ്പീകരണം മൂലം തണുപ്പുണ്ടാവുന്നു” എന്ന നിയമം ഓർമ്മയുണ്ടല്ലോ). ആ ചൂട് ശരീരത്തിൽനിന്നുതന്നെയാണു് വലിച്ചെടുക്കുന്നതു്.

പനിയ്ക്കു മരുന്നു കഴിക്കുമ്പോൾ ഏറെത്താമസിയാതെ വിയർക്കുന്നതു ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. അതിന്റെ കാരണം ഇപ്പോൾ മനസ്സിലായില്ലേ? പനിക്കാരൻ വിയർക്കുന്നതോടെ അവന്റെ ശരീരം മാത്രമല്ല അച്ഛനമ്മമാരുടെ മനസ്സും കുളിർക്കും.

ഇവിടെ വിവരിച്ചതു മുഴുവൻ കൃത്യമാണെന്നു പറഞ്ഞുകൂടാ. മനസ്സിലാക്കാൻ എളുപ്പത്തിനുവേണ്ടി ചിലതൊക്കെ വിട്ടു കളഞ്ഞിട്ടുണ്ടു്. അത്യത്ഭുതകരമായി തോന്നുന്ന പല കാര്യങ്ങൾക്കും പിന്നിൽ ലഘുവായ ശാസ്ത്രനിയമങ്ങളേ ഉള്ളൂ എന്നു മനസ്സിലാക്കാൻ വേണ്ടി ചിലതൊക്കെ വളരെ പരത്തിപ്പറഞ്ഞിട്ടുമുണ്ടു്. വൈദ്യശാസ്ത്രത്തിന്റെ വിശദാംശങ്ങളിലേക്കു കടന്നാൽ, ഇതിനേക്കാളൊക്കെ സങ്കീർണ്ണമാണു് പനിയുടെ വഴികൾ. എന്നാൽ നമുക്കു നിർബന്ധമായും അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങൾ ഇത്രയും മതി.

കൂടുതൽ ക്ഷമയും താല്പര്യവുമുണ്ടെങ്കിൽ പതിവുപോലെ, വിക്കിപീഡിയ വായിച്ചുനോക്കാം.

മലയാളം വിക്കിപീഡിയയിൽ തന്നെ സാമാന്യം ഭേദപ്പെട്ട ഒരു ലേഖനമുണ്ടു്. Ragesh Punalur എന്ന ഡോക്ടർ ആണു് ആ ലേഖനത്തിന്റെ മുഖ്യശില്പി. കൂടാതെ Vijayakumar Blathur തുടങ്ങിയവരും അതിന്റെ രചനയിൽ പങ്കെടുത്തിട്ടുണ്ടു്.


 ഫെയ്സ് ബുക്ക് ലിങ്ക് ഇവിടെ

Comments
Print Friendly, PDF & Email

You may also like