തുറന്നുവെച്ച പുസ്തകങ്ങള്‍
ഗുവാഹാത്തിയിലെത്തിയതിന്‍റെ പിറ്റേന്ന്, ഫെബ്രുവരി 23 ആം തിയ്യതി രാവിലെ ഞങ്ങള്‍ പുറപ്പെട്ടു. ദിസ്പൂരില്‍ നിന്ന് ഷില്ലോംഗിലേയ്ക്ക്. അസമിന്‍റെ തലസ്ഥാനത്തുനിന്ന് മേഘാലയയുടെ തലസ്ഥാനത്തേയ്ക്ക്. ഗുവാഹാത്തി-ഷില്ലോംഗ് ദേശീയപാതയിലെ രണ്ടര മണിക്കൂർ നേരത്തെ ഈ യാത്ര തന്നെ ഹൃദ്യമായ അനുഭവമാണ്.അഞ്ചോ പത്തോ മിനുട്ട് നേരത്തെ യാത്രയ്ക്ക് ശേഷം ഡ്രൈവര്‍ വിജയ് പറഞ്ഞു:
“ഇനി ഈ റോഡിന്‍റെ ഇടതുവശം അസമും വലതുവശം മേഘോലൊയുമാണ്”
ആ ‘ഘോ’യും ‘ലൊ’യും ശ്രദ്ധിച്ചോ? അസമീസ് ഭാഷയ്ക്ക് ഏറ്റവും അടുപ്പം ബംഗാളിയോടാണ് എന്ന് തുടര്‍ന്നുള്ള യാത്രകളില്‍ കൂടെ വന്ന നൂപുര്‍ രഞ്ജനും മണ്‍ടു എന്ന മൊണ്‍ടുവും പറഞ്ഞു.
ദേശീയപാത 40 ൽ ഒരടിയിലധികം ഉയരവും അതിലിരട്ടി വീതിയുമുള്ള കോണ്‍ക്രീറ്റ് ‘വന്മതില്‍’ – ഇടയ്ക്ക് കമ്പിവേലികളും ആളുയരത്തില്‍ വളര്‍ത്തിയ ചെടികളും – നൂറോളം കിലോമീറ്റര്‍ നീളത്തിൽ പ്രദേശത്തെ, ഒരു തുറന്ന പുസ്തകം പോലെ രണ്ട് സംസ്ഥാനങ്ങളായി പകുത്തിട്ടിരിക്കുകയാണ്.
ദിവസങ്ങൾക്ക് ശേഷം അരുണാചൽ പ്രദേശിലെ രൂപ പട്ടണത്തില്‍ നിന്ന് ദിസ്പൂരിലേയ്ക്കുള്ള മടക്കയാത്രയിൽ എവിടെയോ വെച്ച് മൊൺടു പറഞ്ഞു:
“ഇനി ഈ റോഡിന്‍റെ ഇടതുവശം അസമും വലതുവശം ഭൂട്ടാനുമാണ്.”
ദേശീയപാത 152 ൽ മുപ്പത്തെട്ട് കിലോ മീറ്റർ നീളത്തിൽ തുറന്നുവെച്ച മറ്റൊരു പുസ്തകം ! ഇത്തവണ ഇരുവശങ്ങളിൽ സംസ്ഥാനങ്ങൾക്ക് പകരം രണ്ട് രാജ്യങ്ങളാണ് എന്ന വ്യത്യാസം മാത്രം.

ബെംഗളൂരിൽ നിന്ന് നാട്ടിലേയ്ക്കുള്ള യാത്രയിൽ ഒരു ചുവടുവെപ്പിൽ കർണാടകയിൽ നിന്ന് തമിഴ് നാട്ടിലേയ്ക്കും മറ്റൊന്നിൽ തമിഴ് നാട്ടിൽ നിന്ന് കേരളത്തിലേയ്ക്കും കൂട് വിട്ട് കൂടുമാറി ശീലിച്ച ഞങ്ങൾക്ക്, മുന്നിൽ നിവർന്ന ആ കാഴ്ച കൗതുകം പകർന്നു.
വിജയിന്‍റെ പേര് വിജയ് എന്നല്ല. മൂന്ന് തവണ പറഞ്ഞിട്ടും ഞങ്ങള്‍ക്ക് കൃത്യമായി പിടിതരാതെ പോയ ആ ‘ആസാമി’ പേരിന്‍റെ ഇംഗ്ലീഷ് സ്പെല്ലിങ്ങ് പറയാനുള്ള വിദ്യാഭ്യാസം തനിക്കില്ലെന്ന് പറഞ്ഞ്, വിളിക്കാനും ഫോണില്‍ സേവ് ചെയ്യാനും എളുപ്പമാക്കിത്തന്നതാണ് ‘വിജയ്’.
‘ഇതൊരു പതിവാ’ണെന്ന് ഞങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു.
തെങ്ങും കവുങ്ങും (കാട്ടു)വാഴയും കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളുമായി കേരളത്തിന്‍റെ പ്രകൃതിയോട് ഒത്തുനോക്കാൻ പ്രേരിപ്പിക്കുന്നതാണ് ഇവിടത്തെ സമതലങ്ങളിലെ കാഴ്ചകൾ. കവുങ്ങുകളാണ് എണ്ണത്തില്‍ കൂടുതല്‍. ഗുവാ എന്ന അടയ്ക്കയും ഹാത്തി എന്ന അങ്ങാടിയും ചേര്‍ന്നതാണത്രേ ഗുവാഹാത്തി. മൂന്ന് സംസ്ഥാനങ്ങളിലായി നടന്ന പതിന്നാല് ദിവസത്തെ ‘ചുഴലിക്കാറ്റ്’യാത്രയില്‍ കണ്ട, കുട്ടികളൊഴികെയുള്ള ജനം ആണ്‍പെണ്‍ഭേദമില്ലാതെ പ്രായവ്യത്യാസമില്ലാതെ രാപ്പകലില്ലാതെ വെറ്റിലപ്പാക്ക് – തമ്പാക്ക് – പാന്‍ മസാല – സുപ്പാരി ചവയ്ക്കുന്നവരാണ്. ഇവിടെ കാണാറുള്ളതുപോലെ കടകളില്‍ അവയുടെ പാക്കറ്റുകള്‍ ‘കോമ്പല’കളായി തൂങ്ങിക്കിടക്കുന്നത് കാണാം. എന്നിട്ടും യാത്ര ചെയ്ത വഴികളിലൊന്നും അവയുടെ ഒഴിഞ്ഞ കൂടുകള്‍ ചിതറിക്കിടക്കുന്നത് കണ്ടില്ല. കടകൾക്ക് മുന്നിലും പൊതുസ്ഥലങ്ങളിലെ നിലത്തും ചുമരുകളിലും മുറുക്കിത്തുപ്പിയതിന്‍റെ പാടുകള്‍ കണ്ടില്ല. അതൊരു നാടിന്‍റെ പൊതുബോധമാണെന്ന് എഴുതാന്‍ മാത്രം നാട് ചുറ്റിക്കണ്ടിട്ടില്ല. എന്നാലും സന്തോഷം തോന്നി. തീര്‍ച്ചയായും അപവാദങ്ങളുണ്ടാവും. ഇല്ലെങ്കിൽ, ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായി ഡിസ്കവര്‍ ഇന്ത്യ മാസിക തെരഞ്ഞെടുത്ത മേഘാലയയിലെ മൌലിനോങ് ഗ്രാമത്തിന്‍റെ പടിക്കല്‍ ഉള്ള ശുചിമുറിയുടെ വാതിലില്‍ ഇങ്ങനെ ഒരു നിർദ്ദേശം വരുമായിരുന്നില്ല:
‘നിലത്ത് തുപ്പരുത്- ചുമരില്‍ ചുണ്ണാമ്പ് തേയ്ക്കരുത്.’

വഴിയില്‍ നിന്ന് ചെറുതായൊന്ന് തെന്നിമാറി ഷില്ലോംഗ് പീക്കിലേയ്ക്കാണ് ഞങ്ങള്‍ നേരെ പോയത്. മേഘാലയയിലെ ഏറ്റവും ഉയരത്തിലുള്ള പ്രദേശം. ഇന്ത്യന്‍ എയര്‍ഫോഴ്സ് സ്റ്റേഷന്‍റെ അധീനതയിലാണ് വ്യൂ പോയന്‍റ് അടക്കമുള്ള കൊടുമുടി. സ്വകാര്യവാഹനങ്ങള്‍ക്ക് പ്രവേശനവിലക്കുണ്ട്. ഡ്രൈവറുടേതടക്കം ഫോട്ടോ ഐ ഡി സമര്‍പ്പിച്ച്, സന്ദര്‍ശകര്‍ക്കായി ഏര്‍പ്പാട് ചെയ്തിരിക്കുന്ന ടാക്സി കാറുകളില്‍ വേണം അവിടന്നങ്ങോട്ടുള്ള ചെറിയ യാത്ര. ചോദ്യങ്ങള്‍ക്കൊന്നും മറുപടി തരാതെ, വായിലെ മുറുക്കാന്‍ ചവച്ച് തലയാട്ടുക മാത്രമേ ചെയ്തുള്ളൂ ഡ്രൈവര്‍. ഭാഷയായിരുന്നു പ്രശ്നം.
അനുനിമിഷം മാറിക്കൊണ്ടിരുന്ന ആകാശത്തിന്‍റെ പശ്ചാത്തലത്തില്‍ ഷില്ലോംഗ് പീഠഭൂമിയുടെയും നഗരത്തിന്‍റെയും കിഴക്കന്‍ ഖാസി കുന്നുകളിലെ വനനിബിഡതയുടെയും ദൂരദൃശ്യങ്ങളിലേയ്ക്ക് കണ്ണയച്ച് എത്ര നേരം വേണമെങ്കിലും ഇരിക്കാം. മേഘാലയയിലെ പ്രധാനഗോത്രങ്ങളില്‍ ഒന്നായ ഖാസി ജനത കൂടുതലുള്ള പ്രദേശമായതുകൊണ്ടാണ് കുന്നിന് ആ പേര്. ഗാരോ – ജെയ്ന്തിയാ വിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള അയൽക്കുന്നുകൾ അവരുടെ പേരുകളിലും അറിയപ്പെടുന്നു.
ട്രക്കുകളും ബൈക്കുകളും യൂണിഫോമിട്ട വ്യോമസേനാംഗങ്ങളും അവരുടെ വ്യായാമങ്ങളും ചേര്‍ന്ന എയര്‍ ഫോഴ്സ് കാമ്പസ് ബെങ്ഗളൂരുകാര്‍ക്ക് അപരിചിതകാഴ്ചയല്ല. സർക്കാർ ഓഫീസുകളിലെ മെല്ലെപ്പോക്ക് അനുഭവപ്പെടാത്ത സര്‍ക്കാര്‍ ഓഫീസുകളാണ് പട്ടാള-എയർ ഫോഴ്സ് സ്ഥാപനങ്ങള്‍ എന്ന വിശ്വാസം ഉറപ്പിക്കുന്നതായിരുന്നു ഇവിടത്തെ എ എഫ് സ്റ്റേഷനും എന്നിട്ടും എവിടെയോ എന്തോ അസാധാരണത്വം അനുഭവപ്പെട്ടു. പത്തു ദിവസത്തിന് ശേഷം അരുണാചല്‍ പ്രദേശിലെ രൂപയില്‍ പോയിരുന്നു. 1962 ലെ ഇന്ത്യ – ചൈന യുദ്ധസമയത്ത് വീട്ടിലുള്ളതെല്ലാം ഉപേക്ഷിച്ച് അച്ഛനമ്മമാരോടും ബന്ധുക്കളോടുമൊപ്പം പലായനം ചെയ്യേണ്ടി വന്ന ഒരു സ്കൂൾ കുട്ടിയെ ആറ് പതിറ്റാണ്ടുകൾക്ക് ശേഷം അവിടെവെച്ച് ഞങ്ങൾ പരിചയപ്പെട്ടു. അന്നത്തെ അനുഭവങ്ങൾ മനസ്സിലേൽപ്പിച്ച ഭയവും വിഹ്വലതയും മുറിവുകളും അമ്പത് വർഷങ്ങൾക്ക് ശേഷം, 2012 ല്‍ ഡോർജീ ഖണ്ഡു തോങ്ഡോക് ചെറിയ ഒരു പുസ്തകമാക്കിയിട്ടുണ്ട്. പുസ്തകത്തിന്‍റെ ഒപ്പിട്ട കോപ്പികള്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും സമ്മാനിച്ചു. അരുണാചൽപ്രദേശിലെ വീട്ടിൽ ഒരത്താഴത്തിന് അദ്ദേഹത്തിന്‍റെ അതിഥികളായിരുന്നു ഞങ്ങൾ.
ജയിക്കുന്നവർക്കും തോൽക്കുന്നവർക്കും യുദ്ധം ചരിത്രത്തിന്‍റെ ഭാഗമാണ്. യുദ്ധത്തിലൂടെ, അതിനെ അതിജീവിക്കേണ്ടി വരുന്നവർക്കോ ? സാഹിത്യഭംഗിയില്ലാത്ത ഭാഷയിൽ നൂറിൽ കുറവ് പേജുകളിൽ ഡി ജി സർ എന്ന അദ്ദേഹം എഴുതിയിരിക്കുന്നത് ആ ഇരകളുടെ അനുഭവങ്ങളാണ് – ദുരിതങ്ങളാണ് – കാഴ്ചപ്പാടാണ്.
ഷില്ലോംഗ് പീക്കിലെ വ്യോമസേന ആസ്ഥാനത്തെ ബെങ്ഗളൂരുവിലേതില്‍ നിന്ന് വ്യത്യസ്തമാക്കുന്നതെന്തെന്ന് ആ പുസ്തകം എനിക്ക് വ്യക്തമാക്കിത്തന്നു. നുഴഞ്ഞുകയറ്റങ്ങൾക്കും ഒളിപ്പോരുകൾക്കും സംഘര്‍ഷങ്ങൾക്കും ഉള്ള സാദ്ധ്യതകൾ അതിര്‍ത്തി പ്രദേശങ്ങളിലെ അന്തരീക്ഷത്തിന്റെ ആപേക്ഷികസാന്ദ്രത’ വര്‍ദ്ധിപ്പിച്ചതായി സന്ദർശകന് അനുഭവപ്പെട്ടതാവാം.
1962 ലെ ഒരു മാസം മാത്രം നീണ്ടുനിന്ന യുദ്ധം അവസാനിച്ചതിന് ശേഷം സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിയെത്തിയ തങ്ങളോട് തകര്‍ന്നടിഞ്ഞ രൂപ ഗ്രാമം ഇങ്ങനെ പറയുന്നതായി തനിക്ക് തോന്നി എന്ന് പുസ്തകത്തില്‍ ഡി ജി സർ രേഖപ്പെടുത്തുന്നു:
“ഭീരുക്കളായ നിങ്ങള്‍ ഒടുവില്‍ തിരിച്ചെത്തി അല്ലേ ? ഞങ്ങളെ തനിച്ചാക്കി, ശത്രുക്കള്‍ക്ക് വിട്ടുകൊടുത്ത്, പലായനം ചെയ്തവരല്ലേ? അന്യരുടെ വീടുകളില്‍ സുഖമായി ജീവിച്ചിട്ടുണ്ടാവും നിങ്ങള്‍. ഈ അതിര്‍ത്തിക്കകത്ത് കാല്‍ കുത്തിപ്പോകരുത്. രൂപ നിങ്ങളോട് ഒരിക്കലും ക്ഷമിക്കില്ല.”
മറ്റേത് വിനോദസഞ്ചാരകേന്ദ്രത്തിലുമെന്നതുപോലെ സന്ദര്‍ശകരെ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു നിര കടകളുണ്ട് ഷില്ലോംഗ് കൊടുമുടിയില്‍. പ്രാദേശിക മുദ്രയുള്ള ഉടുപ്പുകള്‍, കമ്പിളിക്കുപ്പായങ്ങള്‍ ഫ്രിജ് കാന്തങ്ങള്‍ പോലുള്ള കൌതുകവസ്തുക്കള്‍ അടക്കമുള്ള സ്മരണികകള്‍ തുടങ്ങിയവയാണ് വില്‍പ്പനവസ്തുക്കള്‍. കടകൾ ഏറെക്കുറെ മുഴുവനായും സ്ത്രീകളുടെ നിയന്ത്രണത്തിലാണ്. അടുത്ത ദിവസം ചിറാപ്പുഞ്ചിയിൽ ഉച്ചഭക്ഷണത്തിന് കയറിയ തിരക്കുള്ള ഹോട്ടലിൽ എല്ലാ ജോലികളും ചെയ്തിരുന്നത് ഒരേ അച്ചിൽ വാർത്ത കൃശഗാത്രികളായ സ്ത്രീകളായിരുന്നു. അസമിലെ കാസിരംഗ നാഷണൽ പാർക്കിനോട് ചേർന്നുള്ള ഓർക്കിഡ് തോട്ടത്തിലും തൊട്ടടുത്ത മ്യൂസിയത്തിലും ഞങ്ങൾക്ക് കാര്യങ്ങൾ വിശദീകരിച്ചുതന്നത് ചെറുപ്പക്കാരികൾ ആയിരുന്നു.
സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന കൊടുക്കുന്ന – സ്വത്ത് കൈമാറ്റത്തിലും പാരമ്പര്യത്തിലും മാതൃരേഖ പിന്തുടരുന്ന അപൂര്‍വം ജനസമൂഹങ്ങളില്‍ പെട്ടവരാണ് മേഘാലയയിലെ ഖാസി-ഗാരോ-ജെയ്ന്തിയ ഗോത്രങ്ങള്‍. അടുത്ത ബന്ധത്തില്‍ നിന്ന് വിവാഹം കഴിക്കാനുള്ള വിലക്കടക്കം അനുകരണീയമായ മാതൃകകള്‍ ഇവരുടെ രീതികളില്‍ കാണാം.
മേഘാലയ അടക്കമുള്ള ഉത്തരപൂര്‍വമേഖലയിലെ ഏഴ് സംസ്ഥാനങ്ങള്‍ സപ്തസഹോദരികള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര എന്നിവയാണ് മറ്റാറുപേര്‍. ഇവര്‍ക്ക് കൂട്ടായി സിക്കിം എന്ന പുരുഷനുമുണ്ട്. ആദ്യം പറഞ്ഞ ഏഴുപേരും സാമൂഹ്യമായും സാംസ്കാരികമായും പരസ്പരം ആശ്രയിക്കുന്ന, അതിര്‍ത്തികള്‍ പങ്കിടുന്ന, സഹോദരികളായി. ഉത്തരപൂര്‍വ മേഖലയുടെ ഭാഗമാണെങ്കിലും സ്വതന്ത്രമായി, അതിര്‍ത്തികള്‍ പങ്കിടാതെ, വൈകിയെത്തിയ സിക്കിം ഏഴുപേരുടെയും സഹോദരനുമായി.
താമസസ്ഥലത്തേയ്ക്കുള്ള വഴിയില്‍ അധികം അകലെയല്ലാതെയുള്ള എലിഫന്‍റ് ഫാള്‍സിലും പോയിരുന്നു. മൂന്ന് തലങ്ങളില്‍ നിന്ന് മൂന്ന് വഴിക്ക് ഒഴുകി ഒന്നുചേരുന്ന മൂന്ന് വെള്ളച്ചാട്ടങ്ങളാണ് ഇവ. മഴക്കാലം അല്ലാത്തതിനാല്‍ മൂന്നും മെലിഞ്ഞും ശോഷിച്ചുമുള്ള അവസ്ഥയിലായിരുന്നു. താഴെ വെള്ളം പതിക്കുന്ന ചെറിയ ജലാശയം വരെയും ഇറങ്ങിച്ചെല്ലാന്‍ പടവുകളുണ്ട്. ഞാനും മൂന്ന് വയസ്സിന്‍റെ മൂപ്പുള്ള ബന്ധു ശ്രീ ശര്‍മ്മയും ഒരു ആരോഗ്യ പരീക്ഷണമായി കൂടി കണക്കാക്കി നൂറിലധികം വരുന്ന പടവുകൾ ഇറങ്ങി അടിത്തട്ട് വരെ ചെന്നു.

പെട്ടെന്നെത്തിയ മഴ അവിടന്നങ്ങോട്ടുള്ള സാഹസികതകള്‍ക്ക് തടയിട്ടു. സമയം ഒരുമണി ആവാറായിരുന്നു. ഞങ്ങള്‍ ഉച്ചഭക്ഷണം അന്വേഷിച്ച്, തിരക്കുള്ള പോലീസ് ബസാറില്‍ ചെന്നു. ഹോട്ടലില്‍ നല്ലതെന്നോ അല്ലാത്തതെന്നോ പറയേണ്ടതില്ലാത്ത വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ച്, നേരത്തെ ബുക് ചെയ്തിരുന്ന ഗസ്റ്റ് ഹൌസില്‍ എത്തിച്ചേര്‍ന്നു.
ഞങ്ങളുടെ മുറിയുടെ വാതിലിൽ ഒരു ഗാരോ സുന്ദരിയുടെ ചിത്രം പതിച്ചിരുന്നു. പെട്രോമാക്സിന്റെ രൂപത്തിലുള്ള ഹീറ്ററിന് ചൂടാക്കാനാവാത്ത തണുപ്പായിരുന്നു ഷില്ലോംഗിൽ. ചൂടുള്ള ചപ്പാത്തിയും ഉരുളക്കിഴങ്ങ് കറിയും കടുപ്പം കൂടിയ അസമീസ് ചായയും കഴിച്ച് കംഫർട്ടറിനകത്തേയ്ക്ക് വലിയുകയല്ലാതെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

കവർ: വിൽസൺ ശാരദ ആനന്ദ്